Saturday, May 9, 2009

നോയ്ഡയിലേയ്ക്ക്‌

അവസാനം ഞാനിതാ ഈ നോയ്ഡയിലെത്തിച്ചേർന്നിരിക്കുന്നു. വലിയ അല്ലലും അലട്ടും കൂടാതെ സ്വന്തം നാട്ടിൽ ആയുസ്സിന്റെ അർദ്ധശതകം തികച്ച ഞാൻ ഇങ്ങനെയൊരു പറിച്ചു നടൽ ഉദ്ദേശിച്ചിരുന്നുവോ?

നാലാപ്പാട്ട്‌ നാരായണമേനോൻ പാടിയതാണ്‌ ശരി. " മന്നിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തറിഞ്ഞു?"

നോയ്ഡ എന്നത്‌ സ്ഥലപ്പേരല്ല. ആംഗലത്തിൽ NOIDA എന്നത്‌ ഒരു ചുരുക്കെഴുത്താണ്‌. New Okhla Industrial Development Authority എന്നാണ്‌ അത്‌ വികസിപ്പിച്ചെഴുതിയാൽ കിട്ടുക. തിരുവനന്തപുരത്തുകാർ TRIDA എന്നു പറയുന്നതു പോലെ. TRIDA എന്നാൽ Trivandrum Development Authority എന്നത്രെ. HUDA, VUDA എന്നിവയും development authorityകളാണ്‌. ആദ്യത്തേത്‌ Hyderabad Urban Development Authority, രണ്ടാമത്തേത്‌ Vishakhapattanam Urban Development Authority.

NOIDAയും ഒരു Development Authority ആണെന്ന് മനസ്സിലായപ്പോഴാണ്‌ മേൽപ്പറഞ്ഞ Development Authorityകൾ മനസ്സിൽ ചേക്കേറിയത്‌. ഇവിടങ്ങളിൽ ഞാൻ ചിലവഴിച്ച രാത്രികൾ എനിക്കു മറക്കാനാവില്ല. Government of Indiaയുടെ ചെലവിൽ ഹുസ്സൈൻ സാഗർ തടാകത്തിൽ ആട്ടും പാട്ടും കൂത്തുമായി ചെലവഴിച്ച രാത്രി, വിശാഖപട്ടണത്തെ കടലോരത്തോടു ചേർന്നു നിൽക്കുന്ന പുന്നമി (മലയാളത്തിലെ പൗർണ്ണമി തെലുങ്കന്‌ പുന്നമിയത്രെ) എന്ന നക്ഷത്രഹോട്ടലിലെ രാപ്പകലുകൾ... ഇല്ല ഒന്നും മറക്കാവുന്നതല്ല. ഹുസ്സൈൻ സാഗർ തടാകത്തിൽ നിലകൊള്ളുന്ന, വൈദ്യുതദീപങ്ങളാലലംകൃതമായ ഗൗതമബുദ്ധന്റെ ശാന്തഗംഭീരമായ ആ പ്രതിമയുടെ സമീപക്കാഴ്ച ഒരു കാഴ്ചതന്നെയാണ്‌. തടാകത്തിൽ മുങ്ങിപ്പോയ ആ പ്രതിമ പൊക്കിയെടുക്കാൻ എൻ.ടി. രാമറാവു കുറെ പണിപ്പെട്ടിട്ടുണ്ട്‌.

നോയ്ഡയിലെത്തുന്നതുവരെ അതിനു മറ്റൊരു പേരുണ്ടെന്നെനിക്കറിയില്ലായിരുന്നു. ഓഫീസ്‌ കാർ ഡെൽഹിയുടെ അതിർത്തി കടന്ന് ഉത്തർപ്രദേശിലേയ്ക്ക്‌ പ്രവേശിക്കുമ്പോൾ എന്നെ സ്വാഗതമോതിയത്‌ Welcome to Gautam Buddha Nagar എന്ന കൂറ്റൻ cement കമാനമായിരുന്നു. ഇതേതാണ്‌ സ്ഥലമെന്നന്വേഷിച്ചപ്പോഴാണ്‌ അത്‌ NOIDAയുടെ പേരാണെന്ന് കാറോടിച്ചിരുന്ന ശിവ്‌ കുമാർ ശർമ്മ പറഞ്ഞത്‌.

അപ്പോൾ താനെത്തിപ്പെട്ടിരിക്കുന്നത്‌ ഗൗതമബുദ്ധന്റെ നാമത്താലറിയപ്പെടുന്ന നഗരത്തിലാണ്‌. അല്ലെങ്കിലും അതങ്ങനെയേ വരൂ. സ്വന്തം മക്കൾക്ക്‌ ഗൗതമെന്നും സിദ്ധാർത്ഥെന്നും പേരിട്ടിരിക്കുന്ന ഞാൻ ഈ വയസ്സുകാലത്ത്‌ ഇവിടെയല്ലാതെ മറ്റ്‌ എവിടെയാണെത്തേണ്ടത്‌? ചേരും പടി ചേർക്കുക എന്ന നിർദ്ദോഷമായ കാര്യമേ പ്രകൃതി ചെയ്തിട്ടുള്ളു. മുജ്ജന്മസുകൃതം എന്ന് അച്ഛൻ പണ്ട്‌ പറയാറുള്ളത്‌ എന്റെ മനസ്സിൽ തേട്ടിത്തേട്ടി വന്നു.

*****************************************************************

ഇവിടെ എത്തിയിട്ടിപ്പോൾ ആഴ്ച്ച മൂന്ന് കഴിഞ്ഞിരിക്കുന്നു. വന്നപ്പോൾ തുടങ്ങിയതാണ്‌ ഇതൊക്കെ ഒന്നെഴുതി വയ്ക്കണമെന്ന്. എല്ലാറ്റിനുമുണ്ടല്ലോ ഒരു സമയം. ഇതിന്റെ സമയം ഇപ്പോഴാണ്‌. അതും ഒരു നിമിത്തം തന്നെ. ഉച്ചയ്ക്ക്‌ ഡൽഹിയിൽ പോകുമ്പോൾ നേരത്തെ തിരിച്ചെത്തുമെന്നോ ഇതെഴുതുമെന്നോ കരുതിയതല്ല. ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞ പാടെ ദൽഹിയ്ക്ക്‌ ബസ്‌ കയറിയതാണ്‌. മാന്യന്മാരാരും ബസ്സിൽ യാത്ര ചെയ്യുന്നത്‌ ഞാനിവിടെ കണ്ടിട്ടില്ല. മിക്കവാറും യാത്രക്കാർ കൂലിക്കാരോ പാവങ്ങളോ ആണ്‌. ഞാനും അവരിലൊരാളായി ബസ്സിൽ സ്ഥലം പിടിച്ചു. ബസ്സിന്റെ തുടക്കമായിരുന്നതുകൊണ്ട്‌ യാത്രക്കാർ കുറവായിരുന്നു. സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്നു കരുതി side seat-ൽ തന്നെ ഇരുന്നു. പുറത്ത്‌ എന്നെ ആകർഷിച്ചത്‌ എവിടെയും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന മരങ്ങളായിരുന്നു. കേരളത്തിൽ മാത്രമല്ല ഇവിടെ ഈ ഉത്തരേന്ത്യൻ പ്രദേശങ്ങളിലും കണിക്കൊന്ന തന്റെ സാന്നിദ്ധ്യം ശക്തമായിത്തന്നെ അറിയിക്കുന്നുണ്ട്‌.

എപ്പഴോ ആരോ എന്റെ അടുത്തു വന്നിരുന്നു. കണിക്കൊന്നയുടെ മായക്കാഴ്ച്ചയിൽ ലയിച്ച ഞാനത്‌ ശ്രദ്ധിച്ചില്ല. കുറെ കഴിഞ്ഞപ്പോൾ ബസ്‌ ട്രാഫിക്‌ ജാമിൽ കുടുങ്ങിയപ്പോൾ ഞാൻ ബസ്സിൽ ചുറ്റുമൊന്നു കണ്ണോടിച്ചു. എന്റെ അടുത്തിരിക്കുന്നത്‌ ഒരു പയ്യനാണ്‌. ഞാനൊന്നേ അവന്റെ മുഖത്തേയ്ക്ക്‌ നോക്കിയുള്ളു. നിമിഷം കൊണ്ട്‌ ഞാനെണീറ്റ്‌ ഡ്രൈവറുടെ അടുത്തു പോയി നിന്നു. പയ്യന്റെ മുഖം നിറയെ ചിക്കൻ പോക്ക്സിന്റെ മുഴുവനായി ഉണങ്ങാത്ത വ്രണങ്ങളായിരുന്നു. ഈശ്വരാ.. എത്രനേരം അവനെന്റെ അടുത്തിരുന്നുവോ എന്തോ? ഡ്രൈവറുടെ അടുത്തു നിന്ന ഞാൻ ടവ്വലെടുത്ത്‌ മുഖമെല്ലാം ഒന്നു തുടച്ചു. ചിക്കൻ പോക്സെങ്ങാൻ വന്നാൽ സ്ഥിതി എന്താകും? ഞാനാകെ അസ്വസ്ഥനായി.

ബസ്‌ ധൗളാകുവാമിലെത്തുന്നതിനു മുമ്പേ കൺഡക്ടർ ഞങ്ങൾ യാത്രക്കാരെ ഇറക്കിവിട്ടു. എനിക്കൊന്നും മനസ്സിലായില്ല. ഇവരൊന്നും പറയുന്നത്‌ തനി ഹിന്ദിയല്ല; നാടൻ ഹിന്ദിയാണ്‌. ആഴ്ചയ്ക്ക്‌ സപ്താഹ്‌ എന്നല്ല മറിച്ച്‌ അപ്താ എന്നാണത്രെ പറയുക.. പോരേ പൂരം. പിന്നീടാണറിഞ്ഞത്‌ ബസ്‌ പെട്രോൾ നിറയ്ക്കാനാണത്രെ യാത്രക്കാരെ ഇറക്കിയത്‌. അര മണിക്കൂർ കഴിഞ്ഞാണ്‌ ബസ്‌ പിന്നീട്‌ വന്നത്‌. റോട്ടിൽ നിൽക്കുമ്പോൾ ഞാൻ പോക്കറ്റിൽ കിടന്ന മൊബയ്‌ലെടുത്തു.. അതാ കിടക്കുന്നു ഒരു missed call. ഞാൻ കാണൻ പോകുന്ന ആളിന്റെ വകയാണ്‌. ഞാൻ ഉടനെ തിരിച്ചു വിളിച്ചു. അയാൾക്കിന്നെന്നെ കാണാൻ സമയമില്ലത്രെ. അയാൾ പറഞ്ഞായിരുന്നു ഈ യാത്ര എന്നത്‌ എന്നെ വിഷമത്തിലാക്കി. പോണ്ടെങ്കിൽ പോണ്ട.. അത്ര തന്നെ. ഞാൻ റോട്ടിൽ ബസ്‌ കാത്തു നിന്നു. ചൂട്‌ സഹിയ്ക്കാനാവുന്നില്ല. ചൂടുകാറ്റിന്റെ കാര്യമൊട്ടു പറയുകയും വേണ്ട. അടുത്ത്‌ തന്നെ Mothers' Dairy എന്നെഴുതിയ ഒരു ഉന്തുവണ്ടി വന്നു നിന്നു. വൃത്തിയായി pack ചെയ്ത ice stickകളാണ്‌. ആളുകൾ ആർത്തിയോടെ വാങ്ങിത്തിന്നുകയാണ്‌. ശരിയാണ്‌.. ചൂടകറ്റാൻ ഇതേ വഴിയുള്ളു. ഞാനും ഒന്നു വാങ്ങിയാലോ എന്നു കരുതി. പക്ഷേ അതിനുള്ള ധൈര്യം എനിയ്ക്കുണ്ടായില്ല. ഇനി ഒരു വയറു വേദനയ്ക്കുകൂടിയുള്ള ബാല്യം അവശേഷിച്ചിട്ടില്ല. ഞാനാ വെയിലത്തങ്ങനെ നിന്നു.

ബസ്‌ തിരിച്ചെത്തിയപ്പോൾ അതിൽ കയറാൻ കുറച്ചുപേർ ഉണ്ടായിരുന്നു. ഞാൻ വീണ്ടും ഡ്രൈവറുടെ പിന്നിൽ തന്നെ നിന്നു. ധാരാളം seatകൾ ഉണ്ടായിരുന്നെങ്കിലും ഞാനിരുന്നില്ല. ചിക്കൻപോക്സ്‌കാരൻ ഇരുന്ന സീറ്റ്‌ കാലിയായിരുന്നു. ധൗളാകുവാമിലെത്തുമ്പോൾ ചായ കുടിയ്ക്കാമെന്നും പറ്റുമെങ്കിൽ ഇതേ ബസ്സിൽ തിരിച്ചുപോരാമെന്നും തീർച്ചയാക്കി ഞാൻ നിന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ ബസ്‌ ധൗളാകുവാമിലെത്തി. യാത്രക്കാരെ ഇറക്കിവിട്ട ബസ്‌ ആളില്ലാതെ എങ്ങോട്ടോ ഓടിച്ചു പോയി.

റോഡിൽ നിന്നുകൊണ്ട്‌ ഞാൻ ചുറ്റും നോക്കി. അവിടെ ചായപ്പീടികകളൊന്നും ഉണ്ടായിരുന്നില്ല. കുറേ റോഡുകളും ഒരു overbridgeഉം പിന്നെ കുറെ signboardകളും മാത്രമെ ഞാനവിടെ കണ്ടുള്ളു. തിരിച്ചു വരാനുള്ള ബസ്‌ സ്റ്റോപ്‌ കണ്ടുപിടിച്ച്‌ അടുത്ത ബസ്സിനായി ഞാൻ കാത്തു നിന്നു. Room-ൽ (ഈ Room ഏതാണ്‌ എന്നതൊക്കെ പിന്നീട്‌ പറയും) എത്തിയാൽ മുഷിഞ്ഞ തുണിയെല്ലം കഴുകാമെന്ന ചിന്തയിൽ ഞാനവിടെ നിന്നു.

സന്ധ്യയ്ക്ക്‌ മുമ്പേ ഞാൻ റൂമിലെത്തി. കാന്റീനിൽ കയറി ചായ കുടിച്ച ഞാൻ Room തുറന്ന് കിടയ്ക്കയിലിരുന്നു.

പനിയ്ക്കുന്നുണ്ടോ? കണ്ണിൽ നിന്ന് ആവി പറക്കുന്നുണ്ടോ?????????

എന്തോ എനിയ്ക്കങ്ങനെയൊരു തോന്നൽ.

ജീവിതം മുഴുവൻ തോന്നലുകളാണ്‌. ചിലപ്പോൾ സുഖമാണെന്ന തോന്നൽ, ചിലപ്പോൾ അസുഖമാണെന്ന തോന്നൽ; ചിലർക്ക്‌ ഭാഗ്യവാനാണെന്ന തോന്നൽ, മറ്റു ചിലർക്ക്‌ മറിച്ചുള്ള തോന്നൽ...പിന്നെ ദൈവം ഉണ്ടെന്ന തോന്നൽ , ദൈവം ഇല്ലെന്ന തോന്നൽ...തോന്നൽ എന്നത്‌ ജീവിതത്തിന്റെ പര്യായമാണെന്ന തോന്നൽ... മനസ്സുള്ളിടത്തോളം തോന്നലുകളും ഉണ്ടാകുമെന്ന തോന്നൽ....

പക്ഷേ, ഇത്‌ തോന്നലല്ല, ഉള്ളതു തന്നെയാണ്‌; അല്ലെങ്കിൽ ഇന്നലെയെന്തേ ഇങ്ങനെയൊരു തോന്നൽ ഉണ്ടാകാഞ്ഞത്‌?
പനി, ചിക്കൻ പോക്സ്‌... ഈശ്വരാ... എന്റെ ഉള്ളൊന്നു പിടഞ്ഞു... 'ഇതികർത്തവ്യതാമൂഡനായി' എന്നത്‌ school-ൽ പഠിയ്ക്കുന്ന കാലത്ത്‌ വാക്യത്തിൽ പ്രയോഗിച്ചതാണ്‌ അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത്‌...

ഒന്നു കിടന്നാലോ? മനസ്സു മന്ത്രിച്ചു. ഇല്ല, മണി ആറാകുന്നതേയുള്ളു. ഞാൻ പകലുറങ്ങാറില്ല. സന്ധ്യയ്ക്ക്‌ ഒട്ടുമേ ഉറങ്ങാറില്ല. മണി ഏഴെങ്കിലുമാകാതെ സൂര്യനൊട്ടസ്തമിക്കാനും പോകുന്നില്ല.

ഞാൻ പതുക്കെ laptop കയ്യിലെടുത്തു. ഇവിടെ ഓഫീസിൽ ചേർന്നപ്പോൾ ബോസ്സ്‌ ഔദ്യോഗികകൃത്യനിർവ്വഹണത്തിന്‌ സ്നേഹപൂർവ്വം തന്നതാണീ laptop. laptop മാത്രമല്ല, ഒരു datacard-ഉം എനിയ്ക്കനുവദിച്ചുകിട്ടിയ കൂട്ടത്തിൽ ഉണ്ട്‌. സൗകര്യം പോലെ net നോക്കാം; എപ്പോൾ വേണമെങ്കിലും mail അയയ്ക്കാം. അതൊരു സൗകര്യം തന്നെ. അതൊക്കെ പഴയ ഓഫീസിൽ ഒരു കിട്ടാക്കനിയായിരുന്നു. യോഗ്യതയില്ലാഞ്ഞിട്ടല്ല; തരില്ലെന്ന പഴയ ബോസിന്റെ വാശി തന്നെ കാരണം..

ഡും..ഡും.. വാതിലിൽ മുട്ടു കേട്ടു. ഓ, ഡോബിയായിരിക്കും... അയാളിൽ നിന്നു രക്ഷപ്പെടൻ കൂടിയായിരുന്നു ഈ യാത്ര. ഇനിയിപ്പോൾ പനി തോന്നുന്ന കാരണം തുണിയെല്ലാം അയാൾ തന്നെ കഴുകട്ടെ. മൂലയിൽ കൂട്ടിയിട്ടിരുന്ന തുണിയെടുത്തയാളെ ഏൽപ്പിച്ചു.

ഉറങ്ങാൻ വയ്യ... കിടക്കാനും... എങ്കിൽ പിന്നെ ഇതൊക്കെ ഒന്നെഴുതുക തന്നെ. ഇവിടെയിപ്പോൾ കറന്റ്‌ ചാർജ്‌ പ്രശ്നമല്ല; ഇന്റർനെറ്റ്‌ ചാർജ്‌ പ്രശ്നമല്ല; സമയമില്ലാത്ത പ്രശ്നമില്ല.. അപ്പോൾ പിന്നെ എഴുതുക തന്നെ.. കണ്ണിൽ നിന്ന് ആവി പറക്കുന്നുണ്ട്‌... എങ്കിലും ഞാൻ പതുക്കെ വരമൊഴി റൺ ചെയ്തു....

*******************************************************************************

അപ്പോൾ ഞാൻ പറഞ്ഞു വന്നത്‌ Noidaയെക്കുറിച്ചാണല്ലോ. ദൽഹിയിൽ പല തവണ വന്നിട്ടുണ്ടെങ്കിലും അത്‌ ദൽഹിക്കടുത്താണെന്നല്ലാതെ അങ്ങോട്ട്‌ എത്ര ദൂരമുണ്ടെന്നൊന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല. അക്ഷർധാം ക്ഷേത്രത്തിലും ഞാൻ പോയിട്ടുണ്ടായിരുന്നു. പക്ഷേ, Noida അവിടെനിന്നും 2-3 കി.മി. മാത്രം ദൂരെയാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.
Noidaയിലേയ്ക്കുള്ള എന്റെ ആദ്യയാത്ര ബോസിന്റെ കൂടെത്തന്നെയായിരുന്നു. അദ്ദേഹം Noidaയിലാണ്‌. കുടുംബം തിരുവനന്തപുരത്തും. അദ്ദേഹമാണ്‌ ഒന്നിച്ചു പോരാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്‌. ഞാനത്‌ അക്ഷരം പ്രതി കേൾക്കുകയും ചെയ്തു. അറിയാത്ത സ്ഥലത്തേയ്ക്ക്‌, അതും ജോലിയ്ക്കു വേണ്ടിയാകുമ്പോൾ, അറിയുന്ന ആളിന്റെ കൂടെ പോകുന്നതല്ലേ നല്ലത്‌?

രാവിലെ ആറേകാലിനാണ്‌ ഡൽഹി ഫ്ലൈറ്റ്‌. സമയത്തു തന്നെ ഞങ്ങൾ airport-ലെത്തി. വർഷങ്ങൾക്ക്‌ ശേഷമാണ്‌ വീണ്ടുമൊരു ഫ്ലൈറ്റ്‌ യാത്ര. പണ്ടായിരുന്നെങ്കിൽ അതൊരു പതിവുകാര്യം മാത്രമായിരുന്നു. ജീവിതത്തിൽ പലതും സംഭവിച്ച കൂട്ടത്തിൽ അതും സംഭവിച്ചു. ചെറിയതോതിലാണെങ്കിലും അന്നത്തെ യാത്രയിൽ നിന്നും ഇന്ന് പലമാറ്റങ്ങളും വന്നിരിക്കുന്നു. ഒന്ന് plane-ന്റെ പേര്‌ മാറിയിരിക്കുന്നു എന്നതാണ്‌. പണ്ട്‌ ഞാൻ പോയിരുന്നത്‌ Indian Airlines-ൽ ആയിരുന്നു. ഇന്നിത്‌ Air India ആണ്‌. ആദ്യത്തേത്‌ ഇപ്പോഴില്ലല്ലോ. അവരുടെ logoയും മാറിയിട്ടുണ്ട്‌. check-in കൗണ്ടർ വിജനമാണ്‌. യാത്രക്കാർ കുറവാണ്‌. ഞങ്ങൾ boarding pass വാങ്ങി ഒരു ഭാഗത്തിരുന്നു. ബോസാണ്‌ രണ്ടാൾക്കും പാസ്‌ എടുത്തത്‌. ഓഫീസിൽ എനിക്കു തരാൻ സാദ്ധ്യതയുള്ള ജോലികളെക്കുറിച്ച്‌ ബോസ്‌ സംസാരിച്ചു. സത്യം പറഞ്ഞാൽ എന്തു ജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു. (തരുന്ന ജോലി ചെയ്യാൻ പറ്റണേ എന്ന് ഞാൻ മനസാ ആഗ്രഹിച്ചു.)

സെക്യൂരിറ്റി ചെക്കും ബോർഡിങ്ങും കഴിഞ്ഞ ഞങ്ങൾ വിമാനത്തിൽ എത്തി. എന്റേത്‌ window seat ആയിരുന്നു. പുറത്തേയ്ക്ക്‌ നോക്കിയാൽ ചിറകു മാത്രമേ കാണൂ. അല്ലെങ്കിലും കാഴ്ച്ച കാണാനല്ലല്ലോ വയസ്സു കാലത്തെ ഈ യാത്ര. ബോസ്‌ aisle seat-ൽ ആണിരുന്നത്‌. ഞങ്ങളുടെ ഇടയ്ക്ക്‌ ഒരു vacant seat ഉണ്ടായിരുന്നു എന്നു ചുരുക്കം. സൗകര്യത്തിനിരുന്നതായിരിക്കുമെന്നേ ഞാൻ കരുതിയുള്ളു. ഇരുന്ന പാടെ അദ്ദേഹം ഉറക്കം തുടങ്ങുകയും ചെയ്തു. രാവിലെ രണ്ടു മണിക്കുണർന്ന എനിക്ക്‌ ഉറക്കമുണ്ടെങ്കിലും ഉറക്കം വന്നില്ല. എന്റെ മനസ്സ്‌ ഉദ്വേഗഭരിതമായിരുന്നു.
seat belt മുറുക്കിയ ഞാൻ വിമാനത്തിന്റെ ഉള്ളാകെ ഒന്നു വീക്ഷിച്ചു. ഉണ്ട്‌.. വിമാനത്തിലും മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്‌. മുന്നിലുള്ള LCD monitor ആണ്‌ അതിൽ പ്രധാനപ്പെട്ടതായി എനിയ്ക്ക്‌ തോന്നിയത്‌. "ദൃശ്യപരിപാടികൾ ഉടനെ ലഭ്യമാകും" എന്നർത്ഥം വരുന്ന എന്തോ ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി അതിൽ വന്നു കൊണ്ടിരുന്നു. മറ്റു മാറ്റങ്ങളും എനിയ്ക്കുടനെ അനുഭവവേദ്യമായി. നിർദ്ദേശങ്ങൾ നൽകാൻ air hostess ഇല്ല എന്നതായിരുന്നു അതിലൊന്ന്‌. എല്ലാ നിർദ്ദേശങ്ങളും video രൂപത്തിൽ LCD monitor-ൽ പ്രത്യക്ഷപ്പെട്ടു. പണ്ടാണെങ്കിൽ ഇതെല്ലാം രണ്ടോ മൂന്നോ എയർ ഹോസ്റ്റസ്സുമാരാണ്‌ ചെയ്തിരുന്നത്‌. life vest-ന്റെ സ്ഥാനവും oxygen mask താഴുന്നതുമെല്ലാം video രൂപത്തിൽ എനിയ്ക്കു ദൃശ്യമായി. പണ്ടൊക്കെ ചെവിയിൽ വയ്ക്കാൻ പഞ്ഞിയും തിന്നൻ മിഠായിയും കിട്ടുമായിരുന്നു. ഇപ്പോൾ അതൊന്നും കണ്ടില്ല.

വിമാനം സമയത്തു തന്നെ പുറപ്പെട്ടു. വിമാനത്തിൽ യാത്രക്കാർ കുറവാണ്‌. "ദൃശ്യപരിപാടികൾ ഉടനെ ലഭ്യമാകും" എന്ന സന്ദേശം LCD monitor-ൽ കണ്ടതല്ലാതെ പരിപാടികളൊന്നും എനിയ്ക്കു കാണാൻ കഴിഞ്ഞില്ല. ഞാൻ അടുത്തിരുന്ന പത്രമെടുത്ത്‌ തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വച്ചു.
LCD monitor-നു താഴെ പത്രം വയ്ക്കാനുള്ള സ്ഥലം ഞാൻ പരിശോധിച്ചു. അതിൽ computer-ൽ തിരുകി ചെവിയിൽ വച്ച്‌ പാട്ടു കേൾക്കാനുള്ള ഒരു earphone jack ഉണ്ടായിരുന്നു. അതെന്തിനാണെന്ന് എനിയ്ക്കു മനസ്സിലായില്ല. ഞാൻ വെറുതേ ഇരുന്നു.

അര മണിക്കൂർ കഴിഞ്ഞു കാണണം, വിമാനം കൊച്ചിയിൽ ഇറങ്ങി. ബോസപ്പോഴും ഉറങ്ങുകയാണ്‌. അൽപസമയത്തിനുള്ളിൽ വിമാനം ആളുകളെക്കൊണ്ട്‌ നിറഞ്ഞു. എന്റെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ ഒരു സ്ത്രീ വന്നിരുന്നു. പതുക്കെ എനിക്കൊരുണർവ്വ്‌ കൈവന്നു. ഞാനവരെ ശ്രദ്ധിയ്ക്കൻ തുടങ്ങി.
ചുരിദാർ പോലെയുണ്ട്‌ വേഷം കണ്ടിട്ട്‌. പക്ഷേ കൈ sleeveless ആണ്‌. ഡ്രസ്സിനിടയിലൂടെ രോമരഹിതമായ കക്ഷം കാണാം. നല്ല പാക്കിസ്ഥാൻകാരന്റെ നിറം. മൂക്കു കുത്തിയിട്ടുണ്ട്‌. കയ്യിൽ ഓരോ വളയും. അതെന്തായാലും സ്വർണ്ണമല്ല, ഒരു പക്ഷേ പ്ലാറ്റിനമോ മറ്റോ ആയിരിയ്ക്കും. വല്ല പണക്കാരൻ മാർവാഡിയുടേയും ഭാര്യയായിരിക്കും. അതോ ഇനി വല്ല CEO ആകാനും മതി. ഇപ്പോൾ പെണ്ണുങ്ങൾ CEO ആകുന്ന കാലമാണല്ലോ. എനിയ്ക്കവരുടെ പേരറിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാൻ? തീവണ്ടിയിലാണെങ്കിൽ ഓടിപ്പോയി വാതിലിൽ നിന്നു തല പുറത്തേയ്ക്കിട്ട്‌ chart നോക്കാമായിരുന്നു. പക്ഷേ വിമാനത്തിനെന്ത്‌ വാതിൽ? വിമാനത്തിലെന്ത്‌ chart?

ആരും ശ്രദ്ധിയ്ക്കാത്ത മട്ടിൽ ഞാനവരെത്തന്നെ നോക്കിയിരുന്നു. കുംഭം രാശിക്കാർ വായിൽനോക്കികളാകുമെന്ന് ജ്യോതിഷത്തിൽ വായിച്ചത്‌ ഇത്തരം സന്ദർഭങ്ങളിലാണെനിയ്ക്കോർമ്മ വരുക. അവർ ചെറുപ്പക്കാരിയല്ല; നാൽപ്പതിനപ്പുറം വയസ്സുണ്ട്‌. സുന്ദരിയാണോ എന്നു ചോദിച്ചാൽ എന്റെ പ്രമാണപ്രകാരം അതെ എന്നു പറയേണ്ടി വരും.
എന്റെ പ്രമാണം എന്താണെന്നോ? ഓരോരുത്തർക്കുമില്ലേ സൗന്ദര്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്‌? എന്റെ കാഴ്ച്ചപ്പാടിങ്ങനെയാണ്‌.
1. സൗന്ദര്യം കാണപ്പെടുന്ന ആളിന്റെ മുഖത്തല്ല, മറിച്ച്‌, നോക്കുന്ന ആളിന്റെ കണ്ണുകളിലാണ്‌. അല്ലെങ്കിൽ ഒരാൾക്ക്‌ സുന്ദരിയാണെന്നു തോന്നുന്ന ആൾ മറ്റൊരാൾക്ക്‌ സുന്ദരിയല്ലെന്നു തോന്നണ്ട കാര്യമില്ലല്ലോ.
2. എല്ലാ സുന്ദരികളും ചെറുപ്പക്കാരികളാണ്‌. എല്ലാ ചെറുപ്പക്കാരികളും സുന്ദരികളും. (ഹേമമാലിനിയും ജയപ്രദയും ആളുകളെ ആകർഷിക്കുന്നത്‌ ആദ്യം പറഞ്ഞ കാര്യം കൊണ്ടും നാട്ടിൽ ധാരാളം പെൺവാണിഭം നടക്കുന്നത്‌ രണ്ടാമത്തെ കാര്യം കൊണ്ടും.)
3. സന്തോഷമുണ്ടെങ്കിലേ സൗന്ദര്യമുള്ളൂ. (കരഞ്ഞു വീർത്ത മുഖത്തിനെന്തു സൗന്ദര്യം?)

സൗന്ദര്യം പോലെത്തന്നെയാണ്‌ നഗ്നതയും. സൗന്ദര്യത്തിനു മാത്രമല്ല നഗ്നതയ്ക്കും കാഴ്ച്ചക്കാർ ഏറെയാണ്‌. നഗ്നതയെക്കുറിച്ച്‌ പണ്ടെങ്ങോ വായിച്ച ഒരു നിർവ്വചനം ഇങ്ങനെയാണ്‌. " ബാല്യത്തിൽ പ്രത്യേകിച്ചൊന്നും തോന്നാത്തതും യൗവ്വനത്തിൽ ഹഠാതാകർഷിക്കുന്നതും വാർദ്ധക്യത്തിൽ ജുഗുപ്സയുളവാക്കുന്നതുമത്രെ നഗ്നത"

എന്റെ അടുത്ത്‌ സ്ഥലം പിടിച്ച സ്ത്രീ ഒരു സ്ഥിരം യാത്രക്കാരിയാണെന്നു എനിയ്ക്കു വേഗം മനസ്സിലായി. കയ്യിലുള്ള വിലകൂടിയ vanity bag, food stand-ൽ വച്ച അവർ തന്റെ മുന്നിലുള്ള earphone jack എടുത്ത്‌ ചെവിയിൽ വച്ചു. മറ്റേ അറ്റം സീറ്റിൽ കൈ വയ്ക്കുന്നിടത്തു തിരുകി. (ഈ പൊണ്ണനുണ്ടോ ഇതു വല്ലതും അറിയുന്നു?) അവർ LCD monitor -ന്റെ നോബുകൾ അമർത്താൻ തുടങ്ങി. അതാ വരുന്നു ഡിസ്ക്കവറി ചാനൽ, ജ്യോഗ്രാഫിക്‌ ചാനൽ, ഹിന്ദി ചാനലുകൾ എന്നിവ. അവരുടെ അന്വേഷണം ഒരു ഹിന്ദി ചാനലിൽ എത്തിനിന്നു, അവരതു കാണാൻ തുടങ്ങി.

(തുടരും)

Wednesday, October 8, 2008

ബ്ലോഗിങ്ങും കറന്റ്‌ ചാര്‍ജും....

മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത്‌ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്‌. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ്‌ എഴുതുന്നത്‌ എന്നത്‌ ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത്‌ ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത്‌ "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത്‌ ഉണ്ട്‌ എന്നതുകൊണ്ടാണ്‌.)

ഇതുവരെ താന്‍ ചെയ്തതുതന്നെയാണ്‌ ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ്‌ ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....

എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന്‍ മനസ്സ്‌ അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച്‌ കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച്‌ വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌, ടെലെഫോണ്‍ ചാര്‍ജ്‌ എന്നൊക്കെ പറഞ്ഞ്‌ പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.

സി.ആര്‍.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത്‌ ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട്‌ സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട്‌ സംവദിക്കാനും എനിയ്ക്ക്‌ സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്‍, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ്‌ നീളുന്നു.
ഇടയ്ക്ക്‌ വച്ച്‌ ഒരു ബന്ധുവിനേയും ബൂലോകത്ത്‌ ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.

പിന്നെ കുറുമന്‍, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന്‍ തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ്‌ എന്നെ ഈ ബൂലോകത്തേയ്ക്ക്‌ ആകര്‍ഷിച്ചത്‌. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിന്‌ കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.

ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന്‍ പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്‌" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച്‌ മക്കള്‍ അമ്മയ്ക്ക്‌ റിപ്പോര്‍ട്ട്‌ കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.

എന്തായാലും ഒന്നു സത്യമാണ്‌..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്‌..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...

പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്‍മന്റ്‌ ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്‌ കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ്‌ കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്‌. ചുരുക്കാവുന്ന ഒരു ചെലവ്‌ ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്‌.

അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ്‌ സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ്‌ ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ്‌ ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട്‌ ബൂലോകമേ, തത്ക്കാലത്തേയ്ക്ക്‌ വിട...

Search Engine Optimization and SEO Tools