2008, ജൂൺ 30, തിങ്കളാഴ്‌ച

ഒരു എഴുത്ത്‌

പ്രിയപ്പെട്ട കൃഷ്ണന്‍കുട്ടി,

കഴിഞ്ഞ ആഴ്ച ഞാന്‍ നിങ്ങളുടെ തിരുവനന്തപുരത്തു വന്നിരുന്നു. വന്നപാടെ ആദ്യം ചെയ്തത്‌ സെല്ലില്‍ നിന്നെ വിളിക്കുകയാണ്‌. പക്ഷെ "താങ്കള്‍ വിളിയ്ക്കുന്ന സബ്‌സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്‌" എന്ന മറുപടിയാണ്‌ എയര്‍റ്റെല്ലിലെ കിളിനാദം എന്നെ അറിയിച്ചത്‌. 'താങ്കളുടെ ശബ്ദത്തില്‍' വോയ്സ്‌ മെയില്‍ബോക്സില്‍ സന്ദേശം രേഖപ്പെടുത്താവുന്നതാണെന്ന അവരുടെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചതുമില്ല.
എന്റെ അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ ജോലി പ്രശ്നത്തോടനുബന്ധിച്ച്‌ അവിടത്തെ പട്ടം പി.എസ്‌. സി. ആപ്പീസിലായിരുന്നു ഞാന്‍ വന്നത്‌. ഇതിനുമുമ്പ്‌ പല തവണ നീ എന്നെ തിരുവനന്തപുരത്തേയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും വരാന്‍ പറ്റാതെ പോകുകയായിരുന്നു. തിരിച്ചു പോരാന്‍ നേരത്തും നീയെന്ന സബ്‌സ്ക്രൈബര്‍ പ്രതികരിയ്ക്കാതിരിക്കുകയൊ പരിധിയ്ക്കു പുറത്തു പോകുകയോ ചെയ്ത കാരണം നിന്നെയൊട്ടു കാണാനും പറ്റിയില്ല. ഏതായാലും എന്റെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനത്തെ കുറിച്ചു നിന്നെയൊന്നറിയിക്കാനാണ്‌ ഈ എഴുത്ത്‌. അതു മാത്രമല്ല, വല്ലപ്പോഴും എന്തെങ്കിലും എഴുതിയില്ലെങ്കില്‍ പണ്ടു പഠിച്ച അക്ഷരങ്ങളൊക്കെ മറന്നു പോകുകയും ഇല്ലേ?

ഞാന്‍ PSCആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകസമയം ആയിട്ടുണ്ടായിരുന്നില്ല. അവിടെ കുറെ നേരം നിന്നു മുഷിഞ്ഞ ഞാന്‍ പുറത്തൊക്കെ ഒന്നു നടന്നു നോക്കാമെന്നു കരുതി പുറത്തിറങ്ങി. അത്ഭുതമെന്നു പറയട്ടെ ഞാന്‍ നടന്നെത്തിയത്‌ മരപ്പാലത്തിലാണ്‌. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, അതും കേരളം പോലെ പുരോഗമിച്ച ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തില്‍ മരപ്പാലമോ എന്നു ഞാന്‍ അതിശയിച്ചു. ഞാന്‍ മരപ്പാലത്തിലാണ്‌ എന്നറിയാമായിരുന്നെങ്കിലും സംശയം തീര്‍ക്കാനായി എതിരേ വന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു.
"ഇതു മരപ്പാലമാണോ?"
അതെ എന്നു പറഞ്ഞും എന്നെ രൂക്ഷമായി ഒന്നു നോക്കിയും അയാള്‍ വരുന്ന വേഗത്തില്‍ കടന്നു പോയി. തലസ്ഥാനവാസികളുടെ ദുര്‍ഗതിയോര്‍ത്ത്‌ എനിക്കു സങ്കടം വന്നു. എന്നാണാവോ ഈ മരപ്പാലത്തിനു പകരം ഒരു സിമന്റു പാലമോ കോണ്‍ക്രീറ്റ്‌ പാലമൊ ഇവിടെ വരുക? അധികം വൈകാതെ ഒരു ഇരുമ്പു പാലമെങ്കിലും ഇവിടെ വരണേ എന്നു ഞാന്‍ ശ്രീപത്മനാഭനോടു പ്രാര്‍ഥിച്ചു. ആലപ്പുഴയിലെ ഇരുമ്പുപാലവും പുനലൂരിലെ തൂക്കുപാലവും അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.തലസ്ഥാനത്തു വന്നിട്ട്‌ മരപ്പാലത്തിലൂടെയൊക്കെ ഞാന്‍ പോയി എന്നു നാട്ടില്‍ പോയി പറഞ്ഞാല്‍ എന്തു മോശമാണ്‌. അതുകൊണ്ട്‌ മരപ്പാലത്തില്‍ കൂടി നടക്കുക എന്ന ബുദ്ധിമോശം കാട്ടാതെ ഞാന്‍ തിരിച്ചു നടന്നു.

തിരിച്ചു PSC ആപ്പീസിലെത്തുമ്പോഴും അവിടെ സമയം ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു.കഷ്ടം, ഞാന്‍ എത്തിപ്പെട്ടത്‌ പൊട്ടക്കുഴിയിലായിരുന്നു. "തലസ്ഥാനത്തും പൊട്ടക്കുഴിയോ? ഞാന്‍ അത്ഭുതപ്പെട്ടു.തിരുവനന്തപുരത്തുകാരുടെ കഷ്ടാവസ്ഥയില്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ഈ പൊട്ടക്കുഴിയൊന്നും മാറ്റിക്കൊടുക്കാത്ത ജനകീയസര്‍ക്കാരിനെക്കുറിച്ച്‌ എനിക്കു പുച്ഛം തോന്നി.സംശയം തിര്‍ക്കാനയി അടുത്തു കണ്ട ഒരു ചായപ്പീടികയില്‍ കയറി ഞാന്‍ ചോദിച്ചു.
"ഇതു പൊട്ടക്കുഴിയാണോ?"
അതെ എന്ന ചായക്കാരന്റെ മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട്‌ ഞാന്‍ ഒരു വഴിപോക്കനോടും ചോദ്യം ആവര്‍ത്തിച്ചു. അതെ എന്നു അയാളും തലയാട്ടി. "ആട്ടെ, നിങ്ങള്‍ക്കെങ്ങോട്ടാ പോകേണ്ടത്‌? "
അയാള്‍ എന്നോടു ചോദിച്ചു. ഉടനെ എനിക്കു മറുപടിയൊന്നും വന്നില്ല. പക്ഷേ മുന്നില്‍ നോക്കിയപ്പോള്‍ ഒരു ആശുപത്രിയിലേയ്ക്കുള്ള സൈന്‍ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു.
ഞാന്‍ ഉടനെ പറഞ്ഞു. "ആശുപത്രിയിലേക്കാണ്‌." "
എങ്കില്‍ വലത്തോട്ടു തിരിഞ്ഞു പൊയ്ക്കോളൂ, ആസ്പത്രി മുറിഞ്ഞപാലത്തിനടുത്താണ്‌."
ഇതു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അന്തം വിട്ടു.
ഈശ്വരാ, ഈ മുറിഞ്ഞ പാലം നന്നാക്കാന്‍ പോലും ഈ സര്‍ക്കാറിനാവില്ലേ? എന്നു എന്റെ മനസ്സാക്ഷി എന്നോടു ചോദിച്ചു. ഏതായാലും ഞാന്‍ മുന്നോട്ടു നടന്നു.
ഞാന്‍ മുന്നോട്ടു നടക്കവേ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട്‌ വലിയ വീടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. പരസ്പരം മത്സരിച്ചു നിര്‍മ്മിച്ചതുപോലെയുണ്ട്‌ കാണാന്‍.
ഭംഗിയുള്ള വീടുകള്‍.
ഒന്നിന്റെ ഗെയ്റ്റില്‍ "അമ്പടീ" എന്ന് ഇംഗ്ലിഷില്‍ എഴുതി വച്ചിട്ടുണ്ട്‌. മറ്റേ വീടിന്റെ ഗെയ്റ്റില്‍ ഇംഗ്ലിഷില്‍ എഴുതിവച്ചത്‌ "ആരടീ" എന്നാണ്‌. അതല്ലെങ്കിലും ഒരാള്‍ അമ്പടീ എന്നു പറയുമ്പോള്‍ മറ്റേയാള്‍ ആരടീ എന്നു തന്നെ പറയുന്നതാണതിന്റെയൊരു ശരി.
ഞാന്‍ മുന്നോട്ടു തന്നെ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയും പിന്നെ ഒരു പാലവും എന്റെ കണ്ണില്‍ പെട്ടു. പാലം മുറിഞ്ഞതാണോ എന്നൊന്നും നോക്കാന്‍ ഞാന്‍ അവിടെ നിന്നില്ല. അത്ര മോശമായിരുന്നു പാലത്തിനടിയിലെ വെള്ളം. നഗരത്തിലെ എല്ലാ അഴുക്കും പേറി മലിനമായ ആ ജലം നോക്കിനില്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ വേഗം തിരിച്ചു നടന്നു.

വീണ്ടും PSC ആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ ആപ്പീസിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഞാനും അവരിലൊരാളായി അതിനകത്തു കടന്നു. എനിക്കവിടെ അധിക സമയമൊന്നും നില്‍ക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ കാര്യമല്ലേ, എന്തു ചെയ്യാം? എന്റെ കാര്യം ഒരു ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്‌. അതിപ്പോഴൊന്നും ശരിയാവുന്ന മട്ടില്ല.

"ചുവപ്പു നാട" ആരിട്ട പേരാണാവോ ഇത്‌? ഇംഗ്ലീഷില്‍ വേണമെങ്കില്‍ റെഡ്‌ റിബ്ബണ്‍ എന്നും പറയാം.

ചുവപ്പുനാടയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കാര്യം ഓര്‍ത്തത്‌. ആദ്യം ഞാന്‍ കരുതിയത്‌ ഡറാഡൂണ്‍ എക്സ്പ്രസ്സ്‌ പോലെ ഒരു യാത്രാ വണ്ടിയാണ്‌ അത്‌ എന്നാണ്‌. പിന്നീട്‌ എനിക്കു അങ്ങനെ ചിന്തിച്ചതിന്റെ ബുദ്ധിമോശം മനസ്സിലായി. ചുവപ്പു നാടയുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഗവണ്മെന്റിന്റെ സദുദ്യമമായിരിക്കും അതെന്നു ഞാന്‍ ചിന്തിച്ചു. ജനങ്ങളെയല്ല മറിച്ചു ഉദ്യോഗസ്ഥന്മാരേയാണ്‌ ചുവപ്പുനാടയുടെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. ചുവപ്പുനാടയുടെ കുരുക്കില്‍ പെട്ട്‌ എത്ര പാവങ്ങള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്‌. ഉദ്യോഗസ്ഥന്മാരും ചുവപ്പുനാടയും ചേര്‍ന്ന് എത്ര പാവങ്ങളുടെ ഉദ്യോഗം വൈകിച്ചിരിക്കുന്നു. എത്ര പാവങ്ങളുടെ പെന്‍ഷന്‍ വൈകിച്ചിരിക്കുന്നു. എന്തായാലും ചുവപ്പുനാടയ്ക്കെതിരെ തീവണ്ടിയുപയോഗിച്ച്‌ യുദ്ധം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ശ്രമം എനിയ്ക്കിഷ്ടമായി.

ചുവപ്പുനാടയില്‍ കുടുങ്ങി നീതി നിഷേധിക്കപ്പെട്ട നിരവധി അനുഭവങ്ങളുമുണ്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തു. justice delayed is justice denied എന്ന ഒരു ചൊല്ലു തന്നെയുണ്ടല്ലൊ. ഈ justiceമാരൊക്കെ എന്തിനാണാവോ ഇങ്ങനെ delay ആവുന്നത്‌(വൈകുന്നത്‌)? സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം കൊടുത്താലും വൈകുകയാണെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍ക്ക്‌ എന്തു ചെയ്യാനൊക്കും?

PSC ആപ്പീസില്‍ നിന്നിറങ്ങുമ്പോള്‍ സെല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നു സുരേന്ദ്രനാണ്‌. ഞാന്‍ തിരുവനന്തപുരത്ത്‌ വന്ന കാര്യം അയാള്‍ അറിഞ്ഞു കാണും, വല്ലതും വാങ്ങാനേല്‍പ്പിക്കാനാവും. അതാണിപ്പോള്‍ വിളിക്കുന്നത്‌.

ഞാന്‍ സെല്ലെടുത്ത്‌ കോള്‍ അറ്റെന്‍ഡ്‌ ചെയ്തു. സമാധാനം, സാധനങ്ങളൊന്നും വാങ്ങേണ്ടതില്ല. അയാളുടെ ഒരു ബന്ധു ഇവിടെയുണ്ടത്രെ. ഞാന്‍ മടങ്ങുന്നതിനു മുമ്പ്‌ അയാളെ ഒന്നു കാണണം, അത്രയേ ഉള്ളൂ സുരേന്ദ്രന്റെ ഡിമാന്റ്‌. ഞാന്‍ സമ്മതിച്ചു. സ്റ്റാച്യൂവിന്റെ അടുത്തുള്ള പഞ്ചാബ്‌ നാഷണല്‍ ബാങ്കിലാണത്രെ അയാള്‍ക്കു ജോലി. അവിടെ പോയി അയാളെ ഒന്നു കാണണം, അത്ര തന്നെ.

ഞാന്‍ നേരെ പട്ടം ബസ്‌സ്റ്റോപ്പിലേയ്ക്കു നടന്നു. ബസ്സൊക്കെ ഞാന്‍ PSC ഓഫീസില്‍ നിന്നു മനസ്സിലാക്കിയിരുന്നു. ബസ്സില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ അടുത്തായി ഞാന്‍ ഇരുന്നു. മുന്നോട്ടു നോക്കിയാല്‍ എല്ലാം കാണാം. ദൂരെ സ്റ്റാച്യൂ കണ്ടപ്പോള്‍ ഞാന്‍ ഇറങ്ങി. 'PMG, PMG' എന്നോ മറ്റോ കണ്‍ഡക്ടര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ നേരേ സ്റ്റാച്യുവിന്റെ അടുത്തേയ്ക്ക്‌ നടന്നു. നേതാജിയുടേതാണ്‌ പ്രതിമ. പ്രതിമ കൊള്ളാം. നല്ല വലിപ്പമുണ്ട്‌. ഞാന്‍ ചുറ്റും നോക്കി. അടുത്തായി മസ്കറ്റ്‌ ഹോട്ടല്‍ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. പാറാവുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.

'ഈ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എവിടെയാണ്‌?" ഞാന്‍ ചോദിച്ചു.
"ഇവിടെയുള്ളത്‌ സെഞ്ചൂറിയന്‍ ബാങ്കാണല്ലോ" അയാള്‍ പ്രതിവചിച്ചു.
"അല്ല, പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌. " ഞാന്‍ വീണ്ടും പറഞ്ഞു. സ്റ്റാച്യുവിന്റെ അടുത്താണ്‌. ഞാന്‍ സ്റ്റാച്യുവിന്റെ നേരെ നോക്കി പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇത്‌ PMGയാണ്‌. സ്റ്റാച്യൂ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ സെക്രറ്റേറിയറ്റിനു മുന്നിലാണ്‌. " അയാള്‍ വ്യക്തമാക്കി.
ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. എനിക്കുപറ്റിയ തെറ്റെനിക്കു മനസ്സിലായി.

എനിക്ക്‌ തിരുവനന്തപുരത്ത്‌ ധാരാളം സമയമുണ്ടായിരുന്നു. വൈകീട്ട്‌ മാവേലിയ്ക്കേ ഞാന്‍ മടങ്ങൂ. അതുകൊണ്ട്‌ നടന്നുതന്നെ സ്റ്റാച്യുവിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പുതിയ നിയമസഭാമന്ദിരത്തിനുമുന്നിലൂടെ നടന്ന എനിക്കു EMSന്റെ പ്രതിമയും കാണുമാറായി. പിന്നീട്‌ ഒരു ഓവര്‍ബ്രിഡ്‌ജും. ഞാന്‍ ഓവര്‍ബ്രിഡ്ജിലൂടെ നടന്ന് രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തി. അവിടെയും ഒരു ഓവര്‍ബ്രിഡ്ജ്‌ ഞാന്‍ കണ്ടു. രണ്ട്‌ ഓവര്‍ബ്രിഡ്‌ജും അടുത്തു തന്നെ. വീണ്ടും ഞാന്‍ നടന്നു. പിന്നീട്‌ കണ്ടത്‌ പട്ടം താണു പിള്ളയുടെ പ്രതിമയാണ്‌. അവസാനം ഞാന്‍ സെക്രറ്റേറിയറ്റിന്റെ മുന്നിലെത്തി. അതിന്റെ മുന്നില്‍ റോഡില്‍ ഒരു സ്റ്റാച്യു കണ്ടു. ഞാന്‍ അതു വായിച്ചു നോക്കി. ഓ, ഇത്‌ സര്‍ ടി. മാധവറാവുവിന്റെതാണ്‌.

ഞാന്‍ കണ്ട പ്രതിമകളില്‍ ഏറ്റവും ചെറുത്‌ ഈ മാധവറാവു പ്രതിമയായിരുന്നു. ചെറിയ പ്രതിമ നില്‍ക്കുന്ന സ്ഥലമായതു കൊണ്ടാവാം ഈ സ്ഥലത്തിനു സ്റ്റാച്യു എന്ന പേര്‍ വന്നതെന്ന് ഞാന്‍ ഒരു യുക്തി കണ്ടെത്തി. ഒടുവില്‍ ഞാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ചെന്നപ്പോള്‍ ആണ്‌ അറിയുന്നത്‌ എനിക്കു കാണേണ്ട ആള്‍ ഇവിടെ നിന്നും ബാങ്കിന്റെ ഓവര്‍ബ്രിഡ്ജ്‌ ശാഖയിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആണെന്ന്. ഞാന്‍ നേരെ ഓവര്‍ബ്രിഡ്ജിലേയ്ക്ക്‌ നടന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഒന്നു നിന്നു. ഇനി ഏതു ഓവര്‍ബ്രിഡ്ജാണാവോ? ഞാന്‍ മുന്നില്‍ കണ്ട ഒരാളോട്‌ വിവരം തിരക്കി. അയാള്‍ ദൂരെ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ കാണിച്ചു തന്നു.
ഞാന്‍ വീണ്ടും പറഞ്ഞു, "ഇതല്ലാ, ഓവര്‍ബ്രിഡ്ജിനടുത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌."
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അയാള്‍ പറഞ്ഞു. ഇത്‌ പാളയമാണ്‌.
പക്ഷേ ഞാന്‍ അയാള്‍ക്ക്‌ ഓവര്‍ബ്രിഡ്‌ജ്‌ കാണിച്ചുകൊടുത്തു.
"ഇത്‌ ഓവര്‍ബ്രിഡ്‌ജല്ല. അണ്ടര്‍പാസ്സാണ്‌. ഓവര്‍ബ്രിഡ്ജിലെ ഓവര്‍ബ്രിഡ്ജ്‌ ആണ്‌ ശരിയായ ഓവര്‍ബ്രിഡ്ജ്‌" അയാള്‍ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ അയാളുടെ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഒരു വാചകത്തില്‍ മൂന്നു തവണയാണ്‌ ഒരേ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരേ അക്ഷരങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനെ അനുപ്രാസമെന്നു പഠിച്ചിട്ടുണ്ട്‌. ഇതു അക്ഷരങ്ങളല്ല, വാക്കുകളാണ്‌. അപ്പോള്‍ ഈ പ്രയോഗത്തിനെ അനന്യാനുപ്രാസം എന്നു തന്നെ പറയണം. ഞാന്‍ മനസ്സില്‍ കരുതി.

ഞാന്‍ വീണ്ടും അയാളോട്‌ സംസാരിച്ചു. "ഓവര്‍ബ്രിഡ്ജ്‌ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ തമ്പാനൂരിനു സമീപത്താണ്‌." അയാള്‍ വ്യക്തമാക്കി. ഇനി മറ്റൊരു ഓവര്‍ബ്രിഡ്ജ്‌ കൂടിയുണ്ട്‌. അതു തൈക്കാടാണ്‌. അതിനെ ഞങ്ങള്‍ ഫ്ലൈ ഓവര്‍ എന്നാണ്‌ പറയുക. അയാള്‍ കൂട്ടിച്ചേര്‍ത്തു.

തൈക്കാട്‌ എന്നു കേട്ടപ്പോള്‍ എനിക്ക്‌ തിരുവിതാംകൂറുകാരന്റെയും മലബാറുകാരന്റെയും ഇംഗ്ലീഷാണ്‌ ഓര്‍മ്മ വന്നത്‌. ആദ്യത്തെയാള്‍ തൈക്കാടിന്‌ THAICAUD എന്നെഴുതുമ്പോള്‍ രണ്ടാമത്തെയാള്‍ THAIKKAD എന്നാണ്‌ എഴുതുക. രണ്ടാമന്‍ പാലക്കാടിന്‌ PALAKKAD എന്നെഴുതുമ്പോള്‍ ഒന്നാമന്‍ PALACAUD എന്നെഴുതും. നോക്കണേ ഓരോ സ്പെല്ലിങ്ങുകള്‍.

സ്റ്റാച്യു എന്നത്‌ സ്ഥലപ്പേരാണെങ്കില്‍ ഓവര്‍ബ്രിഡ്ജ്‌ എന്നതും സ്ഥലപ്പേരാകുന്നതിലെ യുക്തി എനിക്കു പിടി കിട്ടി. ഞാന്‍ വേഗം തമ്പാനൂരിലേയ്ക്കു വച്ചു പിടിച്ചു.

കൃഷ്ണന്‍കുട്ടീ, ഈ ഇന്‍ലന്റിലെ സ്ഥലം തീര്‍ന്നതു കാണുന്നില്ലേ? ബാക്കിഭാഗം ഞാന്‍ അടുത്ത എഴുത്തില്‍ എഴുതാം.
സ്നേഹപൂര്‍വം
രാമന്‍കുട്ടി

2008, ജൂൺ 27, വെള്ളിയാഴ്‌ച

വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?

കേരളത്തിന്റെ വടക്കന്‍ ജില്ല കാസര്‍ക്കോഡാണ്‌. വടക്കേ അറ്റം എന്നു പറഞ്ഞാലും കാസര്‍ക്കോടോ മഞ്ചേശ്വരമോ ഒക്കെ ആയിരിക്കൂ. അല്ലാതെ വടകരയാവില്ല. വടകരയില്‍ നിന്നു നൂറുനൂറ്റമ്പതു കി.മി. വടക്കാണ്‌ കേരളത്തിന്റെ അതിര്‍ത്തി. വടകര കിടക്കുന്നത്‌ കോഴിക്കോട്‌ ജില്ലയിലും.

അത്‌ ഇപ്പോഴത്തെ കാര്യം. കേരളം പിറന്ന 1956-ല്‍ കണ്ണൂരായിരുന്നൂ വടക്കന്‍ ജില്ല. അന്ന് കാസര്‍ക്കോടൊക്കെ കണ്ണൂരിന്റെ ഭാഗമായിരുന്നു. പക്ഷെ വടകരയ്ക്കന്നും മാറ്റമൊന്നുമില്ലായിരുന്നു. അതവിടെത്തന്നെയായിരുന്നു. വടകര കേരളത്തിന്റെ വടക്കായിരുന്നു എന്നു പറയാന്‍ പ്രയാസം.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു കേരളം ഇല്ലായിരുന്നു. അന്നു കോഴിക്കോടും കണ്ണൂരുമൊക്കെ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗങ്ങളായിരുന്നു. കാസര്‍ക്കോടും അങ്ങനെത്തന്നെ. കാസര്‍ക്കോട്‌ അന്നു ഇന്നത്തെ കര്‍ണ്ണാടകത്തിലെ കനറാ ജില്ലയിലുമായിരുന്നു. മംഗലാപുരമൊക്കെ അന്നു മലബാറിന്റെ ഭാഗമായിരുന്നില്ലേ? അപ്പോള്‍ വടകര വടക്കായിരുന്നു എന്നു പറയാന്‍ തികച്ചും പ്രയാസം.

കാലം ഇനിയും പുറകോട്ടു പോയാലോ? കേരളം സൃഷ്ടിച്ചത്‌ പരശുരാമനാണെന്നല്ലേ വയ്പ്‌? അപ്പോള്‍ അത്രയും കാലം നമുക്കു വേണമെങ്കില്‍ പുറകോട്ടു പോകാം. അന്ന് വടക്കന്‍ അതിര്‍ത്തി ഗോകര്‍ണ്ണമായിരുന്നൂ. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ എന്നല്ലേ നമ്മള്‍ പറയാറ്‌? അപ്പോള്‍ പിന്നെ വടകര ഒരിക്കലും വടക്കന്‍ പ്രദേശമായിക്കൂട്ടിക്കൂടാ.

പിന്നെയെങ്ങനെയാണ്‌ വടക്കന്‍ പ്രദേശമല്ലാത്ത വടകരയുടെ പാട്ടുകള്‍ വടക്കന്‍ പാട്ടുകളായത്‌? അതല്ലെങ്കില്‍ വടക്കന്‍ പാട്ടുകള്‍ പ്രചരിച്ചതു തെക്കു തിരുവിതാംകൂറിലാവണമായിരുന്നു. അതുമല്ല.

വടകരയെങ്ങനെ വടകരയായി എന്നല്ലേ അപ്പോള്‍ ആദ്യം നോക്കേണ്ടത്‌?

(മൂരാട്‌)പുഴയുടെ വടക്കുഭാഗത്തെ കരയെ വടക്കേക്കര എന്നു വിളിച്ചുവെന്നും അതു പിന്നെ ലോപിച്ച്‌ വടകരയായി എന്നുമാണ്‌ ഇപ്പോഴത്തെ വാദവും വിശ്വാസവും. അതു ശരിയാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ എന്തു ലോപിച്ചാണ്‌ വടക്കന്‍ പാട്ടായത്‌? "വടക്കേക്കരപ്പാട്ടു" ലോപിച്ച്‌ വടക്കന്‍ പാട്ടായെന്നു പറയാന്‍ പ്രയാസം! കാരണം വടക്കന്‍പാട്ടുകളുടെ കാലത്ത്‌ വടകരയില്ലായിരുന്നു; അന്നത്‌ കടത്തനാടായിരുന്നു
.
എന്തായാലും വട എന്ന പലഹാരം ഉണ്ടായത്‌ ഈ കരയിലാണെന്നും അതുകൊണ്ട്‌ വടയുണ്ടായ ഈ കരയെ വടകരയെന്നു ആളുകള്‍ വിളിച്ചു എന്നും ആരും പറയാഞ്ഞത്‌ ഭാഗ്യം.

ഒതേനന്റെ കാലത്ത്‌ വടകരയില്ലായിരുന്നു എന്നും കടത്തനാടു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞുവല്ലോ. കടത്തനാടിന്റെ ആ പ്രതാപകാലത്തായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ചതും അവരെ തുണ്ടം തുണ്ടമാക്കിയതും. അങ്ങനെ യൂറോപ്യന്മാര്‍ക്കെതിരെ പട നയിച്ച കരയെ, കടത്തനാടിനെ "പടകര" എന്നു ആളുകള്‍ വിളിച്ചുവന്നു. പട നയിച്ച കരയെ പടകര എന്നല്ലാതെ വേറെ എന്തു വിളിക്കാന്‍?

മതപ്രചരണത്തിനായി മിഷനറിമാര്‍ കേരളത്തിലെത്തുന്ന കാലമായിരുന്നു അതൊക്കെ. അര്‍ണ്ണോസ്‌ പാതിരിയെപ്പോലെ പലരും ഇവിടെ വരികയും മലയാളം പഠിക്കുകയും ചെയ്തു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ താമസിച്ചതും നിഖണ്ഡു എഴുതിയതും മറ്റും പിന്നീടാണ്‌. അക്കാലത്ത്‌ മലയാളം പഠിച്ച ഒരു സായിപ്പിനു മലയാളം നല്ലപോലെ വശമില്ലായിരുന്നു. അദ്ദേഹം മറ്റു പല അക്ഷരങ്ങളും തെറ്റിച്ച കൂട്ടത്തില്‍ വ എന്ന അക്ഷരവും പ എന്ന അക്ഷരവും ഒരുപോലെ മാറിമാറി ഉപയോഗിച്ചു. അങ്ങനെ അദ്ദേഹം പടകരയെ വടകര എന്നു എഴുതുകയും വിവക്ഷിക്കുകയും ചെയ്തു.

നമ്മള്‍ മലയാളികളെക്കുറിച്ചു നമ്മള്‍ തന്നെ പറയുന്ന ഒരു ചൊല്ലുണ്ടല്ലൊ, അറിയില്ലേ?
"സായിപ്പിനെ കണ്ടാല്‍ നമ്മള്‍ മലയാളികള്‍ കവാത്തു മറക്കും" എന്ന്. ഈ ചൊല്ല് അന്നേ തുടങ്ങിയതാണ്‌. സായിപ്പ്‌ പടകരയെ വടകരയെന്നു തെറ്റി ഉച്ചരിച്ചപ്പോള്‍ നമ്മാള്‍ അതിനു ജയ്‌ വിളിച്ചു. നമ്മളും വടകര വടകര എന്നു പറഞ്ഞു. അങ്ങനെയാണ്‌ കടത്തനാടൊടുവില്‍ വടകരയായിത്തീര്‍ന്നത്‌.

കഥ അവിടെ അവസാനിക്കുന്നില്ല. വടകരയില്‍ കുഞ്ഞാലിമരയ്ക്കാരുടെ പിന്തലമുറക്കാര്‍ ധാരാളമുണ്ടായിരുന്നു. ഈ മലബാര്‍ മുസ്ലീങ്ങള്‍ മലയാളമാണ്‌ പറയുന്നതെങ്കിലും അവര്‍ക്കതിനൊരു ശൈലി ഉണ്ട്‌. അവര്‍ അച്ഛനെ വാപ്പാ എന്നും ബാപ്പാ എന്നും വിളിക്കും. അവരും കടത്തനാട്‌ വടകരയാവുന്നത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ഇതെല്ലാം ബലിയ ബലിയ കാര്യങ്ങളായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ക്കും ഇത്‌ ഇമ്മിണി "ബലിയ" ഒന്നായിരുന്നു. കാര്യങ്ങളോട്‌ ബല്ലാത്ത ബഹുമാനവും. അതുകൊണ്ട്‌ അവരും 'ബെക്കം' സായിപ്പിനെ അനുകരിച്ചുകൊണ്ട്‌ ബടകര, ബടകര എന്നു പറഞ്ഞു തുടങ്ങി. വെട്ടത്ത്‌ പുതിയങ്ങാടിയെ ബെട്ടത്ത്‌ പുതിയങ്ങാടി എന്നു പറഞ്ഞതുപോലെ.

അങ്ങനെ അവസാനം കടത്തനാട്‌ ബടകരയായി. പിന്നീട്‌ ബ്രിട്ടീഷുകാരന്‍ റെയിലും റെയില്‍വേസ്റ്റേഷനും ഉണ്ടാക്കിയപ്പോള്‍ സ്റ്റേഷനു ബടകര എന്നു തന്നെ പേരിട്ടു. അങ്ങനെ ബടകരയുടെ പേരു കടല്‍ കടക്കുകയും ചെയ്തു.

ഇതല്ലേ ശരി????

അപ്പോള്‍ ചോദ്യം പിന്നെയും ബാക്കി...

"കുന്നത്തു കൊന്നയും പൂത്ത പോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ"

നാം ഈ കേട്ടത്‌ വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?

2008, ജൂൺ 26, വ്യാഴാഴ്‌ച

ഒരു പഴയ നാടന്‍കഥ

അതിരാവിലെ ഇറങ്ങിയതാണ്‌ കുറവന്‍. മണിക്കൂറുകള്‍ പലതു കഴിഞ്ഞിരിക്കുന്നു. നാഴികകളും.

മെയ്‌മാസസൂര്യന്റെ കിരണങ്ങള്‍ കുറവന്റെ മേനിയില്‍ തീ കോരിയിട്ടു. ഭയങ്കര ഉഷ്ണം. അസഹ്യമായ ദാഹം. വിശപ്പും സഹിക്കാനാവുന്നില്ല. തന്റെ തോര്‍ത്തെടുത്ത്‌ കുറവന്‍ തലയിലിട്ടു.

പണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല. വഴിയമ്പലങ്ങള്‍ അങ്ങിങ്ങുണ്ടായിരുന്നു. പാതയോരത്തുള്ള കുളങ്ങളില്‍ മുഖം കഴുകാമായിരുന്നു. അങ്ങിങ്ങു കിണറുകള്‍ കാണുമായിരുന്നു. (അവിടെ പാളയും കയറും കാണുമായിരുന്നു.) തെളിനീരുള്ള ചെറിയ പുഴകള്‍ കാണുമായിരുന്നു. വലിയ വലിയ മരച്ചുവടുകളിരുന്നു കാലിന്റെ ക്ഷീണം മാറ്റാമായിരുന്നു.

കുറവന്‍ നടക്കുകയാണ്‌. രാവിലെ പേരിനു മാത്രം കഞ്ഞി കുടിച്ചിറങ്ങിയതാണ്‌. ഈപ്പോള്‍ ഒരു നാടന്‍ ചായപ്പീടിക പോലും കാണുന്നില്ല.

കുറത്തിയുടെ അമ്മയ്ക്ക്‌ ദീനം കൂടുതലാണ്‌.അവര്‍ക്കു വേണ്ട മരുന്നുപൊടിയും കഷായവും അവിടെ എത്തിക്കുകയാണു തന്റെ യാത്രയുടെ ലക്ഷ്യം. മനുഷ്യന്റെ അവസ്ഥകളെയ്‌. എങ്ങനെ ഇരുന്ന അമ്മായിയമ്മയാണ്‌. ഇപ്പോള്‍ എല്ലും തോലുമായിരിക്കുന്നു. അവര്‍ക്കു ചെറുപ്പത്തില്‍ തന്നോടു വലിയ സ്നേഹമായിരുന്നു എന്നു കുറവന്‍ ഓര്‍ത്തു.

കാതങ്ങള്‍ ഇനിയും താണ്ടാനുണ്ടെന്ന ചിന്ത കുറവനെ തളര്‍ത്തി. എവിടെനിന്നെങ്കിലും കുറച്ചു ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്ന് കുറവന്‍ ആശിച്ചു. പക്ഷേ ഏതെങ്കിലും വീട്ടില്‍ കയറി ഭക്ഷണം ചോദിക്കാന്‍ കുറവനെ അവന്റെ അഭിമാനം സമ്മതിച്ചില്ല.

വഴിയോരത്തെ വീട്ടില്‍ ഒരു ആരവം കുറവന്‍ ശ്രദ്ധിച്ചു. ധാരാളം ആളുകള്‍ കൂടിയിരിക്കുന്നത്‌ കുറവന്‍ കണ്ടു. കല്യാണമാണെന്നു തോന്നുന്നു. വീടും തൊടിയും ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്‌. ആളുകള്‍ പുറത്തേക്ക്‌ പോകുകയാണ്‌. പെണ്ണുങ്ങളും കുട്ടികളും അക്കൂട്ടത്തിലുണ്ട്‌.

അതേ, കല്യാണം കഴിഞ്ഞിരിക്കുന്നു.

സദ്യയും.

ദേഹണ്ഡക്കാര്‍ പന്തല്‍ വൃത്തിയാക്കുന്ന തിരക്കാണ്‌. മുറ്റത്ത്‌ വലിയ വട്ടച്ചെമ്പുകളും ഉരുളിയും മറ്റും കാണുന്നുണ്ട്‌.പായസത്തിന്റേയും പപ്പടത്തിന്റേയും മണം കുറവനനുഭവപ്പെട്ടു. അടുപ്പില്‍ നിന്നാണെന്നു തോന്നുന്നു, തീയുടെ പുക കുറേശ്ശെ ഉയരുന്നുണ്ട്‌. അടുത്ത്‌ തന്നെ പഴക്കുലകള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്‌. ചില കുലകള്‍ കാലിയാണ്‌. പക്ഷേ ചിലതില്‍ ഇപ്പോഴും പഴങ്ങളുണ്ട്‌.

കുറവന്റെ മനസ്സൊന്നു കുളിര്‍ത്തു. ചിന്തയില്‍ ഒരു നേരിയ പ്രതീക്ഷ നാമ്പിട്ടു. മുണ്ടിന്റെ കോന്തലയില്‍ ചുരുട്ടിവച്ചിരുന്ന Beediക്കുറ്റി കുറവന്‍ പതുക്കെ പുറത്തെടുത്തു.

എന്തെങ്കിലും തിന്നാന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ കുറവന്‍ അങ്ങോട്ട്‌ നടന്നു.

തുറന്നു കിടക്കുന്ന ഗേറ്റില്‍ വഴിമുടക്കികളായി രണ്ടുമൂന്നാളുകള്‍ നില്‍പ്പുണ്ട്‌. കുറവന്‍ ഒന്നു ചുമച്ചു.
അവര്‍ വഴി മാറിക്കൊടുത്തു.

കുറവന്‍ നേരേ അടുപ്പിനടുത്തേക്കു നടന്നു. Beediക്കുറ്റി മറ്റുള്ളവര്‍ കാണത്തക്കവണ്ണം കൈ നീര്‍ത്തിപ്പിടിച്ചു കൊണ്ടു അവരിലൊരാളോട്‌ കുറവന്‍ ചോദിച്ചു.

"ഇത്തിരി തീ തരുമോ?"

വിശപ്പുണ്ടെന്നോ എന്തെങ്കിലും തിന്നാന്‍ വേണമെന്നോ പറയാന്‍ കുറവന്റെ നാവു പൊന്തിയില്ല. രണ്ടു പഴമെങ്കിലും കിട്ടാതിരിക്കില്ല എന്ന് അവന്റെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു.

ജോലിക്കാരിലൊരുവന്‍ ഒരു തീക്കൊള്ളിയെടുത്തു കുറവനു കൊടുത്തു. അവിടെ മറ്റൊന്നും സംഭവിക്കുന്ന മട്ട്‌ കുറവന്‍ കണ്ടില്ല.

കുറവനു വന്ന നിരാശയ്ക്ക്‌ അതിരില്ലായിരുന്നു.

കുറവന്‍ പൊട്ടിത്തെറിച്ചു. "ഇത്തിരി തീയെന്നാല്‍ രണ്ട്‌ പഴമെന്നാക്കരുതോ?"

കുറവന്‍ പിന്നീടവിടെ നിന്നില്ല. വെയിലിനെ പഴിച്ചുകൊണ്ട്‌ അയാള്‍ വേച്ച്‌ വേച്ച്‌ നടന്നു.

2008, ജൂൺ 25, ബുധനാഴ്‌ച

പരദൂഷണമരുതേ...........

ശാന്തമായ ഒരു സായാഹ്നം.
സൂര്യന്‍ തന്റെ ജോലി മതിയാക്കി മടങ്ങുകയാണ്‌. അങ്ങകലെ സ്വര്‍ണ്ണനിറത്തിലുള്ള മേഘശകലങ്ങള്‍ പശ്ചിമ ചക്രവാളത്തില്‍ അങ്ങിങ്ങായി പരന്നുകിടക്കുന്നുണ്ട്‌. കിളികള്‍ കൂടണയുന്നു.

ഇങ്ങു താഴെ തന്റെ വീടിന്റെ ഉമ്മറത്തു ചിന്താമഗ്നനായിരിക്കുകയാണ്‌ മഹാനായ സോക്രട്ടീസ്‌. അയല്‍ വാസിക്ക്‌ എത്ര കോഴിയെ കൊടുക്കാനുണ്ടെന്ന് കണക്കു കൂട്ടുകയാണദ്ദേഹം.

തുറന്നു കിടക്കുന്ന പടിവാതിലിലൂടെ ഒരാള്‍ സോക്രട്ടീസിനെ തിരഞ്ഞെത്തി. അല്ലെങ്കിലും അദ്ദേഹത്തിന്റെ പടിവാതില്‍ അടയ്ക്കാറില്ല. മഹാന്മാര്‍ അങ്ങനെയാണ്‌. ആര്‍ക്കും എപ്പോഴും അവരെത്തേടി വരാം.

ആഗതന്‍ കിതച്ചുകൊണ്ടു പറഞ്ഞു. "മിസ്റ്റര്‍ സോക്രട്ടീസ്‌, താങ്കളുടെ പ്രിയശിഷ്യന്‍ പ്ലേറ്റോയെക്കുറിച്ചു എനിക്കു താങ്കളോട്‌ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്‌."

"ഇരിയ്ക്കൂ സുഹൃത്തേ", സോക്രട്ടീസ്‌ പ്രതിവചിച്ചു.
"മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുന്നതിനു മുമ്പായി എനിക്കു ചില പരിശോധനകളൊക്കെയുണ്ട്‌." അദ്ദേഹം തുടര്‍ന്നു, "ആട്ടെ,താങ്കള്‍ പറയുന്നത്‌ എത്രത്തോളം സത്യമാണ്‌?"

ആഗതന്‍ മൊഴിഞ്ഞു, "അതെനിയ്ക്കറിയില്ല സോക്രട്ടീസ്‌, ഞാന്‍ വരുന്ന വഴി കേട്ട കാര്യമാണത്‌."

സോക്രട്ടീസ്‌ ഇടപെട്ടു. "അപ്പോള്‍ താങ്കള്‍ പറഞ്ഞുവരുന്നത്‌ നുണയായിരിക്കും അല്ലേ? ആകട്ടെ, താങ്കള്‍ പറയാന്‍ പോകുന്നത്‌ നല്ല കാര്യമാണോ?"

"അല്ല" - ആഗതന്റെ മറുപടി.
സോക്രട്ടീസ്‌ തുടര്‍ന്നു. "അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതുമായ കാര്യമാണല്ലേ?"

ഇതു കേട്ടപ്പോള്‍ ആഗതനു ലേശം ലജ്ജ തോന്നാതിരുന്നില്ല.
പക്ഷേ, സോക്രട്ടീസ്‌ വലിയവനായിരുന്നു. അദ്ദേഹം ആഗതനെ ആശ്വസിപ്പിച്ചു. "അടുത്ത പരീക്ഷയില്‍ താങ്കള്‍ എന്തായാലും ജയിക്കും. അപ്പോള്‍ താങ്കള്‍ക്കു പറയാനുള്ളതു പറയാമല്ലോ, ആട്ടെ, താങ്കള്‍ പറയാന്‍ പോകുന്ന കാര്യം എനിക്കു പ്രയോജനപ്പെടുന്നതാണോ?"

"അല്ല" - വീണ്ടും ആഗതന്റെ മറുപടി.
"അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതും പ്രയോജനമില്ലാത്തതുമായ കാര്യമാണല്ലേ?" സോക്രട്ടീസ്‌ പറഞ്ഞവസാനിപ്പിച്ചു.

ആഗതന്‍ പിന്നീടവിടെ നിന്നില്ല. സോക്രട്ടീസ്‌ ഒന്നും കേട്ടതുമില്ല.

അതുകൊണ്ടാണ്‌ പ്ലേറ്റോയും സോക്രട്ടീസിന്റെ ഭാര്യയും ഒന്നിച്ചുറങ്ങിയെന്ന പരദൂഷണം സോക്രട്ടീസിനു കേള്‍ക്കേണ്ടിവരാതിരുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ നമ്മള്‍ അദ്ദേഹത്തെ മഹാനായി കാണുന്നതും.

(ആശയം: ഫണ്ടൂഷ്‌.കോം)

ആൾരൂപൻ എന്ന എന്നെക്കുറിച്ച്‌

ക്ഷീരസാഗരന്‍ നായരെക്കുറിച്ചു കേട്ടിട്ടുണ്ടോ? സ്വന്തം പേരു കൊണ്ടു പാലാഴി തീര്‍ത്തവനാണ്‌ കക്ഷി. പക്ഷേ കഷ്ടം, കഥാനായകന്റെ വീട്ടില്‍ ദാഹം തീര്‍ക്കാന്‍ പേരിനു മോരുവെള്ളം കൂടി ഇല്ലായിരുന്നുവെന്നാണ്‌ കഥാകൃത്ത്‌ പറയുന്നത്‌. അത്രയ്ക്കായിരുന്നുവത്രേ നായരുടെ വീട്ടിലെ ദാരിദ്ര്യം.

ഗ്ലോബലൈസേഷന്റെയും ലിബറലൈസേഷന്റെയും ഈ കാലത്ത്‌ ആര്‍ക്കു വേണം ഇമ്മാതിരി ദരിദ്രവാസികളെ? നമുക്കിയാളെ വിടാം.

അടുത്ത വീട്ടിലെ കമലാക്ഷി അമ്മയെ അറിയില്ലേ? കമലം പോലെയുള്ള അക്ഷികളോടു കൂടിയ അമ്മ എന്നു ചുരുക്കം. പക്ഷേ കണ്ടു നോക്കണം. രണ്ടു കണ്ണും കോങ്കണ്ണാ. പാവം!

സുഹൃത്തേ, ഇനി പറയൂ ഞാനെന്റെ പേരു പറയണോ എന്ന്?

വേണ്ട എന്നു നിങ്ങള്‍ തലയാട്ടുന്നതു ഞാന്‍ കാണുന്നു. നന്ദി.
(ഒരു പേരിലെന്തിരിക്കുന്നു എന്നാരോ പറഞ്ഞത്‌ വെറുതെയായില്ല.)

ഇനിയിപ്പോള്‍ ഞാനൊരു മനുഷ്യസ്നേഹിയാണെന്നോ സ്ഥിരോല്‍സാഹിയാണെന്നോ പരോപകാരിയാണെന്നൊ
അതുപോലെ മറ്റ്‌ എന്തെങ്കിലുമാണെന്നോ ഒക്കെ ഞാന്‍ പറഞ്ഞാലും ഇതു പോലെയൊക്കെത്തന്നെയിരിക്കും. ഇതൊന്നും തെളിയിക്കുന്നത്‌ അത്ര എളുപ്പമല്ല.

അപ്പോള്‍ പിന്നെ നല്ലതെന്താ? ഉള്ളത്‌ ഉള്ളത്‌ പോലെ പറയുക. എന്നെ കാണുമ്പോള്‍ ഒരാളിനെപ്പോലെയിരിക്കും.

എങ്കില്‍ പിന്നെ ഞാന്‍ 'ആള്‍രൂപന്‍' എന്നു പറഞ്ഞു നിര്‍ത്തട്ടേ?

ഇനി എന്നെപ്പറ്റി അറിഞ്ഞേ അടങ്ങൂ എന്നാണെങ്കില്‍ ഇതാ ഞാന്‍ ഇത്ര കൂടിപ്പറയാം. കേട്ടോളൂ, അല്ല വായിച്ചോളൂ.

ലഘ്നത്തിൽ മന്ദൻ നിൽക്കുന്നവൻ... മഹമഹാ മടിയൻ....

ഏഴില്‍ ചൊവ്വ നില്‍ക്കുന്നവന്‍.........

ലഗ്നാധിപന്‍ 12-ല്‍ നില്‍ക്കുന്നവന്‍........

ജാതകത്തില്‍ കേസരിയോഗമുണ്ടെങ്കിലും ജീവിതത്തില്‍ അതു കാണാത്തവന്‍........

നാക്കില്‍ ഗുളികന്‍ നില്‍ക്കുന്നവന്‍ ......

പത്തില്‍ രാഹു നില്‍ക്കുന്നവന്‍.... തികഞ്ഞ "വായില്‍നോക്കി."..........

മറ്റുള്ളവരുടെ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്നറിയുന്നവന്‍ ....പക്ഷേ സ്വന്തം പരാജയത്തില്‍ നിന്നുപോലും പാഠം പഠിക്കാത്തവന്‍ ..............

വേവുവോളം പാര്‍ത്തിട്ട്‌ ആറുവോളം പാര്‍ക്കാതെ വായ പൊള്ളിച്ചവന്‍......

സന്ധ്യയാകുവോളം വെള്ളം കോരി സന്ധ്യയ്ക്ക്‌ കുടമുടച്ചവന്‍................

പ്രതികരിച്ചു പ്രതികരിച്ചു പ്രതിയായവന്‍ ..........

തുഞ്ചത്താചാര്യന്റെ നാട്ടുകാരന്‍........പക്ഷേ ആചാരത്തിന്റെ തുഞ്ചത്തുപോലും കാണാത്തവന്‍........

നാവാമുകുന്ദന്റെ തിരുമുറ്റത്തു വളര്‍ന്നവന്‍.......... പക്ഷേ മുകുന്ദനേയും മുചുകുന്ദനേയും തിരിയാത്തവന്‍........

ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടുകാരന്‍......... പക്ഷേ ആഴത്തിലൊന്നും കൈവശമില്ലാത്തവന്‍ ....

മാമാങ്കത്തിന്റെ നാട്ടുകാരന്‍.......... പക്ഷേ മണിക്കിണറും നിലപാടുതറയും കാണാത്തവന്‍ ..........

ചാവേറുകളുടെ നാട്ടുകാരന്‍ ...........പക്ഷേ ചാവേറാകാനുള്ള ധൈര്യമില്ലാത്തവന്‍ ..........

സ്വന്തമായ ആശയും ആശയങ്ങളും ഉള്ളവന്‍.... പക്ഷേ അതൊന്നും നടന്നുകാണണമെന്നു നിര്‍ബന്ധമില്ലാത്തവന്‍....

ഇനിയും വേണോ സുഹൃത്തേ ഈ ചന്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണം?

2008, ജൂൺ 24, ചൊവ്വാഴ്ച

എന്റെ വടകര യാത്രകള്‍ - V

ഞാന്‍ വടകര പഴയ ബസ്‌സ്റ്റാന്റിലേയ്ക്ക്‌ നടന്നു.
അതിന്നടുത്താണ്‌ ടിപ്പുസുല്‍ത്താന്റെ കോട്ടാവശിഷ്ടങ്ങള്‍ എന്നാണ്‌ പറഞ്ഞുകേട്ടത്‌.
കോട്ട നിന്നിരുന്ന സ്ഥലം ഇപ്പോള്‍ കോട്ടപ്പറമ്പ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

ചന്തയും ബസ്‌സ്റ്റോപ്പും പീടികകളുമായി എപ്പോഴും തിരക്കുള്ള പ്രദേശം. പണ്ടൊക്കെ വടകര പഴയ ബസ്റ്റാന്റില്‍ നിന്നാല്‍ കടലും കടലില്‍ ദൂരെ വെള്ളിയാങ്കല്ലും കാണുമായിരുന്നത്രെ. ഇപ്പോള്‍ ചെറുതും വലുതുമായ കെട്ടിടങ്ങള്‍ ഈ കാഴ്ച അസാദ്ധ്യമാക്കിയിരിക്കുന്നു.

കോട്ടപ്പറമ്പില്‍ ഇപ്പോള്‍ പ്രധാനമായുള്ളത്‌ ജയഭാരത്‌ സിനിമാതിയേറ്ററാണ്‌. ഞാന്‍ അങ്ങോട്ട്‌ കയറി. ഉച്ചയ്ക്കുള്ള കളി നടക്കുകയാണ്‌. 'വണ്‍വേ ടിക്കറ്റ്‌' ആണ്‌ സിനിമ. ഞാന്‍ ചുറ്റും കണ്ണോടിച്ചു. പൃഥീരാജും ഭാമയും മറ്റും ഉള്ള വാള്‍പോസ്റ്റര്‍ അവിടെ കണ്ടു. അല്ലാതെ അവിടെ കോട്ടയുടെ സാന്നിദ്ധ്യമൊന്നും എനിയ്ക്ക്‌ ദര്‍ശിക്കാനായില്ല.

മുറ്റത്ത്‌ ഒരു വാച്ച്‌മാന്‍ നില്‍പ്പുണ്ട്‌. ഞാന്‍ പതുക്കെ അയാളുടെ അടുത്തേയ്ക്ക്‌ നടന്നു.

'അടുത്ത കളി രണ്ടരയ്ക്കേ ഉള്ളൂ അല്ലേ?' ഞാന്‍ ചോദിച്ചു.
അയാള്‍ തലയാട്ടി. സമയം ഇനിയും ധാരാളം ഉണ്ടെന്ന ഒരു ധ്വനി ആ മുഖത്തുണ്ടായിരുന്നു.
'ഇവിടെ പഴയ കോട്ടമതിലുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ.' സമയം പോക്കാനാണെന്ന മട്ടില്‍ ഞാന്‍ അയാളോടു ചോദിച്ചു.
"ഇല്ല, അതൊന്നും ഇവിടെയില്ല. അതെല്ലാം പലരായി കയ്യേറി നശിപ്പിച്ചു. ഇപ്പോഴൊന്നും കാണാനില്ല. " അയാള്‍ മറുപടിയായി പറഞ്ഞു.

ആ മറുപടി എനിയ്ക്കു തൃപ്തികരമായി തോന്നി. ഇനി അവിടെ നിന്നിട്ട്‌ കാര്യമില്ലെന്നും. കുറച്ചു കഴിഞ്ഞു വരാമെന്നു പറഞ്ഞു ഞാന്‍ പതുക്കെ അവിടം വിട്ടു.

എന്റെ വടകര യാത്രകള്‍ -IV

വടകരയിലെ എന്റെ ദിവസങ്ങള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അല്ലെങ്കിലും സമയത്തിന്റെ കാര്യമാവുമ്പോള്‍ ആര്‍ക്കും പുറകോട്ടു പോകാനാവില്ലല്ലോ.
ഇന്നെന്റെ ലക്ഷ്യം കുഞ്ഞാലിമരയ്ക്കാന്മാരായിരുന്നു. (അങ്ങനെ വേണം പറയാന്‍. കാരണം കുഞ്ഞാലിമരയ്ക്കാര്‍ എന്ന് പേരുള്ളവര്‍ 4പേര്‍ ഉണ്ടായിരുന്നു.)
ഇരിങ്ങല്‍ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തെ കുഞ്ഞാലിസ്മാരകങ്ങളായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്‌.
എട്ടുപത്ത്‌ മിനിറ്റ്‌ വടകര പഴയ ബസ്‌ സ്റ്റാന്റില്‍ കാത്തുനിന്നെങ്കിലും കോട്ടയ്ക്കലേയ്ക്കു പോകുന്ന ഒരു ബസ്സും എനിക്കു കാണാനായില്ല. കാണുന്ന ബസ്സുകളിലെല്ലാം ഞാന്‍ ചോദിക്കും, "ഈ ബസ്‌ കോട്ടയ്ക്കലില്‍ പോകുമോ?"

"5മിനിറ്റ്‌ നടക്കാമെങ്കില്‍ ഈ ബസ്സില്‍ കയറിക്കോളൂ." ഒരു ബസ്സിലെ യാത്രക്കാരന്‍ പറഞ്ഞു.

നടത്തം എനിക്കൊരു പ്രശ്നമല്ലാത്തതുകൊണ്ടും പുറത്തുള്ള തിളയ്ക്കുന്ന വെയില്‍ എനിയ്ക്കൊരു പ്രശ്നമായതുകൊണ്ടും ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.
അധികം ആളില്ലാത്ത ബസ്സില്‍ അയാളുടെ അടുത്തായി ഞാന്‍ സ്ഥാനം പിടിച്ചു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു.
വടകരയിലെ എന്റെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചു ഞാനും വടകരയിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ച്‌ അയാളും പറഞ്ഞു.

"ചോദിക്കുന്നുവെങ്കില്‍ ഇത്തരം ആളുകളോടു വേണം ചോദിക്കാന്‍." ഞാന്‍ മനസ്സില്‍ പറഞ്ഞു.കാരണം വടകരയിലെ ഓരോ തരി മണ്ണും അയാളുടെ കണ്ണില്‍ സന്ദര്‍ശകപ്രാധാന്യമുള്ളതാണ്‌. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വടകരസന്ദര്‍ശനത്തെക്കുറിച്ചും അവിടത്തെ ആദ്യകാലവിദ്യാലയങ്ങളെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും കുഞ്ഞാലിസ്മാരകത്തെക്കുറിച്ചും വെള്ളിയാങ്കല്ലിനെക്കുറിച്ചുമെല്ലാം അയാള്‍ സംസാരിച്ചു.ചരിത്രവും ഭൂമിശാസ്ത്രവും അറിയുന്നവര്‍ക്കേ ടൂറിസ്റ്റുകളാവാനും ടൂറിസ്റ്റുകളെ സഹായിക്കാനും പറ്റൂ എന്നുകൂടി അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ തിരിച്ചു പറയാന്‍ വലുതായിട്ടൊന്നും ഇല്ലായിരുന്നു.
പുതുപ്പണം വഴിയാണ്‌ ബസ്‌ പോയത്‌. ശ്രീ. ഗോകുലം ഗോപാലന്റെ വീട്‌ അയാള്‍ കാണിച്ചുതന്നു.സ്വിറ്റ്‌സര്‍ലന്റില്‍ നിന്നു ഹോട്ടല്‍ മാനേജ്‌ മെന്റില്‍ ഉന്നതപഠനവും MBAയും കഴിഞ്ഞു ശബരീഷ്‌ നാട്ടിലെത്തിയത്‌ ഈയിടെയായിരുന്നുവത്രെ. തന്റെ ഹോട്ടല്‍ സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ശ്രീ. ഗോപാലന്‍ നിയോഗിച്ചത്‌ ശബരീഷിനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ നിയോഗം വിയോഗത്തിലാണ്‌ കലാശിച്ചത്‌ എന്നത്‌ വിധിക്കു മുന്നില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥയും നിസ്സാരാവസ്ഥയുമാണ്‌ വരച്ച്‌ കാട്ടുന്നത്‌. ശബരീഷിന്റെ തീരാനഷ്ടം സഹിക്കാന്‍ ദൈവം അവര്‍ക്കു കരുത്തേകട്ടെ.

ഇരിങ്ങല്‍ എന്നത്‌ വടകരയിലെ ഒരു സ്ഥലമാണ്‌. മൂരാട്‌ പുഴ ഇതിലെ ഒഴുകുന്നതു കൊണ്ട്‌ അത്‌ ഇവിടെയെത്തുമ്പോള്‍ ഇരിങ്ങല്‍ പുഴയാവുകയാണ്‌. ഇരിങ്ങല്‍ പുഴയോരത്തായിരുന്നൂ കുഞ്ഞാലിമരയ്ക്കാരുടെ സാമ്രാജ്യം. അവരുടെ കോട്ട നിന്നതുകൊണ്ട്‌ ഈ സ്ഥലത്തെ കോട്ടയ്ക്കല്‍ എന്നും വിളിച്ചു വന്നു. അങ്ങനെ ഈ സ്ഥലം ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ആയി.
ഞാന്‍ പരിചയപ്പെട്ട സഹയാത്രികന്‍ ഒരു സുരേഷ്‌ ബാബുവായിരുന്നു. അയാള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടത്രെ. ഇരിങ്ങല്‍പ്പാറകളെക്കുറിച്ചും അയാള്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം നശിച്ചിരിക്കുന്നു. കരിങ്കല്ലിന്റെ വ്യപകമായ ഉപയോഗത്തിനുവേണ്ടി അവയെല്ലാം നശിപ്പിക്കപ്പെട്ടു.ബസ്സിലിരുന്നുകൊണ്ട്‌ അയാള്‍ ഇരിങ്ങല്‍പ്പാറകള്‍ കാണിച്ചു തന്നു. അങ്ങിങ്ങു കുറെ കരിങ്കല്ലുകളും ചുറ്റും വെള്ളക്കെട്ടുകളും മാത്രമായി അവ പരിണമിച്ചിരിക്കുന്നു.
ബസ്സ്‌ വീണ്ടും മുന്നോട്ട്‌ പോയപ്പോള്‍ റോഡിനു സമീപത്തായി ഇരിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രം കാണായി. പുരാതനവും സാമാന്യം വലുതുമാണ്‌ ഈ ക്ഷേത്രം.

ബസ്‌ കുഞ്ഞാലിസ്മാരകത്തിന്റെ അടുത്തെത്തിയപ്പോള്‍ സുരേഷ്‌ ബാബുവിനോട്‌ യാത്ര പറഞ്ഞു ഞാനവിടെ ഇറങ്ങി. കുഞ്ഞാലിമരയ്ക്കാര്‍സ്മാരകഹൈസ്ക്കൂളിനു മുമ്പിലൂടെ നടന്ന് ഞാന്‍ കുഞ്ഞാലിസ്മാരകത്തിനടുത്തെത്തി. കുഞ്ഞാലിമരയ്ക്കാര്‍ താമസിച്ചതെന്നു പറയപ്പെടുന്ന ഒരു ചെറിയ വീട്‌ അവിടെയുണ്ട്‌. അതിന്റെ വാതിലുകള്‍ക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കം തോന്നി. അതിന്റെ മേല്‍ക്കൂര ഓടാണ്‌. പണ്ട്‌ ഓലയായിരുന്നുവത്രെ. ഇതിപ്പോള്‍ കേരളസര്‍ക്കാര്‍ വക പുരാവസ്തുവകുപ്പിന്റെ കീഴിലാണ്‌. വീടിന്റെ പുറകിലായിട്ടാണു കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയമുള്ളത്‌. അവിടെ അവരെക്കുറിച്ചുള്ള ചരിത്രവും മറ്റും ആലേഖനം ചെയ്തിട്ടുണ്ട്‌. അവര്‍ ഉപയോഗിച്ച വാളുകളും അന്നുപയോഗിച്ച പീരങ്കിയുണ്ടകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പല വലിപ്പത്തിലുള്ളതാണ്‌ ഉണ്ടകള്‍. മ്യൂസിയത്തിലേയ്ക്കുള്ള പ്രവേശനഫീസ്‌ കേവലം രണ്ടു രൂപ മാത്രമാണ്‌. ഒരു ശെല്‍വരാജ്‌ ആണ്‌ മ്യൂസിയത്തിന്റെ മേലാളായി അവിടെ ഉണ്ടായിരുന്നത്‌. പേരു തമിഴന്റേതാണെങ്കിലും അദ്ദേഹം തലശ്ശേരിക്കാരനാണ്‌. സ്മാരകത്തിന്റെ മുറ്റത്ത്‌ പൂന്തോട്ടമുണ്ട്‌. ഗെയ്റ്റിനടുത്തായി ഇന്ത്യന്‍ നേവി അടുത്ത കാലത്തു പണികഴിപ്പിച്ച ഒരു കുഞ്ഞാലിസ്മാരകസ്തൂപമുണ്ട്‌. അതില്‍ എല്ലാ മാസവും ഏഴിമലയില്‍ നിന്നു നാവികോദ്യോഗസ്ഥര്‍ വന്ന്‌ അഭിവാദ്യങ്ങളും പൂക്കളും അര്‍പ്പിക്കാറുണ്ടത്രെ.

ഈ പറമ്പില്‍ നിന്നു കണ്ണോടിച്ചാല്‍ അടുത്തായി ഇരിങ്ങല്‍ പുഴ ഒഴുകുന്നതു കാണാം. സ്മാരകത്തിനു സമീപത്തും മറ്റുമായി ധാരാളം വീടുകളുണ്ട്‌; ചെറുതും വലുതും. അവയെല്ലാം മുസ്ലിങ്ങളുടേതണെന്നാണ്‌ എനിക്കു തോന്നിയത്‌. ഇതിനടുത്തു തന്നെ മരയ്ക്കാന്മാര്‍ നിസ്ക്കരിക്കാനുപയോഗിച്ചതായിപ്പറയുന്ന മുസ്ലിം നിസ്ക്കാരപ്പള്ളിയുണ്ട്‌. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. അപ്പോള്‍ വൈകുന്നേരത്തെ നിസ്ക്കാരത്തിനുള്ള ബാങ്ക്‌ ‍വിളി കേള്‍ക്കുന്നുണ്ടായിരുന്നു.
പള്ളിക്കു മുന്നിലൊരു കുളമുണ്ട്‌. കുളത്തിനപ്പുറം ഇരിങ്ങല്‍പ്പുഴയാണ്‌. പള്ളിയില്‍ നിന്നാല്‍ പുഴ കാണാം.
പള്ളി വളരെ പഴയതാണ്‌. ഞാന്‍ റോഡില്‍ നിന്ന് പള്ളിയുടെ മുറ്റത്തേയ്ക്ക്‌ കയറി. അവിടെ ഇരുന്ന രണ്ടുപേര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെരിപ്പ്‌ ഗെയ്റ്റില്‍ത്തന്നെ ഊരിയിട്ടു. അപ്രിയമായി അവര്‍ക്കൊന്നും തോന്നരുതല്ലോ. പള്ളിമുറ്റത്ത്‌ നിന്നുകൊണ്ട്‌ ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

"എനിയ്ക്ക്‌ കുഞ്ഞാലിമരയ്ക്കാര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണണമെന്നുണ്ട്‌."

എനിയ്ക്ക്‌ അകത്തേയ്ക്ക്‌ പ്രവേശനമില്ലെന്നും സാധനങ്ങള്‍ ഇങ്ങോട്ട്‌ കൊണ്ടുവരാമെന്നും അയാള്‍ പറഞ്ഞു. അല്‍പ്പസമയത്തിനകം ഒരാള്‍ ഒരു ഉണ്ടയും വാളുമായെത്തി.
ഇത്‌ അവര്‍ ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ടയാണ്‌. അയാള്‍ പറഞ്ഞു.
ഇതു ഞാന്‍ കുറേ കുഞ്ഞാലി മ്യുസിയത്തില്‍ കണ്ടതാണ്‌. ഞാന്‍ പറഞ്ഞു.
പക്ഷേ അതെല്ലാം കരിങ്കല്ലു കൊണ്ടുള്ളതാണ്‌. ഇത്‌ പഞ്ചലോഹത്തില്‍ തീര്‍ത്തതാണ്‌. അയാള്‍ തിരുത്തി. പഞ്ചലോഹം എന്ന് അയാള്‍ പറഞ്ഞത്‌ എനിക്ക്‌ നന്നേ ബോധിച്ചു. പിന്നീട്‌ ഞാന്‍ ആ വാള്‍ എടുത്തുനോക്കി.

"ഇതിന്റെ പിടി കൊള്ളാം." ഞാന്‍ പതുക്കെ പറഞ്ഞു.
അതു ഒരു കവചം ആണ്‌ എന്ന് അപ്പോള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

പള്ളിയുടെ അടുത്തു തന്നെ വലിയൊരു തറയുണ്ട്‌. എല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ആറു മഹാന്മാരുടെ ഖബറുകളാണത്രെ അത്‌.

വാളൂം ഉണ്ടയും തിരിച്ചുകൊടുത്ത്‌ ഞാന്‍ തിരിച്ചു നടന്നു.

നേരം സന്ധ്യയാകുകയാണ്‌. ഇന്നത്തെ യാത്ര അവസാനിക്കുകയും. ഞാന്‍ കണ്ണൂര്‍ ബസ്സിനെ ലാക്കാക്കി ബസ്‌സ്റ്റാന്റിലേക്കു നടന്നു.

എന്റെ വടകര യാത്രകള്‍ -III

ലോകനാര്‍കാവില്‍നിന്നു വടകരയ്ക്കു ഞാന്‍ മടങ്ങിയത്‌ ഒരു റിട്ടേണ്‍ ഓട്ടോയിലായിരുന്നു. "വടകര, വടകര" എന്നു പറഞ്ഞു എന്നെ അയാള്‍ ഓട്ടോയില്‍ വിളിച്ചു കയറ്റുകയായിരുന്നു. ഞാന്‍ കയറുമ്പോള്‍ അതിലൊരാളുണ്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി അതില്‍ കയറി.

ഞാന്‍ പതുക്കെ അവരോടായി എന്റെ പല്ലവി ആവര്‍ത്തിച്ചു.

"നിങ്ങളുടെ വടകരയില്‍ ടൂറിസ്റ്റിന്‌ എന്തുണ്ട്‌ കാണാന്‍?"

ഒതേനനെക്കുറിച്ചും കാവിലമ്മയെക്കുറിച്ചും ഒരാളെന്നോടു പറഞ്ഞു. ഓതേനനെക്കുറിച്ച്‌ അയാള്‍ പറഞ്ഞത്‌ എന്നെ ചിന്തിപ്പിച്ചു.

"അന്നത്തെ ഇവിടത്തെ ഒരു റൗഡിയായിരുന്നു ഒതേനന്‍."

സത്യത്തില്‍ ഒതേനനെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിവരണമായിരുന്നില്ലേ അത്‌?

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയും സ്ത്രീകളുമായുള്ള ഒതേനന്റെ വേഴ്ചകളും അനാവശ്യമായി ഒതേനന്‍ ചെയ്ത കൊലകളും എഹ്ര ഹൃസ്വമായാണയാള്‍ വിവരിച്ചത്‌!

പയംകുട്ടിമല, കടല്‍ത്തീരം, സാന്റ്ബാങ്ക്‌ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദാര്‍ശനയോഗ്യമാണെന്നും അയാളും ഓട്ടോഡ്രൈവറും പറഞ്ഞു.

ഓട്ടോ ചെന്നു നിന്നത്‌ ജീപ്പ്‌ സ്റ്റാന്റിലായിരുന്നു. ഇവിടെ നിന്നാണ്‌ സാന്റ്ബാങ്കിലേക്ക്‌ ജീപ്പ്‌ പോകുന്നത്‌. 5ന്‌ പകരം 10രൂപ കൊടുത്ത്‌ ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി.അയാളാണല്ലോ സാന്‍ഡ്ബാങ്കിലേക്കുള്ള വഴി പറഞ്ഞുതന്നത്‌. അയാള്‍ക്കും സന്തോഷം.

ജീപ്പില്‍ 12 പേര്‍ ആയപ്പോള്‍ ഞങ്ങള്‍ പുറങ്കരയ്ക്ക്‌ പുറപ്പെട്ടു. അവിടെയാണ്‌ സാന്റ്ബാങ്ക്‌ (Sand Bank).ഇത്‌ കടല്‍ത്തീരമാണ്‌. പുറങ്കര ആ സ്ഥലവും.

സാന്റ്‌ ഒട്ടുമേയില്ലാത്തതാണ്‌ സാന്റ്ബാങ്ക്‌. ആരാണാവോ ഈ സ്ഥലത്തിനു സാന്റ്ബാങ്ക്‌ എന്നു പേരിട്ടത്‌!!

സാന്റ്ബാങ്ക്‌ അഴിമുഖം കൂടിയാണ്‌. മൂരാട്‌ പുഴ അറബിക്കടലില്‍ ചേരുന്നത്‌ സാന്റ്ബാങ്കില്‍ വച്ചാണ്‌.
സാന്റ്ബാങ്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ബിര്‍ലമാര്‍ റസ്റ്റ്‌ഹൗസ്‌ പണിതിരുന്നു. സുഖജീവിതത്തിനു പറ്റിയ സ്ഥലങ്ങള്‍ പണക്കാര്‍ അറിയാതെ പോകുമോ?
ടൂറിസ്റ്റ്‌ സീസണല്ല. മഴ പെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും ടൂറിസ്റ്റുകള്‍ അങ്ങിങ്ങുണ്ടായിരുന്നു. അകലെ കാണുന്ന തുരുത്തിലാണത്രെ ആമവളര്‍ത്തുകേന്ദ്രം. പുഴയില്‍ അങ്ങിങ്ങായി വല വീശുന്ന മീന്‍പിടുത്തക്കാര്‍. മനോഹരമായ കാഴ്ച.
എന്നെ കണ്ടപ്പോള്‍ കഴുത്തില്‍ ബാഡ്ജ്‌ തൂക്കിയ ഒരു ചെറുപ്പക്കാരന്‍ വേഗത്തില്‍ നടന്നടുത്തു. എന്റെ ചുമലിലെ ബാഗും കയ്യിലെ കാമറയും ആയിരിക്കും അയാളെ ആകര്‍ഷിച്ചത്‌.
"ഏതെങ്കിലും പത്രത്തില്‍ നിന്നാണോ?" അയാളേന്നോടു ചോദിച്ചു.
"അല്ല" ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അയാള്‍ ലിഭാഷ്‌. സാന്റ്ബാങ്ക്‌ ബീച്ചിലെ ലൈഫ്‌ ഗാര്‍ഡാണ്‌. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനാണ്‌. സ്വദേശം കാപ്പാട്‌. തിരുവനന്തപുരത്ത്‌ വന്ന കാര്യവും കോവളത്ത്‌ ട്രയിനിംഗ്‌ കഴിഞ്ഞ കാര്യവുമെല്ലാം ലിഭാഷ്‌ പറഞ്ഞു.
"ഈ വെള്ളിയാംകല്ല് എവിടെയാണ്‌?" ഞാന്‍ അയാളോട്‌ ചോദിച്ചു.
ദൂരെ ആഴക്കടലിലേക്കു വിരല്‍ ചൂണ്ടി അയാളെന്റെ ശ്രദ്ധ ക്ഷണിച്ചു.
"അതാ, അവിടെ ഒരു കര കാണുന്നില്ലേ?"
ഞാന്‍ ശ്രദ്ധിച്ചു നോക്കി. കടല്‍ പ്രക്ഷുബ്ധമാണ്‌. ശക്തമായ തിരയുണ്ട്‌. എന്നാലും വെള്ളിയാങ്കല്ല് എന്റെ കണ്ണുകള്‍ക്ക്‌ ദൃശ്യമായി.

പുറങ്കരയില്‍ നിന്നു ഏതാണ്ട്‌ 10കിമി ദൂരെയുള്ള കുറച്ചു പാറക്കൂട്ടങ്ങളാണ്‌ വെള്ളിയാങ്കല്ല്. കോഴിക്കോടിന്റെയും കുഞ്ഞാലിമാരുടേയും ചരിത്രം വെള്ളിയാങ്കല്ലിനെക്കൂടാതെ പൂര്‍ത്തിയാകുകയില്ല.
വടകരയ്ക്കു പുറപ്പെടുമ്പോള്‍ എന്റെ മനസ്സിലെ സ്വകാര്യമോഹം ഈ വെള്ളിയാങ്കല്ലില്‍ പോകുക എന്നതായിരുന്നു. പക്ഷേ അതിനിനിയും കാത്തിരിക്കണമെന്ന് ഞാനറിഞ്ഞു.മീന്‍പിടുത്തക്കാര്‍ക്കൊപ്പം പോയാലെ ഇപ്പോഴവിടെയെത്താന്‍ പറ്റൂ. പിന്നെയുള്ള മാര്‍ഗ്ഗം കടല്‍ ശാന്തമാകുന്ന കാലങ്ങളില്‍ ഫൈബര്‍ബോട്ട്‌ വാടകയ്ക്കെടുത്ത്‌ സമാനമനസ്കരെക്കൂട്ടി പോകുക എന്നതാണ്‌.
"അടുത്ത വര്‍ഷം ടൂറിസം വകുപ്പ്‌ അങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസ്‌ തുടങ്ങും. അപ്പോള്‍ അങ്ങോട്ട്‌ പോകാലോ." ലിഭാഷ്‌ ഓര്‍മ്മിപ്പിച്ചു.
ലിഭാഷിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ കടലോരത്തു കൂടെ നടന്നു. ഒന്നു രണ്ടു സന്ദര്‍ശകരോടു സംസാരിച്ചു. എല്ലാവരും വടകരക്കാര്‍.

കടലോരത്ത്‌ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിലൂടെ നടന്ന് നടന്ന് ഞാന്‍ ബിര്‍ലമാരുടെ പുരയിടത്തിലേയ്ക്ക്‌ കയറി. അവിടെ ഇപ്പോള്‍ ബിര്‍ലമാര്‍ ഇല്ല. അവര്‍ അവിടെ നിന്നും ഒഴിഞ്ഞുപോയിട്ടു കുറച്ചായിരിക്കുന്നു.ബംഗ്ലാവും സ്ഥലവും ഇപ്പോള്‍ ഗവണ്മെന്റിന്റെയോ മറ്റോ കൈവശമാണ്‌. ഞാന്‍ ബംഗ്ലാവിനു ചുറ്റും നടന്നു. ആ മന്ദിരം ഇപ്പോള്‍ അതീവ ജീര്‍ണ്ണാവസ്ഥയിലാണ്‌. ഒരു കാലത്ത്‌ രമ്യമായിരുന്ന ആ ഹര്‍മ്യം ഇപ്പോള്‍ അതിന്റെ അന്ത്യദിനങ്ങളെണ്ണുകയാണ്‌. അധികം വൈകാതെ അവിടെ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരും.
ബിര്‍ലമാര്‍ ശ്രീകൃഷ്ണഭക്തരാണ്‌. ശ്രീകൃഷ്ണന്റെ സുന്ദരമായ ഒരു പ്രതിമ ഭംഗിയുള്ളൊരു പശ്ചാത്തലത്തില്‍ ഈ പറമ്പില്‍ കാണാം. ഒരു പക്ഷേ ഒരു കാലത്ത്‌ അവിടെ പൂജയും ആരാധനയും ഉണ്ടായിരുന്നിരിക്കാം.
റസ്റ്റ്‌ഹൗസ്‌ കോമ്പൗണ്ടില്‍ നിന്നു പുറത്തിറങ്ങിയ ഞാന്‍ റോഡിലൂടെ പതുക്കെ നടന്നു. വെള്ളീയാങ്കല്ലിലേക്കുള്ള ബോട്ടിലെ ഒരു യാത്രക്കാരനായി മനസ്സില്‍ സ്വയം കണ്ടുകൊണ്ട്‌.

തിരിച്ചു ഞാന്‍ പുറങ്കരയിലെത്തുമ്പോള്‍ പന്ത്രണ്ടാമനേയും കാത്തു കൊണ്ടൊരു ജീപ്പ്‌ നില്‍പ്പുണ്ടായിരുന്നു. വടകര ഠൗണില്‍ തിരിച്ചെത്താന്‍ പിന്നെ അധികം സമയമോ ബുദ്ധിമുട്ടോ ഇല്ലായിരുന്നു.

എന്റെ വടകര യാത്രകള്‍ -II

പേരാമ്പ്ര റോഡില്‍ നിന്നു പയംകുറ്റിമലയിലേയ്ക്കുള്ള ചെമ്മണ്ണു റോഡ്‌ കുറേ കഴിയുമ്പോള്‍ രണ്ടായിത്തിരിയുകയാണ്‌. മേലോട്ടു കയറിയാല്‍ പയംകുറ്റിമല. മറ്റേ വഴി ലോകനാര്‍കാവിലേയ്ക്കുള്ളതാണ്‌. പയംകുറ്റിമലയിറങ്ങുമ്പോള്‍ ഈ സ്ഥലത്തുവച്ചു ഞാനെന്റെ യാത്രയുടെ ദിശ മാറ്റി ലോകനാര്‍കാവിലേയ്ക്കു നടന്നു. അതും ഒരു ഇറക്കമാണ്‌. കൂടിയാല്‍ അഞ്ചു മിനിറ്റ്‌, അത്രയേ ഞാന്‍ നടന്നു കാണൂ. അപ്പോഴേയ്ക്കും ഞാന്‍ ഇറങ്ങിയെത്തിയത്‌ ലോകനാര്‍കാവിലമ്മയുടെ തിരുമുറ്റത്താണ്‌. മലയിറങ്ങുമ്പോള്‍ മുന്നോട്ടു മാത്രം നോക്കി നടന്നാല്‍ താഴെ ആദ്യം കാണുക ലോകനാര്‍കാവ്‌ ക്ഷേത്രവും അതിന്റെ കൊടിമരവും ആയിരിക്കും.

ക്ഷേത്രസവിധത്തിലെത്തുമ്പോള്‍ ഞാനാകെ വിയര്‍ത്തുകുളിച്ചിരുന്നു. ഉച്ചയ്ക്ക്‌ ഞാന്‍ ഊണു കഴിച്ചിരുന്നില്ല. അടുത്തുകണ്ട ഒരു പീടികയില്‍നിന്ന് ഒരു നേന്ത്രപ്പഴം വാങ്ങിക്കഴിച്ചു. നാലു രൂപ. വടകര ഠൗണിലാണെങ്കില്‍ ഇതിനു അഞ്ചുരൂപ കൊടുക്കണം. ദാഹിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ രുചിക്കൊത്ത ഒന്നും ഞാനവിടെ കണ്ടില്ലെന്നതുകൊണ്ട്‌ ഞാനൊന്നും കുടിച്ചില്ല.
ക്ഷേത്രം അടഞ്ഞു തന്നെ കിടന്നു. അഞ്ചുമണിയ്ക്കേ അതു തുറക്കൂ. ക്ഷേത്രപരിസരം വിജനമാണ്‌.

"അമ്പലമല്ലാതെ എന്താണിവിടെ കാണാനുള്ളത്‌?" ഞാന്‍ കടകാരനോട്‌ ചോദിച്ചു.

മറുപടി പതിവുള്ളതായിരുന്നു. "ഒന്നുമില്ല."

ഞാന്‍ പതുക്കെ ക്ഷേത്രത്തിനടുത്തേക്കു നടന്നു. ദേവിയ്ക്കു പുറമേ ശിവനും വിഷ്ണുവും ഇവിടെ ആരാധനാമൂര്‍ത്തികളാണ്‌. കുറച്ചപ്പുറം കുളമാണ്‌.
ക്ഷേത്രനടയില്‍ ഒരു വൃദ്ധന്‍ ഇരുന്നിരുന്നു. ഞാന്‍ അയാളോട്‌ സംസാരിച്ചു. തുടര്‍ന്ന്‌ എന്റെ പതിവു ചോദ്യവും.
ഒതേനന്‍ കുളിച്ചിരുന്ന ചിറ കുറച്ചകലെയുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. ചോദിച്ചുചോദിച്ചു ഞാന്‍ അവിടെയെത്തി. അതിപുരാതനവും അതിവിശാലവുമായ വലിയൊരു ചിറ. ചെങ്കല്ലുകൊണ്ട്‌ ഭംഗിയായി പടുത്ത കുളിപ്പടവുകളു ആള്‍മറകളും. ഒതേനന്‍ മത്രമല്ല കാവിലമ്മയും നീരാടിയിരുന്നത്‌ ഇവിടെയാണ്‌. (ഇപ്പോഴെങ്ങനെയാണാവോ?)
സ്ത്രീകള്‍ ഒരു കടവില്‍ കുളിക്കുന്നുണ്ട്‌. വെള്ളം അത്ര മെച്ചമെന്നു പറഞ്ഞുകൂടാ. ചിറയിലേയ്ക്കൊന്നെത്തിനോക്കി ഞാന്‍ തിരിച്ചു നടന്നു. ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ ഈ ചിറ കാണില്ല. രണ്ടിന്റെയും ഇടയില്‍ വീടുകള്‍ അനവധിയാണ്‌.

ചിറയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ക്ഷേത്രത്തിന്റെ പുറകില്‍ ദേവസ്വത്തിന്റെ എക്സിക്യൂട്ടീവ്‌ ആപ്പീസ്‌ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. അവരോടാകുമ്പോള്‍ സംഭാഷണങ്ങള്‍ക്കു പ്രസക്തിയുണ്ട്‌. ഓഫീസില്‍ രണ്ട്‌ പേര്‍ ഇരിപ്പുണ്ട്‌. ഒരാള്‍ എക്സിക്യൂട്ടീവ്‌ ആപ്പീസറാണെന്നു തോന്നുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവരെനിക്കു കുടിയ്ക്കാന്‍ വെള്ളം തന്നു. ക്ഷേത്രസംബന്ധിയായ ഒരു പുസ്തകം ഞാനവിടെനിന്നു വാങ്ങി.

"ക്ഷേത്രത്തിനടുത്ത്‌ പാറയില്‍ തീര്‍ത്ത ഗുഹകളുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ?" ഞാന്‍ അവരോടു പറഞ്ഞു.
അതെല്ലാം സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണെന്നും കാണാനുള്ള സൗകര്യങ്ങളൊന്നുമില്ലെന്നും അവരില്‍ നിന്നെനിയ്ക്കു മനസ്സിലായി.

ഞാന്‍ വീണ്ടും നേരത്തെ പറഞ്ഞ വൃദ്ധന്റെ അടുത്തെത്തി. അയാള്‍ക്ക്‌ ഒതേനനെക്കുറിച്ചു കുറച്ചൊക്കെ അറിയാം. ഒതേനന്റെ നെറ്റിയില്‍ വെടിവച്ചകാര്യമൊക്കെ അയാള്‍ പറഞ്ഞു. ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രോത്‌പത്തിയെക്കുറിച്ചും അയാള്‍ പറഞ്ഞു. TATAമാരൊക്കെ അവിടെ വരാറുണ്ടെന്നും അവര്‍ അവിടുത്തെ ശ്രികോവില്‍ സ്വര്‍ണ്ണം പൂശിക്കൊടുത്തിട്ടുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞു. ശരിയാണോ എന്തോ? അയാള്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനെനിക്കു തോന്നിയില്ല. അകത്തു കയറിനോക്കാമെന്നു വച്ചാല്‍ ക്ഷേത്രം തുറന്നിട്ടുമില്ല. എന്റെ രണ്ടാമത്തെ ഈ വരവിലും ക്ഷേത്രത്തിനകത്തു കയറാന്‍ പറ്റാത്തതില്‍ എനിക്കു നിരാശ തോന്നി. അമ്മേ, ശരണം!

വൃദ്ധനാവശ്യപ്പെട്ട ചെറിയൊരു സംഭാവന അയാള്‍ക്കു നല്‍കിയശേഷം അയാള്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ പതുക്കെ ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ നടന്നു.

2008, ജൂൺ 20, വെള്ളിയാഴ്‌ച

എന്റെ വടകര യാത്രകള്‍ - I

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ വടകരയിലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ യാത്ര.

വടകര എന്നു കേട്ടപ്പോള്‍ എന്റെ മനസ്സിലാദ്യം ഓടിയെത്തിയത്‌ തച്ചോളി ഒതേനനും വടക്കന്‍പാട്ടുകളുമായിരുന്നു.

തച്ചോളി ഒതേനന്‍! എത്രയെത്ര ആണുങ്ങളെ ഒതേനന്‍ തന്റെ വാളുകൊണ്ടും ഉറുമി കൊണ്ടും അരിഞ്ഞു വീഴ്ത്തിയിരിക്കുന്നു. "ഒമ്പതു മുറിയായി വീണു മേനോന്‍" എന്നാണ്‌ കണ്ടര്‍മേനോനെക്കുറിച്ചു വടക്കന്‍ പാട്ടുകള്‍ പാടുന്നത്‌? നാട്ടുകാര്‍ മാത്രമല്ല സായിപ്പന്മാരും ആ വാളിന്റെ രുചി അറിഞ്ഞവരത്രെ.

കടത്തനാട്ടിലെ എത്രയോ പെണ്ണുങ്ങളുടെ ഉറക്കവും കെടുത്തിയവനാണ്‌ ഒതേനനത്രെ! ഒടുവില്‍ പെണ്ണിന്റെ കുതന്ത്രം തന്നെയായിരുന്നൂ ഒതേനന്റെ ജീവനൊടുങ്ങാനും കാരണം. അതെന്തായാലും കേരളത്തിലെ നായന്മാരിന്നു തങ്ങളുടെ സമുദായത്തിലെ ഏറ്റവും കൂടിയ വീരന്മാരിലും ശൂരന്മാരിലും ഒരാളായി ഒതേനനെ കൊണ്ടാടുന്നു.

അതെ, ഒതേനനു മരണമില്ല.

ഒതേനന്‍ മനസ്സില്‍ നിന്നു പടിയിറങ്ങുമ്പോള്‍ എന്റെ ഓര്‍മ്മകളില്‍ കയറിവന്നത്‌ യേശുദാസ്‌ പാടി അഭിനയിച്ച ഒരു സിനിമാസീനായിരുന്നു.

"വടകരയില്‍ ഞാന്‍ വഴി നടക്കുമ്പം അടിപിടി നടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും കരിമഷിയിതു വാങ്ങാന്‍."


നോക്കണേ കാര്യം! ഈ കച്ചവടക്കാരന്‍ എവിടെയെല്ലാം പോയിരിക്കുന്നു? എന്നിട്ട്‌ കണ്മഷി വാങ്ങാന്‍ അടിപിടി കൂടുന്നത്‌ വടകരയില്‍ മാത്രമായിരുന്നു കണ്ടത്‌. അതും 17കാരിയും 71കാരിയും തമ്മില്‍.

കുറ്റം പറയരുതല്ലോ! അന്യാദൃശമായ മെയ്‌ക്കരുത്തും മനക്കരുത്തും ഉള്ള ഒതേനന്റെ വരെ മനസ്സിളക്കിയവരല്ലേ വടകരയിലെ പെണ്ണുങ്ങള്‍. അതിന്‌ എല്ലാ അടവും പ്രയോഗിക്കേണ്ടി വരും. അപ്പോള്‍ പ്രായത്തിന്‌ 17എന്നോ 71എന്നോ പറ്റില്ലല്ലോ. ഒതേനന്റേയും തേയിയുടേയും പിന്മുറക്കാരല്ലേ ഈ നമ്മള്‍?

വടകരയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. വടകരയിലെ മണ്ണും മനുഷ്യരും മാത്രമല്ല പ്രകൃതിയും തേങ്ങിക്കരയുകയയിരുന്നു. കാരണം അതിനടുത്ത ദിവസമാണ്‌ വടകരയുടെ പ്രിയപുത്രന്‍ ഗോകുലം ഗോപാലന്റെ യൗവ്വനയുക്തനായ മകന്‍ ശബരീഷ്‌ ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ആ ദിവസങ്ങളില്‍ വടകരയിലെ എല്ലാ റോഡുകളും പുതുപ്പണത്തേക്കായിരുന്നു എന്നാണെനിക്കു തോന്നിയത്‌. അനുശോചനം അറിയിക്കാന്‍ പോകുന്ന ഒരു പരദേശിയായിട്ടേ അവിടെയുള്ളവര്‍ എന്നെ കണ്ടുള്ളൂ. പുതുപ്പണത്തേക്കാണോ എന്നൊരാള്‍ എന്നോടൂ ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗികമായ ചില ആവശ്യങ്ങള്‍ക്കായിരുന്നു ഞാന്‍ അവിടെ എത്തിയിരുന്നത്‌. ചില ദിവസങ്ങളില്‍ രാവിലെ 9മണി മുതല്‍ വൈകീട്ട്‌ 4 മണി വരെയും മറ്റു ദിവസങ്ങളില്‍ ഉച്ച വരെയും ഞാന്‍ ഔദ്യോഗികമായി തിരക്കിലായിരുന്നു.

വടകരയില്‍ ഞാന്‍ ഒരാഴ്ചയില്‍ കൂടുതലുണ്ടാകുമെന്നതിനാല്‍ സ്ഥലങ്ങളെല്ലാം ഒന്നു വിശദമായി കാണണമെന്നു കൂടി ഞാന്‍ തീരുമാനിച്ചിരുന്നു. വൈകുന്നേരം കണ്ണൂരിലേക്ക്‌ മടങ്ങണമെന്നതുകൊണ്ട്‌ പകല്‍ അധിക സമയമൊന്നും കാഴ്ച കാണാന്‍ എനിക്കു കിട്ടാനില്ലായിരുന്നു. എങ്കിലും ഒരു മാതിരിയൊക്കെ കാണാനുള്ള സമയം എനിക്ക്‌ കിട്ടുകയുണ്ടായി.

എനിക്കറിയാം വടകര ഒതേനന്റെ മാത്രമല്ലാ മതിലൂര്‍ ഗുരുക്കള്‍, ആരോമലുണ്ണി തുടങ്ങിയ വീരന്മാരുടേയും ഉണ്ണിയാര്‍ച്ച തുടങ്ങിയ വീരാംഗനകളുടേയും നാടാണെന്ന്. ലോകനാര്‍കാവിലമ്മ ഇരുന്നരുളുന്നതും വടകരയില്‍ത്തന്നെ. കുഞ്ഞാലിമരയ്ക്കാന്മാരും ഇവിടെത്തന്നെയായിരുന്നു.

ഞാന്‍ ആദ്യം പോയത്‌ ഒതേനന്റെ ജന്മഗൃഹത്തിലേക്കുതന്നെയായിരുന്നു. ഉച്ചയ്ക്കു വീണുകിട്ടുന്ന സമയങ്ങളായിരുന്നു എന്റെ കൈമുതല്‍. വടകരയിലൊരപരിചിതനാണ്‌ ഞാനെന്നും വായ്ക്കകത്ത്‌ നാവ്‌ അടക്കിവച്ചാല്‍ കാര്യങ്ങളൊന്നും കാണില്ലെന്നും ഉള്ള തിരിച്ചറിവ്‌ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്‌ കാണുന്നവരോടൊക്കെ ഞാന്‍ ഓരോന്നും ചോദിച്ചുകൊണ്ടേയിരുന്നു.

ഈ തച്ചോളി ഒതേനന്റെ വീടെവിടെയാണ്‌? ഞാന്‍ ചോദിക്കും.

പത്തു പേര്‍ക്ക്‌ പത്തുത്തരമായിരിക്കും. എങ്കിലും ഒടുവില്‍ വൈകാതെ ഞാന്‍ തച്ചോളി തറവാട്ടിലെത്തി.

നടന്നു പോകുക, അതാണെന്റെയൊരു രീതി. അങ്ങനെയാവുമ്പോള്‍ പോകുന്നവഴിയിലുള്ള കാഴ്ചകളും കാണാന്‍ കഴിയുമല്ലോ. അതാണെന്റെ കാഴ്ചപ്പാട്‌. പക്ഷെ പോയ വഴിയിലൊന്നും ഒതേനന്റെ മനസ്സിളക്കിയവരുടെ പിന്തലമുറക്കാരെ ഞാന്‍ കണ്ടില്ല. ഒരു പക്ഷേ അന്നത്തെ സുറുമയും കരിമഷിയും അന്യം നിന്നു പോയിട്ടുണ്ടാകാം.

ഞാന്‍ ചോദിച്ചു കൊണ്ടേ നടന്നു. ഒടുവില്‍ പച്ചയില്‍ വെള്ളനിറത്തിലെഴുതിയ "തച്ചോളി മാണിക്കോത്ത്‌ കാവ്‌ - 0.4കിമി" എന്ന ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു. അപ്പോള്‍ ഇവിടെയൊക്കെയാണ്‌ ഒതേനന്‍ ജനിച്ചു ജീവിച്ചു മരിച്ചത്‌.

ബോര്‍ഡില്‍ കാണിച്ച പ്രകാരം ഞാന്‍ വലത്തോട്ട്‌ തിരിഞ്ഞ്‌ മേലോട്ട്‌ നടന്നു. വീതി കുറഞ്ഞ മെറ്റല്‍ ചെയ്ത റോഡ്‌. തികച്ചും ഗ്രാമ്യമായ പ്രദേശവും അന്തരീക്ഷവും.

കാലത്തിനു യോജിച്ച സ്വീകരണമാണു അങ്ങോട്ട്‌ നടന്നപ്പോള്‍ ഞാന്‍ കണ്ടത്‌. ചെറുതല്ലാത്ത ഒരാരവം മുഴക്കി "ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡ്‌" റോഡിലൂടെ വരികയാണ്‌.

കാലത്തിന്റെ ചിഹ്നം. സംസ്ക്കാരത്തിന്റെ ചിഹ്നം.

മനസ്സിലായില്ലേ ഈ ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡിനെ? ഓ, ഞാന്‍ നേരാം വണ്ണം പറയാം. സാക്ഷാല്‍ JCB.
മാണിക്കോത്ത്‌ കാവിന്റെ അസ്ഥിവാരമിളക്കാന്‍ പോയതായിരുന്നുവോ ഈ JCB?

ഫ്ലാറ്റ്‌ സംസ്കാരം ഇവിടെയും എത്തിയിട്ടുണ്ടാകാം. ഇടിക്കട്ടെ കുന്നും മലകളും; ഉയരട്ടെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍.

ഞാന്‍ ഒരു ഭാഗത്തേയ്ക്ക്‌ ഒതുങ്ങി JCBയ്ക്ക്‌ വഴി കൊടുത്തു.

ഞാന്‍ മുന്നോട്ട്‌ നടന്നു. മെറ്റല്‍ ചെയ്ത റോഡ്‌ വീണ്ടും രണ്ടായിപ്പിരിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞു. ആ റോഡ്‌ അവസാനിച്ചത്‌ ചരിത്രമുറങ്ങുന്ന മാണിക്കോത്ത്‌ മണ്ണിലായിരുന്നു.

"വടകരയില്‍ ഒന്നും കാണാനില്ല" വടകരക്കാര്‍ പറഞ്ഞത്‌ എത്ര ശരി!

വിജനമായ നാട്ടുപറമ്പ്‌. വേലിയില്ല, മതില്‍ക്കെട്ടുകളില്ല, കാവല്‍ക്കാരില്ല, എന്തിന്‌, ഉരിയാടന്‍ ഒരു മനുഷ്യജീവിയെപ്പോലും ഞാനവിടെ ക്കണ്ടില്ല.

വിജനമായ ആ പറമ്പില്‍ നിശ്ശബ്ദശാന്തനായി ഞാന്‍ നിന്നു.

"ചരിത്രവും ഭൂമിശസ്ത്രവും അറിയുന്നവര്‍ക്കേ ഇത്തരം സന്ദര്‍ശനം കൊണ്ട്‌ പ്രയോജനമുള്ളൂ" ബസ്സില്‍ അടുത്തിരുന്ന വടകരക്കാരന്‍ സുരേഷ്‌ ബാബു പറഞ്ഞത്‌ അപ്പോള്‍ എന്റെ മനസ്സില്‍ തേട്ടി വന്നു.

"തച്ചോളി മാണിക്കോത്ത്‌ കാവ്‌"

പണ്ട്‌ ഇവിടെ ഒരു തറവാട്‌ നിന്നിരുന്നു. അന്ന് ഇതൊരു വീടായിരുന്നു, ആളും ആരവവും നിറഞ്ഞ വീട്‌. കൊല്ലിനും തല്ലിനും തയ്യാറായി ഒതേനന്‍ നിന്ന വീട്‌. കുഞ്ഞാലിമരയ്ക്കാന്മാരും നാട്ടുപ്രമാണികളും സന്ദര്‍ശകരായിരുന്ന വീട്‌. ഇന്നിപ്പോള്‍ അവശേഷിക്കുന്നത്‌ മുന്നില്‍ കാണുന്ന ചെറിയ കെട്ടിടമാണ്‌.

ഇതൊരു ടൂറിസ്റ്റ്‌ കേന്ദ്രമാണെന്നോ ഇനി ആകുമെന്നോ എനിക്കു തോന്നിയില്ല. അതിനുള്ള കോപ്പൊന്നും അവിടെയില്ല. ഇതൊരു തീര്‍ത്ഥാടനകേന്ദ്രവുമല്ല; തീര്‍ത്ഥമില്ലാതെ എന്തു തീര്‍ത്ഥാടനം? ഇനി ഇതൊരു അമ്പലമാണോ എന്നു ചോദിച്ചാല്‍ അതുമല്ല; വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാതെ എന്ത്‌ അമ്പലം? പക്ഷെ ഇപ്പോഴിതിന്റെ കെട്ടും മട്ടും ഒരമ്പലത്തിന്റേതു തന്നെയാണ്‌.

ഇന്നിപ്പോള്‍ ഇതൊരു കാവാണ്‌. എന്നു വച്ചു കേരളത്തിലെ മറ്റു കാവുകളെപ്പോലെയൊന്നുമില്ല. വീടല്ലാത്തതുകൊണ്ടും ദൈവീകപരിവേഷം കാത്തുസൂക്ഷിക്കുന്നതുകൊണ്ടും കാവെന്നു പറയുന്നു. അത്ര മാത്രം.

ആ പറമ്പില്‍ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഒരറ്റം തെങ്ങില്‍ കെട്ടിയിട്ടായിരുന്നുവത്രേ ഒതേനന്‍ അങ്കക്കച്ച മുറുക്കിയിരുന്നത്‌. ആ തെങ്ങൊന്നും ഇപ്പോഴില്ല.

നേരത്തേ പറഞ്ഞില്ലേ, ഓട്‌ പാകിയ ചെറിയൊരു കെട്ടിടമാണവിടുത്തെ പ്രധാന തിരുശേഷിപ്പ്‌. ഒറ്റ നോട്ടത്തില്‍ ഒരു ചെറിയ അമ്പലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധം അതങ്ങനെ നില കൊള്ളുന്നു. അതില്‍ ചുറ്റുവിളക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്‌. ഞാന്‍ അതിന്റെ ഉള്ളിലേയ്ക്ക്‌ പാളിനോക്കി. ഇരുട്ടാണ്‌. അകത്ത്‌ രണ്ടു മുറികളുണ്ടെന്നു തോന്നി. ഈ കെട്ടിടത്തിന്റെ തൊട്ടടുത്തു തന്നെ അതിലും ചെറിയ മറ്റൊരു കെട്ടിടം കൂടിയുണ്ട്‌. വടക്കന്‍ മലബാറിലെ നായര്‍വീടുകളില്‍ കാണുന്ന 'കോട്ട'ത്തെ അനുസ്മരിക്കുന്നതാണു ഇത്‌.

തൊട്ടടുത്തു തന്നെ സിമന്റില്‍ തീര്‍ത്ത ഒരു കെട്ടിടം കൂടിയുണ്ട്‌`.ഓഫീസാവശ്യങ്ങള്‍ക്കായി ഉപയോഗിക്കവുന്ന തരത്തിലൊരു കെട്ടിടം.
എല്ലാം ജീര്‍ണ്ണാവസ്ഥയിലാണ്‌.
വിളക്കുവയ്ക്കാനുള്ള രണ്ട്‌ തറകളും അവിടെയുണ്ട്‌.
പിന്നെ പറമ്പിലുള്ളത്‌ ഒരു കിണറാണ്‌. ഉപയോഗശൂന്യമെന്നു പറയാനാവാത്ത, ധാരാളം വെള്ളമുള്ള കിണറ്‌.

കോമ്പൗണ്ടിലേക്കുള്ള ചവിട്ടുപടികളുടെ ഇടതുഭാഗത്തായി ഒരു കാഞ്ഞീരമരം നില്‍പ്പുണ്ട്‌. അതു കണ്ടപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഓര്‍മ്മയാണെനിക്കുണ്ടായത്‌. അവിടുത്തെപ്പോലെ ഈ കാഞ്ഞീരത്തിന്റെ ഇലയ്ക്കും കയ്പ്പുരസമില്ലാതിരിക്കുമോ? ഞാന്‍ കാഞ്ഞീരത്തിന്റെ ഒരു ഇല മുറിച്ചു കടിച്ചു നോക്കി.

ഫൂ, ഫൂ, ഫൂ!!! ഞാന്‍ അഞ്ചാറു തവണ തുപ്പി. കാരണം കയ്പ്പല്ലാതെ മറ്റൊന്നും ആ ഇലയ്ക്കില്ലായിരുന്നു.

മാണിക്കോത്ത്‌ കാവിന്റെ ഇടതുഭാഗത്തായി വലിയൊരു ആല്‍മരം നില്‍പ്പുണ്ട്‌. ആലിനു തറയുണ്ടെങ്കിലും എല്ലാം ഇടിഞ്ഞിപൊളിഞ്ഞു കിടക്കുകയാണ്‌.

ആലിന്റെയും കാഞ്ഞീരത്തിന്റെയും പഴക്കം പറയാന്‍ എനിക്കാവില്ല. എന്നാലും ആലിനു കുറെ ദശാബ്ദങ്ങള്‍ പഴക്കം വരും.പണ്ടത്തെ സോളമന്‍ രാജാവായിരുന്നെങ്കില്‍ ഈ ആലിനോട്‌ മാണിക്കോത്ത്‌ കാവിന്റെ ചരിത്രം ചോദിക്കാമായിരുന്നു എന്നെനിക്കു തോന്നി.

മാണിക്കോത്ത്‌ കാവിന്റെ മുറ്റം മുഴുവന്‍ പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്നു. മഴക്കാലമാണ്‌. ചെറുതായി മഴ പെയ്യുന്നുണ്ട്‌. അവിടവിടെയായി ധാരാളം മഴവെള്ളം കെട്ടിക്കിടക്കുന്നു.

ഇവിടെ വര്‍ഷം തോറും ഉത്സവം നടക്കാറുണ്ടത്രെ. നാളെ ഒരുപക്ഷേ ഇതൊരു ആരാധനാലയമായേക്കാനും മതി. ആള്‍ദൈവങ്ങളെ ആരാധിക്കുന്ന നമ്മള്‍ മണ്മറഞ്ഞ ഒരു വീരനെ ആരാധിക്കുന്നതിലെന്താ തെറ്റ്‌?

കുറച്ചുനേരം ഞാന്‍ ആ പറമ്പില്‍ അങ്ങനെ നിന്നു. ഇവിടെയായിരുന്നുവല്ലോ ഒതേനന്‍ ജീവിച്ചു മരിച്ചത്‌ എന്നു ഞാന്‍ ഓര്‍ത്തു. വടക്കന്‍പാട്ടുകളും ഒതേനന്റെ വീരകൃത്യങ്ങളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. കണ്ടര്‍മേനോനും കുങ്കിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ചതിയില്‍ മരണപ്പെട്ട ഒതേനനെ മറവ്‌ ചെയ്തത്‌ ഇവിടെ എവിടെയെങ്കിലുമായിരിക്കുമല്ലോ എന്നും ഞാന്‍ ഓര്‍ത്തു. ഇപ്പോഴവിടെ വല്ല വീടും നില്‍ക്കുകയാകാം, ആ, ആര്‍ക്കറിയാം?

അപ്പോഴാണ്‌ ഒതേനന്റെ വീടിനെക്കുറിച്ചു കണാരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ പൊന്തി വന്നത്‌. ഒതേനന്റെ വീടും കുളവും പൊളിച്ച്‌ ആളുകള്‍ വരിവരിയായി നിന്നു കൈ മാറി ആ കല്ലുകള്‍ കൊണ്ടാണത്രെ ടിപ്പുസുല്‍ത്താന്‍ വടകരയില്‍ ഫര്‍ലോങ്ങുകള്‍ക്കകലെ കോട്ട പണിതത്‌.
ശരിയായിരിക്കാം. ടിപ്പു മലബാറില്‍ എന്തെല്ലാം അതിക്രമങ്ങള്‍ കാട്ടിയിരിക്കുന്നു. എത്ര എത്ര ക്ഷേത്രങ്ങള്‍ തകര്‍ത്തിരിക്കുന്നു. കാലം പിന്നീട്‌ വടകരയിലെ ടിപ്പുവിന്റെ കോട്ടയും തകര്‍ത്തു. അതിന്റെ പൊടിപോലും ഇപ്പോഴില്ല.

ഓര്‍മ്മകള്‍ കാടു കയറുമ്പോള്‍ എന്റെ കാലില്‍ ചെറിയ ചൊറിച്ചില്‍ അനുഭവപ്പെട്ടു. ഞാന്‍ കുനിഞ്ഞു നോക്കി. എന്റെ പാന്റിലാകെ പുല്ലിന്റെ കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അതാണ്‌ ചൊറിച്ചിലുണ്ടാക്കുന്നത്‌. ഞാന്‍ പതുക്കെ റോഡിലേക്ക്‌ കയറി. സമയമെടുത്താണെങ്കിലും പുല്ലിന്‍കായ്കള്‍ ഓരോന്നായി പറിച്ചു മാറ്റി. പ്രജനനത്തിനും പ്രസാരണത്തിനും എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പ്രകൃതി അവലംബിക്കുന്നു!

റോഡില്‍ നിന്നുകൊണ്ട്‌ ഞാന്‍ ഒന്നുകൂടി കാവിനു നേരെ കണ്ണോടിച്ചു.കാവിന്റെ വിളിപ്പാടകലെ ആള്‍ത്താമസമുള്ള വീടുകളാണ്‌. ഇടതു ഭാഗത്ത്‌ അടുത്ത പറമ്പില്‍ ഒരു ചെറിയ അമ്പലം നില കൊള്ളുന്നു. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. ചെറിയൊരമ്പലവും ഒരു തറയും. അടച്ചിട്ട അമ്പലത്തിനുള്ളിലേയ്ക്ക്‌ ഞാന്‍ പാളി നോക്കി. അകത്ത്‌ രണ്ടു നിലവിളക്കുകള്‍ മങ്ങിക്കത്തുന്നു. രാവിലെ കത്തിച്ചു വച്ചതായിരിക്കും. ഉള്ളില്‍ വിഗ്രഹമോ പ്രതിഷ്ഠയോ ഉള്ളതായി തോന്നിയില്ല. പുറത്ത്‌ ഒരു ഭണ്ഡാരപ്പെട്ടിയും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നൊരു നാണയമെടുത്ത്‌ ഞാന്‍ അതിലിട്ടു.

സമയം രണ്ടു മണിയോടടുക്കുകയായിരുന്നു. ഓഫീസില്‍ കയറേണ്ടതുകൊണ്ട്‌ ഞാന്‍ തിരിച്ചു നടന്നു. അപ്പോഴും എന്റെ നാവില്‍ കാഞ്ഞീരം കയ്ച്ചുകൊണ്ടേയിരുന്നു.

തുടരും.................

പയംകുറ്റി മല

പയംകുറ്റി മല.

പയംകുറ്റി എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്‌ മുത്തപ്പനാണ്‌.

ശരിയാണ്‌, മുത്തപ്പനും മുത്തപ്പക്ഷേത്രവും നില്‍ക്കുന്ന മലയാണ്‌ പയംകുറ്റി മല.

വടകരയിലെ പ്രശസ്തമായ ലോകനാര്‍കാവിനു സമീപമാണ്‌ ഈ മല. വടകര-പേരാമ്പ്ര റോഡില്‍ (ലോകനാര്‍)"കാവില്‍ റോഡ്‌" ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി കുറച്ചു മുന്നോട്ട്‌ നടന്നാല്‍ പയംകുറ്റി മല എന്ന ബോര്‍ഡ്‌ കാണാം. അവിടെനിന്നു ഒന്നര കിലോമീറ്റര്‍ ഇടത്തോട്ട്‌ കയറുമ്പോള്‍ പയംകുറ്റി മലയിലെത്തും.

കേരളം എത്ര ഹരിതാഭമാണ്‌ എന്നറിയാന്‍ കേരളീയര്‍ തീര്‍ച്ചയായും ഇവിടെത്തന്നെ വരണം. മലക്കു ചുറ്റും, ചക്രവാളം വരെ പച്ചപ്പു മാത്രം. കേരളം എന്ന പേര്‌ അന്വര്‍ത്ഥമാക്കുന്ന വിധം കേരവൃക്ഷങ്ങള്‍. താഴെ പച്ചപ്പ്‌, മേലെ ആകാശം. നയനമനോഹരമായ കാഴ്ച. ഒരു വിനോദസഞ്ചാരി വിട്ടുപോകാന്‍ പാടില്ലാത്ത കാഴ്ച. ഒരു ഭാഗത്ത്‌ അകലെ അറബിക്കടല്‍ കാണാം. അങ്ങിങ്ങായി വിരലിലെണ്ണവുന്ന കെട്ടിടങ്ങളും മൊബൈല്‍ ടവറുകളും കൂടി കാണാം. മലയുടെ ഒത്ത മുകളിലാണ്‌ മുത്തപ്പന്റെ അമ്പലം.

മലയാളം മലകളുടെ നാടാണ്‌. മിക്ക മലകളിലും മലയുടെ മക്കളുണ്ട്‌. മലയാളത്തില്‍ മാത്രമല്ല, അതിനു പുറത്തും മലകളില്‍ മലമക്കളുണ്ട്‌. നമ്മള്‍ അവരെ സൗകര്യപൂര്‍വ്വം ആദിവാസികള്‍ എന്നു വിളിച്ചു. അവര്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ അവരവിടെ മലദൈവങ്ങളെ പ്രതിഷ്ഠിച്ചു. മലദൈവങ്ങളില്ലാത്ത മലകളില്‍ നമ്മള്‍ നമ്മുടെ ദൈവങ്ങളെ കുടിയിരുത്തി. അങ്ങനെയാണ്‌ ശബരിമലയില്‍ അയ്യപ്പനും പഴനിമലയില്‍ ശ്രീമുരുകനും തിരുപ്പതിയില്‍ വെങ്കടേശ്വരനും പള്ളി കൊള്ളുന്നത്‌. ഇവിടങ്ങളില്‍ മാത്രമല്ല ആസേതുഹിമാചലം എല്ല മലകളിലും ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യമുണ്ട്‌. അങ്കഗണിതത്തിലും അസ്‌ട്രോളജിയിലും കാമകലകളിലുമൊക്കെ യൂറോപ്യന്മാര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കിയ നമ്മള്‍ (ഭാരതീയര്‍) അവിടെയും യൂറോപ്യന്‍ മതക്കാര്‍ക്ക്‌ മാതൃകയായി. നമ്മള്‍ കയറാത്ത മലകളില്‍ കയറി അവര്‍ കുരിശു നാട്ടി. പിന്നീടവര്‍ അവിടെ കുരിശുമല തീര്‍ത്ഥാടനവും തുടങ്ങി. (ഡറാഡൂണില്‍നിന്നു മസൂറിയിലേക്കൂള്ള കുത്തനെയുള്ള കയറ്റം കയറുമ്പോഴും അകലെ മലമുകളില്‍ ബൃഹത്തായ കുരിശു കാണാം.) എന്നിട്ടും ദൈവമില്ലാമലകള്‍ ബാക്കിയായി. അപ്പോഴാണ്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരവ്‌. അത്തരം മലകളില്‍ മന്ത്രിമാര്‍ കല്ലിടുകയും അവിടെ പിന്നീട്‌ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തു. അങ്ങനെയാണ്‌ പൊന്മുടിയും മറ്റും വിനോദസഞ്ചാര കേന്ദ്രങ്ങളായത്‌. വിനോദം മോശമല്ലാ എന്നു കണ്ടെത്തിയ അവര്‍ പിന്നെ ദൈവങ്ങള്‍ക്കു സമീപത്തും ടൂറിസത്തിനു വിത്തിട്ടു. "ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍"ക്കല്ലാതെ മറ്റാര്‍ക്കുണ്ട്‌ ദൈവത്തിനടുത്ത്‌ ടൂറിസം തുടങ്ങാന്‍ അധികാരം? അങ്ങനെ നമ്മുടെ പയംകുറ്റി മലയും വിനോദസഞ്ചാരകേന്ദ്രമായി. കഴിഞ്ഞ കൊല്ലമാണ്‌ കോടിയേരി ബാലകൃഷ്ണന്‍ അവിടെ ടൂറിസത്തിനു കല്ലിട്ടത്‌.

വടകരയിലെ പ്രധാന പ്രകൃതിദര്‍ശന കേന്ദ്രം ഈ പയംകുറ്റി മലയാണ്‌. അടുത്തത്‌ കടല്‍ത്തീരമാണ്‌.

വടകരക്കാരോട്‌ ചോദിച്ചാല്‍ അവര്‍ പറയും വടകരയില്‍ ഒന്നും കാണാനില്ലെന്ന്.
പക്ഷെ നിരാശനാകാതെ കാണുന്നവരോടെല്ലാം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.
"വടകരയില്‍ എന്തുണ്ട്‌ കാണാന്‍?"
അവസാനം കണാരേട്ടനാണ്‌ ഈ മലയെക്കുറിച്ചുള്ള വിവരം തന്നത്‌.

കണ്ണൂരില്‍ വച്ച്‌ "ഞാന്‍ വടകരയില്‍ ഒരു മലയില്‍ പോയി" എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചത്‌ "വടകരയില്‍ മലയോ?" എന്നായിരുന്നു.

നട്ടുച്ചയ്ക്കാണ്‌ ഞാന്‍ മല കയറാന്‍ തുടങ്ങിയത്‌. പറഞ്ഞല്ലോ, വെറും ഒന്നര കിമി.
കുറച്ച്‌ കുത്തനെയുള്ള റോഡ്‌. കരിങ്കല്‍ പാകിയ ചെമ്മണ്ണു റോഡ്‌. റ്റൂവീലറുകള്‍ക്കോ കാറിനോ പറ്റിയതല്ല ഈ റോഡ്‌. ജീപ്പുണ്ടെങ്കില്‍ പരമസുഖം. പക്ഷേ നടക്കുന്നതാണുത്തമം. കാഴ്ച കാണാനിറങ്ങുന്നതല്ലേ?

അധികം വൈകാതെ ഈ റോഡ്‌ മെറ്റല്‍ ചെയ്ത്‌ ഗതാഗതയോഗ്യമാകാനാണ്‌ സാദ്ധ്യത. കാരണം വടകരയിലെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാണെന്നതുതന്നെ.

ഞാന്‍ മേലോട്ടു കയറുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ മലമുകളിലെത്തിയപ്പോള്‍ പൊള്ളുന്ന വെയിലായിരുന്നു. എന്നെപ്പോലെയുള്ള ഭ്രാന്തന്മാര്‍ മാത്രമെ ഈ നട്ടുച്ചക്ക്‌ മല കയറൂ. പക്ഷേ ചൂടെനിക്കൊരു പ്രശ്നമായില്ല, കാരണം കാറ്റ്‌ മന്ദമായി വീശുന്നുണ്ടായിരുന്നു എന്നതു തന്നെ.

പയംകുറ്റി മലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറ്റവും കൂടുതല്‍ മനോഹരമാവുന്നത്‌ സായംസന്ധ്യകളിലും പുലര്‍വേളകളിലുമാണ്‌. അവിടെ നിന്നുള്ള ഉദയാസ്തമനങ്ങള്‍ എത്രത്തോളം സുന്ദരമായിരിക്കുമെന്ന്‌ ഞാന്‍ മനസ്സില്‍ കണ്ടു.

"ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണി ചെയ്യുവതിന്നു വേണ്ടി
സൗവ്വര്‍ണ്ണപിണ്ഡമതെടുത്തു നീറ്റില്‍ മുക്കുന്ന"

ആ രംഗം ........., വേണം, അടുത്ത തവണ കുടുംബത്തോടെ എനിക്കതാസ്വദിക്കണം.

മലമുകള്‍ വിജനമയിരുന്നു. ക്ഷേത്രം അടഞ്ഞു കിടന്നു. ഇരിക്കാനോ വിശ്രമിക്കാനോ ഞാന്‍ ശ്രമിച്ചില്ല, കാരണം വടകരയില്‍ എനിക്കു കാണാന്‍ ഏറെയുണ്ടായിരുന്നു. സമയം കുറവും. മലയുടെ മുകളില്‍ നിന്നുകൊണ്ടു ഞാന്‍ വീണ്ടും ചുറ്റും കണ്ണോടിച്ചു. കൊള്ളാം, ഈ യാത്ര നഷ്ടമായില്ല്യ, വെറുതേയായില്ല്യ.

ഞാന്‍ ബാഗും കുടയും താഴെ വച്ചു. ചെരിപ്പ്‌ ഊരി മാറ്റി. മുത്തപ്പന്റെ മുന്നിലേക്ക്‌ നീങ്ങി ഞാന്‍ കുറച്ചു നേരം നിന്നു.

"എന്റെ മുത്തപ്പാ", ഞാന്‍ ഉറക്കെ വിളിച്ചു. അതിനുള്ള സൗകര്യം എനിക്കുണ്ടായിരുന്നു. മല വിജനമായിരുന്നല്ലോ.

ഞാന്‍ വിളിച്ച വിളി മുത്തപ്പന്‍ കേട്ടുവോ? അതോ മുത്തപ്പന്‍ ഉറങ്ങുകയായിരുന്നുവോ? എങ്കില്‍ എന്റെ വിളി മുത്തപ്പനെ അലോസരപ്പെടുത്തിയോ ആവോ?

ചെരിപ്പും ബാഗുമെടുത്ത്‌ ഞാന്‍ വേഗത്തില്‍ മലയിറങ്ങി.

പയംകുറ്റി മുത്തപ്പാ, കാത്തോളണേ!!!

മംഗല്യപൂജ

"തിരുമാന്ധാംകുന്നിലമ്മേ ശരണം.

"ഞാനും ഭാര്യയും ഈയിടെ അങ്ങാടിപ്പുറത്ത്‌ പോയിരുന്നു. തിരുമാന്ധാം കുന്നിലമ്മയെക്കണ്ട്‌ തൊഴാന്‍. പെരിന്തല്‍മണ്ണയെന്നു കേട്ടിട്ടില്ലേ? അതിനടുത്താണത്‌.

ഭാര്യയുടെ ആദ്യസന്ദര്‍ശനമായിരുന്നു അത്‌. ഞാന്‍ അവിടെ നേരത്തെ പോയതാണ്‌.അവളുടെ സുഹൃത്തിന്റെ മൂത്ത പെണ്‍കുട്ടിക്കു വയസ്സ്‌ 22 ആയി. പഠിത്തമൊക്കെ കഴിഞ്ഞു, കേമപ്പെട്ട ജോലിയും കിട്ടി. ഐ.റ്റി. കമ്പനിയിലാത്രെ ജോലി. മാസം 26000 രൂപ ശമ്പളം കിട്ടുന്നുണ്ടത്രെ.പക്ഷെ ഇതുവരെയായിട്ടും കല്യാണാലോചനകളൊന്നും വന്നില്ല. സംസാരത്തിനിടയ്ക്ക്‌ കൂട്ടുകാരി അവളോട്‌ മനസ്സിലെ വിഷമം പറയുകയായിരുന്നു.

"എന്നാല്‍ സുജാതച്ചേച്ചിക്ക്‌ മോളുടെ പേരില്‍ ഒരു മംഗല്യപൂജ ചെയ്യാമായിരുന്നില്ലേ?" എന്റെ ഭാര്യയാണതു ചോദിച്ചത്‌.

"പൂജയും വഴിപാടും ഞാനിപ്പോഴേ കുറെ ചെയ്തു." - കൂട്ടുകാരി.

"ഞാനതല്ല ഉദ്ദേശിച്ചത്‌. തിരുമാന്ധാം കുന്ന് ക്ഷേത്രമെന്നു കേട്ടിട്ടില്ലേ? അങ്ങു മലപ്പുറം ജില്ലയിലാണ്‌. അവിടത്തെ മംഗല്യപൂജ വിശേഷപ്പെട്ടതാണ്‌. വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ ഈ പൂജ നല്ലതാണാത്രെ. അതാണു ഞാന്‍ മനസ്സില്‍ കരുതിയത്‌" ഭാര്യ പറഞ്ഞു. "മൂന്നു തവണ പൂജ ചെയ്യണം, മൂന്നു കൊല്ലം തുടര്‍ച്ചയായി". "അതിനവിടെ പോണം. എങ്കില്‍ കല്യാണം ഉറപ്പെന്നാ അനുഭവസ്ഥര്‍ പറയുന്നത്‌." അവള്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസത്തെ ആലോചനകള്‍ക്കു ശേഷം പൂജ നടത്താന്‍ തന്നെ രണ്ടുപേരും കൂടി ഉറപ്പിച്ചു. നെറ്റില്‍ നിന്നു അമ്പലത്തിലെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ചതും അമ്പലക്കാരോടു സംസാരിച്ചതും പൂജയ്ക്കു വേണ്ട പണം മണി ഓര്‍ഡര്‍ അയച്ചുകൊടുത്തതും റൂം ബുക്ക്‌ ചെയ്യാനേര്‍പ്പാടാക്കിയതും എല്ലാം എന്റെ ഭാര്യയായിരുന്നു. പണവും മറ്റു കാര്യങ്ങളുമൊക്കെ സുജാത അവളെ ഏല്‌പിച്ചു. അമ്പലത്തിലെ കാര്യമാവുമ്പോള്‍ അവള്‍ക്കാണ്‌ കൂടുതല്‍ അറിയുക. അമ്പലവും ദൈവവും കഴിഞ്ഞിട്ടേയുള്ളൂ അവള്‍ക്ക്‌ ബാക്കി കാര്യങ്ങള്‍.

അമ്പലത്തില്‍ പൂജയുടെ തിരക്ക്‌ കുറവുള്ള ദിവസം നോക്കി കുട്ടിയുടെ പേരില്‍ മാംഗല്യപൂജക്ക്‌ ശീട്ടാക്കി. തിരക്കുള്ള അമ്പലമാകുമ്പോള്‍ നമ്മുടെ സൗകര്യമല്ലല്ലോ വലുത്‌.

പിന്നീടാണറിഞ്ഞത്‌ യാത്രയ്ക്ക്‌ ഞങ്ങളും അവരുടെ കൂടെ പോകണമെന്ന്.

"ദൂരസ്ഥലത്തേക്കുള്ള യാത്രയല്ലേ, നിങ്ങളും കൂടി വാ" എന്ന് സുജാത പറഞ്ഞുപോലും.

"അമ്പലത്തിലെ കാര്യമല്ലേ, അഥവാ നമ്മളില്‍ ഒരാള്‍ക്ക്‌ വല്ല അസൗകര്യം വന്നാലും രണ്ടുപേരുണ്ടെങ്കില്‍ കുട്ടിക്കൊരു കൂട്ടാകുമല്ലോ".

പൂജയുടെ തലേ ദിവസം തന്നെ ഞങ്ങള്‍ അങ്ങാടിപ്പുറത്തെത്തി. നല്ല സ്ഥലം. ചെറിയൊരു കുന്നിന്‍ മുകളിലാണ്‌ അമ്പലം. സത്രം ഓഫീസില്‍ പോയി താക്കോല്‍ വാങ്ങി റൂമെടുത്തു. പിന്നെ കുളി, refreshment, അത്യാവശ്യം പര്‍ചേസ്‌ ഒക്കെയായി സമയം വൈകുന്നേരമാക്കി.നട തുറന്നപ്പോള്‍ അമ്പലത്തില്‍ പോയി തൊഴുതു.

ശിവപാര്‍വതിമാരാണ്‌ അവിടത്തെ പ്രതിഷ്ഠ. ഗണപതി, നാഗര്‍ തുടങ്ങി ഉപദേവതകളും ഉണ്ട്‌.ശിവന്റെ പ്രതിഷ്ഠ ഉണ്ടായിട്ടും ഭദ്രകാളിക്ഷേത്രമായിട്ടാണ്‌ അത്‌ അറിയപ്പെടുന്നത്‌. കാരണം ശിവനല്ല മറിച്ച്‌ ഭഗവതിക്കാണത്രെ അവിടെ ശക്തി കൂടുതല്‍. നോക്കണേ, കാര്യങ്ങളുടെ കിടപ്പ്‌! അപ്പോള്‍ അതായിരിക്കും അമ്പലത്തിനു ഇത്ര പേരും പ്രശസ്തിയും. ("യത്ര നാര്യസ്ത പൂജ്യന്തേ രമന്തേ തത്ര ദേവതാ" എന്നല്ലേ പ്രമാണം. ദൈവങ്ങള്‍ക്കും ഈ ചൊല്ലൊക്കെ ബാധകമായിരിക്കണം. ദൈവങ്ങളെയും നമ്മള്‍ പുരുഷനും സ്ത്രീയും ആയിട്ടല്ലേ കാണുന്നത്‌? അമ്മേ, മൂകാംബികേ, ശരണം.) ദേവിയ്ക്ക്‌ രൗദ്രഭാവമുള്ളപ്പോഴാണത്രെ അവരെ ഭദ്രകാളിയായി സങ്കല്‌പിക്കുന്നത്‌. സൗമ്യഭാവത്തിലുള്ള ദേവിയാണത്രെ ദുര്‍ഗ്ഗ. ദുര്‍ഗ്ഗയായാലും ഭദ്രകാളിയായാലും ദേവിയായാലും എല്ലാം അമ്മ തന്നെ, അമ്മ..........ത്വമേവ സര്‍വ്വം..... അമ്മേ ശരണം.

ഭഗവതിയ്ക്കാണ്‌ ശക്തിയെങ്കിലും ഭഗവതിക്കല്ല മംഗല്യപൂജ നടത്തുന്നത്‌. അത്‌ ഗണപതിയ്ക്കാണ്‌. ഗണപതിയല്ലേ വിനായകന്‍, ഗണപതിയല്ലേ വിഘ്നേശ്വരന്‍! വിനായകനെ പ്രസാദിപ്പിച്ചാലല്ലേ അദ്ദേഹം നായകനാവൂ. അദ്ദേഹം വേണ്ടേ തടസ്സങ്ങളൊക്കെ നീക്കിത്തരാന്‍.

അല്ലെങ്കിലും ഈ പൂജ അങ്ങനെത്തന്നെ വേണം. ഞാന്‍ മനസ്സില്‍ കരുതി. കാരണം കുട്ടിക്ക്‌ നാം എന്തെങ്കിലും കൊടുക്കുമ്പോള്‍ കുട്ടിയ്ക്ക്‌ സന്തോഷം, അമ്മയ്ക്ക്‌ സന്തോഷം, അച്ഛന്‌ സന്തോഷം, എല്ലാവര്‍ക്കും സന്തോഷം. ഗണപതിയ്ക്ക്‌ പൂജിക്കുമ്പോള്‍ ഗണപതിയും പാര്‍വ്വതിയും ശിവനും പ്രസാദിക്കുന്നു. അതല്ലേ വേണ്ടതും!! അല്ലെങ്കില്‍ പഴവങ്ങാടി ഗണപതിക്കു മംഗല്യപൂജ നടത്താത്തതെന്താ? അവിടെ ഗണപതി ഒറ്റയ്ക്കേ ഉള്ളൂ. പഴവങ്ങാടിയിലായാല്‍ ഒരു വെടിയ്ക്ക്‌ ഒരു പക്ഷി, തിരുമാന്ധാം കുന്നിലാവുമ്പോള്‍ ഒരു വെടിയ്ക്ക്‌ മൂന്നു പക്ഷി. അല്ലേ? (അമ്മേ, അംബികേ, ശരണം.)

അമ്പലത്തില്‍ നിന്ന് പൂജയെക്കുറിച്ചറിയേണ്ട കാര്യങ്ങളൊക്കെ ചോദിച്ചു ഞങ്ങള്‍ മനസ്സിലാക്കി. പിറ്റെ ദിവസം 11 മണിയാകും പൂജ നടക്കാന്‍.ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേയുള്ളൂ ഈ പൂജ. ഇരുനൂറോളം പെണ്‍കുട്ടികള്‍ ഓരോ പൂജയ്കും കാണും. കേരളത്തിലങ്ങോളമിങ്ങോളമുള്ള അവിവാഹിതകള്‍ പാവനവും അപൂര്‍വ്വവുമായ ഈ പൂജയ്ക്കായി ഇവിടെ എത്തുന്നുണ്ട്‌. കേരളത്തിലെന്നല്ല ഭാരതത്തില്‍ തന്നെ ഈ പൂജ വേറേ എവിടെയും ഇല്ലത്രെ. പൂജയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരും നാളും പറഞ്ഞ്‌ മംഗല്യ സൂക്താര്‍ച്ചനയും മറ്റുമാണ്‌ പൂജയില്‍ നടത്തുന്നത്‌.

നട അടയ്ക്കുന്നതുവരെ ഞങ്ങള്‍ അമ്പലത്തില്‍ തന്നെ ഇരുന്നു. അല്ലാതെ ചെയ്യാന്‍ വേറെ ഒന്നും ഞങ്ങള്‍ക്കില്ലായിരുന്നു.

പിറ്റേ ദിവസം രാവിലെ ക്ഷേത്രദര്‍ശനം ചെയ്തു ഞങ്ങള്‍ റൂമിലേക്കു മടങ്ങി. മംഗല്യപൂജയ്ക്‌ 10മണിക്കുശേഷം അമ്പലത്തില്‍ എത്തിയാല്‍ മതിയല്ലോ.

ഞങ്ങള്‍ വീണ്ടും ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു. അവിവാഹിതകളായ യുവതികളായിരുന്നു അധികവും. എല്ലാവരും മംഗല്യപൂജയ്കെത്തിയവര്‍. ചെറിയ പെണ്‍കുട്ടികളും കല്യാണപ്രായം കഴിഞ്ഞവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ അവരുടെ കൂടെയുള്ള രക്ഷിതാക്കളും. കല്യാണം കഴിഞ്ഞപുതുമോടിക്കാരും കൂട്ടത്തിലുണ്ടായിരുന്നു. മൂന്നാമത്തെ പൂജ കഴിയുന്നതിനു മുമ്പേ കല്യാണം കഴിഞ്ഞവരാണവര്‍. ചില രക്ഷിതാക്കളുടെ മുഖത്തെ നിരാശ ഞങ്ങള്‍ക്കും ലേശം മനോവിഷമം ഉണ്ടാക്കി. മൂന്നാമത്തെ പൂജയായിട്ടും ഒരു കല്യാണവും ശരിയാവാത്തതായിരുന്നു അവരുടെ സങ്കടത്തിനു കാരണം.

മംഗല്യപൂജയുടെ ശീട്ട്‌ കാണിച്ച്‌ ഞങ്ങളുടെ കുട്ടിയും ആ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ കുറച്ചു മാറി കാഴ്ചകളൊക്കെ നോക്കിനിന്നു.തിരക്കു നിയന്ത്രിക്കാനും ദഹിക്കുന്നവര്‍ക്കു വെള്ളം കൊടുക്കുവാനും മറ്റുമായി യൂനിഫോമിട്ട സെക്യൂരിറ്റിക്കാരുണ്ടായിരുന്നു.

കൃത്യസമയത്തു തന്നെ പൂജ തുടങ്ങി. ക്ഷേത്രപൂജാരിയാണെന്നു തോന്നുന്നു പൂജ ചെയ്തത്‌. കുട്ടികളെല്ലാം ഭഗവതിയുടെ മുന്നില്‍ ഭക്തിയൊടെ പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്‌. ഇത്രയും കുട്ടികള്‍ കല്യാണം കഴിക്കാനുള്ളവരാണല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി.

ഇത്‌ പൂജയ്ക്‌ വന്നവര്‍ മാത്രമാണല്ലോ എന്നും ഇതിനേക്കാള്‍ കൂടുതല്‍ അവിവാഹിതര്‍ വരാത്തവരായുണ്ടാകുമല്ലോ എന്നും ഉള്ള ചിന്തയും എനിക്കുണ്ടായി. ഏതാണ്ട്‌ ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ തൊഴുതും പ്രാര്‍ത്ഥിച്ചും നിന്നു. അവസാനം ഓരോ കുട്ടിയും ഭഗവതിക്കു ദക്ഷിണവച്ച്‌ പ്രസാദം വാങ്ങിയാണ്‌ മടങ്ങിയത്‌.

മടങ്ങുമ്പോള്‍ അടുത്ത പൂജയ്ക്കുള്ള dateഉം ഞങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു.മടങ്ങുമ്പോള്‍ ഞാന്‍ ഭഗവതിയോട്‌ മനസാ പ്രാര്‍ത്ഥിച്ചു. "ഭഗവതീ, എന്റെ നാട്ടിലെ എല്ലാ കുട്ട്യോള്‍ക്കും പ്രായം തെറ്റാതെ കല്യാണം നടത്തിക്കൊടുക്കണേ" എന്ന്.

ഞങ്ങള്‍ തിരുമാന്ധാംകുന്നില്‍ പോയതും തിരിച്ചുപോന്നതും നെടുമ്പാശ്ശേരി വഴിയായിരുന്നു. ഐ. ടി. കമ്പനിയിലെ എക്സിക്യൂട്ടീവായ ഞങ്ങളുടെ കുട്ടി, മംഗല്യപൂജയ്ക്കായി രണ്ടുദിവസത്തെ ലീവില്‍ ബാംഗ്ലൂരില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുകയായിരുന്നു; ബാംഗ്ലൂരില്‍ നിന്നും നെടുമ്പാശ്ശേരി വഴി.

"തിരുമാന്ധാംകുന്നിലമ്മേ ശരണം."