2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

ബ്ലോഗിങ്ങും കറന്റ്‌ ചാര്‍ജും....

മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത്‌ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്‌. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ്‌ എഴുതുന്നത്‌ എന്നത്‌ ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത്‌ ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത്‌ "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത്‌ ഉണ്ട്‌ എന്നതുകൊണ്ടാണ്‌.)

ഇതുവരെ താന്‍ ചെയ്തതുതന്നെയാണ്‌ ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ്‌ ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....

എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന്‍ മനസ്സ്‌ അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച്‌ കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച്‌ വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌, ടെലെഫോണ്‍ ചാര്‍ജ്‌ എന്നൊക്കെ പറഞ്ഞ്‌ പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.

സി.ആര്‍.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത്‌ ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട്‌ സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട്‌ സംവദിക്കാനും എനിയ്ക്ക്‌ സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്‍, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ്‌ നീളുന്നു.
ഇടയ്ക്ക്‌ വച്ച്‌ ഒരു ബന്ധുവിനേയും ബൂലോകത്ത്‌ ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.

പിന്നെ കുറുമന്‍, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന്‍ തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ്‌ എന്നെ ഈ ബൂലോകത്തേയ്ക്ക്‌ ആകര്‍ഷിച്ചത്‌. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിന്‌ കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.

ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന്‍ പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്‌" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച്‌ മക്കള്‍ അമ്മയ്ക്ക്‌ റിപ്പോര്‍ട്ട്‌ കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.

എന്തായാലും ഒന്നു സത്യമാണ്‌..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്‌..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...

പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്‍മന്റ്‌ ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്‌ കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ്‌ കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്‌. ചുരുക്കാവുന്ന ഒരു ചെലവ്‌ ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്‌.

അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ്‌ സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ്‌ ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ്‌ ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട്‌ ബൂലോകമേ, തത്ക്കാലത്തേയ്ക്ക്‌ വിട...

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

വേണം .. ഇന്ത്യക്കാരനും ഒരു കൗപീനം


മാതൃഭൂമിയില്‍ കണ്ട ഒരു പംക്തിയാണ്‌ എന്റെ ഈ വരികള്‍ക്കാധാരം....
കുതിരയ്ക്കും കൗപീനം എന്നായിരുന്നു അതിന്റെ തലക്കെട്ട്‌.
തലക്കെട്ട്‌ കണ്ടപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു.... അതെന്തിനാണീശ്വരാ ഈ കുതിരയ്ക്കിപ്പോഴൊരു കൗപീനത്തിന്റെ ആവശ്യം? കുതിരയ്ക്കെന്നല്ല മനുഷ്യനൊഴിച്ചുള്ള ഒരു മൃഗത്തിനും ഈ കൗപീനത്തിന്റെ ആവശ്യമില്ല... അതിന്‌ പകരമല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തിരിക്കുന്നത്‌? അതാലോചിപ്പോഴാണ്‌ ദൈവത്തിന്റെ മഹത്വം വീണ്ടും എന്നിലുണര്‍ന്നത്‌... മൃഗങ്ങള്‍ക്ക്‌ വിശേഷബുദ്ധിയില്ലെന്നും നാണം മറയ്ക്കാന്‍ കൗപീനം പണിയാനൊന്നും അവര്‍ക്കറിയില്ലെന്നും ദൈവത്തിനറിയാവുന്നതുകൊണ്ടല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തത്‌! അത്‌ അവര്‍ സ്വസ്ഥാനത്ത്‌ വച്ചാല്‍ എല്ലാം ഭദ്രം.... മറയേണ്ടതെല്ലാം മറഞ്ഞിരിക്കും...

ശരിയാണ്‌, പിന്നെ ചില മൃഗങ്ങളുണ്ട്‌, അവര്‍ ഈച്ചയെ ആട്ടാനെന്ന മട്ടില്‍ വാല്‍ പൊക്കിയും ചലിപ്പിച്ചും ഇരിക്കും... അത്‌ മറ്റൊന്നും കൊണ്ടല്ല...എക്‍സിബിഷനിസം എന്ന രോഗം തന്നെ. ചില മനുഷ്യര്‍ക്കുമില്ലേ ഇത്തരം രോഗങ്ങള്‍.... പക്ഷേ മൃഗങ്ങളെപ്പോലെയല്ല മനുഷ്യരുടെ കാര്യം... അവര്‍ക്ക്‌ വിശേഷബുദ്ധിയുണ്ട്‌.. നാണം എന്നാലെന്ത്‌ എന്നവര്‍ക്കറിയാം, കൗപീനം തുന്നാനറിയാം... അതൊക്കെയായപ്പോള്‍ ദൈവം കരുതി, എന്നാല്‍ പിന്നെ ഇവര്‍ക്കെന്തിനാ ഒരു വാല്‍ എന്ന്‌... അങ്ങനെയാണ്‌ മനുഷ്യന്‌ വാല്‍ കിട്ടാതെ പോയത്‌...

വാല്‍പുരാണത്തിന്റെ സബ്‌റുട്ടീന്‍ സര്‍വ്വീസ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോസസ്‌ ഷെഡ്യൂളര്‍ വീണ്ടും എന്റെ ശ്രദ്ധ പത്രത്തിലേയ്ക്കു തന്നെ തിരിച്ചു വിട്ടു. എങ്കില്‍ ശരി, കുതിരയ്ക്കെന്തിനാ കൗപീനം എന്നു നോക്കുക തന്നെ...
അങ്ങനെയാണ്‌ ഞാനതു മുഴുവനും വായിച്ചത്‌... അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത്‌ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ രാവിലെ തീവണ്ടിയില്‍ എത്തുമ്പോഴത്തെ റയിലിന്നിരുവശവും ഉള്ള കാഴ്ച്ചയാണ്‌. ആ കാഴ്ച്ച എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു....

കുതിരക്ക്‌ മാത്രം പോരാ .... ഇന്ത്യക്കാരനും വേണം ഒരു കൗപീനം എന്ന്

പക്ഷേ നമ്മള്‍ മലയാളികള്‍ക്ക്‌ ഇതൊന്നും ബാധകമല്ല കെട്ടോ! അവരെത്ര ശുചിയുള്ളവരാണ്‌. കോഴിക്കോട്ടെ കടപ്പുറത്തിന്റെ

ചിത്രം നോക്കിയാല്‍ ഈ സംഗതി വ്യക്തമാവും.