2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 16

യാത്രാ ബ്ലോഗിന്റെ കാലമാണിത്. യാത്രാ ബ്ലോഗിന്റെ മാത്രമല്ല, ഫോട്ടോ ബ്ലോഗിന്റേയും കാലമാണിത്. ഇതു രണ്ടും ചേർന്ന ബ്ലോഗാണ് കൂടുതൽ പോപ്പുലർ. അതിനാണ് കൂടുതലും ഡിമാന്റ്. പിട്ടിന് പീര ഇടുന്ന പോലെയല്ലേ ബ്ലോഗിൽ പലപ്പോഴും ഫോട്ടോ ചേർക്കുന്നത്. അങ്ങനെയുള്ള കാലാവസ്ഥയിൽ, ഇത്രയും എഴുതിയ സ്ഥിതിയ്ക്ക് രണ്ടു ഫോട്ടോ ചേർത്തില്ലെങ്കിൽ മോശമല്ലേ? അതുകൊണ്ട് രണ്ടു മൂന്നു ഫോട്ടോ ചേർക്കുകയാണ്.

ഒരു ഫോട്ടോ, ഞാൻ യാത്ര ചെയ്തതിന് തെളിവായി ഗവണ്മെന്റ് തന്നതാണ്. അടുത്തത് ഞാൻ മാനസസരോവരത്തിൽ എന്റെ പാപനാശം വരുത്തുന്നതാണ്. മൂന്നാമത്തേത് കൈലാസത്തിനു മുന്നിൽനിന്ന് ശ്രീപാർവ്വതിയോടൊത്തു ചേർന്ന് എടുത്തതാണ്. മാനസസരോവരത്തിലെ കുളിയെല്ലാം കഴിഞ്ഞു കൈലാസത്തിനടുത്തെത്തുമ്പോൾ പാർവ്വതി പതിയെ നടന്നു വരുന്നുണ്ടായിരുന്നു. എന്നോടോപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ. വർഷങ്ങളായുള്ള തിബറ്റിലെ വാസം അവളുടെ മുഖം ഒരു ചൈനക്കാരിയുടേത് പോലെ ആക്കിയിരുന്നു. ഇതേത് പാർവ്വതി എന്ന് ചിത്രത്തിൽ നോക്കുന്നവർക്ക് തോന്നുക സ്വാഭാവികം. പർവ്വതത്തിന്റെ താഴ്വരകളിൽ ജനിച്ചു വളർന്ന യുവതികൾ പാർവ്വതിമാരല്ലാതെ മറ്റാരാണ്?

ഈ ചിത്രങ്ങൾക്ക് ഞാൻ എന്റെ സഹയാത്രികരായ അരവിന്ദിനും ചന്ദ്രൻ ആനന്ദിനും കടപ്പെട്ടിരിക്കുന്നു. അവരാണ് എന്റെ ഈ അപൂർവ്വ ചിത്രങ്ങൾ ഫിലിമിൽ ആക്കാനുള്ള വിശാലമനസ്കത കാണിച്ചത്. ശങ്കര ഭഗവാൻ അവർക്ക് നല്ലതു വരുത്തട്ടെ.



ഈ ഫോട്ടോകൾ കണ്ടാൽ ഇത് ഒറിജിനൽ ഫോട്ടോ അല്ല, കട്ട് & പെയ്സ്റ്റ് ചെയ്തതാണ്, മോർഫ് ചെയ്തതാണ് എന്നൊക്കെ സ്വാഭാവികമായും ആരും സംശയിക്കും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല. കാലം അതല്ലേ? ഏതെല്ലാം ഫോട്ടോകളാണ് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള സൂത്രപ്പണിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ബോളീവുഡ്ഡിലെ മാധുരീ ദീക്ഷിത്, കരീനാ കപൂർ തുടങ്ങി ഏതൊക്കെ സിനിമാനടികളാണ് ഇങ്ങനെ മോർഫിങ്ങിന് വിധേയരായിട്ടുള്ളത്. അവരുടെ ഒക്കെ എന്നു പറഞ്ഞ് എന്തൊക്കെ തരം ഫോട്ടോകളാണ് പണ്ടൊക്കെ ഇന്റർനെറ്റ് വഴി പ്രചരിച്ചു കൊണ്ടിരുന്നത്? ഈ ഫോട്ടോകളിൽ എല്ലാവരുടേയും മുഖം 'മെയ്ക്ക് അപ്' ചെയ്ത് സുന്ദരമാക്കിയിരിക്കും. അങ്ങനെയാണല്ലോ ഈ ബോളീവുഡ്ഡുകാരൊക്കെ സുന്ദരികളും സുന്ദരന്മാരും ആകുന്നത്. പക്ഷേ, ഈ ഫോട്ടോകളിൽ അവരുടെ മുഖം മാത്രമേ 'മെയ്ക്ക് അപ്' ചെയ്തിരിക്കൂ. കഴുത്തിനു താഴെ കാലുവരെ ഒരു മെയ്ക്ക് അപ്പും കാണുകയില്ല. കാലിൽ ചെരിപ്പു കണ്ടെന്നിരിക്കും. കഴുത്തിനു താഴോട്ട് 'മെയ്ക്ക് അപ്' ഇല്ലാത്തതാണ് ശരീരം ആകർഷകമാകാൻ നല്ലത് എന്നറിയാവുന്നത് കൊണ്ടാണ് അവിടെയൊന്നും ഒരു 'മെയ്ക്ക് അപ്പും' ഇല്ലാത്തത് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ 'മെയ്ക്ക് അപ്' ഉള്ള സുന്ദരമായ മുഖവും 'മെയ്ക്ക് അപ്' ഇല്ലാത്ത ആകർഷകമായ ശരീരവും കാണാൻ എത്ര പേരാണ് പണ്ടൊക്കെ ഇന്റർനെറ്റ് കവലയിൽ കൂടി നിന്നിരുന്നത്. ഇരുന്നും കിടന്നും മറ്റുമുള്ള ഇത്തരം ഫോട്ടോകൾ എത്രയാണ് പണ്ടൊക്കെ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നത്. പിന്നെ ഇമ്മാതിരി വായിൽ നോട്ടമൊക്കെ സൈബർക്രൈം എന്ന വകുപ്പിൽ വരുമെന്ന പേടി തുടങ്ങിയപ്പോഴാണ് പലരും ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി ഒരു ഭാഗത്ത് ഒതുങ്ങിക്കൂടിയത്. ഈ കവലയിൽ ഞാനും കാഴ്ചക്കാരനായി നിന്ന കാലം എന്റെ ഓർമ്മയിൽ ഉണ്ട്. പിന്നീട് തല നരയ്ക്കുകയും അനുഭവങ്ങൾ ജീവിതമെന്തെന്ന് മനസ്സിലാക്കിത്തരുകയും ചെയ്തപ്പോൾ ഞാനും ഒരു ഭാഗത്ത് ഒതുങ്ങിക്കൂടുകയായിരുന്നു.

ഇനിയുള്ള ദിവസങ്ങളിലെ യാത്ര തിബറ്റിന്റെ മണ്ണിലാണ്. ചൈനക്കാരും തിബറ്റുകാരുമാണ് ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവരില്ലാതെ ഒരിടത്തും പോകാൻ പാടില്ല. വിദേശരാജ്യത്തല്ലേ?

രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങൾ ബസ്സിൽ യാത്ര തുടങ്ങി. മെറ്റൽ ചെയ്ത നല്ല റോഡ്. ഇരുവശത്തും കുന്നും മലകളും തന്നെ. മരങ്ങൾ ഇല്ല. പുഴ ഉണ്ട്. വിജനവും വിശാലവുമായ പ്രദേശങ്ങളും ഉണ്ട് റോഡിനിരുവശവും. ബസ്സ് കുറേ നേരം ഓടുമ്പോൾ അകലെ ചക്രവാളത്തിൽ ചൂണ്ടി അതാ കൈലാസം എന്ന് ആളുകൾ പറയാൻ തുടങ്ങിയിരുന്നു. പരിപൂർണ്ണമായും വെള്ള പുതച്ചു നിൽക്കുന്ന കൈലാസം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. ബസ്സിൽ ഓം നമ:ശിവായ, ഹരഹര മഹദേവാ എന്നും മറ്റും മുഴങ്ങിക്കേട്ടു. എന്റെ നാവിൽ നിന്നും പഞ്ചാക്ഷരങ്ങൾ ഉതിർന്നു വീണു. കുറേ ദൂരം ഓടിയ ബസ് ഹെലിപാഡ് പോലെയുള്ള ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. കുറച്ചകലെ ഒരു വലിയ തടാകം ഞങ്ങൾക്ക് കാണായി. അതത്രെ രാക്ഷസ്താൾ എന്ന തടാകം.

രാവണനുമായി ബന്ധപ്പെട്ടതാണീ തടാകം. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാൻ കടക്കുന്നില്ല. അതിന്റെ വിശദാംശങ്ങൾ ബ്ലോഗുകളിലും ഗ്രന്ഥങ്ങളിലും ലഭ്യമാണല്ലോ. ബസ്സ് നിന്ന സ്ഥലത്തു നിന്ന് കുറേ ദൂരം നടന്ന് അര കിലോമീറ്ററെങ്കിലും കുത്തനെ താഴോട്ട് പോയാലേ തടാകത്തിലെത്തു. വളരെ കുറച്ചു പേർ ആ റിസ്ക് എടുത്തു. ഞാനും.

ഇത്രയും വൃത്തിയുള്ള, ഇത്രയും പരിശുദ്ധമായ ഒരു ജലാശയം എന്റെ ജീവിതത്തിൽ ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ല; ഇനി ഭാവിയിൽ കാണുകയും ഇല്ല. കാണാൻ ശുദ്ധമായ ജലം. വൃത്തിയുള്ള പരിസരം. ഞാൻ രാക്ഷസതടാകത്തിലിറങ്ങി.

ഇത്രയും വൃത്തിയുള്ള, ഇത്രയും പരിശുദ്ധമായ ഒരു ജലാശയം എന്റെ ജീവിതത്തിൽ ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ല; ഇനി ഭാവിയിൽ കാണുകയും ഇല്ല. കാണാൻ ശുദ്ധമായ ജലം. വൃത്തിയുള്ള പരിസരം. ഞാൻ രാക്ഷസതടാകത്തിലിറങ്ങി.

എന്തൊരു തണുപ്പ്. ഞാനധികം നേരം ആ വെള്ളത്തിൽ നിന്നില്ല.

ഈ ജലാശയം വിഷമയമാണെന്ന വിശ്വാസം മൂലം ആരും അങ്ങോട്ട് പോകാത്തതാണ് ജലത്തിന്റേയും പരിസരത്തിന്റേയും ഈ വൃത്തിയ്ക്ക് കാരണം. മനുഷ്യനാണ് ഭൂമി വൃത്തികേടാക്കൂന്നത് എന്നതിന് ഈ വൃത്തിയല്ലാതെ വേറേ തെളിവു വേണോ? കുത്തനെയുള്ള കയറ്റം, കുതിച്ചും കിതച്ചും, കയറി ബസ്സിലേക്ക് മടങ്ങി വരുമ്പോൾ ഞാൻ ചിന്തിച്ചത് എന്തൊക്കെയാണെന്നോ? അറിയണമെങ്കിൽ തുടർന്നു വായിച്ചോളൂ.

ഒരാൾക്കെത്ര ഭാര്യമാരാകാം? പണ്ടൊക്കെ അതിനൊരു കണക്കൊന്നും ഇല്ലായിരുന്നു. അന്നൊക്കെ ആൾക്കാർ കുറവായിരുന്നു. പിന്നീട് ആളുകൾ വർദ്ധിക്കുകയും അവരുടെ സംസ്കാരം പുരോഗമിക്കുകയും ചെയ്തപ്പോൾ പല പുതിയ പ്രശ്നങ്ങളും ഉദയം ചെയ്തു. അതുകൊണ്ടാണ് "ഒരു വ്യക്തിയ്ക്ക് ഒരു പങ്കാളി" എന്ന് സർക്കാർ കണക്ക് വച്ചത്.

ഇത് ഓർത്തപ്പോൾ പണത്തിന്റെ കാര്യമാണ് എനിയ്ക്കോർമ്മ വന്നത്. ഒരാൾക്ക് എത്ര പണം സമ്പാദിക്കാം എന്നാണ് സർക്കാർ കണക്ക് വച്ചിരിക്കുന്നത്? എനിയ്ക്കറിഞ്ഞു കൂടാ. അങ്ങനെ ഒരു പരിധി ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ടല്ലേ നമ്മുടെ ആണ്ടിമുത്തു രാജമാരും സുരേഷ് കല്മാഡിമാരും കണക്കറ്റ് പണം സമ്പാദിച്ചത്? അപ്പോൾ അതിനും വേണം സർക്കാർ ഒരു പരിധി നിശ്ചയിക്കാൻ.

എന്തായാലും ഈ പെണ്ണും പണവും ആണുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയ്ക്കുന്നത്. കണ്ടില്ലേ, പെണ്ണ് മൂലം സന്തോഷ് മാധവന്മാരും പണം മൂലം രാജമാരും ജയിലിൽ കിടക്കുന്നത്? വെറുതെയല്ല "കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" എന്ന് ആരോ പാടിയത്.

പെണ്ണും പണവും മാത്രമല്ല, മൂന്നാമതൊന്നു കൂടി ഈ വകുപ്പിൽ വരുന്നുണ്ട്. മണ്ണാണത്; ഭൂമി.

"പെണ്ണും പണവും" എന്നു പറയുന്നത് പോലെ നാം പറഞ്ഞു കേൾക്കുന്നതാണ് "പെണ്ണും മണ്ണും" എന്ന്. പെണ്ണും മണ്ണും നോക്കും തോറും, ശുശ്രുഷിക്കും തോറും, നന്നാകുമെന്ന് കേട്ടിട്ടില്ലേ? "മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി" എന്നും നാം കേട്ടിട്ടുണ്ട്.

മണ്ണും പെണ്ണും തമ്മിലുള്ള സാമ്യം കാണിക്കാനാണ് ഇത്രയൊക്കെ എഴുതിയത്. ശരിയ്ക്ക് എഴുതാൻ അറിയുന്നവർ രണ്ടു വരി കൊണ്ട് എഴുതുന്നതാണ് ഞാൻ വളച്ചു കെട്ടി, വലിച്ചു നീട്ടി പറഞ്ഞൊപ്പിച്ചത്. ഞാൻ പറഞ്ഞു വരുന്നത്, പെണ്ണിനെ ബലാൽസംഗം ചെയ്യുന്നതു പോലെയാണ് ആളുകൾ ഇപ്പോൾ "ടൂറിസം" എന്ന പേര് പറഞ്ഞ് ഭൂമിയെ ബലാൽസംഗം ചെയ്യുന്നത് എന്നാണ്. മണ്ണും പെണ്ണും ഒരുപോലെ എങ്കിൽ ഭൂമിയേയും ബലാൽസംഗം ചെയ്യാമല്ലോ. ആധുനികത ഭൂമിയ്ക്ക് നൽകിയ പുതിയ ശാപമാണ് ഈ ടൂറിസം. പണ്ടൊന്നും ആളുകൾക്ക് ഈ ടൂറിസം ഇല്ലായിരുന്നു. അന്നവർക്ക് വയലിൽ കൃഷിയും തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. ഇതു രണ്ടും ഉള്ളപ്പോൾ നാട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റില്ലായിരുന്നു. സ്വന്തം അമ്മയുടെ ശ്രാദ്ധത്തിന്, കാശിയ്ക്ക് പോകാൻ പോലും അന്നവരെ ഈ പശുവും കൃഷിയും അനുവദിക്കില്ലായിരുന്നു. ഇന്നൊ?

ഇന്ന് കൃഷിയില്ല. തൊഴുത്തിന്റെ സ്ഥാനത്ത് ഇപ്പോൾ കാർഷെഡ്ഡല്ലേ? പിന്നെന്തു പശു? പണ്ട് പശു പാൽ ഇങ്ങോട്ട് ഒഴിച്ചു തന്നിരുന്ന സ്ഥാനത്ത് ഇന്ന് കാറിന് പെട്രോൾ അങ്ങോട്ടൊഴിച്ചു കൊടുക്കുകയാണ്. സ്വാഭാവികമായും മനുഷ്യന് ചെയ്യാവുന്ന പണി ടൂറിസം മാത്രമാണ്. ഇങ്ങനെ തൂറിസത്തിന് പോയി, പെണ്ണിനെ ബലാൽസംഗം ചെയ്ത് വഴിയിൽ തള്ളുന്നതു പോലെ, മനോഹരമായ കുന്നിലും മലയിലും പോയി അവിടെ തൂറി വച്ച് വൃത്തികേടാക്കി ഒരു ക്വിന്റൽ പ്ലാസ്റ്റിക്കും കുറേ കൊക്കോകോളാ കുപ്പികളും അവിടെ കളഞ്ഞ്, (ഭൂമിയെ ബലാൽസംഗം ചെയ്ത്) തിരിച്ചു വരുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത കയറി വരുന്നു. ഒരാൾ ഒരു പെണ്ണിനെ കല്യാണം കഴിയ്ക്കുന്നതു പോലെ ഒരാൾ ഒരു സ്ഥലത്തേ തൂറിസത്തിന് പോകാൻ പാടൂ എന്ന് സർക്കാർ നിയമം കൊണ്ടു വരണമെന്ന്.

പക്ഷേ ഇഷ്ടമുള്ള സ്ഥലത്ത് പോകാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ടായിരിക്കും. 100 തവണ പെണ്ണ് കണ്ടിട്ടല്ലേ ഒന്നിനെ കെട്ടുന്നത്? അതുപോലെ ഇഷ്ടമുള്ള സ്ഥലങ്ങൾ നോക്കി മനസ്സിലാക്കി അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകാൻ ആർക്കും അനുമതിയാകാം. അങ്ങനെയാകുമ്പോൾ നാട് വല്ലാതെ വൃത്തികേടാകില്ല. ഇത് എന്റെ ഭ്രാന്തൻ ചിന്തയാണ് കെട്ടോ. വിട്ടേക്കൂ.

രാക്ഷസതടാകത്തിന്റെ കയറ്റം കയറി, കിതച്ച് കിതച്ച്, ബസ്സിൽ വന്നിരിക്കുമ്പോൾ തിബറ്റിലാണല്ലോ ഇപ്പോൾ ഉള്ളത് എന്ന ബോധം എനിയ്ക്ക് ഉണ്ടായി. ഇതെല്ലാം തിബറ്റിന്റെ മണ്ണാണ്. ചുറ്റുമുള്ള മനോഹരമായ പ്രകൃതി ഞാനൊരാവർത്തി കൂടി നോക്കിക്കണ്ടു. ആ ഭംഗി എഴുതി അറിയിക്കാനുള്ള വാക്കുകൾ എന്റെ വൊക്കാബുലരിയിൽ ഇല്ല. തിബറ്റുകാരെപ്പോലെ ശുദ്ധരും പാവങ്ങളുമായ മനുഷ്യർ ഭൂമിയിൽ കാണണമെന്നില്ല. അവരുടെ പ്രാർത്ഥനാരീതികൾ വിചിത്രമാണ് എന്ന് ബസ്സിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ എനിയ്ക്ക് മനസ്സിലായി. നമ്മൾ 'ഓം നമ:ശിവായ' എന്നൊക്കെ പറയുന്നതിന്റെ എത്രയോ കൂടിയ ഗൗരവത്തിലും ഭക്തിയിലും തിബറ്റുകാർ പറയുന്നത് 'ഓം മണിപദ്മേ ഹും' എന്നാണ്. ഇതവർ പറയുക മാത്രമല്ല ഒരു പേപ്പറിലോ തുണിയിലോ ഒക്കെ ലക്ഷക്കണക്കായി എഴുതി വിശേഷപ്പെട്ട സ്ഥലങ്ങളിൽ തൂക്കും. ഇങ്ങനെ എഴുതിയ പല വർണ്ണത്തിലുള്ള തുണികൾ () തിബറ്റിൽ പലയിടത്തും കാണം. അടുത്തു തന്നെ കല്ലുകൾ മേലേക്കുമേലെ എടുത്തു വയ്ക്കുകയും ചെയ്യും. ഇതും ഒരു പ്രാർത്ഥനാരീതിയാണെന്ന് തോന്നുന്നു. ഈ കല്ലുകളുടെ കൂട്ടത്തിൽ യാക്കുകളുടെ കൊമ്പും തലയോടും കൂടി വച്ചിരിക്കും. അതിന്മേലും ചിലപ്പോൾ 'ഓം മണിപദ്മേ ഹും' എന്ന് അവരുടെ ഭാഷയിൽ എഴുതിക്കാണും. ഈ തുണികളും കല്ലുകളും ഞാൻ ബസ്സിലിരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ കണ്ടു. പിന്നീട് ഇവ തിബറ്റിൽ ഒരു സാധാരണ കാഴ്ചയായി മാറിയിരുന്നു.

കുറേ കഴിഞ്ഞപ്പോൾ ബസ് പുറപ്പെട്ടു. റോഡ് നല്ല നിലവാരം പുലർത്തുന്നുണ്ട്; യാത്ര സുഖകരവും അന്തരീക്ഷം ഉല്ലാസപ്രദവും ആയിരുന്നു. കുറേ യാത്ര ചെയ്ത ബസ് പിന്നീട് മാനസസരോവരത്തിന്റെ തീരത്താണ് നിന്നത്. ഞങ്ങൾ പലരും തടാകത്തിൽ ഇറങ്ങി കുളിച്ചു. പലരും പ്രാർത്ഥനകളും പൂജകളും ചെയ്തു. പലരും ഫോട്ടോകൾ എടുത്തു. പലരും മണ്ണിൽ എന്തോ തിരയുന്നുണ്ടായിരുന്നു. ഞങ്ങളവിടെ എത്തുമ്പോൾ കൈലാസം കണ്ടു തിരിച്ചു വരുന്ന അഞ്ചാം ബാച്ചുകാരെ അവിടെ കണ്ടു.


ആൾരൂപൻ മാനസസരോവരത്തിൽ
(ചിത്രത്തിന് കടപ്പാട്: ശ്രീ. ചന്ദ്രൻ ആനന്ദ്, ബാംഗളൂർ)

കുളിക്കാൻ വേണ്ടി തടാകത്തിലിറങ്ങി വെള്ളം ചവിട്ടുമ്പോൾ അത് കലങ്ങുന്നു. കുളിക്കാൻ പറ്റുന്ന നല്ല സ്ഥലത്തല്ല ബസ് നിർത്തിയത് എന്ന് എനിയ്ക്ക് തോന്നി. അവിടങ്ങളിൽ സരോവരത്തിന്റെ പരിസരം വൃത്തികേടായി കിടന്നിരുന്നു. പ്ലാസ്റ്റിക് കവറുകൾ, പൊട്ടിയ കുപ്പിച്ചില്ലുകൾ, ഒഴിഞ്ഞ കൊക്കോകോള കുപ്പികൾ, കീറി മാലയായ തുണികൾ എന്നിങ്ങനെ പലതും പരിസരത്തിൽ കാണപ്പെട്ടു. മാനസസരോവരത്തിന് വികൃതമായ ഒരു മുഖമുണ്ടെന്ന് ഈ യാത്രക്കാർ കരുതട്ടെ എന്ന് ബസ് ഡ്രൈവർ തീരുമാനിച്ചോ എന്തോ. ഈ അഴുക്കുകൾ കണ്ടപ്പോൾ എനിക്കൊരു പരസ്യമാണ് ഓർമ്മ വന്നത്. പക്ഷേ ആ പരസ്യം ഞാനിവിടെ സന്ദർഭോചിതമായി മാറ്റി എഴുതുകയാണ്.

'ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം' എന്നാണ് പരസ്യം. "മനുഷ്യൻ എവിടെയുണ്ടോ അവിടെ മാലിന്യവുമുണ്ട്" എന്നാണ് ഞാനതിനെ മാറ്റുന്നത്... മനുഷ്യനുള്ളിടത്ത് മാലിന്യമുണ്ടെന്നു മാത്രമല്ല, മനുഷ്യൻ പരിഷ്ക്കാരിയാവും തോറും മാലിന്യത്തിന്റ അസഹനീയതയും വർദ്ധിക്കുന്നു. എന്റെ ഈ പ്രസ്താവന എനിക്കീ യാത്രയിൽ നിന്ന് മനസ്സിലായതാണ്. പണ്ടൊക്കെ... എന്നു പറഞ്ഞാൽ എന്റെ കുട്ടിക്കാലത്ത്.. മനുഷ്യൻ സാധനങ്ങൾ പൊതിഞ്ഞിരുന്നത് മരത്തിന്റെ ഇലകളിലായിരുന്നു. വാഴയില, തേക്കില, പൊടുവണ്ണിയില എന്നിവ സർവ്വദാ ഉപയോഗിക്കപ്പെട്ടു. ഉപയോഗം കഴിഞ്ഞ ഇത്തരം ഇലകൾ പരിസരം വൃത്തികേടാക്കുമെങ്കിലും അവ മണ്ണിൽ ക്ഷയിച്ചിരുന്നതു കൊണ്ട് പ്രകൃതിക്കോ മനുഷ്യനോ ദോഷമൊന്നുമില്ലായിരുന്നു.

പിന്നീട് നമ്മൾ പുരോഗമിക്കുകയും അതിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തപ്പോൾ നമ്മൾ ഇല മാറ്റി പകരം പേപ്പർ ഉപയോഗിക്കാൻ തുടങ്ങി. പേപ്പർ, പൊതിയാൻ ഉപയോഗിക്കുന്നതിനു മുമ്പ് നമുക്ക് പേപ്പറിനോടെന്ത് ബഹുമാനമായിരുന്നു. സാക്ഷാൽ സരസ്വതിയല്ലായിരുന്നോ പേപ്പർ? പേപ്പറിൽ ചവിട്ടില്ല, പേപ്പറിൽ ഇരിക്കില്ല, പേപ്പറിൽ കിടക്കില്ല, ഇങ്ങനെയൊക്കെ അല്ലായിരുന്നോ? വിദ്യാദേവതയെ നിന്ദിക്കരുതല്ലോ? പേപ്പർ, പൊതിയാനുള്ള വസ്തുവായപ്പോൾ നമ്മൾ മഹാത്മാക്കളേയും നിന്ദിക്കാൻ തുടങ്ങി. ഗാന്ധിജിയുടെ മുഖമുള്ള പേപ്പറിൽ മീൻ പൊതിയും, വീട്ടിലെത്തിയാൽ അത് മുറ്റത്ത് കളയും, പിന്നെ പേപ്പറിൽ, ഗാന്ധിജിയുടെ മുഖത്തായി ചവിട്ട്, അവസാനം ഗാന്ധിജി എത്തുന്നതോ വെറും കുപ്പയിൽ... ഗാന്ധിജി മാത്രമല്ല, ശിവനും പാർവ്വതിയും വരെ ഇങ്ങനെ ചവിട്ടേറ്റ് കുപ്പയിലെത്താൻ തുടങ്ങുകയും പിന്നീടത് ഒരു പതിവാകുകയും ചെയ്തു.

പേപ്പറിന് 'ആവരണം' ആവാനുള്ള യോഗ്യതയില്ലെന്നു കണ്ടപ്പോഴാണ് മനുഷ്യൻ പൊതിയാൻ വേണ്ടി പ്ലാസ്റ്റിക്കിനെ ഉപയോഗിക്കാൻ തുടങ്ങിയത്. പ്ലാസ്റ്റിക്കാവുമ്പോൾ എന്തൊരു സൗകര്യം!!! കടയിൽ പോകണം, സാധനം വാങ്ങണം, പിന്നെ ഒരു പ്ലാസ്റ്റിക് കവറിൽ അതിട്ട് വീട് വരെ കൊണ്ടു വരുന്നതിന്റെ സുഖം! ഹാ, പറയാവതാണോ, അത്? വീട്ടിലെത്തിയാൽ കവർ വലിച്ചൊരേറാണ്. അത് കുളത്തിലോ കായലിലോ, പശുവിന്റെ വയറ്റിലോ പോയാൽ എനിക്കെന്ത്? എനിക്ക് എന്റെ സൗകര്യമാണ് പ്രധാനം... അതുകൊണ്ട് പ്ലാസ്റ്റിക് ജയ ഹോ? ഇതാണ് മനുഷ്യധർമ്മം. ഇതിനൊപ്പം ഉപഭോക്തൃ സംസ്ക്കാരവും കൂടിയായപ്പോൾ സംഗതി പൊടിപൂരം! അതോടെ ഭൂമിയുടെ നാശവും തുടങ്ങി. യമുന വീണ്ടും കാളിന്ദിയായത് പ്ലാസ്റ്റിക് കാരണമല്ല, മറിച്ച് മനുഷ്യന്റെ ഈ സൗകര്യഭ്രമം കൊണ്ടാണ്. മനുഷ്യന്റെ ഈ മനോഭാവം മാറ്റി കാളിന്ദിയെ വീണ്ടും ഒരു യമുനയാക്കാൻ ഇനിയൊരു ശ്രീകൃഷ്ണൻ എന്നെങ്കിലും അവതരിക്കുമോ? എന്തായാലും, മനുഷ്യനുള്ളിടത്തേ മാലിന്യമുള്ളൂ.

ഇലയിൽ നിന്നും കടലാസ് വഴി പോളിത്തീൻ കവറിലേക്കുള്ള പരിഷ്കാരം പറഞ്ഞു വന്നപ്പോഴാണ് ആൺ പെൺ തിരിവിലെ പരിഷ്കാരങ്ങൾ എന്റെ മനസ്സിൽ ചേക്കേറിയത്. എന്റെ കുട്ടിക്കാലത്തൊക്കെ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉള്ള സമീപനത്തിൽ സമൂഹത്തിൽ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. രണ്ടും കുട്ടികൾ; അത്ര തന്നെ. പിന്നീട് ആ സമീപനം മാറി. എന്തിനും ഏതിനും മുദ്രാവാക്യം സാർവത്രികമായിത്തുടങ്ങിയിരുന്നു അക്കാലത്ത്. 'നാം രണ്ട്, നമുക്ക് രണ്ട്' എന്നായിരുന്നു കുടുംബങ്ങളെ സംബന്ധിക്കുന്ന മുദ്രാവാക്യം. അപ്പോഴാണ് ആൺകുട്ടികൾക്ക് വേണ്ടിയുള്ള വെമ്പൽ ദമ്പതിമാരിൽ രൂഢമൂലമാകുന്നത്. അങ്ങനെ Care for the Boy child, Carefree for the Girl child എന്നൊരു രീതി സമൂഹത്തിൽ നിലവിൽ വന്നു. ആൺകുട്ടികൾക്കാണ് ശ്രദ്ധ കിട്ടിയിരുന്നതെങ്കിലും പെൺകുട്ടികൾക്ക് കിട്ടുന്ന കെയർഫ്രീക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഹൗ, എത്ര എത്ര കെയർഫ്രീ ആണ് അന്നൊക്കെ വിറ്റഴിഞ്ഞിരുന്നത്. പിന്നീട് അതെല്ലാം പോയി. Stayfree, whispers എന്നിവയുടെ കടന്നു കയറ്റം കെയർഫ്രീയുടെ പ്രാധാന്യം തീരെ ഇല്ലാതാക്കി കളഞ്ഞു. അതിനെന്താ, അപ്പോഴേയ്ക്കും സമൂഹം അതിന്റെ നിലപാട് വീണ്ടും മാറ്റിയിരുന്നു. Life for the Boy child, Death for the Girl child എന്നല്ലായിരുന്നോ പുതിയ മുദ്രാവാക്യം? അങ്ങനെയാണല്ലോ പെൺ ഭ്രൂണഹത്യ സാർവത്രികമായതും പിന്നീടത് നിരോധിതമായതും. ഇപ്പോൾ വന്നു വന്ന് പെൺകുട്ടി ജനിച്ച് ഗവണ്മെന്റിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ച ശേഷം അതിനെ കൊന്നു കുഴിച്ചു മൂടുന്നതായിരിക്കുന്നു രീതി. കേരളത്തിൽ മാത്രമുണ്ട് അങ്ങിങ്ങ് ചില അമ്മത്തൊട്ടിലുകൾ. അതുകൊണ്ടാണോ എന്തോ കേരളത്തിൽ ആൺപെൺ അനുപാതത്തിൽ വലിയ വ്യത്യാസമില്ലാത്തത്? കാലത്തോടൊത്തുള്ള ഭാരതീയരുടെ ഈ മനംമാറ്റത്തെ നമ്മുടെ മഹാനദിയായ ഗംഗയെ കുറിച്ചുള്ള പരാമർശത്തിലൂടേ ജവഹർലാൽ നെഹ്രു Discovery of India-യിൽ വരച്ചു കാട്ടിയിട്ടുണ്ട്. ഗംഗയുടെ അന്നു മുതൽ ഇന്നു വരെയുള്ള കഥ ഇന്ത്യയുടെ നാഗരികതയുടേയും സംസ്ക്കാരത്തിന്റേയും കഥ കൂടിയാണെന്ന് ആണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ശരിയാണ്. ഗംഗ ഇന്ന് വളരേയധികം മലീമസമാണ്. ഇന്നത്തെ ഇന്ത്യയുടെ നാഗരികതയും സംസ്ക്കാരവും നെഹ്രു ഉപമിച്ച പ്രകാരം ഗംഗ പോലെയും.

ഗംഗാനദിയുടെ മാലിന്യവും ധാരാളം സംസാരത്തിനിട തരുന്നുണ്ട്. ഗംഗാനദി ശുദ്ധീകരിക്കാൻ ലോകബാങ്ക് ഒരു ബില്യൺ യു.എസ്. ഡോളറാണ് അനുവദിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന മലിനീകരണം ഗംഗയുടെ പരിസ്ഥിതിക്ക് വളരെയേറെ ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. ഇത് കേട്ടിട്ടാണോ എന്തോ, ഗംഗാനദി കുപ്പത്തൊട്ടിയാണെന്ന് ഏതോ സായിപ്പ് കഷ്ടകാലത്തിന് പറഞ്ഞു പോയി. ഒടുവിൽ അയാൾ മാപ്പു പറഞ്ഞേ ഇന്ത്യക്കാർ അയാളെ വെറുതെ വിട്ടുള്ളു. പക്ഷേ ഗംഗയിലേ മാലിന്യം ഗുരുതരമാണെന്ന് നമ്മുടേ വന്ദ്യവയോധികനായ അദ്വാനിജി പറഞ്ഞപ്പോൾ ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. അദ്ദേഹവും ലോകബാങ്കും പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി സായിപ്പെന്താണ് പറഞ്ഞത് എന്നാണ് എനിയ്ക്ക് മനസ്സിലാവാതെ പോയത്. സാധാ വ്യക്തി അഭിപ്രായം പറഞ്ഞു എന്നതായിരിക്കും സായിപ്പ് ചെയ്ത കുറ്റം. സ്വാമി നിഗമാനന്ദും ചെയ്തതതല്ലേ? അദ്ദേഹവും ഒരു വെറും 'സാധാ' അല്ലായിരുന്നോ.

'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് അംബാസഡർമാരെക്കുറിച്ച് ഓർമ്മ വരുന്നത്. ഇപ്പോൾ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മുദ്രാവാക്യം മാത്രമല്ല ഉള്ളത്; അംബാസഡർമാരും ഉണ്ട്. അംബാസഡർമാരെല്ലാം സ്പോർട്സ്കാരോ സിനിമക്കാരോ മാത്രം. "പണമുണ്ടാക്കുക, സുഖിക്കുക" എന്ന ലക്ഷ്യം മാത്രമുള്ള നമ്മളീ നവഭാരതീയർക്ക് പറ്റിയ അംബാസഡർമാർ ഇവരൊക്കെ തന്നെ. നമ്മുടെ മോഹൻലാലൊക്കെ എന്തിന്റെയൊക്കെ അംബാസഡറാ? അദ്ദേഹത്തിനും കണക്കിൽ പെടാത്ത സ്വത്തുണ്ടത്രെ. ഇന്ത്യൻ ആർമിയുടെ ലെഫ്റ്റ്നന്റ് കേണൽ മോഹൻലാലിനാണോ സിനിമാനടൻ മോഹൻലാലിനാണോ ഈ കണക്കിൽ പെടാത്ത പണം എന്ന് എനിക്കറിയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥന് കണക്കിൽ പെടാത്ത പണമുണ്ടായാലുള്ള അവസ്ഥ എന്തായിരിക്കും?

ഇമ്മാതിരി കാര്യങ്ങളൊക്കെ ആലോചിച്ചിരുന്ന സമയം കൊണ്ട് ബസ്സ് ഞങ്ങളേയും കൊണ്ട് ഓടിയോടി ഞങ്ങളുടെ അടുത്ത ക്യാമ്പ് ആയ 'ദർശൻ' എന്ന സ്ഥലത്തെത്തിയിരുന്നു.


ആൾരൂപൻ കൈലാസത്തിനു മുന്നിൽ ശ്രീപാർവ്വതിയോടൊത്ത്
(ചിത്രത്തിന് കടപ്പാട്: ശ്രീ. അരവിന്ദ് കെ കുട്ടി, ബാംഗളൂർ)


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 15

രാത്രി ഒരു മണിയ്ക്ക് അലാറം വച്ചെഴുന്നേറ്റു. ടെന്റിൽ ലൈറ്റില്ലായിരുന്നു. ജനറേറ്റർ പ്രവർത്തിയ്ക്കുന്ന ശബ്ദം കേട്ടില്ല. അതായിരിക്കും ബൾബ് കത്താത്തത്. ഷൂസിടണം എന്നതൊഴിച്ചാൽ യാത്രയ്ക്ക് തയ്യാറായിട്ടാണ് ഞാൻ കിടന്നിരുന്നത്. ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ഷൂസിട്ടു. ജനറേറ്ററിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓരോ ദിവസവും രാത്രിയിൽ ടെന്റുകളിൽ കിട്ടുന്ന വെളിച്ചത്തെക്കുറിച്ചോർമ്മ വന്നത്. ഇതു പോലെ എന്തെല്ലാം കാര്യങ്ങൾ എഴുതാൻ വിട്ടു പോയിരിക്കും. ക്യാമ്പുകളിൽ വൈദ്യുതി വെളിച്ചമുണ്ട്. പക്ഷേ, നമ്മുടെ വൈദ്യുതിവകുപ്പിന്റെ കറന്റല്ലെന്നു മാത്രം. എല്ലായിടത്തും ജനറേറ്റർ ഉണ്ട്. അത് സന്ധ്യ മുതൽ രാത്രി 10 മണി വരെ പ്രവർത്തിയ്ക്കും. അതു കഴിഞ്ഞാൻ എങ്ങും അന്ധകാരം. കെഎംവിഎൻ ജോലിക്കാർ പോലും അപ്പോൾ കിടന്നു കഴിഞ്ഞിരിക്കും. അതുകൊണ്ട് സാധാരണ 8 മണിയ്ക്ക് മുമ്പേ ഞങ്ങൾക്ക് അത്താഴം കിട്ടാറുണ്ട്. ഭക്ഷണം തന്ന് പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കളയെല്ലാം വൃത്തിയാക്കാൻ സമയം കുറേ വേണമല്ലോ.

അലാറം വച്ചതെങ്ങനെയെന്നാണോ? അതിനല്ലേ മൊബൈൽ ഫോൺ. അതെന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. അതിപ്പോൾ മൊബൈൽ ഫോണായി പ്രവർത്തിയ്ക്കുന്നില്ലെന്നേ ഉള്ളൂ. മൊബൈൽ ഫോണിന്റെ കാര്യം പറഞ്ഞപ്പോൾ അതിന്റെ ഒരു ദോഷമാണ് മനസ്സിൽ വരുന്നത്. പണ്ട് പ്രേമിയ്ക്കുമ്പോൾ കാമുകീകാമുകന്മാർക്ക് അവരുടെ സമാഗമത്തേക്കാൾ കൂടുതൽ അവരുടെ വിരഹമായിരുന്നു. അമ്പലത്തിലോ കോളേജിലോ വച്ച് കണ്ടാലായി. പക്ഷേ, കാണാത്ത സമയമായിരുന്നു കൂടുതൽ. വിരഹം..... കടുത്ത വിരഹം....

പക്ഷേ ഈ വിരഹം നൽകുന്ന ആ സുഖമുണ്ടല്ലോ, അത് അവരുടെ സാമീപ്യം പോലെ തന്നെ ഹൃദയഹാരിയായിരുന്നു. അപ്പോഴാണ് പ്രേമം ശരിയ്ക്ക് വളരുന്നത്. കാണാതിരിക്കുമ്പോൾ രണ്ടു പേർക്കും എന്തൊക്കെ ആലോചിക്കാനുണ്ട്?

"എങ്ങു പോയ്, എങ്ങു പോയ് എൻജീവനായകൻ
എൻ പ്രേമ സാമ്രാജ്യ സാർവ്വഭൗമൻ?"

എന്ന് കാമുകി വ്യാകുലപ്പെടുമ്പോൾ

"എങ്ങുനിന്നെങ്ങുനിന്നെത്തിയെന്നോമനേ
എൻ പ്രേമ സാമ്രാജ്യ റാണിയാവാൻ?"

എന്നു കാമുകൻ സ്വപ്നം കാണുകയായിരിയ്ക്കും. ഇന്നതൊക്കെ പോയി. വിരഹത്തിന്റെ മധുരനൊമ്പരം ഇന്നില്ല. കാമുകിയെ കണ്മുന്നിൽ കാണാതാവുമ്പോൾ സെൽ ഫോണിൽ ഒരു വിളി മതി. ഫോണിന്റെ അങ്ങേ തലയ്ക്കൽ അവളുണ്ടാകും. പിന്നെ എന്ത് വിരഹം?

ഞാൻ എഴുന്നേൽക്കുമ്പോൾ അരവിന്ദ് ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേയ്ക്കാൻ പുറത്തേയ്ക്ക് പോയി. ഈ അർദ്ധരാത്രിയിൽ എന്തു പല്ലുതേപ്പ് എന്നായിരുന്നു എന്റെ തോന്നൽ. ഒരു സഹയാത്രികനും അതിനെ പിന്താങ്ങി. ഞാൻ ഒന്നേകാലോടെ ബാഗെല്ലാം പൂട്ടി യാത്രയ്ക്ക് തയ്യാറായി. ഇനി ചായ വരണം, ബോൺവിറ്റ വരണം, രണ്ടു മണി ആകണം; എന്നിട്ടേ യാത്രയുള്ളു. ഞാൻ അവിടെ ഇരുന്നു. ഇതിനിടയ്ക്ക് എന്നെ പിന്താങ്ങിയ സഹയാത്രികനും ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേയ്ക്കാൻ പുറത്തേയ്ക്ക് പോയി; ഇതൊരു പകർച്ചവ്യാധിയാണെന്ന ന്യായവും പറഞ്ഞു കൊണ്ട്. പിന്നെ ഞാനും വൈകിയില്ല, ആ പകർച്ചവ്യാധിക്കടിപെട്ടു. പല്ലു തേച്ച് വായിൽ വെള്ളമൊഴിക്കുമ്പോൾ പല്ലുകൾ കോച്ചിപ്പോയി. അസഹനീയമല്ലേ വെള്ളത്തിന്റെ തണുപ്പ്? എന്നാലും ആ തണുത്ത വെള്ളം കൊണ്ട് മുഖവും കഴുകി. തിരിച്ച് ടെന്റിലെത്തുമ്പോൾ ചായ റെഡി; ജനറേറ്ററും ലൈറ്റും പ്രവർത്തിക്കുന്നുണ്ട്. ചായ വാങ്ങി കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബോൺവിറ്റ റെഡിയെന്ന അറിയിപ്പ് വന്നു. ഡൈനിങ്ങ് ഹാളിലെത്തുമ്പോൾ ബോൺവിറ്റ കൂടാതെ കോൺഫ്ലെയ്ക്സും പാലും കൂടെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ബോൺവിറ്റയേ കുടിച്ചുള്ളു.

രണ്ടു മണിയോടെ എല്ലാവരും യാത്രയ്ക്ക് തയ്യാറായി. എല്ലാവരുടെ കയ്യിലും ടോർച്ചുണ്ട്. ചിലരുടെ നെറ്റി(തല)യിലാണ് ടോർച്ച്. കെഎംവിഎൻ ഫ്രീ ആയി തന്ന സാധാ ടോർച്ച് മുതൽ തലയിൽ പിടിപ്പിക്കുന്ന വിലകൂടിയ ടോർച്ച് വരെ ഉള്ളവർ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇത്തരം സാധനങ്ങളെ കുറിച്ച് പിന്നീടൊരിക്കലെഴുതാം.

രാത്രി ഏതാണ്ട് രണ്ടര മണിയോടെ സംഘം മുന്നോട്ട് നീങ്ങി. മുന്നിൽ മൂന്നാലു ഐടിബിപിക്കാരാണ്. തൊട്ടു പുറകെ ഞങ്ങൾ മലയാളികളും. ടോർച്ചിന്റെ വെളിച്ചമല്ലാതെ മറ്റൊരു പ്രകാശവുമില്ല. ആകാശത്ത് ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ല. ആകപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം.

ഞങ്ങൾ നടന്നു. മിക്കവാറും കയറ്റമാണ്. പോകുന്നത് ഏതോ അരുവിയുടെ തീരത്തു കൂടിയാണ്. അതിന്റെ കളകളാരവം കേട്ടുകൊണ്ട് ഞങ്ങൾ നടന്നു. ഇപ്പോൾ ചുറ്റും ഭീമാകാരന്മാരായ മലനിരകളില്ല. പേടിപ്പെടുത്തുന്ന ഗർത്തങ്ങളില്ല. നയനമനോഹരമായ പൂക്കളും പൂന്തോട്ടങ്ങളുമില്ല. എങ്ങും കൂരിരുട്ടു മാത്രമല്ലേ ഉള്ളൂ? വഴിയിൽ അങ്ങിങ്ങായി സൂര്യപ്രകാശത്തിൽ പ്രവർത്തിയ്ക്കുന്ന വിളക്കുകൾ മങ്ങി പ്രകാശിക്കുന്നുണ്ട്. പുറകോട്ടു നോക്കിയാൽ പൊട്ടു പോലെയുള്ള വെളിച്ചം നിരനിരയായി നീങ്ങുന്നത് കാണാം. സംഘത്തിലെ യാത്രികർ നടന്നു നീങ്ങുന്നതാണത്. ടോർച്ചാണാ പൊട്ടു പോലെയുള്ള വെളിച്ചത്തിനാധാരം. നല്ലപോലെ ശ്രദ്ധിച്ചാൽ കുതിരകളുടെ കഴുത്തിലെ ചെമ്പു കൊണ്ടുള്ള മണി കിലുങ്ങുന്ന ശബ്ദം കേൾക്കാം. യാത്രികരിൽ നല്ലൊരു ഭാഗം കുതിരപ്പുറത്തല്ലേ സഞ്ചാരം.

നടക്കും തോറും കയറ്റത്തിന്റെ ചെരിവ് കൂടിക്കൂടി വരികയാണ്. ബി.പി. കൂടുതലാണെന്ന് നെഞ്ചിലെ അസ്വസ്ഥത വിളിച്ചറിയിക്കുന്നുണ്ട്. എങ്കിലും ഞാൻ നടന്നു; കയറ്റങ്ങൾ കയറി. ഇപ്പോൾ നല്ല പോലെ കിതയ്ക്കുന്നുണ്ട്. ശ്വാസോച്ഛ്വാസം ഇപ്പോൾ വായിലൂടെ ആണ്. വായ തുറന്നു പിടിച്ചാണ് നടത്തം. നടക്കുമ്പോൾ ആദ്യം 'ആഹ്' എന്ന് പറയും; അപ്പോൾ ശ്വാസം നടക്കും. പിന്നീട് 'വൂ' എന്നു പറയും. അപ്പോൾ ഉച്ഛ്വാസം നടക്കും. ഇങ്ങന്നെ ഹാ... വൂ.... ഹാ... വൂ... എന്ന് വായ കൊണ്ട് (ശബ്ദം തനിയേ വരുന്നതാണ്!!) താളത്തിൽ ശ്വാസോച്ഛ്വാസം ചെയ്ത് മൂന്നാം കാലിന്റെ സഹായത്തോടേ (ചൂരൽ വടി കുത്തിക്കൊണ്ട്) "പതിനൊന്നാം നമ്പർ ബസ്" എന്നെ മുന്നോട്ട് നയിച്ചു. ഇപ്പോൾ മൂക്കിന്റെ യാതൊരാവശ്യവും ഇല്ലെന്നെനിയ്ക്ക് തോന്നി. പലപ്പോഴും ഞങ്ങൾ നിന്നു. എല്ലാവരും ഒപ്പമെത്താൻ. 4 മണി ആയപ്പോഴേയ്ക്കും ഞങ്ങൾ പകുതി ദൂരം പിന്നിട്ടിരുന്നു.

അഞ്ചു മണിയാകുമ്പോൾ നേരം വെളുക്കുകയും യാത്രയിൽ ആദ്യമായി ഞാൻ "ഹിമാലയ"മലനിരകൾ കാണുകയും ചെയ്തു. ഇതു വരെയും ഹിമാലയത്തിൽ വളരെ അപൂർവ്വമായി മാത്രമേ ഹിമാലയത്തെ ഹിമ ആലയമാക്കുന്ന ഹിമം കണ്ടിരുന്നുള്ളു. ബുധിയിൽ വച്ചും ഗുഞ്ചിയിൽ വച്ചും പേരിന് മാത്രമാണ് ഈ മഞ്ഞ് കണ്ടത്. തദ്ദേശീയർ ഈ മഞ്ഞിനെ ബർഫ് എന്നു പറയുന്നു. ഇപ്പോൾ ഈ സുര്യോദയത്തിൽ ഞാൻ ചുറ്റും കാണുന്നത് അക്ഷരാർത്ഥത്തിൽ ഹിമാലയമാണ്. അത്യധികമായ ഉയരത്തിലൂടെ ആണ് ഞങ്ങളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 16000 അടി ഉയരെയാണ് ഞങ്ങളിപ്പോൾ. അന്തരീക്ഷത്തിൽ ഓക്സിജൻ കുറവായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടായിരിക്കാം ശ്വാസോച്ഛ്വാസത്തിന് ഇത്ര ബുദ്ധിമുട്ട്. കയ്യിൽ എവിടെയെങ്കിലും കർപ്പൂരം കെട്ടി വയ്ക്കണമെന്നും ഇടയ്ക്കിടയ്ക്ക് അത് മൂക്കിനടുത്തു വച്ച് വലിച്ചു ശ്വസിക്കണമെന്നുമാണ് നിർദ്ദേശം. പക്ഷേ, ഞാനതിനൊന്നും മിനക്കെട്ടിരുന്നില്ല. ഇവിടെ മലയിൽ മരങ്ങളില്ല. പുല്ലു പോലും ഇല്ല. എവിടെ നോക്കിയാലും വെള്ളനിറം മാത്രം. മുന്നോട്ടുള്ള വഴിയുടെ ഇരുവശങ്ങളിലും മഞ്ഞാണ്. വെള്ളം കെട്ടിക്കിടക്കുന്നതു പോലേയും ചെറിയ തടാകം പോലേയും പുഴ ഒഴുകി വരുന്നതു പോലേയും ഒക്കെ തോന്നിപ്പിക്കുന്ന ഹിമശേഖരങ്ങൾ. വഴിയിൽ കണ്ട ഹിമശേഖരത്തിൽ ഞാൻ എന്റെ മൂന്നാം കാൽ, (കുത്തി നടക്കുന്ന വടി), അമർത്തി നോക്കി. അമർത്തുന്നിടത്തെല്ലാം ചെറിയ കുഴിയുണ്ടാകുന്നു. ഞാൻ ആ മഞ്ഞ് കൈ കൊണ്ട് വാരിയെടുത്തു. ഞാനതിൽ നടന്നു നോക്കി. കാലതിൽ അമർന്നു പോകുന്നു. ചിലയിടത്ത് വടി കൊണ്ട് കുത്തുമ്പോൾ മഞ്ഞ് ചെറിയ കട്ടകളോ പാളികളോ ആയി ഇളകിപ്പോന്നു. ഇനിയും വേറേ ചില സ്ഥലങ്ങളിൽ മഞ്ഞ് പാറ പോലെ ഉറച്ച് കിടക്കുകയാണ്. അത് പൊട്ടുന്നില്ല. അത് പൊട്ടിക്കണമെങ്കിൽ ചുറ്റികയോ കട്ടപ്പാരയോ വേണ്ടി വരും. അതിലെങ്ങാൻ ചവിട്ടിയാൽ വഴുക്കി വീണ് എല്ലു പൊട്ടും. എന്തെല്ലാം തരം മഞ്ഞുകട്ടകൾ.

ഈ പരിശോധനയൊക്കെ നടക്കുമ്പോഴും എന്റെ വായ തുറന്നു തന്നെയാണ്. കയറ്റം കൂടുതൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹാ.......വൂ.........ഹാ........വൂ...... എന്ന ശ്വാസോച്ഛ്വാസം ഇപ്പോൾ ഹാ.... ഹാ.... എന്നായിരിക്കുന്നു. ശക്തമായി കിതയ്ക്കുകയാണ്. കിതപ്പിന്റെ ശബ്ദവും താളവുമാണ് ഈ ഹാ.. ഹാ.

നടത്തം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് മഴ പെയ്യാൻ തുടങ്ങി. റെയിൻകോട്ട് ധരിച്ചിരുന്നതിനാൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. മഴ മാത്രമോ? എല്ലു തുളയ്ക്കുന്ന തണുപ്പ്, ......... സഹിയ്ക്കാനാവാത്ത കാറ്റ്,... പോരാത്തതിന് കടുത്ത വിശപ്പും..... എങ്ങനെയൊക്കയോ നടന്ന് നടന്ന് അവസാനം ഞങ്ങൾ ചൈനയുടെ അതിർത്തിയായ ലിപുലേഖ് എന്ന സ്ഥലത്തെത്തി.

ലിപുലേഖ് - ഒരു മൊട്ടക്കുന്ന്, ഒരതിർത്തിയിൽ നാം പ്രതീക്ഷിച്ചേക്കാവുന്ന ഒന്നും അവിടെ ഇല്ല. പട്ടാളക്കാരുടെ സാന്നിദ്ധ്യമോ, ഒരു കെട്ടിടമോ, അതിർത്തി തിരിക്കുന്ന ഒരു വേലിയോ മനുഷ്യനിർമ്മിതമായ എന്തെങ്കിലുമോ അവിടെ ഇല്ല. അവിടെ നിന്നുകൊണ്ട്, അപ്പുറത്തേയ്ക്ക് നോക്കിയാൽ വളരെ താഴ്ന്ന പ്രദേശങ്ങളാണ്. കാരണം വ്യക്തം,..... കയറ്റത്തിന്റെ പാരമ്യത്തിലാണ് ഞങ്ങളിപ്പോൾ...... സമുദ്രനിരപ്പിൽ നിന്ന് 17000-ത്തോളം അടി ഉയരെയാണ് ഞങ്ങളിപ്പോഴുള്ളത്. ഇനിയുള്ളത് ഇറക്കത്തിന്റെ ചുവടുകളാണ്. അത് ചൈനയിലേക്കാണ് എന്നു മാത്രം. താഴെയുള്ള ആ സ്ഥലങ്ങളെല്ലാം മഞ്ഞു മൂടിക്കിടക്കുകയാണ്. ഒരു മരമോ പുൽക്കൊടിയോ കണ്ണിൽ പെടാനില്ല.

മഴ ശക്തമായി പെയ്യാൻ തുടങ്ങി. ഇടയ്ക്ക് വെളുത്ത മഞ്ഞിൻകണങ്ങളും വീഴുന്നുണ്ടായിരുന്നു. പൊടിപൊടിയായി മഞ്ഞു വീഴുന്നത് നല്ല രസകരമായി എനിയ്ക്ക് തോന്നി. അത് വീണ നിലമെല്ലാം വെള്ളനിറമായി മാറുന്നുണ്ടായിരുന്നു. അവിടെ കിടന്ന വലിയ വലിയ കറുത്ത കല്ലുകളെ ഈ മഞ്ഞിൻകണങ്ങൾ വെള്ളനിറമുള്ളതാക്കി മാറ്റി. മഴയും കൊണ്ടുകൊണ്ട് ഞങ്ങൾ,....... യാത്രികർ, പോർട്ടർമാർ, കുതിരകൾ, കുതിരക്കാർ, ഐടിബിപിക്കാർ.... മാമലയുടെ ആ അത്യുന്നതിയിൽ കൂട്ടം കൂടി നിന്നു. കൂടെ കുതിരപ്പുറത്തുള്ള ഞങ്ങളുടെ ലഗേജും.

തണുപ്പ് അസഹ്യം, വയറാണെങ്കിൽ വിശന്നു കരിയുന്നു. മഴ നനഞ്ഞ ഞാൻ ആകെ വിറയ്ക്കാൻ തുടങ്ങി. നിൽക്കാൻ പറ്റുന്നില്ല. അവസാനം ഞാനവിടെ ഒരു കല്ലിന്മേൽ ഇരുന്നു. ഇനിയുള്ള യാത്ര തിബറ്റിലാണ്. ഇനി ഈ പോർട്ടർമാർ ഞങ്ങളെ അകമ്പടി സേവിക്കില്ല. അവർ, ഇനി ഞങ്ങൾ തിരിച്ച് ഇവിടെ എത്തുന്ന ദിവസം വീണ്ടും ഞങ്ങളെത്തേടി ഇവിടെ കാണും. ഞാനെന്റെ പോർട്ടർക്ക് നാലായിരം രൂപ എണ്ണിക്കൊടുത്തു. 200രൂപ ഒരുത്തൻ കൈപ്പറ്റുകയും ചെയ്തു. ഇനിയും പോർട്ടർമാരെ വേണ്ടവർക്ക് തിബറ്റിൽ നിന്ന് തദ്ദേശീയരെ വിളിയ്ക്കാം. തിബറ്റിൽ എനിയ്ക്ക് പോർട്ടർ വേണ്ട. ആ തീരുമാനം ഞാൻ നേരത്തേ എടുത്തിരുന്നു.

ഏഴുമണി കഴിഞ്ഞിരിക്കുന്നു. കൃത്യസമയത്തു തന്നെ അതിർത്തിയിലെത്തിയിട്ടുണ്ട്. ഒരു തെർമോമീറ്ററുണ്ടായിരുന്നെങ്കിൽ അന്തരീക്ഷത്തിലെ ഊഷ്മാവ് എത്രയെന്നറിയാമായിരുന്നു എന്നെനിയ്ക്ക് തോന്നി. പക്ഷേ അത് കയ്യിലില്ലല്ലോ. അകലെ താഴോട്ട് നോക്കുമ്പോൾ ചൈന, അല്ല തിബറ്റ് കാണാം. ഞങ്ങളുടെ ക്ഷമ പരിശോധിച്ചു കൊണ്ട് സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ട്രാഫിക് ജാമിലകപ്പെട്ട ബസ്സിനെപ്പോലെ ഞങ്ങളുടെ സംഘം അവിടെ കുടുങ്ങിക്കിടന്നു, മുന്നോട്ടുള്ള പ്രയാണവും കാത്ത്. അപ്പോൾ അകലെ മലയുടെ ചുവട്ടിൽ നിന്ന് ഒരു സംഘം യാത്രികർ ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നടുക്കുന്നത് ഞാൻ കണ്ടു. കൈലാസ് മാനസസരോവർ യാത്രയുടെ നാലാമത്തെ ബാച്ച് കൈലാസദർശനം കഴിഞ്ഞ് തിരിച്ചു വരികയാണ്, ചൈനീസ് പട്ടാളക്കാരുടെ അകമ്പടിയോടെ. അവരെല്ലാം ലിപുലേഖ് വഴി ഇന്ത്യയിലേക്ക് കടക്കുന്നതു വരെ ഞങ്ങളവിടെ അക്ഷമരായി നിന്നു.

നാലാം ബാച്ചുകാർ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി. ചൈനീസ് പട്ടാളക്കാർ ഞങ്ങളെ ഓരോരുത്തരേയായി വിളിച്ച്, പാസ്പോർട്ട് വാങ്ങി, പരിശോധിച്ച്, മുഖം നോക്കി യഥാർത്ഥ യാത്രക്കാരൻ തന്നെ എന്നുറപ്പു വരുത്തി ടിബറ്റിന്റെ മണ്ണിലേക്ക് കടത്തി വിട്ടു. ഭൂമിയെ സംബന്ധിച്ചിടത്തോളം അത് മലയുടെ മറുവശമേ ആകുന്നുള്ളു. നമ്മൾ മനുഷ്യർക്കോ? രണ്ടു രാജ്യങ്ങളും! പാസ്പോർട്ട് പരിശോധിക്കുമ്പോഴും തുടർന്നും മഴ പെയ്തു കൊണ്ടിരുന്നു. കനത്തതല്ലായിരുന്നു എന്നു മാത്രം.

ലിപുലേഖിനപ്പുറം കുത്തനെ ഉള്ള ഇറക്കമാണ്. വഴി നിറയെ വഴുക്കലുള്ള മഞ്ഞും. പലരും അടി തെറ്റി വീണു. . . . .. വീഴാതിരിക്കാൻ സഹായിക്കാനായി ചൈനീസ് പട്ടാളക്കാർ വഴിയിൽ നിൽപ്പുണ്ടായിട്ടും. . . . .. ചൈനീസ് പട്ടാളക്കാർ തന്ന ഒരു കൈ സഹായവും വാങ്ങി ഞാൻ വീഴാതെ മുന്നോട്ട് നീങ്ങി. കൈ തന്ന പട്ടാളക്കാരിൽ പെണ്ണുങ്ങളും ഉണ്ടായിരുന്നു.

നടക്കുമ്പോൾ ഞനോർത്തു; ഭഗവാൻ ബുദ്ധനെ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ടിബറ്റിന്റെ മണ്ണിലാണല്ലോ ഞാനിപ്പോഴുള്ളത് എന്ന്. ആ ഓർമ്മ എന്നെ സന്തോഷിപ്പിച്ചെങ്കിലും ടിബറ്റിപ്പോൾ ചൈനയുടെ അടിമ രാജ്യമാണല്ലോ എന്ന ചിന്ത ആ സന്തോഷത്തെ മായ്ച്ചു കളയുക തന്നെ ചെയ്തു. മഞ്ഞിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്റെ മുന്നിലും പിന്നിലും എന്റെ സഹയാത്രികരുണ്ടായിരുന്നു.

അകലെയായി ബസ് കിടക്കുന്നു. അത് ഞങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്. ചൈനയിലെ യാത്ര ബസ്സിലാണ്. നടക്കുമ്പോൾ ജീപ്പുകൾ കണ്ടു. പക്ഷേ അവ ഞങ്ങൾക്ക് വേണ്ടിയല്ലായിരുന്നു. വഴിയിൽ കുതിരകളുണ്ട്. ഒരു കുതിരക്കാരൻ എന്നെ നിർബന്ധമായി അതിൽ പിടിച്ചു കയറ്റി. ശരീരം അത്യധികം കുലുങ്ങുന്നുണ്ടായിരുന്നെങ്കിലും കുതിരപ്പുറത്തുള്ള അനുഭവം കൊള്ളാമായിരുന്നു. ഏതാണ്ട് 2 കിലോമീറ്റർ ഞാൻ കുതിരപ്പുറത്ത് പോയിക്കാണും. അപ്പോൾ ബസ്സിനടുത്തെത്തി. വയർ കത്തിക്കാളുന്നതല്ലേ? വേഗം ഞാൻ അതിൽ കയറി ഇരിക്കുകയും ചെയ്തു. ബാഗിൽ തിന്നാനുള്ളതൊന്നും ഇല്ലായിരുന്നു. കുതിരപ്പുറത്തുള്ള അനുഭവം എഴുതുന്നത് പിന്നീടെപ്പോഴെങ്കിലും ആകട്ടെ.

എല്ലാവരും ബസ്സിലെത്തിയപ്പോൾ ബസ്സ് പുറപ്പെട്ടു. തിബറ്റിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവാണ്. ബസ്സിന്റെ വാതിൽ വലതു വശത്താണ്. എല്ലാം നമ്മുടെ ഇന്ത്യയിലേതിൽ നിന്ന് വിഭിന്നം. കുന്നും മലയും മലഞ്ചെരിവുകളും താണ്ടി ബസ്സ് നഗരത്തിലെത്തി. ഒരു മണിക്കോറോളം ഓടിയ ബസ്സ് ചൈനയുടെ Border Checking Office-ൽ എത്തിയാണ് നിന്നത്. ഡൽഹിയിലെ എംബസി മന്ദിരങ്ങളെ ഓർമമ്മിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടം. അവിടെ ഞങ്ങൾ ഇറങ്ങി. അവരുടെ കസ്റ്റംസ് ക്ലിയറൻസ് ഓഫീസാണത്. ഞങ്ങൾ അതിനകത്ത് കയറി. വിശാലമായ ഹാളിൽ ഞങ്ങളുടെ ബാഗുകളും ലഗേജും കൂട്ടിവച്ച് ചൈനക്കാർ അതിൽ മരുന്നു തളിച്ചു. കൃമികീടങ്ങളേയും രോഗാണുക്കളേയും അകറ്റുകയായിരിക്കും. ആകട്ടെ. ഇന്ത്യക്കാരൻ ഇതൊക്കെ ആയിട്ടാണ് യാത്ര ചെയ്യുന്നതെന്ന് അവർ കരുതുന്നുണ്ടോ ആവോ? പിന്നെ ഒരു ഇലക്ട്രോണിക് ഉപകരണം അതിന്മേൽ കാണിച്ചു. അതെന്തായിരുന്നുവോ ആവോ!! പിന്നീട് ബാഗുകൾ എക്സ്-റേ മെഷീനിൽ സ്കാൻ ചെയ്തു; ഞങ്ങൾ ഒരോരുത്തരേയായി ഒരു സ്ഥലത്ത് ഒരഞ്ചു സെക്കന്റ് നിറുത്തി. അതെന്തിനായിരുന്നുവോ ആവോ?, ഒരു പക്ഷേ, ഞങ്ങളേയും രോഗാണുമുക്തരാക്കാൻ അവരെന്തെങ്കിലും ചെയ്തതാകാം! ചെയ്യട്ടെ. എന്നാലും യാങ്കികൾ ചെയ്യുന്നതുപോലെ തുണി ഊരാനൊന്നും പറയുന്നില്ലല്ലോ; സമാധാനം. ഒടുവിൽ എല്ലാവരും വീണ്ടും ബസ്സിൽ തന്നെ എത്തിച്ചേർന്നു. ബസ്സ് ഞങ്ങളെ താമസിക്കാനുള്ള ഹോട്ടലിൽ എത്തിക്കുകയും ചെയ്തു.

കസ്റ്റംസ് ഓഫീസ് മുതലുള്ള വഴിയിൽ ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി ഒരു നഗരത്തിൽ കാണാവുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ട്. മലയിറങ്ങി ബസ്സ് പുറപ്പെടുന്ന സ്ഥലം മുതൽ പുഴയുണ്ട്. എല്ലായിടത്തും മലയുണ്ട്, ഇതാണ് ടിബറ്റൻ ഹിമാലയം. വഴിയ്ക്കിരുവശങ്ങളിലും വയലുകളുണ്ട്, കൃഷിയുണ്ട്, ജലസേചനമുണ്ട്; വയലുകളിൽ വിളവുമുണ്ട്.

ഇന്ത്യൻ ഹിമാലയം പോലെയല്ല ടിബറ്റൻ ഹിമാലയം. ധാരാളം പരന്ന സ്ഥലങ്ങൾ; ഉയരം കുറഞ്ഞ അപകടകരമല്ലാത്ത മലകൾ.

ഹോട്ടലിലെത്തി ഞങ്ങൾ റൂമെടുത്തു. അവർ തരുന്ന താക്കോലുമായി മുറിയിലേക്ക് പോയാൽ മതി. പണമൊന്നും ഇപ്പോൾ കൊടുക്കേണ്ട. അതെല്ലാം വിസയ്ക്കൊപ്പമാണ്. 750 ഡോളറല്ലേ ആകെ കൊടുക്കേണ്ടത്. റൂമിലെത്തി അധികം വൈകാതെ ഭക്ഷണം കിട്ടി. ഫ്രൈഡ് റൈസ്, വെജിറ്റബിൾ സൂപ്പ്.. എല്ലാം വയറു നിറയെ കഴിച്ചു.

ഞങ്ങൾ താമസിക്കുന്നത് പുരങ് ഹോട്ടലിലാണ് എന്ന് മുറിയിലെ ഒരു നോട്ടീസിൽ നിന്ന് മനസ്സിലായി. ചൈനക്കാരന്റെ ഇംഗ്ലീഷാണ് ബഹുകേമം. HOTAL എന്നാണവർ എഴുതിയിരിക്കുന്നത്. REMOTE CONTROL-ന് REMOVED CONTROL എന്നും THICK MATTRESS-ന് THIK MATERS എന്നുമാണവർ എഴുതി വച്ചിട്ടുള്ളത്. ഒരു മിലിറ്ററി ക്യാമ്പിന്റെ മുന്നിൽ വളരെ വലിയൊരു ബോർഡിൽ എഴുതി വച്ചതു പോലും തെറ്റാണ്. അവർ അവിടെ എഴുതിവച്ചതിങ്ങനെയാണ് - - - “DON’T COME CLOSE TO THE MILITARY RESTRICYED AREA”. വേണ്ടിയിരുന്നത് RESTRICTED എന്നായിരുന്നു.

ഈ സ്ഥലം തക്കലക്കോട് ആണത്രെ. ഒരു സ്ഥലത്തും തക്കലക്കോട് എന്ന പേര് എഴുതിവച്ചതായി ഞാൻ കണ്ടില്ല. അങ്ങനെ ഒരു പേരെഴുതിയ ഏതെങ്കിലും ബാങ്കോ കച്ചവടസ്ഥാപനമോ എങ്ങും കാണായില്ല. തക്കലക്കോട് എന്നു നാം പറയുന്നുണ്ടെങ്കിലും പുരങ് എന്നാണ് അവർ ആ സ്ഥലത്തിനു വിളിക്കുന്നതെന്നാണ് ചുറ്റുപാടിൽ നിന്നെനിയ്ക്ക് മനസ്സിലായത്. എഴുത്തെല്ലാം ചൈനീസിലാണെന്നതും അതിനൊരു കാരണമാകാം. സാധിക്കാവുന്ന സ്ഥലങ്ങളിലെല്ലാം ചീനൻ അവന്റെ ചെങ്കൊടി പാറിപ്പിച്ചിട്ടുണ്ട്.

ഫിനാൻസ് കമ്മിറ്റി 750 ഡോളറും പാസ്പോർട്ടും ഞങ്ങളുടെ കയ്യിൽ നിന്ന് ശേഖരിച്ചു. വിസയുടെ കാര്യമെല്ലാം അവർ നോക്കിക്കൊള്ളും. ചൈനയുടെ യുവാൻ കിട്ടുവാനും അവർ ഞങ്ങളോട് ഡോളർ വാങ്ങി. ചൈനയിൽ ചെലവാക്കാൻ അവിടത്തെ പണം വേണല്ലോ.

ഞങ്ങൾക്ക് വേണ്ട ഭക്ഷണകാര്യമൊക്കെ ചൈനക്കാർ ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട്. നമുക്കാണെങ്കിൽ ചൈനീസ് ഭക്ഷണം ഇഷ്ടക്കേടൊട്ടില്ല താനും. ഭക്ഷണത്തിനുള്ള പൈസയൊക്കെ ചൈനയ്ക്ക് വിസയുടെ കൂടെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും തോന്നുന്നു. എന്നിട്ടും ഞങ്ങളുടെ ഭക്ഷണ കമ്മിറ്റി അവരെ തിരസ്ക്കരിച്ചു. അവർ അഞ്ചോ ആറോ നേപ്പാളീസ് കുക്കുമാരെ ഏർപ്പാടാക്കി. ഭക്ഷണമുണ്ടാക്കാൻ. അവർക്കുള്ള കൂലി ഞങ്ങൾ യാത്രികർ കൊടുക്കണം. (ഒരു ലക്ഷം രൂപ പിരിച്ചു വച്ചിട്ടുണ്ടാല്ലോ. പിന്നെ പേടിയ്ക്കാനെന്താ?) കമ്മിറ്റിക്കാർ പച്ചക്കറിയും മറ്റും വാങ്ങാനുള്ള തിരക്കിലാണ്.

എനിയ്ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. അതുകൊണ്ട് വൈകുന്നേരം റോഡിലൂടെ നടന്നു. ഞങ്ങൾ താമസിക്കുന്ന സ്ഥലം ഒരു മിലിറ്ററി കണ്ടോണ്മെന്റ് ആണോ എന്നെനിക്ക് തോന്നിപ്പോയി. നിറയെ പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നു. ആളുകളെ കൂട്ടം കൂടി നിൽക്കാനൊന്നും പോലീസ് അനുവദിക്കുന്നില്ല. ജനങ്ങൾ വളരെ കുറവ്. പോലീസ് സ്റ്റേഷൻ, മിലിറ്ററി ക്യാമ്പ്, സൂപ്പർ മാർക്കറ്റുകൾ എന്തിന്, ആക്രിക്കടകൾ വരെ ഞാനവിടെ കണ്ടു. AGRICULTURAL BANK OF CHINA-യുടെ ഒരു ഓഫീസും അവിടെ കണ്ടു. ഇംഗ്ലീഷിനെ പൂർണ്ണമായും തിരസ്ക്കരിക്കുന്നതായിരുന്നു അവിടെയുള്ള ബോർഡുകളും മറ്റും.

പറഞ്ഞല്ലോ, ഇവിടത്തെ മലകൾ ഇന്ത്യയിലുള്ളതിൽ നിന്നും തികച്ചും വിഭിന്നം. ഭീകരമോ ഭീമാകാരമോ അല്ലാത്ത മലകൾ. പച്ചപ്പുൽ മൂടിയ മലകൾ. മഞ്ഞണിഞ്ഞ മലകളും ഉണ്ട്. മലകൾക്കെല്ലാം നടന്നെത്താവുന്ന ദൂരം മാത്രം; കയറിപ്പറ്റാവുന്ന ഉയരം മാത്രം. ഈ മലകൾ ഇടിയുകയില്ല; നിലം പൊത്തുകയില്ല, അവയ്ക്കു താഴെ മനുഷ്യവാസമാകാം. പോരാത്തതിന് മലകളുടെ സമീപത്തായി ധാരാളം സമതലങ്ങളും ഉണ്ട്. സമതലങ്ങളധികവും കൃഷിഭൂമികളാണ്. നല്ല തരം കെട്ടിടങ്ങളും കാണാം.

ഞാൻ കുറേ ദൂരം നടന്നു. അപ്പോൾ ദൂരെയായി വയലുകൾ കണ്ടു. നെല്ലു പോലെ എന്തോ ഒന്ന് കൃഷി ചെയ്തിട്ടുണ്ട്. പിന്നെ മഞ്ഞ പൂക്കളുള്ള ഒരു ചെടി കൂടി വയലിൽ ധാരാളം വളരുന്നത് ഞാൻ കണ്ടു. പിന്നീട് ഞാനറിഞ്ഞു അത് കടുകാണെന്ന്. തിരിച്ചു നടന്ന ഞാൻ വീണ്ടും മുറിയിൽ തന്നെ എത്തി.

റൂമിൽ ലൈറ്റ്, ടിവി എന്നിവ ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. സാരമില്ല, ആർക്കുവേണം ചൈനീസ് ടിവിയിലെ പരിപാടി? വൈകുന്നേരം ചെറിയ മഴ പെയ്തു. ഏഴരയ്ക്ക് സന്ധ്യയായി. അപ്പോൾ ചൈനീസ് സമയം രാത്രി 10 മണി. ആണത്രെ. എത്രയായാലെന്താ? അത് എനിയ്ക്ക് ഒരു വിഷയമല്ല.

സന്ധ്യയ്ക്ക് കമലമ്മയുടെ റൂമിൽ രാജേഷിന്റെ ഭജനയും കീർത്തനവും. കുറച്ചു പേർ അത് കേൾക്കാൻ എത്തിയിരുന്നു. ഞാനും. എന്തൊക്കെയാണ് കമലമ്മ താങ്ങിപ്പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്? മാർബിളിൽ പണിത ശിവലിംഗം, നിലവിളക്ക്, പൂജാസാധനങ്ങൾ, ഒരു മാസം ഉപയോഗിക്കാൻ വേണ്ട കൂവളഇലകൾ..... എല്ലാം കഴിയുമ്പോൾ മനസ്സിൽ എനിക്കൊരു കീർത്തനം പോലും വന്നില്ല. എത്ര പ്രാർത്ഥനാഗീതങ്ങൾ പഠിച്ചതായിരുന്നു.

രാത്രി സൂപ്പ്, ചോറ്, കോളിഫ്ലവർ കറി,... പിന്നെ ഉറക്കം.

രാത്രിയിൽ ആകാശം മൂടിക്കെട്ടിനിന്നു. ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശത്തിൽ മേഘങ്ങൾ തേർവാഴ്ച നടത്തി.

രാവിലെ നേരത്തെ ഉണർന്നു. കെട്ടിടത്തിന്റെ മുൻഭാഗം തുറന്നു കിടക്കുകയാണ്. ഞാൻ പുറത്തേയ്ക്കിറങ്ങി. തെളിഞ്ഞ ആകാശം. ……….. മഞ്ഞു മൂടി വെള്ളയായി കിടക്കുന്ന മലകൾ. മൊട്ടയായ ഗിരിനിരകൾ... ഒരു സ്ഥലത്ത് മാത്രം അല്പം മരങ്ങൾ കണ്ടു. ഞാൻ റോഡിലേക്കിറങ്ങി. ഞായറാഴ്ചയായതുകൊണ്ടാണോ എന്തോ റോഡ് വിജനമാണ്. നഗരം ഉണരുന്നതേയുള്ളു. അതു കൊണ്ടും ആകാം. റോഡിന്റെ ഒരു വശത്ത് നിരനിരയായി മരങ്ങൾ. അവ എന്താണെന്നെനിയ്ക്ക് മനസ്സിലായില്ല. മരത്തിൽ നിറയെ ചെറിയ കിളികൾ. അവ റോഡിലേക്കും മറ്റും കൂട്ടമായി പറന്നിറങ്ങുന്നു. എന്തെല്ലാമോ കൊത്തിത്തിന്നുന്നു. ഞാനവയെ ശ്രദ്ധിച്ചു നോക്കി. നാട്ടിൽ കാണുന്ന തരം ചെറിയ കിളികൾ, പക്ഷേ പേരറിയുന്നില്ല. അവയുടെ തലയ്ക്കോ കൊക്കിനോ കണ്ണിനോ നാട്ടിലെ കിളികളിൽ നിന്നൊരു വ്യത്യാസവുമില്ല. പക്ഷേ മനുഷ്യന്റെ കാര്യമതാണോ? ലിപുലേഖ് കടന്നാൽ മനുഷ്യന്റെ രൂപത്തിനു മാറ്റമുണ്ട്. ചൈനക്കാരന്റെ മുഖം ഇന്ത്യക്കാരന്റേതിൽ നിന്നെത്ര വിഭിന്നം! എന്താണാവോ ഇവിടത്തെ കിളികൾക്കും പട്ടികൾക്കും ഈ വ്യത്യാസമില്ലാത്തത്?

ഇന്ന് പരിപൂർണ്ണ വിശ്രമത്തിന്റെ ദിനമാണ്; ഞായറാഴ്ച ആയതു കൊണ്ടല്ല, മറിച്ച് പാസ്പോർട്ട്, വിസ, ഡോളർ എന്നിവയുടെ പണിയുള്ളത് കൊണ്ട്. ഇന്ന് യാത്രയില്ല. മുന്നോട്ട് പോകാൻ ചീനയുടെ അനുമതി ഇല്ലാതെ ഇനിയെന്ത് യാത്ര? യാത്രാരേഖകൾ ശരിയാക്കി നാളെ രാവിലെ യാത്ര തുടരും. ഞാൻ കയ്യിലുള്ള മുഷിഞ്ഞ തുണി കഴുകിയും ബാഗ് ഒതുക്കിവച്ചും മറ്റും ഒരു ദിവസം ചെലവാക്കി. പലരും ചൈനീസ് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. എന്തൊക്കെയാണ് അവർ വാങ്ങിക്കൂട്ടിയതെന്ന് അവർക്കേ അറിയൂ. റെയ്ൻ കോട്ട്, ഷൂസ്, ഉടുപ്പുകൾ, ബാഗുകൾ, എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. തിന്നാനുള്ള സാധനങ്ങൾ വാങ്ങി വന്നവരും കുറവല്ല. ആരോ കാഡ്ബറിസ് മിഠായി വാങ്ങി വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിവാഹ വാർഷികമോ മറ്റോ ആണെന്ന കാരണത്താൽ. യാത്രയിൽ മുഴുവൻ പിറന്നാൾ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഇത്തരം മിഠായി വിതരണം ഒരു പതിവായിരുന്നു.

ചൈനയിലെ സാധനങ്ങളുടെ വില ഇങ്ങനെയാണ്.

ഒരു ചായ - 1 യുവാൻ, (1 യുവാൻ, = 7 രൂപ).
ഒരു മാങ്ങ - 12 യുവാൻ,
ഒരു പഴം – 4 യുവാൻ,
വെള്ളം ഒന്നര ലി – 7 യുവാൻ

ഇടയ്ക്കെപ്പോഴോ കൃഷ്ണേട്ടനോട് സംസാരിച്ചു. കൃഷ്ണേട്ടനോടെന്നല്ല പലരോടും ഉണ്ട് സംസാരം. എന്തൊക്കെ സംസാരിക്കാൻ കിടക്കുന്നു. മറ്റു യാത്രക്കാരെക്കുറിച്ചും യാത്രയിലെ ചില്ലറ അനുഭവങ്ങളെക്കുറിച്ചും മറ്റും സംസാരം മുറയ്ക്ക് നടക്കും. കൃഷ്ണേട്ടന്റെ സ്റ്റോക്കിലുള്ള ഒരു സാഹിത്യകൃതി കൂടി പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചു. അല്ലെങ്കിലും മാനസസരോവരത്തിൽ മുങ്ങി മനസ്സും ശരീരവും ശുദ്ധമാക്കാനുള്ളതല്ലേ? കയ്യിലുള്ള അഴുക്കെല്ലാം ഇപ്പോഴേ പുറത്തു കളയുന്നതല്ലേ ബുദ്ധി? എന്തിന് മാനസസരോവരം വൃത്തികേടാക്കണം? ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും തമ്മിലുള്ള സംവാദം കൃഷ്ണേട്ടൻ പുറത്തെടുത്തു. അതിങ്ങനെ.

ചെറുപ്പക്കാരൻ:
അമ്മുട്ടിയേ, നിൻ മുലമൊട്ടു കണ്ടാൽ കടിച്ചു തിന്നാൻ കൊതിയുണ്ടു പാരം...
ചെറുപ്പക്കാരിയുടെ മറുപടി:
കടിച്ചു തിന്നാൻ പഴമല്ല മൂഢാ, പണം തരേണം പുണരേണമെങ്കിൽ..

മാനസസരോവരത്തിലെ നീരാട്ടും കൈലാസദർശനവും ഒക്കെ കഴിഞ്ഞപ്പോൾ ഒരു ദിവസം ഞാൻ കൃഷ്ണേട്ടനോട് ഒരു കൃതി കൂടി ചോദിച്ചു വാങ്ങി. കിട്ടിയതിങ്ങനെയായിരുന്നു.

വൃന്ദാവനത്തിൽ മരുവീടിന വാസുദേവാ
നിന്നോടെനിക്ക് ചെറുതായൊരു ചോദ്യമുണ്ട്.
ധതിയുറി തൊടുവാൻ നീളമില്ലാത്ത നീ പോയ്
ത്രിഭുവനമീരടിയായളന്നതെങ്ങനെ നീ?

കൃഷ്ണേട്ടന് ഇപ്പോൾ വരുന്നതെല്ലാം വസുദേവരും കൃഷ്ണനുമാണ്. നോക്കൂ, എന്തൊരു മാറ്റം. അപ്പോൾ ഈ മാനസസരോവരത്തിലെ കുളി കൊണ്ട് പ്രയോജനമൊക്കെ ഉണ്ട്. അല്ലേ?


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 14

രാവിലെ വയർ നിറയെ പ്രാതലും കഴിച്ച് ഗുഞ്ചിയിൽ നിന്നും പുറപ്പെടുമ്പോൾ പോർട്ടർമാർക്കും കുതിരക്കാർക്കും പുറമേ മറ്റൊരു കൂട്ടർ കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഐടിബിപിക്കാർ. അതിൽ ഡോക്റ്റർമാരും വനിതാ പോലീസുകാരും ഉണ്ടായിരുന്നു. വനിതാപോലീസുകാർ ചെറുപ്പക്കാർ; വെറും പെൺകുട്ടികൾ. ഈ ഐടിബിപിക്കാർ ഞങ്ങളുടെ മുന്നിലും പിന്നിലുമായി നടന്നു.

നടത്തത്തെക്കുറിച്ചെഴുതുന്നത് ആവർത്തന വിരസതയേ ഉണ്ടാക്കൂ. കാരണം താണ്ടിയ വഴികളെ കുറിച്ച്, നേരത്തെ എഴുതിയതല്ലാതെ മറ്റൊന്നും എഴുതാനില്ല എന്നതു തന്നെ. പിന്നെ വേണമെങ്കിൽ പ്രകൃതിയെ കുറിച്ച് വർണ്ണിയ്ക്കാം. വേണമെങ്കിൽ ഇവിടത്തെ ശുദ്ധവായുവിനെ കുറിച്ച് എഴുതാം. (നോയ്ഡയിലെ ശ്വാസവായുവിനെ എങ്ങനെ ഇവിടത്തെ വായുവുമായി താരതമ്യം ചെയ്യും?) മലകളെക്കുറിച്ചും പൂക്കളെക്കുറിച്ചും വീണ്ടും വീണ്ടും എഴുതാം. കാരണം അവ വഴിയിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയല്ലേ? പക്ഷേ നല്ല വാക്ചാതുര്യം ഇല്ലാതെ എന്തു പ്രകൃതി വർണ്ണന?

ഡൽഹിയിൽ എത്ര കാക്കകളുണ്ടെന്ന് പണ്ട് അക്ബർ ബീർബലിനോട് ചോദിച്ചു പോലും. അതുപോലൊരു ചോദ്യം എന്റെ കയ്യിലും ഉണ്ട്. പക്ഷേ ഞാൻ അക്ബറൊന്നുമല്ലല്ലോ. അതിനാൽ ചോദ്യം കേൾക്കാൻ ആളില്ലാത്തതു കൊണ്ട് ഞാനത് കയ്യിൽ തന്നെ വച്ചിരിക്കയാണ്. ചോദ്യം ഇതാണ്. ഹിമാലയത്തിൽ എത്ര മലയുണ്ട്? ആരെങ്കിലും ഉത്തരം പറഞ്ഞാൽ തന്നെ കിട്ടുന്ന ഉത്തരം കൃത്യമായിരിക്കുമെന്ന് എന്താണുറപ്പ്?

ഹനുമാൻ പർവ്വതം, ബ്രഹ്മ പർവ്വതം, വിഷ്ണു പർവ്വതം, കുന്തി പർവതം, നാഗ പർവ്വതം എന്നിങ്ങനെ പർവ്വതങ്ങളുടെ നിര വലുതാണ്. ഇതൊന്നും എവറസ്റ്റ്, കാഞ്ചൻജംഗ എന്നീ വൻകിട പർവ്വതങ്ങളുടെ കൂട്ടത്തിൽ വരുന്നതല്ല. കൈലാസം തുടങ്ങിയ മദ്ധ്യനിര(?) പർവ്വതങ്ങളുടെ കൂട്ടത്തിലും വരില്ല. കേട്ടിടത്തോളം ഓരോ ദൈവത്തിന്റെ പേരിലും ഹിമാലയത്തിൽ മലകൾ കാണാം. പാണ്ഡവപർവ്വതമുണ്ട്. ഒന്നല്ല, അഞ്ചെണ്ണം തന്നെ. കൗരവപർവ്വതങ്ങൾ ഉണ്ടോ എന്നറിയില്ല. എങ്കിൽ അവ തന്നെ 101 ആയി. ഹിമാലയത്തിലെ മലകളുടെ എണ്ണം ഐടിബിപിക്കാർ എടുത്തിട്ടുണ്ടോ ആവോ? ഉണ്ടാകണം. കാരണം ഓരോ മലയും അവർ കയറി ഇറങ്ങും. ഓരോ സമയത്ത് ഓരോന്നായി. ചൈനക്കാരാരെങ്കിലും അവിടങ്ങളിൽ കയറി ഒളിച്ചിരിക്കുന്നുണ്ടോ എന്ന് നോക്കാനാണത്രെ അത്. നമ്മുടെ അതിർത്തി കാക്കലാണല്ലോ അവരുടെ പണി.

മലകളുടെ രൂപവൈവിധ്യം എടുത്തുപറയത്തക്കതാണ്. ചില മലകൾ മൊട്ടക്കുന്നുകളാണ്. ചിലത് പുല്മേടുകളും. ഇനിയും ചിലതിൽ കാടുകളാണ്. ചില മലകൾ വെറും പാറകളാണ്. ഹൗ, അത്തരം ചില മലകൾ കണ്ടാൽ തമിഴ് നാട്ടിലെ വല്ല ക്ഷേത്രങ്ങളുമാണെന്നാർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. ചില മലകൾ കല്ലടുക്കി വച്ചതു പോലെ തോന്നും. ഒരു മലയിൽ പാറയിൽ നിറയെ മാളങ്ങളായിരുന്നു. തെങ്ങിൽ മരംകൊത്തി കൂടുണ്ടാക്കാറില്ലേ? അതുപോലത്തെ ഓട്ടകൾ.. ഇങ്ങനെ എന്തെല്ലാം മലകൾ. പെന്നും പേപ്പറും കാമറയുമായി നടന്നാലേ എല്ലാം വിവരിക്കാൻ പറ്റൂ. അതാണ് പറഞ്ഞത് കുറേ ഡോക്റ്ററേറ്റ് എടുക്കാനുള്ള വിഷയങ്ങൾ ഹിമാലയത്തിലുണ്ടെന്ന്.

നടക്കുമ്പോൾ കാളിനദിക്കപ്പുറം നേപ്പാളിലെ ഗ്രാമങ്ങൾ കാണാം. ഇപ്പുറത്തെ ഇന്ത്യൻ ഗ്രാമീണരും അപ്പുറത്തെ നേപ്പാൾ ഗ്രാമീണരും തമ്മിൽ വൈവാഹികബന്ധമൊക്കെ ഉണ്ടത്രെ. നടക്കുമ്പോൾ ചിലപ്പോൾ ആകാശത്ത് പരുന്ത് പ്രത്യക്ഷപ്പെടും. വലിയ വലിപ്പമുള്ളവയാണീ പരുന്തുകൾ. എന്തിനെയാണാവോ അവ ലക്ഷ്യം വയ്ക്കുന്നത്? പരുന്തല്ലാതെ മറ്റു കിളികളെ കണ്ടതായി ഓർക്കുന്നില്ല.

പിന്നെ പറയാനുള്ളത് കുതിരകളെക്കുറിച്ചും കുതിരപ്പുറത്ത് കൈലാസദർശനം നടത്തുന്ന യാത്രികരെ കുറിച്ചുമാണ്. പാപപരിഹാരാർത്ഥമാണോ ഇവരെല്ലാം കൈലാസത്തിൽ പോകുന്നത്? സരോവരത്തിൽ മുങ്ങിയാൽ ശരിക്കും പാപം പോകുന്നുണ്ടോ? കുതിരയുടെ പുറത്തിരുന്ന് അതിനെ അപകടകരമായ, ദുർഗ്ഗമമായ വഴികളിലൂടേ നാഴികകളോളം നടത്തി കഷ്ടപ്പെടുത്തിയാണോ മോക്ഷം തേടി പോകേണ്ടത്? അവരീ യാത്രയ്ക്ക് കുതിരകളെ ഉപയോഗിക്കുന്നത് കൊണ്ടല്ലേ എന്നെപ്പോലെയുള്ള യാത്രികർ നടന്നു പോകുന്ന വഴി കുതിരച്ചാണകം വീണ് മലിനമാകുന്നത്? അതിന്റെ പാപം അവർക്കല്ലാതെ കുതിരയ്ക്കല്ലല്ലോ. ഇതൊന്നും അറിയാഞ്ഞിട്ടാണോ അവർ കുതിരപ്പുരത്ത് പോകുന്നത്? അതോ എന്തു പാപം കിട്ടിയിട്ടായാലും വേണ്ടിയില്ല എനിക്ക് കൈലാസം കണ്ടാൽ മതിയെന്ന സ്വാർത്ഥത കൊണ്ടോ?

ഇനി കുതിരയുടെ കാര്യം നോക്കൂ. നടന്നു പോകുമ്പോൾ ഞാൻ കുതിരയുടെ കുളമ്പടികൾ ശ്രദ്ധിച്ചിരുന്നു. കല്ലും പാറയും കുഴിയും ചരിവും ഉള്ള വഴികളിൽ കുളമ്പെവിടെ വയ്ക്കണം എന്നറിയാതെ കുതിര കുഴങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അതാലോചിച്ചു നിൽക്കാനുണ്ടോ കുതിരയ്ക്ക് നേരം. കൂടെയുള്ള കുതിരക്കാരൻ നോക്കുന്നതു തന്നെ കുതിര മുന്നോട്ട് പോകുന്നില്ലേ എന്നാണ്. കുളമ്പടികൾ അവിടെ നിൽക്കട്ടെ. പല കുതിരകളും വയറിളകി ചാണകമിട്ട് പോകുന്നത് ഞാൻ കണ്ടു. അത് അസുഖം കൊണ്ടാണോ എന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ആവോ? നമ്മുടെ മേനകാഗാന്ധിയൊന്നും ഈ കുതിരകളുടെ പങ്കപ്പാടറിഞ്ഞില്ലെന്നുണ്ടോ?

വഴിയുടെ ഇരു വശത്തും എണ്ണിയാലൊടുങ്ങാത്ത, വർണ്ണിച്ചാൽ തീരാത്ത പൂക്കൾ കാണും. ഈ പൂക്കൾ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് കാമദേവനാണ്. കാമദേവൻ ഏതോ കവിയുടെ മനസ്സിലുദിച്ച ഭാവനാസൃഷ്ടിയാകാം. പിന്നെ പൂവു കൊണ്ടുണ്ടാക്കുന്ന അമ്പ്. പൂവമ്പ് കൊള്ളുമ്പോഴുള്ള അനുഭൂതി ഒന്ന് ആലോചിച്ചു നോക്കൂ. കാമദേവന്റെ പൂവമ്പ് എന്ന അമ്പും ഭാവനാസൃഷ്ടിയാകാം. പക്ഷേ പൂക്കൾ.. ഹിമാലയത്തിലെ പൂക്കൾ ഭാവനാസൃഷ്ടിയല്ല. അവ പച്ചപ്പരമാർത്ഥമാണ്. അപ്പോൾ തിരിച്ചു ചിന്തിച്ചാൽ കാമദേവനും പരമാർത്ഥമായിരുന്നുവോ? ആയിരുന്നു എന്ന് ഞാൻ പറയും. പൂവമ്പൻ ഇല്ലായിരുന്നെങ്കിൽ പിന്നെ ഹിമാലയത്തിലീ പൂവിന്റെയൊന്നും സാന്നിദ്ധ്യമുണ്ടാകു മായിരുന്നില്ല എന്നേ ഞാൻ വിശ്വസിക്കൂ. പക്ഷേ, കാമദേവൻ ഇപ്പോഴില്ല എന്ന് ഞാൻ അറിയുന്നു. ഉണ്ടായിരുന്നെങ്കിൽ ഈ പൂക്കളിങ്ങനെ അനാഥമായി നിൽക്കുകയില്ലായിരുന്നു.

ശിവനും ബ്രഹ്മാവും ഇപ്പോഴും ഉണ്ടെങ്കിൽ കാമദേവനും ഇപ്പോഴുണ്ടാകേണ്ടതല്ലേ? കൈലാസത്തിൽ നിന്നും ചിയാലേഖ് വഴി ആദികൈലാസത്തിലേക്ക് വരുമ്പോൾ തീർച്ചയായും അർദ്ധനാരീശ്വരന്മാർ അനാഥമായി നിൽക്കുന്ന പൂക്കൾ കണ്ടിരിക്കും. ഇറുത്തെടുക്കാൻ ആളില്ലാതെ ഈ പൂക്കളെന്താ ഇങ്ങനെ നിൽക്കുന്നത് എന്ന് തീർച്ചയായും മഹേശ്വരി മഹേശ്വരനോട് ചോദിച്ചിരിക്കും. "ആരവിടെ, പഞ്ചബാണനെ വിളിയ്ക്കൂ" എന്ന് തീർച്ചയായും മഹേശ്വരൻ തന്റെ കിങ്കരന്മാരോടാജ്ഞാപിച്ചിരിക്കും. കിങ്കരന്മാർ കാമദേവനെ തേടി അങ്ങുമിങ്ങും ഓടിയിരിക്കും. ഒടുവിൽ ആരും വരുന്നില്ലെന്ന് മനസ്സിലാക്കിയ മഹാദേവൻ തന്റെ തൃക്കണ്ണാൽ പൂവമ്പൻ എവിടെ ഉണ്ടെന്ന് നോക്കിയിരിക്കും. ചൈനയുടെ പൗരത്വമെടുത്ത് ബെയ്ജിങ്ങിലേക്ക് ചേക്കേറിയ പഞ്ചബാണനെ അദ്ദേഹം മനസ്സിൽ കണ്ടിരിക്കും. അതോ ചൈനക്കാരന്റെ ജയിലിലായിരുന്നുവോ പൂവമ്പൻ? തിബത്തിൽ വച്ച് വല്ല യുവമിഥുനങ്ങളേയും പൂവമ്പെയ്യുമ്പോൾ ചീനക്കാരൻ മലർശരനെ പിടിച്ചതാകാം. തിബത്തിപ്പോൾ ചൈനയിലാണെന്നൊന്നും സ്വർഗ്ഗത്തിലും മറ്റും കറങ്ങി നടക്കുന്ന പൂവമ്പൻ അറിഞ്ഞു കാണില്ല. അവർക്കെല്ലാം കൈലാസഭൂമിയും ഭാരതഭൂമിയും ഒന്നു ചേർന്ന ജംബുദ്വീപല്ലേ അറിയൂ. ചൈനക്കെതിരേ വിരലനക്കാൻ ഒബാമയ്ക്ക് പോലും ആകില്ലെന്നിരിക്കേ മഹാദേവൻ എന്തു ചെയ്യാൻ? അതെന്തായാലും നഷ്ടം മുഴുവൻ ഹിമാലയത്തിലെ പൂക്കൾക്കാണ്. വിടരാനും കൊഴിയാനുമേ ഇപ്പോഴവയ്ക്ക് ഗതിയുള്ളൂ.

കാമദേവനെ തിരഞ്ഞ് ശിവന്റെ പിന്നാലെ എന്റെ മനസ്സ് പോകുമ്പോൾ നടന്നു നടന്ന് ഞങ്ങൾ കാലാപാനി എന്ന സ്ഥലത്തെത്തി. കാലാപാനി.... വളരെ വിശേഷപ്പെട്ട ഒരു സ്ഥലമാണത്. ഇവിടെ നിന്നാണ് കാളിനദി ഉത്ഭവിക്കുന്നത് എന്ന് ഞാൻ കേട്ടറിഞ്ഞിരുന്നു. അതിന്റെ ഉത്ഭവം കാണാൻ ഞാൻ വളരെ ഉത്സുകനായിരുന്നു. പണ്ട് കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിൽ പോകുമ്പോൾ കേൾക്കുമായിരുന്നു ഈ സൗപർണ്ണികാ നദി ഉത്ഭവിക്കുന്നത് കുടജാദ്രിയിൽ നിന്നാണെന്ന്. പക്ഷേ കുടജാദ്രിയിൽ പോയപ്പോൾ സൗപർണ്ണികയുടെ ഉത്ഭവമൊന്നും വിശ്വസനീയമാം വിധം അവിടെ കണ്ടില്ല. അതുപോലെ തന്നെയാണ് നെയ്യാറിന്റെ കാര്യവും. നെയ്യാർ അഗസ്ത്യ്കൂടത്തിൽ നിന്നത്രെ ഉത്ഭവിക്കുന്നത്. പക്ഷേ അഗസ്ത്യകൂടത്തിൽ പല നാൾ അലഞ്ഞു നടന്നിട്ടും എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കാളിനദിയുടെ ഉത്ഭവത്തിൽ ഞാൻ പ്രതീക്ഷ അർപ്പിച്ചു.

കാലാപാനി.

എങ്ങനെ ഈ പേർ വന്നുവോ ആവോ? അന്തമാൻ ദ്വീപുകളിലും ഇങ്ങനെ ഒരു പേർ കേട്ടിട്ടുണ്ട്. അതിനെ ആസ്പദമാക്കി മോഹൻലാലിന്റെ ഒരു സിനിമയും ഉണ്ടല്ലോ. കാണേണ്ട സ്ഥലമാണ് അന്തമാൻ ദ്വീപുകൾ. ബ്രിട്ടീഷുകാരുടെ കെട്ടിടങ്ങളെ വിഴുങ്ങിക്കൊണ്ട് ആല്മരങ്ങൾ വളർന്നു നിൽക്കുന്നത് ഒരു കാഴ്ച തന്നെയാണ്. പോർട്ട് ബ്ലയറിൽ നിന്ന് മദ്രാസിലേക്ക് സ്വരാജ്ദ്വീപ് എന്ന കപ്പലിന്റെ ഡീലക്സ് റൂമിൽ താമസിച്ചു കൊണ്ടുള്ള 3 ദിവസത്തെ യാത്രയും അവിസ്മരണിയം തന്നെ. കപ്പലിന്റെ മറ്റെവിടെ താമസിച്ചിട്ടും ഒരു കാര്യവുമില്ല. ചർദ്ദിച്ച് വശം കെടുകയേ ഉള്ളു.

കാലാപാനിയിൽ ഒരു കാളീക്ഷേത്രമുണ്ട്. അതിന്റെ അടിയിൽ നിന്ന് ആണ് കാളിനദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. അഥവാ, കാളിക്ഷേത്രത്തിൽ നിന്നുത്ഭവിക്കന്ന നദിയെ കാളിനദിയെന്നു പറയുന്നു. ഇപ്പോൾ മനസ്സിലായില്ലേ ഈ നദിയ്ക്ക് എങ്ങനെ ഈ പേർ വീണെന്ന്?

കാലാപാനിയിൽ ഐടിബിപി ക്യാമ്പുണ്ട്. അവരാണീ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. അവരിൽ മുസ്ലിം പേരുള്ളവരും ഉണ്ട്. പോലീസുകാരാണോ ക്ഷേത്രം നടത്തുന്നത് എന്ന് ചോദിക്കരുത്. തിരുവനന്തപുരത്തെ പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പാങ്ങോട്ടുള്ള പട്ടാളക്യാമ്പിനത്രെ. കാലാപാനിയിലെ കാളിക്ഷേത്രത്തിലേക്ക് കയറുന്നിടത്ത് ഭക്തരെ സ്വാഗതം ചെയ്തു കൊണ്ട് വലിയ ഓട്ടുമണികളും കമാനങ്ങളുമുണ്ട്. അതു കഴിഞ്ഞാൽ ഒരു വലിയ ആഴം കുറഞ്ഞ കുളമാണ്. തെളിഞ്ഞ വെള്ളം. അടിഭാഗം കാണാം. തികഞ്ഞ പാറ. അതുകൊണ്ട് മലമുകളിലാണ്, പാറപ്പുറത്താണ് ഈ കുളം എന്നു പറയാം. കാളിക്ഷേത്രത്തിന്റെ അടുത്തുനിന്നു ഒരു ഉറവ ഈ കുളത്തിലേക്ക് വരുന്നുണ്ട്. ഇതാണ് കാളിനദിയുടെ ഉത്ഭവമായി വിശ്വസിക്കുന്നത്. കൂളം നിറയെ വെള്ളമാണ്. കുളം നിറഞ്ഞുള്ള വെള്ളം ഒരു ചെറിയ തോടു വഴി മലയുടെ താഴേക്ക് ഒഴുകുകയാണ്. ഇതാണ് കാളിനദിയായി ഭക്തന്മാർ കാണക്കാക്കുന്നത്. ഈ ചെറിയ തോട്ടിലെ വെള്ളം വന്നു വീഴുന്നത് മേലേനിന്ന് എവിടേ നിന്നോ ഒഴുകിവരുന്ന സാമാന്യം വലിയ അരുവിയിലാണ്. അതിന് പേരില്ലായിരിക്കണം. അല്ലെങ്കിൽ അതിന്റെ പേരല്ലേ ഈ കാളി നദിയ്ക്ക് വരേണ്ടിയിരുന്നത്. അങ്ങോട്ടൊന്നും കടക്കേണ്ട. വിശ്വാസത്തിന്റെ കാര്യമാവുമ്പോൾ വെറുതെ അങ്ങോട്ട് വിശ്വസിച്ചാൽ പോരേ?

ഐടിബിപിക്കാർ ഞങ്ങളെ കാര്യമായി തന്നെ സ്വീകരിച്ചു. അവിടെയും ബുരാംശ് പാനീയവും മരച്ചീനി ചിപ്സ് പോലെ ഒരു സ്നാക്സും കിട്ടിയെന്നാണോർമ്മ. പിന്നീട് ഞാൻ ഷൂസൊക്കെ ഊരി കാളിക്ഷേത്ര ത്തിനുള്ളിലേക്ക് പോയി. അവിടെ പൂജയും ഭജനയും ഒക്കെ നടക്കുന്നുണ്ട്. കൂടെയുള്ളവരും അതിനകത്തുണ്ട്. ക്യൂ ഉണ്ട്. ഞാൻ ക്യൂവിൽ നിന്നു. ഓരോരുത്തരേയായി ശ്രീകോവിലിന്റെ ഉള്ളിലേക്ക് കടത്തി വിടുന്നത് ഞൻ പുറത്തു നിന്ന് കണ്ടു. എന്റെ ഊഴം ആയപ്പോൾ ഞാനും അകത്തു കയറി. പൂജാരി എന്നെ അവിടെ ഇരുത്തി. തൊഴാനും നമസ്കരിക്കാനും ഒക്കെ പൂജാരി അവസരം തന്നു. പ്രസാദവും തന്നു. ശ്രീകോവിലിനുള്ളിൽ എല്ലാവരേയും കയറ്റുന്നുണ്ട്. ഞാൻ കുളിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. എന്റെ ഡ്രസ്സ് നാറുന്നുണ്ടോ എന്ന് കൂടെയുള്ളവർക്കേ അറിയൂ. എന്നിട്ടും എന്നെ ശ്രീകോവിലിൽ കയറ്റി. സ്ത്രീകളും അതിനകത്ത് കയറി. അവരിൽ എത്ര പേർ മാസമുറയിൽ ആയിരുന്നുവോ ആവോ? ക്ഷേത്രം ഗവണ്മെന്റിന്റേത് ആകുമ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെ ആണ്.

ക്ഷേത്രത്തിലെ പ്രതിഷ്ഠ കാളിയുടേതാണ്. കാളീക്ഷേത്രമാകുമ്പോൾ അതിത്ര പറയാനുണ്ടോ? പക്ഷേ അടുത്തു തന്നെ ശിവജിയ്ക്കും ഉണ്ട് അർഹിക്കുന്ന സ്ഥാനമാനങ്ങൾ. അവിടെ അത്ര തിരക്കില്ലെന്ന് മാത്രം. പുറത്തിറങ്ങി ഞൻ ക്ഷേത്രത്തിനെ ഒന്ന് വലം വച്ചു. ക്ഷേത്രത്തിന്റെ പുറകിൽ ഉയർന്നു നിൽക്കുന്ന മലയാണ്. കറുത്ത പാറകളുള്ള മല. എതിർവശത്തെ ഉയർന്ന മലയിൽ ഒരു ഗുഹയുണ്ട്. ആരെങ്കിലും കാണിച്ചു തന്നാലേ അത് കാണൂ. കൈലാസത്തിലേക്ക് പോകുമ്പോൾ ഞങ്ങളീ ഗുഹ കണ്ടില്ലായിരുന്നു. തിരിച്ചു വരുമ്പോഴാണത് കണ്ടത്. ഇതാണ് വ്യാസഗുഹ. വേദവ്യാസൻ പണ്ടിവിടെ തപസ്സിരുന്നിട്ടുണ്ടത്രെ. ഈ ഗുഹയിലേക്കൊന്നും യാത്രികർക്ക് പ്രവേശനമില്ല. ഗുഹയിലേക്കെന്നല്ല, ഈ മലയിലേക്കും. ഈ മലയിലേക്കെന്നല്ല ചിയാലേഖിനു ശേഷമുള്ള ഒരു മലയിലേക്കും യാത്രക്കാർക്കോ തദ്ദേശീയർക്കോ പ്രവേശനമില്ല. എല്ലം തന്ത്രപ്രധാനമായ അതിർത്തി പ്രദേശങ്ങളല്ലേ? പശുക്കൾക്കും ആടുകൾക്കും മാത്രം നിർബ്ബാധം അവിടെയൊക്കെ പോകാം. പോലീസ് സമ്മതിച്ചിരുന്നെങ്കിൽ വ്യാസന്റെ ഗുഹയിലൊന്ന് കേറാമായിരുന്നു എന്നെനിക്ക് തോന്നി. ഒരര ദിവസം ഉണ്ടെങ്കിൽ സാധിക്കാവുന്നതേ ഉള്ളൂ അത്.

അര മണിക്കൂറോളം കാളീക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ഞാൻ യാത്ര തുടർന്നു. പലരും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ചെറിയ കയറ്റമാണ്. ഇടതു വശത്ത് കാളിനദിയെ കാളിനദിയാക്കുന്ന പുഴ മേലേനിന്നൊഴുകി വരുന്നുണ്ട്. അല്പം അകലെ ഞാൻ നിന്നു. ഇവിടെയാണ് കെഎംവിഎൻ ക്യാമ്പ്. എല്ലാവരും ഇവിടെ വിശ്രമത്തിലാണ്. ഊണു കഴിഞ്ഞേ ഇനി യാത്രയുള്ളു. അവിടെയും കിട്ടി ബുരാംശ് പാനീയം.

ഇവിടെ ഒരു കസ്റ്റംസ് ഏന്റ് എമിഗ്രേഷൻ ഓഫിസുണ്ട്.ഇന്ത്യയിൽ നിന്ന് ഇതുവഴി വിദേശത്ത് പോകുന്നവർ പാസ്പോർട്ട് ഇവിടെ സമർപ്പിക്കുകയും യാത്ര സംബന്ധമായ രേഖകൾ പൂരിപ്പിച്ചു നൽകുകയും വേണം. അതെല്ലാം ചെയ്തു. ഉച്ചയ്ക്ക് ഊണു കഴിച്ച് യാത്രാ തീയതി സീൽ അടിച്ച പാസ്പോർട്ടും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.

നടക്കുമ്പോൾ വൻകുടലിൽ നിന്ന് താഴോട്ട് ഒരു മർദ്ദം അനുഭവപ്പെട്ടു. അതെ, ശരീരം പ്രതികരിക്കുകയാണ്. രാവിലെ ശൗചാലയ സന്ദർശനമൊന്നും ഉണ്ടായിട്ടില്ലല്ലോ. പ്രാതലിനു സമൂഹ ഭക്ഷണമായതിനാൽ ആവശ്യത്തിന് വലിച്ചു വാരി തിന്നുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം വെറുതെ കിട്ടുമ്പോൾ സ്വന്തം വയറാണെന്നൊന്നും ആരും ചിന്തിക്കാറില്ലല്ലോ? ഇനിയിപ്പോൾ അടുത്ത ക്യാമ്പിലെത്തിയിട്ടേ കാര്യം സാധിക്കുകയുള്ളു. അതല്ലെങ്കിൽ ഉത്തരേന്ത്യയിലെ സാധരണക്കാരെപ്പോലെ വഴിയിലെവിടേയെങ്കിലും സാധിക്കണം. അതു വയ്യ.

സമയം കഴിയും തോറും മർദ്ദം കൂടിക്കൂടി വന്നു. പക്ഷേ, അതത്ര സാരമാക്കാനില്ല. ഒരു മാതിരി മർദ്ദമൊക്കെ പിടിച്ച് നിർത്താനുള്ള ശേഷി സ്ഫിങ്റ്റർ പേശികൾക്കുണ്ട്. ഞാനതവഗണിച്ചു. ശാരീരികമായ ഈ ചോദന മനുഷ്യനു മാത്രമേ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നുള്ളു. അവന് കാര്യം സാധിക്കണമെങ്കിൽ ചുറ്റുപാടുകൾ നോക്കണം, അല്പം സ്വകാര്യത വേണം, ആവശ്യത്തിന് വെള്ളവും വേണം. പക്ഷിമൃഗാദികൾക്ക് ഇത്തരം ബുദ്ധിമുട്ടുകളില്ല. എപ്പോൾ തോന്നുന്നുവോ അപ്പോൾ അവിടെ സാധിയ്ക്കാം. വെള്ളം വേണ്ട, ആരെങ്കിലും കാണുമെന്ന നാണം വേണ്ട, ആരും ഒരു പരാതിയും പറയില്ല. പശുവോ കാളയോ ആണെങ്കിൽ അത് വാരിയെടുക്കാൻ ആളെ കിട്ടിയെന്നും വരും. വിശേഷബുദ്ധി വരുത്തുന്ന ഓരോ പുലിവാല്. ഇല്ലെങ്കിൽ മനുഷ്യനും ആകാമായിരുന്നു ഇങ്ങനെയൊക്കെ.

സമയം കഴിയും തോറും മർദ്ദം ഗാസായി മാറാൻ തുടങ്ങിയിരുന്നു. നടക്കുകയായതുകൊണ്ടും അടുത്താളില്ലാത്തതുകൊണ്ടും ഗാസിന് പുറത്ത് പോകാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഇനി അസ്വസ്ഥതയുടെ മണിക്കൂറുകളാണ്. ഇനി മാംസപേശികൾ വലിയാൻ തുടങ്ങും, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. കൂടെക്കൂടെ ഗാസ് പുറത്ത് പോകുമ്പോൾ കൃഷ്ണേട്ടൻ പാടിയ വരികളാണ് എന്റെ ചിന്തയിൽ കേറി വന്നത്. അതിങ്ങനെയാണ്.

“ഡും ഡും പരമസുഖം നിശ്ശബ്ദേ പ്രാണസങ്കടം
വിട്ടുവിട്ട് ഇളക്കീടിൽ കൂടെക്കൂടെ മണത്തിടും”

ശബ്ദത്തോടെ ഗാസ് പുറത്തു പൊകുന്നതിനെയാണ് കൃഷ്ണേട്ടൻ ഡും ഡും എന്നു പറയുന്നത്. നിയന്ത്രിച്ച് വിടുന്നതിനെ 'നിശ്ശബ്ദേ' എന്നും. അടിവയറ്റിൽ മാംസപേശികൾ വലിഞ്ഞു മുറുകുകയാണ്. വല്ലാത്ത അസ്വസ്ഥത. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. അധികം വൈകാതെ ഞങ്ങൾ രാത്രിയിൽ ക്യാമ്പ് ചെയ്യാനുള്ള നാഭിദാങ് എന്ന സ്ഥലത്തെത്തിച്ചേർന്നു.

എത്തിയ പാടെ ഞാൻ അന്വേഷിച്ചത് ടോയ്‌ലെറ്റാണ്. TOILAT എന്ന് എഴുതി വച്ച സ്ഥലം ഞാൻ കണ്ടു പിടിച്ചു. അടുത്ത് തന്നെ വലിയ ടാങ്കിൽ വെള്ളമുണ്ട്. ഞാൻ ബക്കറ്റിൽ വെള്ളമെടുത്ത് അതിനകത്തേയ്ക്ക് കയറി. ടോയ്‌ലെറ്റ് അന്വേഷിക്കുന്നതിനിടയിൽ ഞാൻ ഡൈനിങ്ങ് ഹാൾ കണ്ടിരുന്നു. DAINING HALL എന്നാണ് അവിടെ എഴുതി വച്ചിരിക്കുന്നത്. ഉത്തരേന്ത്യക്കാരന്റെ ഒരു ഇംഗ്ലീഷ്. പക്ഷേ എനിക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല. I have sitted there for hours എന്നും I have holded the file എന്നും പറയുന്ന എന്റെ സഹപ്രവർത്തകരെ ഞാൻ ഓർത്തു. അവരോടുള്ള സഹവാസം കൊണ്ടായിരിക്കണം, ഞാനും ഇപ്പോൾ അങ്ങനെയൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു. ഇന്നാളൊരു ദിവസം എന്റെ വായിൽ നിന്ന് വീണത് I have went there എന്നാണ്. നോക്കണേ എന്റെ ഒരു മിസ്റ്റെയ്ക്ക്. അത് ഞാൻ ജീവിതത്തിൽ ആദ്യമായി വരുത്തിയതാണ്. ഉടനെ ഞാൻ അത് I have gone there എന്ന് തിരുത്തുകയും ചെയ്തു.

ഇംഗ്ലീഷിന്റെ പ്രയോഗം ചിന്തിച്ചിരുന്ന നേരം കൊണ്ട് കാര്യം സാധിച്ച് സ്ഫിങ്റ്റർ പേശി മുതൽ മേലോട്ട് അത്യധികമായ സുഖം അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ചുറ്റുപാടുകളെല്ലാം വൃത്തിയാക്കി ബക്കറ്റെടുത്ത് യഥാസ്ഥാനത്ത് വച്ച് ഞാൻ ദൂരെ കാണുന്ന മലയിലേക്ക് നോക്കി നിന്നു. ഹായ്, എന്തൊരാശ്വാസം!! മാംസപേശികളെല്ലാം അയഞ്ഞിരിക്കുന്നു. എന്തൊരു സുഖം. ഇതല്ലേ ഏറ്റവും വലിയ സുഖം എന്ന് എനിയ്ക്ക് തോന്നാൻ തുടങ്ങി.

ഇത്രയും നല്ല സുഖം കയ്യിൽ കിടക്കുമ്പോൾ ഈ ആണുങ്ങളെന്തിനാണ് പെണ്ണുങ്ങളുടെ പുറകെ പോകുന്നതെന്ന് ഞാൻ ചിന്തിച്ചു. എന്തിനാണവരെ പീഡിപ്പിച്ച്, പേരിന് ഒരു സുഖം വരുത്തി, പിന്നീട് അവരെ വഴിയിൽ തള്ളി, ജയിലിൽ പോകാൻ തയ്യാറാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. നല്ലൊരു പാട്ടു കേട്ടാൽ സുഖം വരും എന്ന ചിലരുടെ അഭിപ്രായവും എനിക്കത്ര ശരിയായി തോന്നിയില്ല. എനിയ്ക്കിപ്പോൾ അനുഭവപ്പെടുന്ന സുഖം ഒരു പാട്ടു കേട്ടാലൊന്നും കിട്ടില്ലെന്ന് ഞാൻ പറയും. അതു മാത്രമല്ല ഈ സുഖം ഇരുതലയുള്ള വാളു പോലെയാണ്. പാട്ടു കേട്ടാൽ സുഖം വരും എന്നു തീർച്ചയാണ്, എന്നു വച്ച് പാട്ടു കേട്ടില്ലെങ്കിൽ അസുഖം വരുമോ? ഇല്ല തന്നെ. പക്ഷേ ഇതങ്ങനെ അല്ല. ഇത് സാധിച്ചാൽ പരമ സുഖം, സാധിച്ചില്ലെങ്കിലോ. അതൊരു ബുദ്ധിമുട്ടാ. കുറേ കഴിയുമ്പോൾ അസുഖവും വരാൻ തുടങ്ങും. അപ്പോൾ ചെയ്തു കഴിയുമ്പോൾ സുഖം വരുന്നതും ചെയ്തില്ലെങ്കിൽ അസുഖം വരുന്നതുമായ ഒരു കാര്യമേ ഉള്ളു. അതിതാണ്. ഇത് മാത്രമാണ്. ഈ സുഖം ചില്ലറ യൊന്നുമല്ല. ചെറിയ കുട്ടികൾക്ക് പോലും അതറിയാം. അതുകൊണ്ടാണല്ലോ ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികൾ പായ വൃത്തികേടാക്കി ഇട്ടിട്ട് കിടന്ന് ചിരിക്കുന്നത്. എന്തൊരു സന്തോഷ മായിരിക്കും ആ കുട്ടികൾക്കപ്പോൾ. അവർക്കും ഉണ്ടല്ലോ ഈ സ്ഫിങ്റ്റർ പേശിയും മറ്റും. എന്തായാലും ഒരു കാര്യം ഉറപ്പ്. ശാരീരിക സുഖങ്ങളിൽ ഒന്നാമൻ ഇവൻ തന്നെ. സ്ഫിങ്റ്റർ പേശി വലിഞ്ഞു മുറുകുന്നതുവരെ കാത്തു നിൽക്കണമെന്നു മാത്രം.

ഞാൻ ശാരീരിക സുഖങ്ങളെ കുറിച്ച് ചിന്തിച്ചു നിൽക്കേ എന്റെ ഒരു മലയാളി സുഹൃത്ത് "അതീവ ഗൗരവത്തോടെ" ടോയ്ലെറ്റിലേക്ക് വച്ച് പിടിക്കുന്നതു ഞാൻ കണ്ടു. എന്നെ കാണാനോ നോക്കാനോ ഉള്ള ക്ഷമയോ താൽപര്യമോ അയാൾ കാണിച്ചില്ല. അയാളുടെ മുഖത്തെ പേശികൾ വരെ വലിഞ്ഞു മുറുകുന്നുണ്ടോ എന്നെനിയ്ക്ക് സംശയം തോന്നി. കുറേ സമയം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അയാളുടെ മുഖത്ത് എന്തൊരു പ്രസന്നതയായിരുന്നെന്നോ? "കൊച്ചു കള്ളാ" എന്നു വിളിയ്ക്കുകയാണെന്ന് തോന്നത്തക്ക വിധത്തിൽ ഞാനയാളെ നോക്കി ഒന്നു ചിരിച്ചു. അയാളുടെ കാര്യം എനിയ്ക്ക് പിടി കിട്ടിയതായി അയാൾക്ക് മനസ്സിലായി. ചമ്മലൊഴിവാക്കാൻ അയാളെന്നോട് പറഞ്ഞു "ചേട്ടാ, ഞാനൊരു 2 ജി. ബി. ഡാറ്റ ഡൗൺലോഡ് ചെയ്തു" എന്ന്.

കണ്ടോ, ഈ ചെറുപ്പക്കാർ ഇപ്പോൾ കമ്പ്യൂട്ടറിന്റെ ഭാഷയിലേ സംസാരിയ്ക്കൂ. (കമ്പ്യൂട്ടറിന്റെ ഭാഷ ബൈനറി ആണെന്നൊന്നും പറഞ്ഞ് എന്നെ തിരുത്തല്ലേ.) അയാൾ പറഞ്ഞത് കേട്ടോ? ഡൗൺലോഡ് ചെയ്തത്രെ. അതിലെ തെറ്റ് ശ്രദ്ധിച്ചോ? ഡൗൺലോഡ് ചെയ്താൽ നമുക്ക് കിട്ടുകയല്ലേ ചെയ്യുക. ഇത് അയാൾ കളയുകയല്ലേ ചെയ്തത്? താഴോട്ടാണ് കളഞ്ഞത് എന്നതു കൊണ്ട് ഡൗൺലോഡ് ചെയ്തു എന്ന് പറയുന്നത് മണ്ടത്തരമല്ലേ? അപ്പോൾ അൺലോഡ് ചെയ്തു എന്നു പറയണമായിരുന്നു. പക്ഷേ അതവർ പറയില്ല. അങ്ങനെ പറഞ്ഞാൽ അവർ കൂലിക്കാരായോ എന്നൊരു സംശയം അവർക്ക് വരും. കൂലിക്കാരല്ലേ ഈ ലോഡിങ്ങും അൺലോഡിങ്ങും ഒക്കെ ചെയ്യുന്നത്? അതുകൊണ്ട് ഒരൊത്തുതീർപ്പ് എന്ന നിലയിൽ "ഓഫ്ലോഡ് ചെയ്തു എന്ന് പറയണം" എന്നയാൾക്ക് പറഞ്ഞു കൊടുത്താലോ എന്ന് ഞാൻ കരുതി. പക്ഷേ ഞനൊന്നും പറഞ്ഞില്ല. "ഓ, ഇയാളൊരു വിവരക്കാരൻ" എന്നോ മറ്റോ അയാളെക്കൊണ്ടെന്തിന് തിരിച്ച് പറയിപ്പിക്കണം?

യാത്രക്കാർ എല്ലാവരും ക്യാമ്പിലെത്താൻ രാത്രി 8 മണി വരെ എടുത്തു. അവരും വഴിയിലൊക്കെ വച്ച് സ്ഫിങ്റ്റർ പേശിയുടെ മുറുക്കം കളഞ്ഞിട്ട് ആയിരിക്കുമല്ലോ വരുന്നത്.

നവിദാങിലെ പ്രധാന ആകർഷണം ഓം പർവ്വതമാണ്. നവിദാങിൽ നിന്ന് നോക്കിയാൽ അകലെയുള്ള ഒരു മലയിൽ പ്രകൃതി ഓം എന്ന് മഞ്ഞു കൊണ്ട് സംസ്കൃതത്തിൽ എഴുതിയത് കാണാം. ഹിന്ദി അക്ഷരങ്ങൾക്ക് മേലേ നമ്മൾ വരയ്ക്കുന്ന വിലങ്ങനെയുള്ള വര ഈ ഓം-ന് ഇല്ല എന്നതാണ് അത് സംസ്കൃതത്തിൽ ആണ് എന്ന് ഞാൻ പറയാനുള്ള കാരണം. മേഘങ്ങൾ മാറി ആകാശം തെളിയുമ്പോഴേ ഈ ഓം കാണുകയുള്ളു. അതുകൊണ്ടുതന്നെ ഞങ്ങളാരും ഈ ഓം കണ്ടില്ല. മണിക്കൂറുകളോളം ഞങ്ങൾ കാത്തിരുന്നെങ്കിലും ഓമിന്റെ പൊടി പോലും ഞങ്ങൾക്ക് കാണാനായില്ല. തിരിച്ചു വരുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഞ്ഞും മേഘവും നീങ്ങിക്കിട്ടാൻ കുറേ ഭക്തന്മാർ ഓം നമ:ശിവായ എന്നും ഹരഹര മഹാദേവാ എന്നുമൊക്കെ കുറേ നേരം ജപിച്ചിരുന്നിരുന്നു. എങ്കിലും മേഘങ്ങൾ ഞങ്ങളോട് ഒട്ടും കനിഞ്ഞില്ല. ഓം മേഘായ നമ:, ഓം മഞ്ഞായ നമ: എന്നൊക്കെ ഒന്നു ജപിച്ചു നോക്കാമായിരുന്നു എന്ന ബുദ്ധി എനിയ്ക്ക് വന്നപ്പോഴേയ്ക്കും ഞങ്ങൾ നഭിദാങ് വിട്ടിരുന്നു. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അല്ലെങ്കിലും എന്റെ ട്യൂബ് ലൈറ്റ് കുറേ കഴിഞ്ഞേ കത്തൂ.

നവിദാങിലെ ക്യാമ്പിൽ നിന്ന് താഴേക്ക് നോക്കിയാൽ ഒരു പുഴ ഒഴുകിപ്പോകുന്നത് കാണാം. അതായിരിക്കാം കാലാപാനിയിൽ വച്ച് കാളീക്ഷേത്രത്തിൽ നിന്നുള്ള നീരുറവയെ ഏറ്റുവാങ്ങി കാളിനദിയാകുന്നത്. ക്യാമ്പിൽ നിന്ന് ചുറ്റും നോക്കുമ്പോൾ പതിവു പോലെ കാണുന്നത് പുഴയും മലകളും തന്നെ. കൂടാതെ ചെരിയൊരുയരത്തിൽ രണ്ടു ചെറിയ ക്ഷേത്രങ്ങളും കാണാം. ഞാനവിടെ ഒന്നു ചുറ്റിയടിച്ചു. അപ്പോഴുണ്ട് കുറച്ചു ദൂരത്തിൽ ഒരു ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കിടക്കുന്നു. പണ്ടെങ്ങാണ്ട് തകർന്നു പോയതാണത്രെ അത്. അതിന്റെ ബോഡി മാത്രമാണവിടെയുള്ളത്.

സമയം സന്ധ്യയാകുകയാണ്. തണുപ്പ് സഹിയ്ക്കാനാവുന്നില്ല. ഞാൻ പതിവു പോലെ ഷർട്ടും സ്വെറ്ററും റെയിൻകോട്ടും ഗ്ലൗസും സോക്സും മങ്കീ ക്യാപ്പും എല്ലാം വാരിക്കേറ്റി തണുപ്പിനെ വെല്ലു വിളിച്ചു. സന്ധ്യയ്ക്ക് വെജിറ്റബിൾ സൂപ്പ് കിട്ടിയപ്പോൾ ആസ്വദിച്ച് കുടിച്ചു.

നാളെ പുലർച്ചെ രണ്ടു മണിക്ക് യാത്ര പുറപ്പെടണം. കിലോമീറ്ററുകൾ താണ്ടിയാലേ ചൈനാതിർത്തിയിൽ എത്തൂ. രാവിലെ 7 മണിക്ക് അവിടെ എത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ യാത്ര പാതി വഴിയിൽ മുടങ്ങിയത് തന്നെ. രാത്രിയിൽ നേരത്തേ അത്താഴം കഴിച്ച് എല്ലാവരും കിടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 13

ഞാൻ പറഞ്ഞല്ലോ, ഈ യാത്രയിലെ മുഖ്യ പരിപാടി നടത്തമാണെന്ന്. ആറു ദിവസം നടക്കുമ്പോൾ ചൈനയുടെ അതിർത്തിയിലെത്തും. താണ്ടുന്ന സ്ഥലങ്ങൾ സാമാന്യമായി പറഞ്ഞാൽ ഒരുപോലെയുള്ളതാണ്. ആവർത്തനവിരസത ഉണ്ടാക്കുന്നതാണെങ്കിലും പറയട്ടെ, നടക്കുന്ന വഴിയാണ് മുഖ്യമെങ്കിൽ ഈ ആറുദിവസത്തേയും വിവരങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. മലകൾ, പുഴകൾ, മരങ്ങൾ, മഞ്ഞ്, കാറ്റ്, മലഞ്ചെരിവുകൾ ഇതൊക്കെത്തന്നെ. ഭക്ഷണത്തിന്റെ കാര്യമെടുക്കൂ, ഇന്നലെ പൂരിയായിരുന്നു. ഇന്ന് ചപ്പാത്തിയാണ്, രാത്രിയിൽ പായസം ഉണ്ടായിരുന്നു എന്നതൊക്കെ എടുത്തെഴുതാനുണ്ടോ? അപ്പോൾ വ്യത്യാസം വരുന്നത് അന്തരീക്ഷത്തിന്റെ കാര്യത്തിലും യാത്രയിൽ അപ്പോഴപ്പോൾ ഉണ്ടായേക്കാവുന്ന അനുഭവങ്ങളുടെ കാര്യത്തിലുമാണ്. ഇന്ന് മഴയാകാം, നാളെ വെയിലാകാം. അതനുസരിച്ച് യാത്രയുടെ രീതികളും അനുഭവങ്ങളും മാറും. അതാണ് പ്രധാനം.

ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന സംഭവം ഞങ്ങളുടെ സാധനങ്ങൾ ചുമന്നിരുന്ന ഒരു കുതിര കാളിനദിയിൽ വീണ് ഒലിച്ചു പോയതാണ്. അതിന്റെ പുറത്ത് നാലു പേരുടെ സാധനങ്ങളുണ്ടായിരുന്നു. മൊബൈൽ ഫോൺ മുതൽ വസ്ത്രങ്ങൾ തുടങ്ങി മാനസസരോവരത്തിൽ വേണ്ടിയിരുന്ന പൂജാസാമഗ്രികൾ വരെ കുതിരപ്പുറത്തുള്ള ചാക്കുകളിലുണ്ടായിരുന്നു. കാളി നദിയാകട്ടെ, നടക്കാൻ തുടങ്ങുന്നതു മുതൽ ഞങ്ങൾ കാണുന്നതുമാണ്. നദിയുടെ കരയിലൂടെയല്ലേ യാത്ര മുഴുവനും. പറഞ്ഞു വരുന്നതെന്തെന്നാൽ ഈ കുതിര വീണു ചത്തത് ഗാലയ്ക്ക് പോകും വഴിക്കായിരുന്നോ അതൊ ഗുഞ്ചിയിലേക്കുള്ള വഴിയിലേക്കായിരുന്നോ എന്നിപ്പോൾ ഓർമ്മയില്ലെന്നാണ്. അതാണ് പറഞ്ഞത്, ഏത് സ്ഥലത്തു വച്ച് വീണു എന്നതിന് വാർത്താമൂല്യം ഇല്ലെന്നാണ് എന്റെ പക്ഷം എന്ന്. ഇതെല്ലാം ഓർമ്മയിൽ നിന്നെഴുതുന്നതല്ലേ? എല്ലാം ശരിയാകണമെന്നില്ല. എല്ലാം ഓർത്തെടുക്കാൻ പ്രയാസം. ഇത് ഇത്രയും ധൃതി പിടിച്ചെഴുതുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇനിയും വൈകിയാൽ ഇനിയും മറക്കൂം. ഒന്നും എഴുതാൻ കാണുകയില്ല. അതുകൊണ്ട് ഈ എഴുതുന്നതെല്ലാം വെറും കരട്. പലതും വിട്ടു പോയിക്കാണും, പലതും ആവർത്തിച്ചെന്നിരിക്കും; പലയിടത്തും തെറ്റ് കണ്ടേക്കാം, പരസ്പരവിരുദ്ധമായി എഴുതിയിട്ടുണ്ടാകാം. ഇനി ഇതിനൊക്കെ പുറമേയാണ് അക്ഷരത്തെറ്റുകൾ. വരമൊഴിയിലെ എഴുത്തത്ര എളുപ്പമല്ല. റ എന്നെഴുതിയാൽ ര ആകും. ള എഴുതിയാൽ ല ആകും. എന്തൊക്കെ തൊന്തരവാ? ഈ അക്ഷരപ്പിശാചുക്കളെ അടിച്ചോടിക്കണമെങ്കിൽ കുറേ സമയയും വേണം. ശ്രദ്ധാപൂർവ്വം ഇരുന്ന് ഇതൊക്കെ ഒരു വട്ടം വായിക്കേണ്ടതുണ്ട്. അതെല്ലാം, ഇതൊന്ന് മുഴുവനായി എഴുതി കഴിയുമ്പോൾ ഒന്നിച്ച് വായിച്ച് തിരുത്തേണ്ടതാണ്. അത് പതുക്കെ ആകാം. അങ്ങനെ ഒരു ആവശ്യം വരികയാണെങ്കിൽ. (എന്താവശ്യം?) എല്ലം കഴിഞ്ഞിട്ടാകുമ്പോൾ പ്രസക്തമെന്നു തോന്നുന്ന കുറച്ചു (മാത്രം) ഫോട്ടോകളും ഇവിടെ ചേർക്കാം. സഹയാത്രികർ തന്നതാണവയെല്ലാം.

പരാപരൻ സൂര്യനു നൽകിടുന്ന
തൂവെള്ളി ചന്ദ്രന്നവനേകിടുന്നു
അവൻ നിലാവിൻവടിവിൽ ധരയ്ക്കായ്
അതാകെയർപ്പിച്ചമരുന്നു വാനിൽ.

എന്നല്ലേ കവി പാടിയിട്ടുള്ളത്?

പിന്നെ ഇത് കരടാണ് എന്നു പറഞ്ഞു. പക്ഷേ അത് കണ്ണിലെ കരട് പോലെയല്ല. കണ്ണിലെ കരട് പോലെ ഇത് ആർക്കും അസ്വസ്ഥതയൊന്നും ഉണ്ടാക്കില്ല എന്നു കരുതാം. തിരുത്ത് വേണ്ടി വരും എന്നുള്ള അർത്ഥത്തിലുപയോഗിക്കുന്ന കരട്. ഡ്രാഫ്റ്റ് എന്ന് ഇംഗ്ലീഷിൽ പറഞ്ഞാലേ ശരിക്കും മനസ്സിലാകൂ. പക്ഷേ, ഡ്രാഫ്റ്റ് എന്നു പറയുമ്പോൾ ബാങ്കിലെ ഡ്രാഫ്റ്റ് ആണെന്നു കരുതിയാലോ? നോക്കൂ, ഭാഷയുടെ ഒരു പരിമിതി. എന്തായാലും കാര്യം ഇപ്പോൾ ശരിക്കും മനസ്സിലായിക്കാണുമല്ലോ?

നടക്കുമ്പോൾ കുതിര അടി തെറ്റി വീഴുകയായിരുന്നുവത്രെ. കുതിരക്കാരനും കൂടെ വീണത്രെ. ഞാനത് കണ്ടില്ല, നന്നായി. എങ്ങനെയോ അയാൾ ചരിവിൽ പിടിച്ച് രക്ഷപ്പെട്ടത്രെ. അയാളുടെ വീട്ടുകാർക്ക് യോഗമുണ്ട്. പക്ഷേ അയാൾക്ക് വലിയ യോഗമൊന്നുമില്ല. ഈ സീസണിൽ കൈലാസയാത്രയുടെ ചുമട് താങ്ങി വല്ലതും സമ്പാദിക്കാൻ 60000 രൂപയോ മറ്റോ കൊടുത്ത് വാങ്ങിയതായിരുന്നുവത്രേ അയാളീ കുതിരയെ. ഇനി അയാളുടെ കാര്യം കട്ടപ്പൊക.

പക്ഷേ ഈ സംഭവം ചിലരുടെ സ്വഭാവം അറിയാൻ എന്നെ സഹായിച്ചു. അതിലൊരാളാണ് അമീഷ് എന്ന ചെറുപ്പക്കാരൻ. അയാൾ ഗുജറാത്തിൽ വസ്ത്രവ്യാപാരിയാണ്. അയാളെ 'അമ്യൂസ്' എന്നു വിളിക്കാനാണെനിക്കിഷ്ടം; കാരണം അയാൾ യാത്രികരെ എന്തെങ്കിലും പറഞ്ഞോ കാട്ടിയോ എപ്പോഴും അമ്യൂസ് ചെയ്തുകൊണ്ടിരുന്നു. അയാളുടെ മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് ഒലിച്ചു പോയ കൂട്ടത്തിലുണ്ടായിരുന്നു. ഈ അമ്യൂസാണ് മുമ്പെന്റെ വാച്ചെനിക്ക് കൊണ്ടുവന്നു തന്നത്. അതുകൊണ്ട് വിവരം അറിഞ്ഞപ്പോൾ ഞാനയാളെ എന്റെ അനുശോചനം അറിയിക്കാനായി കണ്ടു. പക്ഷേ സാധനങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞ് അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുതിര ചത്ത് നെഞ്ചത്തടിച്ച് കരയുന്ന കുതിരക്കാരന്റെ മേക്കട്ട് കേറി "എന്റെ മൊബൈൽ ഫോൺ താ" എന്നു പറയുമായിരുന്നു. പക്ഷേ, അമ്യൂസ് എന്നോട് പറഞ്ഞത് "ഞാൻ കൈലാസം കണ്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ പോയ സാധനങ്ങളും ഭോലേബാബ വീട്ടിലെത്തിക്കും" എന്നാണ്. നോക്കണേ ഭക്തന്മാരുടെ ഒരു വിശ്വാസം.

അപ്പോൾ കൈലാസയാത്രയെ പറ്റിയല്ലേ പറഞ്ഞു വരുന്നത്. യാത്രയിലെ അടുത്ത പ്രധാന താവളം "ഗുഞ്ചി" ആണ്. കേൾക്കാനൊരു സുഖവുമില്ലാത്ത മറ്റൊരു സ്ഥലപ്പേര്. ഈ സ്ഥലപ്പേർ എങ്ങനെ വന്നെന്ന് പ്രൊ.ഷെപ്പേർഡ് പോലും ഒന്നും എഴുതിയിട്ടില്ല. ഗുഞ്ചിയിലെ ആണുങ്ങളെ "ഗുഞ്ചിയാൽ" എന്നു വിളിക്കുമത്രെ. രോഹിത് ഗുഞ്ചിയാൽ, ഏകേഷ് ഗുഞ്ചിയാൽ, നീരജ് ഗുഞ്ചിയാൽ, പൂർവ്വി ഗുഞ്ചിയാൽ എന്നൊക്കെ. അപ്പോൾ ഗുഞ്ചിയാൽമാരുടെ നാടിനെ ഗുഞ്ചി എന്നു വിളിക്കുന്നു എന്നു നമുക്ക് പറയാം. എന്താണീ ഗുഞ്ചിയാൽ എന്നൊന്നും ആരും ചോദിക്കില്ലല്ലോ. പേരല്ലേ? ആളുകളുടെ പേരാകുമ്പോൾ കുഞ്ചി എന്നും പഞ്ചു എന്നും ഒക്കെ ആകാമല്ലോ.

ഗുഞ്ചി എന്നു പറഞ്ഞപ്പോഴാണ് വഴിയിൽ കണ്ട മറ്റൊരു സ്ഥലത്തിന്റെ പേരോർത്തത് - "കചൗതി". കൈലാസദർശനം കഴിഞ്ഞ് ഇന്ത്യയിലെത്തി വഴിയിൽ ഇടയ്ക്കു വച്ച് ജീപ്പിൽ യാത്ര ചെയ്യവേ, പുറത്ത് അഗാധതയിലെ പുഴ കാണുമ്പോൾ എനിക്ക് തല ചുറ്റുന്ന പോലെ തോന്നുന്നുണ്ടായിരുന്നു. ജീപ്പിന്റെ നിയന്ത്രണം ഒന്നു പോയാൽ എല്ലാം തീർന്നു. അകലേക്ക് നോക്കാതെ ഞാൻ ജീപ്പിന്റെ മുന്നിലെ റോഡിലേക്ക് മാത്രം നോക്കിയിരുന്നു. അപ്പോൾ കചൗതി 13കിമി, കചൗതി 12കിമി, കചൗതി 11കിമി എന്നിങ്ങനെയുള്ള നാഴികക്കല്ലുകൾ കാണുന്നുണ്ടായിരുന്നു. സമതലത്തിലെത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ജീപ്പ് നിർത്തിയപ്പോൾ ഒരു സ്ഥലത്ത് മാത്രം ഞാൻ "കൻജ്യോതി" എന്നെഴുതിക്കണ്ടു. അതന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കൻജ്യോതിയാണ് കചൗതി ആയതെന്ന്. ഒരു പക്ഷേ, "കാനനജ്യോതി" ആയിരിക്കണം കൻജ്യോതി ആയത്; ചുറ്റും കാടല്ലേ? അതെന്തായാലും എന്താണ് ഗുഞ്ചി ആയതെന്ന് ആരു കണ്ടു?

കൈലാസയാത്രയ്ക്ക് പുറപ്പെട്ടവരുടെ വിധി നിർണ്ണയിക്കുന്ന സ്ഥലമാണ് ഈ ഗുഞ്ചി. യാത്ര തുടരാനുള്ള ആരോഗ്യം യാത്രികർക്കുണ്ടോ എന്ന പുന:പരിശോധന നടക്കുന്നതിവിടെയാണ്. കൈലാസപതിയെ കാണാൻ യോഗമില്ലാത്തവർ ഇവിടത്തെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് തിരിച്ച് പോകേണ്ടി വരും. പക്ഷേ, ഒരു സൗജന്യം ചിലപ്പോൾ കിട്ടിയേക്കും. ശിവന്റെ തന്നെ ആസ്ഥാനമായ ആദികൈലാസം സന്ദർശിക്കാൻ അവർ അനുമതി തന്നേക്കും. ആദികൈലാസത്തിലേക്കും ഇതു വഴിയാണ് പോകേണ്ടത്. ആദികൈലാസത്തിലേക്കുള്ള "ഗേറ്റ്വേ" ആണ് ഈ ഗുഞ്ചി.

ബുദ്ധിയിൽ നിന്നും ഞങ്ങൾ പുലർച്ചെ പുറപ്പെട്ടു. ചായയും ബോൺവിറ്റയും കുടിച്ചു കാണും, തീർച്ച. കാരണം പ്രാതൽ ചിയാലേഖ് എന്ന സ്ഥലത്തായിരുന്നു എന്നതുതന്നെ. പുറപ്പെടുമ്പോഴുള്ള കാര്യമൊന്നും ഇതുവരെ എഴുതിയില്ല. സൂര്യപ്രകാശം തട്ടുന്ന ശരീരഭാഗങ്ങളിലെല്ലാം സൺസ്ക്രീൻ ക്രീം പുരട്ടണം. മുഖത്തും കയ്യിലും അതു പുരട്ടും. തണുപ്പുകാരണം ചുണ്ട് വിണ്ടുകീറാതിരിക്കാൻ ചുണ്ടിൽ ലിപ്ബാം പുരട്ടും. കാലിൽ സോക്സ് ഇടുന്നതിനു മുമ്പ് പാദങ്ങളിൽ ആന്റിഫംഗൽ പൗഡർ കുടയും. പിന്നെ ഷൂസ്, ഗ്ലൗസ്, മങ്കീ ക്യാപ്, സൺ ഗ്ലാസ് (കൂളിങ്ങ് ഗ്ലാസെയ്!) റെയിൻ കോട്ട്, വിൻഡ് ചീറ്റർ എല്ലാം ഓരോരുത്തരുടേയും ആവശ്യം പോലെ...

ഞാനാകെ രണ്ടു ദിവസമാണ് ലിപ്ബാം പുരട്ടിയത്. രണ്ടോ മൂന്നോ ദിവസം ആന്റിഫംഗൽ പൗഡർ ഉപയോഗിച്ചു. മിക്കവാറും ദിവസം സൺസ്ക്രീൻ ക്രീം പുരട്ടിയിരുന്നു. അതിന്റെ ഗുണം ഉണ്ടായോ എന്തോ? യാത്രയൊക്കെ കഴിഞ്ഞ് ഓഫീസിലും വീട്ടിലും എത്തിയപ്പോൾ പറഞ്ഞു കേട്ടത് ഞാനാകെ കറുത്തു പോയി എന്നാണ്. മൂക്കെല്ലാം ചുവന്ന് പഴുത്ത ചക്കച്ചുള പോലെ ആയവരും കൂട്ടത്തിലുണ്ടായിരുന്നു. അത് സൺസ്ക്രീൻ ക്രീം പുരട്ടാഞ്ഞിട്ട് ആയിരുന്നുവോ ആവോ?

നടക്കുമ്പോൾ മലനിരകളെ ബഹുമാനിക്കണമെന്നും നല്ലതേ ചിന്തിക്കാവൂ എന്നും എപ്പോഴും "ഓം നം:ശിവായ" എന്നു ചൊല്ലണമെന്നും കെ.എം.വി.എൻ ഗൈഡ് ഉപദേശിച്ചിട്ടുണ്ട്. വഴിയിൽ ദോഷകരമായ ഒന്നും സംഭവിക്കാതിരിക്കാനാണത്രെ അത്. ദൈവങ്ങളെ സന്തോഷിപ്പിച്ചാലല്ലേ നല്ലത് വരൂ, അപ്പോൾ 'ഓം നം:ശിവായ' എന്നൊക്കെ പറയണം. അത് പക്ഷേ അദ്ദേഹം പറഞ്ഞു തരണ്ട കാര്യമൊന്നുമല്ല. നമ്മൾ മലയാളികൾക്കു പോലും അറിയാവുന്നതല്ലേ അത്? അതുകൊണ്ടാണല്ലോ നമ്മൾ പാലം കടക്കുവോളം "നാരായണാ.. നാരായാണാ..." എന്നു പറയുന്നത്. നമ്മൾ പാലം കടന്നാൽ പിന്നെ "കൂരായണാ.. കൂരായണാ.." എന്നും പറയും എന്നത് മറ്റൊരു കാര്യം. സാന്ദർഭികമായി നോക്കുമ്പോൾ അത് ശരിയാണെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പാലം കടന്നു കഴിയുമ്പോൾ ഏത് നാരായണൻ? നാരായണാ.. നാരായാണാ എന്ന് ഞാൻ എഴുതിയത് കാണുന്ന വല്ലവരും ഞാനൊരു ഹിന്ദു വർഗ്ഗീയവാദിയാണെന്നും അതുകൊണ്ടാണ് നാരായണന്റെ കാര്യം പറഞ്ഞതെന്നും കരുതാനിടയുണ്ട്. അതുകൊണ്ട് അങ്ങനെയൊന്നും കരുതാതിരിക്കാൻ പാലം കടക്കുവോളം "എന്റീശോയേ.. എന്റീശോയേ.." എന്നും "എന്റെ റബ്ബേ.. എന്റെ റബ്ബേ.." എന്നു പറയുന്നവരും ഉണ്ടായിരിക്കുമെന്നും കൂടി എഴുതട്ടെ.

ബുദ്ധിയിൽ നിന്നും യാത്ര തുടങ്ങുമ്പോഴേ കയറ്റമാണ്. കിലോമീറ്ററുകൾ കയറ്റം കയറിയിട്ടുണ്ടാകണം, അപ്പോൾ ഒരു സമതലപ്രദേശത്ത് എത്തി. ആദ്യമേ കണ്ടത് ഒന്നു രണ്ട് ചായപ്പീടികകളാണ്. അതിലൊന്നിൽ ഞങ്ങളുടെ പ്രാതൽ തയ്യാറായി വരുന്നതേയുള്ളു. അതുകൊണ്ട് ഞാൻ ചുറ്റുപാടുകൾ കാണാനിറങ്ങി. വെറും ചുറ്റുപാടുകളല്ല. യാത്രയിൽ എല്ലാവരും പ്രകീർത്തിക്കുന്ന സ്ഥലമാണിത്. എല്ലവരും പ്രതീക്ഷിച്ചിരുന്ന സ്ഥലമാണിത്. ഈ സ്ഥലം ചിയാലേഖ് എന്നറിയപ്പെടുന്നു. കുന്നു കയറി ഈ സമതലത്തിൽ എത്തുമ്പോൾ, മുൻധാരണയൊന്നുമില്ലാതെയായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നതെങ്കിൽ, ഇത് സ്വപ്നമോ മായയോ എന്ന് ഞാൻ കരുതിപ്പോയേനെ! കാരണം ഞാൻ എത്തിയിട്ടുള്ളത് അതിവിശാലമായ ഒരു പൂന്തോട്ടത്തിലാണ്. ഈ ഹിമാലയത്തിൽ ആരാണ്, ആർക്കുവേണ്ടിയാണ് ഈ പൂന്തോട്ടം നട്ടു വളർത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്. കാരണം ഇത് നാടല്ലല്ലോ! പക്ഷേ ഞാൻ മനസ്സിലാക്കിയിരുന്നു.... അഥവാ അറിഞ്ഞു കഴിഞ്ഞിരുന്നു.. ഹിമാലയം ഒരു പുഷ്പാലയം കൂടിയാണെന്ന്. ഞാൻ, ജിജ്ഞാസയോടെ, പൂന്തോട്ടത്തിലേക്ക് ഒരു വിഹഗവീക്ഷണം നടത്തി....

ഭൂമിയോട്, മണ്ണിനോട്, ചേർന്ന് നിൽക്കുന്ന പൂക്കൾ. മിക്കവയും വെള്ള പൂക്കളാണ്; മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും ഉണ്ട്. ഈ പൂക്കളായിരിക്കാം പഞ്ചബാണൻ 'മലർശരം' തീർക്കാൻ ഉപയോഗിച്ചിരുന്നത്!! ഇന്നിപ്പോൾ കാമദേവനില്ല, കാമമേയുള്ളു... കാമദേവൻ എവിടെപ്പോയോ ആവോ? മനുഷ്യന്റെ കാമം സ്ത്രീസമൂഹത്തിനൊരു ശാപമായപ്പോൾ കാമത്തിനു വിത്തു പാകിയത് താനാണല്ലോ എന്ന ദു:ഖഭാരത്താൽ ടിയാൻ ജീവത്യാഗം ചെയ്തോ എന്തോ? അതോ, വല്ല യുവ മിഥുനങ്ങളെയും മലർശരമെയ്യുമ്പോൾ, ചീനക്കാരൻ പോലീസെങ്ങാൻ പിടിച്ച് അകത്തിട്ടതാകാനും മതി. മറ്റു നിറമുള്ള പൂക്കളും കുന്നിൻപുറത്തെ ഈ താഴ്വരയിൽ ഉണ്ട്. ലോകരിതിനെ valley of flowers എന്നു വിളിക്കുന്നു എന്നു പറയുമ്പോൾ ഇവിടത്തെ പൂക്കളെക്കുറിച്ച് ഒരു സാമാന്യ ജ്ഞാനം ലഭിക്കുമല്ലോ?

"ഫൂലോം കീ ഘാട്ടി മേം ലോ.നി.വി. അസ്കോട്ട് ആപ്കാ സ്വാഗത് കർത്താ ഹൈ" എന്നൊരു ബോഡും അവിടെ കാണാം. അസ്കോട്ട് എന്നത് സ്ഥലപ്പേരാണ്.

ചിയാലേഖിലെത്തുമ്പോൾ ദേവാലയസദൃശമായ ചെറിയൊരു കെട്ടിടം ഒരു ചെറിയ കുന്നിൻ മുകളിലായി ഞാൻ കണ്ടു. ഞാനങ്ങോട്ട് നടന്നു. പോലീസുകാരന്റെ അകമ്പടിയോടെ ഒരു സഹയാത്രികയും അവിടം ലക്ഷ്യമാക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പോലീസുകാരൻ പിൻവാങ്ങി. ......... ശരിയാണ്... അതൊരു അമ്പലമാണ്. പൂജാദികളോ മറ്റ് നിത്യകർമ്മങ്ങളോ ഇല്ലാത്ത, വിജനമായ, അവഗണനാഗ്രസ്തമായ ഒരു കെട്ടിടം..... ശിവനോ കാളിയോ ആണ് കേന്ദ്രസ്ഥാനത്ത്. ഞാനതിനു മുന്നിൽ അല്പനേരം ആരാധന(!)യോടെ നിന്നു... ഇത്തരം സന്ദർഭങ്ങളിൽ ഞാനൊന്നും പ്രാർത്ഥിക്കാറില്ല. പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ എന്റെ പ്രതിയോഗികളുടെ ഓർമ്മയാണോടിയെത്തുക. പിന്നെ പ്രാർത്ഥനയുടെ ഫലമെല്ലം കിട്ടുന്നതവർക്കായിരിക്കും... അതാണാവോ എന്റെ പ്രതിയോഗികൾ ഇങ്ങനെ ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നത്? ആ ക്ഷേത്രത്തിനടുത്തും പൂക്കൾ സമൃദ്ധം... ചുവന്ന ഒരു പൂവ് ഡോ. ആരാധന എനിക്കു കാണിച്ചു തന്നു. ഞാനതൊരു ചുവന്നുരുണ്ട കായ് ആണെന്നായിരുന്നു കരുതിയത്. അത്രക്കുണ്ട് പൂക്കളുടെ വൈവിധ്യം!!!

ഹിമാലയത്തിലെ പൂക്കളുടെ വൈവിധ്യം കണ്ട എനിയ്ക്ക് തോന്നിയത് അവിടത്തെ പൂക്കളുടെ മാത്രം ഫോട്ടോ എടുക്കാൻ ഒരു മാസത്തെ അവധി എടുത്ത് ഒരു ഒരു കാമറയും ഒരു "വൺ ടിബി" മെമ്മറി കാർഡു(?)മായി വരണമെന്നാണ്. പക്ഷേ, ആരെങ്കിലും സ്പോൺസർ ചെയ്യാമെങ്കിൽ മാത്രം ആലോചിക്കാവുന്ന കാര്യം.

ചിയാലേഖിൽ വച്ച് പോലീസുകാർ ആദ്യമായി ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. അവരുടെ റജിസ്റ്ററിൽ ഞങ്ങൾ ഒപ്പിട്ടു.

വീണ്ടും നടത്തം, നടത്തം, നടത്തം. നടത്തത്തെ കുറിച്ചെഴുതുകയാണെങ്കിൽ കുറേ ഉണ്ടാകും. 52 പേർ എങ്ങനെ നടന്നു എന്നെഴുതിയാൽ തന്നെ 52 വരിയാകും. അതു വേണ്ട. നടന്ന് കാലിലെ മസിൽ കയറുമ്പോൾ വേദന സഹിക്കാതെ 'വോളിനി' സ്പ്രേ ചെയ്യുന്നവർ മുതൽ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഇനിയും വേണമെങ്കിൽ നടക്കാൻ തയ്യാർ എന്ന് തോന്നിച്ചവർ വരെ കൂട്ടത്തിലുണ്ടായിരുന്നു. പറഞ്ഞില്ലേ, ഗ്രൂപ്പിലെ ആദ്യസംഘം രാവിലെ 10 മണിക്ക് ലക്ഷ്യത്തിലെത്തുമ്പോൾ അവസാനസംഘം എത്തുന്നത് രാത്രി 8 മണിക്കായിരിക്കുമെന്ന്. ആലോചിച്ചു നോക്കൂ, ആ നടത്തത്തിന്റെ ഒക്കെ ഒരു സ്റ്റയില്.

എഴുതാനാണെങ്കിൽ നടത്തത്തെ കുറിച്ചു മാത്രമല്ല ഉള്ളത്. രാവിലത്തെ ഒന്നും രണ്ടും തൊട്ട് തുടങ്ങണം എഴുതാൻ. കൃഷ്ണേട്ടനെ പോലെ ചിലർക്ക് രാവിലത്തെ ഒന്നിനും രണ്ടിനും മുമ്പേ ഒരു പൂജ്യം കൂടിയുണ്ട്. ഇതൊക്കെ എഴുതാൻ എനിക്കെവിടെ സമയം? പകലും സന്ധ്യയും കഴിഞ്ഞ് അവസാനം രാത്രിയിൽ കിടന്നു കഴിയുമ്പോഴുള്ള കൂർക്കം വലിയുണ്ടല്ലോ, അതിനെക്കുറിച്ച് മാത്രമുണ്ട് ഒരു പേജെഴുതാൻ.

ഒരു പേജെഴുതിയില്ലെങ്കിലും കൂർക്കം വലിയെ തൊട്ടുരുമ്മി ഞനൊന്നു പോകാം.

യാത്രയുടെ ഒരാഴ്ച കഴിയുമ്പോഴേക്കും രാത്രിയിൽ ഒരു ടെന്റിൽ കിടക്കാൻ ഞങ്ങൾക്കൊരു സംഘം ഉണ്ടായിരുന്നു. ഞാൻ, സുരേഷ്, അരവിന്ദ്, കൃഷ്ണേട്ടൻ, ആനന്ദ്, പല്ലവ്, രാജേഷ് എന്നിവരായിരുന്നു ആ സംഘം. ഒരു ദിവസം ഞങ്ങളുടെ ടെന്റിൽ പുതിയ രണ്ടു പേർ കൂടെ കൂടി. അതിൽ ഒരാളുടെ കൂർക്കം വലി കാരണം അടുത്ത് കിടന്ന രാജേഷ് പുറത്തെവിടേയോ പോയി ഉറങ്ങുകയാണുണ്ടായത്. (ടെന്റിനു പുറത്ത് കിടുങ്ങുന്ന തണുപ്പാണേ!!) പിറ്റേ ദിവസം രാവിലെ ഇതേ കുറിച്ച് ചോദിച്ചപ്പോൾ രണ്ടു പേരിൽ അപരൻ പറഞ്ഞത് സാധാരണ ഉറങ്ങുന്നത് സ്റ്റീരിയോ വച്ചാണെന്നും ഇന്നലെ മോണോ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. അയാളുദ്ദേശിച്ചത് ഇന്നലെ ഒരാളേ കൂർക്കം വലിക്കാനുണ്ടായിരുന്നുള്ളൂ എന്നും സാധാരണ അയാളുടെ ഇരു വശത്തും (സ്റ്റീരിയോ) കൂർക്കം വലിക്കാരായിരിക്കും എന്നും ആണ്. പിന്നീട് ഉറങ്ങാൻ ഞങ്ങൾ അവരെ കൂടെ കൂട്ടിയിട്ടേ ഇല്ല.

ഇങ്ങനെ എന്തെല്ലാം ഉണ്ടാകും ഒരു ക്യാമ്പ് ജീവിതത്തെ കുറിച്ച് എഴുതാന്!!

ക്യാമ്പ് ജീവിതത്തെ കുറിച്ച് മാത്രമല്ല എഴുതാനുള്ളത്. ജനങ്ങൾ, അവരുടെ ജീവിതരീതി, ഭൂപ്രകൃതി തുടങ്ങി എന്തു വേണമെങ്കിലും എഴുതാം. ഒന്നുമില്ലെങ്കിൽ അവർ വീടുണ്ടാക്കുന്ന രീതിയെങ്കിലും എഴുതാം. കല്ലുകൾ മാത്രം ഉപയോഗിച്ചുള്ള വീടുകൾ, മേല്ക്കൂര പോലും കല്ലുകൾ കൊണ്ടാണ്. ചെറുതെങ്കിലും കൊട്ടാരസദൃശമായ ഡിസൈനുകളോടു കൂടിയ വീടുകൾ... അതൊക്കെ എഴുതാം .... ഇതിനൊരു പുനരെഴുത്തുണ്ടെങ്കിൽ...

വീണ്ടും യാത്രയെക്കുറിച്ച് തന്നെ ആകട്ടെ. പണ്ടത്തെ തണ്ണീർ പന്തലുകളെ ഓർമ്മിപ്പിക്കും വിധം, ക്ഷീണം തീർക്കാനായി, വഴിയിൽ പലയിടത്തും കെഎംവിഎൻ ചായയും സ്നാക്സും വിതരണം ചെയ്യുമായിരുന്നു. അല്ലെങ്കിൽ ചായക്കടകൾ കാണും. ചിലപ്പോൾ സമതലങ്ങളിലെ നടത്തവും ആശ്വാസം പകരും. കാരണം കയറ്റം കയറിയും ഇറക്കം ഇറങ്ങിയും തളരുമ്പോഴാകും ഈ സമതലങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടയിൽ ഞങ്ങൾ കൈലാസദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന സംഘത്തെ വഴിയിൽ കണ്ടിരുന്നു. പലരുമായും ഉപചാരവാക്കുകൾ കൈമാറുകയും ചെയ്തു. എന്നാണ്, എവിടെ വച്ചാണ് എന്ന് ഓർമ്മയില്ലെന്നു മാത്രം.

ഞങ്ങൾ ഗർബ്യാങ്ങിലെത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പതാക പാറിക്കളിക്കുന്നത് കണ്ടു. അവിടെയുള്ള ഐടിബിപിയുടെയോ എസ്എസ്ബി (സീമാ ശസ്ത്ര് ബൽ) യുടെയോ ക്യാമ്പിലായിരുന്നു അത്. അവിടെ വച്ച് ഐടിബിപിക്കാർ ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. ചായയും സ്നാക്സും നൽകി. ചിലർ കസേരയിലിരുന്ന് വിശ്രമിച്ചു. മുന്നോട്ട് നടക്കുമ്പോൾ വലിയൊരാട്ടിൻ കൂട്ടത്തെ കണ്ടു. അതിൽ നിന്ന് നല്ലൊരെണ്ണത്തിനെ ഒരു പോലീസുകാരൻ പിടിച്ചു കൊണ്ടു പോയി. അവർക്ക് അന്നത്തെ ഭക്ഷണത്തിന് സ്വാദ് കൂട്ടാനാണാ ആടിന്റെ വിധി; പാവം. ആട്ടിടയന്റെ കാര്യമോ? പാവം..

ഗർബ്യാംഗിലെവിടെയോ വഴി ചളി നിറഞ്ഞതായിരുന്നു. മണ്ണ് വഴുവഴുപ്പുള്ളതും. കുത്തി നടക്കുന്ന വടിയുടെ സഹായം ഈ വഴിയിൽ അത്യന്താപേക്ഷിതമാണ്. വഴിലിലെവിടേയോ ചൂടുള്ള നീരുറവയും കാണുകയുണ്ടായി.

നടക്കുമ്പോൾ വഴിയിലെ ഒരു വീട്ടിൽ (അതോ കടയോ?) ഒരു റേഡിയോ കണ്ടു. ഇപ്പോൾ, ഈ കാലങ്ങളിൽ, കാണാൻ പ്രയാസമുള്ള ഒന്നാണീ റേഡിയോ. കെൽട്രോണിന്റെ പഴയ 'ക്രാന്തി' റേഡിയോ ആണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്. അന്നതിന് നൂറു രൂപയായിരുന്നു. 'ഒരു വീട്ടിൽ ഒരു റേഡിയോ' എന്ന മുദ്രാവാക്യവുമായി കെൽട്രോൺ തുടങ്ങിയതായിരുന്നു ഈ ക്രാന്തി റേഡിയോ. ടാറ്റ 'നാനോ' കാർ തുടങ്ങിയതു പോലെ പണം കുറഞ്ഞവരെ ഉദ്ദേശിച്ചായിരുന്നു ഈ റേഡിയോ ഇറക്കിയിരുന്നത്. ഇന്നിപ്പോൾ അത്തരം റേഡിയോക്കൊന്നും ഒരു സ്ഥാനവുമില്ല. ഇപ്പോൾ എല്ലാത്തിനും മൊബൈൽ ഫോൺ മതിയല്ലോ? ഫോൺ ചെയ്യാൻ മാത്രമല്ലല്ലോ സെൽ ഫോൺ; ഫോട്ടോ എടുക്കാനും പാട്ടു കേൾക്കാനും നോട്ടെഴുതാനും ഒക്കെ ഉപയോഗിക്കുന്നത് ഈ സെൽ ഫോണല്ലേ. ഇനി വന്നു വന്ന് എ.ടി.എം കാർഡിനും ഐഡന്റിറ്റി കാർഡിനും വരെ മൊബൈൽ ഫോൺ മതി എന്നതല്ലേ അവസ്ഥ.

ഗുഞ്ചിയിൽ ഞങ്ങളെത്തുമ്പോൾ അവിടെ ലോറി, ജീപ്പ്, ജെസിബി, ടിപ്പർ തുടങ്ങിയ വാഹന/യന്ത്രസാമഗ്രികളൊക്കെ ഉണ്ടായിരുന്നു. നടന്നു വരുന്ന വഴിയിലൂടെ ഇതൊക്കെ എങ്ങനെ ഇവിടെ എത്താനാണ്? അപ്പോഴല്ലേ അറിയുന്നത്, ഇതെല്ലാം ഹെലിക്കോപ്റ്ററിൽ ഇവിടെ എത്തിച്ചതാണെന്ന്. ആദികൈലാസത്തിലേക്ക് വാഹനയോഗ്യമായ റോഡുണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് സർക്കാർ. ബിആർഓ, ഗ്രെഫ് എന്നീ പട്ടാള സംവിധാനങ്ങളാണീ പണിയിൽ മുഴുകിയിട്ടുള്ളത്. ധാരാളം മലയാളികളും അതിലുണ്ട്. ഗുഞ്ചിയിൽ ഞങ്ങൾ മലയാളികളെ കണ്ട് സംസാരിച്ചു. ആദികൈലാസത്തിലേക്കുള്ള റോഡ് വരാൻ 15 കൊല്ലമെങ്കിലും എടുക്കും എന്നാണൊരു മലയാളി പറഞ്ഞത്. മല പൊട്ടിച്ച് വേണ്ടേ റോഡാക്കാൻ? മല വെടി വച്ച് തകർക്കുന്നത് ഞങ്ങൾ നോക്കി നിന്നു. ഗുഞ്ചിയിൽ ഗ്രാമങ്ങളും ബാങ്കും ഒക്കെ ഉണ്ട്.

ഗുഞ്ചിയിലെ ക്യാമ്പിനു സമീപത്തു കൂടെ ഒരു നദി ഒഴുകുന്നുണ്ട്. അതിനെ അവർ കുട്ടിനദി, കുട്ടിഗംഗ എന്നൊക്കെയാണ് വിളിക്കുന്നത്. അവർ മലയാളികളായതു കൊണ്ടൊന്നുമല്ല അങ്ങനെ വിളിക്കുന്നത്. കുട്ടി എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്ന നദിയായതു കൊണ്ട് ആ പേർ വീണതാണ്. കുന്തി എന്ന പേരാണത്രെ ലോപിച്ച് കുട്ടിയായത്. അപ്പോൾ കുന്തിപ്പുഴ എന്നു വേണം പറയാൻ. അല്ലെങ്കിലും അത് കുന്തിപ്പുഴ തന്നെയാണ്; കാരണം കുന്തിപ്പുഴയുടെ തീരത്തുള്ളതുപോലെ (കേരളത്തിലാണല്ലോ കുന്തിപ്പുഴ) മണ്ണിലുണ്ടാക്കുന്ന നമ്മുടെ തൃക്കാക്കരയപ്പനെ ഞാനിവിടെ കണ്ടു.

ഗുഞ്ചിയിലെ പ്രധാന അനുഭവം ഒരു സഹയാത്രികയ്ക്ക് ഉണ്ടായ അസുഖവും അതിൽ നിന്നവർക്കുണ്ടായ അത്ഭുതകരമായ മോചനവുമാണ്. അതില്ലാതിരുന്നെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിലെ രണ്ടു പേർ കൈലാസം കാണാതെ മടങ്ങിയേനെ. എപ്പോഴാണ്, എങ്ങനെയാണ് എന്നറിയില്ല അവർ ഗുഞ്ചിയിലെത്തുമ്പോൾ അവരുടെ കീഴ്ത്താടിയെല്ല് ചലിക്കുന്നില്ല. വായ് തുറന്നു തന്നെ ഇരുന്നു. സംസാരിക്കാനാവുന്നില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല. കീഴ്ത്താടി താഴ്ത്തി, ഒന്ന് വായ് തുറന്ന് പിടിച്ചു നോക്കൂ. അതാണ് ആ സ്ത്രീയുടെ എപ്പോഴുമുള്ള അവസ്ഥ. ഭാഗ്യത്തിന് ഗുഞ്ചിയാൽമാരുടെ നാട്ടിൽ ഐടിബിപി ക്യാമ്പും അവിടെ യോഗ്യരായ ഡോക്റ്റർമാരും ഉണ്ടായിരുന്നു. അവരൊക്കെയാണല്ലോ ഇപ്പോൾ ഞങ്ങളുടെ സംരക്ഷകർ.

ഡോക്റ്റർമാർ അവരെ പരിശോധിച്ചു. താടി കുടുങ്ങി പോയിട്ടാണുള്ളത്. അത് ഇളക്കണമെങ്കിൽ അവരെ ബോധം കെടുത്തണം; അനസ്തേഷ്യ കൊടുക്കണം. അതിനുള്ള സൗകര്യം ഗുഞ്ചിയിൽ ഇല്ല. നാട്ടിലേക്ക് തിരിച്ചു പോകാൻ അവർ രോഗിയെ(?) ഉപദേശിച്ചു. അന്നു രാത്രി മുഴുവൻ അവരങ്ങനെ കഴിഞ്ഞു എന്ന് വേണം കരുതാൻ. സന്ധ്യയോടെ മാത്രമേ ഈ വിവരം ഞങ്ങളൊക്കെ അറിഞ്ഞുള്ളു.

ഞങ്ങളുടെ ഗ്രൂപ്പിൽ ഭാഗ്യത്തിന് ഒരു റൈക്കി (REIKI) മാസ്റ്ററുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിറ്റേ ദിവസം പൂജയും തുടർന്ന് റെയ്ക്കി ചികിത്സയും നടന്നു. റെയ്ക്കി പ്രകാരം ചില മർമ്മസ്ഥാനങ്ങളുണ്ടത്രെ. അവിടെ യഥാവിഥി തടവിയും പിടിച്ചും മണിക്കൂറുകളെടുത്ത് അവരുടെ താടി പൂർവ്വസ്ഥിതിയിലായി. അപ്പോൾ ക്യാമ്പിലുയർന്ന ആർപ്പുവിളികളും മഹാദേവസ്തുതികളും അവർണ്ണനീയമാണ്. സന്തോഷാധിക്യത്താൽ ആ സ്ത്രീ ഞങ്ങളെ ഓരോരുത്തരേയും വന്ന് കെട്ടിപ്പിടിച്ചു. അവരുടെ താടി ശരിയായിരുന്നില്ലെങ്കിൽ അവരേയും കൊണ്ട് തിരിച്ചുപോകാൻ അവരുടെ സഹയാത്രികൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പറയേണ്ടതുണ്ടോ അവരുടെ സന്തോഷാധിക്യം? റെയ്ക്കി മാസ്റ്റർ പാണ്ഡുരംഗയ്ക്ക് സ്തുതിയായിരിയ്ക്കട്ടെ!!!!

ഗുഞ്ചിയിൽ നിന്നാൽ അന്നപൂർണ്ണ കൊടുമുടി കാണുമത്രെ. അതിനായി മണിക്കൂറുകളോളം ആളുകൾ ഊഴമിട്ട് കാത്തിരുന്നു, പക്ഷേ ആകാശം മേഘാവൃതമായിരുന്നതിനാൽ രണ്ടു ദിവസവും ആർക്കും അത് കാണാനായില്ല. അതോ, ഇനി ഇടയ്ക്കെങ്ങാൻ ആരെങ്കിലും അതു കണ്ടുവോ എന്തോ?

ഉച്ചയോടെ ഞങ്ങൾ ഗുഞ്ചിയിലെത്തിയിരുന്നു. അവിടെ നിന്ന് ഞങ്ങൾക്ക് കുതിരപ്പുറത്തെത്തിച്ച ബാഗുകൾ കിട്ടി. എല്ലാം നനഞ്ഞ് കുതിർന്നിരുന്നു. പ്ലാസ്റ്റിക്കോ പോളിത്തീനോ ഉപയോഗിച്ചായിരുന്നില്ലല്ലോ, വെറും വളച്ചാക്ക് പോലെയുള്ള കവറുകൊണ്ടായിരുന്നല്ലോ അത് പൊതിഞ്ഞിരുന്നത്. എല്ലാം വെയിലത്തിട്ട് ഉണക്കിയെടുത്തു. അതിലുണ്ടായിരുന്ന പുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായിത്തീർന്നിരുന്നു.

രണ്ടു വശത്തും മലകളുള്ള വിശാലമായ ഒരു ഭൂഭാഗമാണ് ഗുഞ്ചി. നടുവിലൂടെ പുഴ ഒഴുകുന്നു. രണ്ടു വശത്തും ഗ്രാമങ്ങളുണ്ട്. അകലെ ഒരു ഗ്രാമത്തിൽ വൈകുന്നേരം ഒരു ജാഥ കണ്ടു. കൊട്ടും കുരവയും സ്ത്രീകളും കുട്ടികളും മറ്റും മറ്റും ഉണ്ട്. പുഴയും മറ്റും താണ്ടി ഞങ്ങളവിടെ എത്തി. കരുതിയ പോലെ ക്ഷേത്ര സംബന്ധമായ എന്തോ ചടങ്ങാണ്. പക്ഷേ ക്ഷേത്രങ്ങളൊന്നുമില്ല. ഒരു മരത്തിന്റെ ചുവട്ടിലാണ് പൂജയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടക്കുന്നത്. ഗ്രാമീണരാണ്, പഹാഡികളാണ് എന്നൊക്കെ പറയാമെങ്കിലും നല്ല പണക്കാരും കൂട്ടത്തിലുണ്ട്. വില കൂടിയ ഹാൻഡികാം പിടിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ചിലരുടെ കയ്യിൽ ഒരു പ്ലേറ്റിൽ നമ്മുടെ മണ്ണിലുണ്ടാക്കുന്ന തൃക്കാക്കരയപ്പനെ കണ്ടു. എന്താണാവോ അത്? എന്തിനാണാവോ അത്? പരിപാടികൾ തുടങ്ങുന്നതേ ഉള്ളു എന്നതുകൊണ്ടും അത് തീരുന്നതു വരെ അവിടെ നോക്കിനിൽക്കാനാവില്ല എന്നതു കൊണ്ടും ഞാൻ തിരിച്ചു പോന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പോന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഗുഞ്ചിയിൽ സാറ്റലൈറ്റ് ഫോണുണ്ട്. മിനിറ്റിന് 3 രൂപയാണ് നിരക്ക്. ഞാൻ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു. മറ്റുള്ളവരും. അവിടെ ഒരു സോളാർ ഹീറ്ററുണ്ട്; അതുകൊണ്ട് കുളിക്കേണ്ടവർക്ക് ചൂടുവെള്ളം കിട്ടും, റേഷനാണെന്നു മാത്രം. ഒരു വിറകടുപ്പിൽ വെള്ളം ചൂടാക്കുന്നതും ഞാനവിടെ കണ്ടു.

ഗുഞ്ചിയിലെ ഐടിബിപി ക്യാമ്പിൽ ക്ഷേത്രമുണ്ട്. കാളീക്ഷേത്രമാണെന്നോർമ്മ. അതല്ലെങ്കിൽ ശിവക്ഷേത്രം. ഇവർ രണ്ടുമാണ് ഇവിടത്തെ പോപ്പുലർ ദൈവങ്ങൾ. പിന്നീടുള്ളത് ഷിർദ്ദിയിലെ സായി ബാബയാണ്. സന്ധ്യയ്ക്ക് എല്ലാവരും ക്ഷേത്രത്തിനകത്ത് ഭജനയുടേയും പൂജയുടേയും തിരക്കിലായിരുന്നു. ഞാനും ഒന്നവിടെ തല കാട്ടി.

ഇന്നും നാളെയും താമസം ഇവിടെ തന്നെ. ഒരു ദിവസം ഇവിടെ താമസിക്കുമ്പോൾ ഉയർന്ന മലയിലെ കാലാവസ്ഥയുമായി ശരീരം താദാത്മ്യം പ്രാപിക്കുമത്രെ. പിന്നെ നാളെയാണ് മെഡിക്കൽ ടെസ്റ്റ്. അതിനു ശേഷം അറിയാം ആരൊക്കെ എവിടെയൊക്കെ പോകുന്നൂ എന്ന്. കഴിഞ്ഞ ഒരാഴ്ചയായി പ്രഷറും ഷുഗറും മറന്ന ഭക്ഷണക്രമമാണ്. അതീ മെഡിക്കൽ ടെസ്റ്റിനെ ബാധിക്കുമോ? എന്തായാലും ഗംഭീരമായ അത്താഴം കഴിച്ച് ഞാൻ കിടന്നു; ഗുഞ്ചിയിലെ സൂര്യോദയവും പ്രതീക്ഷിച്ചു കൊണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാവിലെ നാലു മണിക്കെഴുന്നേറ്റു. ഗുഞ്ചിയിലെ സൂര്യോദയം കെങ്കേമമാണെന്ന് കേട്ടറിഞ്ഞിരുന്നു. ടെന്റിന്റെ വാതിൽ തുറന്ന് പുറത്ത് വന്നപ്പോൾ മഴ ചാറുന്നുണ്ട്. ഭൂമി നല്ല പോലെ നനഞ്ഞിട്ടുണ്ട്. രാത്രിയിൽ മഴ പെയ്തതു തന്നെ കാരണം.. ഉറക്കത്തിന്റെ മൂർദ്ധന്യത്തിൽ ഒന്നും അറിഞ്ഞില്ല. ആകാശം മേഘാവൃതമാണ്. സൂര്യോദയം കാണാനിടയില്ലെന്ന് മനസ്സിലായ ഞാൻ തിരികെ വന്ന് കിടന്നു. തണുക്കുന്നു. കൈകളിലും കാലുകളിലും ഗ്ലൗസും സോക്സും ഇട്ടിരുന്നെങ്കിൽ തണുക്കില്ലായിരുന്നു. രജായി മടക്കി വച്ച നിലയിൽ ഇരിപ്പുണ്ട്. പക്ഷേ ഞാനതെടുത്തില്ല. പലരും എടുത്തുപയോഗിച്ച രജായി എടുത്ത് പുതയ്ക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി. പിന്നീട് ചായ കൊണ്ടു വന്നപ്പോഴാണുണർന്നത്. പല്ലു തേക്കാതെ തന്നെ ചായ കുടിച്ചു. ഏഴര മണിയ്ക്ക് പ്രാതൽ റഡിയാകുന്നതു വരെ വർത്തമാനം പറഞ്ഞിരുന്നു. പ്രാതലിന് ഇഡ്ഡലിയും സാമ്പാറും... ആദ്യമായാണ് ക്യാമ്പിൽ സൗത്തിന്ത്യൻ ഭക്ഷണം കിട്ടുന്നത്. ചില നോർത്തിന്ത്യൻസിന്റെ മുഖത്ത് ഇഡ്ഡലി കാണുമ്പോൾ ചുളിവ് വീഴുന്നുണ്ടായിരുന്നു. അവർക്കിഷ്ടം റൊട്ടിയും ചപ്പാത്തിയും തന്നെ.

നല്ല ചൂടുള്ള സാമ്പാർ... ഇഡ്ഡ്ലിയും മോശമില്ല. വെറുതെ കിട്ടുന്നതല്ലേ.. പ്രഷറും ഷുഗറും ഒന്നും നോക്കാതെ ഞാൻ 7 ഇഡ്ഡ്ലിയും കുറേ സാമ്പാറും കഴിച്ചു.

എട്ടരക്ക് ഐടീബിപി വക യാത്രയെക്കുറിച്ച് ബ്രീഫിങ്ങ്. പോകാനുള്ള വഴിയും താമസകേന്ദ്രങ്ങളും അവർ മാപ്പ് സഹിതം വിവരിച്ചു. അവർ ചായയും സ്നാക്സും തന്നു. ഇത് ഐടിബിപി വക. രാവിലത്തെ പ്രാതൽ കെഎംവിഎൻ വകയാണല്ലോ. തുടർന്ന് എല്ലാവരും മെഡിക്കൽ ക്യാമ്പിലേക്ക് പോയി. ഓരോരുത്തരേയായി ചെക്കപ്പ് നടത്തി വിട്ടയയ്ക്കാൻ സമയമെടുക്കും. അതുകൊണ്ട് യാത്രികരിൽ പകുതി പേരെ അടുത്തുള്ള ഒരു പറമ്പിലേക്കവർ കൊണ്ടു പോയി. അവിടെ അവർ ഒരു കൈലാസമാനസസരോവർ സ്മൃതിവനം ഉണ്ടാക്കുന്നുണ്ട്. എല്ലാ യാത്രികരും അവിടെ ഒരു വൃക്ഷത്തൈ നട്ടു. അവർ അതിനെല്ലാം വെള്ളവും വളവും നൽകുകയും ചെയ്തു.

വിശദമായ മെഡിക്കൽ ടെസ്റ്റാണ്. പ്രഷർ, നെഞ്ച്, പുറം, പൊതുവായ ശരീരാരോഗ്യം എന്നിവയാണ് നോക്കുന്നത്. എന്റെ പ്രഷർ കൂടുതലായിരുന്നു. എങ്കിലും അവർ കടുംപിടുത്തമൊന്നും എടുത്തില്ല. കുതിരപ്പുറത്ത് യാത്ര ചെയ്യണമെന്ന് ഉപദേശിച്ച് എന്നെ അവർ യാത്രയ്ക്കനുവദിച്ചു. പ്രഷർ വളരെ കൂടുതലുള്ളവരെ അവർ വൈകുന്നേരം വീണ്ടും പരിശോധിച്ചു. അതിനിടയ്ക്ക് ധാരാളം ഗുളിക കഴിച്ച് പ്രഷർ കുറച്ചവരും ഉണ്ട്. എന്തായാലും എല്ലാവർക്കും മുന്നോട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.

ഉച്ചയ്ക്ക് ശേഷം തൊഴിലൊന്നുമില്ലയിരുന്നു. അതുകൊണ്ട് ഞങ്ങൾ നാടു കാണാനിറങ്ങി. ഞങ്ങൾക്ക് വഴികാട്ടിയായി കൃഷ്ണേട്ടന്റെ പോർട്ടറുണ്ടായിരുന്നു. ആ പയ്യന്റെ വീട് ഗുഞ്ചിയിലായിരുന്നു.

വേദവ്യാസൻ മഹാഭാരതം തീർത്തത് ഒരു മരത്തിന്റെ തോലിലത്രെ. ആ മരമാണെന്നു പറഞ്ഞ് ഒരു മരം പോർട്ടർ ഞങ്ങൾക്ക് കാട്ടിത്തന്നു. വേദവ്യാസൻ അതു വഴിയൊക്കെ പോയിട്ടുണ്ടത്രെ... പറഞ്ഞില്ലേ, ആദികൈലാസത്തിലേക്കുള്ള വഴിയാണത്. നടപ്പാതയേ ഇപ്പോഴുള്ളു. അത് വാഹനങ്ങൾക്ക് പോകാൻ പാകത്തിൽ വീതി കൂട്ടിക്കൊണ്ടിരിക്കയാണ്. അവിടെ ഉള്ള ഒരു സ്വാഗത കമാനത്തിൽ വേദവ്യാസന്റേയും ആദികൈലാസത്തിന്റേയും കാര്യം എഴുതി വച്ചിട്ടുണ്ട്. കയ്യിൽ കാമറയുള്ളവർ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. മലയുടേയും, മഞ്ഞിന്റേയും ഗ്രാമങ്ങളുടേയും വീടുകളുടേയും മറ്റും മറ്റും. പോർട്ടറുടെ വീട്ടിൽ നിന്ന് ചായ കുടിച്ചാണ് ഒടുവിൽ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങിയത്.

സന്ധ്യയ്ക്ക് പൂജയും ഭജനയും പല ടെന്റുകളിലും ഉണ്ടാകാറുണ്ട്. അതെല്ലാം വ്യക്തികളുടെ താല്പര്യം പോലെ ഇരിക്കും. രാജേഷ് ഒന്നാന്തരം വയലിനിസ്റ്റാണ്. നന്നായി ഭജന പാടും. എന്നും സന്ധ്യക്ക് ശ്രുതിപ്പെട്ടി വച്ച് കീർത്തനങ്ങൾ പാടുന്നത് രാജേഷിന് പതിവാണ്. ഇന്നും അതുണ്ടായി.

നാളെ യാത്ര നഭിദാങ്ങിലേക്കാണ്. എല്ലാവരും കെട്ടും ഭാണ്ഡവും മുറുക്കി ലഗേജ് കമ്മിറ്റിയെ ഏൽപ്പിച്ചു. അതിനി ചൈനയിലെത്തിയാലേ വേണ്ടൂ. "അവസാനം രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു" എന്ന് കഥയുടെ അവസാനം നാം പറയാറില്ലേ, അതുപോലെ പറയട്ടെ, "രാത്രിയിൽ സമൃദ്ധമായ ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി" എന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 12

യാത്ര പുറപ്പെട്ടിട്ട് ഒരാഴ്ചയാകുന്നു. ഈ സമയം കൊണ്ട് കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അധികം പേരും ഭക്തന്മാർ തന്നെയാണ്. ചിലർ യാത്ര ഇഷ്ടപ്പെടുന്നവരാണ്. അവർക്ക് നാടെന്നോ നഗരമെന്നോ ഉള്ള വേർതിരിവൊന്നുമില്ല. കൈലാസം അവർക്ക് പല ലക്ഷ്യങ്ങളിലൊന്നു മാത്രം. യാത്രികരിൽ പലരും മൂന്നാമതും നാലാമതും കൈലാസം സന്ദർശിക്കുന്നവരാണ്. കൈലാസദർശനത്തിനായി വർഷം തോറും ഒന്നിൽ ചില്വാനം ലക്ഷം രൂപ മുടക്കാനും ഒരു മാസം മാറ്റിവയ്ക്കാനും അവർക്കൊരു വിഷമവുമില്ല. 'ഭോലേബാബ' വിളിക്കുന്നതാണത്രെ. അങ്ങനെയാണിവിടത്തുകാർ ശിവനെ വിളിക്കുക. 18 തവണ കൈലാസത്തിൽ പോകാനാണൊരാളുടെ പ്ലാൻ. അയാളൊരു കോണ്ട്രാക്റ്റർ ആണ്. അയാൾക്കതൊക്കെ ആകാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തേയും അവസാനത്തേയും യാത്രയാണ്. ഇത്രയും സമയവും പണവും ഇതിനായി മുടക്കുക എനിക്കിനി അസാദ്ധ്യം.

യാത്രികരുമായി സമരസപ്പെടുന്നതു വരെ പരമശിവന്റെ ആസ്ഥാനമായാണ് ഞാൻ കൈലാസത്തെ കണ്ടിരുന്നത്. യാത്രികരുമായുള്ള സഹവാസം എനിയ്ക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തന്നു. പാർവ്വതീ പരമേശ്വരന്മാരുടെ ഗ്രീഷ്മകാലവസതി മാത്രമത്രേ ഈ കൈലാസം. ജൂൺ മുതൽ സപ്തംബർ വരെയുള്ള സമ്മർ സീസണിൽ മാത്രമേ അവരവിടെ കാണൂ. അതാണീ സമയത്ത് കൈലാസയാത്ര നടത്തുന്നതിന്റെ പൊരുൾ. ശിവന്റെ യഥാർത്ഥ വാസം ആദികൈലാസത്തിലത്രെ.

ഉത്തർഖണ്ഡിലാണ് ആദികൈലാസം. ഗുഞ്ചിയിൽ നിന്ന് 36 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താൽ ഇവിടെ എത്തുമത്രേ. (തിബത്തൻ)കൈലാസത്തിന്റെ ഒരു ചെറുപതിപ്പാണ് ഈ ആദികൈലാസം. മാനസസരോവരവും ഗൗരീകുണ്ഡും ഇവിടെ ഉണ്ടത്രെ. ഭക്തർ കൈലാസം പോലെ തന്നെ പ്രാധാന്യം ആദികൈലാസത്തിനു നൽകുന്നുണ്ട്. സന്ദർശകരും നിരവധി.

കൈലാസവും ആദികൈലാസവും കൂടാതെ 3 സ്ഥലങ്ങൾ കൂടിയുണ്ട് ശിവന്റെ ആവാസസ്ഥാനമായിട്ട്. ഇവയെല്ലാം കൂടി പഞ്ചകൈലാസം എന്നാണറിയപ്പെടുന്നത്. ബാക്കിയുള്ള 3 സ്ഥലങ്ങളും ഹിമാചൽ പ്രദേശിലാണ്. ഖണ്ഡകൈലാസം, കിന്നരകൈലാസം, മണിമഹേഷ് എന്നിവയാണവ. ഓം പർവ്വതവും അർദ്ധനാരീശ്വരന്മാരുടെ ആവാസ സ്ഥാനമാണെന്നൊരു വിശ്വാസം ചിലർ വച്ചു പുലർത്തുന്നുണ്ട്. അപ്പോൾ അമർനാഥ് ഗുഹയുടെ കാര്യമോ? ആർക്കറിയാം?

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് ഖണ്ഡകൈലാസം സ്ഥിതി ചെയ്യുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഭക്തർ ഇവിടെ സന്ദർശിക്കുന്നത്. ഭസ്മാസുരന് വരം കൊടുത്ത ശേഷം അസുരനിൽ നിന്ന് രക്ഷപ്പെടാനായി ശിവൻ ഇവിടെയാണത്രെ സമാധിയിൽ ഇരുന്നത്. ഏതാണ്ട് 19000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഇവിടെ സന്ദർശിക്കരുതെന്ന ഉപദേശം അധികൃതർ നൽകാറുണ്ട്.

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് കിന്നരകൈലാസം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 20000 അടി ഉയരത്തിൽ ഇത് സ്ഥിതി ചെയ്യുന്നു. അർദ്ധനാരീശ്വരന്മാരുടെ ശൈത്യകാല വസതിയത്രെ ഇത്. ജന്മാഷ്ടമി നാളിലാണത്രെ ഇവിടം സന്ദർശിക്കേണ്ടത്. ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലാണ് മണിമഹേഷ് നില കൊള്ളുന്നത്. പാർവ്വതീ പരമേശ്വരന്മാരുടെ ക്രീഡാസ്ഥലമായിട്ടാണ് മണിമഹേഷ് കരുതപ്പെടുന്നത്.

രാവിലെ “ഗാന്ധാരശില”യിൽ നിന്ന് പുറപ്പെട്ടു. പ്രാതൽ കഴിച്ചില്ലായിരുന്നു. എന്നു വച്ചാൽ കുടിച്ചത് ചായയും ബോൺവിറ്റയുമെന്നർത്ഥം. വഴിയിൽ വളരെ ചെറിയൊരു സിമന്റ് കൂടാരം കണ്ടു. അതൊരു അമ്പലമാണ്; ശിവന്റെ പ്രതിഷ്ഠ. ഞങ്ങള് കൈലാസയാത്രികരെ പ്രതീക്ഷിച്ചായിരിക്കാം... അവിടെ ഒരു പൂജാരിയുണ്ടായിരുന്നു. അയാൾ ഞങ്ങൾക്ക് പ്രസാദം തന്നു. ഞാനൊരു 10 രൂപ അയാൾക്കിട്ടു കൊടുത്തു. അയാൾ മുഷിയരുതല്ലോ.

നടക്കുമ്പോൾ പലപ്പോഴും അകലെ അഗാധതയിൽ കാളി നദിയോ മറ്റേതെങ്കിലും നദിയോ കാണുന്നുണ്ടായിരിക്കും. ആളുകൾ നടന്നുണ്ടായ ഒരു വഴിയാണൊ അത് എന്നു വരെ തെറ്റിദ്ധരി ക്കത്തക്ക വിധം അകലെയായിരിക്കും ആ അഗാധത. ഇതുപോലെ തന്നെയാണ് മലയുടെ ഔന്നത്യവും. കാതങ്ങൾ ഉയരെ നിന്ന് ഒരു സംഘം കുതിരകൾ ഇറങ്ങിവരുന്നത് ഞാൻ താഴെ നിന്ന് കണ്ടപ്പോൾ ഉറുമ്പരിക്കുന്നതു പോലെയാണ് തോന്നിയത് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അല്പനേരം നോക്കിനിന്നപ്പോഴാണ് ആ വരുന്നത് കുതിരകളാണെന്ന് എനിക്ക് മനസ്സിലായത്. മലയുടെ ഉയരവും നദിയുടെ താഴ്ചയും അറിയാൻ വേറെ രണ്ടുദാഹരണങ്ങൾ ആവശ്യമുണ്ടോ?

ഇറക്കം, ഇറക്കം, ഇറക്കം.... കിലോമീറ്ററുകൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ലഖൻപൂർ എന്ന സ്ഥലത്തെത്തി. ഈ സ്ഥലത്തിന് പ്രത്യേകതയൊന്നുമില്ല. സ്ഥലം വേർതിരിച്ചറിയാൻ ഒരു പേര്. അത്ര തന്നെ. അല്ലെങ്കിലും ഈ ലഖൻപൂരും, ഗാലയും ശിർഖയും ബുധിയുമെല്ലാം ഒരുപോലെത്തന്നെ. മലകളും പുഴകളും മലഞ്ചെരിവുകളുമായി ഹിമാലയത്തിന്റെ പ്രകൃതം പേറുന്ന സ്ഥലങ്ങൾ. നാഴികക്കല്ലുകൾ മനസ്സിലാക്കാൻ ഓരോ സ്ഥലത്തിനും ഓരോ പേർ.

രാവിലെ 7 മണി. ലഖൻപൂരിൽ നിന്ന് പ്രാതൽ. ചപ്പാത്തിയും കടലക്കറിയും ചായയും. കാളിനദിയുടെ തീരത്താണീ ചായക്കട. വീണ്ടും നടന്ന ഞങ്ങൾ (കുറച്ചു പേർ മാത്രം) 9 മണിയോടെ മാൽപയിലെത്തി. ഉച്ചഭക്ഷണം മാല്പയിലാണ്. 9 മണിയ്ക്കെന്ത് ഊണാ? പേരിന് കഴിച്ചെന്നു വരുത്തി. അവിടെ ചോറിന് പതിവു വിഭവങ്ങൾക്ക് പുറമേ പുതിയിനസ്സമ്മന്തിയും ഉണ്ടായിരുന്നു. ഈ മാല്പയിലാണ് വർഷങ്ങൾക്ക് മുമ്പ് മലയിടിഞ്ഞ് വീണ് കൈലാസയാത്രികർ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അവരുടെ സ്മാരകമായി ചെറിയ ചെറിയ മന്ദിരങ്ങൾ അവിടെ കാണാം. എല്ലാം ബന്ധുക്കൾ പണി കഴിപ്പിച്ചത്.

രാവിലെ പുറപ്പെടുമ്പോൾ റെയ്ൻകോട്ട് ഇടണമെന്ന് കെഎംവിഎൻ-ന്റെ നിർദ്ദേശമുണ്ടായിരുന്നു. മഴ പെയ്യുമെന്ന് ഇവർക്കെങ്ങനെ മനസ്സിലായി എന്ന് ഞാനപ്പോൾ കരുതി. പക്ഷേ വഴിയിൽ വച്ച് അതിന്റെ ഉത്തരം എനിക്ക് കിട്ടി. മലയിൽ പലയിടത്തും വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും ഉണ്ട്. ലഖൻപൂരിൽ നിന്ന് മാല്പ വരെയുള്ള വഴി മുഴുവൻ ഉയർന്നു നിൽക്കുന്ന പാറകൾ വെട്ടി ഉണ്ടാക്കിയതാണ്. ഞങ്ങൾ നടക്കുമ്പോൾ, ആ പാറകൾക്കു മുകളിലൂടേ ഒഴുകുന്ന വെള്ളം ഞങ്ങളുടെ തലയിൽ മഴ പെയ്യുന്ന പോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നൂ റെയ്ൻകോട്ട് ഇടണമെന്ന നിർദ്ദേശം.

മാല്പയിലെത്തുമ്പോൾ കനത്ത മഴ പെയുന്നുണ്ടായിരുന്നു. മഴയെ വക വയ്ക്കാതെ ഞങ്ങൾ നടന്നു. കൈലാസത്തിലേക്കുള്ള, കുതിരച്ചാണകം മെഴുകിയ, നാറിയ വഴിയിലൂടേ... അടുത്ത ക്യാമ്പായ ബുധി വരെയുള്ള വഴി വൃത്തികെട്ടതും വഴുക്കലുള്ളതും മറ്റുമായിരുന്നു.

നടക്കുമ്പോൾ വഴിയിൽ പലയിടത്തും വലിയ വിള്ളലുകൽ ഉണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും ഈ വിള്ളലുകൾ അടർന്ന് പുഴയിലേക്ക് വീഴാം. ജീവൻ അപകടത്തിലാണ്. പക്ഷേ അ വിള്ളലുകളെ പുഴയിലേക്ക് തള്ളിയിടാനുള്ള ഭാരമൊന്നും എന്റെ ശരീരത്തിനില്ലാത്തതുകൊണ്ട് എനിക്കത്ര പേടിക്കേണ്ടിയിരുന്നില്ല.

ഹിമാലയത്തിലെ ഇളകിയ കറുത്ത മണ്ണിൽ മഴവെള്ളം വീണ് വഴിയിലെങ്ങും കെട്ടിക്കിടക്കുന്നത് കണ്ണിന് കൗതുകമൊന്നും നൽകില്ല. ഈ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുതിരച്ചാണകം വീണ് കുതിരകൾ തന്നെ അതിൽ ചവിട്ടി ഒരു തരം കുഴമ്പു പോലെ ആക്കിക്കഴിയുമ്പോൾ അതിൽ നിന്നൊരു തരം വല്ലാത്ത നാറ്റം പുറപ്പെടും. നടക്കുമ്പോൾ അതു സഹിക്കാം. സഹിക്കാനാവാത്തത് ആ കുഴമ്പ്, കുതിരകൾ ചവിട്ടി തെറിപ്പിച്ച് നമ്മുടെ ശരീരവും വസ്ത്രങ്ങളും അഴുക്കാക്കുന്നതാണ്. ചളിയിലൂടെ പോകുന്ന കുതിരകൾ പദയാത്രികർക്കൊരു ശല്യമാണ്. അവ ചളി തെറിപ്പിച്ചുകൊണ്ടേ ഇരിക്കും.

വഴിയിലെവിടേയും മനോരമ ദൃശ്യങ്ങൾ. മലകൾ, പുഴകൾ, ഹർഷോന്മാദം പകരുന്ന ദൃശ്യങ്ങൾ... എല്ലാം മനസ്സിനെ രമിപ്പിക്കുന്നവ. അല്ലാതെ 'മനോരമ'യിൽ വന്ന ദൃശ്യങ്ങളല്ല. രാജകീയപ്രൗഡിയുള്ള മലകൾ. ഹിമാലയത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന മലകൾ. വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർതിരിക്കുന്ന മലനിരകൾ.... മേലേ നിന്നും ഇടിഞ്ഞു വീഴുന്ന പാറകൾ... ഭീകരമായ പാറകൾ... ഭീമാകാരമായ പാറകൾ... മോഹനമായ പാറകൾ... മോഹിപ്പിക്കുന്ന പാറകൾ... കൂടെ കുതിരച്ചാണകം മണം പരത്തുന്ന പാതകൾ.. ഒരടി വീതിയുള്ള പാതകൾ...താഴെ കാളി നദി....

മൂടൽ മഞ്ഞ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന അന്തരീക്ഷം. ഒരു വേള ചുറ്റും നോക്കിയാൽ മൂടൽ മഞ്ഞല്ലാതെ മറ്റൊന്നും കാണില്ല. ധവളമായ ആകാശമാണ് മുന്നിലെന്ന് ആരെങ്കിലും അപ്പോൾ ധരിച്ചാൽ അവരെ കുറ്റം പറയാനാകില്ല.

രണ്ടു ഭാഗത്തും ഉത്തുംഗമായ പർവ്വതങ്ങൾ, നടുക്ക് കാളി നദി. അതിന്റെ ഓരത്തു കൂടിയാണ് യാത്ര. കാളിനദിയുടെ മറുകര നേപ്പാളാണ്. പുഴ കടന്നാൽ നേപ്പാളിലെത്താം. വിജനമായ മലഞ്ചെരിവുകൾ. അവിടെയൊക്കെ നേപ്പാൾ ഗവണ്മെന്റിന്റെ കണ്ണെത്തുക പ്രയാസം. പ റഞ്ഞല്ലോ, ഉത്തുംഗമായ മലകൾ കടന്നുവേണം അവർക്ക് നദിക്കരയിലെത്താൻ. ഫലമോ. നമ്മുടെ നാട്ടുകാർ പുഴ കടന്ന് അക്കരെ പോയി കൃഷി ചെയ്യുമത്രെ.

ലമേരി എന്ന സ്ഥലത്തു നിന്ന് ഹോട്ടലായി പ്രവർത്തിക്കുന്ന ഒരു വീട്ടിൽ നിന്ന് ചായ കുടിച്ചു. വഴിയിൽ നിന്നു കൊണ്ടു തന്നെ. ഒരു ചായയ്ക്ക് 10 രൂപ. ചായ കുടിക്കുമ്പോൾ ഞാൻ വീട്ടിനുള്ളിലേക്ക് പാളി നോക്കി. ഒരു ഹിമാലയൻ സുന്ദരി അവിടെ ഇരുന്ന് കുട്ടിയ്ക്ക് പാൽ കൊടുക്കുന്നു. അവിടെ വച്ച് ഇരുപത്തൊന്നാം വയസ്സിൽ 12-ൽ പഠിക്കുന്ന ഒരു പഹാഡിയെ കണ്ടു. ലമേരിയിൽ പോലീസുകാരുടെ കുറേ കെട്ടിടങ്ങളുണ്ട്. എല്ലാം പ്രാദേശികമായ രീതിയിൽ പണി ചെയ്തത്.

വഴിയിലെവിടേയോ പി.ഒ. കുരീല, പിൻ-262547 എന്നെഴുതിയ ഒരു പോസ്റ്റ് ഓഫീസും കണ്ടു. ഗ്രാമവും ഗ്രാമീണരും ഉള്ളതല്ലേ എന്തെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനവും അപ്പോൾ കാണേണ്ടതു തന്നെ.

ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണമെന്നയിരുന്നു നിർദ്ദേശം. എന്നിട്ടോ? 300മില്ലി വെള്ളം പോലും കുടിച്ചില്ല. തണുത്തു മരവിച്ച അന്തരീക്ഷത്തിൽ എന്ത് വെള്ളം കുടി?

ഉച്ചയോടെ ഞങ്ങൾ അടുത്ത ക്യാമ്പായ ബുധിയിലെത്തിച്ചേർന്നു. ഏകലവ്യനെ ഒതുക്കാൻ ദ്രോണാചാര്യർക്ക് പണ്ട് "ബുദ്ധി' ഉദിച്ച സ്ഥലമത്രേ ഇന്നത്തെ ബുധി എന്നാണ് പ്രൊ. ഷെപ്പേഡ് എഴുതിയിട്ടുള്ളത്.. തന്റെ അരുമശിഷ്യനായ അർജുനൻ ലോകോത്തരനായ വില്ലാളിവീരനാണെന്നും അർജുനനെ കവച്ചു വയ്ക്കാൻ മറ്റൊരാളും ജനിച്ചിട്ടില്ലെന്നും രാജാവിനെ ബോദ്ധ്യപ്പെടുത്തി സന്തോഷിപ്പിച്ച്, ആവോളം ഗുരുദക്ഷിണ തരപ്പെടുത്തുന്ന കാലത്താണ് ഏകലവ്യന്റെ വരവ്. ശബ്ദം കേട്ട് ഏകലവ്യൻ ലക്ഷ്യത്തിൽ അമ്പെത്തിക്കുന്നത് കണ്ട് ദ്രോണൻ അന്തിച്ചു നിന്നു. തന്നെ ഗുരുവായി സങ്കല്പിച്ച് സ്വയമായി അഭ്യസിച്ചാണ് ഈ പാടവം ആർജിച്ചതെന്ന് കേട്ടപ്പോൾ ദ്രോണൻ ഞെട്ടിപ്പോയി. ഒന്നിനും പോരാത്ത ഈ കാട്ടാളപ്പയ്യൻ തന്റെ അർജുനന് കനത്ത ഭീഷണിയും തന്റെ ഉപജീവനത്തിന് കടുത്ത വിഘാതവും ആയിരിക്കുമെന്ന് മനസ്സിലാക്കാൻ ദ്രോണന് അധികസമയം വേണ്ടി വന്നില്ല. ഏകലവ്യനെ നിഷ്പ്രഭനാക്കാൻ ദ്രോണൻ ദിവസങ്ങളോളം ഹിമാലയത്തിലിരുന്ന് തല പുകച്ചു. ഒടുവിൽ ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങാനുള്ള 'ബുദ്ധി' ഹനുമാൻ പർവ്വതത്തിന്റെ ചെരുവിലിരുന്ന ദ്രോണന്റെ തലയിൽ മിന്നി. അങ്ങനെ ഹനുമാൻ പർവ്വതത്തിന്റെ താഴെയുള്ള പ്രദേശം ബുദ്ധി എന്നറിയപ്പെട്ടു. അത് പിന്നീട് ബുധി ആയത്രെ. ഈ സ്ഥലത്തിന് ബുദ്ധി എന്ന് ആളുകൾ ഇപ്പോഴും പറയാറുണ്ട്.

‘ബുദ്ധി’യിലെത്തിയപ്പോൾ കെഎംവിഎൻ-കാർ പതിവുപോലെ കുടിക്കാൻ വെള്ളം തന്നു. അത് ഒരു ചുവന്ന വെള്ളമായിരുന്നു. അതെന്താണെന്ന് അപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി. 'ബുരാംശ്' എന്ന പേരിൽ തദ്ദേശീയമായി അറിയപ്പെടുന്ന, ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ദേശീയമരത്തിന്റെ പൂക്കളിൽ നിന്നെടുക്കന്ന ഒരു പാനീയമായിരുന്നൂ അത്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും പറ്റിയതാണത്രെ അത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഈ പാനീയം ലിറ്റർ കണക്കിലാണ് ചിലർ വാങ്ങിക്കൊണ്ടുപോയത്.

വെയിലുണ്ട്. ഞങ്ങൾ യാത്രയിൽ മലിനമായ ഷൂസും സോക്സും മറ്റും കഴുകി ഉണക്കാൻ വച്ചു. മുഷിഞ്ഞ തുണികൾ കഴുകി ഉണക്കാനിട്ടു. ഇതെല്ലാം ക്യാമ്പിൽ ആദ്യമെത്തുന്നവർക്കുള്ള സൗകര്യങ്ങളാണ്. കേട്ടിട്ടില്ലേ? Early Bird catches the worm എന്ന്. വൈകി എത്തുന്നവർക്ക് കിടക്കാൻ പോലും നല്ല സ്ഥലം കിട്ടണമെന്നില്ല.

ക്യാമ്പിനടുത്ത് ഗ്രാമമുണ്ട്. വീടുകളുണ്ട്, ഹോട്ടലുണ്ട്, കടകളുമുണ്ട്. ഞാൻ അതിലേ നടന്നു. അടുത്തു തന്നെ ഐടിബിപിയുടെ ക്യാമ്പും ഉണ്ട്. ധാരാളം പോലീസുകാർ അവിടെ നിൽപ്പുണ്ട്.

ഞാൻ വെറുതെ ചോദിച്ചു, ദക്ഷിണേന്ത്യക്കാർ ആരെങ്കിലും അവരിലുണ്ടോ എന്ന്. ആശാവഹമായിരുന്നു പ്രതികരണം. ഒരു മലയാളി ഉണ്ടെന്നും അയാൾ പുറത്തെങ്ങോ പോയിരിക്കയാണെന്നും മറുപടി.

കുറേ കഴിയുമ്പോഴുണ്ട് ഒരു മലയാളിപ്പയ്യൻ ഞങ്ങളുടെ ടെന്റിന്റെ മുറ്റത്ത്. അവനാണ് ഐടിബിപിയിലെ മലയാളി. പേര് അരുൺ. വിജനമായ മലയിൽ മലയാളം പറയാൻ കിട്ടുന്ന അപൂർവ്വ അവസരമാണ് അവനിത്. ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു.

ക്യാമ്പിനടുത്ത് ഭീമാകാരമായ മല നിൽപ്പുണ്ട്. അതാണ് ഹനുമാൻ മല എന്ന് പറഞ്ഞു തന്നത് അരുൺ ആണ്. ടെന്റിനടുത്തായി വളരുന്ന കഞ്ചാവ് ചെടി കാണിച്ചു തന്നതും അരുണാണ്. അവിടെ അതൊന്നും അത്ര കുറ്റകരമായി പറഞ്ഞു കേട്ടില്ല. അടുത്തൊക്കെ കൃഷിസ്ഥലങ്ങൾ. പയറും മറ്റു പലതും അവിടെ കൃഷി ചെയ്തത് കണ്ടു. വിളയാത്ത പ്ലം, ആപ്പിൾ എന്നിവയും ചുറ്റുപാടുകളിൽ കണ്ടു.

അരുൺ എനിക്ക് പുതിയൊരറിവ് തന്നു. ഒരാവശ്യത്തിലൂടെയായിരുന്നു അത്. കൈലാസത്തിൽ നിന്ന് മടങ്ങുമ്പോൾ മാനസസരോവരത്തിന്റെ തീരത്തു നിന്നും കുറേ കല്ലുകൾ കൊണ്ടു വരണമെന്നായിരുന്നു ആവശ്യം. കാരണവും പറഞ്ഞു. അവിടത്തെ കല്ലുകളെല്ലാം ദിവ്യങ്ങളത്രെ. ഏതെങ്കിലും ഒരു ദൈവത്തിന്റെ എന്തെങ്കിലും ഒരു രൂപം അവിടത്തെ കല്ലുകളിൽ കാണുമത്രെ. ഓം എന്നെഴുതിയ കല്ലുകളും കാണുമത്രെ. അത്തരം കുറച്ച് കല്ലുകളാണ് അരുൺ ആവശ്യപ്പെട്ടത്. രൂപങ്ങളുണ്ടായാലും ഇല്ലെങ്കിലും കല്ലുകൾ കൊണ്ടുവരുന്ന കാര്യം ഞാനേറ്റു.

മാനസ സരോവരത്തിന്റെ തീരത്ത് കല്ലുകൾ പെറുക്കി ഞങ്ങൾ അര ദിവസം ചെലവഴിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ചൊരു രൂപവും അ കല്ലുകളിൽ കാണാൻ കഴിഞ്ഞില്ല. കൂടെയുള്ള സുരേഷിന് കിട്ടിയ ഒരു കല്ലിൽ ഓം എന്ന് അവ്യക്തമായി ഉണ്ടായിരുന്നു. ഞാൻ ഏതാണ്ട് 100ഓളം ചെറിയ കല്ലുകൾ നാട്ടിൽ കൊണ്ടുവരികയുണ്ടായി. അതിൽ കുറച്ച്, ഓരോന്നു വീതം, സഹപ്രവർത്തകർക്ക് കൊടുത്തു. ഒരാൾക്ക് കിട്ടിയ കല്ലിൽ, ഗണപതിയുടെ രൂപമുണ്ടെന്നയാൾ അവകാശപ്പെട്ടു. അയാൾ അതിന്റെ ഫോട്ടോ എടുത്ത് എന്നെ കാണിച്ചു. ശരിയാണ്, ഗണപതിയുടെ ആനത്തലയും ചെവിയും അവ്യക്തമായി അതിൽ ഉണ്ടായിരുന്നു.

ഒന്നുണ്ട്, മിക്കവാറും കല്ലിൽ എന്തെങ്കിലും ഒക്കെ കാണും. അത് ഗണപതിയാണോ സരസ്വതിയാണോ എന്നൊക്കെ തോന്നുന്നത് നമ്മുടെ മനോധർമ്മം പോലെ ഇരിക്കുമെന്ന് മാത്രം.

വെറും ആവർത്തന വിരസത. എങ്കിലും എഴുതട്ടെ. ബുധിയിൽ ഇരുന്നുകൊണ്ട് മുന്നോട്ട് നോക്കിയാൽ മലയും പുഴയും മഞ്ഞും എല്ലാം കാണാം. പുഴയ്ക്കപ്പുറം നേപ്പാളാണ്. പക്ഷേ മലകൾക്കോ മണ്ണിനോ ആളുകൾക്കോ രൂപത്തിലോ ഭാവത്തിലോ ഒരു മാറ്റവുമില്ല.

കാളിനദിയുടെ ഭീകരതയെക്കുറിച്ച് പല കഥകളും അരുണിൽ നിന്നെനിയ്ക്ക് കിട്ടി. ആരാണാവോ ഈ നദിയ്ക്ക് കാളി എന്ന് പേരിട്ടത്? കാളിയെന്ന പേരിട്ടതുകൊണ്ടിവൾ രുദ്രയായതാണോ? അതോ രുദ്രയായതു കൊണ്ടിവൾക്കീ പേരു വീണതാണോ? ആവോ? ആർക്കറിയാം?

ഭക്ഷണത്തെ കുറിച്ച് പറയുന്നതും ആവർത്തനം തന്നെ. അതുകൊണ്ടതു വിടാം. അതെല്ലാം എണ്ണയിട്ട യന്ത്രം പോലെ (clockwork) കെഎംവിഎൻ-കാർ ചെയ്തുകൊള്ളും.

പറഞ്ഞല്ലോ, ഒരാഴ്ചയാകുമ്പോഴേക്കും യാത്രികൾക്കിടയിൽ പുതിയ സൗഹൃദങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ടു തന്നെ വൈകുന്നേരങ്ങളിലും രാത്രികളിലും, കളിയും കാര്യവും പറഞ്ഞ് സമയം കൊല്ലാനും തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ വിവാഹപ്രായം തെറ്റിയ അവിവാഹിതരുണ്ടായിരുന്നു. അവരെ പെണ്ണു കെട്ടാൻ പ്രേരിപ്പിക്കലായിരുന്നു ഒരു ബംഗാളിദായുടെ പ്രധാന പരിപാടി. മലയാളി ഗ്രൂപ്പിലെ കൃഷ്ണേട്ടൻ നല്ലപോലെ കവിതയും പുരാണവും ഒക്കെ ചൊല്ലും. ജീ, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകൾ തൊട്ട് മാപ്പിളപ്പാട്ടുകൾ വരെ പാടും. ഇടയ്ക്ക് ഓരോ ചോദ്യമുണ്ടെന്നോട്. ഈ ദശരഥന്റെ പേരറിയാമോ? ഉത്തരവും പുള്ളി തന്നെ തരും. നേമി എന്ന്. അങ്ങനെ എന്തെല്ലാം ചോദ്യവും ഉത്തരവും.

കൃഷ്ണേട്ടൻ പാടിയ ഒരു മാപ്പിളപ്പാട്ടിങ്ങനെയായിരുന്നു.

ഇഹലോകജീവിതം ശാശ്വതമാണെന്ന് മനസ്സിൽ കരുതല്ലേ, മനുശാ,
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞു നീ യാത്ര തിരിക്കുമല്ലോ
കള്ള് കുടിക്കല്ലേ, കളവ് നടത്തല്ലേ ശീട്ടു കളിക്കല്ലേ.
കരുണാനിധിയായ റബ്ബിന്റെ കല്പന തെറ്റി നടക്കല്ലേ
പോറ്റിവളർത്തും പിതാവിന്റുപദേശം തട്ടിക്കളയല്ലേ
പുത്തൻ മണവാട്ടി കൂട്ടിനു കിട്ടുമ്പം തള്ളേ മറക്കല്ലേ മനുശാ.

ഒരു പാട്ടോ കവിതയോ കിട്ടിയാൽ പിന്നെ അതിനെ കുറിച്ചായി ചർച്ച. "പ്രായപൂർത്തി സാഹിത്യ"ത്തിന്റെ കൂടി ആശാനാണ് കൃഷ്ണേട്ടൻ. അത്തരം ഒരു പാട്ടും കൃഷ്ണേട്ടന്റേതായിട്ടുണ്ട്. അതിങ്ങനെ.

ചേതോഹരാംഗി, ചെറിയോരു പെണ്ണേ,
ചേതം നിനക്കങ്ങൊരു കിണ്ടി വെള്ളം
സുഖം നമുക്കങ്ങിരുവർക്കുമൊപ്പം
ലാഭം, നിനക്കങ്ങൊരു പുത്രനുണ്ടാം.

ഇതിൽ ആദ്യത്തെ 4 വരി ഒരു പുരുഷൻ ഒരു ചെറുപ്പക്കാരിയോട് പറഞ്ഞ കാര്യവും പിന്നത്തെ 2 വരികൾ അയാൾക്ക് കിട്ടിയ മറുപടിയുമത്രെ.

“കയ്പ നട്ടു നനക്കേണം പന്തലിട്ടു വളർത്തണം
കായ് മൂന്നാലറുത്തിട്ട് കറിയഞ്ചു ചമക്കണം.”

മറുപടി തികച്ചും 'A' ആയതിനാൽ അതിനെ ഈ 2 വരിയിൽ ഒളിച്ച് വച്ചിരിക്കയാണ്. അതിവിടെ എഴുതുക അസാദ്ധ്യം.

ഇങ്ങനെയുള്ള സാഹിത്യത്തിന്റെ ഒരു ഭണ്ഡാഗാരമാണ് കൃഷ്ണേട്ടൻ. ഒന്നുമില്ലെങ്കിലും അദ്ദേഹം പോലീസിൽ നിന്നാണെന്നോർമ്മയുണ്ടായാൽ മതി.

ഇതെല്ലാം വെറും 'അഡൾട്ട്സ് ഓൺലി' ആണല്ലോ കൃഷ്ണേട്ടാ എന്നു പ റഞ്ഞാൽ ഉടനെ വരും നല്ല വെജിറ്റേറിയൻ വരികൾ. അത്തരം നാലു വരികളാണ് താഴെ.

ചെമ്മീൻ, ഉപ്പുള്ളി, കാന്താരി
മഞ്ഞളും മുളകും തഥാ
ഇവ കൂട്ടി അരച്ച സമ്മന്തി
ബ്രാഹ്മണർക്കും ഭുജിച്ചിടാം.

തമാശകൾ മുറക്ക് നടക്കുന്നുണ്ടായിരുന്നെങ്കിലും ഉടനെ നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്ക്കണ്ഠ ഉണ്ടായിരുന്നു. നാളത്തെ യാത്ര ഗുഞ്ചിയിലേക്കാണ്. അവിടെ ഒരു ദിവസത്തെ താമസമുണ്ട്. ഉയരത്തിലേക്ക് പോകുമ്പോഴുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ പ്രകൃതിയുമായി ഇണങ്ങാനും മെഡിക്കൽ ടെസ്റ്റിനുമാണ് ഈ താമസം. മെഡിക്കൽ ടെസ്റ്റ് കഴിയുമ്പോഴറിയാം ആർക്കൊക്കെയാണ് കൈലാസത്തിൽ പോകാൻ ഭാഗ്യമുള്ളതെന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 11

ഇന്നു മുതൽ ഒരു പുതിയ ലോകമാണ്. ഒരു പുതിയ ജീവിതക്രമമാണ്. ഇന്റർനെറ്റില്ലാത്ത, മൊബൈൽ ഫോണില്ലാത്ത, ടെലിവിഷനും എന്തിന്, ന്യൂസ് പേപ്പറുപോലുമില്ലാത്ത 3 ആഴ്ചകളാണ് ഇനിയുള്ളത്. ബാഹ്യലോകവുമായി ബന്ധമില്ലാത്ത ജീവിതം. ജോലി, കുടുംബം, വീട്ടുകാർ, എല്ലാം ഉടനെ എത്തിപ്പെടാൻ പറ്റാത്തത്ര അകലെയാണ്. ആധുനികതയുടെ പരിവേഷമില്ലാത്ത ജീവിതം..

എന്തായിരിക്കും കൈലസയാത്രയിലെ മുഖ്യമായ പരിപാടി?

ചോദിക്കാവുന്ന ചോദ്യം!

നടത്തം, നടത്തം, നടത്തം. അതു തന്നെ മറുപടി. രാവിലെ എഴുന്നേൽക്കുക, കിട്ടുന്നത് കഴിക്കുക, എന്നിട്ട് നടക്കുക.... കിലോമീറ്ററുകൾ അകലെയുള്ള അടുത്ത ക്യാമ്പിലേക്ക്.. ഭക്ഷണത്തെ കുറിച്ചൊന്നും വേവലാതി വേണ്ട. അതെല്ലാം സമയാസമയങ്ങളിൽ കെഎംവിഎൻകാർ തന്നു കൊള്ളും.

രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കും ഉണരുമ്പോൾ ഒന്നും രണ്ടും ഒക്കെ സാധിക്കണമെന്നു കരുതിയാൽ നടക്കുന്നതാണോ? അല്ല. അതെല്ലാം സൗകര്യം പോലെ. അതിനുമാത്രം വിശാലമാണല്ലോ ചുറ്റുമുള്ള മലകൾ.

നടക്കുമ്പോൾ അതീവ ശ്രദ്ധാലുവായിരിക്കണം. ഓരോ ചുവടും അളന്നും തൂക്കിയും വയ്ക്കണം... സൂക്ഷിച്ചും വീക്ഷിച്ചും. അല്ലെങ്കിൽ കാളിനദിയിൽ ജീവിതം അവസാനിച്ചതു തന്നെ. നടക്കുമ്പോൾ ഒന്നേ ഓർക്കേണ്ടതുള്ളു. കെ.പി.കേശവമേനോന്റെ "നാം മുന്നോട്ട്" എന്ന പ്രയോഗം. താഴോട്ട് നോക്കി മുന്നോട്ട് നടക്കുക. അടി തെറ്റരുതല്ലോ. നിരപ്പില്ലാത്ത, ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞ (ചൊറിയുന്ന തൂവ വരെയുണ്ട് വഴിയിൽ), അത്യധികം വഴുക്കലുള്ള, ചളി തെറിക്കുന്ന, ചിലപ്പോൾ ഒരടി പോലും വീതിയില്ലാത്ത, അഗാധ ഗർത്തങ്ങൾ അകമ്പടി സേവിക്കുന്ന, കാളിനദിയുടെ ഗർജ്ജനം പ്രതിധ്വനിക്കുന്ന വഴികളിലൂടെയുള്ള യാത്ര അത്ര അനായാസമല്ല തന്നെ. ചിലപ്പോൾ മുന്നിൽ കയറ്റം മാത്രം. കയറിയാൽ തീരാത്ത ഉയരങ്ങൾ.. അപ്പോൾ മുന്നോട്ട് എന്നത് മേലോട്ട് എന്നാകും. ചിലപ്പോൾ ശ്വാസം നിലക്കുന്നുണ്ടോ എന്നു പോലും തോന്നിപ്പോകും നടക്കുമ്പോൾ. തിരിഞ്ഞു നോക്കിയാൽ പിന്നിട്ട വഴികൾ കാണാം... മലഞ്ചെരിവുകൾ, ഒറ്റയടിപ്പാതകൾ, ഗർത്തങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മേഘമാലകൾ ....

കയറ്റം പോലെത്തന്നെയാണീ ഇറക്കവും. ഇറങ്ങാൻ തുടങ്ങിയാൽ പിന്നെ ഇറക്കം മാത്രം. ഇങ്ങനെയുള്ള കുറേ കയറ്റങ്ങളും ഇറക്കങ്ങളും കഴിയുമ്പോൾ ഒരു മല പിന്നിടുന്നു. അങ്ങനെ പല മലകളും. ജീവിതത്തിലെ സുഖദു:ഖങ്ങൾ തന്നെയാണീ പ്രകൃതിയിലെ കയറ്റങ്ങളും ഇറക്കങ്ങളും പ്രതിനിധാനം ചെയ്യുന്നത്.

നടക്കുക, നടക്കുക വീണ്ടും നടക്കുക... അതാണ് ഇനിയുള്ള പ്രധാന ജോലി. നടക്കുമ്പോൾ കണ്ണുകളെയും മനസ്സിനേയും അലഞ്ഞു തിരിയാൻ വിടാം. കാരണം നടക്കുക എന്നതല്ലാതെ കാര്യമായ ജോലിയൊന്നും ഇല്ലല്ലോ. കണ്ണുകൾക്ക് ഹിമാലയത്തിന്റെ പ്രകൃതിഭംഗിയിൽ അലിഞ്ഞമരാം. മനസ്സിന് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടാം.

മലയെ കീഴടക്കുകയല്ല മറിച്ച് മലയുമായി താദാത്മ്യം പ്രാപിക്കുകയായിരിക്കണം ലക്ഷ്യമെന്ന് നേരത്തേ ഉപദേശം കിട്ടിയിട്ടുണ്ട്. ഭീമാകാരമായ മലനിരകളെ അവഗണിക്കുന്ന തരത്തിലുള്ള നടത്തം പാടില്ല; ഗിരിനിരകളെ ബഹുമാനത്തോടെ നോക്കിക്കണ്ടും സൂക്ഷിച്ചും അവധാനതയോടെ നടക്കണം.

നടക്കുമ്പോൾ പുറകിലെ ബാഗിൽ പല തരം വസ്ത്രങ്ങൾ നിർബന്ധം. തണുപ്പ്, ചൂട്, മഴ, മഞ്ഞ്, കാറ്റ്.... ഏതും എപ്പോഴും വരാം. തണുപ്പകറ്റാൻ സ്വെറ്റർ, വെയിലിനെ തടുക്കാൻ സൺ സ്ക്രീൻ ക്രീം, മഴയെത്തടുക്കാൻ റെയ്ൻകോട്ട്, കാറ്റിനെ തടുക്കാൻ വിൻഡ് ചീറ്റർ, ... എല്ലം ബാഗിൽ ഉണ്ടായിരിക്കണം.. എപ്പോഴാണ് മഴ, എപ്പോഴാണ് മഞ്ഞ്.. എന്നൊന്നും പറയാനാവില്ല. ബോംബേയിലെ ഫാഷനും ഹിമാലയത്തിലെ അന്തരീക്ഷവും എപ്പോൾ മാറുമെന്ന് തദ്ദേശീയർക്കു പോലും പറയാവതല്ലല്ലോ.

പിന്നെ ഹിമാലയത്തിനൊരു വിശേഷതയുണ്ട്. ഒരു കാര്യത്തിൽ അത് അഗസ്ത്യകൂടത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്താണെന്നല്ലേ? "കൊഡൈക്കനാലിൽ കാക്കയില്ലത്രെ" എന്നു ഞാൻ പണ്ട് എൽ.പി. സ്കൂളിൽ പഠിച്ചിട്ടുണ്ട്. അതെന്തുകൊണ്ടാണെന്നൊന്നും ഇപ്പോഴും അറിയില്ല. അതുപോലെ "ഹിമാലയത്തിൽ അട്ടയില്ലത്രെ" എന്ന് ഇവിടെ എഴുതിവയ്ക്കാൻ പോന്നതാണ് ഈ യാത്രയിലെ എന്റെ അനുഭവം. രണ്ടാഴ്ച ഹിമാലയത്തിലൂടെ നടന്നിട്ട് ഒരട്ട പോലും എന്നെ കടിച്ചിട്ടില്ല. അഗസ്ത്യകൂടത്തിൽ പ്രതീക്ഷിക്കാവുന്നതാണോ ഈ സൗകര്യം?

നടക്കുമ്പോൾ ചെവിയിൽ പഞ്ഞി വയ്ക്കണമെന്നാണ് അഭിജ്ഞമതം. ബാഹ്യമായ ശബ്ദങ്ങളും കാളിയുടെ ഗർജ്ജനവും മനസ്സിനെ മഥിക്കാതിരിക്കാനാണത്. അനാവശ്യമായതൊന്നും കേൾക്കാതിരിക്കാനാണത്. ചെവിയിൽ പഞ്ഞി വച്ചില്ലെങ്കിൽ മൂക്കിൽ പഞ്ഞി വക്കേണ്ടി വരുമത്രെ,... കാളിയിൽ വീണ്.

പക്ഷേ ഞങ്ങളാരും ചെവിയിലോ മൂക്കിലോ പഞ്ഞി വച്ചില്ല,.... യാത്രയിലുടനീളം....

നടക്കുമ്പോൾ വഴി തെറ്റാനുള്ള സാദ്ധ്യത വിരളം. മുന്നോട്ടുള്ള ഗതി കാണിച്ചു കൊണ്ട് ചൂടുള്ള കുതിരച്ചാണകം വഴിയിൽ കിടപ്പുണ്ടാകും. അതിനെ പിൻതുടർന്നാൽ മതി.

യാത്രയുടെ ഏറ്റവും മുന്നിൽ ഒരു പോലീസുകാരൻ നടക്കും. അയാൾ ഉത്തർഖണ്ഡ് പോലീസിലെ ഒരു അംഗമാണ്. യാത്രക്കാരുടെ സുരക്ഷ അയാളുടെ കയ്യിലാണ്. അയാളുടെ കയ്യിൽ ഒരു വാക്കി ടാക്കിയും കാണും. ഇടയ്ക്കിടയ്ക്ക് അയാൾ അതിൽ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരിക്കും. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് പുറകെ. അയാളുടെ മുന്നിൽ നടക്കാൻ ശ്രമിച്ചാൽ അയാൾ ദേഷ്യപ്പെടാൻ തുടങ്ങും. കൂടെ നടക്കുമ്പോൾ അയാളോട് എന്തും സംസാരിക്കാം. അയാളും ഒരു മനുഷ്യനാണല്ലോ.

യാത്രയുടെ ഏറ്റവും പുറകിൽ കെഎംവിഎൻ ഗൈഡ് കാണും. യാത്രക്കാരുടെ സൗകര്യങ്ങൾ അയാളുടെ കയ്യിലാണ്. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് മുന്നിൽ നടക്കാം. അയാളുടെ കൂടെ നടന്നാൽ ധാരാളം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം.

പോലീസുകാരന്റേയും കെഎംവിഎൻ ഗൈഡിന്റേയും ഇടയ്ക്കുള്ള ദൂരം നാഴികകളോളം വരും. നടക്കാനറിയാത്തവർ ഇരുന്നും നടന്നും വീണ്ടും ഇരുന്നും ഇഴഞ്ഞു മുന്നോട്ട് പോകാൻ മണിക്കൂറുകളെടുക്കും എന്നതു തന്നെ കാരണം. കുതിരയെ വാടകക്കെടുത്തവർക്ക് എപ്പോഴും കുതിരപ്പുറത്തിരിക്കാനാവില്ല. ഭൂമിയുടെ പ്രകൃതം അനുസരിച്ച് പലപ്പോഴും അവർക്ക് നടക്കേണ്ടതായി വരും. ഇവരുടെ ഒക്കെ പുറകെ ആയിരിക്കും കെഎംവിഎൻ ഗൈഡ്. പോലീസുകാരൻ നടക്കുന്നത് വേഗത്തിലായിരിക്കും. വേഗം നടക്കാനറിയുന്ന യാത്രക്കാർ മാത്രമേ അയാളുടെ പുറകെ കാണൂ.

നടക്കുമ്പോൾ വഴിയിൽ ആനയോ പുലിയോ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അഗസ്ത്യകൂടത്തിലും തിരുനെല്ലിക്കാടുകളിലുമൊക്കെ തെണ്ടി നടന്ന മലയാളിക്ക് തോന്നാം. ഇല്ല, ഈ ഹിമാലയത്തിൽ ആനയേയോ കടുവയേയോ പേടിക്കുകയൊന്നും വേണ്ട. ഹിമാലയത്തിൽ വന്യമൃഗങ്ങളുണ്ടെന്ന് കരുതേണ്ട. ഹിമാലയത്തിൽ മൃഗങ്ങൾക്ക് പറ്റിയ വനമുണ്ടോ എന്നു തന്നെ സംശയം. പിന്നെയാണോ മൃഗം?

അതെന്താണ് അങ്ങനെ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ തികച്ചും സ്വാഭാവികം. ഉത്തരം ലളിതവും. ഹിമാലയത്തിൽ കൂടുതലും ഉള്ളത് ഗാവും ഗായും മാത്രം. അതെന്താണ് ഈ ഗാവും ഗായും എന്നാണോ? രണ്ടും ഹിന്ദിയാണ്. ഗാവ് എന്നാൽ ഗ്രാമം; ഗായ് എന്നാൽ പശുവും. ഗ്രാമങ്ങളില്ലാത്ത ഹിമാലയ മലനിരകൾ തുലോം വിരളം... നടക്കുമ്പോൾ ദൂരേയ്ക്ക് നോക്കിയാൽ എവിടെയെങ്കിലും കാണും കുറച്ച് വീടുകൾ... ഒന്നുമില്ലെങ്കിൽ കുറച്ച് കുടിലുകളെങ്കിലും കാണും. ഒരു പത്തു വീടുണ്ടെങ്കിൽ അതൊരു ഗ്രാമമായി.

ഹിമാലയത്തിൽ പലയിടത്തും ഇളകിയ കറുത്ത മണ്ണാണ്. ഈ മണ്ണ് കൃഷിയ്ക്ക് അത്യധികം അനുയോജ്യമാണ്. മലഞ്ചെരിവുകൾ തട്ടുതട്ടായി തിരിച്ച് തദ്ദേശീയർ ഇവിടെ കൃഷി ചെയുന്നു. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പയർ, കടുക് എന്നിവയെല്ലം കൃഷി ചെയ്യുന്നുണ്ടെന്നാണ് എനിക്ക് മനസ്സിലായത്. ഇങ്ങനെ അങ്ങുമിങ്ങും കൃഷിയും ഗ്രാമങ്ങളുമുള്ളിടത്ത് എന്ത് വനം? എന്ത് വന്യമൃഗം?

പിന്നെ മിക്കവാറും ഉള്ള മൃഗം പശുവാണ്. ധാരാളം പശുക്കൾ വഴിയിൽ മേയുന്നത് കാണാം. പശുവിന് ഉത്തരേന്ത്യയിൽ ഉള്ള സ്ഥാനം വളരെ വലുതല്ലേ? എന്തെല്ലാം കഥകൾ പശുവിനെ ചുറ്റിപ്പറ്റിയുണ്ട്. ജീവിതത്തിൽ പാപങ്ങൾ മാത്രം ചെയ്ത ഒരാൾ മരിക്കുന്നതിനു മുമ്പ് മുറിവേറ്റ് നടക്കാൻ പറ്റാതെ അവശയായ ഒരു പശുവിനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്തിയത്രെ. അയാൾ മരിച്ചു പോയപ്പോൾ ഈ ഒരൊറ്റ കാരണത്താൽ അയാൾക്ക് സ്വർഗ്ഗം ലഭിച്ചു പോലും.

ആനപ്പിണ്ടമോ പുലിയുടെ കാട്ടമോ ഉണ്ടായേക്കുമെന്നു കരുതി ആരെങ്കിലും നടന്നാൽ പശുവിൻ ചാണകം പോലും കാണില്ല. അവിടെ കുതിരച്ചാണകം മാത്രമേ അവർ കാണൂ. പശുവിൻ ചാണകം തദ്ദേശീയർ നിലം മെഴുകാനും മറ്റുമായി വാരിക്കൊണ്ടു പോകും.

പശുക്കൾ മാത്രമല്ല ഹിമാലയത്തിലുള്ളത്. ആട്ടിൻ പറ്റങ്ങളെ ധാരാളം കാണാം. മിക്കവയും ചെമ്മരിയാടുകൾ. കൂടെ ആട്ടിടയന്മരേയും കാണാം. ആണുങ്ങളും പെണ്ണുങ്ങളും ആടിനെ മേക്കുന്നതു കാണാം. ആട്ടിൻ പറ്റങ്ങൾ പോലീസ് ക്യാമ്പിനടുത്തുകൂടെ പോകുമ്പോൾ പോലീസുകാർ അവയിൽ നിന്ന് നല്ലതിനെ നോക്കി പിടിക്കും; രാത്രിയിൽ ഇറച്ചി വയ്ക്കാൻ. പാവം ആട്ടിടയൻ, അവനെങ്ങനെ പ്രതിഷേധിക്കാനാണ്? അവന് എന്തു ചെയ്യാനാകും? മറുവശത്ത് പോലീസല്ലേ?

യാത്രയുടെ നാലാം ദിവസം രാവിലെ എഴുന്നേറ്റ പാടേ വെറും ചായയും പിന്നീട് ബോൺവിറ്റയും കഴിച്ച്, ശിർഖയിലെ ക്യാമ്പിൽ നിന്നും, ഞങ്ങൾ നടത്തം തുടങ്ങി. കൂടെ പോർട്ടർ പയ്യനുണ്ട്. അതു കാരണം എന്റെ കയ്യിൽ കുത്താനുള്ള വടി മാത്രമേ ഉള്ളു. ഞങ്ങൾ നടന്നു... കളകളാരവം പൊഴിച്ചു കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഏതോ ഒരു ചെറിയ അരുവിയുടെ കൂടെ... ദൂരെ വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർ തിരിക്കുന്ന മലനിരകൾ കാണാം. കയറ്റങ്ങൾ, ഇറക്കങ്ങൾ, സമനിരപ്പുകൾ എല്ലാമുണ്ട്. ഗാവും ഗായും ഉള്ളതല്ലേ, ഞങ്ങൾക്കെതിരേ ആളുകൾ നടന്നു പോകുന്നുണ്ട്. കുറേ കഴിഞ്ഞപ്പോൾ ചായ കുടിക്കാനുള്ള സ്ഥലത്തെത്തി. കെഎംവിഎൻകാർ ഏർപ്പാടാക്കിയ ഏതോ ഒരു സ്വകാര്യ ചായക്കട. ചപ്പാത്തിയും ആവി പറക്കുന്ന ദാൽ കറിയും ആയിരുന്നെന്ന് ചെറിയൊരോർമ്മ. ചായ കുടിച്ച് കയറ്റം കയറുമ്പോൾ അവിടെയെല്ലാം ഭംഗിയുള്ള ചെറിയ പൂക്കൾ. വിവിധങ്ങളായ നിറത്തോടേയും രൂപത്തോടേയും..അവിടന്നങ്ങോട്ട് ഹിമാലയത്തിൽ പലയിടത്തും പൂക്കളും പൂങ്കാവനങ്ങളും കണ്ടു.

പൂക്കൾ പ്രേമത്തിന്റെ അടയാളമാണ്. ഭക്തന് ദൈവത്തോടുള്ള തന്റെ പ്രേമം പ്രകടിപ്പിക്കാനായാലും കാമുകന് തന്റെ പ്രിയയോടുള്ള പ്രേമം പ്രകടിപ്പിക്കാനായാലും പൂക്കൾ കൂടിയേ തീരൂ. ലൈലാ മജ്നു മുതൽ എത്രയെത്ര പ്രേമ കഥകൾ കേട്ടിരിക്കുന്നു ചെറുപ്പം മുതൽ. പൂക്കൾ കാണുമ്പോൾ, പൂക്കളെന്നു കേൾക്കുമ്പോൾ,...... വയ്യ, പറയാതെ വയ്യ..... കഴിഞ്ഞുപോയ അത്തരം പ്രേമത്തിന്റേയും പ്രണയനൊമ്പരങ്ങളുടേയും മൃദുലഭാവങ്ങൾ എന്നിലുണർത്തുന്ന ദീപ്തസ്മരണകൾ പറയാതെ വയ്യ. എന്തെന്തെല്ലം പ്രണയനാടകങ്ങൾ ആടിത്തീർന്നിരിക്കുന്നൂ ഈ ഭൂമിയിൽ. എത്രയെത്ര കഥാപാത്രങ്ങൾ, പ്രണയഭാജനങ്ങൾ.

യുവമനസ്സുകളെ കീഴടക്കി എത്രയെത്ര സുന്ദരിമാർ ഈ ഭൂമിയിലൂടെ കടന്നു പോയി. തെന്നിന്ത്യയിൽ നിന്നും ബോളീവുഡിലെത്തിയ ദിവ്യഭാരതിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല. എന്തൊരഴകായിരുന്നു ആ മുഖത്തിന്. സമാനതകളില്ലാത്ത സൗന്ദര്യം. മർലിൻ മൺറോയും അങ്ങനെയായിരുന്നു. എത്ര എത്ര പുരുഷന്മാർ ഒരു ഹരമായി അവരെ മനസ്സിൽ കൊണ്ടു നടന്നു. അവരുടെ ശരീരത്തിൽ പറ്റിക്കിടക്കുമ്പോൾ, വസ്ത്രങ്ങൾക്കു പോലും ഉണ്ടായിരുന്നൂ ഒരു പ്രത്യേക അഴക്. പക്ഷേ, സൗന്ദര്യം എത്ര ക്ഷണികമാണെന്ന് ലോകം ഇവരിലൂടെ മനസ്സിലാക്കി. അത്രയ്ക്ക് ഹ്രസ്വമല്ലയിരുന്നോ ഇവരുടെയൊക്കെ ജീവിതം?

പൂക്കളെവിടെയുണ്ടോ അവിടെ പൂത്തുമ്പികൾ കാണണം. പക്ഷേ ഞാനൊന്നിനേയും കണ്ടില്ല. പക്ഷേ ധാരാളം പൂമ്പാറ്റകളെ കണ്ടു. "കേരളത്തിലെ പൂമ്പാറ്റകൾ" എന്നോ മറ്റോ എവിടേയോ വായിച്ചതായി ഓർക്കുന്നു. അതുപോലെ "ഹിമാലയത്തിലെ പൂമ്പാറ്റകൾ" എന്നൊരു പഠനം നടന്നിട്ടുണ്ടോ എന്തോ? ഇതുപോലെ ധാരാളം പഠനങ്ങൾക്ക് ഹിമാലയം അവസരം നൽകുന്നുണ്ട്.

നടക്കുന്ന വഴിയിൽ പലയിടത്തും വലിയ കറുത്ത പാറകളുണ്ട്. പലയിടത്തും അതിൽ മഞ്ഞ പെയിന്റ് കൊണ്ട് മഹദ്വചനങ്ങൾ എഴുതി വച്ചിട്ടുണ്ട്. ചില സദ്വചനങ്ങൾ ശ്രദ്ധിയ്ക്കൂ.

“പരിശ്രം കാ ഫൽ മീഠാ ഹോത്താ ഹൈ- ലോ.നി.വി.”
"സുഖ് ഔർ ദു:ഖ് ജീവൻ കീ ഗാഡി കാ ദോ ഡിബ്ബേ ഹൈ - ലോ.നി.വി."

ഈ ലോ.നി.വി. എന്തെന്നല്ലേ? മധുരോദാരമായ ഇത്തരം ഉദ്ധരണികൾ കണ്ടപ്പോൾ "ലോ.നി.വി." ആർഷഭാരതത്തിന്റെ ഭാഗമായിരിക്കുമെന്ന് എന്റെ മനസ്സ് സന്ദേഹിച്ചു. അതിന്റെ പൂർണ്ണരൂപത്തിനായി ഞാൻ എന്റെ അതിശുഷ്കമായ പുരാണവിജ്ഞാനത്തിൽ അത്യധികം പരതി. വേദങ്ങൾ, വേദാന്തങ്ങൾ, ബ്രാഹ്മണങ്ങൾ, സംഹിതകൾ എന്നിങ്ങനെ ഏതിലെങ്കിലും ഈ "ലോ.നി.വി." ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ നിരാശയയിരുന്നു ഫലം.

മുന്നോട്ട് നടക്കുമ്പോൾ "ലോ.നി.വി." യുടെ ഉദ്ധരണികൾ വീണ്ടും...

"പത്ഥർ ഗിർനേ കാ ഭയ് ഹെ - ലോ.നി.വി.",
"സാവ്ധാനി സെ ചലീയേ - ലോ.നി.വി."
"സത്യം ശിവം സുന്ദരം - ലോ.നി.വി"

എന്ത്? കല്ലു വീഴുമെന്ന്, ശ്രദ്ധയോടെ നടക്കണമെന്ന് ഒരു പുരാണവും ഉപദേശിക്കില്ല. അപ്പോൾ ഈ "ലോ.നി.വി." പുരാണത്തിലേതല്ലെന്നോ? മുന്നോട്ട് നടക്കവേ ഞാൻ വീണ്ടും അതിന്റെ പൂർണ്ണരൂപത്തിനായി എന്റെ മനസ്സിൽ പരതാൻ തുടങ്ങി. കല്ലു വീഴുമെന്ന് പറയുമ്പോൾ അത് പുരാണബാഹ്യമായ, … കാലികമായ എന്തോ ആണ്....

ഒടുവിൽ എനിക്ക് ഉത്തരം പിടി കിട്ടി. "ലോക് നിർമ്മാൺ വിഭാഗ്".. അതാണീ ലോനിവി. നമ്മുടെ സാക്ഷാൽ പൊതു മരാമത്ത് വകുപ്പ്. അതെ, അവരാണ് ഇവിടത്തെ എല്ലാ മരാമത്ത് പണികളും ചെയ്യുന്നത്. അവരാണീ ഉദ്ധരണികളുടെ കർത്താക്കൾ. യാത്രികരെ നേർവഴി നടത്തുകയാണവർ... ലോനിവിയ്ക്ക് സ്തുതിയായിരിക്കട്ടെ...

നടക്കുമ്പോൾ പലരും പ്രകൃതിയുടെ സൗന്ദര്യം തങ്ങളുടെ കാമറയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഞാൻ വെറുതേ നടന്നു. എന്റെ കയ്യിൽ കാമറയില്ലല്ലോ. മുന്നോട്ട് നടക്കവേ ഞങ്ങൾ ഒരു അരുവിയുടെ കരയിലെത്തിച്ചേർന്നു. പാലമുണ്ട്. അതു വഴി അക്കരെ കടന്നു. മനോഹരമയ പ്രകൃതി. തണുതണുത്ത ജലം. അന്തരീക്ഷം തണുത്തതായിരുന്നെങ്കിലും നടക്കുക കാരണം ശരീരം വിയർക്കുന്നുണ്ടായിരുന്നു. പലരും ആ പുഴയിലെ തണുത്ത വെള്ളത്തിൽ കുളിച്ചു. ഡസ്സെല്ലാം അഴിച്ച് വച്ച് ഞാനും കുളിച്ചു. പോർട്ടർ കൂട്ടിരുന്നു. അല്ലാതെ അവനെന്തു ചെയ്യാൻ?

അതെല്ലാം ജനവാസമുള്ള പ്രദേശങ്ങളാണ്. കുട്ടികളും മറ്റും പുഴക്കരയിലുണ്ട്. കുളി കഴിഞ്ഞ് ഡ്രസ്സുമിട്ട് ഞാൻ യാത്ര തുടർന്നു. വഴിയിൽ ഗാവും ഗായും കാണാം. കുറേ നടന്ന് പത്തരയോടെ ഞങ്ങൾ അടുത്ത ക്യാമ്പിലെത്തിച്ചേർന്നു. ഞങ്ങളായിരുന്നു സംഘത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത്. സംഘത്തിലെ അവസാനത്തെ ആളുകൾ ക്യാമ്പിലെത്തിയത് വൈകീട്ട് അഞ്ചരയോടെ ആയിരുന്നു എന്നു പറഞ്ഞാൽ ഞങ്ങളുടെ സ്പീഡും സംഘത്തിന്റെ സ്വഭാവവും മനസ്സിലാകുമല്ലോ. ഞാൻ ക്യാമ്പിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്കോർമ്മ വന്നു. പുഴയിൽ അഴിച്ചു വച്ച വാച്ചെടുത്തിട്ടില്ലെന്ന്. കിലോമീറ്ററുകൾ താണ്ടി തിരിച്ചു പോയാൽ അത് കിട്ടുമെന്നെന്താണൂറപ്പ്? പഴയതാണെന്ന് മുദ്ര കുത്തി ഞാനത് ഉപേക്ഷിച്ചു.

കുറേ കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ ക്യാമ്പിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി, ഞങ്ങൾ യാത്ര ചെയ്യുന്നത് ദേവഭൂമിയിലൂടെ തന്നെയാണെന്ന്. അവർ എന്റെ വാച്ച് കൊണ്ടുവന്നിരുന്നു. പുഴക്കരയിൽ ഞാൻ വച്ചിടത്ത് തന്നെ അതുണ്ടായിരുന്നുവത്രെ. കുട്ടികളൊന്നും അതെടുത്തില്ല. വെറെതെയല്ല ലോകരിതിനെ ദേവഭൂമിയെന്ന് വിളിക്കുന്നത്.

ഞങ്ങളെത്തിയ സ്ഥലം ഗാലയാണ്. ഗാല എന്നെഴുതിയ കെഎംവിഎൻന്റെ ബോർഡവിടെ കാണാം. “ഗാന്ധാരശില”യത്രെ കാലക്രമേണ ഗാലയായത്. ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെടുന്ന അന്നത്തെ ഗാന്ധാരത്തിൽ നിന്നും ധൃതരാഷ്ട്രർ ഗാന്ധാരിയെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോൾ അവർ സ്വന്തം നാടിന്റെ ഓർമ്മക്കായി കയ്യിൽ മനോഹരമായ മിനുസമുള്ള കുറേ കല്ലുകൾ കരുതിയിരുന്നത്രെ. പിന്നീട് കൗരവന്മാർ മൃഗയാവിനോദത്തിനു പോയപ്പോൾ ഈ കല്ലുകൾ കാട്ടിൽ കൊണ്ടു പോയി ഇട്ടെന്നും ആ സ്ഥലം ഗാന്ധാരശില എന്നറിയപ്പെട്ടെന്നും ആണ് പ്രൊഫ. ഷെപ്പേർഡ് എഴുതിയിട്ടുള്ളത്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും