2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

ചാല ഗാസ് ടാങ്കർ ദുരന്തം

പണ്ട് ഒരു തീവണ്ടി അപകടം ഉണ്ടായപ്പോൾ പാവം ലാൽ ബഹാദൂർ ശാസ്ത്രി റെയിൽവേ മന്ത്രിസ്ഥാനം രാജി വച്ചതായി കേട്ടിട്ടുണ്ട്. അത് പണ്ട്! അന്ന് അദ്ദേഹത്തിന്റെ തലയിൽ ഒരു ഗാന്ധിത്തൊപ്പി ഉണ്ടായിരുന്നു. അപകടത്തിന് ഉത്തരവാദി അദ്ദേഹമായതു കൊണ്ടായിരുന്നില്ല അദ്ദേഹം രാജി വച്ചത്. സംഭവത്തിന്റെ ധാർമ്മികതയായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇന്ന് കണ്ണൂരിലെ ചാലയിൽ ഒരു വൻദുരന്തം ആണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ വിതച്ചത്. നിരപരാധികളും സാധാരണക്കാരിൽ സാധാരണക്കാരുമായ ഒരു ഡസനിലധികം ആളുകളാണ് അതിൽ വെന്തു നരകിച്ച് മരിച്ചത്. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും പുരുഷന്മാരും സ്ത്രീകളും എല്ലാം ഈ ഹതഭാഗ്യരിൽ പെടുന്നു. ഇനിയും ആളുകൾ ആസ്പത്രിയിലുണ്ട്. അവരുടെ ഭാവി എന്തെന്ന് സംഭവത്തിന് മൂകസാക്ഷിയായ സാക്ഷാൽ ചാല ഭഗവതിയ്ക്കു പോലും അറിയില്ല. ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ട് ഇവിടെ ഈ ഇന്ത്യാമഹാരാജ്യത്തിൽ എവിടെയെങ്കിലും ഒരാൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചതായി കണ്ടില്ല,ങാ.. പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ ഗാന്ധിയെ ഓർമ്മിപ്പിക്കുന്നത് പോക്കറ്റിൽ കിടക്കുന്ന ഗാന്ധിയുടെ ചിത്രമുള്ള വലിയ നോട്ടുകളാണല്ലോ. മാത്രമല്ല ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാൻ ഒരു ലോറി ഡ്രൈവറുള്ളപ്പോൾ നാമൊക്കെ ഈ രാജിയെ കുറിച്ച് എന്തിന് ചിന്തിക്കണം?

തീരദേശപോലീസില്‍ എ.എസ്.ഐ. ആയ ചാല രേവതി നിവാസില്‍ രാജന്റെയും ഇന്ദുലേഖയുടെയും ഏക മകളായ 19കാരി നേഹാരാജും അഗ്നിക്കിരയായി മരണത്തിന് കീഴടങ്ങി. എന്താണ് ആ കുട്ടി ചെയ്ത തെറ്റ്? സംഭവം നടക്കുമ്പോൾ സ്വന്തം വീട്ടിൽ ഇരുന്നു എന്നതോ? നേഹയുടെ അച്ഛനും ഇന്നു മരിച്ചു. അത് ഏതായാലും ഒരു കണക്കിന് നന്നായി. തന്റെ ഏകമകൾ മരിച്ച ദു:ഖം പാവം രാജൻ അറിയേണ്ടല്ലോ. ഇന്ദുലേഖയുടെ കാര്യമേ ഇനി അറിയാനുള്ളു. ചാല ഭഗവതി അവരെ കാക്കട്ടെ എന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. അങ്ങനെയാണെങ്കിൽ ചാല ഭഗവതിക്ക് തന്റെ മുറ്റത്ത് ജനിച്ച് ജീവിച്ച ഈ പാവങ്ങളെ ആ അഗ്നിനാളങ്ങളിൽ നിന്നു തന്നെ രക്ഷിക്കാമായിരുന്നില്ലേ?

മനുഷ്യരുടെ കാര്യമേ ഞാൻ പത്രത്തിലും ടീവിയിലും ഒക്കെ കണ്ടുള്ളു. എന്തെല്ലാം ജീവജാലങ്ങൾ ഈ ഘോരാഗ്നിയിൽ എരിഞ്ഞടങ്ങിയിരിക്കണം? ആർക്കറിയാം? 

ദുരന്തത്തിനിരയായവരെ മുഖ്യമന്ത്രി സമാധാനിപ്പിച്ചുവത്രെ. അതേതായാലും കൊള്ളാം. എന്തു പറഞ്ഞാണ് അദ്ദേഹം അവരെ സമാധാനിപ്പിച്ചത് എന്നേ എനിക്കറിയാതെ ഉള്ളു. രാഷ്ട്രീയക്കാരല്ലേ, അതെല്ലാം അവർക്ക് ബുദ്ധിമുട്ടുള്ളതായിരിക്കില്ല.

ഐ. ഓ. സിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. "കൂട്ടക്കൊല" ചെയ്ത കുറ്റത്തിന് കേസെടുക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു ഞാൻ ഊഹിക്കുന്നു. വെറുമൊരു കൊലയല്ലല്ലോ അവിടെ നടന്നത്.

ഒന്നാലോചിച്ചാൽ മുംബെയിൽ അജ്മൽ കസബും കൂട്ടരും നടത്തിയ കൂട്ടക്കൊലയിൽ നിന്ന് ഈ കൂട്ടക്കൊലക്ക് എന്തു വ്യത്യാസമാണുള്ളത്? കസബ് ഇന്ത്യയ്ക്കെതിരായാണ് കൂട്ടക്കൊല നടത്തിയതെങ്കിൽ ഐഓസിക്കാർ ചാല എന്ന ഒരു ഇന്ത്യൻ ഗ്രാമത്തിനെതിരായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. അപ്പോൾ വിചാരണയിലും ശിക്ഷയിലും ഒന്നും വലിയ വ്യത്യാസതിന്റെ ആവശ്യമില്ല. ഈ കൂട്ടക്കൊലയ്ക്ക് പിന്നിലുള്ളവരെയും അതേ തരത്തിൽ കണക്കാക്കി വിചാരണ ചെയ്യുകയാണ് വേണ്ടത്. എന്നാലേ ഭാവിയിൽ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളു.

കഷ്ടകാലത്തിൽ മുങ്ങി നിൽക്കുന്ന പിണറായി ഇപ്പോൾ പറഞ്ഞത് തികച്ചും ഉചിതമായി. പിണറായി പറഞ്ഞതാണ് കാര്യം. അതെ, ഈ ദുരന്തം ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കുക തന്നെ വേണം. തക്കതായ ദുരന്തനിവാരണവും വേണം. അതിന് സർദാർജി ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. കൽക്കരിയുടെ കരി കഴുകി കളയാനല്ലേ അദ്ദേഹം ഇപ്പോൾ സമയം കാണുന്നത്? ഇതെല്ലാം ടിയാനെ അറിയിക്കാണ്ട നമ്മുടെ പ്രതിനിധികൾക്കും കാണുമല്ലോ വേറേ മുൻഗണനകൾ?

 ദുരന്തം നടന്നപ്പോൾ ചാല ഭഗവതി ഉറക്കം തുടങ്ങിയിരുന്നുവോ ആവോ? ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നേരേ പാഞ്ഞടുത്ത ഒരഗ്നിഗോളം പെട്ടെന്ന് ദിശ മാറി അടുത്ത വീട്ടിലേക്ക് പോകുകയാണുണ്ടയതെന്നാണ് എന്റെ ബന്ധു പറഞ്ഞത്. അത് ശരിയാണോ എന്തോ? എങ്കിൽ അങ്ങനെയായിരിക്കും ഈ അമ്പലം വലിയൊരു തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എങ്കിൽ പിന്നെ ആ അഗ്നിഗോളങ്ങളെ ചാല അമ്പലക്കുളത്തിലേക്ക് തിരിച്ചു വിടാൻ ഭഗവതിക്കെന്തേ കഴിയാഞ്ഞത്? കുളം നിറയെ അഗ്നിഗോളങ്ങളെ ഏറ്റുവാങ്ങി വിഴുങ്ങാൻ മാത്രം വെള്ളം ഈ മഴക്കാലം സംഭാവന ചെയ്തിരുന്നില്ലേ?

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങളോ വൈരനിര്യാതനങ്ങളോ ഒന്നും ഒട്ടുമേ ഏശാത്ത സ്ഥലമായിരുന്നു ചാല. സമാധാനപ്രിയരായ ജനങ്ങൾ. കല്യാണം കഴിക്കുന്നെങ്കിൽ കണ്ണൂരിൽ നിന്നു വേണമെന്ന് പണ്ട് മാധവിക്കുട്ടി പറഞ്ഞതോർക്കുന്നു. അത് ശരിയാണെന്ന് ചാലയിൽ നിന്ന് കല്യാണം കഴിച്ച ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ചാലയിലാണ് ഇന്നീ ദുരന്തം നടന്നിരിക്കുന്നത്. പെരുമൺ ദുരന്തം പോലെ ചാല ദുരന്തം ദശാബ്ദങ്ങൾ ഓർക്കപ്പെടും.

മലയാളികൾ എപ്പോഴും ഒരു പടി മുന്നിലാണ് എന്ന് പറയാറുള്ളത് ഇവിടേയും തെറ്റിയില്ല. ദാരുണമെങ്കിലും ചാല ദുരന്തത്തിലൂടെ മലയാളികൾ ലോകത്തിന് ടൂറിസം രംഗത്ത് 'ദുരന്ത ടൂറിസം' എന്ന പുതിയൊരു പാത കൂടി കാട്ടിക്കൊടുത്തു എന്നതു തന്നെ കാര്യം. ഇതു വരെ എജ്യുക്കേഷൻ ടൂർ, പിൽഗ്രിം ടൂർ, മെഡിക്കൽ ടൂർ എന്നൊക്കെ മാത്രമല്ലേ കേട്ടിരുന്നുള്ളു. ദുരന്തം കാണാനും അത് വീഡിയോയിൽ പകർത്താനും ചാല സന്ദർശിച്ചവർ നിരവധിയെന്നല്ലേ പത്ര റിപ്പോർട്ടുകൾ കാണിക്കുന്നത്? ജനങ്ങൾ മാത്രമല്ല ഗവണ്മെന്റും ഇക്കാര്യത്തിൽ മോശമല്ല. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം പറയുമ്പോൾ തിരുവനന്തപുരത്ത് ഗവണ്മെന്റ് ചെലവിൽ ഓണാഘോഷവും ഘോഷയാത്രയും പൊടി പൊടിക്കുകയായിരുന്നില്ലേ?

തീ വിഴുങ്ങിയ ചാല മനസ്സിൽ നിന്നു പോകുന്നില്ല. എന്തു ചെയ്യാം? ടാങ്കർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ഒരു പിടി കണ്ണിർപ്പൂക്കൾ അർപ്പിക്കാനല്ലാതെ എനിയ്ക്കൊന്നുമാവുന്നില്ല.