2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

ക്രിസ്ത്യാനികളുടെ 7 മൂലപാപങ്ങൾ

ക്രിസ്തീയവിശ്വാസമനുസരിച്ച് മൂലപാപങ്ങൾ (അതീവഗുരുതരമായ പാപങ്ങൾ) 7 എണ്ണമാണ് എന്ന് ക്രിസ്ത്യാനിയല്ലാത്ത ഞാൻ പറയുന്നത് പത്രവാർത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്.

അഹങ്കാരം, കോപം, ലൈംഗികാസക്തി, അത്യാഗ്രഹം, അമിതമായ തീറ്റ, അസൂയ, അലസത എന്നിവയായിരുന്നുവത്രെ അവരുടെ 7 മൂലപാപങ്ങൾ.

ഈ പാപങ്ങളെക്കുറിച്ച് നമ്മുടെ പുരോഹിതന്മാർക്ക് നല്ല പിടിപാടുള്ളതുകൊണ്ടും അവയെക്കുറിച്ചൊക്കെ ഇടയലേഖനങ്ങൾ ഇറങ്ങിയിട്ടുണ്ടാകാമെന്നതുകൊണ്ടും അനുസരണയുള്ള കുഞ്ഞാടുകൾ ഇമ്മാതിരി ദുസ്വഭാവങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടേ ഇല്ലായിരുന്നു.

പക്ഷേ ഈ ലോകത്ത് കുഞ്ഞാടുകൾ മാത്രമല്ലല്ലോ ഉള്ളത്. അതുകൊണ്ട് ഇമ്മാതിരി ചീത്തകളൊക്കെ നാട്ടിൽ നില നിന്നു. മാത്രമല്ല, ലോകം പുരോഗമിച്ചതോടുകൂടി നാടൊട്ടുക്കും പുതിയ തരത്തിലുള്ള പാപങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതെല്ലാം കുഞ്ഞാടുകളേയും ബാധിക്കുമെന്നും അങ്ങനെ നാട് കുട്ടിച്ചോറാകും എന്നും കണ്ടതു കൊണ്ട് മാർപ്പാപ്പ പറഞ്ഞിട്ടായിരിക്കണം പഴയതും കാലഹരണപ്പെട്ടതുമായ പാപങ്ങളുടെ ലിസ്റ്റ് വത്തിക്കാൻ പരിഷ്കരിച്ചത്. പരിഷ്ക്കരിച്ച ഈ ലിസ്റ്റ് 2008 മാർച്ചിൽ നിലവിൽ വന്നിരുന്നു. മാതൃഭൂമി പത്രത്തിലും അത് പ്രസിദ്ധീകരിച്ചിരുന്നു. വത്തിക്കാന്റെ ഈ നീക്കം എന്നെ നന്നായി ആകർഷിച്ചിരുന്നതിനാൽ ഞാൻ ആ പത്ര വാർത്ത വെട്ടി സൂക്ഷിക്കുകയും ചെയ്തു.

സ്വച്ഛഭാരതത്തിന്റെ വക്താവായിരുന്നു ഗാന്ധിജി (മഹാത്മാഗാന്ധിയാണേ!). അദ്ദേഹം ദിനം തോറും കക്കൂസ് വരെ അടിച്ച് വൃത്തിയാക്കി. പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ഇമ്മാതിരി വൃത്തികേടുകൾക്കൊന്നും മെനക്കെട്ടില്ല. അതുകൊണ്ടായിരിക്കണം നമ്മുടെ നാട്ടിൽ (ഉത്തരേന്ത്യയിലും ദൽഹിയിലും മറ്റും പ്രത്യേകിച്ചും) ഈ "വീട്ടുവേല സംസ്കാരം" രൂപം കൊണ്ടത്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ (പണക്കാരുടെ ലക്ഷം വീട് കോളനി) ഓരോ വീട്ടിലും പാത്രം കഴുകാനും തുണി കഴുകാനും നിലം തുടയ്ക്കാനും (എന്തിന്, ജട്ടി കഴുകാൻ വരെ) വേലക്കാരികളുണ്ട്. അതൊരു സ്റ്റാറ്റസ് സിമ്പൾ കൂടിയാണ്. (എന്റെ ഭാര്യ ഫ്ലാറ്റിനു പുറത്തിറങ്ങാറേയില്ല; അവൾ പറയുന്നത് വീട്ടിൽ വേലക്കാരിയില്ലാത്തതുകൊണ്ട് മറ്റു പെണ്ണുങ്ങളെ നോക്കാൻ അവൾക്ക് നാണമാകുന്നുവെന്നാണ്!)


എന്തായാലും വീട്ടുടമസ്ഥനും വീട്ടമ്മയും ജോലിക്കാരിയും ചേർന്ന് വീട്ടിൽ നിന്ന് ഓരോ ദിവസവും ക്വിന്റൽ കണക്കിനാണ് ഗാർഹിക മാലിന്യങ്ങൾ പുറന്തള്ളുന്നത്. ഇതെല്ലാം ഒരാളാണ് കൈ കാര്യം ചെയ്യുന്നതെങ്കിൽ തീർച്ചയായും മാലിന്യം കുറയുമായിരുന്നു. വന്ന് വന്ന് വീടിന് പുറത്ത് മാത്രമല്ല, റോഡിലും പുഴയിലും കാണുന്നിടത്തും കാണാത്തിടത്തുമെല്ലാം മാലിന്യങ്ങൾ നിറഞ്ഞു. അപ്പോഴാണ് വർഗീയവാദികളുടെ വരവ്. അവരുടെ നേതാവോ, സാക്ഷാൽ മോദിയും. ഇതിയാന് വേറേ ജോലിയില്ലാഞ്ഞിട്ടാണോ എന്തോ ചൂലുമെടുത്ത് ശുചിത്വഭാരതം എന്നും പറഞ്ഞിറങ്ങിയിരിക്കുന്നത്. ആളുകളെ മെനക്കെടുത്താൻ.  അപ്പോഴാണ് പഴയ പത്രവാർത്ത എന്റെ ഓർമ്മയിൽ തേട്ടി വന്നത്. അപ്പോൾ, പണ്ട് വെട്ടി സൂക്ഷിച്ച ആ വാർത്ത തപ്പി എടുക്കുകയും ഒരാവർത്തി കൂടി വായിക്കുകയും ചെയ്തു.

പുതിയ നൂറ്റാണ്ടിലെ 7 മൂലപാപങ്ങൾ ഇവയാണ്.

1. പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിഞ്ഞ് പരിസരം മലിനീകരിക്കുക
2. ജനിതക രൂപാന്തരം വരുത്തൽ
3. ധാർമ്മികതക്ക് നിരക്കാത്ത വിധം മനുഷ്യനിൽ പരീക്ഷണം നടത്തൽ
4. സാമൂഹിക അനീതിക്ക് ഇടയാക്കൽ
5. ദാരിദ്ര്യത്തിന് കാരണമാകൽ
6. അമിതമായ ധനസമ്പാദനം
7. മയക്കുമരുന്നുകളുടെ ഉപയോഗം

അത് വായിച്ച് കഴിഞ്ഞപ്പോൾ എനിയ്ക്ക് തോന്നിയത് നാട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെല്ലാം ഉത്തരവാദികൾ അന്യമതസ്ഥരായിരിക്കുമെന്നാണ്. ക്രിസ്ത്യാനികൾ അനുസരണയുള്ള കുഞ്ഞാടുകളാണല്ലോ.  ഞാൻ പണ്ട് വെട്ടി സൂക്ഷിച്ച ആ പത്രവാർത്ത ഇവിടെ കൊടുക്കുന്നുണ്ട്. ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ?


ക്രിസ്ത്യാനികളുടെ പുതിയ വിശ്വാസമനുസരിച്ച് പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിഞ്ഞ് പരിസരം വൃത്തികേടാക്കുന്നത് നിത്യനരകത്തിലേക്കുള്ള പാസ്പോർട്ടെടുക്കലാണ്. അതവർ ചെയ്യാൻ വഴിയില്ല. ക്രിസ്ത്യാനികളുടെ ഈ മൂലപാപങ്ങളെ മൂലക്കിടാതെ മറ്റു മതസ്ഥരും കൂടി ഏറ്റെടുത്തിരുന്നെങ്കിൽ ശശി തരൂരിനും മോദിക്കും ബിജെപിക്കാർക്കും കൈ വൃത്തികേടാക്കേണ്ടി വരുമായിരുന്നില്ല. പത്തറുപത് വർഷം നാടു ഭരിച്ച "കൈ" വൃത്തികേടായതുകൊണ്ടാണല്ലോ മോദിയും മറ്റും ഇപ്പോഴവിടെ കയറിയിരിക്കുന്നത്?

എങ്ങനെയെങ്കിലും നാടു വൃത്തിയായാൽ മതിയായിരുന്നു. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വീടിനേയും വീട്ടുവേലക്കാരിയേയും കുറിച്ചെഴുതിയപ്പോഴാണ് വീട്ടമ്മയും വേലക്കാരിയും തമ്മിലുള്ള ഒരു സംഭാഷണം ഓർമ്മ വന്നത്. അത് ഇങ്ങനെ.....

House Maid: Madam, I want a salary rise. 
Madam: Why? (loudly) Give me three reasons why I have to increase your salary.
Maid: I can cook better than you.
Madam: Who told that?
Maid: Your husband told me.
Madam: OK, second reason?
Maid: I can iron better than you.
Madam: Who told that?
Maid: Your husband told me.
Madam: OK, third reason?
Maid: I am also better in bed than you!

Now, madam was very furious and was about to break her head. The conversation continued.

Madam: Did my husband say that?
Maid: No, the driver told me...
Madam: What did the driver say?
Maid: (loudly) The driver told me that I am better in bed than you......

There was silence for a while. Madam continued.....

Please lower your voice.... I will increase your salary.....



2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

......... തകരാർ

ടീവി തുറന്നപ്പോൾ കണ്ടത് ശശി തരൂർ വിഴിഞ്ഞം വൃത്തിയാക്കുന്നതാണ്. ഈ മാലിന്യം മാറ്റാൻ കഴിയില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷന് ഭരണം ഉപേക്ഷിച്ച് വേറേ എന്തെങ്കിലും ചെയ്തുകൂടേ എന്നാണ് പത്രക്കാരോട് ചോദിക്കുന്നത്. ഇതിലും വലിയ മണ്ടത്തരം ഇത്ര വലിയ വിവരവും വിദ്യാഭ്യാസവും ഉണ്ടന്ന് പറയുന്ന ഈ മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറയുമോ? ഇദ്ദേഹം പറയുന്നത് കേട്ടാൽ തോന്നും ഈ മാലിന്യമെല്ലാം ഉണ്ടാക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനാണെന്നാണ്.

ഇന്നത്തെ മനുഷ്യന്റെ ജീവിത രീതിയാണ് വെയ്സ്റ്റ് ഉത്പാദിപ്പിക്കുന്നത് എന്ന് ഗവൺമെന്റും ജനങ്ങളും മനസ്സിലാക്കാതേയും ഈ വെയ്സ്റ്റുണ്ടാക്കുന്ന ജീവിതരീതി മാറ്റാതേയും നമ്മുടെ ചുറ്റുപാടിൽ നിന്ന് മാലിന്യം ഇല്ലാതാകാൻ പോകുന്നില്ല.

ഞാൻ കുട്ടിയായിരുന്ന കാലത്ത് (എനിയ്ക്ക് 56 വയസ്സ്) എന്റെ വീട്ടിൽ നിന്ന് പുറത്ത് കളഞ്ഞിരുന്ന ഒരേ ഒരു വെയ്സ്റ്റ് പൊട്ടിയ ഗ്ലാസ്സും പിഞ്ഞാണപാത്രങ്ങളും ആയിരുന്നു. അതും വർഷത്തിലൊരിക്കൽ.  അന്നൊക്കെ ഞങ്ങളുടെ തലമുടി വെട്ടിയിരുന്നത് ബാർബർ വീട്ടിൽ വന്നിട്ടായിരുന്നു. മുറിച്ചിട്ട മുടിയെല്ലാം അയാൾ വാരിയെടുത്ത് പൊതിഞ്ഞു കൊണ്ടു പോകുമായിരുന്നു. അയാളത് അകലെ വല്ല മുളങ്കൂട്ടത്തിന്റെ ഇടയിലുമാണ് വലിച്ചെറിഞ്ഞിരുന്നത്. ഇനി വേറേ എന്ത് വെയ്സ്റ്റ് ആണ് അക്കാലത്ത് വീടുകളിലുണ്ടായിരുന്നത്? വീട്ടിലുണ്ടാകുന്ന മറ്റെല്ലാ വെയ്സ്റ്റുകളും അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്ന വകുപ്പിൽ വരുമായിരുന്നു. അതിൽ പലതും വല്ല വാഴക്കുണ്ടിലോ തെങ്ങുംകുഴിയിലോ വളമായി മാറുകയായിരുന്നു. പഴത്തിന്റെ തൊലി, പച്ചക്കറിയുടെ തൊലി എന്നിവ സ്വന്തം വീട്ടിലോ അടുത്ത വീട്ടിലോ ഉള്ള ആടിനോ പശുവിനോ ഭക്ഷണമായി മാറുകയായിരുന്നു. ഇന്നോ?  (പണ്ടുള്ളവർക്കുണ്ടായിരുന്നോ മതിലും അതിർത്തിയും? ഇല്ല. ഇന്ന് നമ്മൾ മതിൽ പൊക്കി കെട്ടിയിരിക്കയല്ലേ? മതിലില്ലാത്ത വീടിനുണ്ടോ വല്ല ഭംഗിയും? എന്ത് അയൽവാസി? ടീവിയിലെ സീരിയൽ കഴിയാതെ അയൽക്കരനോടൊന്ന് മിണ്ടാൻ പറ്റുമോ? അതിന് സീരിയൽ കഴിഞ്ഞ് നേരമെവിടെ?)

ഇന്ന് വീട്ടിലേക്ക് വേണ്ടതെല്ലാം പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരികയാണ്. 10 പച്ചക്കറി വാങ്ങിയാൽ അവ 10 പ്ലാസ്റ്റിക് കവറിലായിരിക്കും വീട്ടിലെത്തുന്നത്. കയ്യിൽ ഒരു തുണി സഞ്ചി കരുതിയാൽ ഈ 10 പ്ലാസ്റ്റിക് കവർ ഒഴിവാക്കാം. പക്ഷേ അത് ചെയ്യില്ല. ഒരു സഞ്ചി കയ്യിൽ കരുതുന്നത് സൗകര്യക്കുറവല്ലേ? സ്റ്റാറ്റസ്സിനു ചേരുമോ? (വലിയൊരു മൊബൈൽ ഫോൺ കയ്യിൽ കരുതാം. അതൊരു ഗമയല്ലേ? നാലാൾ കാണില്ലേ?)  അവസാനം ഈ 10 പ്ലാസ്റ്റിക് കവറും അടുത്ത ദിവസം തന്നെ വീട്ടിന്റെ അടുത്തുള്ള റോഡിൽ കാണും. ഇങ്ങനെ ഒരു വീട്ടിൽ 10 വച്ച് ഒരു സ്ഥലത്തുള്ള 500 വീട്ടിലെ ഒരു മാസത്തെ വെയ്സ്റ്റ് കവർ 150,000 വരും. ഇത് പോരേ ഒരു പ്രദേശം വൃത്തികേടാക്കാൻ. ഒരു വെയ്സ്റ്റും ഉണ്ടാകാതിരിക്കേണ്ട സ്ഥാനത്താണ് ഇത്രയും മാലിന്യം നാം ഒരു പ്രയാസവും കൂടാതെ ഉണ്ടാക്കിയത്. "ഉപയോഗിക്കുക, വലിച്ചെറിയുക" എന്ന നമ്മുടെ ഈ ജീവിത മുദ്രാവാക്യം മാറ്റാതെ ഒരു ശശി തരൂർ വിചാരിച്ചാലും നാട് നന്നാകില്ല. അദ്ദേഹത്തിന് ശരിയായ ചിന്ത വന്നില്ല. അതുകൊണ്ടാണ് ആരോ "ശശി തകരാർ" എന്ന് പറഞ്ഞത്. "സൗകര്യവും എളുപ്പവും" എന്ന 2 കാര്യങ്ങളാണ് ഈ വെയ്സ്റ്റത്രയും ഉണ്ടാകാൻ കാരണം എന്ന് ചെറുതായി ചിന്തിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളു. അതുകൊണ്ട് "വെയ്സ്റ്റുണ്ടാക്കാതിരിക്കുക" എന്നതാണ് പരിസരം വൃത്തിയാക്കുന്നതിനേക്കാൾ ഉപകാരപ്രദം എന്ന് നാട്ടുകാരും വീട്ടുകാരും വീട്ടിലെ ഓരോ മെംബറും മനസ്സിലാക്കിയാൽ നന്നായിരുന്നു. Just like TAX deducted at source, WASTE should be eliminated at source by not making it.

അടുക്കളയിലെ ഭക്ഷണ വെയ്സ്റ്റ് പ്ലാസ്റ്റിക് കവറിലാക്കി റോഡിലേക്ക് വലിച്ചെറിയുമ്പോൾ അത് അതിനകത്ത് കിടന്ന് അന്തരീക്ഷത്തിന് ദോഷമുള്ള വാതകങ്ങളുണ്ടാകുന്നു. അടുക്കളയിലെ ഭക്ഷണ വെയ്സ്റ്റ് വെറുതെ റോഡിൽ കളഞ്ഞിരുന്നെങ്കിൽ (ആരും അങ്ങനെ ചെയ്യില്ല, വീട്ടിലെന്താണ് തിന്നത് എന്ന് മറ്റുള്ളവർ കാണില്ലേ?) അത് വല്ല കിളിയോ നായയോ തിന്നുമായിരുന്നു. അല്ലെങ്കിൽ അത് മണ്ണിൽ ലയിച്ച് വള്മാകുമായിരുന്നു. പക്ഷേ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുന്ന ഒരു സുഖം അപ്പോൾ കിട്ടില്ലല്ലോ?   ജീവിതം സുഖിക്കാനുള്ളതാണ്, ഓരോ നിമിഷവും സൗകര്യപൂർവ്വം ജീവിക്കണം എന്നൊക്കെയുള്ള തകരാറയ ചിന്ത മാറാതെ നമ്മുടെ പരിസരം വൃത്തിയാവില്ല. തീർച്ച.

കുറേ വെയ്സ്റ്റ് ശശി തരൂർ കോരിയിട്ടുണ്ടാകും. അതെല്ലാം കോരിയിടാൻ വേറേയും വലിയ വലിയ പ്ലാസ്റ്റിക് ബാഗുകൾ അവർ വാങ്ങിക്കാണും. ആ പ്ലാസ്റ്റിക്കും ഭൂമിയ്ക്ക് ഭാരമാകും. ഹും, അവർ ഭൂമി വൃത്തിയാക്കുകയാണത്രെ? ഇനി എവിടെയാണാവോ അവർ ഇത് കൊണ്ടു പോയി ഇടാൻ പോകുന്നത്? കൊള്ളാം. നാറാണത്ത് ഭ്രാന്തൻ പറഞ്ഞത് തന്നെ കാര്യം. ഈ കാലിലെ മന്ത് മറ്റേ കാലിലേക്ക് തന്നെ. ഈ വെയ്സ്റ്റത്രയും അവർ കുറച്ച് ദൂരെ മാറ്റിയിട്ടേക്കും. അവരാണ് നാറാണത്ത് ഭ്രാന്തന്റെ പിന്മുറക്കാർ.....

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

മാലിന്യമുക്ത ഭാരതം

ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ മൂത്രമൊഴിക്കാൻ 5 രൂപ വേണമെന്ന അനീതിക്കെതിരെ ജേപ്പി എന്നൊരാൾ ഭാര്യയേയും സുഹൃത്തിനേയും കൂട്ടി കേരളം മുഴുവൻ നടന്നെന്ന് മാതൃഭൂമിയിൽ വായിച്ചു. മൂത്രമൊഴിക്കാൻ 5 രൂപ കൊടുക്കുന്നതിലെന്ത് അനീതിയാണെന്ന് എനിയ്ക്ക് പിടി കിട്ടിയില്ല. മൂത്രമൊഴിച്ചാൽ അവിടം വൃത്തിയാക്കാൻ ചുരുങ്ങിയത് ഒരു കുപ്പി വെള്ളമെങ്കിലും വേണ്ടേ? ഒരു കുപ്പി വെള്ളത്തിന് ഇപ്പോഴെന്താ വില? അപ്പോൾ മൂത്രമൊഴിക്കാൻ ഒരു പതിനഞ്ച് രൂപ വാങ്ങാമെന്നാണെന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ ഒരു കുപ്പി വെള്ളം ഫ്രീയായി കിട്ടാനായിരുന്നു ടിയാൻ സമരം നടത്തേണ്ടിയിരുന്നത്. പണ്ടൊക്കെ അങ്ങനെയല്ലായിരുന്നോ? നടന്നു പോകുമ്പോൾ വഴിയിലെവിടെയെങ്കിലും പൊതു കിണറുണ്ടാകും. അവിടെ പൊതുവായി ഉപയോഗിക്കാൻ ഒരു ബക്കറ്റും കയറും ഉണ്ടാകുകയും ചെയ്യും. വഴിയാത്രക്കാർ ആവശ്യത്തിന് വെള്ളം കോരിക്കുടിച്ച കാലങ്ങളായിരുന്നു അത്. ഇപ്പോൾ പൊതു കിണറുമില്ല, നല്ല വെള്ളവും ഇല്ല.

മാവേലിക്കരയെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത നഗരമായി പ്രഖ്യാപിച്ചതായി വാർത്ത. എന്നാണാവോ നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി മോദിജി ഭാരതത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയാവോ? നമ്മളൊക്കെയല്ലേ ഈ നാട്ടിൽ ജീവിക്കുന്നത്? നമ്മുടെ സ്വഭാവവും ജീവിതരീതിയും വച്ചു നോക്കുമ്പോൾ അദ്ദേഹം അങ്ങനെയൊരു പ്രഖ്യാപനം നടത്താതിരിക്കാനാണ് സാദ്ധ്യത.

നാടിനെ നന്നാക്കാനാണ് മോദിജി ശുചിത്വഭാരതം പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ വകയായി ഒരു "കൈ കഴുകൽ" യജ്ഞവും ഈയിടെ പത്രത്തിൽ കാണുകയുണ്ടായി. ആരോഗ്യ രക്ഷയ്ക്ക് വേണ്ടി, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനാണ് അദ്ദേഹം എല്ലാവരേയും ഉദ്ബോധിപ്പിക്കുന്നത്.  അപ്പോൾ ആളുകളൊന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാറില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുക എന്ന നമ്മുടെ ആ പഴയ സ്വഭാവം അപ്പോൾ അന്യം നിന്നിരിക്കാനാണ് സാദ്ധ്യത. ശരിയായിരിക്കാം, ഭക്ഷണം കഴിഞ്ഞ ശേഷം പേപ്പർ (നാപ്കിൻ) കൊണ്ട് കൈ തുടക്കുന്നതാണല്ലോ നമ്മുടെ പുതിയ സംസ്കാരം!

സത്യത്തിൽ കൈ വൃത്തിയാക്കി വയ്ക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. അതില്ലാത്തതാണ് ഭാരതത്തിന്റെ ശാപം. യു.പി.എ മന്ത്രിസഭയിലെ പലരുടേയും കൈ വൃത്തി കേടായിരുന്നു; കറ പറ്റിയത് - അഴിമതിയുടെ. അതിൽ പലരും കൈ കഴുകി രക്ഷപ്പെട്ടു എന്നു വേണം കരുതാൻ. അപ്പോൾ കൈ കഴുകുന്നത് നല്ല കാര്യം തന്നെ. പക്ഷേ കൈ വൃത്തികേടാക്കരുതെന്നാണ് മോദി എല്ലാ മന്ത്രിമാർക്കും ഉപദേശം കൊടുത്തിരിക്കുന്നത്. അവരാരും കൈ വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും മോദിജി ഊർജ്ജം കളയുന്നുണ്ട്.

ജലമാണ് ജീവന്റെ അടിസ്ഥാനം എന്നാണ് പഠിച്ചിട്ടുള്ളത്. ജലമില്ലെങ്കിൽ ജീവനില്ല എന്നതാണ് അവസ്ഥ. ജലമുണ്ടോ എന്നാണല്ലോ ഈ ചന്ദ്രയാനവും മംഗളയാനവും മറ്റും അന്വേഷിക്കുന്നത്. സൂര്യനിൽ ജലമില്ല എന്നറിയാവുന്നത് കൊണ്ട് നമ്മൾ സൂര്യയാൻ വിടില്ല എന്നുറപ്പിക്കാം.

 ജലമാണ് ജീവന്റെ അടിസ്ഥാനം എന്നുള്ളതു കൊണ്ട് ജലം നശിക്കാതേയും വൃത്തികേടാകാതേയും സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതും ശുചിത്വഭാരതയജ്ഞത്തിന്റെ ഭാഗമാക്കണം.  ജലം അശുദ്ധമാകാതിരിക്കണമെങ്കിൽ നമ്മൾ ആദ്യമായി ചെയ്യേണ്ടത് മനുഷ്യമലം കുഴലിലൂടെ വെള്ളത്തിലൊഴുക്കി ദൂരേയ്ക്ക് കളയുന്ന രീതിയാണ്. എല്ലാ ജലവും അവസാനം കായലിലോ പുഴയിലോ ഒക്കെയാണല്ലോ എത്തിച്ചേരുന്നത്. അപ്പോൾ വെള്ളത്തിലൊഴുക്കുന്ന മലവും അവസാനം പുഴയിലൊക്കെത്തന്നെയാണ് എത്തുക. അതാണല്ലോ നമ്മൾ പത്രത്തിലൊക്കെ വായിക്കുന്നതും. വെള്ളമില്ലാതെ ഉപയോഗിക്കാവുന്ന ക്ലോസറ്റ് ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു? പണ്ടൊക്കെ കുഴിക്കക്കൂസായിരുന്നകാലത്ത് അതെല്ലാം മണ്ണിൽ ലയിച്ചുചേർന്ന് ഭൂമിയ്ക്ക് വളമാകുമായിരുന്നു. ഇപ്പോളെല്ലാം പ്ലാസ്റ്റിക്കിലൂടെയാണല്ലോ പോകുന്നത്. അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടം വരെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുക എന്ന സൗകര്യപ്രദമായ ഏർപ്പാടാണ് നമ്മൾ അവലംബിച്ചിട്ടുള്ളത്. അതാണല്ലോ നമ്മുടെ ചുറ്റുപാടുകൾ ഇത്രയും വൃത്തിഹീനമാകാൻ കാരണം. അതെല്ലാം വല്ല സസ്യങ്ങളുടേയും മൂട്ടിലിട്ടിരുന്നുവെങ്കിൽ അവ നന്നായി വളരുകയും ചുററ്റുപാടുകൾ വൃത്തികേടാകാതിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അങ്ങനെയൊക്കെ നോക്കാൻ നമുക്കുണ്ടോ സമയം. ടിവിയിലെ സീരിയലുകൾ കഴിഞ്ഞിട്ടു വേണ്ടേ എന്തിനെങ്കിലും സമയം കിട്ടാൻ? അപ്പോൾ ഏറ്റവും നല്ലത് തിന്നതിന്റെ ബാക്കിയൊക്കെ പ്ലാസ്റ്റിക് കവറിലിട്ട് വലിച്ചെറിയുക എന്നതു തന്നെ. ശുചിത്വഭാരതം പരിപാടി വിജയിക്കണമെങ്കിൽ "ഉപയോഗിക്കുക, വലിച്ചെറിയുക" എന്ന നമ്മുടെ ശൈലി മാറ്റേണ്ടിയിരിക്കുന്നു. പല തരം നാപ്കിനുകൾ, ഗർഭനിരോധന ഉറകൾ എന്നിവയൊക്കെ ആരോഗ്യകരമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനുള്ള വഴികൾ അവയുടെ നിർമ്മാതാക്കൾ തന്നെ രൂപപ്പെടുത്തേണ്ടതാണ്. ഇപ്പോൾ ഇതൊക്കെ ആളുകൾ എന്തു ചെയ്യുകയാണാവോ? എല്ലാം ക്ലോസറ്റിൽ തള്ളുകയാവും. അതാണല്ലോ എളുപ്പം.  എന്താകുമോ ആവോ നമ്മുടെ ശുചിത്വഭാരതം?

എഴുതാൻ ബോൾ പോയന്റ് പേന വേണ്ടെന്നും ഇനി പേനയും മഷിക്കുപ്പിയും മാത്രമേ ഉപയോഗിക്കൂ എന്നുമാണ് വട്ടോളി നാഷനൽ ഹൈസ്കൂൾ കുട്ടികൾ പറയുന്നത്. ഇതിൽ പരം നല്ല ഒരു കാര്യം കേക്കാനുണ്ടോ? എത്ര എത്ര പ്ലാസ്റ്റിക് മാലിന്യമാണ് പേനകളെന്ന പേരിൽ നാട്ടിൽ ഉണ്ടാകുന്നത്. കുട്ടികളേ, നിങ്ങൾക്ക് എന്റെ നല്ല നമസ്ക്കാരം.

ഇതെഴുതുമ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കയാണ്. ബീ.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യശക്തികളായി മുന്നേറുകയാണ്. ബി.ജെ.പി. ക്ക് ഹരിയാനയിലും കോൺഗ്രസ്സിന് മഹാരാഷ്‌ട്രയിലും അമ്പതോളം സീറ്റുകൾ കിട്ടിയിട്ടുണ്ട്. അപ്പോൾ രണ്ടും തുല്യമെന്ന് പറയാമല്ലോ. എന്നിട്ടും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറയുന്നത് കോൺഗ്രസ്സിന്റെ പരാജയത്തിൽ ദേശീയനേതൃത്വത്തിന് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ്. കോൺഗ്രസ് ജയിക്കുന്നത് ദേശീയനേതൃത്വത്തിന്റെ കഴിവു കൊണ്ടും പരാജയപ്പെടുന്നത് ജനങ്ങളുടെ വിവരക്കേടു കൊണ്ടുമാണത്രെ. ബിന്ദുകൃഷ്ണ നേതാവായിരിക്കുന്നിടത്തോളം കാലം, കോൺഗ്രസ് പാർട്ടി ഒരു കൃഷ്ണബിന്ദു (ബ്ലാക് സ്പോട്ട്) ആയി ചുരുങ്ങാനാണ് സാദ്ധ്യത.

മുഖം മറയ്ക്കുന്ന പർദ്ദയല്ല മുസ്ലിം സമൂഹത്തിന്റെ മുഖം എന്നാണ് ഡോ. ഫസൽ ഗഫൂർ പറയുന്നത്. വിദ്യാസമ്പന്നരായ സ്ത്രീകളാണത്രെ സമുദായത്തിന്റെ മുഖമുദ്ര. എന്നിട്ടെന്താണാവോ പർദ്ദയിടുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണം ഇങ്ങനെ വർദ്ധിച്ചു വരുന്നതാവോ? പർദ്ദ വിദ്യയുടെ അലവുകോലാകാതിരുന്നാൽ മതിയായിരുന്നു.  പണ്ട് മറയ്ക്കാത്ത മാറുമായി നടന്നിരുന്ന സ്ത്രീകൾ ഇപ്പോൾ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യമുള്ളവരാണ്. പക്ഷേ അത്രയ്ക്കങ്ങോട്ട് സ്വാതന്ത്ര്യം എടുക്കേണ്ട എന്നേ പാവം യേശുദാസ് പറഞ്ഞുള്ളു. പക്ഷേ എന്തായിരുന്നു സ്ത്രീകളുടെ ഒരു പ്രതിഷേധം.  ങാ, അതിനുള്ള സ്വാതന്ത്ര്യവും നാട്ടിലുണ്ടല്ലോ.

സി. പി. എമ്മിന്റെ ശുചിത്വ കാമ്പെയ്ൻ മോദിയുടെ അമ്പാസഡറാകാനല്ലെന്ന് കോടിയേരി. ശരിയായിരിക്കും, ശുഷ്കിച്ചു വരുന്ന പാർട്ടിയിലേക്ക് ആളെക്കൂട്ടാൻ ഇതുപകരിക്കുമോ എന്നു മാത്രമേ അവർ നോക്കുന്നുള്ളു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നവരാണ് കേന്ദ്രത്തിലെന്ന് പിണറായി. മാർക്സിസ്റ്റ് പാർട്ടിയിൽ ചേരുകയാണെങ്കിൽ അവരെല്ലാം മതനിരപേക്ഷതയെ പരിപോഷിപ്പിക്കുന്നവരാണെന്നേ അദ്ദേഹം പറയൂ.

എന്തായാലും എല്ലാവരും ഒത്തു പിടിച്ച് ശുചിത്വഭാരതം പരിപാടി വിജയിപ്പിച്ചിരുന്നുവെങ്കിൽ നാട് വൃത്തിയായിക്കിട്ടിയേനെ. ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് ബി. ജെ.പി പറഞ്ഞു കൊണ്ടിരുന്നത് കോൺഗ്രസ്മുക്ത ഭാരതം എന്നായിരുന്നു. ഇപ്പോളവർ നിലപാടൊന്നു കൂടി കടുപ്പിച്ചിരിക്കയാണ്. ഇപ്പോഴവർ പറയുന്നത് മാലിന്യമുക്ത ഭാരതംഎന്നാണ്. അതിനായവർ എ.എ.പിയുടെ ചൂലും പിടിച്ചു വാങ്ങിയിരിക്കുന്നു.





2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

സാൻസദ് ആദർശ് ഗ്രാം യോജന

"സാൻസദ് ആദർശ് ഗ്രാം യോജന" ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി ഇന്നലെ ഉദ്ഘാടനം ചെയ്തു.

ഇത് വെറും തട്ടിപ്പാണെന്ന് പ്രതിപക്ഷക്കാർ പറഞ്ഞേക്കാം. വെറും ഗ്രാമിലെന്തിരിക്കുന്നു എന്നതാണ് ചോദ്യം.

ആത്മാർത്ഥതയോടേയും മുതൽമുടക്കോടേയും ആണ് പരിപാടി നടപ്പാക്കുന്നതെങ്കിൽ അത് "സാൻസദ് ആദർശ് കിലോഗ്രാം യോജന" ആകണമായിരുന്നു എന്നാണ് അവരുടെ പക്ഷം..

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പാവം ഡയർ!


ഈയിടെ പഞ്ചാബിലൂടെ ജമ്മുവിലേക്കൊരു കാർ യാത്ര വേണ്ടി വന്നു.
കാർ അമൃത്സറിലൂടെ പോകുമ്പോൾ സുവർണ്ണക്ഷേത്രത്തിലേക്കും ജാലിയൻവാലാബാഗിലേക്കുമുള്ള വഴി കാട്ടിക്കൊണ്ട് റോഡരികിൽ അങ്ങിങ്ങ് ചൂണ്ടുപലകകൾ കണ്ടിട്ടും ഞാനവ ഗൗനിച്ചില്ലെങ്കിലും, കാർ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടെ പോകുകയും "ജാലിയൻവാലാ ബാഗ് മെമോറിയൽ" എന്ന ബോർഡ് അരികിലായി കാണുകയും ചെയ്തപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളൊക്കെ ഒന്നു നേരിട്ട് കണ്ടേക്കാം എന്ന് ഞാൻ തീർച്ചയാക്കി.

സുവർണ്ണക്ഷേത്രത്തിന്റെ ഏതാണ്ട് അടുത്തായി തിരക്കുപിടിച്ച ഇടറോഡിനോട് വളരെ ചേർന്നാണ് മെമോറിയൽ. ആകർഷകമോ വിശാലമോ ആയ പ്രവേശനകവാടമൊന്നും അവിടെയില്ല. ഇടുങ്ങിയ ഒരു ഗെയ്റ്റ്. മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ പ്രവേശനടിക്കറ്റൊന്നുമില്ല. ആർക്കും വെറുതെയങ്ങോട്ട്  നടന്നു കയറാം. ഇടുങ്ങിയ ഒരു ഇടനാഴിയിലൂടേ നടന്നാൽ വിശാലമായ മൈതാനമായി.

മൈതാനമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; കാരണം സ്മാരകങ്ങളും മറ്റുമായി പല നിർമ്മിതികളും ഇപ്പോഴവിടെയുണ്ട്. ഡൽഹിയിൽ ഗാന്ധിസമാധിയിലെന്ന പോലെ ഇവിടേയും ഒരു കെടാത്ത ദീപശിഖ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെല്ലാം വളരെ വിശദമായിത്തന്നെ കല്ലിലും ചുമരിലും മറ്റുമായി എഴുതി വച്ചിട്ടുണ്ട്. വെടി വച്ച സ്ഥലവും വെടി കൊണ്ട പാടുകളും ആളുകൾ മരിച്ചുവീണ സ്ഥലത്തെ സ്മാരകവും ഓടി രക്ഷപ്പെടുന്നതിനിടെ ആളുകൾ കൂട്ടത്തോടെ വീണു മരിച്ച കിണറും എല്ലാം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.   പൂജയുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളായതിനാലാകും, അവിടെ വല്ലാത്ത ജനത്തിരക്കായിരുന്നു.

എന്റെ ഈ ഈ കുറിപ്പുകളൊക്കെ ആളുകൾ നോക്കുകപോലും ചെയ്യാത്തതിനാലും  ഈ സ്മാരകങ്ങളുടെ ഒക്കെ മനോഹരമായ ഫോട്ടോകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നതിനാലും അവയുടെ ചിത്രങ്ങളൊന്നും ഇവിടെ കൊടുത്ത് സ്ഥലം മിനക്കെടുത്തേണ്ട കാര്യമില്ല.  

ഓർമ്മയില്ലേ, ജാലിയൻവാലാബാഗ് കൂട്ടക്കൊല? ആയിരത്തോളം നിരപരാധികളാണ് അന്നാ വെടിവെപ്പിൽ ജീവൻ വെടിഞ്ഞത്.  പരിക്ക് പറ്റിയവർ വേറേയും.  തോക്കിലെ ഉണ്ടകൾ തീരും വരെയായിരുന്നുവത്രെ വെടിവെപ്പ്. ' ങും, വയ്ക്കെടാ വെടി' എന്നത്രേ സായ്പ് സിപ്പായിമാരോട് ആക്രോശിച്ചത്.  ബ്രിട്ടീഷ് ഭരണചരിത്രത്തിൽ ഇതുപോലെ മറ്റൊരു കൂട്ടക്കൊല രേഖപ്പെടുത്തിയിട്ടില്ല.

വെടിവയ്പ്പ് തീരുകയും കാര്യങ്ങൾ നാട്ടുകാരറിയുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണാധികാരികൾ ധീരകൃത്യം ചെയ്തതിന് ജനറൽ ഡയറിനെ പ്രശംസിച്ചത്രെ. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം?  ഇന്ത്യക്കാർ  പാവം ഡയറിന് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് മാത്രമല്ല അതിനു ശേഷവും നമ്മൾ അദ്ദേഹത്തെ തീരെ മറന്നു. ഇന്നേ വരെ നമ്മൾ അദ്ദേഹത്തിനു ഒരു സ്മാരകവും പണിഞ്ഞില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 

ക്ഷേത്രം പൊളിച്ച് പള്ളി പണിത ബാബറിനെ നമ്മൾ ബഹുമാനിച്ചത് ഡൽഹിയിലെ ഒരു റോഡിന് 'ബാബർ റോഡ്' എന്ന് നാമകരണം ചെയ്തു കൊണ്ടാണ്.

മഹാനായ ഔറംഗസേബിനും ഡൽഹിയിൽ സ്മാരകമുണ്ട് - 'ഔറംഗസേബ് റോഡ്'. 

ഷാജഹാൻ റോഡ്, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഫിറോസ് ഷാ റോഡ് എന്നിങ്ങനെ സ്മരണാർത്ഥമുള്ള റോഡുകൾ വേറേയും ധാരാളമുണ്ട്.

മുഗളന്മാരെ മാത്രമല്ല, നമ്മളെ ചൊല്പടിക്ക് നിർത്തിയ സായിപ്പന്മാരെയും നമ്മൾ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. ഹെയ്ലി റോഡ്, ചെംസ്ഫോർഡ് റോഡ്, മിന്റൊ റോഡ്  എന്നിവയൊക്കെ അതാണ് കാണിക്കുന്നത്.

റോഡുകൾക്ക് മാത്രമല്ല ഇമ്മാതിരി പേരുകൾ. ലേഡി ഹാർഡിങ്ങ് ഹോസ്പിറ്റൽ, റൈസിന ഹിൽസ് എന്നതൊന്നും സ്വാതന്ത്ര്യത്തിന് ജീവൻ വെടിഞ്ഞ ഭാരതീയന്റെ സ്മരണാർത്ഥമുള്ള പേരുകളല്ല. പലപ്പോഴും നമ്മൾ കേന്ദ്രഗവണ്മെന്റിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന റൈസിന ഹിൽസിലെ 'റെസീന' ആരാണെന്നാർക്കറിയാം? 

എന്നാൽ 1000 ഇന്ത്യക്കാരെ ഒറ്റയടിക്ക് വെടിവച്ചു കൊന്ന ജനറൽ ഡയറിനെ നാം മറന്നു. ഡൽഹിയിലെ ഒരു റോഡിനു പോലും 'ജനറൽ ഡയർ മാർഗ്' എന്ന് നാമകരണം ചെയ്തില്ല. എന്തൊരു നന്ദികേട്!  ഇന്ത്യക്കാരനെ നമ്പാൻ കൊള്ളുകയില്ലെന്ന് എന്റെ സുഹൃത്ത് എപ്പോഴും പറയുമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

യു. പി. എ ഭരണത്തിൽ, അഴിമതികൾ ഓരോന്നോരോന്നായി അരങ്ങേറുമ്പോൾ, മുന്നണിഭരണത്തിന്റെ അനിവാര്യതകളിലേക്ക് മൗന്മോഹൻജി വിരൽ ചൂണ്ടുമായിരുന്നു. ഇന്നിപ്പോൾ ഏകകക്ഷി ഭരണമല്ലേ? അതും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുള്ള മോദിയുടെ? ജാലിയൻ വാലാബാഗിലും മറ്റു സമരങ്ങളിലും ജീവൻ വെടിഞ്ഞ നിരപരാധികളുടെ പേരുകൾ ഈ റോഡുകൾക്ക് കൊടുത്തെങ്കിൽ എത്ര നന്നായിരുന്നു! റൈസിന കുന്നുകൾക്ക് ഒരു സ്ത്രീയുടെ പേരു തന്നെ വേണമെങ്കിൽ, കുന്നുകൾക്ക് മറ്റൊരു സ്ത്രീയുടെ പേരു കൊടുക്കാൻ ഭാരതത്തിൽ യോഗ്യരായ സ്ത്രീകൾ മറ്റാരുമില്ലേ, ഇപ്പോഴും?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡൽഹിയിൽ മുഗളന്മാരുടെ എത്രയെത്ര ശവകുടീരങ്ങളാണ് കേന്ദ്രഗവണ്മെന്റ് പണം കൊടുത്ത് ഇപ്പോഴും സംരക്ഷിക്കുന്നത്? സംരക്ഷിത സ്മാരകങ്ങളെന്ന പേരിൽ! അവിടങ്ങളിലെ ശവക്കല്ലറകൾ നീക്കം ചെയ്ത് പരിസരം ശുദ്ധമാക്കി കെട്ടിടങ്ങളെ പല പല മുറികളായി തിരിച്ച് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഡൽഹിയിലെ അവിവാഹിതർക്കും ഒറ്റയാന്മാർക്കും താമസിക്കാൻ ഒരു ഇടമായേനെഗവണ്മെന്റിനൊരു വരുമാനവും.