2014, മാർച്ച് 24, തിങ്കളാഴ്‌ച

ഒരു ഷോപ്പിങ്ങ് യാത്ര

ഞാൻ മുമ്പ് ഇവിടെ കുത്തിക്കുറിച്ച "ഒരു മെട്രോ യാത്ര"യുടെ ബാക്കിപത്രമാണ് ഈ കുത്തിക്കുറിപ്പ്.

മെട്രോയിൽ നിന്നിറങ്ങിയ ഞങ്ങൾ നേരേ അജ്മൽഖാൻ റോഡ് ലക്ഷ്യമായി നടന്നു. അവിടെ റോഡ് മുഴുവൻ പല തരത്തിലുള്ള തുണിത്തരങ്ങളുടെ വില്പനയാണ്. റോഡിനോട് ചേർന്ന് നല്ല തുണിക്കടകളും ഉണ്ട്. ഞങ്ങൾ അടുത്തു കണ്ട ഒരു ബ്ളൗസ്  കടയിലേക്ക് കയറി. ഇനിയിപ്പോൾ ഒരു മണിക്കൂർ കഴിയാതെ അവിടെ നിന്നിറങ്ങലുണ്ടാവില്ല. മനസ്സിനിണങ്ങുന്നതും സാരിക്ക് ചേരുന്നതുമായ നാലു 'മാച്ചിങ്ങ് ബ്ളൗസ്  പീസ്' കിട്ടാൻ ഒരു മണിക്കൂറായാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഭാഗ്യത്തിന് മാച്ചിങ്ങ് ബ്ളൗസ്  തെരഞ്ഞെടുക്കാൻ സഹധർമ്മിണി എന്നെ വിളിക്കാറില്ല. എനിയ്ക്ക് അതിനൊന്നും ഉള്ള കഴിവില്ലെന്ന് അവൾക്ക് ബോദ്ധ്യമുണ്ട്. അതല്ലെങ്കിൽ അങ്ങനെയാണ് ഞാൻ അവളെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ഒരു മണിക്കൂർ എനിക്ക് എന്റേത് മാത്രമായി ഉപയോഗിക്കാം. ഭാഗ്യത്തിന് എനിക്കിരിക്കാൻ ഒരു കസേല കിട്ടി. ഞാൻ അതിൽ ഇരുന്നു.

ഞാൻ പതുക്കെ പുതുതായി വാങ്ങിയ ആൻഡ്രോയ്ഡ് ഫോൺ കയ്യിലെടുത്തു. ജോലിയില്ലാത്ത സഹധർമ്മിണിക്ക് വീട്ടിൽ സമയം പോകാൻ ഈയിടെ വാങ്ങിക്കൊടുത്തതാണീ ഫോൺ. യാത്രയിലൊക്കെ അത് ഞാനാണ് കയ്യിൽ വയ്ക്കുക. ഞാൻ അവൾക്ക് വന്ന മെസേജുകൾ ഓരോന്നായി നോക്കാൻ തുടങ്ങി. കൂടുതലും ഉള്ളത് വീഡിയോകളാണ്. ഞാൻ അതിലൊരെണ്ണം ഓടിച്ചു നോക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഒരു വീഡിയോ ക്ളിപ്പിങ്ങാണ് ഒന്ന്. ഹൊ! പഴത്തിനു തൊലിയുണ്ടെന്നു കരുതി പഴംപൊരിക്ക് തൊലിയുണ്ടെന്നു കരുതരുത്, തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തിക്കാം പക്ഷേ, മെഴുകുതിരി ഉരച്ച് തീപ്പെട്ടി കത്തിക്കരുത്, കണ്ടക്റ്ററോട് ചില്ലറ ചോദിക്കാം എന്നു വച്ച് ഡ്രൈവറോട് ചില്ലറ ചോദിക്കരുത് എന്നൊക്കെയുള്ള അയാളുടെ ഡയലോഗൊക്കെ എങ്ങനെയാണ് ആൾക്കാർ സഹിക്കുന്നത്? എനിയ്ക്ക് വയ്യ. ഞാൻ ഫോൺ പതുക്കെ പോക്കറ്റിൽ തന്നെ ഇട്ടു.

ഞാൻ പിന്നെ തുണിക്കടയിൽ വരുന്ന പെണ്ണുങ്ങളെ നോക്കി ഇരിക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ സമയം പോകുന്നതറിയില്ല. മനസ്സിനൊരു ഉന്മേഷവും കിട്ടും.  എന്തൊക്കെ വേഷങ്ങളാണീ പെണ്ണുങ്ങൾ കെട്ടുന്നത്? ചിലർ സാരി, ചിലർ ചുരിദാർ, ചിലർ പാന്റും ഷർട്ടും ....... ആറു നാട്ടിൽ നൂറു ഭാഷ എന്നു പറഞ്ഞപോലെയാണീ പെണ്ണുങ്ങളുടെ വസ്ത്രധാരണം എന്നെനിയ്ക്ക് തോന്നിപ്പോയി. പെണ്ണ് പാന്റും ഷർട്ടും ഇട്ടാൽ ആണാണെന്ന്  തോന്നില്ലേ എന്നെനിയ്ക്ക് തോന്നി. അപ്പോഴാണ് പാന്റും ഷർട്ടും ഇട്ട ഒരു യുവതി കടയിൽ കേറി വന്നത്. ഞാൻ അവളെ ആകപ്പാടെ ഒന്നു നോക്കി. അപ്പോഴെനിക്ക് ഒരു കാര്യം പിടി കിട്ടി. പാന്റും ഷർട്ടും ഇടുന്ന പെണ്ണുങ്ങളെ പാന്റും ഷർട്ടും ഇടുന്ന ആണുങ്ങളിൽ നിന്ന് തിരിച്ചറിയാനായിരിക്കും ദൈവം അവർക്ക് വലിയ അമ്മിഞ്ഞ കൊടുത്തിരിക്കുന്നത് എന്നായിരുന്നു എനിയ്ക്ക് പിടി കിട്ടിയ കാര്യം. അതല്ലെങ്കിൽ പിന്നെ പെണ്ണുങ്ങൾക്കെന്തിനാണ് ഇത്രയും വലിയ അമ്മിഞ്ഞ? കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയ്ക്കു പോലും ഇത്ര വലിയ അമ്മിഞ്ഞ ഞാൻ കണ്ടിട്ടില്ല. എന്റെ ഈ കണ്ടുപിടുത്തം ഉടനെ എന്റെ സഹധർമ്മിണിയോട് പറഞ്ഞാലോ എന്നു ഞാൻ കരുതി. പക്ഷേ അവൾ ബ്ളൗസിനു തുണി തിരയുന്ന തിരക്കിലായിരുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങളൊന്നും അവൾക്കിഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ അവിടെ മിണ്ടാതിരുന്നു. വരുന്ന പെണ്ണുങ്ങളുടെ കയ്യിലോ കാലിലോ മയിലാഞ്ചി കൊണ്ടുള്ള മനോഹരമായ ചിത്രങ്ങൾ കാണാം. ശരീരത്തിൽ ഇനി എവിടെയൊക്കെയാണവോ ഇമ്മാതിരി ചിത്രങ്ങൾ വരച്ചിട്ടുള്ളത്? ചിലർ ഇത്തരം ചിത്രങ്ങൾ പച്ച കുത്തിയിട്ടാണുള്ളത്. പച്ച കുത്തലിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല.

കുറേ കഴിഞ്ഞപ്പോൾ എന്റെ ഭാര്യ സംതൃപ്തയായി അവളുടെ ഷോപ്പിങ്ങ് അവസാനിപ്പിച്ചു. അവൾക്ക് വേണ്ടതൊക്കെ കിട്ടി എന്ന് അവളുടെ മുഖഭാവത്തിൽ നിന്നറിയാമായിരുന്നു. കൗണ്ടറിൽ പണം കൊടുത്തിറങ്ങുമ്പോൾ ഇനി വേഗം വീട്ടിലേക്ക് പോകാം എന്നാണ് ഞാൻ കരുതിയത്. അപ്പോൾ അവൾ പറയുകയാണ് "നമുക്ക് ചേച്ചിയുടെ മറ്റേ സാധനം നോക്കണ്ടേ" എന്ന്. എനിക്കപ്പോൾ അവളോട് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. എന്നോട് എന്തു തോന്ന്യാസവും പറയാറായോ എന്ന് ചോദിക്കുന്ന വണ്ണം ഞാനവളെ ഒന്നു രൂക്ഷമായി നോക്കി. അപ്പോൾ അവൾ പറയുകയാണ്, നമുക്ക് ചേച്ചിക്ക് വാങ്ങിക്കൊടുക്കാനുള്ള 'സെറ്റി കവർ' നോക്കണ്ടേ എന്ന്. അപ്പോൾ അതായിരുന്നു അവൾ ഉദ്ദേശിച്ചത്. പക്ഷേ ഞാനുദ്ദേശിച്ചത് ആകപ്പാടെ മറ്റൊന്നായിരുന്നു.

ഏതായാലും ഇതുവരെ വന്നതല്ലേ, ഇനി അതും കൂടി വാങ്ങിയാൽ ഇനിയൊരു യാത്ര ഒഴിവാക്കമല്ലോ എന്ന് ഞാൻ സമാധാനിച്ചു. ഞാൻ അവളുടെ പുറകേ നടന്നു. ഇമ്മാതിരി സാധനങ്ങൾ റോഡിൽ തന്നെ കിട്ടും. കുറച്ചു നേരത്തെ നടത്തത്തിനുള്ളിൽ അവൾ വേണ്ടതൊക്കെ വാങ്ങുകയും ഞങ്ങൾ തിരിച്ച് കരോൾബാഗ് മെട്രോ സ്റ്റേഷനിലേക്ക് തിരിച്ച് നടക്കുകയും ചെയ്തു.

അപ്പോൾ ഒരു പറ്റം ചെറുപ്പക്കാർ ചൂലുമായി തേരാപാരാ നടക്കുന്നതു കണ്ടു. അവർ കെജ്‌രിവാളിന് വോട്ട് തേടുന്ന ആം ആദ്മിക്കാരായിരിക്കും. കഴിഞ്ഞ തവണ കുറേ വോട്ട് കിട്ടിയെന്ന് കരുതി ഇത്തവണ അവർ രക്ഷപ്പെടുകയൊന്നുമില്ല. വോട്ടർമാർ ഇത്തവണ "ചൂലേ" എന്ന് പറയാനാണ് സാദ്ധ്യത. എന്തായാലും മന്മോഹൻ സിങ്ങ് പോയേ പറ്റൂ. ഒരു 'മമത' ഇല്ലാത്ത ഗവണ്മെന്റാണ് അത് എന്നു ഞാൻ പറഞ്ഞാൽ അതെല്ലാവരും സമ്മതിക്കും. അണ്ണാ ഹസാരെ പറയുന്നത് തന്റെ മമത ബംഗാൾ ഗവണ്മെന്റിനോടാണ് എന്നാണ്. മമതയില്ലാത്ത ഗവണ്മെന്റുകൾ പോയേ പറ്റൂ. മാത്രമല്ല, ഇന്ത്യയെ "മോഡിഫൈ" ചെയ്യാൻ ബീജെപിക്കാർ കിണഞ്ഞു പണിയെടുക്കുമ്പോൾ അവരെ കണ്ടില്ലെന്നു നടിക്കാമോ? MODIfication ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് എനിയ്ക്ക് ചിന്തിക്കാനാവുന്നില്ല. പക്ഷേ പാവം അധ്വാനിജി, അദ്ദേഹം ഒരു പുരുഷായുസ്സ് അദ്ധ്വാനിച്ചത് വെറുതെയായി. എന്നാലും അദ്ദേഹം പാർട്ടി വിട്ടില്ല; മാന്യൻ. താൻ പടുത്തുയർത്തിയ പാർട്ടിയിൽ നിന്ന് പോകാൻ അദ്ദേഹത്തിനാകുമോ? പാവം...........

കരോൾബാഗ് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയതും ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മുന്നിലെ സീറ്റിൽ ഇരിക്കുന്ന പാന്റും ഷർട്ടും ഇട്ടവരിൽ പെണ്ണുങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാൻ എനിയ്ക്ക് വിഷമമുണ്ടായില്ല. വണ്ടി രാജീവ് ചൗക്കിൽ എത്തിയപ്പോൾ ഒരു പുരുഷാരം തന്നെ അതിൽ കയറി. പൂഴി വാരിയിട്ടാൽ കൊഴിയാത്ത തിരക്ക്. അതിൽ പെണ്ണുങ്ങളും ചെറുപ്പക്കാരികളും ഒക്കെ ഉണ്ടായിരുന്നു.  "Please offer your seat to someone else who needs it more than you do" എന്ന് വണ്ടിയുടെ ചുവരിൽ വലുതായി എഴുതി വച്ചത് ഞാൻ കണ്ടെങ്കിലും അങ്ങനെ ചെയ്യാൻ എനിയ്ക്ക് മനസ്സ് വന്നില്ല. ആളുകൾക്ക് അങ്ങനെ ചെയ്യാൻ ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് "ഒരുമയുണ്ടെങ്കിൽ ഉലയ്ക്ക മേലും കിടക്കാം" എന്ന പഴഞ്ചൊല്ലു കൂടി അതിന്റെ താഴെ ബ്രാക്കറ്റിൽ എഴുതി വയ്ക്കണമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ ആളുകൾ തമ്മിൽ ഇപ്പോൾ ഒരുമ കുറവാണെന്നും അത് ഒരു പക്ഷേ ഈ "ഉലയ്ക്ക" എന്ന സാധനം അന്യം നിന്നു പോയതു കൊണ്ടാകാമെന്നും ഞാൻ ചിന്തിച്ചു.

പണ്ടൊക്കെ ഓരോ വീട്ടിലും ഉലയ്ക്ക ഉണ്ടായിരുന്നു........ ഉരലും. നെല്ലുകുത്തും പതിവായിരുന്നു. എന്തൊരൊരുമയോടെയായിരുന്നു പെണ്ണുങ്ങൾ നെല്ലു കുത്തിയിരുന്നത്? ചെറിയ ഉരൽക്കുഴിയിൽ ഉലയ്ക്കകൾ വന്നു വീഴുന്നത് പരസ്പരം കൂട്ടിമുട്ടാതെയായിരുന്നു. അതോർത്തപ്പോൾ ഉലയ്ക്കകൾ തമ്മിലായിരുന്നുവോ ഈ ഒരുമ എന്ന ചിന്തയും എനിയ്ക്കുണ്ടായി. എന്തായാലും ഇന്നിപ്പോൾ ഒരുമയോ ഉലയ്ക്കയോ നെല്ലുകുത്തോ ഇല്ല. എവിടെയെങ്കിലും തൊഴുത്തിൽകുത്ത് ഉണ്ടായെങ്കിലായി. തൊഴുത്തും അന്യം നിന്നു പോയെങ്കിലും തൊഴുത്തിൽകുത്ത് അന്യം നിന്നു പോകാത്തത് അതിശയമായി എനിയ്ക്ക് തോന്നി. 

ആളുകൾ തമ്മിൽ ഒരുമയുണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നു നിന്നു കാലു കഴയ്ക്കുന്ന ഏതെങ്കിലും ചെറുപ്പക്കാരിയോട് എന്റെ മടിയിൽ ഇരുന്നോളാൻ പറയാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, സ്ത്രീ പീഡനം അധികമായി നടക്കുന്ന ഇന്നത്തെ കാലാവസ്ഥയിൽ അങ്ങനെ പറയുന്നതിലെ അപകടം എനിക്കറിയാമായിരുന്നതിനാൽ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

അല്പം കഴിഞ്ഞപ്പോൾ മെട്രോവണ്ടി "യമുനാ ബാങ്ക്" എന്ന സ്റ്റേഷനിൽ നിന്നു. അപ്പോൾ വണ്ടിയിൽ നിന്ന് "ഇധർ ഥോഡാ സാ വിളംബ് ഹോഗാ" എന്ന അറിയിപ്പുണ്ടായി. അപ്പോൾ തുറന്നു കിടന്നിരുന്ന വാതിലിലൂടെ ചിലർ പുറത്തിറങ്ങുകയും പ്ളാറ്റ്ഫോമിലുള്ള ATM-ൽ നിന്ന് പണം എടുക്കുകയും ചെയ്തു.   ആളുകൾക്ക് പണം എടുക്കാൻ വേണ്ടിയായിരിക്കും വണ്ടി ഇവിടെ നിർത്തി ഇട്ടതെന്നും യമുനാ ബാങ്കിന്റെതാകും ഈ ATM എന്നും ഞാൻ അപ്പോൾ  ഊഹിച്ചു.  പക്ഷേ ഇങ്ങനെ ഒരു ബാങ്ക് ഞാൻ ഇതു വരെ കേട്ടിട്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു. ഈ ATM നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റേതായിരുന്നെങ്കിൽ ഈ സ്റ്റേഷന്റെ പേർ "സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്നാകുമായിരുന്നുവല്ലോ എന്നും ഞാൻ ചിന്തിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ "കൃപയ ദർവാസോം സെ ഹട്കർ ഖഡേ ഹോ" എന്ന അറിയിപ്പുണ്ടായി. വാതിൽ താനെ അടയുകയാണ്. വണ്ടി പുറപ്പെടുകയും.

ലക്ഷ്മി നഗർ, നിർമ്മാൺ വിഹാർ, പ്രീത് വിഹാർ, കർക്കർദൂമാ, ആനന്ദ് വിഹാർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് മെട്രോ ട്രെയിൻ കൗശാംബിയിലെത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. പിന്നീട് ഓട്ടോയിൽ എക്സ്പ്രസ് ഗാർഡനിലേക്ക്. അവിടെയാണ് ഞങ്ങളുടെ വാസം.



അഭിപ്രായങ്ങളൊന്നുമില്ല: