2011, ജൂൺ 28, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 4

അതിനിടയ്ക്ക് എനിക്ക് ഒരു കവർ വന്നു. കൈലാസ് മാനസ സരോവർ യാത്രയുടെ 2011-ലെ ഹാൻഡ് ബുക്കായിരുന്നു അത്. മനോഹരമായ ചെറിയ ഒരു പുസ്തകം... ഹിമാലയത്തിന്റെ വർണ്ണ ചിത്രങ്ങളോടെ. ... അതോടു കൂടി കൈലാസയാത്രയെക്കുറിച്ച് ഞാൻ സ്വപ്നം കാണാനും തുടങ്ങി.

ഒരു KUMAON MANDAL VIKAS NIGAM എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു അത് വന്നത്. KMVN എന്ന് ചുരുക്കം. അവരാണ്‌ ഈ യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. പണം അടച്ച എല്ലാവർക്കും ഈ ബുക്ക് അയച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണത്തിൽ അറിഞ്ഞത്.

ഈ KUMAON എന്നത് ഉത്തർഖണ്ഡിലെ ഒരു ഭൂപ്രദേശമാണ്‌. ഞാനതിനെ 'കുമാവോൺ' എന്നാണ്‌ വായിച്ചിരുന്നത്. എന്നാൽ അതിന്റെ ശരിയായ ഉച്ചാരണം കുമാവോം എന്നാണ്‌. അഥവാ അങ്ങനെയാണ്‌ ഹിന്ദിക്കാർ അതിനെ വായിക്കുക. അല്ലെങ്കിലും ഈ ഹിന്ദിക്കാരുടെ എഴുത്തും വായനയും അങ്ങനെയാണ്‌. 'കുവാൻ' (KUAN) എന്നെഴുതി 'കുവാം' എന്ന് വായിക്കും. നമ്മൾ 'ആകാംക്ഷ' എന്ന വാക്ക് ഇംഗ്ലീഷിൽ Akamksha എന്നെഴുതുമ്പോൾ അവർ AkaNksha എന്നെഴുതും, എന്നിട്ട് ആകാംക്ഷ എന്നു വായിക്കും. പക്ഷേ, എനിക്കതിനെ 'ആകാൻ‍ക്‍ഷാ' എന്നേ വായിക്കാനാകൂ. ഈ 'ആകാൻ‍ക്‍ഷാ'എന്നത് ഈ ഹിന്ദിക്കാർ അവരുടെ പെൺകുട്ടികൾക്കിടുന്ന പേരാണ്‌. കൂടെ ജോലി ചെയ്ത ആ പേരുള്ള ഒരു കുട്ടിയാണ്‌ അതിനെ 'ആകാൻ‍ക്‍ഷാ' എന്നല്ല 'ആകാംക്ഷ' എന്നാണ്‌ ഉച്ചരിക്കേണ്ടതെന്ന് പറഞ്ഞു തന്നത്. ഇതു പോലെ തന്നെയാണ്‌ അവർ 'സംസാരം' എന്നതിന്‌ 'സൻസാർ' എന്നെഴുതുന്നത്.

അവസാനം ഒരു ഓം ഉണ്ടെന്നതല്ലാതെ കേൾക്കാൻ ഒട്ടും സുഖമുള്ളതല്ല കുമാവോം എന്ന ഈ സ്ഥലപ്പേര്‌. എന്താണാവോ അതിനർത്ഥം? അല്ലെങ്കിലും പല സ്ഥലപ്പേരുകളും അങ്ങനെയാണ്‌. ദൽഹിയിലെ ഒരു സ്ഥലമാണ്‌ 'പഞ്ച്കുയീയാം' എന്നത്. അതിന്റെ അർത്ഥം അവർക്കറിയാമോ എന്തോ? ഇന്ദ്രപ്രസ്ഥം, യമുന എന്നിങ്ങനെ കേൾക്കാൻ ഇമ്പവും അർത്ഥവും ഉള്ള പേരുകൾക്കൊപ്പം തന്നെ കേൾക്കാനും പറയാനും സുഖമില്ലത്ത ഇത്തരം സ്ഥലപ്പേരുകളും നമ്മൾ കാണുന്നു. ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും കാണാം ഇത്തരം പേരുകൾ . 'കാട്ടകാമ്പാൽ' എന്നത് കേരളത്തിലെ ഒരു സ്ഥലമാണ്‌. അതിന്റെ അർത്ഥം കാട്ടകാമ്പാലുകാർക്കുപോലും അറിയില്ലായിരിക്കും... ഇന്ത്യയിലെ സ്ഥലപ്പേരുകളിൽ ഇത്തരം വൈജാത്യം നില നിൽക്കുമ്പോഴും കേരളത്തിൽ 'പൂജപ്പുര'യും ഡൽഹിയിൽ 'ഭജനപ്പുര'യും സ്ഥലപ്പേരുകളായിട്ടുള്ളത് നമ്മുടെ 'നാനാത്വത്തിലെ ഏകത്വ'ത്തിന്‌ തെളിവുകളാണ്‌.

ഒരു യാത്രികന്‌ വേണ്ട സകല നിർദ്ദേശങ്ങളും അടങ്ങുന്നതായിരുന്നു KMVN അയച്ചു തന്ന ആ പുസ്തകം. ഒരു ചെറിയ യാത്രാവിവരണം എന്ന് വേണമെങ്കിൽ പറയാവുന്ന വിധം ഓരോ ദിവസവും ചെയ്യുന്ന യാത്രയുടേയും എത്തുന്ന സ്ഥലത്തിന്റേയും വിവരങ്ങൾ അതിൽ കൊടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഒടുവിൽ ഡൽഹി മുതൽ ഉള്ള യാത്രയുടെ റൂട്ട്മാപ്പും കൊടുത്തിട്ടുണ്ട്. ഞാൻ അതിലൂടെ കണ്ണോടിച്ചു. വാഹനത്തിൽ പോകാവുന്ന സ്ഥലങ്ങൾ, നടന്നു പോകേണ്ട വഴികൾ, യാത്രയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അതിലുണ്ട്.

ഞാൻ അതിലെ സ്ഥലങ്ങൾ ഒരോന്നായി നോക്കി. ഡൽഹി കഴിഞ്ഞാലുള്ള അടുത്ത സ്ഥലം കാത്ഗോഡം ആണ്‌. ഇവിടെ നിന്നാണ്‌ ഹിമാലയ മലനിരകൾ തുടങ്ങുന്നത്. തീർത്ഥയാത്രയുടെ മല കയറ്റം തുടങ്ങുന്നത് ഇവിടെനിന്നാണ്‌ എന്ന് വേണമെങ്കിൽ പറയാം. ശബരിമലയാത്രയിൽ പമ്പയിൽ നിന്ന് മല കയറ്റം തുടങ്ങുന്നതുപോലെ. ഈ കാത്ഗോഡം എന്ന സ്ഥലപ്പേര്‌ എനിക്ക് ഒട്ടും പിടിച്ചില്ല. ഒട്ടും ഭാരതീയമല്ലാത്ത പേർ. ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ ഉള്ള ഭാരതീയമായ സ്ഥലപ്പേരുകൾ കേട്ടിട്ടുള്ള എനിക്ക് ഈ സ്ഥലപ്പേർ അരോചകമായി തോന്നി. യാത്ര തുടങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടെ ഒരു ഗണപതിക്ഷേത്രം വേണ്ടതാണെന്നെനിക്ക് തോന്നി. എന്നിട്ട് ആ സ്ഥലത്തിന്‌ ഗണേശമണ്ഡപം എന്ന് പേർ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നൂ എന്നും. അപ്പോൾ ഈ കാത്ഗോഡം എന്ന പേരും ഒഴിവായിക്കിട്ടുമായിരുന്നു. എന്നിട്ട് വേണം അവിടെ ഗണപതിക്ക് തേങ്ങ ഉടച്ചിട്ട് മല കയറ്റം തുടങ്ങാൻ. ഗണപതിക്ക് തേങ്ങ ഉടക്കാതെ എന്ത് യാത്ര? എന്ത് തീർത്ഥാടനം? പക്ഷേ, ഡൽഹിയിലെ നാളികേരത്തിന്റെ വില മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ഈശ്വരാ എന്നു പറഞ്ഞു പോയി.

യാത്രയിലെ അടുത്ത സ്ഥലം 'ഭീംതാൾ' ആണ്‌. -- ഭീമതളം. ഈ പേര്‌ കൊള്ളാം; തികച്ചും ഭാരതീയം തന്നെ. ദ്രൗപദിയുടെ മനോകാമന നിറവേറ്റാൻ സൗഗന്ധിക പുഷ്പം തേടി ഹിമാലയത്തിലേക്ക് പോകുമ്പോൾ പണ്ട് ഭീമനെങ്ങാൻ ഇവിടെ താമസിച്ചുകാണും. അങ്ങനെയായിരിക്കാം ഈ പേർ വന്നത്. പൂവും തേടി നടക്കുമ്പോൾ എന്തൊക്കെയായിരുന്നുവോ ആവോ ഭീമന്റെ മനസ്സിൽ ഉണ്ടായിരുന്നത്? വില്ലാളി വീരനായ അർജുനൻ ഭർത്താവായി ഉണ്ടായിട്ടും ദ്രൗപദി ഭീമനെയാണ്‌ കൽഹാരപുഷ്പം പറിക്കാൻ ഹിമാലയത്തിലേക്കയച്ചത്. എന്തായിരുന്നുവോ ആവോ അതിനു കാരണം? ഭീമനു മാത്രമേ ഇത്രയും ശ്രമകരമയ കാര്യം ഉദ്യമിക്കാൻ പറ്റൂ എന്നവൾ കരുതിക്കാണണം. അതോ, കുറേ ദിവസത്തേക്ക് ഭീമനെ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന വല്ല ദുരുദ്ദേശവും അവൾക്കുണ്ടായിരുന്നുവോ ആവോ? അഞ്ചല്ലായിരുന്നുവോ പാഞ്ചാലിക്കാണുങ്ങൾ?

ഇനി ഭീമൻ ഹിഡിംബിയെ കണ്ടതും അവർക്ക് ഘടോല്‍ക്കചൻ ജനിച്ചതും ഇവിടെ വച്ചായിരുന്നുവോ ആവോ? ഒരു പക്ഷേ അങ്ങനെയും ആകാം. അതൊന്നും അന്നൊരു പ്രശ്നവും സമൂഹത്തിൽ ഉണ്ടാക്കിയിരുന്നില്ല. രാജഭരണത്തിന്റെ 'ടെൻഷൻ' കുറക്കാൻ ഇമ്മാതിരി കാര്യങ്ങൾ രാജാക്കന്മാരെ ഒട്ടൊന്നുമല്ല അന്ന് സഹായിച്ചിരുന്നത്. പക്ഷേ ഇന്നോ? നമ്മുടെ ഇന്നത്തെ രാജാക്കന്മാരുടെ അവസ്ഥ നോക്കൂ, അവരെങ്ങാൻ ഇമ്മാതിരി വല്ലതും ഒപ്പിച്ചാൽ പിന്നെ സ്ത്രീപീഡനമായി, കോടതിയായി, മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്ക് മുറവിളിയായി.. ചുരുക്കത്തിൽ ഈ ഭരണം കൊണ്ടുള്ള 'ടെൻഷൻ' ഒന്നു കുറക്കാൻ ജനങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞാൽ മതിയല്ലോ. വന്ന് വന്ന് ഏറ്റവും കൂടുതൽ അരക്ഷിതരായ ഒരു കൂട്ടരായി മാറിയിരിക്കുന്നു പാവം ഈ രാഷ്ട്രീയക്കാർ. ആർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയാകുക എന്നൊക്കെ ആയാലുള്ള സ്ഥിതിയെന്താ?

ഉണ്ട്, ഇനിയും ധാരാളം സ്ഥലപ്പേരുകൾ... മിർത്തി, മങ്ങ്തി, ധാർചുല, സിർഖ, ഗാല, ഗുഞ്ചി എന്നിങ്ങനെ. ഈ പേരുകൾ നമുക്ക് ചേരുന്നതായി എനിക്കൊട്ടും തോന്നിയില്ല. വേണം, ഇതിനൊക്കെ ഭാരതീയമായ പേരുകൾ..... വേണം, ഇതിന്റെയൊക്കെ പേരിനൊക്കെ ദൈവങ്ങളുമായോ പുരാണങ്ങളുമായോ ഒരു ബന്ധം... എന്നാലേ ഈ കൈലാസതീർഥാടന ത്തിനൊരർത്ഥമുണ്ടാകൂ. . . മിർത്തി എന്നത് മൈത്രി എന്നാക്കിയാൽ കൊള്ളാമെന്നെനിക്ക് തോന്നി. നേപ്പാൾ വഴി കൈലാസത്തിൽ പോകുമ്പോൾ അവിടെ ഒരു 'ഫ്രന്റ്ഷിപ്' പാലം ഉണ്ടത്രെ. മിർത്തി എന്നത് മൈത്രി ആകുമ്പോൾ നമുക്കും കിട്ടുമായിരുന്നു അത്തരം ഒരു പേര്‌. തിബത്തുമായുള്ള മൈത്രിയുടെ പ്രതീകമായി ഈ സ്ഥലത്തിനെ നമുക്ക് കണക്കാക്കുകയുമാകാം..

ഈ സ്ഥലങ്ങൾക്ക് പുരാണത്തിന്റെ ടച്ചുള്ള പേരുകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം... പിന്നീട് പല കാരണങ്ങളാൽ ഈ പേരുകൾ മാറിപ്പോയതായിരിക്കണം... അവയുടെ പഴയ പേരുകൾ കണ്ടു പിടിക്കാൻ ഞാനൊരു ശ്രമം നടത്തി. സ്ഥലനാമകഥകളും സ്ഥലനാമചരിതങ്ങളുമടങ്ങിയ പല പുസ്തകങ്ങളും ഞാൻ പരതി. പക്ഷേ അതിലൊന്നും ഞാനീ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടില്ല. ഒടുവിൽ എന്തെങ്കിലും ക്ലൂ കിട്ടുമായിരിക്കും എന്നു കരുതി ഞാൻ പുരാണങ്ങളും ചരിത്രങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചു. ഇല്ല, അതിലൊന്നും എനിക്കു വേണ്ട വിവരങ്ങൾ ഇല്ലായിരുന്നു. പ്രസിദ്ധീകൃതമായ പുസ്തകങ്ങളൊന്നും എനിക്ക് വേണ്ട വിവരങ്ങൾ തരാതിരുന്നപ്പോൾ ഞാൻ അപ്രകാശിതങ്ങളായ ഗ്രന്ഥങ്ങൾ തിരയാൻ തുടങ്ങി. ഒടുവിൽ പ്രൊഫ. വിക്റ്റർ ഷെപ്പേർഡിന്റെ അപ്രകാശിതമായ 'മഹാഭാരതചരിതം' ഈ സ്ഥലനാമങ്ങളുടെ വിവരങ്ങൾ എനിക്കു തന്നു.

പണ്ട് രാവണൻ തപസ്സു ചെയ്ത സ്ഥലമത്രെ ഇന്നത്തെ ധാർച്ചുല. മഹാകാളീനദിയിൽ നിന്നും ഒരു കൃഷ്ണശിലയെടുത്ത് നദിക്കരയിൽ വച്ച് ശിവലിംഗമെന്ന് സങ്കൽപ്പിച്ച് 1008 ദിവസം തുടർച്ചയായി ശിവന് ധാര ചെയ്തിട്ടുണ്ടത്രെ രാവണൻ. അങ്ങനെ രാവണൻ ധാര ചെയ്യാൻ ശില സ്ഥാപിച്ച സ്ഥലം ധാരശില എന്നറിയപ്പെട്ടു. ഈ ധാരശില പിന്നീട് പറഞ്ഞു പറഞ്ഞ് ധാർച്ചുലയായത്രെ.

റൂട്ട് മാപ്പിൽ ചൈനയുമായുള്ള അതിർത്തിയും അതിനപ്പുറം കൈലാസത്തി ലേക്കുള്ള വഴികളും കാണിച്ചിട്ടുണ്ട്. മാനസസരോവരത്തിനടുത്തായി 'രാക്ഷസതാൾ' എന്നൊരു തടാകം കൂടി കാണിച്ചിട്ടുണ്ട്. സ്ഥലപ്പേരുകളെല്ലാം വെറും ചൈനീസ്.. അല്ലെങ്കിൽ തിബറ്റൻ... ഇതെല്ലാം ഒരു കാലത്ത് ഭാരതീയമായ പേരുകളായിരുന്നിരിക്കണം...

യാത്രക്ക് വേണ്ടുന്ന പണത്തിന്റെ വിവരങ്ങൾ ... അതും ബുക്കിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഈ യാത്ര അൽപ്പം ചെലവുള്ളതാണ്‌. 750 അമേരിക്കൻ ഡോളർ ചൈനക്ക് കൊടുത്താലേ ഈ യാത്ര തരമാകൂ. 750 ഡോളർ എന്നു പറഞ്ഞാൽ 35000 രൂപയോളമാകും. . . കൈലാസം ഇന്ത്യയിലായിരുന്നെങ്കിൽ ചെലവ് പകുതിയായി കുറഞ്ഞേനെ. അല്ലെങ്കിലും ഹിന്ദുക്കൾ ആരാധിക്കുന്ന ഒരു സ്ഥലം കമ്യൂണിസ്റ്റ് ചൈന കൈവശം വയ്ക്കേണ്ട കാര്യമൊന്നുമില്ല. അത് വല്ല വിധേനയും ഇന്ത്യയിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ അതിനുള്ള കോപ്പൊന്നും നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകൾ നോക്കുമ്പോൾ കാണാനില്ല. ഉള്ള മണ്ണ് ചൈന കൊണ്ടുപോകരുതേ എന്ന് പ്രാർത്ഥിക്കുന്നതാവും കുറച്ചു കൂടി നല്ലത് എന്നാണ്‌ എനിക്ക് തോന്നുന്നത്.

യാത്രയ്ക്ക് ഇനിയും വേണം പണം.... ആദ്യം അടച്ച 5000 രൂപക്ക് പുറമേ 22000 രൂപ കൂടി ഭാരതസർക്കാറിനും കൊടുക്കണം. വിശദമായ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞേ യാത്രാനുമതി ലഭിക്കൂ; അതിനും വേണം മുവ്വായിരത്തിൽ ചില്വാനം രൂപ... എല്ലാം കൂടി 65000 രൂപയോളമാകും.

യാത്രയ്ക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ബുക്കിൽ... എന്തെല്ലം സാധനങ്ങളാണ്‌ വാങ്ങാൻ കിടക്കുന്നത്!!! റെയ്ൻകോട്ട് മുതൽ കാറ്റു കടക്കാത്ത മേൽ‍വസ്ത്രം വരേയും, തണുപ്പകറ്റാൻ സ്വെറ്റർ മുതൽ പറ്റിക്കിടക്കുന്ന ഇന്നർവെയർ വരെയും വാങ്ങേണ്ടതുണ്ട്. പിന്നെ കൈകളുടെ തണുപ്പകറ്റാൻ തുകലിന്റേയും തുണിയുടേയും കയ്യുറകൾ വേണം,,,, തലയും മുഖവും മൂടാൻ മങ്കീ കാപ് വേണം... ശിവ..ശിവ.. ഇതെല്ലം ഉണ്ടായിട്ടാണോ മായാദേവി പണ്ട് കൈലാസത്തിൽ പോയത്? ഇതൊക്കെ ഇട്ടിട്ടാണോ നമ്മുടെ ശങ്കരാചര്യർ തപസ്സിനു പോയത്? കാലിൽ ഷൂസും തലയിൽ മങ്കീ കാപ്പും ദേഹത്ത് തണുപ്പിനുള്ള വസ്ത്രങ്ങളും ധരിച്ച മായാദേവിയെ ഞാൻ മനസ്സിൽ സങ്കല്പിക്കാൻ ശ്രമിച്ചു. എം.എഫ്. ഹുസൈനെങ്കിലും വരക്കാമായിരുന്നൂ അത്തരം ചിത്രങ്ങൾ. .. അതിനെങ്ങനെ, അങ്ങോർക്ക് ദൈവങ്ങളുടെ തുണി ഇല്ലാതാക്കലല്ലായിരുന്നോ പണി?

മങ്കീ കേപ്പ്!!! കൊള്ളാം.. ആരു കൊടുത്തൂ ആവോ ഈ പേര്‌? ശരിക്കും ഒരു കുരങ്ങനെപ്പൊലെ തന്നെ തോന്നും ഈ മങ്കീ കാപ് ധരിച്ചാൽ... എന്നലെന്താ?.. തലക്കും മുഖത്തിനും തണുപ്പൽപ്പം പോലും തട്ടില്ല...

സാധനങ്ങളുടെ ലിസ്റ്റ് അവസനിക്കുന്നില്ല... കത്തി മുതൽ ടോർച്ച് വരെയും . . . ട്രക്കിങ്ങ് ഷൂസ് മുതൽ സൺ ഹാറ്റ് വരെയും... വെയിൽ കൊള്ളാത്ത സൺഗ്ലാസ് മുതൽ മഞ്ഞിനെ തടുക്കുന്ന സ്നോഗ്ലാസ് വരെയും... തീപ്പെട്ടി മുതൽ മെഴുകുതിരി വരെയും, സൺസ്ക്രീൻ ലോഷൻ മുതൽ ടോയ്ലറ്റ് പേപ്പർ വരെയും, കുത്താനുള്ള വടി, പ്ലേറ്റ്, കപ്പ്, മഗ്ഗ്, സ്പൂൺ . . . . . . എന്ന് ലിസ്റ്റ് നീണ്ട് പോകുകയാണ്‌...

കയ്യിൽ കരുതേണ്ട മരുന്നുകളുടേയും തയ്യാറാക്കേണ്ട രേഖകളുടേയും മറ്റും വിവരങ്ങളും അതിലുണ്ട്. പഞ്ഞി, ബാൻഡേജ്, ടിങ്ചർ, വിറ്റാമിൻ ഗുളികകൾ, പനി, തലവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് വേണ്ട മരുന്നുകൾ തുടങ്ങി ഒരു നല്ല ഫസ്റ്റ് എയ്ഡ് കിറ്റ് തന്നെ റെഡിയാക്കേണ്ടതുണ്ട്.

എന്തായാലും ഈ യാത്ര സാധാരണ യാത്രകളിൽ നിന്നും വ്യത്യസ്തമാകാൻ പോകുകയാണ്‌. യാത്രയുടെ ലക്ഷ്യം കൊണ്ടോ തീർത്ഥസ്നാനത്തിന്റെ പുണ്യം കൊണ്ടോ അല്ല ഈ വ്യത്യാസം.. മറിച്ച്, യാത്രയിൽ കൊണ്ടുപോകുന്ന സാധനങ്ങളാണീ യാത്രയെ വ്യത്യസ്തമാക്കാൻ പോകുന്നത്. ആദ്യത്തെ സാധനം മൊബൈൽ ഫോൺ തന്നെ. അതാരും ചുമക്കാൻ സാദ്ധ്യതയില്ല. മനുഷ്യന്റെ ക്ഷമയും സ്വസ്ഥതയും നശിപ്പിക്കാൻ ഇതിനേക്കാൾ മെച്ചമായ സാധനം മറ്റൊന്നുണ്ടോ? മൊബൈൽ ഫോൺ എന്ന ഐഡിയയാണോ ഐഡിയയെന്ന മൊബൈൽ ഫോണാണോ മനുഷ്യന് കൂടുതൽ ദോഷം എന്ന് വേർതിരിച്ചറിയാനും കൂടി ആവുന്നില്ല. ഹാവൂ, യാത്രയുടെ ഒരു മാസം എന്തൊരു സ്വസ്ഥതയായിരിക്കും... ആരും വിളിക്കില്ല.. വിളിച്ചാലും കിട്ടില്ല... ഹിമാലയത്തിലൊന്നും മൊബൈൽ ഫോൺ പ്രവർത്തിക്കില്ല. അതുകൊണ്ട് ആണ്‌ അതാരും എടുക്കില്ലെന്ന് പറഞ്ഞത്. . ഞാനെന്തായാലും അതെടുക്കാനുദ്ദേശിക്കുന്നില്ല.. . . .

വന്ന് വന്ന് ഹിമാലയം മാത്രമേ ഇപ്പോൾ മൊബൈൽ സിഗ്നലുകളില്ലാത്ത സ്ഥലമായുള്ളൂ. അത് എത്ര കാലത്തേക്കാണാവോ എന്തോ? അധികം വൈകാതെ അവിടേയും വലിയ മൊബൈൽ ടവറുകൾ സ്ഥാപിതമായേക്കാം... പ്രകൃതിയോടോ ജീവജാലങ്ങളോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഗവണ്മെന്റും സേവനദാതാക്കളുമുള്ളപ്പോൾ, രാജയെപ്പോലുള്ള രാജാക്കന്മാരുള്ളപ്പോൾ, ഹിമാലയത്തിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ വൈകുന്നതെന്തേ എന്ന അത്ഭുതമേ എനിക്കുള്ളു. ആരാണിവർക്ക് സേവനദാതാക്കൾ എന്ന പേർ നൽകിയതാവോ? ഉപഭോക്താവിന്റെ കയ്യിലെ പണം തങ്ങളുടെ പക്കലെത്തിക്കാൻ വേണ്ട എല്ലാ അടവുകളും അറിയുന്ന ഇവരെ 'ഉപഭോക്‍തൃചൂഷകർ' എന്നു വിളിക്കുന്നതിനോടാണെനിക്ക് താല്പര്യം... എങ്ങനെയും പണമുണ്ടാക്കുക എന്നായിരിക്കുന്നു ഇപ്പോഴത്തെ കോർപ്പറേറ്റ് മുദ്രാവാക്യം... വെറുതെയല്ല നീരാ റാഡിയമാരും 'സുരേഷ് കലാമിറ്റി'മാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത്! അണ്ണാ ഹസാരെയും സംഘവും വിചാരിച്ചാൽ നേരേയാക്കാവുന്നതാണോ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം??

അടുത്തതായി ഒഴിവാക്കപ്പെടുന്ന സാധനം ലാപ്ടോപ്പാണ്. കഴിഞ്ഞ 3 വർഷമായി സ്ഥലകാല വ്യത്യാസമില്ലാതെ ഊണിലും ഉറക്കത്തിലും കൂടെയുള്ളതാണീ വസ്തു. അതാണിനി ഒരു മാസം ഉപയോഗിക്കാതെ പോകുന്നത്. തിരിച്ചു വരുമ്പോഴേക്കും മെയിൽ ബോക്സ് നിറഞ്ഞിരിക്കും എന്നാലും സാരമില്ല, ലാപ്ടോപ്പിന്റെ ബാറ്ററിക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

യാത്രയിൽ ഇല്ലാതെ പോകുന്ന അടുത്ത സാധനം ലഗേജ് കൊണ്ടു പോകുന്ന പെട്ടിയാണ്‌. ആരും വി.ഐ. പി, സാംസണൈറ്റ്, അരിസ്റ്റോക്രാറ്റ് എന്നിങ്ങനെയുള്ള സ്യൂട്ട്കെയ്സും വലിച്ച് ഈ യാത്രക്ക് വരില്ല. അത്തരം പെട്ടികളൊന്നും യാത്രക്ക് പറ്റില്ലെന്ന് പുസ്തകത്തിലുണ്ട്. റോഡുണ്ടായിട്ട് വേണ്ടേ റോഡിലൂടെ വലിക്കാൻ? ഇത് അത്തരം യാത്രയല്ല. നടന്നാണ്‌ യാത്രയുടെ പ്രധാനഭാഗവും താണ്ടുന്നത്. അതിന്,‌ പുറത്ത് തൂക്കുന്ന തരം ബാഗുകളേ ഉപകരിക്കൂ. ബാഗെന്നു കേൾക്കുമ്പോഴേ എന്താശ്വാസം!!! അത് ശരീരത്തിന്റെ പുറത്ത് കിടന്നുകൊള്ളും... എങ്ങനെയാണാവോ ഈ ചെറുപ്പക്കാരൊക്കെ റയിൽ‍വേ സ്റ്റേഷനിലും നാറുന്ന ബസ്‍സ്റ്റാന്റുകളിലും ഉള്ള ചളിയിലും തുപ്പലിലും തീട്ടത്തിലും കൂടി ഈ സ്യൂട്ട്കെയ്സും വലിച്ച് നടക്കുന്നത്? കാണുമ്പോൾ അറപ്പ് തോന്നും... ഇത് വീട്ടിനകത്ത് കേറ്റി വയ്ക്കേണ്ട ഒരു സാധനമാണെന്ന് അവർക്കിങ്ങനെ കുപ്പയിലിട്ട് വലിക്കുമ്പോൾ തോന്നാത്തതെന്താണാവോ? എന്തയാലും ഈ യാത്രയിൽ അത്തരം ഒരു കാഴ്ച കാണേണ്ടി വരികില്ല. മഹാദേവന് സ്തുതി!

യാത്രയ്ക്ക് ആരും ഒഴിവാക്കാത്തതും എന്നാൽ ഞാൻ വേണ്ടെന്നു വച്ചതുമായ ഒന്ന് കാമറയാണ്‌. ഫോട്ടോകളെടുക്കാൻ യാത്രികർ മൽസരിക്കുകയായിരിക്കും... ഫോട്ടോ എടുക്കുക, നെറ്റിൽ ആൽബം ഉണ്ടാക്കുക, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കുകളിൽ പോസ്റ്റ് ചെയ്യുക. . . . ഇതൊക്കെയല്ലേ ഇപ്പോഴത്തെ ആളുകളുടെ ഹോബിയും ശീലവും? എന്തായാലും ഞാനതിനില്ല.. തീർത്ഥസ്നാനവും മോക്ഷപ്രാപ്തിയുമാണ്‌ കൈലാസയാത്രയുടെ ലക്ഷ്യമെങ്കിൽ അരുത് ... ഇതൊന്നും ചെയ്യരുത്... കൈലാസനാഥനെ കാമറയിൽ തളക്കുമ്പോഴുള്ള പാപം ഏത് തീർത്ഥാടനം കൊണ്ട് തീർക്കാനൊക്കും? മാത്രമോ? പോകുന്ന വഴികളിൽ വൈദ്യുതി ഉണ്ടോ എന്നൊന്നും ഉറപ്പില്ല. കാമറയുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യമൊക്കെ കിട്ടുമോ ആവോ? ഇനി ഉണ്ടെങ്കിൽ തന്നെ അമ്പതും അറുപതും പേർ ഒന്നോ രണ്ടോ ചാർജിങ്ങ് സോക്കറ്റിനു ചുറ്റും ബാറ്ററി ചാർജ് ചെയ്യാൻ നിന്നാലുള്ള അവസ്ഥ എന്തായിരിക്കും? തീവണ്ടിയിലെ സ്ലീപ്പർ ക്ലാസിൽ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള തിരക്കും തത്രപ്പാടും അറിയാതെ ഞാനോർത്തുപോയി. . . .

ഞാനൊഴിവാക്കുന്ന അടുത്ത ഐറ്റം ഷേവിങ്ങ് സെറ്റാണ്‌. വർഷങ്ങളായി മുടങ്ങാതെ ദിനം പ്രതി ചെയ്യുന്ന ഒന്നാണ്‌‌ ഷേവിങ്ങ്; മാത്രമല്ല, യാത്ര എന്നു കേൾക്കുമ്പോൾ ആദ്യം പെട്ടിയിൽ എടുത്തു വയ്ക്കുന്ന സാധനവുമാണത്. അതിന്‌ ഞാൻ ഒരു മാസത്തെ അവധി കൊടുക്കുകയാണ്‌. ഓഫീസിലൊന്നുമല്ലല്ലോ പോകുന്നത്... തീർത്ഥാടനമല്ലേ? യാത്രയിൽ സ്ത്രീകൾ കാണുമെങ്കിലും ചെറുപ്പക്കാരികളുണ്ടാകാൻ സാധ്യത കുറവാണ്‌... യാത്ര ഒരു മാസമാണെന്നറിയുമ്പോൾ . . . ഇല്ല, അവരൊന്നു മടിക്കും... അവരൊന്നും യാത്രയ്ക്കില്ലെങ്കിൽ മുളയ്ക്കാൻ പോകുന്ന നരച്ച താടിയൊന്നും ഒരു പ്രശ്നമല്ല. ഇന്നസെന്റിന്റെ ഭഷയിൽ പറഞ്ഞാൽ ഈ എക്സ്പയറി ഡെയ്റ്റൊക്കെ കഴിഞ്ഞ കിഴവികളും തൊണ്ടികളും എന്റെ നരച്ച താടി കണ്ടെന്നു വച്ച് കുഴപ്പമൊന്നുമില്ല.

യാത്രയ്ക്ക് എടുത്തു വയ്ക്കേണ്ടതായി ഒന്നുണ്ട്. കണ്ണാടി.... യാത്രയിൽ സുഹൃത്തുക്കളാരും ഉണ്ടാവില്ല... മലയാളികൾ കാണും... പക്ഷേ അവരൊക്കെ എത്ര സൗഹൃദം കാട്ടും എന്നറിയില്ലല്ലോ. "കണ്ണാടിയുണ്ടെങ്കിൽ ചങ്ങാതി വേണ്ട" എന്നല്ലേ പുതുചൊല്ല്? നരച്ച താടി മുളച്ചു വരുമ്പോൾ മുഖം എങ്ങനെയുണ്ടാകും എന്ന് വല്ലപ്പോഴും നോക്കുകയുമാവാമല്ലോ!! അതുകൊണ്ട് ഇരിക്കട്ടെ, ഒരു കണ്ണാടി.

കൈലാസയാത്രയെക്കുറിച്ച് ചിന്തിച്ചും മനസ്സിലാക്കിയും ദിവസങ്ങൾ പോക്കവേ വിദേശമന്ത്രാലയത്തിൽ നിന്ന് വീണ്ടും ഒരു കവർ എന്നെത്തേടി എത്തി. ഇത്തവണ അതെന്നെ അമ്പരിപ്പിക്കുക മാത്രമല്ല അത്യധികം സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ അഗ്രഹിച്ചതുപോലെ കൈലാസയാത്രയ്ക്ക് എന്റെ പേര്‌ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇനി യാത്രയ്ക്ക് തയ്യാറായി ഡൽഹിയിലെത്തുകയേ വേണ്ടൂ. ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹം...

യാത്രയ്ക്ക് സാധനങ്ങൾ പലതും വാങ്ങാനുണ്ടെങ്കിലും യാത്രയ്ക്ക് ഇനിയുമുണ്ട് മാസങ്ങൾ . . . അതിനകത്ത് യാത്രയ്ക്ക് വിഘാതമാകുന്ന യാതൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. നാട്ടിൽ അമ്മ പ്രായമായി ഇരിപ്പുണ്ട്. ആരോഗ്യം തീരെ പോരാ... എന്തും എപ്പോഴും സംഭവിക്കാം. . . . ഈശ്വരാ, അടുത്ത രണ്ടു മാസത്തേയ്ക്കൊന്നും സംഭവിക്കരുതേ.

യാത്രയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ നെറ്റിൽ തിരയാൻ തുടങ്ങി. ഞാൻ നേരത്തെ കണ്ട സുരേഷിനു പുറമേ മറ്റു പലരേയും അവിടെ കണ്ടു. അവരെയെല്ലാം ഞാനും യാത്രയ്ക്കുണ്ടെ ന്നറിയിക്കുകയും ചെയ്തു.

അവർ എല്ലാവരും തന്നെ യാത്രക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്ന തെരക്കിലാണ്. വില കൂടിയ ഷൂസുകൾ, വില കൂടിയ വാക്കിങ്ങ് സ്റ്റിക്കുകൾ, മഴ നനയാതിരിക്കാനുള്ള സൗകര്യപ്രദമായ വസ്തുക്കൾ... എന്തൊക്കെയാണിവർ വാങ്ങുന്നത്.... കൈലാസത്തിൽ പോയ നമ്മുടെ പൂർവ്വീകരാണ്‌ അപ്പോഴും എന്റെ മനസ്സിൽ വന്നത്. അവരൊക്കെ ഇതൊക്കെ ഉണ്ടായിട്ടായിരുന്നുവോ യാത്ര നടത്തിയിരുന്നത്? അല്ല തന്നെ.

അങ്ങനെയിരിക്കേ ഞനൊരു ക്ലിനിക്കിൽ കയറി... ആരോഗ്യമൊക്കെ ഒന്നു നോക്കാമല്ലോ. ബി. പി., ഷുഗർ, ഹാർട്ട്, ലങ്ങ്സ് എന്നു തുടങ്ങി ഒരു പറ്റം ചെക്കപ്പുകൾ യാത്രയ്ക്ക് മുമ്പ് നടത്തേണ്ടതു കൊണ്ടാണ്‌ ഞാനത് ചെയ്തത്. ഞാൻ ഡോക്റ്ററോട് എന്റെ ആവശ്യം പറഞ്ഞു..... ഡോക്റ്റർ എന്റെ ബി. പി. നോക്കി... എന്നിട്ടെന്റെ മുഖത്തേക്കും... ആ മുഖം പറയുന്നുണ്ടായിരുന്നു എന്റെ പ്രഷർ വളരെ കൂടുതലാണ് എന്ന്‌. ഞാൻ നോക്കി. 160/100... ബി. പി. ചില്ലറയൊന്നുമല്ല.. നല്ല ബ്രിട്ടീഷ് ഹോഴ്സ് പവറിലല്ലേ എന്റെ ഹൃദയം രക്തം പമ്പ് ചെയ്യുന്നത്? ഡോക്റ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഹൈപ്പർ ടെൻഷൻ!!!! ഒരാഴ്ച തുടർച്ചയായി ബി.പി. നോക്കാനും അതിനുശേഷം മരുന്നു കഴിക്കാനും ഡോക്റ്റർ എന്നെ ഉപദേശിച്ചു.

എന്റെ കൈലാസയാത്ര വെള്ളത്തിലായതു തന്നെ എന്നു ഞാൻ കരുതി. . . ഞാനാകെ വിഷണ്ണനായി.

........................................................................................................ തുടരും

2011, ജൂൺ 23, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 3

കൈലാസയാത്രയെക്കുറിച്ച് ഗൗരവമായി ചിന്തിയ്ക്കുന്നതുവരെ എന്റെ മനസ്സിൽ മാനസ സരോവരമേ ഉണ്ടായിരുന്നുള്ളു. 'മാനസസരസ്' എന്നേ ഞാൻ അതുവരെ കേട്ടിരുന്നുള്ളു. പക്ഷേ, കൈലാസ യാത്രയെപ്പറ്റി വന്ന പരസ്യത്തിലും തുടർന്നും പകരം കണ്ടു തുടങ്ങിയത് മാന സരോവരമെന്നാണ്‌. മാന സരസ്സെന്നും മാനസ സരസ്സെന്നുമുള്ള രണ്ടു പേരുകൾ കണ്ടപ്പോൾ എനിയ്ക്ക് കണ്ണൂർ, കണ്ണനൂർ എന്നീ രണ്ടു പ്രയോഗങ്ങളാണ്‌ ഓർമ്മയിൽ വന്നത്. ശരിയ്ക്കുള്ള സ്ഥലപ്പേർ കണ്ണൂർ എന്നാണ്‌. പക്ഷേ, സായിപ്പാണോ എന്തോ, പറഞ്ഞപ്പോഴത് കണ്ണനൂർ ആയി. പിന്നെ ഇംഗ്ലീഷിൽ കാനനൂർ ആയി പ്രയോഗം. എന്നു വച്ച് അത് തെറ്റി എന്നു പറയാനാവില്ല. കാരണം കണ്ണൂർ എന്നതിനേക്കാൾ ശരി കണ്ണനൂർ എന്നു തന്നെയാണ്‌. കണ്ണന്റെ ഊരാണ്‌; അല്ലാതെ കണ്ണിന്റെ ഊരല്ല; അതു കണ്ണനൂരേ ആവുള്ളു. അപ്പോൾ കണ്ണനൂർ എന്നു തന്നെയാണ്‌ ശരി. കണ്ണപുരം എന്നത് ഫുൾ ശരി. പക്ഷേ കണ്ണപുരം എന്ന സ്ഥലം തൊട്ടപ്പുറത്തുള്ളതുകൊണ്ട് കണ്ണനൂർ മതി. എന്തായാലും, വന്ന് വന്ന്, ഇംഗ്ലീഷിലും മലയാളത്തിലും ഇപ്പോൾ കണ്ണൂരേ ഉള്ളൂ.

അതു പോട്ടെ. പക്ഷേ മാനസരസ്സെന്നത് സായിപ്പിന്റെ പ്രയോഗമാണെങ്കിലും അല്ലെങ്കിലും അത് തെറ്റു തന്നെ. കണ്ണനൂരിലെന്ന പോലെ ഒരു പാസ്മാർക്ക് അതിനു കൊടുക്കാൻ പറ്റില്ല. സരോവരം എന്നാല്‍ തടാകം. സരസ്സെന്നും പറയും. മാനസരോവരം എന്നാല്‍ മാനത്തെ തടാകം. പക്ഷെ, മാനസസരോവരം എന്നാകുമ്പോള്‍ മനസ്സിലെ തടാകം എന്നേ അർത്ഥം വരൂ. 'മനസ്സിൽ തടാകമോ?' എന്നാരെങ്കിലും എന്നോട് ചോദിച്ചാൽ 'പിന്നെ മാനത്താണോ തടാകം?' എന്നു തിരിച്ചു ചോദിയ്ക്കാനും ഇപ്പോഴെനിയ്ക്കറിയാം.

കൈലാസനാഥന്‍ നിത്യേന നീരാടുന്ന ജലാശയം ലോകത്തിന്റെ നിറുകയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടായിരിക്കുമോ ഇതിനെ മാനസരോവരം എന്ന് വിളിക്കുന്നത്? സമുദ്രനിരപ്പില്‍ നിന്നും ഇരുപതിനായിരത്തോളം അടി ദുരം മേലോട്ട് കയറിയാലേ ഈ തടാകത്തിലെത്തൂ എന്നത് കൊണ്ട്, വേണമെങ്കില്‍, ഇതിനെ മാനത്തെ തടാകം എന്ന് വിളിക്കാം. മണ്ണിൽ നിന്നുകൊണ്ട് ഇരുപതിനായിരം അടി മേലോട്ട് നോക്കിയാല്‍ മാനമല്ലാതെ മറ്റെന്താണ് കാണുക? ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം എന്ന നിലയില്‍ തിബറ്റിനെ 'ലോകത്തിന്റെ മേല്‍ക്കൂര'എന്ന് വിളിക്കാറുണ്ടല്ലോ! 'ലോകത്തിന്റെ മേൽക്കൂര' മാനത്തോടടുത്താകും എന്ന ഒരു ധാരണയിലായിരിയ്ക്കും ആരെങ്കിലും ഈ തടാകത്തിനെ 'മാനസരോവരം' എന്നു വിളിച്ചത്. പക്ഷെ .... ഈ തടാകത്തിലെത്തുമ്പോള്‍ നമുക്ക് മനസ്സിലാകും മാനം ശരിക്കും, എത്താന്‍ പറ്റാത്ത അത്രയും ദിഗന്തങ്ങള്‍ അകലെയാണെന്ന്. അപ്പോള്‍ പിന്നെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരെയുള്ളതാണെങ്കിലും ഈ തടാകമെങ്ങനെ മാനസരോവരം ആകും?

അതേ സമയം, ഈ തടാകം ആരുടെ മനസ്സിലാണില്ലാത്തത്? ഹിന്ദുവാകട്ടെ, ബൗദ്ധനാകട്ടെ, ജൈനമതക്കാരനാകട്ടെ ...മനുഷ്യൻ കൊതിയ്ക്കുന്നത് മരിയ്ക്കുന്നതിനു മുമ്പ് ഒരിയ്ക്കൽ.... ഒരിയ്ക്കലെങ്കിലും ....ഇവിടെ ഒന്ന് കാലു കുത്താൻ പറ്റണേ എന്നാണ്‌; ഈ ജലാശയത്തിൽ ഒന്ന് മുങ്ങി നിവരാൻ സാധിയ്ക്കണേ എന്നാണ്‌. സ്ഥലത്തിന്റെ ഭംഗിയും ഗാംഭീര്യവും അതിശയവും കാരണം മറ്റു മതക്കാരും അവിടെയൊന്നെത്തി നോക്കണമെന്ന് കരുതുന്നുണ്ടാകും. പക്ഷേ, അതവർക്കങ്ങോട്ട് പറയാനും ചെയ്യാനും ഇത്തിരി ബുദ്ധിമുട്ടാണെന്നു മാത്രം. അവരെല്ലാം ഏകദൈവ വിശ്വാസികളാണല്ലോ! പോരാത്തതിന്‌ മതത്തിന്റെ കർശനമായ നിയന്ത്രണങ്ങളുമുണ്ട്. കൈലാസത്തിൽ പോയതിന്‌ എന്തു ന്യായം പറയും? കൈലാസത്തിൽ പോകാനാഗ്രഹിയ്ക്കുന്ന എത്രയോ അന്യ മതസ്ഥരെ എനിയ്ക്കറിയാം. പോയവരും കാണും. ഈ തടാകവും അത്ഭുതാവഹമായ കൈലാസവും മനസ്സിൽ പേറിയാണ്‌ മനുഷ്യനെന്നും നടക്കുന്നത്. അപ്പോൾ പിന്നെ, ഈ തടാകത്തെ മാനസ സരോവരം എന്നു പറയുന്നതല്ലേ ശരി? മനസ്സിലെ തടാകം മാനസ സരോവരമേ ആകൂ, മാന സരോവരം ആകില്ല തന്നെ. അതുകൊണ്ട് ആരെന്തു വിളിച്ചാലും എനിയ്ക്കിത് മാനസ സരസ്സാണ്‌. പറയാൻ തന്നെ എന്തു രസം! ഡൽഹിയിൽ നിന്നും അഞ്ഞൂറോളം നാഴിക അകലെയുള്ള ഈ സ്നാനതീർത്ഥം ഓരോ ഭക്തന്റേയും മനസ്സിലാണ്‌ സ്ഥിതി ചെയ്യുന്നത് എന്നു പറയുമ്പോഴുള്ള വിരോധാഭാസം ഒന്നു നോക്കണേ!

പക്ഷേ, ഒന്നോർത്താൽ ഈ മനസ്സും മാനവും ഒന്നാണെന്നും എനിയ്ക്ക് തോന്നാറുണ്ട്. മനസ്സ്, ഈ ശരീരത്തിനകത്ത് ആണെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? അതു മാനം പോലെ തന്നെ മനുഷ്യന്‌ അപ്രാപ്യമല്ലേ? മാനത്ത് മേഘമാലകളാണെങ്കിൽ മനസ്സിൽ ചിന്താധാരകളാണെന്ന വ്യത്യാസം മാത്രം. മാനത്ത് കാറും കോളും ഉണ്ടാകുന്നത് പോലെ മനസ്സിലും ഉണ്ടാകാറില്ലേ കാറും കോളും? എന്തായാലും ആ വിഷയം അവിടെ നിൽക്കട്ടെ; മാനസമല്ല മാനസസരസ്സാണ്‌ ഇവിടത്തെ ഇപ്പോഴത്തെ വിഷയം.

ആരാണാവോ ആദ്യം ഈ മാനസസരസ്സിൽ എത്തിയത്? പർവതാരോഹണമൊക്കെ തുടങ്ങുന്നത് വളരെ പിന്നീട്. അതിനൊക്കെ എത്രയോ മുമ്പ് തന്നെ നമ്മുടെ ഋഷിമാരും ആചാര്യന്മാരും ഇവിടെ എത്തിയിട്ടുണ്ട്. ആരായിരിയ്ക്കും ഇങ്ങോട്ടുള്ള വഴി കണ്ടു പിടിച്ചതാവോ? നമ്മുടെ പ്രധാന നദികളെല്ലാം മാനസസരോവരത്തിൽ നിന്നാണ്‌ ഉത്ഭവിയ്ക്കുന്നത് എന്നല്ലേ പറയുന്നത്? എങ്കിൽ, നദിയുടെ ഉത്ഭവം കാണാനാഗ്രഹിച്ച ആരെങ്കിലുമായിരിയ്ക്കും ഈ പ്രദേശം കണ്ടെത്തിയത്? അപ്പോൾ ഇവരൊക്കെ ഏതെങ്കിലും നദിയുടെ കരയിലൂടെ, കാട്ടിലൂടേയും മലയിലൂടേയും നടന്ന് അവസാനം നദിയുടെ ഉത്ഭവസ്ഥാനമായ മനോഹരവും ആശ്ചര്യകരവുമായ ഈ സ്ഥലത്തെത്തിക്കാണണം. നടക്കുമ്പോൾ അവർ അറിഞ്ഞു കാണണമെന്നില്ല, തങ്ങൾ എത്താൻ പോകുന്നത് തീർത്ഥാടനത്തിന്റെ കുലസ്ഥാനത്തേയ്ക്കാണെന്ന്‌. ദുർഘടമായ പാതകൾ താണ്ടി അവിടെയെത്തിയ അവർക്ക് അവാച്യവും ദിവ്യവുമായ ആ സ്ഥലം എന്തെന്നില്ലാത്ത കുളിർമ്മയും സന്തോഷവും നൽകിയിട്ടുണ്ടാകാം. മടക്കയാത്രയിലയിരിയ്ക്കാം ഇപ്പോഴുള്ളതുപോലുള്ള വഴികൾ കണ്ടു പിടിച്ചത്. ബുദ്ധഭഗവാനെ പ്രസവിക്കുന്നതിനു മുമ്പായി മായാദേവി ഈ സരസ്സിൽ കുളിച്ചിട്ടുണ്ടത്രെ. അവർ പിന്നീട് ലുംബിനിയിലെത്താൻ എത്ര ദൂരം താണ്ടിയിരിയ്ക്കുന്നു. ഗർഭിണികൾക്കു പോലും പ്രാപ്യമായിരുന്നു ഈ പ്രദേശം എന്നല്ലേ അതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്? ഇന്നിപ്പോൾ എന്തെല്ലാം മെഡിക്കൽ ടെസ്റ്റുകൾ കഴിയണം അങ്ങോട്ട് പോകാനൊരു അനുവാദം കിട്ടുന്നതിന്‌? ഭക്തന്റെ കയ്യിലെ പണം ഖജനാവിലെത്തിയ്ക്കാനും ഈ മെഡിക്കൽ ടെസ്റ്റ് ഉപയോഗിയ്ക്കുന്നുണ്ടാകണം. കഷ്ടം, പണം വാരാനും അനന്തമായ വഴികൾ!

മറ്റാരെയും പോലെ ഞാനും കൊതിച്ചു... ഈശ്വരാ... എനിയ്ക്കൊരിയ്ക്കൽ കൈലാസദർശനം സാധിയ്ക്കണേ എന്ന്‌. അതിപ്പോൾ സാധിതമാകാൻ പോകുകയാണോ എന്തോ? ഞാൻ കൊല്ലൂരിൽ മൂകാംബികാദേവീ ദർശനവും കുടജാദ്രിയിൽ ശങ്കരപീഠ ദർശനവും ജമ്മുവിൽ വൈഷ്ണോദേവീ ദർശനവും നടത്തിയത് ഒന്നിനു പുറകെ മറ്റൊന്ന് എന്ന ക്രമത്തിലായിരുന്നു. വൈഷ്ണോദേവീദർശനമാകട്ടെ, തികച്ചും അപ്രതീക്ഷിതവും ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത്, അത് സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടെ ഒരനുഗ്രഹം കൊണ്ടാണെന്നായിരുന്നു. വൈഷ്ണോദേവീ ദർശനം കഴിയുമ്പോഴാണ്‌ വിദേശമന്ത്രാലയത്തിന്റെ വക കൈലാസദർശനത്തിന്റെ പരസ്യം കണ്ണിൽ പെട്ടത്. പിന്നെ മറ്റൊന്നാലോചിക്കാതെ ഞാൻ ആദ്യം ചെയ്തത് അതിനായി അപേക്ഷ അയയ്ക്കുക എന്നതായിരുന്നു. അപ്പോഴും ഞാൻ കരുതി, ശങ്കരപാദരുടെ ഒരു ദൃഷ്ടി എന്റെ മേലുണ്ടാകുമെന്നും മാനസസരസ്സിലെ തീർത്ഥത്തിൽ മുങ്ങി നീരാടാൻ എനിയ്ക്ക് ഒരു അവസരം കിട്ടിയേക്കുമെന്നും.

ദേവന്മാർ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു കയറുന്നത് ഈ പവിത്രമായ മാനസസരോവരത്തിലാണെന്നല്ലേ നാം വിശ്വസിക്കുന്നത്. മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ആഭാസനായ എനിയ്ക്ക് ആ തീർത്ഥത്തിൽ ശിരസ്സൂ താഴ്ത്താൻ പറ്റുക എന്നത് ചില്ലറ കാര്യമാണോ? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി എന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയാം എന്നത് എന്റെ ഒരു ലക്ഷ്യമേയല്ല. ആ പുണ്യതീർത്ഥം കുടിച്ച് പുതിയ ഒരാളാകാം എന്ന മിഥ്യാബോധവും എനിയ്ക്കില്ല. അത്രയ്ക്കങ്ങോട്ട് ഒരു വിശ്വാസിയോ ഭക്തനോ അല്ല ഞാൻ. എല്ലാവരും ദൈവീകമായി കരുതുന്നതും ഭൂരിപക്ഷത്തിനും അപ്രാപ്യമായതുമായ ഒരു കാര്യം സാധിയ്ക്കുമ്പോഴുള്ള ഒരു സന്തോഷം... അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. നടന്നാൽ നടന്നു; അത്ര തന്നെ, ഞാനർഹിക്കുന്നത് എനിയ്ക്ക് കിട്ടട്ടെ.

മാനസസരോവരം പോലെ തന്നെ പ്രധാനമാണ്‌ കൈലാസപർവ്വതവും. 'മഹാമേരു'വായ ആ പർവ്വതശ്രേഷ്ഠനെ സ്വന്തം കണ്ണുകളാൽ കൺകുളുർക്കെ കണ്മുന്നിൽ കാണാൻ കഴിഞ്ഞാൽ കരുണകരനെപ്പോലെ കണ്ണിറുക്കി കാണുന്നവരോടൊക്കെ പറയാമല്ലോ ഞാൻ ചരിതാർത്ഥനാണേന്ന്! എന്തെല്ലാം നിഗൂഢതകളാണ്‌ ഈ പർവ്വതം ഉൾക്കൊള്ളുന്നതെന്ന് കൈലാസത്തിന്റെ ചിത്രം കാണുമ്പോൾ ഞാൻ അന്തിച്ചു പോയിട്ടുണ്ട്. നിഗൂഢതകളുറങ്ങുന്ന ആ ദിവ്യഭൂമിയിൽ, കൈലാസത്തെ ചുറ്റി, കൈലാസനാഥനെ ചുറ്റിവലം വച്ച്, മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവ്വും ഊർജ്ജവും നൽകുക... അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല തന്നെ. ഇല്ല, എനിയ്ക്കിതിനപ്പുറം ഇഹലോകത്തിൽ ലക്ഷ്യങ്ങൾ ഇല്ല; ആഗ്രഹങ്ങളും. അതോടെ ഞാൻ ഇപ്പുറം നിൽക്കുന്ന ലോകരിൽ നിന്നും അപ്പുറത്തേക്ക് കടക്കുകയാണ്‌; കൈലാസം ദർശിക്കാൻ കൊതിയ്ക്കുന്നവരിൽ നിന്നും കൈലാസം ദർശിച്ചവരിലേയ്ക്ക്. ലോകരെ രണ്ടായി തിരിക്കാമെന്ന് ബിൽ ക്ലിന്റൺ പണ്ട് പറഞ്ഞു; താജ് മഹൽ കണ്ടു കഴിഞ്ഞപ്പോൾ. താജ് മഹൽ കണ്ടവരും താജ് മഹൽ കാണാത്തവരും അത്രെ ആ രണ്ട് തരം ലോകർ. പക്ഷേ ഞാൻ പറയുന്നൂ, കൈലാസം കണ്ടവരും കൈലാസം കാണാത്തവരുമാണ്‌ ആ രണ്ടു തരമെന്ന്‌. മാനസസരസ്സിൽ മുങ്ങിക്കുളിച്ച് കൈലാസത്തെ പ്രദക്ഷിണം ചെയ്ത് കൈലാസനാഥനെ മനസാ വണങ്ങി ഇങ്ങു തിരിച്ചെത്താനായാൽ .... തീർച്ച... എന്റെ ഇഹലോകവാസത്തിൽ പിന്നെ എനിയ്ക്കാഗ്രഹങ്ങളില്ല.

കൈലാസം കണ്ടതുകൊണ്ടോ മാനസതീർത്ഥത്തിൽ മുങ്ങിയതുകൊണ്ടോ ഞാൻ നന്നാവുമെന്ന് ഞാൻ കരുതുന്നില്ല. ഇതു രണ്ടും മനുഷ്യന്‌ നന്മ വരുത്തുമായിരുന്നുവെങ്കിൽ കൈലാസത്തിനു ചുറ്റും താമസിക്കുന്നവരാണല്ലോ ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇതു രണ്ടും മനുഷ്യന്റെ മോക്ഷത്തിന്‌ ഉതകുന്നതായിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയത് തിബറ്റുകാരെങ്കിലും കൈലാസത്തിനടുത്തേയ്ക്ക് മാറിത്താമസിക്കുമായിരുന്നു. പക്ഷേ, കൈലാസത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ ഇപ്പോഴും ജനവാസം കുറഞ്ഞതു തന്നെയല്ലേ? അപ്പോൾ കൈലാസത്തിന്റെ സമീപ്യവും ദർശനവും മനുഷ്യന്‌ മോക്ഷദായകമാണെന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല.

കൈലാസത്തിന്‌ ജനമനസ്സിൽ ഇത്രയും സ്ഥാനം ലഭിയ്ക്കാൻ എന്തായിരിയ്ക്കാം കാരണം? തീർച്ചയായും അത് ഏറ്റവും വലിയ പർവതമല്ല; ഏറ്റവും ഉയരമുള്ളതുമല്ല. ഉയരമാണ്‌ മാനദണ്ഡമെങ്കിൽ, 'സാഗരമാതാ'എന്നുകൂടി വിളിയ്ക്കപ്പെടുന്ന എവറസ്റ്റ് കൊടുമുടി ഒമ്പതോളം കിലോമീറ്ററിന്റെ ഉയരം കാണിച്ചുകൊണ്ട് വളരെ അകലത്തല്ലാതെ തല ഉയർത്തി നിൽക്കുന്നുണ്ട്. പക്ഷേ, എവറസ്റ്റിന്‌ പർവതാരോഹകരേയും സാഹസിക സഞ്ചാരികളേയുമേ ആകർഷിയ്ക്കാൻ കഴിയുന്നുള്ളു. ഭക്തന്മാരോ വിശ്വാസികളോ എവറസ്റ്റ് കയറിയതായി എവിടെയും വായിച്ചു കണ്ടിട്ടില്ല. ഏതെങ്കിലും ദൈവം എവറസ്റ്റിനെ തന്റെ ധാമമാക്കി അവിടെ ഇരിപ്പുറപ്പിച്ചതായും വിശ്വാസങ്ങളില്ല. 'സാഗരമാത'എന്ന പേരു കാണിയ്ക്കുന്നതു തന്നെ നമ്മുടെ ഗുരുപരമ്പരകൾക്ക് എവറസ്റ്റിനെ കുറിച്ച് പണ്ടേ അറിയാമായിരുന്നുവെന്നല്ലേ? എവറസ്റ്റ് മാത്രമല്ല മറ്റു ധാരാളം പർവ്വതങ്ങൾ അവർക്ക് അറിയാമായിരുന്നു. എന്നിട്ടും കൈലാസത്തിന്റെ പ്രാമുഖ്യം അവർ മറ്റൊരു ഹിമശിഖരത്തിനും കൊടുത്തില്ല. ഏതാണ്ട് അഞ്ചു കിലോമീറ്ററോളം മാത്രം ഉയരമുള്ള കൈലാസമാകട്ടെ ഉയരത്തിലോ വലിപ്പത്തിലോ പത്താം സ്ഥാനം പോലുമില്ലെങ്കിലും ഹിന്ദുവിനെ മാത്രമല്ല അങ്ങോട്ടാകർഷിക്കുന്നത്. ബൗദ്ധനും ജൈനനും അതിന്‌ ഇത്രമാത്രം പ്രാധാന്യം കൽപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഇല്ലാതിരിയ്ക്കുമോ? എങ്കിൽ എന്തായിരിയ്ക്കും 'ആ എന്തെങ്കിലും'? സാക്ഷാൽ പരമേശ്വരൻ പാർവതീസമേതനായി കൈലാസത്തിൽ വസിക്കുന്നു എന്നല്ലേ ഹിന്ദു വിശ്വസിയ്ക്കുന്നത്? വർഷത്തിൽ 6 മാസവും മഞ്ഞുറഞ്ഞു കിടക്കുന്ന ഈ കൈലാസമേ അവർക്ക് താമസിയ്ക്കാൻ കിട്ടിയുള്ളുവോ? എന്തായിരിയ്ക്കും അവിടെ മാത്രം കുടി കൊള്ളാൻ പരമേശ്വരനെ പ്രേരിപ്പിച്ചിരിയ്ക്കുക?

കൈലാസം നേരിട്ടു കണ്ടിട്ടല്ല ഞാനിതെഴുതുന്നത്! അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടോ ആവോ? അത്ഭുതാവഹമായ കൈലാസത്തിന്റെ വിവിധങ്ങളായ ചിത്രങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ ഞാൻ വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ട്. എന്തെല്ലമോ ഉള്ളിലൊതുക്കി വെള്ള പുതച്ചുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലാണ്‌ അവാച്യമായ ഭാവങ്ങൾ ഉണ്ടാക്കാത്തത്? സഹിയ്ക്കാവുന്നതാണോ മഞ്ഞുറഞ്ഞ കൈലാസത്തിലെ തണുപ്പ്? ജന്തുജാലങ്ങൾ പോകട്ടെ, എന്തെങ്കിലും സസ്യജാലം അവിടെയുണ്ടോ? മരങ്ങളും ചെടികളും പോകട്ടെ, ഒരു പുൽക്കൊടി പോലും അവിടെ ഉള്ളതിന്റെ ലക്ഷണമില്ല. കാണാനാകെയുള്ളത് പാലുപോലെ വെളുത്തു കാണുന്ന ഉറഞ്ഞ മഞ്ഞു മാത്രം. ജീവന്റെ സാന്നിദ്ധ്യമുള്ളത് രണ്ടേ രണ്ട് (അതോ ഒന്നോ?) ചൈതന്യങ്ങളിൽ .... സാക്ഷാൽ പരമേശ്വരനിലും പരമേശ്വരപത്നിയായ പാർവതീദേവിയിലും മാത്രം. അപ്പോൾ അവരെങ്ങനെ ഈ കൊടും തണുപ്പ് സഹിയ്ക്കും. ഏത് ദേവനായാലും ശരീരം മനുഷ്യന്റേതല്ലേ? തണുപ്പിൽ മരവിയ്ക്കാത്ത മനുഷ്യദേഹമുണ്ടോ? എന്നിട്ടും പാർവ്വതീ പരമേശ്വരന്മാർ അവിടെ കഴിയുന്നത് തികച്ചും ആശ്ചര്യകരമല്ലേ? കമ്പിളി പുതച്ചിരിയ്ക്കുന്ന പരമാത്മാവിന്റേയോ ശ്രീദേവിയുടേയോ ചിത്രമൊന്നും രാജാ രവി വർമ്മ വരച്ചതായി എവിടേയും കണ്ടിട്ടില്ല. ദൈവങ്ങളെ നഗ്നരാക്കി വരച്ചതല്ലാതെ ആരും തന്നെ അവർക്ക് തണുപ്പകറ്റാൻ ഒരു പുതപ്പോ സ്വെറ്ററോ സമ്മാനിച്ചതായി ഞാനെവിടേയും കണ്ടിട്ടില്ല. അതെല്ലാം ആലോചിച്ചപ്പോഴാണ്‌ എനിയ്ക്ക് അർദ്ധനാരീശ്വരസങ്കല്പത്തിന്റെ പൊരുൾ മനസ്സിലായത്! പാർവതീ പരമേശ്വരന്മാരുടെ രണ്ട് ശരീരങ്ങളല്ലാതെ മറ്റെന്തുണ്ട് കൈലാസത്തിൽ ചൂടുള്ളതായിട്ട്? അപ്പോൾ പാർവതീദേവിയ്ക്ക് തണുപ്പകറ്റാൻ ഒന്നേയുള്ളു മാർഗ്ഗം. സാക്ഷാൽ പരമേശ്വർജിയ്ക്കും. തന്റെ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് നുകരുക. ദേവിയുടെ തണുപ്പകറ്റാൻ തീർച്ചയായും ദേവൻ അവരെ ദീർഘമായ തന്റെ കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിയ്ക്കും. മെയ് കൊണ്ട് മെയ്യിലമർത്തിയിരിയ്ക്കും. പക്ഷേ അതുകൊണ്ടൊക്കെ തടുക്കാവുന്നതാണോ ഹിമാലയത്തിന്റെ തണുപ്പ്? തന്റെ മെയ്യും കയ്യും പ്രയോഗിച്ചിട്ടും തണുപ്പു മാറാതെ ദേഹം വിറയ്ക്കുന്ന ദേവിയുടെ ദൈന്യത പരമേശ്വരനെ നിസ്സഹായനാക്കിക്കാണില്ലേ? അപ്പോൾ ഭഗവാൻ തന്റെ ദേഹം കൂടുതൽ കൂടുതൽ ദേവിയുടെ ദേഹത്തോട് ചേർത്തു കാണും. മാംസളവും സ്ത്രൈണവുമായ ദേവിയുടെ ദേഹത്തിലേയ്ക്ക് ചടുലവും ബലിഷ്ഠവുമായ ദേവന്റെ ദേഹം ആഴ്ന്നിറങ്ങിയിരിയ്ക്കാം. ദേവന്റെ ദേഹം പകുതിയും ദേവിയുടെ ദേഹത്തിൽ ചേർന്നു പോയിരിയ്ക്കാം. അവാച്യമായ അനുഭൂതിയിൽ പരസ്പരമുള്ള ചൂടു പറ്റി അവരങ്ങനെ നിമിഷങ്ങൾ ചെലവിട്ടിരിയ്ക്കും. ആ അനുഭൂതിയുടെ പാരമ്യത്തിൽ അവരറിഞ്ഞിരിയ്ക്കാം നാമിപ്പോൾ രണ്ടല്ല, വെറും ഒന്നാണെന്ന്‌; പകുതി മാത്രമുള്ള തങ്ങളുടെ ദേഹങ്ങൾ ഒന്നിച്ചു ചേർന്ന ആ വിചിത്ര രൂപം അവർ കൈലാസത്തിലെ മഞ്ഞുകട്ടകളിൽ കണ്ണാടിയിലെന്ന പോലെ കണ്ടിരിയ്ക്കാം. അപ്പോൾ ദേവി പറഞ്ഞിരിയ്ക്കാം, ദേവാ, നമ്മുടെ ഈ സംയുക്തരൂപം ജനഹൃദയങ്ങളിൽ അർദ്ധനാരീശ്വര സങ്കൽപ്പമായി നില നിൽക്കാൻ അനുഗ്രഹിയ്ക്കൂ എന്ന്‌. അന്നു മുതലത്രേ ഹിന്ദു ശിവപാർവതിമാരെ അർദ്ധനാരീശ്വരനായി ആരാധിയ്ക്കാൻ തുടങ്ങിയത്.

ഒരു ഭക്തൻ ഇങ്ങനെയൊക്കെ ദൈവത്തെക്കുറിച്ചു പറയാമോ എന്നായിരിയ്ക്കും. ഭക്തിയുടേയും വിശ്വാസത്തിന്റേയും കാര്യം പറയുമ്പോൾ എനിയ്ക്ക് ഗാന്ധിജിയെയാണോർമ്മ വരുക. അദ്ദേഹം പറഞ്ഞിട്ടുണ്ട് സത്യം ദൈവമാണെന്ന്. അപ്പോൾ സത്യം പറയുന്ന ശീലമുണ്ടെങ്കിൽ തന്നെ ദൈവവിശ്വാസമായി. അത്തരം ഒരു ദൈവവിശ്വാസമേ ഒരർത്ഥത്തിൽ എനിയ്ക്കുള്ളു. 'സത്യത്തിൽ' ഞാൻ നുണ പറയാറില്ല. നുണ പറയാൻ കുറച്ച് കഴിവും സാമർത്ഥ്യവുമൊക്കെ വേണം. തന്ത്രപൂർവ്വം സംസാരിക്കുന്നവർക്കേ നുണ പറയാനും മാറ്റിപ്പറയാനുമൊക്കെ പറ്റൂ. ആ കഴിവും സാമർത്ഥ്യവും ആണ്‌ എനിയ്ക്കില്ലാതെ പോയത്. സത്യം പറയുന്നവൻ എന്തിന്‌ ദൈവത്തെ പേടിയ്ക്കണം? (അവൻ പേടിക്കേണ്ടത് മനുഷ്യനെയാണ്‌.) ദൈവം സത്യമാണെന്ന് തിരിച്ചും ഗാന്ധിജി പറഞ്ഞുകാണണം. കാരണം അദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസിയായതു തന്നെ. പക്ഷേ, ദൈവം സത്യമാണോ എന്നു ചോദിച്ചാൽ എന്താ പറയുക? ദൈവം ഇല്ല എന്നു തോന്നിയ ഒരു സന്ദർഭമെങ്കിലും എല്ലാവരുടേയും മനസ്സിൽ കാണില്ലേ? അപ്പോൾ പിന്നെ എങ്ങനെ ദൈവം സത്യമാണെന്ന്‌ ഉറപ്പിച്ച് പറയും? പിന്നെ സത്യം പറയുന്നവൻ ദൈവവിശ്വാസിയാണെന്നു പറയുന്നതിലും ഉണ്ട് അപാകത. സത്യം നിലനിർത്താൻ നുണ പറയേണ്ടി വന്നാൽ അതിനെന്തു ന്യായീകരണം പറയും? എല്ലാം കുഴങ്ങിയതു തന്നെ.

കൈലാസദർശനത്തിനായി ഭക്തന്മാരിൽ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്ന പരസ്യം കണ്ടപ്പോൾ ഞാൻ എന്റെ പണി ചെയ്തു. അപേക്ഷ തയ്യാറാക്കി വേഗം അയച്ചു. അപേക്ഷ അയച്ച് അധികം വൈകാതെ തന്നെ മറുപടി വന്നു. ഇ-മെയിലായി....... എന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. അപേക്ഷയുടെ റജിസ്റ്റ്റേഷൻ നമ്പരും അതിൽ കാണിച്ചിരുന്നു. മെയിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യത്തെ കടമ്പ കടന്നു കിട്ടിയല്ലോ! അപ്പോൾ മുതൽ യാത്രയുടെ സാദ്ധ്യതയെപ്പറ്റി മനസ്സിലൊരു പ്രതീക്ഷ വളരാൻ തുടങ്ങി. പിന്നീടങ്ങോട്ട് വിദേശമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വെബ് പേജിൽ യാത്രയുടെ കൂടുതൽ വിവരങ്ങളറിയാൻ ഇടയ്ക്കിടയ്ക്ക് പരതുന്നത് ഞാനൊരു പതിവാക്കി.

അങ്ങനെയിരിക്കെയാണ്‌ നാട്ടിൽ പോയ ഭാര്യ ടെറസ്സിൽ നിന്നു വീണ്‌ കയ്യും കാലും ഒടിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടപ്പായത്. കയ്യിലും കാലിലും പ്ലാസ്റ്ററിട്ടാൽ പിന്നെ അവ മടക്കുന്ന പ്രശ്നമില്ലല്ലോ? ഒരേ കിടപ്പ്; 1, 2, 3 .. എല്ലാം കിടപ്പിൽ തന്നെ...

തീർത്ഥാടനങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്നതായിരുന്നു പത്തടി താഴ്ചയിലേയ്ക്കുള്ള ഭാര്യയുടെ ഈ വീഴ്ച. വൈഷ്ണവിയെ ദർശിച്ച് തിരിച്ചെത്തിയപ്പോൾ രാഹുൽ ശർമ്മ എന്നോട് പറഞ്ഞത് ദേവി എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു എന്നാണ്‌. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിയ്ക്കാൻ പോകുന്നു എന്നും ശർമ്മ കൂട്ടിച്ചേർത്തിരുന്നു. ഇതായിരുന്നോ ദേവിയുടെ അനുഗ്രഹം? അതല്ലെങ്കിൽ ഭാര്യ കയ്യും കാലും ഒടിഞ്ഞു കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചുവോ? ഇല്ല. പക്ഷേ ഒന്നാലോചിച്ചാൽ ദേവീകടാക്ഷം ഉണ്ടായില്ല എന്നു പറയാനും പറ്റില്ല. കാരണം ടെറസ്സിൽ നിന്നു പത്തടി താഴോട്ടു വീണാൽ മരണമാണ്‌ അനുഭവം എന്നിരിയ്ക്കേ കയ്യും കാലും ഒടിഞ്ഞാണെങ്കിലും ഭാര്യ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം തന്നെ എന്ന് ഭാര്യ വിശ്വസിയ്ക്കുമ്പോൾ ഞാൻ കൂടുതലെന്തു പറയാൻ?

എത്ര കാലമാണ്‌ ബന്ധുക്കളുടെ സഹായത്തിൽ ഭാര്യ കഴിയുക? അതും ഒരാൾക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്? ഞാൻ അനിശ്ചിതകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്കു മടങ്ങി. ഭാര്യയെ പരിചരിക്കലും ഭക്ഷണം പാകം ചെയ്യലും മരുന്നു വാങ്ങലുമൊക്കെയായി പിന്നെ എന്റെ ദിനചര്യകൾ. എങ്കിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ ഞാൻ വിദേശമന്ത്രാലയത്തിന്റെ വെബ് പേജിൽ വല്ലപ്പോഴും കയറി നോക്കാതിരുന്നില്ല. ഒരു ദിവസം നോക്കുമ്പോഴതാ കിടക്കുന്നു കൈലാസയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ. ഞാൻ ഉദ്വേഗത്തോടെ എന്റെ പേരുണ്ടോ നോക്കി. സന്തോഷിയ്ക്കാൻ വകയൊന്നും ഇല്ലായിരുന്നു. അല്ലെങ്കിലും ലിസ്റ്റിൽ പേരുണ്ടാകുമെന്നോ അതു വഴി കൈലാസത്തിൽ പോകാൻ പറ്റുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ലായിരുന്നു; ആഗ്രഹിയ്ക്കുന്നുണ്ടായിരുന്നെങ്കിലും. ലോട്ടറി നറുക്കെടുപ്പിലൂടെയാണ്‌ യാത്രക്കരെ തെരഞ്ഞെടുക്കുന്നത് എന്നതു തന്നെ എനിയ്ക്ക് ചാൻസ് കിട്ടില്ല എന്നതിന്റെ തെളിവായിരുന്നു. ജീവിതത്തിലിന്നോളം പത്ത് രൂപയുടെ ഒരു ലോട്ടറി പോലും അടിയ്ക്കാൻ ഭാഗ്യം(?) കിട്ടാത്ത എനിയ്ക്കെങ്ങനെ അമൂല്യമായ തീർത്ഥാടനത്തിന്‌ ലോട്ടറി അടിയ്ക്കും?

സന്തോഷിയ്ക്കാൻ വകയില്ലെങ്കിലും ആശയ്ക്കപ്പോഴും വകയുണ്ടായിരുന്നു. എന്തെന്നാൽ അവർ എന്റെ പേര്‌ വെ‍യ്റ്റിങ്ങ് ലിസ്റ്റിൽ ചേർത്തിരുന്നു. ആറാമത്തെ ബാച്ചിൽ 24-)മനായി. പക്ഷേ 59 പേരുള്ള ലിസ്റ്റിൽ ഇരുപത്തിനാലാം വെയ്‍റ്റിംഗ് ലിസ്റ്റുകാരന്‌ ചാൻസൊന്നുമുണ്ടാകില്ലെന്നറിയാവുന്ന ഞാൻ വേഗം വെബ്‍സൈറ്റ് വിട്ടു; കൂടുതലൊന്നും വായിക്കാൻ നിൽക്കാതെ. പിന്നീട് ദിവസങ്ങളോളം അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല.

ഭാര്യയുടെ പരിചരണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസവുമായപ്പോൾ ബന്ധുക്കൾ ഇടപെട്ടു.അവർ ചോദിച്ചു. "നീ എത്ര കാലം ഇങ്ങനെ ലീവും എടുത്ത് ഭാര്യയെ നോക്കും?" എന്റെ മനസ്സിൽ തിളച്ചു കൊണ്ടിരുന്ന സംശയം വാക്കുകളായി അവരിൽ നിന്ന് പുറത്തു വരികയായിരുന്നു. അവസാനം 45 ദിവസത്തിനു ശേഷം ഞാൻ ഭാര്യയെ വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹിയ്ക്ക് വണ്ടി കയറി.

ഓഫീസിലെ മേശപ്പുറത്ത് മറ്റു പലതിനുമൊപ്പം എന്നെ സ്വീകരിച്ചത് വിദേശ മന്ത്രാലയത്തിലെ ഒരു കവറായിരുന്നു. വെയ്‍റ്റിംഗ് ലിസ്റ്റിന്റെ അറിയിപ്പായിരിയ്ക്കും ഇത്.... ഞാനൂഹിച്ചു.

കവർ പൊളിച്ചു. ഊഹം ശരിയാണ്‌; ഞാനിപ്പോഴും അതേ വെയ്റ്റിങ്ങിൽ തന്നെ. പക്ഷേ, മറ്റൊരു കാര്യം കൂടി അവർ എഴുതിയിട്ടുണ്ട്. "ആരുടേയെങ്കിലും വേക്കൻസിയിൽ നിങ്ങളെ പരിഗണിയ്ക്കണമെങ്കിൽ മെയ് ഒമ്പതിനോടകം 5000 രൂപ അടച്ച് നിങ്ങളുടെ സമ്മതം ഉറപ്പാക്കിയിരിക്കണം." ഞാൻ കലണ്ടറിൽ തീയതി നോക്കി. 5000 രൂപയുടെ ഡ്രാഫ്റ്റ് വിദേശമന്ത്രാലയത്തിലെത്താനുള്ള ആ അവസാന ദിവസം ഇന്നാണ്‌. ഈശ്വരാ..... ഇതടയ്ക്കാനായിരിയ്ക്കുമോ വിധി ഇന്നെന്നെ ഇവിടെ എത്തിച്ചത്? ഞാൻ ഉദ്വേഗം പൂണ്ടു.

'എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡെയ്സ്' എന്ന ഇംഗ്ളീഷ് കഥയിലെ ഫിലിയാസ് ഫോഗിനെയാണ്‌ ഞാനപ്പോൾ ഓർത്തത്. ഒരു ഫിലിയാസ് ഫോഗ് ആകാൻ എനിയ്ക്ക് പിന്നെ സമയം വേണ്ടി വന്നില്ല. ബാങ്കിൽ പോകുന്നു..... പൈസ എടുക്കുന്നു.... പൈസ അടയ്ക്കുന്നു.... ഡ്രാഫ്റ്റ് എടുക്കുന്നു.... ന്യൂഡൽഹിയിലേക്ക് കുതിയ്ക്കുന്നു.... വിദേശ മന്ത്രാലയത്തിലെ നിയുക്ത ഓഫീസിലെത്തുന്നു..... എല്ലാം മുടക്കമില്ലതെ നടന്നു. പോസ്റ്റൽ ആയി അയയ്ക്കേണ്ട ഡ്രാഫ്റ്റ് കയ്യിൽ വാങ്ങാൻ അവർ വിസമ്മതിച്ചെങ്കിലും സാക്ഷാൽ ശങ്കരാചര്യസ്വാമികളുടെ കടാക്ഷം ഒടുവിലെന്നെ കാത്തു. അവർ ഡ്രാഫ്റ്റ് വാങ്ങി. വാങ്ങിയതിന്‌ രസീതൊന്നും തന്നില്ലെങ്കിലും. അങ്ങനെ ഞാൻ രണ്ടാമത്തെ കടമ്പയും കടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ!

അയ്യായിരം രൂപ അടച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ഇരിയ്ക്കപ്പൊറുതി ഇല്ലാത്ത പോലെയായി. പോക്ക് തരപ്പെടുമോ ഇല്ലയോ എന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടു. വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളായി പിന്നത്തെ അന്വേഷണം. വെയ്റ്റിങ്ങ് ലിസ്റ്റിൽ എത്ര പേരുണ്ടെന്നും അവരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമെന്തെന്നും അറിയാനായി പിന്നെ ആകാംക്ഷ. എവിടെ അന്വേഷിയ്ക്കും? ആരോടന്വേഷിയ്ക്കും? വിദേശമന്ത്രാലയത്തിൽ വിളിയ്ക്കനൊരു മടി. എന്തായിരിക്കും അവരുടെ പ്രതികരണം ആവോ? തനി ഹിന്ദിക്കാരന്റെ രീതിയിലുള്ളതാണ്‌ മറുപടിയെങ്കിൽ അന്വേഷണം വെറുതെയാകും. ഒന്നുകിൽ അവർ വിട്ടൊന്നും പറയില്ല; അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഹിന്ദിയിൽ എന്തെങ്കിലും പറഞ്ഞുവെന്നും വരും. ഏതായാലും എങ്ങും വിളിയ്ക്കേണ്ട എന്നു ഞാൻ തീർച്ചയാക്കി. ഇപ്പോൾ എന്തിനും ഏതിനും ഉള്ള പരിഹാരമാണല്ലോ ഇന്റർനെറ്റ്. ഞാൻ ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്ത് ഗൂഗിളിലൊരു തെരച്ചിലങ്ങോട്ടു നടത്തി. അന്വേഷണം മോശമില്ലായിരുന്നു. കൈലാസ് - മാനസസരോവര തീർത്ഥയാത്രയെ കുറിച്ച് ധാരാളം ബ്ളോഗുകൾ. പുതിയതും പഴയതും എല്ലാം. എന്നെപ്പോലെയുള്ള ധാരാളം വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ അന്വേഷണങ്ങൾ ഞാൻ കണ്ടു; എല്ലാവർക്കും അറിയേണ്ടത് തങ്ങൾക്ക് ചാൻസ് കിട്ടുമോ എന്നാണ്‌. ചാൻസ് ഉറപ്പായവരാകട്ടെ, പോകാൻ കൂട്ടുകാരെ തിരയുന്ന തെരക്കിലും സംശയങ്ങൾ തീർക്കുന്ന തിരക്കിലുമാണ്‌. കൂട്ടത്തിൽ ഞാൻ രണ്ട് മലയാളികളെ കണ്ടു. ഒരാൾ, സുരേഷ്, തന്റെ ബാച്ചിൽ വേറെ മലയാളികൾ ഉണ്ടോ എന്നാണ്‌ തെരക്കുന്നത്. മറ്റൊരാൾ ഒരു ഡോക്റ്ററാണ്‌. ഡോ. മനോജ്. കഴിഞ്ഞ തവണ തീർത്ഥയാത്ര പോയ അദ്ദേഹം ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടു ചോദിച്ചോളിൻ എന്നാണെഴുതിയിരിയ്ക്കുന്നത്. രണ്ടു പേർക്കും ഞാൻ മെയിൽ ചെയ്തു; ഒരാളോട് ഞാൻ സാധ്യതാപട്ടികയിലാണെന്നെഴുതിയപ്പോൾ മറ്റേയാളോട് വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളാണ്‌ ഞാൻ എഴുതി ചോദിച്ചത്. രണ്ടു പേരും യുക്തമായ മറുപടിയും എഴുതി. അതുകൊണ്ടൊന്നും എന്റെ ആകാംക്ഷയ്ക്ക്... അതോ ഉത്ക്കണ്ഠയോ? ..... ഒരു അറുതിയായില്ല. ഒടുവിൽ ഞാൻ വിളിച്ചു.... മന്ത്രാലയത്തിലേക്ക്.... ഒന്നുകിൽ ഫോൺ എന്‍ഗേജ്ഡ് ആയിരിയ്ക്കും അല്ലെങ്കിൽ എടുക്കാൻ ആളുണ്ടാവില്ല.... പല ദിനങ്ങൾ ഇതാവർത്തിച്ചു. മുട്ടുവിൻ, തുറക്കപ്പെടും എന്നാണല്ലോ! ഒടുവിൽ വേണ്ടപ്പെട്ട ആളെത്തന്നെ കിട്ടി. അയാൾ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ സെലക്റ്റഡ് ആണെന്ന ഒരു ധ്വനി അയാളുടെ വാക്കുകളിൽ ഉള്ളതായി എനിയ്ക്കു തോന്നി. ആകാംക്ഷ അപ്പോഴും ബാക്കി....

ഇന്റർനെറ്റിന്റെ സൗകര്യം ഓർത്തപ്പോഴാണ്‌ ഈയിടെ കൃഷ്ണചന്ദ്രൻ നടത്തിയ ഒരു അഭിമുഖം ഓർമ്മ വന്നത്. പഴയ രതിനിർവ്വേദം സിനിമയിൽ ജയഭാരതിയ്ക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രൻ കോഹിനൂർ ഫെയ്‍ം ശ്വേതാമേനോന്റെ പുതിയ രതിനിർവേദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് പുള്ളിക്കാരൻ അഭിനയിക്കുമ്പോൾ സ്ത്രീശരീരത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും ഇന്ന് ഇന്റർനെറ്റുള്ളതുകൊണ്ട് കൊച്ചുകുട്ടികൾക്ക് വരെ സ്ത്രീശരീരത്തിന്റെ വിശദാംശങ്ങൾ നല്ലപോലെ അറിയാമെന്നുമാണ്‌ കൃഷ്ണചന്ദ്രൻ പറഞ്ഞത്..... സ്ത്രീശരീരത്തെക്കുറിച്ച് കൂടുതലന്നറിഞ്ഞിരുന്നെങ്കിൽ അഭിനയം കൂടുതൽ മെച്ചപ്പെട്ടതാകുമായിരുന്നുവെന്നാണ്‌ നായകൻ പറഞ്ഞൊപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഗുണത്തെക്കുറിച്ചും. ഏതായാലും സ്ത്രീശരീരത്തിന്റെ വലിയൊരു എൻസൈക്ലോപീഡിയ തന്നെയാണീ ഇന്റർനെറ്റ് എന്നതിനു സംശയമൊന്നുമില്ല. തലമുടി മുതൽ കാലിലെ നഖം വരെ സ്ത്രീയുടെ ശരീരം വിശദമായി കാണാൻ ഇതിലപ്പുറം സൗകര്യം വേറെയില്ല. അതെന്തായാലും ശ്വേതയുടെ രതിനിർവേദം ഹിറ്റാവുമെന്നതിന്‌ സംശയമൊന്നുമില്ല. മാത്രവുമല്ല ഏറ്റവും പ്രധാനപ്പെട്ട വേദം ഏതെന്ന ചോദ്യത്തിനിനി മുതൽ രതിനിർവേദം എന്ന ഉത്തരം കിട്ടാനും മതി. അത്രയ്ക്കുണ്ട് രതിനിർവേദത്തിന്റെ പെനട്രേഷൻ.... അതിനുള്ള ക്രഡിറ്റും ശ്വേതയ്ക്ക് കൊടുത്തേ പറ്റൂ. ഇന്റർനെറ്റിനും. രതിനിർവേദത്തിന്റെ പുതിയ എഡിഷനിൽ പ്രസ്തുത റോളിലേയ്ക്ക് മിസ് മേനോനേക്കാൾ നല്ലൊരു കാൻഡിഡേറ്റ് ഇല്ല തന്നെ! എങ്ങനെയാണ്‌ സംവിധായകൻ ഇത്ര കണിശമായി നായികയെ കണ്ടെത്തിയത്‌ ആവോ?

അപ്പോൾ പറഞ്ഞു വന്നത് തീർത്ഥയാത്രയെക്കുറിച്ചല്ലേ? ഇതിനിടയ്ക്ക് ഞാനും സുരേഷും സംസാരിച്ചിരുന്നു. സുരേഷ് ഒറ്റപ്പാലത്തുകാരനാണ്‌. തിരുവനന്തപുരത്ത് ജോലി നോക്കുന്നു. ഞാൻ എന്റെ വിവരങ്ങൾ പറഞ്ഞു. യാത്രയ്ക്ക് ചാൻസ് കിട്ടുകയാണെങ്കിൽ വീണ്ടും വിളിയ്ക്കാമെന്നും.
........................................................................................................ തുടരും

2011, ജൂൺ 1, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 2

കൈലാസമൊക്കെ കണ്ടു വന്ന സ്ഥിതിക്ക് വല്ലവരും എന്നോട് ചോദിച്ചേക്കാം...യാത്രയിൽ നിങ്ങളുടെ അനന്യമായ, അദ്വിതീയമായ, അതുമല്ലെങ്കിൽ ശ്രദ്ധേയമായ അനുഭവമെന്തെന്ന്.

വിദ്യാസമ്പന്നനായ ഒരാൾ ആകാംക്ഷാഭരിതനായി എന്നോട് ചോദിച്ചു .... കൈലാസത്തിൽ ശിവനെ കണ്ടോ എന്ന്!

ഇതിനൊക്കെ യുക്തമായ ഒരുത്തരം വേണ്ടേ?

ശിവനെ അർദ്ധനാരീശ്വരനായോ തനിയെയെങ്കിലുമോ കണ്ടിരുന്നെങ്കിൽ ഉറപ്പിച്ചു പറയാമായിരുന്നു, അതാണെന്റെ അനന്യമായ അനുഭവമെന്ന്. പക്ഷേ എന്റെ സംഘത്തിലെ ഏറ്റവും കൂടിയ ഭക്തന് പോലും അവിടെ ദിവ്യമായ ഒരനുഭൂതിയും ഉണ്ടായില്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ പറ്റും.

എന്തൊക്കെ കഥകളായിരുന്നു യാത്രക്ക് മുമ്പ് കേട്ടിരുന്നത്? ബ്രാഹ്മ മുഹൂർത്തത്തിൽ ദേവകൾ മാനസസരോവരത്തിൽ കുളിക്കാനെത്തുമെന്ന്, . . . . അപ്പോൾ ദിവ്യമായ എന്തൊക്കെയോ ആകാശത്ത് നിന്നും തടാകത്തിലേക്ക് വീഴുന്നതായി തോന്നുമെന്ന്... പർണ്ണമിനാളിൽ ശ്രീപാർവ്വതി തോഴിമാരോടൊത്ത് സരോവരത്തിൽ നീരാട്ടിനെത്തുമെന്ന്. . . . . മാനസ സരോവരത്തിൽ ദിവ്യജ്യോതി കാണുമെന്ന് . . ഇല്ല കഥകൾ അവസാനിക്കുന്നില്ല; അവ മുഴുവൻ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ലെന്നേയുള്ളു.... എന്നിട്ടോ?

ഗുരുപൂർണ്ണിമയുടെ പൗർണ്ണമിനാളിൽ ഞാൻ ഒരു മുഴുവൻ രാത്രിയും എല്ലിൽ കുത്തുന്ന തണുപ്പിനെ വെല്ലുവിളിച്ച് മാനസസരോവരത്തിന്റെ തീരത്ത് ഉറക്കം തൂങ്ങിയിരുന്നതാണ് . എന്തെങ്കിലും ഒരു ദിവ്യദർശനത്തിനായി എന്നിട്ടെന്ത്? തടാകത്തിലേക്ക് ഒരു ഉൽക്ക വീഴുന്നത് കാണാനുള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല. എന്നു വച്ച് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചു കളയരുത്. ആകാശത്ത് പൂർണ്ണചന്ദ്രൻ വിരാജിക്കുന്ന പൗർണ്ണമിനാളിൽ, അതും അതിവിശിഷ്ടമായ ഗുരുപൂർണ്ണിമയുടെ നാളിൽ, മാനസസരോവരത്തിന്റെ തീരത്ത് അസുലഭമായ ഒരു രാത്രി ആസ്വദിക്കാനുള്ള ഭാഗ്യം എത്ര കൈലാസയാത്രികർക്ക് കിട്ടിയിട്ടുണ്ട്? ചീനക്കാരന്റെ ചെങ്കൊടിയാലും മലകൾ ഇടിച്ചു തള്ളുന്ന അവന്റെ 'ജെസിബി’യാലും 'അസ്വാസ്ഥിത'മായ കൈലാസാന്തരീക്ഷത്തിൽ എന്തെങ്കിലും ദിവ്യാനുഭവം തികച്ചും ശ്രമകരം തന്നെ...

എനിക്ക് ഈ യാത്രയിൽ അനന്യമായ അനുഭവങ്ങളില്ല... അനന്യമായ കാഴ്ചകളേയുള്ളു. പൂക്കൾ.... ഹിമാലയമെന്ന പുഷ്പാലയം... അതാണ്, അത് മാത്രമാണ് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്!!! മഞ്ഞപ്പൂക്കൾ, വയലറ്റ് പൂക്കൾ, നീലപ്പൂക്കൾ, ചുവന്ന (ചൊമല!!) പൂക്കൾ, വെള്ളപ്പൂക്കൾ ....... ഇല്ല, ഹിമാലയത്തിലെ പൂക്കളുടെ നിറങ്ങൾ അവസാനിക്കുന്നില്ല..... എന്റെ വൊക്കാബുലരിയിൽ മാത്രമേ നിറങ്ങൾ അവസാനിക്കുന്നുള്ളു. . . ഒരു പക്ഷേ, അവിടെ ഇല്ലാത്തത് പച്ചപ്പൂക്കളും കറുത്ത പൂക്കളും മാത്രം . . . പക്ഷേ പച്ചപ്പൂക്കളാണോ എന്ന് തോന്നുന്ന തരത്തിൽ മനോഹരമായ പച്ചിലകളോടുകൂടിയ ചെറിയ ചെടികളും അവിടെയുണ്ട്; പൂവിനാണോ ഇലയ്ക്കാണോ ഭംഗി എന്നറിയാതെ നമ്മൾ ശങ്കിച്ചു പോകുന്ന അത്തരം സ്ഥിതിയും ഹിമാലയത്തിൽ പ്രതീക്ഷിക്കാം . . . ആരും വളർത്താതെ തന്നത്താനെ വളരുന്ന ഈ പൂക്കളെ നോക്കി 'Valley of flowers' എന്ന് വിളിക്കണമെങ്കിൽ ആ പൂങ്കാവനത്തിന്റേയും ഹിമാലയമെന്ന പുഷ്പാലയത്തിന്റേയും മനോഹാരിതയൊന്ന് ആലോചിച്ചുനോക്കൂ!!

പൂക്കൾക്ക് വർണ്ണവൈവിധ്യം മാത്രമല്ല ഉള്ളത്.. വർണ്ണവൈവിധ്യത്തെ തോൽപ്പിക്കുന്നതത്രെ അവയുടെ രൂപവൈവിധ്യം. നാലിതൾ പൂക്കൾ മുതൽ അനേകം ഇതളുള്ള പൂക്കൾ വരെയുണ്ടവിടെ. ഉരുണ്ട് കായ്കൾ പോലെയുള്ള പൂക്കളും കോളാമ്പി പോലെയുള്ള പലതരം പൂക്കളും അവിടെ കാണാം ... ഇതളുകളുടെ രൂപത്തിനും വലുപ്പത്തിനും എല്ലാം എന്തെന്തു വൈവിധ്യം. . . അതൊന്നും വാക്കുകൾ കൊണ്ടറിയിക്കാൻ എനിക്കാവില്ല. എന്തെല്ലാം തരം പൂങ്കുലകൾ.. ഹിമാലയത്തിലെ പൂക്കളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചാൽ ഡോക്റ്ററേറ്റ് കിട്ടാനൊന്നും ഒരു ബുദ്ധിമുട്ടും കാണില്ല. അത്രക്കുണ്ട് പൂക്കളെക്കുറിച്ചറിയാൻ.... ഈ പൂക്കളുടെ ഫോട്ടോയെടുത്ത് ജോസ്കോ ജുവലേഴ്സിനോ ആലുക്കാസ് ജുവലറിക്കോ കൊടുത്താൽ ആ പൂക്കളുടെ രൂപത്തിൽ പുതിയ കമ്മലുകളും ചങ്കേലസ്സുകളും ഉണ്ടാക്കി അവർ സ്ത്രീജനങ്ങളുടെ മനം കവരും എന്നെനിക്കുറപ്പുണ്ട്. അത്രക്ക് നയന മനോഹരമാണീ ഹിമാലയത്തിലെ പൂക്കൾ. ഹിമാലയത്തിലെ കുറ്റിച്ചെടികൾക്കു പോലും ആകർഷകമായ പൂക്കളുണ്ട്..

ഹിമാലയത്തിലെ പൂക്കളെല്ലാം കണ്ടു കഴിയുമ്പോൾ അവിടെ മഞ്ഞപ്പൂക്കളാണോ വയലറ്റ് പൂക്കളാണോ അധികം എന്ന ഒരു സംശയം മനസ്സിലുയർന്നേക്കാം... ജനസംഖ്യയിൽ ഇന്ത്യയും ചൈനയും ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നതു പോലെയാണ് പൂസംഖ്യയിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി അവിടെ മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും മത്സരിക്കുന്നത്. ഈ മത്സരത്തിനിടയിൽ, ഒരു പക്ഷേ, വെള്ളപ്പൂക്കൾ ഒന്നാം സ്ഥാനത്തിന്റെ കിരീടം നേടിയെടുത്തെന്നും വരാം. മുയലിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ആമയുടെ ലോകമല്ലേ ഇത്?

പക്ഷേ പൂക്കളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് മനസ്സിൽ ഖേദമേയുള്ളു. പാവം, ഈ പൂക്കൾ അനാഥമാണ്, പൂജക്കെടുക്കാത്ത ഈ പൂക്കൾ, പെൺകൊടിമാരുടെ മുടിയഴകാകാനാകാത്ത ഈ പൂക്കൾ, എന്തിന് ഒരു റീത്താകാൻ പോലും അവസരമില്ലാത്ത ഈ പൂക്കൾ, മൊട്ടായി,വിരിഞ്ഞ് പൂവായി, കൊഴിഞ്ഞു പോകാൻ വിധിക്കപ്പെട്ട ഈ പൂക്കൾ.... അവ തങ്ങളുടെ ഇഷ്ടദേവനായ മലർശരനെ സ്വപ്നം കാണുന്നുണ്ടാകുമോ???

വേണം, ഈ പൂക്കൾക്കൊരു ശാപമോക്ഷം... അവയെ ഇങ്ങനെ അനാഥമാക്കരുത്. . . ഏതായാലും കാമദേവൻ രംഗമൊഴിഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ വേണം ഇതിനൊരു പരിഹാരം കാണാൻ... വേണം ഉടനെ ഒരു കൈലാസ യാത്ര... ഒരു നൂറു തരുണീമണികളുമൊത്ത് . . . അനുപമമായ ഈ പൂക്കളറുത്ത് വനിതകളുടെ മുടിയഴകിന്നഴകായി ചാർത്തേണം... ഓരോ ശിരസ്സിലും... ഓരോ കാർകൂന്തളത്തിലും.... വനിതകൾക്കഴക്, പൂക്കൾക്കോ ദിവ്യമോക്ഷം... ആരാണീ പുതിയ കാമദേവൻ എന്നറിയാൻ പൂക്കൾ എന്നെ ഇതൾ വിരിച്ച് നോക്കും!! ഇനി എന്റെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ ... വേണ്ട, അതിപ്പോൾ പറയേണ്ട..... പിന്നെ ഒന്നേ ഇപ്പോഴറിയേണ്ടതുള്ളു... ഒരു നൂറു വനിതകളെ എവിടെ നിന്നൊപ്പിക്കുമെന്ന് ... ആ... കാത്തിരുന്ന് കാണാം ... പോകാനുള്ള ദിനമൊന്നും തീർച്ചയായിട്ടില്ലല്ലോ.

ബ്രഹ്മകമലം, വിഷ്ണുകമലം, കസ്തൂരീകമലം എന്നിങ്ങനെ വിചിത്രങ്ങളായ താമരപ്പൂക്കൾ ഇവിടങ്ങളിൽ കാണുമത്രെ. ആർക്കറിയാം? എല്ലാം കൈലാസയാത്രികരിലൂടെ പറഞ്ഞു കേട്ടതാണ്. ഏത് സീസണിലാണാവോ ഇതെല്ലാം വിടരുന്നത്? എന്തായാലും ഒരു കമലം ഞാൻ കണ്ടു.. യാത്രയിലുടനീളം... യാത്രാസംഘത്തിലുണ്ടായിരുന്ന ഒരു കമലം. ഈ കമലമ്മയെ അല്ലാതെ മേൽപ്പറഞ്ഞ വേറൊരു കമലവും എനിക്ക് എങ്ങും തന്നെ കാണാൻ കഴിഞ്ഞില്ല... റിട്ടയർ ചെയ്യാൻ കമലമ്മയ്ക്കിനി മാസങ്ങളേ ഉള്ളൂ എന്നു കൂടി എഴുതിയില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ എന്നെക്കുറിച്ച് തെറ്റിദ്ധരിക്കാനും മതി.

യാത്രയിൽ ഉടനീളം എന്തു ചെയ്തു എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ എന്തു പറയും?

വയലാറിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഞാൻ ചെയ്തത് ഇത്രമാത്രം....

ഒരു മാസക്കാലം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ കണ്ടും നോക്കിയും അതിശയിച്ചും പ്രശംസിച്ചും സമയം ചെലവിട്ടു. അരഞ്ഞാണങ്ങൾ, ചങ്കേലസ്സുകൾ, ശിരോഭൂഷണങ്ങൾ, ശിരസ്സിൽ ചാർത്തിയ പൂക്കൾ എന്നിങ്ങനെ ഭൂമി തന്റെ ശരീരത്തിലണിഞ്ഞതും സ്ത്രീധനമായിക്കിട്ടിയതുമായ ഓരോന്നും നോക്കിയും ആസ്വദിച്ചും അസൂയപ്പെട്ടും ഞാൻ യാത്രയിൽ സമയം പോക്കി.

ഭൂമിയുടെ ഈ സ്ത്രീധനങ്ങൾ എതെന്ന് മനസ്സിലായില്ലേ? വയലാർ പാടിയത് ഓർക്കൂ,

"പുഴകൾ, മലകൾ, പൂവനങ്ങൾ,
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ"

ഭൂമിയുടെ ഈ സ്ത്രീധനങ്ങളൊക്കെ ഹിമാലയമെന്ന 'ലോക്കറിൽ" ആണ് പ്രകൃതി സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇത്രയധികം പുഴകളും മലകളും മരങ്ങളും പൂങ്കാവനങ്ങളും ഹിമാലയത്തിൽ ഉണ്ടാകുമായിരുന്നില്ല. മഹാഭാരതത്തെ പറ്റി ഒരു ചൊല്ലുണ്ടല്ലോ? "മഹാഭാരതത്തിലുള്ളത് മറ്റു ഗ്രന്ഥങ്ങളിൽ കണ്ടേക്കാം, പക്ഷേ അതിലില്ലാത്തത് മറ്റെവിടേയും കാണില്ല" എന്ന്... ഈ ചൊല്ല് മലകൾ, പുഴകൾ, പൂവനികൾ എന്നിങ്ങനെയുള്ള പ്രാകൃതികപ്രതിഭാസങ്ങളെ സംബന്ധിച്ചിടത്തോളം ഹിമലയത്തിനും ബാധകമായേക്കാം.. ഹിമാലയത്തിലെ പൂങ്കാവനങ്ങളും മരങ്ങളും മറ്റു മലകളിലും കണ്ടേക്കാം, പക്ഷേ ഇവിടെ കാണാത്ത പൂക്കളും മരങ്ങളും മറ്റിടങ്ങളിൽ കാണണമെന്നില്ല... അത്രയ്ക്ക് വൈവിധ്യത്തോടെയാണ് പുഴകളും മലകളും മരങ്ങളും പൂക്കളുംപൂങ്കാവനങ്ങളും ഹിമാലയത്തെ അലങ്കരിക്കുന്നത്.

കൈലാസയാത്രയെക്കുറിച്ച് നാട്ടുകാരിൽ പലർക്കും എന്തെല്ലാം തെറ്റിദ്ധാരണകളാണ്. ഒന്നും അവർ നേരേ ചൊവ്വേ മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾക്കിപ്പോൾ പണി എന്റെ കയ്യും കാലും തൊട്ടു വന്ദിക്കലാണ്. അവരെല്ലാം കരുതുന്നത് കൈലാസയാത്ര മൂലം എന്റെ പാപങ്ങളെല്ലാം തീർന്നിരിക്കുന്നൂ എന്നും ഞാൻ ദേവകളോളം വിശുദ്ധനായിരിക്കുന്നൂ എന്നുമാണ്. എന്താണെന്നോ ഈ വിശ്വാസത്തിനു കാരണം? ശ്രദ്ധിക്കൂ!!

സ്കന്ദപുരാണത്തിൽ കൈലാസത്തെക്കുറിച്ചൊരു പരാമർശമുണ്ടത്രെ. സഹയാത്രികനായ അരവിന്ദിൽ നിന്നു കിട്ടിയ അറിവാണിത്. "ബാലസൂര്യന്റെ വെയിലേറ്റ് മഞ്ഞുകണങ്ങൾ വരണ്ടുണങ്ങി ഇല്ലാതാകുന്നതു പോലെ ഹിമാലയ കൈലാസ ദർശനത്താൽ ഭക്തന്റെ പാപങ്ങളും നശിച്ചില്ലാതാകുന്നു" എന്നതാണാ പരാമർശം.

ആഹാ! എന്തൊരുപമ! കൈലാസത്തെ ബാലസൂര്യനോടും നമ്മുടെ പാപങ്ങളെ മഞ്ഞുകണങ്ങളോടും അല്ലേ ഉപമിച്ചിരിക്കുന്നത്. എന്തൊരു കല്പന.

പക്ഷേ, പാവം മനുഷ്യൻ, അവന് ആ ഉപമയിലടങ്ങിയ വാച്യാർത്ഥമേ മനസ്സിലായുള്ളൂ. ആ ഉപമയുടെ ആശയം ഒട്ടുമേ മനസ്സിലാകാതെ പോയി.

ഞാൻ പറഞ്ഞു വരുന്നത് മഞ്ഞു കണങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാകുന്നുണ്ടോ? ഈ മഞ്ഞുകണങ്ങളെ ഇല്ലാതാക്കുന്ന ബാലസൂര്യൻ തന്റെ ബാല്യാവസ്ഥ പിന്നിട്ട് യൗവ്വനവും ഗാർഹസ്ഥ്യവും വാർദ്ധക്യവുമൊക്കെക്കഴിഞ്ഞ് സന്ധ്യക്ക് കടലിൽ ഒസാമാ ബിൻ ലാദനെപ്പോലെ ജലസമാധിയാകുമ്പോൾ ചിരിക്കുന്നതാരെന്നറിയുമോ? സാക്ഷാൽ മഞ്ഞുകണങ്ങൾ തന്നെ. സംശയമുണ്ടെങ്കിൽ അടുത്ത ദിവസം ബാലസൂര്യൻ ഉണരുന്നതിനു മുമ്പ് ഒന്നു പോയി നോക്കൂ. ആ മഞ്ഞുകണങ്ങൾ അവിടെത്തന്നെ കാണും.

ഇപ്പോൾ മനസ്സിലായില്ലേ സ്കന്ദപുരാണം പറഞ്ഞതെന്തെന്ന്? കൈലാസം ദർശിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ പാപം ഇല്ലാതാകുന്നുള്ളൂ. ആ ദർശനം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ പാപങ്ങൾ തിരിച്ചു വരും... മഞ്ഞുകണങ്ങൾ വീണ്ടും വരുന്നതുപോലെ..

ഞാൻ കൈലാസദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എന്റെ പഴയ പാപങ്ങൾക്ക് കൂട്ടിനായി എന്റെ സഹയാത്രികരോടുള്ള പെരുമാറ്റത്തിൽ നിന്നെനിക്ക് കിട്ടിയ പാപങ്ങളും ഇപ്പോഴുണ്ട്. എന്നിട്ടും നാട്ടുകാരെന്റെ കാൽ തൊട്ടു വന്ദിക്കുന്നു. ഈശ്വരാ, അതും എന്റെ പാപങ്ങൾ വർദ്ധിപ്പിക്കുകയല്ലേ?

പിന്നെ കൈലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനമായി പറയാനുള്ളത് കൈലാസദർശന ത്തിനെത്തുന്ന സ്ത്രീകളെ കുറിച്ചാണ്.

കൈലാസയാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകളോട് എനിക്ക് അനുകമ്പയാണോ അവജ്ഞയാണോ തോന്നുന്നത് എന്നു പറയുക പ്രയാസം. യാത്രയിലെ അവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ശരിക്കും അനുകമ്പ തന്നെയാണ് തോന്നുന്നത്. യാത്രയിൽ അവർക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാലുള്ള അവസ്ഥ ഒന്നു നോക്കൂ. അതിനവർക്ക് അൽപ്പം പ്രൈവസിയൊക്കെ വേണ്ടേ? അവരെവിടെ മൂത്രമൊഴിക്കും? ഒറ്റയടിപ്പാതകളും കാട്ടുവഴികളും ദുർഘടമായ പാതകളും മാത്രമുള്ള വഴിയിൽ, ആധുനികമായതോ പ്രാകൃതമെങ്കിലുമായതോ ആയ ഒരു ശൗചാലയ സൗകര്യവും ഇല്ലാത്ത വഴിയിൽ, അവരെന്തു ചെയ്യും? വഴിയിൽ സംഘാംഗങ്ങൾ മാത്രമല്ല ഉണ്ടാകുക, മറ്റു വഴിപോക്കരും കാണും.. പിന്നെ പോർട്ടർമാർ, കുതിരക്കാർ എന്നിവരും അടുത്ത് കാണും... ഒരു പക്ഷേ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ അവർ സഹായത്തിനു വിളിച്ചിട്ടുള്ള അപരിചിതനായ കുതിരക്കാരനോ പോർട്ടറോ അവരുടെ കൂടെ കണ്ടെന്നിരിക്കും... അയാളോടെന്തു പറഞ്ഞായിരിക്കും അവർ മൂത്രമൊഴിക്കാൻ പോകുക? എങ്ങോട്ടായിരിക്കും പോകുക? ഒരു വശത്ത് അഗാധമായ പുഴ, മറുവശത്ത് ഉയർന്നു നിൽക്കുന്ന പാറകൾ,... അവർ എവിടെ പോകും? അതല്ലാ ഇനി ചുറ്റും ഇടതൂർന്ന കാടെണെന്നു കരുതൂ, എന്തു ധൈര്യത്തിലാണ് അവർ കാട്ടിലേക്ക് പോകുക? അവിടെ അവരെ കാത്തിരിക്കുന്നത് വന്യമൃഗമോ ആധുനികമനുഷ്യനോ എന്ന് എങ്ങനെ അറിയും? എന്നിട്ടും യുവതികൾ ഈ യാത്രയിൽ ധാരാളമയി പങ്കെടുക്കുന്നു... അവർക്കു തന്നെ അറിയാം ഈ സന്ദർഭങ്ങളിൽ അവരെന്തു ചെയ്യുന്നു എന്ന്!!! വെറുതെയല്ല, സംഘത്തിൽ മലയാളിസ്ത്രീകൾ ഇല്ലാത്തത്, ഇത് തന്നെയയിരിക്കാം പ്രധാന കാരണം.

ചെറുപ്പക്കാരായ സ്ത്രീകൾ ഈ യാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്നത് കാണുമ്പോൾ അവരോട് വരുന്ന വിരോധത്തിനും എന്നിൽ അളവില്ല തന്നെ. ഹിന്ദുക്കൾ പവിത്രവും ദിവ്യവുമായി കരുതുന്നതാണ് കൈലാസവും മാനസസരോവരവും.. ഒരു മാസത്തെ യാത്രാ സമയം വേണ്ടി വരുന്ന ആ സ്ഥലത്തേക്കാണ് യൗവ്വനയുക്തകളായ സ്ത്രീകൾ തീർത്ഥാടനം എന്ന പേരും പറഞ്ഞ് പോകുന്നത്. ശബരിമലയിൽ ഈ സ്ത്രീകൾക്ക് ദർശനാനുമതിയും സന്ദർശനാനുമതിയും നിഷേധിച്ചിരിക്കുന്നത് അവർക്ക് ഒരു മാസത്തെ വ്രതം എടുക്കൻ പറ്റാത്തതുകൊണ്ടാണെങ്കിൽ അതേ കാരണം ഈ കൈലാസയാത്രക്കും ബാധകമല്ലേ? യാത്രാമദ്ധ്യേ എത്ര എത്ര ക്ഷേത്രങ്ങളിലും പവിത്രമായ മറ്റു സ്ഥലങ്ങളിലും ഈ യാത്രാസംഘം കയറുന്നുണ്ട്. അപ്പോഴെല്ലാം അത്തരം വേളകളിൽ കാത്തു സൂക്ഷിക്കേണ്ട വിശുദ്ധി ഉറപ്പാക്കാൻ ഇവർക്കാകുന്നുണ്ടോ? 'പീര്യേഡ്സ്'-നെ കുറിച്ച് ഭക്തസംഘത്തോട് തുറന്ന് സംസാരിക്കാൻ തുനിഞ്ഞ സ്ത്രിയും കൂട്ടത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഈ നോർത്തിന്ത്യൻ പെണ്ണുങ്ങളുടെ താൻപോരിമ മനസ്സിലാകുമല്ലോ? യൗവ്വനയുക്തകളായ സ്ത്രീകൾ കൈലാസത്തിലെത്തുന്നതിന്റെ കാരണം കൈലാസം ഇപ്പോൾ കമ്യൂണിസ്റ്റ് ചൈനയിലാണെന്നതും അവർക്കിതിലൊന്നും മതപരമായ താല്പര്യങ്ങളില്ലെന്നതും മാത്രമല്ല മറിച്ച് ഈ പ്രോഗ്രാം ഏർപ്പാടാക്കിയിരിക്കുന്നത് ഭാരതസർക്കാർ ആണെന്നതു കൂടിയാണ്. അതോ ഇനി സ്വാമിമാർ കൊണ്ടുപോകുന്ന സംഘത്തിലും ഈ ചെറുപ്പക്കാരികളുണ്ടോ ആവോ? യാത്രയിലുടനീളം സസ്യാഹാരമേ തരൂ എന്ന് സംഘാടകർ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. അതെന്തിനാണാവോ? യാത്ര തീർത്ഥാടനത്തിനായതു കൊണ്ടും അത് പവിത്രമായതു കൊണ്ടും ആണ് സസ്യാഹാര വിതരണമെങ്കിൽ മേലെഴുതിയ കാര്യവും സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടത് ഈ പവിത്രതയ്ക്കാവാശ്യമാണ്. ശബരിമലയിൽ 50 വയസ്സിനു താഴെയുള്ള സ്ത്രീകൾ ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നത് സർക്കാറും പോലീസും തന്നെയാണല്ലോ?

യാത്രയിലങ്ങോളം നായകൾക്ക് യാത്രികരോടുള്ള സാമീപ്യം പറയത്തക്കതാണ്. നടക്കുമ്പോൾ ഒറ്റക്കാണെങ്കിൽ ഞാനെപ്പോഴും ഒരു നായയെ അടുത്ത് കാണാറുണ്ട്; അതിന്റെ നടത്തം കണ്ടാൽ അതെന്നെ എനിക്കുവേണ്ടി അനുഗമിക്കുകയാണെന്നു തോന്നും. മിക്കവാറും കാമ്പുകളിലും നായ്ക്കളുടെ സാന്നിദ്ധ്യമുണ്ട്. അവയാണ് ഞങ്ങളെ അനുഗമിക്കുന്നത്.

ഏതായാലും ഈ കൈലാസ പരിക്രമണം കഴിഞ്ഞ സ്ഥിതിക്ക് ഒരു സ്ഥാനപ്പേരില്ലാതെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് മോശമാണ്. മക്കയിലൊക്കെ പോയാലങ്ങനെയല്ലേ? പോകുന്നത് സാദാ ആൾക്കാരാണ്, പക്ഷേ മടങ്ങുന്നതോ? ഹാജിമാർ, ഹജ്ജുമ്മമാർ... നമുക്കും വേണ്ടേ അത്തരമൊരു പേരൊക്കെ.. ഇതൊക്കെ യാത്രികളിൽ ചർച്ചക്ക് വന്നതാണ്. കൈലാസത്തിൽ പോയവനെ കൈലാസി എന്നു വിളിച്ചാൽ മതിയത്രെ, ഛായ്, എന്തൊരു കഷ്ടം.. എങ്കിൽ പിന്നെ മക്കയിൽ പോയവനെ മക്കിയെന്നു വിളിച്ചാൽ പോരെ? കൈലാസത്തിൽ പരിക്രമണം ചെയ്ത സ്ഥിതിക്ക് 'പരിക്രമി' എന്നു പറയുന്നതായിരിക്കും ശരി.. പക്ഷേ അതിനൊരു ബലം പോരാ.. അതുകൊണ്ട് പരാക്രമി എന്നു പറയാം.. 'പരാക്രമി ആൾരൂപൻ' - യെസ്, കേൾക്കുമ്പോൾ തരക്കേടില്ല. ഒന്നുമില്ലെങ്കിലും പരാക്രമികൾക്കേ ഈ ഹിമാലയം ചവിട്ടിക്കടന്ന് കൈലാസത്തിലെ ത്താൻ പറ്റൂ.

***************************************************************തുടരും