2011, മേയ് 24, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 1

ഇത് ഒരു യാത്രാവിവരണമല്ല. അത്തരം ഒരു വിവരണത്തിൽ അവശ്യം വരേണ്ട പലതും ഇതിൽ ഉണ്ടാവില്ലെന്നതു തന്നെ പ്രധാന കാരണം; കെട്ടിയിടപ്പെട്ട പശു കയറു പൊട്ടിച്ച് ആരാന്റെ പറമ്പിൽ കയറി പുല്ലു തിന്നുന്നതുപോലെ യാത്രയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളും ഇവിടെ എഴുന്നള്ളിക്കണ്ടെന്നും വരാം. അതുകൊണ്ടു തന്നെ ഇതിനെ ഇനി യാത്രാനുഭവങ്ങൾ എന്നു പറയാമോ എന്നും ഉറപ്പില്ല.

തോന്ന്യാക്ഷരങ്ങൾ -

ആരാണീ പ്രയോഗം ആദ്യമായി നടത്തിയത്?

അറിയില്ല.

പക്ഷേ പണ്ടെവിടെയോ അതു വായിച്ചിട്ടുണ്ട്. അല്ലെങ്കിലിപ്പോൾ ഈ പ്രയോഗം മനസ്സിലേക്കോടിയെത്തില്ല. ആ പ്രയോഗത്തിന്റെ അർത്ഥാനർത്ഥങ്ങളിലേക്ക് കടക്കാനൊന്നും ഞാനിപ്പോൾ മുതിരുന്നില്ല. ഇനി ഇതിന്‌ കോപ്പിറൈറ്റ് വല്ലതും ഉണ്ടോ എന്നും ഞാൻ അന്വേഷിച്ചിട്ടില്ല.

ഞാൻ എഴുതുന്നത് ഒരു യാത്രാവിവരണം അല്ലെന്നിരിക്കേ, അതിൽ നിറയെ എന്റെ മനസ്സിൽ തോന്നുന്ന ചിന്തകളുണ്ടെന്നിരിക്കേ, അതെ, ഇതിനെ തോന്ന്യാക്ഷരങ്ങൾ എന്നു പറയുന്നതാവും ഉചിതം...

വഴിയിൽ വച്ച് കണ്ണിൽ പെട്ട കാഴ്ചകൾ അറിയുന്ന വാക്കുകളിൽ കുറിച്ചിടുക; അത്ര മാത്രമേ ഉദ്ദേശിക്കുന്നുള്ളു. വഴിയിലെ എല്ലാ കാഴ്ചകളും കണ്ണിൽ പെട്ടുകാണില്ല, അത്തരം കാണാക്കാഴ്ചകളിൽ ചിലത് മറ്റുള്ളവരിൽ നിന്ന് കേൾക്കും. അവ 'കേട്ട കാര്യങ്ങൾ' എന്ന വകുപ്പിൽ പെടും, അവയും ഇവിടെ കുറിച്ചിട്ടെന്നു വരാം. പിന്നെ ഈ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും എന്റെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങൾ..... അതും ഇവിടെ കാണും. ഇവയെല്ലാം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത വിധം ഇവിടെ കോറി വയ്ക്കുക; അതിലപ്പുറം ഉദ്ദേശങ്ങളൊന്നും ഇതിലില്ല. ഒരു ഡയറിയിൽ എഴുതുന്നതിൽ നിന്നും എത്രയോ എളുപ്പത്തിൽ എഴുതിവയ്ക്കാൻ ഈ ബ്ലോഗിനേക്കാൾ ലളിതമായ മാർഗ്ഗം മറ്റേതുണ്ട്? ബ്ലോഗാവുമ്പോൾ വല്ലവർക്കും വേണമെങ്കിൽ വായിക്കുകയുമാവാമല്ലോ.

എഴുതുമ്പോൾ ചിലപ്പോൾ സഹയാത്രികരെക്കുറിച്ചെന്തെങ്കിലും എഴുതിയെന്നിരിക്കും. ആരെയും വേദനിപ്പിക്കാനല്ല, ആരെയും മോശക്കാരാക്കാനുമല്ല. ചില വ്യക്തികൾ, സംഭവങ്ങൾ... അവ() നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റും... അത്തരം കാര്യങ്ങളേ എഴുതൂ, യാതൊരു ദുരുദ്ദേശവുമില്ലാതെ....രണ്ട് മൂന്ന് ഉദാഹരണങ്ങൾ പറയാം, ഒരു തുടക്കമെന്ന നിലയിൽ.....ബാക്കി സമയാസമയങ്ങളിലും....

എന്റെ സംഘത്തിൽ ഒരു കൂട്ടായിട്ട് രണ്ട് പേർ ഉണ്ടായിരുന്നു; ഒരാണും ഒരു പെണ്ണും. ആണ്‌ ഒരു വീട്ടിലെ ഭർത്താവും അച്ഛനുമാണ്‌. പെണ്ണ് മറ്റൊരു വീട്ടിലെ ഭാര്യയും അമ്മയുമാണ്‌..... അവർ സുഹൃത്തുക്കളാകുന്നതിൽ ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. ഒന്നിച്ച് കൈലാസയാത്ര നടത്തുന്നതിലും ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. പക്ഷേ, യാത്രയിലുടനീളം അവസരം കിട്ടുമ്പോഴെല്ലാം ഒരുമിച്ചൊരു മുറിയിൽ കഴിയുക, ഒരുമിച്ചൊരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, എന്തിന്‌? ഒരുമിച്ചൊരു കപ്പ് കാപ്പി മാറി മാറിക്കുടിക്കുക എന്നൊക്കെ കാണുമ്പോൾ ആരും ശ്രദ്ധിച്ചു പോകും, ഇവർ സുഹൃത്തുക്കളോ, ഭാര്യാഭർത്താക്കന്മാരോ അതോ കാമുകീകാമുകന്മാരോ എന്ന്‌...

എന്റെ സംഘത്തിൽ രണ്ട് ഡോക്റ്റർമാർ ഉണ്ടായിരുന്നു. രണ്ടും പെണ്ണുങ്ങൾ. എനിക്കാണെങ്കിൽ യാത്രയിലുടനീളം ബ്ലഡ് പ്രഷർ കൂടുതലായിരുന്നു. യാത്ര പാതി വഴി പിന്നിടുമ്പോൾ ഉള്ള മെഡിക്കൽ ടെസ്റ്റിൽ എന്റെ പ്രഷർ 160/100 എന്ന വലിയ അളവിലായിരുന്നു. ഒരു ലേഡീ ഡോക്റ്ററെ കണ്ട് പ്രഷറിന്റെ ഗുളിക ചോദിച്ചപ്പോൾ അവർ ഒരു മടിയും കൂടാതെ ഉടനെ എടുത്തു തന്നു. പ്രഷർ കാരണം എന്റെ യാത്ര മുടങ്ങരുതെന്ന് അവർ കരുതിക്കാണണം. അടുത്ത തവണ ഞാൻ ഗുളികക്ക് മറ്റേ ലേഡീ ഡോക്റ്ററെയാണ്‌ സമീപിച്ചത്. അവർ എന്റെ പ്രഷറിന്റെ ല്ലാ ചരിത്രവും ചോദിച്ച് ചോദിച്ച് അവസാനം എനിക്ക് ഗുളികയുടെ ആവശ്യമില്ലെന്നെന്നെ ഉപദേശിച്ച് വിട്ടു. കൈലാസനാഥൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്നു വേണം കരുതാൻ. യാത്രാവസാനം, യാത്രക്കാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ ആദ്യത്തെ ആളിന്റെ പേർ ഡോ. ആരാധന എന്നു കൊടുത്തപ്പോൾ രണ്ടാമത്തെ ആളിന്റെ പേര്‌ വെറും മിസ്സിസ്സ് സുധ എന്നേ ഉണ്ടായിരുന്നുള്ളൂ. രോഗിക്ക് മരുന്ന് ആവശ്യമുള്ളപ്പോൾ കൊടുക്കാത്ത ആളിന്റെ പേരിൽ ഡോ. വേണ്ടെന്ന് ദൈവം ഫോട്ടോ എഡിറ്ററെ തോന്നിപ്പിച്ചു കാണും. അല്ലാതെ ഞാനെന്തു പറയാൻ!!

ഗ്രൂപ്പിൽ രണ്ട് പെണ്ണുങ്ങളുണ്ടായിരുന്നു. ഹൗ! എന്താണവരുടെ വണ്ണം? അവരുടെ ഓരോ ചന്തിയും ഒരു രണ്ടിൽ ചില്വാനം ചന്തിയെങ്കിലും കാണും. , അതൊരു കാഴ്ച തന്നെയായിരുന്നു, യാത്രയിലുടനീളം!!! ഒരുത്തിക്കാണെങ്കിൽ നീളവും ഇല്ലായിരുന്നു; അവളെങ്ങാൻ എന്റെ അടുത്ത് നിന്നിരുന്നെങ്കിൽ 10 എന്നെഴുതിയ പോലെ ഉണ്ടാകുമായിരുന്നു. ഒരൊന്നും ഒരു പൂജ്യവും.

ഈ എഴുത്തിൽ ധരാളം കുറ്റങ്ങളും കുറവുകളും കാണും. അത് തികച്ചും സ്വാഭാവികം. ആരെങ്കിലും ഇത് വായിക്കാനിടയായാൽ എഴുത്തങ്ങനെയായി, ഇങ്ങനെയായി എന്നൊക്കെ അവരിതിൽ തെറ്റ് കാണും. അതും സ്വഭാവികം; എന്തെന്നാൽ നമ്മൾ ഭാരതീയർ പൊതുവിലും കേരളീയർ പ്രത്യേകിച്ചും മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാൻ ബഹുകേമന്മാരാണ്‌. ഞാനിതു വെറുതെ പറയുകയല്ല. തെളിവു തരാം വേണമെങ്കിൽ, വായിച്ചുകൊള്ളൂ!!!

നമ്മുടെ കൊതുകില്ലേ? പാവം!.......... മൂന്നക്കം വരുന്ന എല്ലുകൾ മനുഷ്യന്മാർക്കുള്ളപ്പോൾ പാവം കൊതുകിന്‌ പേരിനൊരെല്ലു പോലും ഇല്ലെന്ന്‌ നമുക്കറിയാം. എന്നിട്ടും ആ ഇത്രയും പോന്ന കൊതുകിനോടാണ്‌ മനുഷ്യന്റെ യുദ്ധം. നോയ്ഡയിലെ വീടുകൾക്കു മുന്നിലൂടെ 'ഫോഗിങ്ങ് മെഷീൻ' പുക തുപ്പിപ്പായുമ്പോൾ അതിന്റെ ഡ്രൈവറുടെ വിചാരം കാർഗിലിൽ പാക്കിസ്ഥാൻകാരനെ വെടി വയ്ക്കുകയാണ്‌ എന്നാണ്‌. പാവം കൊതുകാണ്‌ ചത്തു വീഴുന്നത് എന്ന് അവനറിയുന്നേ ഇല്ല.

കൊതുകിനെ കൊല്ലുന്ന കാര്യം അബദ്ധവശാൽ പറഞ്ഞെന്നേയുള്ളു; മനുഷ്യൻ കൊതുകിനെതിരേ കുറ്റം കണ്ടുപിടിക്കുന്ന കാര്യമാണ്‌ ഞൻ പറഞ്ഞു വരുന്നത്............

വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, അത് മുട്ട വിരിഞ്ഞുണ്ടാകുന്നതല്ലേ? അമ്മിഞ്ഞ കുടിച്ച് വളരാനുള്ള ഭാഗ്യമൊന്നും കൊതുകിനില്ല. അതുകൊണ്ടാണ്‌ ഞാൻ പാവം കൊതുകെന്ന്‌ വീണ്ടും പറഞ്ഞത്. ആ കൊതുകിനെ ഒന്നു നോക്കൂ..... അത് ഒരു സ്ത്രീയുടെ ചോര കുടിക്കാൻ നോക്കുമ്പോൾ കാണുന്നതെന്താ? കുഞ്ഞ് അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... ഒരു പശുവിന്റെ പുറത്ത് ഇരിക്കുമ്പോൾ കാണുന്നതെന്താ? പശുക്കുട്ടി അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... കൊതുക് ഒരാടിന്റെ പുറത്തിരിക്കുമ്പോഴോ? അപ്പോഴും കാണുന്നത് ആട്ടിൻ‍കുട്ടി അമ്മിഞ്ഞ കുടിക്കുന്നതാണ്‌. ഇതൊക്കെ കാണുമ്പോൾ തനിക്കും അൽപ്പം അമ്മിഞ്ഞ കുടിച്ചാൽ കൊള്ളാമെന്ന് കൊതുകിന്‌ ഒരു മോഹമുണ്ടായാൽ അതിനെ കുറ്റം പറയാമോ? ഇല്ല തന്നെ. അങ്ങനെയാണ്‌ അത് പശുവിന്റെ അകിട്ടിൽ പോയി ഇരിക്കുന്നത്. അകിട്ടിൽ എന്നു പറഞ്ഞാൽ പശുവിന്റെ അമ്മിഞ്ഞ മേൽ.

വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, എത്ര ചെറുതാണ്‌ അതിന്റെ വായ. പശുവിന്റെ അമ്മിഞ്ഞയൊന്നും അതിന്‌ വായ്ക്കകത്താക്കാൻ പറ്റില്ല തന്നെ. പിന്നെ എങ്ങനെ അമ്മിഞ്ഞ കുടിക്കും? ഇനി , ഒന്നേയുള്ളു മാർഗ്ഗം... അമ്മിഞ്ഞമേൽ എവിടെയെങ്കിലും ഒന്നു കുത്തി നോക്കുക. അമ്മിഞ്ഞ കിട്ടിയാലായി.... പാവം കൊതുക്‌... അതിന്‌ തലച്ചോറൊന്നും ഇല്ലല്ലോ, ചിന്തിക്കാൻ,... അതിനറിയില്ലല്ലോ കുത്തിയാൽ വരുന്നത് ചോരയാണെന്ന്‌. പിന്നെ കിട്ടിയതാവട്ടെ എന്നു കരുതി കൊതുകാ ചോര കുടിക്കും, ഒന്നുമില്ലെങ്കിലും വിശപ്പെങ്കിലും മാറുമല്ലോ എന്നു കരുതി.... ഇത്രയും മതി അറിയാതെ ചെയ്തുപോയ പ്രവർത്തിക്ക് മലയാളിയുടെ കുറ്റം കേൾക്കാൻ... അതും സാംസ്കാരിക നായകന്മാരെന്നും സാഹിത്യനായകന്മാരെന്നും ഒക്കെ പറയപ്പെടുന്ന വിദ്യാസമ്പന്നരായ കവികളിൽ നിന്ന്‌. നോക്കൂ, എന്താണ്‌ കവി പറഞ്ഞതെന്ന്?

"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം."

ഇപ്പോൾ മനസ്സിലായില്ലേ നമ്മൾ മറ്റുള്ളവരെ കുറ്റം പറയാൻ മിടുക്കന്മാരാണെന്ന്. ഇത്ര ക്രൂരമാകാമോ മനസ്സ്?

"ഇത്ര ക്രൂരനാകാമോ മനുഷ്യൻ" എന്നു വേണമായിരുന്നൂ എന്നല്ലേ നിങ്ങളുടെ മനസ്സിപ്പോൾ പറയുന്നത്? ഇതാ ഞാൻ പറഞ്ഞത് മറ്റുള്ളവർ പറയുന്നതിൽ തെറ്റ് കാണാൻ നമുക്ക് മിടുക്ക് കൂടുതലാണെന്ന്‌... പക്ഷേ, ഒന്നാലോചിച്ചാൽ നിങ്ങൾ പറഞ്ഞതും ശരിയാണ്‌. പക്ഷേ രണ്ടും ശരിയാകുന്നതെങ്ങനെ? ഏതാണ്‌ ശരി എന്നെങ്ങനെ കണ്ടു പിടിക്കും?

ഇത്തരം സന്ദർഭങ്ങളിലാണ്‌ നമ്മൾ അല്പം തത്വചിന്താപരമായി സമീപിക്കേണ്ടത്. വാക്കുകളും പ്രയോഗങ്ങളും തത്വചിന്താപരമായി വിശകലനം ചെയ്യുമ്പോൾ ഇതിനൊക്കെ ഉത്തരം കിട്ടാതിരിക്കില്ല. മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യന്റെ മുഖം പ്രസന്നമായിരിക്കും, ശരീരം ചുറുചുറുക്കുള്ളതായിരിക്കും. അതായത് മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യനും സന്തോഷം ആയിരിക്കും. ഇനി മനസ്സ് നിറയെ സങ്കടമാണെങ്കിലോ? മനുഷ്യന്റെ മുഖം ദു:ഖസാന്ദ്രമായിരിക്കും, ശരീരം ഉന്മേഷരഹിതമായിരിക്കും. അതായത് മനസ്സിൽ സങ്കടമായിരിക്കുമ്പോൾ മനുഷ്യനും സങ്കടമായിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ മനസ്സിന്റെ അവസ്ഥ തന്നെയാണ്‌ മനുഷ്യന്റെ അവസ്ഥ. ഈ "അവസ്ഥ"യിൽ ഗണിതശാസ്ത്രത്തിലും മറ്റും ചെയ്യുന്നതു പോലെ 'കൊറോളറി' ഒന്ന് പ്രയോഗിച്ചു നോക്കൂ. അപ്പോൾ കാണാം ഈ മനസ്സും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന്‌. അപ്പോൾ നോക്കൂ, നമ്മൾ തമ്മിൽ ചിന്താഗതിയിൽ എന്തൊരു യോജിപ്പെന്ന്‌. ഇതായിരിക്കാം നമ്മുടെ സംസ്കാരത്തെ പറ്റി നമ്മൾ പറയുന്ന നാനാത്വത്തിലെ ഏകത്വം. അല്ലേ? അതായത് നിങ്ങൾക്ക് തോന്നുന്നുണ്ടാകും നമ്മൾ കുറ്റം പറയാൻ മോശക്കാരല്ലെന്ന്. അല്ലേ?

സത്യം പറഞ്ഞാൽ ഈ കുറ്റം പറച്ചിൽ നമ്മൾ മനുഷ്യർ മാത്രം ചെയ്യുന്നതാണ്‌. ഏതെങ്കിലും പശുവോ ആടോ പരസ്പരം കുറ്റം പറഞ്ഞതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. പാമ്പുകൾ, പറവകൾ എന്നിവയും അങ്ങനെ തന്നെ. പിന്നെ നമ്മൾ വളർത്തുന്ന നായ്ക്കൾ മാത്രമുണ്ട് കുരച്ചും പരസ്പരം കടി കൂടിയും സമയം കളയുന്നത്, അത് ഒരു പക്ഷേ നമ്മിൽ നിന്നും കിട്ടിയതാകാനും മതി. അവയ്ക്കീ ദു:സ്വഭാവം ഉള്ളതുകൊണ്ടാണല്ലോ നമ്മൾ അവയെ 'നായ്ക്കൾ', 'പട്ടികൾ' എന്നൊക്കെ വിളിക്കുന്നത്.

എന്തായിരിക്കും ഇങ്ങനെ കറ്റം പറയാൻ തോന്നാൻ കാരണം എന്നാണോ? അതും പറയാം, കേട്ടോളൂ..... നമ്മൾ ഭാരതീയർ ചെറുപ്പത്തിൽ ആദ്യം പഠിക്കുന്നത് നമ്മുടെ തെറ്റുകൾക്കു പോലും മറ്റുള്ളവരെ കുറ്റം പറയാനാണ്‌. അതും വെറുതെ പറയുകയല്ല, തെളിവു തരാം... എന്നിട്ട് മുന്നോട്ട് പോകാം. അങ്ങനെയാകുമ്പോൾ അബദ്ധവശാൽ ആരെങ്കിലുമിതൊക്കെ വായിച്ചാലും ഒന്നും പറയാതെ സ്ഥലം വിട്ടു കൊള്ളും. വായിച്ചോളൂ....

മുട്ടുകുത്തി നടക്കുന്ന കുഞ്ഞ് നിൽക്കാൻ ശ്രമിക്കുകയാണ്‌; അതല്ലെങ്കിൽ നിൽക്കാനറിയുന്ന കുഞ്ഞ് നടക്കാൻ പഠിക്കുകയാണ്‌. തീർച്ചയായും കുഞ്ഞ് വീഴും; വീഴുമ്പോൾ കുറച്ചൊക്കെ വേദനിക്കും; അത് കരയും. ഭാരത സ്ത്രീ അല്ലേ? ഉടനെ അമ്മയുടെ മനസ്സ് നടുങ്ങും.. ഓടിപ്പോയി കുഞ്ഞിനെ എടുക്കും, ഒക്കത്ത് വയ്ക്കും, എന്നിട്ട് തടവും, തലോടും, ചന്തിക്ക് കൊട്ടും, ഉമ്മ കൊടുക്കും, എന്തിന്‌? കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യും... അപ്പോൾ കുഞ്ഞിനും തോന്നും വീഴുന്നതും ഒരു കണക്കിൽ നല്ലതാണെന്ന്‌.

പക്ഷേ, അമ്മ അവിടം കൊണ്ടും നിറുത്തില്ല. കുഞ്ഞ് വീണ സ്ഥലത്ത് കൈ കൊണ്ട് ഒരൊറ്റ അടിയാണ്‌. എന്നിട്ട് ഒരു ചോദ്യവും. "ആങ്ഹാ... നീ എന്റെ കുഞ്ഞിനെ വീഴ്ത്തും അല്ലേ?" എന്ന്. ഇത് കേൾക്കുന്ന കുഞ്ഞ് കരുതും താൻ വീണത് നിലത്തിന്റെ കുറ്റം കൊണ്ടാണെന്നും തന്റെ വീഴ്ച്ചയിൽ തനിക്കൊരു പങ്കുമില്ലെന്നും. ഈ ചിന്തയും മനസ്സിൽ വച്ചാണ്‌ കുഞ്ഞ് പിന്നെ വളരുന്നത്. ഭാരതപൗരന്‌ മറ്റുള്ളവരെ കുറ്റം പറയുന്ന ശീലമില്ലെങ്കിലല്ലേ പിന്നെ നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളൂ?

ഇനി നമ്മുടെ വീഴ്ചക്ക് കുറ്റം പറയാൻ ആരേയും കിട്ടിയില്ലെങ്കിൽ അപ്പോൾ നമ്മൾ കുറ്റം പറയുന്നത് ദൈവത്തെയായിരിക്കും. ദൈവത്തിനെന്നെ കണ്ടുകൂടെന്നോ ദൈവം തന്റെ തലയിലെഴുതിയത് ശരിയായില്ലെന്നോ ഒക്കെ.

അപ്പോൾ മറുനാടൻ അമ്മമാർ എങ്ങനെയാണ്‌ കുഞ്ഞുങ്ങളെ വളർത്തുക എന്നാണോ? അവർ കുഞ്ഞ് വീണാൽ ഓടിപ്പോയി എടുക്കുകയൊന്നുമില്ല, കുഞ്ഞ് വീഴുമ്പോൾ അവർ ശ്രദ്ധാപൂർവ്വം നിൽക്കുകയേയുള്ളു. അവരുടെ സ്നേഹപ്രകടനമൊക്കെ കുഞ്ഞ് നടന്നുകഴിയുമ്പോഴാണ്‌!!

ഇത്രയൊക്കെ ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് . . ഇതാ. . ഞാനിവിടെ കോറി ഇടുകയാണ്‌, എന്റെ കൈലാസയാത്രയിലെ ഈ തോന്ന്യാക്ഷരങ്ങൾ.....

........................................................................................................ തുടരും

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

എന്റെ വിഡ്ഡിദിന ചിന്തകൾ

വിഡ്ഡിദിനത്തിനു പറ്റിയ ചില ചിന്തകൾ ഈയിടെ എന്റെ മനസ്സിലൂടെ കടന്നു പോയി. അതെല്ലാം ഇവിടെ കോറിയിടാൻ ഈ വിഡ്ഡിദിനത്തിൽ തന്നെ ഞാൻ സമയം കണ്ടെത്തുകയാണ്‌.

ഡൽഹിയിൽ നിന്നും കേരളത്തിലേയ്ക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗം വായുമാർഗ്ഗമാണെന്നതിന്‌ രണ്ടു പക്ഷമില്ല. പക്ഷേ മാസത്തിൽ ഒന്നിലധികം തവണ വായുമാർഗ്ഗം കേരളത്തിലേയ്ക്ക് വരാൻ, അതു സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയിട്ടാവുമ്പോൾ, എന്നെപ്പോലെയുള്ള സർക്കാർ ജോലിക്കാരനു പറ്റില്ല. അതുകൊണ്ടാണ്‌ രണ്ടാമത്തെ അവസരത്തിൽ കേരളത്തിലേയ്ക്ക് വരാൻ ഞാൻ റയിൽ‍വേയെത്തന്നെ കൂട്ടുപിടിക്കാൻ തീരുമാനിച്ചത്.

കേരള എക്സ്പ്രസ്സിൽ ഉടനെ ഒരു ടിക്കറ്റ് കിട്ടുന്നത് ഒട്ടു ബുദ്ധിമുട്ടായതിനാലും രാജധാനിയ്ക്ക് യാത്രാസമയം കുറച്ചു മതി എന്നതിനാലും ആ വഴിയ്ക്കായി എന്റെ ചിന്ത. IRCTCയിൽ റ്റിക്കറ്റിനു പരതുമ്പോളതാ കിടക്കുന്നു ഒരു ദുരന്തോ എക്സ്പ്രസ്. നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേയ്ക്ക് നോൺസ്റ്റോപ്പായി ഓടുന്ന പ്രതിവാര വണ്ടിയാണ്‌ രാജധാനിയുടെ ഗണത്തിൽ പെടുന്ന ഈ ദുരന്തോ. രാജധാനി പത്തുപതിനഞ്ചു സ്റ്റേഷനുകളിൽ നിർത്തുമ്പോൾ ഈ ദുരന്തോ ഡൽഹി വിട്ടാൽ എറണാകുളത്തേ നിർത്തൂ. പോരാത്തതിനു സ്ലീപ്പർക്ലാസുമുണ്ട്. നോക്കുമ്പോൾ ബർത്തും അവെയ്ലബിളാണ്‌. പൈസ ഇത്തിരി കൂടിയാലും ഫ്രീ ശാപ്പാടും കിട്ടും. രാജധാനിയിലിരുന്ന് കോഴിക്കാലു പോലെയുള്ള റസ്ക്, റ്റുമാറ്റോ സൂപ്പിൽ മുക്കിത്തിന്ന് യാത്ര ചെയ്തിട്ടുള്ള പഴയ ദിവസങ്ങൾ ഞാനോർത്തു നോക്കി. ഞാൻ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല; ദുരന്തോയിൽ നേരെ എറണാകുളത്തേയ്ക്ക് ഒരു ടിക്കറ്റെടുത്തു.

വണ്ടിയിൽ കയറുമ്പോൾ ഞാനിത്തിരി ഉഷാറിലായിരുന്നു. എന്താ, എറണാകുളത്തേയ്ക്കുള്ള നോൺ‍സ്റ്റോപ്പിലല്ലേ യാത്ര! എന്നാലും വണ്ടിയിൽ വെള്ളം നിറയ്ക്കണം, കക്കൂസ് കഴുകണം, എന്തെങ്കിലുമൊക്കെ മെയ്ന്റനൻസ് വേണ്ടി വരും എന്നൊക്കെയുള്ളതുകൊണ്ട് വണ്ടി ഒന്നു രണ്ടു സ്ഥലത്ത് നിർത്താതിരിയ്ക്കില്ലെന്ന്‌ ഞാനൂഹിച്ചു.

രാത്രി ഒമ്പതരയ്ക്ക് വണ്ടി നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ടു. നല്ല ഉറക്കം തോന്നുന്നുണ്ടായിരുന്നെങ്കിലും ടി.ടി.ഇ. വരുന്നതു വരെ ഞാൻ സീറ്റിൽ ക്ഷമിച്ചിരുന്നു. പിന്നീട് ഞാനുറങ്ങി. ക്ഷീണം ഉണ്ടായിരുന്നതുകൊണ്ടാകണം ഞാൻ രാത്രിയിൽ ഉണർന്നതേയില്ല. രാവിലെ ഉണരുമ്പോൾ വണ്ടി രത്‍ലം സ്റ്റേഷനിൽ നിൽക്കുകയാണ്‌. വണ്ടിയ്ക്കിതെന്തു പറ്റി എന്ന് ഞാൻ സംശയിച്ചു. മൊബൈലിൽ വന്ന എസ്സെംഎസ്സുകൾ ഞാൻ നോക്കി. ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു ഉത്തർപ്രദേശ്, ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു രാജസ്ഥാൻ, ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു മദ്ധ്യപ്രദേശ് എന്നൊക്കെയാണവ. ഞാനതെല്ലാം ഡിലീറ്റ് ചെയ്തു.

എല്ലാരും ഉറങ്ങുകയാണ്‌; ആളുകൾ ഉണർന്ന് കൂട്ടം കൂടുമ്പോഴുള്ള തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ വേഗം പല്ലുതേപ്പ് പൂർത്തിയാക്കി ബർത്തിൽ തന്നെ വന്നിരുന്നു. ചായക്കാരൻ വരുന്നു. രാത്രി ഒന്നും കഴിയ്ക്കാതിരുന്നതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ഞാൻ വേഗം ഒരു ചായ വാങ്ങിക്കുടിച്ചു. അപ്പോഴേയ്ക്കും വണ്ടി രത്‍ലം വിട്ടു കഴിഞ്ഞിരുന്നു.

കയ്യിലിരുന്ന 'ദ വീക്ക്' എടുത്ത് പേജ് ഓരോന്നായി ഞാൻ മറിച്ചു. ശോഭാ ഡേയുടെ പംക്തി ഞാൻ ശ്രദ്ധിച്ചു. 60 വയസ്സുകാരി സുഹാസിനി മുലായ് 65 കാരനെ കല്യാണം കഴിച്ചതിനെക്കുറിച്ചാണ്‌ എഴുതിയിരിയ്ക്കുന്നത്. ഫെയ്സ്ബുക്ക് വഴിയായിരുന്നുവത്രെ അവരുടെ കണ്ടുമുട്ടലും പരിചയപ്പെടലുമൊക്കെ. പണ്ട് ഇമ്മാതിരി ഒന്നും ഇല്ലായിരുന്നു; അതായത് ഫെയ്സ്ബുക്ക് മാത്രമല്ല ഇമ്മാതിരി വയസ്സൻ കല്യാണങ്ങളും... വിഭാര്യന്മാർ വീണ്ടും കല്യാണം കഴിച്ചാൽ തന്നെയും വിധവകൾ വിധവകളായി തന്നെ തുടരുകയായിരുന്നു മിക്കവാറും പതിവ്. ഇപ്പോൾ ലോകം മുഴുവനായി മാറിയിരിയ്ക്കുന്നു. ഇത്തരക്കാർക്കൊന്നും മക്കളെ ആശ്രയിക്കാൻ പറ്റില്ല. മക്കൾ ശ്രദ്ധിച്ചിട്ടു വേണ്ടേ? അപ്പോൾ പിന്നെ ഇതേയുള്ളു ഒരു പോംവഴി. പണ്ടൊക്കെ 'സമൂഹം എന്തു കരുതും?' എന്നു കരുതി വയസ്സന്മാർ ഒതുങ്ങിയിരിക്കുമായിരുന്നു. ഇപ്പോൾ ആരും അതൊന്നും നോക്കുന്നില്ല; സമൂഹം എന്നു പറഞ്ഞുകൊണ്ടിരുന്നാൽ അവനവന്റെ കാര്യം അവതാളത്തിൽ തന്നെ. അതുകൊണ്ടു തന്നെ ഇന്നിപ്പോൾ വൃദ്ധവിവാഹങ്ങൾ സാധാരണമായ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്‌. പക്ഷേ ഈ ഓൺലൈൻ കല്യാണങ്ങൾക്ക് ഒരു കുഴപ്പമുണ്ട്; കൊട്ടും കുരവയുമൊന്നുമില്ലാത്ത കല്യാണമായതുകൊണ്ട് നാട്ടുകാരൊന്നുമറിയില്ല. അങ്ങനെ വരുമ്പോൾ നാട്ടുകാരോ പോലീസോ അനാശാസ്യം എന്നൊക്കെ കരുതാനിടയുണ്ട്. അതിനൊരു പരിഹാരം ഇത്തരം കല്യാണങ്ങൾ ഉടനെ റജിസ്റ്റർ ചെയ്യുക എന്നതാണ്‌. ഏതെങ്കിലും റജിസ്റ്റ്റാർ ഓഫീസിൽ പോയി വിവാഹം റജിസ്റ്റർ ചെയ്താൽ സമാധാനമായി ഉറങ്ങാം. വിവാഹം റജിസ്റ്റർ ചെയ്ത് കയ്യിലാ റജിസ്റ്ററേഷൻ കാർഡ് കരുതിയാൽ ഇനി വല്ല 'ചെക്കിങ്ങും' ഉണ്ടായാൽ തന്നെ പ്രശ്നമില്ലാതെ രക്ഷപ്പെടാം; റോഡിൽ പോലീസ് കൈ കാണിയ്ക്കുമ്പോൾ കാർ ഡ്രൈവർ കാറിന്റെ റജിസ്റ്റ്‍റേഷൻ ബുക്ക് എടുത്തു കാണിയ്ക്കുന്നതുപോലെ.

കാറിന്റെ റജിസ്റ്റ്‍റേഷന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ റീറജിസ്റ്റ്‍റേഷന്റെ കാര്യം ഓർത്തത്. കാറിന്റെ റജിസ്റ്റ്‍റേഷൻ 15 കൊല്ലത്തേയ്ക്കേയുള്ളു. അതു കഴിഞ്ഞാൽ റിറജിസ്റ്റർ ചെയ്യണം. കല്യാണത്തിന്റെ റജിസ്റ്റ്‍റേഷന്‌ ഒരു പരിധിയും വച്ചിട്ടില്ല. ഒരു 25 കൊല്ലമാണ്‌ കല്യാണം റജിസ്റ്റ്‍റേഷന്റെ കാലാവധി ഉണ്ടായിരുന്നതെങ്കിൽ നല്ല രസമായേനെ! 25 കൊല്ലം കഴിയുമ്പോൾ ഭർത്താവ് ഭാര്യയെ റീറജിസ്റ്റ്‍റേഷൻ ചെയ്യും എന്നതിനെന്താണുറപ്പ്? ചിലപ്പോൾ റീറജിസ്റ്റർ ചെയ്യാൻ എന്തെങ്കിലും വ്യവസ്ഥകൾ വയ്ക്കാനും മതി. വീണ്ടും സ്ത്രീധനം വേണമെന്നോ പ്ലാസ്റ്റിക് സർജറി നടത്തി തൂങ്ങിയ അമ്മിഞ്ഞയൊക്കെ ഒന്നു ബലപ്പിച്ച് ശരീരം ആകപ്പാടെ ഒരു 'ഓവർഹോളിങ്ങ്' ഒക്കെ നടത്തി വന്നാലെ റിറജിസ്റ്റർ ചെയ്യൂ എന്നൊക്കെ ഇന്നത്തെ ഭർത്താക്കന്മാർ പറഞ്ഞു കൂടെന്നില്ല. എന്തായാലും കല്യാണത്തിന്‌ റിറജിസ്റ്റ്‍റേഷൻ ഇല്ലാത്തത് സ്ത്രീകൾക്ക് നന്നായി. പക്ഷേ അതും അങ്ങനെയങ്ങ് പറയാമോ? 25 കൊല്ലം ഒന്നു കഴിഞ്ഞിരുന്നെങ്കിൽ ഈ ശല്യം തനിയെ ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന ഭാര്യമാരും ഉണ്ടായിക്കൂടെന്നില്ല.

പിന്നെ ചില ഭാര്യാഭർത്താക്കന്മാരുണ്ട്; അവർ കല്യാണം റീറജിസ്റ്റർ ചെയ്യുകയാണെന്ന മട്ടിൽ 25 കൊല്ലം കഴിയുമ്പോൾ സന്തുഷ്ടദാമ്പത്യത്തിന്റെ 25 വർഷങ്ങൾ എന്നു കാട്ടി പത്രങ്ങളിൽ പരസ്യം കൊടുക്കും. എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ...

റജിസ്റ്റ്‍റേഷന്റെ കാര്യം പോലെത്തന്നെയാണ്‌ ഗാരന്റിയുടെ കാര്യവും; കല്യാണം ഒരു കച്ചവടം പോലെയായ ഈ കാലത്ത് വധുവിന്‌ ഗാരന്റിയുണ്ടായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു? കല്യാണം കഴിഞ്ഞ് ആറു മാസം കഴിയുമ്പോൾ സേവനം തൃപ്തികരമല്ല എന്നോ സ്പെയർ പാർട്ട്സ് മോശം എന്നോ മറ്റോ പറഞ്ഞ് പെണ്ണിനെ വീട്ടിൽ കൊണ്ടുവന്നാക്കി അവളുടെ അനുജത്തിയേയും പിടിച്ച് പോയേനെ ഭർത്താവെന്നു പറയുന്ന സാമദ്രോഹി. ഗാരന്റി കാലത്ത് സാധനം മാറ്റി വാങ്ങാലോ എന്നായിരിയ്ക്കും ഇവന്റെയൊക്കെ വാദം. ചില വിദ്വാന്മാർ ചിലപ്പോൾ അമ്മായിഅമ്മയെ തന്നെ വിളിച്ചു കൊണ്ടു പോയി എന്നു വരാം. 'Experience counts' എന്നാണല്ലോ സർവ്വസമ്മതമായ തത്വം. അങ്ങനെ സംഭവിച്ചു പോകുന്നെങ്കിൽ അമ്മായിയപ്പൻ വടി പിടിച്ചേനെ.

അതൊക്കെ എന്തായാലും ഒരു പുരുഷന്‌ ഒരു സ്ത്രീ അത്യാവശ്യം തന്നെ. പുരുഷന്‌ പുറം ചൊറിയാൻ ഒരു സ്ത്രീയുണ്ടെങ്കിൽ എന്തെളുപ്പമാണ്‌. വെറുതെ ഒന്നു പറയുകയേ വേണ്ടു. ആവശ്യത്തിനു മാന്തിത്തരും. അതില്ലെങ്കിൽ പുറം മാന്താൻ എപ്പോഴും ഒരു വടി കരുതണം. അത് മറക്കാതെ ഒരു സ്ഥലത്ത് വയ്ക്കണം; ആവശ്യത്തിനു നോക്കുമ്പോൾ കാണണം. എല്ലാം ബുദ്ധിമുട്ടു തന്നെ. അതുപോലെ തന്നെയാണ്‌ കാലിൽ മസിൽ കയറുമ്പോഴത്തെ അവസ്ഥ. ഒരു ഭാര്യ കൂടെയുണ്ടെങ്കിൽ വേണ്ട സമയത്ത് മസിൽ വേദന മാറ്റിത്തരും. മസിൽ വേദന മാറ്റാൻ വടി കൊണ്ടാവില്ലല്ലോ. അതുപോലെ കുളിയ്ക്കുമ്പോൾ വല്ലപ്പോഴും ഒന്ന് പുറത്ത് സോപ്പ് തേയ്ക്കാനും ഭാര്യയുടെ സേവനം അത്യാവശ്യം തന്നെ.

മാത്രമോ? ജീവിതത്തിൽ വിജയിക്കുന്നതിനും ചിലപ്പോൾ ഈ സ്ത്രീ ഉപകരിച്ചെന്നിരിയ്ക്കും. കാരണം വിജയിക്കുന്ന ഓരോ പുരുഷന്റേയും പുറകിൽ ഒരു സ്ത്രീ കാണുമെന്നല്ലേ പ്രമാണം. എങ്ങനെയാണീ പറച്ചിൽ ഉണ്ടായതാവോ? എന്തായാലും വിജയിച്ച പുരുഷന്മാരോട് ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരിക്കം ഇത്. അപ്പോൾ പരാജയപ്പെടുന്ന പുരുഷന്റെ പുറകിലോ? പരാജയപ്പെടുന്നവരെ ആർക്കു വേണം? അതുകൊണ്ട് ആരും അവരോടൊന്നും ചോദിച്ചു കാണുകയില്ല. ഒരു പക്ഷേ അവരും പറഞ്ഞേക്കാം എന്റെ പരാജയത്തിന്റെ പുറകിലും (അതല്ലെങ്കിൽ പരാജയപ്പെട്ട എന്റെ പുറകിലും) ഒരു സ്ത്രീ ഉണ്ട് എന്ന്‌; അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന്‌! ഒരു പക്ഷേ പരാജിതരുടെ പുറകിലായിരിക്കയില്ല മനസ്സിലായിരിക്കാം ഒരു സ്ത്രീ ഉള്ളത്; അത് ഉള്ളിൽ നിന്നും പുറത്തെടുക്കാനൊരു ധൈര്യം അവർക്കില്ലാതെ പോയിരിക്കാം. അതു കൊണ്ടായിരിയ്ക്കാം അവർ പരാജയപ്പെട്ടതും. ഇതൊക്കെ ശരിയാണെങ്കിൽ എല്ലാ പുരുഷന്റെ കൂടെയും ഒരു സ്ത്രീ ഉണ്ടാകാനാണിട. അല്ലെങ്കിലും സ്ത്രീ ഇല്ലാതെ എന്തു പുരുഷൻ? അർദ്ധനാരീശ്വരന്റേതല്ലേ ഭാരതത്തിന്റെ സങ്കല്പം!

സ്ത്രീയുടെയും പുരുഷന്റെയും കാര്യം പറഞ്ഞപ്പോഴാണ്‌ ബലാൽസംഗത്തെ കുറിച്ചോർത്തത്. എന്റെ കുട്ടിക്കാലത്ത് പത്രങ്ങളിൽ പലപ്പോഴും ബലാൽസംഗത്തെ പറ്റിയുള്ള വാർത്തകൾ പതിവായിരുന്നു. സമ്മതം കൂടാതെയും ബലാൽക്കാരമായും ചെയ്യുന്നതിനെ ബലാൽസംഗമെന്നല്ലാതെ മറ്റെന്തു പറയാൻ? പാവം സ്ത്രീകൾ, അവർക്കെന്നും ഇമ്മാതിരി കാര്യമേ വിധിച്ചിട്ടുള്ളു. പിന്നീട് കാലം വളരെ മുന്നോട്ടു പോയി. വിദ്യാഭ്യാസം സാർവ്വത്രികമായി. മറ്റുള്ളവരോടൊപ്പം നമ്മൾ കേരളീയരും സാംസ്കാരികമായി മുന്നേറി. മദ്യത്തിന്റെ ഉപഭോഗത്തിലും നമ്മൾ വളർച്ചയും ഉയർച്ചയും രേഖപ്പെടുത്തി. എന്തായാലും അതിന്റെയൊക്കെ ഗുണം സമൂഹത്തിൽ കാണുമാറായി. ഒരൊറ്റ ബലാൽസംഗക്കേസുകളും ഇപ്പോൾ പത്രങ്ങളിൽ കാണാറില്ല.

ഇപ്പോഴുള്ളത് സ്ത്രീപീഡനക്കേസുകൾ മാത്രം. എന്താണാവോ ഈ മാറ്റത്തിനു കാരണം? ബലാൽസംഗം എന്ന വാക്കിൽ അസ്വീകാര്യമായി എന്താണാവോ ഉള്ളത്? അല്ലെങ്കിൽ എന്തിനാണീ പത്രക്കാർ ബലാൽസംഗം എന്ന വാക്കുമാറ്റി സ്ത്രീ പീഡനം എന്നു ഇപ്പോൾ പ്രയോഗിക്കുന്നത്? ബലാൽസംഗം ചെയ്തത് സ്ത്രീയെത്തന്നെയാണ്‌ എന്ന് ജനങ്ങളെ പൂർണ്ണമായും ബോദ്ധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കുമോ? അതോ ബലാൽസംഗം കൊണ്ട് സ്ത്രീയ്ക്ക് പീഡനമല്ലാതെ സുഖം ഒട്ടും ഉണ്ടായില്ല എന്ന് ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയായിരിയ്ക്കുമോ? ഈ ആൾരൂപത്തിനുള്ളിലിരുന്നുകൊണ്ട് ഇതൊക്കെ ആരോട് ചോദിക്കാൻ? യത്ര നാര്യസ്ത പൂജ്യന്തേ രമന്തേ തത്ര ദേവതാ: എന്നാണ്‌ ആർഷഭാരതം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഇവർ ചെയ്യുന്നതോ? നാരിയെ പൂജിയ്ക്കുന്നതിനു പകരം നാരിയെ സേവിയ്ക്കുന്നു; അതായത് നാരീസേവ (സ്ത്രീസേവ) ചെയ്യുന്നു എന്നർത്ഥം.

പളുങ്കു പാത്രം പോലെ പൊട്ടിപ്പോകുന്നതാണ്‌ സ്ത്രീത്വം എന്നറിയാവുന്നതുകൊണ്ടാണ്‌ നമ്മുടെ പൂർവ്വീകർ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന്‌ നമ്മെ ഉദ്ബോദിപ്പിച്ചത്. അതു കൊണ്ട് ശ്രദ്ധാപൂർവ്വം തന്റെ കൈ വെള്ളയിൽ തന്നെ പുരുഷൻ സ്ത്രീയെ കൊണ്ടു നടക്കണമെന്നാണ്‌ അവർ ഉദ്ദേശിച്ചത്. പക്ഷേ നാം പുരുഷന്മാർ ആ ഉദ്ബോദനം കൈക്കൊണ്ട് സ്ത്രീകളുടെ അവകാശങ്ങൾ തന്നെ തടഞ്ഞു. എന്നിട്ടിപ്പോൾ സ്ത്രീകൾ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി സ്ത്രീസംവരണത്തിനു ശ്രമിക്കുകയാണ്‌. പക്ഷേ സ്ത്രീകൾ വെറും മണ്ടത്തരമല്ലേ കാണിയ്ക്കുന്നത്? സ്ത്രീപുരുഷസമത്വത്തിന്‌ സ്ത്രീകൾ രണ്ടിലൊന്നാണ്‌ ചെയ്യേണ്ടത്; ഒന്ന്‌... ഈശ്വരാ, എന്നേയും പുരുഷനാക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുക; രണ്ട്... ഒരു സർജനെക്കണ്ട് ഒരു ലിംഗമാറ്റശസ്ത്രക്രിയ ഒപ്പിക്കുക; ഇതിലേതെങ്കിലും ഒന്നേ സ്ത്രീയെ പൂരുഷനു തുല്യമാക്കൂ; അതല്ലെങ്കിൽ ഉത്തരേന്ത്യയിലെപ്പോലെ മൂന്നാമത്തെ കാര്യവും ശ്രമിയ്ക്കാം... കുഞ്ഞ് പെണ്ണാണെങ്കിൽ ഭ്രൂണഹത്യ നടത്തുക. അങ്ങനെയാകുമ്പോൾ കുറെ കഴിഞ്ഞാൽ പുരുഷനേ കാണൂ... പരിപൂർണ്ണ സമത്വം...

ഭ്രൂണഹത്യയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ ഉത്തരേന്ത്യൻ സ്ത്രീയുടെ ശോചനീയാവസ്ഥ മനസ്സിൽ കേറി വന്നത്.. അതു പിന്നീടാവാം..

ഒന്നാലോചിച്ചാൽ ഈ പുരുഷൻ ചെയ്യുന്നത് വല്ലാത്ത കടുംകൈ തന്നെ. സ്ത്രീയ്ക്ക് സുഖം കൊടുക്കാൻ അവന്‌ സാധിയ്ക്കും എന്നിരിയ്ക്കേ അവനെന്തിനാണ്‌ അവളെ പീഡിപ്പിക്കുന്നത്? പീഡിപ്പിയ്ക്കുമ്പോഴുള്ള സുഖം അനുഭവിക്കുന്നതിനോ? അതല്ലെങ്കിൽ അവരുടെ കഴുതക്കാമം കരഞ്ഞു തീർത്തുകൂടെ? രണ്ടു ഭാഗത്തു നിന്നും പരിപൂർണ്ണ സഹകരണവും സമ്മതവും ഉണ്ടെങ്കിൽ സ്ത്രീപുരുഷ ബന്ധം ദിവ്യവും സ്വർഗ്ഗീയവും സുഖദായകവും ഒക്കെയാണെങ്കിലും സമ്മതമില്ലെങ്കിൽ അവസ്ഥ നേരേ തിരിച്ചാണെന്നറിയാൻ പുരുഷനെന്തേ സാധിയ്ക്കാതെ പോകുന്നത്? ബലാൽക്കാരേണ സ്ത്രീയെ (പുരുഷനേയും)എന്തെങ്കിലും ചെയ്യുന്നത് ഒരിയ്ക്കലും ശരിയല്ല. ആരായാലും വേണ്ടില്ല, എപ്പോഴായാലും വേണ്ടില്ല എന്ന പുരുഷന്റെ മനോഭാവം ഇല്ലായിരുന്നുവെങ്കിൽ, പിന്നെ.... ഇപ്പോഴുള്ളതുപോലുള്ള കുടുംബബന്ധങ്ങളിലുള്ള താല്പര്യം സ്ത്രീകൾക്കില്ലായിരുന്നുവെങ്കിൽ... ഇക്കാര്യത്തിൽ സഹകരിയ്ക്കാൻ സമൂഹത്തിൽ എന്തെങ്കിലും ഒരു പഴുതുണ്ടെങ്കിൽ സ്ത്രീ മുന്നോട്ടു വന്നേനെ എന്നാണെനിയ്ക്കു തോന്നുന്നത്! കാരണം ഈ ബന്ധത്തിൽ പുരുഷന്‌ ലഭിയ്ക്കുന്നതിന്റെ എത്രയോ അധികം സുഖം സ്ത്രീയ്ക്ക് കിട്ടുന്നുണ്ട്; വെറുതെയല്ല ദൈ‍വം സ്ത്രീയ്ക്ക് പ്രസവവേദന കൊടുത്തത്; നിനക്ക് സുഖത്തിനു വേണ്ട ആവോളം കോപ്പ് ഞാനുണ്ടാക്കി തന്നിട്ടുണ്ട്. അതുകൊണ്ട് നീ ഈ പ്രസവവേദന കൂടി അനുഭവിച്ചോ എന്ന് ദൈ‍വം സ്ത്രീയെ കുറിച്ച് കരുതിക്കാണും. ഒരു കയറ്റത്തിന്‌ ഒരു ഇറക്കം എന്നതാണല്ലോ പ്രകൃതിയുടെ കണക്ക്.

മൃഗങ്ങളെപ്പോലെ ചാടി വീണ്‌ പീഡിപ്പിക്കുന്ന മനുഷ്യന്മാരുള്ള ഈ സമൂഹത്തിൽ സ്ത്രീകളെങ്ങനെയാണ്‌ ധൈര്യപൂർവ്വം ഇറങ്ങി നടക്കുന്നത്? എന്തായാലും ഞാൻ ഈ സ്ത്രീകളുടെ ക്ഷമയും സഹനശേഷിയും അംഗീകരിച്ചിരിയ്ക്കുന്നു. ഞാനൊരു സ്ത്രീയായിരുന്നെങ്കിൽ തീർച്ചയായും വാതിലടച്ചു പൂട്ടി ഒരു മൂലയിലിരുന്നേനെ. മൃഗസമാനരായ ആണുങ്ങളെപ്പേടിച്ച്; ഇനി അതറിയാമായിരുന്നതുകൊണ്ടാണോ എന്തോ ദൈവം എന്നെ ഒരു സ്ത്രീയായി സൃഷ്ടിക്കാതിരുന്നത്?

എന്തായിരിയ്ക്കുമോ ആവോ പുരുഷന്മാർ അടുത്തുള്ളപ്പോൾ അവർ ചിന്തിക്കുന്നുണ്ടാവുക? അവർ ഭയചകിതരായിരിയ്ക്കുമോ സമചിത്തരായിരിക്കുമോ ആവോ? പക്ഷേ അവരുടെ പെരുമാറ്റത്തിൽ ഒരു പേടിയുടെ ലാഞ്ചന പോലും കാണില്ല. ചിരിച്ചും മറ്റുമല്ലേ അവർ സമൂഹത്തിൽ കാണപ്പെടുന്നത്? സെക്സ് അല്ലാതെ മറ്റൊന്നും പുരുഷന്റെ ചിന്തയിലില്ലെന്നത്രെ സായിപ്പ് ഗവേഷണം നടത്തി 'what every man thinks about apart from sex' എന്ന പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത്. സായിപ്പെന്തേ സ്ത്രീയെക്കുറിച്ചിത്തരം ഗവേഷണം നടത്താത്തത്? അതോ ഗവേണത്തിനൊടുവിൽ ഉത്തരം കിട്ടാതെ പോയതായിരിക്കുമോ? സ്ത്രീമനസ്സിനെ കുറിച്ച് കവികൾ എന്തെല്ലാം പാടിയിരിയ്ക്കുന്നു?

കവികളെക്കുറിച്ചു പറഞ്ഞപ്പോഴാണ്‌ സെക്സും സാഹിത്യവും തമ്മിലുള്ള ബന്ധം ചിന്തയിലുദിച്ചത്. വീട്ടിൽ കേറ്റാൻ കൊള്ളാവുന്ന സാംസ്കാരികനായകന്മാർ നമുക്കുണ്ടോ എന്നോ മറ്റോ ആരോ എവിടെയോ എഴുതിയതായി ഞാനോർക്കുന്നു. നമ്മൾ സാഹിത്യകാരന്മാരെയും മറ്റുമാണ്‌ സാംസ്കാരികനായകന്മാരായി കണക്കാക്കുന്നത്. ഇതിൽ പരം ഒരു അബദ്ധം മറ്റെന്തെങ്കിലുമുണ്ടോ? സംസ്കാരം എന്നത് നമ്മൾ തലമുറ തലമുറകളായി സഞ്ചയിച്ചു വയ്ക്കുന്ന നന്മകളാണ്‌. അതെങ്ങനെ കുറച്ച് കഥയോ കവിതയോ സിനിമയോ ചെയ്തവർക്ക് കിട്ടും? അപ്പോൾ പറഞ്ഞു വന്നത് ആ ... സെക്സും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്‌. ഒരു വശത്തുകൂടെ ചിന്തിച്ചാൽ രണ്ടുംഒന്നു തന്നെ അല്ലേ? സാഹിത്യത്തിൽ നമുക്കു കിട്ടുന്നത് സൃഷ്ടികളാണ്‌; സെക്സിലും സൃഷ്ടിയല്ലേ ഉൽപ്പന്നം? അപ്പോൾ സെക്സിനേയും സാഹിത്യത്തേയും രണ്ടായി കാണേണ്ടതുണ്ടോ? രണ്ടും ഒന്നു തന്നെയല്ലേ? അപ്പോൾ പിന്നെ വല്ല സാഹിത്യകാരനേയും മദ്യപാനിയായോ സ്ത്രീലമ്പടനായോ ചിത്രീകരിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ? സാഹിത്യത്തിൽ സൃഷ്ടി നടത്തി നടത്തി അവസാനം സ്ത്രീയിലും ഒരു സൃഷ്ടി നടത്തണം എന്ന ഒരു തോന്നലുണ്ടായാൽ അതിലെന്താണ്‌ തെറ്റ്‌? ഇത്തരക്കാരെ ഒരിക്കലും കുറ്റം പറയരുത്. കാരണം ബ്യൂറോക്രസിയിൽ പ്രവർത്തിച്ച് പ്രവർത്തിച്ച് അവസാനം ഡമോക്രസിയിൽ പ്രവർത്തിക്കണം എന്നു തോന്നി കളം മാറ്റി ചവിട്ടിയ എത്രപേർ നമുക്കുണ്ട്! അതുപോലെ തന്നെയല്ലെ മേൽപ്പറഞ്ഞവരും ചെയ്യുന്നത്? ഒരു രംഗത്ത് സൃഷ്ടി നടത്തി നടത്തി ഒടുവിൽ മറ്റൊരു മേഖലയിലും അവർ സൃഷ്ടി നടത്തുന്നു; അത്ര തന്നെ!

സ്ത്രീകളെക്കുറിച്ച് ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന സമയം കൊണ്ട് ദുരന്തോ എക്സ്പ്രസ് അതൊരു നോൺസ്റ്റോപ്പ് വണ്ടിയല്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അത് പല സ്റ്റേഷനുകളിൽ ഒരു വ്യവസ്ഥയുമില്ലാതെ നിർത്തിയിട്ടു. ഇതെപ്പോൾ എറണാകുളത്തെത്തുമെന്നറിയാൻ അതോടെ എനിയ്ക്കാകംക്ഷയായി. ഞാൻ എന്റെ ലാപ്‍റ്റോപ് തുറന്ന് ട്രെയിൻ‍എൻക്വയറി ഡോട്ട് കോം ബ്രൗസ് ചെയ്തു. 15 സ്റ്റോപ്പുള്ള കേരള രാജധാനിയ്ക്ക് എറണാകുളത്തേയ്ക്ക് 39 മണിക്കൂർ; നോൺസ്റ്റോപ്പായ ദുരന്തോയ്ക്ക് എറണാകുളത്തേയ്ക്ക് 42 മണിക്കൂർ! ഇതിലെ വിരോധാഭാസം എനിയ്ക്കു മനസ്സിലായില്ല. എന്താണീ ദുരന്തോ എന്നറിയാൻ അതോടെ എന്നിൽ ജിജ്ഞാസ വർദ്ധിച്ചു.

ദുരന്തോ എന്നത് ഇംഗ്ലീഷിലേയോ ഹിന്ദിയിലെയൊ ഒരു വാക്കല്ലെന്നറിയാവുന്ന ഞാൻ ദുരന്തോയുടെ അർത്ഥമറിയാൻ ഒരു ഗൂഗിൾ സെർച്ച് നടത്തിയെങ്കിലും കൃത്യമായ ഒരു ഉത്തരം കിട്ടിയില്ല.'എങ്ങും നിറുത്താതെ വേഗത്തിലോടുന്ന' എന്നതിന്റെ ബംഗാളി പദമാണതെന്നാണ്‌ എനിയ്ക്ക് മനസ്സിലായത്. റയിൽ‍വേ മന്ത്രി ബംഗാളിയല്ലേ? ചിലപ്പോൾ ശരിയായിരിയ്ക്കാം. പക്ഷേ ഈ വണ്ടിയ്ക്ക് ഈ വിശേഷണം പറ്റില്ലെന്ന് അത് നിറുത്തിയിടുന്ന സ്റ്റോപ്പുകളും അതിന്റെ വേഗതയും എന്നെ തെര്യപ്പെടുത്തി. അതുകൊണ്ട് ദുരന്തോ എക്സ്പ്രസ് എന്നതിന്‌ റെയിൽ‍വേയുടെ പണത്തിനോടുള്ള ദുരയുടെ അന്ത്യം (ആർത്തിയുടെ അവസാനം) കൊണ്ട് തുടങ്ങിയ എക്സ്പ്രസ് എന്നാണ്‌ എനിയ്ക്ക് മനസ്സിൽ തോന്നിയത്. ഒരു വിഡ്ഡിദിനത്തിന്‌ പറ്റിയ തോന്നൽ തന്നെ.

വഴി വിട്ട എന്റെ ചിന്തകൾ ഇനിയും തുടർന്നേയ്ക്കും. ..................

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

"അമരണം"

മരിയ്ക്കാത്തവന്‌ മലയാളത്തിൽ 'അമരൻ' എന്നു പറയുമെങ്കിലും മരണമില്ലായ്മയ്ക്ക് അമരത്വം എന്നല്ലാതെ അമരണം എന്നു പ്രയോഗിക്കാറില്ല. അതുകൊണ്ട്‌ അമരണം എന്ന പദം ഞാനെന്റെ അനുഭവത്തിനായി മാറ്റി വയ്ക്കുന്നു.

മരണം എന്തെന്ന് നമുക്കറിയാം; പക്ഷേ എന്താണീ 'അമരണം' എന്നല്ലേ? നമുക്കു നോക്കാം.

ഒരു മരണവും വ്യാപകമായ ഒരു മോഷണവും തമ്മിലെന്തെങ്കിലും സാമ്യമോ താരതമ്യമോ ഉണ്ടോ? അതും നമുക്കൊന്നു നോക്കാം.

ആമുഖമായി പറയട്ടെ, പ്രദക്ഷിണത്തിന്‌ അപ്രദക്ഷിണം എങ്ങനെയോ അങ്ങനെയാണ്‌ 'അമരണ'ത്തെ മരണവുമായി താരതമ്യപ്പെത്താൻ എന്റെ അനുഭവം എന്നെ പ്രേരിപ്പിക്കുന്നത്! (ചലം - അചലം, ചലം - അചലം എന്ന്‌ സ്കൂളിൽ പഠിയ്ക്കുമ്പോൾ എത്ര തവണ ഉരുവിട്ടു പഠിച്ചിരിയ്ക്കുന്നു. ചലമെന്നാൽ ചലിയ്ക്കുന്നത്; അചലമെന്നാൽ ചലിയ്ക്കാത്തത്. രണ്ടും വിപരീതപദങ്ങൾ. പക്ഷേ ചലത്തിന്‌ അചലം പോലെയല്ല പ്രദക്ഷിണത്തിന്‌ അപ്രദക്ഷിണം. കാരണം രണ്ടിലും ചലനമുണ്ട്, ദിശ മാത്രമേ മാറുന്നുള്ളൂ; മാത്രമല്ല, ചലിയ്ക്കുമ്പോൾ മാത്രമേ ദിശയുള്ളു.)

എന്തായാലും അനുഭവം ഞാൻ പറയാം.

രാജേട്ടൻ മരിച്ചിട്ടിപ്പോൾ അധികമായില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നൂ അന്ത്യം. അകാലത്തിലെന്ന്‌ വേണമെങ്കിൽ പറയാം. ജീവൻ രക്ഷിയ്ക്കാൻ ഒരു സർജറി അത്യാവശ്യമാണെന്നു കണ്ടാണ്‌ രാജേട്ടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. എന്തൊന്ന്‌ ഒഴിവാക്കാനായിരുന്നുവോ ശസ്ത്രക്രിയ നടത്തിയത്, അതു തന്നെ ഒടുവിൽ ഒഴിവാക്കാനാകാതെ പോയി. രാജേട്ടൻ മരിച്ചു.

വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ? എന്ന്‌ തുഞ്ചത്താചാര്യർ(?) പാടിയതെത്ര ശരി!

വിവരമറിഞ്ഞ പാടേ ഡൽഹിയിലുള്ള ഞാൻ കണ്ണൂരിലേയ്ക്ക് പുറപ്പെടാൻ തീർച്ചയാക്കി. ഞാൻ രാജേട്ടനെ അങ്ങനെ അവഗണിച്ചു കൂടാ. കാരണം അവരുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവായിരുന്നിട്ടും അവർക്കെന്നോട് ഒരു അനുജനോടെന്നോണം വാത്സല്യമുണ്ടായിരുന്നു. അതിനൊരു കാരണം ഇതുവരെ എനിയ്ക്കൊട്ടറിഞ്ഞും കൂടാ. അനുജന്മാരില്ലാഞ്ഞിട്ടോ മറ്റോ ആണോ എന്തോ? ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിപ്പെടുക ഇന്നത്തെ അവസ്ഥയിൽ അത്ര വേഗം നടക്കുന്ന കാര്യമല്ല. കണ്ണൂർ വിമാനത്താവളം വരുന്നതു വരെ കൊച്ചിയേയോ കോഴിക്കോടിനെയോ ആശ്രയിച്ചേ പറ്റൂ. അതും കോഴിക്കോട്ടേയ്ക്ക് നേരിട്ട് ഫ്ലൈറ്റൊട്ടില്ല താനും. അതുകൊണ്ട് പ്ലെയിനിലായിരുന്നിട്ടും എനിയ്ക്കടുത്ത ദിവസമേ അവരുടെ വീട്ടിലെത്തിച്ചേരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും സംസ്കാര കർമ്മങ്ങളൊക്കെ കഴിഞ്ഞിരുന്നു. എങ്ങും കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദു:ഖമാർന്ന മുഖങ്ങളും. മരണം നൽകുന്ന വേർപാട്‌ അതനുഭവിച്ച എല്ലാർക്കും അറിയാം.

"ചത്തവർക്കു കണക്കില്ലയെങ്കിലും എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽ കൂറുള്ളവർചാകുമ്പോൾ പുത്തനായ് തന്നെ തോന്നുന്നഹോ മൃതി"

എന്നല്ലേ കവികൾ മരണത്തെ വർണ്ണിച്ചിട്ടുള്ളത്? അപ്പോൾ പിന്നെ അകാലത്തിൽ, അപ്രതീക്ഷിതമായി വന്നെത്തുന്ന മരണം സൃഷ്ടിക്കുന്ന അവസ്ഥ എന്തായിരിയ്ക്കും?

മരണം അനിവാര്യമാണ്‌; അപരിഹാര്യവും. മരണം ഇല്ലാത്ത അവസ്ഥയും ബുദ്ധിമുട്ടും കുഞ്ചൻ നമ്പ്യാർ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടല്ലോ. മരിച്ചവരോട്‌ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജീവിച്ചിരിയ്ക്കുന്നവർ തുടർന്നും ജീവിക്കുക എന്നതാണ്‌. ഒരാൾ മരിയ്ക്കുമ്പോൾ കൂടെ കുടുംബാംഗങ്ങളും കൂട്ടത്തോടെ മരിയ്ക്കാൻ തുടങ്ങിയാൽ ലോകം എവിടെച്ചെന്നവസാനിയ്ക്കും? അതുകൊണ്ട് വീട്ടുകാർ ദു:ഖം കടിച്ചമർത്തി പതുക്കെ ദിനചര്യകളിലേയ്ക്ക് മടങ്ങുന്നു. വീട്ടുകാരുടെ ദു:ഖത്തിൽ പങ്കു കൊണ്ട് ഞാൻ കുറച്ചു ദിവസങ്ങൾ അവിടെ കൂടി. അവിടത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവവും അസാന്നിദ്ധ്യവും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാജേട്ടനിരുന്ന കസേര കാണുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലോടിയെത്തുകയായി. ഈ കസേരയിൽ ഇത്ര നാളും ഇരുന്ന ആളാണല്ലോ ഇപ്പോഴില്ലാത്തത് എന്ന ചിന്ത മനസ്സിൽ പൊന്തി വരികയായി. ചായ കുടിയ്ക്കാനിരുന്നാൽ വീണ്ടും രാജേട്ടൻ മനസ്സിലെത്തും. ഈ ഗ്ലാസ് ഇതുവരെ അവർ ചായ കുടിയ്ക്കാനുപയോഗിയ്ക്കുമായിരുന്നു. ഇപ്പോൾ ഗ്ലാസേയുള്ളൂ; രാജേട്ടനില്ല. രാത്രി കഞ്ഞി കുടിയ്ക്കുമ്പോഴും അവസ്ഥ അതു തന്നെ. കഞ്ഞി കുടിയ്ക്കുന്ന പ്ലെയ്റ്റുണ്ട്; രാജേട്ടനില്ല. കൈ കഴുകാനുള്ള വാഷ് ബേസിനും ടാപ്പുമുണ്ട്. പക്ഷേ കൈ കഴുകാൻ രാജേട്ടനില്ല. ടി.വി. യുടെ റിമോട്ടായാലും ബൾബിന്റെ സ്വിച്ചായാലും എല്ലാം കാര്യം ഇത് തന്നെ. ഇന്നലെ വരെ ഇതെല്ലാം പ്രവർത്തിപ്പിയ്ക്കാൻ ഒരാളുണ്ടായിരുന്നു; ഇന്നാ ആളില്ല. മരണത്തിന്റെ ഒരു കളി. ചായ കുടിയ്ക്കുമ്പോഴും കിടക്കുമ്പോഴും എന്നു വേണ്ട അന്നന്നത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലെത്തുകയായി. രാജേട്ടന്റെ ബ്രഷും പേസ്റ്റുമുണ്ട്; പക്ഷേ രാജേട്ടനില്ല. മറ്റു കാര്യങ്ങളും അങ്ങനെ തന്നെ. രാജേട്ടന്റെ മുണ്ടുണ്ട്; ഷർട്ടുണ്ട്, പക്ഷേ ഉടുക്കാൻ രാജേട്ടനില്ല. രാവിലെ പത്രം വരുന്നുണ്ട്, പക്ഷേ വായിയ്ക്കാൻ രാജേട്ടനില്ല. ഫോൺ കോളുകൾ വരുന്നുണ്ട്; പക്ഷേ സംസാരിയ്ക്കാൻ രാജേട്ടനില്ല. രാജേട്ടന്റെ മൊബൈൽ ഫോൺ അനാഥമായി കിടപ്പുണ്ട്. അതു ശബ്ദിക്കുന്നുണ്ട്, അതിൽ കോളുകൾ വരുന്നുണ്ട്; പക്ഷേ അതെടുക്കാൻ രാജേട്ടനില്ല. എത്ര കാലം ഈ ഓർമ്മകൾ ഇങ്ങനെ മനസ്സിനെ അലട്ടിക്കൊണ്ടിരിയ്ക്കും? ചെരിപ്പ്, തോർത്ത്, മേശ, കിടക്ക, കട്ടിൽ എന്നു വേണ്ട ഓരോ വസ്തുവും എല്ലാ ദിവസവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഞാനിത്ര വരേയും വസ്തുക്കളെ കുറിച്ചു മാത്രമേ പറഞ്ഞുള്ളു; ബന്ധങ്ങളേയും ബന്ധുജനങ്ങളേയും പറ്റി ഒന്നും പറഞ്ഞില്ല. പക്ഷേ അതവിടെ നിൽക്കട്ടെ; അത് മറ്റെപ്പോഴെങ്കിലുമാകാം.

അപ്പോൾ മരണം എന്നു പറയുന്നതിതാണ്‌...... മറ്റുള്ളവരിൽ തന്റെ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇവിടെ ഇട്ടിട്ട് ഇങ്ങിനി വരാത്ത വിധം മറ്റെങ്ങോ പോകുക......... പിന്നീട് വസ്തുക്കളേയുള്ളു; വ്യക്തിയില്ല.

ഞാനിനി പതുക്കെ എനിയ്ക്കുണ്ടായ ഒരു അനുഭവത്തിലേയ്ക്കു വരട്ടെ. ഈയിടെ തീവണ്ടിയിൽ വച്ച് എന്റെ വലിയൊരു ബേഗ് മോഷണം പോയി. എന്റെ കണ്ണു വെട്ടിച്ച് ഞൊടിയിടയ്ക്കുള്ളിൽ കള്ളന്മാർ അതെടുത്തു കൊണ്ടുപോകുകയായിരുന്നു. വലിയൊരു യാത്രയുടെ തുടക്കമായിരുന്നതുകൊണ്ട്‌ ഒരു മാതിരി സാധനങ്ങളൊക്കെ ആ വലിയ ബേഗിൽ കൊള്ളിച്ചിട്ടുണ്ടായിരുന്നു. കണ്ണട മുതൽ സെൽഫോൺ തുടങ്ങി കുറേ വസ്തുക്കൾ അബദ്ധവശാൽ അതിൽ വച്ചെന്നു പറഞ്ഞാൽ മതിയല്ലോ. ഭാര്യയും കൂടെയുള്ളതുകൊണ്ട് അവളുടെയും കുറെ നുള്ളു നുറുമ്പു സാധനങ്ങൾ അതിലുണ്ടായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു കള്ളന്മാർ ബേഗ് മോഷ്ടിച്ചത്. ടി. ടി. ഇ. യോടും പോലീസിനോടുമെല്ലാം ഞാൻ പരാതി പറഞ്ഞു നോക്കി. പക്ഷേ ആരും എന്റെ പരാതി ഉൾക്കൊണ്ടില്ല. പോലീസുകാർക്കുവേണ്ടി അവർ ആരെക്കൊണ്ടോ എന്റെ ബേഗ് എടുപ്പിച്ചതാണ്‌ എന്നു വരെ എനിയ്ക്ക് അവരുടെ പെരുമാറ്റത്തിൽ നിന്നു തോന്നി. ഭാഗ്യത്തിനു ഹാൻഡ്ബേഗ് രണ്ടുപേരുടേയും കയ്യിലായിരുന്നതുകൊണ്ട് പൈസ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.

പിന്നീടത്തെ കാര്യം പറയണോ? കാര്യങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഞാനുണ്ട്‌; പക്ഷേ അറിയിയ്ക്കാൻ എനിയ്ക്കൊരു ഫോണില്ല. വണ്ടിയിലെ ബെർത്തിൽ കിടക്കാൻ ഞാനുണ്ട്‌. പക്ഷേ വിരിയ്ക്കാൻ ഒരു ഷീറ്റില്ല. രാവിലെ എഴുന്നേറ്റപ്പോൾ പല്ലു തേയ്ക്കാൻ ഞാനുണ്ട്‌; പക്ഷേ ഉപയോഗിയ്ക്കാൻ ബ്രഷും പേസ്റ്റുമില്ല. മുഖം തുടയ്ക്കാൻ ഞാനുണ്ട്; പക്ഷേ തുടയ്ക്കാനൊരു തോർത്തില്ല. ഡ്രസ്സു മാറ്റാൻ ഞാനുണ്ട്‌; പക്ഷേ മാറ്റാനൊരു ഡ്രസ്സില്ല. ബാഗിൽ കരുതിയ ഹവായ് ചെരുപ്പില്ല, അതുപയോഗിയ്ക്കാനുള്ള ഞാനിപ്പോഴുമുണ്ട്‌. ഉപയോഗിയ്ക്കാൻ കരുതിയിരുന്ന ഫ്ലാസ്ക് ഇപ്പോഴില്ല; അത് ഉപയോഗിയ്ക്കേണ്ടിയിരുന്ന ഞാൻ ഇപ്പോഴുമുണ്ട്‌. ഭാര്യയുടെ പൊട്ട്, ചീർപ്പ്, കണ്ണാടി എന്നു വേണ്ട ...... ഒന്നും ഇപ്പോഴില്ല; അതെല്ലാം ഉപയോഗിയ്ക്കേണ്ടിയിരുന്ന ഭാര്യ ഇപ്പോഴുമുണ്ട്‌. എന്തൊന്നു വേണമോ, അതില്ല........... ആൾ ബാക്കിയുണ്ട്, സാധനം ഒന്നുമില്ല.

അപ്പോൾ മോഷണം എന്നു പറയുന്നതിതാണ്‌...... തന്നിൽ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇങ്ങിനി വരാത്ത വിധം ഇവിടെ നിന്നും മറ്റെങ്ങോ പോകുക...........പിന്നീട്‌ വ്യക്തിയേയുള്ളു; വസ്തുക്കളില്ല.

വലിയൊരു മോഷണത്തിനു വിധേയനായവനു മാത്രമേ അവന്റെ വിഷമം അറിയുകയുള്ളു. മരണത്തിന്റെ കാര്യം പറഞ്ഞതുപോലെത്തന്നെ. ഇതു രണ്ടും ഏകകാലത്തിൽ അനുഭവിച്ചറിഞ്ഞതുകൊണ്ടാകാം മരണവും മോഷണവും ഒന്നിച്ചെന്റെ മനസ്സിലെത്തിയത്‌. മരണത്തിൽ വ്യക്തി നഷ്ടമാകുകയും വസ്തുക്കൾ ബാക്കിയാകുകയും ചെയ്യുമ്പോൾ മോഷണത്തിൽ വ്യക്തി ബാക്കിയാകുകയും വസ്തുക്കൾ നഷ്ടമാകുകയും ചെയ്യുന്നു. രണ്ടവസരത്തിലുമുള്ള അനുഭവങ്ങളും വികാരങ്ങളും തികച്ചും വിപരീതമോ സമാനമോ???

എന്തായാലും ആദ്യത്തേത് മരണമെങ്കിൽ മറ്റേത് 'അമരണം' തന്നെ. പ്രദക്ഷിണത്തിനു അപ്രദക്ഷിണം പോലെ. മോഷണം അനുഭവിച്ചവനറിയാം അതൊരു തരം '(അ)മരണം' തന്നെ എന്ന്‌.

പക്ഷേ... ആദ്യത്തേത് അനിവാര്യവും അപരിഹാര്യവുമെങ്കിൽ മറ്റേത് തീർച്ചയായും 'നിവാര്യവും' പരിഹാര്യവും തന്നെ...... കള്ളനും പോലീസും വിചാരിക്കണമെന്നു മാത്രം!!!!

ഒരു മോഷണത്തെ ഒരു മരണവുമായി താരതമ്യം ചെയ്തതു കടുംകൈ ആയെങ്കിൽ എന്നോടു ക്ഷമിയ്ക്കുക; ആദ്യമേ ഞാൻ പറഞ്ഞില്ലേ, എന്റെ വി'കൃതി'കളെക്കുറിച്ച്.

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഇംഫാല്‍ യാത്ര

ഇത്തവണ വീണുകിട്ടിയ യാത്ര മണിപ്പൂരിലേയ്ക്കായിരുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേയ്ക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു ഇത്‌.

സമയത്തു തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ Terminal 1-ലെത്തി. ഞങ്ങള്‍ മൂന്നു പേരുണ്ട്‌. ഏറ്റവും പ്രായക്കൂടുതല്‍ എനിയ്ക്കാണ്‌. മറ്റു രണ്ടു പേരും ചെറുപ്പക്കാരാണ്‌. വൃദ്ധനായിട്ട്‌ ഞാന്‍ മാത്രമേയുള്ളൂ എന്ന് ധ്വനി. വയസ്സന്‍മാരുടെ മനസ്സിനു പ്രായമില്ല എന്ന കാര്യം ചെറുപ്പക്കാര്‍ക്കറിയില്ലല്ലോ!

ഞാന്‍ തന്നെയാണ്‌ 'check-in counter'-ല്‍ പോയി ചെക്ക്‌-ഇന്‍ ചെയ്തതും എല്ലാര്‍ക്കും Boarding Pass എടുത്തതും. ഒറ്റയ്ക്കാണെങ്കില്‍ ഞാന്‍ എപ്പോഴും Window Seat ചോദിച്ചു വാങ്ങുകയാണ്‌ പതിവ്‌. പക്ഷേ, പ്രായക്കൂടുതലുള്ള ഞാന്‍, തീവണ്ടിയില്‍ കൊച്ചുകുട്ടികള്‍ ചെയ്യുന്നതുപോലെ, ജനലിനടുത്തുള്ള സീറ്റില്‍ കയറി ഇരിക്കുന്നത്‌ ശരിയല്ലല്ലോ! അതുകൊണ്ട്‌ ഞാന്‍ window seat-ന്റെ കാര്യത്തില്‍ പ്രത്യേകിച്ചു താല്‍പര്യമൊന്നും കാണിച്ചില്ല..

മൂന്നു പേർക്കും ഒരേ വരിയിലാണ്‌ സീറ്റ്‌ കിട്ടിയത്‌. വിമാനത്തില്‍ കയറിയ പാടേ കൂട്ടത്തിലൊരുത്തന്‍ ജനാലയ്ക്കല്‍ കയറിയിരിയ്ക്കുകയും ചെയ്തു. ആള്‍ക്കാര്‍ നടക്കുന്ന വഴിയോട്‌ ചേര്‍ന്ന സീറ്റിലാണ്‌ ഞാന്‍ ഇരുന്നത്‌. മനമില്ലാ മനസ്സോടെ.

വിമാനത്തില്‍ കയറുമ്പോള്‍ വാതില്‍ക്കല്‍ തന്നെ air hostess-മാര്‍ നില്‍ക്കുന്നുണ്ടായിരുന്നു, Good morning പറഞ്ഞു കൊണ്ട്‌. എനിയ്ക്ക്‌ അവരെ കണ്ടതും വല്ലാത്ത മടുപ്പു തോന്നി. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍തരി ആ കൂട്ടത്തിലുണ്ടായിട്ടു വേണ്ടേ? എന്റെ ഭാര്യയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഉപ്പിട്ടാല്‍ വേവുന്ന ഒരെണ്ണം' അക്കൂട്ടത്തിലില്ലായിരുന്നു. അവിടെ നിന്ന എയര്‍ഹോസ്റ്റസ്സുമാരെല്ലാം ചെറുപ്പക്കാരികളാണ്‌. പെണ്‍കുട്ടികളാണ്‌ എന്നു തന്നെ വേണമെങ്കില്‍ പറയാം. പക്ഷേ, ഒന്നിനും മുഖസൌന്ദര്യം എന്നു പറയുന്ന ഒരു സാധനം ഇല്ലായിരുന്നു. അവരെ കാഴ്ചയില്‍ കൂടുതല്‍ മോശക്കാരാക്കിയത്‌ അവരുടെ യൂനിഫോമാണ്‌ എന്നു വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികള്‍ തൊപ്പി വച്ചാല്‍ പോയില്യേ കാര്യം? എല്ലാത്തിനും ഉണ്ട്‌ തൊപ്പി. അതാണ്‌ അവരെ കൂടുതല്‍ അനാകര്‍ഷിതരാക്കുന്നതെന്നെനിയ്ക്ക്‌ തോന്നി. ശരീരത്തിലാണെങ്കില്‍ മിനിസ്കര്‍ട്ടും ഫുള്‍ക്കയ്യന്‍ കോട്ടും - ഒരു ചേർച്ചയുമില്ലാത്ത വേഷം.

യാത്രയ്ക്ക്‌ പുറപ്പെടുന്നതുവരെ ഏതാണ്‌ വിമാനം എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല. കാറിലിരിക്കുമ്പോഴാണ്‌ GoIndigo ആണെന്ന്‌ കൂടെയുള്ളവര്‍ പറയുന്നത്‌. തിന്നാനും കുടിയ്ക്കാനും ഒന്നും പറ്റില്ലാ എന്ന്‌ അപ്പോഴേ ബോദ്ധ്യമായി. വിമാനത്തില്‍ തിന്നാനില്ലാഞ്ഞിട്ടല്ല, ഒന്നും വെറുതെ കിട്ടില്ലാ എന്നതു തന്നെ കാരണം. ഒരു പേക്കറ്റ്‌ ഫ്രൂട്ടിയ്ക്ക്‌ അമ്പതു രൂപാ, രണ്ട്‌ സമോസയ്ക്ക്‌ നൂറ്റിമുപ്പത്‌ രൂപാ എന്നൊക്കെപ്പറഞ്ഞാല്‍ അത്‌ നമുക്കൊന്നും പറ്റില്ല. അങ്ങിങ്ങിരിയ്ക്കുന്ന സായ്പ്പന്‍മാരെ ഉദ്ദേശിച്ചാണവ. പിന്നെ ചിലരുണ്ട്‌ അതു വാങ്ങുന്നവര്‍, അവര്‍ അതു വാങ്ങിക്കഴിയ്ക്കും, പൈസ ചോദിയ്ക്കുമ്പഴേ പറ്റിയ അബദ്ധം അവര്‍ക്കു മനസ്സിലാവുള്ളൂ. ചോദിച്ച പൈസയും കൊടുത്ത്‌ പിന്നെ അവര്‍ മിണ്ടാതിരിയ്ക്കും. ആദ്യമായി private airline-ല്‍ കയറിയപ്പോള്‍ എനിയ്ക്കും പറ്റിയിരുന്നു ഈ അബദ്ധം.

വിമാനത്തില്‍ നിറയെ ആളായിരുന്നു. അത്‌ സമയത്തു തന്നെ പുറപ്പെടുകയും ചെയ്തു. പുറത്തേയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ അടുത്ത്‌ ജനലില്ലാത്തതു കൊണ്ടും Air India-യിലെപ്പോലെ news papers-ഉം TV screen-ഉം ഇല്ലാത്തതു കൊണ്ടൂം എനിയ്ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. സീറ്റ്‌ പോക്കറ്റില്‍ കിടന്ന അവരുടെ ബ്രോഷറെടുത്തു മറിച്ചു നോക്കി. ഉടനെ ബുക്കു ചെയ്താല്‍ തിരുവനന്തപുരത്തേയ്ക്ക്‌ 4281 രൂപയും കൊച്ചിയ്ക്ക്‌ 3682 രൂപയും കൊണ്ട്‌ ടിക്കറ്റ്‌ കിട്ടും. പക്ഷേ ഉടനെയൊരു യാത്ര ഇപ്പോഴാവില്ല. ഞാനാ ബ്രോഷര്‍ അവിടെത്തന്നെ വച്ചു.

കൂടെയുള്ളവര്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിയ്ക്കയാണ്‌. എന്തോ, ഞാനതിലൊന്നും പങ്കു ചേര്‍ന്നില്ല. ഞാന്‍ കണ്ണടച്ച്‌ സീറ്റിലിരുന്നു. വിമാനം പോകുന്ന വഴി ഞാന്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. രാവിലെയാണ്‌, ചിലപ്പോള്‍ തൊട്ടു തൊട്ടു കിടക്കുന്ന മേഘമാലകള്‍ക്കു മുകളിലൂടെയായിരിയ്ക്കും വിമാനം പറക്കുന്നത്‌. നാഴികകളോളം പരന്നു കിടക്കുന്ന വെളുവെളുത്ത മേഘമാലകള്‍ കാണാന്‍ നല്ല രസമാണ്‌. കച്ചവടക്കാരന്റെ കയ്യിലുള്ള വലിയ വെളുത്ത പഞ്ഞിമിഠായി പോലെയുണ്ടാവും അത്‌ കാണാന്‍. ആ മേഘമാലകള്‍ക്കു മുകളിലൂടെ വിമാനം പറക്കുമ്പോള്‍ പഞ്ഞിമിഠായിയുടെ പുറത്തുകൂടെ ഉറുമ്പരിയ്ക്കുന്നതാണെനിയ്ക്കോര്‍മ്മ വരുക.

താഴെ ഗംഗാ നദി കാണുന്നുണ്ടോ? വാരാണസി? ത്രിവേണീ സംഗമം? നോക്കാനൊരു മാര്‍ഗ്ഗവുമില്ല............... വിമാനത്തില്‍ എയര്‍ഹോസ്റ്റസ്സുമാര്‍ ഭക്ഷണം വില്‍പനയിലാണ്‌. ഞാന്‍ കണ്ണടച്ചു തന്നെയിരുന്നു.

ആകാശത്തില്‍ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുകയാണ്‌. വെളിച്ചം ജനലിലൂടെ വിമാനത്തിനുള്ളിലെത്തുന്നുണ്ട്‌. വിമാനം ഇപ്പോള്‍ ഒരു പക്ഷേ കല്‍ക്കട്ടാ നഗരത്തിന്റെ മുകളിലൂടെയായിരിയ്ക്കും പറക്കുന്നത്‌. ഒരു പക്ഷെ, ഹുഗ്ളീ നദിയും ബംഗാള്‍ ഉള്‍ക്കടലുമൊക്കെ കാണുമായിരുന്നിരിക്കണം. അങ്ങനെയിരിയ്ക്കേ വിമാനം ഗുവഹാട്ടി വിമാനത്താവളത്തില്‍ ഇറങ്ങുകയാണെന്നറിയിപ്പുണ്ടായി. അല്‍പം കഴിഞ്ഞു അവിടെ ഇറങ്ങുകയും ചെയ്തു.

കുറച്ചു പേരെ അവിടെ ഇറക്കുകയും വേറെ കുറെ പേരെ കയറ്റുകയും ചെയ്ത്‌ ഒരു മണിക്കൂറിനകം വിമാനം ഇംഫാല്‍ ലക്ഷ്യമാക്കി വീണ്ടും പറന്നുയർന്നു. ഇപ്പോള്‍ വിമാനം മലകള്‍ക്കു മുകളിലൂടെയാണ്‌ പോകുന്നത്‌. എന്റെ സീറ്റിലിരുന്നിട്ടും എനിയ്ക്കു ദൂരെ മലനിരകള്‍ കാണാന്‍ കഴിഞ്ഞു. ഏതാണാവോ ഈ മലനിരകള്‍? ഒരു പക്ഷേ താഴെ ബ്രഹ്മപുത്രാ നദി ഇപ്പോള്‍ കാണുന്നുണ്ടായിരിയ്ക്കണം.

ഗുവഹാട്ടിയില്‍ നിന്നു ഇംഫാലിലേയ്ക്ക്‌ അര മണിക്കൂറില്‍ താഴെയേ സമയം വേണ്ടു. ഞങ്ങള്‍ പതിനൊന്നരയോടെ ഇംഫാലില്‍ ഇറങ്ങി. ഒരു വശത്ത്‌ ചെറിയ മലകള്‍ കണ്ടതൊഴിച്ചാല്‍ ഇംഫാല്‍ മിക്കവാറും പരന്ന പ്രദേശം തന്നെയാണെന്നെനിയ്ക്കു തോന്നി. ദിനാന്തരീക്ഷ സ്ഥിതി ഏതാണ്ട്‌ ദല്‍ഹിയിലേതുപോലെ തന്നെയായിരുന്നു.

ഞാന്‍ എന്റെ മൊബൈല്‍ ഓണ്‍ ചെയ്തു. പക്ഷേ range ഇല്ലായിരുന്നു; signal ഇല്ലായിരുന്നു. എനിയ്ക്കു നിരാശ തോന്നി. BSNL-ന്‌ ഇവിടെയെന്തേ signal ഇല്ലാതെ പോയത്‌ എന്നു ഞാന്‍ അതിശയിച്ചു. ജീപ്പിലിരിയ്ക്കുമ്പോള്‍ 'ക്യാ യഹാം BSNL നഹീ ചാലൂ ഹെ?' എന്നു ഞാന്‍ ഡ്രൈവറോട്‌ ചോദിച്ചു. 'pre-paid ആണോ?' എന്നായിരുന്നു അയാളുടെ പ്രതികരണം. അയാള്‍ അനുമാനിച്ചതുപോലെ എന്റെ മൊബൈല്‍ pre-paid തന്നെയായിരുന്നു. അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ധാരാളം നടക്കുന്നതുകാരണം അവിടങ്ങളില്‍ അന്യസംസ്ഥാനങ്ങളിലെ pre-paid ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ലത്രെ. ഗത്യന്തരമില്ലാതെ ഞാനെന്റെ സെല്‍ഫോണ്‍ ഓഫാക്കി പോക്കറ്റിലിട്ടു.

അര മണിക്കൂറിനകം ഞങ്ങള്‍ ഗസ്റ്റ്‌ ഹൌസിലെത്തി. ഗസ്റ്റ്‌ ഹൌസെന്ന പേരേയുള്ളൂ. നാലഞ്ചു കുടുംബങ്ങള്‍ താമസിക്കുന്ന Type III quarters-ന്റെ ഒരു കെട്ടിടം. പലതിലും ആളുകള്‍ താമസിക്കുന്നുണ്ട്‌. മുറ്റത്ത്‌ കോഴിയും കുട്ടികളുമൊക്കെയുണ്ട്‌. സാധാരണ കുടുംബങ്ങള്‍. വീടുകള്‍ക്ക്‌ മുന്നില്‍ ഗണപതിയുടേയും വിഷ്ണുവിന്റെയും പടമുള്ള കലണ്ടറുകള്‍ തൂക്കിയിട്ടുണ്ട്‌. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു 2-bed room flat ആണ്‌ ഞങ്ങളെ കാത്തിരിയ്ക്കുന്ന ഗസ്റ്റ്‌ ഹൌസ്‌.

സമയം ഒരു മണിയോടടുക്കുന്നു. ഞങ്ങള്‍ സാധനങ്ങളൊക്കെ 'ഗസ്റ്റ്‌ ഹൌസില്‍' വച്ചു. അവിടെ കറന്റില്ലായിരുന്നു. ഹൌസ്‌ കീപ്പര്‍ ഒരു മണിക്കൂറിനകം ഭക്ഷണം തയ്യാറാക്കി. ഞങ്ങള്‍ അതു കഴിച്ച്‌ ഞങ്ങളുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി നഗരത്തിലേയ്ക്ക്‌ വച്ചു പിടിച്ചു. അപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു.

ഇംഫാല്‍ നഗരം ഏതെങ്കിലും തരത്തില്‍ ആകര്‍ഷകമാണെന്നെനിയ്ക്കു തോന്നിയില്ല. ഒരു സാധാരണ നഗരം. വലിയ വലിയ കെട്ടിടങ്ങളോ പണക്കാരുടെ ബംഗ്ളാവുകളോ ഒന്നും കണ്ടില്ല. യാത്രയില്‍ ചൈനീസ്‌/തിബറ്റന്‍ മാതൃകയില്‍ ഒന്നു രണ്ടു കെട്ടിടങ്ങള്‍ കണ്ടു. ഒന്ന്‌ കാണാന്‍ തെറ്റില്ല. സാമാന്യം വലുതുമാണ്‌. അത്‌ ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടേതാണ്‌. മറ്റേത്‌ ഒരു പുതിയ മാര്‍ക്കറ്റ്‌ കോംപ്ളക്സാണ്‌. അവിടെ കച്ചവടക്കാർ മുഴുവന്‍ പെണ്ണുങ്ങളാണ്‌. പച്ചക്കറികള്‍, തുണികള്‍, കരകൌശല വസ്തുക്കള്‍ എന്നു വേണ്ട, ഒരു മാതിരി സാധനങ്ങളൊക്കെ ജീപ്പിലിരുന്ന്‌ ഞാന്‍ കണ്ടു. അവിടെ മാത്രമല്ല, വഴിയിലെവിടെ നോക്കിയാലും സ്ത്രീകള്‍ കച്ചവടം നടത്തുന്നതു കാണാം. ഇവിടത്തെ ആണുങ്ങള്‍ പൊതുവെ മടിയന്‍മാരാണാത്രെ. ആ, അന്വേഷിച്ചറിയണം.

പെണ്ണുങ്ങളുടെ വേഷമാണ്‌ വിശേഷം. നീണ്ട വരകളുള്ള ബെഡ്ഷീറ്റ്‌ ചുറ്റിയ പോലെയുണ്ടാകും അവരുടെ അരയ്ക്കു താഴെയുള്ള വേഷം. അരയ്ക്കു മേലെയുള്ളത്‌ തണുപ്പകറ്റാനുള്ള, അരയ്ക്കു താഴെ വരെയെത്തുന്ന, ഫുള്‍ക്കയ്യന്‍ വുളന്‍ ഡ്രസ്സാണ്‌. ചുരുക്കം ചിലര്‍ ബെഡ്ഷീറ്റിനു മുകളില്‍ ദാവണി പോലെ ഒന്ന്‌ ഉടുത്തിട്ടുണ്ട്‌. ചിലര്‍ കഴുത്തില്‍ ഒരു ദുപ്പട്ട ഇട്ടിട്ടുണ്ട്‌. എന്തായാലും സാരിയോ ചുരിദാറൊ ഉടുത്തവർ വളരെ ചുരുക്കം എന്നു പറയാം. ആണുങ്ങളുടെ വേഷത്തിന്‌ പ്രത്യേകതയൊന്നും തോന്നിയില്ല. അതോ, ആണുങ്ങളെ ഞാന്‍ ശ്രദ്ധിച്ചില്ലാ എന്നുണ്ടോ? ഇതു കേട്ടാല്‍ എന്റെ ഭാര്യ പറയും ഞാന്‍ പെണ്ണുങ്ങളെയും നോക്കി നടന്നിരിയ്ക്കുമെന്ന്‌. എത്ര തവണ ഞാനവളോട്‌ പറഞ്ഞിട്ടുണ്ട്‌ പത്തില്‍ രാഹു നില്‍ക്കുന്നവര്‍ വായില്‍ നോക്കികളാണെന്ന്‌.

മണിപ്പൂരിലെ ആളുകള്‍ക്ക്‌ ഏതാണ്ട്‌ ചൈനക്കാരുടേതിനു സമാനമായ മുഖമാണുള്ളത്‌. സ്ത്രീകള്‍ സുന്ദരികളൊന്നുമല്ല. എന്നാലും യൌവ്വനത്തില്‍ അവരുടെ മുഖത്തിനു ഒരു പ്രത്യേകം സൌന്ദര്യമോ ആകര്‍ഷണമോ ഉള്ളതായി എനിയ്ക്കു തോന്നി. അവരുടെ വെളുവെളുത്ത നിറവും തുടുതുടുത്ത കവിളും അത്യാകര്‍ഷകമായി എനിയ്ക്കനുഭവപ്പെട്ടു.

വൈകുന്നേരം ഞങ്ങള്‍ ഏയര്‍പോർട്ടിലേയ്ക്ക്‌ പോയി. ബോസ്‌ വരുന്നുണ്ട്‌. സ്വീകരിക്കണം. അതും ഞങ്ങളുടെ ജോലിയില്‍ പെടുന്നു. ജീപ്പില്‍ നിന്നിറങ്ങി arrival terminal-ലേയ്ക്ക്‌ നടക്കുമ്പോള്‍ ചെവിയില്‍ വന്നു പെട്ടത്‌ മലയാളത്തിലുള്ള സംസാരം. തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന രണ്ടു പേര്‍ മലയാളികളാണെന്ന്‌ ഒറ്റ നോട്ടത്തില്‍ എനിയ്ക്കു മനസ്സിലായി. ഞാന്‍ വേഗം മൂന്നാമനായി അവരുടെ കൂടെ നിന്നു. 'ഇതാരപ്പാ?' എന്ന് അവര്‍ അതിശയിയ്ക്കുമ്പോള്‍ ഞാന്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി.

അവരിലൊരാള്‍ പോലീസ്‌ വേഷത്തിലായിരുന്നു. കരുനാഗപ്പള്ളിക്കാരന്‍ സുരേഷ്‌. മറ്റേയാള്‍ ഒറ്റപ്പാലത്തുകാരന്‍ മനോജ്‌. രണ്ടു പേരും അസം റൈഫിള്‍സിലാണ്‌. മനോജ്‌ കമാന്റന്റാണ്‌‌. രണ്ടുപേരും ആരെയോ സ്വീകരിയ്ക്കാന്‍ ഏയര്‍പോര്‍ട്ടില്‍ വന്നതായിരുന്നു. പോലീസിന്റെ കയ്യില്‍ തോക്കും വാക്കി-ടാക്കിയുമുണ്ട്‌. അത്ഭുതം, വാക്കി-ടാക്കിയില്‍ കേള്‍ക്കുന്നതും മലയാളത്തിലുള്ള സന്ദേശങ്ങളാണ്‌. അത്രയ്ക്കുണ്ടത്രേ അസം റൈഫിള്‍സില്‍ മലയാളിയുടെ എണ്ണം. പണ്ട്‌ ഒരു പാലക്കാട്ടുകാരന്‍ മേനോന്‍ അസം റൈഫിള്‍സിന്റെ തലവനായിരുന്നപ്പോള്‍ എടുത്തവരാണത്രെ അവരെല്ലാം.

വളരെ മനോഹരമാണത്രെ മണിപ്പൂർ‍. പക്ഷേ, സംസ്ഥാനത്ത്‌ വലിയ തോതിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖല ക്ഷീണത്തിലാണ്‌. വെറും നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബര്‍മ്മയിലെത്താം. തുറന്നു കിടക്കുന്ന അതിര്‍ത്തി വഴി വേണമെങ്കില്‍ ബര്‍മ്മയിലെ ഗ്രാമപ്രദേശങ്ങളൊക്കെ പോയി കാണാമത്രെ.

ഓഫീസിലിരിയ്ക്കുമ്പോള്‍ പല തവണ കറന്റ് വരുകയും പോവുകയും ചെയ്തിരുന്നു. നാലു മണിക്കൂറിലധികം വീടുകളിലൊന്നും കറന്റ്‌ കിട്ടാറില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌. നാട്ടുകാരുടെ ബുദ്ധിമുട്ടെത്രയെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ഇതേ കാരണത്താല്‍ മാര്‍ക്കറ്റുകളും കടകളും ആറു മണിയോടെ അടയ്ക്കുമത്രെ. രാത്രിയില്‍ ഞങ്ങള്‍ റോഡൊക്കെ ശ്രദ്ധിച്ചു. ആളനക്കം കുറവ്‌. തികച്ചും വിജനവും ഇരുള്‍ നിറഞ്ഞത്തും. തലസ്ഥാനത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പ്രദേശങ്ങളുടെ സ്ഥിതി പറയാനുണ്ടോ? ഇവിടത്തുകാർ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാലു മണിക്കൂറാണ്‌ കറന്റ്‌ കിട്ടുന്നതെങ്കില്‍ നമ്മള്‍ കേരളീയരും ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്തേനെ.

സമയം ആറുമണി ആയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടു പരന്നിരുന്നു. ചീവീടുകള്‍ നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു നഗരത്തിന്റെ യാതൊരു ലക്ഷണവും ഇംഫാല്‍ രാത്രിയില്‍ പ്രകടമാക്കിയില്ല. ഗസ്റ്റ്‌ ഹൌസില്‍ ധാരാളം കൊതുകുണ്ടായിരുന്നു. പക്ഷേ ആമ മാര്‍ക്ക്‌ കൊതുകുതിരി കത്തിക്കൊണ്ടിരുന്നതിനാല്‍ കൊതുകിന്റെ ഉപദ്രവമൊന്നും ഉണ്ടായില്ല. രാത്രിയില്‍ കിടക്കുമ്പോള്‍ ഉപയോഗിയ്ക്കാന്‍ കൊതുകുവലയും ഉണ്ടായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റിരുന്നതിനാലും മൊബൈലും ഡാറ്റാകാര്‍ഡും പ്രവര്‍ത്തിക്കാത്തതിനാലും ഞാന്‍ ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു.

ഭാരതത്തിന്റെ വളരെയധികം കിഴക്കുഭാഗത്തായതിനാല്‍ രാവിലെ മണി അഞ്ചാകുമ്പോഴേയ്ക്കും നേരം പുലർന്നിരിയ്ക്കും. ഏതാണ്ട്‌ മൂന്ന് മണിയായിക്കാണണം ഒരു പൂവന്‍ കോഴി "താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറം" പ്രവർത്തിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. അഞ്ചു മണിയ്ക്ക്‌ ഞാന്‍ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ വന്നു നോക്കുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു. താഴെ മുറ്റത്ത്‌ പൂവന്‍ കോഴി പിടകളെ മുട്ടിയുരുമ്മിക്കൊണ്ട്‌ നടക്കുന്നു. ഇവനായിരുന്നു നിര്‍ത്താതെ അലാറം പ്രവര്‍ത്തിപ്പിച്ചത്‌.

രാവിലെ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ജോലിസ്ഥലത്തേയ്ക്കു പുറപ്പെട്ടു. ഉച്ചയ്ക്ക്‌ അവിടെ നിന്നു മടങ്ങുകയും ഹോട്ടലില്‍ നിന്ന് ഊണു കഴിക്കുകയും ചെയ്തു. എയർപോർട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ ഞങ്ങള്‍ ഇലക്ട്രോണിക്‌ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റില്‍ കയറി. പൌനാ ബസാര്‍. തിരക്കു പിടിച്ച മാര്‍ക്കറ്റ്‌. TV, DVD player എന്നു വേണ്ട വീട്ടിലേയ്ക്കു വേണ്ട ഒരു മാതിരി സാധനങ്ങളൊക്കെ കുറഞ്ഞ വിലയ്ക്ക്‌ ഇവിടെ കിട്ടും. എല്ലാം ചൈനീസ്‌ സാധനങ്ങളാണെന്നു മാത്രം. കുറച്ചു കടകളില്‍ കയറിയതല്ലാതെ ആരും ഒന്നും വാങ്ങിയില്ല.

വിനോദ സഞ്ചാരപ്രധാനമായ ഒരു സ്ഥലവും ഞങ്ങള്‍ പോയി കണ്ടില്ല. ഔദ്യോഗികമായി തിരക്കുപിടിച്ച രണ്ടു ദിനങ്ങള്‍ അതിനു പറ്റിയതല്ല. അവധി ദിവസങ്ങള്‍ കിട്ടുമ്പോഴേ അത്തരം കാര്യങ്ങള്‍ പരിഗണിയ്ക്കാനാവൂ.

മടക്കം Air India-യുടെ വിമാനത്തിലായിരുന്നു. ഈ വിമാനത്തില്‍ വച്ച്‌ ഞാനാദ്യമായി നെറ്റിയിലെ സിന്ദൂരരേഖയില്‍ കുങ്കുമം ചാര്‍ത്തിയ ഒരു ഏയര്‍ഹോസ്റ്റസ്സിനെ കണ്ടു. നോക്കണേ കാലത്തിന്റെ ഒരു മാറ്റം! പണ്ട്‌ കല്യാണം കഴിഞ്ഞവരെ ഏയര്‍ഹോസ്റ്റസ്സുമാരായി എടുക്കാറേയില്ലായിരുന്നു. അതല്ലെങ്കില്‍ കല്യാണം കഴിഞ്ഞതിന്റെ ഒരു ലക്ഷണവും അവരുടെ മുഖത്തു കാണില്ലായിരുന്നു. പിന്നെ അതൊക്കെ പോയെന്നു തോന്നുന്നു, അമ്മൂമ്മമാരാണോ എന്നു തോന്നുമാറ്‌ പ്രായമുള്ള എയര്‍ഹോസ്റ്റസ്സുമാരേയും ഇപ്പോള്‍ Air India-യില്‍ കാണാന്‍ കഴിയും. ഉലഞ്ഞ മാറും മലമടക്കുകള്‍ പോലെയുള്ള വയറും തൂങ്ങിയ കവിളും ഒക്കെയായിട്ടുള്ളവരെ എന്തിനാണാവോ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നത്‌? അതിലും നല്ലതല്ലേ 'എയര്‍ഹോസ്റ്റു'മാരായി ചെറുപ്പക്കാരെയെടുക്കുന്നത്‌? ആത്യന്തികമായി നോക്കിയാല്‍ ഈ ഭക്ഷണം വിളമ്പല്‍ തന്നെയല്ലേ അവരുടെ ജോലി.

എയര്‍ഹോസ്റ്റസ്സുമാരായി പെണ്ണുങ്ങളെ എടുക്കുന്ന പക്ഷം കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരികളെ തന്നെ വേണം എടുക്കാന്‍. ചുണ്ടു ചുവപ്പിച്ചും കവിളു തുടുപ്പിച്ചും വിമാനത്തിന്റെ പാത്‌വേയിലൂടെ cat walk നടത്തുന്ന (അതോ അരയന്നനടയോ?) ചെറുപ്പക്കാരികളായ എയര്‍ഹോസ്റ്റസ്സുമാരായിരുന്നു പണ്ടൊക്കെ വിമാനത്തിലെ എന്റെ മുഖ്യ ആകര്‍ഷണം. പക്ഷേ ഇന്നത്തെ എയര്‍ഹോസ്റ്റസ്സുമാര്‍ വിമാനത്തിലെ മുഖ്യ അനാകര്‍ഷണമാണെന്നു വേണം പറയാന്‍.

പക്ഷേ രണ്ടു ദിവസം മുമ്പെവിടെയോ വായിച്ചതു കേട്ടപ്പോള്‍ കൂടുതല്‍ താല്‍പര്യക്കുറവാണുണ്ടായത്‌. ഹിജഡകളെ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നു പോലും. ഭാഗ്യത്തിനു ഇന്ത്യയിലല്ലെന്നു മാത്രം.

ഗുവഹാട്ടി വഴി തന്നെയായിരുന്നൂ വിമാനം മടങ്ങിയതും. രാത്രി ഒമ്പത്‌ മണിയോടെ ഞങ്ങള്‍ സുഖമായി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാത്രി ഭക്ഷണം Air India-യുടെ വകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയത്‌ പുതുതായി പണിത ആധുനികത്വവും ആഡംബരത്വവും വിളിച്ചോതുന്ന Terminal 3-യിലായിരുന്നു.

2011, ജനുവരി 24, തിങ്കളാഴ്‌ച

ജയ്‌ മാതാ ദീ..

“അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജാ” എന്ന കാളിദാസന്റെ രണ്ട്‌ വരികൾ പഠിച്ചത് എട്ടാം ക്ലാസ്സിലായിരുന്നു. ഹിമാലയത്തിന്റെ ഔന്നത്യം വർണ്ണിക്കുകയാണ്‌ കവി. ആ വരികൾ മറ്റു പലരേയുമെന്നതുപോലെ എന്നെയും ഹിമവാനിലേയ്ക്കടുപ്പിച്ചു. ഞാൻ പതുക്കെ ഹിമവാനിൽ ആകൃഷ്ടനാകുകയായിരുന്നു. ഹിമാലയത്തിൽ പോകണമെന്നും ഹിമവാനെ കാണണമെന്നുമുള്ള ചിന്തകൾ നാമ്പിട്ടതപ്പോഴാണ്‌. പക്ഷേ, കാലങ്ങളോളം ഒന്നും നടന്നില്ലെന്നു മാത്രം.

പിന്നീട് ജോലി കിട്ടുകയും തിരുവനന്തപുരത്തു താമസമാകുകയും ചെയ്തപ്പോൾ അഗസ്ത്യകൂടം എനിയ്ക്കു വശഗതമായി. പല പല രാവുകളും പകലുകളും അഗസ്ത്യകൂടത്തിൽ ഞാൻ കഴിച്ചു കൂട്ടി. അതുവഴിയുള്ള ചിലരുടെ സഹവാസം എനിയ്ക്ക് ഹിമാലയം സന്ദർശിക്കാനുള്ള അവസരമൊരുക്കിയെങ്കിലും അവസരങ്ങൾ കളഞ്ഞു കുളിയ്ക്കാനുള്ള ഒരവസരവും പാഴാക്കാത്ത എനിയ്ക്കു ആ ഒരൊറ്റക്കാരണത്താൽ അന്നൊന്നും ഹിമാലയത്തിലെത്താനായില്ല.

പില്ക്കാലങ്ങളിൽ ഹിമാലയത്തിലെ പല പ്രദേശങ്ങളും സന്ദർശനാർത്ഥം മനസ്സിൽ കുടിയേറി. ഗംഗോത്രി, യമുനോത്രി, ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ പല സ്ഥലങ്ങളും. പിന്നീട് എപ്പോഴോ ആണ്‌ മാതാ വൈഷ്ണോദേവിയെക്കുറിച്ചറിയാനായത്. അതെല്ലാം ലക്ഷ്യസ്ഥാനങ്ങളായി മനസ്സിലങ്ങനെ കിടന്നു.

ഞാൻ ആദ്യം ഹിമാലയം കാണുന്നത് മസൂറിയിൽ വച്ചാണ്‌. മസൂറിയെന്ന വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉച്ചിയിൽ നിന്നു നോക്കിയാൽ ഹിമാലയമലനിരകൾ കാണാം. എനിയ്ക്കതു ഹൃദ്യമായിത്തോന്നുകയും ചെയ്തു. മസൂറിയോടൊപ്പം ഡറാഡൂൺ, ഋഷികേശ്, ഹരിദ്വാർ എന്നീ സ്ഥലങ്ങളും ഹിമാലയത്തിന്റെ ചില കാഴ്ചകൾ എനിയ്ക്കു കാട്ടിത്തന്നു. എങ്കിലും ഞാനും ഹിമവാനും യഥാക്രമം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി നിലകൊണ്ടതുകാരണം കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ല.

പിന്നീടാണ്‌ അപ്രതീക്ഷിതമെങ്കിലും ഉത്തർപ്രദേശിലേയ്ക്കു കുടിയേറാൻ ഞാൻ തീരുമാനിച്ചത്. അതെന്നെ ഹിമാലയത്തിലേയ്ക്ക് ഒന്നുകൂടി അടുപ്പിച്ചെങ്കിലും ആ, അടുത്തല്ലേ, ഇനി എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നൊരു പ്രതീതിയാണെന്നിലുണ്ടായത്.

അങ്ങനെയിരിക്കേയാണ്‌ ഒരു സഹപ്രവർത്തകനെന്തോ ഒരു കായയും കുറച്ചു കല്ക്കണ്ടവും കൊണ്ടു വന്നു തന്നത്‌. ഇതെന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞത്‌ മാതാ വൈഷ്ണോ ദേവിയുടെ പ്രസാദമാണെന്നായിരുന്നു. കടിച്ചാൽ പൊട്ടാത്ത തോടായിരുന്നു ആ കായയ്ക്ക്‌. പിന്നീടതങ്ങോട്ട് പലപ്പോഴും പതിവായി. പലരും കടിച്ചാൽ പൊട്ടാത്ത കായ പ്രസാദമായി നല്കി. അവരെല്ലാം മാതാ വൈഷ്ണൊദേവിയെ ദർശിച്ചു വന്നവരായിരുന്നു. ഓരോ പ്രസാദവും എന്നെ മാതാ വൈഷ്ണൊദേവിയിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് ഇരുന്നു. ഒരിക്കൽ അടുത്ത സഹപ്രവർത്തകൻ രാഹുൽ ശർമ്മ പൊട്ടാത്ത കായ മാത്രമല്ല ദേവിയുടെ പൊട്ടാത്ത ഒരു ഫോട്ടോ കൂടി എനിയ്ക്കു തന്നു. രാഹുലും ദേവിയെ കണ്ടുവന്നതായിരുന്നു. ആ ഫോട്ടോ ഇപ്പോഴും എന്റെ ഓഫീസിലെ മേശപ്പുറത്തുണ്ട്‌. ദേവിയെ കാണാനുള്ള താല്പര്യം ഞാൻ രാഹുലിനോടു പറഞ്ഞു. അതിനെന്താ നമുക്കൊന്നിച്ചു പോകാലോ എന്നായി രാഹുൽ.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അനിത എന്നെ വൈഷ്ണോദേവിയിലേയ്ക്ക്‌ ക്ഷണിച്ചത്‌. അനിത എന്റെ സഹപ്രവർത്തകയാണ്‌. രാഹുലിന്റേയും. എന്റെ താല്പര്യം രാഹുൽ അവളോടു പറഞ്ഞുകാണും. അവളാണെങ്കിൽ പോകാൻ കൂട്ടിനൊരാളെ കാത്തിരുന്നും കാണും. അവളാദ്യം അത് പറഞ്ഞപ്പോൾ ഞാനൊന്നു ചിരിച്ചതേയുള്ളു. അവളത് എന്റെ സമ്മതമായി എടുത്തോ എന്തോ?

അടുത്ത ദിവസം അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു. ‘സാർ, നമുക്കൊന്നിച്ചു വൈഷ്ണോദേവിയിൽ പോയാലോ? ഇന്നവൾ കൂടുതൽ ഗൗരവത്തിലാണെന്നെനിയ്ക്കു തോന്നി. അവൾക്ക് ഞാൻ സഹപ്രവർത്തകൻ മാത്രമല്ല, മേലുദ്യോഗസ്ഥൻ കൂടിയാണ്‌. ഔദ്യോഗികമെങ്കിലും പല കാര്യങ്ങളും അവളെന്നോടു കരഞ്ഞും സങ്കടപ്പെട്ടും പറഞ്ഞിട്ടുണ്ട്‌. അപ്പോഴെല്ലാം ഞാനവളെ സമാധാനിപ്പിച്ചിട്ടുമുണ്ട്‌. ആ അടുപ്പമായിരിക്കാം യാത്രയ്ക്ക് എന്നെ കൂട്ടാൻ അവളെ പ്രേരിപ്പിച്ചത്. മാത്രമല്ല അവളുടെ അച്ഛനും അമ്മയും ഉള്ളത് ബോംബേയിലാണ്‌, കൂടെപ്പോകാൻ അവരെ കിട്ടില്ല. ഞങ്ങളാണെങ്കിൽ ഹോസ്റ്റലിലെ അടുത്തടുത്ത മുറികളിലാണ്‌ താമസം. എനിക്കവളുടെ അച്ഛന്റെ പ്രായവും വരും.

കാര്യം സ്ത്രീകളോടൊത്തുള്ള യാത്രകൾ സുഖമുള്ളതാണെങ്കിലും അതിലടങ്ങിയ അപകടവും ഞാനറിഞ്ഞു. ’അവർ രണ്ടുപേരും ക്ഷേത്രത്തിലാണ്‌ പോയത് എന്നതിനെന്താ തെളിവ്‌?‘ എന്നായിരിക്കും അറിഞ്ഞവർ ആദ്യം ചോദിക്കുക. സഹപ്രവർത്തകയേയും കൂട്ടി യാത്ര പോയത് ബോസറിയുമ്പോൾ അദ്ദേഹം എന്നെക്കുറിച്ചെന്തു കരുതും എന്ന തോന്നൽ എന്നിൽ ജാള്യത ഉണ്ടാക്കി. വിവരം ഭാര്യയോടു പറയുമ്പോൾ സംശയത്തിന്റെ മുളയ്ക്കാൻ പാകത്തിലൊരു വിത്തായിരിക്കും ഞാനവളുടെ മനസ്സിൽ വിതയ്ക്കുന്നത്‌. ആകപ്പാടെ ആലോചിച്ചപ്പോൾ ഈ യാത്ര അത്ര പന്തിയല്ലെന്നെനിയ്ക്കു തോന്നി. തന്ത്രപൂർവ്വം സംസാരിക്കാനറിയാത്ത ഞാൻ അവളോടു പറഞ്ഞു; “അനിതാ, നമ്മൾ രണ്ടുപേരും കൂടി പോയാൽ ആൾക്കാരെന്തു പറയും?” അവളതിനൊന്നും പറഞ്ഞില്ല. ഓഫീസിൽ ചെയ്തുതീർക്കാനുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിച്ചാണ്‌ അവളന്നു പിരിഞ്ഞത്‌. ജമ്മുവിനടുത്തുള്ള ഒരമ്മാവനേയും കൂട്ടി വൈഷ്ണോദേവിയിൽ പോയി എന്നാണ്‌ പിന്നീടവൾ പറഞ്ഞത്‌. കടിച്ചാൽ പൊട്ടാത്ത കായ അവൾ കൊണ്ടുവന്നു തന്നോ എന്നൊന്നും ഞാനിപ്പോൾ ഓർക്കുന്നില്ല. എന്തായാലും ആ സംഭവം ഒന്നുകൂടി എന്നെ വൈഷ്ണോദേവിയിലേയ്ക്കടുപ്പിച്ചു. എങ്കിലും വൈഷ്ണോദേവിയിലേയ്ക്കുള്ള യാത്ര എപ്പോൾ, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദ്യങ്ങളായിത്തന്നെ അവശേഷിച്ചു.

സാന്ദർഭികമായി മറ്റൊരു കാര്യം കൂടി സ്വകാര്യമായി സൂചിപ്പിച്ചോട്ടെ; നടക്കാതെ പോയ ആ യാത്രയുടെ സുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.

ഈയിടെ നാട്ടിൽ നടന്ന ഒരു സംഭവവും എന്നെ ഒരിക്കൽ കൂടി വൈഷ്ണൊദേവിയിലേയ്ക്കടുപ്പിച്ചു. അതെന്താണെന്നല്ലേ? നാട്ടിൽ പോയപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. മൂന്നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും ഇതു വരെ കുടജാദ്രി കണ്ടിട്ടില്ല, വളരെയധികം കേട്ടറിഞ്ഞിട്ടുള്ള സർവജ്ഞപീഠം കണ്ടിട്ടില്ല. ഞങ്ങളോടൊപ്പം കൂടാൻ ഭാര്യയുടെ സഹോദരിയും സുഹൃത്തും ഉണ്ടായിരുന്നു. മൂകാംബിക ദർശനം കഴിഞ്ഞു പിറ്റേന്നു രാവിലെ ജീപ്പിൽ ഞങ്ങൾ കുടജാദ്രിയിലേയ്ക്കു പോയി. മൂലസ്ഥാനത്തു ജീപ്പിറങ്ങിയ ഞങ്ങൾ അവിടത്തെ ക്ഷേത്രദർശനവും കഴിഞ്ഞു കാൽനടയായി സർവ്വജ്ഞപീഠം കാണാൻ നടന്നു.

ഞങ്ങൾ പതുക്കെ ശങ്കരപീഠം ലക്ഷ്യമാക്കി നടന്നു. ജീപ്പിലുണ്ടായിരുന്ന നാൽവർ സംഘം ഞങ്ങളുടെ മുന്നിൽ നടന്നു നീങ്ങുകയാണ്‌. അവർ മൂന്നാണുങ്ങളും മെലിഞ്ഞ ഒരു സ്ത്രീയുമാണ്‌. അവരുടെ വേഗം ഞങ്ങൾക്കെടുക്കാനാവില്ല. ആസ്ത്മാ രോഗികളും ശ്വാസംമുട്ടികളും സന്ധിരോഗികളും ഒക്കെയാണ്‌ എന്റെ കൂടെയുള്ള സ്ത്രീജനങ്ങൾ. പോരാത്തതിന്‌ തടിച്ച ശരീരവും.... ഞാനെല്ലാവർക്കും വഴിയിൽ നിന്നും ഓരോ വടി ഒപ്പിച്ചു കൊടുത്തു... കുത്തി നടക്കാൻ... മല കയറുമ്പോൾ കുത്താനൊരു വടിയുണ്ടെങ്കിലുള്ള സൗകര്യം ഞാനെന്റെ അഗസ്ത്യകൂടം യാത്രകളിൽനിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. ഞാൻ അവരുടെ മുന്നിലും പുറകിലുമായി നടന്നു... മുന്നിലുള്ള സംഘവുമായുള്ള ബന്ധം പോകരുതല്ലോ! ദൂരെ മനോഹരമായ മലനിരകൾ കാണാം, ചെറുതും വലുതുമായി... താഴേയ്ക്കു നോക്കിയാൽ അങ്ങിങ്ങായി ജനപഥങ്ങളും....

അധികം വൈകാതെ ശങ്കരപീഠം അകലെയായി ഞങ്ങൾക്കു ദൃശ്യമായി... കാലങ്ങളായി മനസ്സിൽ പതിഞ്ഞിരുന്ന ആ മണ്ഡപം കണ്ണിനും മനസ്സിനും അനുഭൂതി പകർന്നു... ഞാൻ വേഗം മണ്ഡപത്തിലേയ്ക്ക്‌ നടന്നെത്തി. വൈകാതെ സ്ത്രീജനങ്ങളും. ആർക്കും യാത്രയിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല, അമ്മയുടെ തുണ.... അത്ര തന്നെ... ശ്രീശങ്കരാചാര്യരുടെ പ്രതിഷ്ഠയ്ക്കു മുന്നിൽ ഞാൻ സാഷ്ടാംഗം നമസ്ക്കരിച്ചു. അമ്മേ, ഗൗരീ, മൂകാംബികേ....

അപ്പോഴേയ്ക്കും മുന്നിലുണ്ടായിരുന്ന നാൽവർസംഘം ശ്രീശങ്കരാചാര്യർ തപസ്സു ചെയ്തെന്നു പറയുന്ന ഗുഹയിലേയ്ക്ക്‌ പുറപ്പെടാനൊരുങ്ങിയിരുന്നു. അവർ എന്നെയും ക്ഷണിച്ചു. സ്ത്രീകളെ കൂട്ടേണ്ടെന്നും എന്നെ ഓർമ്മിപ്പിച്ചു. അവർക്കു നടക്കാനാവാത്ത തരം വഴിയാണത്രെ. ഞാനും പോകാനൊരുങ്ങി... അമ്മയുടെ അനുഗ്രഹത്താൽ ആ സ്ഥലവും കാണുമാറായി.. അല്ലെങ്കിൽ എന്റെ മുന്നിൽ അവരുണ്ടാകുമായിരുന്നില്ലല്ലൊ. അങ്ങനെ ഒരു ഗുഹയെക്കുറിച്ചു ഞാനൊട്ടറിയാനും പോകുന്നില്ല. ഞാൻ വേഗം ഗൗരിസമേതനായി അവരുടെ പുറകെ നടന്നു. എല്ലാം ഗൗരിയുടെ തുണ.

കുത്തനെ ഇറങ്ങണം എന്നതൊഴിച്ചാൽ വഴി ദുർഘടം പിടിച്ചതൊന്നുമായിരുന്നില്ല. വർഷങ്ങളായി ആളുകൾ നടന്നുണ്ടായിട്ടുള്ള വഴിയെ നടക്കുകയേ വേണ്ടൂ. ഇറക്കത്തിൽ നല്ലപോലെ സൂക്ഷിക്കണം, അത്ര തന്നെ. വഴിയുടെ ഇരുവശത്തും നിറയെ വൃക്ഷലതാദികളുണ്ട്‌. നടക്കുമ്പോൾ അവ ഒരു കൈത്താങ്ങാവും. ഏതാണ്ട്‌ അര മണിക്കൂർ ഞങ്ങൾ നടന്നുകാണും, അപ്പോഴേയ്ക്കും ഗുഹ കണ്ടെന്ന്‌ മുന്നിൽ നിന്നും അറിയിപ്പ് വന്നു. ഗുഹയ്ക്കു തൊട്ടുമുമ്പായി നീർച്ചാലുകളുണ്ട്, നല്ല ശുദ്ധ ജലം; അത് പാറയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പാറയിൽ വഴുക്കലുണ്ട്‌. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അഗാധതയിലേയ്ക്ക് വീണതു തന്നെ... ഞങ്ങൾ ഓരോരുത്തരായി ഗുഹയ്ക്കു താഴെ മറ്റുള്ളവർക്കായി കാത്തുനിന്നു. നീർച്ചാലിൽ നിന്നും വെള്ളമെടുത്ത് ഞാൻ മുഖം തണുപ്പിച്ചു.

അല്ല, ഇതൊരു ഗുഹയല്ല; ഗുഹ എന്നൊന്നും ഇതിനെ പറഞ്ഞുകൂടാ. കുത്തനെയുള്ള മലയുടെ ഒരു വശത്ത് വഴിയിൽ നിന്നും ഒരാൾ ഉയരത്തിൽ കരിങ്കല്ലിലുള്ള വലിയൊരു വിടവ്‌; വഴി അവിടെ അവസാനിക്കുകയാണ്‌. ‘ഗുഹ’യിലേയ്ക്ക് കയറാൻ ഒരു ഇരുമ്പു ഗോവണി വച്ചിട്ടുണ്ട്‌. തുരുമ്പിച്ചും ഒരു കമ്പി ഒടിഞ്ഞുപോയും അതിന്റെ അവസ്ഥ പരിതാപകരമാണ്‌. ഒറ്റയ്ക്കും മറ്റുള്ളവരുടെ സഹായത്താലും എല്ലാവരും ആ പാറയിടുക്കിൽ കയറിപ്പറ്റി. അല്പ്പം പോലും മഴയോ വെയിലോ വെള്ളമോ അകത്തു കയറില്ല. രണ്ടുപേർക്ക് നീണ്ടു നിവർന്ന് കിടക്കാം. അവിടെ ഒരു നിലവിളക്കു കത്തുന്നുണ്ട്‌; ഒരു ശിവലിംഗമുണ്ട്‌, പോരാത്തതിന്‌ ഒരാൾ അവിടെ തഅമസിക്കുന്നതിന്റെ ലക്ഷണങ്ങളും. ഒരമ്മയാണത്രെ അവിടെ താമസിക്കുന്നതും വിളക്കു കത്തിക്കുന്നതും, പക്ഷേ അവരെ അവിടെയൊന്നും കണ്ടില്ല; അവരുടെ ജീവിതവും ജീവിതരീതിയും ആലോചിച്ച് ഞാനവരെ മനസാ നമസ്ക്കരിച്ചു...നിലവിളക്കിനുമുമ്പിൽ കുമ്പിട്ടും നമസ്ക്കരിച്ചു. ഗൗരിയുടെ കാമറയിൽ രണ്ടു സ്നാപ്സും എടുത്തു. ഗൗരി? അവൾ ഭാര്യയുടെ സുഹൃത്തിന്റെ മകളാണ്‌; അവളേയും എന്റെ കൂടെ അവർ ശങ്കരഗുഹ കാണാനയക്കുകയായിരുന്നു.

വാച്ചിൽ സമയം അതിക്രമിക്കുന്നുണ്ടായിരുന്നു. സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജീപ്പ് പോയതുതന്നെ. പിന്നത്തെ കാര്യം എന്താവുമെന്നു പറയാൻ പറ്റില്ല. ഞങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു.

ശങ്കരപീഠത്തിൽ തിരിച്ചെത്തുമ്പോൾ എന്റെ ഭാര്യാസഹോദരി പാറപ്പുറത്തുകിടന്ന് സുഖമായുറങ്ങുകയായിരുന്നു. പ്രകൃതിയുടെ സുഖശീതളമായ കാറ്റേറ്റുള്ള ആ ഉറക്കം അവർ ജീവിതകാലം മറക്കില്ലെന്നെനിയ്ക്കുറപ്പുണ്ട്‌.

സർവ്വജ്ഞപീഠത്തിനുമുന്നിൽ എന്റെ ഭാര്യയും സുഹൃത്തും അക്ഷമരായി കാത്തിരിക്കയായിരുന്നു.... ഭാര്യ എന്നെയും അവളുടെ സുഹൃത്ത് മകളേയും... മൂവരും അവർക്കറിയാവുന്ന എല്ലാ കീർത്തനങ്ങളും ശ്രീശങ്കരന്നു മുന്നിൽ ചൊല്ലിത്തീർത്തശേഷമായിരുന്നു ആ ഉറക്കവും കാത്തിരിപ്പും....

മടങ്ങുമ്പോൾ ‘ഗുഹ’ കാണാത്തതിന്റെ വിഷമം സ്ത്രീജനങ്ങൾ പങ്കിട്ടു. ക്ഷീണമുണ്ടായിരുന്നെന്നും ഞങ്ങൾ അല്പസമയം കാത്തിരുന്നെങ്കിൽ അവരും ഞങ്ങളോടോപ്പം വരുമായിരുന്നെന്നും അവർ എന്നോടു പരാതി പറഞ്ഞു. സാധിച്ചാൽ ഇനിയും പോകാവുന്നതല്ലേയുള്ളൂ എന്നു ഞാൻ സമാധാനിച്ചു.

ജീപ്പിലിരുന്നുള്ള മടക്കയാത്ര വീരസ്യം പറച്ചിലുകളുടേതായിരുന്നു. തങ്ങളാണ്‌ ചാല പ്രദേശത്ത് ആദ്യം ശങ്കരപീഠം കയറുന്നതെന്നും ഇതറിയുമ്പോൾ അങ്ങോട്ടായിരിക്കും ഇനി സ്ത്രീജനങ്ങളുടെ ഒഴുക്കെന്നും മറ്റുമായിരുന്നു പറച്ചിലുകൾ. കൂട്ടത്തിൽ മറ്റൊരു കാര്യം ഓർമ്മിപ്പിക്കാനും അവർ മറന്നില്ല...... നമുക്കിനി വൈഷ്ണോദേവി ക്ഷേത്രത്തിലും ഒരിക്കൽ പോകണം; അതായിരുന്നു ഇപ്പോഴവരുടെ ചിന്ത... എനിയ്ക്കിത് ഒരു ഓർമ്മപ്പെടുത്തലായിരുന്നു; ശരിയാണ്‌, ഞാനും കുറച്ചുകാലമായി ഇതു ചിന്തിക്കാറുണ്ടായിരുന്നല്ലോ. മാതാ വൈഷ്ണോ ദേവിയിലേയ്ക്കുള്ള യാത്ര എന്റെ മനസ്സിൽ വീണ്ടും കയറിപ്പറ്റി.

ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഉത്തരേന്ത്യയിലെ തണുപ്പ് വളരെ കൂടുതലായിരുന്നു. നാലു ദശാബ്ദങ്ങളിലെ ഏറ്റവും കൂടിയ തണുപ്പായിരുന്നു ഇവിടെ അനുഭവപ്പെട്ടത്‌. ദൽഹിയിലെ ജീവിതത്തിലാദ്യമായി ഞാനിത്തവണ കമ്പിളിയിൽ മൂടിപ്പുതച്ചിരുന്നു. അങ്ങനെ തണുത്തിരിയ്ക്കുമ്പോൾ ഡൽഹിയിലെ തണുപ്പറിയാൻ ഞാൻ ഇന്റെർനെറ്റിലേയ്ക്കൂളിയിട്ടു. തണുപ്പന്വേഷിച്ചിറങ്ങിയ ഞാൻ എത്തിയത് മാതാ വൈഷ്ണോദേവിയുടെ വെബ്സൈറ്റിലായിരുന്നു. ഡിസംബർ, ജാനുവരി മാസങ്ങൾ തണുപ്പുകാരണം യാത്രയ്ക്ക് അത്ര പറ്റിയതല്ലെന്നും യാത്രക്കാർ പൊതുവെ കുറവായിരിക്കുമെന്നും യാത്രികർ കുറവായിരിക്കുമ്പോൾ അവിടത്തെ ഗുഹകളിലൂടെ ദേവിയെ സന്ദർശിക്കാനാവുമെന്നും വായിച്ചപ്പോൾ എന്റെ മാ വൈഷ്ണോദേവിയാത്ര പിന്നെ വൈകിയില്ല. IRCTCയുടെ website-ൽ കയറി waitlisted ആയി ജമ്മുവിലേയ്ക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് വിവരം ഡൽഹിയിലുള്ള മകനോടു പറഞ്ഞപ്പോൾ അവനും എന്റെ കൂടെ പോരാൻ താല്പര്യം കാട്ടി. അവനും ഞാനൊരു waitlisted ticket ബുക്ക് ചെയ്തു. അവനു ഡൽഹിയിൽ നിന്നും എനിയ്ക്ക്‌ ഗാസിയാബാദിൽനിന്നും ആണ്‌ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. വണ്ടിയിൽ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വണ്ടി സമയത്തു തന്നെയായിരുന്നു. അതിനു തൊട്ടു മുമ്പായി അനൗൺസ്മെന്റുമുണ്ടായി..... ‘ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി തക് ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ആ രഹീ ഹെ’. അനൗൺസ്മെന്റു കേട്ട് ഞാൻ വണ്ടിയിൽ കയറൻ റെഡിയായി ഉദ്വേഗപൂർവ്വം നിന്നു.

കുതിച്ചു കുതിച്ചു വന്ന ഷാലിമാർ എക്സ്പ്രസ് കിതച്ചു കിതച്ചു പ്ലാറ്റ്ഫോമിൽ നിന്നു. ഷാലിമാർ എക്സ്പ്രസ് എന്നു കേൾക്കുമ്പോഴുള്ള ഗമ വണ്ടി കാണുമ്പോഴില്ല. പഴഞ്ചൻ കമ്പാർട്ട്മെന്റുകൾ. പ്ലാറ്റ്ഫോമിൽ ബോഗീനമ്പറുകളൊന്നും മാർക്ക് ചെയ്തിട്ടില്ല. ഞാൻ S1 കമ്പാർട്മെന്റു വരെ ഓടി. അതിനകം നിറയെ യാത്രക്കാരാണ്‌. വാതില്ക്കലും വഴിയിലുമെല്ലാം ആളുകൾ നിറഞ്ഞിട്ടുണ്ട്... അതിൽ ടിക്കറ്റില്ലാത്തവരും കള്ളന്മാരുമൊക്കെയുണ്ടാവും... വണ്ടിയിൽ കള്ളന്മാരുടെ സേവനം ഞാൻ മുമ്പ് ഡെൽഹിയിൽ നിന്നും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ശ്രദ്ധാപൂർവ്വം ഞാൻ വണ്ടിയിൽ കയറിപ്പറ്റി.

എല്ല സീറ്റിലും ആളുകൾ കുത്തിത്തിരക്കിയിരിപ്പാണ്‌. സുഖമായി യാത്ര ചെയ്യണമെങ്കിൽ 3-Tier A/C ബുക്കു ചെയ്യണമെന്നു ആശുതോഷ് ഗുപ്ത പറഞ്ഞതു ഞാനപ്പോൾ ഓർത്തു. ഞാനും ആ ആൾക്കൂട്ടത്തിലൊരാളായി.

ഏതു തിരക്കിലും ചായക്കാരൻ വണ്ടിയിലങ്ങോട്ടുമിങ്ങോട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കും.... അതും ഒരു ചായക്കെറ്റിലുമായി... ‘ചായ് പീയോഗീ, ചായ്, ചായ്’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ചായക്കാർ അങ്ങുമിങ്ങും നടന്നു. ചായയുടെ സമയമാണെങ്കിലും ഒരു ചായ വാങ്ങിക്കുടിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഉത്തരേന്ത്യൻ വെള്ളവും വൃത്തിയും എനിക്കിനിയും അങ്ങോട്ട് പിടിച്ചിട്ടില്ല. ഞാനെന്റെ സീറ്റിൽ അമർന്നിരുന്നു.

വണ്ടിയിലിരിക്കുമ്പോൾ ഉത്തരേന്ത്യക്കാരുടെ ഉച്ചാരണത്തിലെ വ്യത്യാസം എനിക്കൊരിക്കൽ കൂടി അനുഭവപ്പെട്ടു. ‘പാനീ ബോത്ത്ൽ, പാനീ ബോത്ത്ൽ’ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കുടിവെള്ളം വില്പ്പനക്കാർ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. നമ്മൾ ‘ത’ എന്നത്‌ 'tha' എന്ന് ഇംഗ്ലീഷിലെഴുതുമ്പോൾ അവർ 'ta' എന്നേ എഴുതൂ. അതൊരു കണക്കിൽ ശരിയാണുതാനും... 'ലത' എന്നത് 'Latha' എന്നു നാം ഇംഗ്ലീഷിലെഴുതും; ഇത് ഹിന്ദിക്കാർ എഴുതുമ്പോൾ 'ലഥ' ആയിട്ടുണ്ടാകും. നോക്കണേ, ലതയുടെ ഒരു വ്യഥ! നമ്മുടെ ‘ബോട്ട്ൽ (bottle) അവർക്ക് ’ബോത്ത്ൽ‘ ആണ്‌.

സമയം വൈകുന്നേരവും സന്ധ്യയും പിന്നിട്ടു രാത്രിയായി... വണ്ടി മീററ്റ്, ഖതൗളി, മുസഫർപുർ, ദേവ്ബന്ദ് എന്നീ സ്റ്റേഷനുകൾ പിന്നിട്ടു സഹറൻപുറിലെത്തി. ആളുകൾ മിക്കവരും അവിടെ ഇറങ്ങി. ഇപ്പോൾ ഞങ്ങൾ റിസർവ്വ് ചെയ്ത യാത്രക്കാർ മാത്രമേ ബോഗിയിലുള്ളൂ. ദക്ഷിണേന്ത്യക്കാരെയൊന്നും ഞാൻ അടുത്തു കണ്ടില്ല. ബേഗിൽനിന്നും ഒരു തുണിയെടുത്ത് ബെർത്ത് തുടച്ച് ഞാൻ അവിടെക്കേറി ഇരുന്നു. ചുറ്റും പെണ്ണുങ്ങളും കുട്ടികളും അടങ്ങിയ യാത്രക്കാരാണ്‌. എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കാനുള്ള തിരക്കിലും. ’ഖാനാ, ഖാനാ; ഖാനാ ഭയ്യാ‘ എന്നും ’ഖാനാ, ബോലോ, ചാവൽ, ചോളേ, ദസ് രുപയാ‘ എന്നും മറ്റും ഞാൻ കേട്ടെങ്കിലും അതിനൊന്നും ഞാൻ പിടി കൊടുത്തില്ല. കയ്യിലിരുന്ന ഒരു പേക്കറ്റ് ബിസ്ക്കറ്റെടുത്ത് ഞാൻ കഴിച്ചു.

കുറച്ചു കഴിഞ്ഞു ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാ ബെർത്തുകളിലും ഓരോ കമ്പിളിക്കൂമ്പാരങ്ങളാണ്‌ എന്റെ കണ്ണുകൾ ദർശിച്ചത്‌. തണുപ്പെന്നു കേൾക്കുമ്പോഴേയ്ക്കും ഇവർക്കൊക്കെ കമ്പിളി വേണം. എനിക്കു തണുപ്പകറ്റാൻ ഒരു മേൽവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തൃപ്തനായി ഞാൻ കിടന്നു. ഉറങ്ങാനുള്ള ചുറ്റുപാടൊന്നും ഇല്ലായിരുന്നു. മൊബൈൽ ഫോണുകളിൽ നിന്നും ഉച്ചത്തിൽ ഹിന്ദി പാട്ടൊഴുകിവരുന്നുണ്ട്; കമ്പിളികൾക്കുള്ളിൽ നിന്നും ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാം; പോരാത്തതിന്‌ ’ഖുർ, ഖുർർർർർർർ, ഖുർ‘ എന്നുള്ള കൂർക്കം വലികളും.

ചില സ്റ്റേഷനുകളിൽ വണ്ടി കുറേ നേരം കിടന്നു. ’ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി കൊ ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ഖഡീ ഹെ‘ എന്ന് അവിടെ നിന്നെല്ലാം കേട്ടു.

അല്പ്പം വൈകിയാണെങ്കിലും അധികം മുഷിപ്പിക്കാതെ വണ്ടി രാവിലെ ജമ്മുവിലെത്തി. ’കനറാ ബാങ്ക് വെല്ക്കംസ് യു റ്റു ദ സിറ്റി ഓഫ് ടെമ്പിൾസ്‘ എന്ന ബോർഡാണ്‌ ഞാനാദ്യം കണ്ടത്‌. ഒരു ദക്ഷിണേന്ത്യക്കാരനെക്കണ്ട പ്രതീതിയായിരുന്നു എനിക്കപ്പോൾ. ജമ്മുവിൽ ഇത്രയും ക്ഷേത്രങ്ങളോ എന്നും ഞാൻ അതിശയിച്ചു. പ്ലാറ്റ്ഫോമിൽ വച്ച് ഞാനും മോനും സന്ധിച്ചു.

സ്റ്റേഷനു തൊട്ടു പുറത്ത് ’കട്ര‘ യിലേയ്ക്കുള്ള ബസ്സുകൾ തയ്യാറായി കിടപ്പുണ്ട്‌. ’കട്ര, കട്ര‘ എന്ന് ബസ്സുകാർ വിളിച്ചു പറയുന്നുമുണ്ട്‌. ഭക്ഷണം കഴിച്ചിട്ടാകാം ഇനി യാത്ര എന്ന് മോൻ ഉപദേശിച്ചു. ഞാൻ സമ്മതം മൂളി. ഞങ്ങൾ നേരെ അടുത്തു കണ്ട ടീസ്റ്റാളിനു മുന്നിൽ സ്ഥാനം പിടിച്ചു. അവിടെ ദോശയും മസാലദോശയും എല്ലാം കിട്ടും. അത്ഭുതം, സന്തോഷം... പല്ലുതേപ്പിനും ദിനചര്യകൾക്കും അവധി കൊടുത്ത് ഞങ്ങൾ ഓരോ പ്ലെയ്റ്റ് ദോശയും പൂരിയും ഓരോ ചായയും കഴിച്ചു.

കേരളത്തിലേതുപോലെ ജമ്മുവിലും KSRTCയും KTDCയും ഉണ്ട്‌. മുന്നിലൊരു ’J‘ ഉണ്ടെന്ന വ്യത്യാസം മാത്രം. ഈ ബസ്സുകൾ ധാരാളം ഞാനവിടെ കണ്ടു. സമയം പുലർച്ചെ ആറു മണി... വെളിച്ചം ആവുന്നതേയുള്ളു. ഞങ്ങൾ ഒരു JKTDC ബസ്സിൽ ടിക്കറ്റെടുത്ത് കയറിയിരുന്നു. ബസ്സ് പുറപ്പെടാൻ സമയമെടുത്തു. അതിനിടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. ഉണരുമ്പോൾ ബസ് കട്രയിലേയ്ക്കുള്ള കയറ്റം കയറുകയാണ്‌. വശങ്ങളിൽ മലകളും ഗർത്തങ്ങളും കാണാം. സ്ഥലം വിജനമാണ്‌. ജീവജാലങ്ങളായി കുരങ്ങന്മാരെ മാത്രമേ കണ്ടുള്ളു. മലയിലെ മണ്ണ്‌ ഉറപ്പുള്ളതായി എനിയ്ക്കു തോന്നിയില്ല. ആ മണ്ണിലുള്ള വലിയ വലിയ പാറകൾ റോഡിലേയ്ക്ക് വീഴുമോ എന്ന ഒരു ഉൾഭീതി എനിയ്ക്കുണ്ടായി. പിന്നീട്‌ ത്രികൂടാചലം നടന്നു കയറുമ്പോൾ എന്റെ സംശയം ശരിയാണെന്നെനിയ്ക്കു മനസ്സിലായി. ’പഥർ ഗിർനേ കീ സംഭാവനാ ഹെ, പഥർ ഗിർനേ കീ ആശങ്കാ ഹെ‘ എന്നൊക്കെ പലയിടത്തും മുന്നറിയിപ്പുകളുണ്ട്‌. ഭക്തർ ശ്രദ്ധാപൂർവ്വം നടക്കണമെന്നും.

രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ കട്രയിലെത്തി. യാത്രക്കിടയിൽ ചായ കുടിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ചെറിയ ചെറിയ ജനപഥങ്ങളുമുണ്ട്‌.

കട്രയിൽ നിന്നും ഞങ്ങൾ വേഗം ‘യാത്രാപർച്ചി’ കരസ്ഥമാക്കി. ഈ ടിക്കറ്റ് സൗജന്യമാണെങ്കിലും ഇതില്ലാതെ വൈഷ്ണവീദേവിയുടെ ദർശനം തികച്ചും അസാധ്യമാണ്‌. ധർമ്മസ്ഥല ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം നിയന്ത്രിക്കുന്നതിനായി കമ്പികൾ കെട്ടിയുണ്ടാക്കിയിട്ടുള്ളതുപോലെയുള്ള വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വേണം ഈ ടിക്കറ്റ് കൗണ്ടറിലെത്താൻ. എന്നാൽ ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒരാൾ പോലും ടിക്കറ്റിനായി ഉണ്ടായിരുന്നില്ല. അത്രയ്ക്ക് കുറവായിരുന്നു ഈ സീസണിലെ യാത്രക്കാരുടെ തിരക്ക്‌. വൈഷ്ണവീ ദേവീ ക്ഷേത്രം സന്ദർശിക്കുന്നെങ്കിൽ അതീ സമയത്തു തന്നെ വേണം.... കാലാവസ്ഥയും സഹനീയം തന്നെ. അടുത്തു കണ്ട കടയിൽ നിന്നും ദേവിക്കു ചാർത്താൻ രണ്ടു പട്ടുകൾ വാങ്ങി സഞ്ചിയിലിട്ട് ഞങ്ങൾ ത്രികൂടാചലം കയറാൻ തുടങ്ങി.

പണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പോൾ വൈഷ്ണോദേവീക്ഷേത്രത്തിലേയ്ക്കുള്ള യാത്ര. പൈസയുള്ള ആർക്കും അവിടെ എത്താവുന്നതേയുള്ളു. അടിവാരം മുതൽ ക്ഷേത്രം വരെ സിമന്റിട്ടു നിരപ്പാക്കിയ പാതയാണ്‌. നടക്കാൻ തികച്ചും സൗകര്യപ്രദം. നല്ലപോലെ നടക്കാൻ പറ്റുന്നവർക്ക് നടന്നു കയറാൻ സിമന്റിട്ട പടികളുണ്ട്‌. പടികൾ കയറാൻ വയ്യാത്തവർക്ക് അങ്ങേയറ്റം വരെ ചെറിയ സ്ലോപ്പുള്ള പാതയിലൂടെ നടക്കാവുന്നതേയുള്ളൂ. ഇനി നടക്കാൻ വയ്യെങ്കിലോ? അങ്ങേയറ്റം വരെ ചുമക്കാൻ കുതിരകളും മഞ്ചലുകളുമുണ്ട്‌. നടന്നു നടന്നു ക്ഷീണിക്കുമ്പോഴും വഴിമദ്ധ്യേ കുതിരയെ വിളിക്കാവുന്നതേയുള്ളു. എന്തുകൊണ്ടെന്നാൽ യാത്ര തുടങ്ങുന്നതുമുതൽ മലയുടെ മുകളറ്റം വരെ കുതിരകളേയും കുതിരക്കാരേയും കാണാം. ‘ഘോഡേ, ഘോഡേ’ എന്ന്‌ കാണുന്നവരോടെല്ലാം അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. (അതാണല്ലോ അവരുടെ അന്നം!) അവരോടെല്ലാം ഞാൻ മനസ്സിൽ ‘പോടേ, പോടേ’ എന്നും പറഞ്ഞുകൊണ്ടിരുന്നു. മല കയറാൻ എനിക്കു കുതിരയുടെ സഹായം വേണ്ടെന്ന ഗർവ്വ് ആണ്‌ ആ മറുപടിയ്ക്കു നിദാനം. എത്ര കാലം കാണുമോ ആവോ ഈ ഗർവ്വ്? ദൈവം മറിച്ചു കരുതീടിലരക്ഷണത്തിൽ ദേവൻ വെറും പുഴു മഹാബ്ദി മരുപ്രദേശം .....എന്നല്ലേ ആപ്തവാക്യം? ചില കുതിരക്കാർ ‘സർ, ഘോഡ; സർ, ഘോഡ’ എന്നും പറയുന്നുണ്ട്; അവരോട് ഞാൻ ‘ഡായ്, പോടാ; ഡായ്, പോടാ’ എന്നും മനസാ പറഞ്ഞു.

ഇനി നടക്കാൻ വയ്യ, കുതിരപ്പുറത്തു വയ്യ, മഞ്ചൽ വേണ്ടാ എന്നൊക്കെയാണെങ്കിലോ? അതിനും വഴിയുണ്ട്‌. പണം എവിടെയുണ്ടോ അവിടെ ഹെലിക്കോപ്റ്ററുമുണ്ട്‌. കട്രയിൽ നിന്നും സാഞ്ചിഛത് എന്ന സ്ഥലം വരെ ഹെലിക്കോപ്റ്റർ സർവ്വീസുണ്ട്‌. ഇതിനൊക്കെ പുറമെ തീരെ വയ്യാത്തവർക്കായി ബാറ്ററിയിലോടുന്ന കാറുമുണ്ട്‌; അങ്ങേയറ്റം വരെ! ആനന്ദലബ്ധിക്കിനിയെന്തുവേണം?

ഭക്തർക്കായി മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ് എല്ലാ വിധ യാത്രാ സൗകര്യങ്ങളും വഴിയിൽ ഒരുക്കിയിട്ടുണ്ട്‌. ഈ ഒരു കാര്യത്തിൽ അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതൊക്കെ നോക്കുമ്പോൾ ശബരിമലയിലെ സൗകര്യങ്ങൾ പുച്ഛിച്ചു തള്ളേണ്ടവയാണ്‌. വഴിയിൽ നിറയെ ശുചിത്വമാർന്ന ശൗചാലയങ്ങളുണ്ട്‌; സാമാന്യനിരക്കിലുള്ള ഭോജനാലയങ്ങളുണ്ട്‌. ഇതു രണ്ടുമുണ്ടെങ്കിൽ ഒരു സാധാരണ ഭക്തന്റെ ആവശ്യങ്ങളായി. കുറഞ്ഞ നിരക്കിലും സൗജന്യ നിരക്കിലുമുള്ള സത്രങ്ങളുടെ ലഭ്യതയും കുറവല്ല. ശബരിമലക്കാർ ഇവരെക്കണ്ടു പഠിക്കട്ടെ.

വഴിയിൽ ധാരാളം വഴിയോരകച്ചവടക്കാരെ കാണാം. പൂജാസാധനങ്ങൾ, കുങ്കുമം, ദേവിയുടെ ഫോട്ടോകൾ, കുത്തിനടക്കാനുള്ള വടി എന്നു വേണ്ടാ ഭക്തർക്കു വേണ്ട എല്ലാം അവിടെ ലഭ്യമാണ്‌. പിന്നെ ഒന്നുണ്ട്‌; അതു പറയാതിരിക്കാൻ വയ്യ; വഴിയിലങ്ങോളമിങ്ങോളം കുതിരച്ചാണകം കാണും. അത് അപ്പോഴപ്പോൾ ജോലിക്കാർ നീക്കം ചെയ്യുന്നുണ്ടെങ്കിലും.

വഴിയിൽ ഒന്നു മാത്രമേ ഞങ്ങളെ ബുദ്ധിമുട്ടിച്ചുള്ളു. ഇടയ്ക്കിടയ്ക്കുള്ള സെക്യൂരിറ്റി ചെൿപോസ്റ്റുകളും അവിടെയുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും. പക്ഷേ അതിന്റെ ആവശ്യകത അറിയാവുന്ന ഞങ്ങൾക്കതൊരു പ്രശ്നമായി തോന്നിയില്ല.

നടന്നു നടന്ന് ഞങ്ങൾ അഥ്ക്വാരി എന്ന സ്ഥലത്തെത്തി. ഇവിടെ ഒരു ഗുഹയിൽ വൈഷ്ണവീദേവി ഒരു കന്യകയുടെ രൂപത്തിൽ 9 മാസം തപസ്സിരുന്നിട്ടുണ്ടത്രെ. നമ്മൾ 9 മാസം മാതൃഗർഭത്തിൽ കഴിയുന്നതുപോലെയത്രെ അവരവിടെ കഴിഞ്ഞത്! അതുകൊണ്ട് ആ ഗുഹയ്ക്ക് ‘ഗർഭജൂൻ’ എന്നാണ്‌ പേര്‌!

മറ്റുള്ളവരെപ്പോലെ ഞങ്ങളും ആ ഗുഹയിലൂടെ നൂഴ്ന്നിറങ്ങി അപ്പുറത്തെത്തി. എല്ലവരും ആ ഗുഹ നൂഴുന്നുണ്ട് എന്നുണ്ടോ എന്തോ? ഞങ്ങൾ ഉള്ളപ്പോൾ വലിയ തിരക്കില്ലായിരുന്നു. ഒരു സ്ത്രീ മാത്രം തിരിച്ചുപോകുന്നതു ഞാൻ കണ്ടു. അവരെ അവരുടെ ബന്ധുക്കൾ ഗുഹനൂഴാൻ ഒരുപാടു പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവർ മടങ്ങിപ്പോയി. അവർക്ക് അതിനുള്ള ധൈര്യമോ ഭാഗ്യമോ ഏതാണാവോ ഇല്ലാത്തത്? ഗുഹയിൽ എന്നെ ആകർഷിച്ചത് ഗുഹയിലെ പാറയുടെ മിനുസമാണ്‌! നൂറ്റാണ്ടുകളായി, അല്ലെങ്കിൽ ദശാബ്ദങ്ങളെങ്കിലുമായി ശതകോടി മനുഷ്യർ നിരങ്ങി നീങ്ങിയിട്ടാണ്‌ ആ പാറകൾക്കീ മിനുസം വന്നിട്ടുള്ളത്! പാറകളുടെ ഈ മിനുസത്തെ മറ്റെന്തിനോടെങ്കിലും താരതമ്യം ചെയ്യാൻ ഞാൻ ശ്രമിച്ചു. പക്ഷേ മറ്റെന്തിനെങ്കിലും ഈ മിനുസം ഉള്ളതായി എനിയ്ക്കു തോന്നിയില്ല. വെള്ളാരങ്കല്ലുകൾക്കോ കല്ലാറിലെ കല്ലുകൾക്കോ ഇത്ര മിനുസം ഞാൻ കണ്ടിട്ടില്ല. ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം!

ഈ ഗുഹ നൂഴ്ന്നുകഴിഞ്ഞാൽ ജീവിതത്തിൽ നാം ചെയ്ത സകല പാപങ്ങളും തീരുമത്രെ! മാത്രമോ? മനസ്സിൽ ബാക്കി കിടക്കുന്ന സകല ആഗ്രഹങ്ങളും (ശുഭകാമനായേം) കൂടി സഫലമാകുമത്രെ! എന്റെ കാര്യവും അങ്ങനെയാണോ എന്തോ? എല്ലാവരേയും വിശ്വാസം രക്ഷിക്കട്ടെ, അമ്മേ, ശരണം!

യാത്ര പകുതിയായിട്ടേയുള്ളൂ. ആയിരക്കണക്കിനു പടികളാണ്‌ കയറാൻ മുന്നിലുള്ളത്. ഞാൻ ധൃതി കൂട്ടി. അടുത്തു കണ്ട ഭോജനാലയത്തിൽനിന്നും പൂരിയും ചായയും കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.

ഇവിടെ നിന്നും ഭവനിലേയ്ക്ക് രണ്ട് വഴികളുണ്ട്; ഒന്നു വലിയ കയറ്റം ഇല്ലാത്തതാണ്‌, മറ്റേത് മലയുടെവളരെമുകളിലെത്തുന്നതും. സ്വാഭാവികമായും ഞങ്ങൾ തെരഞ്ഞെടുത്തത് രണ്ടാമത്തേതായിരുന്നു.

ഞങ്ങൾ നടന്നു; അല്ല കയറി.... ഇടയ്ക്കിടയ്ക്ക് പുറകെ താഴേയ്ക്ക് നോക്കിക്കൊണ്ട്..... നോക്കുമ്പോൾ അങ്ങകലെ, താഴെ കട്ര എന്ന വിശാലമായ ടൗൺഷിപ്പ് കാണാം, ചെറിയ മലകളും...

നടക്കുമ്പോൾ ഞങ്ങൾ ദൂരെ ഭവൻ കണ്ടു. അങ്ങനെയാണ്‌ ക്ഷേത്രത്തിനെ വിളിക്കുന്നത്. ഒരു വലിയ കോൺക്രീറ്റ് സമുച്ചയം. മലയുടെ പശ്ചാത്തലത്തിൽ നിരനിരയായി കോൺക്രീറ്റ് കെട്ടിടങ്ങൾ. അതെനിയ്ക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിനെയാണോ മാ വൈഷ്ണോദേവീ ക്ഷേത്രമെന്നു പറയുന്നത്? ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ മലയാളിയിൽ ഭക്തി ജനിപ്പിയ്ക്കാൻ പോന്നതല്ലെന്ന്‌ എനിക്കൊരിക്കൽ കൂടി ബോധ്യമായി.

ഒടുവിൽ ഞങ്ങൾ ഭവനിലുമെത്തി. ക്ഷേത്രത്തോടടുക്കുംതോറും കച്ചവടക്കാരുടെ തിരക്കാണ്‌; താഴെ പത്തു രൂപയ്ക്കു കിട്ടുന്ന സാധനം നമുക്കിവിടെ 50രൂപയ്ക്ക് വാങ്ങാം. ഞാനടുത്തുള്ള ഒരു കുളിസങ്കേതത്തിൽ നിന്നും കുളിച്ചു. തണുപ്പിനെയൊന്നും ഞാൻ വക വച്ചില്ല. ഞങ്ങളുടെ സാധനങ്ങളൊക്കെ പണം കൊടുക്കാതെ സൂക്ഷിക്കാവുന്ന ലോക്കറിൽ വച്ചു പൂട്ടി പട്ടുമായി ദേവീ സവിധത്തിലേയ്ക്കു തിരിച്ചു. കനത്ത സെക്യൂരിറ്റി ചെക്ക്! എന്റെ പോക്കറ്റിൽ കിടന്ന ചീർപ്പെടുത്തവർ കളഞ്ഞു. (എടുത്തു കളയാൻ പറ്റുന്നതായി തുണിയല്ലാതെ മറ്റൊന്നും ഞങ്ങളുടെ ദേഹത്തില്ലായിരുന്നു.)

മുന്നിൽ ചെറിയൊരു ക്യൂ ഉണ്ട്‌. തിരക്കില്ലാത്തതുകൊണ്ടുള്ള തിരക്ക്! ഇത് പക്ഷേ തിരക്കല്ല. തിരക്കില്ലാത്തപ്പോൾ ഒരു ഗുഹ വഴിയും തിരക്കുള്ളപ്പോൾ സാധാരണവഴിയിലൂടേയുമാണ്‌ ദേവീദർശനം. മുന്നിൽ കണ്ട തിരക്ക് ഗുഹയിൽ കയറുന്നതുകൊണ്ടാണ്‌.

ഈ ഗുഹയ്ക്കകത്ത് കയറുന്നതാണ്‌ പ്രയാസം. പിന്നീട് ബുദ്ധിമുട്ടില്ല. കുറച്ചു നേരം കുനിഞ്ഞും ഇഴഞ്ഞും നടക്കണം. ഗുഹയിലൂടെ തണുതണുത്ത വെള്ളമൊഴുകുന്നുണ്ട്‌. ശുദ്ധമായ ജലം. അതെടുത്തു കുടിയ്ക്കണമെന്നെനിയ്ക്കു തോന്നി... പക്ഷെ, ആളുകൾ ചവിട്ടി നടക്കുമ്പോൾ മനസ്സിനൊരു തൃപ്തി വരില്ല.. അതുകൊണ്ടു ഞാനതു കുടിച്ചില്ല. അഗസ്ത്യകൂടം യാത്ര അവസാനിപ്പിച്ച ശേഷം ഞാനിത്ര ശുദ്ധമായ ജലം കണ്ടിട്ടില്ല. ഗുഹയിലെ പാറകൾ ഞാൻ തൊട്ടുനോക്കി. ശരിയാണ്‌, ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം. ഗുഹയ്ക്കകം വ്യക്തമായി കാണത്തക്കവിധം അതിനകത്തു വൈദ്യുതിവെളിച്ചമുണ്ട്‌. ഒന്നും പേടിക്കാനില്ല. നമുക്കീ ഗുഹകളെ പുനർജ്ജനി എന്നു മലയാളത്തിൽ വിളിയ്ക്കാം. കേരളത്തിലെ ഗുഹയെ നാമങ്ങനെയല്ലെ പറയുന്നത്?

ഗുഹയിലൂടെ ഞങ്ങൾ നടന്നു. മുന്നിലും പുറകിലും ആളുകൾ ഉണ്ട്‌. ഗുഹ അവസാനിക്കുമ്പോൾ നാം അപ്രതീക്ഷിതമായി കാണുന്നത് ദേവിയുടെ അലങ്കരിച്ച രൂപങ്ങളും അടുത്തു നില്ക്കുന്ന പൂജാരിമാരേയുമാണ്‌. ഭംഗിയായി നിർമ്മിച്ച അനേകം സ്വർണ്ണ കിരീടങ്ങൾ ദേവിക്കുണ്ട്‌. പക്ഷേ, സ്വയംഭൂവായിരിക്കുന്ന ദേവിയുടെ മൂന്നു രൂപങ്ങൾ (പിണ്ഡികൾ) എന്നിൽ ഒരു വികാരവും ഉണർത്തിയില്ല. കയ്യിലിരുന്ന പട്ട് ഞാൻ മറ്റുള്ളവർ ചെയ്യുന്നതുകണ്ട് ഒരു പൂജാരിയെ ഏല്പ്പിച്ചു. അദ്ദേഹമത് പിണ്ഡിയുടെ അടുത്തേയ്ക്കൊന്നു കാട്ടി എനിയ്ക്കു തന്നെ തിരിച്ചു തന്നു. രണ്ടുമൂന്നു പൂജാരിമാരവിടെയുണ്ട്‌. ഒരാൾ ഞങ്ങളുടെ നെറ്റിയിൽ കുങ്കുമക്കുറി ചാർത്തി, മറ്റേയാൾ ഞങ്ങളെ പുറത്തേയ്ക്കു തിരിച്ചു വിട്ടു.

ദേവീദർശനം കഴിഞ്ഞിരിക്കുന്നു. ഇനി മടക്കം. ശ്രീകോവിലിൽ (മലയാളിയുടെ ഭാഷയിൽ അങ്ങനെ പറയട്ടെ) നിന്നും പുറത്തു കടക്കാൻ സാധാരണ വഴിയുണ്ട്; അതിലൂടെ ഞങ്ങൾ പുറത്തു കടന്നു. കയ്യിൽ കരുതിയ പണം പുറത്തുള്ള ഭണ്ഡാരത്തിലിട്ടു. (അകത്തു ശ്രീകോവിലിൽ പണം ഇടരുതെന്ന് കർശന നിർദേശമുണ്ട്‌) പുറത്തേയ്ക്കു നടക്കുമ്പോൾ ഒരു ശിവഗുഹയുടെ ബോർഡ് മുന്നിൽ കണ്ടു. ഞങ്ങൾ അവിടെയും ദർശനം നടത്തി. അവിടെ ഗുഹയ്ക്കുള്ളിൽ ശിവലിംഗവും വിളക്കും ഭണ്ഡാരവും പൂജാദികളും ഉണ്ട്‌. ശിവഗുഹയിൽ നിന്നു പുറത്തു കടന്ന ഞങ്ങൾ ലോക്കറിലെ സാധനങ്ങൾ കൈപ്പറ്റി തിരിച്ച് നടന്നു....

ഭവൻ മലയുടെ ഏറ്റവും മുകളി(hilltop)ലല്ല. മലമുകൾ ഭക്തർക്കപ്രാപ്യമാണ്‌. അങ്ങോട്ടു വഴികളൊന്നുമില്ല. മലമുകളിൽ മഞ്ഞുറഞ്ഞു കിടപ്പുണ്ട്. അത് മഞ്ഞു തന്നെയെന്ന് ഉറപ്പു വരുത്താൻ ഞാനല്പ്പം മേലോട്ടു കയറി വെളുത്തു കിടക്കുന്ന സാധനം വാരിയെടുത്തു. അതെ, ചെറിയ ചെറിയ iceകട്ടകളാണവ. ഞാൻ ഹിമാലയത്തിലെ ധവളഗിരി കണ്ടിട്ടില്ലെങ്കിലും മഞ്ഞുമൂടി ധവളാഭമായിക്കിടക്കുന്ന നിരവധി ‘ധവളഗിരികൾ’ ത്രികൂടാചലത്തിനു സമീപം ഞാൻ കണ്ടു.

ഒരു ദർശനം കൂടി ബാക്കി കിടക്കുന്നു. ഭൈരോബാബയെക്കൂടിക്കണ്ടാലേ ദേവീദർശനം പൂർണ്ണമാകുന്നുള്ളു. ഞങ്ങൾ ഭൈരോമന്ദിരത്തിലേയ്ക്ക് നടന്നു. അതു വീണ്ടും ഉയരത്തിലാണ്‌. അവിടെയ്ക്കുള്ള വഴികളും കോൺക്രീറ്റ് പതിച്ചതാണ്‌; ‘സർ, ഘോഡാ; സർ, ഘോഡാ’ എന്ന പല്ലവി അവിടെയും കേൾക്കാം. ‘ഡായ്, പോടാ, ഡായ്, പോടാ“ എന്നു മലയിൽ നിന്നെന്നതുപോലെ അതെന്നിൽ നിന്നു പ്രതിധ്വനിച്ചു.

ഭൈരോമന്ദിറിൽ നിന്നിറങ്ങിയ ഞാൻ വീട്ടിലേയ്ക്ക് ഭാര്യയെ വിളിച്ചു. അടുത്തുള്ള STD ബൂത്തിൽ നിന്ന്. അവിടെ നമ്മുടെ മൊബൈൽ ഫോണൊന്നും ഒന്നുമല്ല. ”ദർശനം കഴിഞ്ഞിരിക്കുന്നു, ഞങ്ങൾ മടങ്ങുകയാണ്‌!“

സമയം ഏതാണ്ട് ഉച്ചയ്ക്ക് രണ്ടു മണി. ഞങ്ങൾ വേഗം ഇറക്കം ആരംഭിച്ചു. വഴിയിൽ ഒരു ഭോജനാലയത്തിൽ കയറിയെങ്കിലും ഭക്ഷണം തീർന്നിരുന്നു. ഒരു lemon sodaയിലും ബിസ്ക്കറ്റിലും ഞങ്ങൾ ഉച്ചഭക്ഷണം ഒതുക്കി. താഴെ കട്രയിലെത്തുമ്പോൾ സമയം അഞ്ചു മണി.

ഞാനിപ്പോൾ മലയിറങ്ങിയിരിയ്ക്കുന്നു. മനമടങ്ങുകയും. മനസ്സിലിപ്പോൾ വൈഷ്ണവീദേവിയില്ല. ഹിമവാന്റെ ഔന്നത്യമില്ല. ഉടനെ നടക്കാനിടയുള്ള ഒരു ഹിമാലയൻ തീർത്ഥയാത്രയെക്കുറിച്ചുള്ള ചിന്തകളും ഇപ്പോഴില്ല. പിന്നെയുള്ളതോ? വഴിയിൽ കണ്ട പുനർജ്ജനിയിലെ മിനുമിനുത്ത പാറകളും വഴിയിൽ കണ്ട സുന്ദരികളുടെ തുടുതുടുത്ത കവിളുകളും മാത്രം...... ജയ് മാതാ ദീ..

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാഹുൽ ശർമ്മ ഇപ്പോൾ ചണ്ഡീഗഡിലാണ്‌. അനിത രാജി വച്ചു പോയിരിക്കുന്നു, എവിടെയാണെന്നറിയില്ല. ഞാനപ്പോൾ വളരെ നാൾ രാജസ്ഥാനിലായിരുന്നു. വൈഷ്ണോദേവിയിൽ നിന്നു തിരിച്ചു വന്ന ഞാൻ രാഹുൽ ശർമ്മയ്ക്ക് മെയിൽ ചെയ്തു. എനിക്കു നല്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്‌; പോകുന്നതിനുമുമ്പ് ഞാൻ രാഹുലിനോട് വഴിയെല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. രാഹുൽ എഴുതി, ”നിങ്ങൾ രണ്ടു ഗുഹകളിലൂടെയും പോയി എന്നതിൽ ഞാനതിയായി സന്തോഷിക്കുന്നു. മിക്കപ്പോഴും അമിതമായ തിരക്കുകാരണം ഈ ഗുഹകൾ അടഞ്ഞാണ്‌ കിടക്കുക. ആദ്യ സന്ദർശനത്തിൽ തന്നെ നിങ്ങൾക്കതിനായതിനാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്‌. ഞാൻ നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും എനിയ്ക്കായി ഗുഹ തുറന്നത് ഒരു തവണ മാത്രമാണ്‌. ജബ് മാതാ കാ ബുലാവാ ആത്താ ഹെ തൊ കൊയീ താക്കത് നഹീ രൂക്ക് സൿതി ഔർ ജബ് മാതാ കാ ബുലാവാ നഹീ ആത്താ തൊ കൊയീ ഭീ മാതാ കാ ദർശൻ നഹീ കർ സൿതാ. അതായത് എപ്പോൾ അമ്മ തന്റെ ഭക്തനെ വിളിച്ചുവോ അപ്പോൾ ഭൂമിയിലൊരു ശക്തിയ്ക്കും അമ്മയുടെ ദർശനത്തിൽ നിന്നും അവനെ തടയാനാവില്ല, അതുപോലെ അമ്മ വിളിച്ചിട്ടില്ലെങ്കിൽ ഒരാൾക്കും അമ്മയെ ദർശിക്കാനും ആവില്ല. അതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് അമ്മ നിങ്ങളെ രണ്ടുപേരേയും ഇത്തവണ വിളിച്ചുവെന്നാണ്‌. നിങ്ങളുടെ മകന്റെ കാര്യത്തിൽ ഇതു കൂടുതൽ ശരിയാണ്‌ ; എന്തെന്നാൽ നിങ്ങൾ ഒറ്റയ്ക്കാണ്‌ യാത്ര പ്ലാൻ ചെയ്തത്; പോയത് മകനോടൊത്തും. ജയ് മാതാ ദീ. മാ വൈഷ്ണോദേവി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിതമാക്കിത്തീർക്കട്ടെ.“

ശരിയാണ്‌; ഇത് തീർച്ചയായും അമ്മയുടെ അനുഗ്രഹം തന്നെ. അമ്മയുടെ മാത്രമല്ല സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടേയും. കുടജാദ്രിയിൽ നമിച്ചിട്ടാണല്ലോ ഞാൻ ഡൽഹിയ്ക്ക്‌ വണ്ടി കയറിയത്! തീർച്ചയായും അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും.

2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

ബ്ലോഗിങ്ങും കറന്റ്‌ ചാര്‍ജും....

മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത്‌ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്‌. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ്‌ എഴുതുന്നത്‌ എന്നത്‌ ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത്‌ ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത്‌ "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത്‌ ഉണ്ട്‌ എന്നതുകൊണ്ടാണ്‌.)

ഇതുവരെ താന്‍ ചെയ്തതുതന്നെയാണ്‌ ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ്‌ ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....

എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന്‍ മനസ്സ്‌ അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച്‌ കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച്‌ വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌, ടെലെഫോണ്‍ ചാര്‍ജ്‌ എന്നൊക്കെ പറഞ്ഞ്‌ പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.

സി.ആര്‍.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത്‌ ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട്‌ സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട്‌ സംവദിക്കാനും എനിയ്ക്ക്‌ സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്‍, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ്‌ നീളുന്നു.
ഇടയ്ക്ക്‌ വച്ച്‌ ഒരു ബന്ധുവിനേയും ബൂലോകത്ത്‌ ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.

പിന്നെ കുറുമന്‍, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന്‍ തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ്‌ എന്നെ ഈ ബൂലോകത്തേയ്ക്ക്‌ ആകര്‍ഷിച്ചത്‌. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിന്‌ കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.

ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന്‍ പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്‌" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച്‌ മക്കള്‍ അമ്മയ്ക്ക്‌ റിപ്പോര്‍ട്ട്‌ കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.

എന്തായാലും ഒന്നു സത്യമാണ്‌..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്‌..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...

പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്‍മന്റ്‌ ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്‌ കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ്‌ കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്‌. ചുരുക്കാവുന്ന ഒരു ചെലവ്‌ ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്‌.

അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ്‌ സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ്‌ ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ്‌ ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട്‌ ബൂലോകമേ, തത്ക്കാലത്തേയ്ക്ക്‌ വിട...

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

വേണം .. ഇന്ത്യക്കാരനും ഒരു കൗപീനം


മാതൃഭൂമിയില്‍ കണ്ട ഒരു പംക്തിയാണ്‌ എന്റെ ഈ വരികള്‍ക്കാധാരം....
കുതിരയ്ക്കും കൗപീനം എന്നായിരുന്നു അതിന്റെ തലക്കെട്ട്‌.
തലക്കെട്ട്‌ കണ്ടപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു.... അതെന്തിനാണീശ്വരാ ഈ കുതിരയ്ക്കിപ്പോഴൊരു കൗപീനത്തിന്റെ ആവശ്യം? കുതിരയ്ക്കെന്നല്ല മനുഷ്യനൊഴിച്ചുള്ള ഒരു മൃഗത്തിനും ഈ കൗപീനത്തിന്റെ ആവശ്യമില്ല... അതിന്‌ പകരമല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തിരിക്കുന്നത്‌? അതാലോചിപ്പോഴാണ്‌ ദൈവത്തിന്റെ മഹത്വം വീണ്ടും എന്നിലുണര്‍ന്നത്‌... മൃഗങ്ങള്‍ക്ക്‌ വിശേഷബുദ്ധിയില്ലെന്നും നാണം മറയ്ക്കാന്‍ കൗപീനം പണിയാനൊന്നും അവര്‍ക്കറിയില്ലെന്നും ദൈവത്തിനറിയാവുന്നതുകൊണ്ടല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തത്‌! അത്‌ അവര്‍ സ്വസ്ഥാനത്ത്‌ വച്ചാല്‍ എല്ലാം ഭദ്രം.... മറയേണ്ടതെല്ലാം മറഞ്ഞിരിക്കും...

ശരിയാണ്‌, പിന്നെ ചില മൃഗങ്ങളുണ്ട്‌, അവര്‍ ഈച്ചയെ ആട്ടാനെന്ന മട്ടില്‍ വാല്‍ പൊക്കിയും ചലിപ്പിച്ചും ഇരിക്കും... അത്‌ മറ്റൊന്നും കൊണ്ടല്ല...എക്‍സിബിഷനിസം എന്ന രോഗം തന്നെ. ചില മനുഷ്യര്‍ക്കുമില്ലേ ഇത്തരം രോഗങ്ങള്‍.... പക്ഷേ മൃഗങ്ങളെപ്പോലെയല്ല മനുഷ്യരുടെ കാര്യം... അവര്‍ക്ക്‌ വിശേഷബുദ്ധിയുണ്ട്‌.. നാണം എന്നാലെന്ത്‌ എന്നവര്‍ക്കറിയാം, കൗപീനം തുന്നാനറിയാം... അതൊക്കെയായപ്പോള്‍ ദൈവം കരുതി, എന്നാല്‍ പിന്നെ ഇവര്‍ക്കെന്തിനാ ഒരു വാല്‍ എന്ന്‌... അങ്ങനെയാണ്‌ മനുഷ്യന്‌ വാല്‍ കിട്ടാതെ പോയത്‌...

വാല്‍പുരാണത്തിന്റെ സബ്‌റുട്ടീന്‍ സര്‍വ്വീസ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോസസ്‌ ഷെഡ്യൂളര്‍ വീണ്ടും എന്റെ ശ്രദ്ധ പത്രത്തിലേയ്ക്കു തന്നെ തിരിച്ചു വിട്ടു. എങ്കില്‍ ശരി, കുതിരയ്ക്കെന്തിനാ കൗപീനം എന്നു നോക്കുക തന്നെ...
അങ്ങനെയാണ്‌ ഞാനതു മുഴുവനും വായിച്ചത്‌... അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത്‌ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ രാവിലെ തീവണ്ടിയില്‍ എത്തുമ്പോഴത്തെ റയിലിന്നിരുവശവും ഉള്ള കാഴ്ച്ചയാണ്‌. ആ കാഴ്ച്ച എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു....

കുതിരക്ക്‌ മാത്രം പോരാ .... ഇന്ത്യക്കാരനും വേണം ഒരു കൗപീനം എന്ന്

പക്ഷേ നമ്മള്‍ മലയാളികള്‍ക്ക്‌ ഇതൊന്നും ബാധകമല്ല കെട്ടോ! അവരെത്ര ശുചിയുള്ളവരാണ്‌. കോഴിക്കോട്ടെ കടപ്പുറത്തിന്റെ

ചിത്രം നോക്കിയാല്‍ ഈ സംഗതി വ്യക്തമാവും.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു ഭ്രൂണഹത്യയുടെ ചുരുളഴിയുന്നു....

ഓണത്തോടനുബന്ധിച്ചാണ്‌ ഈ ഭ്രൂണഹത്യയുടെ തുടക്കം.
സാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെയൊരു പാതകത്തിന്‌ കാരണമാകുമെന്ന് അന്നു ഞാന്‍ കരുതിയതല്ല.
അതെന്തായാലും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിയ്ക്കു തന്നെയാണ്‌.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ്‌....
പച്ചക്കറികള്‍ക്കും സാധനങ്ങള്‍ക്കും തീ പിടിച്ച വില. പലതിന്റേയും വില രണ്ടും മൂന്നും ഒക്കെ ഇരട്ടിയായിക്കഴിഞ്ഞിരുന്നു. കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു നാളികേരത്തിനു കൊടുക്കണമായിരുന്നൂ പത്തും പന്ത്രണ്ടും ഉറുപ്പിക. എന്നാലോ അതിനകത്ത്‌ ഒരു മൂന്നു ദോശ തിന്നാനുള്ള സമ്മന്തിയ്ക്ക്‌ വേണ്ട തേങ്ങ കിട്ടുമായിരുന്നില്ല. അത്രയ്ക്കു ചെറുതായിരുന്നൂ ഒരോ നാളികേരവും.
12 രൂപ കൊടുത്ത്‌ ഇത്രയും ചെറിയ നാളികേരം വാങ്ങാനുള്ള എന്റെ വിമുഖതയാണ്‌ സത്യത്തില്‍ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ അയല്‍വാസി എന്നെപ്പോലെയൊന്നുമല്ല. അദ്ദേഹത്തിന്‌ ധാരാളം തെങ്ങിന്‍തോപ്പുകളും റബ്ബര്‍ എസ്റ്റേറ്റുകളും മറ്റുമുണ്ട്‌. ധാരാളം നാളികേരം കിട്ടും. മൊത്തക്കച്ചവടക്കാരനു വിറ്റുകഴിഞ്ഞാലും വെളിച്ചെണ്ണയ്ക്കു വേണ്ടി മാറ്റി വച്ചാലും അടുക്കളയില്‍ കറിയ്ക്കരയ്ക്കാന്‍ നീക്കിവച്ചാലും അദ്ദേഹത്തിന്‌ പിന്നേയും നാളികേരം മിച്ചം വരും. അതവിടെ അവരുടെ വീട്ടുമുറ്റത്ത്‌ വെയിലും മഴയും കൊണ്ടങ്ങനെ കിടക്കും.
അതു നോക്കി എപ്പോഴും എന്റെ ഭാര്യ പറയും... എത്ര നാളികേരമാ വേണ്ടാതെ കിടക്കുന്നത്‌ എന്ന്...
ആ നാളികേരങ്ങളാണ്‌ എന്നിലെ ചിന്തയെ മാറ്റിമറിച്ചത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാനിങ്ങനെ ചിന്തിച്ചു. നാളികേരത്തിനു പൊള്ളുന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ എത്രയെണ്ണമാണ്‌ വെറുതെ കിടക്കുന്നത്‌. അയല്‍വാസിയോട്‌ കുറച്ചെണ്ണം ചോദിച്ചാലോ. എന്തായാലും കുറച്ച്‌ പൈസ ലാഭിയ്ക്കാം.
അങ്ങനെ ഞാന്‍ അയാളോട്‌ ചോദിക്കുക തന്നെ ചെയ്തു. അയാള്‍ ഉടനെ പെറുക്കിയെടുത്തോളാന്‍ പറയുകയും ചെയ്തു.

ഞാന്‍ പിറ്റേ ദിവസം രാവിലെ നാളികേരം എടുക്കാന്‍ ചാക്കുമായി അയല്‍വാസിയുടെ മുറ്റത്തെത്തുമ്പോള്‍ അയാള്‍ ഓഫീസിലേയ്ക്ക്‌ പോയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ സ്കൂളിലും. സുന്ദരിയും ചെറുപ്പക്കാരിയും ആയ അയാളുടെ ഭാര്യ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. അവളോട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ പതിനാല്‌ നാളികേരവും ചാക്കിലാക്കി പോരുമ്പോള്‍ ആശ്ചര്യമെന്നു പറയട്ടെ, ഒരു കൊഡാക്ക്‌ കാമറയുമെടുത്ത്‌ അവളും എന്റെ പുറകെ എന്റെ വീട്ടിലേയ്ക്ക്‌ പോന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി അവളെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കി. അതിനു മറുപടിയെന്നോണം 'അപൂര്‍വ്വമായ കുറച്ചു ചിത്രങ്ങള്‍ എടുക്കാനുണ്ടെന്നു' മാത്രം അവള്‍ പറഞ്ഞു. ഞാന്‍ ചാക്ക്‌ മുറ്റത്ത്‌ കൊട്ടി നാളികേരം ഒന്നൊന്നായി പൊളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്തിന്റെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. (നാളികേരം പൊളിക്കുന്നതിലാണല്ലോ എന്റെ ശ്രദ്ധ!) വീട്ടിലാണെങ്കില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നതുമില്ല. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയതായിരുന്നു. (ഇനി ഉച്ചയാവാതെ അവളെത്തില്ല.. അത്രയ്ക്കാണ്‌ ചന്തയിലെ തിരക്ക്‌.) അതുകൊണ്ട്‌ ഞാന്‍ അയല്‍ക്കാരിയോട്‌ സംസാരിക്കാനൊന്നും പോയില്ല. ഞാന്‍ നാളികേരം പൊളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോട്ടോ എടുത്തുകൊണ്ടും. ഓരോ നാളികേരം പൊളിച്ചു തീരുമ്പോഴും ഞാനവളെ ഒന്നു നോക്കും. അവള്‍ എന്നെയും. ഓരോ നാളികേരവും എന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ അവള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നൂ എന്നു തോന്നുന്നു. അതിനനുസരിച്ച്‌ അവളുടെ മുഖത്തും ഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നു.

14 നാളികേരവും പൊളിച്ചു തീര്‍ന്നപ്പോള്‍ ഞാനതെല്ലാം പെറുക്കിയെടുത്ത്‌ വീട്ടിനകത്തേയ്ക്ക്‌ കയറി.ഭാര്യ വീട്ടിലുണ്ടെന്ന പ്രതീക്ഷ കൊണ്ടാണോ അതോ ഞാന്‍ അത്തരക്കാരനൊന്നുമല്ലെന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല, അവളും ഒപ്പം കയറി, ഞാനൊന്നും പറഞ്ഞതുമില്ല. വീട്ടിനകത്തു കയറിയ പാടേ ഞാന്‍ കതകടച്ചു. മറ്റൊന്നും കൊണ്ടല്ല കെട്ടോ, അലഞ്ഞു നടക്കുന്ന പട്ടിയും പൂച്ചയും അകത്തു കയറരുതെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ അപ്പോഴേയ്ക്കും ആകെ വിയര്‍ത്തിരുന്നു, അതുകൊണ്ട്‌ ഞാന്‍ ഷര്‍ട്ടൂരി ഒരു ഹാങ്ങറിലിട്ടു. ജോലി ഇനിയും കിടക്കുന്നതേയുള്ളു. നാളികേരം എല്ലാം വെട്ടണം. അതിന്റെ വെള്ളം ശേഖരിക്കണം.പിന്നീട്‌ അതുകൊണ്ട്‌ ഓണത്തിന്‌ പുതിയ തരം പാനീയം വല്ലതും ഉണ്ടാക്കണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. അകത്തുകയറിയ അയല്‍ക്കാരിയാണെങ്കില്‍, ഭാര്യയെക്കാണഞ്ഞിട്ടോ എന്തോ, നിലാവ്‌ കണ്ട കോഴിയെപ്പൊലെ നില്‍ക്കുകയാണ്‌.

ഞാന്‍ ഒരു വെട്ടുകത്തിയും ഒരു പാത്രവും കൊണ്ടുവന്നു വച്ചു. അതിലിടയ്ക്ക്‌ അവളൊന്ന് തല ചൊറിഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞു അവളും നല്ലപോലെ വിയര്‍ത്തിരിയ്ക്കുന്നു എന്ന്. അവളുടെ ബ്ലൗസിന്റെ കക്ഷം ആകെ നനഞ്ഞിരുന്നു.
ഞാന്‍ നാളികേരവും വെട്ടുകത്തിയും കയ്യിലെടുത്തു. അവളുടെ കയ്യില്‍ അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ നാളികേരം ഓരോന്നായി വെട്ടി.. വെള്ളം പാത്രത്തില്‍ പിടിച്ചു.

ഒന്ന്.. രണ്ട്‌... മൂന്ന്...... ആറ്‌........... പതിനൊന്ന്...... പതിനാല്‌.

അപ്പോഴേയ്ക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ച്‌ കഴിഞ്ഞിരുന്നു.... എന്നിട്ടോ? ... ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നീടാണ്‌ എനിയ്ക്കല്‍പ്പം വെളിവുണ്ടായത്‌. ഈശ്വരാ, അത്‌ വെറുമൊരു സ്റ്റില്‍ കാമറയല്ല വീഡിയോ കാമറ കൂടിയാണ്‌. എന്തൊക്കെയാണാവോ ഈ നേരം കൊണ്ട്‌ അതില്‍ പകര്‍ന്നത്‌?

ഞാനാകെ തളര്‍ന്നു പോയി... ഞാന്‍ പതുക്കെ അവിടെ ഇരുന്നു... അല്‌പനേരം കൊണ്ട്‌ അറിയാതെ ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു. പിന്നീട്‌ ഭാര്യ വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണരുന്നത്‌....

***************
ഇനി ചെറിയൊരു മുഖവുര.... ഞാന്‍ ഈയിടെ മോഡേണ്‍ ആര്‍ട്ടിനെക്കുറിച്ച്‌ ഒരു ലേഖനം വായിക്കുകയുണ്ടായി. മോഡേണ്‍ ആര്‍ട്ട്‌ എന്താണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ആ ലേഖനം തുടങ്ങുന്നത്‌. അതുപോലെ കൊലപാതകം എന്താണ്‌, ഭ്രൂണഹത്യ എന്താണ്‌ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തതയുണ്ടാകും.

ജീവനുള്ള ഒരു വസ്തുവിനെ അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടത്തക്കവിധം നശിപ്പിക്കുന്നതിനെയാണ്‌ ഞാന്‍ കൊലപാതകം എന്നു വിവക്ഷിക്കുന്നത്‌. ജീവനുള്ള ഒരു വസ്തു അതിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രാഥമികമായ ഘട്ടത്തില്‍, ആദ്യരൂപം പോലും എടുക്കുന്നതിനു മുമ്പ്‌, സൂര്യപ്രകാശം കാണുന്നതിനു മുമ്പ്‌, അതെവിടെയാണോ ജന്മ മെടുത്തത്‌ അവിടെ വച്ചു തന്നെ നശിപ്പിക്കപ്പെടുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ഭ്രൂണഹത്യ. (അങ്ങനെയല്ലേ?)

*******************
ഇനി നമുക്കു കഥയിലേയ്ക്ക്‌ കടക്കാം

ഓണം കഴിഞ്ഞു.......... ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു............. വാരാന്ത്യം മറ്റൊരു വാരത്തിനു വഴിമാറി.......... സ്കൂളുകള്‍ തുറന്നു.....
ഒരു നട്ടുച്ച......... ഞാന്‍ ഊണു കഴിഞ്ഞു മയങ്ങാന്‍ കിടക്കുകയാണ്‌.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഉറക്കം ശരിയാവാറില്ല... എപ്പോഴാണ്‌, എങ്ങനെയാണ്‌ 'ബോംബ്‌" പൊട്ടുക എന്നറിയില്ലല്ലൊ. ഞാന്‍ കിടന്ന തക്കം നോക്കി ഭാര്യ അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക്‌ പോയി.. അവര്‍ക്കും വേണമല്ലോ സമയം പോകാനൊരു മാര്‍ഗ്ഗം. പക്ഷേ അന്നെന്തോ, പതിവിനു വിപരീതമായി അവള്‍ ഉടനെ തിരിച്ചു പോന്നു. അവളുടെ കയ്യില്‍ അയല്‍ക്കാരിയുടെ കാമറയും ഉണ്ടായിരുന്നു. വന്ന പാടെ അവള്‍ കാമറ എന്നെ ഏല്‍പ്പിക്കുകയും ഓണത്തോടനുബന്ധിച്ച്‌ നടന്ന ഭ്രൂണഹത്യയുടെ കാര്യവും അതില്‍ എന്റെ പങ്കും വളരെ ഗദ്ഗദത്തോടേ അവതരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതാനാവില്ല. (ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തൊക്കെ പറയും!) എനിയ്ക്കിപ്പോള്‍ ചെയ്യാവുന്നത്‌ ഇത്ര മാത്രം.

ആ കാമറയില്‍ നിന്നും സഭ്യമായ ചില ചിത്രങ്ങള്‍ കാണിക്കുക .... ഇതൊക്കെ നോക്കുന്നത്‌ അത്ര മോശമല്ല എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നെങ്കില്‍ നോക്കാം. അല്ലെങ്കില്‍ വിടാം. വേണമെന്നുള്ളവര്‍ ഇവിടെ കിക്കിളിയാക്കിയാല്‍ മതി. അപ്പോഴേ ഭ്രൂണഹത്യയുടെ ഒരു രൂപം പിടി കിട്ടൂ.... പിന്നെ ഒരു കാര്യം. ഞാനീ കൊലപാതകവും ഭ്രൂണഹത്യയുമൊക്കെ ഇവിടെ ഇങ്ങനെ പരസ്യമായി പറയുന്നത്‌ ഇത്‌ ഭൂലോകമല്ല, ബൂലോകമാണ്‌ എന്ന തിരിച്ചറിവുകൊണ്ടും പാപികളെ സഹിക്കാനും പൊറുക്കാനും ഉള്ള ഹൃദയവിശാലത അവര്‍ക്കുണ്ടെന്ന അറിവ്‌ എനിക്കുള്ളതുകൊണ്ടും ആണ്‌. എല്ലാം മാപ്പാക്കാനും തീര്‍പ്പാക്കാനും അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ.

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

ഓണാഘോഷത്തിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ കാര്യമാണ്‌ ചിത്രങ്ങളിലൂടെ ഇവിടെ കൊടുത്തിരിക്കുന്നത്‌. കൊലപാതകമാണോ അതോ ഭ്രൂണഹത്യയാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇത്‌ ഒരു അവതരണഗാനം... അല്ല... സോറി... അവതരണചിത്രം മാത്രം...
വിടരും മുമ്പേ പൊലിഞ്ഞ 14 ജന്മങ്ങള്‍ (എല്ലാം മുളച്ചതായിരുന്നു, പക്ഷേ തൊണ്ട്‌ നീക്കം ചെയ്ത കാരണം അവ അകാലത്തില്‍ പൊലിഞ്ഞു.) ജീവന്റെ തുടിപ്പുകള്‍ കാണുന്നുണ്ടോ?
പാവം, ഇവനായിരുന്നു അവരില്‍ മൂത്തവന്‍.
ഇവനും അകാലത്തില്‍ പൊലിഞ്ഞവന്‍ തന്നെ
........... ഇനിയും മറ്റൊരുവന്‍ ............
ഇവനും രക്തസാക്ഷികളിലൊരുവന്‍ തന്നെ.
ഇതിന്‌ മുള വരാന്‍ തുടങ്ങുന്നതേയുള്ളു.
കഷ്ടം, ഇത്‌ പൂര്‍ണ്ണ വളര്‍ച്ച എത്തിയതായിരുന്നു. എന്നിട്ട്‌ ....
ദാരുണം ഈ ദൃശ്യം - ഉടല്‍ വേര്‍പെട്ട ഒരു മുള
കഷ്ടം ... ഈ ജീവന്‍
ഭ്രൂണഹത്യയ്ക്കു ശേഷം ബന്ധപ്പെട്ടവര്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍
പൊലിഞ്ഞ ഒരു ജീവന്‍
ഭ്രൂണഹത്യയുടെ ഒരു ദൃശ്യം
ഇതാ മറ്റൊരു രക്തസാക്ഷി
കൊന്നാല്‍ പാപം തിന്നാല്‍ തീരും - ഞാനിതെല്ലാം ചവച്ച്‌ ചവച്ച്‌ തിന്നു.
........ ബാക്കിയായ നാളികേരം കൊപ്രയുണ്ടാക്കാന്‍ വെയിലത്തു വച്ചപ്പോള്‍ ...........