2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സുഖജീവിതം

ഭൂലോകവാസികളെ രണ്ടായിത്തിരിക്കാം എന്നു ആദ്യമായിപ്പറഞ്ഞത് മോണിക്ക ലെവിൻസ്കി ഫെയിം ബിൽ ക്ളിന്റനാണ്‌. അദ്ദേഹം ഇന്ത്യയിൽ വരികയും താജ് മഹൽ കാണുകയും ചെയ്തപ്പോഴാണ്‌ ഇങ്ങനെ ഒരു വിഭജനം നടത്തിയത്. താജ് മഹൽ കണ്ടവരും താജ്മഹൽ കാണാത്തവരും എന്നതായിരുന്നു ആ വേർതിരിവ്.

അതിൽ പിന്നെ കാലം എത്ര കഴിഞ്ഞു. ഇവിടെ ഈ കേരളത്തിൽ എത്രയെത്ര സരിതാഫെയിമുമാർ ഉണ്ടായി. എന്നിട്ടും ഇതുവരെ അവർക്കാർക്കും ജനങ്ങളെ രണ്ടായി വേർതിരിക്കാൻ പറ്റാത്തത് അവർ അമേരിക്കൻ പ്രസിഡന്റാകാത്തതു കൊണ്ടോ ജനങ്ങളെ ഒന്നായിക്കാണുന്ന മഹാബലിയുടേ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതുകൊണ്ടോ ആയിരിക്കും. വെറുതേ ഫെയിം ആയാൽ പോരല്ലോ; ഇത്തിരി അഥോറിറ്റി കൂടി കയ്യിൽ വേണ്ടേ?

അവരുടെ ഒന്നും നിലവാരത്തിലെത്താൻ എനിക്കാവില്ലെങ്കിലും ഭാരതീയരെ രണ്ടായിത്തിരിക്കാൻ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയൽ കാണുന്നവരും സീരിയൽ കാണാത്തവരും എന്നതാണ്‌ എന്റെ വകയായുള്ള ആ വേർതിരിവ്. ഈ രണ്ടു കൂട്ടർക്കും ഒരു ദിവസം എന്നാൽ 24 മണിക്കൂറാണ്‌ എന്നതാണ്‌ ഈ വേർതിരിവിനു കാരണം. ഒരു ദിവസം എന്നത് സീരിയൽ കാണുന്നവർക്ക് ഒരു 30 മണിക്കൂറും സീരിയൽ കാണാത്തവർക്ക് ഒരു 20 മണിക്കൂറും ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വേർതിരിവിന്റെ ആവശ്യം വരികില്ലായിരുന്നു. സീരിയൽ കാണുന്ന ശീലമില്ലാത്തവന്റെ ജീവിതം തുലോം മന്ദഗതിയിലുള്ളതാണ്‌. സമയം ഇഴഞ്ഞു നീങ്ങുന്ന ജീവിതം. എന്നാൽ സീരിയൽ കാണുന്നവരുടെ ജീവിതം അങ്ങനെയല്ല. എന്തിനും ഏതിനും സമയമില്ലാത്തതുപോലെയാണവരുടെ ദിവസങ്ങൾ.....

സീരിയൽ കാണുന്നവരുടെ ജീവിതം ഒന്നോർത്തു നോക്കൂ... ടിവിയുടെ മുന്നിൽ നിന്നു മാറാൻ അവർക്ക് സമയമെവിടെ.... കാര്യങ്ങളെല്ലാം എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ തക്കവിധത്തിലാകണം അവരുടെ ജീവിതചുറ്റുപാടുകൾ.  അതുകൊണ്ടു തന്നെ, മഹാഭൂരിപക്ഷം വരുന്ന അവർക്ക് വേണ്ടി ചുറ്റുപാടുകൾ പാകപ്പെടുത്തുക എന്നതാണ്‌ സമൂഹത്തിന്റെ പ്രധാന കർത്തവ്യം.... അവർക്കു വേണ്ടിയാണ്‌ നാട്ടിലെ യന്ത്രങ്ങൾ കറങ്ങുന്നതും തൊഴിലാളികൾ പണിയെടുക്കുന്നതും...

സീരിയൽ കാണുന്നവർക്കുവേണ്ടിയാണ്‌ two minute noodles പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നാണ്‌ എന്റെ വിശ്വാസം. അതാകുമ്പോൾ 2 മിനിറ്റു കൊണ്ട് ഭക്ഷണം ഉണ്ടാക്കി ബാക്കി സമയം മുഴുവൻ ടിവിയുടെ മുന്നിൽ ഇരിക്കാമല്ലോ. ഫ്രിഡ്ജ്, വാഷിങ്ങ് മഷീൻ, പലതരം ബ്രഡ്ഡുകൾ, ജാമുകൾ, കറിപൗഡറുകൾ എന്നിവയൊക്കെ ഇവരെ ഉദ്ദേശിച്ചുണ്ടാക്കുന്നതാണ്‌ എന്നും ഞാൻ വിശ്വസിക്കുന്നു. ബ്രഡ്ഡും ജാമും വാങ്ങി ഫ്രിഡ്ജിൽ വച്ചാൽ സമയാസമയങ്ങളിൽ എടുത്തു തിന്നാൽ മതിയല്ലോ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും packed food വീട്ടിലേക്ക് വരുത്താനുള്ള സൗകര്യമുള്ളതും ഇവർക്കൊരനുഗ്രഹമാണ്‌. അതാകുമ്പോൾ എന്തെല്ലാം സൗകര്യം... അടുക്കളയിൽ കയറണ്ട. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകണ്ട. ബാക്കിയാകുന്നതെല്ലാം ചുരുട്ടിക്കൂട്ടി ഒരു പ്‌ളാസ്റ്റിക് കവറിലിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞാൽ മതി. ഭൂമിയും പരിസരവും കേടുവരുന്നെങ്കിൽ ആവശ്യക്കാർ വൃത്തിയാക്കിക്കോട്ടെ.

സീരിയൽ കാണാത്തവന്റെ കാര്യമാണ്‌ കഷ്ടം. അവനു നേരം പോകില്ല. അതുകൊണ്ട് അവൻ വീട്ടിൽ ചോറും കൂട്ടാനും ഉണ്ടാക്കും. മുളകും മല്ലിയും നാളികേരവും അമ്മിമേൽ അരയ്ക്കാൻ അവനു നേരം കിട്ടും. അങ്ങനെയാണല്ലോ നമ്മുടെ പൂർവ്വീകർ ജീവിച്ചിരുന്നത്. അന്നൊന്നും ഇല്ലാതിരുന്നതും ഈ സീരിയലാണല്ലോ? സീരിയൽ കാണാത്തവന്‌ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കാനാകും; എന്നുവച്ച് സീരിയൽ കാണുന്നവന്‌ അതിനുണ്ടോ നേരം? അവൻ കിണറിൽ ഒരു മോട്ടോർ പിടിപ്പിച്ച് കാര്യം സാധിക്കും. ജീവിതനിലവാരത്തിനുമുണ്ടല്ലോ അപ്പോൾ ഒരു ഉയർച്ച. സീരിയൽ കാണുന്നവന് സ്റ്റാറ്റസ് സിംബളും ഉണ്ട്.

സ്റ്റാറ്റസ് സിംബളിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ കാറിനെക്കുറിച്ചോർത്തത്.  വീട്ടിൽ ഒരു ഓട്ടോ വാങ്ങിയിട്ടാലൊന്നും സ്റ്റാറ്റസ് സിംബളാവില്ല. അതിന്റെ കൂടെ ഒരു മൊബൈൽ വാങ്ങിയാലും സ്റ്റാറ്റസ് സിംബളാവില്ല. സ്റ്റാറ്റസ് സിംബൾ വേണമെങ്കിൽ ഒരു ഓട്ടോമൊബൈൽ തന്നെ വാങ്ങണം. അതു മാത്രം മതിയോ? പോരാ... ദൂരെ എവിടെയെങ്കിലും ഉള്ള ക്ഷേത്രത്തിലോ പള്ളിയിലോ ഈ കാറിൽ ദർശനത്തിനുപോകുകയും യാത്രയിൽ ലോറിയുമായി കൂട്ടി മുട്ടി കഴുത്തും നട്ടെല്ലും ഒടിഞ്ഞു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കിടക്കുകയോ ജീവൻ നഷ്ടപ്പെട്ട് പത്രത്തിൽ പേരു വരികയോ ചെയ്യുമ്പോഴേ ആ സ്റ്റാറ്റസ് സിംബൾ സഫലമാകൂ...  സ്റ്റാറ്റസ് സിംബളിനു ഓട്ടോമൊബൈൽ മാത്രം പോരാ. വലിയൊരും ബംഗ്ളാവും വേണം... എന്നിട്ട് മാർബിൾ പതിച്ച കുളിമുറിയിൽ തെന്നിവീണ്‌ കഴുത്തും നട്ടെല്ലും ഒടിഞ്ഞു ഐസിയൂവിലങ്ങനെ കിടക്കുക... അതൊക്കെയാണല്ലോ ഇന്നെല്ലായിടത്തും നടക്കുന്നത്‌. ഹായ് എന്തൊരു സ്റ്റാറ്റസ്!

ജീവിതമാകുമ്പോൾ സ്റ്റാറ്റസ് മാത്രം പോരാ.. സൗകര്യവും കൂടി വേണം... അതാണെങ്കിൽ രാവിലെ ഉണരുമ്പോൾ തന്നെ തുടങ്ങുകയും വേണം.  രാവിലെ എഴുന്നേറ്റാൽ കാപ്പിയും ബിസ്കറ്റും... അല്ലെങ്കിൽ ചായയും റസ്ക്കും... സുന്ദരമായ ജീവിതം... കഞ്ഞിയും പുഴുക്കും കഴിക്കുന്നത് പഴഞ്ചൻ.... റസ്ക്കും ബിസ്ക്കറ്റും കഴിച്ച് കുറേ കഴിയുമ്പോൾ ഡയബറ്റിസും കൊളസ്‌ട്രോളുമൊക്കെ വന്നാലെന്താ? മരുന്നു കഴിച്ചാൽ പോരേ? കഴിക്കാൻ മരുന്നില്ലെങ്കിൽ ജീവിതത്തിനു വല്ല സ്റ്റാൻഡേർഡും ഉണ്ടാകുമോ?

ഞാനിന്നലെ ഒരു ദിവസത്തേക്ക്  ഒരു ബന്ധുവീട്ടിൽ താമസിച്ചു. നല്ല നാട്ടിൻപുറം... വീട്ടിൽ കിണറുണ്ട്. തെളിഞ്ഞ വെള്ളം. കിണറിനോട് ചേർന്ന് കുളിമുറിയുണ്ട്. സന്ധ്യക്ക് ഞാൻ കിണറിൽ നിന്ന് വെള്ളം കോരി സുഖമായി കുളിച്ചു. വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു. മുന്നിൽ മരങ്ങളും ചെടികളും നിറഞ്ഞ പറമ്പ്. കാണാൻ നല്ല രസം.  ആ സമയത്ത് ആതിഥേയൻ പൈപ്പ് വെള്ളത്തിൽ കുളിച്ച് സീരിയൽ കണ്ടു കൊണ്ടിരുന്നു.  സ്ഥിരമായി ചെയ്യുന്ന കാര്യം മാറ്റിവയ്ക്കാനാകുമോ?

അവിടെ ഇരുന്നുകൊണ്ട്, നമ്മളെ മറ്റൊരു തരത്തിലും രണ്ടായിത്തിരിക്കാമെന്ന് ഞാൻ കണക്ക് കൂട്ടി. ഭൂമിയെ അമ്മയായിക്കാണുന്നവരും ഭൂമിയെ ഭാര്യയായിക്കാണുന്നവരും എന്നതാണത്. അമ്മയോടെന്നപോലെ ഭൂമിയോട് പെരുമാറുന്നവരാണ്‌ ഒരു കൂട്ടർ. തനിക്ക് ജീവൻ തന്നതും തന്നെ വളർത്തിയതും അമ്മയാണെന്ന അറിവോടെയാണവർ പെരുമാറുക. പ്രകൃതിക്ക് ഇണങ്ങാത്തതൊന്നും അവർ ചെയ്യില്ല. അമ്മ ഒന്നേ ഉള്ളുവെന്നും ഈ ഭൂമി നിലനില്ക്കണമെന്നും കരുതുന്നവരാണവർ.... ഇനിവരുന്ന തലമുറകൾക്കും ഈ ഭൂമിയാണ്‌ ശരണം എന്നും അവർ ചിന്തിക്കുന്നു. എന്നാൽ മറുകൂട്ടർക്കാകട്ടെ ഭൂമിയോടുള്ള പെരുമാറ്റം ഭാര്യയോടെന്നപോലെയാണ്‌. ഭാര്യയില്ലെങ്കിൽ കാമുകി, അല്ലെങ്കിൽ മറ്റൊരു കല്യാണം എന്ന ലാഘവബുദ്ധിയാണവർക്ക്. ഭാര്യയുടേയോ ഭൂമിയുടേയോ ആരോഗ്യത്തിൽ അവർക്കത്ര ശുഷ്ക്കാന്തി പോരാ... ഇതല്ലെങ്കിൽ മറ്റേത് എന്നു കരുതുന്നവർക്ക് എന്തു ശുഷ്ക്കാന്തി? അവരാണീ ഭൂമിയുടെ കൊലയാളികൾ.

കാൽമുട്ടിനു തേയ്മാനം വരുന്നത് ഇപ്പോഴൊരു അസുഖമാണ്‌. മുട്ടിന്റെ തേയ്മാനം  കാരണം മര്യാദക്ക് നടക്കാൻ പറ്റാത്തവർ നിരവധിയാണിപ്പോൾ. കൂടുതൽ നടന്നിട്ടാകുമോ ഇങ്ങനെ തേയ്മാനം പറ്റുന്നത്? ആവോ? എന്തായാലും ഉപയോഗിക്കാത്തകാരണം വല്ല അവയവവും ഇല്ലാതാകുന്നെങ്കിൽ അത് നമ്മുടെ തലച്ചോറു തന്നെ ആയിരിക്കും. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ അനുകരിക്കുന്നവർക്ക് എന്തിനു തലച്ചോറ്‌? എന്ത് ചിന്ത? ഇനി അവയവത്തിനു തേയ്മാനം വരുന്നത് കൂടുതൽ ഉപയോഗിച്ചിട്ടാണെങ്കിൽ കാൽമുട്ടല്ല തേയേണ്ടത്; മറിച്ച് നമ്മുടെ ‘കല്യാണയന്ത്രങ്ങൾ’ ആണ്‌. അതുകൊണ്ടുള്ള പ്രയോഗമാണല്ലോ ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും കൂടുതൽ വാർത്തയാകുന്നത്. ഡൽഹി ബസ്സുകളിലെ അവസാനിക്കാത്ത ബലാൽസംഗങ്ങൾ ഇതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

ഞാൻ പണ്ടത്തെ ഓരോരോ കാര്യങ്ങൾ ആലോചിച്ചു പോയി. വീട്ടിന്റെ ഉമ്മറത്ത് കൂട്ടം കൂടി ഇരുന്ന് സൊറ പറയുന്നത് പണ്ടൊക്കെ വീടുകളിൽ പതിവായിരുന്നു. അതിലിടക്ക് ആരെങ്കിലും വീടിന് പുറത്തേക്കിറങ്ങിപ്പോകുകയും അല്പം കഴിഞ്ഞ് തിരിച്ച് വരികയും ചെയ്യും. മൂത്രമൊഴിക്കാനാണ്‌ ഇങ്ങനെ പോകുന്നത്. ഇക്കാലത്ത് മൂത്രമൊഴിക്കണമെങ്കിൽ വീട്ടിന്റെ ഉള്ളിലേക്കാണ്‌ പോകുക. കാലം മാറിയതാണ്‌ കാരണം. എല്ലാം തല തിരിഞ്ഞു. അതും സുഖം, സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ.... വീട്ടിലെ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരി എടുക്കുന്നതിനു പകരം വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത് ഓവർഹെഡ് ടാങ്കിൽ നിറച്ചിട്ട് പൈപ്പ് വഴി താഴെ കൊണ്ടുവന്ന് ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതായിരിക്കുന്നു ഇപ്പോഴത്തെ സമ്പ്രദായം. എല്ലാം സുഖത്തിനും സൗകര്യത്തിനും വേണ്ടി. അതിനുവേണ്ടി വരുന്ന സാമ്പത്തികവും അല്ലാത്തതുമായ ചെലവുകളോ? സൗകര്യം എന്ന ആശയ്ക്കു (ആശയത്തിനു) മുന്നിൽ അതെല്ലാം ആരു ശ്രദ്ധിക്കാൻ?

കൈക്ക് (കയ്യിനു) അഭ്യാസം കിട്ടാൻ 5 കിലോ വെയ്റ്റ് കയറിൽ കെട്ടി പല തവണ കപ്പിയിലൂടെ വലിച്ചു കയറ്റിയാലും ഒരു ബക്കറ്റ് വെള്ളം കോരാൻ നമ്മുടെ ഇന്നത്തെ ജീവിതരീതിയിൽ ആളുകൾ തയ്യാറാവുന്നില്ല. എക്സർസൈസിനു വേണ്ടി 5 കിലോമീറ്റർ വെറുതെ നടന്നാലും ഓഫീസിലേക്ക് 3 കിലോമീറ്റർ നടക്കാൻ ആളുകൾക്ക് കാറോ സ്കൂട്ടറോ തന്നെ വേണം.. നോക്കണേ കാലം പോയ പോക്ക്... ഓഫീസിലേക്ക് നടന്നു പോകുന്നത് ഒരു തരം കുറച്ചിലല്ലേ? വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യാനുണ്ട്. അതെല്ലാം സ്വയം ചെയ്താൽ ശരീരത്തിനു വേണ്ട വ്യായാമവും അഭ്യാസവും ആകും. പക്ഷേ അതെല്ലാം ജോലിക്കാരിയെക്കൊണ്ട് ചെയ്യിച്ച് വ്യായാമത്തിനു വേണ്ടി ജിമ്മിൽ പോകുന്നതായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. ഇതെല്ലാം സായിപ്പിനെ കണ്ടാണ്‌ നമ്മൾ പഠിച്ചത്. നമ്മുടെ പൂർവ്വീകരുടെ ജീവിതചര്യകൾ പാടേ മറക്കുകയും സായിപ്പിന്റെ രീതി സ്വാംശീകരിക്കുകയും ചെയ്തിട്ട് വലിയ വായിൽ നമ്മൾ ഭാരതസംസ്ക്കാരത്തെക്കുറിച്ച് പ്രസംഗിക്കുന്നു. കഷ്ടം!  ഹൂണന്മാർ, മുഗളന്മാർ, യൂറോപ്യന്മാർ എന്നിവർ ശതാബ്ദങ്ങൾ മഹാഭാരതത്തെ ചവിട്ടി മെതിക്കുകയും ഭാരതാംബയെ കൂട്ടബലാൽസംഗത്തിനിരയാക്കുകയും ചെയ്തിട്ടേച്ചുപോയതിന്റെ ബാക്കിപത്രമായ ജാരസന്തതികളാണ്‌ നമ്മൾ. നമ്മൾ പാലിക്കുന്നതും ശീലിക്കുന്നതും അവരുടെ ജീവിതരീതികളാണ്‌. അല്ലാതെ ആർഷഭാരതത്തിന്റേതെന്നു പറയാൻ എന്തുണ്ട് നമ്മൾക്ക് കൈമുതലായിട്ട്? വിദേശിയുടെ വൃത്തികെട്ട ജീവിതരീതികൾ കൈവെടിയാൻ ഒട്ടും ശ്രമിക്കാതെ നാഴികക്ക് നാല്പ്പതു വട്ടം ആർഷഭാരതസംസ്ക്കാരം പ്രസംഗിക്കുന്ന നമ്മൾ വെറും പൊണ്ണന്മാരാണെന്ന് നാം എന്നെങ്കിലും തിരിച്ചറിയുമോ? 

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ജനസാഗർ എക്സ്പ്രസ് എന്ന ജനശതാബ്ധി

അബദ്ധവശാൽ ആരെങ്കിലും എന്റെ ഈ കുത്തിക്കുറിപ്പിന്റെ തലക്കെട്ട് കണ്ടാൽ ശതാബ്ദി എന്നെഴുതാൻ അറിയാത്ത ഇവനൊക്കെ എഴുതാൻ തുടങ്ങിയപ്പോളാണ്‌ ഭൂമിമലയാളം നശിക്കാൻ തുടങ്ങിയത് എന്നു ചിന്തിച്ചേക്കാം. ശരിയായിരിക്കാം..  അതവിടെ നില്ക്കട്ടെ.

മരുസാഗർ എക്സ്പ്രസ്, റാപ്തിസാഗർ എക്സ്സ്പ്രസ്, ഹുസൈൻ സാഗർ എക്സ്പ്രസ്, ഗംഗാ സാഗർ എക്സ്പ്രസ്, സുഖസാഗർ എക്സ്പ്രസ് എന്നിങ്ങനെ സമാനമായ പേരുകളുള്ള വണ്ടികൾ ഇന്ത്യൻ റയിൽവേയിലുണ്ടെങ്കിലും ജനസാഗർ എക്സ്പ്രസ് എന്ന് വിളിക്കാവുന്ന വണ്ടികൾ ഉള്ളതായി റയിൽവേക്കാർക്കുപോലും അറിയണമെന്നില്ല. അതും അവിടെ നില്ക്കട്ടെ.

കണ്ണൂരിലേക്ക് പോകാൻ 12617, എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സും കാത്ത് കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്‌ ഞാൻ. ഒന്നരക്കെത്തേണ്ട വണ്ടി ഒന്ന്- അമ്പതിനേ വരൂ എന്ന് അറിയിപ്പുണ്ട്. അങ്ങനെ ഇരിക്കുമ്പോഴുണ്ട് +91139 എന്ന നമ്പറിൽ നിന്ന് എന്റെ മൊബൈലിൽ ഒരു  unsolicited call.

അപ്പോൾ റയിൽവേയും തുടങ്ങിയോ ഈ സ്വൈരം കെടുത്തുന്ന കോളുകൾ?

ഞാൻ കോളെടുത്തു.

“ഇന്ത്യൻ റയിൽവേ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഹിന്ദി മേം ജാൻകാരി കേലിയേ ഏക് ദബായേം... റ്റു ക്നോ ഇൻ ഇംഗ്ളീഷ് പ്രസ് റ്റു.”

ഞാൻ രണ്ടമർത്തി.

“സ്റ്റേഷൻ പരിസരത്തിന്റെ വൃത്തിയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.”

ഞാൻ 0 അമർത്തി.

തീവണ്ടിയുടെ കൃത്യനിഷ്ടയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.“

ഞാൻ വീണ്ടും 0 അമർത്തി.

ഇവനോട് ഇനി ചോദിച്ചിട്ട് കാര്യമില്ലെന്ന് റയിൽവേയുടെ കമ്പ്യൂട്ടറിന്‌ തോന്നിക്കാണും. കോൾ ഉടനെ കട്ടായി.

ഒന്നരക്ക് വരേണ്ട വണ്ടി രണ്ടേകാലിന്‌ സ്റ്റേഷനിലെത്തുമ്പോൾ അതിൽ കയറാൻ പരശുറാം എക്സ്പ്രസ് പ്രതീക്ഷിച്ചു വന്ന യാത്രക്കാരും ഉണ്ടായിരുന്നു. അസാമാന്യമായ തിരക്കു കാരണം ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാൻ നന്നേ പാടു പെട്ടു.

പ്രവർത്തി ദിനമാണ്‌, നട്ടുച്ചയാണ്‌.. എന്നിട്ടും വണ്ടിയിൽ എന്താ തിരക്ക്? മുന്നോട്ട് നീങ്ങാനോ നിവർന്നു നില്ക്കാനോ പറ്റാതെ ഞാൻ കുഴങ്ങി. സൂര്യപ്രകാശത്തിനു നേരേ വളയുന്ന ചെടി പോലെ തിരക്കിനൊത്ത് എന്റെ ശരീരം വളഞ്ഞു.

വണ്ടി തിരൂരിലെത്തിയപ്പോൾ തിരക്ക് വീണ്ടും കൂടി. ഇപ്പോൾ ശ്വാസം വിടാൻ പറ്റാത്ത അവസ്ഥ... ഈ തിരക്കിൽ ആബാലവൃദ്ധം ജനങ്ങൾ മാത്രമല്ല ഉള്ളത്, മറിച്ച് സർവ്വമതസ്ഥരും കൂടിയാണ്‌... പരാതികളോ പരിഭവങ്ങളോ മതവിദ്വേഷമോ മതപ്രശ്നങ്ങളോ ഇല്ലാതെ യഥാർത്ഥ ഭാരതപൗരന്മാരായി എല്ലാവരും അച്ചടക്കത്തോടെ ആ തിരക്കിൽ നിന്നു. ഇപ്പോൾ കുറേ പൂഴി വാരിയിട്ടാൽ ഒരു തരി പോലും താഴെ എത്തില്ല; ഉറപ്പ്.

വണ്ടി പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഒരുപറ്റം യുവതികൾ തിരക്കുള്ള ഈ കമ്പാർട്ട്മെന്റിൽ കയറി. ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട്; മറ്റു ചിലർ പർദ്ദയാൽ ആച്ഛാദിതരാണ്‌. വണ്ടി മെല്ലെ നിരങ്ങി നീങ്ങുമ്പോൾ അവരും ഈ ജനസഞ്ചയത്തിൽ അലിഞ്ഞു ചേർന്നു. ഇപ്പോൾ അവരിൽ ചിലർ എന്റെ അടുത്ത് നില്ക്കുകയാണ്‌. സ്ത്രീശരീരത്തിലെ ഉയർന്നുനില്ക്കുന്ന ഭാഗങ്ങൾ ആ തിരക്കിൽ എന്റെ ശരീരത്തെ മർദ്ദിച്ചുകൊണ്ടിരുന്നു. പക്ഷേ ജരാനിരകൾ ബാധിച്ച എന്റെ ശരീരത്തിന്‌ അത് ഒരു അലോസരമായി തോന്നിയില്ല; ഞാനത് അവഗണിച്ചു. എന്റെ ചുറ്റും ചെറുപ്പക്കാരുമുണ്ട്. പാവങ്ങൾ; അവരും ഈ മർദ്ദനത്തിന്‌ ഇരയാവുന്നുണ്ടാവില്ലേ?

തങ്ങളുടെ ശരീരം പരപുരുഷന്മാർ കാണാതിരിക്കാനാണല്ലോ ഈ സ്ത്രീകൾ പർദ്ദ ധരിക്കുന്നത്. അപ്പോൾ ഈ തിരക്കിൽ പരപുരുഷന്റെ ശരീരം അവരുടെ ശരീരത്തിൽ തൊടുന്നതിൽ അപാകതയൊന്നുമില്ലേ?

അപ്പോഴാണ്‌ 60 വർഷത്തെ സ്വതന്ത്രഭരണത്തിന്റെ പോരായ്മ എന്റെ മനസ്സിൽ ഒരു ചോദ്യമായി ഉയർന്നത്. 60 വർഷത്തെ അവസരം കിട്ടിയിട്ടും ന്യൂനപക്ഷങ്ങൾക്ക് സ്വൈര്യമായി യാത്ര ചെയ്യാൻ വേണ്ടി തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യാത്തതുകൊണ്ടായിരിക്കും ന്യൂനപക്ഷങ്ങൾ ഇത്തവണ കോൺഗ്രസ്സിന്‌ വോട്ട് ചെയ്യാഞ്ഞത് എന്നു ഞാൻ ഊഹിച്ചു. ന്യൂനപക്ഷങ്ങൾക്ക് തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യണമെന്ന് മാർക്സിസ്റ്റ് പാർട്ടി ഇതുവരെ ആവശ്യപ്പെടാത്തതും എന്നെ ചിന്താകുലനാക്കി. തീവണ്ടിയിലെ അഭൂതപൂർവ്വമായ ഈ തിരക്കിനു പിന്നിൽ സംഘികളുടെ ദുഷ്ടലാക്കുണ്ടോ എന്നും ഞാൻ സംശയിച്ചു.

ഭാരതത്തിൽ തീവണ്ടിയിലും മറ്റും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ ഞാൻ ഓർത്തു. അപ്പോൾ എന്റെ മനസ്സിൽ നിലവിളക്കിലെ തിരി തെളിഞ്ഞു. ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതായതുകൊണ്ട് നിലവിളക്ക് കത്തിക്കില്ലെന്ന ചില രാഷ്ട്രീയനേതാക്കളുടെ നിലപാട് ആ തെളിഞ്ഞ തിരിയിൽ ഞാൻ കണ്ടു. മലയാളഭാഷ ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണെന്ന് അവർക്ക് മനസ്സിലാകുമോ? ഹിന്ദുക്കൾ പരമ്പരാഗതമായി കാണം വിറ്റും ഓണം ഉണ്ണുന്ന മണ്ണാണിതെന്ന് അവർ എപ്പോഴെങ്കിലും ഓർക്കുമോ? ഏതോ ഹിന്ദു മഹർഷി മഴുവെറിഞ്ഞാണ്‌ കേരളം ഉണ്ടായതെന്ന കഥ ഇവരറിയുമോ? ആയുർവ്വേദമരുന്നുകൾ ഋഷിപ്രോക്തങ്ങളായ മാർഗ്ഗമുപയോഗിച്ചുണ്ടാക്കുന്നവയാണെന്ന് അവർ എന്നാണ്‌ മനസ്സിലാക്കുക? ആ, വേണമെങ്കിൽ മനസ്സിലാകട്ടെ; എനിയ്ക്ക് ധൃതിയൊന്നുമില്ല. നിലവിളക്കെന്നതുപോലെ ഭാഷയും മണ്ണും മരുന്നുമെല്ലാം ബഹിഷ്കരിക്കണമോ എന്നു തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ. നാടോ ഭാഷയോ മരുന്നോ വേറെ ഇല്ല എന്ന ബുദ്ധിമുട്ടും ഇല്ല.

ആ തിരക്കിൽ നിന്നു കൊണ്ട് ഞാൻ ചിന്തിച്ചു. 90 പേർക്ക് ഇരിക്കാവുന്നതാണ്‌ ഈ ജനറൽ കമ്പാർട്ട്മെന്റ്. 4 പേർക്കിരിക്കാവുന്ന ഓരോ ബഞ്ചിലും ചുരുങ്ങിയത് 6 പേർ ഇരിപ്പുണ്ട്. മടിയിലിരിക്കുന്ന കുട്ടികൾ ഈ എണ്ണത്തിൽ പെടില്ല. ഒറ്റയ്ക്കുള്ള സീറ്റിൽ 2 പേർ ഉണ്ട്. ലഗേജ് വയ്ക്കാനുള്ള മുകളിലെ പലകയിൽ 2ഉം 3ഉം പേർ തിരക്കിൽ നിന്നൊഴിഞ്ഞു് ഒതുങ്ങി ഇരിപ്പുണ്ട്. നില്ക്കാവുന്നിടത്തൊക്കെ ആളുകൾ നില്ക്കുകയാണ്‌. കക്കൂസിന്റെ ഇടയ്ക്കുള്ള സ്ഥലത്തും വാതിലിന്റെ അടുത്തും വഴിയിലും എല്ലാം ആളുകൾ തിക്കിത്തിരക്കി നില്പ്പാണ്‌. എന്റെ കണക്കിൽ ഈ കമ്പാർട്ട്മെന്റിൽ ചുരുങ്ങിയത് ഒരു 450 പേർ കാണും. കൃത്യമായ കണക്ക് അറിയാവുന്നത് റയിൽവേക്ക് മാത്രം. അവരാണല്ലോ ടിക്കറ്റ് വില്പ്പനക്കാർ.

 ചിത്രം: 90 സീറ്റുള്ള ഒരു ജനറൽ കമ്പാർട്ട്മെന്റിന്റെ ലേ ഔട്ട്. ഇതിലാണ്‌ 500ഓളം യാത്രക്കാർ  ഞെങ്ങിഞെരുങ്ങുന്നത്.

ഞാൻ മുകളിലെ പലകയിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട് ഈ തിരക്കിന്റെ കുറച്ച് ഫോട്ടോ എടുത്തു തരാൻ പറഞ്ഞു. അപ്പോൾ സ്ത്രീകൾ ഇടപെട്ടു. ഫോട്ടോ എന്തിനാണ്‌ എന്നായി അവർ. ഞാൻ അവരെ സോഷ്യൽമീഡിയയെക്കുറിച്ചോർമ്മിപ്പിച്ചു; വണ്ടിയിലെ തിരക്കിനെക്കുറിച്ചും. അവർ മറുത്തൊന്നും പറഞ്ഞില്ല. ചെറുപ്പക്കാരൻ കുറച്ച് ഫോട്ടോ എടുത്ത് തന്നു. അതിവിടെ കൊടുക്കുന്നു. വല്ലവർക്കും വേണമെങ്കിൽ കാണാലോ. ഫോട്ടോയിൽ കണ്ണട വച്ചു നില്ക്കുന്നത് ഈ യാത്രക്കാരനാണ്‌. 



ഹൗ, വണ്ടിയിലെ ഒരു തിരക്ക്!








തീവണ്ടിയിലെ തിരക്കിന്റെ ദൃശ്യങ്ങളാണ്‌ മുകളിലെ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

വണ്ടി കോഴിക്കോട്ടെത്തുമ്പോൾ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഇറങ്ങണം. അതിൽ ഇരിക്കുന്നവരാണ്‌ കൂടുതൽ. അവർ എഴുന്നേല്ക്കുന്ന ഒഴിവിൽ ഇരിക്കാൻ വേണ്ടി നില്ക്കുന്നവരുടെ തള്ളൽ... ചുരുക്കത്തിൽ ഒന്നും സാധിക്കുന്നില്ല.അതിനിടക്കാണ്‌ വണ്ടിയിൽ കയറുന്നവരുടെ തിരക്ക്. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ സ്ഥിതി ശാന്തമായി. എനിയ്ക്ക് ഇരിക്കാൻ സീറ്റു കിട്ടി.

വണ്ടി കോഴിക്കോട്ടു നിന്നു പുറപ്പെടുമ്പോൾ ഞാൻ ഇതുവരെ കുത്തിക്കുറിച്ച സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. അപ്പോൾ ഞാനോർത്തത് ആദ്യം പറഞ്ഞ പലതരം സാഗർ എക്സ്പ്രസ്സുകളെക്കുറിച്ചായിരുന്നില്ല; മറിച്ച്  “ജനസാഗരം” യാത്ര ചെയ്യുന്ന ഇത്തരം വണ്ടികളെ ജനസാഗർ എക്സ്പ്രസ് എന്നു നാമകരണം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു.

ജനശതാബ്ദി എക്സ്പ്രസ്സുകളും എന്റെ മനസ്സിൽ കേറി വന്നു. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ വണ്ടി ഭോപ്പാൽ ശതാബ്ദി ആണെന്നും അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ടല്ലോ എന്നും ഞാൻ ചിന്തയിൽ അയവിറക്കി. യാത്രനിരക്ക് കുറഞ്ഞ ശതാബ്ദി വണ്ടികളാണ്‌ ജനശതാബ്ദി എക്സ്പ്രസ്സുകളെന്നും എന്നാൽ സാഗരം എന്ന വാക്കിന്‌ അബ്ധി എന്നും അർത്ഥമുള്ളതുകൊണ്ട് ജനങ്ങൾ തിക്കിത്തിരക്കുന്ന ജനസാഗർ എക്സ്പ്രസ്സുകളെ ജനശതാബ്ധി എക്സ്പ്രസ്സുകൾ എന്നും നാമകരണം ചെയ്യാമെന്ന് എന്റെ മനസ്സപ്പോൾ കണക്ക് കൂട്ടി.

യാത്രകൾ അവസാനിക്കുന്നില്ല. ഇനിയും കാണാം.

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 3

ഞാൻ നെറ്റിൽ, ബറോഡയിലെ വണ്ടിസമയം നോക്കി. ബറോഡയിൽ നിന്ന് 16.35ന് യാത്ര തുടരേണ്ട വണ്ടി 15.40നാണ് അവിടെ എത്തിയിട്ടുള്ളത്. അതായത് വണ്ടി അവിടെ ഒരു മണിക്കൂറോളം നിശ്ചലമായിരിക്കും എന്നർത്ഥം. ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഒരുമണിക്കൂർ വെറുതെ കിടക്കേണ്ട അവസ്ഥ അലോചിച്ചപ്പോൾ എനിയ്ക്ക് വല്ലാതെ തോന്നി. 

3150 കിലോമീറ്റർ ദൂരം 54 മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന ഈ തീവണ്ടിയെ 'സൂപ്പർഫാസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നതിലെ അപാകത എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി. അപ്പോൾ, കേവലമായ 60 kmph എന്ന ശരാശരി സ്പീഡുപോലുമില്ലാത്ത ഈ വണ്ടിയിൽ 3 രാത്രിയും 2 പകലും ചടഞ്ഞിരുന്ന് നാട്ടിലെത്തുന്ന എന്നെപ്പോലുള്ള ഉപ്രവാസികളെക്കുറിച്ച് എനിയ്ക്ക് അവജ്ഞയും അവമതിയും തോന്നി. 60 kmph ശരാശരി സ്പീഡില്ലാത്ത വണ്ടിക്ക് സൂപ്പർഫാസ്റ്റ് എന്ന പേരിട്ട്, യാത്രക്കാരിൽ നിന്ന് അധികക്കൂലി വാങ്ങുന്ന റയിൽവേയെക്കുറിച്ച് ഞാൻ എന്തു ചിന്തിക്കാൻ?

പകൽ പോയി രാത്രി വരികയും രാത്രി പോയി പകൽ വരികയും ചെയ്തപ്പോൾ തീവണ്ടി മഹാരാഷ്ട്രയിലെ രത്നഗിരി വിട്ടിരുന്നു. മദാമ്മയുടേയും ഭർത്താവിന്റേയും ഫോട്ടോ എന്ന എന്റെ നടക്കാത്ത പൂതി അപ്പോഴും എന്റെ മനസ്സിൽ കത്തി നിന്നു.  മണിക്കൂറുകൾ പിന്നിട്ടാൽ വണ്ടി ഗോവയിലെത്തുമെന്നും അവർ ഇറങ്ങിപ്പോകുമെന്നും ഞാൻ അറിഞ്ഞു. ഫ്ളാസ്കിൽ ബാക്കി വന്ന കാപ്പി ഞാൻ കുടിച്ചു തീർത്തു. പിന്നീട് 2-3 'നാഷ്പതി' കൂടി ഞാൻ അകത്താക്കി. ചെറുപ്പക്കാരൻ എഴുന്നേറ്റപ്പോൾ ഞാൻ അയാൾക്ക് നേരേ ഒരു കോളിനോസ് പുഞ്ചിരി പാസാക്കി. "നമ്മൾ തമ്മിൽ ഒരു ഉടമ്പടി ഇല്ലേ?" എന്നായിരുന്നു ആ ചിരിയുടെ അർത്ഥം. ഒരു ദിവസത്തെ പരിചയം പ്രകടിപ്പിച്ചുകൊണ്ട് അയാൾ ചിരി മടക്കി. 

എന്റെ സമീപത്ത് ഇരിക്കുന്നവരെ നോക്കി സമയം കളയുമ്പോഴുണ്ട് എന്റെ മുന്നിൽ മനീഷ് നിൽക്കുന്നു. തിരുവനന്തപുരത്തെ എന്റെ അയൽവാസിയാണ് CPWD-യിൽ എൻജിനീയറായി സൂററ്റിൽ ജോലി നോക്കുന്ന ഈ ചെറുപ്പക്കാരൻ. എന്റെ അടുത്ത കമ്പാർട്ട്മെന്റിൽ സീറ്റുള്ള അയാൾ അങ്ങുമിങ്ങും നടക്കുമ്പോൾ ആകസ്മികമായാണ് എന്നെ കണ്ടത്. 2-3 വർഷങ്ങളായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഞങ്ങൾ അറിയാവുന്ന നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പങ്കു വച്ചു.  സ്വന്തം ലഗേജിന്റെ സുരക്ഷ ഓർത്ത് തീവണ്ടിയിൽ നിന്ന് പുറത്തിറങ്ങി നടക്കാത്ത എനിയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റിന് ഒരു ഡസൻ പഴങ്ങളും ലഞ്ചിന് ഉഡുപ്പി സ്റ്റേഷനിൽ ആകപ്പാടെ കിട്ടാനുണ്ടായിരുന്ന സ്നാക്സും സ്വന്തം ചെലവിൽ വാങ്ങി തന്നതും കണ്ണൂരിൽ ലഗേജ് ഇറക്കാൻ സഹായിച്ചതും നല്ലവനായ ഈ ചെറുപ്പക്കാരനാണ്.

കുറേ കഴിഞ്ഞപ്പോൾ മദാമ്മയുടെ ഭർത്താവ് എനിയ്ക്ക് അയാളുടെ ഫോൺ നമ്പർ തന്നു. നമുക്ക് പരിചയം തുടരാമെന്നും ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് സന്തോഷമായി. ഞാൻ അയാളുടെ നമ്പർ എന്റെ ഫോണിൽ ഫീഡു ചെയ്യുകയും അയാളെ കാണിക്കുകയും ചെയ്തപ്പോൾ ശരിയാണെന്ന് അയാൾ തല കുലുക്കി. അയാളുടെ നമ്പറിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്ന ശബ്ദമൊന്നും കേട്ടില്ല; തന്റെ ഫോണിൽ ചർജില്ലെന്നും ഓഫാണെന്നും അയാളപ്പോൾ പറഞ്ഞു. 

ഞാനയാൾക്ക് വാട്ട്സ്ആപ്പിൽ ഒരു 'ഹായ്' പറയാൻ ശ്രമിച്ചു. പക്ഷേ അയാളുടെ നമ്പർ വാട്ട്സ്ആപ്പിൽ ഇല്ലെന്നും അയാളെ ഇൻവൈറ്റ് ചെയ്യണമോ എന്നുമായി വാട്ട്സ്ആപ്പ്. ഞാൻ പിന്മാറി.  സന്ദർഭം നോക്കാത്തവനും വിവേകം തൊട്ടുതീണ്ടാത്തവനും എന്താണ് ചെയ്യാൻ പാടില്ലാത്തത്? വരും വരായ്കകൾക്ക് ഞാൻ കൂടുതൽ സമയമോ ചിന്തയോ മെനക്കെടുത്താതെ, അവരറിയാതെ അവരുടെ അവ്യക്തമായ രണ്ടു ഫോട്ടോകൾ ഞാൻ പകർത്തി.


മദാമ്മയും ഭർത്താവും - രണ്ടു ഭാവങ്ങൾ!

അജ്ഞാതനായ ചെറുപ്പക്കാരാ, നിങ്ങളുടെ ഫോട്ടോ ഞാനിവിടെ പകർത്തുകയാണ്. ക്ഷമിക്കുക.  തെറ്റാണെന്നറിയാം; പക്ഷേ എനിയ്ക്കെന്തെങ്കിലും ദുരുദ്ദേശമോ ദുഷ്ടലാക്കോ ഇല്ല. ഇത്രയുമൊക്കെ നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങളെക്കുറിച്ച് പറയുകയും ചെയ്ത സ്ഥിതിക്ക് ഈ ഫോട്ടോ ഇവിടെ ചേർത്തില്ലെങ്കിൽ ഭംഗിയാവില്ല.  അത്രമാത്രം.

വണ്ടി മഡ്ഗാവിലെത്തുമ്പോൾ മദാമ്മയും ചെറുപ്പക്കാരനും ഇറങ്ങി. ഇറങ്ങുമ്പോൾ ഞങ്ങൾ ഔപചാരികമായി കുശലം പറയുകയും പരസ്പരം വിടവാങ്ങുകയും ചെയ്തു. ഇനി ഞാൻ ഇവരേയോ അവർ എന്നേയോ കാണാൻ പോകുന്നില്ല. ഇങ്ങനെ എത്രയെത്ര ആളുകളെ കാണുകയും സംസാരിക്കയും ചെയ്തിരിക്കുന്നു.

മഡ്ഗാവിൽ വച്ച്, ഞാൻ വൃത്തികേടായി കിടന്ന ടോയ്‌ലെറ്റ് തുറന്നു നോക്കി. അതിപ്പോഴും അങ്ങനെ വൃത്തികേടായിത്തന്നെ കിടക്കുന്നു. റയിൽവേയുടെ അനാസ്ഥക്കും വേണം ഒരതിര്. ഇങ്ങനെയുണ്ടോ ഒരു സ്ഥാപനം? ഒരു ദിവസത്തിലധികമായി കക്കൂസ് വൃത്തികേടായി ദുർഗ്ഗന്ധം പരത്തിക്കൊണ്ട് കിടക്കുന്നു. ആരുണ്ടിവിടെ റെയിൽവേയെ നന്നാക്കാൻ?  സുരേഷ് പ്രഭു റയിൽവേയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണത്രെ. മന്ത്രിക്കുമാത്രം അറിയാം അയാൾ എന്താണ് ചെയ്യുന്നതെന്ന്. പൊട്ടിപ്പൊളിഞ്ഞ കമ്പാർട്ട്മെന്റ്, നാറുന്ന കക്കൂസ്... ശരിയാണ്.... ഈ 21-ആം നൂറ്റാണ്ടിൽ ഇതൊക്കെ ഒരു അത്ഭുതം തന്നെയാണ്.

വണ്ടി ഗോവയിലെത്തുമ്പോൾ കശുവണ്ടിക്കച്ചവടക്കാർ വണ്ടിയിലൂടെ തലങ്ങും വിലങ്ങും നടന്നു. ഗോവയിൽ 600 രൂപയിൽ താഴെ വിലയ്ക്ക് ഒരുകിലോ അണ്ടിപ്പരിപ്പ് കിട്ടും. ഡൽഹിയിൽ ഒരു കിലോ അണ്ടിപ്പരിപ്പിന് 1200 രൂപ കൊടുക്കണം. ഞാൻ ഒരു കിലോ അണ്ടിപ്പരിപ്പ് വാങ്ങി ബാഗിൽ വച്ചു.

അതിനിടക്ക് ഒഴിഞ്ഞ സീറ്റിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും സ്ഥലം പിടിച്ചു. അവർ ഭാര്യാഭർത്താക്കന്മാരാണ്. ഭാര്യക്ക് പ്രായം നന്നേ കുറവായതുകൊണ്ടാണ് ഞാൻ പെൺകുട്ടി എന്നു വിവക്ഷിച്ചത്. അവൾ എന്നെ നോക്കി ചിരിച്ചു.  തല നരച്ച ഒരു മനുഷ്യനോട് പരിചയം വയ്ക്കുന്നത് യാത്രയിൽ നല്ലതാണെന്ന് അവൾക്ക് തോന്നിക്കാണും...  ഞാനും ചിരിച്ചു.... ഞാനവളോട് സംസാരിച്ചു. അവർ ബറോഡയിൽ നിന്നു കയറിയവരാണ്;  കോഴിക്കോട്ടേക്കാണ്. ഇപ്പോഴാണ് സീറ്റ് ഉറപ്പായത്. പാവങ്ങൾ.

വള, കമ്മൽ, മാല, പൊട്ട് തുടങ്ങി പെണ്ണുങ്ങളെ ആകർഷിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുമായി ഒരാൾ വണ്ടിയിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടിക്ക് അതിൽ താൽപ്പര്യമുള്ളതായി അവളുടെ മുഖഭാവം വിളിച്ചു പറഞ്ഞു. അപ്പോൾ അവളുടെ ഭർത്താവിനെ അവിടെയെങ്ങും കണ്ടില്ല.  കച്ചവടക്കാരൻ ഹിന്ദിയിലാണ് സംസാരം. പെൺകുട്ടിക്ക് കച്ചവടക്കാരനോട് എന്തോ പറയണമെന്ന് ഉള്ള പോലെ തോന്നി. ഒടുവിൽ 'ചില്ലറയുണ്ടോ' എന്നു ചോദിക്കാൻ അവളെന്നോട് പറഞ്ഞു.

അപ്പോൾ അതാണ് കാര്യം... അവൾക്ക് ഹിന്ദി അറിഞ്ഞു കൂട.  ഞാൻ അറിയാതെ "ഈശ്വരാ" എന്ന് മനസ്സിൽ പറഞ്ഞുപോയി.... മാനം പോയതു തന്നെ... ഹിന്ദി അറിയാത്ത എന്നോടാണ് ഹിന്ദി സംസാരിക്കാൻ അവൾ പറയുന്നത്.... ഞാൻ തൊണ്ടയിൽ ശബ്ദം ശരിയാക്കി അവനോട്ചോദിച്ചു.

 "ഛുട്ടാ ഹെ?"

ഭാഗ്യം!   അവനു കാര്യം പിടി കിട്ടിയിരിക്കുന്നു. ചില്ലറയുണ്ടെന്നും മടക്കത്തിൽ തരാമെന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി. എനിയ്ക്ക് ഹിന്ദി അറിയാമെന്ന ഭാവത്തിൽ "ഹിന്ദി അറിയില്ലേ?" എന്ന് ഞാൻ പെൺകുട്ടിയോട് ചോദിച്ചു. ആറു മാസമായിട്ടേ ഗുജറത്തിൽ പോയിട്ടായിട്ടുള്ളൂ എന്നും ഹിന്ദി കേട്ടാൽ മനസ്സിലാകുമെന്നും, പറയാൻ ആകുന്നതേ ഉള്ളൂ എന്നും അവളെന്നോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വരികയും പെൺകുട്ടി, മുടിയിലിടുന്ന രണ്ട് ക്ളിപ്പ് വാങ്ങുകയും 500 രൂപകൊടുത്ത് ബാക്കി വാങ്ങുകയും ചെയ്തു.

ഉച്ചക്ക് മൂന്നര മണിയോടെ വണ്ടി ഉഡുപ്പിയിലെത്തി. നാലരക്ക് എത്തേണ്ട വണ്ടി മൂന്നരക്കേ എത്തിയതുകാരണം ഉഡുപ്പിയിലും വണ്ടി ഒരു മണിക്കൂർ കിടന്നു. കർണ്ണാടകത്തിലെ കാർവാർ മുതൽ ഉഡുപ്പി വരെ ഒരു ചായ പോലും വണ്ടിക്കകത്ത് വരികയുണ്ടായില്ല. 3000 കിലോമീറ്ററിൽ പരം ദൂരം താണ്ടേണ്ട വണ്ടിക്ക് പാൻട്രി കാർ വേണ്ടെന്നു തീരുമാനിച്ച റയിൽവേ ഉദ്യോഗസ്ഥരുടെ അറിവിനെ ഞാൻ മനസാ ശ്ളാഘിച്ചു. യാത്രക്കാരുടെ പോക്കറ്റ് ചോരുന്നത് തടയാനായിരിക്കും റയിൽവേ ഇങ്ങനെ ചെയ്തതെന്ന് ഞാൻ ഊഹിച്ചു.  ഉഡുപ്പിയിൽ ഭക്ഷണമൊന്നും ഇല്ലായിരുന്നു. മനീഷ് വാങ്ങിത്തന്ന അരിമുറുക്ക് കഴിച്ച് ഞാൻ വിശപ്പടക്കി. കയ്യിൽ കരുതിയിരുന്ന പഴങ്ങളൊക്കെ എപ്പോഴേ തീർന്നിരുന്നുവല്ലോ.

പ്രഖ്യാപിത സമയത്തിനേക്കാൾ നേരത്തെയായിരുന്നു വണ്ടി മംഗലാപുരത്തും എത്തിയത്. വണ്ടി അവിടെ എത്തുമ്പോൾ നാട്ടിലെത്തിയ പ്രതീതിയായിരുന്നു. ഇനി ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ യാത്ര അവസാനിപ്പിക്കാം. ഞാൻ അക്ഷമനായി.    തിരുവനന്തപുരത്തുകാർക്ക് ഇനി ഒരു രാത്രി കൂടി ഇതിലിരുന്നേ പറ്റൂ.

വണ്ടി മംഗലാപുരത്ത് എത്തുമ്പോൾ കയ്യിൽ ശുചീകരണയന്ത്രവുമായി ഒരു സ്ത്രീ വണ്ടിയിൽ കയറി. റയിൽവേയിലെ തൂപ്പുകാരിയാണവൾ. ചെറുപ്പക്കാരി.............

ദക്ഷിണേന്ത്യയിലേ വൃത്തിക്ക് വിലയുള്ളു. അവൾ കക്കൂസ് തുറന്നു. പാവം.............  മനുഷ്യമലം നിരന്നു കിടക്കുന്ന കക്കൂസ് വൃത്തിയാക്കാനുള്ള ദുർഗ്ഗതി അവൾക്കാണ്. നിർവ്വികാരതയോടെ അവൾ ഒരു ഫെയ്സ്മാസ്ക് എടുത്തു ധരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ശരിക്കും മൂടേണ്ടത് കണ്ണാണ്. അല്ലാതെ മൂക്കും വായുമല്ല. പക്ഷേ കണ്ണു മൂടിയാൽ പണി നടക്കില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു. കയ്യുറ ധരിച്ച് അവൾ പ്രവർത്യുന്മുഖമാകുമ്പോഴേക്കും വണ്ടി ചൂളം വിളിച്ചു. അവൾ ഇറങ്ങി. ഭാഗ്യം. ഈ നാറിയ പണി ചെയ്യുന്നതിൽ നിന്നും ഇന്നവൾ രക്ഷപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തുള്ള ഏതോ മലയാളി സ്ത്രീക്കാണ് ഇനി അതിനുള്ള ദുര്യോഗം....

നാറിയ ഈ രംഗം റയിൽവേക്കാരും നാട്ടുകാരും കാണട്ടെ എന്നു ഞാൻ തീരുമാനിച്ചു. ആരും കാണാനിഷ്ടപ്പെടാത്ത ആ പരിസരം ഞാൻ എന്റെ മൊബൈലിൽ പകർത്തി. തീവണ്ടിയിലെ അനുഭവങ്ങൾ കുത്തിക്കുറിക്കുമ്പോൾ അതിന്റെ കൂടെ ചേർക്കാനായി ഞാനതു മാറ്റി വച്ചു. വൃത്തികേട് കാട്ടിയതുകൊണ്ടാണോ എന്തോ എന്റെ മൊബൈലും എന്നെയും നാറുന്നതായി എനിയ്ക്കു തോന്നി. വേഗം ഞാൻ ഡൽഹിയിൽ നിന്നു കയ്യിൽ കരുതിയ  വെള്ളമെടുത്ത് കയ്യും മുഖവും കഴുകി.
മനുഷ്യൻ മലിനമാക്കിയ, വണ്ടിയിലെ കക്കൂസ്

കൃത്യസമയത്തു തന്നെ വണ്ടി മംഗലാപുരം വിട്ടു. എന്നാൽ ഇതുവരെ നേരത്തെ ഓടിക്കൊണ്ടിരുന്ന വണ്ടി കേരളത്തിലെത്തിയപ്പോൾ വൈകാൻ തുടങ്ങി. 45മിനിറ്റ് വൈകിയാണ് വണ്ടി കാസർകോട്ടെത്തിയത്. ഒരു ട്രാക്ക് മാത്രമുള്ള കൊങ്കൺ റയിൽവേയിൽ നേരത്തേ ഓടുകയും രണ്ടു ട്രാക്കുള്ള കേരളത്തിൽ വൈകിയോടുകയും ചെയ്യുന്ന റയിൽവേയുടെ ഗുട്ടൻസ് എനിയ്ക്ക് പിടി കിട്ടിയില്ല. പക്ഷേ, എനിയ്ക്ക് പിടി കിട്ടാനല്ലല്ലോ നാട്ടിൽ വണ്ടി ഓടുന്നത്.

രാത്രി എട്ടരയോടെ വണ്ടി കണ്ണൂരിലെത്തിയപ്പോൾ പെട്ടികളും തൂക്കി ഞാൻ ഇറങ്ങുകയും മൂന്നാഴ്ച കഴിഞ്ഞാലുള്ള മടക്കയാത്ര ഓർത്തുകൊണ്ട് ഭാര്യവീട്ടിലേക്ക് വച്ചു പിടിക്കുകയും ചെയ്തു. അപ്പോൾ മറ്റൊരു തീവണ്ടിയാത്രക്ക് തിരശ്ശീല വീഴുകയായിരുന്നു............






2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 2

മദാമ്മയുടെ കൂടെ ഉള്ളത് ആരാണെന്നറിയാൻ എനിയ്ക്ക് തിടുക്കമായി. പക്ഷേ അടുത്ത ബർത്തുകളിലൊന്നും ഒരു സായിപ്പിനെ കാണാൻ എനിയ്ക്കായില്ല. “അപ്പോൾ മദാമ്മ ഒറ്റക്കായിരിക്കുമോ യാത്ര?” ഞാൻ സംശയിച്ചു.

ചായ്, ചായ് എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ചായ വില്പ്പനക്കാർ കമ്പാർട്ട്മെന്റിൽ തലങ്ങും വിലങ്ങും നടന്നു. ഗരം ചായ്, ബഡിയാ ചായ്, എലായ്ച്ചി ചായ്, ടെയ്സ്റ്റി ചായ് എന്നും അവർ മാറി മാറി പറഞ്ഞുകൊണ്ടിരുന്നു. വിശക്കുന്നുണ്ട്. രാത്രിയിൽ വലുതായൊന്നും കഴിച്ചിട്ടില്ലല്ലോ. എന്നാൽ പല്ലുതേപ്പു മുതലുള്ള ദിനചര്യകൾ വീടെത്തുന്നതു വരെ, യാത്രയിൽ സസ്പെന്റ് ചെയ്തിട്ടുള്ളതുകൊണ്ട് ഞാൻ ആ വിശപ്പിനെ അവഗണിച്ചു. ഞാൻ ഫ്ളാസ്ക്കിൽ നിന്ന് ഒരടപ്പ് കാപ്പി എടുത്ത് കുടിച്ചു. ഞാൻ ബർത്തിൽ നിന്നു താഴെ ഇറങ്ങി സൈഡ്സീറ്റിൽ പുറംകാഴ്ചകൾ നോക്കി ഇരുന്നു.

വണ്ടി ഇപ്പോൾ എത്തി നില്ക്കുന്നത് മദ്ധ്യപ്രദേശിലെ നഗ്ദ ജങ്ങ്ഷൻ എന്ന റയിൽവേ സ്റ്റേഷനിലാണ്‌.

“നഗ്ദ”.................... എന്താണാവോ ഈ പേരിന്റെ അർത്ഥം? ആർക്കറിയാം?

അപ്പോൾ നഗ്മ എന്നു പേരുള്ള ഒരു സിനിമാനടിയുണ്ടല്ലോ എന്നു ഞാനോർത്തു. ആ പേരിനും, എന്തെങ്കിലും അർത്ഥമുള്ളതായി എനിയ്ക്കു തോന്നിയില്ല. അപ്പോൾ, അർത്ഥമുള്ള അത്തരം ഒരു വാക്ക് എന്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു. “നഗ്ന” എന്നതായിരുന്നു അത്. പക്ഷേ നഗ്ന എന്ന പേര്‌ ഒരു സ്ഥലത്തിനോ നടിക്കോ ഇല്ലെന്ന കാര്യവും ഞാൻ ഓർത്തു. പക്ഷേ, നഗ്ന എന്ന പേര്‌ ഒരു കലാകാരിക്ക് ഇടുകയാണെങ്കിൽ പ്രോഗ്രാമിൽ നിന്ന് നല്ല കലൿഷൻ നേടുവാൻ സാധിക്കും എന്ന് എനിയ്ക്ക് തോന്നി.

“വരുവിൻ..... കാണുവിൻ...... നഗ്നയുടെ മദാലസ നൃത്തരംഗങ്ങൾ... ആസ്വദിക്കുവിൻ...” എന്ന് ഏതെങ്കിലും സർക്കസ് കമ്പനി പരസ്യം കൊടുക്കുകയാണെങ്കിൽ നൂറുകണക്കിനാളുകൾ സർക്കസ് കാണാൻ ടിക്കറ്റെടുത്ത് കയറുമായിരിക്കും എന്നു ഞാൻ മനസാ കണക്കു കൂട്ടി. പക്ഷേ അങ്ങനെ ഒരു പരസ്യം ഞാനിതു വരെ കണ്ടിട്ടില്ലാത്തതു കൊണ്ട് അത്തരം പരസ്യം കൊടുക്കാൻ ഞാൻ തന്നെ ഒരു സർക്കസ് കമ്പനി തുടങ്ങേണ്ടി വരും എന്നും എനിയ്ക്കപ്പോൾ തോന്നി.

എന്റെ അടുത്ത ബർത്തിൽ കിടന്ന മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് മദാമ്മയെ വിളിച്ചുണർത്തി. അപ്പോൾ മദാമ്മയുടെ കൂട്ടിനുള്ളത് സായിപ്പല്ലെന്നും ഒരിന്ത്യക്കാരൻ തന്നെയാണെന്നും എനിയ്ക്ക് ബോദ്ധ്യമായി. മദാമ്മ എഴുന്നേറ്റ് ബർത്തിൽ നിന്നു തന്നെ ചെരിപ്പെടുത്തിട്ട് ബർത്തുകളിൽ ചവിട്ടിക്കൊണ്ട് താഴേക്കിറങ്ങി. അപ്പോൾ എനിയ്ക്കവരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. നമ്മൾ മുഖം വച്ചു കിടക്കുന്ന ബർത്തിലാണ്‌ കക്കുസിൽ വരെ ഉപയോഗിക്കുന്ന ചെരിപ്പിട്ട് മദാമ്മ ചവിട്ടുന്നത്. ഞാൻ ചെറുപ്പക്കാരനോട് എന്റെ പ്രതിഷേധം അറിയിച്ചു. 'ഇനി ശ്രദ്ധിക്കാം' എന്നായി അയാൾ.

“നിങ്ങൾ എങ്ങോട്ടാണ്‌?” ഞാൻ ചോദിച്ചു.

“മഡ്ഗാവ്”, ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.

“അപ്പോൾ നിങ്ങൾ ഗോവയിലേക്കാണല്ലേ?” ഞാൻ മനസ്സിൽ അവരോട് ചോദിച്ചു. മദാമ്മയെ നാടു കാട്ടാൻ നടക്കുന്ന ഗൈഡായിരിക്കും അയാൾ എന്നാണ്‌ ഞാൻ ആദ്യം കരുതിയത്. പക്ഷേ മദാമ്മയെ അടിമുടി കണ്ടപ്പോൾ എനിയ്ക്കാ ധാരണ തിരുത്തേണ്ടി വന്നു.

സുന്ദരിയായ മദാമ്മ വെളുത്തിട്ടാണ്‌; നല്ലപോലെ മെലിഞ്ഞിട്ടാണ്‌; സീമന്തരേഖയിൽ കുങ്കുമം പൂശിയിട്ടുണ്ട്; നെറ്റിയിൽ പുരികങ്ങൾക്ക് നടുവിലായി വട്ടത്തിലുള്ള പൊട്ടുണ്ട്; സർവ്വോപരി രണ്ടു കയ്യിലും, നിറയെ ഉത്തരേന്ത്യൻ വധുക്കളണിയുന്ന പുതിയ കല്യാണ വളകളുമുണ്ട്. ഇതൊരു നവവധുവാണെന്ന് ആ വളകൾ എന്നോട് വിളിച്ചു പറയുന്നതായി എനിയ്ക്ക് തോന്നി.

മദാമ്മയുടെ വാനിറ്റി ബാഗ് തുറന്ന് പണമെടുത്ത് ചെറുപ്പക്കാരൻ കാപ്പി വാങ്ങി. കയ്യിലിരുന്ന ബിസ്കറ്റു ചേർത്ത് അവർ കാപ്പി ആസ്വദിച്ചു കുടിച്ചു. പ്ളാറ്റ്ഫോമിൽ നിന്ന് പ്രാതൽ വാങ്ങി ഒരേ പ്ളേറ്റിൽ നിന്ന് ഒരേ സ്പൂൺ ഉപയോഗിച്ച് അവർ ഭക്ഷണം കഴിച്ചു. അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന് എനിയ്ക്ക് അപ്പോഴേക്കും ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു. നവദമ്പതികളെ പോ​‍ലെയാണ്‌ അവരുടെ കളിയും ചിരിയും.

ഞാൻ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. നിറുകയിൽ മുടി നീട്ടിയും വശങ്ങളിൽ മുടി പറ്റേ ക്രോപ്പ് ചെയ്തും വളരെ ഫാഷനബ്ൾ ആയിട്ടാണ്‌ അയാൾ കാണപ്പെട്ടത്.  താടി വളർത്തിയിട്ടുണ്ട്. മെലിഞ്ഞിട്ടാണ്‌. വലം കയ്യിൽ നൃത്തം ചവിട്ടുന്ന ജഡാധാരിയായ ശിവന്റെ ചിത്രം പച്ച കുത്തിയിട്ടുണ്ട്. കൈമുട്ടിനു മുകളിൽ മറ്റെന്തോ ചുട്ടി കുത്തിയിട്ടുണ്ട്. കഴുത്തിൽ മാലയുണ്ട്. അയാളുടെ കാട്ടിക്കൂട്ടലുകളും എന്നെ ആകർഷിച്ചു. അയാളിലപ്പോൾ ഞാൻ എന്റെ മകനെയാണ്‌ ദർശിച്ചത്. എനിയ്ക്ക്, ഈ ചെറുപ്പക്കാരനും കൈ രണ്ടിലും പച്ച കുത്തി, കാതിൽ വലിയ കമ്മലുമിട്ട്, സ്വന്തം ഇഷ്ടത്തിനു വേഷം കെട്ടി നടക്കുന്ന എന്റെ മകനും തമ്മിൽ വലിയ വ്യത്യാസമുള്ളതായി തോന്നിയില്ല.

ഞാൻ മദാമ്മയെ ശ്രദ്ധിച്ചു.  മദാമ്മയുടെ കയ്യിലും പച്ച കുത്തിയിട്ടുണ്ട്; പല വർണ്ണങ്ങളിൽ തന്നെ - പക്ഷേ അതെന്താണെന്ന് എനിയ്ക്കു മനസ്സിലായില്ല. ചൂണ്ടുവിരലിൽ ‘ഓം’ എന്നും മോതിരവിരലിൽ മറ്റെന്തോ രൂപവും ചുട്ടി കുത്തിയിട്ടുണ്ട്. മാറിൽ കഴുത്തിനു താഴെയായും മൾട്ടികളറിൽ പച്ച കുത്തിയിട്ടുണ്ട്. നഗ്നമായ കൈകൾ ആച്ഛാദനം ചെയ്യാൻ ഒരു ഷാൾ കൊണ്ട് ശരീരം മൂടിയിട്ടുണ്ട്.

ഞാൻ ചെറുപ്പക്കാരനുമായി പരിചയത്തിലായി. അയാൾ ഡൽഹിക്കാരനാണ്‌. ജേർണലിസം പഠിച്ചതാണ്‌. ഏതോ ഒരു NGO-യുമായി ചേർന്നു പ്രൊജെക്റ്റ് ചെയ്യുകയാണത്രെ.

"Where does she belong to?"  മദാമ്മയെ ചൂണ്ടി ഞാൻ ചെറുപ്പക്കാരനോട് ചോദിച്ചു.

"She is German." അയാൾ മറുപടി തന്നു. അവർ (മദാമ്മ) ഒരു ആർട്ടിസ്റ്റാണെന്നും ഒരു പരിപാടിക്കിടയിലാണ്‌ അവർ പരിചപ്പെട്ടതെന്നും അവരുടെ വിവാഹ സമയത്ത് മദാമ്മ ഹിന്ദുമതം സ്വീകരിച്ചുവെന്നും ഇപ്പോൾ ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലാണെന്നും അതിനു 8 വർഷം പിടിക്കുമെന്നും അയാൾ എന്നോടു പറഞ്ഞു. പ്രോജെക്റ്റ് വർക്കിനാണത്രെ അവരുടെ ഗോവൻ യാത്ര.

എനിയ്ക്ക് രണ്ടുപേരുടേയും ഒരു ഫോട്ടോ കിട്ടിയാൽ കൊള്ളാമെന്ന് അതിയായ ഒരു പൂതി. “രണ്ടാളും ചേർന്നുള്ള ഒരു ഫോട്ടോ ഞാനെടുത്തോട്ടേ?‘ എന്ന് ഞാനയാളോട് ചോദിച്ചു. അയാളെ കാണാൻ എന്റെ മകനെപ്പോലെ ഉണ്ടെന്നും; കൂടെ യാത്ര ചെയ്തതാരെന്ന് എന്റെ ഭാര്യ ചോദിക്കുമ്പോൾ കാട്ടിക്കൊടുക്കാനാണ്‌ ഫോട്ടോ എന്നും ഞാനയാളോട് പറഞ്ഞു. എന്റെ മകന്റെ ഫോട്ടോ ഞാൻ അയാൾക്ക് കാട്ടിക്കൊടുക്കുകയും അയാളത് താല്പര്യപൂർവ്വം മദാമ്മയെ കാണിക്കുകയും ചെയ്തു.

സിദ്ധാർത്ഥ് അരേടത്ത് (എന്റെ മകൻ) - വിവിധ പോസുകളിൽ

തന്റെ ഫോൺ നമ്പർ എനിയ്ക്കു തരാമെന്നും ഫോട്ടോകൾ വാട്ട്സ്ആപ്പ് വഴി ഷെയർ ചെയ്യാമെന്നും അയാളെന്നോട് പറഞ്ഞു. തന്റെ സുന്ദരിയായ ഭാര്യയുടെ ഫോട്ടോ അപരിചിതനായ ഒരാൾക്ക് കൊടുക്കാൻ മാത്രം ആരോഗ്യകരമല്ല ഇന്ത്യൻ ചുറ്റുപാടുകളെന്ന് അയാൾക്ക് തോന്നിക്കാണണം. അല്ലെങ്കിലും ഭാര്യയുടെ ഫോട്ടോ അയാളെന്തിനെനിയ്ക്കു തരണം? “ഫോട്ടോ എടുക്കരുത്” എന്നാണ്‌ അയാൾ പറഞ്ഞത് എന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ സമ്മതം അറിയിച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.

മൂത്രമൊഴിച്ചിട്ട് മണിക്കൂറുകളായിരിക്കുന്നു. മൂത്രമൊഴിക്കാനായി ഞാൻ ശൗചാലയത്തിലേക്കു നടന്നു. ടോയ്ലെറ്റിന്റെ വാതിൽ തുറന്ന് ഞാൻ അകത്തു കടന്നു. അവിടത്തെ വെസ്റ്റേൺ കമോഡിൽ ഒന്നേ നോക്കിയുള്ളു; ഞാൻ പുറത്തു കടന്നു  വാതിലടച്ചു. എനിയ്ക്ക് ആകപ്പാടെ ഓക്കാനം വന്നു. കമോഡിന്റെ മുകളിലും നിലത്തുമായി ആരോ അനല്പ്പമായ അളവിൽ വിസർജ്ജിച്ചു വച്ചിരിക്കുന്നു. ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ? അടുത്ത ടോയ്‌ലെറ്റിൽ കയറി മൂത്രമൊഴിച്ച ഞാൻ സ്വയം ശപിച്ചുകൊണ്ട് എന്റെ സീറ്റിൽ തന്നെ വന്നിരുന്നു

യാത്രക്കാർ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കുകയും കാലിയായ പ്ളാസ്റ്റിക് കവറുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും  മറ്റും വണ്ടിയുടെ ജനലിലൂടെ പുറത്തേക്കെറിയുകയും ചെയ്തപ്പോൾ ഞാൻ ഇടപെട്ടു. 'പ്ളാസ്റ്റിക് മൂലം മലിനമായ ഭൂമിയെ നിങ്ങൾ കണ്ടിട്ടില്ലേ' എന്നും 'പുറത്തു കളയുന്ന ഈ വസ്തുക്കൾ ബോഗിയിൽ ഒരിടത്ത് വച്ചു കൂടേ' എന്നും ഞാനവരോട് ചോദിച്ചു. പെട്ടിയും കുട്ടിയും വച്ച് സ്ഥലമില്ലാത്ത ഈ വണ്ടിയിൽ ഇതൊക്കെ ഇടാൻ സ്ഥലമെവിടെ എന്നായി അവർ. സത്യത്തിൽ ടോയ്ലെറ്റിന്റെ അടുത്തു പോലും ഒരു ‘കൂഡേദാൻ’ ഇല്ലെന്ന കാര്യം അപ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടു. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലം അന്വേഷിച്ച് ഞാൻ കമ്പാർട്ട്മെന്റു മുഴുവൻ നടന്നു. അപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റ് ജാംബവാന്റെ കാലത്തുണ്ടാക്കിയതാണെന്ന് എനിയ്ക്ക് മനസ്സിലായി.  റയിൽവേ നന്നാവുന്ന ഒരു ലക്ഷണവും അപ്പോൾ ഞാൻ എന്റെ മനസ്സിൽ കണ്ടില്ല.

ജാംബവാനെക്കുറിച്ചോർത്തപ്പോൾ എന്റെ ചിന്ത ആർഷഭാരതത്തിലേക്ക് തിരിഞ്ഞു. ജാംബവാൻ ഒരു കരടിയായിരുന്നു; അല്ലെങ്കിൽ കരടിയുടെ മുഖമുള്ള മനുഷ്യൻ (അതോ കുരങ്ങോ?).  നരസിംഹവും അത്തരം ഒരു രൂപമായിരുന്നുവല്ലോ! സിഹം, പുലി, എലി, അണ്ണാൻ, മയിൽ, കാക്ക തുടങ്ങി ഒരുമാതിരി എല്ലാ ജീവജാലങ്ങളും ഭാരതീയ പുരാണേതിഹാസങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ നിലനിൽപ്പിന് അവയ്ക്കുള്ള പ്രാധാന്യം കാണിക്കാനായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുക. പക്ഷേ, ഇപ്പോൾ മനുഷ്യർക്ക് ഇവയുടെ നാശത്തിൽ ഒരു ആകുലതയുമില്ല. ഒരുമാതിരി പക്ഷിമൃഗാദികളെ ഒക്കെ അവൻ കൊന്നൊടുക്കി അവയുടെ വംശഹത്യ നടത്തി. കൊതുകിനെ മാത്രം അവൻ അതിൽ നിന്നൊഴിവാക്കി. ആൾ ഔട്ട്, ഗുഡ് നൈറ്റ് തുടങ്ങിയ കൊതുകുനാശിനികൾ ഉണ്ടാക്കി വിറ്റ് പണം ഉണ്ടാക്കാൻ  വേണ്ടിയായിരിക്കും കൊതുകിന്റെ വംശം നിലനിർത്താൻ അവൻ താല്പര്യപ്പെട്ടതെന്ന് ഞാൻ ഊഹിച്ചു. പലതരം അസുഖങ്ങൾ പരത്തി അതുവഴി ധാരാളം പണമുണ്ടാക്കാൻ സഹായിക്കുന്ന കൊതുകിനെ നശിപ്പിക്കാൻ ഏതു മരുന്നുകമ്പനിക്കാരാണ് കൂട്ടു നിൽക്കുക?

ശ്രീരാമന്റെ കാലത്തും ജാംബവാൻ ജീവിച്ചിരുന്നുവെന്ന് രാമായണം വ്യക്തമാക്കുന്നു. എന്നിട്ടും പഴയകാലത്തെ സൂചിപ്പിക്കുന്നതിന് "ജാംബവാന്റെ കാലം" എന്നു പറയുന്നതിലെ യുക്തി എനിയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഞാനിനി അത്തരം സന്ദർഭങ്ങളിൽ 'ശ്രീരാമന്റെ കാലത്ത്' എന്നോ 'ഹനുമാന്റെ കാലത്ത്' എന്നോ മാത്രമേ ഉപയോഗിക്കൂ.

എന്റെ കമ്പാർട്ട്മെന്റിലെ പല ബർത്തുകളുടേയും സ്ഥിതി വളരെ ശോചനീയമായിരുന്നു. ഞാനിരുന്ന സ്ഥലത്തെ ജനൽ പൊട്ടിപ്പോളിഞ്ഞിരുന്നു. ഞാൻ കമ്പാർട്ട്മെന്റിന്റെ നമ്പറും ഫോട്ടോയും എന്റെ മൊബൈലിൽ പകർത്തി. ഇത് മന്ത്രിക്കോ റയിൽബോർഡ് ചെയർമാനോ മറ്റാർക്കുമോ വേണമെങ്കിലും പരിശോധിക്കാലോ; എന്റെ വാക്കുകൾ പൊള്ളയാണോ എന്നും.

തീവണ്ടിയിലെ പൊട്ടിപ്പൊളിഞ്ഞ ജനൽ

മഴ പെയ്യുമ്പോൾ അടച്ചിട്ട, ജനലിൽ കൂടി പുറത്തുള്ള വെളിച്ചം കാണുന്നതാണ് മുകളിൽ കൊടുത്ത ചിത്രം. വെളിച്ചം മാത്രമല്ല മഴവെള്ളവും ആ വിടവുകളിലൂടെ ഞങ്ങളെത്തേടി വന്നു. WGSCN 91204 എന്ന ബോഗീ നമ്പർ കാണിക്കുന്നതാണ് അടുത്ത 2 ചിത്രങ്ങൾ.

കമ്പാർട്ട്മെന്റിന്റെ ഒരു ഉൾക്കാഴ്ച


S1 കമ്പാർട്ട്മെന്റ് - ഒരു പുറംകാഴ്ച

വിശക്കുമ്പോൾ ജഠരാഗ്നിയണക്കാൻ കയ്യിൽ കരുതിയ 'നാഷ്പതി' ഒന്നോ രണ്ടൊ എടുത്ത് ഞാൻ കഴിച്ചു. പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നത് എന്റെ ശീലങ്ങളിൽ അപൂർവ്വമാണ്.  ഏതാണ്ട് മൂന്നര മണിയായപ്പോൾ വണ്ടി ഗുജറാത്തിലെ വഡോദര സ്റ്റേഷനിൽ എത്തി.

                                                                                              ......................................... തുടരും

















                                

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 1

2015 ആഗസ്റ്റ് 14 വെള്ളിയാഴ്ച.  

നാട്ടിൽ നിന്ന് ഡൽഹിയിൽ മടങ്ങിയെത്തിയിട്ട് മാസം മൂന്നാവുന്നതേയുള്ളൂ; പക്ഷേ ഓണമല്ലേ വരുന്നത്; വീണ്ടും ഞാൻ കണ്ണൂർക്ക് പുറപ്പെടുകയായി. ഓഫീസിൽ നിന്ന് വീട്ടിലെത്തിയ പാടേ ഞാൻ കാർകവറെടുത്ത് കാർ മൂടി വച്ചു. ഇല്ലെങ്കിൽ 3 ആഴ്ച കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ മണ്ണും പൊടിയും പിടിച്ച് കാറിന്റെ അവസ്ഥ വളരെ ദയനീയമായിരിക്കും. എൻ.സി.ആറിലെ അന്തരീക്ഷത്തിലേയും പരിസരങ്ങളിലേയും മലിനത അറിയുന്നവർക്കേ ആ അവസ്ഥയുടെ നേർച്ചിത്രം ഊഹിക്കാൻ പറ്റൂ.

നെറ്റ് ഓൺ ചെയ്ത് 22363 നമ്പർ വണ്ടിയുടെ സ്ഥിതിവിവരക്കണക്കുകൾ ഒരിക്കൽ കൂടി നോക്കി. ഭാഗ്യം! അത് സമയത്തു തന്നെ നിസാമുദ്ദീനിലെത്തിയിട്ടുണ്ട്. അപ്പോൾ തിരുവനന്തപുരത്തേക്കുള്ള 22364 നമ്പർ വണ്ടി സമയത്തു തന്നെ പോകുമെന്നുറപ്പിക്കാം.  പെട്ടിയും ഭാണ്ഡങ്ങളും ഞാൻ നേരത്തേ പാക്ക് ചെയ്ത് വച്ചിട്ടുണ്ട്. അടുത്തുള്ള മാർക്കറ്റിൽ പോയി യാത്രയിൽ കഴിക്കൻ വേണ്ടി 2-3 കിലോ പഴങ്ങൾ വാങ്ങി വച്ചു.

സമയം വൈകുന്നേരം 7 മണി. കുളിച്ചു. പോകുന്നതിനു മുമ്പായി ചെയ്തു തീർക്കാനുള്ളത് രാമായണം വായനയാണ്. ഒരു 30 പേജ് കൂടി ബാക്കിയുണ്ട്. ഞാൻ വായന തുടങ്ങി. ലക്ഷ്മപരിത്യാഗം കഴിഞ്ഞ് സ്വർഗ്ഗാരോഹത്തിനായി ശ്രീരാമൻ സരയൂ നദിയിലേക്ക് നീങ്ങുകയാണ്. നാരദന്റെ (അതോ ബ്രഹ്മാവിന്റേയൊ? മറന്നുപോയി!) ശ്രീരാമസ്തുതി തുടങ്ങുകയായി. അപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണല്ലോ, വീക്കെൻഡാണല്ലോ എന്നൊക്കെയുള്ള ഓർമ്മ പൊടുന്നനേ തലയിൽ കേറി വന്നത്. വാരാന്ത്യങ്ങളിലെ അഭൂതപൂർവ്വമായ ട്രാഫിക്ക്ജാമുകൾ മനസ്സിൽ കേറി വന്ന ഞാൻ പൊടുന്നനേ രാമായണം അടച്ചു. ട്രാഫിക്ക് ജാമിൽ കുടുങ്ങിയാലുള്ള അവസ്ഥ പറയാവതല്ല. പിന്നീടെപ്പോഴാണ് അതിൽ നിന്ന് രക്ഷപ്പെടുക എന്ന് പറയുക പ്രയസം. 

ഞാൻ വേഗം യാത്രക്കിറങ്ങാനുള്ള ഒരുക്കം തുടങ്ങി. അപ്പോൾ എന്റെ മനസ്സിലുള്ള ചിന്ത രാമായണത്തിൽ ഇനി ബാക്കിയുള്ളത് 6 പേജ് മാത്രമാണല്ലോ എന്നതായിരുന്നു. അതും കൂടി വായിച്ചിരുന്നുവെങ്കിൽ രാമായണം മുഴുവനായി വായിച്ചു എന്നു വരുമായിരുന്നു. അല്ലെങ്കിലും ഇതങ്ങനെയേ വരൂ; വൈകുവോളവും വെള്ളം കോരി വൈകീട്ട് കലമിട്ടുടക്കുന്നത് ജീവിതത്തിലുടനീളം എന്റെപതിവായിരുന്നുവല്ലോ എന്നു ഞാൻ സമാധാനിച്ചു.

8 മണിയോടെ ഞാൻ വാതിൽ പൂട്ടി ഫ്ളാറ്റിൽ നിന്നിറങ്ങി. ഫ്ളാറ്റിനു മുന്നിൽ ഓട്ടോറിക്ഷകളുടേ നീണ്ട നിര പതിവാണ്‌. പക്ഷേ ഇന്ന് ഓട്ടോസ്റ്റാന്റ് ശൂന്യമായിരുന്നു. അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ ഒന്നിനേയും കാണില്ല. ഞാൻ അക്ഷമനായി, കാണുന്ന ഓട്ടോറിക്ഷകൾക്കെല്ലാം കൈ കാണിച്ചു. വാരാന്ത്യത്തിൽ നാടെത്താനുള്ള ആളുകളുടെ ധൃതിയിൽ ഓട്ടോകൾക്ക് നില്ക്കാൻ നേരം കിട്ടുന്നില്ല. കുറേ നേരം കൈ കാട്ടിയപ്പോൾ എനിയ്ക്കും കിട്ടി ഒരെണ്ണം. ഞാൻ വേഗം പെട്ടികളും തൂക്കി ഓട്ടോയിൽ കയറി ഇരുന്നു.

“വൈശാലി മെട്രോ”, ഞാൻ പറഞ്ഞു.

 റോഡിലെ ആൾത്തിരക്കും ട്രാഫിക്ജാമും അതിജീവിച്ച് ഓട്ടോക്കാരൻ എന്നെ മെട്രോസ്റ്റേഷന്റെ മുന്നിൽ കൊണ്ടു വന്നു വിട്ടു. ഞാൻ പച്ചാസിന്റെ ഒരു നോട്ടെടുത്ത് ഓട്ടോക്കാരനു നേരേ നീട്ടി.

ഉടനെ വന്നു പ്രതികരണം.... “സാഠ്”.

യാത്ര എന്ന വാക്കിന്‌ എന്റെ നിഖണ്ഡുവിലെ അർത്ഥം അധികച്ചെലവ്‌ എന്നാണ്‌. അതുകൊണ്ട്, മറുത്തൊന്നും പറയാതെ ഒരു പത്തുരൂപ നോട്ടുകൂടി ഞാൻ അയാൾക്കു കൊടുത്തു.

ലഗേജ് സ്കാനിങ്ങും ബോഡി ഫ്രിസ്ക്കിങ്ങും കഴിഞ്ഞ് ഞാൻ പ്ളാറ്റ്ഫോമിന്റെ ഒരറ്റത്ത് സ്ഥലം പിടിച്ചു. “ട്രെയ്ൻ കോച്ചസ് - 6” എന്നും “വൈശാലി - ട്രെയ്ൻ ടെർമിനെയ്റ്റ്സ് ഹിയർ” എന്നും മറ്റും ആംബർ നിറമുള്ള ഡിസ്പ്ളേ ബോർഡിൽ അറിയിപ്പുകൾ വരുന്നുണ്ട്.

ഇതാണ്‌ വൈശാലി മെട്രോ സ്റ്റേഷൻ.... ഡൽഹി മെട്രോയുടെ ഒരു ബ്ളൂ ലൈൻ തുടങ്ങുന്നത് ഇവിടെ നിന്നാണ്‌. മറ്റേത് നോയ്ഡയിൽ നിന്നും.

എങ്ങനെയാണാവോ ഈ സ്ഥലത്തിനു വൈശാലി എന്ന പേർ വന്നത്‌? ശ്രീബുദ്ധൻ പല തവണ വൈശാലി സന്ദർശിച്ചിട്ടുണ്ടെങ്കിലും അത് ഈ സ്ഥലമല്ല. മഹഭാരതത്തിലെ വൈശാലിയുമായും ഈ വൈശാലിക്ക് ബന്ധമില്ല. എങ്കിലും വൈശാലി എന്ന പേര്‌ ഒരിക്കൽ കൂടി അറ്റ്ലസ് രാമചന്ദ്രനേയും ബാബു ആന്റണിയേയും ഗീതയേയും സർവ്വോപരി എം. ടിയേയും ഞാൻ ഓർക്കാൻ ഇടയാക്കി. “വൈശാലി”യിലെ ആ മഴ കാണേണ്ടതു തന്നെയാണ്‌.

ദ്വാരകയിലേക്കുള്ള മെട്രോ ട്രെയ്ൻ പ്ളാറ്റ്ഫോമിൽ വന്നു നിന്നു. പ്ളാറ്റ്ഫോമിൽ വലിയ തിരക്കില്ല. അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്‌ - വാരാന്ത്യമല്ലേ? രണ്ടുപേർക്ക് ചേർന്നിരിക്കാവുന്ന ഒരു സീറ്റിൽ ഞാൻ വേഗം സ്ഥലം പിടിച്ചു. വണ്ടി പുറപ്പെടുന്നതിനിടയിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഓടി വന്ന് ട്രെയിനിൽ കയറി. യുവതി ഓടി വന്നിരുന്നത് എന്റെ അടുത്താണ്‌. മിനിസ്കർട്ട് ധരിച്ച അവളുടെ വെളുത്ത തുടകൾ എന്നിൽ ഒരു തരം അസ്വസ്ഥത ഉണ്ടാക്കി. എന്റെ കണ്ണുകൾ എന്നെ അനുസരിക്കാൻ മടിക്കുന്നതു പോലെ...

കൗശാംബി സ്റ്റേഷനിലെത്തിയപ്പോൾ വണ്ടിയിൽ ആളുകൾ നിറഞ്ഞിരുന്നു. എങ്ങനെയാണാവോ ഈ സ്ഥലത്തിന്‌ ഈ പേർ ലഭിച്ചത്? മഹാഭാരതത്തിലെ കൗശാംബിയുമായോ ബുദ്ധകാലത്തെ കൗശാംബിയുമായോ ഈ കൗശാംബിക്ക് ബന്ധമൊന്നുമില്ല.

ആനന്ദ് വിഹാർ പിന്നിട്ട വണ്ടി കഡ്കഡ്ദൂമ സ്റ്റേഷനിലൂടെ പോകുന്നത് കുറച്ചകലെയുള്ള “കോട്ടക്കൽ ആര്യവൈദ്യശാല” എന്ന ബോർഡ് മലയാളികളും അല്ലാത്തതുമായ യാത്രക്കാർക്ക് കാണിച്ചുകൊടുത്തുകൊണ്ടായിരുന്നു. ഇവിടെയാണ്‌ ആര്യവൈദ്യശാലയുടെ ഡൽഹി ബ്രാഞ്ച് പ്രവർത്തിക്കുന്നത്. 

സ്റ്റേഷനുകൾ ചിലത് പിന്നിട്ട് വണ്ടി യമുനാനദിയുടെ മുകളിലൂടെ പോകുമ്പോൾ യമുന എന്ന അത്ഭുതം എന്നെ ഒരിക്കൽ കൂടി ചിന്താവിഷ്ടനാക്കി. ശ്രീകൃഷ്ണനും ഗോപസ്ത്രീകളും കാലയവനികക്കുള്ളിൽ മറഞ്ഞ് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും യമുന നില്ക്കാതെ ഒഴുകുകയാണ്‌ - മലിനയായിട്ടാണെങ്കിലും. യമുനയെ ശുദ്ധീകരിക്കാൻ എടുത്ത പുതിയ അവതാരമായിരിക്കുമോ അരവിന്ദ് കെജ്രിവാൾ?

വണ്ടി ഇന്ദ്രപ്രസ്ഥ സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ ഇറങ്ങി. ലഗേജുകളുടെ ഭാരം കൈകളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ഞാൻ കുറച്ചുനേരം പ്ളാറ്റ്ഫോമിൽ തന്നെ നിന്നു. അപ്പോൾ ഇതാണല്ലോ ചിരപുരാതനമായ ഇന്ദ്രപ്രസ്ഥം എന്ന് ഞാൻ ഓർത്തു. ഒ. വി. വിജയൻ താമസിച്ചത് ഡൽഹിയിലായിരുന്നുവെങ്കിലും അദ്ദേഹം അതിനെ ഇന്ദ്രപ്രസ്ഥം എന്നേ പറഞ്ഞിരുന്നുള്ളു. വിജയൻ അർജുനനാണല്ലോ? അർജുനന്‌ ഇന്ദ്രപ്രസ്ഥവുമായി ബന്ധമുള്ളതുകൊണ്ടായിരിക്കും തന്നേയും ഇന്ദ്രപ്രസ്ഥവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്. അപ്പോൾ എന്റെ പേരിലും വിജയൻ ഉണ്ടല്ലോ എന്നു ഞാനോർത്തു. അർജുനന്റെ പര്യായമായ വിജയൻ മാത്രമല്ല ശ്രീകൃഷ്ണന്റെ പര്യായമായ ഗോപാലനും എന്റെ പേരിലുണ്ടല്ലോ എന്നും ഞാനപ്പോൾ ഓർത്തു. മാത്രമല്ല അർജുനനും ശ്രീകൃഷ്ണനും കൂടിച്ചേർന്നാൽ വിജയം സുനിശ്ചിതമാണെന്ന ഗീതയിലെ
"യത്ര യോഗേശ്വര : കൃഷ്ണോ യത്ര പാ൪ത്ഥോ ധനുർധര :
തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർമമ." എന്ന
 അവസാനത്തെ ശ്ളോകവും എന്റെ മനസ്സിൽ ഓടിയെത്തി. അപ്പോൾ എന്റെ ചിന്തകൾ നാലു ദശാബ്ദത്തോളം പുറകോട്ടു പോയി. 1974-ൽ ജില്ലയിൽ SSLC-ക്ക് ഒന്നാമനായതിന്റെ പേരിലുള്ള കേഷ് അവാർഡ് ഏറ്റുവാങ്ങുമ്പോൾ “ ഈ കുട്ടി അവന്റെ പേര്‌ അന്വർത്ഥമാക്കിയിരിക്കുന്നു” എന്നു എന്റെ സ്കൂൾ ഹെഡ്മാസ്റ്റർ പറഞ്ഞതാണ്‌ എന്റെ ചിന്തകൾ പുറകോട്ടു പോകാൻ കാരണമായത്.  പിന്നീട് ജീവിതത്തിൽ അനർത്ഥങ്ങൾ മാത്രം ഉണ്ടാക്കുവാനല്ലേ തനിക്കു കഴിഞ്ഞിട്ടുള്ളൂ എന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ ആ പ്ളാറ്റ്ഫോമിൽ നിന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. പരീക്ഷക്ക് മാർക്കു വാങ്ങുന്നത് പോലെ എളുപ്പമല്ല ജോലിയിൽ നല്ല പേരെടുക്കുന്നത് എന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. കാര്യക്ഷമമായി ജോലി ചെയ്യുകയല്ല മറിച്ച് മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചു പറ്റുകയണ്‌ ജോലിയിൽ ശോഭിക്കാൻ വേണ്ടത് എന്ന് ഞാൻ അനുഭവത്തിലൂടെ അറിഞ്ഞിരുന്നു. ആത്മാർത്ഥതക്ക്‌ ഔദ്യോഗികരംഗത്തെ വില ആലോചിച്ചപ്പോൾ “കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” എന്ന രമണനിലെ വരികളാണ്‌ എന്റെ മനസ്സിൽ തികട്ടി വന്നത്. ജീവിതത്തിൽ അനർത്ഥങ്ങൾ മാത്രം ഉണ്ടാക്കുവാനല്ലേ തനിക്കു കഴിഞ്ഞിട്ടുള്ളൂ എന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ വേഗം ലഗേജും തൂക്കി പ്ളാറ്റ്ഫോമിന്റെ പടികൾ ഇറങ്ങി.

താഴെ റോഡിൽ ഓട്ടോറിക്ഷകളുടെ നീണ്ട നിര കാണാമായിരുന്നു. സ്റ്റേഷനിൽ നിന്നു വരുന്ന ആളുകളെ വിളിക്കാൻ ഞാനാദ്യം, ഞാനാദ്യം എന്ന ഭാവത്തിൽ ഓട്ടോക്കാർ തയ്യാറായി നിന്നു. ഞാൻ താഴെയെത്തിയതും വൃദ്ധനായ ഒരു മുസ്ലിം എന്റെ കയ്യിൽ നിന്ന് പെട്ടിക്കായി കൈ നീട്ടി. ഞാൻ വേഗം കൊടുത്തു. കയ്യിലെ ഭാരം കുറഞ്ഞതിന്റെ സന്തോഷമായിരുന്നു എനിയ്ക്ക്. അയാൾക്കും സന്തോഷം; തനിക്ക് ഒരു യാത്രക്കാരനെ കിട്ടിയല്ലോ എന്നതായിരുന്നു അയാളുടെ സന്തോഷത്തിനു കാരണം...

ഓട്ടോ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ ഓട്ടോക്കൂലി കൊടുത്ത് ഞാനിറങ്ങി.     വണ്ടി പുറപ്പെടാൻ ഇനിയും രണ്ടു മണിക്കൂറുണ്ട്. ലഗേജും തൂക്കി നടന്ന ഞാൻ സ്റ്റേഷനിലെ വെയ്റ്റിങ്ങ് റൂമിൽ സ്ഥലം പിടിച്ചു. ഇരുന്ന ഇരുപ്പിന്‌ കയ്യിലിരുന്ന പഴങ്ങൾ 2-3 എണ്ണം എടുത്ത് അകത്താക്കി. ഇതാണ്‌ ഇന്നത്തെ അത്താഴം. ശരീരം വിയർക്കാൻ തുടങ്ങിയിരുന്നു. ലഗേജുകൾ തൂക്കിയതിന്‌ ശരീരം പ്രതിഷേധിക്കുകയാണ്‌. ഞാൻ ഒരു സീലിങ്ങ് ഫാനിന്റെ കീഴിലേക്ക് നീങ്ങിയിരുന്നു. പക്ഷേ വിയർക്കുന്ന ദേഹത്തിന്‌ തുണയാകാൻ അതിന്റെ കാറ്റിനായില്ല. നെറ്റിയിൽ നിന്ന്‌ ഇറ്റിറ്റു വീണ വിയർപ്പുകണങ്ങൾ ഞാൻ കൈ കൊണ്ടു തുടച്ചു.

എന്റെ വണ്ടിയുടെ സ്ഥിതിയെന്താണ്‌? അതറിയാൻ ഞാൻ മുന്നിലുള്ള ഡിസ്പ്ളേ ബോർഡിൽ നോക്കി. അതിൽ വണ്ടി സമയങ്ങൾ മാറിമറിയുകയാണ്‌. 20.55ന്‌ പുറപ്പെട്ട ഭോപ്പാൽ എക്സ്പ്രസ്സിന്റെയും 23.45ന്‌ പുറപ്പെടുന്ന തൂഫാൻ എക്സ്പ്രസ്സിന്റെയും സമയം വരെ അതിൽ കണ്ടെങ്കിലും അതിനിടക്ക് പുറപ്പെടുന്ന നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസ്സിന്റെ സമയം ഞാനതിൽ കണ്ടില്ല.   എനിയ്ക്ക് ബേജാറായി. ഞാൻ ലഗേജും തൂക്കി അന്വേഷണ കൗണ്ടറിലേക്ക് നടന്നു. തിക്കിത്തിരക്കി കാര്യങ്ങൾ അന്വേഷിച്ചു. സമാധാനം. വണ്ടി സമയത്തു തന്നെയാണ്‌. നാലാമത്തെ പ്ളാറ്റ്ഫോമിൽ നിന്നാണ്‌ പുറപ്പെടുന്നത്.  പ്ളാറ്റ്ഫോമിലേക്കുള്ള കോണിപ്പടിയിൽ പെട്ടി വച്ച് ഞാൻ അതിന്മേൽ ഇരിപ്പായി. സ്റ്റേഷനിൽ വണ്ടികൾ വരുന്നതും പോകുന്നതും നോക്കി ഉറക്കം തൂങ്ങിക്കൊണ്ട് ഞാൻ എന്റെ വണ്ടി കാത്തിരുന്നു. ഝാൻസിയിൽ നിന്നുള്ള വണ്ടി പ്ളാറ്റ്ഫോം 4-ൽ വന്നു നിന്നപ്പോൾ അവിടം ആബാലവൃദ്ധം ജനങ്ങളെക്കൊണ്ട് നിബിഡമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്ളാറ്റ്ഫോം വിജനമാകുകയും ചെയ്തു. ഇൻഡോറിലേക്കുള്ള ഇന്റർസിറ്റി എക്സ്സ്പ്രസ് പുറപ്പെട്ടത് ഞാൻ നോക്കി. അതിലെ ജനറൽ കമ്പാർട്ട്മെന്റ് യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. പൂഴി വാരിയിട്ടാൽ താഴെ വീഴാത്ത തിരക്ക്. ഈ തോതിലുള്ള തിരക്ക് ഒരു പ്രൈവറ്റ് ബസ്സിലോ സ്വകാര്യ വാഹനത്തിലോ ആണെങ്കിൽ അതിന്റെ ഉടമസ്ഥൻ ജയിലിൽ കിടന്ന് അഴിയെണ്ണും. എന്നാൽ തീവണ്ടിയുടെ ഉടമസ്ഥൻ സർക്കാറായതുകൊണ്ട് കേസുമില്ല, വഴക്കുമില്ല, ഒന്നുമില്ല; ഇങ്ങനെയുണ്ടോ ഒരു നിയമം? മാത്രമല്ല തീവണ്ടികൾ മറിയുന്നതും സർക്കാറിനേയോ ഉദ്യോഗസ്ഥരേയോ പ്രതിക്കൂട്ടിലാക്കുന്നുമില്ല; കഷ്ടം!

തിരുവനന്തപുരം വണ്ടി പ്ളാറ്റ്ഫോമിൽ വന്നു നിന്നപ്പോൾ ഞാൻ വേഗം അതിൽ കയറി ലഗേജ് ഒരിടത്ത് ഭദ്രമായി വച്ച് കിടന്നു. ക്ഷീണവും ഉറക്കച്ചടവും കാരണം ഞാൻ വേഗം ഉറങ്ങിപ്പോയി. രാവിലെ ഉണരുമ്പോൾ വണ്ടി കോട്ട ജങ്ക്ഷനിലെത്തിയിരുന്നു. പതിവുപോലെ ഞാൻ അടുത്തേക്കും അകലേക്കും നോക്കി. അവിടെ കോട്ടയുടേയോ കോട്ട നിന്നതിന്റേയോ ഒരു ലക്ഷണവും ഇല്ലായിരുന്നു. എന്നിട്ടും ആ സ്റ്റേഷന്‌ കോട്ട എന്ന പേരുള്ളപ്പോൾ എങ്ങും കോട്ടകൾ മാത്രം കാണുന്ന സ്റ്റേഷനുകൾക്ക് കോട്ട എന്നു പേരിടാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, എന്റെ ചിന്തയനുസരിച്ചല്ലല്ലോ സ്റ്റേഷനുകൾക്ക് റെയിൽവേ പേരിടുക.

ഞാൻ പതുക്കെ മൊബൈൽ കയ്യിലെടുത്തു. അതിൽ നിറയെ സ്വാതന്ത്ര്യദിനാശംസകളാണ്‌. ശരിയാണ്‌. ഇന്ന് ആഗസ്റ്റ് 15 ആണല്ലോ! ആഫീസിൽ ഇപ്പോൾ പതാക ഉയർത്തുന്നതിന്റെ തിരക്കായിരിക്കും. മഴയുണ്ടാകുമോ എന്തോ? കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ ഓഫീസിലായിരുന്നു എന്ന കാര്യം ഞാൻ ഓർത്തു. കഴിഞ്ഞ ആഗസ്റ്റ് 15 എനിയ്ക്ക് മധുരതരമായ ഒരു ദിവസമായിരുന്നു എന്നും ഞാൻ ഓർത്തു. അന്നാണ്‌ എന്റെ സഹപ്രവർത്തകർ എന്നെ ഓഫീസിലെ ഏറ്റവും കൂടുതൽ ജനകീയനായ ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്റ്റർ ജനറലിന്റെ വകയായി താഴെ ചേർത്ത ഒരു സർട്ടിഫിക്കറ്റും കിട്ടി. അപ്പോൾ സഹ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും തങ്ങളുടെ സഹപ്രവർത്തകരെ വിലയിരുത്തുന്നതിലെ വൈജാത്യം ഞാൻ ഒരിക്കൽ കൂടി ഓർത്തു.


ദീർഘദൂരതീവണ്ടിയിലെ യാത്രക്കാർക്ക് ദിവസത്തിനും സമയത്തിനും വലിയ വിലയില്ല. മിക്കവരും അതുകൊണ്ടു കിടന്നുറങ്ങുകയാണ്‌ ചെയ്യുക. എന്റെ അടുത്തുള്ള ആരും എണീറ്റിട്ടില്ല. ഞാൻ എന്റെ ചുറ്റുമുള്ളവരെ നോക്കി. അപ്പോൾ എന്റെ കണ്ണുകൾക്ക് ഉത്സവം ഏകിക്കൊണ്ടു വെളുത്ത് കൊലുന്ന്‌ ചെറുപ്പക്കാരിയായ ഒരു സുന്ദരി മദാമ്മ എന്റെ അടുത്ത ബർത്തിൽ കിടന്നുറങ്ങുന്നത് എനിയ്ക്ക് കാണായി.                                            .............................. തുടരും



2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കടിക്കുന്ന പട്ടികളും കേരളവും...


മാസം കർക്കടകമല്ലേ! കേരളത്തിലല്ലെങ്കിലും കയ്യിൽ രാമായണമുണ്ടല്ലോ! ഒറ്റയ്ക്ക് താമസമായതുകൊണ്ട് സമയത്തിനും പഞ്ഞമില്ലല്ലോ! അങ്ങനെയാണ് കർക്കടകം ഒന്നാം തീയതി രാമായണം വായിക്കാൻ തുടങ്ങിയത്. കയ്യിലുള്ള 'വിദ്യാരംഭം' പ്രസിദ്ധീകരണമായ രാമായണത്തിനു 584 പേജുണ്ട്. ഒരു ദിവസം 20 പേജ് വച്ച് വായിച്ചാൽ തീരാവുന്നതേയുള്ളു.

വായന തുടങ്ങി. വായിച്ചു വായിച്ച് എത്തിയത് 'നരകവർണ്ണന'യിലാണ്. രാവണൻ നരകം (ഒന്നിലധികം) കാണുന്നതാണ് രംഗം. എഴുത്തച്ഛൻ എഴുതുന്നു.....

ക്രൂരങ്ങളായ മഹാ നരകങ്ങളി-
ലോരോ ദുരിതങ്ങൾ ചെയ്തു ജനങ്ങളെ
ദു:ഖിപ്പിക്കുന്നതും കണ്ടു ദശാനനൻ...

അപ്പോൾ ഞാനാലോചിച്ചു... ഇതല്ലേ കേരളത്തിലിപ്പോൾ നടക്കുന്നതെന്ന്........ പക്ഷേ, ഇതു കേരളവർണ്ണനയല്ലെന്നും നരകവർണ്ണനയാണെന്നും അറിയാനുള്ള അറിവ് എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് അധികം ചിന്തിച്ചിരിക്കാതെ ഞാൻ വായന തുടർന്നു.

ഉത്ക്കടരോഷേണ നായും നരികളും
ചെന്നു കടിച്ചുടൽ കീറുന്ന നേരത്തു
ഖിന്നതയോടെ മുറയിടുന്നൂ ചിലർ....
നായ്ക്കളെഴുനൂറ്റിരുപതുണ്ടുഗ്രമായ്
രൂക്ഷതയോടെ കടിച്ചു വലിക്കയും........

അപ്പോഴും എന്റെ ചിന്ത കേരളത്തിലെത്തി. ഇതല്ലേ ഇപ്പോഴവിടെ നടക്കുന്നത്? കുട്ടികളേയും വലിയവരേയും എന്നില്ലാതെ, കാണുന്ന ആളുകളെയൊക്കെ കേരളത്തിലെ നായ്ക്കൾ കടിക്കുന്നു എന്നല്ലേ പത്രത്തിൽ കാണുന്നത്. നായ്ക്കൾക്കനുകൂലമായും പ്രതികൂലമായും മനോരഞ്ജിനിമാർ പ്രത്യക്ഷപ്പെട്ടതും ഞാനോർത്തു. അപ്പോൾ എഴുത്തച്ഛൻ എഴുതുന്നത് നരകത്തെക്കുറിച്ചോ കേരളത്തെക്കുറിച്ചോ എന്നൊരു സംശയം എന്നിൽ ബാക്കിയായി....

സംശയം അവഗണിച്ചുകൊണ്ട് ഞാൻ വായന തുടർന്നു.

ചുട്ട മണലാം മരുഭൂമി തന്നിലേ
മുട്ടേൽ നടന്നു മുറയിടുന്നൂ ചിലർ....

ഇതും കൂടി വായിച്ചപ്പോൾ "ആടുജീവിതം" ആണ് എന്റെ ഓർമ്മയിലെത്തിയത്. അതു കേരളത്തേയും മലയാളിയേയും കുറിച്ചു തന്നെ... അപ്പോൾ എഴുത്തച്ഛൻ വർണ്ണിക്കുന്നത് കേരളത്തെക്കുറിച്ചോ നരകത്തെക്കുറിച്ചോ എന്ന് ഞാൻ കൂടുതൽ ചിന്തിക്കാൻ തുടങ്ങി...

ബാക്ക്ഗ്രൗണ്ടിൽ ചിന്ത നടന്നുകൊണ്ടിരിക്കേ എന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം വായന വീണ്ടും തുടങ്ങി....

രാക്ഷസർ വാൾ കൊണ്ടു വെട്ടിപ്പൊളിക്കയും....

അതു വായിച്ചപ്പോൾ വടകരയിൽ നടന്ന 51 വെട്ടാണ് എന്റെ മനസ്സിൽ വന്നത്. അപ്പോൾ ഈ വർണ്ണന കേരളത്തെക്കുറിച്ചു തന്നെ എന്ന് എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. ഞാൻ വായന തുടർന്നു....

മൂത്രമലജലചോരചലങ്ങളാൽ
പൂർത്തിയായുള്ള പുഴയിൽ കിടന്നുടൻ
നീന്തിക്കുഴഞ്ഞതു തന്നെ കുടിക്കയും .....

ഞാൻ വായന നിർത്തി... ഈ പുഴ കേരളത്തിലുള്ളതല്ലേ എന്നായി എന്റെ മനസ്സ്! ശബരിമല സീസണിൽ മലമൂത്രങ്ങൾ നിറയുന്ന പമ്പാനദിയാണോ കോഴിയിറച്ചിയും പോത്തിറച്ചിയും മറ്റും കൊണ്ടിട്ട് വൃത്തികേടാക്കുന്ന മറ്റു നദികളാണോ കവി ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.....

എന്തായാലും ഈ വർണ്ണന നരകത്തെക്കുറിച്ചല്ലെന്നും ഈ പുസ്തകം രാമായണമല്ലെന്നും ഇതേതോ മലയാളി ബ്ലോഗർ എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാകാനേ തരമുള്ളു എന്നും ഞാൻ തീർച്ചയാക്കി.

വല്ല ബ്ലോഗറും എഴുതിയത് വായിക്കാനൊന്നും എന്നെ കിട്ടുകയില്ല. ഞാൻ വേഗം പുസ്തകം മടക്കി വച്ച് ഓണത്തിന് നാട്ടിൽ പോകാനുള്ള ഒരുക്കം തുടങ്ങി.....

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

Dr. Kalam & Honesty

Courtesy: an e-mail in World Malayalee Club


DD Podhigai telecast an interview with Mr P M Nair, retired IAS officer who was the secretary to Dr Kalam Sir when he was the President. I summarise the points he spoke in voice choked with emotion. Mr Nair had authored a book titled "Kalam Effect" .

1. Dr Kalam used to receive costly gifts whenever he went as it is customary for many nations to give gifts to the visiting Head of state. Refusing the gift would become an insult to the nation and an embarrassment for India. So, he received them and on his return, Dr Kalam asked the gifts to be photographed and then catalogued and handed over to the archives. Afterwards, he never even looked at them. He did not take even a pencil from the gifts received when he left Rashtrapathi Bhavan.

2. In 2002, the year Dr Kalam took over, the Ramadan month came in July-August. it was a regular practice for the President to host an iftar party. Dr Kalam asked Mr Nair why he should host a party to people who are already well fed and asked him to find out how much would be the cost. Mr Nair told it costs around Rs. 22 lakhs. Dr Kalam asked him to donate that amount to a few selected orphanages in the form of food, dresses and blankets. The selection of orphanages was left to a team in Rashtrapathi Bhavan and Dr Kalam had no role in it. After the selection was made, Dr Kalam asked Mr Nair to come inside his room and gave him a cheque for Rs 1 lakh. He said that he is giving some amount from his personal savings and this should not be informed to anyone. Mr Nair was so shocked that he said "sir, I will go outside and tell everyone . People should know that here is a man who not only donated what he should have spent but he is giving his own money also". Dr Kalam though he was a devout Muslim did not have Iftar parties in the years in which he was the President.

3. Dr Kalam did not like "yes sir" type of people. Once when the Chief Justice of India had come and on some point Dr Kalam expressed his view and asked Mr Nair, "Do you agree?"/ Mr Nair said "No sir, i do not agree with you". The Chief Justice was shocked and could not believe his ears. It was impossible for a civil servant to disagree with the president and that too so openly. Mr Nair told him that the President would question him afterwards why he disagreed and if the reason was logical 99% he would change his mind.

4. Dr Kalam invited 50 of his relatives to come to Delhi and they all stayed in Rashtrapathi Bhavan. He organised a bus for them to go around the city which was paid for by him. No official car was used. All their stay and food was calculated as per the instructions of Dr Kalam and the bill came to Rs 2 lakhs which he paid. In the history of this country no one has done it. Now, wait for the climax, Dr Kalam's elder brother stayed with him in his room for the entire one week as Dr Kalam wanted his brother to stay with him. When they left, Dr Kalam wanted to pay rent for that room also. Imagine a President of country paying rent for the room in which he is staying. This was any way not agreed by the staff who thought the honesty was getting too much to handle !!!.

5. When Kalam sir was to leave Rashtrapathi Bhavan at the end of the tenure, every staff member went and met him and paid their respects. Mr Nair went to him alone as his wife had fractured her leg and was bed ridden. Dr Kalam asked why his wife did not come. He replied that she was in bed due to an accident. next day, Nair saw lot of police men around his house and asked what had happened. They said that the President of India was coming to visit him in his house. He came and met his wife and chatted for some time. Mr Nair says that no president of any country would visit a civil servant's house and that too on such a simple pretext.