2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 2

മദാമ്മയുടെ കൂടെ ഉള്ളത് ആരാണെന്നറിയാൻ എനിയ്ക്ക് തിടുക്കമായി. പക്ഷേ അടുത്ത ബർത്തുകളിലൊന്നും ഒരു സായിപ്പിനെ കാണാൻ എനിയ്ക്കായില്ല. “അപ്പോൾ മദാമ്മ ഒറ്റക്കായിരിക്കുമോ യാത്ര?” ഞാൻ സംശയിച്ചു.

ചായ്, ചായ് എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ചായ വില്പ്പനക്കാർ കമ്പാർട്ട്മെന്റിൽ തലങ്ങും വിലങ്ങും നടന്നു. ഗരം ചായ്, ബഡിയാ ചായ്, എലായ്ച്ചി ചായ്, ടെയ്സ്റ്റി ചായ് എന്നും അവർ മാറി മാറി പറഞ്ഞുകൊണ്ടിരുന്നു. വിശക്കുന്നുണ്ട്. രാത്രിയിൽ വലുതായൊന്നും കഴിച്ചിട്ടില്ലല്ലോ. എന്നാൽ പല്ലുതേപ്പു മുതലുള്ള ദിനചര്യകൾ വീടെത്തുന്നതു വരെ, യാത്രയിൽ സസ്പെന്റ് ചെയ്തിട്ടുള്ളതുകൊണ്ട് ഞാൻ ആ വിശപ്പിനെ അവഗണിച്ചു. ഞാൻ ഫ്ളാസ്ക്കിൽ നിന്ന് ഒരടപ്പ് കാപ്പി എടുത്ത് കുടിച്ചു. ഞാൻ ബർത്തിൽ നിന്നു താഴെ ഇറങ്ങി സൈഡ്സീറ്റിൽ പുറംകാഴ്ചകൾ നോക്കി ഇരുന്നു.

വണ്ടി ഇപ്പോൾ എത്തി നില്ക്കുന്നത് മദ്ധ്യപ്രദേശിലെ നഗ്ദ ജങ്ങ്ഷൻ എന്ന റയിൽവേ സ്റ്റേഷനിലാണ്‌.

“നഗ്ദ”.................... എന്താണാവോ ഈ പേരിന്റെ അർത്ഥം? ആർക്കറിയാം?

അപ്പോൾ നഗ്മ എന്നു പേരുള്ള ഒരു സിനിമാനടിയുണ്ടല്ലോ എന്നു ഞാനോർത്തു. ആ പേരിനും, എന്തെങ്കിലും അർത്ഥമുള്ളതായി എനിയ്ക്കു തോന്നിയില്ല. അപ്പോൾ, അർത്ഥമുള്ള അത്തരം ഒരു വാക്ക് എന്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു. “നഗ്ന” എന്നതായിരുന്നു അത്. പക്ഷേ നഗ്ന എന്ന പേര്‌ ഒരു സ്ഥലത്തിനോ നടിക്കോ ഇല്ലെന്ന കാര്യവും ഞാൻ ഓർത്തു. പക്ഷേ, നഗ്ന എന്ന പേര്‌ ഒരു കലാകാരിക്ക് ഇടുകയാണെങ്കിൽ പ്രോഗ്രാമിൽ നിന്ന് നല്ല കലൿഷൻ നേടുവാൻ സാധിക്കും എന്ന് എനിയ്ക്ക് തോന്നി.

“വരുവിൻ..... കാണുവിൻ...... നഗ്നയുടെ മദാലസ നൃത്തരംഗങ്ങൾ... ആസ്വദിക്കുവിൻ...” എന്ന് ഏതെങ്കിലും സർക്കസ് കമ്പനി പരസ്യം കൊടുക്കുകയാണെങ്കിൽ നൂറുകണക്കിനാളുകൾ സർക്കസ് കാണാൻ ടിക്കറ്റെടുത്ത് കയറുമായിരിക്കും എന്നു ഞാൻ മനസാ കണക്കു കൂട്ടി. പക്ഷേ അങ്ങനെ ഒരു പരസ്യം ഞാനിതു വരെ കണ്ടിട്ടില്ലാത്തതു കൊണ്ട് അത്തരം പരസ്യം കൊടുക്കാൻ ഞാൻ തന്നെ ഒരു സർക്കസ് കമ്പനി തുടങ്ങേണ്ടി വരും എന്നും എനിയ്ക്കപ്പോൾ തോന്നി.

എന്റെ അടുത്ത ബർത്തിൽ കിടന്ന മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് മദാമ്മയെ വിളിച്ചുണർത്തി. അപ്പോൾ മദാമ്മയുടെ കൂട്ടിനുള്ളത് സായിപ്പല്ലെന്നും ഒരിന്ത്യക്കാരൻ തന്നെയാണെന്നും എനിയ്ക്ക് ബോദ്ധ്യമായി. മദാമ്മ എഴുന്നേറ്റ് ബർത്തിൽ നിന്നു തന്നെ ചെരിപ്പെടുത്തിട്ട് ബർത്തുകളിൽ ചവിട്ടിക്കൊണ്ട് താഴേക്കിറങ്ങി. അപ്പോൾ എനിയ്ക്കവരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. നമ്മൾ മുഖം വച്ചു കിടക്കുന്ന ബർത്തിലാണ്‌ കക്കുസിൽ വരെ ഉപയോഗിക്കുന്ന ചെരിപ്പിട്ട് മദാമ്മ ചവിട്ടുന്നത്. ഞാൻ ചെറുപ്പക്കാരനോട് എന്റെ പ്രതിഷേധം അറിയിച്ചു. 'ഇനി ശ്രദ്ധിക്കാം' എന്നായി അയാൾ.

“നിങ്ങൾ എങ്ങോട്ടാണ്‌?” ഞാൻ ചോദിച്ചു.

“മഡ്ഗാവ്”, ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.

“അപ്പോൾ നിങ്ങൾ ഗോവയിലേക്കാണല്ലേ?” ഞാൻ മനസ്സിൽ അവരോട് ചോദിച്ചു. മദാമ്മയെ നാടു കാട്ടാൻ നടക്കുന്ന ഗൈഡായിരിക്കും അയാൾ എന്നാണ്‌ ഞാൻ ആദ്യം കരുതിയത്. പക്ഷേ മദാമ്മയെ അടിമുടി കണ്ടപ്പോൾ എനിയ്ക്കാ ധാരണ തിരുത്തേണ്ടി വന്നു.

സുന്ദരിയായ മദാമ്മ വെളുത്തിട്ടാണ്‌; നല്ലപോലെ മെലിഞ്ഞിട്ടാണ്‌; സീമന്തരേഖയിൽ കുങ്കുമം പൂശിയിട്ടുണ്ട്; നെറ്റിയിൽ പുരികങ്ങൾക്ക് നടുവിലായി വട്ടത്തിലുള്ള പൊട്ടുണ്ട്; സർവ്വോപരി രണ്ടു കയ്യിലും, നിറയെ ഉത്തരേന്ത്യൻ വധുക്കളണിയുന്ന പുതിയ കല്യാണ വളകളുമുണ്ട്. ഇതൊരു നവവധുവാണെന്ന് ആ വളകൾ എന്നോട് വിളിച്ചു പറയുന്നതായി എനിയ്ക്ക് തോന്നി.

മദാമ്മയുടെ വാനിറ്റി ബാഗ് തുറന്ന് പണമെടുത്ത് ചെറുപ്പക്കാരൻ കാപ്പി വാങ്ങി. കയ്യിലിരുന്ന ബിസ്കറ്റു ചേർത്ത് അവർ കാപ്പി ആസ്വദിച്ചു കുടിച്ചു. പ്ളാറ്റ്ഫോമിൽ നിന്ന് പ്രാതൽ വാങ്ങി ഒരേ പ്ളേറ്റിൽ നിന്ന് ഒരേ സ്പൂൺ ഉപയോഗിച്ച് അവർ ഭക്ഷണം കഴിച്ചു. അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന് എനിയ്ക്ക് അപ്പോഴേക്കും ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു. നവദമ്പതികളെ പോ​‍ലെയാണ്‌ അവരുടെ കളിയും ചിരിയും.

ഞാൻ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. നിറുകയിൽ മുടി നീട്ടിയും വശങ്ങളിൽ മുടി പറ്റേ ക്രോപ്പ് ചെയ്തും വളരെ ഫാഷനബ്ൾ ആയിട്ടാണ്‌ അയാൾ കാണപ്പെട്ടത്.  താടി വളർത്തിയിട്ടുണ്ട്. മെലിഞ്ഞിട്ടാണ്‌. വലം കയ്യിൽ നൃത്തം ചവിട്ടുന്ന ജഡാധാരിയായ ശിവന്റെ ചിത്രം പച്ച കുത്തിയിട്ടുണ്ട്. കൈമുട്ടിനു മുകളിൽ മറ്റെന്തോ ചുട്ടി കുത്തിയിട്ടുണ്ട്. കഴുത്തിൽ മാലയുണ്ട്. അയാളുടെ കാട്ടിക്കൂട്ടലുകളും എന്നെ ആകർഷിച്ചു. അയാളിലപ്പോൾ ഞാൻ എന്റെ മകനെയാണ്‌ ദർശിച്ചത്. എനിയ്ക്ക്, ഈ ചെറുപ്പക്കാരനും കൈ രണ്ടിലും പച്ച കുത്തി, കാതിൽ വലിയ കമ്മലുമിട്ട്, സ്വന്തം ഇഷ്ടത്തിനു വേഷം കെട്ടി നടക്കുന്ന എന്റെ മകനും തമ്മിൽ വലിയ വ്യത്യാസമുള്ളതായി തോന്നിയില്ല.

ഞാൻ മദാമ്മയെ ശ്രദ്ധിച്ചു.  മദാമ്മയുടെ കയ്യിലും പച്ച കുത്തിയിട്ടുണ്ട്; പല വർണ്ണങ്ങളിൽ തന്നെ - പക്ഷേ അതെന്താണെന്ന് എനിയ്ക്കു മനസ്സിലായില്ല. ചൂണ്ടുവിരലിൽ ‘ഓം’ എന്നും മോതിരവിരലിൽ മറ്റെന്തോ രൂപവും ചുട്ടി കുത്തിയിട്ടുണ്ട്. മാറിൽ കഴുത്തിനു താഴെയായും മൾട്ടികളറിൽ പച്ച കുത്തിയിട്ടുണ്ട്. നഗ്നമായ കൈകൾ ആച്ഛാദനം ചെയ്യാൻ ഒരു ഷാൾ കൊണ്ട് ശരീരം മൂടിയിട്ടുണ്ട്.

ഞാൻ ചെറുപ്പക്കാരനുമായി പരിചയത്തിലായി. അയാൾ ഡൽഹിക്കാരനാണ്‌. ജേർണലിസം പഠിച്ചതാണ്‌. ഏതോ ഒരു NGO-യുമായി ചേർന്നു പ്രൊജെക്റ്റ് ചെയ്യുകയാണത്രെ.

"Where does she belong to?"  മദാമ്മയെ ചൂണ്ടി ഞാൻ ചെറുപ്പക്കാരനോട് ചോദിച്ചു.

"She is German." അയാൾ മറുപടി തന്നു. അവർ (മദാമ്മ) ഒരു ആർട്ടിസ്റ്റാണെന്നും ഒരു പരിപാടിക്കിടയിലാണ്‌ അവർ പരിചപ്പെട്ടതെന്നും അവരുടെ വിവാഹ സമയത്ത് മദാമ്മ ഹിന്ദുമതം സ്വീകരിച്ചുവെന്നും ഇപ്പോൾ ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലാണെന്നും അതിനു 8 വർഷം പിടിക്കുമെന്നും അയാൾ എന്നോടു പറഞ്ഞു. പ്രോജെക്റ്റ് വർക്കിനാണത്രെ അവരുടെ ഗോവൻ യാത്ര.

എനിയ്ക്ക് രണ്ടുപേരുടേയും ഒരു ഫോട്ടോ കിട്ടിയാൽ കൊള്ളാമെന്ന് അതിയായ ഒരു പൂതി. “രണ്ടാളും ചേർന്നുള്ള ഒരു ഫോട്ടോ ഞാനെടുത്തോട്ടേ?‘ എന്ന് ഞാനയാളോട് ചോദിച്ചു. അയാളെ കാണാൻ എന്റെ മകനെപ്പോലെ ഉണ്ടെന്നും; കൂടെ യാത്ര ചെയ്തതാരെന്ന് എന്റെ ഭാര്യ ചോദിക്കുമ്പോൾ കാട്ടിക്കൊടുക്കാനാണ്‌ ഫോട്ടോ എന്നും ഞാനയാളോട് പറഞ്ഞു. എന്റെ മകന്റെ ഫോട്ടോ ഞാൻ അയാൾക്ക് കാട്ടിക്കൊടുക്കുകയും അയാളത് താല്പര്യപൂർവ്വം മദാമ്മയെ കാണിക്കുകയും ചെയ്തു.

സിദ്ധാർത്ഥ് അരേടത്ത് (എന്റെ മകൻ) - വിവിധ പോസുകളിൽ

തന്റെ ഫോൺ നമ്പർ എനിയ്ക്കു തരാമെന്നും ഫോട്ടോകൾ വാട്ട്സ്ആപ്പ് വഴി ഷെയർ ചെയ്യാമെന്നും അയാളെന്നോട് പറഞ്ഞു. തന്റെ സുന്ദരിയായ ഭാര്യയുടെ ഫോട്ടോ അപരിചിതനായ ഒരാൾക്ക് കൊടുക്കാൻ മാത്രം ആരോഗ്യകരമല്ല ഇന്ത്യൻ ചുറ്റുപാടുകളെന്ന് അയാൾക്ക് തോന്നിക്കാണണം. അല്ലെങ്കിലും ഭാര്യയുടെ ഫോട്ടോ അയാളെന്തിനെനിയ്ക്കു തരണം? “ഫോട്ടോ എടുക്കരുത്” എന്നാണ്‌ അയാൾ പറഞ്ഞത് എന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ സമ്മതം അറിയിച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.

മൂത്രമൊഴിച്ചിട്ട് മണിക്കൂറുകളായിരിക്കുന്നു. മൂത്രമൊഴിക്കാനായി ഞാൻ ശൗചാലയത്തിലേക്കു നടന്നു. ടോയ്ലെറ്റിന്റെ വാതിൽ തുറന്ന് ഞാൻ അകത്തു കടന്നു. അവിടത്തെ വെസ്റ്റേൺ കമോഡിൽ ഒന്നേ നോക്കിയുള്ളു; ഞാൻ പുറത്തു കടന്നു  വാതിലടച്ചു. എനിയ്ക്ക് ആകപ്പാടെ ഓക്കാനം വന്നു. കമോഡിന്റെ മുകളിലും നിലത്തുമായി ആരോ അനല്പ്പമായ അളവിൽ വിസർജ്ജിച്ചു വച്ചിരിക്കുന്നു. ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ? അടുത്ത ടോയ്‌ലെറ്റിൽ കയറി മൂത്രമൊഴിച്ച ഞാൻ സ്വയം ശപിച്ചുകൊണ്ട് എന്റെ സീറ്റിൽ തന്നെ വന്നിരുന്നു

യാത്രക്കാർ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കുകയും കാലിയായ പ്ളാസ്റ്റിക് കവറുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും  മറ്റും വണ്ടിയുടെ ജനലിലൂടെ പുറത്തേക്കെറിയുകയും ചെയ്തപ്പോൾ ഞാൻ ഇടപെട്ടു. 'പ്ളാസ്റ്റിക് മൂലം മലിനമായ ഭൂമിയെ നിങ്ങൾ കണ്ടിട്ടില്ലേ' എന്നും 'പുറത്തു കളയുന്ന ഈ വസ്തുക്കൾ ബോഗിയിൽ ഒരിടത്ത് വച്ചു കൂടേ' എന്നും ഞാനവരോട് ചോദിച്ചു. പെട്ടിയും കുട്ടിയും വച്ച് സ്ഥലമില്ലാത്ത ഈ വണ്ടിയിൽ ഇതൊക്കെ ഇടാൻ സ്ഥലമെവിടെ എന്നായി അവർ. സത്യത്തിൽ ടോയ്ലെറ്റിന്റെ അടുത്തു പോലും ഒരു ‘കൂഡേദാൻ’ ഇല്ലെന്ന കാര്യം അപ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടു. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലം അന്വേഷിച്ച് ഞാൻ കമ്പാർട്ട്മെന്റു മുഴുവൻ നടന്നു. അപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റ് ജാംബവാന്റെ കാലത്തുണ്ടാക്കിയതാണെന്ന് എനിയ്ക്ക് മനസ്സിലായി.  റയിൽവേ നന്നാവുന്ന ഒരു ലക്ഷണവും അപ്പോൾ ഞാൻ എന്റെ മനസ്സിൽ കണ്ടില്ല.

ജാംബവാനെക്കുറിച്ചോർത്തപ്പോൾ എന്റെ ചിന്ത ആർഷഭാരതത്തിലേക്ക് തിരിഞ്ഞു. ജാംബവാൻ ഒരു കരടിയായിരുന്നു; അല്ലെങ്കിൽ കരടിയുടെ മുഖമുള്ള മനുഷ്യൻ (അതോ കുരങ്ങോ?).  നരസിംഹവും അത്തരം ഒരു രൂപമായിരുന്നുവല്ലോ! സിഹം, പുലി, എലി, അണ്ണാൻ, മയിൽ, കാക്ക തുടങ്ങി ഒരുമാതിരി എല്ലാ ജീവജാലങ്ങളും ഭാരതീയ പുരാണേതിഹാസങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ നിലനിൽപ്പിന് അവയ്ക്കുള്ള പ്രാധാന്യം കാണിക്കാനായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുക. പക്ഷേ, ഇപ്പോൾ മനുഷ്യർക്ക് ഇവയുടെ നാശത്തിൽ ഒരു ആകുലതയുമില്ല. ഒരുമാതിരി പക്ഷിമൃഗാദികളെ ഒക്കെ അവൻ കൊന്നൊടുക്കി അവയുടെ വംശഹത്യ നടത്തി. കൊതുകിനെ മാത്രം അവൻ അതിൽ നിന്നൊഴിവാക്കി. ആൾ ഔട്ട്, ഗുഡ് നൈറ്റ് തുടങ്ങിയ കൊതുകുനാശിനികൾ ഉണ്ടാക്കി വിറ്റ് പണം ഉണ്ടാക്കാൻ  വേണ്ടിയായിരിക്കും കൊതുകിന്റെ വംശം നിലനിർത്താൻ അവൻ താല്പര്യപ്പെട്ടതെന്ന് ഞാൻ ഊഹിച്ചു. പലതരം അസുഖങ്ങൾ പരത്തി അതുവഴി ധാരാളം പണമുണ്ടാക്കാൻ സഹായിക്കുന്ന കൊതുകിനെ നശിപ്പിക്കാൻ ഏതു മരുന്നുകമ്പനിക്കാരാണ് കൂട്ടു നിൽക്കുക?

ശ്രീരാമന്റെ കാലത്തും ജാംബവാൻ ജീവിച്ചിരുന്നുവെന്ന് രാമായണം വ്യക്തമാക്കുന്നു. എന്നിട്ടും പഴയകാലത്തെ സൂചിപ്പിക്കുന്നതിന് "ജാംബവാന്റെ കാലം" എന്നു പറയുന്നതിലെ യുക്തി എനിയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഞാനിനി അത്തരം സന്ദർഭങ്ങളിൽ 'ശ്രീരാമന്റെ കാലത്ത്' എന്നോ 'ഹനുമാന്റെ കാലത്ത്' എന്നോ മാത്രമേ ഉപയോഗിക്കൂ.

എന്റെ കമ്പാർട്ട്മെന്റിലെ പല ബർത്തുകളുടേയും സ്ഥിതി വളരെ ശോചനീയമായിരുന്നു. ഞാനിരുന്ന സ്ഥലത്തെ ജനൽ പൊട്ടിപ്പോളിഞ്ഞിരുന്നു. ഞാൻ കമ്പാർട്ട്മെന്റിന്റെ നമ്പറും ഫോട്ടോയും എന്റെ മൊബൈലിൽ പകർത്തി. ഇത് മന്ത്രിക്കോ റയിൽബോർഡ് ചെയർമാനോ മറ്റാർക്കുമോ വേണമെങ്കിലും പരിശോധിക്കാലോ; എന്റെ വാക്കുകൾ പൊള്ളയാണോ എന്നും.

തീവണ്ടിയിലെ പൊട്ടിപ്പൊളിഞ്ഞ ജനൽ

മഴ പെയ്യുമ്പോൾ അടച്ചിട്ട, ജനലിൽ കൂടി പുറത്തുള്ള വെളിച്ചം കാണുന്നതാണ് മുകളിൽ കൊടുത്ത ചിത്രം. വെളിച്ചം മാത്രമല്ല മഴവെള്ളവും ആ വിടവുകളിലൂടെ ഞങ്ങളെത്തേടി വന്നു. WGSCN 91204 എന്ന ബോഗീ നമ്പർ കാണിക്കുന്നതാണ് അടുത്ത 2 ചിത്രങ്ങൾ.

കമ്പാർട്ട്മെന്റിന്റെ ഒരു ഉൾക്കാഴ്ച


S1 കമ്പാർട്ട്മെന്റ് - ഒരു പുറംകാഴ്ച

വിശക്കുമ്പോൾ ജഠരാഗ്നിയണക്കാൻ കയ്യിൽ കരുതിയ 'നാഷ്പതി' ഒന്നോ രണ്ടൊ എടുത്ത് ഞാൻ കഴിച്ചു. പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നത് എന്റെ ശീലങ്ങളിൽ അപൂർവ്വമാണ്.  ഏതാണ്ട് മൂന്നര മണിയായപ്പോൾ വണ്ടി ഗുജറാത്തിലെ വഡോദര സ്റ്റേഷനിൽ എത്തി.

                                                                                              ......................................... തുടരും

















                                

2 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ഹോ!!!!!

ഡിറ്റക്ടീവ്‌ തന്നെ.

എന്തെല്ലാമാ കണ്ടുപിടിയ്ക്കുന്നത്‌??തലനാരിഴ കീറി പരിശോധിക്കുന്ന ആൾക്ക്‌ ആള്രൂപൻ എന്ന പേരു അനുയോജ്യം തന്നെ .

ആൾരൂപൻ പറഞ്ഞു...

സുധീ, എന്റെ ബ്ളഡ് ഗ്രൂപ്പ് OPPOSITIVE ആണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു സമീപനം.
ശരിക്കും എന്റെ ബ്‌ളഡ് ഗ്രൂപ്പ് BE POSITIVE ആയിരുന്നെങ്കിൽ എന്ന് ഞാനാശിക്കാറുണ്ട്.