2015, ജൂലൈ 5, ഞായറാഴ്‌ച

യോഗ

ഓരോന്നിനും ഓരോ സമയമുണ്ടെന്നു പറയുന്നത് വെറുതെയല്ല.. ഇപ്പോഴത്തെ  സമയം 'യോഗ'യുടേതാണ്. അതുകൊണ്ടാണല്ലോ പഴഞ്ചനായ യോഗയെ പൊടിതട്ടിയെടുത്ത് നമ്മുടെ നരേന്ദ്രമോഡി പോപ്പുലറാക്കിയത്.

എന്റെ മെലിഞ്ഞ ശരീരം കണ്ടിട്ടാണോ എന്തോ, കാണുന്നവരൊക്കെ എന്നോട് ഇപ്പോൾ  ചോദിക്കുന്നത് യോഗ ചെയ്യാറുണ്ടോ എന്നാണ്. ആ ചോദ്യത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നത് 'യോഗ' എന്നത് ചെയ്യാനുള്ള എന്തോ ഒന്നാണെന്നാണ്. അല്ലെങ്കിൽ അങ്ങനെ ചോദിക്കില്ലല്ലോ? ഇനി വേറേ ചിലരുണ്ട്; അവർ ചോദിക്കുന്നത് യോഗാഭ്യാസം ചെയ്യാറുണ്ടോ എന്നാണ്.  ചോദ്യമെന്തായാലും,  ഈ യോഗയും യോഗാഭ്യാസവും തമ്മിൽ ഉള്ളത് ഒരു അഭ്യാസത്തിന്റെ വ്യത്യാസമാണെന്ന് വ്യക്തമാണല്ലോ?

അഭ്യാസം എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് എന്റെ കുട്ടിക്കാലമാണ്. മലയാളം മീഡിയത്തിൽ സ്കൂളിൽ പഠിച്ച എന്റെ എല്ലാ മലയാളം ടെക്സ്റ്റ് ബുക്കുകളിലും പാഠത്തിന്റെ അവസാനം 'അഭ്യാസം' എന്നെഴുതി അതിന്റെ താഴെ കുറേ ചോദ്യങ്ങൾ കൊടുത്തിരുന്നു. ഈ അഭ്യാസവും ചോദ്യങ്ങളും തമ്മിലുള്ള ബന്ധം അന്ന് എനിയ്ക്കു മനസ്സിലായില്ലെങ്കിലും 'അഭ്യാസം' എന്നാൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണെന്ന് വ്യക്തമായിരുന്നു. മാത്രമല്ല, ഈ ചോദ്യങ്ങളെല്ലാം വീട്ടിൽ നിന്ന് ഉത്തരമെഴുതേണ്ടതാണെന്ന് ടീച്ചർമാർ പറയുകയും കൂടി ചെയ്തപ്പോൾ 'അഭ്യാസം' എന്നാൽ വീട്ടിലിരുന്നുത്തരമെഴുതേണ്ട ചോദ്യങ്ങളാണെന്ന് ഞാൻ മനസ്സിലാക്കി.

നാട്ടിൻപുറത്തെ ആൺകുട്ടികൾ ചെയ്യാത്ത കുരുത്തക്കേടുകളില്ല. തട്ടിൻപുറത്ത് കയറി നോക്കുക, കാണുന്ന മരത്തിലെല്ലാം വലിഞ്ഞു കേറുക, പശുക്കുട്ടിയുടെ പുറത്തു കയറിപ്പോകുക എന്നിങ്ങനെ പലേ തല്ലുകൊള്ളിത്തരങ്ങളും അവർ ചെയ്യും. അപ്പോൾ മുതിർന്നവർ അവരോട് 'നീ എന്തൊക്കെ അഭ്യാസമാണെടാ കാണിക്കുന്നത്?' എന്ന് ചോദിക്കുന്നത് കേൾക്കാം. ഇതു കേൾക്കുമ്പോൾ ഞാനാകെ കൺഫ്യൂഷനിലാകുമായിരുന്നു. കാരണം പാഠപുസ്തകത്തിൽ കൊടുത്ത അഭ്യാസമാണപ്പോൾ എന്റെ മനസ്സിൽ വരുക.  പുസ്തകമില്ലാതെ എന്തഭ്യാസം? പക്ഷേ, പിന്നെപ്പിന്നെ എനിയ്ക്ക് കാര്യങ്ങൾ മനസ്സിലായി. കയ്യുകൊണ്ടും കാലുകൊണ്ടും ശരീരം കൊണ്ടും മറ്റും ചെയ്യുന്ന ഏതോ പണിക്കാണ് അഭ്യാസമെന്ന് പറയുന്നതെന്ന് ഞാൻ അങ്ങനെ മനസ്സിലാക്കി. അപ്പോഴെന്റെ സംശയം ചോദ്യോത്തരമെഴുതുന്നത് എങ്ങനെ അഭ്യാസമാകുമെന്നായിരുന്നു. ഇന്നത്തെപ്പോലെ കുട്ടിക്കാലത്തും സംശയനിവൃത്തി വരുത്തുന്ന ശീലം എനിയ്ക്കില്ലാതിരുന്നതിനാൽ ഇതൊക്കെ സംശയമായിത്തന്നെ എന്നിൽ നിലനിൽക്കുകയും ചെയ്തു.  കാണാപ്പാഠം പഠിക്കുന്നത് വായ കൊണ്ടാണെന്നും അതുകൊണ്ടാണ് പഠിക്കുന്നതിന് വിദ്യാഭ്യാസം എന്നു പറയുന്നതെന്നും ഞാൻ പിന്നീട് മനസ്സിലാക്കി.

അഭ്യാസത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു വാക്ക് എന്റെ ഓർമ്മയിൽ വന്നത്. ഇതും ഞാൻ സ്കൂളിൽ പഠിക്കുമ്പോഴത്തെ കാര്യമാണ്. എന്റെ സ്കൂളിൽ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് കിട്ടി. ഇതറിഞ്ഞപ്പോൾ ഞാൻ കരുതിയത് അവന് മലേഷ്യയിലെ അവന്റെ അമ്മാവൻ എന്തോ കളിപ്പാട്ടക്കപ്പൽ അയച്ചു കൊടുത്തതായിരിക്കുമെന്നാണ്. 'ഷിപ്പ്' എന്നാൽ കപ്പലാണെന്നൊക്കെ ഞാനെന്നേ പഠിച്ചു വച്ചിരുന്നു.  അവന്റെ കളിപ്പാട്ടം അന്വേഷിച്ചു ചെന്നപ്പോഴാണ് അവന് സ്കൂളിൽ നിന്ന്, നല്ലപോലെ പഠിച്ചതിന് പണം കിട്ടിയ കാര്യം എനിയ്ക്ക് മനസ്സിലായത്.

അതൊക്കെ പഴയ കാര്യം. അപ്പോൾ പറഞ്ഞു വന്നത് 'യോഗ'യെക്കുറിച്ചല്ലേ?  കേരളം 'കേരള' ആയതുപോലെയാണ് 'അന്തം വിട്ടു പോയി' 'യോഗം' യോഗ ആയത് എന്നു മലയാളിക്ക് അറിയുമോ ആവോ? ഓരോന്നു വന്നു കൂടുന്നതിനല്ലേ നമ്മൾ 'യോഗം' എന്നു പറയാറ്? 'ആർക്കെങ്കിലും എന്തെങ്കിലും വന്നു പിണയുമ്പോൾ നമ്മൾ പറയാറില്ലേ? 'അവന്റെ ഒരു യോഗം കണ്ടില്ലേ?' എന്ന്. 'അവന് എന്തോ വന്നു കൂടി' എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

ആളുകൾക്ക്  ലോട്ടറി അടിക്കുമ്പോഴും നമ്മൾ ഇങ്ങനെ പറയാറുണ്ട്: 'അവന്റെയൊക്കെ ഒരു യോഗം കണ്ടില്ലേ?' എന്ന്.  അപ്പോൾ ആളുകൾക്ക് നല്ലതോ ചീത്തയോ ആയത് എന്തെങ്കിലും  വന്നു ചേരുന്നതാണ് യോഗം എന്നു വരുന്നു.

എന്നാൽ ഈ യോഗത്തിനും നേരത്തേ പറഞ്ഞ യോഗാഭ്യാസമെന്ന യോഗത്തിനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? അതല്ലെങ്കിൽ, ഈ 'യോഗം' ഉള്ളവനെ ആരെങ്കിലും 'യോഗി' എന്നു വിളിക്കുന്നുണ്ടോ?

രോഗം ഉള്ളവനെ രോഗി എന്നും ഭോഗം ഉള്ളവനെ ഭോഗി എന്നും വിളിക്കാമെങ്കിൽ 'യോഗം' ഉള്ളവനെ 'യോഗി' എന്നും വിളിക്കേണ്ടതായിരുന്നു. പക്ഷെ യോഗം ഉള്ളവനെ നമ്മൾ ഒരു ചുക്കും വിളിക്കാറില്ല; കഷ്ടം.

എന്റെ അറിവിൽ ഏറ്റവും കൂടുതലുള്ള യോഗം പൊതുയോഗം തന്നെയാണ്. പൊതുജനങ്ങൾ ഒത്തുകൂടുന്നതാണല്ലോ പൊതുയോഗം. ഇംഗ്ലീഷിലാണെങ്കിൽ 'പബ്ലിക് മീറ്റിങ്ങ്' എന്നു പറയാം.  അപ്പോൾ മീറ്റിങ്ങാണ് യോഗം എന്നു തിരിച്ചും പറയാം. കുറേ ആളുകൾ കൂടിച്ചേരുന്നതാണ് പൊതുയോഗമെങ്കിൽ 'കൂടിച്ചേരലാണ്' യോഗം എന്നു സാമാന്യവൽക്കരിക്കാം. അതു തന്നെയാണ് ' അവന്റെ ഒരു യോഗം കണ്ടില്ലേ' എന്നു പറയുന്നതിലെ യുക്തിയും. അപ്പോൾ, കയ്യുകൊണ്ടും കാലുകൊണ്ടും ശരീരം കൊണ്ടും മറ്റും അഭ്യാസം കാണിക്കുന്നതിനെ യോഗം എന്നു പറയുന്നത് എങ്ങനെ ശരിയാകും?

ഗജകേസരിയോഗം എന്നു കേട്ടിട്ടില്ലേ?   ഗുരുചണ്ഡാളയോഗം എന്നും കേട്ടു കാണും?  ജാതകത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ കേന്ദ്രസ്ഥാനത്ത് ഗുരുവെന്ന വ്യാഴം വന്നുചേരുന്നതിനാണ് ഗജകേസരിയോഗം എന്നു പറയുന്നത്. ഗുരുവും രാഹുവും ഒരുമിച്ച് ചേർന്ന് ജാതകത്തിലെത്തുന്നതാണ് ഗുരുചണ്ഡാളയോഗം. അപ്പോൾ, യോഗം എന്നാൽ കൂടിച്ചേരലാണെന്നതിന് ഇനിയും കൂടുതൽ തെളിവിന്റെ ആവശ്യമില്ല.  എന്നിട്ടും ഈ കയ്യും കാലും കൊണ്ട് കാണിക്കുന്ന പണിക്ക് 'യോഗ' എന്ന് പറഞ്ഞാലെങ്ങനെ ശരിയാകും? 'ഗജകേസരിയോഗ'-യിൽ കയ്യിനും കാലിനുമൊന്നും പ്രസക്തിയില്ലല്ലോ.

ഇനി ഈ യോഗ, യോഗ എന്നു പറയുന്ന യോഗാഭ്യാസം ചെയ്തു നോക്കിയിട്ടുണ്ടോ? അത് ജീവിതത്തിൽ ഒരു പതിവാക്കി നോക്കിയിട്ടുണ്ടോ? അപ്പോഴറിയാം അതുകൊണ്ടുള്ള ഗുണങ്ങൾ. വെറുതെയല്ലല്ലോ ഈ അഭ്യാസത്തിന് ഒരു ലോകദിനം തന്നെ അനുവദിച്ചു കൊടുത്തത്!

ഇനി യോഗയുടെ കൂടെയുള്ള  പ്രാണായാമം ശീലിച്ചു നോക്കിയിട്ടുണ്ടോ?  യോഗാഭ്യാസം ചെയ്യുന്ന ആരെങ്കിലും പ്രാണായാമം ചെയ്യാതിരിക്കുമോ?  ഇല്ല തന്നെ. പ്രാണായാമം ശീലിച്ചവന് എപ്പോൾ വേണമെങ്കിലും ശ്വാസവും പ്രാണവായുവുമൊക്കെ പിടിച്ചു നിർത്താനാകും. എത്ര നേരം വേണമെങ്കിലും പിടിച്ചു നിർത്താനാകും. വെറുതെയല്ല 'നിത്യാഭ്യാസി ആനയെ എടുക്കും' എന്ന് പണ്ടുള്ളവർ പറഞ്ഞത്.

ശ്വാസം പിടിച്ചു നിറുത്തുന്നതിനേക്കാൾ ശ്രമകരമായി മറ്റെന്തുണ്ട് ജീവിതത്തിൽ? അതു നിന്നു പോകുമ്പോഴാണല്ലോ നമ്മൾ 'കാറ്റു പോയി' എന്നു പറയുന്നത്. കാറ്റു പോയവന്റെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ. അപ്പോൾ ശ്വാസം പിടിച്ചു നിർത്തുന്നവനാണോ തനിക്കു വരുന്ന ദേഷ്യം പിടിച്ചു നിറുത്തുവാൻ പ്രയാസം? അവനാണോ അവന്റെ സങ്കടങ്ങളും സന്തോഷപ്രകടനങ്ങളും പിടിച്ചു നിർത്താൻ പ്രയാസം?   അപ്പോൾ യോഗാഭ്യാസം ചെയ്യുന്നവൻ എങ്ങനെ നോക്കിയാലും നല്ലൊരഭ്യാസി തന്നെ ആണെന്നു വരുന്നു.അപ്പോൾ പ്രാണായാമം ചെയ്യുന്നവൻ (ഇപ്പറഞ്ഞ യോഗാഭ്യാസങ്ങൾ ചെയ്യുന്നവനും) സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നവനാണെന്നു വരുന്നു. അപ്പോൾ അങ്ങനെയുള്ളവന് സന്തോഷവുമില്ല, സങ്കടവുമില്ല, വിരോധവുമില്ല, അസൂയയുമില്ല, കുശുമ്പുമില്ല, ആഗ്രഹങ്ങളുമില്ല, പക്ഷഭേദങ്ങളുമില്ല എന്നു വരുന്നു. അവനല്ലേ യോഗി?  അപ്പോൾ ഈ യോഗ, യോഗ എന്നു പറയുന്ന യോഗാഭ്യാസം ശരിക്കു ചെയ്യുന്നവൻ സന്തോഷവും സങ്കടവും വിരോധവും അസൂയയും കുശുമ്പും ആഗ്രഹങ്ങളും പക്ഷഭേദങ്ങളും മറ്റും ഇല്ലാത്തവനായിത്തീരുന്നു.  ഇതിനെയെല്ലാം ഒതുക്കിനിർത്താവുന്ന സ്വഭാവം അവനു 'വന്നു ചേരുന്നു'. അങ്ങനെ വന്നു 'ചേരുന്നതാണ്' യോഗം എന്നു നമ്മൾ നേരത്തെ കണ്ടതാണല്ലോ.

അപ്പോൾ ശരിയായും പതിവായും യോഗാഭ്യാസം ചെയ്യുന്നവർ യോഗികൾ തന്നെ. യോഗികളാണല്ലോ നിഷ്പക്ഷരായി, നിർമ്മമരായി, സമചിത്തതയോടെ കാര്യങ്ങൾ ചെയ്യുന്നത്. അവർക്കാണല്ലോ ജയത്തിലും പരാജയത്തിലും, സുഖത്തിലും ദു:ഖത്തിലും ഉയർച്ചയിലും താഴ്ചയിലും നിർവ്വികാരതയോടെ, നിഷ്പക്ഷരായി, നിർമ്മമരായി കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത്.  അവർക്കാണല്ലോ സമൂഹത്തിനു വേണ്ടി എന്തെങ്കിലും നല്ലതു ചെയ്യാനാകുക.  അതു തന്നെയാണ് ശ്രീകൃഷ്ണൻ ഭഗവത്ഗീതയിൽ അർജുനനോട് പറഞ്ഞതും.

"യോഗസ്ഥ കുരു കർമ്മാണി സംഗം ത്യക്ത്വാ ധനഞ്ജയ:
സിദ്ധ്യസിദ്ധ്യോ: സമോഭൂത്വാ സമത്വം 'യോഗ' ഉച്യതേ."

(അല്ലയോ ധനഞ്ജയ, ആസക്തി ത്യജിച്ച്, യോഗനിഷ്ഠനായി കർമ്മങ്ങൾ അനുഷ്ഠിക്കുക. സിദ്ധിയിലും അസിദ്ധിയിലും ഉള്ള സമചിത്തതയെയാണ് 'യോഗം' എന്നു പറയുന്നത്.)

അപ്പോൾ മനുഷ്യനെ യോഗി ആക്കാനുള്ള അഭ്യാസങ്ങളാണ് ഈ യോഗാഭ്യാസങ്ങൾ. അല്ലാതെ ശരീരം ഫിറ്റാക്കി വയ്ക്കാൻ മാത്രമുള്ളതല്ല.

അന്തർദേശീയ യോഗദിനത്തിലല്ലാതെ, എല്ലാ ദിവസവും എല്ലാ ജാതി മതസ്ഥരും ഈ അഭ്യാസം ശീലമാക്കിയിരുന്നുവെങ്കിൽ!

6 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

ഇതൊരു രാഷ്ട്രീയക്കാരുടെ പണി ആയിപ്പോയി ആൾരൂപൻ. ഇത്രയും ചോദ്യങ്ങൾ ഉയർത്തി ഒന്നിനും ഉത്തരം പറയാതെ പോകുന്ന ഈ പോക്ക്. പുസ്തകത്തിലെ അഭ്യാസം അത് പോലെ വിട്ടു. അത് കഴിഞ്ഞ് യോഗം ആണോ യോഗ ആയത് എന്ന്. ആകെ ഒരു കണ്‍ഫ്യുഷൻ ആക്കി വിട്ടിട്ടു പോയി. ഏതായാലും ഭഗവത് ഗീത യിലൂടെ യോഗ യുടെ അർത്ഥം പറഞ്ഞു തന്നു. നന്നായി.

( ഈ സംസ്കൃതം ഒക്കെ നല്ല പിടിയാ അല്ലേ?)

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

പ്രശസ്തമായ 'കർമണ്യേവാധികാരസ്തേ' എന്ന ശ്ലോകത്തിന്റെ തുടർച്ചയാണ് ശ്രീ. ആൾരൂപൻ ഉദ്ധരിച്ചിരിക്കുന്ന 'യോഗസ്ഥ' എന്ന് തുടങ്ങുന്ന ശ്ലോകം. ഒരർത്ഥത്തിൽ ഭഗവദ്ഗീതയുടെ രത്നചുരുക്കം തന്നെ ഇതാണ്. പക്ഷേ, പ്രയോഗത്തിൽ എളുപ്പമല്ല എന്ന് മാത്രം.

ആൾരൂപൻ പറഞ്ഞു...

ബിപിൻ ജി, യോഗ എന്ന് നാം വിവക്ഷിക്കുന്ന 'ആസനങ്ങൾ' (അഭ്യാസങ്ങൾ) മാർഗ്ഗം (path) മാത്രമാണെന്നും യഥാർത്ഥ 'യോഗ' എന്ന ലക്ഷ്യം (destination) മനസ്സിന്റെ ഒരവസ്ഥയാണെന്നും പറയാനുള്ള 'പിടി'യേ എനിയ്ക്കുള്ളു.

കൊച്ചു ഗോവിന്ദൻ, ശ്വാസം പിടിച്ചു നിറുത്താമെങ്കിൽ പിന്നെ വേറേ എന്താണ് പ്രയോഗിക്കാൻ എളുപ്പമല്ലാത്തത്? എല്ലാം താല്പര്യം പോലിരിക്കും....

സുധി അറയ്ക്കൽ പറഞ്ഞു...

ദേഷ്യം പിടിച്ച്‌ നിർത്താൻ യോഗ നല്ലതാണെങ്കിൽ അത്‌ ചെയ്യാൻ തുടങ്ങേണ്ടിയിരിയ്ക്കുന്നു.

ആൾരൂപൻ പറഞ്ഞു...

ശ്വാസം (ജീവൻ) പിടിച്ചുനിറുത്തുന്നവനാണോ ദേഷ്യം പിടിച്ചു നിറുത്താൻ പ്രയാസം. പ്രാണായാമം ഒന്നു ശീലിച്ചു നോക്കൂ സുധീ.

അന്നൂസ് പറഞ്ഞു...

ചിന്തകളിലൂടെ ലയിച്ചു ലയിച്ചങ്ങനെ.....ആശംസകള്‍.