2015, മേയ് 27, ബുധനാഴ്‌ച

മാണിസ്സാറിന് സത്യപരിശോധന പോരേ?

അരുവിക്കരയിലെ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വാർത്ത. മുന്നണികൾ പോകേണ്ടത് 'അരുവിക്കര'യിലേക്കാണെങ്കിലും 'കടൽക്കര'യിലേക്ക് പോകുന്ന മട്ടിലാണ് അവരുടെ മനോഭാവം എന്നെനിക്ക് തോന്നുന്നു. വോട്ടർമാരെല്ലാവരും കൂടെ ചേർന്ന് തോല്പിച്ചു വിട്ടാൽ കടലിൽ വീഴുന്നതിനു സമാനമായിരിക്കും. പിന്നെ ഉടനെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കാര്യം കട്ടപ്പൊകയാകാനേ വഴിയുള്ളു.

പിണറായി വീരേന്ദ്രകുമാറിനെ യൂഡീഫിലേക്കയച്ചിരുന്നില്ലെങ്കിൽ അവർ അധികാരത്തിൽ വരില്ലായിരുന്നു. അങ്ങനെ വരുമ്പോൾ പിണറായി യൂഡീഫിന്റെ അഭ്യുദയകാംക്ഷിയാണെന്നു പറയേണ്ടി വരും. ഇപ്പോൾ ഷിബു ബേബി ജോൺ പറയുന്നത് യൂഡീഎഫിന് പ്രയാസം നേരിടുമ്പോഴൊക്കെ സഖാവ് വീ. എസ്. സഹായിക്കാനെത്തുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ പരസ്പരം സഹായിക്കുന്നതു കൊണ്ടാകും ഇരു മുന്നണികളും മാറിമാറി അധികാരത്തിലെത്തുന്നത്. എങ്കിൽ നമുക്കിനി വേണ്ടത് വേറെ ഒരു മുന്നണി തന്നെയാണ്.

എൽഡീഫിനേയും യൂഡീഫിനേയും ജനങ്ങൾക്ക് മടുത്ത സ്ഥിതിക്ക് പുതിയൊരു മുന്നണിയുണ്ടായിരുന്നെങ്കിൽ ജനങ്ങൾക്കൊന്നു പരീക്ഷിച്ചു നോക്കാമായിരുന്നു. അഴിമതിയാണ് മുഖ്യവിഷയമെന്നിരിക്കേ അരുവിക്കരയിലേക്ക് പറ്റിയ നല്ല സ്ഥാനാർഥി നമ്മുടെ ബിജു രമേശായിരിക്കും. അദ്ദേഹമല്ലേ നല്ല ആർജ്ജവത്തോടെ ബാർ കോഴ ഈ അവസ്ഥയിലെത്തിച്ചത്? അദ്ദേഹത്തിന്റെ ബാറുകളെല്ലാം പൂട്ടിപ്പോയതിലുള്ള സങ്കടവും ദേഷ്യവും ഒക്കെയാണ് അദ്ദേഹത്തെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നല്ലേ തൽപ്പരകക്ഷികൾ പറഞ്ഞു നടക്കുന്നത്? അങ്ങനെ വരുമ്പോൾ തേരാ പാരാ നടക്കുന്നതിനു പകരം എലക്ഷനു നിൽക്കുന്നതല്ലേ എന്തുകൊണ്ടും നല്ലത്? ജയിച്ചാൽ എം എൽ എ ആകാം, അഴിമതിക്കെതിരേ പോരാടാം, അല്ലെങ്കിൽ മാണിയെപ്പിന്തുടർന്ന് നഷ്ടങ്ങളൊക്കെ നികത്തിയെടുക്കാം... അങ്ങനെ സാദ്ധ്യതകൾ പലതാണ്. തോറ്റാലോ? നഷ്ടപ്പെടാനൊന്നുമില്ല. എന്തായാലും കെട്ടിവച്ച കാശു കിട്ടും. ബിജു രമേശിനെക്കാൾ മെച്ചമായ സ്ഥാനാർത്ഥി ഇന്നത്തെ അവസ്ഥയിൽ മറ്റാരുണ്ട്? ഇനി അദ്ദേഹത്തിനു വയ്യെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളിയായാലും മതി. അമ്പിളിയാണല്ലോ നുണപരിശോധനയിലൂടെ ബിജു രമേശിന്റെ മാനം രക്ഷിച്ചത്? കേസിൻ വഴിത്തിരിവുണ്ടാക്കിയതും ഇതാണല്ലോ. ബീജെപിയും ബിജു രമേശും ബാലകൃഷ്ണപ്പിള്ളയും പീ സി തോമസും പീസീ ജോർജും ജോർജിന്റെ കൂടെ നിൽക്കുന്ന അരുവിക്കരയിലെ സകലമാന നാടാന്മാരും കൂടി ചേർന്ന് ഒത്തു പിടിച്ചാൽ അരുവിക്കരയിൽ രണ്ടു മുന്നണികളേയും കടൽക്കരയിലേക്കൊതുക്കാൻ കഴിയാവുന്നതേ ഉള്ളു.  മതപരിഗണന കൂടാതെ ഏകീകൃത നാടാര്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്, നാടാര്‍ സംയുക്ത സമിതി നാളെ പുത്തരിക്കണ്ടം മൈതാനിയില്‍ നാടാര്‍ സംഗമം നടത്തുകയാണത്രെ. മത പരിഗണന കൂടാതെ ഈ മൂന്നാം മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് അവർക്ക് നാളെ ഒരു തീരുമാനമെടുക്കാവുന്നതേയുള്ളു. അതാകുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു ഉത്തേജനവും ആകും. പക്ഷേ അതൊക്കെ സംഭവിച്ചാലല്ലേ എന്തെങ്കിലും നടക്കൂ? കേരളീയർക്ക് വിധിച്ചിട്ടുള്ളത് യൂഡീഫോ എൽഡിഫോ മാത്രമാണല്ലോ!  മതമില്ലാത്ത നാടാർ സംഗമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തത് 'ഘർ വാപ്പസി'യാണ്. ഇനി ഇപ്പോൾ നാടാന്മാർ മതപരിഗണന വേണ്ടെന്നു വച്ച് ഒരു മതകുമോ? അങ്ങനെ വല്ല 'ഘർ വാപ്പസി'യും നടക്കുമോ? എങ്കിൽ അച്ചന്മാരുടെ കാര്യമാകും കട്ടപ്പൊക.

രാത്രിയിൽ സൂര്യനുദിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് നമുക്കറിയാമെങ്കിലും അമ്പിളി പകൽ സമയത്ത് ഇങ്ങനെ പ്രശ്നമുണ്ടാക്കുമെന്ന് നമ്മൾ കരുതിയിരുന്നില്ല. അമ്പിളിയുടെ നുണപരിശോധന ഇപ്പോൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല ബാർ മുതലാളിമാർക്കും പ്രശ്നമായിരിക്കുന്നു. അതുകൊണ്ടാണല്ലോ നുണ പരിശോധനക്ക് തങ്ങളില്ലെന്ന് അവർ പ്രഖ്യാപിച്ചു കളഞ്ഞത്. എന്തായാലും കെ. എം. മാണി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നത്. സത്യത്തിൽ അതിന്റെ ആവശ്യമുണ്ടോ? ഇനി ഒരു കൊല്ലം കൂടിയേ അദ്ദേഹത്തിനവിടെ ഇരിക്കാൻ പറ്റൂ. അത്രയും കാലം അദ്ദേഹം അവിടെ ഇരുന്നാൽ ഇവർക്കെന്ത് നഷ്ടമാണ് വരുന്നത്? മാണിക്കും വലിയ ലാഭമൊന്നും ഇനി ഈ ചെറിയ കാലയളവിൽ കിട്ടാനില്ല. അതുകൊണ്ട് മാണി മന്ത്രിയായി തുടരട്ടെ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇനി പുതിയ മന്ത്രി വരുമ്പോൾ മന്ത്രിമന്ദിരംറിപ്പയർ ചെയ്യാനും പെയിന്റടിക്കാനുമൊക്കെ വേണ്ടുന്ന ചെലവൊക്കെ നോക്കുമ്പോഴും മാണി തന്നെ തുടരുന്നതാണ് കേരളത്തിനു നല്ലത്. ആ പണം കെ.എസ്.ആർ.ടി.സിക്കാർക്ക് പെൻഷൻ കൊടുക്കാനെങ്കിലും തികയാതെ വരുമോ?കുറച്ച് ലക്ഷങ്ങൾ ചെലവാകാതെ എന്തു മരാമത്തും പെയിന്റടിയും?

സത്യത്തിൽ കേരളത്തിൽ അഴിമതിക്കെതിരേ പോരാടുന്നത് ആം ആദ്മിക്കാരോ പീ. സീ. ജോർജോ ആർ. ബാലകൃഷ്ണപ്പിള്ളയോ ഒന്നുമല്ല. പിണറായിക്കമ്പനിക്കും അതിനുള്ള താല്പര്യം കുറവല്ലേ? സാക്ഷാൽ ബിജു രമേശാണ് അസൂയാർഹമായ ആ സ്ഥാനത്ത് വിരാജിക്കുന്നത്. തുടക്കത്തിൽ അദ്ദേഹം ഒറ്റക്കായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ധീരവും ദൃഡവുമായ നിലപാടും പിടിച്ചു നിൽപ്പും ഒടുവിൽ ഫലം കാണുകയാണ്; ബാർ കോഴ സത്യം തന്നെയാണെന്നാണ് ഒടുവിൽ ഗവണ്മെന്റിനും അന്വേഷണക്കാർക്കും ബോദ്ധ്യമായി വരുന്നത്; ജനങ്ങൾക്കത് പണ്ടേ അറിയുന്നതാണല്ലോ?

അടുത്ത എലക്ഷനിൽ ബിജു രമേശ് മൽസരിക്കണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങൾ അദ്ദേഹത്തെ ജയിപ്പിക്കാതിരിക്കില്ല. അഴിമതിക്കെതിരേയുള്ള ജനങ്ങളുടേ ആദ്യത്തെ പ്രതികരണമാകട്ടെ അദ്ദേഹത്തിന്റെ വിജയം. ഒന്നുമില്ലെങ്കിലും ഒരു വലിയ അഴിമതിയല്ലേ അദ്ദേഹം പുറത്തു കൊണ്ടു വന്നത്?

പാവം, മാണി. അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നൊക്കെ പറഞ്ഞാൽ എന്തൊരന്യായമാണ്. അദ്ദേഹത്തെപ്പോലെയുള്ള പുണ്യാളന്മാർ അധികമുണ്ടോ? അദ്ദേഹം സത്യമേ പറയൂ എന്ന് ആർക്കാണ് അറിയാത്തത്? അദ്ദേഹം നുണ പരിശോധനക്ക് വിധേയനാകാത്തത് ആ യന്ത്രത്തെ പേടിയുള്ളതു കൊണ്ടൊന്നുമല്ല. ജീവിതത്തിൽ ഒരു തവണ അബദ്ധം പറ്റാത്ത മനുഷ്യരുണ്ടോ? അങ്ങനെ അബദ്ധവശാൽ, നുണപരിശോധനയിൽ പറയുന്നത് "ഞാൻ കോഴ വാങ്ങിയില്ല" എന്നായിപ്പോകുമോ എന്നാണദ്ദേഹത്തിന്റെ പേടി മുഴുവൻ! അതുകൊണ്ടു മാത്രമാണ് അദ്ദേഹം ഈ പരിശോധനക്ക് മടിച്ചു മടിച്ച് നിൽക്കുന്നത്. ഇത്രയും സത്യസന്ധനായ അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നത് കേരളീയർ അനുവദിക്കൻ പാടില്ല തന്നെ. സത്യത്തിൽ അദ്ദേഹത്തെ സത്യപരിശോധനക്ക് വിധേയനാക്കുന്നതാണ് ഉചിതം. ശരിയും അതാണ്. അതാകുമ്പോൾ അദ്ദേഹത്തിനും സന്തോഷവും സമ്മതവും ആയിരിക്കും. സത്യപരിശോധനയിൽ "ഞാൻ കോഴ വാങ്ങി" എന്ന സത്യം പറയാമല്ലോ; അതിലെന്താ തെറ്റ്?  എന്നിട്ടും ഈ വിജിലൻസുകാർ സത്യപരിശോധനയെക്കുറിച്ച് ആലോചിക്കാതെ നുണപരിശോധന, നുണപരിശോധന എന്നു പറയുന്നതാണ് എനിയ്ക്ക് മനസ്സിലാകാത്തത്.

4 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ബിജു ചേട്ടനെ പുകഴ്ത്തി പുകഴ്ത്തി കേജ്രിവാൾ ചേട്ടനുമായി താരതമ്യം ചെയ്യുമോ എന്ന് പേടിച്ചു പോയി!
ഇനിയൊരു തവണ കൂടി യൂഡീയെഫ് ഭരിക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം സാമ്പത്തികമായും ഭരണപരമായും കുത്തഴിഞ്ഞു കിടക്കുന്ന ഈ ഗവണ്മെന്റിന്റെ കൊള്ളരുതായ്മകൾ അനുഭവിക്കാൻ പോകുന്നത് അടുത്ത ഗവണ്മെന്റ് ആണ്. അപ്പൊ, അത് ഇവര് തന്നെ അനുഭവിക്കണം. എന്താ, ആ പറഞ്ഞതിൽ വല്ല കറക്ടും ഇല്ലാതില്ലല്ലോ?! ഉവ്വോ?

ആൾരൂപൻ പറഞ്ഞു...

വേണ്ട, യൂ ഡീ എഫിന്റെ ഒരു സർക്കാർ ഇനി പാടില്ല. അവരുടെ തന്നെ കൊള്ളരുതായ്മകൾ അനുഭവിക്കാനായിട്ടായാലും അവരുടെ സർക്കാർ വീണ്ടും വരുന്നത്... ഹോ ..അചിന്ത്യം....

പിന്നെ കമന്റിനു മറുപടിയെഴുതുന്ന കാര്യം... ഞാനെഴുതുന്ന മറുപടി എന്റെ തന്നെ മെയിൽബോക്സിൽ എത്തുമ്പോൾ എനിക്കെന്തോ കുറച്ചിൽ തോന്നുന്നു. അതും കൂടിയാണ് എന്നെ ഈ ഉദ്യമത്തിൽ നിന്നു മാറ്റി നിറുത്തുന്നത്....

ജ്യുവൽ പറഞ്ഞു...

ഇടതും വലതുമെല്ലാം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗങ്ങൾ തന്നെ! ഇതിപ്പോ 5 വർഷം ഭരിക്കുക,പരമാവധി വാരുക,അടുത്ത അഞ്ചു വർഷം റസ്റ്റ്‌ എടുക്കുക എന്നതാണല്ലോ. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഭരണ വിരുദ്ധവികാരം ആളിക്കത്തുമെന്നും ഭരണം മാറുമെന്നും തീർച്ച. ഇതിനിടയിൽ ഒരു മൂന്നാം മുന്നണി വന്നാൽ ഭരണത്തിനായുള്ള കാത്തിരുപ്പ് പത്തോ പതിനഞ്ചോ വർഷം നീണ്ടേക്കാം. അതു ഒഴിവാക്കാൻ ഇവർ കുതികാൽ വെട്ട്,വോട്ടു മറിക്കൽ തുടങ്ങി എല്ലാ ഉടായിപ്പും ഇറക്കും. ബിജു രമേശുമാർ വരും പോവും. മാണി സാറുമ്മാർ വീണ്ടും കോഴ വാങ്ങും.ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

ആൾരൂപൻ പറഞ്ഞു...

ഡോക്റ്റർ, ഈ കമന്റ് ഒഴിവാക്കാമായിരുന്നു. ഇപ്പോൾ എനിക്കൊരു പണിയായി. കമന്റിനു മറുപടി വേണമെന്നല്ലേ സുധി പറയുന്നത്?