2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കേരളത്തിന് 39 എം. പി. മാർ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, കേരളത്തിൽ 1977 ആവർത്തിക്കുമെന്നാണ് വി. എം. സുധീരൻ പറഞ്ഞത്.  കേരളത്തിലെ 20 സീറ്റും യൂ. ഡി. എഫിനാണെന്നാണ് ആന്റണിയും പറയുന്നത്. എന്നാൽ അങ്ങനെയൊരു അവകാശവാദമൊന്നും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നും കണ്ടില്ല. 17 സീറ്റ് തങ്ങൾക്കാണെന്നേ അവർ പറഞ്ഞിട്ടുള്ളു. 2 സീറ്റ് ബീ.ജെ.പി.യ്ക്ക് കിട്ടുമെന്നാണ് പൊതുവായൊരു ജനസംസാരം. എല്ലാം കൂടി കൂട്ടുമ്പോൾ ജയിക്കുന്ന എം.പി.മാരുടെ എണ്ണം 39 ആവും. ഇത്രയും അധികം പ്രതിനിധികളെ പാർലമെന്റിലയക്കാൻ കേരളത്തിനു കഴിയുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.  ഇത്രയും പേർക്ക് കിട്ടുന്ന ശമ്പളവും അലവൻസുകളും കേരളത്തിന്റെ വരുമാനമായി കൂട്ടാവുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോൾ, കേരളത്തിന്റെ വാർഷിക വരുമാനം കൂടാൻ ഇത് സഹായകമാവും എന്നതിന് സംശയമില്ല.  ഇടതു പക്ഷത്തിനു നഷ്ടപ്പെടുന്ന 3 സീറ്റുകൾ ഏതെന്നേ എനിയ്ക്ക് സംശയമുള്ളൂ. തോൽക്കുന്ന ഈ 3 പേർ ആരാണെന്ന് ഇപ്പോഴേ പറഞ്ഞിരുന്നെങ്കിൽ ഉദ്വേഗവും ഉത്ക്കണ്ഠയും ഇല്ലാതെ ആ 3 സ്ഥാനാർത്ഥികൾക്കും മറ്റു കാര്യങ്ങൾ നോക്കാമായിരുന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത്.  ഒന്നുമില്ലെങ്കിൽ നമുക്കവരെ മുൻകൂറായി ആശ്വസിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

എലക്ഷനു മുമ്പ് നേതാക്കൾ പല അവകാശവാദങ്ങളും ഇറക്കി വിടുന്നുണ്ടായിരുന്നു. അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ അവർ പലതും കാച്ചി വിടുകയായിരുന്നു. ജനങ്ങളെ പറ്റിക്കാൻ അതൊക്കെ ആവശ്യമാണ്.  അതൊക്കെ കേട്ടപ്പോൾ ഞാൻ കരുതിയത് എലക്ഷൻ കഴിഞ്ഞാൽ അവർ സത്യം പറയുമെന്നായിരുന്നു. ഇലക്ഷൻ കഴിഞ്ഞ സ്ഥിതിയ്ക്ക് സത്യം പറയാനുള്ള ആർജ്ജവം നേതാക്കൾ കാണിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അല്ലെങ്കിൽ 39 എം. പി. മാർ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇനി ഇപ്പോൾ റിസൾട്ട് വന്നാലും അവർ ഇങ്ങനെയൊക്കെയേ പറയൂ. 20 സീറ്റിലും തോറ്റാലും ആന്റണി പറയും കണക്കുകളുടെ കാര്യത്തിലേ തങ്ങൾ തോറ്റിട്ടുള്ളൂ, ജനാധിപത്യപരമായി നോക്കുമ്പോൾ വിജയം തങ്ങൾക്കാണ് എന്ന്. പിണറായിക്കും കാണും നിരത്താൻ ന്യായങ്ങൾ ഏറെ.

ഓ രാജഗോപാലും കെ സുരേന്ദ്രനും ഇത്തവണയും ജയിച്ചില്ലെങ്കിൽ കഷ്ടം എന്നേ എനിയ്ക്ക് പറയാനുള്ളൂ. കേരളീയർക്ക് അഴിമതിയൊന്നും ഒരു പ്രശ്നമല്ലെന്നും അവർ നന്ദി ഇല്ലാത്തവരാണ് എന്നും വിളിച്ചോതുന്നതായിരിക്കും അവരുടെ തോൽവി. എന്തായാലും അവരുടെ വിധിയെന്ത് എന്നറിയാൻ മെയ് 16 വരെ കാത്തിരിക്കുകയേ മാർഗ്ഗമുള്ളൂ.   കേരളത്തിൽ എന്തിനെക്കുറിച്ചും ആധികാരികമായി പറയാൻ കെൽപ്പുള്ള ആളാണ് ചീഫ് വിപ്പ് പി.സി. ജോർജ്. അദ്ദേഹത്തിന് കേരളത്തിലെ 19 മണ്ഡലത്തിലേയും റിസൾട്ട് അറിയാം. അപ്പോൾ അദ്ദേത്തിനെങ്കിലും പറയാമായിരുന്നു കേരളത്തിൽ ആരൊക്കെ ജയിക്കുമെന്നും ആരൊക്കെ തോൽക്കുമെന്നും. പക്ഷേ, അതും ഉണ്ടായില്ല.  പി.സി. ജോർജിന് അറിയാത്തത് പത്തനംതിട്ടയിലെ റിസൾട്ട് മാത്രമാണ്. അവിടെ ആരു ജയിക്കുമെന്ന് വോട്ടെണ്ണിക്കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ എന്നാണ് ജോർജദ്ദേഹം പറയുന്നത്.

എന്തായാലും എൽ ഡി എഫും യൂ ഡി എഫും ഇവിടെ ഗുസ്തി പിടിച്ച് ഡൽഹിയിലെത്തുമ്പോൾ ദോസ്താകുമെന്ന കാര്യത്തിൽ സംശയമില്ല. മതാധിപത്യവും ബൂർഷ്വാഭരണവും ഒഴിവാക്കാൻ ഇതല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമില്ലല്ലൊ. മതാധിപത്യമൊഴിവാക്കാൻ എല്ലാ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങൾക്ക് മാത്രമേ വോട്ടു ചെയ്യാവൂ എന്ന് മതപുരോഹിതന്മാരെക്കണ്ട് വോട്ടുറപ്പിക്കുന്നവർക്ക് എലക്ഷൻ കഴിയുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതുണ്ടല്ലോ?!! പര(മ)നാറികൾ എലക്ഷനു നിൽക്കാത്തത് നമ്മുടെയൊക്കെ ഒരു ഭാഗ്യം!!!!


2014, ഏപ്രിൽ 5, ശനിയാഴ്‌ച

കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും

മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്ന് എ കെ ആന്റണി കാരാട്ടിനോട്.

100 സീറ്റ് തികച്ച് കിട്ടാൻ സാദ്ധ്യതയില്ലാത്ത കോൺഗ്രസ്സിന് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ എന്തിനാണെന്ന് എ കെ ആന്റണിയോട് കാരാട്ട്.

കാരാട്ടേ, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ!!

സീറ്റുകളുടെ എണ്ണം മൂന്നക്കം (100) തികക്കാൻ മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചത്. അതിന് ഒരുപാട് സീറ്റ് കിട്ടുന്നവരോട് സഹായം ചോദിക്കണ്ടല്ലോ. ഇന്ത്യയിലാകപ്പാടെ വല്ല പത്തോ പതിനഞ്ചോ സീറ്റ് കിട്ടുന്നവരോടല്ലേ അത്തരം സഹായം ചോദിക്കേണ്ടത്? അപ്പോൾ എന്താ, സമ്മതമല്ലേ?

(രണ്ടു കൂട്ടരുടേയും ശക്തി ഇപ്പോൾ രണ്ടു കൂട്ടർക്കും മനസ്സിലായിക്കാണുമല്ലോ!!!!!)

2014, മാർച്ച് 29, ശനിയാഴ്‌ച

The gigantic National Flag at Connaught Place, Delhi


ഡൽഹിയിലെ കൊണാട്ട് പ്ളെയ്സിൽ ഈയിടെ അനാച്ഛാദിതമായ ഭീമാകാരമായ ദേശീയപതാകയാണ് ചിത്രത്തിൽ.

ഇതിന് 27 മീറ്റർ നീളവും 18 മീറ്റർ വീതിയും 35കിലോഗ്രാം ഭാരവുമുണ്ട്. കൊടിമരത്തിന് ഭൂതലത്തിൽ നിന്നും 63 മീറ്ററോളം ഉയരമുണ്ട്. രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ വായുവിൽ പാറുന്ന ഈ ത്രിവർണ്ണ പതാക നയനാനന്ദകരം മാത്രമല്ല, കാണുന്നവരിൽ ദേശാഭിമാനവും ദേശസ്നേഹവും വളർത്താനും പര്യാപ്തമാണ്.

ഹമാരാ ഭാരത് മഹാൻ!!!!!!!!!!!


2014, മാർച്ച് 24, തിങ്കളാഴ്‌ച

ഒരു ഷോപ്പിങ്ങ് യാത്ര

ഞാൻ മുമ്പ് ഇവിടെ കുത്തിക്കുറിച്ച "ഒരു മെട്രോ യാത്ര"യുടെ ബാക്കിപത്രമാണ് ഈ കുത്തിക്കുറിപ്പ്.

മെട്രോയിൽ നിന്നിറങ്ങിയ ഞങ്ങൾ നേരേ അജ്മൽഖാൻ റോഡ് ലക്ഷ്യമായി നടന്നു. അവിടെ റോഡ് മുഴുവൻ പല തരത്തിലുള്ള തുണിത്തരങ്ങളുടെ വില്പനയാണ്. റോഡിനോട് ചേർന്ന് നല്ല തുണിക്കടകളും ഉണ്ട്. ഞങ്ങൾ അടുത്തു കണ്ട ഒരു ബ്ളൗസ്  കടയിലേക്ക് കയറി. ഇനിയിപ്പോൾ ഒരു മണിക്കൂർ കഴിയാതെ അവിടെ നിന്നിറങ്ങലുണ്ടാവില്ല. മനസ്സിനിണങ്ങുന്നതും സാരിക്ക് ചേരുന്നതുമായ നാലു 'മാച്ചിങ്ങ് ബ്ളൗസ്  പീസ്' കിട്ടാൻ ഒരു മണിക്കൂറായാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഭാഗ്യത്തിന് മാച്ചിങ്ങ് ബ്ളൗസ്  തെരഞ്ഞെടുക്കാൻ സഹധർമ്മിണി എന്നെ വിളിക്കാറില്ല. എനിയ്ക്ക് അതിനൊന്നും ഉള്ള കഴിവില്ലെന്ന് അവൾക്ക് ബോദ്ധ്യമുണ്ട്. അതല്ലെങ്കിൽ അങ്ങനെയാണ് ഞാൻ അവളെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ഒരു മണിക്കൂർ എനിക്ക് എന്റേത് മാത്രമായി ഉപയോഗിക്കാം. ഭാഗ്യത്തിന് എനിക്കിരിക്കാൻ ഒരു കസേല കിട്ടി. ഞാൻ അതിൽ ഇരുന്നു.

ഞാൻ പതുക്കെ പുതുതായി വാങ്ങിയ ആൻഡ്രോയ്ഡ് ഫോൺ കയ്യിലെടുത്തു. ജോലിയില്ലാത്ത സഹധർമ്മിണിക്ക് വീട്ടിൽ സമയം പോകാൻ ഈയിടെ വാങ്ങിക്കൊടുത്തതാണീ ഫോൺ. യാത്രയിലൊക്കെ അത് ഞാനാണ് കയ്യിൽ വയ്ക്കുക. ഞാൻ അവൾക്ക് വന്ന മെസേജുകൾ ഓരോന്നായി നോക്കാൻ തുടങ്ങി. കൂടുതലും ഉള്ളത് വീഡിയോകളാണ്. ഞാൻ അതിലൊരെണ്ണം ഓടിച്ചു നോക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഒരു വീഡിയോ ക്ളിപ്പിങ്ങാണ് ഒന്ന്. ഹൊ! പഴത്തിനു തൊലിയുണ്ടെന്നു കരുതി പഴംപൊരിക്ക് തൊലിയുണ്ടെന്നു കരുതരുത്, തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തിക്കാം പക്ഷേ, മെഴുകുതിരി ഉരച്ച് തീപ്പെട്ടി കത്തിക്കരുത്, കണ്ടക്റ്ററോട് ചില്ലറ ചോദിക്കാം എന്നു വച്ച് ഡ്രൈവറോട് ചില്ലറ ചോദിക്കരുത് എന്നൊക്കെയുള്ള അയാളുടെ ഡയലോഗൊക്കെ എങ്ങനെയാണ് ആൾക്കാർ സഹിക്കുന്നത്? എനിയ്ക്ക് വയ്യ. ഞാൻ ഫോൺ പതുക്കെ പോക്കറ്റിൽ തന്നെ ഇട്ടു.

ഞാൻ പിന്നെ തുണിക്കടയിൽ വരുന്ന പെണ്ണുങ്ങളെ നോക്കി ഇരിക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ സമയം പോകുന്നതറിയില്ല. മനസ്സിനൊരു ഉന്മേഷവും കിട്ടും.  എന്തൊക്കെ വേഷങ്ങളാണീ പെണ്ണുങ്ങൾ കെട്ടുന്നത്? ചിലർ സാരി, ചിലർ ചുരിദാർ, ചിലർ പാന്റും ഷർട്ടും ....... ആറു നാട്ടിൽ നൂറു ഭാഷ എന്നു പറഞ്ഞപോലെയാണീ പെണ്ണുങ്ങളുടെ വസ്ത്രധാരണം എന്നെനിയ്ക്ക് തോന്നിപ്പോയി. പെണ്ണ് പാന്റും ഷർട്ടും ഇട്ടാൽ ആണാണെന്ന്  തോന്നില്ലേ എന്നെനിയ്ക്ക് തോന്നി. അപ്പോഴാണ് പാന്റും ഷർട്ടും ഇട്ട ഒരു യുവതി കടയിൽ കേറി വന്നത്. ഞാൻ അവളെ ആകപ്പാടെ ഒന്നു നോക്കി. അപ്പോഴെനിക്ക് ഒരു കാര്യം പിടി കിട്ടി. പാന്റും ഷർട്ടും ഇടുന്ന പെണ്ണുങ്ങളെ പാന്റും ഷർട്ടും ഇടുന്ന ആണുങ്ങളിൽ നിന്ന് തിരിച്ചറിയാനായിരിക്കും ദൈവം അവർക്ക് വലിയ അമ്മിഞ്ഞ കൊടുത്തിരിക്കുന്നത് എന്നായിരുന്നു എനിയ്ക്ക് പിടി കിട്ടിയ കാര്യം. അതല്ലെങ്കിൽ പിന്നെ പെണ്ണുങ്ങൾക്കെന്തിനാണ് ഇത്രയും വലിയ അമ്മിഞ്ഞ? കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയ്ക്കു പോലും ഇത്ര വലിയ അമ്മിഞ്ഞ ഞാൻ കണ്ടിട്ടില്ല. എന്റെ ഈ കണ്ടുപിടുത്തം ഉടനെ എന്റെ സഹധർമ്മിണിയോട് പറഞ്ഞാലോ എന്നു ഞാൻ കരുതി. പക്ഷേ അവൾ ബ്ളൗസിനു തുണി തിരയുന്ന തിരക്കിലായിരുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങളൊന്നും അവൾക്കിഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ അവിടെ മിണ്ടാതിരുന്നു. വരുന്ന പെണ്ണുങ്ങളുടെ കയ്യിലോ കാലിലോ മയിലാഞ്ചി കൊണ്ടുള്ള മനോഹരമായ ചിത്രങ്ങൾ കാണാം. ശരീരത്തിൽ ഇനി എവിടെയൊക്കെയാണവോ ഇമ്മാതിരി ചിത്രങ്ങൾ വരച്ചിട്ടുള്ളത്? ചിലർ ഇത്തരം ചിത്രങ്ങൾ പച്ച കുത്തിയിട്ടാണുള്ളത്. പച്ച കുത്തലിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല.

കുറേ കഴിഞ്ഞപ്പോൾ എന്റെ ഭാര്യ സംതൃപ്തയായി അവളുടെ ഷോപ്പിങ്ങ് അവസാനിപ്പിച്ചു. അവൾക്ക് വേണ്ടതൊക്കെ കിട്ടി എന്ന് അവളുടെ മുഖഭാവത്തിൽ നിന്നറിയാമായിരുന്നു. കൗണ്ടറിൽ പണം കൊടുത്തിറങ്ങുമ്പോൾ ഇനി വേഗം വീട്ടിലേക്ക് പോകാം എന്നാണ് ഞാൻ കരുതിയത്. അപ്പോൾ അവൾ പറയുകയാണ് "നമുക്ക് ചേച്ചിയുടെ മറ്റേ സാധനം നോക്കണ്ടേ" എന്ന്. എനിക്കപ്പോൾ അവളോട് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. എന്നോട് എന്തു തോന്ന്യാസവും പറയാറായോ എന്ന് ചോദിക്കുന്ന വണ്ണം ഞാനവളെ ഒന്നു രൂക്ഷമായി നോക്കി. അപ്പോൾ അവൾ പറയുകയാണ്, നമുക്ക് ചേച്ചിക്ക് വാങ്ങിക്കൊടുക്കാനുള്ള 'സെറ്റി കവർ' നോക്കണ്ടേ എന്ന്. അപ്പോൾ അതായിരുന്നു അവൾ ഉദ്ദേശിച്ചത്. പക്ഷേ ഞാനുദ്ദേശിച്ചത് ആകപ്പാടെ മറ്റൊന്നായിരുന്നു.

ഏതായാലും ഇതുവരെ വന്നതല്ലേ, ഇനി അതും കൂടി വാങ്ങിയാൽ ഇനിയൊരു യാത്ര ഒഴിവാക്കമല്ലോ എന്ന് ഞാൻ സമാധാനിച്ചു. ഞാൻ അവളുടെ പുറകേ നടന്നു. ഇമ്മാതിരി സാധനങ്ങൾ റോഡിൽ തന്നെ കിട്ടും. കുറച്ചു നേരത്തെ നടത്തത്തിനുള്ളിൽ അവൾ വേണ്ടതൊക്കെ വാങ്ങുകയും ഞങ്ങൾ തിരിച്ച് കരോൾബാഗ് മെട്രോ സ്റ്റേഷനിലേക്ക് തിരിച്ച് നടക്കുകയും ചെയ്തു.

അപ്പോൾ ഒരു പറ്റം ചെറുപ്പക്കാർ ചൂലുമായി തേരാപാരാ നടക്കുന്നതു കണ്ടു. അവർ കെജ്‌രിവാളിന് വോട്ട് തേടുന്ന ആം ആദ്മിക്കാരായിരിക്കും. കഴിഞ്ഞ തവണ കുറേ വോട്ട് കിട്ടിയെന്ന് കരുതി ഇത്തവണ അവർ രക്ഷപ്പെടുകയൊന്നുമില്ല. വോട്ടർമാർ ഇത്തവണ "ചൂലേ" എന്ന് പറയാനാണ് സാദ്ധ്യത. എന്തായാലും മന്മോഹൻ സിങ്ങ് പോയേ പറ്റൂ. ഒരു 'മമത' ഇല്ലാത്ത ഗവണ്മെന്റാണ് അത് എന്നു ഞാൻ പറഞ്ഞാൽ അതെല്ലാവരും സമ്മതിക്കും. അണ്ണാ ഹസാരെ പറയുന്നത് തന്റെ മമത ബംഗാൾ ഗവണ്മെന്റിനോടാണ് എന്നാണ്. മമതയില്ലാത്ത ഗവണ്മെന്റുകൾ പോയേ പറ്റൂ. മാത്രമല്ല, ഇന്ത്യയെ "മോഡിഫൈ" ചെയ്യാൻ ബീജെപിക്കാർ കിണഞ്ഞു പണിയെടുക്കുമ്പോൾ അവരെ കണ്ടില്ലെന്നു നടിക്കാമോ? MODIfication ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് എനിയ്ക്ക് ചിന്തിക്കാനാവുന്നില്ല. പക്ഷേ പാവം അധ്വാനിജി, അദ്ദേഹം ഒരു പുരുഷായുസ്സ് അദ്ധ്വാനിച്ചത് വെറുതെയായി. എന്നാലും അദ്ദേഹം പാർട്ടി വിട്ടില്ല; മാന്യൻ. താൻ പടുത്തുയർത്തിയ പാർട്ടിയിൽ നിന്ന് പോകാൻ അദ്ദേഹത്തിനാകുമോ? പാവം...........

കരോൾബാഗ് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയതും ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മുന്നിലെ സീറ്റിൽ ഇരിക്കുന്ന പാന്റും ഷർട്ടും ഇട്ടവരിൽ പെണ്ണുങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാൻ എനിയ്ക്ക് വിഷമമുണ്ടായില്ല. വണ്ടി രാജീവ് ചൗക്കിൽ എത്തിയപ്പോൾ ഒരു പുരുഷാരം തന്നെ അതിൽ കയറി. പൂഴി വാരിയിട്ടാൽ കൊഴിയാത്ത തിരക്ക്. അതിൽ പെണ്ണുങ്ങളും ചെറുപ്പക്കാരികളും ഒക്കെ ഉണ്ടായിരുന്നു.  "Please offer your seat to someone else who needs it more than you do" എന്ന് വണ്ടിയുടെ ചുവരിൽ വലുതായി എഴുതി വച്ചത് ഞാൻ കണ്ടെങ്കിലും അങ്ങനെ ചെയ്യാൻ എനിയ്ക്ക് മനസ്സ് വന്നില്ല. ആളുകൾക്ക് അങ്ങനെ ചെയ്യാൻ ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് "ഒരുമയുണ്ടെങ്കിൽ ഉലയ്ക്ക മേലും കിടക്കാം" എന്ന പഴഞ്ചൊല്ലു കൂടി അതിന്റെ താഴെ ബ്രാക്കറ്റിൽ എഴുതി വയ്ക്കണമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ ആളുകൾ തമ്മിൽ ഇപ്പോൾ ഒരുമ കുറവാണെന്നും അത് ഒരു പക്ഷേ ഈ "ഉലയ്ക്ക" എന്ന സാധനം അന്യം നിന്നു പോയതു കൊണ്ടാകാമെന്നും ഞാൻ ചിന്തിച്ചു.

പണ്ടൊക്കെ ഓരോ വീട്ടിലും ഉലയ്ക്ക ഉണ്ടായിരുന്നു........ ഉരലും. നെല്ലുകുത്തും പതിവായിരുന്നു. എന്തൊരൊരുമയോടെയായിരുന്നു പെണ്ണുങ്ങൾ നെല്ലു കുത്തിയിരുന്നത്? ചെറിയ ഉരൽക്കുഴിയിൽ ഉലയ്ക്കകൾ വന്നു വീഴുന്നത് പരസ്പരം കൂട്ടിമുട്ടാതെയായിരുന്നു. അതോർത്തപ്പോൾ ഉലയ്ക്കകൾ തമ്മിലായിരുന്നുവോ ഈ ഒരുമ എന്ന ചിന്തയും എനിയ്ക്കുണ്ടായി. എന്തായാലും ഇന്നിപ്പോൾ ഒരുമയോ ഉലയ്ക്കയോ നെല്ലുകുത്തോ ഇല്ല. എവിടെയെങ്കിലും തൊഴുത്തിൽകുത്ത് ഉണ്ടായെങ്കിലായി. തൊഴുത്തും അന്യം നിന്നു പോയെങ്കിലും തൊഴുത്തിൽകുത്ത് അന്യം നിന്നു പോകാത്തത് അതിശയമായി എനിയ്ക്ക് തോന്നി. 

ആളുകൾ തമ്മിൽ ഒരുമയുണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നു നിന്നു കാലു കഴയ്ക്കുന്ന ഏതെങ്കിലും ചെറുപ്പക്കാരിയോട് എന്റെ മടിയിൽ ഇരുന്നോളാൻ പറയാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, സ്ത്രീ പീഡനം അധികമായി നടക്കുന്ന ഇന്നത്തെ കാലാവസ്ഥയിൽ അങ്ങനെ പറയുന്നതിലെ അപകടം എനിക്കറിയാമായിരുന്നതിനാൽ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

അല്പം കഴിഞ്ഞപ്പോൾ മെട്രോവണ്ടി "യമുനാ ബാങ്ക്" എന്ന സ്റ്റേഷനിൽ നിന്നു. അപ്പോൾ വണ്ടിയിൽ നിന്ന് "ഇധർ ഥോഡാ സാ വിളംബ് ഹോഗാ" എന്ന അറിയിപ്പുണ്ടായി. അപ്പോൾ തുറന്നു കിടന്നിരുന്ന വാതിലിലൂടെ ചിലർ പുറത്തിറങ്ങുകയും പ്ളാറ്റ്ഫോമിലുള്ള ATM-ൽ നിന്ന് പണം എടുക്കുകയും ചെയ്തു.   ആളുകൾക്ക് പണം എടുക്കാൻ വേണ്ടിയായിരിക്കും വണ്ടി ഇവിടെ നിർത്തി ഇട്ടതെന്നും യമുനാ ബാങ്കിന്റെതാകും ഈ ATM എന്നും ഞാൻ അപ്പോൾ  ഊഹിച്ചു.  പക്ഷേ ഇങ്ങനെ ഒരു ബാങ്ക് ഞാൻ ഇതു വരെ കേട്ടിട്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു. ഈ ATM നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റേതായിരുന്നെങ്കിൽ ഈ സ്റ്റേഷന്റെ പേർ "സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്നാകുമായിരുന്നുവല്ലോ എന്നും ഞാൻ ചിന്തിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ "കൃപയ ദർവാസോം സെ ഹട്കർ ഖഡേ ഹോ" എന്ന അറിയിപ്പുണ്ടായി. വാതിൽ താനെ അടയുകയാണ്. വണ്ടി പുറപ്പെടുകയും.

ലക്ഷ്മി നഗർ, നിർമ്മാൺ വിഹാർ, പ്രീത് വിഹാർ, കർക്കർദൂമാ, ആനന്ദ് വിഹാർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് മെട്രോ ട്രെയിൻ കൗശാംബിയിലെത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. പിന്നീട് ഓട്ടോയിൽ എക്സ്പ്രസ് ഗാർഡനിലേക്ക്. അവിടെയാണ് ഞങ്ങളുടെ വാസം.



2014, മാർച്ച് 23, ഞായറാഴ്‌ച

ഒരു മെട്രോ യാത്ര

നാട്ടിലെ അമ്പലത്തിൽ ഉത്സവമാണ് വരുന്നത്. പോരാത്തതിന് വിഷുവും. നാട്ടിലാണെങ്കിൽ പോയിട്ട് കാലം കുറേ ആവുകയും ചെയ്തിരിക്കുന്നു. ഇതൊക്കെയാണ് നാട്ടിലൊന്ന് പോയാലോ എന്ന ചിന്ത മനസ്സിൽ വരാൻ കാരണം.  കാര്യം അറിഞ്ഞപ്പോൾ സഹധർമ്മിണിക്കാണെങ്കിൽ പാൽപ്പായസം കുടിച്ച സന്തോഷവും. അങ്ങനെയാണ് വേഗം തീവണ്ടിയ്ക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തത്. ഭാഗ്യം എന്റെ ഭാഗത്തുണ്ടായിരുന്നു. അതുകൊണ്ടാണ് ആർ ഏ സീ ആയിട്ടായാലും ടിക്കറ്റ് തരമായിക്കിട്ടിയത്.

ടിക്കറ്റ് തരമായപ്പോൾ സഹധർമ്മിണി പുതിയൊരു ആവശ്യം അവതരിപ്പിച്ചു. "നാട്ടിൽ പോകാൻ എനിയ്ക്ക് മൂന്നാലു ബ്ളൗസ്  തുന്നിക്കണമായിരുന്നു. അതിന് തുണിയെടുക്കണം." ഒരു ഭാര്യ മാത്രം ഉള്ളവർക്കറിയാം ഭാര്യയുടെ ഇമ്മാതിരി ആവശ്യങ്ങൾ അവഗണിച്ചാലുള്ള പുലിവാല്. അതുകൊണ്ട് ഞാൻ കേട്ട പാടേ 'ശരി' എന്നു പറഞ്ഞു. ഇപ്പൊ ബ്ളൗസൊക്കെ വേണമോ എന്നൊക്കെ ചോദിച്ച് ഉള്ള കഞ്ഞികുടി മുട്ടിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു.  നാട്ടിലാണെങ്കിൽ രണ്ട് ബ്ളൗസ് വാങ്ങാവുന്ന പണം വേണം തുണിക്കടയിലേക്കുള്ള യാത്രക്ക് തന്നെ. പക്ഷേ ഡൽഹിയിൽ നിന്ന് വാങ്ങിയ ബ്ളൗസാണ് എന്ന് പറയുന്ന ആ ഒരു സുഖമാണ് സഹധർമ്മിണിയുടെ മനസ്സിലുള്ളത്. അതറിയാവുന്ന ഞാൻ തികഞ്ഞ മൗനം പാലിച്ചതേയുള്ളു.

ഏതായാലും ഒരു വൈകുന്നേരം ഞങ്ങൾ വീടും പൂട്ടി ബ്ളൗസ് വാങ്ങാനിറങ്ങി. രണ്ട് ഫർലോങ്ങ് നടന്നാൽ 10 പേർക്ക് ഇരിക്കാവുന്ന വലിയ ഓട്ടോ കിട്ടും. അതാവുമ്പോൾ മെട്രോ സ്റ്റേഷനിലേക്ക് ഒരാൾക്ക് പത്തുരൂപ കൊടുത്തൽ മതി. ഞെങ്ങി ഞെരുങ്ങി ഇരിക്കണമെന്നേ ഉള്ളു. വീട്ടിൽ നിന്നാണെങ്കിൽ ഓട്ടോക്ക് 60 രൂപയാണ് ഈടാക്കുക. അതുകൊണ്ട് രണ്ട് ഫർലോങ്ങ് നടക്കാമെന്ന് കണക്ക് കൂട്ടിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്.

റോഡിലേക്ക് ഇറങ്ങിയ പാടേ ഒരു ഓട്ടോക്കാരൻ മുന്നിൽ വന്നു നിർത്തി എങ്ങോട്ടാണ് എന്നൊരു ചോദ്യം. വൈശാലി മെട്രോ എന്ന് സഹധർമ്മിണിയാണ് മറുപടി കൊടുത്തത്. 30 രൂപയേ ഉള്ളൂ, കയറിക്കോളൂ എന്നായി അയാൾ. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ആദ്യം ഭാര്യയും പിന്നെ ഞാനും അതിനകത്ത് കയറി. അയാൾ പതുക്കെ ഓട്ടോ വിട്ടു. അയാൾ വേഗത്തിൽ പോകുന്ന മട്ടൊന്നും ഇല്ല. ഒരാളെക്കൂടി കിട്ടാനുള്ള തത്രപ്പാടിലാണയാൾ. ഞാൻ ഭാര്യയുടെ അടുത്തേക്ക് ചേർന്നിരുന്നു. ഇപ്പോൾ എന്റെ ഇടതു വശത്ത് ഒരാൾക്കുകൂടി സുഖമായി ഇരിക്കാം. തിരക്കുള്ള സ്ഥലത്തെത്തുമ്പോൾ അയാൾ വൈശാലി, വൈശാലി എന്നു വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു.

വൈശാലി, വൈശാലി എന്ന അയാളുടെ പല്ലവികൾ വൈശാലി എന്ന മലയാളസിനിമയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു വിട്ടു. ഞാൻ തിയേറ്ററിൽ പോയി കണ്ട് അല്പം ചില സിനിമകളിൽ ഒന്നാണത്. എം. ടി.യുടെ കഥയിലെ രതിഭാവങ്ങൾ അതേ പടി ഒപ്പിയെടുക്കാൻ സംവിധായകനും ഛായാഗ്രാഹകനും അതിൽ കഴിഞ്ഞിട്ടുണ്ട്. ഗീതയും സുപർണ്ണയും അതിനു തക്കവണ്ണം രതിഭാവത്തോടെ തന്നെയാണ് അതിൽ അഭിനയിച്ചതും. സിനിമയുടെ അവസാനമുള്ള ആ മഴയാണ് ഒട്ടും മറക്കാൻ പറ്റാത്തത്. അതോടൊപ്പമുള്ള ആ പാട്ടും. സിനിമയിലെ രതിഭാവം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാണ് ആജാനബാഹുവായ ബാബു ആന്റണിയുടെ രാജാവിന്റെ വേഷം. രാജഗുരുവിന്റെ വേഷത്തിൽ നെടുമുടി വേണുവും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.

ഓട്ടോക്കാരന് 15 രൂപ കൂടി കിട്ടാനുള്ള യോഗമുണ്ടായിരുന്നു. എന്റെ ഇടത് വശത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് അധികം വൈകാതെ ഒരാളെക്കൂടി അയാൾക്ക് കിട്ടി. അതൊരു ചെറുപ്പക്കാരിയായിരുന്നു. ഓട്ടോ നിർത്തിയ പാടേ അവളെന്റെ ഇടതുവശത്ത് ഇരിപ്പുറപ്പിച്ചു. ഓട്ടോ പോകുന്നത് പതുക്കെയാണെങ്കിലും നല്ല കാറ്റുണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് താളം പിടിച്ചു. പക്ഷെ, ഒന്നും സംഭവിക്കാത്തതുപോലെ ഞാനിരുന്നു.  അല്ലെങ്കിലും ഇവിടങ്ങളിൽ ഇങ്ങനെയാണ്. ഈ പെണ്ണുങ്ങളൊന്നും മുടി കെട്ടിവയ്ക്കില്ല. കഴുത്തിൽ ആഭരണങ്ങളും കാണില്ല. കഴുത്തിലേക്ക് നോക്കിയാൽ തരിശായിക്കിടക്കുന്ന പാടം പോലെ ഉണ്ടാകും.

എന്റെ ഓഫീസിലും ഉണ്ട് അങ്ങനത്തെ ഒരുത്തി. ആൾ മലയാളിയാണെങ്കിലും മുടി കെട്ടി വയ്ക്കാറില്ലേയില്ല. അവൾ നെഞ്ചും കൂർപ്പിച്ച്, അഴിഞ്ഞുലഞ്ഞ തലമുടിയോടെ എന്റെ മുന്നിൽ നിന്ന് എന്നോട് ഓഫീസ് കാര്യങ്ങളൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ മറ്റു പലതിലും ആയിരിക്കും. അത് അവൾക്ക് മനസ്സിലാകാറുണ്ടോ എന്തോ?  ഓട്ടോ ഓരോ കുണ്ടിലും കുഴിയിലും വീഴുമ്പോൾ സഹയാത്രികയുടെ മാംസളമായ ദേഹം എന്റെ കയ്യിലും മറ്റും ഉരസിക്കൊണ്ടിരുന്നു. എന്റെ ഭാര്യ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവോ ആവോ? ഞാൻ മിണ്ടാതെ ഇരുന്നതേയുള്ളു. അധികം വൈകാതെ ഞങ്ങൾ മൂന്നുപേരേയും അയാൾ വൈശാലി മെട്രോയുടെ മുന്നിൽ ഇറക്കി വിട്ടു. ഓട്ടോക്കാരന് 30 രൂപ എണ്ണിക്കൊടുക്കുമ്പോൾ അധികം കൊടുക്കുന്ന 10 രൂപ നഷ്ടമായില്ല എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

ഹോളി കഴിഞ്ഞ സമയമായതിനാൽ ആളുകൾ കമ്പിളി വസ്ത്രങ്ങൾ മുഴുവനായും ഒഴിവാക്കിയിട്ടാണുള്ളത്. ഇനിയങ്ങോട്ട് ഉഷ്ണക്കാലമാണ്; ആളുകൾ ഇനി അൽപ്പവസ്ത്രധാരി കളായിരിക്കും. അതുകൊണ്ടായിരിക്കും, ഓട്ടോയിൽ നിന്ന് ഇറങ്ങിയ പാടേ ഞാൻ കണ്ടത് സ്ലീവ്‌ലെസ്സ് ബ്ലൗസ് ഇട്ട ഒരു ചെറുപ്പക്കാരിയെ ആയിരുന്നു. മെട്രോ ഇറങ്ങി ധൃതിയിൽ പോകുകയാണവൾ. അവളുടെ കയ്യുടെ ചലനങ്ങൾക്കിടയിൽ അവളുടെ കക്ഷത്തിൽ എന്തോ പച്ച കുത്തിയത് ഞാൻ അവ്യക്തമായി കണ്ടു. ഉടനെ ഞാനത് എന്റെ സഹധർമ്മിണിയെ ധരിപ്പിക്കുകയും ചെയ്തു. അതിനവൾ പറഞ്ഞ മറുപടിയാണ് എനിക്ക് ഇഷ്ടപ്പെടാതെ പോയത്. പെണ്ണുങ്ങളെത്തന്നെ നോക്കി നടന്നാൽ ഇതല്ല, ഇതിലപ്പുറവും കാണും എന്നായിരുന്നു അവളുടെ മറുപടി. അവളൊരു പക്ഷേ ആണുങ്ങളെത്തന്നെ നോക്കിനടന്നതു കൊണ്ടായിരിക്കും ഈ സ്ലീവ്‌ലെസ്സുകാരിയെ കാണാതെ പോയത്. അത് എന്റെ കുറ്റമാണോ? ഞാനവളോട് എപ്പോഴും പറയാറുള്ളതാണ് യാത്രയിൽ ആണുങ്ങളെ നോക്കിയിരിക്കരുതെന്ന്. അക്കാര്യത്തിൽ അവൾക്കൊരു മാതൃകയായിക്കൊള്ളട്ടെ എന്ന് കരുതിയാണ് ഞാനെപ്പോഴും പെണ്ണുങ്ങളെത്തന്നെ നോക്കുന്നത്. പക്ഷേ അവൾ അവളുടെ സ്വഭാവം മാറ്റുമോ എന്നൊന്നും എനിക്കുറപ്പില്ല.അവൾ എന്നെ ഒരു മാതൃകയായൊന്നും കാണുന്ന മട്ടില്ല.

വൈശാലി മെട്രോ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ വീണ്ടും ഞാൻ ആ പേരിനെക്കുറിച്ച് ചിന്തിച്ചു. വൈശാലി എന്നു മാത്രമല്ല, കൗശാംബി, വസുന്ധര എന്നൊക്കെ, കേൾക്കാൻ സുഖമുള്ള പേരുകളാണ് ഇവിടത്തെ സ്ഥലങ്ങൾക്ക്. സ്ഥലപ്പേരാലോചിച്ചപ്പോഴാണ് ഒരു തമാശ എന്റെ മനസ്സിൽ കേറി വന്നത്.

സാമൂഹ്യപാഠം ക്ലാസ് നടക്കുകയാണ്.ഇന്ത്യയിലെ മൂന്നു നദികളുടെ പേര് ടീച്ചർ ചോദിച്ചു. സിന്ധു, ഗംഗ, യമുന എന്ന് ഒരു കുട്ടി പറഞ്ഞു. പാക്കിസ്ഥാനിലെ മൂന്നു നദികളുടെ പേരു പറയാനായിരുന്നു അടുത്ത ചോദ്യം. യാതൊരു സംശയവും കൂടാതെ മറ്റൊരു കുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു; ആമിന, മൈമുന, ഉമ്മുക്കുൽസു എന്ന്. ഇന്ത്യയിലെ നദികളുടെ പേരുകൾ ഹിന്ദുക്കുട്ടികളുടേതാണെങ്കിൽ പാക്കിസ്ഥാനിലേത് മാപ്പിളക്കുട്ടിക്കളുടേത് ആയിരുക്കുമെന്ന സഹജമായ യുക്തിയാണ്‌ ആ കുട്ടി പ്രയോഗിച്ചത്. അതിൽ യാതൊരു തമാശയും ഇല്ലെന്നാണ് എന്റെ അഭിപ്രായമെങ്കിലും ഈ കാര്യം എഴുതി വന്നത് ഒരു ഫലിതമായിട്ടായിരുന്നു എന്നാണെന്റെ ഓർമ്മ.

വൈശാലി മെട്രോ സ്റ്റേഷനിൽ ആളുകുറവായിരുന്നു. തിരക്കാകാൻ ഇനി സന്ധ്യയാകണം. ആളു കുറഞ്ഞ കാരണം വണ്ടിയിൽ ഇരിക്കാൻ സീറ്റ് തരപ്പെട്ടു. "യാത്രിയോം, ധ്യാൻ ദേ, ഗാഡി കീ ദിശാ മേം പഹലാ ഡിബ്ബാ മഹിളവോം കേലിയേ ആരക്ഷിത് ഹെ. പുരുഷ് യാത്രിയോം സേ അനുരോധ് ഹെ കി മഹിളവോം കേലീയെ ആരക്ഷിത് ഡിബ്ബേ മേം ന ചഡേം. ഐസാ കർനാ ദണ്ഡനീയ് അപരാധ് ഹെ" എന്ന് വണ്ടിയിൽ നിന്ന് അറിയിപ്പുണ്ടായി.  അങ്ങനെ ചെയ്യുന്നതിലെ 'അപരാധം' എന്താണെന്ന് എനിയ്ക്ക് മനസ്സിലായില്ല. അത് ദണ്ഡനീയമാകുന്നതെങ്ങനെ എന്നും എനിക്ക് പിടി കിട്ടിയില്ല. ഇതൊക്കെ ഇത്ര വേദനിപ്പിക്കുന്നതാണോ?

"ആരക്ഷിത്" എന്നു കേട്ടപ്പോൾ തീവണ്ടികളിൽ സ്ത്രീകൾക്കുള്ള അരക്ഷിതാവസ്ഥയാണ് എന്റെ ചിന്തയിൽ ഉദിച്ചത്. ഇങ്ങനെ ആരക്ഷിതമാക്കിയതുകൊണ്ടായിരിക്കും സ്ത്രീകൾ അരക്ഷിതരായത് എന്നു ഞാൻ കരുതി. എങ്കിൽ പിന്നെ ഈ റെയിൽവേക്കാർക്ക് അതങ്ങു മാറ്റിക്കൂടേ? ങ്ഹാ! ആരോട് പറയാനാണ്?

അല്പം കഴിഞ്ഞപ്പോൾ മറ്റൊരറിയിപ്പും വന്നു. "കൃപയാ, ദർവാസോം സെ ഹട്ക്കർ ഖഡെ ഹോ" എന്നായിരുന്നു അത്. വണ്ടി പുറപ്പെടാനുള്ള തിരക്കാണ്. അറിയിപ്പിനു ശേഷം വാതിൽ തനിയേ അടഞ്ഞു.

"അഗലാ സ്റ്റേഷൻ കൗശാംബി ഹെ, ദർവാസേ ബായി തരഫ് ഖുലേംഗെ,"കൃപയാ,സാവ്ധാനീ സേ ഉതരേ" എന്ന് വീണ്ടും അറിയിപ്പുണ്ടായി. അല്ലെങ്കിലും ഇവർ ഈ ഹിന്ദിക്കാർ എല്ലാം 'കൃപയാ" ചേർത്തേ പറയൂ. പിന്നീടങ്ങോട്ട് സ്റ്റേഷനുകൾ പലത് പിന്നിട്ടു. ഞങ്ങൾക്ക് ഇറങ്ങേണ്ടത് രാജീവ് ചൗക്കിലാണ്. അവിടെ എത്തുമ്പോൾ ഞാൻ ഇറങ്ങാൻ തയ്യറായി. അപ്പോഴും "കൃപയാ, സാവ്ധാനീ സേ ഉതരേ" എന്ന അറിയിപ്പുണ്ടായി. സാവധാനം ഇറങ്ങിയാൽ മതിയെന്ന് അവർ കൂടെക്കൂടെ വിളിച്ചു പറയുമ്പോൾ ഞാനെന്തിന് ധൃതി പിടിക്കണം? ഞാൻ പതുക്കെ ഇറങ്ങാമെന്ന് കരുതി. പക്ഷേ തിരക്കൊഴിഞ്ഞ് ഇറങ്ങാൻ നോക്കുന്നതിനു മുമ്പ് വണ്ടിക്ക് പുറത്തുള്ളവർ അകത്ത് കയറുകയും വാതിൽ തനിയേ അടയുകയും ചെയ്തു. ഭാര്യ ഇതൊന്നും അറിയുന്നില്ല. അവൾ വാങ്ങാനുള്ള ബ്ലൗസിനെക്കുറിച്ച് ചിന്തിക്കുകയായിരിക്കും. ഇനിയിപ്പോൾ ഞാൻ എന്തു ചെയ്യാനാണ്?  മെട്രോക്കാർ പറഞ്ഞു പറ്റിക്കുകയല്ലേ ചെയ്യുന്നത്? സാവധാനം ഇറങ്ങിയാൽ  മതി എന്ന് പറയുക. എന്നിട്ട് ഇറങ്ങാൻ സമയം തരാതെ വണ്ടി വിടുക. കൊള്ളാം!

അവർ എന്നോടാണോ കളിക്കുന്നത്? ഞാൻ ആരാ മോൻ? ഞാൻ ഉടനെ എന്റെ തീരുമാനം മാറ്റി. നമുക്ക് കരോൾബാഗിൽ ഇറങ്ങാം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അവിടെയാകുമ്പോൾ വഴിവാണിഭം പൊടിപൊടിക്കുക ആയിരിക്കും, നമുക്കും എന്തെങ്കിലും വാങ്ങാം എന്നും ഞാൻ അവളോട് പറഞ്ഞു.

കരോൾബാഗ് എന്നോർത്തപ്പോൾ മന്ത്രി കബിൽ സിബലിനെയും ഞാൻ ഓർത്തു. അയാൾ അവിടത്തെ സ്ഥാനാർത്ഥിയല്ലേ? അയാൾക്ക് 110കോടി രൂപയുടെ സ്വത്ത് ഉണ്ടത്രെ! എന്തിനാണ് ഒരാൾക്ക് ഇത്രയും പണം? എനിയ്ക്ക് സുഖമായി കഴിയാൻ ഒരുകോടി പോലും വേണ്ട. ആരെങ്കിലും ഒരു കോടി തന്നിരുന്നെങ്കിൽ ഈ പണിയൊക്കെ മതിയാക്കി നാട്ടിലെ ഉത്സവവും മറ്റും കണ്ട് കഴിഞ്ഞുകൂടാമായിരുന്നു. പക്ഷേ ആരു തരാനാണ്? വേണമെങ്കിൽ ആരെങ്കിലും കോടി പുതപ്പിച്ച് കിടത്തുമായിരിക്കും. അല്ലാതെ അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.

വണ്ടി കരോൾബാഗിൽ എത്തുമ്പോഴും "കൃപയാ, സാവ്ധാനീ സേ ഉതരേ" എന്ന അറിയിപ്പുണ്ടായി. പക്ഷേ ഇത്തവണ അവർക്കെന്നെ പറ്റിക്കാനായില്ല. ഞങ്ങൾ അവരുടെ അറിയിപ്പ് അവഗണിച്ച് വേഗത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി.

തുടരും.....................


2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ഞാൻ, NDA, പിന്നെ ഇന്ത്യയും............

ഞായറാഴ്ചയല്ലേ, അവധിയല്ലേ, മനസ്സിനും ശരീരത്തിനും അല്പം വിശ്രമം നല്ലതല്ലേ എന്നൊക്കെ കരുതിയാണ് ടീവിയുടെ മുന്നിൽ സ്ഥലം പിടിച്ചത്. ചാനലുകൾ ഒന്നൊന്നായി മാറ്റി നോക്കി. എല്ലാത്തിലും കേന്ദ്രമന്ത്രി ആൻടണിയുടെ പ്രസംഗങ്ങളാണ്. ഒന്നേ അദ്ദേഹത്തിനു പറയാനുള്ളു. ഇപ്പോൾ വരുന്നത് സാധാരണ തെരഞ്ഞെടുപ്പല്ല, ഇന്ത്യയുടെ നിലനിൽപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് കോൺഗ്രസ്സിന്റെ കോട്ടകൾ നിലനിറുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ കോട്ടകൾ പിടിച്ചെടിക്കുകയും വേണം. അതിന് വേണ്ടതെന്തെന്നാൽ എല്ലാവരും യൂ. പി.എയ്ക്ക് വോട്ട് ചെയ്യണം.

പറയുന്നത് കേന്ദ്രമന്ത്രി ആണെങ്കിലും കേൾക്കുന്നത് ഞാനെന്ന വെറും ആം ആദ്മിയാണല്ലോ? അതുകൊണ്ട് ഞാനൊന്നു ചിന്തിച്ചു.

അദ്ദേഹം പറയുന്നതിലെ യുക്തി എനിയ്ക്ക് പിടി കിട്ടി. ഇന്ത്യ നില നിൽക്കുക തന്നെ വേണം. ഇന്ത്യയില്ലെങ്കിൽ പിന്നെ ഞാനെവിടെ?

ആം ആദ്മി!!!!!!!!
നാടിനും രാഷ്ട്രീയത്തിനും പുതുതായി കിട്ടിയ ഒരു സമ്മാനമാണത്. പ്രയോഗവും. സാധാരണക്കാരൻ മുമ്പും ഉണ്ടായിരുന്നു. പക്ഷേ, കെജ്രിവാളെന്ന ഈ പുത്തൻ അരിവാളാണ് കോൺഗ്രസ്സിനെ കൊയ്തെറിഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിൽ ഈ "ആം ആദ്മി"യെ അവതരിപ്പിച്ചത്. ഡൽഹിയിൽ നിന്നായതു കൊണ്ടാണ് വാക്ക് ഹിന്ദിയിലായത് എന്ന് മാത്രം!!!!!!!!!!!

 ഇതാണ് യഥാർത്ഥ കുരുക്ഷേത്ര യുദ്ധം എന്ന് ആന്റണി പറയുമ്പോൾ നമ്മൾ അത് ഗൗനിക്കാതിരിക്കാമോ? ഇന്ത്യയെ നില നിർത്തേണ്ടത് നമ്മുടെ ആവശ്യമാണെന്നിരിക്കേ നാം ഈ അവസരം ശരിയ്ക്കും വിനിയോഗിച്ചേ മതിയാകൂ. ഏറ്റവും ചുരുങ്ങിയത് ഞാൻ ഈ അവസരം നഷ്ടപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അതാണല്ലോ ഞാൻ ചെയ്യേണ്ടത്.

യൂ. പി. എ. എന്നത് ഇംഗ്ലീഷ് പ്രയോഗമാണല്ലോ! അപ്പോൾ "ഞാൻ" എന്ന വാക്കും 'I' എന്ന് ഇംഗ്ലീഷിൽ തന്നെ പ്രയോഗിക്കാം. ഇംഗ്ലീഷിൽ 'I' എന്നാൽ 'ഞാൻ' എന്നാണല്ലോ അർത്ഥം.

ആന്റണി പറഞ്ഞതുപോലെ ഞാൻ യൂ. പി. ഏ. യുടെ കൂടെ കൂടുക എന്നു പറഞ്ഞാൽ  I should join UPA.

So I stood before UPA; then UPA became IUPA ................ quite meaningless........... it does not make India.

So I stood after UPA. Then it became UPAI.  It was again quite meaningless........... it does not make India.

Then I stood inside UPA. It became UIPA or UPIA. It was again quite meaningless........... it does not make India.

I joining UPA sounded meaningless or senseless.  So I felt that I and UPA cannot make India.

Immediately I remembered that there is NDA on the other side. NDA is National Democratic Alliance. So I tried to stand with NDA. I stood before it; it became INDA....... It was some what sensible... though not fully. Then I tried whether I can make it meaningful. I again stood inside NDA while standing in the front. Then it became INDIA.

So that is it...... when I am with and within NDA, it becomes INDIA.

So to make it INDIA, I should be with NDA; isn't it??????????

So I will be with NDA; not with what Antony said. If I am with  UPA, it is still വെറും ഊപ്പ.

So, this time, I will be with NDA to make it a perfect INDIA.

നിങ്ങളോ?

ഒരു കാര്യം കൂടി പറഞ്ഞിട്ട് ഞാൻ നിറുത്താം. സാമ്പത്തിക വിദഗ്ദന്മാരായ മൗന്മോഹൻസിങ്ങും ചിദംബരം ചെട്ടിയാരും മറ്റും തീർച്ചയായും സമ്മതിക്കുന്ന കാര്യമാണ് ഇന്ത്യയെ ഒരു പ്രബലശക്തിയായി നവീകരിക്കണമെന്ന്. അങ്ങനെ മാറ്റം വരുത്തുക എന്നു പറഞ്ഞാൽ ഇന്ത്യയെ "മോഡിഫൈ" (MODIfy) ചെയ്യുക എന്നാണർത്ഥം. അപ്പോൾ "മോഡി"യില്ലാതെ എന്തു മോഡിഫിക്കേഷൻ? അതല്ലെങ്കിൽ "മോഡിഫൈ" ചെയ്യുമ്പോൾ അതിൽ മോഡി ഇല്ലാതിരിക്കുമോ? അതുകൊണ്ട് ഇന്ത്യ നില നിൽക്കാനായാലും ഇന്ത്യയെ മോഡിഫൈ ചെയ്യാനായാലും NDA-യുടേയോ BJP-യുടേയോ കൂടെ നിന്നേ പറ്റൂ. അപ്പോൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അങ്ങനെ ചെയ്യാം. എന്താ? ഒന്നുമില്ലെങ്കിലും ബി.ജെ. പി. യെ "മോഡി"ഫൈ ചെയ്യാൻ അദ്വാനിജിയെ മാറ്റുകയെന്ന കടുത്ത നടപടി വരെ അവർ ചെയ്തില്ലേ? അപ്പോൾ നമ്മുടെ ഒരു "കൈ" സഹായം ഇത്തവണ അവർക്കിരിക്കട്ടെ. എന്താ? ഒരു ഗ്ലാസ് "ചായ" കുടിച്ചു കൊണ്ട് നമുക്ക് അങ്ങനെയൊരു പ്രതിജ്ഞ എടുക്കാം അല്ലേ?

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

ആനയുടെ സംഭാവന (ഇന്റർനെറ്റിൽ കണ്ടത്)

ആനയും ഉറുമ്പും റയിൽവേ സ്റ്റേഷനിൽ:

ആന ഉറുമ്പിനോട്: "കേരള എക്സ്പ്രസ്സ്‌ പണ്ട് ഞാൻ സംഭാവന ചെയ്തതാണ് കേട്ടോ... "

ഉറുമ്പ് ആനയോട്: "പോടാ നുണയാ .. "

ആ സമയത്താണ് മൈക്കിൽ കൂടി അനൗണ്‍സുമെന്റ് വന്നത്: "കേരള എക്സ്പ്രസ്സ്‌ ആനേ കി
സംഭാവന
ഹേ"

അത് കേട്ട് ഉറുമ്പ് ചമ്മി പൊയ്.......

-------------------------------------------------------------ഒരു യാഹൂ മെയിൽ ഗ്രൂപ്പിൽ കണ്ടതാണി തമാശ.

2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

അവയവദാനം

ടീവി തുറന്നപ്പോൾ സ്ക്രീനിൽ കണ്ടത് ചിറ്റിലപ്പള്ളി കൊച്ചൗസേപ്പിനെയാണ്. നരച്ച കുറ്റിത്താടിയും കറുത്ത തലമുടിയും വീതിയുള്ള കരമുണ്ടുടുത്ത് നല്ല മലയാളിയായി മൃദുമന്ദഹാസത്തോടെ അങ്ങനെ നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ കൊച്ചൊന്നുമല്ലല്ലോ; അതുകൊണ്ട് ഔസേപ്പച്ചനെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി എന്നെനിയ്ക്ക് തോന്നി. ഒരു ബഹുമാനമൊക്കെ കൊടുക്കണ്ടേ? തന്റെ പഴയ ഒരു സ്പെയർപാർട്ട് ഒരു സഹജീവിക്ക് വെറുതെ കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. വല്ല വീ-ഗാർഡ് സ്റ്റെബിലൈസറുമായിരിക്കും അദ്ദേഹം കൊടുത്തതെന്ന് ഞാനൂഹിച്ചു. തരപ്പെടുമെങ്കിൽ എനിയ്ക്കും ഫ്രീയായിട്ട് ഒന്നൊപ്പിക്കണമെന്ന് എനിക്ക് തോന്നി.  അതുകൊണ്ടു തന്നെ ഞാൻ ചെവി വട്ടം പിടിച്ചു; എന്താണ് അദ്ദേഹം പറയുന്നതെന്നറിയാൻ.   

നിരാശയായിരുന്നു ഫലം. സ്റ്റെബിലൈസറോ മോട്ടോറോ ഫാനോ ഒന്നും അല്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വരുന്നത്. ഒരു കിഡ്നി കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. അതാണദ്ദേഹം പറയുന്ന സ്പെയർപാർട്ട്. അദ്ദേഹത്തിന് വയസ്സ് 60 കഴിഞ്ഞതിനാലും ജീവിക്കാൻ ഒരു കിഡ്നി മതിയായതിനാലും മറ്റേ കിഡ്നി അദ്ദേഹം ദാനം ചെയ്യുകയായിരുന്നുവത്രേ. സംഗതി എല്ലാം വളരെ ലളിതമെന്നാണ് അദ്ദേഹം പറഞ്ഞത്. കീഹോൾ സർജറി വഴി ഒരു കിഡ്നി എടുത്ത് ഡോക്റ്റർമാർ ആവശ്യക്കാരന് കൊടുക്കുകയായിരുന്നുവത്രെ. അതു കാരണം വലിയ വേദനയോ വലിയ വിശ്രമമോ ഒന്നും ഉണ്ടായതുമില്ലത്രെ.  അതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനെക്കുറിച്ച് എനിയ്ക്ക് വലിയ മതിപ്പ് തോന്നി. എന്തൊരു വലിയ ത്യാഗമാണദ്ദേഹം അനുഷ്ടിച്ചത്! മനുഷ്യരായാൽ ഇങ്ങനെ വേണം.

എന്നാലും അദ്ദേഹത്തിനിപ്പോൾ ഒരു കിഡ്നിയല്ലേ ഉള്ളൂ എന്ന് ഞാൻ ചിന്തിച്ചു. ഒരു കിഡ്നി മാത്രമുള്ള മനുഷ്യൻ! അതോർത്തപ്പോൾ പണ്ട് കുട്ടിക്കാലത്ത് കിഡ്നി എന്ന് കേട്ടാൽ ഞാൻ തെറ്റിദ്ധരിച്ചിരുന്ന അവയവത്തെക്കുറിച്ച് ഞാൻ ഓർത്തു. എന്തെല്ലാം തെറ്റിദ്ധാരണകൾ!!

അവയവദാനം വഴി അദ്ദേഹം തന്റെ നാമം, സമൂഹത്തിന്റെ മനസ്സിൽ, തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു. അങ്ങനെ അദ്ദേഹം സമൂഹത്തിൽ അമരത്വം വരിച്ചു കഴിഞ്ഞു. എല്ലാവർക്കും പറ്റിയതല്ല ഇമ്മാതിരി സേവനങ്ങൾ. ഒരു പള്ളീലച്ചനും ഇതുപോലെ അവയവദാനം ചെയ്തതായി വായിച്ചിട്ടുണ്ട്. ഇനി അവയവദാനം വഴി മരിച്ച് കഴിഞ്ഞ് അമരത്വം വരിക്കുന്നവരുമുണ്ട്. അവരുടെ അവയവങ്ങൾ അവരുടെ മരണശേഷവും ജീവിച്ചിരിക്കും. നോക്കണേ, മരിച്ചുകഴിഞ്ഞ് അമരനാകുന്നതിലെ ഒരു വിരോധാഭാസം. ആ, . . . . . .  ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ടാകും......

ലോകത്താദ്യമായി നടന്ന അവയവദാനമെന്ന മഹാദാനത്തെക്കുറിച്ച് ഞാനോർത്തു. സ്ത്രീയുടെ നിർമ്മാണത്തിനായി തന്റെ വാരിയെല്ല് ദാനം ചെയ്ത മഹാനായ മനുഷ്യപുത്രനെ ഞാൻ മനസാ സ്മരിച്ചു. 

എന്തായാലും ഔസേപ്പച്ചൻ ചെയ്തതു പോലുള്ള ഇമ്മാതിരി ദാനമൊന്നും ചോര കണ്ടാൽ തല ചുറ്റുന്ന എനിയ്ക്ക് പറ്റിയതല്ലല്ലോ എന്ന് ഞാൻ ഖേദിച്ചു. എന്തെല്ലാം തരം അവയവദാനങ്ങളുണ്ട്. അവയിൽ ഏതെങ്കിലും തരത്തിലുള്ള അവയവദാനം എനിയ്ക്ക് പറ്റുമോ എന്ന് ഞാൻ ഗാഡമായി ചിന്തിച്ചു. കണ്ണു ദാനം ചെയ്യുന്നത് മരിച്ചിട്ടാണ്. അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് ഈ മരണം എന്നൊക്കെ അറിയാതെ കണ്ണെങ്ങനെയാ ദാനം ചെയ്യുക. ഹൃദയം മാറ്റിവയ്ക്കണമെങ്കിലും മരിക്കണം. ഇപ്പോൾ തലച്ചോറും മാറ്റിവയ്ക്കാൻ തുടങ്ങിയിട്ടുണ്ടത്രെ. എന്റെ തലച്ചോറെങ്ങാനും ആർക്കെങ്കിലും വച്ചു പിടിപ്പിച്ചാൽ, ഈശ്വരാ, അവന്റെ തല തിരിഞ്ഞതുതന്നെ. ദൈവമേ, അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. പിന്നെയുള്ളത് കരൾ ദാനമാണ്. അതിത്തിരി കടുപ്പമാണ്. ഓപ്പൻ സർജറിയാണ്. വേദന കുറേ തിന്നണം, വിശ്രമം കുറേ വേണം; വയ്യ, അതൊന്നും വയ്യ. വേണമെങ്കിൽ വേദനിക്കാത്ത തരത്തിൽ വല്ല അവയവദാനവും ആകാം എന്ന് ഞാൻ കരുതി.  അതിനുള്ള സാദ്ധ്യതകൾ ഞാൻ ചിന്തിച്ചു.

ചിന്തിച്ചാൽ കിട്ടാത്ത ഉത്തരങ്ങളുണ്ടോ? ജനിത് കാച്ചപ്പിള്ളിയുടെ  e കാലത്ത് എന്ന കൊച്ചുസിനിമയുടെ രൂപത്തിലാണ് എനിയ്ക്ക് ഉത്തരം കിട്ടിയത്. ഈ സിനിമയിൽ ഒരു യുവതി ഒരു ചെറുപ്പക്കാരനെ സന്ദർശിക്കുന്നുണ്ട്. അവൾ അമ്മയോട് പറഞ്ഞത് പ്രോജെക്റ്റ് ചെയ്യാൻ മൃദുലയുടെ വീട്ടിൽ പോകുന്നു എന്നാണ്. പക്ഷേ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യത്തിൽ അവിടെ നടന്നത് പണത്തിനു വേണ്ടിയുള്ള  ഒരു ലൈംഗികപ്രക്രിയയായിരുന്നു. തന്റെ അവയവം മറ്റൊരാൾക്ക് കൊടുക്കുന്നതാണല്ലോ അവയവദാനം. അപ്പോൾ ഇതും ഒരു അവയവദാനം തന്നെ.

സിനിമ സൂചിപ്പിക്കുന്ന രംഗങ്ങൾ ഞാൻ ഓർത്തു.  കിഡ്നി കൊടുക്കുന്നതു പോലെയുള്ള സ്ഥിരമായ അവയവദാനമല്ല ഇത്. താൽക്കാലികമായ ഒരു അവയവദാനം. എത്ര തവണ വേണമെങ്കിലും ആകാവുന്ന ഒരു അവയവദാനം. വേദനയൊന്നുമില്ലാത്ത, സുഖമുള്ള ഒരു കീഹോൾ ഓപ്പറേഷൻ. ഇത്തരം അവയവദാനം എനിയ്ക്കും ആകാമല്ലോ എന്ന് ഞാൻ ചിന്തിച്ചു.  അതാലോചിച്ചപ്പോഴാണ് ബസ്സിലും വണ്ടിയിലും മറ്റും നടക്കുന്ന അവയവദാനങ്ങൾ എന്റെ ഓർമ്മയിൽ ഓടിയെത്തിയത്. ഈ അവയവദാനത്തെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതെ പത്രങ്ങൾ പ്രസിദ്ധീകൃതമാകുന്നില്ല എന്നു വരെ വേണമെങ്കിൽ പറയാം.

ആദാമിന്റെ എല്ലെടുത്ത് സ്ത്രീയെ നിർമ്മിച്ച ദൈവത്തെ ഞാൻ ഓർത്തു.  അന്ന് സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഡൽഹി ബസ്സുകളിലും മറ്റും നടക്കുന്ന അവയവദാനത്തിനൊന്നും ഒരു അവസരവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും ഞാൻ ഓർത്തു.  ഈയിടെ ഒരു സാമി തന്റെ ആശ്രമത്തിൽ വന്ന ഒരു ചെറുപ്പക്കാരിക്ക് അവയവദാനം നടത്തി പോലും. ഒടുവിൽ കേസായി, കൂട്ടമായി, എന്തിനധികം?  ആളിപ്പോൾ ജയിലിലാണ്.  എന്നാലെന്താ, ആളുകൾ ഇനി അദ്ദേഹത്തെ മറക്കുമോ? ഇല്ല. അങ്ങനെ അദ്ദേഹവും അവയവദാനം വഴി അമരനായി കഴിഞ്ഞു. അപ്പോൾ അമരനാകാനുള്ള കുറുക്കുവഴിയായിരിക്കും ഈ അവയവദാനം. അതല്ലാതെ സമൂഹത്തിൽ ഇതിത്ര വർദ്ധിക്കാൻ ഞാൻ മറ്റൊരു കാരണവും കാണുന്നില്ല.

അവയവങ്ങള്‍  പ്രവര്‍ത്തനരഹിതമായതിനാല്‍  നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ മരണസമാനരാണ്. അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത്തരക്കാരായ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും.  അങ്ങനെ മറ്റൊരു ജീവന്റെ തുടിപ്പിന് നിമിത്തമാകാൻ നമുക്കാകും. അപ്പോൾ "മറ്റൊരു ജീവന്റെ തുടിപ്പിന് സഹായകമാകും" എന്ന ഈ ചിന്തയായിരിക്കുമോ ഈ സാമിമാരൊക്കെ ഇങ്ങനെ പെരുമാറാൻ കാരണം.???

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

അംഗീകാരം

"പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരം രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല എന്ന പൗരന്റെ അവകാശം ഇന്നും സമൂഹമോ സ്ഥാപിതമതാധികാരികളോ അംഗീകരിക്കുന്നില്ലെന്നത് ഖേദകരമാണ്" 
                                                        - 2013 ആഗസ്റ്റ് 31-ലെ മാതൃഭൂമിയിൽ സിസ്റ്റർ ജസ്മി.


ഒരു സംശയം സിസ്റ്ററേ. രണ്ടു പേർ മാത്രം ചേർന്ന് അതീവ രഹസ്യമായി ചെയ്യുന്ന കാര്യത്തിന് സമൂഹത്തിന്റെ അംഗീകാരം എന്തിനാണ്? അറിയാത്ത കാര്യം എങ്ങനെയാണ് സമൂഹം അംഗീകരിക്കുക? അറിഞ്ഞാലല്ലേ അത് അംഗീകരിക്കാനാവൂ? അറിയുമ്പോൾ പിന്നെ അത് രഹസ്യമല്ലല്ലോ? പരസ്യമായി ചെയ്യുന്നതിന് അംഗീകാരം വേണ്ടെന്ന് സിസ്റ്ററുടെ പ്രസ്താവനയിൽ തന്നെ ഒളിഞ്ഞു കിടപ്പും ഉണ്ടല്ലോ! അപ്പോൾ അംഗീകാരം ആവശ്യപ്പെടുന്നത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനു തന്നെയല്ലേ? നശിച്ചുനാറിയ ഈ സമൂഹത്തിൽ ഇനി അതും കൂടിയേ വേണ്ടൂ സിസ്റ്ററേ!!!!!!!!!!!!!

ദൈവത്തിന്റെ മണവാട്ടിയായിരുന്നവരുടെയൊക്കെ മനോഗതം മനസ്സിലിങ്ങനെ തത്തിക്കളിക്കുമ്പൊഴതാ കിടക്കുന്നു, ദീപിക പത്രത്തിൽ, ദൈവത്തിനു ഇമ്മാതിരി കാര്യങ്ങളിലുള്ള അംഗീകാരം.

അംഗീകാരം സാക്ഷാൽ ദൈവത്തിനല്ല, ജീവിക്കുന്ന ആൾദൈവത്തിനാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ലൈംഗികശേഷി പരിശോധനയിൽ ഈ ആൾദൈവം ഫിറ്റാണെന്നാണ് ദീപിക റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ഇവിടെ കൊടുക്കുന്നുണ്ട്; വെറുതെ പറയരുതല്ലോ!



ആൾദൈവത്തിന്റെ ലൈംഗികശേഷിയ്ക്ക് ഡോക്റ്റർമാർ അംഗീകാരം കൊടുത്തിരിക്കുന്നു. ആശാറാമിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയെന്നും സാമിയുടെ ലൈംഗികതൃഷ്ണ സജീവമാണെന്ന് ഡോക്റ്റർമാർ നടത്തിയ പരിശോധനയിൽ തെളിഞ്ഞെന്നും അല്ലെ റിപ്പോർട്ട്. ശിവ,ശിവ! ഡോക്റ്റർമാർ നടത്തിയ പരിശോധനകൾ എന്തൊക്കെ ആയിരുന്നുവോ ആവോ? അതെന്തായാലും സാമി അതിനൊക്കെ സഹകരിച്ചിരിക്കണം. അടി കൊള്ളുന്നതിനേക്കാൾ ഭേദം പോലീസുകാർ പറയുന്നത് അനുസരിക്കുന്നതല്ലേ? ലൈംഗികശേഷി പരിശോധനയ്ക്ക് ഇനി വല്ല പെണ്ണുങ്ങളുടേയും സഹകരണം അവർ ഉപയോഗപ്പെടുത്തിക്കാണുമോ ആവോ? പാൽ കറക്കുമ്പോൾ പശുവിന്റെ അടുത്ത് പശുക്കുട്ടിയെ നിറുത്തുന്ന കാര്യമാണ് എന്റെ മനസ്സിലപ്പോൾ തോന്നിയത്. കോടതിയിൽ സമർപ്പിക്കാനായി, ഒരു പക്ഷേ, ഈ പരിശോധനയുടെ വീഡിയോയും ചെലപ്പോൾ റെക്കോർഡ് ചെയ്തെന്നിരിക്കും. ആകപ്പാടെ ആലോചിക്കുമ്പോൾ നല്ല രസം തന്നെ. ഇതൊക്കെ അക്കമിട്ട് അറിയണമെങ്കിൽ RTI-യുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ കൊടുക്കേണ്ടതായി വരും.

അമ്മമാരും പെങ്ങമ്മാരുമൊക്കെയുള്ള വീടുകളിലിരുന്ന് ഇമ്മാതിരി വാർത്ത വായിക്കുമ്പോഴത്തെ ഒരു ബുദ്ധിമുട്ടാണ് അപ്പോഴെന്റെ മനസ്സിൽ ഓടിയെത്തിയത്. ഇതൊക്കെ വായിച്ചിട്ട് എങ്ങനെ അവരുടെ മുഖത്ത് നോക്കും. ഒരു കണക്കിന് ഇപ്പോൾ അണുകുടുംബങ്ങളായത് നന്നായി. അധികം ആളെയൊന്നും നോക്കണ്ടല്ലോ. അതാലോചിച്ചപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന എനിയ്ക്ക് ഇമ്മാതിരി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന ആശ്വാസം എനിയ്ക്കുണ്ടായി. 

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ എനിയ്ക്ക് വല്ലതെ വിഷമം തോന്നി. വെറുതെയല്ല ഇത്തവണ ഓണം കന്നിമാസത്തിൽ വന്നത്! ഭൂമി പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരോ രക്ഷതു!!!!!!!!!!!!

2013, ജൂൺ 30, ഞായറാഴ്‌ച

ദാമ്പത്യം


ഒരു സ്ത്രീ രാത്രിയിൽ ഉറക്കമുണർന്നപ്പോൾ തന്റെ കൂടെ ഉറങ്ങാൻ കിടന്ന ഭർത്താവിനെ കിടക്കയിൽ കണ്ടില്ല. പരിഭ്രാന്തയായ അവൾ വേഗം നൈറ്റ്ഗൗൺ എടുത്തണിഞ്ഞ് ബെഡ്രൂമിൽ നിന്ന് പുറത്തേയ്ക്ക് കടന്നു. തന്റെ പ്രിയതമന് ഇതെന്തുപറ്റിയെന്ന് അവൾ ഉദ്വേഗം പൂണ്ടു. ഉത്ക്കണ്ഠയോടെ അവൾ ഹാളിലെ നൈറ്റ്ലാമ്പ് ഓൺ ചെയ്യുകയും വീട്ടിലാകെ നേരിയ പ്രകാശം പരക്കുകയും ചെയ്തു. അടുക്കളയിൽ തീന്മേശക്കടുത്ത് മുന്നിലൊരു കപ്പ് കാപ്പിയുമായി വിഷാദമഗ്നനായിരിക്കുന്ന അയാളെ അവൾ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. ചുമരിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന അയാൾ അഗാധമായ ചിന്തയിലായിരുന്നു; പരിസരം പോലും അയാൾ മറക്കുന്നതു പോലെ. അവളുടെ കാൽപ്പെരുമാറ്റം ചിന്തയിൽനിന്നയാളെ ഉണർത്തിയില്ല. മറ്റേതോ ലോകത്തിലാണെന്നതു പോലെ ചുമരിലേക്കുള്ള നോട്ടം അയാൾ തുടർന്നു. 

അവളയാളെ വീക്ഷിച്ചു.......... അയാൾ ഇടതുകൈ കൊണ്ട് പതുക്കെ കാപ്പിക്കപ്പ് എടുക്കുന്നതും വലതുകൈ കൊണ്ട് കൺകോണുകളിൽ ഘനീഭവിച്ച കണ്ണുനീർ തുടയ്ക്കുന്നതും അവൾക്ക് ദൃശ്യമായി. അവളാകെ അങ്കലാപ്പിലായി.

'പ്രിയനേ, എന്താണ് കാര്യം?' അയാളുടെ കവിളിൽ മന്ദമായി തലോടിക്കൊണ്ടവൾ അയാളെ ഈ ലോകത്തേയ്ക്ക് തിരിച്ചു കൊണ്ടു വന്നു.

'രാത്രിയുടെ അന്തസ്സാരശൂന്യമായ ഈ വേളയിൽ എന്തിനാണിവിടെ ഇങ്ങനെ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത്?' അവൾ പതുക്കെ ചോദിച്ചു.

ചുമരിൽ നിന്നുള്ള നോട്ടം പിൻവലിച്ചുകൊണ്ടയാൾ ഇങ്ങനെ മൊഴിഞ്ഞു.

'20 വർഷം മുമ്പ് നമ്മളാദ്യമായി കണ്ടതും ശംഖുമുഖം കടപ്പുറത്ത് ഒന്നിച്ചിരുന്ന് തിരമാലകളെണ്ണിയതും ഞാനോർക്കുകയായിരുന്നു. അന്ന് നിനക്ക് വെറും പതിനേഴേ പ്രായമുണ്ടയിരുന്നുള്ളു.'

'നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?' അയാൾ അലസമായി, ഒച്ച പൊങ്ങാത്ത വിധം അവളോടായി ചോദിച്ചു.

രാത്രിയുടെ വൈകിയ ഈ വേളയിലും ഭർത്താവ് തന്നെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവളുടെ മനസ്സ് ആർദ്രമായി. കൺകോണുകളിൽ നീർക്കണങ്ങൾ പ്രത്യക്ഷപ്പെട്ടു. തന്നെക്കുറിച്ചുള്ള ജാഗരൂകതയും ഉത്ക്കണ്ഠയുമാണ് ആ ലോലമനസ്സിൽ തിരയടിക്കുന്നതെന്നവൾക്ക് ബോദ്ധ്യമായി. അവൾക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു.

'ഉണ്ട്, അതൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്; ആ ഓർമ്മകളില്ലാതെ ഞാനുണ്ടോ?' അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ മറുപടി പറഞ്ഞു.

ഭർത്താവിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി; പറയാൻ ബുദ്ധിമുട്ടുന്നത്പോലെ......

എങ്കിലും അയാൾ പറഞ്ഞൊപ്പിച്ചു. "നിന്റെ അച്ഛൻ, നമ്മളെ രണ്ടു പേരേയും എന്റെ കാറിൽ വച്ച് പിടികൂടിയത് നിനക്ക് ഓർമ്മ വരുന്നുണ്ടോ?"

അവൾ അയാളുടെ ചുമലിൽ കൈ വച്ചു; അവൾ പറഞ്ഞു: 'ഉണ്ട്, അതെല്ലാം, ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്"

അയാൾ തുടർന്നു.... "നിന്റെ അച്ഛൻ എന്റെ നെറ്റിയിലേക്ക് പിസ്റ്റൾ ചൂണ്ടിക്കൊണ്ട് 'നീ ഇവളെ വിവാഹം കഴിക്കാത്ത പക്ഷം നിന്നെ ഞാൻ 20 വർഷത്തേക്ക് ജയിലിലേക്കയക്കും' എന്ന് എന്നെ ഭീഷണിപ്പെടുത്തിയത് നീ ഓർക്കുന്നുണ്ടോ?"

'ഉണ്ട്, അതും എന്റെ ഓർമ്മയിലുണ്ട്', അവൾ മന്ദമായി അയാൾക്ക് മറുപടി കൊടുത്തു.

അയാൾ വീണ്ടും കണ്ണുനീർ തുടച്ചു. "ഇന്നായിരുന്നു ആ 20 വർഷം കഴിയേണ്ടിയിരുന്നത്, എങ്കിൽ ഞാനിപ്പോൾ സ്വതന്ത്രനായേനേ", അയാൾ ഇരുളിലേക്ക് നോക്കിക്കൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു.
 * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *
ഒരു യാഹൂ ഗ്രൂപ്പ് മെയിലിൽ വന്ന ഒരു മെയിലിന്റെ ഉള്ളടക്കം ആണിത്. ഇംഗ്ലീഷിലുള്ള വിവരണം മലയാളത്തിലാക്കി എന്നതു മാത്രമാണെന്റെ കുറ്റം? (ഇതിന്റെ കോപ്പിറൈറ്റ് ആർക്കുള്ളതാണാവോ?)

2013, ജൂൺ 29, ശനിയാഴ്‌ച

മൂഷികസ്ത്രീ

ശനിയാഴ്ചയാണ്, അവധിയാണ്, കാര്യമായിട്ടൊന്നും ചെയ്യാനില്ല; അങ്ങനെയാണ് കമ്പ്യൂട്ടറെടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങിയത്. നോക്കി നോക്കി എത്തിയത് പ്രളയം കശക്കിമറിച്ച കേദാർനാഥ് ക്ഷേത്രഭൂമിയിലാണ്. പ്രളയത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും മറ്റും അനേകമനേകം ചിത്രങ്ങൾ. അല്ലെങ്കിലും ഇന്റെർനെറ്റിലാണോ ചിത്രങ്ങൾക്ക് പഞ്ഞം? ഈ ചിത്രങ്ങളിൽ മൂന്നെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു. മൂന്നും കേദാർനാഥ് ക്ഷേത്രത്തിന്റേതാണ്. ഒന്ന് 1980-കളിലെ ക്ഷേത്രത്തിന്റെ ചിത്രമാണ്. പശ്ചാത്തലത്തിൽ ഹിമാലയമലനിരകൾ. ക്ഷേത്രപരിസരം മുഴുവൻ പുല്ലും ചെറുചെടികളുമാണ്. അവയ്ക്കിടയിൽ ക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു.

 
 ചിത്രം -1: കേദാർനാഥ് ക്ഷേത്രം - 1980-കളിലെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അടുത്ത ചിത്രം ഈ മാസത്തെ പ്രളയത്തിനു മുമ്പെപ്പോഴോ എടുത്തതാണ്. ക്ഷേത്രത്തിനു ചുറ്റും കെട്ടിടങ്ങളുടെ ഒരു കോലാഹലം. ക്ഷേത്രമുറ്റത്തു നിന്നാൽ അത് ഒരു ക്ഷേത്രനഗരമാണെന്നേ തോന്നൂ.  കാടും മലയും നിറഞ്ഞ ക്ഷേത്ര പരിസരത്തിൽ ഒരു കല്ലോ പുല്ലോ കാണാൻ ഒരു മാർഗ്ഗവുമില്ല. 
 
 
ചിത്രം-2: കേദാർനാഥ് ക്ഷേത്രത്തിന്റെ അടുത്ത കാലത്തെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

മൂന്നാമത്തെ ചിത്രത്തിൽ വീണ്ടും ക്ഷേത്രം മാത്രമേയുള്ളു. ചുറ്റുമുള്ളത് പുല്ലല്ല; പകരം കല്ലാണെന്നു മാത്രം. മലയും മഞ്ഞും ഇനി ആവോളം കാണാം. ആധുനികന്മാർ നിർമ്മിച്ചതൊക്കെ ഒലിച്ചു പോയി. ക്ഷേത്രം മാത്രമുണ്ട് തലയെടുപ്പോടെ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ നിൽക്കുന്നു. 

ചിത്രം-3: കേദാർനാഥ് ക്ഷേത്രം പ്രളയത്തിനുശേഷം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അങ്ങനെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയായി. ഇനി വീണ്ടും ക്ഷേത്രപരിസരം ആകർഷകമാക്കി അണിയിച്ചൊരുക്കാൻ ആയിരിക്കും തൽപ്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുക. ഇനിയൊരു പ്രളയത്തിന് തകർത്തെറിയാൻ പറ്റാത്തവിധം അവരതു നിർമ്മിക്കും, തീർച്ച. അതാണല്ലോ കീശ വീർപ്പിക്കാൻ ഉപകരിക്കുക.

2013, ജൂൺ 25, ചൊവ്വാഴ്ച

എം. എൽ എ, താങ്കൾ രാജി വയ്ക്കേണ്ടതില്ല!!

കേന്ദ്രനിയമമന്ത്രിയായിരുന്ന അശ്വിനികുമാറും കേന്ദ്രറെയിൽമന്ത്രിയായിരുന്ന പവൻകുമാർ ബൻസലും രാജി വയ്ക്കാൻ വേണ്ടി പ്രതിപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. രാജി വയ്ക്കാതിരിക്കാൻ ശ്രമിച്ച് രണ്ടുപേരും കുറേ വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സ്വച്ഛതടങ്ങളിൽ, ഭരണത്തിന്റെ സുഖശീതളിമയിൽ, ദില്ലിയിലെ രമ്യഹർമ്മ്യങ്ങളിൽ, അധികാരജന്യമായ സുഖലോലുപത ആസ്വദിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് ഒട്ടി നിൽക്കാൻ പച്ചയായ മനുഷ്യൻ പരമാവധി ശ്രമിക്കാതിരിക്കുമോ? ഈ ആനപ്പുറത്ത്ന്ന് ഇറങ്ങിയാൽ ഇനി കയറാൻ പറ്റും എന്ന് എന്താണുറപ്പ്? മന്ത്രിപ്പണി എന്ന ആഗ്രഹത്തിനും സ്ഥാനാരോഹണത്തിനും ഇടയിൽ ജനങ്ങൾ ജയിപ്പിക്കുക, മദാമ്മ കനിയുക എന്നിങ്ങനെ എന്തെല്ലാം കടമ്പകൾ ഉണ്ടെന്ന് ഈ ആനപ്പുറത്തിരിക്കുന്നവർക്കേ അറിയൂ. മന്ത്രിസ്ഥാനം കളയാനുള്ള ഇവരുടെ മടി കാണുമ്പോൾ  അമ്മിഞ്ഞ നുകരുന്ന കൈക്കുഞ്ഞിനെയാണ് എനിക്കോർമ്മ വരുന്നത്. അമ്മയുടെ മുലയീമ്പുന്ന കുഞ്ഞിനെയൊന്നോർത്തു നോക്കു. വയറു നിറഞ്ഞാലും അമ്മിഞ്ഞ വറ്റിയാലും കുഞ്ഞ് അമ്മിഞ്ഞ കടിച്ചു വലിച്ചുകൊണ്ടേ ഇരിക്കും. അമ്മയ്ക്കാണെങ്കിൽ മാതൃത്വത്തിന്റെ സുഖം. അമ്മിഞ്ഞ പോരേ എന്നോ മറ്റോ കുഞ്ഞിനോട് ചോദിച്ചാൽ അതിനൊരു കള്ളച്ചിരിയുണ്ടാകും. കുഞ്ഞിനെ അമ്മിഞ്ഞയിൽ നിന്നുള്ള പിടി വിടുവിക്കാൻ എത്ര ബലം പ്രയോഗിക്കണമെന്ന് മുലയൂട്ടിയ അമ്മമാർക്ക് മാത്രമേ പറയാനാവൂ..  അങ്ങനെ ഇരിക്കേയാണ് കേന്ദ്രമന്ത്രി അജയ് മാക്കൻ പൊടുന്നനെ രാജി വച്ചത്. പുല്ലു പോലെയാണ് മാക്കൻ മന്ത്രിസ്ഥാനം കളഞ്ഞത്. അത് കണ്ടപ്പോഴാണ് അദ്ദേഹം ദാരിദ്ര്യനിർമ്മാർജ്ജനവകുപ്പ് മന്ത്രിയാണല്ലോ എന്ന കാര്യം എന്റെ മനസ്സിൽ ഓടിയെത്തിയത്. അപ്പോൾ തന്നെ അദ്ദേഹം രാജി വയ്ക്കാനുള്ള കാരണവും എന്റെ മനസ്സിൽ ഓടിയെത്തി. മൗനമോഹനമായ ഭരണത്തിൽ നാട്ടിലെ ദാരിദ്ര്യം അപ്പാടെ തുടച്ചു നീക്കപ്പെട്ടിട്ടുണ്ടെന്നും ഇനി ഇപ്പോൾ ദാരിദ്ര്യനിർമ്മാർജ്ജനമന്ത്രിയായി തുടരേണ്ട കാര്യം ഒട്ടുമേ ഇല്ല എന്നും അദ്ദേഹത്തിനു ബോദ്ധ്യമായിട്ടുണ്ടാകും എന്ന് ഈ രാജി എന്നെ ബോദ്ധ്യപ്പെടുത്തി. 2014-ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന സർദാർജിയുടെ പ്രസ്താവന കൂടിയായപ്പോൾ എന്റെ വിശകലനം തെറ്റിയിട്ടില്ല എന്ന് എനിയ്ക്ക് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. കോൺഗ്രസ്സ് എന്ന വാക്കിന് ലൈംഗികബന്ധം എന്ന അർത്ഥം ഉണ്ടെന്ന കാര്യവും ഞാൻ ഓർത്തു. അതൊക്കെ അവിടെ നിൽക്കട്ടെ, അതെല്ലാം കേന്ദ്രത്തിലെ കാര്യം.

ഒരു എം.എൽ.എ. തൽസ്ഥാനം രാജി വയ്ക്കണോ വേണ്ടയോ എന്നതാണ് ഇപ്പോൾ കേരളത്തെ കുഴയ്ക്കുന്ന പ്രശ്നം. അദ്ദേഹത്തെപ്പോലെ ഒരാൾ ഇങ്ങനെ ഒരു ഏടാകൂടത്തിൽ ചെന്നു ചാടുന്ന കാര്യം എന്റെ ചിന്തയ്ക്കതീതമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ചാനലുകൾക്ക് മുന്നിൽ മിഴി നട്ടിരിക്കുമ്പോഴാണ് ലൈംഗികബന്ധത്തിന്റേതെന്ന് പറഞ്ഞ് വീഡിയോ കാണാൻ തുടങ്ങിയതും ചാനലുകളുടെ ഔചിത്യബോധം എനിയ്ക്ക് ബോധ്യമാവാൻ തുടങ്ങിയതും.

സത്യം പറയാമല്ലോ, വീഡിയോയുടെ ആദ്യത്തെ പ്രക്ഷേപണമല്ല ഞാൻ കണ്ടത്. ഏതോ ചാനലിൽ വാർത്ത വന്നു എന്നു പറഞ്ഞുകൊണ്ടോ മറ്റോ മറ്റൊരു ചാനൽ കാണിച്ച പുന:പ്രക്ഷേപണം ആയിരുന്നു ഞാൻ ചെറുതായി കണ്ടത്. പ്രക്ഷേപണത്തിന്റെ ക്രെഡിറ്റ് മുഴുവൻ ആദ്യം വീഡിയോ കാണിച്ച ചാനലിനുള്ളതാണ്. അതേത് ചാനലാണ് എന്ന് എനിയ്ക്കിതുവരെ മനസ്സിലായില്ല. അത് മനസ്സിലാക്കാൻ മാത്രമുള്ള വായനാവൈദഗ്ധ്യമോ ചാനൽ സമ്പർക്കമോ എനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട്; ഈ വീഡിയോ ആദ്യമായി കാണിച്ചത് ഞാൻ ഓർമ്മ വച്ച നാൾ മുതൽ വായിക്കുന്ന പത്രത്തിന്റെ ചാനലാണെന്ന് അറിയുന്ന പക്ഷം അടുത്ത ദിവസം മുതൽ ഈ പത്രത്തെ ഞാൻ ബഹിഷ്കരിക്കും തീർച്ച! ഇത്രയ്ക്ക് അധ:പതിക്കാമോ ഈ ചാനലുകൾ? ഇതൊക്കെയാണോ കുട്ടികളും പ്രായമായവരും ഒന്നിച്ചിരുന്നു കാണുന്ന ചാനലുകളിൽ കാണിക്കേണ്ടത്?

മാംസഭുക്കുകളായ ജന്തുക്കൾ ഇര പിടിക്കുമെന്ന് നമുക്കെല്ലാം അറിയാം. മനുഷ്യൻ മീൻ പിടിക്കാറുണ്ടെങ്കിലും അതിനാരും മനുഷ്യൻ ഇര പിടിക്കുന്നു എന്നു പറയാറില്ല. പക്ഷേ മനുഷ്യൻ ഒരു പാട് പുരോഗമിക്കുകയും അവന്റെ സംസ്കാരം മൃഗങ്ങൾ പോലും ശ്രദ്ധിക്കത്തക്കതാവുകയും ചെയ്തതുകൊണ്ടാണ് ബലാൽസംഗക്കേസുകളിൽ സ്ത്രീകളെ  'ഇര' എന്ന് സമീപകാലത്ത് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഈ പശ്ചാത്തലത്തിൽ ബലാൽസംഗം ചെയ്തു, സ്ത്രീപീഡനം നടന്നു എന്നൊക്കെ പറയുന്നതിനു പകരം 'മനുഷ്യൻ ഇര പിടിച്ചു' എന്നു പറഞ്ഞാൽ പോരേ എന്നാണ് ഇപ്പോൾ എന്റെ ചിന്ത. അങ്ങനെയാകുമ്പോൾ മോശമായ വാക്കുകൾ ഒഴിവാക്കുകയും ആകാം. അതെന്തായാലും എം എൽ എ പിടിച്ച ഇര ഏത് എന്ന് അന്വേഷിച്ചപ്പോഴാണ് ഇര തന്നെയാണ് വീഡിയോയുടെ ചിത്രീകരണം നടത്തിയത് എന്ന് മനസ്സിലായത്.

പിന്നീടാണ് എന്റെ ട്യൂബ് ലൈറ്റ് പതുക്കെ കത്താൻ തുടങ്ങിയത്. അധികാരം, സ്വത്തുസമ്പാദനം, വൈരനിര്യാതനം, വിയർപ്പൊഴുക്കതെയുള്ള സുഖജീവിതം എന്നൊക്കെയുള്ള ലക്ഷ്യം കൈ വരിക്കാൻ വിയർപ്പൊഴുക്കുന്ന മനുഷ്യന് ഇമ്മാതിരി വീഡിയോയോ അതിനുപോൽബലകമായ കാര്യമോ ഒന്നും അത്ര മോശത്തരമല്ലെന്ന് എനിയ്ക്ക് ബോദ്ധ്യമായിത്തുടങ്ങി. ഇമ്മാതിരി വീഡിയോ കൊണ്ട് ആർക്കൊക്കെ എന്തെല്ലാം ഉപകാരങ്ങളും ഉപയോഗങ്ങളുമുണ്ട്? അതെല്ലാം മനസ്സിലാക്കതെയല്ലേ ഞാനിത്രയും എഴുതിയത്? ഒന്നാലോചിച്ചാൽ മനുഷ്യരാശിയുടെ നില നിൽപ്പിനാവശ്യമായ കാര്യമല്ലേ വീഡിയോയിൽ കാണുന്നത്? അതെങ്ങനെ മോശമാകും? ഒരിക്കലുമില്ല. ജനങ്ങൾ അത് കണ്ടാസ്വദിക്കുകയല്ലേ? അങ്ങനെയല്ലേ യൂ-ട്യൂബ് വാർത്തകൾ പറയുന്നത്?

ഇനി മറ്റു തരത്തിലും അതിനെ ന്യായീകരിക്കാം. നോക്കൂ, എത്ര പേരാണ് ടെലിവിഷനിൽ ക്രിക്കറ്റും ഫുട്ബോളും മറ്റും കണ്ടാസ്വദിക്കുന്നത്? ഇനി അഥവാ, കാണികൾക്ക് കളി ഇഷ്ടപ്പെട്ടില്ല എന്നു വച്ച് ഏതെങ്കിലും കളിക്കാരൻ കളിയിൽ നിന്ന് രാജി വച്ചിട്ടുണ്ടോ? ഇല്ല തന്നെ. പിന്നെ ഈ എം. എൽ. എ മാത്രം എന്തിന് രാജി വയ്ക്കണം. ആഫ്റ്റർ ആൾ, എം. എൽ എ ഏർപ്പെട്ടതും ഒരു കളിയിലാണെന്നാർക്കാണറിയാത്തത്? കാണികൾക്ക് ഇഷ്ടപ്പെടും എന്നുറപ്പുള്ളത് കൊണ്ടല്ലേ ചാനലുകാർ അത് പ്രക്ഷേപണം ചെയ്തതും? എല്ലാവരും അതാസ്വദിക്കുകയും ചെയ്തു. അപ്പോൾ എന്ത് രാജി, ഏത് രാജി?????????????

ഇനി അതെല്ലാം പോകട്ടെ, ഒരു പുരുഷൻ തന്നെ 'ഇര പിടിക്കുന്നത്' വീഡിയോയിൽ പിടിച്ച് പോലീസിനെ ഏൽപ്പിക്കാൻ തയ്യാറായ സ്ത്രീയുടെ ഉദ്ദേശ്യശുദ്ധിയും ചാരിത്ര്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അച്ഛനും മകനും കൂടിയാണ് ഇര പിടിച്ചത് എന്നൊക്കെ ഇര തന്നെ പറയുമ്പോൾ പുരുഷനും തന്റെ ധാർമ്മികതയൊക്കെ അട്ടത്ത് കേറ്റി വയ്ക്കാവുന്നതേ ഉള്ളൂ. എങ്ങനെ നോക്കിയാലും എം. എൽ. ഏയുടെ രാജിയുടെ ഒരാവശ്യവും ഈ ആൾരൂപത്തിനുള്ളിൽ തെളിയുന്നില്ല.

വാൽക്കഷ്ണം: മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു.  മാതൃഭൂമിയെ ബഹിഷ്കരിച്ചുകൊണ്ട് മാതൃഭൂമി വായനക്കാരും പ്രതികരിക്കേണ്ടിയിരിക്കുന്നു. ഓർമ്മ വച്ച നാൾ മുതൽ മാതൃഭൂമി (മാത്രം)വായിക്കുന്ന ഒരു തെക്കേ മലബാറുകാരനാണു ഞാൻ. മാതൃഭൂമി പത്രമേ നിനക്കെന്റെ വിട. ഇതാണോ മാതൃഭൂമീ, കെ.പി. കേശവമേനോൻ തുടങ്ങി വച്ച പത്രധർമ്മം? 


2013, മേയ് 25, ശനിയാഴ്‌ച

ആര്യാടൻ മുഹമ്മദ്

പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ ഒരേ ഒരു ആണേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുമായിരുന്നു. മന്ത്രിമാരെല്ലാം നട്ടെല്ലില്ലാത്തവരും അഭിപ്രായം പ്രകടിപ്പിക്കാൻ കരുത്തില്ലാത്തവരും ഒക്കെ ആയിരുന്നു എന്ന് കാണിക്കാനായിരുന്നു ഇങ്ങനെയൊരു പ്രയോഗം നാട്ടിൽ പ്രചരിച്ചിരുന്നത്. എന്നാലും മന്ത്രിസഭയിലെ ഒരേ ഒരു പുരുഷൻ ആരെന്നറിയാൻ എല്ലാവർക്കും ഔത്സുക്യം ഉണ്ടായിരുന്നു. ആകാംക്ഷയും. വൈ. ബി. ചവ്വാനാണോ ജഗ്ജീവൻറാമാണോ വി.സി. ശുക്ലയാണോ അല്ലെങ്കിൽ മറ്റാരാണീ മന്ത്രിസഭയിൽ പൗരുഷം കാണിക്കാൻ മാത്രം ധൈര്യമുള്ള ആൾ എന്ന കാര്യം അന്വേഷിച്ചു വന്നവർ എത്തിയത് ഇന്ദിരാഗാന്ധിയാണ് ആ പുരുഷൻ എന്ന അറിവിലേക്കാണ്! അതെല്ലാം പണ്ട്; പിന്നീട് അടിയന്തരാവസ്ഥ അറബിക്കടലിലെത്തുകയും ഈ മന്ത്രിമാരെല്ലാം കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. അതുകൊണ്ട് നമുക്കതെല്ലാം മറക്കാം. മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ!!!!!!

നമുക്ക് നമ്മുടെ കാലത്തേക്ക് വരാം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭൂരിപക്ഷങ്ങൾ തെരഞ്ഞെടുത്ത ന്യൂനപക്ഷങ്ങളുടെ മന്ത്രിസഭ ഭരിക്കുന്ന കേരളത്തിലേക്ക് വരാം. ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞാൽ എണ്ണത്തിൽ കുറഞ്ഞവരെന്നോ ഭൂരിപക്ഷമെന്നാൽ എണ്ണത്തിൽ കൂടിയവരെന്നോ അർത്ഥമില്ല. അല്ലെങ്കിൽ അങ്ങനെ അർത്ഥം കൊടുക്കരുത്. പച്ചയായി പറഞ്ഞാൽ ന്യൂനപക്ഷങ്ങൾ എന്നത് മുസ്ലിം -ക്രിസ്ത്യൻ ജനതയെന്നും ഭൂരിപക്ഷമെന്നത് ബാക്കിയുള്ളവരെന്നുമേ അർത്ഥമാക്കേണ്ടതുള്ളു. ഭൂരിപക്ഷമെന്നതിന് ഹിന്ദുക്കൾ എന്നും കൂടി സാമാന്യമായി പറയാം.  ജാതി (മതം) തിരിച്ചുള്ള കണക്കെടുത്താലേ ആദ്യത്തെ കൂട്ടർ അക്ഷരാർത്ഥത്തിൽ ന്യൂനപക്ഷമാണോ അതോ ഹൈന്ദവർ ഭൂരിപക്ഷമാണോ എന്ന് പറയനൊക്കൂ. അങ്ങനെ ഒരു കണക്കെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അഥവാ അങ്ങനെ ഒരു കണക്കെടുത്താൽ തന്നെ ഏത് അളവുകോൽ വച്ചാണ് ഹിന്ദുക്കൾ ഭൂരിപക്ഷമാകുന്നത്? അതിന് കേരളത്തിലെ ജനസംഖ്യയാണോ മലപ്പുറത്തെ ജനസംഖ്യയാണോ ലോകജന സംഖ്യയണോ അടിസ്ഥാനമാക്കേണ്ടത്? ലോകജനസംഖ്യയാണെങ്കിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. പക്ഷേ അങ്ങനെ വരുമ്പോൾ പലരുടേയും രാഷ്ട്രീയവും മതപരവുമായ താല്പര്യങ്ങൾ ഹനിക്കപ്പെടും. മാത്രമല്ല സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് ഹിന്ദുമതം എന്നതിന്റെ പേരിൽ പുരാവസ്തുക്കൾക്ക് കൊടുക്കുന്നതുപോലെയുള്ള സംരക്ഷണം (പുരാവസ്തുക്കൾ സംരക്ഷിക്കപ്പെടേണ്ടതാണല്ലോ!) ഈ മതത്തിനും മതസ്ഥർക്കും കൊടുക്കേണ്ടതായും വരും. അപ്പോൾ ന്യൂനപക്ഷം കണക്കാക്കാൻ നല്ലത് ഇന്ത്യയിലെ ജനസംഖ്യ അളവുകോലാക്കുന്നതാണ്. അതാണല്ലോ ഇപ്പോഴത്തെ ഇവിടത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് വളരെ അനുകൂലമായ ഘടകവും.

ധാരാളം രാഷ്ട്രീയക്കാരുള്ള നാടാണ് ഭാരതം. മൻമോഹൻ സിംഹൻ, മധുസൂദൻ മിസ്ത്രി, അഹമ്മദ് പട്ടേൽ, ശശി തരൂർ, എ. രാജാ, സുരേഷ് കല്മാഡി എന്നിവരെല്ലാം ജനനേതാക്കളും രാഷ്ട്രീയക്കാരുമാണ്. ഇതുപോലെ എത്ര എത്ര രാഷ്ട്രീയക്കാരുണ്ട് ഈ ഭൂമിമലയാളം മുതലങ്ങോട്ട് കാശ്മീർ വരെ! അവരുടെ ഒക്കെ പേരെഴുതാനെവിടെ സ്ഥലവും സമയവും? വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്നവർ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ വന്നവർ, ഉദ്യോഗം മതിയാക്കി വന്നവർ എന്നിങ്ങനെ ഏതെല്ലാം തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടിവിടെ. മതപരമായ പശ്ചാത്തലമുള്ളവരും ഒട്ടും കുറവല്ല,  ക്രിസ്ത്യൻ രാഷ്ട്രീയക്കാർ, മുസ്ലിം രാഷ്ട്രീയക്കാർ, ഹിന്ദു രാഷ്ട്രീയക്കാർ എന്നിങ്ങനെ ഉള്ളവരും ധാരാളം ഇവിടെ ഉണ്ടല്ലോ?  ഇന്ദിരഗാന്ധി മന്ത്രിസഭയിലെ പുരുഷൻ ആരെന്ന് ചോദിച്ചതുപോലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഹിന്ദുവായ മന്ത്രി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? എന്തായാലും ഉമ്മൻചാണ്ടിയോ മാണിയോ കുഞ്ഞാലിക്കുട്ടിയോ അല്ലെന്നുറപ്പ്. 'കു' എന്ന പേരിൽ തുടങ്ങുന്ന മൂന്നുപേരാണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്നത് എന്ന് പറഞ്ഞവരും പറയുന്നവരും ഇവിടെ ഉള്ളപ്പോൾ അവരെക്കുറിച്ച് എന്ത് പറയാനാണ്? പിന്നെ ഹിന്ദുവിന്റെ പേരുള്ളവർ ഹിന്ദുവായ മന്ത്രി ആണെന്ന് പറയാനാവില്ല. അവർ പലരും ന്യൂനപക്ഷതാല്പര്യം സംരക്ഷിക്കാൻ സഹകരിക്കുന്നവരാണ്. ഹിന്ദുവാകുമ്പോൾ ഹിന്ദുവിന്റെകൂടി താല്പര്യം സംരക്ഷിക്കാൻ താല്പര്യം ഉണ്ടാവേണ്ടതല്ലേ? അതൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇപ്പോൾ നായരീഴവ ഐക്യമൊക്കെ അഭൂതപൂർവ്വമായി മുന്നേറിക്കൊണ്ടിരിക്കുന്നത്? അതുകൊണ്ട് ഞാൻ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കുന്നില്ല.
 
ഇത്തരം രാഷ്ട്രീയക്കാർ ഉള്ളിടത്ത് തന്നെയാണ് നമ്മുടെ ആര്യാടൻ മുഹമ്മദും ഉള്ളത്. തനിയ്ക്ക് തോന്നുന്നത് തന്റെതായ ശൈലിയിൽ പറയാൻ ധൈര്യവും തന്റേടവും ഉള്ള ആൾ! സമാനതകളില്ലാത്ത രാഷ്ട്രീയനേതാവ്. അദ്ദേഹത്തെപ്പോലെ മറ്റാരുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ? കേരളത്തിൽ ജനിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ശോഭ മറ്റുള്ളവർ കാണാതിരിക്കാൻ കാരണം. മുസ്ലിം ലീഗുമായുള്ള ഇടപെടലിലായാലും സാമുഹ്യപ്രശ്നങ്ങളിലായാലും അദ്ദേഹത്തിന്റെ അഭിപ്രായം തികച്ചും പക്വമതിയായ രാഷ്ട്രീയനേതാവിന്റേതാണ്. സ്വാർത്ഥതയോ രാഷ്ട്രീയലാഭമോ മതപരമായ താത്പര്യങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല. ദേശീയവാദിയായ മുസ്ലിം എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ദേശീയവാദിയായ മനുഷ്യൻ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. ഏറ്റവും പുതിയതായി  അദ്ദേഹം പറഞ്ഞ അഭിപ്രായം ഹിന്ദുമതത്തെക്കുറിച്ചാണ്. 

അദ്ദേഹം പറഞ്ഞതിന്റെ ന്യൂസ് പേപ്പർ കട്ടിങ്ങ് ഞാനിവിടെ കൊടുക്കുന്നുണ്ട്. ഒരു ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞത് ഹിന്ദുമതത്തോടുള്ള ബഹുമാനം കൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ്. തന്റെ (മറ്റുള്ളവരുടേയും) മുതുമുത്തച്ഛന്മാർ ഹിന്ദുക്കളായിരുന്നുവെന്ന് പറയാനുള്ള ആർജവവും നിഷ്ക്കളങ്കതയും അദ്ദേഹത്തിന്റെ മനസ്സിനു സ്വന്തം. ഹിന്ദുമതം മറ്റുമതങ്ങളെപ്പോലെയായിരുന്നെങ്കിൽ ഇവിടെ മറ്റു മതങ്ങൾ കാണുമായിരുന്നില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. ശരിയാണ്, ഇനിയൊരു മതം ഉണ്ടാകുന്നില്ല എന്നുറപ്പു വരുത്താൻ കൂടിയല്ലേ അവരെല്ലാം ഏകദൈവവിശ്വാസികളായത്? അതുകൊണ്ടല്ലേ ഇപ്പോൾ അസംതൃപ്തനായ ഏതെങ്കിലും ക്രിസ്ത്യാനിക്കോ മുസല്മാനോ മറ്റൊരു മതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്?  

ഹിന്ദുമതം മതമല്ല എന്നുകൂടി ആര്യാടൻ പറഞ്ഞു.  ഹിന്ദുമഹാസമ്മേളനത്തിൽ പറഞ്ഞതുപോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യവും ആർജ്ജവവും കാണിച്ച ജനാബ് ആര്യാടൻ മുഹമ്മദിന് എന്റെ അകമഴിഞ്ഞ ആശംസകൾ. നേരിനെ നേരായി പറയാൻ അദ്ദേഹത്തിന് അള്ളാഹു ഇനിയും അവസരങ്ങൾ നൽകട്ടെ!!!!!!!!!