2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഭ്രൂണഹത്യ

ഭ്രൂണഹത്യ നടത്തുക, എനിയ്ക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷെ അങ്ങനെയൊരു പാതകവും ഈ മഹാപാപിയ്ക്ക്‌ ചെയ്യേണ്ടി വന്നു.
അതും വിശ്വസ്തയായ ഭാര്യ വേലി ചാടാത്ത ഭര്‍ത്താവെന്ന് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഈ ഞാന്‍.
സംഭവം പറയാം.. കേട്ടോളൂ.
പത്തു പതിനഞ്ചു കൊല്ലം മുമ്പാണ്‌. പ്രേയസി ഗര്‍ഭിണിയായിരിക്കുന്ന കാലം.
ഗര്‍ഭാധാനം നടന്നിട്ട്‌ അധികമൊന്നുമായിട്ടില്ല. ഒരു രണ്ട്‌ മാസം... കൂടിയാല്‍ മൂന്ന്.
അന്നും ഇന്നത്തെപ്പോലെ പ്രതിമാസ ചെക്കപ്പ്‌ പതിവായിരുന്നു. 15 കൊല്ലം എന്നൊക്കെ പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ലല്ലൊ.
അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യം മാത്രമല്ല പ്രസൂതികാവിദഗ്‌ധ(ന്റെ)യുടെ സാമ്പത്തിക കാര്യങ്ങളും നടന്നുപോകണമല്ലോ. അപ്പോള്‍ ഈ ചെക്കപ്പുകള്‍ ഒഴിച്ചു കൂടാനാവാത്തതു തന്നെ.പക്ഷേ സങ്കടം അതല്ല. പൂര്‍ണ്ണ ആരോഗ്യവതിയായ ഗര്‍ഭിണി പ്രതിമാസം ചെക്കപ്പിനായി ആശുപത്രിയിലെത്തുമ്പോള്‍ patient ആയിമാറുകയാണ്‌. രോഗി പോലും.. രോഗി.എന്താ, ഗര്‍ഭം രോഗമാണോ? അല്ലാതെ ഗര്‍ഭിണി എങ്ങനെയാണ്‌ രോഗിയാകുന്നത്‌?
ഗര്‍ഭം രോഗമാണെങ്കില്‍ രോഗം വരാതെ നോക്കുകയല്ലേ വേണ്ടത്‌? അല്ലാതെ രോഗം വന്ന് ചികിത്സിക്കുകയാണോ?അതെന്തായാലും ഞങ്ങളും പ്രസൂതികാ വിദഗ്‌ധയെ മുടങ്ങാതെ കണ്ടു കൊണ്ടിരുന്നു.
ഓരോ തവണ ചെല്ലുമ്പോഴും മുന്‍ദിവസങ്ങളിലെ വിശേഷങ്ങള്‍ വള്ളിപുള്ളി വിടാതെ അവര്‍ ചോദിച്ചു മനസ്സിലാക്കും. എന്നിട്ടാണ്‌ അടുത്ത മാസത്തേയ്ക്കുള്ള ജീവിതചര്യയുടെ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍.

അത്തവണ ചെന്നപ്പോഴും ഉണ്ടായി ഇമ്മാതിരി കാര്യങ്ങളൊക്കെ. ക്ഷീണമുണ്ടോ, തളര്‍ച്ചയുണ്ടോ, ഛര്‍ദ്ദിയുണ്ടോ, ഓക്കാനമുണ്ടോ എന്നിങ്ങനെയുള്ള പതിവു ചോദ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഒന്നു പനിച്ചുവെന്നും അതിനു രണ്ട്‌ %$^&*@#$ ഗുളികകള്‍ സ്വയമേവ കഴിച്ചുവെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
"ആ മരുന്നു കഴിച്ചത്‌ ഒട്ടും ശരിയായില്ല." ഗൈനക്കോളജിസ്റ്റ്‌ മൊഴിയുകയാണ്‌... "അത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.." അവര്‍ പറഞ്ഞു.

ഞങ്ങള്‍ മിണ്ടാതിരുന്നു. അവര്‍ മുന്നിലിരുന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചു."
എന്നിട്ടവര്‍ പറഞ്ഞു. "ആ മരുന്നു കഴിക്കരുതായിരുന്നു. ശിശു അംഗവൈകല്യത്തോടെ ജനിയ്ക്കാനാണ്‌ സാധ്യത. അതുകൊണ്ട്‌ ഈ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നതാണ്‌ നല്ലത്‌."

എന്റെ വയറൊന്നു കാളി. "ഈശ്വരാ, ഇവരെന്താണ്‌ പറയുന്നത്‌? "
ഞാന്‍ പ്രേയസിയുടെ മുഖത്തേയ്ക്ക്‌ നോക്കി. അവളും വിളറി വെളുത്തിരിക്കയാണ്‌.
ഡോക്റ്റര്‍ പറഞ്ഞു. "നാളെ രാവിലെ ക്ലിനിക്കിലെത്തിക്കോളൂ. നമുക്കതങ്ങോട്ടു കളയാം. പേടിക്കാനൊന്നുമില്ല. ഒരു രണ്ടു മണിക്കൂര്‍ നേരത്തെ സമയം വേണം അത്ര മാത്രം."

വീട്ടിലെത്തിയ ഞങ്ങള്‍ ചിന്തിച്ചു. ഇനി എന്തുവേണം?
വികലംഗനായ കുഞ്ഞ്‌..........ഞങ്ങള്‍ക്ക്‌ ചിന്തിയ്ക്കാന്‍ വയ്യാത്ത കാര്യം. അബോര്‍ഷന്‍................അതും അങ്ങനെത്തന്നെ.
ദൈവം പരീക്ഷിക്കുകയാണോ? അതിനു മാത്രം നമ്മള്‍................
ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. ഇത്‌ നമ്മുടെ കുഞ്ഞാണ്‌. ഇതിനെ കൊല്ലാന്‍ വയ്യ.
ഇല്ല, അബോര്‍ഷന്‍ വേണ്ട. നമ്മുടെ ഈ കുഞ്ഞ്‌ വളരട്ടെ.
അതിന്റേയും നമ്മുടേയും വിധിപോലെ കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങള്‍ പിറ്റേന്ന് ആ ഡോക്റ്ററുടെ ക്ലിനിക്കില്‍ പോയില്ല. പിറ്റേന്നെന്നല്ല, പിന്നീടൊരിക്കലും. ഞങ്ങള്‍ ഡോക്റ്ററെയങ്ങു മാറ്റി.

മാസങ്ങള്‍ പിന്നിട്ടു. കുഞ്ഞ്‌ ക്രമേണ വലുതായി. അമ്മയുടെ ഉദരവും വലുതായിക്കൊണ്ടിരുന്നു. വയറിനക്കത്തെ അനക്കവും. അവസാനം മാസം തികഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ചു പ്രസവം നടന്നു. ആരോഗ്യവാനായ ആണ്‍കുട്ടി!!!!
അവനിപ്പോള്‍ +1 വിദ്യാര്‍ത്ഥിയാണ്‌.
വെറുതെയിരിക്കുമ്പോള്‍ ഞങ്ങള്‍ ചിന്തിയ്ക്കും അന്ന് അബോര്‍ഷന്‍ ചെയ്തിരുന്നുവെങ്കില്‍ നമ്മുടേ ജീവിതത്തില്‍ വരാമായിരുന്ന മാറ്റങ്ങള്‍ എങ്ങനെയൊക്കെ ആകുമായിരുന്നുവെന്ന്.......

അപ്പോള്‍ എന്തായിരുന്നു നമ്മള്‍ പറഞ്ഞു വന്നിരുന്നത്‌?
ഭ്രൂണഹത്യയെക്കുറിച്ച്‌ അല്ലേ? ആ പറയാം... ഒരാഴ്ച്ച തരൂ..
ഇനി type ചെയ്തിട്ടു വേണം. അതല്ലേ ഇപ്പോഴത്തെ ബൂലോകത്തെ നാട്ടുനടപ്പ്‌.

5 അഭിപ്രായങ്ങൾ:

ബാബുരാജ് പറഞ്ഞു...

സുഹൃത്തെ,
ആദ്യം തന്നെ അന്നത്തെ തീരുമാനത്തിന്‌ അഭിനന്ദനം അറിയിക്കട്ടെ. താങ്കളുടെ അദ്യത്തെ ഡോക്ടര്‍ എന്താ അങ്ങിനെ പറഞ്ഞത്‌ എന്ന് ഒട്ടും മനസ്സിലാകുന്നില്ല. താങ്കള്‍ പറഞ്ഞതു പോലെ 15 വര്‍ഷം അത്ര പണ്ടൊന്നുമല്ലല്ലോ? പനിക്കുള്ള 2 ഗുളിക (ഏതുമായിക്കൊള്ളട്ടെ) കഴിച്ചതിന്‌ അബോര്‍ഷന്‍ വേണമെന്നു പറഞ്ഞത്‌ കടന്ന കൈ തന്നെ. സത്യത്തില്‍ മരുന്നു മൂലമുള്ള വൈകല്യങ്ങള്‍ നമ്മള്‍ കരുതുന്നതിലും വളരെ വളരെ കുറവാണ്‌. കുഴപ്പം പിടിച്ച മരുന്നാണെങ്കില്‍ പോലും അതു കഴിച്ച സമയവും പരിഗണിച്ചാണ്‌ അപകട സാദ്ധ്യത കണക്കാക്കുന്നത്‌.
ഗര്‍ഭം രോഗമല്ല, അതുകൊണ്ടു തന്നെ ഒരു സാധാരണ ഗര്‍ഭിണി രോഗിയുമല്ല. ഇന്ന് പൊതുവേ ഗര്‍ഭിണികളെ പേഷ്യന്റ്‌ എന്നല്ല, സബ്ജക്റ്റ്‌ എന്നാണ്‌ സൂചിപ്പിക്കാറ്‌.
ആശംസകള്‍.

നിരക്ഷരൻ പറഞ്ഞു...

എന്റമ്മേ അവിടേം സസ്പെന്‍സോ ? :)

മാണിക്യം പറഞ്ഞു...

ആരോഗ്യവാനായ ആണ്‍കുട്ടി!!!!
അവനിപ്പോള്‍ +1 വിദ്യാര്‍ത്ഥിയാണ്‌.

സ്തോത്രം !

ഛിദ്രം അത് ഇനി എന്നാ ?
റ്റൈപ്പ് ചെയ്തിട്ട് വേണം..
യെന്തര് റ്റൈപ്പ് യിനി വരാനൊള്ളത് ?
യെന്തരോ ആവട്ട് !

ശ്രീ ഇടശ്ശേരി. പറഞ്ഞു...

മ്മ്..ഇങ്ങനെ എത്ര..എന്റെ സുഹ്രുത്തിന്റെ അനുഭവം..
6 വര്‍ഷം മുന്‍പു 40വയസ്സുകാരി ഗര്‍ഭിണി ആയി..എന്നാല്‍ ഡോക്ടര്‍ കണ്ടു പിടിച്ചു വിധിച്ചു സിസ്റ്റ്..6 മാസം ചികിത്സ.ഒടുവില്‍ ഓപ്പറേഷനേ മാര്‍ഗ്ഗമുള്ളു എന്നായി..അതിനായി തിയ്യേറ്റ്റില്‍ കയറ്റിയപ്പോഴാണ് പിടികിട്ടിയതു,ഗര്‍ഭമാണെന്ന്..
അവരുടെ ഭാഗ്യ്‌വും കുഞ്ഞിന്റെ ഭാഗ്യ്‌വും കൊണ്ട് ആ കുട്ടി ആരോഗ്യ്‌വതിയായി ഇരിക്കുന്നു..ഇതു സംഭവിച്ചതു ഇംഗ്ലണ്ടില്‍...
എങ്ങനുണ്ട്???

ഗീത പറഞ്ഞു...

ദൈവം അന്നു നല്ല ബുദ്ധി തോന്നിച്ചുവല്ലോ.