2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 5

എന്റെ ബി.പി. കൂടുതലാണെന്ന കാര്യം എന്നെ വിഷമിപ്പിച്ചു. എന്തായാലും ഞാൻ വിശദമായ ഒരു ചെക്കപ്പ് നടത്താൻ തന്നെ അതിനാൽ തീരുമാനിച്ചു. ആകസ്മികമാകാം ഞാൻ ചെന്നെത്തിയത് കൈലാസ് ആസ്പ്ത്രിയിലാണ്‌. മറ്റൊന്നും കൊണ്ടല്ല; അടുത്തുള്ള ആസ്പത്രി അതാണ്‌. കൈലാസയാത്രയാണല്ലോ ഇതിനൊക്കെ കാരണം...അപ്പോൾ എത്തേണ്ടത് ഇവിടെത്തന്നെ...

ആസ്പത്രിയുടെ സ്വീകരണമുറിയിൽ തന്നെ കൈലാസനാഥന്റെ പൂജിച്ചു വച്ചിരിക്കുന്ന വലിയ പ്രതിമയുണ്ട്‌. ഞാനതിനെ നമിച്ച് മുന്നോട്ടു പോയി. ഔട്ട് പേഷ്യന്റ് വിഭാഗം കണ്ടു പിടിച്ചു.... നല്ലൊരു ജനറൽ ഡോക്റ്ററെ കാണണമെന്ന എന്റെ ഇംഗിതം ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ അറിയിച്ചു. 200 രൂപയാണ്‌ കൺസൾട്ടേഷൻ ഫീ. ... കൊടുത്തു, പറഞ്ഞ തുക. പിന്നീട് കാത്തിരിപ്പായി... എന്റെ ടോക്കൺ നമ്പർ വരുന്നതു നോക്കി... എന്റെ ടോക്കൺ ആയപ്പോഴതാ ഡോക്റ്റർ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു. പിന്നീട് വരുന്നത് ഒരു മണിക്കൂർ കഴിഞ്ഞാണ്‌. ഇതിലപ്പുറം വേണോ പ്രഷർ കൂടിക്കൂടി വരാൻ... ഒടുവിൽ ഡോക്റ്റർ എന്നെ വിളിക്കുമ്പോൾ എന്റെ അതൃപ്തി എന്റെ മുഖത്ത് ഡോക്റ്റർ വായിച്ചിരിക്കണം...എന്റെ വാക്കുകളിലും അത് പ്രതിഫലിച്ചിരിക്കും.. തീർച്ച... ഞാനല്ലേ ആള്‌? അതായിരിക്കം ബി.പി. ചെക്ക് ചെയ്ത് അയാളെന്നെ ചീത്ത പറഞ്ഞത്. ഇത്രയും വലിയ ബി.പി. വച്ചാണോ നടക്കുന്നത് എന്നൊരു ചോദ്യം, ഇതൊന്നും അറിയാത്ത മൂഡനല്ലേ നീ എന്ന മട്ടിൽ! . എന്റെ ആരോഗ്യത്തിലെ അയാളുടെ ഉത്ക്കണ്ഠ കൊണ്ടൊന്നുമല്ല, മറിച്ച് പൈസ കുറെ ചെലവാക്കിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു അത്. അയാൾ മൂത്രം, രക്തം,ഷുഗർ.... എന്തിന്‌? തൊണ്ടയിലെ ടി.സി.എഛ്. വരെ ചെക്ക് ചെയ്യാൻ വലിയൊരു തുണ്ടെഴുതി എനിക്കു നീട്ടി. പ്രഷറിനുള്ള മരുന്നും.... ഭാഗ്യത്തിന്‌ (അയാളുടെ) രക്തത്തിന്റെ ഗ്രൂപ്പ് നോക്കാൻ പറഞ്ഞില്ല...

മരുന്നും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ പറ്റിയില്ല... ആശുപത്രി തന്നെ കാരണം... രാവിലെ 8 മണിക്ക് രക്തം... പിന്നെ മൂത്രം.... പിന്നീട് ഭക്ഷണം. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തം. (ഷുഗർ വിത്ത് ഫാസ്റ്റിങ്ങ് ഏന്റ് ഷുഗർ വിത്തൌട്ട് ഫാസ്റ്റിങ്ങ് എന്നല്ലേ രീതി). ഒടുവിൽ എല്ലാം കഴിയുമ്പോൾ സമയം ഉച്ചയായിരുന്നു....

വൈകുന്നേരം റിസൾട്ട് നോക്കുമ്പോൾ പ്രഷർ മാത്രമല്ല ഷുഗറും കൈമുതലായുണ്ടെന്ന അറിവ്‌ എന്നെ ധന്യനാക്കി. ഞാനും ഇപ്പോൾ അത്തരക്കാരുടെ മാന്യനിരയിലേക്ക്‌ എത്തിയിരിക്കയാണല്ലോ..... എനിയ്ക്ക് ടൈപ്പ്- 2 ഡയബറ്റിസാണ്‌. ഡോക്റ്റർ വീണ്ടും മരുന്നെഴുതി.... പോരാത്തതിന്‌ ഹാർട്ടിന്റെ ആരോഗ്യം അറിയാൻ ടി.എം.ടി. ടെസ്റ്റും.... ഡയബറ്റിസിന്റെ ഭക്ഷണക്രമത്തിനായി ഒരു ഡയറ്റീഷ്യനെ കാണാനൊരു ഉപദേശവും... എന്തായാലും അയാളുടെ മരുന്നു കൊണ്ട് പ്രഷറിനു കുറവൊന്നും ഉണ്ടായില്ല... എന്നാലെന്താ? ആസ്പത്രിക്ക് അയ്യായിരത്തോളം രൂപ ഉണ്ടാക്കിക്കൊടുക്കാൻ അയാൾക്കീ സമയം കൊണ്ട് സാധിച്ചിരുന്നു.

ഞാൻ ടൈപ്പ്-2 ഡയബറ്റിസ് എന്താണെന്നു ഇന്റർനെറ്റിൽ നോക്കി പഠിക്കാൻ തുടങ്ങി... അതിനു പറ്റുന്ന ഭക്ഷണ രീതികൾ ഇന്റർനെറ്റിൽ നോക്കിത്തുടങ്ങി... സവാള പച്ചയ്ക്ക് തിന്നുക, കയ്പക്ക വേവിച്ച് തിന്നുക, അരി ഭക്ഷണം ഉപേക്ഷിക്കുക, കാന്റീൻ ഭക്ഷണം വേണ്ടെന്നു വയ്ക്കുക, ചപ്പാത്തി ഉണ്ടാക്കി തിന്നുക എന്നിങ്ങനെയായി എന്റെ ജീവിതരീതി. ചായ, കാപ്പി, മധുരം എന്നിവ വേണ്ടെന്നു വച്ചു. ശനിയാഴ്ച പോയി ടി.എം.ടി. ടെസ്റ്റും ഫാസ്റ്റിങ്ങ് ഷുഗർ ടെസ്റ്റും നടത്തി... ടി.എം.ടി. ചെയ്തത് ഒരു മലയാളിയായിരുന്നു. അതല്ലെങ്കിലും അങ്ങനെയേ വരൂ, എന്തെന്നാൽ ഇവിടങ്ങളിലെ പാരാമെഡിക്കൽ സ്റ്റാഫ് മുഴുവനും മലയളികളാണ്‌. വൈകുന്നേരം പുതിയൊരു ഡോക്റ്ററെ കണ്ടു. ആവൂ.... എന്തൊരാശ്വാസം... അയാൾ എന്തെല്ലാം ചോദിക്കുന്നു.. എന്തെല്ലാം കേൾക്കുന്നു... എന്തൊരു ക്ഷമ..... എന്തൊരു പെരുമാറ്റം. ആദ്യത്തവനെ കണ്ടത് മണ്ടത്തരമയി എനിക്ക് തോന്നി. ഹാർട്ടിനൊന്നും ലവലേശം കേടില്ല.. എല്ലാം പെർഫെക്റ്റ്... ഷുഗറിനു കുറവുണ്ട്. എങ്കിലും മരുന്നു കഴിക്കാൻ ഡോക്റ്റർ നിർദ്ദേശിച്ചു... ഞാൻ മരുന്നു സേവ തുടങ്ങി....

ദിവസങ്ങൾ മുന്നോട്ട് നീങ്ങി... ജൂലായ് ഒന്നിനാണ്‌ കൈലാസ യാത്ര തുടങ്ങുന്നത്. ജൂൺ 28ന് ആണ് അതിനു മുമ്പായുള്ള മെഡിക്കൽ ടെസ്റ്റ്.... ജൂൺ 27ന്‌ വൈകുന്നേരം ഗുജറാത്ത് സമാജ് സദനിൽ എത്തണമെന്നാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്. ഇവിടെയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ കൈലാസയാത്രയിൽ പങ്കെടുക്കാനെത്തുന്ന യാത്രികർ ഒത്തുചേരുന്നത്. ഇവിടെ നിന്നാണ്‌ യാത്രപുറപ്പെടുന്നതും. ആ സ്ഥലം കണ്ടു പിടിക്കണമെന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവിടെ എത്തിച്ചേരേണ്ട ദിവസം സമയത്തെത്താൻ പറ്റാതെ പോയലോ... പോകുമ്പോൾ, അവിടെ സംഘാടകരിൽ ആരെയെങ്കിലും കാണാനായാൽ യാത്രയെക്കുറിച്ച് കൂടുതൽ ചോദിക്കുകയുമാവാമല്ലോ.

രാജ് നിവാസ് റോഡ്, സിവിൽ ലൈൻസ് എന്നാണ്‌ ഗുജറാത്ത് സമാജ് സദന്റെ അഡ്രസ്സ്. ഞാൻ ഇന്റർനെറ്റിൽ അങ്ങോട്ടുള്ള വഴി തപ്പി. 'സിവിൽ ലൈൻസ്'-ൽ മെടോ സ്റ്റേഷനുണ്ട്. അപ്പോൾ മെട്രോയിൽ പോകുന്നതാണെളുപ്പം. ഒരു ദിവസം അങ്ങോട്ടായി എന്റെ യാത്ര. സിവിൽ ലൈൻസിൽ വണ്ടി ഇറങ്ങിയ ഞാൻ ഗുജറാത്ത് സമാജ് സദൻ അന്വേഷിച്ചു. എല്ലാവർക്കും അറിയുന്നതാണീ സ്ഥാപനം. ആളുകൾ പറഞ്ഞതനുസരിച്ച് ഞാൻ മുന്നോട്ട് നടന്നു. അഞ്ച് മിനിറ്റിനകം ഞാനവിടെ എത്തിച്ചേർന്നു.

സ്ഥാപനം പേരുപോലെത്തന്നെ ഗുജറാത്ത് ഗവണ്മെന്റിന്റേതാണ്‌. ഇവിടെ ഡൽഹി ഗവണ്മെന്റിന്റെ വകയായി ഒരു ഭക്തസേവാസമിതി പ്രവർത്തിക്കുന്നുണ്ട്. അ സമിതിയാണ്‌ യാത്ര തുടങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഞാനതിന്റെ പ്രസിഡന്റിനെ കണ്ടു; സംസാരിച്ചു, എന്റെ സംശയങ്ങൾ ഉന്നയിച്ചു... എല്ലാത്തിനും തൃപ്തികരമായ മറുപടി.

സംഭാഷണ മദ്ധ്യേ പ്രസിഡന്റ് എനിക്കായി ചായക്ക് ഓർഡർ കൊടുത്തു... ഞാനദ്ദേഹത്തെ ഓർമ്മിപ്പിച്ചു. .. "ബിനാ ചീനി കാ" എന്ന്... ഇപ്പോഴങ്ങനെയാണ്‌...ശരീരത്തിന്‌ മധുരത്തിന്റെ ആവശ്യമില്ല. തന്നെത്താനെ ശരീരത്തിൽ ആവശ്യത്തിന്‌ പഞ്ചസാരയുണ്ടല്ലോ! ഷുഗറുണ്ടെന്നും മധുരമുള്ള ചായ കുടിക്കാറില്ലെന്നും ഷുഗർ കാരണം കൈലാസയാത്ര നടക്കാതെ പോകുമോ എന്നൊരു ശങ്കയുണ്ടെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു. അതിലത്ര ബേജാറാവാനില്ലെന്നും ഷുഗറുണ്ടെന്നു വച്ച് ആരേയും പോകാൻ അനുവദിക്കാതിരിക്കാറില്ലെന്നും മെഡിക്കൽ ടെസ്റ്റിൽ പാസായാൽ പോകുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് വലിയ പ്രതീക്ഷയായി.

പുറത്ത് തൂക്കാവുന്ന വലിയൊരു ബാഗ്, ഒരു ജോടി റെയ്ൻ കോട്ട്, ഒരു ജോടി ട്രാക്ക് സ്യൂട്ട്, ഒരു ടോർച്ച്, പൂജാസാധനങ്ങൾ, സാധനങ്ങൾ പൊതിയാനുള്ള ചാക്ക്, കയർ, കുത്തി നടക്കാനുള്ള ചൂരൽ വടി എന്നിവ ഈ കമ്മിറ്റി ഫ്രീയായി നൽകുമത്രെ.

യാത്രികർക്ക് താമസിക്കാനുള്ള ഡോർമിറ്ററി ഞാൻ നോക്കിക്കണ്ടു. സൗകര്യം വലുതായൊന്നുമില്ല. ഉറങ്ങാൻ താഴേയും മേലേയും ആയി ഡബിൾ ഡക്കർ സംവിധാനത്തിലുള്ള വീതി കുറഞ്ഞ കിടക്കകൾ...ഏതാണ്ട് 50 പേർക്ക് താമസിക്കാനുള്ള സൗകര്യം അവിടെയുണ്ട്. എന്നാലും ദൂരദേശങ്ങളിൽ നിന്നും വരുന്ന യാത്രികർ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിക്കുമ്പോൾ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഞാൻ ഇവിടെ വന്നു തള്ളുന്നത് ശരിയല്ലെന്നെനിക്ക് തോന്നി. അതുകൊണ്ടു തന്നെ അവിടെ താമസിക്കേണ്ടെന്ന് ഞാൻ തീർച്ചയാക്കുകയും ചെയ്തു.

ഗുജറാത്ത് സമാജ് സദനിലേക്കുള്ള വഴി മനസ്സിലായ ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു പോന്നു. മെഡിക്കൽ ടെസ്റ്റ് ദൽഹിയിലെ ഹാർട്ട് ഏന്റ് ലങ്ങ് ആസ്പത്രിയിലാണ്‌. ആ ആസ്പത്രി കണ്ടുപിടിക്കാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.

മഴ പെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചയായതിനാൽ അവധി ദിവസവും..... അതു രണ്ടും കൊണ്ടുമായിരിക്കാം മെട്രോയിൽ തിരക്ക് തീരെ കുറവ്. വണ്ടിയ്ക്ക് തന്നെ ഒരാലസ്യം. ഓരോ സ്റ്റേഷനിലും അത് പതിവിലും കൂടുതൽ കിടക്കുന്നതായി എനിയ്ക്ക് തോന്നി.. ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലെത്തിയപ്പോൾ ഞാനിറങ്ങി. ഇടത്തെ പ്ലാറ്റ്ഫോം വഴിയാണോ വലത്തെ പ്ലാറ്റ്ഫോം വഴിയാണോ പുറത്തേയ്ക്ക് പോകേണ്ടതെന്നറിയാത്ത ഞാൻ അടുത്തു കണ്ട പോലീസുകാരനോട് വിവരം തിരക്കി.... ഈ ഹാർട്ട് ഏന്റ് ലങ്ങ്സ് ഇൻസ്റ്റിറ്റിയൂട്ടിലേയ്ക്ക് എങ്ങനെ പോകും? ഗെയ്റ്റ് നമ്പർ 1 വഴി പുറത്തിറങ്ങി ഓട്ടോ പിടിച്ചാൽ മതിയെന്നയാൾ എന്നെ ഉപദേശിച്ചു. ഗെയ്റ്റ് നമ്പർ 1 അവസാനിക്കുന്നത് മെയിൽ റോഡിലാണ്‌. സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ വിവേകാനന്ദന്റെ വലിയ പൂർണ്ണകായ പ്രതിമ എന്റെ കണ്ണിൽ പെട്ടു. കയ്യു രണ്ടും മുന്നിൽ കെട്ടിയുള്ള സ്വാമിയുടെ ആ നിൽപ്പ്.. എന്തൊരു ഗാംഭീര്യം...വേഷം സ്വാമിയുടേതാണെ ങ്കിലും കാലിൽ ഷൂസാണുള്ളത്. എന്തൊരു യോജിപ്പ്? ആരുടെ ബുദ്ധിയിലാണാവോ ഇങ്ങനെയൊരു രൂപം തെളിഞ്ഞത്?

റോഡിൽ നിറയെ സൈക്കിൾ റിക്ഷകൾ നിൽപ്പുണ്ട്‌. ഞാൻ അടുത്തുകണ്ട ഒരാളോട് എനിയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മുന്നിൽ കാണുന്ന റെഡ് ലൈറ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഈ ആസ്പത്രിയായെന്ന് അയാൾ പറഞ്ഞു. ഞാൻ അതു വഴി നടന്നു. അഞ്ചു മിനിറ്റ് പോലും വേണ്ടി വന്നില്ല എനിക്കവിടെയെ ത്താൻ. ഇതിനാണ്‌ റിക്ഷയിൽ പോകാൻ പറഞ്ഞത്. അല്ലെങ്കിലും ഈ നഗരവാസികൾക്ക് നടക്കുക എന്നു പറഞ്ഞാൽ അലർജിയാണ്‌. ഹോസ്പിറ്റലിന്റെ മുകളിലത്തെ നിലയിൽ നിൽക്കുകയാണെങ്കിൽ മെട്രൊസ്റ്റേഷൻ വ്യക്തമായി കാണാൻ പറ്റുമെന്നെനിയ്ക്ക് തോന്നി.

ഹോസ്പിറ്റലിന്റെ മുന്നിൽ വലിയതായി പേരെഴുതി വച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലെന്നും. വലിയ ഡിസ്പ്ലേ ബോഡിൽ സമയവും ടെമ്പറേച്ചറും കാണിച്ചിട്ടുണ്ട്. മണി പത്തു പോലുമായില്ല. മഴ പെയ്യുന്നുണ്ട്; എന്നിട്ടും ടെമ്പറേച്ചർ 29 ഡിഗ്രിയുണ്ട്. ഞാൻ നേരേ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് കടന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കെട്ടും മട്ടും. അതിഥികൾക്കിരിക്കാനൊക്കെ നല്ല സൗകര്യങ്ങൾ. അങ്ങും ഇങ്ങും ആരൊക്കെയോ ഇരിപ്പുണ്ട്. ഒരാസ്പത്രിയുടെ ചൂരൊന്നും എനിക്കവിടെ അനുഭവപ്പെട്ടില്ല.. ഞാൻ റിസപ്ഷനിഷ്റ്റിനെ കണ്ടു.. ഞാനൊരു കൈലാസ് യാത്രികനാണെന്നും കൈലാസ് യാത്രികർ എവിടെയാണ്‌ റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഉള്ള എന്റെ വാക്കുകൾക്ക്‌ ഇവിടെത്തന്നെ എന്ന ഉത്തരം വന്നു. കൂടുതലൊന്നും എനിക്കറിയാനുണ്ടായിരുന്നില്ല. ഈ ഹോസ്പിറ്റലിലേക്കുള്ള വഴിയായിരുന്നു അറിയേണ്ടിയിരുന്നത്. അത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്ര വേഗം ഇത് സാധിക്കുമെന്ന് പോരുമ്പോൾ കരുതിയിരുന്നില്ല. എന്തായാലും ഞാൻ ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. തലയ്ക്കു മുകളിലെ മെട്രോ പാതയിലൂടെ വണ്ടികൾ വന്നും പോയും ഇരിക്കുന്നുണ്ട്. ഇനിയെന്ത് ചെയ്യും എന്നായി മനസ്സിൽ. മഴ അപ്പോഴും പെയ്യുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവ്‌. ഞാൻ അടുത്ത് കണ്ട ഒരു തട്ടുകടയുടെ മുന്നിൽ നിന്നു.

അവിടെ നല്ല തിരക്ക്. കടക്കാരൻ ചായയും ബ്രഡ് മൈദമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്സും ഉണ്ടാക്കി വിൽക്കുകയാണ്‌. ചായക്കും സ്നാക്സിനും നല്ല ഡിമാന്റ്. ചെറുപ്പക്കാരും വയസ്സന്മാരും ചായ കുടിക്കുന്നുണ്ട്. എനിക്കും കുടിക്കണം ഒരു ചായ. രാവിലെ ആയതിൽ പിന്നെ ചായ ഒന്നു പോലും കുടിച്ചിട്ടില്ല. അല്ലെങ്കിലും ഇപ്പോഴതെല്ലാം കുറവാണ്‌. ഉപ്പിടാതെ വേവിച്ച വെണ്ടക്കക്കറിയും ഉപ്പിടാതെ തന്നെ ഉണ്ടാക്കിയ നാലു ചപ്പാത്തിയുമാണ്‌ രാവിലെ കഴിച്ചത്........ കടക്കാരന്റെ സ്റ്റൗവിൽ ചായ തിളച്ചുകൊണ്ട് കിടക്കുന്നുണ്ട്. ഞാൻ ഉറക്കെ കടക്കാരൻ പയ്യനോട് പറഞ്ഞു..."ബിനാ ചീനീ കാ ഏക് ചായ്.........." ഭാഗ്യം...പയ്യൻ അടുപ്പത്തു കിടന്ന ചായ വേഗം ഒരു കെറ്റിലിലേക്കൊഴിച്ചു. അവൻ വേറെ ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്‌. എന്റെ ആവശ്യം അവൻ അംഗീകരിച്ചിരിക്കുന്നു. ഇന്നലെ ഒരുത്തൻ പറഞ്ഞത് കുറെ നേരം നിന്നാൽ മധുരമില്ലാത്ത ചായ ഉണ്ടാക്കി തരാമെന്നാണ്‌. ഭാഗ്യം, ഇന്നങ്ങനെയല്ല.

നല്ല ചായ. മധുരമില്ലെന്നതൊഴിച്ചാൽ പ്ലാസ്റ്റിക് കപ്പിലാണ്‌ എന്നത് മാത്രമേ‌ ഒരു കുറവായി അതിനുള്ളു. ഈശ്വരാ, എന്നാണീ പ്ലാസ്റ്റിക്ക് കപ്പൊക്കെ ഉപയോഗിക്കുന്നത് ഇവർ നിറുത്തുക? ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കവറുകളും അങ്ങുമിങ്ങും പരന്നു കിടക്കുന്നു. ഈ നഗരവാസികൾക്കൊന്നും ഈ പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാതെ പോകുന്നതെന്താണ്‌? ചുറ്റും നോക്കുന്നതിനിടയിൽ ചിത്രഗുപ്തമന്ദിർ എന്നെഴുതിയ ഒരു ബോർഡ് എന്റെ മുന്നിൽ തടഞ്ഞു. ബോഡിനു താഴെയുള്ള വാതിൽ അടഞ്ഞു കിടക്കുകയാണ്‌. പക്ഷേ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിനപ്പുറം വലിയൊരു അമ്പലമാണെന്നും അതിന്‌ വേറെ വാതിലുണ്ടെന്നും എനിക്ക് മനസ്സിലായി. ആവൂ. സമയം പോകാൻ ഒരു വഴിയായി.

ചായ കുടിച്ച് കപ്പു ചുരുട്ടി ഒരു കുപ്പത്തൊട്ടിയിലിട്ട് ഞാൻ പതുക്കെ ചിത്രഗുപ്തമന്ദിരത്തിലേക്ക് നടന്നു. ആകപ്പാടെ നോക്കുമ്പോൾ ഒരമ്പലത്തിന്റെ പ്രതീതിയൊക്കെ ഉണ്ടെന്നു പറയാം. അല്പം പഴക്കം തോന്നും. മന്ദിരത്തിന്‌ വിശാലമായ വിസ്തീർണ്ണമുണ്ട്. പറമ്പിൽ പുരാതനമായ ആൽ‍വൃക്ഷവും മറ്റുമുണ്ട്. ഏതോഭാഗത്ത് ആരൊക്കെയോ താമസിക്കുന്ന പോലെയും എനിക്ക് തോന്നി. മഴയുള്ളതുകൊണ്ടാകാം അവിടെയും ആള്‌ കുറവാണ്‌. ചിത്രഗുപ്തന്റെ അമ്പലം കാണുന്നതാദ്യമായാണ്‌. നല്ല സദ്യ പ്രതീക്ഷിച്ച് കല്യാണത്തിന്‌ ചെല്ലുമ്പോൾ കഴിക്കാൻ കഞ്ഞി കിട്ടുമ്പോഴുള്ള പ്രതീതിയാണ്‌ എനിയ്ക്കമ്പലത്തിൽ കയറിയപ്പോൾ തോന്നിയത്. മറ്റേതൊരു വടക്കെ ഇന്ത്യൻ അമ്പലം പോലെ ഇവിടെയും മാർബ്ബിളിൽ തീർത്ത ശിവനും പാർവതിയും കൃഷ്ണനും രാധയും സീതാരാമലക്ഷ്മണന്മാരും എന്നു വേണ്ട നൂറായിരം ദൈവങ്ങൾ... ഏതാണ്‌ ചിത്രഗുപ്തൻ എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവിടങ്ങളിലെ ഹനുമാനെക്കാണാനാണ്‌ രസം. ആകപ്പാടെ കാവി പെയിന്റടിച്ച ഒരു കോമാളി രൂപം. ഭക്തിയുടെ ഒരു ലാഞ്ചന പോലും എന്റെ മനസ്സിൽ ഉണ്ടായില്ല. ഞാൻ അവിടെയാകെ ഒരു വട്ടം ചുറ്റിനടന്ന് പുറത്തിറങ്ങി.

വീണ്ടും ഞാൻ മെട്രോ സ്റ്റേഷനിലേക്ക് തന്നെ നടന്നു. അപ്പോൾ വിവേകാനന്ദന്റെ പ്രതിമ വീണ്ടും എന്റെ കണ്ണിൽ പെട്ടു. അപ്പോൾ എന്റെ തലയിൽ അര മണിക്കൂർ മുമ്പേ കത്തേണ്ടിയിരുന്ന ട്യൂബ് ലൈറ്റ് കത്തി. ഇവിടെയാണ്‌ ശ്രീരാമകൃഷ്ണാശ്രമം എന്ന അറിവ് എന്റെ പൊള്ളയായ തലയിൽ കയറി വരാൻ സ്റ്റേഷന്റെ പേരോ വിവേകാനന്ദന്റെ പ്രതിമയോ അതുവരെ സഹായിച്ചില്ലായിരുന്നു. അടുത്തു കണ്ട ഒരാളിൽ നിന്നു കിട്ടിയ അറിവനുസരിച്ച് ഞാൻ മുന്നോട്ട് നോക്കി.. അതാ കാണുന്നൂ ശ്രീരാമകൃഷ്ണാശ്രമം. ഞാനങ്ങോട്ട് നടന്നു. മുന്നിൽ ആശ്രമം, വലതു വശത്ത് മെട്രൊ സ്റ്റേഷൻ. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിറങ്ങിയാൽ എത്തുന്നത് ആശ്രമത്തിലാണ്‌. വിശാലവും ശാന്തസുന്ദരവുമായ ആശ്രമം കോമ്പൗണ്ട്. ഞാനാദ്യം കയറിയത് ക്ഷേത്രസമാനമായ പ്രധാന കെട്ടിടത്തിലേയ്ക്കായിരുന്നു. മഴ കാരണമായിരിക്കാം, അവിടെയും ആൾ കുറവു തന്നെ. രണ്ടു മൂന്നു പേർ അവിടെ ഹാളിലിരുന്നു ധ്യാനിക്കുന്നുണ്ട്. ഞാൻ നേരെ പരമഹംസരുടെ ധ്യാനലീനമായ പ്രതിമക്ക് മുന്നിൽ പോയി നിന്നു. വിവേകാനന്ദന്റേയും ശാരദാദേവിയുടേയും പ്രതിമകൾ ഇരുവശങ്ങളിലുമുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങളൊക്കെ അവിടെ കണ്ടു. ഞാൻ പ്രതിമക്ക് മുന്നിൽ നീണ്ടു നിവർന്ന് നമസ്ക്കരിച്ചു. തുടർന്ന് ഹാളിൽ ചുറ്റി നടന്നു. വിവേകാനന്ദൻ മുതൽ ഒരു പാടു പേരുടെ ഫോട്ടോകൾ ചുമരിലുണ്ട്. അർദ്ധനഗ്നരായ സന്യാസികൾ മുതൽ മാന്യമായ വേഷം ധരിച്ചവർ വരെ. ബ്രഹ്മാനന്ദ, ശിവാനന്ദ, അഖണ്ഡാനന്ദ, വിജ്ഞാനാനന്ദ, ശാരദാനന്ദ, രാമകൃഷ്ണാനന്ദ, നിരഞ്ജനാനന്ദ, തുരീയാനന്ദ, അദ്വൈതാനന്ദ, സുബോധാനന്ദ, ത്രിഗുണാതീതാനന്ദ, പ്രേമാനന്ദ, അത്ഭുതാനന്ദ, യോഗാനന്ദ എന്നിങ്ങനെ.... ഹൗ, ആനന്ദന്മാർ അവസാനിക്കുന്നില്ല... കാലം മാറിയപ്പോൾ ആ പേരിനും മാറ്റം വന്നു. പിന്നീട് ഉള്ള ഒരാളിന്റെ പേർ രംഗനാഥാനന്ദജി മഹാരാജ് എന്നാണ്‌.

ഞാൻ ധ്യാനമന്ദിരത്തിൽ നിന്നു പുറത്ത് കടന്നു ചുറ്റി നടന്നു. മാവുകൾ കായ്ച്ചു നിൽക്കുന്നു. നിറയെ മാങ്ങകൾ. മുറ്റത്തു നിറയെ പൂന്തോട്ടം. നിറയെ ചെന്താമരകൾ വിടർന്നു നിൽക്കുന്നു. അടുത്ത് തന്നെ ജനറൽ ലൈബ്രറി. നെഹ്രു ഉദ്ഘാടനം ചെയ്തതാണ്‌. ഡൽഹി യൂനിവേഴ്സിറ്റിയുടെ ഒരു ലൈബ്രറിയും അവിടെ കണ്ടു. ഓഡിറ്റോറിയം, ഹാൾ, കമ്പ്യൂട്ടർ പഠനകേന്ദ്രം... എന്തെല്ലാമൊക്കെയോ അവിടെയുണ്ട്. ആശ്രമവുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതും അവിടെ തന്നെ. ആധുനികമായ, കമ്പ്യൂട്ടറൈസ് ചെയ്ത, ക്രഡിറ്റ് കാർഡ് പേമെന്റ് സൗകര്യമുള്ള വലിയൊരു പുസ്തകവില്പനശാലയും അവിടെയുണ്ട്. പരമഹംസരുടെ ഒരു ബുക്കും വാങ്ങി ഞാനവിടം വിട്ടു.

പുറത്തിറങ്ങിയപ്പോഴതാ കാണുന്നു ഒരു ശിവമന്ദിർ. ഭക്തിയൊന്നും തോന്നിയില്ലെങ്കിലും ഞാൻ ആ കോൺക്രീറ്റ് കെട്ടിടത്തിലും ഒന്ന് കയറി നമിച്ചു. പുറത്തിറങ്ങുമ്പോൾ അതാ കാണുന്നൂ പ്രാചീൻ ഹനുമാൻ മന്ദിർ... അവിടെയും ഞാൻ കയറി കാവിഹനുമാനെ ദർശിച്ച് തിരിച്ചിറങ്ങി.

വയർ വിശന്നു തുടങ്ങിയിരുന്നു. റോഡിൽ പല തരത്തിലുള്ള പഴങ്ങൾ. ഇത്തരം അവസരങ്ങൾ ഞാൻ പാഴക്കാറില്ല. കിട്ടാവുന്ന പഴങ്ങളെല്ലാം വാങ്ങി തിന്നുന്നവനാണ്‌ ഞാൻ. പക്ഷേ ഒരു മാസമായി ഇപ്പോൾ ഡയറ്റിലാണ്‌. പഴം കഴിക്കാറേയില്ല. പഴങ്ങളെല്ലാം ഷുഗറാണത്രേ! ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാത്താലുള്ള വിഷമം ജീവിതത്തിലാദ്യമായി ഞാൻ മനസ്സിലാക്കി.

ഞാൻ സ്റ്റേഷനിലേക്ക് നടന്നു. പിന്നീട് മെട്രോ ട്രെയിൻ വഴി വീട്ടിലേക്കും...

അപ്പോഴും എനിക്കൊന്നേ ചിന്തയുണ്ടായിരുന്നുള്ളൂ... ഈശ്വരാ... പ്രഷറും ഷുഗറും കാരണം മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് എന്റെ കൈലാസയാത്ര മുടങ്ങുമോ???

........................................................................................................ തുടരും

അഭിപ്രായങ്ങളൊന്നുമില്ല: