2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശിംലയിലേക്കൊരു തീവണ്ടിയാത്ര

ഈയിടെ ശിംലയിലേക്കൊരു ഹ്രസ്വമായ യാത്ര വേണ്ടി വന്നു। അതിനെക്കുറിച്ചാണീ കുത്തിക്കുറിക്കലുകൾ. നമ്മൾ മലയാളികൾ സിംല എന്നാണ് പറയുന്നതെങ്കിലും ഹിന്ദിക്കാർ എഴുതുന്നത് വായിച്ചാൽ അത് ശിംല എന്നേ ആകൂ. അതുകൊണ്ടാണ് ഞാൻ ശിംല എന്നെഴുതിയത്.

നോയ്‌ഡയിലെ സിറ്റി സെന്ററിൽ നിന്ന് മെട്രോ ട്രെയിനിൽ കയറുമ്പോൾ അത്യാവശ്യം ചന്തി വച്ചിരിക്കാനുള്ള സീറ്റ് കിട്ടുകയുണ്ടായി. വണ്ടി അവിടെ നിന്നാണ് പുറപ്പെടുന്നത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീടങ്ങോട്ട് ഓരോ സ്റ്റേഷൻ കഴിയും തോറും വണ്ടിയിലെ തിരക്ക് ക്രമാതീതമായി കൂടിക്കൂടി വന്നു. ഒടുവിൽ മെട്രോ ട്രെയ്‌ൻ "രാജീവ് ചൗക്ക്"-ൽ എത്തുമ്പോൾ ഉള്ള വണ്ടിയിലെ തിരക്ക് അതിൽ യാത്ര ചെയ്തവർക്ക് മാത്രമേ അറിയൂ. രാജീവ് ചൗക്കിൽ ഇറങ്ങാൻ പാകത്തിൽ ഞാൻ എങ്ങനെ യൊക്കെയോ വാതിലിന്റെ അടുത്ത് വന്നു നിന്നു. ബാക്കിയൊക്കെ യാത്രക്കാർ ചെയ്തുകൊള്ളും. വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവരുടെ അവഗണനാതീതമായ തള്ളിൽ ഞാൻ തനിയേ പ്ലാറ്റ്ഫോമിലെത്തി. പിന്നീട് ചാന്ദ്നി ചൗക്കിലേക്കുള്ള മെട്രോ ട്രെയ്‌നിനായി ഞാൻ കാത്തു നിന്നു. അങ്ങനെ നിൽക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മുക്കിനായിരിക്കും ഹിന്ദിക്കാർ ചൗക്കെന്നു പറയുന്നതെന്ന് ഞാൻ ഊഹിച്ചു. " രാജീവ് ചൗക്ക് " ഒരു ജംഗ്ഷനാണ്. അപ്പോൾ ചൗക്കെന്നാൽ ജങ്ക്ഷനാകാനേ തരമുള്ളു. അതിനെയായിരിക്കും ഹിന്ദിക്കാർ അപ്പോൾ ചൗക്കെന്നു പറയുന്നത്. അമ്പലംമുക്ക്, പള്ളിമുക്ക് എന്നൊക്കെയാണല്ലോ തിരുവനന്തപുരത്തുകാർ ജംഗ്ഷന് പറയുന്നത്. അപ്പോൾ ഹിന്ദിക്കാരുടെ ചൗക്കായിരിക്കും തിരുവനന്തപുരത്തെത്തിയപ്പോൾ മുക്കായി മാറിയത്.

മുക്കും ചൗക്കും തമ്മിലുള്ള സാമ്യവും സാദൃശ്യവും ആലോചിച്ചു നിൽക്കുമ്പോൾ എനിക്ക് പോകേണ്ട വണ്ടി എത്തി. അപ്പോഴും ഞാനൊന്നും ചെയ്തില്ല. യാത്രക്കാരുടെ അവഗണിക്കാനാവാത്ത തള്ളിൽ ഞാൻ തനിയേ വണ്ടിയുടെ ഉള്ളിലെത്തി. ഇരിക്കാൻ പോയിട്ട് നേരാംവണ്ണം നിൽക്കാനുള്ള സ്ഥലം പോലും അതിനകത്തില്ലായിരുന്നു. വണ്ടി പുറപ്പെടുമ്പോൾ എന്റെ തൊട്ടു പുറകിൽ ഒരു തടിച്ച യുവതിയാണ് നിന്നിരുന്നത്. അവളുടെ വണ്ണവും വലിപ്പവും എത്രയെന്ന് ആ തിരക്കിലൂടെ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. വണ്ടിയിലാണെങ്കിൽ പൂഴി വീഴാൻ പോലും സ്ഥലമില്ല. വണ്ടിയുടെ നേരിയ ചലനം പോലും ഞങ്ങളുടെ ശരീരങ്ങളെ സ്പർശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണ വണ്ടി കുലുങ്ങുമ്പോഴും അവളുടെ ഉയർന്നു നിൽക്കുന്ന അമ്മിഞ്ഞകൾ എന്റെ ദേഹത്ത് അമർന്നു കൊണ്ടിരുന്നു. അപ്പോൾ കുഷ്യനിട്ട ബെഡ്ഡിൽ കയ്യമർത്തുമ്പോഴുള്ള ഒരു സുഖം ശരീരത്തിൽ എനിയ്ക്കനുഭവപ്പെട്ടു. അപ്പോൾ തന്നെ എന്റെ സദാചാരബോധവും എന്നിൽ ഓടിയെത്തി. മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും വയ്യ എന്നു പറയാറില്ലേ? അതുപോലുള്ള ഒരവസ്ഥയായിരുന്നു എനിക്കപ്പോൾ. എന്തായാലും മധുരം കയ്പിനെ തോൽപ്പിക്കുക തന്നെ ചെയ്തു. ഞാൻ കുറച്ചുകൂടി അവളോട് ചേർന്നു നിന്നു. അങ്ങനെ നിൽക്കുമ്പോൾ " അഗലാ സ്റ്റേഷൻ ചാവടി ബസാർ ഹെ " എന്ന് മെട്രോയിൽ അറിയിപ്പുണ്ടായി. ചാവടി ചൗക്ക് എന്നാണെങ്കിൽ ശ്രീകാര്യത്തെ ചാവടിമുക്കിന്റെ തനിയാവർത്തനമായേനേ ഈ സ്റ്റേഷന്റെ പേര് എന്നെന്റെ മനസ്സപ്പോൾ പറഞ്ഞു.

ചാന്ദ്നീ ചൗക്കിൽ വണ്ടിയിറങ്ങിയ ഞാൻ നേരേ പഴയ ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി. മൊബൈലിന്റെ ബാറ്ററിയിൽ ചാർജ് തീരേയില്ല. അതൊന്ന് ചാർജ് ചെയ്യണം. ഞാൻ നേരേ ഉച്ചശ്രേണീപ്രതീക്ഷാലയം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിലൂടേ നടന്നു. പ്രതീക്ഷിച്ച തിരക്ക് പ്രതീക്ഷാലയത്തിൽ കണ്ടില്ല. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നതു പോലെ വെയ്റ്റിങ്ങ് റൂമിലെ ചാർജിങ്ങ് പോയന്റിനു ചുറ്റും ആളുകൾ മൊബൈലുമായി കൂടി നിൽക്കുന്നത് സാധാരണമാണെങ്കിലും ഇന്ന് പ്ലഗ് പോയന്റെല്ലാം വെറുതെ കിടക്കുകയായിരുന്നു. മൊബൈൽ ചാർജ് ചെയ്തുകൊണ്ട് ഞാനവിടെ ഇരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നവരെയെല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിപ്പായി.

ഞാൻ ചുറ്റും നോക്കി. മരം കോച്ചുന്ന തണുപ്പല്ലേ? എല്ലാവരും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചോ ശരീരമാസകലം മൂടിപ്പുതച്ചോ കൂനിക്കൂടി ഇരിപ്പാണ്. എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്. ചിലർ സംസാരിക്കുകയാണെങ്കിൽ മറ്റു ചിലർ ചെവിയിൽ ഓരോ കുന്ത്രാണ്ടം തിരുകി വച്ച് പാട്ടു കേക്കുകയാണ്. ഒരാളിന്റെ കയ്യിലും ഒരു ബുക്കോ വാരികയോ കണ്ടില്ല. പണ്ടൊക്കെ ആണെങ്കിൽ യാത്രക്കാരുടെ കയ്യിലൊക്കെ എന്തെങ്കിലുമൊക്കെ വായിക്കാൻ കാണുമായിരുന്നു. ബുക്കിന്റെ പ്രചാരമൊക്കെ കുറഞ്ഞു വരികയാണ്. ബ്ലോഗിന്റെ കാലമല്ലേ? വായനക്കാരൊക്കെ എഴുത്തുകാർ ആയതൊകൊണ്ടായിരിക്കും ഇപ്പോൾ ആരുടെ കയ്യിലും ബുക്കൊന്നും കാണാത്തത്! പക്ഷേ, ആർക്കും ബുക്കൊന്നും ഇല്ലെന്നു പറയുന്നത് അത്രയ്ക്കങ്ങട് ശരിയല്ല. ഫെയ്‌സ്ബുക്കെന്താ ബുക്കല്ലേ? ഫെയ്‌സ്ബുക്കില്ലാത്ത ഒരു പൗരനെ കാണാനിന്നാകുമോ? അങ്ങനെ വരുമ്പോൾ ബുക്കിന്റെ പ്രചാരം കൂടുക തന്നെയാണ്; ങാ, കൂടട്ടെ.

എന്റെ കയ്യിലും ബുക്കൊന്നുമില്ലല്ലോ! കണ്ണുകൾക്ക് വിശ്രമിക്കാനോ ആശ്വസിക്കാനോ പറ്റുന്ന തരത്തിലുള്ള പെണ്മണികളെ എങ്ങും കണ്ടില്ല. പിന്നെ ഞാൻ വേറെ എന്തു ചെയ്യാനാണ്? വെയ്റ്റിങ്ങ് റൂമിലിരിക്കുന്ന ഓരോരുത്തരേയും ഞാൻ വീണ്ടും ശ്രദ്ധിച്ചു. അപ്പോൾ എന്റെ ശ്രദ്ധ ആകർഷിച്ചത് മൂക്കിൽ വിരലിട്ട് കറക്കുന്ന ഒരു വിദ്വാനെയാണ്. ആദ്യം വിരൽ മൂക്കിലിട്ട് കറക്കുകയും പിന്നീട് അത് കയ്യിലിട്ട് കറക്കുകയും വീണ്ടും വിരൽ മൂക്കിലേക്ക് കയറ്റുകയും ചെയ്യുന്ന പ്രക്രിയ അയാൾ തുടർന്നുകൊണ്ടേ ഇരുന്നു.

കൂടെ യാത്ര ചെയ്യേണ്ട സഹപ്രവർത്തകൻ എന്താണ് എത്താത്തത് എന്ന് ഞാൻ സംശയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ പുറപ്പെടാൻ വൈകിയിരിക്കുന്നു എന്നും സമയത്ത് സ്റ്റേഷനിലെത്തുമോ എന്ന് സംശയമുണ്ടെന്നും അയാൾ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. അയാൾ വന്നില്ലെങ്കിലും എനിയ്ക്ക് പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാൽ ഞാൻ വണ്ടി വരാനുള്ള സമയവും നോക്കി അവിടെ ഇരിപ്പായി. അപ്പോൾ " ആപ് കീ യാത്രാ സഫൽ, സുഖദ് ഏവം മംഗൾമയ് ഹോ " എന്ന സന്ദേശം പ്ലാറ്റ്ഫോമിലെ ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. " സഫലയും സുഗതയും മംഗളമയിയും താങ്കളെ യാത്രയിൽ അകമ്പടി സേവിക്കട്ടെ " എന്നായിരിക്കും അതിന്റെ അർത്ഥമെന്ന് ഥോഡാ ഥോഡാ മാത്രം ഹിന്ദി അറിയാവുന്ന ഞാൻ ഊഹിച്ചു. അപ്പോഴാണ് തീവണ്ടിയിലെ 2-ടയർ എ.സി. കമ്പാർട്ട്മെന്റിൽ ആണല്ലോ യാത്ര ചെയ്യുന്നത് എന്ന കാര്യം ഞാൻ ഓർത്തത്. അവിടെ വിശാലമായ നാലു ബർത്തുകളാണ് ഉള്ളത് എന്നും എന്റെ സഹപ്രവർത്തകന് വണ്ടി കിട്ടാതെ വരികയാണെങ്കിൽ ഈ നാലു സീറ്റുകളിൽ ഞാനും എന്നെ അകമ്പടി സേവിക്കുന്ന സുഗതയും സഫലയും മംഗളമയിയും ആയിരിക്കും കിടക്കുക എന്നും ഞാനറിഞ്ഞു. ആ അറിവ് എന്റെ മനസ്സിൽ അളവില്ലാത്ത കുളിരാണ് കോരിയിട്ടത്. ആ അറിവ് എന്നെ ഹർഷോന്മാദ പുളകിതനാക്കി. അപ്പോൾ ഞാനാ രാത്രി സമയത്ത് വെയ്റ്റിങ്ങ് റൂമിലിരുന്ന് എന്തെല്ലാം പകൽക്കിനാവുകൾ കണ്ടെന്നോ!!

ഞാനും മൂന്നു യുവതികളും മാത്രമായി ഒരു രാത്രി മുഴുവൻ ഒരു കൂപ്പെയിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴുണ്ടായ ഉത്സാഹം പക്ഷേ ബലൂണിലെ കാറ്റു പോകുന്ന പോലെയാണ് എന്നിൽ നിന്നും നഷ്ടമായത്. ഞാൻ പകൽക്കിനാവ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ എന്റെ സഹപ്രവർത്തകൻ സ്റ്റേഷനിലെത്തി എന്നതു തന്നെ അതിനു കാരണം.

മൊബൈലിൽ ആവശ്യത്തിനു ചാർജായപ്പോഴേക്കും ഞാനാ വെയ്റ്റിങ്ങ് റൂമിലിരുന്ന് മുഷിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ പതുക്കെ വണ്ടി വരാനുള്ള പ്ലാറ്റ്ഫോമിലേക്ക് നടന്നു. പ്ലാറ്റ്ഫോമിൽ ഒരു വണ്ടി അനാഥമായി കിടപ്പുണ്ട്. മുമ്പെപ്പോഴോ വന്നതാണ് ഡൽഹിയിൽ യാത്ര അവസാനിപ്പിച്ച ആ വണ്ടി. യാത്രക്കാർ എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. അത് മാറ്റി ഇട്ടിട്ട് വേണം എനിയ്ക്ക് പോകാനുള്ള വണ്ടിയ്ക്ക് വരാൻ. ഒഴിഞ്ഞു കിടന്ന വണ്ടി അകലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ മുന്നിൽ ഒഴിഞ്ഞ പാളങ്ങൾ ദൃശ്യമായി. വണ്ടി വരാൻ ധാരാളം സമയമുണ്ട്. അതുകൊണ്ടായിരിക്കും പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ വലിയ തിരക്കു കണ്ടില്ല. ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഞാൻ വെറുതേ നടന്നു. റെയിൽ പാളങ്ങൾക്കിടയിൽ അങ്ങോളമിങ്ങോളം മനുഷ്യമലം കുമിഞ്ഞു കിടക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ കണ്ടു. അപ്പോൾ വീശിയടിച്ച ചെറുകാറ്റിൽ മനുഷ്യമലത്തിന്റെ ദുസ്സഹമായ നാറ്റം എനിയ്ക്കനുഭവപ്പെട്ടു. ഞാൻ വേഗം വെയ്‌റ്റിങ്ങ് റൂമിലേക്കു തന്നെ വന്നിരുന്നു.

സ്റ്റേഷനുകളുടെ അടുത്ത് എത്തുമ്പോൾ തീവണ്ടിയിലെ കക്കൂസുകൾ ഉപയോഗിക്കരുത് എന്നൊരു നിർദ്ദേശം തീവണ്ടിയിൽ എഴുതി വയ്ക്കാറുണ്ടെങ്കിലും ആരും തന്നെ ആ നിർദ്ദേശം പാലിക്കാറില്ല. അതുകൊണ്ടാണല്ലോ സ്റ്റേഷൻ പരിസരം ഇങ്ങനെ വൃത്തികേടാകുന്നത് എന്നു ഞാൻ ഓർത്തു. പാളം ചാടിക്കടക്കുന്നവർ ഈ വൃത്തികേടുകൾ ചവിട്ടിയാണ് പ്ലാറ്റ്ഫോമിലെത്തുന്നത്. ആ പ്ലാറ്റ്ഫോമിലൂടെയാണ് ചെറുപ്പക്കാർ തങ്ങളുടെ വില കൂടിയ പെട്ടിയും ഉരുട്ടി നടന്നു പോകുന്നത്. ആ പെട്ടി പിന്നെ വീട്ടിലെ സ്വീകരണ മുറിയിലും എത്തും. ചുരുക്കത്തിൽ റെയില്പാളത്തിലെ വൃത്തികേടുകൾ കുറഞ്ഞ അളവിലാണെങ്കിലും വീട്ടിനകത്തു വരെ എത്തുകയാണ് എന്നോർത്തപ്പോൾ എനിക്കോക്കാനം വന്നു. ഇനി രാവിലെയാകുമ്പോൾ റെയിൽവേയിലെ കൂലിത്തൊഴിലാളി ഈ വൃത്തികേടെല്ലാം വലിയ ഹോസ് പൈപ്പിലെ വെള്ളം ചീറ്റി വൃത്തിയാക്കും. അതിനായി എത്ര വെള്ളമാണ് ചെലവാക്കുന്നതെന്ന് റെയിൽവേക്കു പോലും അറിയില്ലായിരിക്കും. പ്ലെയിനിലെപ്പോലെ ഈ വൃത്തികേടുകളെല്ലാം കക്കൂസിൽ ശേഖരിച്ച് ഒരു സ്ഥലത്ത് കളഞ്ഞിരുന്നെങ്കിൽ സ്റ്റേഷൻ പരിസരം എത്ര വൃത്തിയായി കിടന്നേനെ! ഈ വൃത്തികേടുകളെല്ലാം വിജനമായ സ്ഥലത്ത് ഒരു ബയോഗാസ് പ്ലാന്റ് സ്ഥാപിച്ച് അതിലിട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ചിരുന്നെങ്കിൽ നാടിന് വൃത്തിയും നഗരത്തിന് വെളിച്ചവും കൈ വന്നേനെ. പക്ഷേ ഇതൊക്കെ ആരോട് പറയാൻ. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്രദവും ലാഭകരവും ആകുമെങ്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ അസംസ്കൃത വസ്തുവിനു വേണ്ടി അതിന്റെ നടത്തിപ്പുകാർ നാടെങ്ങും നെട്ടോട്ടമോടാനും ഇടയായേനെ. അങ്ങനെയെങ്കിൽ മലവിസർജ്ജനം എന്ന വാക്ക് മലോത്പ്പാദനം എന്ന വാക്കിന് വഴി മാറാനും ഇടയായേനെ. ഞാനിങ്ങനെയൊകെ ചിന്തിച്ചുകൊണ്ടിരിക്കേ എനിയ്ക്ക് പോകേണ്ട വണ്ടി പ്ലാറ്റ്ഫോമിൽ വരികയും ഞാനതിൽ കേറി ഇരിക്കുകയും ചെയ്തു. അതിൽ ആളുകൾ കുറവായിരുന്നു. റിസർവ്വ് ചെയ്യാൻ ശ്രമിക്കുമ്പോൾ സീറ്റ് എല്ലാം വെയ്റ്റിങ്ങ് ലിസ്റ്റാണെങ്കിലും വണ്ടിയിലെ സീറ്റെല്ലാം ഒഴിഞ്ഞു കിടന്നു. എന്റെ കൂപ്പെയിൽ ഞാനും സഹപ്രവർത്തകനും മാത്രമേ ഉണ്ടായിരുന്നുള്ളു. സുഗതയും സുഭഗയും കൂട്ടിന് വന്നില്ലെങ്കിലും അവർ താങ്കളെ അകമ്പടി സേവിക്കട്ടെ എന്ന് റെയിൽവേ അപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സീറ്റിലിരിക്കുമ്പോൾ മൂത്രമൊഴിച്ചാലോ എന്നൊരു തോന്നൽ. ഞാൻ വണ്ടിയിലെ ടോയ്‌ലെറ്റിൽ കയറി. 2-ടയർ എ.സി ആയതുകൊണ്ടും അതിൽ അറ്റന്റന്റ് ഉള്ളതു കൊണ്ടും അത് വൃത്തിയായി കിടപ്പുണ്ട്. പക്ഷേ സാധാ 3-ടയറിലെ ടോയ്‌ലെറ്റ് ഇങ്ങനെയാവില്ല. അതിന്റെ ചുമരിലൊക്കെ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും കുത്തിവരകളും ഒക്കെ കാണും. അത് നാറുന്നും ഉണ്ടാകും. ആണുങ്ങൾക്ക് അതൊന്നും വലിയ കുഴപ്പമില്ല. നിന്ന് മൂത്രമൊഴിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാം. പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം. അവർ ഈ നാറുന്ന, വൃത്തി കെട്ട ടോയ്‌ലെറ്റിലിരുന്ന് എങ്ങനെ കാര്യം സാധിക്കും? ഓരോ കമ്പാർട്ട്മെന്റിലും പെണ്ണുങ്ങൾക്ക് മാത്രമായി ഒരു ടോയ്‌ലെറ്റ് വേണമെന്ന് എന്താണീ പെണ്ണുങ്ങളൊന്നും ആവശ്യപ്പെടാത്തതാവോ? ജീവന് രക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും ചെയ്യാത്ത റെയിൽവേയോട് ഇമ്മാതിരി നിസ്സാര ആവശ്യങ്ങൾ ചോദിക്കേണ്ടെന്ന് ഒരുപക്ഷേ അവർ തീർച്ചയാക്കിക്കാണും. ഇതെല്ലാം ആലോചിച്ചുകൊണ്ട് ഞാനെന്റെ മൂത്രസഞ്ചി കാലിയാക്കി എന്റെ ബർത്തിലേക്ക് തിരിച്ചു പോന്നു.

വണ്ടി പുറപ്പെടുമ്പോൾ റെയിൽവേ ഞങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെ ശുഭയാത്ര നേർന്നത് എന്നെ അന്ധാളിപ്പിച്ചെങ്കിലും അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളതു കൊണ്ട് ഞാൻ സമാധാനിച്ചിരുന്നു. ഇന്ത്യയിലെ തീവണ്ടികളല്ലേ? എപ്പോൾ അത് മറിയുമെന്ന് ദൈവത്തിനു പോലും അറിയില്ലല്ലോ! അതുകൊണ്ടായിരിക്കാം അവർ ഞങ്ങൾക്ക് ഞങ്ങളുടെ അവസാനത്തെ യാത്ര നേർന്നത്. ശുഭം എന്നാൽ അവസാനം എന്നല്ലാതെ മറ്റെന്താണ്? പണ്ടത്തെ സുബ്രഹ്മണ്യം സിനിമകളിൽ അത് തീരുമ്പോൾ "ശുഭം" എന്നെഴുതിക്കാണിക്കുന്നതൊരു പതിവായിരുന്നു. സിനിമ അവസാനിച്ചു എന്നാണവർ അതു കൊണ്ടുദ്ദേശിക്കുന്നത്. എന്തായാലും ശുഭത്തിന് മറ്റർത്ഥങ്ങളും ഉണ്ടെന്ന എന്റെ അറിവ് എന്നെ സമാധാനിപ്പിച്ചു. ആ സമാധാനത്തിൽ ഞാൻ വണ്ടിയിൽ കിടന്നുടങ്ങി.

വണ്ടി കാൽക്കയിലെത്തുമ്പോൾ മണി നാലു കഴിയുന്നതേ ഉള്ളു. ശിംലയിലേക്ക് വൈകാതെ ഒരു വണ്ടിയുണ്ടെന്ന വിവരം കേട്ട ഞങ്ങൾ ഉടനെ ഓരോ സാധാ ടിക്കറ്റെടുത്തു. പക്ഷേ റിസർവ്വേഷൻ ഉണ്ടെങ്കിലേ അതിനകത്ത് കയറാൻ പറ്റൂ. റിസർവ്വേഷൻ ഫുള്ളായിരുന്നെങ്കിലും 50 രൂപ വച്ച് ടിടിഇക്ക് കൊടുത്തപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അതിനകത്ത് സീറ്റ് കിട്ടി. ഞങ്ങൾക്ക് മാത്രമല്ല മറ്റു പലർക്കും ആ മാത്രയിൽ സീറ്റ് കിട്ടുകയുണ്ടായി. പണം കാണുമ്പോൾ സീറ്റുണ്ടാകുക എന്നത് റെയിൽവേയുടെ ഒരു മന്ത്രസിദ്ധിയാകാനാണിട.

കാൽക്കയിൽ നിന്ന് ശിംലയിലേക്ക് ശിവാലിക് എക്സ്പ്രസ് പുറപ്പെട്ടത് രാവിലെ അഞ്ചര മണിയ്ക്കാണ്। അതൊരു ടോയ് ട്രെയിനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. 18 പേർക്കിരിക്കാവുന്ന ചെറിയ കമ്പാർട്ട്മെന്റ്. വണ്ടിയിൽ അതുപോലത്തെ അഞ്ചെട്ട് കമ്പാർട്ട്മെന്റുകൾ കാണും. മീറ്റർ ഗേജ് ട്രെയിൻ! വണ്ടിയിൽ കയറുമ്പോൾ മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും ടോയ്‌ലെറ്റൊന്നും കണ്ടില്ല. ചെറിയ നോവലിനെ നോവലെറ്റ് എന്നു പറയുന്നതുപോലെ ചെറിയ ടോയ് ട്രെയിനിനെ ടോയ്‌ലെറ്റ് ട്രെയിനെന്നു പറയുമായിരിക്കുമെന്നും പേരിൽ ടോയ്‌ലെറ്റ് ഉള്ള സ്ഥിതിക്ക് അതിന്റെ ഉള്ളിൽ ടോയ്‌ലെറ്റ് ഉണ്ടായിരിക്കാനിടയില്ലെന്നും ഞാനൂഹിച്ചു. എന്തായാലും യാത്രക്കാരെല്ലാം യഥാസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ ചെറിയൊരു ടോയ്‌ലെറ്റ് അതിലുള്ളതായി എനിക്ക് മനസ്സിലായി.

ഹിമാലയത്തിലൂടെ കുന്നുകളും കുണ്ടുകളും താണ്ടിയാണ് വണ്ടിയുടെ പോക്ക്. പക്ഷേ പുറത്തേക്ക് നോക്കിയാൽ ഒന്നും കാണുമായിരുന്നില്ല. എങ്ങും ഇരുട്ടായിരുന്നു. രാവിലെ 7 മണി കഴിഞ്ഞേ സൂര്യനുദിക്കൂ എന്നതു തന്നെ കാരണം. രമണീയവും ആകർഷകവും ആയ പ്രകൃതിയിലൂടെ, അതൊന്നും കാണാതെയുള്ള യാത്ര, കൂരിരുട്ടത്ത് താനാഗ്രഹിച്ച സുന്ദരിയോടൊത്ത് ശയിക്കുന്നതു പോലെ ആണെന്നെനിയ്ക്ക് തോന്നി. കാണുന്നില്ലെങ്കിൽ പിന്നെ സുന്ദരിയും വിരൂപയും തമ്മിലെന്തു വ്യത്യാസം? ഇരുട്ടിലെന്ത് സൗന്ദര്യം? സൗന്ദര്യത്തേയും വൈരൂപ്യത്തേയും വേർതിരിച്ചു കാണാനുണ്ടോ ഇരുട്ടിനാവുന്നു? പുറത്തേക്ക് നോക്കിയാൽ എങ്ങും ഇരുട്ടായതിനാൽ ഞാൻ ഉറങ്ങാൻ പാകത്തിൽ സീറ്റിൽ കണ്ണടച്ചിരുന്നു. അല്ലെങ്കിലും മൂന്നാലാഴ്ച ഹിമാലയം നടന്നു കണ്ട എനിയ്ക്ക് ശിംലയിലേക്കുള്ള തീവണ്ടിയാത്രയിൽ ഉത്സാഹമൊന്നും തോന്നിയില്ല. ആ ഇരിപ്പിൽ ഞാനറിയാതെ ഉറങ്ങിപ്പോയി.

ഏതാണ്ട് പത്തരയായപ്പോൾ വണ്ടി ശിംലയിലെത്തി. അതോടു കൂടി ശിംലയിലേക്കുള്ള എന്റെ യാത്ര അവസാനിക്കുകയും ചെയ്തു. പകൽ മുഴുവൻ ഔദ്യോഗികമായ തിരക്കായിരുന്നു. രാത്രിയിൽ ഡൽഹിക്ക് തിരിച്ചു പോന്നതാവട്ടെ, എഛ്. ആർ.ടി.സി. യുടെ ആന പോലത്തെ വോൾവോ ബസ്സിലും ആയിരുന്നു.

4 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

appo delhi pradesathokkeyaanu karakkam,lle

രഘുനാഥന്‍ പറഞ്ഞു...

Vivaranam Kollaam suhruthe...

khaadu.. പറഞ്ഞു...

വിവരണം കൊള്ളാം ..

Cv Thankappan പറഞ്ഞു...

വിവരണം നന്നായി അവതരിപ്പിച്ചു.
വായനാസുഖമുളള ശൈലി.
ആശംസകള്‍