2015, ജനുവരി 18, ഞായറാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - എട്ട്

ഭൈരഹവയിൽ നിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് വരാൻ ഞങ്ങൾക്ക് ഒരു മിനി ബസ് കിട്ടി. അതിർത്തിക്ക് കുറച്ചകലെ ഞങ്ങൾ ഇറങ്ങി. വിശക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും കഴിച്ചില്ല. നഷ്ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. സന്ധ്യക്കുമുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിൽ കിടപ്പും ഉറക്കവും വഴിയിലായിപ്പോകും.  ഞങ്ങൾ വേഗം നടന്നു.

 "ഭാരത് ആഗമൻ പർ ആപ്കാ ഹാർദ്ദിക് സ്വാഗത് ഹെ" എന്നെഴുതിയ കമാനം അതിർത്തിയിൽ ഞങ്ങളെ തിരിച്ച് സ്വീകരിച്ചു. അതിർത്തി കാക്കുന്ന സുരക്ഷാജീവനക്കാരെ കൂസാതെ ഞങ്ങൾ നടന്നു. ചളിവെള്ളം കെട്ടിനിന്ന് വൃത്തി കേടായ സൊനൗലിയുടെ റോഡിലൂടെ... അതിർത്തി കടക്കാൻ അനുമതിക്കായി കാത്തു കിടക്കുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ തിരക്കിൽ ചളിയിൽ ചവിട്ടാതെ മുന്നോട്ട് നടക്കാൻ ആയില്ല. നടന്ന് നടന്ന് ഞങ്ങൾ സൊനൗലിയിലെ  UPSRTC-യുടെ ബസ് സ്റ്റാന്റിൽ എത്തിച്ചേർന്നു. ഡൽഹിയിലേക്കുൾപ്പെടെ ധാരാളം ബസ്സുകൾ അവിടെ കിടപ്പുണ്ട്. ഞങ്ങൾ, അടുത്തു കണ്ട ഗോരഖ്പൂർ ബസ്സിൽ കയറി ഇരിപ്പായി. "आपका अपना साथी " - അങ്ങനെയാണ് UPSRTC ബസ്സുകളുടെ പരസ്യവാചകം.  ഞങ്ങളുടെ ലക്ഷ്യം ശ്രീബുദ്ധൻ സമാധിസ്ഥനായ കുശനഗരമായിരുന്നു. 

ബസ്സിൽ ആളുകൾ കുറവായിരുന്നു. പുറപ്പെടാൻ സമയമെടുക്കും. അടുത്തു കണ്ട സൈക്കിൾ കച്ചവടക്കാരനിൽ നിന്ന് ചൂടുകടലയും പഴക്കടയിൽ നിന്ന് പഴങ്ങളും വാങ്ങി  വിശപ്പടക്കി. യാത്രയിൽ എപ്പോഴും നല്ലത് ഇത്തരത്തിലുള്ള ലഘുഭക്ഷണങ്ങളാണ്.   രണ്ടു മണിക്ക് പുറപ്പെട്ട ബസ്സിന് 5 മണിക്ക് ഗോരഖ്പൂരിലെത്താമായിരുന്നു. പക്ഷേ എത്തിയത് 6 മണിയോടടുപ്പിച്ച് ആയിരുന്നു. അപ്പോഴേക്കും വെയിൽ വീണ് അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. എന്നാലും എനിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു; നീണ്ടു നിവർന്നു കിടക്കുന്ന ഒന്നാന്തരം ഹൈവേയായതു കൊണ്ട് ഒരു മണിക്കൂറിനകം കുശിനഗരത്തിലെത്താമെന്നും അവിടത്തെ ടിബറ്റൻ മൊണാസ്ട്രിയിൽ കയറിപ്പറ്റാമെന്നും. വേഗം തന്നെ ഞങ്ങൾ അങ്ങോട്ടുള്ള ബസ്സിൽ കയറുകയും ഉള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. ബസ്സ് ഉടനെ പുറപ്പെട്ടെങ്കിലും ഗോരഖ്പൂർ വലിയൊരു നഗരമായിട്ടുപോലും മേൽപ്പാലങ്ങളില്ലാഞ്ഞതിനാൽ തീവണ്ടികൾക്ക് പോകാൻ അവസരമൊരുക്കി ഒരു മണിക്കൂറോളം അത് വഴിയിൽ കിടന്നു. ഇത്രയും വലിയ നഗരത്തിൽ ഒരു മേൽപ്പാലം ഉണ്ടാക്കാൻ അധികൃതർ തുനിയാത്തതിൽ എനിയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി. അവരെയൊക്കെ അധികൃതർ എന്നല്ല അധ:കൃതർ എന്നു വിളിക്കണമെന്ന് എനിയ്ക്ക് തോന്നി.   എന്തായാലും 8 മണിക്ക് ഞങ്ങൾ കുശിനഗരത്തിന്റെ ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ കാലാവസ്ഥ സുഖകരമായിരുന്നു.

ശ്രീരാമന്റെ പുത്രൻ കുശൻ സ്ഥാപിച്ച നഗരത്തെയാണത്രെ കുശിനഗരമെന്ന് പറയുന്നത്. അതിനെ കുശിനഗർ എന്ന് പറയുന്നതിന്റെ പൊരുളെനിക്കു മനസ്സിലായില്ലെങ്കിലും UPSRTC ബസ് ടിക്കറ്റിൽ എഴുതിയിരുന്നത് "കുശ് നഗർ" എന്നായിരുന്നു. അതാണ് എനിയ്ക്ക് ശരിയായി തോന്നിയതും. നടന്നു കാണാവുന്ന വിസ്തൃതിയേ ചിരപുരാതനമായ ഈ കുശനഗരത്തിനുള്ളു.  ശ്രീബുദ്ധനേക്കാൾ എത്രയെത്രയോ സഹസ്രാബ്ദങ്ങൾക്കു മുമ്പാകണം ശ്രീരാമനും കുശനും ജീവിച്ചത്(?) എന്നാലതിന്റെ  ചരിത്രപരമായ ഒരു തെളിവും അവിടെ നിന്നു കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണാവോ ഇതാണ് കുശൻ സ്ഥാപിച്ച നഗരമെന്ന് നാട്ടുകാർ സ്ഥാപിച്ചതാവോ? സഹസ്രാബ്ദങ്ങൾക്ക് ശേഷം ജീവിച്ച ശ്രീബുദ്ധന്റെ ലുംബിനി കണ്ടുപിടിക്കാൻ ലോകത്തിലെ പുരാവസ്തുഗവേഷകരൊക്കെ ശ്രമിച്ചിട്ടാണ് സാധിച്ചിട്ടുള്ളത് എന്ന കാര്യം ആലോചിക്കുമ്പോഴാണ് എനിയ്ക്കീ സംശയം ഉണ്ടാകുന്നത്. അതെന്തായാലും കുശനഗരത്തിൽ  വച്ചാണ് ശ്രീബുദ്ധൻ മഹാസമാധി ആകുന്നതും പരിനിർവ്വാണം പ്രാപിക്കുന്നതും. അതുകൊണ്ടു തന്നെ ശ്രീബുദ്ധനെ സ്നേഹിക്കുന്നവർക്ക് ഈ കുശനഗരം വളരെ പ്രധാനപ്പെട്ടതും പവിത്രവുമാണ്. ലുംബിനി പോലെ, ഗയ പോലെ, ശ്രാവസ്തി പോലെ.....  ബുദ്ധമതാനുയായികൾ ധാരാളമായി എപ്പോഴും ഇവിടെ കാണും.  ഹിരണ്യാവതി എന്ന നദിയുടെ കരയിലാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. നഗരം ചെറുതായതു കൊണ്ടു തന്നെ അവിടത്തെ വഴികൾ ഞാൻ കാണാപ്പാഠം പഠിച്ചിരുന്നു. ബസ്സിറങ്ങിയ ഞങ്ങൾ ശരം വിട്ട കണക്കേ നടന്നു; ടിബറ്റൻ മൊണാസ്റ്ററിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നടക്കുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലുമായി ബുദ്ധസ്മാരകങ്ങൾ തലയുയർത്തി നിന്നു. കുറച്ച് അകലെ മഹാപരിനിർവ്വാണക്ഷേത്രവും നിർവ്വാണ സ്തൂപവും കാണപ്പെട്ടു. എങ്ങനെയെങ്കിലും മൊണാസ്റ്ററിയിൽ കേറിപ്പറ്റാൻ പറ്റണേ എന്നും അവിടെ കിടക്കാനൊരിടം കിട്ടണേ എന്നും നടക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞതു തന്നെ.

ടിബറ്റൻ മൊണാസ്റ്ററി (ബുദ്ധിസ്റ്റ് ടെമ്പിൾ), കുശനഗർ, ഉത്തരപ്രദേശ്

മിനിറ്റുകൾക്കകം ഞങ്ങൾ മൊണാസ്റ്ററിയുടെ മുന്നിലെത്തി. ഭീമാകാരമായ അതിന്റെ ഇരുമ്പു വാതിൽ അടഞ്ഞു കിടന്നു. തള്ളി നോക്കിയെങ്കിലും അനക്കമില്ല. എങ്ങും വിജനം. സമയം വെറും എട്ടരയാണെങ്കിലും രാവേറേ ചെന്നതു പോലെ തോന്നിച്ചു.  ഇനി എന്തു ചെയ്യും എന്നായി ഞങ്ങൾ. ഭാഗ്യം, അപ്പോഴാണ് ഒരു വലിയ കാർ മൊണാസ്റ്ററിയുടെ ഗെയ്റ്റിൽ വന്നു നിന്ന് ഹോൺ അടിച്ചതും ആരോ ഗെയ്റ്റ് തുറന്നതും. കാറിനു പുറകേ ഞങ്ങളും അകത്തു കടന്നു. ഞാൻ അവിടെ നിന്ന ഒരാളോട് കിടക്കാൻ ഒരു മുറിക്കപേക്ഷിച്ചു. അപ്പോഴയാൾ 'ഗുരുജീ' എന്നു വിളിച്ചതും ചെറുപ്പക്കാരനായ ഒരു ലാമ ഇറങ്ങിവന്നതും ഒരുമിച്ചായിരുന്നു.   റൂമെല്ലാം ഫുള്ളാണെന്നും 3-ബെഡ് റൂം വേണമെങ്കിൽ തരാം എന്നുമായി ലാമ. മൂന്നല്ല മുപ്പതായാലും ശരി എന്ന മനസ്സോടെ ഞാൻ അനുകൂലമായി തലയാട്ടി.  നിമിഷങ്ങൾക്കകം ഞങ്ങൾ ബാഗുകൾ മുറിയിൽ വച്ച് ഭക്ഷണം കഴിക്കാനായി മൊണാസ്റ്ററിക്ക് പുറത്തിറങ്ങി.

മൊണാസ്റ്ററിയിലേക്ക് നടക്കുമ്പോൾ ഞങ്ങൾ അങ്ങിങ്ങായി നല്ല ഹോട്ടലുകൾ കണ്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, നടന്നതു മിച്ചം; എല്ലാവരും കട പൂട്ടാനുള്ള തിരക്കിലായിരുന്നു. ഒടുവിൽ മൊണാസ്റ്ററിക്ക് പുറത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് സാധാ ചോറും ദാലും ചപ്പാത്തിയും കഴിച്ച് മടങ്ങി.

പുതുതായി പണി തീർത്ത കെട്ടിടമായിരുന്നു ഈ ടിബറ്റൻ മൊണാസ്റ്ററി. അതു കൊണ്ടു തന്നെ മുറി  നല്ലതായി കാണപ്പെട്ടു. കക്കൂസും കുളിമുറിയും നല്ല വൃത്തിയുള്ളതായി കാണപ്പെട്ടു. കുളിമുറിയിൽ വാട്ടർ ഹീറ്ററുണ്ട്. അതു കൊണ്ടു തന്നെ സുഖമായി ഒരു കുളി പാസാക്കി. കിടക്കാൻ നേരം ബെഡിൽ ഒരു നീണ്ട തലമുടി കാണപ്പെട്ടത് എനിയ്ക്കൽപ്പം മനപ്രയാസമുണ്ടാക്കി. ബെഡ്ഷീറ്റ് മാറ്റിക്കാണില്ലയോ എന്തോ? ഒരു പക്ഷേ തലേ ദിവസം സ്ത്രീകളാരെങ്കിലുമായിരിക്കും ഇവിടെ കിടന്നിരിക്കുക. കയ്യിലിരുന്ന ഒരു ഷീറ്റെടുത്ത് തലയിണക്ക് മുകളിലിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. മകൻ അപ്പോൾ വാട്ട്സ് അപ്പിൽ എന്തോ ചെയ്യുകയായിരുന്നു.

രാവിലെ ഉണർന്ന പാടേ ഞാൻ റൂമിനു പുറത്തിറങ്ങി. ആകെ നിശ്ശബ്ദത; വിജനതയും. ഞാനാ മൊണാസ്റ്ററിയുടെ മുറ്റത്ത് രണ്ടു വട്ടം നടന്നു.  ഞാൻ പിന്നെ പതുക്കെ അടുത്തു കണ്ട ഗോവണി വഴി ടെറസ്സിലേക്ക് കയറി. ഹാ, തൊട്ടടുത്തതാ, പരിനിർവ്വാണക്ഷേത്രം കാണുന്നു. അവിടെ ബുദ്ധഭിക്ഷുക്കളുടെ തിരക്കാണ്. വിശാലമായ പുൽമൈതാനത്ത് നശിച്ചുപോയ പുരാതനകെട്ടിടങ്ങളുടെ അസ്ഥിവാരങ്ങൾ കാണാനുണ്ട്. പുൽമൈതാനത്തിലിരുന്ന് നിരവധി പേർ മെഡിറ്റേറ്റ് ചെയ്യുന്നുണ്ട്.  കുറച്ചകലേക്ക് നോക്കിയാൽ ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും ഒക്കെ കാണാം.

മഹാപരിനിവ്വാണക്ഷേത്രവും നിർവ്വാണസ്തൂപവും, കുശനഗർ

ഞങ്ങൾ ദിനചര്യകൾ തീർത്ത് മുറി പൂട്ടി പുറത്തിറങ്ങി. താമസിക്കാൻ മുറി തന്ന ലാമയ്ക്ക് ഞാൻ മനസാ നന്ദി പറഞ്ഞു. അവരുടെ ഓഫീസിൽ പോയി വാടക കൊടുത്തു. വെറും 700 രൂപ. രൂപ എണ്ണിക്കൊടുക്കുമ്പോൾ അവർക്കും സന്തോഷം; ഞങ്ങൾക്കും സന്തോഷം. പുതിയ റൂമിൽ താമസിച്ചതിന് 700 രൂപ കൊടുത്തത് ഒരു പണമായി എനിയ്ക്ക് തോന്നിയില്ല. ‘വാടക’ എന്നതിനു പകരം ‘സംഭാവന’ എന്നായിരുന്നു അവർ ബില്ലിൽ എഴുതിയിരുന്നത്. ഇനിയും കാണാം എന്നു പറഞ്ഞ് ഞങ്ങൾ മൊണസ്റ്ററിയിൽ നിന്ന് യാത്രയായി.


അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് രണ്ട് ചായ വാങ്ങിക്കുടിച്ച ഞങ്ങൾ നേരേ മുന്നോട്ട് നടന്നു. ശ്രീബുദ്ധന്റെ ഭൗതികദേഹം തീനാളങ്ങളേറ്റു വാങ്ങിയ സ്ഥലത്തെ രമാഭർ സ്തൂപമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
                                                                                . . . . . . . . . . . . . . . . . . . . . . തുടരും

1 അഭിപ്രായം:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

യാത്ര എന്താ തുടരാത്തത്?
ഓപ്ഷൻസ്
എ) തിരക്ക്
ബി) അസുഖം
സി) മടി
ഡി) lack of motivation
off topic: എഴുതാനുള്ള നിർദേശം സ്വീകരിച്ചിരിക്കുന്നു :)