2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

അവയവദാനം

ടീവി തുറന്നപ്പോൾ സ്ക്രീനിൽ കണ്ടത് ചിറ്റിലപ്പള്ളി കൊച്ചൗസേപ്പിനെയാണ്. നരച്ച കുറ്റിത്താടിയും കറുത്ത തലമുടിയും വീതിയുള്ള കരമുണ്ടുടുത്ത് നല്ല മലയാളിയായി മൃദുമന്ദഹാസത്തോടെ അങ്ങനെ നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ കൊച്ചൊന്നുമല്ലല്ലോ; അതുകൊണ്ട് ഔസേപ്പച്ചനെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി എന്നെനിയ്ക്ക് തോന്നി. ഒരു ബഹുമാനമൊക്കെ കൊടുക്കണ്ടേ? തന്റെ പഴയ ഒരു സ്പെയർപാർട്ട് ഒരു സഹജീവിക്ക് വെറുതെ കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. വല്ല വീ-ഗാർഡ് സ്റ്റെബിലൈസറുമായിരിക്കും അദ്ദേഹം കൊടുത്തതെന്ന് ഞാനൂഹിച്ചു. തരപ്പെടുമെങ്കിൽ എനിയ്ക്കും ഫ്രീയായിട്ട് ഒന്നൊപ്പിക്കണമെന്ന് എനിക്ക് തോന്നി.  അതുകൊണ്ടു തന്നെ ഞാൻ ചെവി വട്ടം പിടിച്ചു; എന്താണ് അദ്ദേഹം പറയുന്നതെന്നറിയാൻ.   

നിരാശയായിരുന്നു ഫലം. സ്റ്റെബിലൈസറോ മോട്ടോറോ ഫാനോ ഒന്നും അല്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വരുന്നത്. ഒരു കിഡ്നി കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. അതാണദ്ദേഹം പറയുന്ന സ്പെയർപാർട്ട്. അദ്ദേഹത്തിന് വയസ്സ് 60 കഴിഞ്ഞതിനാലും ജീവിക്കാൻ ഒരു കിഡ്നി മതിയായതിനാലും മറ്റേ കിഡ്നി അദ്ദേഹം ദാനം ചെയ്യുകയായിരുന്നുവത്രേ. സംഗതി എല്ലാം വളരെ ലളിതമെന്നാണ് അദ്ദേഹം പറഞ്ഞത്. കീഹോൾ സർജറി വഴി ഒരു കിഡ്നി എടുത്ത് ഡോക്റ്റർമാർ ആവശ്യക്കാരന് കൊടുക്കുകയായിരുന്നുവത്രെ. അതു കാരണം വലിയ വേദനയോ വലിയ വിശ്രമമോ ഒന്നും ഉണ്ടായതുമില്ലത്രെ.  അതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനെക്കുറിച്ച് എനിയ്ക്ക് വലിയ മതിപ്പ് തോന്നി. എന്തൊരു വലിയ ത്യാഗമാണദ്ദേഹം അനുഷ്ടിച്ചത്! മനുഷ്യരായാൽ ഇങ്ങനെ വേണം.

എന്നാലും അദ്ദേഹത്തിനിപ്പോൾ ഒരു കിഡ്നിയല്ലേ ഉള്ളൂ എന്ന് ഞാൻ ചിന്തിച്ചു. ഒരു കിഡ്നി മാത്രമുള്ള മനുഷ്യൻ! അതോർത്തപ്പോൾ പണ്ട് കുട്ടിക്കാലത്ത് കിഡ്നി എന്ന് കേട്ടാൽ ഞാൻ തെറ്റിദ്ധരിച്ചിരുന്ന അവയവത്തെക്കുറിച്ച് ഞാൻ ഓർത്തു. എന്തെല്ലാം തെറ്റിദ്ധാരണകൾ!!

അവയവദാനം വഴി അദ്ദേഹം തന്റെ നാമം, സമൂഹത്തിന്റെ മനസ്സിൽ, തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു. അങ്ങനെ അദ്ദേഹം സമൂഹത്തിൽ അമരത്വം വരിച്ചു കഴിഞ്ഞു. എല്ലാവർക്കും പറ്റിയതല്ല ഇമ്മാതിരി സേവനങ്ങൾ. ഒരു പള്ളീലച്ചനും ഇതുപോലെ അവയവദാനം ചെയ്തതായി വായിച്ചിട്ടുണ്ട്. ഇനി അവയവദാനം വഴി മരിച്ച് കഴിഞ്ഞ് അമരത്വം വരിക്കുന്നവരുമുണ്ട്. അവരുടെ അവയവങ്ങൾ അവരുടെ മരണശേഷവും ജീവിച്ചിരിക്കും. നോക്കണേ, മരിച്ചുകഴിഞ്ഞ് അമരനാകുന്നതിലെ ഒരു വിരോധാഭാസം. ആ, . . . . . .  ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ടാകും......

ലോകത്താദ്യമായി നടന്ന അവയവദാനമെന്ന മഹാദാനത്തെക്കുറിച്ച് ഞാനോർത്തു. സ്ത്രീയുടെ നിർമ്മാണത്തിനായി തന്റെ വാരിയെല്ല് ദാനം ചെയ്ത മഹാനായ മനുഷ്യപുത്രനെ ഞാൻ മനസാ സ്മരിച്ചു. 

എന്തായാലും ഔസേപ്പച്ചൻ ചെയ്തതു പോലുള്ള ഇമ്മാതിരി ദാനമൊന്നും ചോര കണ്ടാൽ തല ചുറ്റുന്ന എനിയ്ക്ക് പറ്റിയതല്ലല്ലോ എന്ന് ഞാൻ ഖേദിച്ചു. എന്തെല്ലാം തരം അവയവദാനങ്ങളുണ്ട്. അവയിൽ ഏതെങ്കിലും തരത്തിലുള്ള അവയവദാനം എനിയ്ക്ക് പറ്റുമോ എന്ന് ഞാൻ ഗാഡമായി ചിന്തിച്ചു. കണ്ണു ദാനം ചെയ്യുന്നത് മരിച്ചിട്ടാണ്. അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് ഈ മരണം എന്നൊക്കെ അറിയാതെ കണ്ണെങ്ങനെയാ ദാനം ചെയ്യുക. ഹൃദയം മാറ്റിവയ്ക്കണമെങ്കിലും മരിക്കണം. ഇപ്പോൾ തലച്ചോറും മാറ്റിവയ്ക്കാൻ തുടങ്ങിയിട്ടുണ്ടത്രെ. എന്റെ തലച്ചോറെങ്ങാനും ആർക്കെങ്കിലും വച്ചു പിടിപ്പിച്ചാൽ, ഈശ്വരാ, അവന്റെ തല തിരിഞ്ഞതുതന്നെ. ദൈവമേ, അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. പിന്നെയുള്ളത് കരൾ ദാനമാണ്. അതിത്തിരി കടുപ്പമാണ്. ഓപ്പൻ സർജറിയാണ്. വേദന കുറേ തിന്നണം, വിശ്രമം കുറേ വേണം; വയ്യ, അതൊന്നും വയ്യ. വേണമെങ്കിൽ വേദനിക്കാത്ത തരത്തിൽ വല്ല അവയവദാനവും ആകാം എന്ന് ഞാൻ കരുതി.  അതിനുള്ള സാദ്ധ്യതകൾ ഞാൻ ചിന്തിച്ചു.

ചിന്തിച്ചാൽ കിട്ടാത്ത ഉത്തരങ്ങളുണ്ടോ? ജനിത് കാച്ചപ്പിള്ളിയുടെ  e കാലത്ത് എന്ന കൊച്ചുസിനിമയുടെ രൂപത്തിലാണ് എനിയ്ക്ക് ഉത്തരം കിട്ടിയത്. ഈ സിനിമയിൽ ഒരു യുവതി ഒരു ചെറുപ്പക്കാരനെ സന്ദർശിക്കുന്നുണ്ട്. അവൾ അമ്മയോട് പറഞ്ഞത് പ്രോജെക്റ്റ് ചെയ്യാൻ മൃദുലയുടെ വീട്ടിൽ പോകുന്നു എന്നാണ്. പക്ഷേ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യത്തിൽ അവിടെ നടന്നത് പണത്തിനു വേണ്ടിയുള്ള  ഒരു ലൈംഗികപ്രക്രിയയായിരുന്നു. തന്റെ അവയവം മറ്റൊരാൾക്ക് കൊടുക്കുന്നതാണല്ലോ അവയവദാനം. അപ്പോൾ ഇതും ഒരു അവയവദാനം തന്നെ.

സിനിമ സൂചിപ്പിക്കുന്ന രംഗങ്ങൾ ഞാൻ ഓർത്തു.  കിഡ്നി കൊടുക്കുന്നതു പോലെയുള്ള സ്ഥിരമായ അവയവദാനമല്ല ഇത്. താൽക്കാലികമായ ഒരു അവയവദാനം. എത്ര തവണ വേണമെങ്കിലും ആകാവുന്ന ഒരു അവയവദാനം. വേദനയൊന്നുമില്ലാത്ത, സുഖമുള്ള ഒരു കീഹോൾ ഓപ്പറേഷൻ. ഇത്തരം അവയവദാനം എനിയ്ക്കും ആകാമല്ലോ എന്ന് ഞാൻ ചിന്തിച്ചു.  അതാലോചിച്ചപ്പോഴാണ് ബസ്സിലും വണ്ടിയിലും മറ്റും നടക്കുന്ന അവയവദാനങ്ങൾ എന്റെ ഓർമ്മയിൽ ഓടിയെത്തിയത്. ഈ അവയവദാനത്തെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതെ പത്രങ്ങൾ പ്രസിദ്ധീകൃതമാകുന്നില്ല എന്നു വരെ വേണമെങ്കിൽ പറയാം.

ആദാമിന്റെ എല്ലെടുത്ത് സ്ത്രീയെ നിർമ്മിച്ച ദൈവത്തെ ഞാൻ ഓർത്തു.  അന്ന് സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഡൽഹി ബസ്സുകളിലും മറ്റും നടക്കുന്ന അവയവദാനത്തിനൊന്നും ഒരു അവസരവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും ഞാൻ ഓർത്തു.  ഈയിടെ ഒരു സാമി തന്റെ ആശ്രമത്തിൽ വന്ന ഒരു ചെറുപ്പക്കാരിക്ക് അവയവദാനം നടത്തി പോലും. ഒടുവിൽ കേസായി, കൂട്ടമായി, എന്തിനധികം?  ആളിപ്പോൾ ജയിലിലാണ്.  എന്നാലെന്താ, ആളുകൾ ഇനി അദ്ദേഹത്തെ മറക്കുമോ? ഇല്ല. അങ്ങനെ അദ്ദേഹവും അവയവദാനം വഴി അമരനായി കഴിഞ്ഞു. അപ്പോൾ അമരനാകാനുള്ള കുറുക്കുവഴിയായിരിക്കും ഈ അവയവദാനം. അതല്ലാതെ സമൂഹത്തിൽ ഇതിത്ര വർദ്ധിക്കാൻ ഞാൻ മറ്റൊരു കാരണവും കാണുന്നില്ല.

അവയവങ്ങള്‍  പ്രവര്‍ത്തനരഹിതമായതിനാല്‍  നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ മരണസമാനരാണ്. അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത്തരക്കാരായ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും.  അങ്ങനെ മറ്റൊരു ജീവന്റെ തുടിപ്പിന് നിമിത്തമാകാൻ നമുക്കാകും. അപ്പോൾ "മറ്റൊരു ജീവന്റെ തുടിപ്പിന് സഹായകമാകും" എന്ന ഈ ചിന്തയായിരിക്കുമോ ഈ സാമിമാരൊക്കെ ഇങ്ങനെ പെരുമാറാൻ കാരണം.???

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

അംഗീകാരം

"പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരം രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല എന്ന പൗരന്റെ അവകാശം ഇന്നും സമൂഹമോ സ്ഥാപിതമതാധികാരികളോ അംഗീകരിക്കുന്നില്ലെന്നത് ഖേദകരമാണ്" 
                                                        - 2013 ആഗസ്റ്റ് 31-ലെ മാതൃഭൂമിയിൽ സിസ്റ്റർ ജസ്മി.


ഒരു സംശയം സിസ്റ്ററേ. രണ്ടു പേർ മാത്രം ചേർന്ന് അതീവ രഹസ്യമായി ചെയ്യുന്ന കാര്യത്തിന് സമൂഹത്തിന്റെ അംഗീകാരം എന്തിനാണ്? അറിയാത്ത കാര്യം എങ്ങനെയാണ് സമൂഹം അംഗീകരിക്കുക? അറിഞ്ഞാലല്ലേ അത് അംഗീകരിക്കാനാവൂ? അറിയുമ്പോൾ പിന്നെ അത് രഹസ്യമല്ലല്ലോ? പരസ്യമായി ചെയ്യുന്നതിന് അംഗീകാരം വേണ്ടെന്ന് സിസ്റ്ററുടെ പ്രസ്താവനയിൽ തന്നെ ഒളിഞ്ഞു കിടപ്പും ഉണ്ടല്ലോ! അപ്പോൾ അംഗീകാരം ആവശ്യപ്പെടുന്നത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനു തന്നെയല്ലേ? നശിച്ചുനാറിയ ഈ സമൂഹത്തിൽ ഇനി അതും കൂടിയേ വേണ്ടൂ സിസ്റ്ററേ!!!!!!!!!!!!!

ദൈവത്തിന്റെ മണവാട്ടിയായിരുന്നവരുടെയൊക്കെ മനോഗതം മനസ്സിലിങ്ങനെ തത്തിക്കളിക്കുമ്പൊഴതാ കിടക്കുന്നു, ദീപിക പത്രത്തിൽ, ദൈവത്തിനു ഇമ്മാതിരി കാര്യങ്ങളിലുള്ള അംഗീകാരം.

അംഗീകാരം സാക്ഷാൽ ദൈവത്തിനല്ല, ജീവിക്കുന്ന ആൾദൈവത്തിനാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ലൈംഗികശേഷി പരിശോധനയിൽ ഈ ആൾദൈവം ഫിറ്റാണെന്നാണ് ദീപിക റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ഇവിടെ കൊടുക്കുന്നുണ്ട്; വെറുതെ പറയരുതല്ലോ!



ആൾദൈവത്തിന്റെ ലൈംഗികശേഷിയ്ക്ക് ഡോക്റ്റർമാർ അംഗീകാരം കൊടുത്തിരിക്കുന്നു. ആശാറാമിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയെന്നും സാമിയുടെ ലൈംഗികതൃഷ്ണ സജീവമാണെന്ന് ഡോക്റ്റർമാർ നടത്തിയ പരിശോധനയിൽ തെളിഞ്ഞെന്നും അല്ലെ റിപ്പോർട്ട്. ശിവ,ശിവ! ഡോക്റ്റർമാർ നടത്തിയ പരിശോധനകൾ എന്തൊക്കെ ആയിരുന്നുവോ ആവോ? അതെന്തായാലും സാമി അതിനൊക്കെ സഹകരിച്ചിരിക്കണം. അടി കൊള്ളുന്നതിനേക്കാൾ ഭേദം പോലീസുകാർ പറയുന്നത് അനുസരിക്കുന്നതല്ലേ? ലൈംഗികശേഷി പരിശോധനയ്ക്ക് ഇനി വല്ല പെണ്ണുങ്ങളുടേയും സഹകരണം അവർ ഉപയോഗപ്പെടുത്തിക്കാണുമോ ആവോ? പാൽ കറക്കുമ്പോൾ പശുവിന്റെ അടുത്ത് പശുക്കുട്ടിയെ നിറുത്തുന്ന കാര്യമാണ് എന്റെ മനസ്സിലപ്പോൾ തോന്നിയത്. കോടതിയിൽ സമർപ്പിക്കാനായി, ഒരു പക്ഷേ, ഈ പരിശോധനയുടെ വീഡിയോയും ചെലപ്പോൾ റെക്കോർഡ് ചെയ്തെന്നിരിക്കും. ആകപ്പാടെ ആലോചിക്കുമ്പോൾ നല്ല രസം തന്നെ. ഇതൊക്കെ അക്കമിട്ട് അറിയണമെങ്കിൽ RTI-യുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ കൊടുക്കേണ്ടതായി വരും.

അമ്മമാരും പെങ്ങമ്മാരുമൊക്കെയുള്ള വീടുകളിലിരുന്ന് ഇമ്മാതിരി വാർത്ത വായിക്കുമ്പോഴത്തെ ഒരു ബുദ്ധിമുട്ടാണ് അപ്പോഴെന്റെ മനസ്സിൽ ഓടിയെത്തിയത്. ഇതൊക്കെ വായിച്ചിട്ട് എങ്ങനെ അവരുടെ മുഖത്ത് നോക്കും. ഒരു കണക്കിന് ഇപ്പോൾ അണുകുടുംബങ്ങളായത് നന്നായി. അധികം ആളെയൊന്നും നോക്കണ്ടല്ലോ. അതാലോചിച്ചപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന എനിയ്ക്ക് ഇമ്മാതിരി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന ആശ്വാസം എനിയ്ക്കുണ്ടായി. 

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ എനിയ്ക്ക് വല്ലതെ വിഷമം തോന്നി. വെറുതെയല്ല ഇത്തവണ ഓണം കന്നിമാസത്തിൽ വന്നത്! ഭൂമി പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരോ രക്ഷതു!!!!!!!!!!!!

2013, ജൂൺ 30, ഞായറാഴ്‌ച

ദാമ്പത്യം


ഒരു സ്ത്രീ രാത്രിയിൽ ഉറക്കമുണർന്നപ്പോൾ തന്റെ കൂടെ ഉറങ്ങാൻ കിടന്ന ഭർത്താവിനെ കിടക്കയിൽ കണ്ടില്ല. പരിഭ്രാന്തയായ അവൾ വേഗം നൈറ്റ്ഗൗൺ എടുത്തണിഞ്ഞ് ബെഡ്രൂമിൽ നിന്ന് പുറത്തേയ്ക്ക് കടന്നു. തന്റെ പ്രിയതമന് ഇതെന്തുപറ്റിയെന്ന് അവൾ ഉദ്വേഗം പൂണ്ടു. ഉത്ക്കണ്ഠയോടെ അവൾ ഹാളിലെ നൈറ്റ്ലാമ്പ് ഓൺ ചെയ്യുകയും വീട്ടിലാകെ നേരിയ പ്രകാശം പരക്കുകയും ചെയ്തു. അടുക്കളയിൽ തീന്മേശക്കടുത്ത് മുന്നിലൊരു കപ്പ് കാപ്പിയുമായി വിഷാദമഗ്നനായിരിക്കുന്ന അയാളെ അവൾ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. ചുമരിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന അയാൾ അഗാധമായ ചിന്തയിലായിരുന്നു; പരിസരം പോലും അയാൾ മറക്കുന്നതു പോലെ. അവളുടെ കാൽപ്പെരുമാറ്റം ചിന്തയിൽനിന്നയാളെ ഉണർത്തിയില്ല. മറ്റേതോ ലോകത്തിലാണെന്നതു പോലെ ചുമരിലേക്കുള്ള നോട്ടം അയാൾ തുടർന്നു. 

അവളയാളെ വീക്ഷിച്ചു.......... അയാൾ ഇടതുകൈ കൊണ്ട് പതുക്കെ കാപ്പിക്കപ്പ് എടുക്കുന്നതും വലതുകൈ കൊണ്ട് കൺകോണുകളിൽ ഘനീഭവിച്ച കണ്ണുനീർ തുടയ്ക്കുന്നതും അവൾക്ക് ദൃശ്യമായി. അവളാകെ അങ്കലാപ്പിലായി.

'പ്രിയനേ, എന്താണ് കാര്യം?' അയാളുടെ കവിളിൽ മന്ദമായി തലോടിക്കൊണ്ടവൾ അയാളെ ഈ ലോകത്തേയ്ക്ക് തിരിച്ചു കൊണ്ടു വന്നു.

'രാത്രിയുടെ അന്തസ്സാരശൂന്യമായ ഈ വേളയിൽ എന്തിനാണിവിടെ ഇങ്ങനെ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത്?' അവൾ പതുക്കെ ചോദിച്ചു.

ചുമരിൽ നിന്നുള്ള നോട്ടം പിൻവലിച്ചുകൊണ്ടയാൾ ഇങ്ങനെ മൊഴിഞ്ഞു.

'20 വർഷം മുമ്പ് നമ്മളാദ്യമായി കണ്ടതും ശംഖുമുഖം കടപ്പുറത്ത് ഒന്നിച്ചിരുന്ന് തിരമാലകളെണ്ണിയതും ഞാനോർക്കുകയായിരുന്നു. അന്ന് നിനക്ക് വെറും പതിനേഴേ പ്രായമുണ്ടയിരുന്നുള്ളു.'

'നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?' അയാൾ അലസമായി, ഒച്ച പൊങ്ങാത്ത വിധം അവളോടായി ചോദിച്ചു.

രാത്രിയുടെ വൈകിയ ഈ വേളയിലും ഭർത്താവ് തന്നെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവളുടെ മനസ്സ് ആർദ്രമായി. കൺകോണുകളിൽ നീർക്കണങ്ങൾ പ്രത്യക്ഷപ്പെട്ടു. തന്നെക്കുറിച്ചുള്ള ജാഗരൂകതയും ഉത്ക്കണ്ഠയുമാണ് ആ ലോലമനസ്സിൽ തിരയടിക്കുന്നതെന്നവൾക്ക് ബോദ്ധ്യമായി. അവൾക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു.

'ഉണ്ട്, അതൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്; ആ ഓർമ്മകളില്ലാതെ ഞാനുണ്ടോ?' അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ മറുപടി പറഞ്ഞു.

ഭർത്താവിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി; പറയാൻ ബുദ്ധിമുട്ടുന്നത്പോലെ......

എങ്കിലും അയാൾ പറഞ്ഞൊപ്പിച്ചു. "നിന്റെ അച്ഛൻ, നമ്മളെ രണ്ടു പേരേയും എന്റെ കാറിൽ വച്ച് പിടികൂടിയത് നിനക്ക് ഓർമ്മ വരുന്നുണ്ടോ?"

അവൾ അയാളുടെ ചുമലിൽ കൈ വച്ചു; അവൾ പറഞ്ഞു: 'ഉണ്ട്, അതെല്ലാം, ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്"

അയാൾ തുടർന്നു.... "നിന്റെ അച്ഛൻ എന്റെ നെറ്റിയിലേക്ക് പിസ്റ്റൾ ചൂണ്ടിക്കൊണ്ട് 'നീ ഇവളെ വിവാഹം കഴിക്കാത്ത പക്ഷം നിന്നെ ഞാൻ 20 വർഷത്തേക്ക് ജയിലിലേക്കയക്കും' എന്ന് എന്നെ ഭീഷണിപ്പെടുത്തിയത് നീ ഓർക്കുന്നുണ്ടോ?"

'ഉണ്ട്, അതും എന്റെ ഓർമ്മയിലുണ്ട്', അവൾ മന്ദമായി അയാൾക്ക് മറുപടി കൊടുത്തു.

അയാൾ വീണ്ടും കണ്ണുനീർ തുടച്ചു. "ഇന്നായിരുന്നു ആ 20 വർഷം കഴിയേണ്ടിയിരുന്നത്, എങ്കിൽ ഞാനിപ്പോൾ സ്വതന്ത്രനായേനേ", അയാൾ ഇരുളിലേക്ക് നോക്കിക്കൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു.
 * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *
ഒരു യാഹൂ ഗ്രൂപ്പ് മെയിലിൽ വന്ന ഒരു മെയിലിന്റെ ഉള്ളടക്കം ആണിത്. ഇംഗ്ലീഷിലുള്ള വിവരണം മലയാളത്തിലാക്കി എന്നതു മാത്രമാണെന്റെ കുറ്റം? (ഇതിന്റെ കോപ്പിറൈറ്റ് ആർക്കുള്ളതാണാവോ?)

2013, ജൂൺ 29, ശനിയാഴ്‌ച

മൂഷികസ്ത്രീ

ശനിയാഴ്ചയാണ്, അവധിയാണ്, കാര്യമായിട്ടൊന്നും ചെയ്യാനില്ല; അങ്ങനെയാണ് കമ്പ്യൂട്ടറെടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങിയത്. നോക്കി നോക്കി എത്തിയത് പ്രളയം കശക്കിമറിച്ച കേദാർനാഥ് ക്ഷേത്രഭൂമിയിലാണ്. പ്രളയത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും മറ്റും അനേകമനേകം ചിത്രങ്ങൾ. അല്ലെങ്കിലും ഇന്റെർനെറ്റിലാണോ ചിത്രങ്ങൾക്ക് പഞ്ഞം? ഈ ചിത്രങ്ങളിൽ മൂന്നെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു. മൂന്നും കേദാർനാഥ് ക്ഷേത്രത്തിന്റേതാണ്. ഒന്ന് 1980-കളിലെ ക്ഷേത്രത്തിന്റെ ചിത്രമാണ്. പശ്ചാത്തലത്തിൽ ഹിമാലയമലനിരകൾ. ക്ഷേത്രപരിസരം മുഴുവൻ പുല്ലും ചെറുചെടികളുമാണ്. അവയ്ക്കിടയിൽ ക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു.

 
 ചിത്രം -1: കേദാർനാഥ് ക്ഷേത്രം - 1980-കളിലെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അടുത്ത ചിത്രം ഈ മാസത്തെ പ്രളയത്തിനു മുമ്പെപ്പോഴോ എടുത്തതാണ്. ക്ഷേത്രത്തിനു ചുറ്റും കെട്ടിടങ്ങളുടെ ഒരു കോലാഹലം. ക്ഷേത്രമുറ്റത്തു നിന്നാൽ അത് ഒരു ക്ഷേത്രനഗരമാണെന്നേ തോന്നൂ.  കാടും മലയും നിറഞ്ഞ ക്ഷേത്ര പരിസരത്തിൽ ഒരു കല്ലോ പുല്ലോ കാണാൻ ഒരു മാർഗ്ഗവുമില്ല. 
 
 
ചിത്രം-2: കേദാർനാഥ് ക്ഷേത്രത്തിന്റെ അടുത്ത കാലത്തെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

മൂന്നാമത്തെ ചിത്രത്തിൽ വീണ്ടും ക്ഷേത്രം മാത്രമേയുള്ളു. ചുറ്റുമുള്ളത് പുല്ലല്ല; പകരം കല്ലാണെന്നു മാത്രം. മലയും മഞ്ഞും ഇനി ആവോളം കാണാം. ആധുനികന്മാർ നിർമ്മിച്ചതൊക്കെ ഒലിച്ചു പോയി. ക്ഷേത്രം മാത്രമുണ്ട് തലയെടുപ്പോടെ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ നിൽക്കുന്നു. 

ചിത്രം-3: കേദാർനാഥ് ക്ഷേത്രം പ്രളയത്തിനുശേഷം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അങ്ങനെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയായി. ഇനി വീണ്ടും ക്ഷേത്രപരിസരം ആകർഷകമാക്കി അണിയിച്ചൊരുക്കാൻ ആയിരിക്കും തൽപ്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുക. ഇനിയൊരു പ്രളയത്തിന് തകർത്തെറിയാൻ പറ്റാത്തവിധം അവരതു നിർമ്മിക്കും, തീർച്ച. അതാണല്ലോ കീശ വീർപ്പിക്കാൻ ഉപകരിക്കുക.

2013, ജൂൺ 25, ചൊവ്വാഴ്ച

എം. എൽ എ, താങ്കൾ രാജി വയ്ക്കേണ്ടതില്ല!!

കേന്ദ്രനിയമമന്ത്രിയായിരുന്ന അശ്വിനികുമാറും കേന്ദ്രറെയിൽമന്ത്രിയായിരുന്ന പവൻകുമാർ ബൻസലും രാജി വയ്ക്കാൻ വേണ്ടി പ്രതിപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. രാജി വയ്ക്കാതിരിക്കാൻ ശ്രമിച്ച് രണ്ടുപേരും കുറേ വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സ്വച്ഛതടങ്ങളിൽ, ഭരണത്തിന്റെ സുഖശീതളിമയിൽ, ദില്ലിയിലെ രമ്യഹർമ്മ്യങ്ങളിൽ, അധികാരജന്യമായ സുഖലോലുപത ആസ്വദിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് ഒട്ടി നിൽക്കാൻ പച്ചയായ മനുഷ്യൻ പരമാവധി ശ്രമിക്കാതിരിക്കുമോ? ഈ ആനപ്പുറത്ത്ന്ന് ഇറങ്ങിയാൽ ഇനി കയറാൻ പറ്റും എന്ന് എന്താണുറപ്പ്? മന്ത്രിപ്പണി എന്ന ആഗ്രഹത്തിനും സ്ഥാനാരോഹണത്തിനും ഇടയിൽ ജനങ്ങൾ ജയിപ്പിക്കുക, മദാമ്മ കനിയുക എന്നിങ്ങനെ എന്തെല്ലാം കടമ്പകൾ ഉണ്ടെന്ന് ഈ ആനപ്പുറത്തിരിക്കുന്നവർക്കേ അറിയൂ. മന്ത്രിസ്ഥാനം കളയാനുള്ള ഇവരുടെ മടി കാണുമ്പോൾ  അമ്മിഞ്ഞ നുകരുന്ന കൈക്കുഞ്ഞിനെയാണ് എനിക്കോർമ്മ വരുന്നത്. അമ്മയുടെ മുലയീമ്പുന്ന കുഞ്ഞിനെയൊന്നോർത്തു നോക്കു. വയറു നിറഞ്ഞാലും അമ്മിഞ്ഞ വറ്റിയാലും കുഞ്ഞ് അമ്മിഞ്ഞ കടിച്ചു വലിച്ചുകൊണ്ടേ ഇരിക്കും. അമ്മയ്ക്കാണെങ്കിൽ മാതൃത്വത്തിന്റെ സുഖം. അമ്മിഞ്ഞ പോരേ എന്നോ മറ്റോ കുഞ്ഞിനോട് ചോദിച്ചാൽ അതിനൊരു കള്ളച്ചിരിയുണ്ടാകും. കുഞ്ഞിനെ അമ്മിഞ്ഞയിൽ നിന്നുള്ള പിടി വിടുവിക്കാൻ എത്ര ബലം പ്രയോഗിക്കണമെന്ന് മുലയൂട്ടിയ അമ്മമാർക്ക് മാത്രമേ പറയാനാവൂ..  അങ്ങനെ ഇരിക്കേയാണ് കേന്ദ്രമന്ത്രി അജയ് മാക്കൻ പൊടുന്നനെ രാജി വച്ചത്. പുല്ലു പോലെയാണ് മാക്കൻ മന്ത്രിസ്ഥാനം കളഞ്ഞത്. അത് കണ്ടപ്പോഴാണ് അദ്ദേഹം ദാരിദ്ര്യനിർമ്മാർജ്ജനവകുപ്പ് മന്ത്രിയാണല്ലോ എന്ന കാര്യം എന്റെ മനസ്സിൽ ഓടിയെത്തിയത്. അപ്പോൾ തന്നെ അദ്ദേഹം രാജി വയ്ക്കാനുള്ള കാരണവും എന്റെ മനസ്സിൽ ഓടിയെത്തി. മൗനമോഹനമായ ഭരണത്തിൽ നാട്ടിലെ ദാരിദ്ര്യം അപ്പാടെ തുടച്ചു നീക്കപ്പെട്ടിട്ടുണ്ടെന്നും ഇനി ഇപ്പോൾ ദാരിദ്ര്യനിർമ്മാർജ്ജനമന്ത്രിയായി തുടരേണ്ട കാര്യം ഒട്ടുമേ ഇല്ല എന്നും അദ്ദേഹത്തിനു ബോദ്ധ്യമായിട്ടുണ്ടാകും എന്ന് ഈ രാജി എന്നെ ബോദ്ധ്യപ്പെടുത്തി. 2014-ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന സർദാർജിയുടെ പ്രസ്താവന കൂടിയായപ്പോൾ എന്റെ വിശകലനം തെറ്റിയിട്ടില്ല എന്ന് എനിയ്ക്ക് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. കോൺഗ്രസ്സ് എന്ന വാക്കിന് ലൈംഗികബന്ധം എന്ന അർത്ഥം ഉണ്ടെന്ന കാര്യവും ഞാൻ ഓർത്തു. അതൊക്കെ അവിടെ നിൽക്കട്ടെ, അതെല്ലാം കേന്ദ്രത്തിലെ കാര്യം.

ഒരു എം.എൽ.എ. തൽസ്ഥാനം രാജി വയ്ക്കണോ വേണ്ടയോ എന്നതാണ് ഇപ്പോൾ കേരളത്തെ കുഴയ്ക്കുന്ന പ്രശ്നം. അദ്ദേഹത്തെപ്പോലെ ഒരാൾ ഇങ്ങനെ ഒരു ഏടാകൂടത്തിൽ ചെന്നു ചാടുന്ന കാര്യം എന്റെ ചിന്തയ്ക്കതീതമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ചാനലുകൾക്ക് മുന്നിൽ മിഴി നട്ടിരിക്കുമ്പോഴാണ് ലൈംഗികബന്ധത്തിന്റേതെന്ന് പറഞ്ഞ് വീഡിയോ കാണാൻ തുടങ്ങിയതും ചാനലുകളുടെ ഔചിത്യബോധം എനിയ്ക്ക് ബോധ്യമാവാൻ തുടങ്ങിയതും.

സത്യം പറയാമല്ലോ, വീഡിയോയുടെ ആദ്യത്തെ പ്രക്ഷേപണമല്ല ഞാൻ കണ്ടത്. ഏതോ ചാനലിൽ വാർത്ത വന്നു എന്നു പറഞ്ഞുകൊണ്ടോ മറ്റോ മറ്റൊരു ചാനൽ കാണിച്ച പുന:പ്രക്ഷേപണം ആയിരുന്നു ഞാൻ ചെറുതായി കണ്ടത്. പ്രക്ഷേപണത്തിന്റെ ക്രെഡിറ്റ് മുഴുവൻ ആദ്യം വീഡിയോ കാണിച്ച ചാനലിനുള്ളതാണ്. അതേത് ചാനലാണ് എന്ന് എനിയ്ക്കിതുവരെ മനസ്സിലായില്ല. അത് മനസ്സിലാക്കാൻ മാത്രമുള്ള വായനാവൈദഗ്ധ്യമോ ചാനൽ സമ്പർക്കമോ എനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട്; ഈ വീഡിയോ ആദ്യമായി കാണിച്ചത് ഞാൻ ഓർമ്മ വച്ച നാൾ മുതൽ വായിക്കുന്ന പത്രത്തിന്റെ ചാനലാണെന്ന് അറിയുന്ന പക്ഷം അടുത്ത ദിവസം മുതൽ ഈ പത്രത്തെ ഞാൻ ബഹിഷ്കരിക്കും തീർച്ച! ഇത്രയ്ക്ക് അധ:പതിക്കാമോ ഈ ചാനലുകൾ? ഇതൊക്കെയാണോ കുട്ടികളും പ്രായമായവരും ഒന്നിച്ചിരുന്നു കാണുന്ന ചാനലുകളിൽ കാണിക്കേണ്ടത്?

മാംസഭുക്കുകളായ ജന്തുക്കൾ ഇര പിടിക്കുമെന്ന് നമുക്കെല്ലാം അറിയാം. മനുഷ്യൻ മീൻ പിടിക്കാറുണ്ടെങ്കിലും അതിനാരും മനുഷ്യൻ ഇര പിടിക്കുന്നു എന്നു പറയാറില്ല. പക്ഷേ മനുഷ്യൻ ഒരു പാട് പുരോഗമിക്കുകയും അവന്റെ സംസ്കാരം മൃഗങ്ങൾ പോലും ശ്രദ്ധിക്കത്തക്കതാവുകയും ചെയ്തതുകൊണ്ടാണ് ബലാൽസംഗക്കേസുകളിൽ സ്ത്രീകളെ  'ഇര' എന്ന് സമീപകാലത്ത് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഈ പശ്ചാത്തലത്തിൽ ബലാൽസംഗം ചെയ്തു, സ്ത്രീപീഡനം നടന്നു എന്നൊക്കെ പറയുന്നതിനു പകരം 'മനുഷ്യൻ ഇര പിടിച്ചു' എന്നു പറഞ്ഞാൽ പോരേ എന്നാണ് ഇപ്പോൾ എന്റെ ചിന്ത. അങ്ങനെയാകുമ്പോൾ മോശമായ വാക്കുകൾ ഒഴിവാക്കുകയും ആകാം. അതെന്തായാലും എം എൽ എ പിടിച്ച ഇര ഏത് എന്ന് അന്വേഷിച്ചപ്പോഴാണ് ഇര തന്നെയാണ് വീഡിയോയുടെ ചിത്രീകരണം നടത്തിയത് എന്ന് മനസ്സിലായത്.

പിന്നീടാണ് എന്റെ ട്യൂബ് ലൈറ്റ് പതുക്കെ കത്താൻ തുടങ്ങിയത്. അധികാരം, സ്വത്തുസമ്പാദനം, വൈരനിര്യാതനം, വിയർപ്പൊഴുക്കതെയുള്ള സുഖജീവിതം എന്നൊക്കെയുള്ള ലക്ഷ്യം കൈ വരിക്കാൻ വിയർപ്പൊഴുക്കുന്ന മനുഷ്യന് ഇമ്മാതിരി വീഡിയോയോ അതിനുപോൽബലകമായ കാര്യമോ ഒന്നും അത്ര മോശത്തരമല്ലെന്ന് എനിയ്ക്ക് ബോദ്ധ്യമായിത്തുടങ്ങി. ഇമ്മാതിരി വീഡിയോ കൊണ്ട് ആർക്കൊക്കെ എന്തെല്ലാം ഉപകാരങ്ങളും ഉപയോഗങ്ങളുമുണ്ട്? അതെല്ലാം മനസ്സിലാക്കതെയല്ലേ ഞാനിത്രയും എഴുതിയത്? ഒന്നാലോചിച്ചാൽ മനുഷ്യരാശിയുടെ നില നിൽപ്പിനാവശ്യമായ കാര്യമല്ലേ വീഡിയോയിൽ കാണുന്നത്? അതെങ്ങനെ മോശമാകും? ഒരിക്കലുമില്ല. ജനങ്ങൾ അത് കണ്ടാസ്വദിക്കുകയല്ലേ? അങ്ങനെയല്ലേ യൂ-ട്യൂബ് വാർത്തകൾ പറയുന്നത്?

ഇനി മറ്റു തരത്തിലും അതിനെ ന്യായീകരിക്കാം. നോക്കൂ, എത്ര പേരാണ് ടെലിവിഷനിൽ ക്രിക്കറ്റും ഫുട്ബോളും മറ്റും കണ്ടാസ്വദിക്കുന്നത്? ഇനി അഥവാ, കാണികൾക്ക് കളി ഇഷ്ടപ്പെട്ടില്ല എന്നു വച്ച് ഏതെങ്കിലും കളിക്കാരൻ കളിയിൽ നിന്ന് രാജി വച്ചിട്ടുണ്ടോ? ഇല്ല തന്നെ. പിന്നെ ഈ എം. എൽ. എ മാത്രം എന്തിന് രാജി വയ്ക്കണം. ആഫ്റ്റർ ആൾ, എം. എൽ എ ഏർപ്പെട്ടതും ഒരു കളിയിലാണെന്നാർക്കാണറിയാത്തത്? കാണികൾക്ക് ഇഷ്ടപ്പെടും എന്നുറപ്പുള്ളത് കൊണ്ടല്ലേ ചാനലുകാർ അത് പ്രക്ഷേപണം ചെയ്തതും? എല്ലാവരും അതാസ്വദിക്കുകയും ചെയ്തു. അപ്പോൾ എന്ത് രാജി, ഏത് രാജി?????????????

ഇനി അതെല്ലാം പോകട്ടെ, ഒരു പുരുഷൻ തന്നെ 'ഇര പിടിക്കുന്നത്' വീഡിയോയിൽ പിടിച്ച് പോലീസിനെ ഏൽപ്പിക്കാൻ തയ്യാറായ സ്ത്രീയുടെ ഉദ്ദേശ്യശുദ്ധിയും ചാരിത്ര്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അച്ഛനും മകനും കൂടിയാണ് ഇര പിടിച്ചത് എന്നൊക്കെ ഇര തന്നെ പറയുമ്പോൾ പുരുഷനും തന്റെ ധാർമ്മികതയൊക്കെ അട്ടത്ത് കേറ്റി വയ്ക്കാവുന്നതേ ഉള്ളൂ. എങ്ങനെ നോക്കിയാലും എം. എൽ. ഏയുടെ രാജിയുടെ ഒരാവശ്യവും ഈ ആൾരൂപത്തിനുള്ളിൽ തെളിയുന്നില്ല.

വാൽക്കഷ്ണം: മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു.  മാതൃഭൂമിയെ ബഹിഷ്കരിച്ചുകൊണ്ട് മാതൃഭൂമി വായനക്കാരും പ്രതികരിക്കേണ്ടിയിരിക്കുന്നു. ഓർമ്മ വച്ച നാൾ മുതൽ മാതൃഭൂമി (മാത്രം)വായിക്കുന്ന ഒരു തെക്കേ മലബാറുകാരനാണു ഞാൻ. മാതൃഭൂമി പത്രമേ നിനക്കെന്റെ വിട. ഇതാണോ മാതൃഭൂമീ, കെ.പി. കേശവമേനോൻ തുടങ്ങി വച്ച പത്രധർമ്മം? 


2013, മേയ് 25, ശനിയാഴ്‌ച

ആര്യാടൻ മുഹമ്മദ്

പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ ഒരേ ഒരു ആണേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുമായിരുന്നു. മന്ത്രിമാരെല്ലാം നട്ടെല്ലില്ലാത്തവരും അഭിപ്രായം പ്രകടിപ്പിക്കാൻ കരുത്തില്ലാത്തവരും ഒക്കെ ആയിരുന്നു എന്ന് കാണിക്കാനായിരുന്നു ഇങ്ങനെയൊരു പ്രയോഗം നാട്ടിൽ പ്രചരിച്ചിരുന്നത്. എന്നാലും മന്ത്രിസഭയിലെ ഒരേ ഒരു പുരുഷൻ ആരെന്നറിയാൻ എല്ലാവർക്കും ഔത്സുക്യം ഉണ്ടായിരുന്നു. ആകാംക്ഷയും. വൈ. ബി. ചവ്വാനാണോ ജഗ്ജീവൻറാമാണോ വി.സി. ശുക്ലയാണോ അല്ലെങ്കിൽ മറ്റാരാണീ മന്ത്രിസഭയിൽ പൗരുഷം കാണിക്കാൻ മാത്രം ധൈര്യമുള്ള ആൾ എന്ന കാര്യം അന്വേഷിച്ചു വന്നവർ എത്തിയത് ഇന്ദിരാഗാന്ധിയാണ് ആ പുരുഷൻ എന്ന അറിവിലേക്കാണ്! അതെല്ലാം പണ്ട്; പിന്നീട് അടിയന്തരാവസ്ഥ അറബിക്കടലിലെത്തുകയും ഈ മന്ത്രിമാരെല്ലാം കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. അതുകൊണ്ട് നമുക്കതെല്ലാം മറക്കാം. മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ!!!!!!

നമുക്ക് നമ്മുടെ കാലത്തേക്ക് വരാം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭൂരിപക്ഷങ്ങൾ തെരഞ്ഞെടുത്ത ന്യൂനപക്ഷങ്ങളുടെ മന്ത്രിസഭ ഭരിക്കുന്ന കേരളത്തിലേക്ക് വരാം. ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞാൽ എണ്ണത്തിൽ കുറഞ്ഞവരെന്നോ ഭൂരിപക്ഷമെന്നാൽ എണ്ണത്തിൽ കൂടിയവരെന്നോ അർത്ഥമില്ല. അല്ലെങ്കിൽ അങ്ങനെ അർത്ഥം കൊടുക്കരുത്. പച്ചയായി പറഞ്ഞാൽ ന്യൂനപക്ഷങ്ങൾ എന്നത് മുസ്ലിം -ക്രിസ്ത്യൻ ജനതയെന്നും ഭൂരിപക്ഷമെന്നത് ബാക്കിയുള്ളവരെന്നുമേ അർത്ഥമാക്കേണ്ടതുള്ളു. ഭൂരിപക്ഷമെന്നതിന് ഹിന്ദുക്കൾ എന്നും കൂടി സാമാന്യമായി പറയാം.  ജാതി (മതം) തിരിച്ചുള്ള കണക്കെടുത്താലേ ആദ്യത്തെ കൂട്ടർ അക്ഷരാർത്ഥത്തിൽ ന്യൂനപക്ഷമാണോ അതോ ഹൈന്ദവർ ഭൂരിപക്ഷമാണോ എന്ന് പറയനൊക്കൂ. അങ്ങനെ ഒരു കണക്കെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അഥവാ അങ്ങനെ ഒരു കണക്കെടുത്താൽ തന്നെ ഏത് അളവുകോൽ വച്ചാണ് ഹിന്ദുക്കൾ ഭൂരിപക്ഷമാകുന്നത്? അതിന് കേരളത്തിലെ ജനസംഖ്യയാണോ മലപ്പുറത്തെ ജനസംഖ്യയാണോ ലോകജന സംഖ്യയണോ അടിസ്ഥാനമാക്കേണ്ടത്? ലോകജനസംഖ്യയാണെങ്കിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. പക്ഷേ അങ്ങനെ വരുമ്പോൾ പലരുടേയും രാഷ്ട്രീയവും മതപരവുമായ താല്പര്യങ്ങൾ ഹനിക്കപ്പെടും. മാത്രമല്ല സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് ഹിന്ദുമതം എന്നതിന്റെ പേരിൽ പുരാവസ്തുക്കൾക്ക് കൊടുക്കുന്നതുപോലെയുള്ള സംരക്ഷണം (പുരാവസ്തുക്കൾ സംരക്ഷിക്കപ്പെടേണ്ടതാണല്ലോ!) ഈ മതത്തിനും മതസ്ഥർക്കും കൊടുക്കേണ്ടതായും വരും. അപ്പോൾ ന്യൂനപക്ഷം കണക്കാക്കാൻ നല്ലത് ഇന്ത്യയിലെ ജനസംഖ്യ അളവുകോലാക്കുന്നതാണ്. അതാണല്ലോ ഇപ്പോഴത്തെ ഇവിടത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് വളരെ അനുകൂലമായ ഘടകവും.

ധാരാളം രാഷ്ട്രീയക്കാരുള്ള നാടാണ് ഭാരതം. മൻമോഹൻ സിംഹൻ, മധുസൂദൻ മിസ്ത്രി, അഹമ്മദ് പട്ടേൽ, ശശി തരൂർ, എ. രാജാ, സുരേഷ് കല്മാഡി എന്നിവരെല്ലാം ജനനേതാക്കളും രാഷ്ട്രീയക്കാരുമാണ്. ഇതുപോലെ എത്ര എത്ര രാഷ്ട്രീയക്കാരുണ്ട് ഈ ഭൂമിമലയാളം മുതലങ്ങോട്ട് കാശ്മീർ വരെ! അവരുടെ ഒക്കെ പേരെഴുതാനെവിടെ സ്ഥലവും സമയവും? വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്നവർ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ വന്നവർ, ഉദ്യോഗം മതിയാക്കി വന്നവർ എന്നിങ്ങനെ ഏതെല്ലാം തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടിവിടെ. മതപരമായ പശ്ചാത്തലമുള്ളവരും ഒട്ടും കുറവല്ല,  ക്രിസ്ത്യൻ രാഷ്ട്രീയക്കാർ, മുസ്ലിം രാഷ്ട്രീയക്കാർ, ഹിന്ദു രാഷ്ട്രീയക്കാർ എന്നിങ്ങനെ ഉള്ളവരും ധാരാളം ഇവിടെ ഉണ്ടല്ലോ?  ഇന്ദിരഗാന്ധി മന്ത്രിസഭയിലെ പുരുഷൻ ആരെന്ന് ചോദിച്ചതുപോലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഹിന്ദുവായ മന്ത്രി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? എന്തായാലും ഉമ്മൻചാണ്ടിയോ മാണിയോ കുഞ്ഞാലിക്കുട്ടിയോ അല്ലെന്നുറപ്പ്. 'കു' എന്ന പേരിൽ തുടങ്ങുന്ന മൂന്നുപേരാണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്നത് എന്ന് പറഞ്ഞവരും പറയുന്നവരും ഇവിടെ ഉള്ളപ്പോൾ അവരെക്കുറിച്ച് എന്ത് പറയാനാണ്? പിന്നെ ഹിന്ദുവിന്റെ പേരുള്ളവർ ഹിന്ദുവായ മന്ത്രി ആണെന്ന് പറയാനാവില്ല. അവർ പലരും ന്യൂനപക്ഷതാല്പര്യം സംരക്ഷിക്കാൻ സഹകരിക്കുന്നവരാണ്. ഹിന്ദുവാകുമ്പോൾ ഹിന്ദുവിന്റെകൂടി താല്പര്യം സംരക്ഷിക്കാൻ താല്പര്യം ഉണ്ടാവേണ്ടതല്ലേ? അതൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇപ്പോൾ നായരീഴവ ഐക്യമൊക്കെ അഭൂതപൂർവ്വമായി മുന്നേറിക്കൊണ്ടിരിക്കുന്നത്? അതുകൊണ്ട് ഞാൻ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കുന്നില്ല.
 
ഇത്തരം രാഷ്ട്രീയക്കാർ ഉള്ളിടത്ത് തന്നെയാണ് നമ്മുടെ ആര്യാടൻ മുഹമ്മദും ഉള്ളത്. തനിയ്ക്ക് തോന്നുന്നത് തന്റെതായ ശൈലിയിൽ പറയാൻ ധൈര്യവും തന്റേടവും ഉള്ള ആൾ! സമാനതകളില്ലാത്ത രാഷ്ട്രീയനേതാവ്. അദ്ദേഹത്തെപ്പോലെ മറ്റാരുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ? കേരളത്തിൽ ജനിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ശോഭ മറ്റുള്ളവർ കാണാതിരിക്കാൻ കാരണം. മുസ്ലിം ലീഗുമായുള്ള ഇടപെടലിലായാലും സാമുഹ്യപ്രശ്നങ്ങളിലായാലും അദ്ദേഹത്തിന്റെ അഭിപ്രായം തികച്ചും പക്വമതിയായ രാഷ്ട്രീയനേതാവിന്റേതാണ്. സ്വാർത്ഥതയോ രാഷ്ട്രീയലാഭമോ മതപരമായ താത്പര്യങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല. ദേശീയവാദിയായ മുസ്ലിം എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ദേശീയവാദിയായ മനുഷ്യൻ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. ഏറ്റവും പുതിയതായി  അദ്ദേഹം പറഞ്ഞ അഭിപ്രായം ഹിന്ദുമതത്തെക്കുറിച്ചാണ്. 

അദ്ദേഹം പറഞ്ഞതിന്റെ ന്യൂസ് പേപ്പർ കട്ടിങ്ങ് ഞാനിവിടെ കൊടുക്കുന്നുണ്ട്. ഒരു ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞത് ഹിന്ദുമതത്തോടുള്ള ബഹുമാനം കൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ്. തന്റെ (മറ്റുള്ളവരുടേയും) മുതുമുത്തച്ഛന്മാർ ഹിന്ദുക്കളായിരുന്നുവെന്ന് പറയാനുള്ള ആർജവവും നിഷ്ക്കളങ്കതയും അദ്ദേഹത്തിന്റെ മനസ്സിനു സ്വന്തം. ഹിന്ദുമതം മറ്റുമതങ്ങളെപ്പോലെയായിരുന്നെങ്കിൽ ഇവിടെ മറ്റു മതങ്ങൾ കാണുമായിരുന്നില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. ശരിയാണ്, ഇനിയൊരു മതം ഉണ്ടാകുന്നില്ല എന്നുറപ്പു വരുത്താൻ കൂടിയല്ലേ അവരെല്ലാം ഏകദൈവവിശ്വാസികളായത്? അതുകൊണ്ടല്ലേ ഇപ്പോൾ അസംതൃപ്തനായ ഏതെങ്കിലും ക്രിസ്ത്യാനിക്കോ മുസല്മാനോ മറ്റൊരു മതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്?  

ഹിന്ദുമതം മതമല്ല എന്നുകൂടി ആര്യാടൻ പറഞ്ഞു.  ഹിന്ദുമഹാസമ്മേളനത്തിൽ പറഞ്ഞതുപോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യവും ആർജ്ജവവും കാണിച്ച ജനാബ് ആര്യാടൻ മുഹമ്മദിന് എന്റെ അകമഴിഞ്ഞ ആശംസകൾ. നേരിനെ നേരായി പറയാൻ അദ്ദേഹത്തിന് അള്ളാഹു ഇനിയും അവസരങ്ങൾ നൽകട്ടെ!!!!!!!!!
 


2012, നവംബർ 28, ബുധനാഴ്‌ച

മനുഷ്യ നിർമ്മാണ കല

കല ആസ്വദിക്കാനുള്ളതാണ്.  ആസ്വാദനക്ഷമമല്ലാതാകുമ്പോഴാണ് കല വിമർശിക്കപ്പെടുന്നത്. അപ്പോഴും അതിനെ പ്രകീർത്തിക്കാനും സ്വീകരിക്കാനും ഒരു കൂട്ടർ കാണും. അല്ലെങ്കിലും അതങ്ങനെയാണ്; അമ്മയെ തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നല്ലെ പറയാറ്?

പാട്ടും സംഗീതവുമൊക്കെ കേൾപ്പിച്ചാൽ പശുക്കൾ കൂടുതലായി പാൽ ചുരത്തുമെന്നും ചെടികൾ വേഗത്തിൽ വളരുമെന്നും മറ്റും കേട്ടിട്ടുണ്ടെങ്കിലും വൃക്ഷമൃഗാദികൾ കലാസ്വാദകരൊന്നുമല്ല. അവരിൽ കലാകാരന്മാർ ഇല്ലാത്തതായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം. അതെന്തായാലും കലയ്ക്കും വിദ്യാഭ്യാസത്തിനും ഒക്കെ ഒരു കൂട്ടർ എതിരാണെങ്കിലും മനുഷ്യർ പൊതുവേ കലാസ്വാദകരാണ്.

കലകൾ പലതരമുണ്ട്. അവയിൽ ഏറ്റവും പ്രധാനം ദൃശ്യകല തന്നെയാണ്. ദൃശ്യമായാലും ദൃശ്യേതരമായാലും കല പ്രതിനിധാനം ചെയ്യുന്നത് നമ്മുടേ സംസ്കാരത്തെത്തന്നെയാണ്. ചിരപുരാതനമായ പല കലാരൂപങ്ങളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും ഇന്ന് ഏറ്റവും ജനകീയമായ കല സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെയാണല്ലോ സിനിമാതാരങ്ങൾക്കൊക്കെ ജനങ്ങൾക്കിടയിൽ ഇത്ര സ്വീകാര്യത! പക്ഷേ അത് താരതമ്യേന പുതിയതായ കലയാണ്.

ആധുനികമായ മറ്റൊരു കലയാണ് പരസ്യകല. പരസ്യകല ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളുടെ സ്ഥിതി കട്ടപ്പൊകയാകുമായിരുന്നു. ടെലിവിഷനിൽ പല സീരിയലുകളും കാണുമ്പോൾ അതിൽ പരിപാടിയാണോ പരസ്യമാണോ മുന്നിട്ടു നിൽക്കുന്നതെന്ന് പറയുക അസാദ്ധ്യം. ഒരു മിനിറ്റും രണ്ടു മിനിറ്റും മറ്റുമുള്ള പരസ്യങ്ങൾക്ക് അഭിനേതാക്കൾ ലക്ഷങ്ങളും കോടികളുമല്ലേ വാങ്ങുന്നത്? അതു തന്നെയല്ലെ കലയുടെ വില?

കല നമ്മുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെങ്കിലും സിനിമയിലെങ്കിലും അത് എല്ലായ്പ്പോഴും ശരിയാണെന്ന് പറയാനാകില്ല. ഈ സെൻസർ ബോർഡ് ഇടപെടുന്നതിനാൽ സംവിധായകനും അഭിനേതാക്കളും കാണിക്കാനുദ്ദേശിക്കുന്ന പല കലകളും പ്രേക്ഷകനെ കാണിക്കാൻ പലപ്പോഴും അവസരം കിട്ടാതെ പോകുന്നു എന്നത് തന്നെ അതിനു കാരണം.  പക്ഷേ പരസ്യകലയിൽ നിർമ്മാതാവിനും അഭിനേതാവിനും കൂടുതൽ പ്രദർശനസ്വാതന്ത്ര്യമുണ്ട്. എന്നാലല്ലേ പരസ്യത്തിൽ പറയുന്ന പ്രോഡക്റ്റിനുവേണ്ടി കാഴ്ചക്കാരെ വശീകരിക്കാനാവൂ? "കാമസൂത്ര"യുടെ പരസ്യമെല്ലാം അതല്ലേ കാണിക്കുന്നത്? കണ്ണുകൾ മടങ്ങാൻ മടിക്കുന്നതാണീ രംഗങ്ങൾ. അതിൽ ഒരു മലയാളനടി അഭിനയിച്ചതായും കേട്ടിട്ടുണ്ട്.

ഇനി സിനിമയായാലും പരസ്യമായാലും നഗ്നശരീരപ്രദർശനത്തിന് ഒരു പരിധിയൊക്കെയുണ്ട്. നഗ്നമേനി മുഴുവനായി തിരശ്ശീലയിൽ പ്രദർശിപ്പിക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് തോന്നുന്നു. പക്ഷേ അത്തരം രംഗങ്ങൾ മാത്രമേ അഭിനേതാവിനായാലും ശിൽപ്പികൾക്കായാലും വലിയ തോതിലുള്ള ഗുണം ചെയ്യുകയുള്ളൂ . അതിനെന്താണൊരു വഴി?

കളിമൺപാത്ര നിർമ്മാണം ഒരു കലയല്ല. കളിമൺപാത്രമുണ്ടാക്കാൻ കലാഭിരുചി വേണ്ട എന്നതല്ല അതിനു കാരണം. ചേതോഹരങ്ങളായ എന്തെല്ലാം തരം കളിമൺ പാത്രങ്ങൾ നമ്മൾ വിപണിയിൽ കണ്ടിരിക്കുന്നു? പക്ഷേ അതൊരു വ്യവസായമാണ് കണക്കാക്കപ്പെടുന്നത്. പണ്ടൊക്കെ അതൊരു കുടിൽ വ്യവസായമായിരുന്നു. ഇന്ന് ഈ കളിമൺപാത്രവ്യവസായം അന്യം നിന്നു പോയിട്ടുണ്ടാകാനാണ് സാദ്ധ്യത. പലവിധമായ പ്ലാസ്റ്റിക് പാത്രങ്ങളും റഫ്രിജറേറ്ററും മനുഷ്യന്റെ ഉപഭോഗാസക്തിയും കൂടെയാകുമ്പോൾ കളിമൺപാത്രങ്ങൾക്ക് എന്ത് ഡിമാന്റുണ്ടാകാനാണ്?

കളിമൺപാത്ര നിർമ്മാണം കലയല്ലെങ്കിലും മനുഷ്യ നിർമ്മാണം ഒരു കലയാണ്. "മനുഷ്യ നിർമ്മാണ കല" എന്ന് കേട്ടിട്ടില്ലേ? കേട്ടിട്ടല്ല, കണ്ടിട്ടും ഉണ്ടാകാനാണ് സാദ്ധ്യത. ഒന്നുമില്ലെങ്കിലും നമ്മളീ ആധുനിക ലോകത്തിലല്ലേ ജീവിക്കുന്നത്?  "മനുഷ്യ നിർമ്മാണ കല"യ്ക്കായി വെബ്സൈറ്റുകൾ വരെ പ്രചാരത്തിലില്ലേ?

കല പ്രദർശിപ്പിക്കാനുള്ളതാകുകയും മനുഷ്യനിർമ്മാണം ഒരു കല ആകുകയും ചെയ്യുമ്പോൾ നഗ്നമേനീ പ്രദർശനവും വരുമാനവർദ്ധനവും തികച്ചും അയത്നലളിതം. മനുഷ്യനിർമ്മാണം എന്നാൽ മനുഷ്യസൃഷ്ടിയല്ലാതെ മറ്റെന്താണ്? മനുഷ്യനെ സൃഷ്ടിക്കുന്ന ഈ സൃഷ്ടികർമ്മം സത്യത്തിൽ ഒരു കലയാണ്. ബീജസങ്കലനം മുതൽ പ്രസവം വരെയുള്ള ഓരോ ഘട്ടത്തിലും അടങ്ങിയിരിക്കുന്ന കല ബന്ധപ്പെട്ട കലാകാരന്മാർക്കും കലാകാരികൾക്കുമേ അറിയൂ. പക്ഷേ സൃഷ്ടികല എന്നു പറയുമ്പോൾ അതിനൊരു സുഖം പോര. ശ്രേഷ്ഠഭാഷാ പദവിക്കായി കണ്ണും നട്ടിരിക്കുന്ന മലയാളത്തിലെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ഭംഗി പോരാ എന്നു പറയുന്നത് ഒരു കുറച്ചിലല്ലേ? അപ്പോൾ മനുഷ്യസൃഷ്ടിക്കുപയോഗിക്കാവുന്ന നല്ല പേര് മനുഷ്യനിർമ്മാണം എന്നു തന്നെ.

സത്യത്തിൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള കലയാണീ മനുഷ്യനിർമ്മാണകല. മനുഷ്യന്റെ കാലം തൊട്ടേ മനുഷ്യനിർമ്മാണകലയും ഇവിടെയുണ്ട്. മനുഷ്യനിർമ്മാണകലയുടെ ആദ്യഭാഗത്തെ കുറിച്ച് വത്സ്യായനമഹർഷി കാമസൂത്രത്തിൽ എന്തെല്ലാം എഴുതുകയും വരയ്ക്കുകയും ചെയ്തിരിക്കുന്നു?

ഇപ്പോൾ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ സംവാദവും വിവാദവും സൃഷ്ടികർമ്മം  (പ്രസവം) സിനിമയിൽ കാണിക്കുന്നതിനെക്കുറിച്ചാണ്.  സൃഷ്ടികർമ്മം മനുഷ്യനിർമ്മാണം ആയിരിക്കുകയും മനുഷ്യനിർമ്മാണം ഒരു കല ആയിരിക്കുകയും കല പ്രേക്ഷകന് ആസ്വദിക്കാനുള്ളതായിരിക്കുകയും ചെയ്യുമ്പോൾ അത് സിനിമയിൽ കാണിക്കുന്നതിൽ എന്താണപാകത? കഥകളി എന്ന കല സിനിമയിൽ കാണിച്ചാൽ കഥകളി കലയല്ലാതാകുമോ? അപ്പോൾ പിന്നെ മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നതിൽ എന്തിത്ര എതിർപ്പ്? സ്വാമിമാർ വരെ മനുഷ്യനിർമ്മാണകലയെക്കുറിച്ച് പാടി നടക്കുമ്പോൾ ചലച്ചിത്രകാരന്മാർക്ക് മാത്രം എന്തിനീ ഉപരോധം?  മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നത് ഈ കലയ്ക്ക് ജനങ്ങളിൽ കൂടുതൽ വേരോട്ടം ഉണ്ടാക്കുന്നതിന് സഹായിക്കുകയല്ലേ ഉള്ളൂ?

സത്യത്തിൽ ഇപ്പോൾ സിനിമയിൽ കാണിക്കുന്നത് മനുഷ്യനിർമ്മാണകലയിലെ അവസാനഭാഗം മാത്രമാണ്. അത് ഒരു വമ്പിച്ച വിജയമായാൽ മനുഷ്യനിർമ്മാണകലയിലെ ആദ്യഭാഗവും ഇനിയൊരു സിനിമയിൽ കാണാനവസരം കിട്ടും. ഈ ആദ്യഭാഗം കാണണമെങ്കിൽ വല്ല അശ്ലീലസൈറ്റുകളേയും ആശ്രയിക്കേണ്ട നമ്മുടെ ഇപ്പോഴത്തെ ഗതികേട് മാറിക്കിട്ടുകയും ചെയ്യും.  ഒരു പക്ഷേ ഇതെല്ലാം ഭാവിയിൽ ടിക്കറ്റ് വച്ച് പ്രദർശിപ്പിക്കാനും മതി. പണത്തിനു മേലേ പരുന്തും പറക്കില്ലല്ലോ!

ബെഡ്റൂമിലും ലേബർറൂമിലും മനുഷ്യനിർമ്മാണകലയെ തളച്ചിടാനുള്ള രാഷ്ട്രീയക്കാരുടെ ഗൂഡനീക്കങ്ങളെ എതിർക്കാനും അതിനെ ജനകീയമാക്കാൻ അണിയറശിൽപ്പികൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും പുരോഗമനവാദിയായ മലയാളി മുന്നിൽ നിന്നു പ്രവർത്തിക്കാതിരിക്കുമോ?

(നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ എന്റെ മനസ്സിൽ ഉണ്ടാക്കിയ അനുരണനങ്ങൾ മാത്രമാണിത്. അല്ലാതെ ആരെയെങ്കിലും ലക്ഷ്യം വച്ച് ഞാനൊന്നും എഴുതിയിട്ടില്ല.)






2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

കല്യാണം

കല്യാണം എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ശൈശവം പിന്നിടാത്ത ഒരാൺകുട്ടി അവന്റെ അച്ഛനോട് പറഞ്ഞതാണ്. "അച്ഛൻ എന്റെ അമ്മയെയല്ലേ കല്യാണം കഴിച്ചത്? അതുകൊണ്ട് ഞാൻ അച്ഛന്റെ അമ്മയെയാണ് കല്യാണം കഴിയ്ക്കുന്നത്" എന്നാണ് നിഷ്കളങ്കമായ ആ മനസ്സിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. ആ കുഞ്ഞ് എത്ര ആലോചിച്ചിട്ടുണ്ടാകും ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ!!!! അമ്മ പ്രസവിച്ചത് ആൺകുട്ടിയെയാണ് എന്ന് അറിഞ്ഞപ്പോൾ "ഇനി ഞാനാരെ കല്യാണം കഴിയ്ക്കും?" എന്ന് പറഞ്ഞ് കരഞ്ഞ ആറു വയസ്സുകാരനായ ഒരു ആൺകുഞ്ഞിനേയും എനിയ്ക്കറിയാം.  ആണുങ്ങൾ പെണ്ണുങ്ങളെയാണ് കല്യാണം കഴിയ്ക്കുക എന്ന് ഈ ചെറുപ്രായത്തിലെ കുട്ടികൾക്ക് വരെ അറിയാം എന്നാണ് ഇതൊക്കെ കാണിയ്ക്കുന്നത്.

പക്ഷേ ഐസ്‌ലാന്റിലെ ഭരണാധികാരിയായ സ്ത്രീ കല്യാണം കഴിച്ചത് വേറൊരു സ്ത്രീയെയാണത്രെ! കല്യാണം എന്നാൽ എന്താണെന്നാണാവോ അവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത്? ഈശ്വരാ, നേരത്തെ പറഞ്ഞ കുട്ടികളുടെ ബുദ്ധി കൂടി ഈ ഭരണാധികാരിക്കില്ലാതെ പോയോ? ഇതിനൊക്കെ ആരെങ്കിലും കല്യാണം എന്ന് പറയുമോ?
ഭരണാധികാരി ഇങ്ങനെയാണെങ്കിൽ അവിടത്തെ പൗരന്മാരുടെ കാര്യം ചിന്തിക്കാതിരിക്കയായിരിക്കും ഭേദം എന്നെനിയ്ക്ക് തോന്നി. എന്തായാലും ഈ ഭരണാധികാരിയുടെ ശ്രദ്ധേയമായ കാര്യം ഇതാണെങ്കിൽ നാട്ടുകാരും ഇത് തന്നെയായിരിക്കും പിന്തുടരുന്നത്. വെറുതെയൊന്നും നാട്ടുകാർ അവരെ ഭരണാധികാരിയായി അവരോധിക്കുകയില്ലല്ലോ?

ഭരണാധികാരിയുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ ഭരണാധികാരിയുടെ ചിന്ത മനസ്സിൽ കടന്നു കൂടിയത്.  അദ്ദേഹത്തിന്റെ ശക്തി സാമ്പത്തിക വൈദഗ്ദ്ധ്യം ആയതുകൊണ്ടല്ലേ നമ്മുടെ രാജ്യം സാമ്പത്തികമായി ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നത്? നമ്മുടെ നാട്ടിലെ ജീ. ഡി. പി. (GDP) മേലോട്ടാണെന്ന് ആർക്കാണറിയാത്തത്?  പക്ഷേ നമ്മുടെ ജീ.ഡി.പി (GDP), ജീ.എൻ.പി (GNP), നാഷനൽ ഇൻകം (NI) എന്നിവയിലൊന്നും ആശാവഹമായ പുരോഗതി ഇല്ലെന്ന് ഏതോ കുബുദ്ധി പറയുകയുണ്ടായി. ജീ. ഡി. പി. എന്നാൽ "ഗാസ്-ഡീസൽ പ്രൈസ്" (Gas-Diesel Price-നു പകരം Gold-Diesel Price എന്നും ആകാം ) എന്നാണെന്ന് അയാൾക്കറിയില്ലെന്ന് തോന്നുന്നു. അതല്ലെങ്കിൽ അയാൾ കല്യാണം കഴിക്കാത്തവനോ ഭാര്യയും കുടുംബവും ഇല്ലാത്ത ആളോ ആകാനേ വഴിയുള്ളൂ. നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം നമ്മുടെ ജീഡിപി ഉത്തരോത്തരം മേലോട്ടാണെന്ന്. എന്തായാലും ആൾക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷവും സന്താപവും ഇപ്പോൾ ഒരേ നിലവാരത്തിലാണ്. ഒരു കുപ്പി ബിയറിനും ഒരു ലിറ്റർ പെട്രോളിനും വിലയിൽ വലിയ അന്തരം ഉണ്ടാകാൻ വഴിയില്ല. 

ഈയിടെ ഒരു സുഹൃത്ത് എന്നെ ആശംസിച്ചത് നിങ്ങളുടെ നേട്ടങ്ങൾ പെട്രോൾവില പോലെ വർദ്ധിക്കട്ടെ എന്നാണ്. ആത്മാർത്ഥമായാണ് അയാൾ എന്നെ ആശംസിക്കുന്നതെന്ന് എനിയ്ക്കത് കേട്ടപ്പോൾ മനസ്സിലായി, ഞാനയാൾക്ക് അതുകൊണ്ടു തന്നെ ഹൃദയപൂർവ്വം നന്ദി പറയുകയും ചെയ്തു.  സങ്കടപ്പെട്ടിരിക്കുന്ന ഒരാളോട് ടിയാൻ പറഞ്ഞത് "നിങ്ങളുടെ ദു:ഖം ഇന്ത്യൻ രൂപയുടെ വില പോലെ കുറയട്ടെ" എന്നാണ്!. കുട്ടികൾ ബലൂൺ വീർപ്പിക്കുന്നത് കണ്ടാൽ അയാൾ ചിലപ്പോൾ "ഇന്ത്യയിലെ അഴിമതി പോലെയല്ലേ ബലൂണിൽ കാറ്റ് നിറയുന്നത്" എന്ന് പറഞ്ഞേക്കാനും മതി.

പെട്രോൾ വിലയുടെ കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഒരു ജാമാതാവ് തന്റെ ശ്വശുരനോട്  പറഞ്ഞ കാര്യം ഓർമ്മ വന്നത്. പയ്യൻ ഇങ്ങനെ പറഞ്ഞത്രേ; "അമ്മാവാ, സ്ത്രീധനമായി എനിയ്ക്ക് കാറ് വേണ്ട, അതല്ലെങ്കിൽ മോളെ അവിടെത്തന്നെ നിർത്തിക്കോളൂ, എനിയ്ക്ക് രണ്ടും കൂടി താങ്ങാനാവില്ല!"  എന്തായാലും "Do not drink and drive" എന്ന് റോഡുകളിൽ കാണുന്ന പരസ്യം ഇനി മായ്ച്ചു കളയാവുന്നതേയുള്ളു. എത്ര പേർക്ക്  രണ്ടിനും കൂടി ഒരേ ദിവസം പണം ചെലവാക്കാനാകും? അതോ മദ്യത്തിന് പെട്രോളിനേക്കാൾ വില കുറവായിരിക്കുമോ? അങ്ങനെയാണെങ്കിൽ പരസ്യം Just drink, don't drive എന്ന് പുതുക്കാവുന്നതുമാണ്. ഒരു പക്ഷേ നമ്മുടെ ഭാരതത്തിലായിരിക്കും കാറിന് ഏറ്റവും വിലക്കുറവും പെട്രോളിന് ഏറ്റവും വിലക്കൂടുതലും. അതെന്തായാലും നാനോകാറിന്റെ ഒരു മാസത്തെ EMI അതിന്റെ ഒരു മാസത്തെ പെട്രോൾ ചെലവിനേക്കാൾ കുറവാകാനേ വഴിയുള്ളു. പെട്രോൾ പമ്പുകളിൽ അടുത്ത ഭാവിയിൽ കാണാൻ സാദ്ധ്യതയുള്ള ഒരു പരസ്യം ഇങ്ങനെയാകാം.

"200 ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ ഒരു നാനോകാർ തികച്ചും സൗജന്യമായി സ്വന്തമാക്കൂ! ഉടൻ വാങ്ങൂ, സ്റ്റോക്ക് പരിമിതം."

പറഞ്ഞു തുടങ്ങിയത് കല്യാണത്തെ കുറിച്ചാണെങ്കിലും എത്തിപ്പെട്ടത് പെട്രോളിന്റെ വിലയിലാണ്. പെട്രോളിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമുള്ള ഈ സുവിശേഷങ്ങളെല്ലാം ഇന്റർനെറ്റ് വഴി പ്രചരിക്കുന്നതാണ്. സന്ദർഭവശാൽ ഞാനതിവിടെ എഴുതിപ്പോയെന്നേ ഉള്ളൂ. പെട്രോളിന്റെ വില എന്നു പറയുമ്പോൾ ഗാസിന്റെ വില എന്നും പറയാം. പെട്രോളില്ലെങ്കിലും ജീവിക്കാം, പക്ഷേ ഗാസ് ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്? ഗാസ് വില കൂടിയപ്പോൾ അടി തെറ്റിയത് എനിയ്ക്കാണ്. സ്വർണം ഇല്ലെങ്കിലും കല്യാണം കഴിയ്ക്കാം; പക്ഷേ ഗാസ് ഇല്ലാതെ കല്യാണം നടക്കുമോ? ഈയിടെ ഞാൻ പെണ്ണു കാണാൻ പോയപ്പോൾ ഒരുത്തി ചോദിച്ചത് ഗാസ് വാങ്ങാനൊക്കെ കയ്യിൽ പണമുണ്ടോ എന്നാണ്. അടുക്കളയിൽ മുടങ്ങാതെ ഗാസ് തരപ്പെടുത്താമെങ്കിലേ പെണ്ണാലോചിച്ച് ഇങ്ങോട്ടു വരേണ്ടു എന്നാണ് മറ്റൊരിടത്തു നിന്ന് ഒരു കിളിമൊഴി എന്നോട് പറഞ്ഞത്. താടിയും മുടിയും നരയ്ക്കാൻ തുടങ്ങിയിട്ടും നിനക്ക് പെണ്ണും പിടക്കോഴിയുമൊന്നും ആവുന്നില്ലേ എന്ന് ബന്ധുക്കളും നാട്ടുകാരും ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്തു. 365 ദിവസം വീട്ടിൽ ഗാസൊപ്പിക്കാനുള്ള തന്ത്രങ്ങളൊന്നും എന്റെ ചിന്തയിൽ ഞാൻ കണ്ടില്ല.

അവസാനം വന്ന് വന്ന് കല്യാണം എന്ന് കേട്ടാൽ എന്റെ മനസ്സിൽ ഗാസ് എന്ന് പതിയാൻ തുടങ്ങി. ഗാസും പെണ്ണും രണ്ടും കൂടി ഒത്തു കിട്ടുന്ന കാര്യം അവതാളത്തിലാണെന്ന് എനിയ്ക്ക് മനസ്സിലായി തുടങ്ങി. അവസാനം നാട്ടുകാരുടെ ചോദ്യം കേട്ട് എന്റെ ഗാസ് പോകാൻ തുടങ്ങി. എത്ര കാലമാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യങ്ങൾക്കുത്തരം പറയാതെ നടക്കുക? അങ്ങനെയാണ് ഞാൻ കല്യാണത്തെ പേടിച്ച് നാടു വിടാൻ തീർച്ചയാക്കിയത്. തട്ടിപ്പു നടത്തി ഒന്നിലധികം കല്യാണം കഴിയ്ക്കുന്ന വിരുതന്മാരോട് എനിയ്ക്ക് വന്ന അസൂയക്കപ്പോൾ കണക്കില്ലായിരുന്നു.

കല്യാണത്തെ പേടിച്ച് നാടു വിടുന്നെങ്കിൽ ഉത്തരപ്രദേശിലേക്കു തന്നെ പോകണം. അതല്ലേ ഭാരതത്തിന്റെ ഹൃദയഭൂമി. ആത്മീയതയുടേയും സംന്യാസത്തിന്റേയും ഋഷിപരമ്പരകളുടേയും നാടല്ലേ അത്. അപ്പോൾ അവിടെ കല്യാണത്തിനത്ര പ്രസക്തിയൊന്നും കാണില്ല. അവിടേയാകുമ്പോൾ ഹരിദ്വാറിലോ ഋഷികേശിലോ പിച്ചയെടുത്തെങ്കിലും ജീവിക്കാമല്ലോ എന്നു ഞാൻ കരുതി. അങ്ങനെയാണ് ഞാൻ ഈ വടക്കേ ഇന്ത്യയിലെത്തിയത്. "അത് കല്യാൺസിങ്ങിന്റെ നാടാണ്, സൂക്ഷിക്കണം" എന്ന് നാടു വിടുമ്പോൾ കൂട്ടുകാരൻ പറഞ്ഞതിന്റെ പൊരുൾ പക്ഷേ എനിയ്ക്കപ്പോൾ പിടി കിട്ടിയില്ല.

ഉത്തരപ്രദേശത്തെത്തിയ ഞാൻ എനിയ്ക്കറിയാവുന്ന മുറിഹിന്ദിയിൽ അവിടത്തുകാരോട് സംസാരിച്ചു. വളരെ പുരോഗതിയും വിദ്യാഭ്യാസവുമൊക്കെയുള്ള കേരളത്തിൽ നിന്നാണ് ഞാൻ വരുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ പുരോഗതിയുടെ കാര്യത്തിൽ അവരും പിന്നിലല്ലെന്നും ഗ്രാമകല്യാണവും ജനകല്യാണവും അവരുടെ മുഖ്യലക്ഷ്യമാണെന്നും ഒരു കല്യാണരാജ്യം സൃഷ്ടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ എന്നെ ബോദ്ധ്യപ്പെടുത്തി. "കല്യാൺരാജ്യ്" എന്നവർ പറഞ്ഞപ്പോൾ "ഗാസ് സിലിൻഡർ" എന്നാണ് ഞാൻ കേട്ടത്. കല്യാണം എന്ന വാക്കു തന്നെ പേടിച്ച ഞാൻ കല്യാൺ എന്നു കേട്ടപ്പോഴത്തെ അവസ്ഥ പറയാവതല്ല.


അവിടത്തെ രാഷ്ട്രീയക്കാരെല്ലാം കല്യാൺകാര്യകർത്താക്കളാണെന്നവർ പറഞ്ഞപ്പോൾ രാഷ്ട്രീയക്കാർക്ക് ഈ ബ്രോക്കർ പണിയും ഉണ്ടോ എന്ന് ഞാൻ അതിശയിച്ച് പോയി. ഈശ്വരാ, പല കല്യാൺകാര്യ പദ്ധതികളും അവർ അവിടെ നടപ്പാക്കിയിട്ടുണ്ടത്രെ. എന്തിന്? ശിശുകല്യാണം വരെ അവരുടെ അജണ്ടയിലുണ്ടെന്ന് എനിയ്ക്ക് അവരുമായുള്ള കുറച്ചു കാലത്തെ സംസർഗ്ഗത്തിൽ നിന്ന് മനസ്സിലായി. ശൈശവവിവാഹം നിരോധിച്ചതല്ലേ എന്ന് ചോദിക്കാനുള്ള ഹിന്ദിയൊന്നും എന്റെ കൈവശം ഇല്ലാതെ പോയി എന്നു പറഞ്ഞാൽ മതിയല്ലോ.

ശിശുകല്യാണവും ജനകല്യാണവും ഗ്രാമകല്യാണവും ഒക്കെയായി അവർ അവിടെ ഒരു കല്യാണ്മയരാജ്യം സൃഷ്ടിച്ചെടുക്കുമ്പോൾ അവർ എന്നെയും പിടിച്ച് പെണ്ണു കെട്ടിക്കില്ലേ എന്നൊരു ഭയം എനിയ്ക്കുള്ളിൽ ഉടലെടുത്തു. ഗ്രാമീണരെല്ലാം ഒത്തുകൂടി സമൂഹവിവാഹം കഴിക്കുന്നതാകും ഗ്രാമകല്യാണമെന്ന് ഞാൻ ഊഹിച്ചു. ഗ്രാമകല്യാണം വഴി അവരങ്ങനെ ജനകല്യാണം ലക്ഷ്യമിടുന്നു. കൊള്ളാം! ഭരണകർത്താക്കളായ കല്യാണസിങ്ങന്മാരുടെ ഉദ്ദേശം എനിയ്ക്ക് മനസ്സിലായി. ഇവിടെ പെണ്ണു കിട്ടുന്നത് അല്ലെങ്കിൽ പെണ്ണു കെട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് എനിയ്ക്ക് മനസ്സിലായി.


വീട്ടിൽ ഗാസ് സിലിൻഡറില്ലാതെ ഒരു പെണ്ണിനെ കല്യാണം കഴിച്ചാലുള്ള ബുദ്ധിമുട്ട് എന്റെ ചിന്തയിൽ വീണ്ടും പൊന്തിവന്നു. വീട്ടിൽ ഗാസ് സിലിണ്ടറില്ലാതെ പെണ്ണിനെ കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടുവരുന്നത് ഒരു തരം സ്ത്രീപീഡനമാണെന്ന ഒരു ചിന്ത എന്റെ മനസ്സിൽ മുളപൊട്ടി. അങ്ങനെഒരു പീഡനം സംഭവിച്ചാൽ ഈ നാട്ടുകാർ എന്നെ കൊണ്ടുപോയി ഇടുന്നത് വല്ല തിഹാർ ജയിലിലുമായിരിക്കും. അതാലോചിച്ചപ്പോൾ എന്റെ മനസ്സൊന്നു കാളി. അതിലും ഭേദം സ്വന്തം നാട്ടുകാരുടെ കളിയാക്കലുകൾ സഹിച്ച് നാട്ടിൽ തന്നെ കഴിയുന്നതാകും എന്നെനിയ്ക്ക് ബോദ്ധ്യപ്പെട്ടു. പിന്നെ ഞാനവിടെ നിന്നില്ല; വേഗം കേരളത്തിലേക്കു തന്നെ തിരിച്ചു പോന്നു.

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഹൈദരാബാദിൽ ഒരു ദിവസം

രാവിലെ 7 മണിയ്ക്ക് പുറപ്പെട്ടതായിരുന്നു നോയ്ഡയിൽ നിന്ന്. ദില്ലി എയർപോർട്ടിലെ ടി-3 ടെർമിനലിൽ നിന്ന് എയർ ഇന്ത്യയുടെ AI542 ഫ്ലൈറ്റിൽ ഹൈദരാബാദിലെ ഷംസാബാദ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മണി 12 കഴിഞ്ഞിരുന്നു. ബ്രഹത്തും ആധുനികവുമായ എയർപോർട്ടിന് പുറത്തെത്തുമ്പോൾ എന്റെ പേരെഴുതിയ കടലാസും പൊക്കിപ്പിടിച്ച് കാർഡ്രൈവർ കാത്തു നിൽപ്പുണ്ടായിരുന്നു. പെട്ടിയും തൂക്കി ഞാൻ അയാളുടെ പുറകെ നടന്നു. ബാഗ് പിൻസീറ്റിൽ വച്ച് കാറിന്റെ മുൻസീറ്റിൽ ഞാൻ ഇരിപ്പുറപ്പിച്ചപ്പോൾ അയാൾ കാർ സ്റ്റാർട്ടാക്കി.

കുറച്ചു നേരം ഓടിയപ്പോൾ കാർ ഒരു ഫ്ലൈഓവറിലേക്ക് കയറി. "പി.വി. നരസിഹറാവു എക്സ്പ്രസ്‌വേയിലേക്ക് സ്വാഗതം" എന്നു് അതിന്റെ തുടക്കത്തിൽ വലിയൊരു കമാനത്തിൽ എഴുതി വച്ചിട്ടുണ്ട്. ഫ്ലൈഓവർ കണ്ടപ്പോൾ ഡൽഹിയിലെ ബാരാപുള്ള ഫ്ലൈഓവർ ആണ് മനസ്സിൽ ഓടിയെത്തിയത്. ഫ്ലൈഓവറിലൂടെയുള്ള യാത്രകൾ സുഖമുള്ളതാണ്. ഗതാഗത തടസ്സങ്ങളില്ലാതെ വിഹഗവീക്ഷണത്തോടേ 60 മുതൽ 100 വരെ കിലോമീറ്റർ സ്പീഡിൽ പോകാം എന്നതു തന്നെ അതിനു കാരണം. നാലഞ്ച് കിലോമീറ്റർ നീളമുള്ള പ്രസ്തുത ഫ്ലൈഓവറിലൂടെ അതുകൊണ്ടു തന്നെ പല തവണ കാറോടിച്ചു പോയതുമാണ് ഞാൻ.

ഭൂതലത്തിൽ നിന്നും വളരെയധികം ഉയർന്നുനിൽക്കുന്ന ഫ്ലൈഓവറിലൂടെ പോകുമ്പോൾ ചുറ്റും ഹൈദരാബാദ് നഗരത്തിന്റെ വിശാലമായ പ്രകൃതി വ്യക്തമായി ദൃശ്യമായി. മുമ്പ് പല തവണ ഈ എയർപോർട്ടിലിറങ്ങി നഗരത്തിലേക്ക് പോയിട്ടുണ്ടെങ്കിലും ഈ ഫ്ലൈഓവർ വഴിയുള്ള യാത്ര ഇതാദ്യമാണ്. കാർ ഓടിയിട്ടും ഓടിയിട്ടും ഫ്ലൈ ഓവർ അവസാനിക്കാതായപ്പോൾ ഞാൻ ഡ്രൈവറോട് വിവരം തിരക്കി. ഫ്ലൈഓവറിന് 12 കിമി നീളമുണ്ടെന്നതായിരുന്നു മറുപടി. തികച്ചും ആസ്വാദ്യകരം ആയിരുന്നു ഈ നരസിംഹറാവു എക്സ്പ്രസ്‌വേയിലൂടെ കാർ യാത്ര.

ഓടി ഓടി കാർ ഒടുവിൽ നിന്നത് അമീർപേട്ടിൽ "ദ സ്ക്വയർ ഹൈദരാബാദ്" എന്ന വലിയൊരു ഹോട്ടലിന്റെ പോർട്ടിക്കോയിലായിരുന്നു. പല പേരുകളിലും ഉള്ള ഹോട്ടലുകൾ മുമ്പ് കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചതുരം എന്ന അർത്ഥത്തിലുള്ള പേരുള്ള ഹോട്ടൽ കാണുന്നതിപ്പോഴായിരുന്നു. ഒരു പക്ഷേ ചതുരന്മാർക്ക് താമസിക്കാനുള്ള ഹോട്ടലായതു കൊണ്ടോ ചതുരന്മാർ താമസിക്കുന്നതു കൊണ്ടോ ആയിരിക്കും ഹോട്ടലിനിങ്ങനെ ഒരു പേരിട്ടതെന്ന് ഞാനൂഹിച്ചു. അപ്പോൾ, ഞാൻ ഈ ഗണത്തിൽ പെടുന്നവനായിരിക്കുമോ എന്നായിരുന്നു എന്റെ ആശങ്ക. താമസം തുടങ്ങിയ ശേഷം എന്റെ വാക്കിൽ നിന്നോ നോക്കിൽ നിന്നോ ഞാനൊരു ചതുരനല്ലെന്ന് ഹോട്ടലുകാർക്ക് തോന്നിയാൽ അവരെന്നെ പിടിച്ച് പുറത്താക്കുമോ എന്നും ഞാൻ ആശങ്കിച്ചു. പക്ഷേ അങ്ങനെ സംഭവിക്കില്ലെന്ന് എന്റെ മനസ്സപ്പോൾ എന്നെ സമാധാനിപ്പിച്ചു. എന്തായാലും പണത്തിനു വേണ്ടിയല്ലേ അവരീ ഹോട്ടൽ നടത്തുന്നുണ്ടാകുക. അപ്പോൾ അവരെന്നെ പിടിച്ച് പുറത്താക്കിയാൽ എന്റെ കയ്യിൽ നിന്ന് എങ്ങനെ പണം കിട്ടും? അതാലോചിച്ചപ്പോൾ എന്റെ മനസ്സൊന്നു തണുത്തു. ഞാൻ കാറിൽ നിന്നു പുറത്തിറങ്ങി.

                      

അപ്പോൾ ഇവിടെയാണ് എനിയ്ക്ക് താമസം ഏർപ്പാടാക്കിയിട്ടുള്ളത്! പെട്ടിയുമെടുത്ത് ഞാൻ വേഗം ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കയറിയില്ല. അങ്ങനെയങ്ങ് റിസപ്ഷനിലേക്ക് ഓടിക്കേറാനൊന്നും ഇക്കാലത്ത് പറ്റില്ലല്ലോ. ഞാൻ പതുക്കെ റിസപ്ഷന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്റ്ററിലൂടെ ഉള്ളിലോട്ട് കയറി. അതല്ലാതെ വേറെ വഴിയൊന്നും അവിടെ ഇല്ല. അപ്പോൾ മെറ്റൽ ഡിറ്റക്റ്റർ 'പീ' എന്നൊരു ശബ്ദമേ ഉണ്ടാക്കിയുള്ളു. അപ്പോൾ അവിടെ നിന്ന സുരക്ഷാഉദ്യോഗസ്ഥന്റെ പ്രസന്നമായ മുഖഭാവം കണ്ടപ്പോൾ ഞാനൊരു ഭീകരനൊന്നുമല്ല എന്ന് അയാൾക്ക് ബോദ്ധ്യം വന്നതായി എനിയ്ക്ക് മനസ്സിലായി. അപ്പോഴേയ്ക്കും എന്റെ പെട്ടി ഏറ്റുവാങ്ങാനും എന്നെ സ്വീകരിക്കാനുമായി സൂട്ടും കോട്ടുമൊക്കെ ഇട്ട രണ്ട് ഹോട്ടൽജ്ജീവനക്കാർ എന്നെ സമീപിച്ചു. പക്ഷേ സ്വന്തം പെട്ടി മറ്റാരെക്കൊണ്ടും ചുമപ്പിക്കാത്ത ഞാൻ അവരെ അത്ര കാര്യമാക്കിയില്ല. എങ്കിലും അവരെന്നെ പിന്തുടർന്നു.

സുഖകരമായി ശീതീകരിച്ച വിശാലമായ സ്വീകരണമുറി. ഗംഭീരമായ ഹോട്ടൽ തന്നെ. നക്ഷത്രങ്ങൾ നാലാണോ അഞ്ചാണോ എന്നേ അറിയേണ്ടതുള്ളു. റിസപ്ഷൻ ഡസ്ക്കിനു മുന്നിൽ ഞാൻ നിന്നു. അവിടെ നിന്നവർ എന്നെ ഹൃദ്യമായി അഭിവാദ്യം ചെയ്തു. അവർ തന്ന പേപ്പറുകൾ ഞാൻ പൂരിപ്പിച്ചു നൽകി. എന്റെ ഐഡന്റിറ്റി കാർഡിന്റെ കോപ്പിയും ബിസിനസ്സ് കാർഡുമൊക്കെ അവരെന്റെ കയ്യിൽ നിന്ന് സ്വന്തമാക്കി. അതിനിടെ റൂമിന്റെ വാടക എത്രയെന്ന് ഞാൻ  അന്വേഷിച്ചു. ദിനം പ്രതി 2200 രൂപ. അതത്ര അധികമല്ലെന്ന് എന്റെ മനസ്സെന്നോട് മന്ത്രിച്ചു. പക്ഷേ അതു കേട്ടപ്പോൾ എന്റെ നെറ്റി ഒന്നു ചുളിഞ്ഞുവോ എന്തോ? അതു കണ്ടിട്ടാകണം, രാവിലെ കോംപ്ലിമെന്ററി പ്രാതലും സൗജന്യമായ വൈഫിയും പേക്കേജിലുൾപ്പെടുമെന്നവർ എന്നെ തെര്യപ്പെടുത്തി. വൈഫിയുടെ യൂസർ ഐഡിയും പാസ്‌വേഡും മുറിയിൽ ഉടനെ എത്തിയ്ക്കുമെന്നു കൂടി അവർ കൂട്ടിച്ചേർത്തു.

രണ്ടാമത്തെ നിലയിലെ ഒരു മുറിയിലേക്ക് ഒരു ജീവനക്കാരൻ എന്നെ ആനയിച്ചു. ജീവനക്കാരൻ എന്നൊന്നും പറഞ്ഞ് അവരെ കുറച്ച് കാട്ടരുത്. ചിലപ്പോൾ ഹോട്ടൽ മാനേജ്മെന്റ് വരെ പഠിച്ചവരായിരിക്കും ഈ ചെറുപ്പക്കാർ. റൂമിന്റെ വാതിൽ തുറന്ന് അയാളെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു. സ്മാർട്ട് കാർഡു കൊണ്ടുള്ള താക്കോൽ അയാൾ റൂമിൽ യഥാസ്ഥാനത്ത് പിടിപ്പിച്ചു. മുറിയിൽ തൂവെണ്മയായ പ്രകാശം പരന്നു. ഞാൻ ഹൃദ്യമായ ഒരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചുകൊണ്ട് എന്റെ പെട്ടി മുറിയിൽ വച്ചു.

പ്രകാശമാനമായ മുറിയിലാകെ ഞാൻ കണ്ണോടിച്ചു. തികച്ചും ആർഭാടപൂർണ്ണമെന്നു വേണം പറയാൻ. വലിയ എൽസിഡി സ്ക്രീനിന്റെ ടിവി. പലതരത്തിലുള്ള വൈദ്യുത ബൾബുകൾ (എല്ലാം എൽഇഡി കൊണ്ടുള്ളവ), മോഡേൺ ഡിസൈൻ ഉള്ള കസേരകൾ, പതുപതുത്തതും ഇരിയ്ക്കുമ്പോൾ പൊങ്ങിത്താഴുന്നതും ആയ മെത്തകളുള്ള രണ്ടു കട്ടിലുകൾ, റഫ്രിജെറേറ്റർ, കുടിക്കാനുള്ള രണ്ടു കുപ്പി പേക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ, കഴിയ്ക്കാൻ ബിസ്ക്കറ്റ്, ചിപ്സ്, മിക്സ്ചർ എന്നിവ, ബിസിനസ്സ് എക്സിക്യൂട്ടിവുകൾക്ക് പ്രസന്റേഷനും മറ്റും തയ്യാറാക്കാൻ വേണ്ട പെന്ന്, പെൻസിൽ, പലതരത്തിലുള്ള പേപ്പറുകൾ എന്നിവ, ടെലിഫോൺ, ചായ ഉണ്ടാക്കാനുള്ള എലെക്ട്രിക്ക് കെറ്റിൽ, അടുത്തു തന്നെ ചായയും കാപ്പിയും ഉണ്ടാക്കാനുള്ള ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, സ്പ്പൂൺ, കപ്പ്, തുടങ്ങിയ സംവിധാനങ്ങൾ, ഭക്ഷണത്തിന്റെ മെനു കാർഡ് തുടങ്ങി എന്തൊക്കെയോഅങ്ങും ഇങ്ങുമായിട്ടുണ്ട്. സൗകര്യമായി, സൗജന്യമായി ആവശ്യാനുസരണം ചായയോ കാപ്പിയോ ഉണ്ടാക്കി കുടിക്കാമെന്ന് ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു.  വെള്ളം സൗജന്യമാണെന്നും തിന്നാനുള്ളവ തിന്നാൽ ബില്ലാകുമെന്നും  അയാൾ എന്നെ ബോദ്ധ്യപ്പെടുത്തി. ഞാൻ സന്തോഷപൂർവ്വം തലയാട്ടി. അയാൾ എനിയ്ക്ക് ശുഭദിനം ആശംസിച്ചുകൊണ്ട് പുറത്തു പോയി. വാതിൽ തനിയേ അടഞ്ഞു.

മുറിയുടെ ഒരു വശം മുഴുവൻ കർട്ടനിട്ടു മറച്ചിരിക്കയാണ്. ഞാൻ പതുക്കെ കർട്ടൻ ഇരുവശത്തേക്കുമായി നീക്കി. ആ ഭാഗം മുഴുവൻ സ്ഫടികനിർമ്മിതമായ ചുമരാണ്. ഗ്ലാസിനപ്പുറം വിശാലമായ ഹൈദരാബാദ് നഗരം. എത്ര നേരം വേണമെങ്കിലും നോക്കിനിൽക്കാം; മുഷിച്ചിലിനു കാര്യം കാണുന്നില്ല. ഒരു പക്ഷേ സെക്കന്തറാബാദും ഇവിടെ നിന്ന് കാണുന്നുണ്ടാകും. ഈ മഹാനഗരത്തിലാണല്ലോ ബാഗ്മതിയും ഭാഗീരഥിയും തങ്ങളുടെ ആശകളും സ്വപ്നങ്ങളും പണയം വച്ചു ജീവിച്ചത് എന്ന് ഞാനപ്പോൾ ഓർത്തു.

മുറിയുടെ ഇനിയുള്ള ഒരു വശം കണ്ണാടിയാണ്. മുറിയിൽ നിന്നാലും ഇരുന്നാലും കിടന്നാലും കണ്ണാടിയിൽ പ്രതിഫലനം കാണാം. കണ്ണാടി ഉള്ളതു കൊണ്ടു കൂടിയായിരിക്കും മുറിയിൽ ഇത്രയും പ്രകാശം. ചില ഹോട്ടൽ മുറികളിലൊന്നും ആവശ്യത്തിനു വെളിച്ചം കൂടി കാണില്ല; ചില ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മങ്ങിയ വെളിച്ചത്തിലിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്. അഴുകിയ ഭക്ഷണത്തിലെ പുഴുവിനെ ആളുകൾ കാണാതിരിക്കാനായിരിക്കും അവർ ഒരു പക്ഷേ വെളിച്ചം കുറച്ച് വച്ചിരിക്കുന്നത്! 

റൂമിലെ ഓരോ വസ്തുവിന്റെ മുകളിലും "ദ സ്ക്വയർ ഹൈദരാബാദ്" എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. അപ്പോൾ "ദ സർക്ക്‌ൾ ഹൈദരാബാദ്" എന്ന ഹോട്ടൽ അടുത്തെങ്ങാനും ഉണ്ടാകുമോ എന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി.ചതുരന്മാർക്ക് താമസിക്കാൻ "ദ സ്ക്വയർ" എന്ന ഹോട്ടലുണ്ടെങ്കിൽ വട്ടന്മാർക്ക് താമസിക്കാൻ "ദ സർക്ക്‌ൾ " എന്ന ഹോട്ടൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്റെ മനസ്സെന്നെ ബോദ്ധ്യപ്പെടുത്തി. പക്ഷേ അങ്ങനെ പേരുള്ള ഒരു ഹോട്ടൽ എവിടെയും ഉണ്ടാകില്ലെന്ന് എന്റെ ഉപബോധമനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്തെന്നാൽ ആരും തന്നെ തനിയ്ക്ക് വട്ടുണ്ടെന്ന് സമ്മതിക്കാൻ തയ്യാറാവില്ലല്ലോ. പിന്നെ അവരെങ്ങനെ ദ സർക്ക്‌ൾ എന്ന ഹോട്ടലിൽ താമസിക്കാൻ തയ്യാറാകും? താമസിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ പിന്നെ ഹോട്ടൽ തുറന്നു വച്ചിട്ടെന്താണ് വിശേഷം? "ദ സർക്ക്‌ൾ" എന്ന പേരിൽ ഹോട്ടലുണ്ടാകില്ലെങ്കിലും സ്ക്വയർ കൂടാതെ പെന്റഗൺ, ഹെക്സഗൺ എന്നൊക്കെയുള്ള പേരുകളിൽ ഹോട്ടലുകളുള്ള കാര്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

ഞാൻ റഫ്രിജറേറ്റർ തുറന്നു. ശീതളപാനീയങ്ങളും കൊക്കോകോളയും അവയ്ക്ക് അകമ്പടി സേവിക്കാനുതകുന്നതുമായ എന്തൊക്കെയോ സാധനങ്ങളും അതിനുള്ളിലുണ്ട്. കോളയും മറ്റും എന്റെ ആശയത്തിനു ചേരാത്തവയായതുകൊണ്ട് ഞാൻ റഫ്രിജറേറ്റർ തുറന്ന പാടേ അടച്ചു. പതുക്കെ ഞാൻ അലമാര തുറന്നു. അതിനകത്താണ് പണപ്പെട്ടി. ചൈനീസ് നിർമ്മിതമാണ്. അതെങ്ങനെ ഉപയോഗിക്കണമെന്നും അതടച്ചാൽ തുറക്കാനുള്ള പാസ്‌വേഡ് എന്തെന്നും ഒക്കെ അവിടെ വർണ്ണിച്ചിട്ടുണ്ട്. പരസ്യമായ പാസ്‌വേഡ് ഉപയോഗിച്ച് പണപ്പെട്ടിയിൽ പണം വച്ച് സൂക്ഷിക്കുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. അല്ലെങ്കിലും എനിയ്ക്കതറിയേണ്ട കാര്യമില്ല. പണമോ പണ്ടമോ വിലയേറിയ ഒന്നുമോ എന്റെ പക്കലില്ലല്ലോ! പിന്നെ എന്തു പണപ്പെട്ടി. അലമാരിയിൽ വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ശീതീകരിച്ച മുറിയിലെ തണുപ്പ് അസഹ്യമാവുകയാണെങ്കിൽ ഉപയോഗിക്കാനായി കട്ടിയും മിനുപ്പും ഉള്ള നല്ല ഒന്നാന്തരം ഒരു കോട്ടൺ ഓവർകോട്ടും അലമാരയിൽ കണ്ടു.

ചുമരുകളിൽ ഭംഗിയാർന്ന ചിത്രങ്ങളുണ്ട്. ഒരു പക്ഷേ നൈസാമിന്റെ കൊട്ടാരത്തിന്റേതാകാം ഈ ചിത്രങ്ങൾ.

ഞാൻ പതുക്കെ മുറിയിലെ ടോയ്‌ലെറ്റിന്റെ വാതിൽ തുറന്നു.  ഒരു ഹോട്ടലിന്റെ വെണ്മയും വൃത്തിയും വലിപ്പവുമൊക്കെ ഞാൻ അളക്കുന്നത് മുറിയിലെ കുളിമുറിയുടേയും കക്കൂസിന്റെയും വൃത്തി നോക്കിയാണ്.  ടോയ്‌ലെറ്റിന്റെ നിലത്ത് തൂവെണ്മയായ ഒരു ടർക്കി ടവൽ വിരിച്ചിരിക്കുന്നു. അത് താഴെവീണതായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ കുളിമുറിയുടെ കെട്ടും മട്ടും കണ്ടപ്പോൾ അത് വീണതല്ലെന്നും കാൽ ചവിട്ടാൻ ഇട്ടതാണെന്നും എനിയ്ക്ക് ബോദ്ധ്യമായി. പക്ഷേ, അതെടുത്ത് തല തോർത്തുന്നതു പോലും ആശാസ്യമാണെന്ന് അതിന്റെ വെണ്മയും വൃത്തിയും കണ്ടപ്പോൾ എനിയ്ക്ക് തോന്നി. അതിൽ ചവിട്ടാൻ എനിയ്ക്ക് തോന്നിയില്ല. ഞാൻ അത് എടുത്ത് കുളിമുറിയുടെ ഒരു ഭാഗത്ത് വച്ചു.

ടോയ്‌ലെറ്റിന്റെ അപാരമായ വൃത്തി എന്നെ ഹഠാദാകർഷിച്ചു. ഇവിടെ കിടന്നുറങ്ങുന്നതു പോലും മോശമല്ലെന്ന് ഞാൻ മനസ്സിൽ കരുതി; അത്രയ്ക്ക് വൃത്തി ഞാൻ അവിടെ ദർശിച്ചു. കമോഡിനു മുകളിൽ ചുമരിൽ ഭംഗിയുള്ള ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്. കക്കൂസിൽ ആരെങ്കിലും ഫോട്ടോ തൂക്കുമോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ ഈ ഹോട്ടലിന്റെ കക്കൂസ് കൊണ്ടുവന്ന് കാണിക്കേണ്ടതാണെന്ന് ഞാൻ കരുതി. പക്ഷേ അതൊന്നും നടക്കുന്നതല്ലല്ലോ എന്നും ഇതാരെയെങ്കിലും കാണിക്കണമെങ്കിൽ എന്താണൊരു വഴിയെന്നും ഞാൻ ചിന്തിച്ചു. അപ്പോഴാണ് പോക്കറ്റിൽ കിടക്കുന്ന മൊബൈലിന്റെ കാര്യം ഞാൻ ഓർത്തത്. വേഗം ഞാൻ അതെടുത്ത് കക്കൂസും ഫോട്ടോയും ചേർന്നുള്ള ഒരു ഫോട്ടോ എടുത്തു. അതാണ് താഴെ കൊടുത്തിട്ടുള്ളത്. ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ചുമ്മാ ഓരോന്ന് തട്ടി വിടുകയല്ലെന്ന്? ടോയ്‌ലെറ്റിലെ കമോഡ് അതീവശുദ്ധിയും വൃത്തിയുമുള്ളതാണെന്ന് എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. ഹോട്ടലുകൾ ഇങ്ങനെ വേണം റൂമുകൾ കൈകാര്യം ചെയ്യാൻ.

കക്കൂസിലെ ഫോട്ടോ

ടോയ്‌ലെറ്റിൽ ഒരു ടെലിഫോണും ഞാനവിടെ കണ്ടു. കക്കൂസിൽ ഫോൺ പിടിപ്പിച്ചതിന്റെ യുക്തി എനിയ്ക്കൊട്ടും പിടി കിട്ടിയില്ല. ഒരു പക്ഷേ, കക്കൂസിലിരിക്കുമ്പോൾ വല്ല എക്സിക്യൂട്ടീവിന്റെ മനസ്സിലും വലിയ വല്ല ആശയവും ഉടലെടുത്താൽ തന്റെ സെക്രട്ടറിയെ വിളിച്ചു പറയാനായിരിക്കും ഈ ഫോണെന്ന് ഞാൻ ഒടുവിൽ സമാധാനിച്ചു. കുളിമുറിയിലെ ബാത്ത് ടബ്ബിൽ നഗ്നനായി കിടക്കുമ്പോഴല്ലേ പണ്ട് ആർക്കിമെഡീസിന്റെ മനസ്സിൽ വലിയ ശാസ്ത്രസത്യമെന്തോ കേറിക്കൂടിയതും തുണിയില്ലാതെ പുറത്തേക്കോടിയതും. അന്നദ്ദേഹം അങ്ങനെ ഓടിയില്ലായിരുന്നുവെങ്കിൽ പ്ലവനതത്വം എന്തെന്ന് മാലോകരറിയാതെ പോകാനും ഇടയായേനേ. എന്തായാലും ആർക്കിമെഡീസിന്റെ അമ്മാതിരി ഓട്ടം പോലെയുള്ള അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരിക്കാൻ ഒരു പക്ഷേ ഈ ഫോൺ സഹായകമായേക്കാം!

കക്കൂസിൽ ഇരിക്കുമ്പോൾ മനസ്സിൽ ഐഡിയകൾ മുളപൊട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഇന്റർനെറ്റിൽ കണ്ട ഒരു കക്കൂസ് വിശേഷം ഓർമ്മ വന്നത്. ഐ.ടി. കൊണ്ട് ജീവൻ നില നിർത്തുന്ന ഒരു വിദ്വാന് ഓഫീസിൽ അസമയത്ത് ജോലി ചെയ്യുമ്പോൾ കക്കൂസ് ശങ്കയുണ്ടാകുന്നത് തികച്ചും സ്വാഭാവികം. അങ്ങനെ കക്കൂസിലെത്തിയ ടിയാൻ കമ്മോഡിനു മേലെ ഇരിക്കുമ്പോൾ അടച്ചിട്ട വാതിലിന്റെ പുറകിൽ കണ്ടത് മാനേജ്മെന്റിന്റെ വക ഇങ്ങനെ ഒരു സൂക്തമായിരുന്നു. "നിങ്ങൾ ഇവിടെ പ്രയോഗിച്ച പ്രഷറിന്റെ നാലിലൊന്നു പ്രഷർ നിങ്ങൾ ജോലിയിൽ കാണിച്ചിരുന്നെങ്കിൽ കമ്പനിയുടെ ഇന്നത്തെ ടാർജെറ്റ് സാധിതമായേനെ" എന്നതായിരുന്നു സാമാന്യമായി പറഞ്ഞാൽ ആ സൂക്തത്തിന്റെ പൊരുൾ.

ടോയ്‌ലെറ്റിനകത്ത് ഫോണും ഫോട്ടോയും മാത്രമല്ല ഉള്ളത്; പല്ലു തേയ്ക്കാൻ പുതിയ ബ്രഷും ചെറിയ പേസ്റ്റും, തല ചീകാൻ പുതിയ ചീർപ്പ്, കുളിയ്ക്കാൻ ഒന്നും രണ്ടും സോപ്പുകൾ, ഷാമ്പൂ, മോയിസ്ച്ചറൈസർ, തല തോർത്താനും ഉടുക്കാനും പുതുപുത്തൻ ടർക്കി ടവ്വലുകൾ... ഷെയ്‌വ് ചെയ്യാൻ പുതിയ റേസർ...ഒരു പുതിയ ദിവസം ഗംഭീരമായി തുടങ്ങാൻ ഇനിയെന്തു വേണം?

ഇതെല്ലാം കണ്ടപ്പോൾ ദശാബ്ദങ്ങൾക്ക് മുമ്പ് എങ്ങോ ഏതോ ഹോട്ടലിൽ താമസിച്ച കാര്യമാണോർമ്മ വന്നത്. അന്നവിടെ കുളിമുറിയിൽ ഭംഗിയുള്ള ചെറിയ രണ്ട് അളുക്കിൽ ഷാമ്പൂവും പൗഡറും വച്ചിരുന്നു. ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ലെങ്കിലും ആ ചെറിയ അളുക്കുകളുടെ ഭംഗി എന്നെ ആകർഷിച്ചു. ഞാൻ അവയെടുത്ത് എന്റെ പെട്ടിയിൽ സൂക്ഷിച്ചു. ഞാൻ പിടിക്കപ്പെടുമോ എന്നൊരു പേടി എനിയ്ക്കപ്പോഴുണ്ടായിരുന്നു. വൈകുന്നേരം ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ കുളിമുറിയിൽ അതേ പോലെയുള്ള രണ്ടളുക്കുകൾ വീണ്ടും ഉണ്ടായിരുന്നു. അന്നും ഞാനവ മോഷ്ടിച്ചു. മൂന്നാം ദിവസവും ഞാൻ അത് ആവർത്തിച്ചു എന്നതാണ് സത്യം. ഇപ്പോൾ ഭംഗിയുള്ള ആ അളുക്കുകളൊന്നും കയ്യിലില്ല. കാലപ്രവാഹത്തിൽ അവയെല്ലാം കളഞ്ഞും നശിച്ചും പോയി. ഇന്നിപ്പോൾ ഈ ടൂത്ത്ബ്രഷും ചീർപ്പും മറ്റും മറ്റുമെല്ലാം ഇങ്ങനെ എടുക്കാവുന്നതേയുള്ളു. പക്ഷേ അന്നത്തെ മനസ്സൊന്നും ഇപ്പോഴില്ലാത്തതിനാൽ ഞാൻ അവയെയെല്ലാം തീർത്തും അവഗണിച്ചു.

ടോയ്‌ലെറ്റിനോട് ചേർന്ന കുളിമുറി ഗ്ലാസ് കൊണ്ട് അടച്ച് ഭദ്രമാക്കിയതാണ്. (ഇല്ലെങ്കിൽ ഫോണും ഫോട്ടോയും നനഞ്ഞതു തന്നെ.) അതിന്റെ വാതിലും ഗ്ലാസുകൊണ്ടാണ്. സുഖമായി കുളിക്കാനുള്ള സൗകര്യമുണ്ടതിന്.  ടോയ്‌ലെറ്റിലെ പരിശോധനയെല്ലാം കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ബെഡ്ഡിൽ വന്നിരുന്നു. വേണമെങ്കിൽ ചായ ഉണ്ടാക്കി കുടിയ്ക്കാം. പക്ഷേ ഒന്നും കുടിക്കാൻ തോന്നിയില്ല. ഞാൻ പതുക്കെ കമ്പ്യൂട്ടർ ഓൺ ചെയ്തു. വൈഫിക്കോ യൂസർ ഐഡിക്കോ ഞാൻ ആരേയും കാത്തു നിന്നില്ല; ആരുമൊട്ട് അവ കൊണ്ടു വന്നു തന്നതുമില്ല. മണിക്കൂറുകളോളം ഞാൻ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു. നാളത്തെ പ്രസന്റേഷന് പലതും ചെയ്യാനുണ്ടായിരുന്നു.

സന്ധ്യ കഴിഞ്ഞപ്പോൾ ഞാൻ പുറത്തേയ്ക്കിറങ്ങി. നാളെ പ്രോഗ്രാം നടക്കുന്ന സ്ഥലമെല്ലാം സന്ദർശിച്ചു ചുറ്റുപാടുകൾ മനസ്സിലാക്കി. കൂടെയുള്ള പലരേയും ഇവിടെ കാണേണ്ടതായിരുന്നു. പക്ഷേ എല്ലാവരും ഹുസൈൻ സാഗർ തടാകത്തിലെ ഉല്ലാസബോട്ടിലൊരുക്കിയ പരിപാടികളും ഡിന്നറും ലക്ഷ്യമിട്ട് സ്ഥലം കാലിയാക്കിയിരുന്നു. റോഡിലെ പഴക്കച്ചവടക്കാരന്റെ കടയിൽ നിന്നും അര ഡസൻ പച്ചപ്പഴം വാങ്ങിക്കഴിച്ച്  ഞാൻ റൂമിലേക്ക് തന്നെ പോന്നു.

രാത്രിയിൽ കുറേ നേരം ടീവിയിൽ നോക്കിയിരുന്നു. പതുപതുത്ത ബെഡ്ഡിൽ ഇരിക്കുമ്പോൾ ഈ ഹോട്ടലുകാർക്ക് ഈ WIFI തരുന്നതിനു പകരം ഇന്നത്തേയ്ക്ക് ഒരു WIFE-നെ തന്നാൽ പോരായിരുന്നോ എന്ന് ഞാനറിയാതെ തന്നെ ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി. ആ ചിന്തയിൽ ലയിച്ച ഞാൻ ഉറക്കത്തിലും ലയിച്ചു.

പിറ്റേന്ന് രാവിലെ ഞാനുണരുമ്പോൾ പുറത്ത് ഹൈദരാബാദ് നഗരം മയക്കത്തിലായിരുന്നു. രാത്രിയിൽ മഴ പെയ്തതിന്റെ ലക്ഷണങ്ങൾ കണ്ടു; അല്ല, മഴ ഇപ്പോഴും പൂർണമായും മാറിയിട്ടില്ല. ഞാൻ ടോയ്‌ലെറ്റിലെ പുതിയ ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേച്ചു. രണ്ടും പെട്ടിയിൽ വച്ചു. ഇതിനി ഇവിടെ ഇട്ടിട്ട് കാര്യമില്ല; ബ്രഷ് മറ്റാരുപയോഗിക്കാനാണ്? എലക്ടിക് കെറ്റിലിൽ ചായ തയ്യാറാക്കി ഊതി ഊതി പതുക്കെ പതുക്കെ കുടിച്ചു. വാതിലിന്മേൽ എന്തോ ശബ്ദം കേട്ട് തുറക്കുമ്പോൾ വർത്തമാനപത്രവും പത്രത്തിന്റെ കൂടെ കോംപ്ലിമെന്ററി ബ്രെയ്ക്ക്ഫാസ്റ്റിന്റെ കൂപ്പണും വാതിലിൽ തൂങ്ങുന്നുണ്ടായിരുന്നു. ഇരുന്നു പേപ്പർ വായിച്ചു. പിന്നീട് എണ്ണയിട്ട യന്ത്രം പോലെ ദിനചര്യകൾ ഓരോന്നായി നടന്നു.

രാവിലെ ഏഴരയ്ക്ക് കോംപ്ലിമെന്ററി ബ്രെയ്ക്ക്ഫാസ്റ്റിനായി ഞാൻ നേരേ റസ്റ്റോറന്റിലേക്ക് നടന്നു. "ദ സർക്ക്‌ൾ കോഫീഷോപ്പ്" എന്ന് അതിന്റെ മുന്നിൽ ആലേഖനം ചെയ്തത് കണ്ടപ്പോൾ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണല്ലോ എന്ന് ഒരു വേള ഞാൻ നിരീക്ഷിച്ചു. "ദ സ്ക്വയർ" ചതുരന്മാർക്കെന്നതു പോലെ ദ സർക്ക്‌ൾ" വട്ടന്മാർക്കായിരിക്കില്ലേ എന്ന ചിന്ത എന്റെ മനസ്സിൽ വീണ്ടും കയറി വന്നു. കേറി വരുന്നത് വല്ല ഭ്രാന്തനും ആയിരിക്കും എന്ന് ജീവനക്കാർ കരുതുമോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ ഭ്രാന്തനെന്നല്ല ഏത് കോന്തനെന്ന് കരുതിയാലും വേണ്ടീല, വെറുതേ കിട്ടുന്ന ഭക്ഷണം വേണ്ടെന്ന് വയ്ക്കാൻ വയ്യ എന്ന് ഞാൻ തീരുമാനിച്ചു. റസ്റ്റോറന്റിൽ ആളു നന്നേ കുറവ്. അതിനു കാരണം റസ്റ്റോറന്റിന്റെ പേരായിരിക്കുമോ എന്ന് ഞാൻ സംശയിച്ചു.


റസ്റ്റോറന്റിൽ മിനിസ്കർട്ടിട്ട ഒരു യുവതി എന്നെ സ്വീകരിച്ചു. അവളുടെ ഇറക്കം കുറഞ്ഞ വേഷം എനിയ്ക്കിഷ്ടമായി.  കൊള്ളാം!

ഒരു മേശയ്ക്കു ചുറ്റും നാല് ആഫ്രിക്കക്കാർ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നുണ്ട്. നാലും കറുത്ത വർഗ്ഗക്കാർ, നീഗ്രോകൾ. അതിലൊരു പെണ്ണും ഉണ്ട്. മൂന്നാണും ഒരു പെണ്ണും, കൊള്ളാം!

ഒരു മേശയുടെ അടുത്ത് പോയി ഇരിക്കാൻ ഞാൻ തുനിഞ്ഞു. അപ്പോൾ ചെറുപ്പക്കാരി എന്നോട് ഭക്ഷണം സെൽഫ് സർവ്വീസാണെന്നും ആവശ്യമുള്ളത് ആവശ്യമുള്ളത്ര വിളമ്പി എടുക്കാമെന്നും പറഞ്ഞ് നിരനിരയായി ഭക്ഷണം വച്ച സ്ഥലം കാട്ടിത്തന്നു. ഇഡ്ഡലി, ദോശ, വട, ചട്നി, സാമ്പാർ, ഉപ്പ്മാ എന്നീ ദക്ഷിണേന്ത്യൻ വിഭവങ്ങളും  പറാത്ത, പൊഹ തുടങ്ങിയ ഉത്തരേന്ത്യൻ വിഭവങ്ങളും പൂരി, സാൻഡ്‌വിച്ച്, ചായ, കാപ്പി തുടങ്ങിയ പൊതുവിഭവങ്ങളും അവിടെ നിരത്തി വച്ചിരുന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഞാൻ കുറേശെ വിളമ്പി  എടുക്കുമ്പോൾ ചെറുപ്പക്കാരി എനിയ്ക്ക് കാവൽ നിന്നു. എന്തെങ്കിലും സഹായം വേണമെങ്കിലോ എന്നു കരുതിയാകാം അങ്ങനെ നിന്നത്. ഒരു പക്ഷേ, ഞാൻ ഒന്നും വാരിക്കോരി തിന്നുന്നില്ല എന്നുറപ്പു വരുത്താനുമാകാം. അതെന്തായാലും ഭക്ഷണത്തേക്കാൾ എനിയ്ക്ക് ഹൃദ്യമായി തോന്നിയത് മിനിസ്കർട്ടും അതിൽ ആച്ഛാദിതമായ ചെറുപ്പക്കാരിയും ആയിരുന്നു.

ഭക്ഷണം കഴിച്ച ഞാൻ മിനിസ്കർട്ടിന് 'ഹായ്' പറഞ്ഞ് റൂമിലേക്ക് തിരിച്ചു പോന്നു. വൈകാതെ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് പ്രോഗ്രാം നടക്കുന്ന ഗ്രീൻലാന്റ് ഹോട്ടലിലേക്ക് വച്ചുപിടിക്കുകയും ചെയ്തു. അപ്പോൾ ഹൈദരാബാദിലെ എന്റെ ഒരു ദിവസം അവസാനിക്കുകയും മറ്റൊരു ദിവസം ആരംഭിക്കുകയും ആയിരുന്നു.

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

ചാല ഗാസ് ടാങ്കർ ദുരന്തം

പണ്ട് ഒരു തീവണ്ടി അപകടം ഉണ്ടായപ്പോൾ പാവം ലാൽ ബഹാദൂർ ശാസ്ത്രി റെയിൽവേ മന്ത്രിസ്ഥാനം രാജി വച്ചതായി കേട്ടിട്ടുണ്ട്. അത് പണ്ട്! അന്ന് അദ്ദേഹത്തിന്റെ തലയിൽ ഒരു ഗാന്ധിത്തൊപ്പി ഉണ്ടായിരുന്നു. അപകടത്തിന് ഉത്തരവാദി അദ്ദേഹമായതു കൊണ്ടായിരുന്നില്ല അദ്ദേഹം രാജി വച്ചത്. സംഭവത്തിന്റെ ധാർമ്മികതയായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇന്ന് കണ്ണൂരിലെ ചാലയിൽ ഒരു വൻദുരന്തം ആണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ വിതച്ചത്. നിരപരാധികളും സാധാരണക്കാരിൽ സാധാരണക്കാരുമായ ഒരു ഡസനിലധികം ആളുകളാണ് അതിൽ വെന്തു നരകിച്ച് മരിച്ചത്. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും പുരുഷന്മാരും സ്ത്രീകളും എല്ലാം ഈ ഹതഭാഗ്യരിൽ പെടുന്നു. ഇനിയും ആളുകൾ ആസ്പത്രിയിലുണ്ട്. അവരുടെ ഭാവി എന്തെന്ന് സംഭവത്തിന് മൂകസാക്ഷിയായ സാക്ഷാൽ ചാല ഭഗവതിയ്ക്കു പോലും അറിയില്ല. ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ട് ഇവിടെ ഈ ഇന്ത്യാമഹാരാജ്യത്തിൽ എവിടെയെങ്കിലും ഒരാൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചതായി കണ്ടില്ല,ങാ.. പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ ഗാന്ധിയെ ഓർമ്മിപ്പിക്കുന്നത് പോക്കറ്റിൽ കിടക്കുന്ന ഗാന്ധിയുടെ ചിത്രമുള്ള വലിയ നോട്ടുകളാണല്ലോ. മാത്രമല്ല ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാൻ ഒരു ലോറി ഡ്രൈവറുള്ളപ്പോൾ നാമൊക്കെ ഈ രാജിയെ കുറിച്ച് എന്തിന് ചിന്തിക്കണം?

തീരദേശപോലീസില്‍ എ.എസ്.ഐ. ആയ ചാല രേവതി നിവാസില്‍ രാജന്റെയും ഇന്ദുലേഖയുടെയും ഏക മകളായ 19കാരി നേഹാരാജും അഗ്നിക്കിരയായി മരണത്തിന് കീഴടങ്ങി. എന്താണ് ആ കുട്ടി ചെയ്ത തെറ്റ്? സംഭവം നടക്കുമ്പോൾ സ്വന്തം വീട്ടിൽ ഇരുന്നു എന്നതോ? നേഹയുടെ അച്ഛനും ഇന്നു മരിച്ചു. അത് ഏതായാലും ഒരു കണക്കിന് നന്നായി. തന്റെ ഏകമകൾ മരിച്ച ദു:ഖം പാവം രാജൻ അറിയേണ്ടല്ലോ. ഇന്ദുലേഖയുടെ കാര്യമേ ഇനി അറിയാനുള്ളു. ചാല ഭഗവതി അവരെ കാക്കട്ടെ എന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. അങ്ങനെയാണെങ്കിൽ ചാല ഭഗവതിക്ക് തന്റെ മുറ്റത്ത് ജനിച്ച് ജീവിച്ച ഈ പാവങ്ങളെ ആ അഗ്നിനാളങ്ങളിൽ നിന്നു തന്നെ രക്ഷിക്കാമായിരുന്നില്ലേ?

മനുഷ്യരുടെ കാര്യമേ ഞാൻ പത്രത്തിലും ടീവിയിലും ഒക്കെ കണ്ടുള്ളു. എന്തെല്ലാം ജീവജാലങ്ങൾ ഈ ഘോരാഗ്നിയിൽ എരിഞ്ഞടങ്ങിയിരിക്കണം? ആർക്കറിയാം? 

ദുരന്തത്തിനിരയായവരെ മുഖ്യമന്ത്രി സമാധാനിപ്പിച്ചുവത്രെ. അതേതായാലും കൊള്ളാം. എന്തു പറഞ്ഞാണ് അദ്ദേഹം അവരെ സമാധാനിപ്പിച്ചത് എന്നേ എനിക്കറിയാതെ ഉള്ളു. രാഷ്ട്രീയക്കാരല്ലേ, അതെല്ലാം അവർക്ക് ബുദ്ധിമുട്ടുള്ളതായിരിക്കില്ല.

ഐ. ഓ. സിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. "കൂട്ടക്കൊല" ചെയ്ത കുറ്റത്തിന് കേസെടുക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു ഞാൻ ഊഹിക്കുന്നു. വെറുമൊരു കൊലയല്ലല്ലോ അവിടെ നടന്നത്.

ഒന്നാലോചിച്ചാൽ മുംബെയിൽ അജ്മൽ കസബും കൂട്ടരും നടത്തിയ കൂട്ടക്കൊലയിൽ നിന്ന് ഈ കൂട്ടക്കൊലക്ക് എന്തു വ്യത്യാസമാണുള്ളത്? കസബ് ഇന്ത്യയ്ക്കെതിരായാണ് കൂട്ടക്കൊല നടത്തിയതെങ്കിൽ ഐഓസിക്കാർ ചാല എന്ന ഒരു ഇന്ത്യൻ ഗ്രാമത്തിനെതിരായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. അപ്പോൾ വിചാരണയിലും ശിക്ഷയിലും ഒന്നും വലിയ വ്യത്യാസതിന്റെ ആവശ്യമില്ല. ഈ കൂട്ടക്കൊലയ്ക്ക് പിന്നിലുള്ളവരെയും അതേ തരത്തിൽ കണക്കാക്കി വിചാരണ ചെയ്യുകയാണ് വേണ്ടത്. എന്നാലേ ഭാവിയിൽ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളു.

കഷ്ടകാലത്തിൽ മുങ്ങി നിൽക്കുന്ന പിണറായി ഇപ്പോൾ പറഞ്ഞത് തികച്ചും ഉചിതമായി. പിണറായി പറഞ്ഞതാണ് കാര്യം. അതെ, ഈ ദുരന്തം ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കുക തന്നെ വേണം. തക്കതായ ദുരന്തനിവാരണവും വേണം. അതിന് സർദാർജി ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. കൽക്കരിയുടെ കരി കഴുകി കളയാനല്ലേ അദ്ദേഹം ഇപ്പോൾ സമയം കാണുന്നത്? ഇതെല്ലാം ടിയാനെ അറിയിക്കാണ്ട നമ്മുടെ പ്രതിനിധികൾക്കും കാണുമല്ലോ വേറേ മുൻഗണനകൾ?

 ദുരന്തം നടന്നപ്പോൾ ചാല ഭഗവതി ഉറക്കം തുടങ്ങിയിരുന്നുവോ ആവോ? ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നേരേ പാഞ്ഞടുത്ത ഒരഗ്നിഗോളം പെട്ടെന്ന് ദിശ മാറി അടുത്ത വീട്ടിലേക്ക് പോകുകയാണുണ്ടയതെന്നാണ് എന്റെ ബന്ധു പറഞ്ഞത്. അത് ശരിയാണോ എന്തോ? എങ്കിൽ അങ്ങനെയായിരിക്കും ഈ അമ്പലം വലിയൊരു തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എങ്കിൽ പിന്നെ ആ അഗ്നിഗോളങ്ങളെ ചാല അമ്പലക്കുളത്തിലേക്ക് തിരിച്ചു വിടാൻ ഭഗവതിക്കെന്തേ കഴിയാഞ്ഞത്? കുളം നിറയെ അഗ്നിഗോളങ്ങളെ ഏറ്റുവാങ്ങി വിഴുങ്ങാൻ മാത്രം വെള്ളം ഈ മഴക്കാലം സംഭാവന ചെയ്തിരുന്നില്ലേ?

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങളോ വൈരനിര്യാതനങ്ങളോ ഒന്നും ഒട്ടുമേ ഏശാത്ത സ്ഥലമായിരുന്നു ചാല. സമാധാനപ്രിയരായ ജനങ്ങൾ. കല്യാണം കഴിക്കുന്നെങ്കിൽ കണ്ണൂരിൽ നിന്നു വേണമെന്ന് പണ്ട് മാധവിക്കുട്ടി പറഞ്ഞതോർക്കുന്നു. അത് ശരിയാണെന്ന് ചാലയിൽ നിന്ന് കല്യാണം കഴിച്ച ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ചാലയിലാണ് ഇന്നീ ദുരന്തം നടന്നിരിക്കുന്നത്. പെരുമൺ ദുരന്തം പോലെ ചാല ദുരന്തം ദശാബ്ദങ്ങൾ ഓർക്കപ്പെടും.

മലയാളികൾ എപ്പോഴും ഒരു പടി മുന്നിലാണ് എന്ന് പറയാറുള്ളത് ഇവിടേയും തെറ്റിയില്ല. ദാരുണമെങ്കിലും ചാല ദുരന്തത്തിലൂടെ മലയാളികൾ ലോകത്തിന് ടൂറിസം രംഗത്ത് 'ദുരന്ത ടൂറിസം' എന്ന പുതിയൊരു പാത കൂടി കാട്ടിക്കൊടുത്തു എന്നതു തന്നെ കാര്യം. ഇതു വരെ എജ്യുക്കേഷൻ ടൂർ, പിൽഗ്രിം ടൂർ, മെഡിക്കൽ ടൂർ എന്നൊക്കെ മാത്രമല്ലേ കേട്ടിരുന്നുള്ളു. ദുരന്തം കാണാനും അത് വീഡിയോയിൽ പകർത്താനും ചാല സന്ദർശിച്ചവർ നിരവധിയെന്നല്ലേ പത്ര റിപ്പോർട്ടുകൾ കാണിക്കുന്നത്? ജനങ്ങൾ മാത്രമല്ല ഗവണ്മെന്റും ഇക്കാര്യത്തിൽ മോശമല്ല. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം പറയുമ്പോൾ തിരുവനന്തപുരത്ത് ഗവണ്മെന്റ് ചെലവിൽ ഓണാഘോഷവും ഘോഷയാത്രയും പൊടി പൊടിക്കുകയായിരുന്നില്ലേ?

തീ വിഴുങ്ങിയ ചാല മനസ്സിൽ നിന്നു പോകുന്നില്ല. എന്തു ചെയ്യാം? ടാങ്കർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ഒരു പിടി കണ്ണിർപ്പൂക്കൾ അർപ്പിക്കാനല്ലാതെ എനിയ്ക്കൊന്നുമാവുന്നില്ല.



2012, ജൂൺ 1, വെള്ളിയാഴ്‌ച

ആശ്രയം

മനുജൻ അത്താണി നിർമ്മിച്ചു, വഴിയിൽ ചുമടു താങ്ങുവാൻ
നടവഴി പെരുതാം റോഡായി, കാലചക്രം കറങ്ങവേ;
അത്താണിയ്ക്കന്ത്യമായ് പിന്നെ, ഇന്നില്ലാ അത്താണിയെങ്ങുമേ
മനുജനും ചുമടും പക്ഷേ ഇല്ലാതായില്ല വാസ്തവം.

മനുജൻ മക്കളെ സൃഷ്ടിച്ചു, വലുതായാൽ ആശ്രയിക്കുവാൻ
മക്കൾ അകലേക്ക് ചേക്കേറി, ലോകം പുരോഗമിക്കവേ;
ബന്ധങ്ങൾക്കന്ത്യമായ് പിന്നെ, ഇന്നില്ലാ ബന്ധങ്ങളെങ്ങുമേ
മനുജനും മക്കളും പക്ഷേ, ഇല്ലാതായില്ല വാസ്തവം.

മനുജൻ ദൈവത്തെ സൃഷ്ടിച്ചു, ജീവനൊരത്താണിയാകുവാൻ
ദൈവം ദൈവങ്ങളായ് പിന്നെ, ലോകം മുന്നോട്ടു പോകവേ;
മതസ്പർദ്ധകൾ വർദ്ധിക്കേ ഇല്ലാതായ് ദൈവങ്ങളെങ്ങുമേ
മനുജനും ജീവനും പക്ഷേ നിലനിന്നീടുന്നു സന്തതം.

മതവും സ്പർദ്ധയും പിന്നെ വിദ്വേഷം സർവവ്യാപിയായ്
ഉൾത്താപം താങ്ങാനാകാതെ, ഭൂമി പോലും വരണ്ടു പോയ്.
ഇന്നില്ലാ അത്താണിയെൻ ചാരേ, മക്കളും ദൈവവും തഥാ
അതിനാൽ ഞാനിന്നറിയുന്നു ഞാൻ താൻ എന്റെ ആശ്രയം.

2012, മേയ് 1, ചൊവ്വാഴ്ച

ശിക്ഷ

പ്രാചീനസമൂഹത്തി ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്കാലം ചെന്നതോടെ കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു എന്നും കണ്ണിന് കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ് എന്നും വിക്കിപ്പീഡിയ തുടർന്ന് പറയുന്നു.


രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേൽനോട്ടത്തിൽ വ്യക്തിക ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണ് നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കാണെന്നു വന്നത്ശിക്ഷ സമൂഹത്തിന്റെ ഭാഗമായതു കൊണ്ടായിരിക്കാം കുറ്റങ്ങളും സമൂഹത്തി കൂടിക്കൂടി വന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാ ഇപ്പോ ജനസംഖ്യയേക്കാ കൂടുത ശിക്ഷാർഹമായ കുറ്റങ്ങളായിരിക്കും നാട്ടിലെന്നാണ് ന്റെ വിശ്വാസം.


എന്തെല്ലാം തരം കുറ്റങ്ങളും ശിക്ഷകളുമാണ് ഓരോ ദിവസവും പത്രത്തി വരുന്നത്! വെടി വെച്ചു കൊന്നാ ഒരു കോടി രൂപ വാങ്ങി വെറുതെ വിടുന്ന ശിക്ഷയും ഞാ ഈയിടെ ണ്ടു. ശിവ, ശിവ!!!!


ശ്രദ്ധിച്ചു നോക്കിയാ മനസ്സിലാകുന്ന ഒരു കാര്യം കള്ളന്മാരും കൊലപാതകികളും മാത്രമല്ല ശിക്ഷിക്കപ്പെടുന്നത് എന്നാണ്. ഒരു പക്ഷേ ഇവരൊക്കെ രക്ഷപ്പെടുന്നും ണ്ടാകാം. ആയിരം നിരപരാധിക ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധിയെ ശിക്ഷിക്കാനിടവരരുത് എന്നല്ലേ തല്പരകക്ഷികളുടെ കാഴ്ചപ്പാട്?

കള്ളന്മാരും കൊള്ളക്കാരുമൊക്കെ ശിക്ഷിക്കപ്പെടുന്നത് ഒരു വാർത്തയല്ല. പക്ഷേ പിഞ്ചു കുഞ്ഞുങ്ങ മുത അശരണരായ വൃദ്ധജനങ്ങ വരെ പ്രബുദ്ധമെന്നു പറയുന്ന ദക്ഷിണേന്ത്യയി ശിക്ഷിക്കപ്പെടുന്നതു കാണുമ്പോ രോഷം മാത്രമല്ല പേടിയും എന്നെ ഗ്രസിക്കുന്നുണ്ട്. "ഇന്നു ഞാ, നാളെ നീ" എന്നാണല്ലോ പ്രണാമം. നിരപരാധിയായിട്ടും ശിക്ഷിക്കപ്പെടുന്ന ഓരോരുത്തനും "നാളെ ഇത് നിനക്കും വരും" എന്ന് നമ്മെ നോക്കി പറയുന്നുണ്ടാകും. പെണ്ണായി പിറന്നതിനു പിതാവിന്റെ വക ശിക്ഷ കിട്ടിയ കാര്യം ഞാനീയിടെ വായിച്ചു. (അച്ഛ അടിച്ച് തല പൊട്ടിച്ചതു കാരണം മൂന്നുമാസം മാത്രം പ്രായമുള്ള അഫ്രീ മരിച്ച വാർത്ത ഈയിടെ ബാംഗ്ലൂരി നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ? കഷ്ടം!) ഫീസടച്ചില്ല എന്ന് പറഞ്ഞ് 9 വയസ്സുകാരനെ മുറിയിലടച്ച് ശിക്ഷിച്ചതും ഞാ വായിച്ചിരുന്നു. സ്ത്രീധനം കൊടുക്കാത്തതിന് എത്രയെത്ര പെൺകുട്ടികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുഇതെല്ലാം സമൂഹം നടപ്പാക്കുന്ന ശിക്ഷൾക്കു പുറമേയാണ്. കിളിരൂ പോലെയുള്ള കേസുകളി രാഷ്ട്രീയം ൾപ്പെടെ ആരെല്ലാം എന്തെല്ലാം തരത്തി ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടും യഥാർത്ഥ കുറ്റവാളിക ശിക്ഷിക്കപ്പെട്ടോ എന്തോ?


കുറച്ചുകാലമായി ഞാ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അത് മന്ത്രിയും ശിക്ഷിക്കപ്പെടാം എന്നാണ്‌.  ബാലകൃഷണപ്പിള്ള പൂജപ്പുരയിലല്ലേ കിടന്നത്? മുമ്പൊരു ചീഫ് സെക്രട്ടറിയേയും ശിക്ഷിച്ചിരുന്നുഇതിലൊന്ന് രാഷ്ട്രീയക്കാരനാണെങ്കി മറ്റേയാ ഉദ്യോഗസ്ഥവൃന്ദത്തി പെടുന്നു. നമ്മുടെ സാക്ഷാ കാഞ്ചികാമകോടിസ്വാമികളും കുറച്ച് കാലം ജയിലി കിടന്നു എന്നാണ് ന്റെ ർമ്മ. അദ്ദേഹം അസ്സ സ്വാമിയാണെങ്കി തോക്ക് സ്വാമി, സന്തോഷ് മാധവ എന്നീ ആസാമിമാരും ജയിലി കിടന്നു. ൺപെൺ വ്യത്യാസമില്ലതെയും ശിക്ഷ നടപ്പാക്കപ്പെടുന്നു. എന്തിന്, മഹാനീതിമാനായ കെജീബി വരെ ശിക്ഷിക്കപ്പെടാനുള്ള വക വളരെ സജീവമായിരുന്നില്ലേ? ശിക്ഷയി നിന്ന് ർക്കും മോചനമില്ലെന്ന് സാരം!!!!


ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോ നാളെ ഞാനും ഒരു പക്ഷേ ശിക്ഷിക്കപ്പെട്ടേക്കാമെന്ന ഒരു  ൾഭയം എന്നി ണ്ടായെങ്കി അതിലെന്നെ ആരും കുറ്റം പറയുകയില്ല. ജയിലി കിടക്കുന്ന കാര്യമാലോചിച്ചപ്പോ ഞാ ശരിക്കും ഞെട്ടി. ജട്ടിയുമിട്ട് കൊതുകായ കൊതുകിന്റെയെല്ലാം കടിയും സഹിച്ചുള്ള ദിനങ്ങളുടെ ചിന്ത ന്റെ ഉറക്കം കെടുത്തി. അഥവാ ഉറങ്ങിയാലോ, ജയിലിലേക്ക് പോകുന്നതായി സ്വപ്നം കാണുകയും ചെയ്തു. നിലത്തു കിടക്കുമ്പോ പാറ്റയും കൂറയും ചെവിയി കയറിപ്പോകുന്നതും മറ്റും എന്നെ അലോസരപ്പെടുത്തി. രാത്രിയി എലി വന്ന് ചെവിയും മൂക്കും കടിച്ചാലോ എന്ന് ഞാ ഭയപ്പെട്ടു. അങ്ങനെ എലിപ്പനിയും പാറ്റപ്പനിയും വന്നാലോ എന്ന ആധി എന്നി വളർന്നു. കട്ടിലും ഏസിയും ഒക്കെയായി ഒരു സുഖവാസത്തിന് പറ്റിയ രാഷ്ട്രീയ ബന്ധുബലം എനിക്ക് ഇല്ലല്ലോ എന്നും ഞാ ഇറ്റലിക്കാരനല്ലല്ലോ എന്നുമൊക്കെ ഞാ ചിന്തിച്ചു. ഞാ തപസ്സ് ചെയ്യുന്ന മുനിയൊന്നുമല്ലല്ലോ? ജോലി ചെയ്യുമ്പോ എവിടെയെങ്കിലും എന്തെങ്കിലും കുറ്റം സംഭവിച്ചേക്കാമെന്നും അതെന്നെ ജയിലിലെത്തിച്ചേക്കാമെന്നും ഞാ ഭയന്നു. കോടതിക്കെതിരേ എന്തോ പറഞ്ഞതിനല്ലേ ഒരു നേതാവ് അകത്ത് കിടന്നത്? എല്ലില്ലാത്ത നാവാണ്, എന്തെങ്കിലും ഞാനും പറഞ്ഞുപോയിക്കൂടായ്കയില്ല. ഇനിയും കേരളത്തി നിന്നാ അതത്ര പന്തിയല്ലെന്ന് ണ്ട ഞാ ഇവിടെ നിന്ന് രക്ഷപ്പെടാ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞാ കേരളത്തി നിന്ന് മുങ്ങിയതും ഉത്തരപ്രദേശത്ത് പൊങ്ങിയതും. ഒന്നുമില്ലെങ്കിലും ഋഷിമാരും താപസന്മാരുമൊക്കെയുള്ള, ഭാരതത്തിന്റെ ഹൃദയഭൂമിയല്ലേ ഇത് എന്ന് ഞാ ആശ്വസിച്ചു.


ഉത്തരപ്രദേശത്തിന്റെ നിരത്തുകളിലൂടെ നടക്കുമ്പോ ഞാ അവിടെയൊക്കെ ധാരാളം ആളുകളെ ണ്ടു. അന്വേഷിച്ചപ്പോ ഇന്ത്യയി ഏറ്റവും കൂടുത ജനസംഖ്യയുള്ള പ്രദേശമാണിതെന്ന വിവരവും എനിയ്ക്ക് കിട്ടി. ശിക്ഷയില്ലാത്തതു കൊണ്ടു ജനങ്ങളെല്ലാം സ്വതന്ത്രരായിരിക്കുമെന്നും സ്വതന്ത്രരായ ജനങ്ങ വീടുകളി സകുടുംബം താമസിക്കുന്നതുകൊണ്ടാകും ജനസംഖ്യാ ർദ്ധനവെന്നും ഞാ ഊഹിച്ചു. അപ്പോ കേരളത്തി ജനങ്ങ കുറയാനുള്ള കാരണം എനിയ്ക്ക് മനസ്സിലായി. കേരളത്തിലെ ആളുക ഓരോ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലി കിടക്കുമ്പോ എങ്ങനെ ജനസംഖ്യ ർദ്ധിക്കും? അല്ലെങ്കി ഇനി ഇപ്പോ കുറ്റവാളികളായ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് ജയിലി ഒരേ മുറിയി ശിക്ഷ അനുഭവിക്കാനുള്ള അവസരം ൽകേണ്ടി വരുമെന്ന് ഞാനൂഹിച്ചു. പക്ഷേ അതു നടക്കുമോ? എനിയ്ക്കുറപ്പില്ല. ജയിലി കിടക്കുന്നവർക്ക് അത് സ്വീകാര്യമായിരിക്കുമെങ്കിലും ജയിലിനു പുറത്തുള്ള അവരുടെ ജീവിതപങ്കാളി അത് സമ്മതിച്ചു കൊടുക്കാനിടയില്ല.
നിരത്തുകളിലൂടെ നടക്കുമ്പോ എനിയ്ക്ക് അതിയായ ചൂടനുഭവപ്പെട്ടു.  കത്തുന്ന സൂര്യന്റെ പൊള്ളുന്ന കിരണങ്ങ ന്റെ ശരീരത്തി പതിക്കുമ്പോ ചാട്ടവാറടി കൊള്ളുന്ന പോലെ ണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ് ഉത്തരേന്ത്യയിലേക്ക് ചേക്കേറിയ എന്നോട് ദൈവത്തിന്കടുത്ത വിദ്വേഷം കാണുമെന്നറിയാവുന്ന ഞാ ചാട്ടവാറടി അത്ര കാര്യമാക്കിയില്ല. മനുഷ്യനായാലും ദൈവമായാലും എളുപ്പമുള്ളതാണല്ലോ ചെയ്യുക. എന്തിന്ബുദ്ധിമുട്ടുള്ള പണിയൊക്കെ ചെയ്യണം? അടിക്കാനെളുപ്പമാണ്‌. അടിയ്ക്കട്ടെ.

നടക്കുമ്പൊ ഒരു പറമ്പി കുറേ ചെറിയ കുട്ടിക നിരനിരയായി നിക്കുന്നത് ണ്ടു. ൺകുട്ടികളും പെൺകുട്ടികളും അതിലുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ ഇങ്ങനെ വെയിലു കൊള്ളിക്കുന്നതൊരു തരം ശിക്ഷയല്ലേ എന്നു ചിന്തിച്ചുകൊണ്ട്  ഞാനാ സ്ഥലത്തേക്ക് നോക്കി. അപ്പോ അതിനടുത്ത കെട്ടിത്തിപ്രാഥമിക ശിക്ഷാ കേന്ദ്ര്എന്നെഴുതി വച്ചത് ഞാ ണ്ടു. പ്രാഥമിക ശിക്ഷ നടപ്പാക്കാനുള്ള മാതൃകാ സ്ഥാപനം എന്നും അതിന്റെ അടിയിൽ എഴുതി വച്ചിരുന്നു. മനുഷ്യവിഭവ വികസനമന്ത്രാലയം പ്രാഥമിക ശിക്ഷ നടപ്പാക്കാൻ നിയമിച്ചിട്ടുള്ള കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്ന് അവിടെ തൂക്കിയ ഒരു ബോർഡിൽ ഞാൻ കണ്ടു. “ പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പടഎന്ന പഴംചൊല്ലാണ്അപ്പോ ന്റെ മനസ്സി നുഴഞ്ഞു കേറി വന്നത്. അടിസ്ഥാന ശിക്ഷ നടപ്പാക്കാ കേന്ദ്രങ്ങളും കമ്മിറ്റികളുമോ എന്ന് ഞാ ഭയപ്പെട്ടു. കുട്ടികളുടെ ദുരവസ്ഥയോർത്ത് ഞാ വെയിലത്ത് മോഹാലസ്യപ്പെട്ടു വീണു. എനിയ്ക്ക് ബോധം വരുമ്പോ ന്റെ ചുറ്റും കുറേ ഹിന്ദിക്കാ നില്പുണ്ടായിരുന്നു. അവ ഹിന്ദിയി ർവ്വ ശിക്ഷാ അഭിയാ എന്നൊക്കെ പറയുന്നത് കേട്ടു. ഗ്രാമതലം തൊട്ട് ബ്ലോക്ക്, താലൂക്ക് തുടങ്ങി സംസ്ഥാനത്തൊട്ടുക്കും പ്രാഥമിക ശിക്ഷ നടപ്പാക്കണമെന്ന് അദ്ധ്യാപകനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാ ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്നു. ഔപചാരികശിക്ഷയ്ക്കു പുറമേ അനൗപചാരികശിക്ഷ കൂടി വേണമത്രെ! അതു കേട്ടപ്പോ അദ്ധ്യാപകന്റെ കയ്യല്ല കഴുത്തു തന്നെ വെട്ടണമെന്നെനിയ്ക്ക് തോന്നി. പക്ഷേ ശിക്ഷ പേടിച്ച് നാടു വിട്ട ഞാ അതിന്റെ പേരി ഒരു ശിക്ഷ വാങ്ങാ ധൈര്യപ്പെടുമോ?


ഉച്ചശിക്ഷ എന്നും അവ പറയുന്നതു കേട്ടു. ഉച്ചയ്ക്ക് കുട്ടികളെ പൊരിയുന്ന വെയിലത്ത്  നിറുത്തുന്ന പരിപാടിയായിരിക്കും അതെന്ന് ഞാനൂഹിച്ചു. അതാണല്ലോ ഇവിടെ ഞാ ണ്ടത്. പ്രാഥമിക ശിക്ഷ എന്നാ കയ്യും കാലും വെട്ടുന്നതായിരിക്കുമോ എന്നു ഞാ ഭയന്നു. അതു പോലെ മാദ്ധ്യമിക ശിക്ഷ എന്നത് നെഞ്ചത്തോ ഉദരത്തിലോ വെടി വച്ച് കൊല്ലുന്നതായിരിക്കുമെന്നും ഞാ ഭയന്നു. നാവ് മുറിച്ചു കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, കഴുത്തു വെട്ടുക എന്നിങ്ങനെയുള്ള ശിക്ഷൾക്ക് ഇവരെന്താണാവോ പറയുക! എല്ലാവരേയും ശിക്ഷിക്കാ വന്നവരായിരിക്കും മല്ലന്മാരെപ്പോലെയുള്ള ഇവ എന്നു ധരിച്ച ഞാ അവിടെഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ” ഇരുന്നു.  അവരുടെ കയ്യി നിന്ന് ശിക്ഷ വാങ്ങുന്ന കാര്യം എനിയ്ക്കാലോചിക്കാനേ വയ്യായിരുന്നു.


സംസ്ഥാനമൊട്ടുക്കും ശിക്ഷ നടപ്പാകുമ്പോ ഞാനും ശിക്ഷിക്കപ്പെട്ടാലോ എന്നു പേടിച്ച ഞാ പിന്നെ അവിടെ നിന്നില്ല. നേരേ മീററ്റ് റെയിൽവേ സ്റ്റേഷ ക്ഷ്യമാക്കി നടന്നു. ഇനി ഇപ്പോ രക്ഷ ഹിയിലാണ്‌. അവിടെ ഇമ്മാതിരി ശിക്ഷയൊന്നും ണ്ടാകാ തരമില്ല. ഒന്നുമില്ലെങ്കിലും ഒരു സ്ത്രീ അല്ലേ അവിടെ ഭരിക്കുന്നത്. ർഷങ്ങളായി അവരവിടെ ഭരണം തുടങ്ങിയിട്ട്. നല്ല ഭരണമല്ലെങ്കി എങ്ങനെ ഇങ്ങനെ തുടർച്ചയായി ഭരിക്കാ പറ്റും? ഷീലാ ദീക്ഷിത് മാത്രമല്ല അവിടെ ഉള്ളത്. ർവ്വ സൈന്യാധിപയായ പ്രതിഭാ പട്ടേലരും അവിടെയല്ലേ ഇരുന്നരുളുന്നത്? അപ്പോ തീർച്ചയായും മഹിളാമണികളുടെ സ്നേഹവാത്സല്യങ്ങ നുകർന്നായിരിക്കും ഹിനിവാസിക കഴിയുന്നതെന്ന് ഞാ സ്റ്റേഷനിലേക്ക് നടക്കുമ്പോ തീർച്ചയാക്കി.


സ്റ്റേഷനിലെത്തിയ ഞാ നേരേ ജനറ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്ജനറ ഇലൿഷൻആണെന്നും ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്ജനറ പോസ്റ്റ് ഓഫീസ്’ ആണെന്നും അറിയുന്ന ഞാ തീവണ്ടിയിലെ ഏറ്റവും നല്ല കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്യാമെന്ന് കരുതി. ജനറ കൗണ്ടറി വലിയ തിരക്കാണ് ഞാ ണ്ടത്. അല്ലെങ്കിലും അതങ്ങനെയേ വരൂ. ഏറ്റവും നല്ലതിന് ക്യൂ നിൽക്കുകയും തള്ളുകയും ഒക്കെ ചെയ്യുന്നത് നമുക്കൊരു ശീലമല്ലേ? ഫസ്റ്റ് ക്ലാസ്, ഏസി തുടങ്ങിയ ടിക്കറ്റുകൾക്ക് ആരും ക്യൂ നിൽക്കുന്നത് ഞാ ണ്ടില്ല.  അതിന് ഡിമാന്റ് കുറവായിരിക്കും. ഹിയ്ക്ക് ഒരു ജനറ ടിക്കറ്റ് വാങ്ങിയ എനിയ്ക്ക് സന്തോഷത്തിന്അതിരില്ലായിരുന്നു. എന്തെന്നാ ടിക്കറ്റ്, ജനറലാണെങ്കിലും അതിന്റെ പൈസ വളരെ കുറവായിരുന്നു. അത് ഒരു പക്ഷേ ക്ലക്കിന് തെറ്റിയതായിരിക്കുമെന്ന് കരുതി ഞാ നേരേ ജനറ കമ്പാർട്ട്മെന്റിലേക്ക് നടന്നു. അപ്പോഴേയ്ക്കും ണ്ടി പുറപ്പെടാ തുടങ്ങിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ജനറ കമ്പാർട്ട്മെന്റ് അന്വേഷിച്ചു നടന്ന എനിയ്ക്ക് ആളുക തിക്കിത്തിരക്കുന്ന, കയറാ സ്ഥലമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒരു കമ്പാർട്ട്മെന്റ് ആണ്കാണാ കഴിഞ്ഞത്. തിരക്കില്ലാത്ത കമ്പാർട്ട്മെന്റിലൊന്നും കയറാ ടി. ടി.. ഒട്ടനുവദിച്ചതുമില്ല. കാര്യങ്ങളുടെ കിടപ്പ് എനിയ്ക്ക് മനസ്സിലായില്ലെങ്കിലും ഞാ എങ്ങനെയൊക്കെയോ ജനറ കമ്പാർട്ട്മെന്റ്എന്ന സാധാ കമ്പാർട്ട്മെന്റിൽ കയറി തൂങ്ങിപ്പിടിച്ച് നിന്നു. അപ്പോഴും വലിയ ജനറൽ പോസ്റ്റ് ഓഫീസായിരുന്നു എന്റെ മനസ്സിൽ.


ണ്ടിഹിയിലെത്തുമ്പോ നേരം പുലർന്നതേ ണ്ടായിരുന്നുള്ളു. പ്ലാറ്റ്ഫോമിന്റെ താഴേയുള്ള പാളത്തിലാകെ മനുഷ്യമലം കുമിഞ്ഞു കൂടിക്കിടന്ന് നാറുന്നുണ്ടായിരുന്നു. ഇതെല്ലാം ൾക്കാർ ണ്ടിയിലിരുന്ന് സാധിക്കുന്നതാണ്‌. ഇങ്ങനെ ഉള്ളി ഇരുന്ന്വെളിക്ക് ഇറങ്ങുന്നവിദ്യ മനുഷ്യനു മാത്രം സ്വന്തം.  നാറുന്ന സാധനങ്ങ ന്റെ സമീപത്തു നിന്നും പോകണമെന്നും അത് കുറച്ചപ്പുറത്തോ അയൽവാസിയുടെ പറമ്പിലോ കിടന്നു നാറിയാ കുഴപ്പമില്ലെന്നും ഉള്ള ചിന്തയും മനുജനു മാത്രം സ്വന്തം! അതോ ഭാരതീയനു മാത്രമോ? കേരളീയ അക്കാര്യത്തി ഒരു മാതൃകാമനുഷ്യനാകാനാണ് സാധ്യത.


ഹിയിലെത്തിയ ഞാ ഹി കാണാനിറങ്ങി. ഹി ആദ്യമായി കാണുകയാണ്‌. മോഹിപ്പിക്കുന്ന കാഴ്ചകളുടെ നഗരമാണ്ഹി എന്ന് ഇടയ്ക്കൊക്കെമാതൃഭൂമി’യി കാണാം. കാഴ്ചക കാണാനുള്ള സമയം സമാഗതമായല്ലോ എന്ന് ഞാ സന്തോഷിച്ചു. ഇന്ത്യാ ഗെയ്റ്റും കുത്തബ്മീനാറും മറ്റും ണ്ടു നടന്ന ഞാ ഒടുവി ർദാർജിയുടെ ഭരണകേന്ദ്രം ക്ഷ്യമാക്കി നടന്നു. വെയിലത്ത് നടന്ന് തളർന്ന ഞാ ഒരു വലിയ കെട്ടിടം ണ്ട് ഞെട്ടിപ്പോയി. ‘ശിക്ഷാ മന്ത്രാലയ്എന്നായിരുന്നു അതിന്റെ മുന്നി എഴുതി വച്ചിരുന്നത്. ഹിയി ശിക്ഷിക്കുവാ മന്ത്രാലയം വരെ ണ്ട് എന്നറിയാത്ത ഞാ ഈശ്വരാ, എന്ന് വിളിച്ചു കൊണ്ട്  അന്തം വിട്ടു നിന്നു. ഒരു ശിക്ഷാ ഡയറക്റ്ററേറ്റും ഞാ അതിനടുത്തായി ണ്ടു. റോഡിലൂടെ നടന്നാ പിടിക്കപ്പെട്ടേക്കാമെന്ന് ഞാ ഭയന്നു. ശിക്ഷ ഉറച്ചതു തന്നെ എന്നു മനസ്സിലാക്കിയ ഞാ നടപ്പാതയുടെ ഓരം ചേർന്ന് നടന്നു. ഇടി വെട്ടിയവനെ നീർക്കോലി കടിച്ചപ്പോഴത്തെ അവസ്ഥയായിരുന്നു എനിയ്ക്കപ്പോ!

ഭയമോ സങ്കടമോ എന്താണ്എനിയ്ക്കപ്പോ തോന്നിയത് എന്ന് എനിയ്ക്ക് ഇപ്പോ  പറയാനാകുന്നില്ല. വീണ്ടും മുന്നോട്ട് നടന്ന എനിയ്ക്ക് ദൈവദൂതനെപ്പൊലെ ഒരു കെട്ടിടം മുന്നി കാണായി. “രക്ഷാ മന്ത്രാലയ്എന്നതി എഴുതി വച്ചിട്ടുണ്ടായിരുന്നു. അതെനിയ്ക്ക് വലിയ ആശ്വാസം നല്കി.ഒരു ശിക്ഷാ മന്ത്രാലയമുണ്ടെങ്കി ജനങ്ങളെ രക്ഷിക്കാ ഒരു രക്ഷാമന്ത്രാലയം വേണമെന്ന ർദാർജിയുടെ നീതിബോധത്തെ ഞാ ർവ്വത്മനാ ശ്ലാഘിച്ചു. സന്തോഷത്തോടെ ഞാ അവിടെ ണ്ട ഒരു ഹിന്ദിക്കാരനോട് രക്ഷാമന്ത്രാലയത്തെക്കുറിച്ച് ചോദിച്ചു. അയാ പലതും പറഞ്ഞ കൂട്ടത്തി കേട്ട ഒരു കാര്യം ന്റെ മനസ്സി ആശ്വാസത്തിന്റെ കുളിരു കോരിയിട്ടു. രക്ഷാമന്ത്രാലയത്തിന്റെ അധിപ നമ്മുടെ സാക്ഷാ .കെ. ന്റണി ആണെന്ന കാര്യമായിരുന്നു അത്.
കൂട്ടുകക്ഷി ഭരണത്തിന്റെ കുഴപ്പം എനിക്കപ്പോ മനസ്സിലായി. കേരളത്തി കേകോയും മുലീയും ഭരിക്കുന്ന പോലെയല്ലേ കേന്ദ്രത്തി മമതയും പവാറുമൊക്കെ ഭരിക്കുന്നത്. അപ്പോ ഒരു കൂട്ട ശിക്ഷിക്കാനിറങ്ങുന്നതും മറ്റൊരു കൂട്ട ഭക്ഷിക്കാനിറങ്ങുന്നതും തികച്ചും സ്വാഭാവികം; അതിനിടയി ന്റണിയെപ്പോലെയുള്ള പുണ്യവാളന്മാ രക്ഷിക്കാനും മറ്റും തുനിഞ്ഞിറങ്ങുന്നത് ജനങ്ങക്കെന്ത് ആശ്വാസമാണെന്നോ!

അപ്പോ രക്ഷിക്കലാണല്ലേ ഇദ്ദേഹത്തിന്ഹിയി പണി? പാവം........... എല്ലാവരേയും ശിക്ഷിക്കുന്ന നാട്ടി ആളുകളെ രക്ഷിക്കുക എന്നു പറയുന്നത് ചില്ലറ കാര്യമല്ല; എളുപ്പവുമല്ല. അതുകൊണ്ടൊക്കെയായിരിക്കും അദ്ദേഹത്തെ ഇപ്പോ കേരളത്തി കാണാത്തത് എന്നു ഞാ സമാധാനിച്ചു. വെറുതെയല്ല ആളുക അദ്ദേഹത്തെ തങ്കപ്പെട്ട മനുഷ്യനായി കണക്കാക്കുന്നത് എന്ന് ഞാ മനസ്സിലാക്കി. ആളുകളെ രക്ഷിക്കാ അദ്ദേഹത്തോടൊപ്പം ഞാനും ചേർന്നാലോ എന്ന് ഒരു വേള ഞാ ചിന്തിച്ചു. (എനിയ്ക്ക് ഒറ്റയ്ക്കുണ്ടോ ആളുകളെ രക്ഷിക്കാനാകുന്നൂ?) പക്ഷേ അദ്ദേഹം അടുത്ത രാഷ്ട്രപതിയാകുകയാണെങ്കി രക്ഷിക്കുന്ന പണി നിറുത്തുമെന്നും അദ്ദേഹത്തിന്റെ കൂടെ കൂടിയാ അപ്പോ ന്റെ കഞ്ഞിയി പാറ്റ വീഴുമെന്നും ഞാ എന്നെ ർമ്മപ്പെടുത്തി.

പിന്നെ ഞാനവിടെ നിന്നില്ല; ശിക്ഷാമന്ത്രാലയമുള്ള നാട്ടി നിന്നാ കഴുത്തി തല കാണില്ലെന്ന ഭയം മൂലം ഞാ വേഗം അവിടെ നിന്നും ഓടുന്ന ഒരു തീവണ്ടിയി കയറി രക്ഷപ്പെട്ടു.
                      xxxxxxxxxxxxxxxxxxxxxxxxxxxx

(
അമ്പത് ർഷം മലയാളം മാത്രം സംസാരിച്ച ഞാ പെട്ടെന്നൊരു ദിനം ഹിന്ദി പറയാ തുടങ്ങിയപ്പോഴുള്ള പ്രകമ്പനങ്ങളാണ് ദ്ദയായും  പ്രതീക്ഷയായും ശിക്ഷയായും മറ്റും ഇവിടെ ബഹിർഗ്ഗമിക്കുന്നത്. )