timepass എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
timepass എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

കുറ്റിച്ചൂൽ

പണ്ടൊക്കെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്. പ്രതിപക്ഷങ്ങൾ നിറുത്തുന്ന നല്ല എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളെ ആയിരുന്നു ഈ കുറ്റിച്ചൂലുകൾ തോൽപ്പിച്ചിരുന്നത്. കാലം പിന്നിട്ടതോടെ കോൺഗ്രസ്സിന്‌ അനായാസം സാധിച്ചിരുന്ന ഈ കഴിവ് പരിപൂർണ്ണമായി ഇല്ലാതാവുകയും കുറ്റിച്ചൂലുകളെല്ലാം തന്നെ ബി. ജെ. പി. യുടെ മുന്നിൽ തോറ്റു തുന്നം പാടുകയും ചെയ്തു. ഇതെന്താണ്‌ ഇങ്ങനെ സംഭവിക്കുന്നത് എന്ന ന്യായമായ ഒരു ഉത്ക്കണ്ഠ എന്നെ ഗ്രസിക്കുകയും ഞാനതിനെക്കുറിച്ച്‌ ഒരന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ്‌ ചൂലുകൾക്കും കുറ്റിച്ചൂലുകൾക്കും വന്നുപെട്ട അതിഗഹനമായ മൂല്യശോഷണം എന്റെ ശ്രദ്ധയിൽ പെട്ടത്.

കേരളീയരെ എ.പി. എൽ., ബി. പി.എൽ. എന്നിങ്ങനെ രണ്ടായിത്തിരിച്ച അടുത്ത കാലം വരെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം കൂടാതെ സകല മതസ്ഥരും ഒരുപോലെ ഉപയോഗിച്ചിരുന്നത് തെങ്ങിന്റെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന ചൂലുകളായിരുന്നു. അന്നൊക്കെ 3 തരം ചൂലുകളാണ്‌ ഉണ്ടായിരുന്നത്. തെങ്ങിൽ നിന്ന് വെട്ടിയെടുത്ത നല്ല മൂത്ത ഓലയുടെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന നല്ല നീളമുള്ള ചൂലുകളാണ്‌ ഇവയിൽ ആദ്യത്തെ ഇനം. ഇത് വീടിന്റെ അകം അടിച്ചുവാരി വൃത്തിയാക്കുന്നതിനാണ്‌ ഉപയോഗിച്ചിരുന്നത്. നല്ല നീളമുള്ളതുകാരണം ശരീരം കുനിയാതെ തന്നെ നിലം അടിച്ചുവാരാൻ ഇവ ഉപകരിക്കുമായിരുന്നു. അത്തരം ചൂലിന്റെ ചിത്രമാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

വീടിന്റെ സീലിങ്ങും ചുമരുകളും മുക്കും മൂലയും എല്ലാം അടിച്ചുവാരാൻ ഇത് ഉപയോഗിച്ചു വന്നു.  ഏതു വിഭാഗത്തിലുമുണ്ടല്ലോ ആഢ്യന്മാരും അധ:കൃതരും. ചൂലുകളിലെ ആഢ്യന്മാരാണിവ. വീടിന്റെ പൂമുഖത്ത് മാത്രമല്ല, വേണ്ടിവന്നാൽ പൂജാമുറിയിലും ഈ ചൂലുകൾക്ക് പ്രവേശനം സാധ്യമാണ്‌.  എങ്കിലും അടുക്കളയോട് ചേർന്നാണ് ഇവയുടെ പൊതുവായ വിശ്രമസ്ഥലം. അതുകൊണ്ടു തന്നെ അടുക്കളയിലെ ഒരുപാടു രഹസ്യങ്ങൾക്ക് ഈ ചൂലുകൾ സാക്ഷിയാണ്‌.  രഹസ്യങ്ങൾ മാത്രമല്ല സ്ത്രീകളുടെ ഒരുപാടു കണ്ണീരും മൂക്കീരും കൂടി ഈ ചൂലുകൾ കണ്ടുകാണും. പെണ്ണുങ്ങൾ അടുക്കളയിലിരുന്നാണല്ലോ കരയുക. ഈ ചൂൽ പക്ഷേ പുരപ്പുറം തൂക്കാനൊന്നും ഉപയോഗിച്ചിരുന്നില്ല. അന്നൊക്കെ പുത്തനച്ചിയായിരുന്നു പുരപ്പുറം തൂത്തുകൊണ്ടിരുന്നത്. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്നൊരു പഴഞ്ചൊല്ലു തന്നെ അന്നുണ്ടായിരുന്നു.

ഉപയോഗിക്കും തോറും നീളം കുറയുക എന്നത് ചൂലുകളുടെ ഒരു ജനിതകസ്വഭാവമാണ്‌. അങ്ങനെ, കുറേ കാലം അടിച്ചുവാരാൻ ഉപയോഗിച്ചു കഴിയുമ്പോഴാണ്‌ ഒരു സാധാരണ ചൂൽ നീളം കുറഞ്ഞ് കുറ്റിച്ചൂലാകുന്നത്.  അത്തരം ഒരു കുറ്റിച്ചൂലാണ്‌ താഴെ ചിത്രത്തിലുള്ളത്. ചൂലുകളിലെ മദ്ധ്യവർഗ്ഗമാണിവ. ഇതാണ് രണ്ടാമത്തെ ചൂല്. ഇവരുടെ സ്ഥാനം വീടിനു പുറത്താണ്‌. മുറ്റം വൃത്തിയാക്കലാണ്‌ ഇവയുടെ പ്രധാന ജോലി. പറമ്പുകൾ അടിച്ചുവാരാനും ഈ കുറ്റിച്ചൂലുകളാണ് നിയോഗിക്കപ്പെട്ടിരുന്നത്. നല്ല ശക്തിയും ധാരാളം അനുഭവജ്ഞാനവും ഈ കുറ്റിച്ചൂലുകൾക്ക് കൈമുതലാണ്‌. ഉമ്മറം മുതൽ അടുക്കളവരെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിച്ചതിന്റെ ഗുണമാണത്.












മുറ്റത്തെ മണ്ണും പൊടിയും മാത്രമല്ല കല്ലും കട്ടയും വരെ തൂത്തുമാറ്റാൻ ഈ കുറ്റിച്ചൂലുകൾക്കാവും. അതുപോലെ മനുഷ്യസമൂഹത്തിലെ വേണ്ടാത്തരങ്ങളൊക്കെ പാടെ ഉന്മൂലനം ചെയ്യാനായിരിക്കും കോൺഗ്രസ്സുകാർ കുറ്റിച്ചൂലുകളെ രാഷ്ട്രീയത്തിലേക്കിറക്കി വിട്ടിട്ടുണ്ടാകുക.

കുറ്റിച്ചൂലുകൾ കുറേ ഉപയോഗിച്ചുകഴിയുമ്പോൾ അവയുടെ നീളം വളരെ കുറഞ്ഞ് വീണ്ടും കുറ്റിയാകും. അവയ്ക്ക് പിന്നെ മുറ്റമടിച്ചു വാരാനുള്ള കെൽപ്പില്ലാതാകും. എങ്കിലും അവയുടെ ശക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടുണ്ടാകില്ല. കക്കൂസുകളിലായിരുന്നു പിന്നീടവയുടെ സ്ഥാനം. ൿളോസറ്റ് അടിച്ചു വൃത്തിയാക്കുക എന്നതാണ്‌ പിന്നീടവയുടെ ജോലി. ചൂലുകളിൽ അധ:കൃതസ്ഥാനമാണ്‌ ഇവയ്ക്കുള്ളത്. ഇതാണ് മൂന്നാമത്തെ തരം ചൂല്.  അധ:കൃതരാണെങ്കിലും ഇവയ്ക്ക് എവിടേയും സംവരണം ഏർപ്പെടുത്തപ്പെട്ടിട്ടില്ല.  ക്ഷേത്രങ്ങളും പൂജാമുറികളും, എന്തിന് വീടിന്റെ വരാന്ത പോലും ഇവയ്ക്ക് വർജ്ജ്യമാണ്. കക്കൂസിൽ കുറേ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ ഇവയുടെ ജീവിതോദ്ദേശം പരിപൂർണ്ണമാകുകയും ആരെങ്കിലും അതിനെ വല്ല തെങ്ങിൻകുഴിയിലോ വാഴക്കുഴിയിലോ വലിച്ചെറിയുകയും ചെയ്യും.

കക്കൂസിലെ ക്‌ളോസറ്റ് കഴുകുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ഗാന്ധിജിയെയാണ്. അദ്ദേഹം സ്വയം കക്കൂസ് കഴുകിയിരുന്നുവത്രെ. അദ്ദേഹത്തിനതാകാം. ലോകപ്രശസ്തർക്ക് എന്താ ചെയ്തു കൂടാത്തത്? നമ്മൾക്ക് പറ്റിയ പണിയല്ല അത്.  രാഷ്ട്രപിതാവാക്കുമെങ്കിൽ നമ്മളും, ഒരുപക്ഷേ, അത് ഒരു കൈ നോക്കുമായിരുന്നു.  കയ്യിൽ ധാരാളം പണവും ജോലി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളും ഉള്ളപ്പോൾ നമ്മൾ ഇത്തരം പണികൾ പയറ്റുന്നത് ശരിയല്ല തന്നെ.

വീട്ടിലും പരിസരത്തുമായി ഈർക്കിൽചൂലുകൾ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുമ്പോഴായിരുന്നു പ്ളാസ്റ്റിക്കിന്റെ രംഗപ്രവേശം.  സമൂഹത്തിലും ജനമദ്ധ്യത്തിലും സമൂലമായ മാറ്റം വരുത്താൻ ഈ പ്‌ളാറ്റിക്കുകൾക്കായി.  സാധാരണ ഗതിയിൽ സമൂഹത്തിൽ ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാൽ പ്‌ളാസ്റ്റിക്കിന്റെ കാര്യത്തിൽ ഇതുണ്ടായില്ല. ജാതിമതഭേദമെന്യേ, ആബാലവൃദ്ധം ജനങ്ങൾ പ്ളാസ്റ്റിക്കിനെ ഹൃദയത്തിലും കൈകളിലും ഏറ്റുവാങ്ങി. രാവിലെ എഴുന്നേറ്റാൽ പല്ലു തേക്കാനുപയോഗിക്കുന്ന ടൂത്ബ്രഷ് മുതൽ രാത്രിയിൽ കിടക്കാനുള്ള പായ വരെ പ്ളാസ്റ്റിക്കിനു വഴി മാറി. ഭൂമിയും പരിസരവും മലീമസമായെങ്കിലും ജീവിതം സൗകര്യപ്രദവും ആഹ്‌ളാദപൂർണ്ണവും ആയിത്തീർന്നു. ആനന്ദലബ്ദിക്കിനിയെന്തു വേണം?

തെങ്ങുകൾക്കെല്ലാം മണ്ഡരിരോഗം ഉണ്ടാകുകയും നാട്ടുകാർ തെങ്ങെല്ലാം വെട്ടിക്കളയുകയും ചെയ്യുമെന്ന സത്യം മുൻകൂട്ടിക്കാണാന്മാത്രം ദീർഘദൃഷ്ടി ഉള്ളവരായിരുന്നു പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ കമ്പനികൾ.  അവർ പ്‌ളാസ്റ്റിക്ക് കൊണ്ട് വിവിധങ്ങളായ ചൂലുകൾ ഉണ്ടാക്കി വിറ്റു. ചൂലുകൾക്ക് ഒത്തുചേർന്നു പ്രവർത്തിക്കാനുള്ള മുറം എന്ന ഉപകരണവും പ്‌ളാസ്റ്റിക്കിനാൽ നിർമ്മിതമായി. കേരളത്തിൽ തെങ്ങുകൾ ധാരാളമുണ്ടെന്നോ തങ്ങളുടെ പൂർവ്വീകർ ഈർക്കിൽചൂലുകളാണ് ഉപയോഗിച്ചിരുന്നതെന്നോ ഉള്ള തിരിച്ചറിവില്ലാതെ എല്ലാവരും പ്‌ളാസ്റ്റിക് ചൂലുപയോഗിക്കാൻ തുടങ്ങി.  ഇന്ന് വിവിധ തരത്തിലുള്ള പ്‌ളാസ്റ്റിക് ചൂലുകൾ പ്രചാരത്തിലുണ്ട്. പ്രചുരപ്രചാരം നേടിയ രണ്ടിനങ്ങളാണ് താഴെ ചിത്രത്തിൽ ഉള്ളത്. ഇവയെ ബ്രഷുകൾ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ഇന്ന് വീട് ഭരിക്കുന്ന കുടുംബിനികൾ ചൂൽ എന്ന പേർ നൽകി അവയെ ചൂലായി ഉപയോഗിക്കുന്നു. ചൂലിന്റെ ഒരു ഗുണവും ഇല്ലാത്ത ഇത്തരം ബ്രഷുകളെ ചൂൽ എന്നു വിളിക്കുന്നവരെ ചൂലേ എന്നു വിളിക്കാൻ എനിയ്ക്കു മടിയില്ലെങ്കിലും ആരും വിളി കേൾക്കില്ല എന്നാണെന്റെ അനുമാനം.

ഈയിടെ എന്റെ ഭാര്യയും ഒരു പ്ളാസ്റ്റിക് ചൂൽ വാങ്ങി. അതാണ് ഈ കുത്തിക്കുറിപ്പിനാധാരം. അതു വാങ്ങാതിരിക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്താതിരുന്നില്ല. വീടിന്റെ മുറ്റത്ത് കിടക്കുന്ന നല്ല തെങ്ങോലകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.  നല്ല ഈർക്കിൽ ചൂൽ ഒന്ന് ലീവ് കഴിഞ്ഞു പോകുന്നതിനു മുമ്പ് ഞാനുണ്ടാക്കിത്തരാം എന്നു ഞാനെന്റെ ഭാര്യയോട് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ടൈൽ ഇട്ട നിലം അടിച്ചുവാരാൻ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമത്രെ. അതു കേട്ടപ്പോൾ പണ്ടു കുറവൻ പറഞ്ഞതാണ്‌ എന്റെ ഓർമ്മയിൽ വന്നത്. വീട്ടുകാരിക്ക് ഒരു സ്റ്റാറ്റസ് ഒക്കെ വേണമെങ്കിൽ വീട്ടിൽ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമെന്നാണ്‌ ഭാര്യ പറഞ്ഞതിന്റെ അർത്ഥം. വിവാഹജീവിതം എന്ന സംയുക്തപദത്തിന്‌ ഒത്തുതീർപ്പ് എന്നാണല്ലോ എന്റെ നിഖണ്ഡുവിലെ അർത്ഥം. അതുകൊണ്ട്, മറുത്തൊന്നും പറയാതെ പ്ളാസ്റ്റിക് ചൂൽ വാങ്ങാനുള്ള സമ്മതം ഞാൻ അറിയിച്ചു. ജീവിതത്തിൽ ഒരു ഭാര്യ മാത്രം ഉള്ളവർ ഇതുപോലെ എന്തെല്ലാം ഒത്തുതീർപ്പുകൾക്ക് തയ്യാറാകുന്നുണ്ടാകും!

ഡിക്ഷനറിയുടെ കാര്യം പറഞ്ഞപ്പോഴാണ് ദാമ്പത്യം എന്ന വാക്കും അതിലുണ്ടല്ലോ എന്നു ഞാൻ ഓർത്തത്. അതിന്റെ അർത്ഥം കൊടുത്തിരിക്കുന്നത് 'വിട്ടുവീഴ്ച' എന്നാണ്. മറ്റുള്ളവർക്കുവേണ്ടി സ്വന്തം നിലപാടിൽ വെള്ളം ചേർക്കുന്നത് വലിയൊരു വീഴ്ചയായതു കൊണ്ടായിരിക്കും ഇത്തരം നിലപാടുകളെ വിട്ടുവീഴ്ച എന്നു പറയുന്നത്. 

പ്‌ളാസ്റ്റിക് ബ്രഷുകൾ ഉൾപ്പെടുന്ന പ്‌ളാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാക്കി വിറ്റത് പ്രധാനമായും ബിജെപിയുടെ ശക്തിശ്രോതസ്സായ വ്യവസായികളായിരുന്നു.  അപ്പോൾ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് പ്രാമുഖ്യം ലഭിക്കുക എന്നത് സ്വാഭാവികമാണല്ലോ.  അങ്ങനെയാണ് കുറ്റിച്ചൂലുകൾ തോൽക്കുകയും ബിജെപിക്കാർ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറുകയും ചെയ്തത്.

അരവിന്ദ് കെജ്രിവാളിനു മാത്രമാണ് പിന്നീട് ഈർക്കിൽ ചൂലുകൾക്ക് ഒരു ശാപമോക്ഷം നൽകാൻ കഴിഞ്ഞത്.പക്ഷേ അതദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഒതുങ്ങി നിന്നു. പ്‌ളാസ്റ്റിക്കിനെ തൊടാൻ അദ്ദേഹത്തിന്റെ ഗവണ്മെന്റിനു കഴിഞ്ഞില്ല. പ്‌ളാസ്റ്റിക് നിരോധനത്തിനെതിരേ ഡൽഹിയിൽ മുൻ ഗവണ്മെന്റ് കൊണ്ടുവന്ന നിയമങ്ങൾക്ക് കോടതിയുടെ വിലക്കുണ്ട് എന്നതു തന്നെ കാരണം. പ്‌ളാസ്റ്റിക്കിനെ വെല്ലാൻ ആർക്കും സാധ്യമല്ലെന്നു മാത്രമല്ല ജനങ്ങൾ അതിന്റെ അടിമകളായി മാറുകയും ചെയ്തിരിക്കുന്നു. ജീവിതവും ഭൂമിയും ഇപ്പോൾ പ്‌ളാസ്റ്റിക് മയമായിരിക്കുന്നു. 

2015, ജൂൺ 21, ഞായറാഴ്‌ച

കമന്റ് ബോക്സ് തുറന്നു

പണ്ട് ഒരു ഭൂതം തന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒരു കുടത്തിനകത്ത് അകപ്പെടുകയും കടലിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളം കഴിയാൻ ഇടയാകുകയും ചെയ്തു. എങ്ങനെയും ആ കുടത്തിൽ നിന്ന് രക്ഷപ്പെടാൻ ആ ഭൂതം ആഗ്രഹിച്ചു. പക്ഷേ നടന്നില്ല.  ആദ്യത്തെ നൂറുകൊല്ലം കഴിഞ്ഞപ്പോൾ ഭൂതമൊരു ശപഥമെടുത്തു.തന്നെ രക്ഷിക്കുന്നതാരായാലും അവനെ  ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നായിരുന്നു ആ ശപഥം. എന്നാല്‍ അവനെ രക്ഷിക്കാന്‍ ആരും വന്നില്ല. ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഴുവന്‍ നിധികളും നല്‍കുമെന്ന്‍ അവന്‍ തീരുമാനിച്ചു. പക്ഷേ ആരും അവന്റെ രക്ഷക്കെത്തിയില്ല. പിന്നെയും നൂറു കൊല്ലം കഴിഞ്ഞപ്പോള്‍, തന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ അവന്‍ ഉറപ്പിച്ചു. പക്ഷേ ഫലം നാസ്തി. നാനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി. പക്ഷേ ആരും വന്നില്ല.അപ്പോഴേക്കും അവനു ജീവിതം മടുത്തിരുന്നു. ഇനി തന്നെ ആരു രക്ഷിച്ചാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ അവന്‍ ഉഗ്രശപഥം ചെയ്തു. പറഞ്ഞിട്ടെന്തു കാര്യം? അതും നടന്നില്ല.

അങ്ങനെയിരിക്കേയാണ് ക്രിസ്തുവർഷം 2004 ഡിസംബർ 26-ന്, ലോകത്ത് ആദ്യമായി ഒരു വലിയ സുനാമി ഉണ്ടാകുന്നത്. കടലിനടിയിൽ പല കോലാഹലങ്ങളും നടന്നു. പാറക്കെട്ടുകൾ കൂട്ടിമുട്ടി. വലിയ പാറക്കഷണങ്ങൾ കടലിന്റെ പല ഭാഗത്തായി ചിതറി വീണു.  അതിൽ ഒരു കഷ്ണം വീണത് ഈ ഭൂതം കിടക്കുന്ന കുടത്തിന്മേലായിരുന്നു. കുടം പൊട്ടി. ഭൂതം പുറത്തിറങ്ങി. കരയിലെത്തിയ അവന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. ടി. വി. മൊബൈൽ ഫോൺ, ഇന്റെർനെറ്റ്, ബ്ലോഗ്, ഫെയ്സ്ബുക്ക്, മെട്രോ ട്രെയ്ൻ... ഒന്നും അവനു മനസ്സിലായില്ല. കാലത്തിന്റെ ഒരു മാറ്റം... എന്തു ചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി.

കാലത്തിനൊത്തു കോലം കെട്ടുക തന്നെ. അവൻ ഒരു ആളിന്റെ രൂപമെടുത്തു. "ആൾരൂപൻ"

കൊള്ളാം! രൂപത്തിനൊത്ത പേരു തന്നെ.

ഇനിയെന്ത്? അവൻ ചിന്തിച്ചു. നൂറ്റാണ്ടുകൾ കടലിൽ കിടന്നതല്ലേ? ആ അനുഭവങ്ങൾ എഴുതുക തന്നെ.

എവിടെ എഴുതും? എങ്ങനെ എഴുതും?

അതിനല്ലേ ബ്ലോഗ്! അവന്റെ മനസ്സാക്ഷി അവനെ ഓർമ്മപ്പെടുത്തി. എന്തും എഴുതിക്കോ. പത്രം വേണ്ട, പബ്ലിഷർ വേണ്ട, എഡിറ്റർ വേണ്ട...എന്നാലോ ആവശ്യത്തിനു വായനക്കാരെ കിട്ടുകയും ചെയ്യും....

അവനു സന്തോഷമായി.. അവൻ എഴുത്തു തുടങ്ങി....... തന്റെ വി'കൃതി'കൾ അവൻ ഓരോന്നായി ബ്ലോഗിൽ പ്രകാശിപ്പിച്ചു തുടങ്ങി.

തന്റെ കൃതികൾ ജനങ്ങൾ വായിക്കുന്നതും അഭിപ്രായം പറയുന്നതും അവൻ സ്വപ്നം കണ്ടു.  അവരുടെ അഭിപ്രായങ്ങൾക്കായി അവൻ കണ്ണു തുറന്നിരുന്നു.....

തന്റെ ബ്ലോഗ് പോപ്പുലറാകുന്നതും ഹിറ്റാകുന്നതുമൊക്കെ അവൻ മനസാ കണക്കു കൂട്ടി. അവസരങ്ങൾ, ആദരങ്ങൾ... എല്ലാം അവൻ മനസ്സിൽ കൊണ്ടു നടന്നു....

ഫലം നാസ്തി... ആരും അവന്റെ ബ്ലോഗ് വായിച്ചില്ല. പകരം വല്ല പോങ്ങന്റേയും നിരക്ഷരന്റേയും ഒക്കെ ബ്ലോഗുകൾ ജനങ്ങൾ വായിച്ചു കൊണ്ടിരുന്നു.

ഇനിയെന്ത്? ഭൂതം ചിന്തിച്ചു. ഒരു പഞ്ചവൽസരം കഴിഞ്ഞമ്പോൾ തന്റെ ബ്ലോഗ് ജനകീയമാക്കാൻ അവൻ തീരുമാനിച്ചു. അവൻ തന്റെ ബ്ലോഗിനെ തനിമലയാളത്തിൽ ലിസ്റ്റ് ചെയ്തു.

ഊം.. ഹും.... ഫലം നാസ്തി... അവന്റെ ബ്ലോഗ് വായിക്കാൻ ആരും വന്നില്ല.

ഇനിയെന്ത്? മറ്റൊരു പഞ്ചവൽസരം കൂടി അവൻ കാത്തു നിന്നു; എന്നിട്ട് ചെറിയ കുട്ടികൾ വീട്ടിന്റെ മുറ്റം നിറയെ അവിടെയും ഇവിടെയും അപ്പി ഇട്ടു വയ്ക്കുന്നത് പോലെ അവൻ പല ബ്ലോഗ്കളിലും കയറി കമന്റെഴുതി. ബ്ലോഗിലെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു അവന്റെ ലക്ഷ്യം...

എന്നിട്ടും കാര്യം നടന്നില്ല. അവനു ക്ഷമ കെട്ടു... മറ്റൊരു പഞ്ചവൽസരം കഴിയുമ്പോൾ അവൻ അവന്റെ സ്വഭാവം ആവർത്തിച്ചു. ഇനി തന്റെ ബ്ലോഗ് ആരും വായിക്കേണ്ടെന്നു അവൻ തീർച്ചയാക്കി. ഇനി വായിച്ചാലും ആരും അഭിപ്രായം പറയേണ്ടെന്നു അവൻ കരുതി.. അവൻ അവന്റെ ബ്ലോഗിലെ കമ്ന്റ് ബോക്സ് നീക്കം ചെയ്തു...

ഇപ്പോൾ ന്യൂജനറേഷന്റെ കാലമല്ലേ? ബ്ലോഗിന്റെ പുഷ്കലകാലത്ത് അവിടെ എത്തിപ്പെടാൻ പറ്റിയില്ലല്ലോ എന്നും കരഞ്ഞുകൊഞ്ഞ് ചില പിള്ളേർ അപ്പോഴേക്കും ബൂലോഗത്തെത്തിയിരുന്നു. അവർക്ക് ഈ ഭൂതത്തിന്റെ ബ്ലോഗിൽ കമന്റെഴുതണമത്രെ. കഷ്ടം.....



പാവം... അവൻ വെറുമൊരു ഭൂതമല്ലേ? (വർത്തമാനമോ ഭാവിയോ ആണെങ്കിൽ എന്തെങ്കിലും ചിന്തിക്കാനെങ്കിലും കാണും. ഇതാണെങ്കിൽ ചെയ്യാനൊന്നുമില്ല.) ഭൂതത്തിന്റെ മനസ്സലിഞ്ഞു. അവൻ തന്റെ കമന്റ് ബോക്സ് തുറക്കാൻ തീർച്ചയാക്കി.

ഫാദേഴ്സ് ഡേ, ഇന്റർനാഷനൽ യോഗാ ഡേ എന്നീ മുഹൂർത്തങ്ങൾ ഒത്തു വരുന്ന ജൂൺ 21ന് അവന്റെ ബ്ലോഗിലെ കമന്റ് ബോക്സ് ബോളിവുഡ് താരം ഷാ രൂഖ് ഖാൻ   ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്തു......

ഇനി ഇപ്പോൾ തീരുമാനിക്കേണ്ടത് ന്യൂ ജനറേഷൻ ബ്ലോഗർമാരാണ്; ഈ ഭൂതത്തിന്റെ കമന്റ് ബോക്സിൽ വല്ലതും എഴുതണോ എന്ന്!


2015, ജനുവരി 13, ചൊവ്വാഴ്ച

ഒരു തീവണ്ടിയാത്ര

ആറു വർഷമായി ഞാൻ കേരളത്തിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. കേരളത്തിലേക്ക് എന്നത് കൃത്യമായിട്ട് പറഞ്ഞാൽ കണ്ണൂരിലേക്ക്. സഹധർമ്മിണിയാണെങ്കിൽ കൊല്ലത്തിൽ മൂന്നും നാലും തവണ യാത്ര ചെയ്യുന്നതും വിരളമല്ല. ആദ്യമൊക്കെ ആകാശമാർഗ്ഗേണയായിരുന്നൂ യാത്ര. പക്ഷേ കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് ചാർജ് താരതമ്യേന കൂടുതലായതിനാലും നെടുമ്പാശ്ശേരി വഴിയുള്ള കണ്ണൂർ യാത്ര അത്ര സുഖകരമല്ലാത്തതിനാലും ഞാൻ പിന്നീട് തീവണ്ടി തന്നെ ശരണം എന്ന് തീരുമാനിക്കുകയായിരുന്നു.  മാത്രമല്ല, തീവണ്ടിയാകുമ്പോൾ യാത്രാചെലവ് താരതമ്യേന കുറവും രണ്ടു ദിവസം സുഖമായി കിടന്നുറങ്ങാൻ സൗകര്യം തരുന്നതും കൂടിയായിരുന്നു. തീവണ്ടിയുടെ അപ്പർ ബെർത്തിൽ കേറി കിടന്നാൽ രാവായാലും പകലായാലും ആരും ഒന്നും ചോദിക്കുകയില്ല. ഭക്ഷണം കഴിക്കുന്നത് വേണ്ടെന്ന് വയ്ക്കണം എന്ന ഒരു ബുദ്ധിമുട്ടേ എനിയ്ക്ക് തോന്നിയിട്ടുള്ളൂ. എന്നാലും കണ്ണൂരിൽ തീവണ്ടി ഇറങ്ങുമ്പോൾ വേഷം ആകെ അലങ്കോലമായിട്ടുണ്ടാകും. രണ്ടു ദിവസം നനയ്ക്കാതെയും കുളിക്കാതെയും പല്ലു തേക്കാതേയും കിടന്നതല്ലേ; അപ്പോൾ അങ്ങനെയേ വരൂ. എന്റെ ഈ വിഷമം കണ്ടിട്ടായിരിക്കണം കണ്ണൂരുകാർ അവിടെ ഒരു വിമാനത്താവളം പണിയാം എന്ന് തീർച്ചയാക്കിയത്. അതല്ലാതെ മറ്റൊരു കാരണവും ഞാൻ ആലോചിച്ചിട്ട് കാണുന്നില്ല. അവിടത്തുകാർ കണ്ണൂർ വിമാനത്താവളത്തിനെതിരേ സമരം ചെയ്യാത്തതും കേസു കൊടുക്കാത്തതുമൊക്കെ എന്നോടുള്ള ഒരു അനുകമ്പ കൊണ്ടായിരിക്കുമെന്നാണ് ഞാൻ ആത്മാർത്ഥമായും കരുതുന്നത്. അല്ലെങ്കിൽ പിന്നെ അവരും നമ്മുടെ ആറന്മുളക്കാരെപ്പോലെ പെരുമാറുമായിരുന്നില്ലേ? കോഴിക്കോട്ടും മംഗലാപുരത്തും എയർപോർട്ടുള്ളപ്പോൾ ഇനി ഇവിടെ ഈ കണ്ണൂരിൽ അത് വേണ്ട എന്നവർ പറഞ്ഞില്ലല്ലോ?

അതെന്തായാലും അതിന്റെ ഗുണം മുഴുവൻ കിട്ടാൻ പോകുന്നത് ഗൾഫ് മലയാളികളായ വടക്കേ മലബാറിലെ പ്രവാസികൾക്കാണ്. അവർക്കിനി നേരേ നാട്ടിൽ വന്നിറങ്ങാം. അല്ലെങ്കിൽ കോഴിക്കോട്ടോ മംഗലാപുരത്തോ ഒക്കെ ഇറങ്ങി വണ്ടിയും വള്ളവും ഒക്കെ പിടിച്ച് വേണമായിരുന്നൂ വീട്ടിലെത്താൻ. ഗൾഫിൽ നിന്നുള്ള സ്വർണ്ണബിസ്ക്കറ്റും മറ്റു കുണ്ടാമണ്ടികളും തൂക്കിപ്പിടിച്ച് ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തുന്നത് മട്ടന്നൂരിലെ വിമാനത്താവളത്തിന്റെ പണി തീരുന്നതോടെ അവസാനിക്കും. പിന്നെ എന്തൊരു സൗകര്യമായിരിക്കുമെന്നോ അവർക്ക് നാട്ടിലെത്താൻ! അവരെല്ലാം ഇപ്പോഴേ ഒരു പക്ഷേ അഡ്വാൻസ് ബുക്കിങ്ങ് നോക്കാൻ തുടങ്ങിയിട്ടുണ്ടാകും.

പണ്ടൊക്കെയാണെങ്കിൽ ബോംബേയിലേയോ മദ്രാസിലെയോ മലയാളിയെ മറുനാടൻ മലയാളിയായും പ്രവാസിയായും മറ്റും പരിഗണിക്കുമായിരുന്നു; വീടു വിട്ടുള്ള ഏതു വാസവും പ്രവാസമായിരുന്നു. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് മാറിത്താമസിക്കുന്നത് പോലും പ്രവാസമായിരുന്നു. പക്ഷേ ഈ ഗൾഫ് നാടുകളാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെ മലയാളികളെ പ്രവാസികളല്ലാതാക്കിയത്. ഇപ്പോൾ വിദേശത്തെ മലയാളികൾ മാത്രമാണ്  പ്രവാസികൾ.  "ഭാരതീയ പ്രവാസീ ദിവസ്" ആഘോഷിക്കാൻ വിദേശത്തു നിന്നല്ലാതെ ഉത്തരേന്ത്യയിൽ നിന്ന് എന്നെപ്പോലെ ആരെയെങ്കിലും വിളിക്കുന്നുണ്ടോ? ഇതു തന്നെ പോരെ ഞങ്ങളൊന്നും പ്രവാസികളല്ല എന്നതിന് തെളിവ്?  Non-Resident Indian (NRI) എന്നതല്ലേ ഇപ്പോൾ പ്രവാസി എന്ന വാക്കിന് മലയാളത്തിലുള്ള അർത്ഥം? ഉത്തരപ്രദേശത്ത് താമസിക്കുന്ന ഈയുള്ളവന്റേതും പ്രവാസമാണെന്ന് ഈയുള്ളവനല്ലേ അറിയൂ? പക്ഷേ അത് മറ്റുള്ളവർ സമ്മതിച്ചു തരുമോ എന്തോ? ശരിക്കും പറഞ്ഞാൽ, ഉത്തരേന്ത്യയിൽ താമസിക്കുന്നവനെ 'മറുനാടൻ' മലയാളി എന്നും ഗൾഫിൽ താമസിക്കുന്നവനെ 'മരുനാടൻ' മലയാളി എന്നും വേണം വിളിക്കാൻ. പക്ഷേ അതിനവർ സമ്മതിക്കുമോ ആവോ. എന്തായാലും ഞാൻ തർക്കിക്കാൻ ആളല്ല; കാരണം എന്നെ വിളിക്കാൻ ഞാനൊരു പേര് കണ്ടു വച്ചിട്ടുണ്ട്; 'ഉപ്രവാസി' എന്നാണത്; 'ത്തർ പ്രദേശ് (ഉപ്ര) വാസി' എന്നതിന്റെ ചുരുക്കമാണ് അത് എന്നറിയുമ്പോൾ ആരും തർക്കിക്കാനൊന്നും വരില്ല.

എന്തായാലും പ്രവാസിയെപ്പോലെ എപ്പോഴും വിമാനത്തിൽ കയറേണ്ട കാര്യം ഉപ്രവാസിക്ക് ല്ലല്ലോ. അതുകൊണ്ടാണ് ഈ ക്രിസ്മസ് അവധിക്ക് നാട്ടിൽ വരാൻ ഞാൻ തീവണ്ടിയെ ശരണം പ്രാപിച്ചത്.  ക്രിസ്മസ് തിരക്ക് കഴിയുമ്പോൾ തീവണ്ടിയിൽ സീറ്റ് കിട്ടാൻ എളുപ്പമായിരിക്കും എന്ന ചിന്തയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത്തിരി വൈകി. ഡിസംബർ 26ന് യാത്ര ചെയ്യാൻ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നവംബർ 4ന് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷക്ക് വിപരീതമായി, കൺഫേംഡ് ടിക്കറ്റിന് പകരം കിട്ടിയത് വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് ആയിരുന്നു. വെയിറ്റിങ്ങ് ലിസ്റ്റ് പൊസിഷൻ - 73. ഒറ്റയ്ക്കാണല്ലോ യാത്ര; അത് RAC ആകുമെന്നും പതുക്കെ കൺഫേംഡ് ആകുമെന്നും സുഖമായി യാത്ര ചെയ്യാമെന്നും ഞാൻ കരുതി.  ടിക്കറ്റ് ബുക്ക് ചെയ്ത് മിനിറ്റുകൾ കഴിയുമ്പോഴുണ്ട് മകന്റെ ഫോൺ കോൾ. " ക്രിസ്മസ് അവധിയല്ലേ? അച്ഛാ, ഞാനും വരുന്നൂ, നാട്ടിലേക്ക്"

പിന്നെ വൈകിയില്ല, ഞാൻ ഉടനെ അവനും ടിക്കറ്റ് ബുക്ക് ചെയ്തു. അതും വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് ആയിരുന്നു. വെയിറ്റിങ്ങ് ലിസ്റ്റ് പൊസിഷൻ - 83. സീറ്റ് സ്ഥിരപ്പെട്ടു കിട്ടുമെന്നുള്ള പ്രതീക്ഷയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.  കുറേ ദിവസം കഴിഞ്ഞപ്പോൾ രണ്ടു ടിക്കറ്റും RAC ആയി. അപ്പോഴാണ് രണ്ടു പേർക്കും അടുത്തടുത്ത് സീറ്റ് കിട്ടിയിരുന്നൂ എങ്കിൽ നന്നായിരുന്നു എന്നെനിയ്ക്ക് തോന്നിയത്. ഉടനെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട്  IRCTCയ്ക്ക് കത്തെഴുതി. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.


To: India Railway Catering and Tourism Corporation Limited
Sent: Tuesday, December 23, 2014 6:46 PM
Subject: Accommodation in same compartment


Dear Sirs,

See the PNR number and ticket details in the table below. These tickets belong to me and my son. We are travelling together in the train. KINDLY PROVIDE US ACCOMMODATION IN THE SAME COMPARTMENT EVEN IF THEY ARE RAC SEATS. Kindly do the needful.

Transaction ID
PNR Number
From
TO
Date of Journey
Date of Booking
093460020x
21644327x2
NZM
CAN
26-12-2014
04-11-2014
093449920x
284016217x
NZM
CAN
26-12-2014
04-11-2014

Regards,

മറുപടി പ്രതീക്ഷിക്കുന്നുവെങ്കിൽ IRCTCയ്ക്ക് വേണം മെയിൽ അയയ്ക്കാൻ എന്ന് അവരുടെ ഉടനെയുള്ള മറുപടി കണ്ടപ്പോൾ തോന്നി. മറുപടി ഇപ്രകാരമായിരുന്നു.

From: "care@irctc.co.in"
Sent: Tuesday, December 23, 2014 9:04 PM
Subject: Re: Accommodation in same compartment


Dear Customer,
Please note that your reservation request is processed by the centralized Passenger Reservation System (PRS) of Railways and allotment of accommodation is done by the System without any manual intervention. The berths are allotted based on the system logic, depending on availability at that point of time. Further the reservation through the Internet is being done against the general quota and specific accommodation is not earmarked for the purpose of Internet reservations.
Please note that at the time of journey you can request the fellow-passengers for change of the seats. It is not possible to change the berth after booking.
Thanks & Regards
Executive,Customer care
care@irctc.co.in
Ph: 011-23340000

അവരുടെ മറുപടി എന്നെ തൃപ്തനാക്കിയില്ല. ചാർട്ട് തയ്യാറാക്കുമ്പോൾ രണ്ടു ടിക്കറ്റുകൾക്ക് അടുത്തടുത്ത് സീറ്റ് കൊടുക്കാനാകുമെന്ന് ഞാൻ വിശ്വസിച്ചു. അതുമൂലം ഞാൻ വീണ്ടും അവർക്ക് എഴുതി. അത് ഇങ്ങനെയായിരുന്നു.


To: "care@irctc.co.in"
Sent: Wednesday, December 24, 2014 9:09 AM
Subject: Re: Accommodation in same compartment


Dear Sir,
Thanks for the prompt reply. Our tickets were wait-listed and now they are RAC. I thought that the seats of RAC tickets are allocated manually and hence my request. If both of us are given the RAC seats at the same place it would have been good.  Thanks once again.
Regards,

ഇത്തവണ IRCTCയിലെ തന്നെ  മറ്റൊരാളാണ് മറുപടി തന്നത്. അയാൾക്ക് ഞാനെഴുതിയതിന്റെ പൊരുൾ മനസ്സിലായില്ലെന്ന് തോന്നുന്നു. അയാൾ റെയിൽവേയുടെ റിസർവ്വേഷൻ നിയമങ്ങൾ മറുപടിയായി എഴുതി വച്ചു. അതിങ്ങനെയായിരുന്നു. 

From: "care@irctc.co.in"
Sent: Wednesday, December 24, 2014 12:49 PM
Subject: Re: Re: Accommodation in same compartment
Dear Customer,
Please note that R.A.C. means Reservation against Cancellation. On completion of confirmed quota the passengers are kept under R.A.C. It means that the confirmed seats are not available and on cancellation of berths, waitlisted passengers are allotted confirmed seats. Journey fare, reservation charge and supplementary charge if any, will be collected. Vacant berth due to cancellation in the reservation office if any, shall be allotted to R.A.C. passengers. During travel also, vacant berths due to cancellation shall be allotted to R.A.C. passengers. If berth is not provided, R.A.C. passenger has to travel in the seat only. The R.A.C. system is available in 2A, 3A,FC and SL classes only.
Thanks & Regards
care@irctc.co.in
Ph: 011-23340000

ഞാൻ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ വീണ്ടും അവർക്ക് മെയിൽ ചെയ്തു. അതിപ്രകാരമായിരുന്നു.
 
To: "care@irctc.co.in"
Sent: Wednesday, December 24, 2014 2:50 PM
Thanks for the prompt reply. Our tickets were wait-listed and now they are in RAC position. I thought that the seats of RAC tickets are allocated manually and hence my request.   
I am talking about 2 RAC tickets. Ticket 1 is in RAC position. You will be accommodating this passenger in a compartment. Ticket 2 is also in RAC position. You will be accommodating this passenger also in a compartment. I only requested that, if possible, accommodate these two tickets in the same compartment. I did not find any reason for it to be difficult if it is not done automatically. If it is not possible leave it. 

ഞാനെഴുതിയത് ഇത്തവണ അവർക്ക് മനസ്സിലായി. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മാത്രമാണ് തങ്ങളുടെ ജോലി എന്നും സീറ്റ് അലോട്ട് ചെയ്യുന്നത് റെയിൽവേ ആണെന്നും അവരോട് പറഞ്ഞാൽ ഒരു പക്ഷേ എന്റെ ആഗ്രഹം നടന്നേക്കുമെന്നും അവർ മറുപടിയായി എന്നെ അറിയിച്ചു. ആ മറുപടി ഇപ്രകാരമായിരുന്നു. 

From: "care@irctc.co.in"
Sent: Thursday, December 25, 2014 7:59 AM
Subject: Re: Re: Re: Accommodation in same compartment
Dear Customer,
With regard to your mail, we would like to inform you that IRCTC is the Web Interface for Indian Railways Ticketing System (Passenger Reservation System-PRS), which provides a facility to book ticket through Internet.  Further the reservation through the Internet is being done against the general quota and specific accommodation is not earmarked for the purpose of Internet reservations. 
Please note that all matters related to trains/fares/refund/routes/scheduling/seat allocation etc are managed by Indian Railways only. Since your complaint/suggestion comes within the purview of Indian Railways, any general suggestions/complaints can be also be addressed to 
http://customercare.indianrailways.gov.in/criscm/home.seam
Thanks & Regards
Executive (Customer Care)
Care@Irctc.co.in
Ph 011-39340000

മെയിൽ കിട്ടിയ ഞാൻ റെയിൽവേക്ക് ഒരു മെയിൽ ചെയ്തു. അതിപ്രകാരമായിരുന്നു. 

To: "webmaster.portal@cris.org.in"
Sent: Thursday, December 25, 2014 12:17 PM
Subject: Accommodation in same compartment
Dear Sirs,
Transaction ID
PNR Number
From
TO
Date of Journey
Date of Booking
Current Position
093460020x
21644327x2
NZM
CAN
26-12-2014
04-11-2014
RAC 58
093449920x
284016217x
NZM
CAN
26-12-2014
04-11-2014
RAC 53
See the PNR number and ticket details in the table above. Both tickets are now RAC. These tickets belong to me and my son. We are travelling together in the train. When allotting seats for these RAC tickets, KINDLY PROVIDE US ACCOMMODATION IN THE SAME COMPARTMENT. Kindly do the needful.
Regards,

അപ്പോൾ ചാർട്ട് തയ്യാറാക്കാൻ ഒരു ദിവസമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.  ആ മെയിലിന് എനിയ്ക്ക് മറുപടിയൊന്നും ലഭിച്ചില്ല. "മൗനം സമ്മത ലക്ഷണം" എന്നാണല്ലോ പൊതുചൊല്ല്. അതുകൊണ്ട് രണ്ടു പേർക്കും ഒരേ കമ്പാർട്ട്മെന്റിൽ സീറ്റു കിട്ടും എന്ന പ്രതീക്ഷയിൽ ഞാനിരുന്നു. 
26ന് ചാർട്ട് തയ്യാറായതും എനിയ്ക്ക് SMS ലഭിച്ചതും ഏതാണ്ട് ഒരുമിച്ചായിരുന്നു. എന്റെ മെയിൽ അവർ കാണാതിരിക്കുകയോ കണ്ടെങ്കിൽ അവഗണിക്കുകയോ ചെയ്തെന്നായിരുന്നു എന്റെ അനുഭവം. എനിയ്ക്ക് S4 കമ്പാർട്ട്മെന്റിലും മകന് S5 കമ്പാർട്ട്മെന്റിലും ആയിരുന്നു ബർത്തുകൾ കിട്ടിയത്. കിട്ടിയതായി എന്നു കരുതിക്കൊണ്ട് ഞങ്ങൾ രണ്ടു കമ്പാർട്ട്മെന്റുകളിലായി കയറി ഇരിപ്പായി. 

രാത്രി 12 മണിക്ക് വണ്ടി നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുമ്പോൾ എന്റെ കമ്പാർട്ട്മെന്റിൽ എട്ടോ പത്തോ പേരേ ഉണ്ടായിരുന്നുള്ളു. അവരെല്ലാം തന്നെ സൈഡ് ബെർത്തുകളിലാണിരുന്നതും. കമ്പാർട്ട്മെന്റ് എന്താണിങ്ങനെ കാലിയായി കിടക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. 

വളരെ താഴ്ന്ന അന്തരീക്ഷോഷ്മാവ്, സ്പീഡിൽ ഓടുന്ന വണ്ടി, വിജനമായ കമ്പാർട്മെന്റ് ... തണുപ്പ് അസഹ്യമാവാൻ കൂടുതലെന്തെങ്കിലും വേണോ? യാത്രകളിൽ ഒരു പുതപ്പ് കരുതാൻ മടിക്കുന്ന ഞാൻ സീറ്റിലിരുന്ന് വിറച്ചു. ഉറക്കം വന്നതേയില്ല. നഗ്നമായ കൈയിലൂടേയും കാല്പാദത്തിലൂടേയും ശരീരത്തിലേക്ക് തണുപ്പ് അരിച്ചു കയറുമ്പോൾ എങ്ങനെ ഉറക്കം വരാനാണ്‌? കമ്പിളി കൊണ്ട് പുതച്ചുമൂടിക്കിടക്കുന്നവരെ നോക്കി കമ്പാർട്ട്മെന്റിൽ ഞാൻ അങ്ങുമിങ്ങും നടന്നു. കയ്യിൽ കരുതിയ ചൂടുള്ള കാപ്പിയെടുത്ത് ഞാൻ സൗകര്യം പോലെ കുടിച്ചു.

രാവിലെ 6 മണിക്ക് വണ്ടി കോട്ട ജംഗ്ഷനിൽ എത്തുമ്പോൾ മാത്രമല്ല അവിടന്ന് പുറപ്പെടുമ്പോഴും എന്റെ കമ്പാർട്ട്മെന്റ് പഴയതുപോലെ വിജനമായിരുന്നു. ഇതെന്തേ ഇങ്ങനെ എന്ന് എന്റെ മനസ്സപ്പോഴും സംശയാലുവായി. എന്റെ നിർദ്ദേശം അനുസരിച്ച് മകൻ എന്റെ അടുത്തൊരു ബർത്തിൽ വന്നുകിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

10 മണിയോടെ വണ്ടി മദ്ധ്യപ്രദേശിലെ രത്ലാം സ്റ്റേഷനിലെത്തിയപ്പോൾ അഭൂതപൂർവ്വമായാണ്‌ ആളുകൾ കമ്പാർട്ട്മെന്റിലേക്ക് തള്ളിക്കയറിയത്. തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞാലുള്ള പോലെയായിരുന്നു ആളുകളുടെ തിക്കും തിരക്കും. അവരിൽ ആണുങ്ങളും പെണ്ണുങ്ങളും വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും കുഞ്ഞുങ്ങളും എല്ലാം ഉണ്ടായിരുന്നു. നമ്മൾ “ആബാലവൃദ്ധം ജനങ്ങൾ” എന്നു പറയാറില്ലേ? അതു തന്നെ. ഒരു പത്തു നൂറു പേരുണ്ടാകും എല്ലാവരും കൂടി. തിക്കും തിരക്കും സഹിക്കാതെ എന്റെ മകൻ ക്ഷണനേരം കൊണ്ടാണ്‌ അവന്റെ സീറ്റിലേക്ക് ഓടി രക്ഷപ്പെട്ടത്. ഇറങ്ങി നടക്കാൻ സ്ഥലം കാണാതെ ഞാൻ സൈഡ് അപ്പർ ബെർത്തിൽ തന്നെ ഇരിപ്പുറപ്പിച്ചു. അടുത്തു കണ്ട ഒരു ചെറുപ്പക്കാരനോട് ഞാൻ അവരുടെ ലക്ഷ്യം തിരക്കി. ഗോവ എന്നായിരുന്നു മറുപടി. അവരെല്ലാം സാമ്പത്തികമായി നല്ല നിലയിലാണെന്നാണ്‌ കാഴ്ചയിൽ  നിന്ന് എനിയ്ക്ക് തോന്നിയത്. പലരുടെ കയ്യിലും വലിയ 3ജി ഫോണുകളുണ്ടായിരുന്നു. യാത്രക്കാർ എല്ലാവരും വളരെ സന്തുഷ്ടരായി കാണപ്പെട്ടു.

സമയം സന്ധ്യയായപ്പോൾ ഞാനിരുന്ന കമ്പാർട്ട്മെന്റ് ഒരു ക്രൈസ്തവലോകമാകുന്നതാണ്‌ ഞാൻ കണ്ടത്. പ്രായമായവരെല്ലാം അവരവരുടെ ബാഗുകളിൽ നിന്ന് ബൈബിൾ പുറത്തെടുത്തു. പലരുടേയും കയ്യിൽ കുരിശു പിടിപ്പിച്ച മുത്തുമാല കാണായി. അവരെല്ലാം ക്രിസ്ത്യാനികളാണെന്ന വസ്തുത എനിയ്ക്ക് താമസംവിനാ മനസ്സിലായി. (അതുവരെ ഞാൻ കരുതിയിരുന്നത് അവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു. അങ്ങനെ അല്ലെന്ന് കരുതാനുള്ള യാതൊന്നും എനിയ്ക്ക് ദൃശ്യമായിരുന്നില്ല. പല സ്ത്രീകളും നെറ്റിയിൽ പൊട്ടും വച്ചിരുന്നു.) പിന്നീടങ്ങോട്ട് ഒരു മണിക്കൂറോളം മത്സരിച്ചുള്ള പ്രാർത്ഥനകളായിരുന്നു. മാലയിലെ മുത്തുകളെണ്ണിക്കൊണ്ട് ഒരാൾ ചൊല്ലിക്കൊടുക്കും; മറ്റുള്ളവർ ഏറ്റുപാടും. എന്തൊരു ശബ്ദമായിരുന്നു കമ്പാർട്ട്മെന്റിലപ്പോൾ. എന്നെപ്പോലെ ചിലർ അവിടെ ഇരിപ്പുണ്ടെന്ന കാര്യം അവർ തീർത്തും അവഗണിച്ചു. ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായ ഞാൻ അപ്പോൾ ന്യൂനപക്ഷത്തിന്റെ നിസ്സഹായതയോടെ ആ കമ്പാർട്ട്മെന്റിൽ ഇരുന്നു.

ഞാൻ ആലോചിച്ചു. ഇവരെല്ലാം ഈ അടുത്ത കാലത്ത് ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയവരാകും. ക്രിസ്ത്യാനിയാകുന്നതുമായി ബന്ധപ്പെട്ട വല്ല ചടങ്ങുകൾക്കുമാകാം ഇവരിപ്പോൾ ഗോവയിലേക്ക് പോകുന്നത്. അല്ലെങ്കിൽ, ക്രിസ്ത്യാനിയായതിന്റെ പ്രതിഫലമായി അതിന്റെ ദല്ലാളന്മാർ ഒരുക്കിക്കൊടുത്ത ഒരു തീർത്ഥയാത്രയുമാകാം അത്. വെറുതെ കിട്ടുന്ന ഒരു വിനോദയാത്ര ആരാ വേണ്ടെന്നു വയ്ക്കുക? ഈ കമ്പാർട്ട്മെന്റിൽ തന്നെ ഇവർ പത്തു നൂറു പേരുണ്ട്. ഇനി ഇതുപോലെ വേറേയും കമ്പാർട്ട്മെന്റിൽ ഇത്തരക്കാർ കാണുമോ?

ഒന്നുറപ്പാണ്‌. ഇവർ അവരുടെ നാട്ടിൽ തിരിച്ചെത്തുമ്പോൾ കൂടുതൽ ഹിന്ദുക്കൾ മതം മാറാൻ തയ്യാറായേക്കും. അത്രക്കുണ്ട് ഇവരുടെ സന്തോഷവും പെരുമാറ്റങ്ങളും. ഏതോ ഒരു പുതിയ ലോകത്തെത്തിപ്പെട്ടതുപോലുണ്ട് അവരുടെ കാട്ടിക്കൂട്ടലുകൾ. ഹിന്ദുവിനെ ഹിന്ദുമതത്തിൽ പിടിച്ചു നിർത്തുന്ന ഒരു ശക്തിയും ഇല്ലെന്നിരിക്കേ, ഹിന്ദുവിനെ ഹിന്ദുമതത്തിൽ നിന്ന് പിടിച്ച് മാറ്റാനുള്ള പ്രബലശക്തികൾ ഉണ്ടെന്നിരിക്കേ ഇത്തരം മതം മാറ്റങ്ങൾ അനുസ്യൂതം തുടരും. ഗോവയും മദ്ധ്യപ്രദേശും ഭരിക്കുന്നത് ബി. ജെ.പി. ആയിട്ടും ....... എന്നും ഞാനപ്പോൾ ഓർത്തു. നാട്ടിൽ ‘ഘർ വാപ്പസി’ക്കെതിരേ നടക്കുന്ന പുരോഗമന(?)ക്കാരുടെ ആക്രോശങ്ങളും ഞാനപ്പോൾ ഓർത്തു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലെല്ലം ഒരു കാലത്ത് ഹിന്ദുക്കൾ മാത്രമാണല്ലോ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർത്തു. മഷിയിട്ടു നോക്കിയാൽ പോലും ഇപ്പോഴവിടങ്ങളിൽ ഒരു ഹിന്ദുവിനെ കാണാൻ കിട്ടുകയില്ലല്ലോ എന്നും ഞാൻ ഓർത്തു. ഹിന്ദുമതത്തിൽ നിന്നുള്ള മതം മാറ്റങ്ങൾ കാണാതെ ‘ഘർ വാപ്പസി’ മാത്രം കാണുന്ന മതേതരന്മാരുടെ ബുദ്ധിവൈഭവവും ഞാനപ്പോൾ ഓർത്തു. കുഴിയാനയെ കാണുന്നവർ ആനയെ കാണാതെ പോകുന്നതിലെ വൈരുദ്ധ്യം ഞാൻ ഓർത്തു. ഇതെല്ലാം ഓർത്തുകൊണ്ടിരുന്ന ഞാൻ എപ്പോഴാണെന്നറിയില്ല അറിയാതെ ഉറങ്ങിപ്പോയി. അതങ്ങനെയേ വരൂ; തലേ ദിവസം ഉറങ്ങാതിരുന്നതല്ലേ?

രാവിലെ ഉറക്കമുണരുമ്പോൾ വണ്ടി ഗോവയിലെത്താറായിരുന്നു. യാത്രക്കാർ എല്ലാവരും അവരുടെ കെട്ടും ഭാണ്ഡവും പാക്ക് ചെയ്യുകയാണ്‌. മഡ്ഗാവിൽ അവരെല്ലാം ഇറങ്ങുമ്പോൾ ഞാൻ മുഖം തിരിച്ചിരുന്നു. സഹജീവികളാണ്‌ ഇവരെല്ലാം എന്ന് ചിന്തിക്കാനെനിക്കായില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്‌ അവർ അവിടെ ഇറങ്ങിയപ്പോൾ എനിയ്ക്ക് തോന്നിയത്. ഇനി എപ്പോഴാണാവോ ഇവരുടെ മടക്കയാത്ര?

മഡ്ഗാവിൽ നിന്ന് വണ്ടി പുറപ്പെടുമ്പോൾ കമ്പാർട്ട്മെന്റ് വിജനമായിരുന്നു....... ഹസ്രത്ത് നിസാമുദ്ദീനിലെപ്പോലെ. പിന്നീട് കമ്പാർട്ട്മെന്റിൽ ആളുകൾ കയറിയത് വണ്ടി മംഗലാപുരത്തെത്തിയപ്പോഴായിരുന്നു. കൊല്ലൂരിൽ മൂകാംബികാദർശനം കഴിഞ്ഞു മടങ്ങുന്നവരായിരുന്നു മിക്കവരും.

വണ്ടി കേരളത്തിലേക്ക് കടക്കുമ്പോൾ ചുംബനസമരം കഴിഞ്ഞ് ആദ്യമായിട്ടാണല്ലോ ഞാൻ വീണ്ടും ഇവിടെ എത്തുന്നത് എന്ന് ഞാൻ ഓർത്തു. കേരളത്തിലെ സ്ത്രീകളും ചെറുപ്പക്കാരികളും ഇപ്പോൾ ചുംബനത്തിനുള്ള സ്വാതന്ത്ര്യം നേടിയവരായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ചുംബനസമരം വിജയമായിരുന്നെങ്കിൽ അങ്ങനെയല്ലേ കരുതാനൊക്കൂ? ഞാൻ കണ്ണൂരിൽ വണ്ടി ഇറങ്ങുമ്പോൾ സ്ത്രീകളാരെങ്കിലും വന്ന് എന്നെ ചുംബിച്ചേക്കാമെന്നും ചെറുപ്പക്കാരികളാരെങ്കിലും വന്ന് എന്നെ കെട്ടിപ്പിടിച്ചേക്കാമെന്നും ഒക്കെ ഞാൻ സന്ദേഹിച്ചു. മോൻ കൂടെയുള്ളപ്പോൾ അങ്ങനെ വല്ലതും സംഭവിക്കുന്നത് മോശമാണെന്ന് ഞാനപ്പോൾ കരുതി. വീട്ടിൽ വെറുതെ ഇരിക്കുന്നതുകൊണ്ട് ചുണ്ടെല്ലാം മരവിച്ചുപോകുന്നതുകൊണ്ടായിരിക്കും ഈ സ്ത്രീകൾ ചുംബനസമരമെന്നു പറഞ്ഞ് പുറത്തിറങ്ങുന്നതെന്ന് ഞാൻ ഊഹിച്ചു. തൊട്ടും പിടിച്ചും കൂടെ നില്ക്കാൻ ഒരു പുരുഷൻ കൂടെ ഇല്ലെങ്കിൽ സ്ത്രീകൾ ഇമ്മാതിരി കോപ്രായങ്ങൾ കാട്ടിക്കൂട്ടുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കും “ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്ന് മനു പറഞ്ഞു വച്ചത് എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒരു വയസ്സനാണെന്നും എന്റെ വേഷം തികച്ചും മുഷിഞ്ഞതാണെന്നും ഇതൊന്നും സ്ത്രീകളെ ആകർഷിക്കാൻ പറ്റിയതല്ലെന്നും ഉള്ള ചിന്തയും എനിയ്ക്കപ്പോൾ ഉണ്ടായി. അതുകൊണ്ടു തന്നെ, ചുംബിക്കാൻ വരുന്ന സ്ത്രീകൾക്കായി കാത്തു നില്ക്കാതെ, വണ്ടി കണ്ണൂരിലെത്തിയപ്പോൾ ഞാൻ വേഗം വണ്ടിയിറങ്ങി സ്റ്റേഷനു പുറത്തു കടന്നു. ഞാൻ ചിന്തിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാകാത്ത മോൻ എന്നെ നിശ്ശബ്ദനായി പിന്തുടരുകയും താമസംവിനാ ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

2008, ജൂലൈ 19, ശനിയാഴ്‌ച

കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസ്സും

കൃഷ്ണന്‍ കുട്ടിയുടെ സുഹൃത്ത്‌ കുഞ്ഞച്ചന്‌ സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കോണ്‍ഗ്രസ്സിലാണ്‌ വിശ്വാസം.
അല്ലെങ്കിലും അതങ്ങനെയേ വരൂ, കാരണം സായിപ്പു തുടങ്ങിയതാണെങ്കിലും നമുക്കു കിട്ടിയ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക്‌ വളരെ വലുതല്ലേ!
നെഹ്രുവിനും കോണ്‍ഗ്രസ്സിലായിരുന്നല്ലോ വിശ്വാസം. അദ്ദേഹത്തിന്‌ മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി എന്തൊക്കെയോ ഇടപാടുണ്ടായിരുന്നെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌.

കുറേ കാലം മുമ്പ്‌ കേരളത്തിലെ കുറേ പേര്‍ പാര്‍ട്ടിനേതൃത്വത്തെ ധിക്കരിച്ച്‌ ഒരു കേരള പാര്‍ട്ടി ഉണ്ടാക്കി. പക്ഷേ അവരാ പാര്‍ട്ടിയ്ക്ക്‌ മലയാളം പേരൊന്നുമല്ലാ കൊടുത്തത്‌. സംസ്ഥാനത്തിന്റെ പേരിനോട്‌ ചേര്‍ത്ത്‌ കോണ്‍ഗ്രസ്സ്‌ എന്നെഴുതുകയായിരുന്നു. കോണ്‍ഗ്രസ്സിലാണല്ലോ അവര്‍ക്കും താല്‍പ്പര്യം.

കൃഷ്ണന്‍ കുട്ടിയുടെ മറ്റു കൂട്ടുകാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരാണ്‌. അവരുടെ പഴയ നേതാക്കള്‍ പണ്ട്‌ ഒളിവിലൊക്കെ കഴിഞ്ഞവരാണ്‌. അക്കാലത്ത്‌ അവര്‍ക്കും കോണ്‍ഗ്രസ്സ്‌ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ കൂട്ടുകാരും ഇടയ്ക്കൊക്കെ അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.

കുറച്ചുമുമ്പ്‌ DIC-K എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു. DICK പിന്നീട്‌ കോണ്‍ഗ്രസ്സിലുള്ള താല്‍പര്യം കാരണം കോണ്‍ഗ്രസ്സില്‍ അലിഞ്ഞില്ലാതായി.

പക്ഷേ കൃഷ്ണന്‍ കുട്ടി വിശ്വസിയ്ക്കുന്നത്‌ നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ തുടങ്ങിയ പാര്‍ട്ടിയിലാണ്‌. കൃഷ്ണന്‍ കുട്ടിയ്ക്ക്‌ അല്‍പ്പം വര്‍ഗ്ഗീയ ചായ്‌വ്വുണ്ടെന്നാണ്‌ എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌. നാടന്‍ ഭാഷ, നാടന്‍ ഭക്ഷണം, നാടന്‍ നേതാക്കള്‍ എന്നിങ്ങനെ എല്ലാം നാടനായിട്ടാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ജീവിതം.

ഭരണഭാഷ മലയാളത്തിലായിത്തുടങ്ങിയപ്പോഴാണ്‌ തന്റെ പാര്‍ട്ടിയുടെ പേരും മലയാളത്തിലാക്കിയാല്‍ കൊള്ളാമെന്ന് നമ്മുടെ കുഞ്ഞച്ചന്‌ തോന്നിയത്‌.
കൃഷ്ണന്‍ കുട്ടി മലയാളമേ പറയൂ എന്നു കുഞ്ഞച്ചനറിയാം. അങ്ങനെയാണ്‌ തന്റെ പാര്‍ട്ടിയുടെ പേര്‌ മലയാളാത്തിലാക്കാന്‍ അയാള്‍ കൃഷ്ണന്‍ കുട്ടിയെ സമീപിച്ചത്‌.

കൃഷ്ണന്‍ കുട്ടിയ്ക്കും കുഞ്ഞച്ചനെ സഹായിയ്ക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
കോണ്‍ഗ്രസ്സ്‌ എന്നത്‌ മലയാളത്തിലെഴുതിയാല്‍ തനിയ്ക്കെന്താ നഷ്ടം?

കൃഷ്ണന്‍ കുട്ടി പതുക്കെ തന്റെ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം ഡിക്ഷനറി കയ്യിലെടുത്ത്‌ കോണ്‍ഗ്രസ്സ്‌ എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ തന്നെ രണ്ടുമൂന്നര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.
കൃഷ്ണന്‍ കുട്ടി എല്ലാം നോക്കി. പക്ഷേ മലയാളം അര്‍ത്ഥം നോക്കാന്‍ മെനക്കെട്ടില്ല. അതിനുമുമ്പേ ഡിക്ഷനറി വലിച്ചെറിഞ്ഞ്‌ മുറ്റത്തേയ്ക്കിറങ്ങി.
കൃഷ്ണന്‍ കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
"കുഞ്ഞച്ചാ, എനിയ്ക്കും കോണ്‍ഗ്രസ്സിലാണ്‌ താല്‍പര്യം."

2008, ജൂൺ 30, തിങ്കളാഴ്‌ച

ഒരു എഴുത്ത്‌

പ്രിയപ്പെട്ട കൃഷ്ണന്‍കുട്ടി,

കഴിഞ്ഞ ആഴ്ച ഞാന്‍ നിങ്ങളുടെ തിരുവനന്തപുരത്തു വന്നിരുന്നു. വന്നപാടെ ആദ്യം ചെയ്തത്‌ സെല്ലില്‍ നിന്നെ വിളിക്കുകയാണ്‌. പക്ഷെ "താങ്കള്‍ വിളിയ്ക്കുന്ന സബ്‌സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്‌" എന്ന മറുപടിയാണ്‌ എയര്‍റ്റെല്ലിലെ കിളിനാദം എന്നെ അറിയിച്ചത്‌. 'താങ്കളുടെ ശബ്ദത്തില്‍' വോയ്സ്‌ മെയില്‍ബോക്സില്‍ സന്ദേശം രേഖപ്പെടുത്താവുന്നതാണെന്ന അവരുടെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചതുമില്ല.
എന്റെ അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ ജോലി പ്രശ്നത്തോടനുബന്ധിച്ച്‌ അവിടത്തെ പട്ടം പി.എസ്‌. സി. ആപ്പീസിലായിരുന്നു ഞാന്‍ വന്നത്‌. ഇതിനുമുമ്പ്‌ പല തവണ നീ എന്നെ തിരുവനന്തപുരത്തേയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും വരാന്‍ പറ്റാതെ പോകുകയായിരുന്നു. തിരിച്ചു പോരാന്‍ നേരത്തും നീയെന്ന സബ്‌സ്ക്രൈബര്‍ പ്രതികരിയ്ക്കാതിരിക്കുകയൊ പരിധിയ്ക്കു പുറത്തു പോകുകയോ ചെയ്ത കാരണം നിന്നെയൊട്ടു കാണാനും പറ്റിയില്ല. ഏതായാലും എന്റെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനത്തെ കുറിച്ചു നിന്നെയൊന്നറിയിക്കാനാണ്‌ ഈ എഴുത്ത്‌. അതു മാത്രമല്ല, വല്ലപ്പോഴും എന്തെങ്കിലും എഴുതിയില്ലെങ്കില്‍ പണ്ടു പഠിച്ച അക്ഷരങ്ങളൊക്കെ മറന്നു പോകുകയും ഇല്ലേ?

ഞാന്‍ PSCആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകസമയം ആയിട്ടുണ്ടായിരുന്നില്ല. അവിടെ കുറെ നേരം നിന്നു മുഷിഞ്ഞ ഞാന്‍ പുറത്തൊക്കെ ഒന്നു നടന്നു നോക്കാമെന്നു കരുതി പുറത്തിറങ്ങി. അത്ഭുതമെന്നു പറയട്ടെ ഞാന്‍ നടന്നെത്തിയത്‌ മരപ്പാലത്തിലാണ്‌. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, അതും കേരളം പോലെ പുരോഗമിച്ച ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തില്‍ മരപ്പാലമോ എന്നു ഞാന്‍ അതിശയിച്ചു. ഞാന്‍ മരപ്പാലത്തിലാണ്‌ എന്നറിയാമായിരുന്നെങ്കിലും സംശയം തീര്‍ക്കാനായി എതിരേ വന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു.
"ഇതു മരപ്പാലമാണോ?"
അതെ എന്നു പറഞ്ഞും എന്നെ രൂക്ഷമായി ഒന്നു നോക്കിയും അയാള്‍ വരുന്ന വേഗത്തില്‍ കടന്നു പോയി. തലസ്ഥാനവാസികളുടെ ദുര്‍ഗതിയോര്‍ത്ത്‌ എനിക്കു സങ്കടം വന്നു. എന്നാണാവോ ഈ മരപ്പാലത്തിനു പകരം ഒരു സിമന്റു പാലമോ കോണ്‍ക്രീറ്റ്‌ പാലമൊ ഇവിടെ വരുക? അധികം വൈകാതെ ഒരു ഇരുമ്പു പാലമെങ്കിലും ഇവിടെ വരണേ എന്നു ഞാന്‍ ശ്രീപത്മനാഭനോടു പ്രാര്‍ഥിച്ചു. ആലപ്പുഴയിലെ ഇരുമ്പുപാലവും പുനലൂരിലെ തൂക്കുപാലവും അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.തലസ്ഥാനത്തു വന്നിട്ട്‌ മരപ്പാലത്തിലൂടെയൊക്കെ ഞാന്‍ പോയി എന്നു നാട്ടില്‍ പോയി പറഞ്ഞാല്‍ എന്തു മോശമാണ്‌. അതുകൊണ്ട്‌ മരപ്പാലത്തില്‍ കൂടി നടക്കുക എന്ന ബുദ്ധിമോശം കാട്ടാതെ ഞാന്‍ തിരിച്ചു നടന്നു.

തിരിച്ചു PSC ആപ്പീസിലെത്തുമ്പോഴും അവിടെ സമയം ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു.കഷ്ടം, ഞാന്‍ എത്തിപ്പെട്ടത്‌ പൊട്ടക്കുഴിയിലായിരുന്നു. "തലസ്ഥാനത്തും പൊട്ടക്കുഴിയോ? ഞാന്‍ അത്ഭുതപ്പെട്ടു.തിരുവനന്തപുരത്തുകാരുടെ കഷ്ടാവസ്ഥയില്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ഈ പൊട്ടക്കുഴിയൊന്നും മാറ്റിക്കൊടുക്കാത്ത ജനകീയസര്‍ക്കാരിനെക്കുറിച്ച്‌ എനിക്കു പുച്ഛം തോന്നി.സംശയം തിര്‍ക്കാനയി അടുത്തു കണ്ട ഒരു ചായപ്പീടികയില്‍ കയറി ഞാന്‍ ചോദിച്ചു.
"ഇതു പൊട്ടക്കുഴിയാണോ?"
അതെ എന്ന ചായക്കാരന്റെ മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട്‌ ഞാന്‍ ഒരു വഴിപോക്കനോടും ചോദ്യം ആവര്‍ത്തിച്ചു. അതെ എന്നു അയാളും തലയാട്ടി. "ആട്ടെ, നിങ്ങള്‍ക്കെങ്ങോട്ടാ പോകേണ്ടത്‌? "
അയാള്‍ എന്നോടു ചോദിച്ചു. ഉടനെ എനിക്കു മറുപടിയൊന്നും വന്നില്ല. പക്ഷേ മുന്നില്‍ നോക്കിയപ്പോള്‍ ഒരു ആശുപത്രിയിലേയ്ക്കുള്ള സൈന്‍ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു.
ഞാന്‍ ഉടനെ പറഞ്ഞു. "ആശുപത്രിയിലേക്കാണ്‌." "
എങ്കില്‍ വലത്തോട്ടു തിരിഞ്ഞു പൊയ്ക്കോളൂ, ആസ്പത്രി മുറിഞ്ഞപാലത്തിനടുത്താണ്‌."
ഇതു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അന്തം വിട്ടു.
ഈശ്വരാ, ഈ മുറിഞ്ഞ പാലം നന്നാക്കാന്‍ പോലും ഈ സര്‍ക്കാറിനാവില്ലേ? എന്നു എന്റെ മനസ്സാക്ഷി എന്നോടു ചോദിച്ചു. ഏതായാലും ഞാന്‍ മുന്നോട്ടു നടന്നു.
ഞാന്‍ മുന്നോട്ടു നടക്കവേ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട്‌ വലിയ വീടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. പരസ്പരം മത്സരിച്ചു നിര്‍മ്മിച്ചതുപോലെയുണ്ട്‌ കാണാന്‍.
ഭംഗിയുള്ള വീടുകള്‍.
ഒന്നിന്റെ ഗെയ്റ്റില്‍ "അമ്പടീ" എന്ന് ഇംഗ്ലിഷില്‍ എഴുതി വച്ചിട്ടുണ്ട്‌. മറ്റേ വീടിന്റെ ഗെയ്റ്റില്‍ ഇംഗ്ലിഷില്‍ എഴുതിവച്ചത്‌ "ആരടീ" എന്നാണ്‌. അതല്ലെങ്കിലും ഒരാള്‍ അമ്പടീ എന്നു പറയുമ്പോള്‍ മറ്റേയാള്‍ ആരടീ എന്നു തന്നെ പറയുന്നതാണതിന്റെയൊരു ശരി.
ഞാന്‍ മുന്നോട്ടു തന്നെ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയും പിന്നെ ഒരു പാലവും എന്റെ കണ്ണില്‍ പെട്ടു. പാലം മുറിഞ്ഞതാണോ എന്നൊന്നും നോക്കാന്‍ ഞാന്‍ അവിടെ നിന്നില്ല. അത്ര മോശമായിരുന്നു പാലത്തിനടിയിലെ വെള്ളം. നഗരത്തിലെ എല്ലാ അഴുക്കും പേറി മലിനമായ ആ ജലം നോക്കിനില്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ വേഗം തിരിച്ചു നടന്നു.

വീണ്ടും PSC ആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ ആപ്പീസിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഞാനും അവരിലൊരാളായി അതിനകത്തു കടന്നു. എനിക്കവിടെ അധിക സമയമൊന്നും നില്‍ക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ കാര്യമല്ലേ, എന്തു ചെയ്യാം? എന്റെ കാര്യം ഒരു ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്‌. അതിപ്പോഴൊന്നും ശരിയാവുന്ന മട്ടില്ല.

"ചുവപ്പു നാട" ആരിട്ട പേരാണാവോ ഇത്‌? ഇംഗ്ലീഷില്‍ വേണമെങ്കില്‍ റെഡ്‌ റിബ്ബണ്‍ എന്നും പറയാം.

ചുവപ്പുനാടയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കാര്യം ഓര്‍ത്തത്‌. ആദ്യം ഞാന്‍ കരുതിയത്‌ ഡറാഡൂണ്‍ എക്സ്പ്രസ്സ്‌ പോലെ ഒരു യാത്രാ വണ്ടിയാണ്‌ അത്‌ എന്നാണ്‌. പിന്നീട്‌ എനിക്കു അങ്ങനെ ചിന്തിച്ചതിന്റെ ബുദ്ധിമോശം മനസ്സിലായി. ചുവപ്പു നാടയുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഗവണ്മെന്റിന്റെ സദുദ്യമമായിരിക്കും അതെന്നു ഞാന്‍ ചിന്തിച്ചു. ജനങ്ങളെയല്ല മറിച്ചു ഉദ്യോഗസ്ഥന്മാരേയാണ്‌ ചുവപ്പുനാടയുടെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. ചുവപ്പുനാടയുടെ കുരുക്കില്‍ പെട്ട്‌ എത്ര പാവങ്ങള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്‌. ഉദ്യോഗസ്ഥന്മാരും ചുവപ്പുനാടയും ചേര്‍ന്ന് എത്ര പാവങ്ങളുടെ ഉദ്യോഗം വൈകിച്ചിരിക്കുന്നു. എത്ര പാവങ്ങളുടെ പെന്‍ഷന്‍ വൈകിച്ചിരിക്കുന്നു. എന്തായാലും ചുവപ്പുനാടയ്ക്കെതിരെ തീവണ്ടിയുപയോഗിച്ച്‌ യുദ്ധം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ശ്രമം എനിയ്ക്കിഷ്ടമായി.

ചുവപ്പുനാടയില്‍ കുടുങ്ങി നീതി നിഷേധിക്കപ്പെട്ട നിരവധി അനുഭവങ്ങളുമുണ്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തു. justice delayed is justice denied എന്ന ഒരു ചൊല്ലു തന്നെയുണ്ടല്ലൊ. ഈ justiceമാരൊക്കെ എന്തിനാണാവോ ഇങ്ങനെ delay ആവുന്നത്‌(വൈകുന്നത്‌)? സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം കൊടുത്താലും വൈകുകയാണെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍ക്ക്‌ എന്തു ചെയ്യാനൊക്കും?

PSC ആപ്പീസില്‍ നിന്നിറങ്ങുമ്പോള്‍ സെല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നു സുരേന്ദ്രനാണ്‌. ഞാന്‍ തിരുവനന്തപുരത്ത്‌ വന്ന കാര്യം അയാള്‍ അറിഞ്ഞു കാണും, വല്ലതും വാങ്ങാനേല്‍പ്പിക്കാനാവും. അതാണിപ്പോള്‍ വിളിക്കുന്നത്‌.

ഞാന്‍ സെല്ലെടുത്ത്‌ കോള്‍ അറ്റെന്‍ഡ്‌ ചെയ്തു. സമാധാനം, സാധനങ്ങളൊന്നും വാങ്ങേണ്ടതില്ല. അയാളുടെ ഒരു ബന്ധു ഇവിടെയുണ്ടത്രെ. ഞാന്‍ മടങ്ങുന്നതിനു മുമ്പ്‌ അയാളെ ഒന്നു കാണണം, അത്രയേ ഉള്ളൂ സുരേന്ദ്രന്റെ ഡിമാന്റ്‌. ഞാന്‍ സമ്മതിച്ചു. സ്റ്റാച്യൂവിന്റെ അടുത്തുള്ള പഞ്ചാബ്‌ നാഷണല്‍ ബാങ്കിലാണത്രെ അയാള്‍ക്കു ജോലി. അവിടെ പോയി അയാളെ ഒന്നു കാണണം, അത്ര തന്നെ.

ഞാന്‍ നേരെ പട്ടം ബസ്‌സ്റ്റോപ്പിലേയ്ക്കു നടന്നു. ബസ്സൊക്കെ ഞാന്‍ PSC ഓഫീസില്‍ നിന്നു മനസ്സിലാക്കിയിരുന്നു. ബസ്സില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ അടുത്തായി ഞാന്‍ ഇരുന്നു. മുന്നോട്ടു നോക്കിയാല്‍ എല്ലാം കാണാം. ദൂരെ സ്റ്റാച്യൂ കണ്ടപ്പോള്‍ ഞാന്‍ ഇറങ്ങി. 'PMG, PMG' എന്നോ മറ്റോ കണ്‍ഡക്ടര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ നേരേ സ്റ്റാച്യുവിന്റെ അടുത്തേയ്ക്ക്‌ നടന്നു. നേതാജിയുടേതാണ്‌ പ്രതിമ. പ്രതിമ കൊള്ളാം. നല്ല വലിപ്പമുണ്ട്‌. ഞാന്‍ ചുറ്റും നോക്കി. അടുത്തായി മസ്കറ്റ്‌ ഹോട്ടല്‍ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. പാറാവുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.

'ഈ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എവിടെയാണ്‌?" ഞാന്‍ ചോദിച്ചു.
"ഇവിടെയുള്ളത്‌ സെഞ്ചൂറിയന്‍ ബാങ്കാണല്ലോ" അയാള്‍ പ്രതിവചിച്ചു.
"അല്ല, പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌. " ഞാന്‍ വീണ്ടും പറഞ്ഞു. സ്റ്റാച്യുവിന്റെ അടുത്താണ്‌. ഞാന്‍ സ്റ്റാച്യുവിന്റെ നേരെ നോക്കി പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇത്‌ PMGയാണ്‌. സ്റ്റാച്യൂ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ സെക്രറ്റേറിയറ്റിനു മുന്നിലാണ്‌. " അയാള്‍ വ്യക്തമാക്കി.
ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. എനിക്കുപറ്റിയ തെറ്റെനിക്കു മനസ്സിലായി.

എനിക്ക്‌ തിരുവനന്തപുരത്ത്‌ ധാരാളം സമയമുണ്ടായിരുന്നു. വൈകീട്ട്‌ മാവേലിയ്ക്കേ ഞാന്‍ മടങ്ങൂ. അതുകൊണ്ട്‌ നടന്നുതന്നെ സ്റ്റാച്യുവിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പുതിയ നിയമസഭാമന്ദിരത്തിനുമുന്നിലൂടെ നടന്ന എനിക്കു EMSന്റെ പ്രതിമയും കാണുമാറായി. പിന്നീട്‌ ഒരു ഓവര്‍ബ്രിഡ്‌ജും. ഞാന്‍ ഓവര്‍ബ്രിഡ്ജിലൂടെ നടന്ന് രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തി. അവിടെയും ഒരു ഓവര്‍ബ്രിഡ്ജ്‌ ഞാന്‍ കണ്ടു. രണ്ട്‌ ഓവര്‍ബ്രിഡ്‌ജും അടുത്തു തന്നെ. വീണ്ടും ഞാന്‍ നടന്നു. പിന്നീട്‌ കണ്ടത്‌ പട്ടം താണു പിള്ളയുടെ പ്രതിമയാണ്‌. അവസാനം ഞാന്‍ സെക്രറ്റേറിയറ്റിന്റെ മുന്നിലെത്തി. അതിന്റെ മുന്നില്‍ റോഡില്‍ ഒരു സ്റ്റാച്യു കണ്ടു. ഞാന്‍ അതു വായിച്ചു നോക്കി. ഓ, ഇത്‌ സര്‍ ടി. മാധവറാവുവിന്റെതാണ്‌.

ഞാന്‍ കണ്ട പ്രതിമകളില്‍ ഏറ്റവും ചെറുത്‌ ഈ മാധവറാവു പ്രതിമയായിരുന്നു. ചെറിയ പ്രതിമ നില്‍ക്കുന്ന സ്ഥലമായതു കൊണ്ടാവാം ഈ സ്ഥലത്തിനു സ്റ്റാച്യു എന്ന പേര്‍ വന്നതെന്ന് ഞാന്‍ ഒരു യുക്തി കണ്ടെത്തി. ഒടുവില്‍ ഞാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ചെന്നപ്പോള്‍ ആണ്‌ അറിയുന്നത്‌ എനിക്കു കാണേണ്ട ആള്‍ ഇവിടെ നിന്നും ബാങ്കിന്റെ ഓവര്‍ബ്രിഡ്ജ്‌ ശാഖയിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആണെന്ന്. ഞാന്‍ നേരെ ഓവര്‍ബ്രിഡ്ജിലേയ്ക്ക്‌ നടന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഒന്നു നിന്നു. ഇനി ഏതു ഓവര്‍ബ്രിഡ്ജാണാവോ? ഞാന്‍ മുന്നില്‍ കണ്ട ഒരാളോട്‌ വിവരം തിരക്കി. അയാള്‍ ദൂരെ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ കാണിച്ചു തന്നു.
ഞാന്‍ വീണ്ടും പറഞ്ഞു, "ഇതല്ലാ, ഓവര്‍ബ്രിഡ്ജിനടുത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌."
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അയാള്‍ പറഞ്ഞു. ഇത്‌ പാളയമാണ്‌.
പക്ഷേ ഞാന്‍ അയാള്‍ക്ക്‌ ഓവര്‍ബ്രിഡ്‌ജ്‌ കാണിച്ചുകൊടുത്തു.
"ഇത്‌ ഓവര്‍ബ്രിഡ്‌ജല്ല. അണ്ടര്‍പാസ്സാണ്‌. ഓവര്‍ബ്രിഡ്ജിലെ ഓവര്‍ബ്രിഡ്ജ്‌ ആണ്‌ ശരിയായ ഓവര്‍ബ്രിഡ്ജ്‌" അയാള്‍ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ അയാളുടെ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഒരു വാചകത്തില്‍ മൂന്നു തവണയാണ്‌ ഒരേ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരേ അക്ഷരങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനെ അനുപ്രാസമെന്നു പഠിച്ചിട്ടുണ്ട്‌. ഇതു അക്ഷരങ്ങളല്ല, വാക്കുകളാണ്‌. അപ്പോള്‍ ഈ പ്രയോഗത്തിനെ അനന്യാനുപ്രാസം എന്നു തന്നെ പറയണം. ഞാന്‍ മനസ്സില്‍ കരുതി.

ഞാന്‍ വീണ്ടും അയാളോട്‌ സംസാരിച്ചു. "ഓവര്‍ബ്രിഡ്ജ്‌ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ തമ്പാനൂരിനു സമീപത്താണ്‌." അയാള്‍ വ്യക്തമാക്കി. ഇനി മറ്റൊരു ഓവര്‍ബ്രിഡ്ജ്‌ കൂടിയുണ്ട്‌. അതു തൈക്കാടാണ്‌. അതിനെ ഞങ്ങള്‍ ഫ്ലൈ ഓവര്‍ എന്നാണ്‌ പറയുക. അയാള്‍ കൂട്ടിച്ചേര്‍ത്തു.

തൈക്കാട്‌ എന്നു കേട്ടപ്പോള്‍ എനിക്ക്‌ തിരുവിതാംകൂറുകാരന്റെയും മലബാറുകാരന്റെയും ഇംഗ്ലീഷാണ്‌ ഓര്‍മ്മ വന്നത്‌. ആദ്യത്തെയാള്‍ തൈക്കാടിന്‌ THAICAUD എന്നെഴുതുമ്പോള്‍ രണ്ടാമത്തെയാള്‍ THAIKKAD എന്നാണ്‌ എഴുതുക. രണ്ടാമന്‍ പാലക്കാടിന്‌ PALAKKAD എന്നെഴുതുമ്പോള്‍ ഒന്നാമന്‍ PALACAUD എന്നെഴുതും. നോക്കണേ ഓരോ സ്പെല്ലിങ്ങുകള്‍.

സ്റ്റാച്യു എന്നത്‌ സ്ഥലപ്പേരാണെങ്കില്‍ ഓവര്‍ബ്രിഡ്ജ്‌ എന്നതും സ്ഥലപ്പേരാകുന്നതിലെ യുക്തി എനിക്കു പിടി കിട്ടി. ഞാന്‍ വേഗം തമ്പാനൂരിലേയ്ക്കു വച്ചു പിടിച്ചു.

കൃഷ്ണന്‍കുട്ടീ, ഈ ഇന്‍ലന്റിലെ സ്ഥലം തീര്‍ന്നതു കാണുന്നില്ലേ? ബാക്കിഭാഗം ഞാന്‍ അടുത്ത എഴുത്തില്‍ എഴുതാം.
സ്നേഹപൂര്‍വം
രാമന്‍കുട്ടി

2008, ജൂൺ 27, വെള്ളിയാഴ്‌ച

വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?

കേരളത്തിന്റെ വടക്കന്‍ ജില്ല കാസര്‍ക്കോഡാണ്‌. വടക്കേ അറ്റം എന്നു പറഞ്ഞാലും കാസര്‍ക്കോടോ മഞ്ചേശ്വരമോ ഒക്കെ ആയിരിക്കൂ. അല്ലാതെ വടകരയാവില്ല. വടകരയില്‍ നിന്നു നൂറുനൂറ്റമ്പതു കി.മി. വടക്കാണ്‌ കേരളത്തിന്റെ അതിര്‍ത്തി. വടകര കിടക്കുന്നത്‌ കോഴിക്കോട്‌ ജില്ലയിലും.

അത്‌ ഇപ്പോഴത്തെ കാര്യം. കേരളം പിറന്ന 1956-ല്‍ കണ്ണൂരായിരുന്നൂ വടക്കന്‍ ജില്ല. അന്ന് കാസര്‍ക്കോടൊക്കെ കണ്ണൂരിന്റെ ഭാഗമായിരുന്നു. പക്ഷെ വടകരയ്ക്കന്നും മാറ്റമൊന്നുമില്ലായിരുന്നു. അതവിടെത്തന്നെയായിരുന്നു. വടകര കേരളത്തിന്റെ വടക്കായിരുന്നു എന്നു പറയാന്‍ പ്രയാസം.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു കേരളം ഇല്ലായിരുന്നു. അന്നു കോഴിക്കോടും കണ്ണൂരുമൊക്കെ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗങ്ങളായിരുന്നു. കാസര്‍ക്കോടും അങ്ങനെത്തന്നെ. കാസര്‍ക്കോട്‌ അന്നു ഇന്നത്തെ കര്‍ണ്ണാടകത്തിലെ കനറാ ജില്ലയിലുമായിരുന്നു. മംഗലാപുരമൊക്കെ അന്നു മലബാറിന്റെ ഭാഗമായിരുന്നില്ലേ? അപ്പോള്‍ വടകര വടക്കായിരുന്നു എന്നു പറയാന്‍ തികച്ചും പ്രയാസം.

കാലം ഇനിയും പുറകോട്ടു പോയാലോ? കേരളം സൃഷ്ടിച്ചത്‌ പരശുരാമനാണെന്നല്ലേ വയ്പ്‌? അപ്പോള്‍ അത്രയും കാലം നമുക്കു വേണമെങ്കില്‍ പുറകോട്ടു പോകാം. അന്ന് വടക്കന്‍ അതിര്‍ത്തി ഗോകര്‍ണ്ണമായിരുന്നൂ. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ എന്നല്ലേ നമ്മള്‍ പറയാറ്‌? അപ്പോള്‍ പിന്നെ വടകര ഒരിക്കലും വടക്കന്‍ പ്രദേശമായിക്കൂട്ടിക്കൂടാ.

പിന്നെയെങ്ങനെയാണ്‌ വടക്കന്‍ പ്രദേശമല്ലാത്ത വടകരയുടെ പാട്ടുകള്‍ വടക്കന്‍ പാട്ടുകളായത്‌? അതല്ലെങ്കില്‍ വടക്കന്‍ പാട്ടുകള്‍ പ്രചരിച്ചതു തെക്കു തിരുവിതാംകൂറിലാവണമായിരുന്നു. അതുമല്ല.

വടകരയെങ്ങനെ വടകരയായി എന്നല്ലേ അപ്പോള്‍ ആദ്യം നോക്കേണ്ടത്‌?

(മൂരാട്‌)പുഴയുടെ വടക്കുഭാഗത്തെ കരയെ വടക്കേക്കര എന്നു വിളിച്ചുവെന്നും അതു പിന്നെ ലോപിച്ച്‌ വടകരയായി എന്നുമാണ്‌ ഇപ്പോഴത്തെ വാദവും വിശ്വാസവും. അതു ശരിയാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ എന്തു ലോപിച്ചാണ്‌ വടക്കന്‍ പാട്ടായത്‌? "വടക്കേക്കരപ്പാട്ടു" ലോപിച്ച്‌ വടക്കന്‍ പാട്ടായെന്നു പറയാന്‍ പ്രയാസം! കാരണം വടക്കന്‍പാട്ടുകളുടെ കാലത്ത്‌ വടകരയില്ലായിരുന്നു; അന്നത്‌ കടത്തനാടായിരുന്നു
.
എന്തായാലും വട എന്ന പലഹാരം ഉണ്ടായത്‌ ഈ കരയിലാണെന്നും അതുകൊണ്ട്‌ വടയുണ്ടായ ഈ കരയെ വടകരയെന്നു ആളുകള്‍ വിളിച്ചു എന്നും ആരും പറയാഞ്ഞത്‌ ഭാഗ്യം.

ഒതേനന്റെ കാലത്ത്‌ വടകരയില്ലായിരുന്നു എന്നും കടത്തനാടു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞുവല്ലോ. കടത്തനാടിന്റെ ആ പ്രതാപകാലത്തായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ചതും അവരെ തുണ്ടം തുണ്ടമാക്കിയതും. അങ്ങനെ യൂറോപ്യന്മാര്‍ക്കെതിരെ പട നയിച്ച കരയെ, കടത്തനാടിനെ "പടകര" എന്നു ആളുകള്‍ വിളിച്ചുവന്നു. പട നയിച്ച കരയെ പടകര എന്നല്ലാതെ വേറെ എന്തു വിളിക്കാന്‍?

മതപ്രചരണത്തിനായി മിഷനറിമാര്‍ കേരളത്തിലെത്തുന്ന കാലമായിരുന്നു അതൊക്കെ. അര്‍ണ്ണോസ്‌ പാതിരിയെപ്പോലെ പലരും ഇവിടെ വരികയും മലയാളം പഠിക്കുകയും ചെയ്തു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ താമസിച്ചതും നിഖണ്ഡു എഴുതിയതും മറ്റും പിന്നീടാണ്‌. അക്കാലത്ത്‌ മലയാളം പഠിച്ച ഒരു സായിപ്പിനു മലയാളം നല്ലപോലെ വശമില്ലായിരുന്നു. അദ്ദേഹം മറ്റു പല അക്ഷരങ്ങളും തെറ്റിച്ച കൂട്ടത്തില്‍ വ എന്ന അക്ഷരവും പ എന്ന അക്ഷരവും ഒരുപോലെ മാറിമാറി ഉപയോഗിച്ചു. അങ്ങനെ അദ്ദേഹം പടകരയെ വടകര എന്നു എഴുതുകയും വിവക്ഷിക്കുകയും ചെയ്തു.

നമ്മള്‍ മലയാളികളെക്കുറിച്ചു നമ്മള്‍ തന്നെ പറയുന്ന ഒരു ചൊല്ലുണ്ടല്ലൊ, അറിയില്ലേ?
"സായിപ്പിനെ കണ്ടാല്‍ നമ്മള്‍ മലയാളികള്‍ കവാത്തു മറക്കും" എന്ന്. ഈ ചൊല്ല് അന്നേ തുടങ്ങിയതാണ്‌. സായിപ്പ്‌ പടകരയെ വടകരയെന്നു തെറ്റി ഉച്ചരിച്ചപ്പോള്‍ നമ്മാള്‍ അതിനു ജയ്‌ വിളിച്ചു. നമ്മളും വടകര വടകര എന്നു പറഞ്ഞു. അങ്ങനെയാണ്‌ കടത്തനാടൊടുവില്‍ വടകരയായിത്തീര്‍ന്നത്‌.

കഥ അവിടെ അവസാനിക്കുന്നില്ല. വടകരയില്‍ കുഞ്ഞാലിമരയ്ക്കാരുടെ പിന്തലമുറക്കാര്‍ ധാരാളമുണ്ടായിരുന്നു. ഈ മലബാര്‍ മുസ്ലീങ്ങള്‍ മലയാളമാണ്‌ പറയുന്നതെങ്കിലും അവര്‍ക്കതിനൊരു ശൈലി ഉണ്ട്‌. അവര്‍ അച്ഛനെ വാപ്പാ എന്നും ബാപ്പാ എന്നും വിളിക്കും. അവരും കടത്തനാട്‌ വടകരയാവുന്നത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ഇതെല്ലാം ബലിയ ബലിയ കാര്യങ്ങളായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ക്കും ഇത്‌ ഇമ്മിണി "ബലിയ" ഒന്നായിരുന്നു. കാര്യങ്ങളോട്‌ ബല്ലാത്ത ബഹുമാനവും. അതുകൊണ്ട്‌ അവരും 'ബെക്കം' സായിപ്പിനെ അനുകരിച്ചുകൊണ്ട്‌ ബടകര, ബടകര എന്നു പറഞ്ഞു തുടങ്ങി. വെട്ടത്ത്‌ പുതിയങ്ങാടിയെ ബെട്ടത്ത്‌ പുതിയങ്ങാടി എന്നു പറഞ്ഞതുപോലെ.

അങ്ങനെ അവസാനം കടത്തനാട്‌ ബടകരയായി. പിന്നീട്‌ ബ്രിട്ടീഷുകാരന്‍ റെയിലും റെയില്‍വേസ്റ്റേഷനും ഉണ്ടാക്കിയപ്പോള്‍ സ്റ്റേഷനു ബടകര എന്നു തന്നെ പേരിട്ടു. അങ്ങനെ ബടകരയുടെ പേരു കടല്‍ കടക്കുകയും ചെയ്തു.

ഇതല്ലേ ശരി????

അപ്പോള്‍ ചോദ്യം പിന്നെയും ബാക്കി...

"കുന്നത്തു കൊന്നയും പൂത്ത പോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ"

നാം ഈ കേട്ടത്‌ വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?