2014 നവംബർ 27, വ്യാഴാഴ്‌ച

തല തിരിഞ്ഞ ചിന്തകൾ

ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നും അല്ല. പണിയൊന്നുമില്ലെങ്കിലും സമയം പോക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കയ്യിലൊരു കമ്പ്യൂട്ടറും ഇന്റെർനെറ്റ് ബന്ധവും ഉണ്ടെങ്കിൽ ചിലരെങ്കിലും "സമയം തികയുന്നില്ല" എന്നു പറയും എന്നാണെന്റെ ഒരു നിഗമനം. 

"ഇന്റെർനെറ്റ് ബന്ധം" എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കേറിവന്നത് പഴയ രക്തബന്ധമാണ്. ഇപ്പോഴതില്ലല്ലോ? ഈ രക്തം ദാനം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നു തോന്നുന്നൂ ഈ രക്തബന്ധമെന്ന പ്രയോഗം നിർത്തലാക്കിയത്. ഒരർത്ഥത്തിൽ അതൊരു ശരിയായ നടപടിയാണുതാനും. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ആയി എനിയ്ക്ക് രക്തബന്ധമുണ്ടെന്ന് പറയേണ്ടി വരുമായിരുന്നു. ഞാൻ എത്ര തവണ രക്തദാനക്യാമ്പിൽ രക്തം കൊടുത്തതാ?  ഈ രക്തം വഴിയുള്ള ബന്ധത്തിനാണല്ലോ രക്തബന്ധം, രക്തബന്ധം എന്ന് പറയുന്നത്.

പക്ഷേ, ഈ രക്തബന്ധം എന്ന പ്രയോഗം നിർത്തലാക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധമല്ലേ നമ്മൾ നിർത്തലാക്കിയത്?  അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ മകളേയും ആണുങ്ങൾ കാണുന്ന പെണ്ണുങ്ങളേയും ശാരീരികമായി ആക്രമിച്ചു കീഴടക്കുന്നത്?

ഇപ്പോൾ കൂടുതലുള്ളത് ഇന്റെർനെറ്റ് ബന്ധമാണ്. "ഇന്റെർനെറ്റ് ബന്ധം" കൊണ്ട് ഞാനുദ്ദേശിച്ചത് വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, റ്റ്വിറ്റർ, സമന്ന എന്നിങ്ങനെ നിരവധിയായ, ഇന്റെർനെറ്റ് കണക്ഷൻ വഴി സാധിക്കുന്ന, മനുഷ്യബന്ധങ്ങളാണ്. അടുത്ത കാലം വരെ സജീവമായിരുന്ന എസ്. എം. എസ്, ഇ-മെയിൽ എന്നിവ ഇപ്പോൾ ഏകാന്തത മൂലം ഡിപ്രഷൻ ബാധിച്ച് അവശനിലയിലാണ്. സമൂഹം ഒറ്റപ്പെടുത്തിയാൽ മനുഷ്യനു മാത്രമല്ല എസ്.എം.എസ്സിനും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടേക്കൂം. എന്തായാലും അവ എപ്പോൾ വേണമെങ്കിലും ദീർഘശ്വാസം വലിച്ച് ചരിത്രത്തിന്റെ ഭാഗമായേക്കാം.

പിന്നെ പഴയതിൽ ബാക്കിയായി ഉണ്ടെന്നു പറയാവുന്ന ഒരേ ഒരു ബന്ധം മലബന്ധമാണ്. പത്രങ്ങളിലൊക്കെ വരുന്ന പരസ്യങ്ങളെ വിശ്വസിക്കാമെങ്കിൽ അതിപ്പോഴും അന്യൂനം തുടരുന്നുണ്ട്.  പിന്നെ വേണമെങ്കിൽ ഉണ്ടെന്നു പറയാവുന്നൊരു ബന്ധമാണ് അവിഹിതബന്ധം. വന്ന് വന്ന് ഈ അവിഹിതബന്ധമിപ്പോൾ ഒരു വിഹിതബന്ധമായി മാറിയിട്ടുണ്ടോ എന്നാണ് എന്റെ സംശയം.

അവിഹിത ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കളുടെ ചിന്താഗതിയിൽ ഈയിടെ ഉണ്ടായ മാറ്റം ഞാൻ ഓർത്തത്. അടുത്ത കാലം വരെ അവർ പ്രാർത്ഥിച്ചിരുന്നത് "ഈശ്വരാ, പെൺകുട്ടികൾക്ക് നല്ല ചെക്കന്മാരെ കിട്ടണേ" എന്നായിരുന്നു.ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. ഇപ്പോഴവർ പ്രാർത്ഥിക്കുന്നത് "ഈശ്വരാ, ചെക്കന്മാർക്ക് നല്ല പെങ്കുട്ട്യോളെ കിട്ടണേ" എന്നാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല; ഈയിടെ കണ്ടില്ലായിരുന്നോ, ഹൈദരാബാദിൽ ഒരു മലയാളി പെങ്കൊച്ച് അടുത്തുള്ളവരെയൊക്കെ ഉമ്മവച്ചുമ്മവച്ച് നടന്നത്? എങ്ങനെയാണിനി മാതാപിതാക്കൾ വിശ്വസിച്ച് തങ്ങളുടെ ആണ്മക്കളെ പെൺകുട്ടികളുടെ കൈ പിടിച്ചേൽപ്പിക്കുക?

കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരിതാനായരുടെ പുതിയ കല്യാണവാർത്ത എന്റെ മനസ്സിൽ കേറി വരുന്നത്. നായികയുടെ മൂന്നാം കല്യാണമത്രെ! വാട്ട്സ് അപ്പിലൂടെ ഈയിടെ പ്രചരിച്ച ആകർഷകങ്ങളായ വീഡിയോകളായിരിക്കണം ഈ കല്യാണാലോചനക്ക് ബീജാവാപം ചെയ്തത് എന്ന് ന്യായമായും ഊഹിക്കാം. അല്ലെങ്കിൽ ഇപ്പോഴിങ്ങനെയൊരാലോചന പെട്ടെന്ന് കേറി വരേണ്ടതുണ്ടോ?   (ഒരു പാടു പേർ കണ്ട ആ വീഡിയോ എനിയ്ക്കൊന്നു കാണാൻ കഴിഞ്ഞില്ല, കഷ്ടം.)  കൊള്ളാം, നാടെത്ര മാറിപ്പോയി!  പ്രായം തെറ്റി കല്യാണം പൊയ്പ്പോയ  പെണ്ണുങ്ങൾക്കും ഈ വാട്ട്സ് അപ് പ്രയോഗം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെറുതെയല്ല നായികയുടെ കയ്യൊപ്പിന്നായി മലയാളികൾ പുറകേ കൂടുന്നത്.  ആ, കൂടട്ടെ; ഞാനാരാ പറയാൻ?

ഈ ഇന്റെർനെറ്റുബന്ധത്തിന്റെ സൗകര്യമെന്താ? ഒരു ന്യൂസ്പേപ്പർ പോലും വാങ്ങാതെ എല്ലാ ന്യൂസ്പേപ്പറും വായിക്കാൻ ഈ ഇന്റെർനെറ്റ് ബന്ധം നമ്മെ സഹായിക്കും. അങ്ങനെയാണ് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുമ്പോൾ "സമാധാനക്കുറവു മൂലം ആളുകൾ കൂട്ടത്തോടെ മതം മാറുക"യാണെന്ന വാർത്ത കാണാനിടയായത്. അത് വായിച്ചു കഴിഞ്ഞപ്പോൾ യൂറോപ്യന്മാരുടെ ശുഷ്കമായ ചുറ്റുപാടാണ് എനിയ്ക്ക് ബോദ്ധ്യമായത്. പാവങ്ങൾ. യൂറോപ്പിൽ പ്രധാനമായും രണ്ട് മതങ്ങളല്ലേ ഉള്ളൂ? ക്രിസ്തുമതവും ഇസ്ലാം മതവും? അപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ എവിടെ ചേരും? അവർക്ക് ഒരു തീരുമാനത്തിലെത്തും മുമ്പ് എന്തെങ്കിലും ഒരു ഓപ്ഷനുണ്ടോ? ഇല്ല. ഇസ്ലാം മതം വിട്ടാൽ ക്രിസ്തുമതത്തിൽ ചേരുക; അത്ര തന്നെ. അതാലോചിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ സൗഭാഗ്യം ഞാനോർത്തത്. ഇവിടെ മതങ്ങളുടെ ഒരു അയ്യരുകളിയല്ലേ? ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു മതത്തിലും ചേരത്തക്കവിധം എന്തെല്ലാം മതങ്ങൾ കിടക്കുന്നു? ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ബഹായിമതം...... ഇന്ത്യയിലെ മതങ്ങളെണ്ണുമ്പോഴാണ് എന്റെ വിവരക്കുറവ് എനിയ്ക്ക് ബോദ്ധ്യപ്പെടുക. എനിയ്ക്കിത്രയേ കിട്ടുന്നുള്ളൂ. അല്ല, ഒന്നു കൂടെ കിട്ടി.... മതമില്ലാമതം....അതേ, നാസ്തികന്മാരും ഒരു മതത്തിൽ പെട്ടവരാണ്..... നാസ്തികന്മാർക്ക് ഒരു മതം... ആസ്തികന്മാർക്ക് പല മതം... എന്നതാണ് ഞാൻ കണ്ട ലോകം.  സൊരാഷ് ട്രിയന്മാർ, പാഴ്സികൾ, ജ്യൂതന്മാർ എന്നിവരും അതിന്യൂനപക്ഷമെങ്കിലും വിവിധമതക്കാരാണ്. മതം മാറണമെങ്കിൽ ഇന്ത്യക്കാരന് ഇതിൽ ഏതിൽ വേണമെങ്കിലും ചേരാം. പക്ഷേ യൂറോപ്യന്മാർക്കും പാശ്ത്യന്മാർക്കും മുന്നിൽ ഒരേ ഒരു മാർഗ്ഗമേയുള്ളു. യൂ.ഡി.എഫിലാണെങ്കിൽ എൽ.ഡി.എഫിലേക്കു പോകുക; എൽ.ഡി.എഫിലാണെങ്കിൽ യൂ.ഡി.എഫിലേക്കു വരുക. പാവങ്ങൾ.  അവിടെ ഒരു ബി. ജെ. പി. ഉണ്ടായിരുന്നെങ്കിൽ അവരൊന്നു പരീക്ഷിച്ചു നോക്കിയേനേ!

ഇന്ത്യൻ മതങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ നേതാക്കളുടെ മതവും അവർക്ക് മതങ്ങളോടുള്ള സമീപനങ്ങളും എന്റെ മനസ്സിൽ കേറി വന്നത്. അപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യയിലെ മുസ്ലിം മതവിഭാഗങ്ങൾ നരേന്ദ്രമോദിയെ ഒട്ടും പേടിക്കേണ്ടതില്ല എന്നാണ്. കാരണം എന്തെന്നല്ലേ ? ഇറാക്കിലും സിറിയയിലും ലിബിയയിലുമൊക്കെ മുസ്ലിങ്ങൾ തോക്കും ബോംബുമെടുത്ത് പരസ്പരം കൊല്ലുകയല്ലേ? മുസ്ലിങ്ങളല്ലാതെ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ?  അതല്ലേ ഇപ്പോഴത്തെ ഈ മതം മാറ്റത്തിനു തന്നെ കാരണം. നരേന്ദ്രമോദിയും ഇവിടെ അനേകം മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്നല്ലേ ഇവിടത്തെ പുരോഗമനവാദികളും മതേതരവാദികളും പറയുന്നത്? മാത്രമല്ല, മോദിയും കെട്ട്യോളെ മൊഴി ചൊല്ലിയ കൂട്ടത്തിൽ പെടും.  അപ്പോൾ, ഇറാക്കിലേയും സിറിയയിലേയും സംഭവങ്ങളും മറ്റു കാര്യങ്ങളും വച്ചു നോക്കുകയാണെങ്കിൽ അദ്ദേഹവും ഒരു മുസ്ലിമാകാനാണ് സാദ്ധ്യത.  ഒരു പേരിലെന്തിരിക്കുന്നു? മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരാണ് ഇറാനിയും ജാവേദും. പേരു വച്ചു നോക്കുമ്പോൾ അവരും മുസ്ലിങ്ങളാകാനേ തരമുള്ളു. ഇറാനിൽ നിന്ന് വന്നവരല്ലേ ഇറാനികൾ? ഇറാനിലൊക്കെ മുസ്ലിങ്ങളല്ലേ? ജാവേദ് മഹാരാഷ് ട്രക്കാരനായതുകൊണ്ട് ഗവാസ്കർ, കാകോദ്കർ, ടെൻഡുൽക്കർ എന്നിവരെ അനുകരിച്ച് ജാവേദ്ക്കർ എന്നു പേരു പരിഷ്കരിച്ചതാകണം. നക്വി, ഹെപ്തുള്ള എന്നിവരും മുസ്ലിങ്ങളാണ്. ഇത്രയൊക്കെ ഉള്ളപ്പോൾ ഇനി നമ്മൾ മോദിസർക്കാറിനെ മതപരമായി സംശയിക്കേണ്ടതുണ്ടോ? യഥാർത്ഥ ന്യൂനപക്ഷങ്ങളുടേ മോദിപ്പേടി ന്യൂനമായിരിക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഞാൻ വെറുതേ പറഞ്ഞതല്ല. "സുമ" എന്ന പേര് മുസ്ലിമിനാകാമെങ്കിൽ നരേന്ദ്രമോദി എന്ന പേരും മുസ്ലിമിനിണങ്ങില്ലേ? ഇനി ഈ സുമ ആരെന്നല്ലേ? നമ്മുടെ ഐ.എ.എസ്. ഫെയിം ടി. ഒ. സൂരജിന്റെ ഭാര്യ. എം. എം. മുഹമ്മദാലിയുടെ മകൾ. റിസ്വാൻ, റിസാന, റിസ്‌ഹിൻ എന്നിവരുടെ അമ്മ. ടി.ഒ. സൂരജിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിച്ച് വന്നപ്പോഴാണ് എനിയ്ക്കീ വിവരം കിട്ടിയത്. സത്യം പറഞ്ഞാൽ ഈ ടി. ഒ. സൂരജ് എന്ന വ്യക്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നതാണ് എന്റെ ചിന്ത. രണ്ടായാലും എനിയ്ക്കൊന്നുമില്ലെങ്കിലും.

മുഗളചക്രവർത്തിയായി ഭാരതം ഭരിച്ച ഷാജഹാന്റെ മകന്റെ പേര് സലിം എന്നായിരുന്നുവല്ലോ? അപ്പോൾ സലിം എന്നത് ഒരു മുസ്ലിം പേരാണെന്ന് ഞാൻ ധരിച്ചു. അങ്ങനെ സലിം അഹമ്മദ് നിർമ്മിച്ച 'ആദാമിന്റെ മകൻ അബു' എന്ന മുസ്ലിം പേരുള്ള സിനിമയിൽ സറീനാ വഹാബിനൊപ്പം അഭിനയിച്ച സലിം കുമാർ  എന്ന നടനും ഒരു മുസ്ലിമാണെന്ന് ഞാൻ കരുതി. സരിതാ ഫെയിം സലിം രാജ് മുസ്ലിമെന്നതുപോലെ. പക്ഷേ പിന്നീടാണ് സലിം കുമാർ ഹിന്ദുവാണെന്ന് മനസ്സിലായത്. സലിം കുമാർ ഹിന്ദുവായാലും മുസ്ലിമായാലും എനിയ്ക്കൊരുപോലെത്തന്നെ.

ഞാനിതൊക്കെ എഴുതിയത് ഒരു പേരിലൊന്നും തന്നെ ഇരിക്കുന്നില്ല എന്ന് സമർത്ഥിക്കാനാണ്. നരേന്ദ്ര മോദി മുസ്ലിമല്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് നോക്കേണ്ടി വരും. പക്ഷേ ചായ്‌വാലകൾക്കെന്ത് ജനനസർട്ടിഫിക്കറ്റ്? അവർക്ക് ഒരു നേരത്തെ അന്നമല്ലേ ഉന്നം?

ബി. ജെ. പി.ക്കാരുടെ മതബന്ധങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ കോൺഗ്രസ്സുകാരെക്കുറിച്ചും ചിലത് പറഞ്ഞേക്കാം. അല്ലെങ്കിൽ ഞാൻ പക്ഷഭേദം കാണിച്ചു എന്ന് ജനം ആരെങ്കിലും കരുതിയാലോ?  നെഹ്രു അസ്സൽ കാശ്മീരി ബ്രാഹ്മണനായിരുന്നു. സാക്ഷാൽ പണ്ഡിറ്റ്. കാശ്മീർ ഒരുകാലത്ത് ഹിന്ദുമതത്തിന്റെ പ്രധാനസ്ഥലമായിരുന്നു. ഇപ്പോൾ മുസ്ലിങ്ങൾ താമസിക്കുന്ന കാശ്മീരിന്റെ പേരു തന്നെ ആർഷഭാരതത്തിന്റെ സംഭാവനയാണ്. കാശ്യപൻ എന്ന പേരിൽ നിന്നാണതുത്ഭവിക്കുന്നത്. അതെന്തായാലും നെഹ്രുവിന്റെ മകൾ കല്യാണം കഴിച്ചത് മുസ്ലിമിനെയായിരുന്നു. മുസ്ലിം പിതാക്കന്മാരുടെ മക്കൾ സാധാരണ ഗതിയിൽ മുസ്ലിമായിട്ടാണ് വളരുക. അപ്പോൾ രാജീവ് ഗാന്തി മുസ്ലിമാകാനേ തരമുള്ളൂ. ഒരു പേരിലെന്തിരിക്കുന്നൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ? ഈ രാജീവ് ഗാന്തി കല്യാണം കഴിച്ചതോ? പക്കാ ക്രിസ്ത്യാനിയെ. പോരാത്തതിന് വിദേശിയും. അപ്പോൾ പിന്നെ ഇനി രാഹുൽ ഗാന്തിയുടെ ജാതി അന്വേഷിച്ചു പോകേണ്ടതുണ്ടോ? റൗൾ എന്ന ക്രിസ്ത്യൻ പേരാണ് രാഹുൽജിക്ക് എന്നാണ് ജനസംസാരം. എന്തായാലും ഈ റൗൾ എന്ന പേര് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴേക്കും രാഹുൽ എന്നായി. അത് തികച്ചും സ്വാഭാവികം. ഇവിടെയുള്ള തിരുവനന്തപുരത്തിന് ഇവിടെത്തന്നെ ട്രിവാൻഡ്രം ആകാമെങ്കിൽ പുറത്തുള്ള റൗളിന് ഇവിടെ രാഹുൽ ആകാവുന്നതേയുള്ളു. ഹിന്ദുമുസ്ലിംക്രിസ്ത്യൻ വേരുകളോടെ രാഹുൽജി ജീവിക്കുന്നതാകട്ടെ സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും ഒക്കെയുള്ള ഉത്തരേന്ത്യയിലും.  ഒരു മതേതര രാജ്യത്തെ നയിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട  മതേതരസ്വഭാവമുള്ള ഒരു നേതാവിനെ, കോൺഗ്രസ്സിലോ ഇന്ത്യയിലോ ബി. ജെ. പി.ക്കാർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഇല്ല. എന്നിട്ടാണ് അവർ ഗാന്തി കുടുംബത്തിനുനേരേ കുതിര കയറുന്നത്. കഷ്ടം!!!!!!!   കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ മതേതരത്വം ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.

രാഹുൽ എന്ന പേരു പറഞ്ഞപ്പോഴാണ് ആ പേരിന്റെ ഉത്ഭവം എന്റെ മനസ്സിൽ തേട്ടി വന്നത്.  രാഹുകാലത്തെക്കുറിച്ച് അറിയാമല്ലോ? ആ സമയത്ത് ഒരു മാതിരി ആളുകളൊന്നും യാത്ര പുറപ്പെടുകയോ നല്ല കാര്യം ചെയ്യാൻ തുടങ്ങുകയോ ഇല്ല. രാഹുകാലത്തിൽ എന്തെങ്കിലും തുടങ്ങിയാൽ ഭംഗിയായി തീരില്ല എന്നാണ് വിശ്വാസം. രാഹുവിന്റെ കുഴപ്പമാണത്. എല്ലാം ഒരു വിശ്വാസമാണ് കെട്ടോ. വിശ്വാസം; അതല്ലേ എല്ലാം? ഭഗവാൻ ബുദ്ധനായി മാറിയ സാക്ഷാൽ സിദ്ധാർത്ഥ ഗൗതമൻ സത്യാന്വേഷണത്തിന് കാട്ടിലേക്ക് പോകാൻ തഞ്ചം നോക്കി നടക്കുമ്പോഴാണ് രാജകുമാരന് ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം തന്റെ യാത്രയ്ക്ക് തടസ്സമാകുമോ എന്ന് സംശയിച്ച സിദ്ധാർത്ഥൻ "രാഹു, രാഹു" എന്നു പറഞ്ഞു പോലും. "തടസ്സം, തടസ്സം" എന്നാണ് ഗൗതമൻ ഉദ്ദേശിച്ചത്. രാജകുമാരന്റെ മനോഗതം മനസ്സിലാകാത്ത പാവം രാജകുമാരി തന്റെ പൊന്നോമനമകന് അച്ഛന്റെ അഭാവത്തിൽ അച്ഛൻ പറഞ്ഞ പേരു തന്നെ ഇട്ടു. അങ്ങനെയാണ് ഭഗവാൻ ബുദ്ധന്റെ മകന് രാഹുലൻ എന്ന പേരു വന്നത്. ഇതാണ് രാഹുൽ എന്ന പേരിന്റെ ചരിതം. അതെന്തായാലും തടസ്സം എന്നർത്ഥമുള്ള രാഹുൽ എന്ന പേരുള്ള ആൾ നേതൃസ്ഥാനത്ത് വന്നതല്ലേ നമ്മുടെ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ സകല തടസ്സങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കുമോ പ്രിയങ്കാ ഗാന്തിയെ നേതൃസ്ഥാനത്തേക്ക് ക്ഷണിക്കുന്നുണ്ടാകുക എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത.

അപ്പോൾ പറഞ്ഞു വന്നതെന്താ? യൂറോപ്പിലെ നവ മതം മാറ്റം. ഇങ്ങനെ മതം മാറുമ്പോൾ അവിടത്തെ ഒരു ചെറുപ്പക്കാരൻ മറിച്ചൊന്നു ചിന്തിച്ചാലുള്ള അവസ്ഥ ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരു മാറ്റത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ ഹിന്ദുമതത്തിൽ ചേർന്നു എന്ന് കരുതുക. അങ്ങനെ അയാൾ ഹിന്ദുവായി മാറുന്നു. ശ്രീധരൻ എന്ന പേരും സ്വീകരിക്കുന്നു. ഇനിയാണ് രസം. ചെറുപ്പക്കാരനല്ലേ? സ്വന്തം മതത്തിൽ നിന്നു തന്നെ കല്യാണം കഴിക്കണമെന്നയാൾക്ക് മോഹം. യൂറോപ്പിലെവിടെ അയാൾക്ക് ഹിന്ദു പെണ്ണിനെ കിട്ടാനാണ്? അയാൾ നേരേ ഇന്ത്യയിലേക്ക് വരുന്നു; കോഴിക്കോട്ട് (ആകാശ)കപ്പലിറങ്ങുന്നു. കേരളാമാട്രിമൊണി ഡോട്ട്കോമിൽ പേരു രജിസ്റ്റർ ചെയ്യുന്നു. മറുപടിക്ക് കാക്കുന്നു.

കല്യാണപ്രായം എത്തി നിൽക്കുന്നതും കേരളാമാട്രിമൊണിയിൽ പേര് രജിസ്റ്റർ ചെയ്തതുമായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നമ്മുടെ ഹിന്ദു പയ്യന്റെ പ്രൊഫൈൽ കാണുമ്പോൾ ഈ പയ്യൻ നായരല്ലല്ലോ, അല്ലെങ്കിൽ മേനോനല്ലല്ലോ, നമ്പ്യാർ അല്ലല്ലോ, ഈഴവനല്ലല്ലോ എന്ന് ചിന്തിക്കും... സംഗതി പയ്യൻ ഹിന്ദു ഒക്കെത്തന്നെ; പക്ഷേ ഞാൻ എന്റെ കുട്ടിയെ നായർക്കേ കൊടുക്കൂ അല്ലെങ്കിൽ നമ്പ്യാർക്കേ കൊടുക്കൂ അല്ലെങ്കിൽ ഈഴവനേ കൊടുക്കൂ എന്നു പറഞ്ഞാൽ നമ്മുടെ പയ്യൻ വെള്ളത്തിലായത് തന്നെ. പയ്യൻ നേരേ എൻ. എസ്. എസ് ആസ്ഥാനത്തെത്തിയാൽ നായരാകാൻ പറ്റുമോ? സാക്ഷാൽ സുകുമാരൻ നായർ വിചാരിച്ചാൽ പോലും പയ്യന് നായരാകാൻ പറ്റില്ല. അയാൾക്ക് ഹിന്ദുവാകാനേ പറ്റൂ. നായരാകുന്നതും ഈഴവനാകുന്നതുമൊക്കെ ജന്മം കൊണ്ടാണ്. അല്ലെങ്കിൽ പിന്നെ അവർ നമ്മുടെ പുതിയ ഗാന്തിജിമാരെക്കണ്ടു പഠിക്കണം!

പാവം സായിപ്പ് പയ്യന് മതമല്ലേ മാറാൻ പറ്റിയുള്ളൂ, ജാതി മാറാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സഹതപിച്ചു. ഇനിയിപ്പോൾ ജാതി നോക്കാതെ, മതം മാത്രം നോക്കി പെണ്ണിനെ കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നു മാത്രമേ നമ്മുടെ കഥാനായകനു പെണ്ണിനെ കിട്ടൂ. അതിനും ഇവിടെ ആളുണ്ടാകും. അതൊരു കുറ്റമൊന്നുമല്ലല്ലോ? പോരാത്തതിന് ഭാരതം ഒരു സെക്കുലർ രാജ്യവുമാണല്ലോ.

സെക്കുലർ എന്നു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ കാശ്മീരിൽ മെഹബൂബാ മുഫ്തി പറഞ്ഞതാണ് ഓർത്തത്. "Kashmir is the most secular state in the world" എന്നാണാ വനിത ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ കാച്ചി വിട്ടത്. ഈശ്വരോ രക്ഷ!!!!

വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഇമ്മാതിരി തല തിരിഞ്ഞ് ഓരോന്ന് ചിന്തിക്കുന്നത് എന്ന് ഞാൻ വെറുതേ ഓർത്തു. പണ്ട് ഒരു വിഡ്ഡിദിനത്തിലും ഞാൻ ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരുന്നുവല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു. തല കൂടുതൽ തിരിയേണ്ടെന്ന് കരുതി ഞാൻ വേഗം റിമോട്ടെടുത്ത് ടി. വി. ഓൺ ചെയ്തു. ഇനിയിപ്പോൾ രണ്ടു മണിക്കൂർ പോക്കാൻ പ്രയാസമില്ല.




2014 നവംബർ 22, ശനിയാഴ്‌ച

അല്ലാഹുവിന്റെ സ്വന്തം നാട്

ഹിന്ദുക്കളുടെ ഏറ്റവും വലിയ ക്ഷേത്രം ഉള്ളത് കേരളത്തിലോ ഇന്ത്യയിലോ നേപ്പാളിലോ അല്ല. മറിച്ച് കംബോഡിയയിലെ സിയംറിപ്പ് പ്രവിശ്യയിലാണ്.  "അംഗോർവാട്ട്"!!! ഹൊ, എന്താണതിന്റെ ഒരു വിസ്തീർണ്ണം! സമയവും പണവുമുള്ളവൻ പോയിക്കാണേണ്ടതു തന്നെയാണ്. ലോകാത്ഭുതങ്ങളുടെ കണക്കെടുക്കുന്ന സമയത്ത്  അത് മണ്മറഞ്ഞു കിടന്നതു കൊണ്ടായിരിക്കണം ആ പട്ടികയിൽ അതിന് സ്ഥാനം കിട്ടാതെ പോയത്. പിന്നീടാണല്ലോ ഏതോ സായിപ്പ് അതിന് ശാപമോക്ഷം കൊടുത്തത്.  അതിനു ശേഷമാണ് അങ്ങനെയൊന്ന് അവിടെ നിലനിന്നിരുന്നു എന്ന സത്യം  നവലോകം അറിഞ്ഞത്.  അതുകൊണ്ടു തന്നെ, ദൈവം അവിടെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു.  പോരാത്തതിന് അതിപ്പോൾ വെറുമൊരു വിനോദസഞ്ചാര കേന്ദ്രം മാത്രവും ആണ്.

ദൈവം നമ്മുടെ കേരളത്തിലാണ് എന്ന് ആർക്കാ അറിയാത്തത്? അതുകൊണ്ടല്ലേ നാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്? ലോകത്ത് ഏറ്റവും കൂടുതൽ പണമുള്ള ക്ഷേത്രം പത്മനാഭസ്വാമിയുടേതാണെന്ന് ഇപ്പോൾ നമുക്കറിയാമല്ലോ. ദൈവത്തിന് അത് പണ്ടേ അറിയാമായിരുന്നു.  ഇത്രയും പണം കേരളത്തിലിട്ടിട്ട് ദൈവം എവിടെ പോകാനാ? പോയിടത്ത് ഒരു മന:സമാധാനം കിട്ടുമോ? അപ്പോൾ എന്താ നല്ലത്? ഇവിടെയങ്ങ് കൂടുക തന്നെ. അങ്ങനെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എന്നാണ് കൃഷ്ണൻ കുട്ടി പറയുന്നത്.

ഒസാമാ ബിൻ ലാദനെ യാങ്കികൾ വെടി വച്ചു കൊന്നത് ആബട്ടാബാദിൽ വച്ചാണല്ലോ. അത് പോലത്തെ പേരുള്ള മറ്റു സ്ഥലങ്ങളാണ് ഹൈദരാബാദ്, സെക്കന്തരാബാദ്, ഫൈസാബാദ്, ഫരീദാബാദ്, അക്ബറാബാദ്, ഷാജഹാനാബാദ്, ഔറംഗബാദ്, അഹമ്മദാബാദ്, ജലാലാബാദ്, ഇസ്ലാമാബാദ് എന്നിവ. ഞാൻ താമസിക്കുന്നതും അതു പോലൊരു സ്ഥലത്താണ് - ഗാസിയാബാദ്.

ഇങ്ങനെയുള്ള ധാരാളം പേരുകൾ മുമ്പ് കേട്ടിരുന്നെങ്കിലും ആബട്ടാബാദ് എന്നത് മനസ്സിൽ തട്ടിയത് ലാദന് വെടി കൊണ്ടപ്പോഴാണ്.  മേല്പറഞ്ഞ സ്ഥലപ്പേരുകളിലൊക്കെ പൊതുവായുള്ളത് 'ആബാദ്' എന്ന വാക്കാണ്. ഈ സ്ഥലപ്പേരുകൾ തുടങ്ങുന്നതാകട്ടെ ഹൈദർ, സെക്കന്തർ, ഫൈസ്, ഫരീദ്, അക്ബർ, ഷാജഹാൻ, അഹമ്മദ്, ജലാൽ എന്നിങ്ങനെയുള്ള  വളരെ പരിചിതമായ ഒരു മുസ്ലിം പേരുകൊണ്ടുമാണ്.   എന്നാൽ 'ആബട്ടാബാദ്' അങ്ങനെയല്ല. ആബട്ട് എന്നോ ആബട്ടൻ എന്നോ ഒരു മുസ്ലിം പേര് കേട്ടതായോ ഉള്ളതായോ സ്ഥിരീകരണമില്ല. അംബട്ടൻ എന്നു കേട്ടിട്ടുണ്ടെങ്കിലും അതൊരു മലയാളം വാക്കാണ്. അതിന്റെ അർത്ഥമാകട്ടെ 'ബാർബർ' എന്നുമാണ്. അംബട്ടൻ എന്ന വാക്കിന്റെ ഉത്പത്തി സംസ്കൃതത്തിൽ നിന്നും ആണു താനും. അപ്പോൾ ഈ അംബട്ടന് മുസ്ലിങ്ങളുമായി ബന്ധമില്ലെന്നും ആബട്ടാബാദിലെ ആബട്ട് മറ്റെന്തോ ആണെന്നും ഞാൻ ഊഹിച്ചു.  ഊഹിച്ചാൽ മതിയോ? അതിനൊരു വ്യക്തത വേണ്ടേ? അങ്ങനെയാണ് ഞാൻ ആബട്ടാബാദിന്റെ വിശദവിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിച്ചത്.

'ആബാദ്' എന്നത് ഒരു പേർഷ്യൻ വാക്കാണെന്നും അതിന്റെ പൊതുവായൊരർത്ഥം 'സ്ഥലം' എന്നാണെന്നും ഗൂഗിൾ / വിക്കി ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദ് എന്നാൽ ഇസ്ലാമിന്റെ സ്ഥലമെന്നും അക്ബറാബാദ് അക്ബറുടെ സ്ഥലമെന്നുമൊക്കെ എനിക്ക് ഗൂഗിളിൽ നിന്ന് മനസ്സിലായി. ആബട്ടാബാദ് എന്നത് മേജർ ജെയിംസ് ആബട്ട് എന്ന ബ്രിട്ടീഷുകാരൻ താമസിച്ച സ്ഥലമാണെന്നും അങ്ങനെ എനിയ്ക്ക് മനസ്സിലായി.  മാത്രമല്ല ആബാദ് എന്ന് അവസാനിക്കുന്ന ഒരുപാട് പേരുകളും ഞാൻ കണ്ടു. അതിലൊന്നാണ്  തുഗ്ലക്കാബാദ്.  തുഗ്ലക്ക് പരിഷ്കാരങ്ങളുടെ കർത്താവായ തുഗ്ലക്കിന്റെ ഈ സ്ഥലം ഡല്ഹിയിലാണ്. അതിനടുത്താണല്ലോ ഞാൻ താമസിക്കുന്ന ഗാസിയാബാദ്. ആസ്ത്രേലിയൻ പ്രധാനമന്ത്രിയും ഒരു ആബട്ടാണെന്ന്  (Tony Abbot) ഇപ്പോൾ നരേന്ദ്രമോദി അവിടെ പോയ വാർത്ത വായിച്ചപ്പോൾ മനസ്സിലായി.

ആബാദുകളുടെ കൂട്ടത്തിൽ കണ്ട മറ്റൊരു പേരാണ് അല്ലഹാബാദ്. ആബാദ് എന്നാൽ സ്ഥലമാണെങ്കിൽ മേലെഴുതിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ അല്ലഹാബാദ് അല്ലാഹുവിന്റെ സ്ഥലമാകാനേ പറ്റൂ. മാത്രമല്ല അല്ലഹാബാദ് ഇന്ത്യയിലാണ് താനും. അപ്പോൾ ഇന്ത്യയല്ലേ അല്ലാഹുവിന്റെ സ്വന്തം നാട്?   'പ്രയാഗ' എന്നായിരുന്നുവല്ലോ ആ സ്ഥലത്തിന്റെ പ്രാചീനമായ മൂലനാമം.  അല്ലാഹു ഇവിടെയാണെന്ന് പിന്നീട് ജനങ്ങൾക്ക് തോന്നിയപ്പോൾ ആയിരിക്കും  ആ സ്ഥലപ്പേർ അല്ലഹബാദാക്കിയിട്ടുണ്ടാകുക. അങ്ങനെയാണല്ലോ മറ്റു 'ആബാദു'കളുണ്ടായത്. ദൈവം അദൃശ്യനാണല്ലോ.  അല്ലാഹു ഇവിടെ ഒക്കെത്തന്നെ കാണണം. അല്ലെങ്കിൽ അല്ലഹാബാദ് എന്ന ആ പേർ ഇവിടെ വരില്ലല്ലോ?  അപ്പോൾ ദൈവം ഇന്ത്യയിൽ തന്നെയാണ്!

ദൈവത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് യേശുക്രിസ്തു തന്റെ അന്ത്യനാളുകളിൽ ഉത്തരേന്ത്യയിലും ഹിമാലയത്തിലുമുണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓർമ്മയിൽ വന്നത്. അപ്പോൾ അദ്ദേഹവും ഇവിടെ തന്നെ ഉണ്ടായിരിക്കണം.  'പ്രയാഗ' എന്നാൽ പ്രാർത്ഥിക്കാനുള്ള സ്ഥലമെന്നാണർത്ഥം. അതറിഞ്ഞ അദ്ദേഹം ഒരു പക്ഷേ അവിടെ വന്ന് പ്രാർത്ഥിച്ചും കാണണം. അപ്പോൾ  ഹിന്ദുവിന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ദൈവം ഈ അല്ലഹാബാദിൽ ഉണ്ടായിരിക്കും.  ഒരു പക്ഷേ ഈ മൂന്നു പേരും അവിടെ ഒരുമിച്ച് ചേർന്നതുകൊണ്ടായിരിക്കും അല്ലഹാബാദിനെ ത്രിവേണീ സംഗമം എന്നു പറയുന്നത്. അല്ലേ?   മൂന്നു നദികൾ സന്ധിക്കുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് ത്രിവേണീ സംഗമം എന്നു പറയുന്നത് എന്നാണ് ഒരു പക്ഷം. അതിനവർ ചൂണ്ടിക്കാട്ടുന്നത് ഗംഗയ്ക്കും യമുനക്കും പുറമേ അദൃശ്യമായ ഒരു നദിയേ (സരസ്വതി) ആണ്. അദൃശ്യമായ ഒരു നദിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അദൃശ്യരായ മൂന്ന് ദൈവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.  അങ്ങനെയാണെങ്കിൽ ഇവിടെയുള്ള ഏകദൈവത്തെയായിരിക്കും  മൂന്നായിക്കണ്ട് മൂന്നു മതസ്ഥർ അവരുടെ വിശ്വാസങ്ങളിൽ കൊണ്ടുനടക്കുന്നത്.  ആ ദൈവത്തെയാണ് വൈക്കം മുഹമ്മദ് ബഷീർ 'അനാദി' എന്ന് വിളിച്ചിരിക്കുക. എന്തായാലും 'പ്രയാഗ' അല്ലഹാബാദ് ആയിരിക്കുന്നിടത്തോളം കാലം അത് അല്ലാഹുവിന്റെ സ്ഥലമായി ഗണിക്കാവുന്നതേ ഉള്ളൂ..

                                                     *    *    *    *    *    *    *

ദൈവങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റെർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മ വന്നത്. അതിങ്ങനെ.

ഓരു സായിപ്പ് ലോകത്തിലുള്ള എല്ലാ വലിയ പള്ളികളും കാണാനിറങ്ങി. അയാൾ ആദ്യം പോയത് അമേരിക്കയിലേക്കാണ്. പള്ളിയിലെ പ്രാർത്ഥനക്കിടെ അൾത്താരയിൽ അയാളൊരു സ്വർണ്ണനിർമ്മിതമായ ടെലിഫോൺ കണ്ടു. അടുത്ത് പോയി നോക്കിയപ്പോൾ "ഒരു കോളിന് 10,000 ഡോളർ" എന്നവിടെ എഴുതി വച്ചിരുന്നു. ആകാംക്ഷ മൂലം അതെന്താണെന്ന് അയാൾ പള്ളീലച്ചനോട് തിരക്കി. അത് സ്വർഗ്ഗത്തിലേക്കുള്ള 'ഹോട്ട് ലൈൻ' ആണെന്നും 10,000 ഡോളർ കൊടുത്താൽ ദൈവത്തോട് നേരിട്ട് സംസാരിക്കാമെന്നും അച്ചൻ അയാളോട് പറഞ്ഞു. അച്ചനോട് നന്ദി പറഞ്ഞ് അയാൾ അവിടെ നിന്നിറങ്ങി.

അയാൾ പിന്നീട് കനഡയിലെത്തിയപ്പോൾ അവിടത്തെ വലിയ പള്ളിയിലും 10,000 ഡോളറിന്റെ ഈ ഹോട്ട് ലൈൻ കാണുകയുണ്ടായി. ദൈവത്തോട് സംസാരിക്കുന്നുണ്ടോ എന്ന് അയാളോട് അവിടത്തെ വികാരി ചോദിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി അയാളവിടെ നിന്നിറങ്ങി.

പിന്നീട് യൂറോപ്പ്, ആഫ്രിക്ക, ചൈന, ജപ്പാൻ, ആസ്ത്രേലിയ  എന്നിവിടങ്ങളിലെല്ലാം അയാൾ പോകുകയും അവിടെയുള്ള പ്രധാന പള്ളികളിലൊക്കെ അയാളീ 10,000 ഡോളറിന്റെ ഹോട്ട് ലൈൻ ഫോൺ കാണുകയും ചെയ്തു.

പിന്നീടയാൾ എത്തിയത് ഇന്ത്യയിലായിരുന്നു. ഗോവയിൽ വന്നിറങ്ങിയ അയാൾ നേരേ പോയത് മഡ്ഗാവിലുള്ള വലിയൊരു പള്ളിയിലായിരുന്നു. അവിടേയും അയാൾ ഈ സ്വർണ്ണനിർമ്മിതമായ ഫോൺ കാണുകയുണ്ടായി. അവിടേയും "ഒരു കോളിന് 10,000 ഡോളർ" എന്നെഴുതി വച്ചിരുന്നു.

ഗോവയിൽ നിന്നയാൾ മംഗലാപുരം വഴി കൊച്ചിയിലെത്തി. മട്ടാഞ്ചേരിയിലെ ഒരു പള്ളിയിൽ പ്രാർത്ഥിക്കാൻ നിൽക്കവേ സ്വർണ്ണനിർമ്മിതമായ ഫോൺ അവിടേയും കാണുകയുണ്ടായി. പക്ഷേ അതിന്റെ താഴെ "ഒരു കോളിന് ഒരു രൂപ" എന്നെഴുതി വച്ചത് അയാളെ അത്ഭുതപ്പെടുത്തി. ആകാംക്ഷാഭരിതനായ അയാൾ അവിടെ കണ്ട വികാരിയോട് ചോദിച്ചു.

"അച്ചോ, ഞാൻ ലോകം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഈ ഫോണും കണ്ടിട്ടുണ്ട്. എല്ലായിടത്തും ദൈവത്തോട് സംസാരിക്കാൻ 10,000 ഡോളർ കൊടുക്കണം. പിന്നെ ഇവിടെ മാത്രം എന്താ അച്ചോ ഒരു രൂപ? അതെന്താ, ഇവിടെ ഇത്ര വിലക്കുറവ്?"

പള്ളീലച്ചൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"മകനേ, നീ ഇപ്പോൾ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ; God' own country എന്ന് ഞങ്ങൾ മലയാളത്തിൽ പറയും. ഇതിപ്പോൾ വെറും ലോക്കൽ കോളല്ലേ? ദൈവത്തെ വിളിച്ചോളൂ."

തന്റെ കയ്യിലിരിപ്പെന്തെങ്കിലും ദൈവം മനസ്സിലാക്കുമോ എന്ന് പേടിച്ച് അയാൾ വേഗം അവിടെ നിന്നിറങ്ങി.
                                                       *    *    *    *    *    *    *

PS: ക്ഷമിക്കുക;  ആരുടേയെങ്കിലും വികാരങ്ങളോ വിചാരങ്ങളൊ വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമേ അല്ല. വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ അക്ഷരങ്ങളുടെ രൂപത്തിലാക്കി ഇവിടെ പകർത്തുന്നു എന്നതല്ലാതെ ഞാനതൊട്ട് ചെയ്യുന്നുമില്ല. ഈ അക്ഷരങ്ങൾ ആരുടേയും വിചാരവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കട്ടെ.

2014 നവംബർ 21, വെള്ളിയാഴ്‌ച

സ്വർഗ്ഗത്തിലേക്കുള്ള എഴുത്തുകൾ 

അച്ഛാ,
അച്ഛനവിടെ സുഖം തന്നെയല്ലേ? ഞാൻ അച്ഛനെ അവസാനമായി കണ്ടത് 1980 മാർച്ച് 19ന് ആയിരുന്നു. അത് കഴിഞ്ഞിട്ടിപ്പോൾ 35 വർഷത്തോളമായിരിക്കുന്നു. ഞാനക്കാലത്ത് തിരുവനന്തപുരത്ത് ആയിരുന്നുവല്ലോ? അന്നെനിക്ക് ടെലഗ്രാം കിട്ടിയത് ഞാനിപ്പോഴും ഓർക്കുന്നു. കുറ്റിപ്പുറത്തു നിന്നോ മറ്റോ രാവിലെ അയച്ച ആ കമ്പി എനിക്ക് തിരുവനന്തപുരത്ത് കിട്ടിയത് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു. ഇന്നിപ്പോൾ കമ്പി എന്ന് നമ്മൾ മലയാളത്തിൽ പറയുമായിരുന്ന ടെലഗ്രാം അന്യം നിന്നു പോയിരിക്കുന്നു എന്ന് അച്ഛനറിയുമ്പോൾ "ങേ, അതെന്താ, അങ്ങനെ" എന്ന് അത്ഭുതപ്പെടുമായിരിക്കും. ടെലഗ്രാം എന്ന സേവനം ഗവണ്മെന്റ് നിർത്തലാക്കിയിട്ട് ഇപ്പോൾ ഒരു വർഷത്തിലധികമായിരിക്കുന്നു. കുറച്ച് കൊല്ലങ്ങളായി, കമ്പിയടിക്കാൻ ആളുകൾ പോകാത്തതു കാരണം അവിടത്തെ ജോലിക്കാർ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു. അവസാനം അവസാനം ആയപ്പോൾ ഇനി ഇത് വച്ചു കൊണ്ടിരുന്നാൽ മുതലാകില്ല എന്ന് തോന്നിയതുകൊണ്ടാകണം ഗവണ്മെന്റ് നിർത്തലാക്കിയത്. ഇപ്പഴും ഞാൻ കാര്യം പറയാതെ അച്ഛനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുകയാണ് എന്നു തോന്നുന്നുണ്ടോ? എങ്കിൽ ഞാൻ പറയാം. ആളുകളുടെ കയ്യിലൊക്കെ മൊബൈൽ ഫോൺ എന്ന സാധനം വന്നതോടെ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും വിളിച്ച് സംസാരിക്കാമെന്നായിരുന്നു. അങ്ങനെയാണ് ആളുകൾ കമ്പിയടി നിറുത്തിയത്.

 മൊബൈൽ ഫോൺ എന്ന സാധനം എന്താണെന്നോ? അച്ഛാ, ഞാൻ ഇതൊക്കെ പറയാൻ തുടങ്ങിയാൽ ഞാനിനി എന്തൊക്കെ പറയേണ്ടി വരും? കഴിഞ്ഞ 35 വർഷം കൊണ്ട് ഈ ലോകത്ത് വന്ന മാറ്റങ്ങൾ ചില്ലറയാണോ? മൊബൈൽ ഫോൺ എന്താണെന്ന് പറഞ്ഞ് കഴിഞ്ഞ്, സ്മാർട്ട് ഫോണിനെ കുറിച്ച് പറഞ്ഞ്, ഞാൻ പിന്നെ ഇന്റർനെറ്റ്, ലാപ്ടോപ്പ്, ഇ-മെയിൽ, ഫെയ്സ്ബുക്ക്, ട്വിറ്റർ, സരിതാ നായർ, സ്ത്രീപീഡനം, ദുരഭിമാനക്കൊല, അഴിമതി, അൽക്വൈദ, പ്ലാസ്റ്റിക്ക്, നരേന്ദ്രമോദി, സ്വച്ഛഭാരതം എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ 'എന്റീശ്വരാ' എന്നു പറഞ്ഞ് അച്ഛൻ തലയിൽ കൈ വയ്ക്കും എന്നെനിക്കറിയാം. എങ്കിലും ഞാൻ ഓരോന്നായി പറയാം. കഴിഞ്ഞ 35 കൊല്ലവും ഞാൻ നാട്ടിലെ വിവരങ്ങൾ അച്ഛനെ എഴുതി അറിയിക്കണം എന്ന് കരുതാറുണ്ടായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം അങ്ങനെ ചെയ്യാൻ പറ്റാതെ പോയി. ഇപ്പോഴങ്ങനെയല്ല; കുറച്ചൊക്കെ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങൾ ഓരോന്നായി അച്ഛനെ എഴുതി അറിയിക്കാം. ഞാൻ പണ്ടത്തെപ്പോലെ ഇൻലന്റിലാണ് എഴുതുക എന്നൊന്നും അച്ഛൻ കരുതണ്ട. കമ്പി പോലെ തന്നെ ഈ ഇൻലന്റും കാർഡുമൊക്കെ ഏതാണ്ട് അന്യം നിന്ന പോലെയാണ്. ഞാനെങ്ങനെയാണ് എഴുതുന്നത് എന്ന് പതുക്കെ അച്ഛന് മനസ്സിലായിക്കൊള്ളും.

കമ്പി കിട്ടിയ പാടേ ഞാൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്നു. എങ്കിലും അടുത്ത ദിവസം പുലർച്ചയോടെയേ എനിയ്ക്ക് വീട്ടിലെത്താൻ പറ്റിയുള്ളു. ബസ്സിലിരുന്ന 10 മണിക്കൂറും ഞാൻ മനസ്സിൽ പല കൂട്ടലുകളും കിഴിക്കലുകളും നടത്തിയിരുന്നു; കാരണം 'ഉടനേ പുറപ്പെടണം' എന്നല്ലാതെ മറ്റൊന്നും കമ്പിയിൽ വ്യക്തമായി എഴുതിയിരുന്നില്ല എന്നതു തന്നെ. ബസ്സിൽ വീടെത്തും തോറും പോക്കറ്റിൽ കിടന്ന ആ കമ്പി എന്റെ ഉദ്വേഗം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ  വീടിന്റെ പറമ്പിലേക്ക് കയറുമ്പോൾ എന്നെ എതിരേറ്റത് വെട്ടി അടുക്കിക്കൂട്ടിയിരിക്കുന്ന മാവിൻ കഷ്ണങ്ങൾ ആയിരുന്നു. അപ്പോൾ എന്റെ കാൽ ഒരടി മുന്നോട്ട് നീങ്ങിയില്ല. ആരോ പിടിച്ച് താഴോട്ട് വലിച്ചത് പോലെ.

സത്യം പറഞ്ഞാൽ അതാലോചിക്കുമ്പോൾ ഇപ്പോഴെനിക്കൊന്നും തോന്നാറില്ല. വർഷം 35 കഴിഞ്ഞില്ലേ? കാലം മായ്ക്കാത്ത മുറിവുകളില്ല എന്നല്ലേ നാട്ടുചൊല്ല്?  മാത്രമല്ല, പുതിയ മുറിവുകളുണ്ടാകുമ്പോഴും നമ്മൾ പഴയ മുറിവുകൾ മറക്കും. അതെന്തായാലും 10 വർഷം കൂടിക്കഴിഞ്ഞാൽ എനിയ്ക്ക് ഞാൻ അച്ഛനെ അവസാനമായിക്കാണുമ്പോഴുള്ള വയസ്സാകും. അതു കഴിയുമ്പോൾ ഞാനച്ഛനെ അച്ഛാ എന്നു വിളിക്കുമോ അതോ അച്ഛന്റെ പേര് വിളിക്കുമോ എന്നാണ് ഇപ്പോഴറിയാത്തത്. അപ്പോൾ ഞാനായിരിക്കില്ലേ അച്ഛനേക്കാൾ മൂത്തത്? അതു പറഞ്ഞപ്പോഴാണോർത്തത്, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അച്ഛനോട് പറയണമെന്ന്. അമ്മക്കിപ്പോൾ വയസ്സ് പത്തെമ്പത്തേഴായിക്കാണും. ആരോഗ്യം പോരാ. അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ അമ്മയ്ക്കിപ്പോൾ നല്ല സങ്കടമാണ്. പെൻഷൻ വരുമ്പോഴെല്ലാം അമ്മ അച്ഛനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്. 

അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണ്? മൊബൈൽ ഫോണിനെക്കുറിച്ചല്ലേ? ആ, എല്ലാം ഓരോന്നായി പറയാം. അല്ല, എഴുതാം. ...... ഇന്നിപ്പോൾ ഇത്ര മതി. അടുത്ത എഴുത്ത് ഞാൻ സാവധാനം എഴുതാം.

സാവധാനം തുടരും.......




2014 നവംബർ 19, ബുധനാഴ്‌ച

മൂന്നു കാര്യങ്ങള്‍

മനുഷ്യനു ജീവിക്കാന്‍ വേണ്ട മൂന്നു കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍ക്കുകയാണ്‌ ഞാന്‍ ഇവിടെ.

ആദ്യം വേണ്ടത്‌ ചെയ്യാനെന്തെങ്കിലുമാണ്‌. ഒരു ജോലി. ഹോ! അതില്ലെങ്കിലുള്ള പാട്‌ ചില്ലറയൊന്നുമല്ല. ഒന്നും ചെയ്യാനില്ലെങ്കില്‍ സമയം പോക്കാന്‍ ഉള്ള ബുദ്ധിമുട്ടെന്താ?. ചില ഉദ്യോഗസ്ഥന്മാരുണ്ട്‌. അവരെ ആപ്പീസില്‍ തഴഞ്ഞിട്ടിരിക്കുകയാവും. അവരുടെ കഷ്ടപ്പാടാണ്‌ കഷ്ടപ്പാട്‌. എട്ടു മണിക്കൂര്‍ സമയം കളയാനുള്ള ബുദ്ധിമുട്ട്‌ അവര്‍ക്കേ അറിയൂ. അതുകൊണ്ട്‌ പണക്കാരനായാലും അല്ലെങ്കിലും, ചെയ്തുകൊണ്ടിരിക്കാന്‍ ഒരു തൊഴില്‍ എന്തെങ്കിലും കൂടിയേ തീരൂ. പിന്നെ തൊഴിലില്ലാത്ത ചെറുപ്പക്കാരോടു ചോദിക്കണം ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്‌!

പിന്നീട്‌ വേണ്ടത്‌ സ്നേഹിക്കാനെന്തെങ്കിലുമാണ്‌. ഒരു കുടുംബം, അല്ലെങ്കില്‍ ഒരു ഭാര്യ. അതുമല്ലെങ്കില്‍ ഒരു സുഹൃത്ത്‌. ഇനി അതും ഇല്ലെങ്കില്‍ പൂച്ചയോ പട്ടിയോ തത്തയോ ആയിട്ടെന്തെങ്കിലുമൊന്ന്. ഹൗ!! സ്നേഹിക്കാനൊന്നുമില്ലാത്ത ജീവിതം!! ഓ, ഒന്നും പറയണ്ട.

മൂന്നാമതായി വേണ്ടത്‌ പ്രതീക്ഷിക്കാനെന്തെങ്കിലുമാണ്‌. അതൊരു ജോലിയാകാം, ലോട്ടറിയാകാം, ഗള്‍ഫില്‍ നിന്നയച്ച പണമാകാം, അടുത്ത മാസം ലീവില്‍ വരുന്ന ഭര്‍ത്താവാകാം, കിട്ടാനുള്ള പ്രമോഷനാകാം, കാമുകിയുടെ മിസ്‌ഡ്‌ കോളാകാം, അല്ലെങ്കില്‍ അതുപോലെ മറ്റെന്തുമാകാം. പ്രതീക്ഷയ്ക്കു വകയില്ലാത്ത ജീവിതമൊന്നാലോചിച്ചു നോക്കൂ. "അയ്യോ, കഷ്ടം" എന്നു വേണം പറയാന്‍. അല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ജീവിക്കാന്‍ വേണ്ട മൂന്ന് കാര്യങ്ങള്‍ ഇവയാണ്‌.
1. ചെയ്യാനെന്തെങ്കിലും
2. സ്നേഹിക്കാനെന്തെങ്കിലും
3. പ്രതീക്ഷിക്കാനെന്തെങ്കിലും

ഇത്രയുമുണ്ടെങ്കില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാം, പാപിയായാലും പാവപ്പെട്ട പണക്കാരനായാലും.

ശരി. അപ്പോള്‍ ഇനി വേണ്ടതു പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍ ആണ്‌. അതും ഞാന്‍ പറയാം.

ആദ്യത്തേത്‌ തീയാണ്‌. ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ കെടുത്തണം.
അടുപ്പിലെ തീ കെടുത്താതെ വീട്ടില്‍ നിന്നു പുറത്ത്‌ പോയാലുള്ള കാര്യം ഒന്നു ചിന്തിച്ചു നോക്കൂ. പോയിടത്ത്‌ വല്ല സമാധാനവുമുണ്ടാകുമോ? രാത്രി ഉറങ്ങാന്‍ കിടന്നാലോ? അതുകൊണ്ട്‌ ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ ബാക്കി വയ്ക്കാതെ കെടുത്തണം. അതിപ്പോ അടുപ്പല്ലാ, ഗാസ്‌ സ്റ്റൗ ആയാലും സ്ഥിതി അതു തന്നെയല്ലേ?

രണ്ടാമത്തേത്‌ ശത്രുവാണ്‌. നിങ്ങള്‍ക്ക്‌ നാലു ശത്രുക്കളുണ്ടെന്നിരിക്കട്ടെ. പിന്നെ ജീവിതത്തിന്നു വല്ല സമാധാനവുമുണ്ടോ? അതുകൊണ്ട്‌ ശത്രുക്കളുണ്ടാവാനേ പാടില്ല. മിത്രമാക്കിയിട്ടെങ്കിലും ശത്രുവിനെ ഇല്ലായ്മ ചെയ്യണം. (കൊല്ലാനൊന്നും പോകണ്ട, കെട്ടോ.) ശത്രുവിനെ ഒന്നുപോലും ബാക്കി വച്ചേക്കല്ലേ!

മൂന്നാമത്തെ കാര്യം കടം ആണ്‌. കടം ബാക്കി വച്ചാലുള്ള കാര്യം ഞാന്‍ പറയണ്ടല്ലോ. അതുകൊണ്ട്‌ എത്രയും നേരത്തേ കടം ഇല്ലാതാക്കുക. അതും അല്‌പം പോലും ബാക്കി വയ്കാതെ.

ചുരുക്കത്തില്‍ ഇനി പറയുന്ന മൂന്ന് കാര്യങ്ങള്‍ ബാക്കിയില്ലെന്നുറപ്പിക്കുക.
1. തീ
2. ശത്രു
3. കടം

ഇനി നോക്കൂ, ജീവിതം എങ്ങനെയുണ്ടെന്ന്!!!!!!!!!!!