2014, നവംബർ 21, വെള്ളിയാഴ്‌ച

സ്വർഗ്ഗത്തിലേക്കുള്ള എഴുത്തുകൾ 

അച്ഛാ,
അച്ഛനവിടെ സുഖം തന്നെയല്ലേ? ഞാൻ അച്ഛനെ അവസാനമായി കണ്ടത് 1980 മാർച്ച് 19ന് ആയിരുന്നു. അത് കഴിഞ്ഞിട്ടിപ്പോൾ 35 വർഷത്തോളമായിരിക്കുന്നു. ഞാനക്കാലത്ത് തിരുവനന്തപുരത്ത് ആയിരുന്നുവല്ലോ? അന്നെനിക്ക് ടെലഗ്രാം കിട്ടിയത് ഞാനിപ്പോഴും ഓർക്കുന്നു. കുറ്റിപ്പുറത്തു നിന്നോ മറ്റോ രാവിലെ അയച്ച ആ കമ്പി എനിക്ക് തിരുവനന്തപുരത്ത് കിട്ടിയത് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു. ഇന്നിപ്പോൾ കമ്പി എന്ന് നമ്മൾ മലയാളത്തിൽ പറയുമായിരുന്ന ടെലഗ്രാം അന്യം നിന്നു പോയിരിക്കുന്നു എന്ന് അച്ഛനറിയുമ്പോൾ "ങേ, അതെന്താ, അങ്ങനെ" എന്ന് അത്ഭുതപ്പെടുമായിരിക്കും. ടെലഗ്രാം എന്ന സേവനം ഗവണ്മെന്റ് നിർത്തലാക്കിയിട്ട് ഇപ്പോൾ ഒരു വർഷത്തിലധികമായിരിക്കുന്നു. കുറച്ച് കൊല്ലങ്ങളായി, കമ്പിയടിക്കാൻ ആളുകൾ പോകാത്തതു കാരണം അവിടത്തെ ജോലിക്കാർ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു. അവസാനം അവസാനം ആയപ്പോൾ ഇനി ഇത് വച്ചു കൊണ്ടിരുന്നാൽ മുതലാകില്ല എന്ന് തോന്നിയതുകൊണ്ടാകണം ഗവണ്മെന്റ് നിർത്തലാക്കിയത്. ഇപ്പഴും ഞാൻ കാര്യം പറയാതെ അച്ഛനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുകയാണ് എന്നു തോന്നുന്നുണ്ടോ? എങ്കിൽ ഞാൻ പറയാം. ആളുകളുടെ കയ്യിലൊക്കെ മൊബൈൽ ഫോൺ എന്ന സാധനം വന്നതോടെ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും വിളിച്ച് സംസാരിക്കാമെന്നായിരുന്നു. അങ്ങനെയാണ് ആളുകൾ കമ്പിയടി നിറുത്തിയത്.

 മൊബൈൽ ഫോൺ എന്ന സാധനം എന്താണെന്നോ? അച്ഛാ, ഞാൻ ഇതൊക്കെ പറയാൻ തുടങ്ങിയാൽ ഞാനിനി എന്തൊക്കെ പറയേണ്ടി വരും? കഴിഞ്ഞ 35 വർഷം കൊണ്ട് ഈ ലോകത്ത് വന്ന മാറ്റങ്ങൾ ചില്ലറയാണോ? മൊബൈൽ ഫോൺ എന്താണെന്ന് പറഞ്ഞ് കഴിഞ്ഞ്, സ്മാർട്ട് ഫോണിനെ കുറിച്ച് പറഞ്ഞ്, ഞാൻ പിന്നെ ഇന്റർനെറ്റ്, ലാപ്ടോപ്പ്, ഇ-മെയിൽ, ഫെയ്സ്ബുക്ക്, ട്വിറ്റർ, സരിതാ നായർ, സ്ത്രീപീഡനം, ദുരഭിമാനക്കൊല, അഴിമതി, അൽക്വൈദ, പ്ലാസ്റ്റിക്ക്, നരേന്ദ്രമോദി, സ്വച്ഛഭാരതം എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ 'എന്റീശ്വരാ' എന്നു പറഞ്ഞ് അച്ഛൻ തലയിൽ കൈ വയ്ക്കും എന്നെനിക്കറിയാം. എങ്കിലും ഞാൻ ഓരോന്നായി പറയാം. കഴിഞ്ഞ 35 കൊല്ലവും ഞാൻ നാട്ടിലെ വിവരങ്ങൾ അച്ഛനെ എഴുതി അറിയിക്കണം എന്ന് കരുതാറുണ്ടായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം അങ്ങനെ ചെയ്യാൻ പറ്റാതെ പോയി. ഇപ്പോഴങ്ങനെയല്ല; കുറച്ചൊക്കെ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങൾ ഓരോന്നായി അച്ഛനെ എഴുതി അറിയിക്കാം. ഞാൻ പണ്ടത്തെപ്പോലെ ഇൻലന്റിലാണ് എഴുതുക എന്നൊന്നും അച്ഛൻ കരുതണ്ട. കമ്പി പോലെ തന്നെ ഈ ഇൻലന്റും കാർഡുമൊക്കെ ഏതാണ്ട് അന്യം നിന്ന പോലെയാണ്. ഞാനെങ്ങനെയാണ് എഴുതുന്നത് എന്ന് പതുക്കെ അച്ഛന് മനസ്സിലായിക്കൊള്ളും.

കമ്പി കിട്ടിയ പാടേ ഞാൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്നു. എങ്കിലും അടുത്ത ദിവസം പുലർച്ചയോടെയേ എനിയ്ക്ക് വീട്ടിലെത്താൻ പറ്റിയുള്ളു. ബസ്സിലിരുന്ന 10 മണിക്കൂറും ഞാൻ മനസ്സിൽ പല കൂട്ടലുകളും കിഴിക്കലുകളും നടത്തിയിരുന്നു; കാരണം 'ഉടനേ പുറപ്പെടണം' എന്നല്ലാതെ മറ്റൊന്നും കമ്പിയിൽ വ്യക്തമായി എഴുതിയിരുന്നില്ല എന്നതു തന്നെ. ബസ്സിൽ വീടെത്തും തോറും പോക്കറ്റിൽ കിടന്ന ആ കമ്പി എന്റെ ഉദ്വേഗം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ  വീടിന്റെ പറമ്പിലേക്ക് കയറുമ്പോൾ എന്നെ എതിരേറ്റത് വെട്ടി അടുക്കിക്കൂട്ടിയിരിക്കുന്ന മാവിൻ കഷ്ണങ്ങൾ ആയിരുന്നു. അപ്പോൾ എന്റെ കാൽ ഒരടി മുന്നോട്ട് നീങ്ങിയില്ല. ആരോ പിടിച്ച് താഴോട്ട് വലിച്ചത് പോലെ.

സത്യം പറഞ്ഞാൽ അതാലോചിക്കുമ്പോൾ ഇപ്പോഴെനിക്കൊന്നും തോന്നാറില്ല. വർഷം 35 കഴിഞ്ഞില്ലേ? കാലം മായ്ക്കാത്ത മുറിവുകളില്ല എന്നല്ലേ നാട്ടുചൊല്ല്?  മാത്രമല്ല, പുതിയ മുറിവുകളുണ്ടാകുമ്പോഴും നമ്മൾ പഴയ മുറിവുകൾ മറക്കും. അതെന്തായാലും 10 വർഷം കൂടിക്കഴിഞ്ഞാൽ എനിയ്ക്ക് ഞാൻ അച്ഛനെ അവസാനമായിക്കാണുമ്പോഴുള്ള വയസ്സാകും. അതു കഴിയുമ്പോൾ ഞാനച്ഛനെ അച്ഛാ എന്നു വിളിക്കുമോ അതോ അച്ഛന്റെ പേര് വിളിക്കുമോ എന്നാണ് ഇപ്പോഴറിയാത്തത്. അപ്പോൾ ഞാനായിരിക്കില്ലേ അച്ഛനേക്കാൾ മൂത്തത്? അതു പറഞ്ഞപ്പോഴാണോർത്തത്, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അച്ഛനോട് പറയണമെന്ന്. അമ്മക്കിപ്പോൾ വയസ്സ് പത്തെമ്പത്തേഴായിക്കാണും. ആരോഗ്യം പോരാ. അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ അമ്മയ്ക്കിപ്പോൾ നല്ല സങ്കടമാണ്. പെൻഷൻ വരുമ്പോഴെല്ലാം അമ്മ അച്ഛനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്. 

അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണ്? മൊബൈൽ ഫോണിനെക്കുറിച്ചല്ലേ? ആ, എല്ലാം ഓരോന്നായി പറയാം. അല്ല, എഴുതാം. ...... ഇന്നിപ്പോൾ ഇത്ര മതി. അടുത്ത എഴുത്ത് ഞാൻ സാവധാനം എഴുതാം.

സാവധാനം തുടരും.......




1 അഭിപ്രായം:

Bipin പറഞ്ഞു...

സ്വർഗത്തിൽ ഒക്കെ വാട്സ് ആപ്പും ഇന്റർനെറ്റൂം ഒക്കെ വന്നിട്ട് കാലം എത്രയായി. ഇപ്പോഴും ഇൻലാൻഡും കവറും ആയി നടക്കുന്ന മനുഷ്യരെ നോക്കി അവർ ചിരിയ്ക്കും. വേണമെങ്കിൽ ആൾ രൂപൻ മൊബൈൽ ഒന്ന് നോക്കിക്കേ. അച്ഛൻ അയച്ച വാട്സ് ആപ്പു മറുപടി മെസേജ് കാണാം.