2014, നവംബർ 12, ബുധനാഴ്‌ച

മലബാർ സിംഹം

പ്രിയപ്പെട്ട സഖാവേ,

താങ്കളുടെ മരണം മുതൽ ശവസംസ്കാരം വരെയുള്ള എല്ലാ രംഗങ്ങളും ഞാൻ 'റിപ്പോർട്ടർ' ചാനലിലൂടെ കണ്ടു. ചാനൽ മകന്റേതാണെങ്കിലും അവരുടെ ആ പ്രക്ഷേപണത്തിലൂടെ താങ്കളർഹിക്കുന്ന ആദരവും സ്നേഹവും അവർ പ്രകടമാക്കി. 

"നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നൂ രാഘവേട്ടൻ ജീവിച്ചിരുന്നത് എങ്കിൽ ഇന്നദ്ദേഹം ഏതെങ്കിലുമൊരു തെയ്യമായി കെട്ടിയാടപ്പെട്ടേനേ" എന്നാണ് ഇന്നലെ മരിച്ച താങ്കളുടെ നാട്ടുകാരി പി. വി. ഭാരതീദേവി പറഞ്ഞു വച്ചത്. എന്നെ മാത്രമല്ല എല്ലാ മലയാളികളേയും ആ പ്രയോഗം ആഴത്തിൽ സ്പർശിച്ചുകാണും. ആരും മനസ്സിലാക്കാതെ പോയ അങ്ങയുടെ മഹത്വമാണ് അവർ വെളിവാക്കിയത്. ഒന്നുമില്ലെങ്കിലും എ.കെ.ജിയുടെ സഹചാരിയായിരുന്നുവല്ലോ താങ്കൾ. 

എ.കെ.ജി. ആസ്പത്രി, പരിയാരം മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് ആയുർവ്വേദ ആസ്പത്രി, സ്നെയ്ക്ക് പാർക്ക്, വിഷചികിത്സാകേന്ദ്രം, കണ്ണൂർ തുറമുഖം, വിഴിഞ്ഞം പ്രോജക്റ്റ്....... എല്ലാം മലയാളികൾക്ക് വേണ്ടിയുള്ള അങ്ങയുടെ സംഭാവനകളാണ്.


കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല നിയോജകമണ്ഡലങ്ങളിൽ നിന്നും അങ്ങ് കേരള നിയമസഭയിലെത്തി.

"ആന ചെരിഞ്ഞാലും പന്തീരായിരം" എന്നു കേട്ടിട്ടില്ലേ? അതുപോലെയായൊരുന്നൂ മരിച്ചപ്പോൾ താങ്കളുടെ അവസ്ഥ. യു. ഡി. എഫ്. കാർക്കുമാത്രമല്ല മാർക്സിസ്റ്റ്കാർക്കും താങ്കൾ ഇപ്പോൾ പ്രിയങ്കരനായിരിക്കുന്നു. (കഷ്ടം.) 

ഞാനതൊന്നുമല്ല ഇപ്പോൾ ഓർക്കുന്നത്. കഴിഞ്ഞ 30 കൊല്ലമായി താങ്കളെ സ്വൈരമായി വിഹരിക്കാൻ മാർക്സിസ്റ്റുകാർ വിട്ടിട്ടില്ല. അവരോട് പട വെട്ടിയായിരുന്നുവല്ലോ 1986 മുതലുള്ള താങ്കളുടെ ജീവിതം. അതൊന്നുമില്ലായിരുന്നെങ്കിൽ താങ്കളുടെ പ്രതിഭയിൽ നിന്ന് മെഡിക്കൽ കോളേജുകളും തുറമുഖങ്ങളും മാത്രമല്ല പ്രധാനപ്പെട്ട മറ്റു പലതും മലയാളിക്ക് ലഭിക്കുമായിരുന്നു. ഇല്ലേ?

അങ്ങേക്ക് എന്റെ ശോകപൂർവ്വമായ ആദരാഞ്ജലികൾ.

അഭിപ്രായങ്ങളൊന്നുമില്ല: