2014, നവംബർ 11, ചൊവ്വാഴ്ച

ബാലവേല

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബാലവേല  ഒരു സാമുഹ്യ തിന്മയാണെന്നാണ് ഇതിന് കാരണമായി പറയുന്നതത്രെ. കുട്ടികളെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും എന്നാണ് ഇവരുടെയൊക്കെ കണ്ടുപിടുത്തം. കാരണങ്ങളൊന്നുമില്ലാതെ വെറുതെ എന്തെങ്കിലും ആചരിക്കാൻ പറ്റുമോ? ഇല്ല. അപ്പോൾ അതിനുള്ള കസർത്തുകളാണോ ഈ കണ്ടുപിടുത്തം?

സത്യത്തിൽ കുട്ടികൾ കമ്പ്യൂട്ടറുകൾ പോലെയാണ്. മടി കൂടാതെ, വിശ്രമമില്ലാതെ, പരാതി പറയാതെ, ഉറങ്ങുക പോലും ചെയ്യാതെ അവർ കൊടുത്ത പണി ചെയ്തുകൊള്ളും. അതല്ലേ കമ്പ്യൂട്ടറും ചെയ്യുന്നത്? ജോലികൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്.  എന്നാൽ കമ്പ്യൂട്ടർ പ്രവർത്തിക്കണമെങ്കിൽ കരന്റ് വേണം, പവർ ബേക്കപ്പ് വേണം, വെളിച്ചം വേണം, ചിലപ്പോൾ റോബോട്ട് ഘടിപ്പിക്കണം എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ കുട്ടികളോടാണ് പണി പറയുന്നതെങ്കിൽ ഇതൊന്നും വേണ്ട. മാത്രമല്ല കമ്പ്യൂട്ടർ ചിലപ്പോൾ ഉറങ്ങുന്ന അവസ്ഥ (Sleep Mode) യിലായെന്നും വരും.  അങ്ങനെ നോക്കുമ്പോൾ പണിയെടുക്കുന്നതിൽ കമ്പ്യൂട്ടറുകളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതു് കുട്ടികൾ തന്നെയാണ്. അതുകൊണ്ടാണ് മലപ്പുറത്തെ അടക്കാക്കളത്തിലെല്ലാം ഇപ്പോഴും കുട്ടികളെത്തന്നെ ജോലിക്കെടുക്കുന്നത്.

പൊതുമേഖലയുടെ കാര്യമാണ് കഷ്ടം. ഗവണ്മെന്റിന്റെ ഒരൊറ്റ ഓഫീസിലും കുട്ടികളെ ജോലിക്കെടുക്കില്ല. ഒന്നുമില്ലെങ്കിലും ഓഫീസ് അടിച്ചു വാരാനെങ്കിലും അവരെ നിയോഗിക്കാമായിരുന്നു. അപ്പോൾ ഓഫീസും പരിസരങ്ങളും മാലിന്യമില്ലാതെ വൃത്തിയായിക്കിടക്കുമായിരുന്നു.  കമ്പ്യൂട്ടർ ജോലിയൊക്കെ ചെയ്യാൻ മുതിർന്നവരേക്കാൾ എത്രയോ മെച്ചം അവരാണ്.  പക്ഷേ ഈ കുട്ടികളെയൊന്നും ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല. ഗവണ്മെന്റിലാകുമ്പോൾ വിശ്വാസമില്ലാത്തവരേയുംമേലുദ്യോഗസ്ഥന്മാരോട് കൂറില്ലാത്തവരേയും ജോലിക്കെടുക്കാവതല്ലല്ലോ? ഓഫീസർമാർക്ക് ചായ കൊണ്ടു പോയിക്കൊടുക്കുക, ഫയലുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നിങ്ങനെയുള്ള ചെറിയ ജോലികളെങ്കിലും ചെറിയവരായ ഈ കുട്ടികളെ ഏൽപ്പിക്കാമായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞില്ലേ, അവരെ ഒട്ടും നമ്പിക്കൂട.

കേട്ടിട്ടില്ലേ, രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കുട്ടിയായിരുന്നു എന്ന കഥ. ഇതിൽ പരം ദേശദ്രോഹം വേറേ ഉണ്ടോ? വലിയവരാരെങ്കിലും അങ്ങനെ, ഉള്ളത് ഉള്ളതു പോലെ പറയുമോ? ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്ന നമ്മൾ പിന്നെ എങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഒരു പണി ഏൽപ്പിക്കും? താൻ ചായ കൊണ്ടു വരുന്ന സമയത്തും ഫയൽ കൊണ്ടു പോകുന്ന സമയത്തും സീറ്റിലിരുന്ന് ഓഫീസർ കൂർക്കം വലിച്ചുറങ്ങുകയാണെന്ന് ഏതെങ്കിലും കുട്ടിജോലിക്കാരൻ പത്രക്കാരോടെങ്ങാൻ വിളിച്ചു പറഞ്ഞാൽ ഈ വലിയ ആഫീസർമാരുടെ പണി പോകില്ലേ? അപ്പോൾ നല്ലതെന്താ? ബാലവേല നിരോധിക്കുകതന്നെ. കുട്ടികൾ പട്ടിണി കിടന്നാൽ നമുക്കെന്ത് ചേതം?  ബാലവേലാനിരോധനം നീണാൾ വാഴട്ടെ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
രാജാവ് നഗ്നനാണെന്ന് ആ കുട്ടി വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ നൂറ്റാണ്ടുകളെത്ര കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ചരിത്രകാരനും (കഥാകൃത്തും) ആ കുട്ടിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ച് രേഖപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. കുഞ്ഞിക്കൂനനെ വരെ മന്ത്രിയാക്കിയ പരമ്പര്യമുള്ള നാടാണ്  ഇത്. പക്ഷേ രാജാവ് നഗ്നനാണെന്ന് പറഞ്ഞ ആ കുട്ടിക്ക് മന്ത്രിസ്ഥാനം പോയിട്ട് ഒരു 'പട്ടും വളയും' വരെ കൊടുത്തതായി ഞാനെങ്ങും വായിച്ചിട്ടില്ല. എന്തിന് പട്ടും വളയും?  വിശപ്പ് മാറ്റാൻ ഒരു 'പിട്ടും കടലയും' പോലും വാങ്ങി കൊടുത്തിട്ടുണ്ടാകുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.

ഇനി, അഥവാ, കുട്ടി ചെയ്തത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ് അവനെ തട്ടിയിരിക്കുമോ? എന്നാൽ അതും നമ്മൾ വല്ലയിടത്തും വായിക്കേണ്ടതല്ലേ? ഭീമൻ ദുര്യോധനനെ കൊന്നതും അർജുനൻ കർണനെകൊന്നതും ബ്രിട്ടീഷുകാർ ഭഗത്സിംഗിനെ കൊന്നതും ഒക്കെ രേഖപ്പെടുത്തിയ നമ്മുടെ പൂർവ്വീകർ പിന്നെന്തേ ഈ കുട്ടിയെ കൊന്ന കാര്യം രേഖപ്പെടുത്താത്തത്? ആർക്കറിയാം? ഒന്നുമില്ലെങ്കിൽ കൊട്ടരത്തിൽ ശങ്കുണ്ണിക്കെങ്കിലും അതൊന്നെഴുതി വയ്ക്കാമായിരുന്നു. അതല്ലെങ്കിൽ 'വൈശാലി' പോലെയോ 'രണ്ടാമൂഴം' പോലെയോ എംടിക്കും അതൊന്ന് ശ്രമിച്ചു നോക്കാമായിരുന്നു. എനിക്കിപ്പോൾ തോന്നുന്നത് കുട്ടികളോടുള്ള അവഗണനയുടെ ഒരു ആഗോളഗൂഡാലോചനയുടെ ഫലമല്ലേ ഈ ചരിത്രനിരാസം എന്നാണ്. 'ബാർകോഴ'യിൽ വരെ ആഗോളഗൂഡാലോചന ഉണ്ടെന്നല്ലേ വി.എം. സുധീരൻ പറയുന്നത്?  ഇനി ഞാനായിട്ട് ചരിത്രം ചികഞ്ഞുനോക്കിയാലേ ഇതിനൊക്കെ ഒരു കൃത്യമായ അറിവ് പുറത്ത് വരൂ എന്നാണിപ്പോഴെന്റെ തോന്നൽ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
കുട്ടികളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മയിൽ വന്നത്.  അതിങ്ങനെ.

നോബൽ സമ്മാനം കിട്ടിയപ്പോൾ ശ്രീമാൻ കൈലാസ് സത്യാർത്ഥി ഡൽഹിയിൽ വരികയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുകയും ചെയ്ത കൂട്ടത്തിൽ സോണിയാജിയേയും കണ്ടുവത്രെ. അതേതായാലും നന്നായി. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ കാണുന്നതും ചർച്ച ചെയ്യുന്നതും നല്ലതാണ്. സത്യാർത്ഥി 'ബച്പൻ ബചാവോ ആന്ദോളൻ' രംഗത്താണല്ലോ പ്രവർത്തിക്കുന്നത്. സോണിയാജി 'ബച്ചാ ബചാവോ ആന്ദോളൻ' രംഗത്തും.

അഭിപ്രായങ്ങളൊന്നുമില്ല: