2014, നവംബർ 2, ഞായറാഴ്‌ച

സാക്ഷാത്ക്കാരം

മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോൾ ഒരു ദേശീയ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് പലരും വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയിൽ പ്രാവർത്തികമാകുമ്പോൾ ആർ. ശ്രീകണ്ഠൻ നായർക്ക് അത് സ്വപ്‌നസാക്ഷാത്ക്കാരം എന്നാണ് പത്രത്തിൽ കണ്ടത്.

മലപ്പുറത്തെ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും സ്വപ്‌നസാക്ഷാത്ക്കാരം ആണ് കോട്ടപ്പടി സ്റ്റേഡിയം എന്ന് മന്ത്രി അനിൽകുമാർ പറയുകയുണ്ടായി എന്ന് ഞാൻ പത്രത്തിൽ വായിച്ചു.

സാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ വായിച്ചപ്പോഴാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും സാക്ഷാത്ക്കരിച്ചിട്ടുണ്ടോ എന്ന് ഞാനൊരു ആത്മപരിശോധന നടത്തിയത്. അപ്പോൾ എന്റെ ഓർമ്മകൾ ചെന്നെത്തിയത് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തേക്കായിരുന്നു.

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. ഒരു ദിവസം ഉണ്ട്, രണ്ട് പോലീസുകാർ സ്കൂളിലേക്ക് കയറി വരുന്നു. അന്നാണ് ഞാൻ പോലീസിനെ ആദ്യമായി കാണുന്നത്. കാക്കിട്രൗസറും കാക്കിഷർട്ടും കാക്കിത്തൊപ്പിയും ധരിച്ച് കൊമ്പൻ മീശ പിരിച്ച് വലിയൊരു ലാത്തിയും വീശി അവർ നടന്നു വരുമ്പോൾ ഞാൻ പേടിച്ചതിന് കണക്കില്ലായിരുന്നു. എങ്കിലും ആളുകളെ പേടിപ്പിക്കാൻ ഇതു തന്നെ നല്ല വേഷം എന്ന് മനസ്സിലായ എനിയ്ക്ക്, വലുതായാൽ ഒരു പോലീസാകും എന്ന് തീർച്ചയാക്കാൻ പിന്നെ സമയമൊന്നും വേണ്ടി വന്നില്ല. പിന്നീടങ്ങോട്ട് ഒരു പോലീസിന്റെ ഉടുപ്പും നടപ്പുമായിരുന്നു എന്റെ ഊണിലും ഉറക്കത്തിലും.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനിഫോമിട്ട ബസ് കണ്ടക്ക്റ്ററെ കാണുന്നത്. കാക്കി പാന്റും കാക്കി ഷർട്ടും ഇട്ട് തോളിലൊരു ബാഗും തൂക്കി വിരലിൽ കിടന്ന വിസിൽ വായിൽ വച്ച് "ഷുൾൾൾൾൾൾ......ൾൾൾൾൾൾ...ൾൾൾൾൾൾൾൾൾൾ" എന്ന് ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചത്തിൽ നീട്ടി വിളിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു കണ്ടക്റ്ററാണ് ആകേണ്ടത് എന്ന് തീരുമാനിക്കാൻ നിമിഷങ്ങൾ പോലും എനിയ്ക്ക് വേണ്ടി വന്നില്ല. ഇത്രയും ഉച്ചത്തിൽ വിസിൽ വിളിക്കാൻ ഈ ലോകത്ത് വേറേ ആർക്കുണ്ട് സ്വാതന്ത്ര്യം? ഹൊ, ക്ലാസിൽ വായിൽ വിരൽ വച്ച് വിസിൽ വിളിച്ചതിന് ടീച്ചർ ചെവി പിടിച്ച് തിരുമ്മിയതിന്റെ വേദന ഈ അമ്പത്തഞ്ചാം വയസ്സിലും മാറിയിട്ടില്ല. ഏതായാലും, കണ്ടക്റ്ററാകുക എന്ന തീരുമാനത്തോടെ ഒരു പോലീസാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

വർഷങ്ങൾ കഴിയുമ്പോൾ ഞാൻ ഒമ്പതാം ക്ലാസിൽ എത്തിയിരുന്നു. അപ്പോഴേയ്ക്കും എനിയ്ക്ക് പെൺകുട്ടികളെ കാണുമ്പോൾ എന്തൊക്കെയോ തോന്നാൻ തുടങ്ങിയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവരെ ഞാൻ ഒളിഞ്ഞും ഒളിക്കാതെയും നോക്കാനും തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കേയാണ് ഒരു ദിവസം ഒരു പോസ്റ്റ്മാൻ വീട്ടിൽ വന്ന് വാതിലിൽ മുട്ടിയത്. ഒരു കത്ത് തരാനായിരുന്ന് അയാൾ വന്നത്. അയാൾക്കും ഏതാണ് കണ്ടക്റ്ററുടെ വേഷം തന്നെയായിരുന്നു. കയ്യിൽ ഒരു കാലൻ കുട ഉണ്ട് എന്നത് മാത്രമായിരുന്നു ഞാൻ കണ്ട വ്യത്യാസം. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും ചെന്ന് വാതിലിൽ മുട്ടാനുള്ള പോസ്റ്റ്മാന്റെ ഈ സ്വാതന്ത്ര്യം കണ്ടപ്പോൾ എനിയ്ക്കൊരു പോസ്റ്റ്മാൻ ആയാൽ മതി എന്ന് ഞാനപ്പോൾ തീർച്ചയാക്കി. വീടുകളിൽ പോകാനും പെൺകുട്ടികളെ കാണാനും ഒരു പോസ്റ്റ്മാനാകുന്നതായിരിക്കും നല്ലത് എന്നതായിരുന്നു ആ തീരുമാനത്തിന്റെ അടിസ്ഥാനം. ഏതായാലും, പോസ്റ്റ്മാനാകുക എന്ന ആ തീരുമാനത്തോടെ ഒരു കണ്ടക്റ്ററാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

പത്താം ക്ലാസ് പാസായപ്പോഴാണ് ഇനിയും പഠിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത്. അന്നൊക്കെ നാട്ടിൻപുറങ്ങളിൽ അച്ഛനമ്മമാർ കുട്ടികളുടെ പഠിത്തത്തിലൊന്നും തലയിടാറില്ലായിരുന്നു. ബി.എ., ബി. എസ്സി., ബി.കോം. എന്നൊക്കെയുള്ള ബിരുദങ്ങളെടുത്ത് ചെറുപ്പക്കാർ നാട്ടിൽ തേരാ പാരാ നടക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ പ്രീഡിഗ്രി പഠിക്കാനൊന്നും ഞാൻ മെനക്കെട്ടില്ല. ബി.എസ്സി. തോറ്റ ഒരുത്തനാണ് "നീ 'ടൈപ് റൈറ്റിങ്ങ്' പഠിച്ചോ" എന്നെന്നെ ഉപദേശിച്ചത്. ടൈപ്രൈറ്ററിൽ  A മുതൽ Z വരെയും Z മുതൽ A വരെയും ടൈപ് ചെയ്തപ്പോൾ ഇതിൽ വലിയ കഥയില്ലെന്നും ഇനി മറ്റെന്തെങ്കിലും പഠിക്കാമെന്നും ഞാൻ തീർച്ചയാക്കി. അങ്ങനെയാണ് ഞാൻ പോളിടെക്നിക്കിൽ പോയി ചേർന്നത്. പോളിടെക്നിക്കിൽ പഠിച്ചാൽ ഒരു വർക്ക്ഷോപ്പ് തുടങ്ങാമെന്നും വലിയ മുതലാളിയാകാമെന്നുമൊക്കെ എന്നോട് പറഞ്ഞത് ടൈപ്രൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതലാളിയായിരുന്നു. 'മെക്കാനിക്കൽ' പഠിച്ചാൽ ഒരു വെൽഡിങ്ങ് വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'ഓട്ടോമോബൈൽ' പഠിച്ചാൽ ഒരു കാർ വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'എലക്ട്രോണിക്സ്' പഠിച്ചാൽ ഒരു റേഡിയോ വർക്ക്ഷോപ്പ് തുടങ്ങാമെന്നും ഒക്കെ അയാളാണ് എനിക്ക് പറഞ്ഞു തന്നത്. അയാൾ പറഞ്ഞത് അന്ന് എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വേഗം പോയി അടുത്തുള്ള പോളിടെക്നിക്കിൽ ചേർന്നു. ഏതായാലും, പോസ്റ്റ്മാനാകുക എന്ന എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോകുന്നത് എന്ന് ഞാനപ്പോൾ ഓർത്തതേയില്ല.

പോളിടെക്നിക്കിൽ എനിക്ക് എലക്ട്രോണിക്സിനാണ് പ്രവേശനം കിട്ടിയത്. അപ്പോൾ ഒരു റേഡിയോ വർക്ക്ഷോപ് തുടങ്ങുന്ന കാര്യം സ്വപ്നം കണ്ട എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഹായ്, എപ്പോഴും പ്രേമഗാനങ്ങൾ കേട്ടുകൊണ്ട് ജോലി ചെയ്യാൻ ഒരു റേഡിയോ മെക്കാനിക്കിനല്ലാതെ വേറേ ആർക്കുണ്ട് സൗകര്യം. ഒരു റേഡിയോ ഓൺ ചെയ്തു വച്ച്

"പ്രേമനായകാ.. അരികിൽ വരൂ...
ആരാധികയുടെ അരികിൽ വരൂ... "

എന്നൊക്കെയുള്ള പാട്ടു കേട്ട്, കേടു വന്ന റേഡിയോ നന്നാക്കുന്ന എന്നെ ഞാനപ്പോൾ എന്റെ മനസ്സിൽ കണ്ടു.

മൂന്നു കൊല്ലത്തെ പഠിത്തം തീരുമ്പോൾ പോളിടെക്നിക്കിന്റെ നോട്ടീസ് ബോർഡിൽ ഒരു കാമ്പസ് ഇന്റർവ്യൂവിന്റെ പരസ്യം കിടന്നിരുന്നു. അന്ന്  കാമ്പസ് എന്നതും ഇന്റർവ്യൂ എന്നതും എന്താണെന്നറിയാത്ത ഞാൻ, അത് ശ്രദ്ധിച്ചതേയില്ല. പിന്നീട് റിസൾട്ട് വന്ന് മാർക്ക്‌ലിസ്റ്റ് വാങ്ങാൻ ചെന്നപ്പോഴാണറിയുന്നത് ഒരു പറ്റം കുട്ടികൾ ജോലിക്ക് ചേർന്നു കഴിഞ്ഞിരുന്നു എന്ന്. പിന്നെ ഞാൻ അമാന്തിച്ചതേയില്ല; ആ കമ്പനിയിൽ ഒരപേക്ഷ കൊടുക്കുകയും അവരെന്നെ ജോലിക്കെടുക്കുകയും ചെയ്തു. അന്നൊക്കെ എലക്ട്രോണിക്സ് പഠിച്ചാൽ ജോലി കിട്ടുക എളുപ്പമായിരുന്നു. എന്തായാലും അതോടുകൂടി പാട്ടും കേട്ട് റേഡിയോ നന്നാക്കുക എന്റെ ലക്ഷ്യമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

ജോലിക്ക് ചേരുമ്പോൾ അവിടെ അല്പസ്വൽപ്പം ട്രെയിനിങ്ങിന്റെയൊക്കെ ആവശ്യമുണ്ട്. എനിയ്ക്ക് വയ്സ്സ് 18, മീശ മുളക്കുന്നതേയുള്ളു. അവരെന്നെ ഒരു പറ്റം ചെറുപ്പക്കാരികളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തി. എന്റെ ചുറ്റും ഇരുന്നവർക്കും വയസ്സ് 18 മുതൽ 25 വരെയൊക്കെ കാണും. പെൺകുട്ടികളെ ഒളിഞ്ഞും തെളിഞ്ഞും നോക്കാൻ നടന്നിരുന്ന ഞാൻ അവരുടെ ഇടയിൽ ഇരുന്നു വിയർത്തു. നാക്ക് പുറത്ത് വരാതെയായി. എങ്ങനെയൊക്കെയോ ഞാൻ രണ്ട് മാസം തള്ളിനീക്കി. ഭാഗ്യം. വേറൊരു കമ്പനിക്കാർ എന്നെ ജോലിക്ക് വിളിച്ചു. അന്നൊന്നും എലക്ട്രോണിക്സ് ഡിപ്ലോമ പാസായവന് ജോലിക്ക് പഞ്ഞമില്ലായിരുന്നു. 5 കൊല്ലത്തെ ബോണ്ടെഴുതി ജോലിക്ക് ചേർന്ന ഞാൻ പിന്നെ അവിടെ നിന്നില്ല. മറ്റൊരാളറിയാതെ അവിടെ നിന്ന് സ്ഥലം വിടുമ്പോൾ സാക്ഷാത്ക്കരിക്കാൻ എനിക്ക് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു.

പുതിയ കമ്പനിയിൽ ഞാൻ ചേർന്നത് ഉറച്ച മനസ്സോടും ഉറച്ച കാൽവയ്പ്പുകളോടും കൂടിത്തന്നെ ആയിരുന്നു. നേരത്തെ പറ്റിയ പറ്റ് ഇനി പറ്റരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. 

കാലം കുറേ കടന്നു പോയി. അപ്പോഴേക്കും എന്റെ പ്രായക്കാർ ഓരോരുത്തരായി കല്യാണം കഴിക്കാൻ തുടങ്ങിയിരുന്നു. ഒരുത്തൻ കല്യാണം കഴിച്ച പെണ്ണിന്റെ പേര് വിജയശ്രീ എന്നായിരുന്നു. കല്യാണം കഴിഞ്ഞ് വിജയശ്രീലാളിതനായി അവൻ ഒരു ദിവസം ഓഫീസിൽ വന്നപ്പോഴാണ് എനിയ്ക്കും വേണ്ടേ ഒരു കല്യാണം എന്ന് ഞാൻ എന്നോട് ചോദിച്ചത്. കല്യാണം കഴിക്കുന്നെങ്കിൽ പ്രേമിച്ച് കഴിക്കണമെന്നും അത് സഹപ്രവർത്തകയെയാണെങ്കിൽ ഒരുപാട് ഗുണമുണ്ടായിരിക്കുമെന്നും അപ്പോഴെനിയ്ക്ക് തോന്നി. പക്ഷേ വിജയശ്രിയെപ്പോലെ മുഖശ്രീയുള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ചുറ്റും കണ്ടില്ല. അല്ലെങ്കിൽ ഈ കാലം കൊണ്ട് ആരെയെങ്കിലും ഞാൻ പ്രേമിച്ചു പോകില്ലായിരുന്നുവോ? (സ്വന്തം മുഖത്തിന് ശ്രീ ഇല്ലെന്ന് ആരും സമ്മതിക്കില്ലെന്ന് ഞാൻ പറയേണ്ടതായിട്ടില്ലല്ലോ?) 

അവസാനം, കല്യാണം കഴിക്കുമ്പോൾ സാക്ഷാത്ക്കരിക്കാനായി ഞാൻ ഒരു സ്വപ്നം കരുതി വച്ചു. ഒരു ലിംകാ റെക്കോർഡ്. ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള അച്ഛൻ എന്നതിന് നേരേ എന്റെ പേർ ചേർക്കണമെന്നതായിരുന്നു ഞാൻ കരുതി വച്ച ആ സ്വപ്നം.  
എന്റെ പല സ്വപ്നങ്ങളും 'പഴയ ആ മലർപ്പൊടിക്കാരൻ നീയല്ലയോ?' എന്നെന്നോട് ചോദിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. കല്യാണം കഴിഞ്ഞ് ആദ്യത്തെ കുട്ടിക്ക് 'ഫാരെക്സ്'ഉം 'ഗ്രെയ്പ് വാട്ടർ'ഉം ഒക്കെ വാങ്ങുമ്പോൾ ലിംകാ ബുക്കിലെ അച്ഛനാകാനുള്ള സാമ്പത്തികാവസ്ഥ എനിയ്ക്കില്ല എന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. മാത്രമല്ല കുട്ടികളുടെ എണ്ണം 2 ആയി നിർത്തിയാലേ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ അലവൻസ് കിട്ടൂ എന്നു കൂടി ഞാൻ മനസ്സിലാക്കിയതോടെ ഞാൻ എന്റെ സ്വപ്നത്തിനും കുടുംബാസൂത്രണം ഏർപ്പെടുത്തി. അതോടുകൂടി ലിംക ബുക്കിലെ റെക്കോഡ് എന്ന എന്റെ സ്വപ്നവും സാക്ഷാത്ക്കരിക്കാതെ പോയി. 

ഇതിനിടക്ക് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനുള്ള പല അവസരങ്ങളും എനിയ്ക്ക് കിട്ടിയിരുന്നു. ഉത്തരേന്ത്യയിലൊക്കെ ഹിന്ദി പത്രങ്ങൾക്കാണ് പ്രചാരം. ഈ ഹിന്ദി പത്രങ്ങളിലെ പരസ്യപേജുകളിലൊക്കെ സാക്ഷാത്ക്കാർ (साक्षात्कार) എന്ന പരസ്യം അന്ന്  ധാരാളമായി കാണുക പതിവായിരുന്നു. നമ്മുടെ നാട്ടിലൊക്കെ എവുപ്രാസ്യമ്മയെപ്പോലുള്ള വിശുദ്ധരോട് പ്രാർത്ഥിക്കുന്നവർ 'ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഉപകാരസ്മരണ' എന്ന് മലയാള പത്രങ്ങളിൽ പരസ്യം കൊടുക്കാറില്ലേ?  അതുപോലെ വല്ല ആഗ്രഹങ്ങളും സാക്ഷാത്ക്കരിച്ചവരായിരിക്കും ഈ സാക്ഷാത്ക്കാർ എന്ന പരസ്യം കൊടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു. ഈ ഊഹിക്കുക, ഊഹിക്കുക എന്നത് പണച്ചെലവുള്ള കാര്യമല്ലല്ലോ. അല്ലെങ്കിൽ വാർത്തകൾ നല്ലോണം മനസ്സിലാകാൻ ഹിന്ദി നല്ലോണം പഠിക്കണമായിരുന്നു. അതും ഉണ്ടായിട്ടില്ലല്ലോ. എന്തായാലും ഉത്തരേന്ത്യയിൽ സാക്ഷാത്ക്കാരങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിയ്ക്ക് ആ പത്രപരസ്യങ്ങളിൽ നിന്ന് മനസ്സിലായി.

ഇനി എനിയ്ക്ക് സാക്ഷാത്ക്കരിക്കാനായിട്ടുള്ളത് നല്ലൊരു ജോലിക്കാരൻ എന്ന പേരു സമ്പാദിക്കുക എന്നത് മാത്രമായിരുന്നു. അതിനായി ഞാൻ രാവും പകലും പരിശ്രമിച്ചു. പക്ഷേ, ആൾപ്പാർപ്പില്ലാത്ത എന്റെ തലയിൽ റ്റ്യൂബ്‌ലൈറ്റ് കത്താൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ ബുദ്ധിമാന്മാരായ എന്റെ മേലുദ്യോഗസ്ഥന്മാർ രണ്ടുമൂന്നു ദശാബ്ദക്കാലത്തെ നിരീക്ഷണപരീക്ഷണങ്ങൾക്ക് ശേഷം എന്നെ ഒരു മൂലക്ക് പ്രതിഷ്ഠിച്ചു. അതോടെ ഒരു 'ശ്രംശ്രീ'ആകാമെന്ന എന്റെ പ്രതീക്ഷയും സാക്ഷാത്ക്കരിക്കപ്പെടാതെ പോയി.

ജീവിതത്തിലെ പ്രതീക്ഷകളൊന്നും ഇതുവരെ സാക്ഷാത്ക്കരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം അപ്പോഴേയ്ക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ഇനിയും കേരളത്തിൽ നിൽക്കുന്നത് പന്തിയല്ലെന്ന തോന്നലാണ് ഉത്തരേന്ത്യയിലേക്ക് കുടിയേറാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ സാക്ഷാത്ക്കാരം എളുപ്പമാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയാണ് കേരളം വിട്ട് ഞാൻ ഡൽഹിയുടെ പ്രാന്തപ്രദേശത്തെത്തുന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നത് മാത്രമായിരുന്നു ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ എന്റെ ലക്ഷ്യം.

പുതിയ ഓഫീസിൽ ജോലിക്ക് ചേർന്നപ്പോൾ പലരും എന്നെ പരിചയപ്പെടാൻ വന്നു. എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ചായിരുന്നു.
"തുമാരാ സാക്ഷാത്ക്കാർ കൈസേ ഥാ?",  "തുമാരാ സാക്ഷാത്ക്കാർ ജബ് ഥാ?" എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങൾ.

നമ്മുടെ പപ്പടത്തിന് അവർ 'പപ്പടം' എന്ന് പറയാറില്ല; 'പപ്പട്' എന്നേ പറയൂ. അതു കൊണ്ടാണല്ലോ നമ്മളതിന് ഹിന്ദി എന്ന് പറയുന്നത്.  അതുപോലെ അവർ 'സാക്ഷാത്ക്കാരം' എന്ന് മുഴുവൻ പറയില്ല; 'സാക്ഷാത്ക്കാർ' എന്നേ പറയൂ. അവർ 'സ്നേഹം' എന്ന് മുഴുവൻ പറയില്ല; 'സ്നേഹ്' എന്നേ പറയൂ.  ഇതൊക്കെ അറിയാവുന്ന ഞാൻ, അവരുടെ ചോദ്യത്തിന് ജീവിതത്തിലൊന്നും തന്നെ ഇതുവരെ ഞാൻ സാക്ഷാത്കരിച്ചിട്ടില്ലെന്നും ഇനി വേണം സാക്ഷാത്ക്കരിക്കാനെന്നും എനിയ്ക്കറിയാവുന്ന പൊട്ടഹിന്ദിയിൽ പറഞ്ഞൊപ്പിക്കും. അവർക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നുവോ ആവോ?

പുതുതായി ജോലിക്ക് ചേർന്ന എന്നോട് ഓഫീസിൽ കാണുന്നവരൊക്കെ എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ച് ചോദിക്കുന്നതിന്റെ പൊരുൾ എനിയ്ക്ക് ഒട്ടും പിടി കിട്ടിയില്ല. ഈ ചോദ്യം ചോദിച്ചവർ മിക്കവരും വെറും ചെറുപ്പക്കാരായിരുന്നു. അല്ലെങ്കിലും ഈ ഐ. ടി. ക്കാരൊക്കെ ചെറുപ്പക്കാരാണല്ലോ? ഞാൻ മധ്യവയസ്ക്കനായതു കൊണ്ട് ജീവിതസ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ സാക്ഷാത്ക്കരിച്ചിട്ടുണ്ടാകും എന്നു കരുതിയിട്ടായിരിക്കും അവരിങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ സമാധാനിച്ചു.

ജോലിക്ക് ചേർന്ന് ദിവസങ്ങൾ പലത് കഴിഞ്ഞെങ്കിലും എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെ കുറിച്ച് മാത്രമായിരുന്നു.  എന്നാലും "എന്റെ ലക്ഷ്യങ്ങളൊക്കെ ഞാൻ സാക്ഷാത്ക്കരിച്ചിരിക്കുന്നു" എന്ന് അവരോടൊക്കെ പറയാൻ എനിക്കാവുന്നില്ലല്ലോ എന്ന് ഞാൻ വല്ലാതെ വ്യാകുലപ്പെട്ടു.

ഒരു ദിവസം, കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ ഐ. എ. എസ്. ഇന്റർവ്യൂവിന് ലീവെടുത്ത് പോയി. ഐ. എ. എസ്. സാക്ഷാത്ക്കാറിന് പോകുകയാണെന്നയാൾ എന്നോട് ഹിന്ദിയിൽ പറഞ്ഞത്. ഐ. എ. എസ്. എന്ന മോഹം സാക്ഷാത്ക്കരിച്ചിട്ടേ ഇനി അയാൾ വരൂ എന്നാണ് എനിയ്ക്കന്ന് മനസ്സിലായത്. അല്ലാതെ മറ്റെന്താണ് ഐ. എ. എസ്. ഇന്റർവ്യൂവിന് പോകുന്നവന് സാക്ഷാത്ക്കരിക്കാനുള്ളത്?

അങ്ങനെ ഇരിക്കേയാണ് ഹിന്ദി അറിയാത്തവരൊക്കെ ഹിന്ദി പഠിക്കണമെന്ന ഉത്തരവ് ഓഫീസിലെ നോട്ടീസ് ബോർഡിൽ കണ്ടത്. അധികം വൈകാതെ ഹിന്ദി സെല്ലിലെ ഒരാൾ എന്നെ വന്ന് കണ്ട് അതിനുള്ള ബുക്കും പേപ്പറുകളും ഏൽപ്പിക്കുകയും ചെയ്തു. പലതും എഴുതിയ കൂട്ടത്തിൽ അതിൽ आप एक साक्षात्कार के लिए उपस्थित होना पड़ेगा എന്നുകൂടി എഴുതിയിരുന്നു. അതിന്റെ പുറകിൽ കൊടുത്ത ഇംഗ്ലീഷ് ട്രാൻസ്ലേഷൻ (You have to appear for an interview) നോക്കിയപ്പോഴാണ് എനിയ്ക്ക് ഈ "ഉത്തരേന്ത്യൻ സാക്ഷാത്ക്കാരം" എന്താണെന്ന് മനസ്സിലായത്.

ഉത്തരേന്ത്യയിൽ സാക്ഷ്ത്ക്കാരത്തിനുള്ള അവസരങ്ങൾ വളരെയധികമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായിരുന്നെങ്കിലും എന്റെ ലക്ഷ്യസാക്ഷാത്ക്കാരം ഒരു മരീചിക തന്നെ എന്ന് അപ്പോഴാണ് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഉത്തരേന്ത്യയിലേക്ക് ചാടിപുറപ്പെട്ടതിലെ മണ്ടത്തരം ഞാനപ്പോൾ ഓർക്കാതിരുന്നില്ല. ങാ, മരിക്കുന്നതിനുമുമ്പ് എന്തെങ്കിലുമൊക്കെ  സാക്ഷാത്ക്കരിക്കപ്പെട്ടേക്കും.  'अच्छे दिन' വരുന്നുണ്ട് എന്നല്ലേ നമ്മുടെ മോദിജി നമ്മോട് പറയുന്നത്?

കാലം ഇപ്പോൾ കുറച്ചായി. ഓഫീസിൽ പുതുതായി വരുന്ന ഉദ്യോഗാർത്ഥികളുടെ സാക്ഷാത്ക്കാരമൊന്നും ഇപ്പോൾ ഞാനില്ലാതെ നടക്കാറില്ല. ചെറുപ്പത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഈ ഒരു കാര്യം ഞാനേതായാലും ഇപ്പോൾ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

ഞാനിത് കുത്തിക്കുറിക്കുമ്പോൾ ടിവിയിൽ ചുംബനസമരത്തെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. ആണും പെണ്ണും ശാരീരികബന്ധം പുലർത്തി എന്നു പറഞ്ഞ് എന്തെങ്കിലും അടിച്ചു തകർക്കപ്പെടണമെന്ന എന്റെ ആഗ്രഹം ആരെങ്കിലും സാക്ഷാത്ക്കരിക്കണമേ എന്നു മാത്രമേ എനിക്കീ വാർത്തകൾ കാണുമ്പോൾ പറയാനുള്ളൂ. ഒരു ചുംബനസമരമൊന്നും കാഴ്ചക്ക് പോരാ.

    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *

സാക്ഷാത്ക്കാരം (മലയാളം) - നിറവേറ്റൽ
സാക്ഷാത്ക്കാരം (ഹിന്ദി) - Interview (കൂടിക്കാഴ്ച)




2 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഹ ഹ ഹ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എഴുതികൊടുത്തിട്ടുണ്ടായിരുന്നു ഐ വാണ്ട് റ്റു ബികം എ  റേഡിയൊ മെകാനിക് എന്ന്.  

ആൾരൂപൻ പറഞ്ഞു...

അതെന്തിനാ സാർ റേഡിയോ മെക്കാനിക്കാവുന്നത്? ഞാനിതൊക്കെ വെറുതെ ഇരുന്നപ്പോൾ എഴുതിയതാണ്. പഠിക്കുമ്പോൾ എന്താകണമെന്ന് ഒരു ചിന്തയുമില്ലായിരുന്നു. ഒരേ വാക്കിന് ഹിന്ദിയിലും മലയാളത്തിലും ഉള്ള അർത്ഥവ്യത്യാസങ്ങൾ കാണിക്കാൻ പൊടിപ്പും തൊങ്ങലും വച്ച് ഓരോന്ന് കാച്ചിയതാണ്. പണിയില്ലാത്തവന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നല്ലേ? എനിയ്ക്കിപ്പോൾ ഇതൊക്കെത്തന്നെ പണി. ഏതായാലും വായിച്ചതിന് 1001 നന്ദി.