2014 നവംബർ 16, ഞായറാഴ്‌ച

ശുചീകരണരംഗത്തെ വെല്ലുവിളികൾ

ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് വരെ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ മുമ്പന്തിയിലായിരുന്നു. അക്കാലത്തൊക്കെ ഞാൻ തിരുവനന്തപുരത്തായിരുന്നു താമസം. 'ത്രിവേന്ദ്രം' വളരെ വൃത്തിയുള്ള സ്ഥലമാണെന്ന് അക്കാലത്ത് അവിടെ വരുന്ന ഉത്തരേന്ത്യക്കാർ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ നമ്മൾ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. അന്നൊന്നും ഈ 'ഷവർമ്മ'യെന്താണെന്നൊന്നും നമ്മൾ കേരളീയർക്കറിയില്ലായിരുന്നുവല്ലോ? അന്നൊക്കെ നമ്മൾ മുളകരച്ചു വച്ച കൂട്ടാനും കൊത്തമ്പാല അരച്ചുവച്ച സാമ്പാറും ഒക്കെയാണ് കഴിച്ചിരുന്നത്.  പിന്നീടാണ് നമ്മൾ പുതിയ കാഴ്ചപ്പാടും പുതിയ സംസ്കാരവും കൈക്കൊണ്ടത്.  അപ്പോഴാണ് മുളക് പൊടി, മല്ലിപ്പൊടി എന്നിങ്ങനെ പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത 'പാക്ക്ഡ് ഫുഡ്' സംസ്കാരത്തിലേക്ക് നമ്മൾ മാറിയത്.   മോരിൻ വെള്ളത്തിനും നാരങ്ങ വെള്ളത്തിനും പകരം നമ്മൾ കൊക്കോകോള, സ്പ്രൈറ്റ് എന്നിങ്ങനെയുള്ള നല്ല ഉശിരൻ പാനീയങ്ങൾ സ്വായത്തമാക്കി.  അങ്ങനെയാണ് "എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ വെയ്സ്റ്റ് ഉണ്ടാകുക" എന്ന അവസ്ഥ സംജാതമായത്.  അങ്ങനെ പുതിയൊരു ഉപഭോഗ സംസ്കാരം നമ്മൾ അഭിമാനപൂർവ്വം കൈക്കൊള്ളുകയും മുറുകെപ്പിടിക്കുകയും ചെയ്തു. അപ്പോൾ മുതലാണ് വീടുകളിൽ നിന്ന് കൊട്ടക്കണക്കിന് മാലിന്യങ്ങൾ റോഡിലേക്കു് വലിച്ചെറിയുക എന്ന നവസംസ്കാരം നമ്മൾ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ കേരളത്തിന്റെ നാടും നഗരവും മാത്രമല്ല മുക്കും മൂലയും വരെ നാറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ 'കേരളം നാറ്റിച്ചു' എന്നു സാരം.

ഈയിടെ നമ്മൾ കൊച്ചിയിൽ നടത്തിയ ചുംബന സമരം ഓർമ്മയില്ലേ? അതോർക്കുമ്പോൾ ഞാനെന്റെ കവിൾ വെറുതേ തടവും. ഒരു കിഴവി പോലും എനിക്കൊരു ഉമ്മ തന്നില്ല; കഷ്ടം. ബാലപീഡനമാകുമോ എന്ന് പേടിച്ച് നവജാതശിശുവിനു പോലും ഞാനൊരു ഉമ്മ കൊടുത്തതുമില്ല. അതിനെന്താ? നമ്മുടെ ചുംബനസമരം ഏറ്റുപിടിക്കാൻ ഹൈദരാബാദിൽ മലയാളികളായ ചുണക്കുട്ടികളുണ്ടായിരുന്നു. അവരവിടെ എന്നെപ്പോലെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട് ഉമ്മവച്ചുമ്മവച്ചു നടന്നു.................... മലയാളികൾ കൊച്ചിയിലും ഹൈദരാബാദിലും മാത്രമല്ലല്ലോ ഉള്ളത്............. അധികം വൈകിയില്ല, ഡൽഹിയിലും ചുംബനസമരം അരങ്ങേറി. അപ്പോഴേക്കും, ഉമിനീരിലൂടെയായിരിക്കണം ഈ ചുംബനാവേശം ഇന്ത്യയൊട്ടുക്കും എബോള പോലെ പടർന്നു കഴിഞ്ഞിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നമ്മുടെ ചുംബനാവേശം ഇന്ത്യയൊട്ടാകെ അലയടിച്ചതുപോലെ നമ്മുടെ ഉപഭോഗസംസ്കാരവും ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു. അനുകരണത്തിൽ (അതും പാശ്ചാത്യരെ) നമ്മൾ ഭാരതീയർക്കു പുറകേ നിൽക്കാനല്ലേ മറ്റു രാജ്യക്കാർക്ക് യോഗ്യതയുള്ളൂ? നമ്മൾ ലെയ്സ് പോലത്തെ 'കുറുകുറ' പലഹാരങ്ങളും ഷവർമ്മയും നമ്മുടെ ഭക്ഷണമാക്കി. ഹോട്ടൽ ഭക്ഷണം സ്റ്റാറ്റസ് സിംബളാക്കി. എത്രയെത്ര പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് നമ്മളിപ്പോൾ ദിവസം തോറും വീട്ടിൽ നിന്ന് പുറന്തള്ളുന്നത്? ഹോട്ടലുകളിൽ നിന്നോ?  അങ്ങനെ ഇന്ത്യയാകെ മാലിന്യക്കൂമ്പാരമായി മാറി. ഞാനിപ്പോൾ താമസിക്കുന്ന ഉത്തരേന്ത്യയിൽ, ഒരാൾ 10 പച്ചക്കറികൾ വാങ്ങുക 10 പ്ലാസ്റ്റിക് കവറുകളിലാണ്. അതെല്ലാം കൂടെ ഇടാൻ പതിനൊന്നാമതൊരു കവറും. പിന്നെ എന്തുവേണം നാടു നന്നാവാൻ?  ഉത്തരേന്ത്യയിലെ, ഉയർന്ന വിദ്യാഭാ(!)സവും പണവും ഉള്ളവൻ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്കവനെ വെടി വയ്ക്കാനാണ് തോന്നുക. ഡൽഹിയിൽ വർഷങ്ങളായി പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്. അതാണ് ഞാൻ കണ്ട ഏറ്റവും വലിയ തമാശ. ഡൽഹിയിൽ ഓരോ കൊല്ലവും ടൺ കണക്കിനായിരിക്കും പ്ലാസ്റ്റിക് വെയ്സ്റ്റ് കുന്നുകൂടുന്നത്. നിയമം കൊണ്ടുനടക്കാനാകില്ലെങ്കിൽ ഗവണ്മെന്റും "വെയ്സ്റ്റ്" ആകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഡൽഹിയിലെ പ്ലാസ്റ്റിക് ഉപഭോഗം. 

മാലിന്യം കൂടുന്നതിനനുസരിച്ച് നാട്ടിൽ മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരുടെ എണ്ണം കൂടിയില്ല. ജനസംഖ്യയ്ക്കൊപ്പം മാലിന്യവും വർദ്ധിച്ചു. ഉണ്ടാകുന്ന ദുർഗ്ഗന്ധത്തിന്റെ അളവും അപ്പോൾ കൂടാതെ തരമില്ലല്ലോ?

റോഡുകളിൽ മാലിന്യം കുന്നുകൂടുന്നത് പോലെ ഓഫീസുകളിൽ ഫയലുകളും കുന്നുകൂടി. 'സർക്കാർ കാര്യം മുറപോലെ' എന്നാകുമ്പോൾ ഫയലുകൾ കുന്നു കൂടാതെ പറ്റില്ലല്ലോ? കേരളത്തിലെ വിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ നീങ്ങാത്തതുകാരണം ഒരു പാവം ടീച്ചർക്ക് വർഷങ്ങളായി ശമ്പളം കിട്ടാത്ത കാര്യം എനിക്കറിയാം. പാവം, ടീച്ചർ. ഭർത്താവിന്റെ കയ്യിൽ നിന്ന്  ബസ്സ് കൂലിക്ക് പണം വാങ്ങി സ്കൂളിൽ  പോയി പഠിപ്പിക്കുന്ന ആ ടീച്ചറുടെ കാര്യം ഒന്നോർത്തു നോക്കൂ.  വർഷങ്ങളോളമായി ഈ അദ്ധ്യാപനം........ ശമ്പളം കിട്ടുമെന്ന് യാതൊരു  പ്രതീക്ഷയും കൂടാതെ!

മുമ്പൊന്നും നമുക്ക് 20 മണിക്കൂർ പണിയെടുക്കുന്ന പ്രധാനമന്ത്രി ഇല്ലായിരുന്നു. സ്ഥാനം കൂടുന്തോറും മേലനങ്ങാതിരിക്കുക എന്നതാണ് ഔദ്യോഗികധർമ്മം എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സൗകര്യപൂർവ്വം അന്ന് വിശ്വസിച്ചു. അതാകുമ്പോൾ പണിയൊന്നും ചെയ്യേണ്ടല്ലോ?   പാവയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് പല കാർട്ടൂണുകളും ആയിടക്ക് കാണുമായിരുന്നു.

മതഭീകരതയും വർഗ്ഗീയതയും ലോകനേതാക്കൾ ചാർത്തിക്കൊടുത്ത തൊട്ടുകൂടായ്മയും ഒക്കെ കാരണമാണോ എന്തോ ഇത്രകാലം നരേന്ദ്രമോദി(ജി) ഗുജറാത്തിൽ ഒതുങ്ങിക്കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് പൊതുതെരഞ്ഞെടുപ്പ് സമയത്തും ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാവേളയിലും ആയിരിക്കണം അദ്ദേഹം ഭാരതമാകെ കുമിഞ്ഞുകൂടിയ ഈ മാലിന്യം കാണാനിടവന്നിട്ടുണ്ടാകുക.  അങ്ങനെയായിരിക്കണം ഈ മാലിന്യം അടിച്ചുവാരാൻ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങിയിരിക്കുക. അതേതായാലും നന്നായി. നാട്ടിൽ മാലിന്യമുണ്ടെന്ന് ഇപ്പോൾ നാട്ടുകാർക്ക് ഒരു തോന്നലുണ്ടായിട്ടുണ്ട്. അതുകൊണ്ടായോ? എനിയ്ക്ക് മനസ്സിലാകാത്തത് ഈ കോരിയെടുത്ത മാലിന്യമെല്ലാം മോദിജി എന്തു ചെയ്തു എന്നാണ്? അതിനെ കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. ഇവിടെ നിന്ന് കോരുന്നത് അവിടെ കൊണ്ടുപോയി ഇടുകയാണെങ്കിൽ അതിലെന്തു മാലിന്യനിർമ്മാർജ്ജനം? ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കാക്കുന്നതിന് ചികിത്സ എന്ന് പറയാമോ?  അവിടെയാണ് അബ്ദുൾകലാം ഇന്നലെ പറഞ്ഞതിന്റെ പ്രസക്തി കിടക്കുന്നത്.

ആന്റീബയോട്ടിക്കുകളുടെ ഉപയോഗത്തിനല്ല, രോഗപ്രതിരോധശക്തി വളർത്തി എടുക്കുന്നതിനാകണം ആതുരസേവനരംഗം ശ്രദ്ധ നൽകേണ്ടതെന്ന് അദ്ദേഹം ഇന്നലെ പ്രസംഗിക്കുകയുണ്ടായി. സമ്പൂർണ്ണ രോഗപ്രതിരോധശേഷിയുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് ആയുർവ്വേദരംഗം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുത്തു.

ഇതേ തത്വമാണ് ശുചീകരണരംഗത്തും നമ്മൾ അനുവർത്തിക്കേണ്ടത്. മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യമെന്ന് എന്തേ വി.ഐ.പി. കളാരും പറയാത്തത്? മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം നേരിടുന്ന വെല്ലുവിളിയെന്ന് എന്തേ അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുക്കാത്തത്? മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ഇല്ല. മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്! അതെല്ലാം വി.ഐ.പി. പറഞ്ഞാലേ നാട്ടുകാർ ശ്രദ്ധിക്കൂ. ഇല്ലെങ്കിൽ മാലിന്യമെല്ലാം റോട്ടിലെത്തും, തീർച്ച.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ ധൂർത്തടിക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചാൽ അതൊരു വാർത്തയേ അല്ല. അവന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണെന്നേ ജനം പറയൂ. മറിച്ച് റിമ കല്ലിങ്ങലോ അനൂപ് മേനോനോ അങ്ങനെ ചെയ്താൽ അതൊരു വാർത്തയാണ്!  ഇതാണ് സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ പറഞ്ഞു വന്നത് മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചല്ലേ? അതോ മാലിന്യ നിർമ്മാണത്തെക്കൂറിച്ചോ? അതോ മാലിന്യ നിയന്ത്രണത്തെക്കുറിച്ചോ? ഏതായാലും കാര്യം മനസ്സിലായല്ലോ?  മേൽപ്പറഞ്ഞ സാധാരണക്കാരനും പണക്കാരനും പോലെയാണ് മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരനും ഫയൽ നോക്കുന്ന ഓഫീസറും. ഓഫീസറുടെ പണി കുന്നുകൂടുന്നത് ആരും ഗൗനിക്കുന്നില്ല. ചവറു വാരുന്നവന്റെ പണി കുന്നുകൂടുന്നതേ അവർ കാണുന്നുള്ളൂ.   ഫയലുകൾ കുന്നുകൂടിക്കിടക്കുന്നത് മോദി(ജി) കാണുന്നേയില്ല. അല്ലെങ്കിൽ അദ്ദേഹം ആ ഫയലുകളൊക്കെ എടുത്ത് തീർപ്പ് കൽപ്പിക്കുമായിരുന്നില്ലേ? അതിനു പകരം അദ്ദേഹം കണ്ടത് കൂടിക്കിടക്കുന്ന മാലിന്യം മാത്രമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം അത് വാരിക്കളയാൻ ഏർപ്പാടുണ്ടാക്കിയത്. അതോ ജോലിക്കാരന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതാണ് ഓഫീസറുടെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിലും എളുപ്പം എന്നു തോന്നിയിട്ടോ? ആർക്കറിയാം, പാവം, ശുചീകരണ ജോലിക്കാർ!

ഏത് മാലിന്യമാണ് നമ്മളിപ്പോൾ കോരിമാറ്റേണ്ടത്? റോട്ടിലെ ഗൃഹമാലിന്യങ്ങളോ അതോ മരുന്നുനിർമ്മാണകമ്പനികളിലെ എലിവിഷങ്ങളോ? ഛത്തീസ്ഗഢിൽ സ്ത്രീകൾക്ക് കൊടുത്ത മരുന്നിൽ എലിവിഷമുണ്ടായിരുന്നെവെന്നത് അത്യന്തം ദു:ഖകരമാണ്. ചെറിയ കുടുംബം സ്വപ്നം കണ്ട പാവം കുറേ ചെറുപ്പക്കാരികൾക്കാണ് മരുന്നുനിർമ്മാണകമ്പനിയിലെ മാലിന്യം കാരണം ജീവൻ നഷ്ടപ്പെട്ടത്. അവരുടെ കുഞ്ഞുങ്ങൾക്കും ഭർത്താക്കന്മാർക്കും ഉണ്ടായ വിഷമങ്ങൾ ആരറിയുന്നു.പാവം.

മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യം എന്നും മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടും  മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടും  മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട് എന്നും ജനങ്ങൾ അതിനാണ് മുൻഗണന കൊടുക്കേണ്ടണ്ട് എന്നും അങ്ങനെയായാൽ മാലിന്യനിർമ്മാർജ്ജനം എളുപ്പമായിരിക്കുമെന്നും പറഞ്ഞുകൊണ്ടും എന്റെ ഈ കുത്തിത്തിരിപ്പുകൾ ഇവിടെ അവസാനിപ്പിക്കട്ടെ.

2014 നവംബർ 15, ശനിയാഴ്‌ച

ഗംഗാജല വിതരണം

അഞ്ചു വർഷം മുമ്പാണ് ഞാൻ നോയ്ഡയിലെത്തിയത്. 'ട്രിഡ' എന്ന ട്രിവാൻഡ്രം ഡവലപ്മെന്റ് അതോറിട്ടി പോലെയോ 'വുദ' എന്ന വിശാഖപട്ടണം അർബൻ ഡവലപ്മെന്റ് അതോറിട്ടി പോലെയോ ഉള്ള ഒരു ഡവലപ്മെന്റ് അതോറിട്ടിയാണ് 'നോയ്ഡ' എന്നറിയപ്പെടുന്ന ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി. നാട്ടിൻപുറത്ത് ജനിച്ചതുകൊണ്ടും നടന്ന് നല്ല ശീലമുള്ളതുകൊണ്ടും നോയ്ഡയിൽ എത്തിയ അന്നുമുതൽ തുടങ്ങിയതാണ് ഓഫീസിൽ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള എന്റെ നടത്തം. 
നടക്കുമ്പോൾ ആദ്യദിവസം തന്നെ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ വട്ടത്തിലുള്ള ചെറിയ ഒരു ഇരുമ്പ്ബോർഡ് വഴിയോരത്തായി എന്റെ കണ്ണിൽ പെട്ടു. അതാണ് ഞാൻ മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അപ്പോൾ ഞാനതത്ര ഗൗനിച്ചില്ല. വഴിയിൽ എവിടെയെല്ലാം എന്തെല്ലാം കാണുന്നൂ, അതൊക്കെ ഗൗനിക്കാൻ നിന്നാൽ പിന്നെ അതിനേ സമയം കാണൂ. ഞാൻ മുന്നോട്ട് നടന്നു. 

മുന്നോട്ട് നടക്കവേ രണ്ട് ഫർലോങ്ങ് കഴിയുമ്പോൾ അതേ ബോർഡ് വീണ്ടും കാണുകയുണ്ടായി. അപ്പഴും ഞാൻ അതങ്ങു വിട്ടു കളഞ്ഞു. പക്ഷേ ഞാൻ മുന്നോട്ട് പോകവേ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഈ ബോർഡുകൾ കൂടെക്കൂടെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും ഒരു കാര്യം എനിയ്ക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിന്റെ അടിയിലൂടേ ഒരു പൈപ്പ് ലൈൻ പോകുന്നുണ്ടെന്നും അതിന്റെ സ്ഥാനം കാണിക്കാനാണ് മണ്ണിന് പുറത്ത് ഈ ഇരുമ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നുമായിരുന്നു ഞാൻ മനസ്സിലാക്കിയ ആ കാര്യം. അപ്പോൾ എനിയ്ക്കുണ്ടായ അത്ഭുതം ചില്ലറയൊന്നുമല്ലായിരുന്നു. 

പൈപ്പ് ലൈൻ വഴി നോയ്ഡയിലെ ജനങ്ങൾക്ക് ഗംഗാജലം വിതരണം ചെയ്യുന്നു എന്നത് എന്റെ ചിന്തയ്ക്കും എത്രയോ അപ്പുറത്തായിരുന്നു. അതായിരുന്നു ഞാൻ അത്ഭുതപ്പെടാൻ കാരണം. ദക്ഷിണേന്ത്യക്കാർക്ക് അൽപ്പം ഗംഗാജലം കിട്ടാനുള്ള പെടാപ്പാട് ഞാനപ്പോൾ മനസ്സിലോർത്തു. ഗംഗാജലത്തിന്റെ മാഹാത്മ്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.  ഗംഗാജലത്തിന്റെ സ്പർശമേറ്റിട്ടുള്ളവൻ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെ പോലെയും ഗംഗാജലം ലഭിക്കാത്ത പ്രദേശങ്ങൾ ചന്ദ്രനില്ലാത്ത രാത്രി പോലെയും ആയിരിക്കുമെന്ന് ഞാൻ കേട്ടിരുന്നു. ദു:ഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യജലസ്പർശത്താൽ സന്തുഷ്ടരായിത്തീരുമെന്നും അപ്രകാരം ഗംഗാജലം സർവ്വപാപവിനാശത്തിനു ഹേതുവാണെന്നും ഞാനെവിടെയോ വായിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിയാവുന്ന ഞാൻ നോയ്ഡക്കാരുടെ സൗഭാഗ്യമോർത്ത് അസൂയപ്പെട്ടു. 

അപ്പോൾ ഞാൻ ചിന്തിച്ചത് ഒരു മതേതരരാജ്യത്ത് ഇങ്ങനെ ഹിന്ദുക്കൾക്ക് വേണ്ടി ഗംഗാജലം വിതരണം ചെയ്യുന്നതിന് പൊതുമുതൽ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ പ്രവണതയല്ലേ എന്നാണ്? മായാവതിയാണ് അപ്പോൾ ഉത്തർപ്രദേശ് ഭരിച്ചുകൊണ്ടിരുന്നത്. ഇത് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സോപ്പിട്ട് ചാക്കിലാക്കി വോട്ട് തട്ടാനുള്ള മായാവതിയുടെ വർഗ്ഗീയ അജണ്ടയായിരിക്കുമെന്ന് ഞാനപ്പോൾ തീർച്ചയാക്കി. പക്ഷേ ഈ കോൺഗ്രസ്സോ മുലായം സിങ്ങ് യാദവോ മാർക്സിസ്റ്റ് പാർട്ടിയോ മായാവതിയുടെ ഇത്തരം വർഗ്ഗീയ അജണ്ടകളെ എതിർക്കാത്തതെന്താണെന്ന എന്റെ തന്നെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താൻ അപ്പോളെനിക്കായില്ല.  ഒന്നുമില്ലെങ്കിലും ന്യൂനപക്ഷമല്ലാത്ത മതന്യൂനപക്ഷങ്ങളെങ്കിലും ഈ അനീതിക്കെതിരേ ശബ്ദമുയർത്തേണ്ടതായിരുന്നുവെന്ന് ഞാൻ ഓർത്തു. 

നോയ്ഡയിലെ ഈ ഗംഗാജലത്തിന്റെ സബ്സ്ക്രിപ്ഷൻ എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു പക്ഷേ എല്ലാ ഹിന്ദുക്കളും ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ എടുക്കുന്നതു പോലെ താല്പര്യമുള്ളവർ മാത്രമേ ഈ ഗംഗാജലത്തിന്  കണക്ഷനെടുത്തിട്ടുണ്ടാകൂ എന്നും ഞാൻ ചിന്തിച്ചു. ഹിന്ദുക്കളിലും ഉണ്ടല്ലോ വിശ്വാസികളല്ലാത്തവർ. ഹിന്ദുക്കളിലും ഉണ്ടല്ലോ ഗംഗാജലത്തെ തള്ളിപ്പറയുന്നവർ.  എന്തായാലും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലിരുന്ന് ഗംഗാജലത്തിൽ കുളിക്കാനുള്ള നോയ്ഡക്കാരുടെ സൗഭാഗ്യമോർത്തപ്പോൾ എനിക്കവരോട് കണക്കില്ലാത്ത അസൂയ തോന്നി. ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഗംഗാജലത്തിൽ കുളിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടാകാം ഈ നോയ്ഡക്കാരെല്ലാം വലിയ സുഖത്തോടേയും സൗകര്യത്തോടേയും ധനധാന്യസമൃദ്ധിയോടേയും ജീവിക്കുന്നത് എന്ന് ഞാൻ വിശ്വസിച്ചു. 


3000 കിലോമീറ്റർ യാത്ര ചെയ്തു വന്നാലല്ലേ ദക്ഷിണേന്ത്യക്കാർക്ക് ഒരു തുള്ളി ഗംഗാജലം കിട്ടൂ എന്ന് ഞാനപ്പോൾ ദു:ഖത്തോടെ ഓർത്തു.  നോയ്ഡയിലേക്ക് കുടുംബസമേതം സ്ഥിരമായി താമസം മാറ്റുകയാണെങ്കിൽ ഗംഗാജലത്തിൽ കുളിച്ച് മോക്ഷം പ്രാപിക്കാമല്ലോ എന്ന് ഞാൻ ആഗ്രഹിച്ചു.   എന്നാൽ  ഈ പൈപ്പ് ലൈനുകൾ കേരളത്തിലേക്ക് നീട്ടാൻ ഒരു 'ഭഗീരഥൻ' ജന്മമെടുത്തിരുന്നുവെങ്കിൽ നമ്മൾ എല്ലാ കേരളീയർക്കും ഗംഗാജലത്തിൽ കുളിച്ച് മരിക്കാമായിരുന്നു എന്ന് ഞാനപ്പോൾ പകൽക്കിനാവ് കണ്ടു. ഗംഗാജലത്തിൽ കുളിച്ച് മരിക്കാനാകാത്തതുകൊണ്ടാണോ ഈശ്വരാ ഈ മലയാളികളിങ്ങനെ മദ്യത്തിൽ കുളിച്ച് നടക്കുന്നത് എന്നും ഞാൻ സംശയിച്ചു.



നോയ്ഡയിലുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇനി ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്യുന്നുണ്ടാകുമോ എന്നറിയാൻ എനിയ്ക്ക് കൗതുകം തോന്നി.  ഇനി ഒരു പക്ഷേ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ ഗംഗാജലത്തിൽ കുളിച്ച് ഇപ്പോൾ ഹിന്ദുക്കളായി മാറിയിട്ടുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. ഇനി ഒരു പക്ഷേ ഗംഗാജലം ഹറാമാണെന്ന് പറഞ്ഞ് അവരൊക്കെ നോയ്ഡയിൽ നിന്ന് പണ്ടേ സ്ഥലം കാലിയാക്കിയിട്ടുണ്ടാകുമെന്നും ഞാൻ കരുതി. പക്ഷേ അതൊക്കെ എങ്ങനെ അറിയാനാണ്? ഇനി ഓഫീസിൽ ആരോടെങ്കിലും ഇമ്മാതിരി കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ ഒരു പക്ഷേ ഞാനൊരു വർഗ്ഗീയവാദിയാണെന്ന് കരുതാനും മതി. അതുകൊണ്ട് ആരോടും ഒരും സംശയവും ചോദിക്കാതെ എന്റെ ആകാംക്ഷകളെല്ലാം ഉള്ളിലൊതുക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കി.


എല്ലാ ദിവസവും കുളിക്കാൻ കുറച്ച് ഗംഗാജലം കിട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ ഗംഗാജലവിതരണലൈനിൽ എവിടെയെങ്കിലും ഒരു വാട്ടർ ടാപ്പ് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു കുളി പാസാക്കാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഗംഗാജലത്തിൽ കുളിച്ച് ഞാനും ഈ നോയ്ഡക്കാരെപ്പോലെ സമ്പന്നനും സർവ്വപ്രതാപിയും ഒക്കെ ആകുന്ന കാര്യം ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഒരു ദിവസം ഞാൻ രണ്ടു കിലോമീറ്ററോളം ഈ ഗംഗാജലവിതരണലൈനിന്റെ കൂടെ നടന്നു നോക്കിയെങ്കിലും എനിയ്ക്ക് എവിടെയും ഒരു വാട്ടർ ടാപ് കാണാനായില്ല. പവിത്രമായ ഈ ഗംഗാജലം അങ്ങനെ വാട്ടർ ടാപ്പിലൂടെ ഒഴുക്കിക്കളയാനുള്ളതാണോ? വല്ല കാക്കയോ പട്ടിയോ ആ വാട്ടർ ടാപ് അശുദ്ധമാക്കിയാലോ? മാത്രമല്ല, ഇനി വല്ല അഹിന്ദുവും അതിൽ കുളിച്ച് അശുദ്ധമാക്കിയാൽ പിന്നെ ഈ പുണ്യജലം വിതരണം ചെയ്തിട്ട് കാര്യവുമുണ്ടോ? 

ഈ ഗംഗാജലം വിതരണം ചെയ്യുന്നതാരാണാവോ? വല്ല ഹിന്ദുസംഘടനകളും ആകാം അത് നടത്തുന്നത്. അല്ലാതെ ആരാ ഇപ്പൊ ഗംഗാജലം വിതരണം ചെയ്യാൻ മെനക്കെടുക? അവർ ഗംഗാജലം വിതരണം ചെയ്യാനുള്ള ഒരു ചില്ലറ വില്പന കേന്ദ്രം തുടങ്ങിയിരുന്നെങ്കിൽ, പണം കൊടുത്തെങ്കിലും ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കാമായിരുന്നൂ എന്ന് ഞാൻ മോഹിച്ചു. എന്റെ മോഹങ്ങളെ വെറുതെയാവാൻ ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടാണ് ഒരു ദിവസം ഓഫീസിൽ നിന്ന് ലീവെടുത്ത്, കാലത്ത് തന്നെ ഒരു പ്ലാസ്റ്റിക്ബക്കറ്റുമെടുത്ത് ഞാൻ യാത്ര പുറപ്പെട്ടത്. നോയ്ഡയിൽ ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു വിതരണക്കാരും അവർക്കൊരു ഓഫീസും അവിടെ കുറേ ഗംഗാജലവും ഉണ്ടാകുമെന്ന സുചിന്തിതമായ എന്റെ അറിവായിരുന്നൂ ആ യാത്രയുടെ പുറകിൽ. രാവിലെ കുളിച്ച പാടേ നെറ്റിയിൽ കുറേ ഭസ്മം ഞാൻ വാരിപ്പൂശിയിരുന്നു. എന്നെ കണ്ടാൽ ഒരു ഹിന്ദുവാണെന്ന് തോന്നണമല്ലോ. അല്ലെങ്കിൽ ഗംഗാജലം കിട്ടാതെ പോയാലോ? 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഇരുമ്പുബോർഡുകളെ ഒന്നൊന്നായി പിന്തള്ളി ഞാൻ മുന്നോട്ട് നടന്നു. ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കിയിട്ടേ തിരിച്ച് വീട്ടിലേക്കുള്ളൂ എന്ന എന്റെ തീരുമാനം എന്നെ മുന്നോട്ട് നയിച്ചു. ഞാൻ പിന്നിട്ട "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്ന അല്പം ചില ബോർഡുകളുടെ ചിത്രങ്ങളാണ് ഞാൻ മേലേ കൊടുത്തിട്ടുള്ളത്. നടന്നു നടന്ന് ഞാൻ എത്തിയത് ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ മുന്നിലായിരുന്നു.


അടഞ്ഞു കിടന്ന അതിന്റെ ഗെയ്റ്റിൽ "ഭൂമിഗത് ജലാശയ് (ഗംഗാജൽ) സെക്റ്റർ - 62, നോയ്ഡ എന്ന വലിയ ബോർഡും ഉണ്ടായിരുന്നു. ഇവിടെയാണ് ഗംഗാജലം ശേഖരിച്ച് വച്ചിട്ടുള്ള ഭൂഗർഭ റിസർവോയർ എന്ന് എനിയ്ക്ക് അപ്പോൾ മനസ്സിലായി. ബക്കറ്റും പിടിച്ച് ഗേറ്റിനു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടിട്ടാകണം, ഒരാൾ പുറത്തേക്കിറങ്ങി വന്നു.

ഞാനൊരു അടിയുറച്ച ഹിന്ദുവാണെന്നും പരമശിവന്റെ വലിയ ഭക്തനാണെന്നും കൈലാസം വരെ നടന്നു പോയിട്ടുണ്ടെന്നും മാനസസരോവരത്തിൽ നാലു ദിവസം തുടർച്ചയായി മുങ്ങിക്കുളിച്ചിട്ടുണ്ടെന്നും പക്ഷേ കയ്യിലിരിപ്പ് മോശമായതിനാൽ ഇപ്പോഴും പാപഭാരങ്ങളുടെ ഒരു ചുമടുമായാണ് നടക്കുന്നതെന്നും മരിച്ചുപോകുമ്പോൾ സ്വർഗ്ഗത്തിൽ പോകാനാണ് ആഗ്രഹമെന്നും ഇതുവരെ ഗംഗാജലത്തിൽ കുളിക്കാൻ ഭാഗ്യം കിട്ടാത്ത ഞാൻ കേരളത്തിൽ നിന്നാണെന്നും ഒരു ബക്കറ്റു് ഗംഗാജലം കിട്ടിയാൽ മോക്ഷപ്രാപ്തിക്കായി ഒരു കുളി പാസാക്കാമായിരുന്നുവെന്നും  ന്യായമായ നിരക്കിൽ ഗംഗാജലത്തിന് പണം തരാമെന്നുമൊക്കെ ഞാൻ അയാളോട് എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.  ഇത്രയും നടന്നിട്ട് ഒരു ബക്കറ്റ് ഗംഗാജലം കിട്ടാതെ പോകരുതല്ലോ!

ബക്കറ്റും പിടിച്ച് നിൽക്കുന്ന എന്റെ ഇംഗിതം മനസ്സിലാക്കിയ അയാൾ പറഞ്ഞു. "സഹോദരാ,  നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ; ഇത് കേരളത്തിലെ വാട്ടർ അതോറിട്ടി പോലെ ഇവിടുത്തെ വാട്ടർ അതോറിട്ടിയാണ്. നിങ്ങൾ കണ്ടത് വീടുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന കുഴലുകളും.  നോയ്ഡയിൽ ജാതിമതഭേദമെന്യേ ആളുകൾ കുടിക്കുന്നതും കുളിക്കുന്നതും ഈ വെള്ളമാണ്. ഹൃഷികേശിൽ നിന്ന് എത്തിക്കുന്നതുകൊണ്ടാണ് ഇതിന് ഗംഗാജലം എന്ന് പറയുന്നത്."

വിഡ്ഡിയായ ഞാൻ പിന്നെ അവിടെ നിന്നില്ല. കാലിയായ ബക്കറ്റുമായി ഞാൻ  വേഗം തിരിച്ചു നടന്നു. വീട്ടിൽ കിട്ടുന്ന വെള്ളം വാങ്ങാൻ വാട്ടർ അതോറിട്ടി വരെ നടന്നവനെ ആരും കാണരുതല്ലോ? അതുകൊണ്ട്  ഞാൻ വേഗം ബക്കറ്റെടുത്ത് തലയിൽ കമഴ്ത്തി. 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നതിനു പകരം "നോയ്ഡ ജൽ വിതരൺ ലൈൻ" എന്നോ "നോയ്ഡ പാനി വിതരൺ ലൈൻ" എന്നോ  എഴുതിയിരുന്നെങ്കിൽ  ഞാനിങ്ങനെയൊരവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നല്ല്ലോ എന്ന് ഞാനപ്പോൾ ഓർത്തു.

2014 നവംബർ 14, വെള്ളിയാഴ്‌ച

പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ

നാട്ടിൽ നടക്കുന്ന ശുചിത്വഭാരതം പരിപാടിയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.  നേതാക്കന്മാരൊക്കെ ചപ്പുചവറുകൾ വാരുന്നതേ മാദ്ധ്യമങ്ങളിൽ കണ്ടുള്ളൂ. ആരും കക്കൂസുകളോ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ട്രാക്കുകളോ വൃത്തിയാക്കുന്നത് കണ്ടില്ല. അത് കുറച്ച് കടുപ്പമായിരിക്കും.

ശുചിത്വഭാരതം പരിപാടിക്ക് മുമ്പ് തന്നെ തുടങ്ങിയതാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കക്കൂസുകൾക്ക് വേണ്ടിയുള്ള സ്ത്രീകളുടെ മുറവിളികൾ. ഉത്തർപ്രദേശിൽ ഈയിടെ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത്, കൊന്ന്, മരത്തിൽ കെട്ടിത്തൂക്കിയത് അവർ പൊതുസ്ഥലത്ത് ഒന്നിനോ രണ്ടിനോ പോയപ്പോഴായിരുന്നു. മലമൂത്രവിസർജ്ജനത്തിന് സൗകര്യമില്ല എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ വധു വരന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ഇപ്പോൾ അവിടെ അത്ഭുതമല്ല. കക്കൂസ് നിർമ്മിക്കാനായി ഈയിടെ ഒരു മഹാരാഷ്‌ട്രക്കാരി തന്റെ താലി വിറ്റെന്നും വനിതാമന്ത്രി ചെന്ന് പുതിയ താലി പണിയിച്ചു കൊടുത്ത് എന്നും മറ്റും ഞാനീയിടെ പത്രത്തിൽ വായിച്ചു. സ്കൂളുകളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലേ അംഗീകാരം കൊടുക്കൂ എന്നോ മറ്റോ ആണ് കേരളമന്ത്രിമാർ ഇപ്പോൾ പറയുന്നതത്രെ.

ഈ വാർത്തകളൊക്കെ ആയിരിക്കാം പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിൽ വളർത്തിയത്. അപ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വന്നത് തിരുവനന്തപുരത്തും (തമ്പാനൂർ) കൊല്ലത്തും ഉള്ള കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ പബ്ലിക് കംഫർട്ട് സ്റ്റേഷനുകളായിരുന്നു. ഞാൻ പറയുന്നത് 8-10 കൊല്ലം മുമ്പുള്ള കാര്യമാണു കെട്ടോ? ഇപ്പോഴതൊക്കെ അവിടെ ഉണ്ടോ ആവോ?  അന്നൊന്നും ഇപ്പോൾ സുലഭമായ 'സുലഭ് ടോയ്‌ലെറ്റ്' ഇല്ലായിരുന്നു. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്കുള്ള ബസ് യാത്രയിൽ ഈ രണ്ട് പബ്ലിക് കംഫർട്ട് സ്റ്റേഷനുകളിലും ഞാൻ ഓരോ തവണ കയറിയിട്ടുണ്ട്. ഒരു തവണ മാത്രം! അതു തന്നെ എന്റെ മൂക്കിന്റെ ഘ്രാണശക്തി കുറവായിരുന്നതു മൂലം. പിന്നീടൊരിക്കലും അവിടെ കയറിയിട്ടില്ല.

"ശൗചാലയം" എന്നായിരുന്നൂ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾക്ക് മലയാളത്തിൽ പറഞ്ഞിരുന്നത്. പക്ഷേ എവിടേയും അവയുടെ സ്ഥിതി വളരെ ശോചനീയമാണല്ലോ?. അതുകൊണ്ടായിരിക്കാം ഇപ്പോഴവയെ "ശോചനാലയം" എന്നു വിളിക്കുന്നത്. വിദ്യാ ബാലന്റെ പരസ്യത്തിൽ "ശോചനാലയം" എന്നാണ് കക്കൂസിന് പറയുന്നത്.  ഈ ഭോജനാലയത്തിൽ പോകുന്നവർക്കെല്ലാം പോകേണ്ടതുകൊണ്ടാണോ ആവോ ഇപ്പോഴിതിന് ശോചനാലയം എന്നു പറയ്ന്നത്? പറയുമ്പോൾ ഒരു പ്രാസമൊക്കെ വേണ്ടേ? അതായിരിക്കും.

ഞാൻ പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചും ആ സ്റ്റേഷനിൽ ആദ്യമായി കയറിയ വ്യക്തിയെക്കുറിച്ചും ചിന്തിച്ചു. 'പബ്ലിക്' എന്നാൽ പരസ്യമായ, രഹസ്യമല്ലാത്ത എന്നൊക്കെയാണർത്ഥം. കംഫർട്ട് എന്നാൽ ആശ്വാസം, സുഖം എന്നൊക്കെയും... അപ്പോൾ "പരസ്യമായി ഒന്നാശ്വസിച്ചു കളയാം" എന്ന് ആദ്യമായി അവിടെ കയറിയ വ്യക്തി കരുതിയിരിക്കണം. അതല്ലെങ്കിൽ 'പബ്ലിക്' എന്നെഴുതിയ അത്തരം സ്ഥലത്ത് ആര് പോകും? പക്ഷേ, ആ പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ മൂത്രപ്പുരയും കക്കൂസ്പുരയും വളരെ വൃത്തിയായി കിടന്നതു കാരണം അയാൾക്ക് നിരാശയായിരുന്നിരിക്കണം ഫലം. ആകെ അടുച്ചുറപ്പാക്കിയ ആ മുറികളിൽ പരസ്യമായ ആശ്വാസം എങ്ങനെ സാധിക്കും? അയാൾ രഹസ്യമായി അവിടെ ഇരുന്നോ നിന്നോ കാര്യങ്ങൾ സാധിച്ചിരിക്കണം. അങ്ങനെ കാര്യങ്ങൾ സാധിക്കുമ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ? അപ്പോൾ അയാൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" അല്ലേ എന്ന് തീർച്ചയായും സംശയിച്ചിരിക്കണം. സ്റ്റേഷനിൽ കാര്യങ്ങൾ രഹസ്യമായി ചെയ്യുമ്പോൾ അതിനെ എങ്ങനെ 'പരസ്യാശ്വാസകേന്ദ്രം' എന്നു വിളിക്കും? അവിടെ ഇരുന്നപ്പോൾ അയാൾ ഇനി അവിടെ വരാനുള്ള ആളുകളെ കുറിച്ച് ചിന്തിച്ചിരിക്കണം.

"ഇനി ഇവിടെ കയറുന്നവർക്ക് പരസ്യമായി കംഫർട്ട് കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം?" ഉയർന്ന പൗരബോധമുള്ള അയാൾ അവിടെ ഇരുന്ന് ഗാഢമായി ചിന്തിച്ചു.  ഇപ്പോൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണ്. ഇതിനെ ഒരു "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആക്കിയാലേ അത് സാധിക്കൂ എന്നയാൾക്ക് മനസ്സിലായി. "ചിന്തിക്കൂ, ഉത്തരം കിട്ടും" എന്നല്ലേ ആപ്തവാക്യം. അയാൾക്ക് ഉത്തരം കിട്ടുക തന്നെ ചെയ്തു.  അയാൾ വേഗം എഴുന്നേറ്റ് പുറത്ത് കടന്നു. വെള്ളമൊഴിക്കാനോ ആ സ്ഥലം വൃത്തിയാക്കാനോ അയാൾ മെനക്കെട്ടില്ല. വെള്ളമൊഴിച്ചു വൃത്തിയാക്കിയാൽ രണ്ടാമതായി വരുന്ന ആൾക്കും തന്നെപ്പോലെ രഹസ്യമായി കാര്യം സാധിക്കേണ്ടിവരുമല്ലോ എന്നയാൾ സങ്കടപ്പെട്ടു.

അധികനേരം കഴിഞ്ഞില്ല; പബ്ലിക് കംഫർട്ട് സ്റ്റേഷൻ എന്നു പേരുള്ള ആ പുതുപുത്തൻ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ നാറാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമതു വന്ന ആൾ അതിന്റെ വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് മൂത്രമൊഴിച്ച് തിരിച്ചു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആ പുതിയ കെട്ടിടമാകെ മലമൂത്രങ്ങളുടെ നാറ്റം തുടങ്ങി. അവിടന്നങ്ങോട്ട് വരുന്നവരെല്ലാം ആ കെട്ടിടത്തിന്റെ പുറത്ത് കാര്യങ്ങൾ പബ്ലിക് ആയി സാധിച്ച് സാധിച്ച് തിരിച്ച് പോയി. പിന്നീടതൊരു പതിവായി. ഇങ്ങനെയാണ് കെ.എസ്.ആർ.ടി.സി.യിലും നാടിന്റെ മറ്റു ഭാഗങ്ങളിലും "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" നിലവിൽ വന്നത്. "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" എന്ന ഈ ആശയം സാർവ്വത്രികമായതുകൊണ്ടാകാം ഇന്ത്യയിലെ റെയിൽവേ ട്രാക്കുകളിലും ഉത്തരേന്ത്യൻ നഗരങ്ങളിലും ചേരി പ്രദേശങ്ങളിലും എല്ലാം ആളുകൾ ഇപ്പോൾ വളരെ 'പബ്ലിക്' ആയിട്ടാണ് അവരുടെ കാര്യങ്ങൾ സാധിക്കുന്നത്.  അങ്ങനെയുള്ള ഒരു പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് ഞാൻ താഴെ  ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.


ഇപ്പോൾ എനിക്കൊരു സംശയമേ ഉള്ളൂ; നമ്മുടെ ആളുകൾക്ക് വേണ്ടത് "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആണോ അതോ  "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണോ എന്ന്!

"പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. അപ്പോൾ ചുംബനം, ആലിംഗനം എന്നിങ്ങനെയുള്ള നമ്മുടെ പുതിയ അവകാശങ്ങൾക്കും ഈ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കാമല്ലോ. 

2014 നവംബർ 12, ബുധനാഴ്‌ച

മലബാർ സിംഹം

പ്രിയപ്പെട്ട സഖാവേ,

താങ്കളുടെ മരണം മുതൽ ശവസംസ്കാരം വരെയുള്ള എല്ലാ രംഗങ്ങളും ഞാൻ 'റിപ്പോർട്ടർ' ചാനലിലൂടെ കണ്ടു. ചാനൽ മകന്റേതാണെങ്കിലും അവരുടെ ആ പ്രക്ഷേപണത്തിലൂടെ താങ്കളർഹിക്കുന്ന ആദരവും സ്നേഹവും അവർ പ്രകടമാക്കി. 

"നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നൂ രാഘവേട്ടൻ ജീവിച്ചിരുന്നത് എങ്കിൽ ഇന്നദ്ദേഹം ഏതെങ്കിലുമൊരു തെയ്യമായി കെട്ടിയാടപ്പെട്ടേനേ" എന്നാണ് ഇന്നലെ മരിച്ച താങ്കളുടെ നാട്ടുകാരി പി. വി. ഭാരതീദേവി പറഞ്ഞു വച്ചത്. എന്നെ മാത്രമല്ല എല്ലാ മലയാളികളേയും ആ പ്രയോഗം ആഴത്തിൽ സ്പർശിച്ചുകാണും. ആരും മനസ്സിലാക്കാതെ പോയ അങ്ങയുടെ മഹത്വമാണ് അവർ വെളിവാക്കിയത്. ഒന്നുമില്ലെങ്കിലും എ.കെ.ജിയുടെ സഹചാരിയായിരുന്നുവല്ലോ താങ്കൾ. 

എ.കെ.ജി. ആസ്പത്രി, പരിയാരം മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് ആയുർവ്വേദ ആസ്പത്രി, സ്നെയ്ക്ക് പാർക്ക്, വിഷചികിത്സാകേന്ദ്രം, കണ്ണൂർ തുറമുഖം, വിഴിഞ്ഞം പ്രോജക്റ്റ്....... എല്ലാം മലയാളികൾക്ക് വേണ്ടിയുള്ള അങ്ങയുടെ സംഭാവനകളാണ്.


കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല നിയോജകമണ്ഡലങ്ങളിൽ നിന്നും അങ്ങ് കേരള നിയമസഭയിലെത്തി.

"ആന ചെരിഞ്ഞാലും പന്തീരായിരം" എന്നു കേട്ടിട്ടില്ലേ? അതുപോലെയായൊരുന്നൂ മരിച്ചപ്പോൾ താങ്കളുടെ അവസ്ഥ. യു. ഡി. എഫ്. കാർക്കുമാത്രമല്ല മാർക്സിസ്റ്റ്കാർക്കും താങ്കൾ ഇപ്പോൾ പ്രിയങ്കരനായിരിക്കുന്നു. (കഷ്ടം.) 

ഞാനതൊന്നുമല്ല ഇപ്പോൾ ഓർക്കുന്നത്. കഴിഞ്ഞ 30 കൊല്ലമായി താങ്കളെ സ്വൈരമായി വിഹരിക്കാൻ മാർക്സിസ്റ്റുകാർ വിട്ടിട്ടില്ല. അവരോട് പട വെട്ടിയായിരുന്നുവല്ലോ 1986 മുതലുള്ള താങ്കളുടെ ജീവിതം. അതൊന്നുമില്ലായിരുന്നെങ്കിൽ താങ്കളുടെ പ്രതിഭയിൽ നിന്ന് മെഡിക്കൽ കോളേജുകളും തുറമുഖങ്ങളും മാത്രമല്ല പ്രധാനപ്പെട്ട മറ്റു പലതും മലയാളിക്ക് ലഭിക്കുമായിരുന്നു. ഇല്ലേ?

അങ്ങേക്ക് എന്റെ ശോകപൂർവ്വമായ ആദരാഞ്ജലികൾ.