2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ- ഒന്ന്

(ഭഗവാൻ ബുദ്ധൻ ജന്മം കൊണ്ട ലുംബിനിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത എന്റെ ചിന്തകൾ ഒരു 'കപിതാ' രൂപത്തിൽ)

കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.
ഓർമ്മിച്ചിടുന്നു ഞാൻ ഭൂമിയിൽ നീ തീർത്ത ത്യാഗ സുരഭില കർമ്മകാണ്ഡം.
നിദ്രയിൽ മായയ്ക്കു സ്വപ്നത്തിൽ ഗർഭമായ് ആധാനം ചെയ്തു നീ ദൈവപുത്രാ!
മാനവദു:ഖങ്ങളൊപ്പാൻ വിരിഞ്ഞതാം പുണ്യസുമങ്ങളിൽ അദ്വിതീയം.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

മായയാം നിന്റെ മാതാവിന്റെ ത്യാഗത്തെ ആദ്യമായ് ഞാനിതാ കുമ്പിടുന്നൂ
ദ്വാദശവർഷങ്ങൾ കാത്തിരുന്നല്ലയോ ശുദ്ധോദനൻ നിന്റെ താതനായീ?
കാലങ്ങൾ കുഞ്ഞിനായ് പൂജിച്ചൊരമ്മയ്ക്കു പുത്രനായീ നീ സിദ്‌ധാർത്ഥനായീ.
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ ലാളിക്കാൻ ഭാഗ്യം ലഭിക്കാതെ നിന്റെയമ്മ
നീ ജന്മം കൊണ്ടതിന്നേഴാം ദിനത്തിങ്കൽ കാലപുരി പൂകി കഷ്ടമയ്യാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അമ്മയില്ലാത്ത നീയച്ഛന്റെ ലാളനയേറ്റു വളർന്നു നിൻ പ്രാസാദത്തിൽ
ശൈശവകാലത്തു കൂടെക്കളിക്കാനെശോധരയാഖ്യയാം പെൺകൊടിയാൾ
യശോധരയാകിയ നിന്റെ 'കസിൻ' താൻ യശോധനാ നിൻ കൂട്ടുകാരിയായീ.
അച്ഛന്റെ പെങ്ങൾ തൻ പുത്രി, യശോധര ലോകൈകസുന്ദരിയായ് വളർന്നൂ
ബാല്യകാലത്തിങ്കലൊത്തു വളർന്നവർ കൗമാരകാലത്തു ദമ്പതിമാർ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അല്ലലെന്തെന്നറിഞ്ഞീടാത്ത ജീവിതം ഗൗതമാ, രാജൻ നിനക്കു നൽകി.
 ദു:ഖം, അസുഖം, മരണം മുതലായതൊന്നുമേ കാണാതെ നീ വളർന്നു.
എങ്കിലും അല്ലലിൻ കാരണം മാത്രമായ് നിന്മനം ശോകാർദ്രമായി മാറി;
ലോകസുഖങ്ങൾ അകമ്പടി ചെയ്കിലും അസ്വസ്ഥനായ് നീ ദിനങ്ങൾ നീക്കീ
ലോകർതൻ ദു:ഖത്തിൻ കാരണം കാണുവാൻ നിന്മനം വല്ലാതെ വെമ്പൽ കൊണ്ടു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ആയിടക്കല്ലയോ നിൻപ്രിയപത്നിയിൽ ആദ്യത്തെ കണ്മണി കൺതുറന്നൂ?
ഹാ, കഷ്ടമയ്യോ നീയാമാത്രയിൽത്തന്നെ കൊട്ടാരവാതിൽപ്പടി കടന്നൂ;
ആരോമൽകുഞ്ഞിനെ ഒന്നു നോക്കീടാതെ എങ്ങോ വനത്തിന്നു യാത്രയായി,
പൊന്നുമകനെ നീ 'രാഹു'വായ് കണ്ടതു ദേവദേവാ മഹാ കഷ്ടമായി.
ഭർതൃവിരഹത്താൽ പാവം യശോധര വിങ്ങി, നടുങ്ങി, തളർന്നു പോയി.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

കാട്ടിലും മേട്ടിലും നീയലഞ്ഞു പിന്നെ, ഭൂലോകശാന്തിക്കു ഹേതുവാകാൻ
ഷഷ്ഠവർഷം തപം ചെയ്തിട്ടു ദിവ്യനായ്, ബുദ്ധനായ് മാറി നീ പിന്നെ ദേവാ.
ഭാരതവർഷത്തെയങ്ങോളമിങ്ങോളം ഉദ്ബുദ്ധമാക്കി നീ ദേവദേവാ
പിന്നെ നീ "ഏഷ്യതൻ ശോഭായമാനമാം ദീപ"മായ്, ശാക്യമഹാമുനിയായ്
അന്നത്തെ ലോകത്തിലെല്ലാവരും നിന്നെ ലോകൈകദേവനായ് ആനയിച്ചു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

പുത്രശോകത്താൽ നിന്നച്ഛൻ ശുദ്ധോദനൻ വൈകാതെ കാലപുരിക്കുപോയി
പിന്നെ യശോധര പുത്രനേയും ചേർത്തു ബുദ്ധദേവാ, നിന്റെ ശിഷ്യരായി
യശോധര നിന്നുടെ മുന്നേ മരിച്ചുപോയ് പാവം മകനും തഥൈവ തന്നെ.
ഭാര്യക്കും മോനുമുദകക്രിയ ചെയ്യാനായിരുന്നൂ ദേവാ നിന്റെ ജന്മം......
അച്ഛനെ ദൈവമായ് കണ്ടു വളർന്നൊരാ പാവം മകൻ......... എന്റെ ദേവദേവാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ലക്ഷോപലക്ഷം ജനങ്ങൾക്കു മോക്ഷത്തിൻ മാർഗ്ഗം നീ കാട്ടിക്കൊടുത്തു ദേവാ
ജീവിതം സ്വസ്ഥസഹിതമാക്കാനൊരു അഷ്ടമാർഗ്ഗം നീ മൊഴിഞ്ഞു നൽകീ
സത്യം, അഹിംസ, സമാധാനമിത്യാദി തത്വങ്ങളെല്ലാം ജനത്തിനേകീ
ലോകത്തെ മാറ്റിമറിച്ചോരനന്തരം നിർവ്വാണമായ് നീ സമാധിയായി...... സമാധിയായി.
ആചന്ദ്രതാരം നീ ആരാധ്യനാണെന്റെ സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ..
സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ.... സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ....

അർത്ഥങ്ങൾ ചിന്തിച്ചു കൂട്ടുകിൽ മർത്ത്യന്റെ ജീവനൊരന്തവും കാണുകില്ല,
ചിന്തയെക്കൈവിട്ടു നോക്കുകിൽ നിർണ്ണയം ജീവിതത്തിന്നൊരു കുന്തവുമേ.
ആഗ്രഹമെന്നുള്ള ചിന്തയല്ലോ ദേവനാഹ്വാനം ചെയ്തതാം ദു:ഖസൂക്തം?
ദുർമ്മോഹമെന്നൊരാ കേവലയാഥാർത്ഥ്യം മർത്ത്യദു:ഖത്തിൻ ശിലാഫലകം.
ആസക്തിയെന്നുള്ള ത്ര്യക്ഷരദോഷത്തെ കൈവിടാൻ മാനവനാകുകില്ലേ?
സ്വാര്‍ത്ഥത കൈവിട്ടു മാനവസേവക്കായ് കർമ്മങ്ങൾ ചെയ്യുക മർത്ത്യധർമ്മം.
കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.


**          **          **          **          **          **          **          **          **          **

ഞാനിതാ തഥാഗതാ, മണ്ണിതിൽ കിടക്കുന്നൂ സാഷ്ടാംഗനമസ്ക്കാരം അങ്ങേക്കു സമർപ്പിക്കാൻ
ഞാനിപ്പോൾ മടങ്ങുന്നൂ അല്പവർഷങ്ങൾക്കുള്ളിൽ വീണ്ടുമിങ്ങെത്തിച്ചേരാനനുജ്ഞയേകീയാലും
ഈ മണ്ണിൽ വസിക്കാനായ് ഞാനിങ്ങു തിരിച്ചെത്തും നിൻപുണ്യചരിതങ്ങളെല്ലതും ശ്രവിക്കാനും
ത്യാഗത്തിൻ ശ്രേഷ്ഠരൂപം ലോകത്തിനർപ്പിച്ചൊരീ ലുംബിനീജനപഥമണ്ണിതിൽ ലയിക്കാനും........

* * * * * * * * * * * * *
ഏഷ്യതൻ ശോഭായമാനമാം ദീപം - Light of Asia

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒന്ന് ഓടിച്ച് നോക്കി
വായിക്കുവാൻ വേണ്ടി ബുക്ക് മാർക്ക് ചെയ്തിട്ടുണ്ട് കേട്ടൊ ഭായ്

ആൾരൂപൻ പറഞ്ഞു...

വായിക്കാനാണെങ്കിൽ പുതിയതായൊന്നും ഇവിടെയില്ല.
ഈ വിജനതയിൽ വന്നതിൽ സന്തോഷം.