2014, ഡിസംബർ 1, തിങ്കളാഴ്‌ച

ചുംബനസമരത്തിന്റെ ഒരു മാസം

കൊച്ചിയിൽ ഇക്കഴിഞ്ഞ നവംബർ 2ന് ചുംബനസമരം നടന്നു കഴിഞ്ഞിട്ട് ഒരു മാസം തികയുമ്പോൾ ചുംബനസമരത്തിന്റെ പശ്ചാത്തലത്തിലേക്ക് ഒരു എത്തിനോട്ടം.

അടുത്ത കാലം വരെയുള്ള കേരളത്തിലെ യുവജനരംഗത്തെ സ്ഥിതി അതിരൂക്ഷമായ ആർഷസാംസ്കാരിക മേധാവിത്വത്തിന്റെതായിരുന്നു. ഈ ഫ്യൂഡൽ സംസ്കാരത്തിന് നേതൃത്വം കൊടുത്തതോ, സവർണ്ണാധിപത്യമുള്ള യുവജന സംഘടനകളുമായിരുന്നു. തങ്ങളാണ് സദാചാരപ്പോലീസ് എന്ന ഭാവമായിരുന്നൂ അവർക്കെല്ലാം. സാംസ്കാരികശാസനകള്‍ ലംഘിച്ചാല്‍ യുവാവും യുവതിയും കണ്ടുമുട്ടിയ സ്ഥലം അടിച്ചു തകർക്കുക എന്നതായിരുന്നു അവരുടെ സമ്പ്രദായം. പുരുഷനും പെണ്ണും വീട്ടിനുള്ളിലോ സ്വകാര്യമായി ഹോട്ടലുകളിൽ വച്ചോ മാത്രമേ ചുംബിക്കാൻ പാടൂ എന്നായിരുന്നു അന്നുവരെയുള്ള എല്ലാ ധാരണകളും ശാസനകളും.  പുരോഗമനാശയക്കാരായ ഒരു യുവാവിനും യുവതിക്കും തീവണ്ടിയാപ്പീസിൽ വച്ചോ ബസ് സ്റ്റാന്റിൽ വച്ചോ പരസ്യമായി ചുംബിക്കാൻ അന്ന് അനുവാദമില്ലായിരുന്നു. ഇനി എയർപോർട്ടിൽ വച്ചോ ഇരുൾ മൂടിയ സിനിമാ തിയേറ്ററിൽ വച്ചോ ചുംബിച്ചാൽ തന്നെ അത് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാകുകയില്ല എന്ന അസൗകര്യവും അന്നുണ്ടായിരുന്നു.  മുതിര്‍ന്നവരോടുള്ള വിധേയത്വവും ആചാരവുമെന്ന നിലക്ക് അവർക്ക് പൊതുസ്ഥലങ്ങളിൽ ചുംബിക്കാനുള്ള അനുവാദം വെറും മരുമരീചികയായിരുന്നു. ഈ അപമാനത്തിന്റെ അസഹ്യതയില്‍ നിന്നാണ് കേരളത്തിന്റെ  ആർഷസാംസ്കാരിക മേധാവിത്വത്തിനെതിരെയും സദാചാരപ്പോലീസിന് എതിരെയും “ചുംബന സമരം” ഉണ്ടാകുന്നത്. കോഴിക്കോട്ട് ഹോട്ടൽ അടിച്ചു തകർക്കപ്പെട്ടത് അതിനൊരു നിമിത്തം മാത്രം. കേരളത്തിൽ, ഇന്ത്യയിലാദ്യമായി  കൊച്ചിയിൽ അരങ്ങേറിയ ചുംബന സമരം സംഘടിത രൂപത്തിലുള്ള ഒന്നായിരുന്നില്ലെങ്കിലും, ഇന്ത്യയിലെ ചുംബന പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും പ്രോത്സാഹനവും പകര്‍ന്ന ഒന്നായിരുന്നു.  ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ ഈ സമരത്തിന് വേണ്ട പശ്ചാത്തലമൊരുക്കുന്നതിൽ അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ സമരത്തിന് പുരോഗമനാശയക്കാരായ ചില സിനിമക്കാരുടേയും രാഷ് ട്രീയക്കാരുടേയും പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ മുഴുവൻ ഇത്തരത്തിലൊരു സമരം നടത്താൻ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പുരോഗമനാശയക്കാരായ യുവതീയുവാക്കൾ തീരുമാനിക്കുകയും ചെയ്തു. സിനിമക്കാരും രാഷ് ട്രീയക്കാരും അവരുടെ ബന്ധുക്കളെ ചുംബനസമരത്തിനയച്ചില്ലെങ്കിലും മറ്റുള്ള വീടുകളിലുള്ളവർക്ക് അങ്ങനെ ചെയ്യാവുന്നതാണെന്ന് അവർ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. പരസ്പരം ചുംബിക്കാൻ തങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷ ഉറപ്പാക്കണമെന്നായിരുന്നൂ സമരത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. പിന്നീട് ഹൈദരാബാദിലും ഡൽഹിയിലും കേരളത്തിന്റെ ചുണക്കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചുംബനസമരം പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ ഉയര്‍ന്ന സമരബോധത്തിന്റെയും ശക്തിയുടെയും കൂടി വിളംബരം ആയിരുന്നു.  പിന്നീടീ വിളംബരം ചുംബനസമയത്തെ ഉമിനീരിലൂടെയാകണം, എബോള പോലെ ഭാരതത്തിലെങ്ങും പടരുകയും ചെയ്തു.

മാറു മറയ്ക്കൽ സമരത്തിനാണ് മുമ്പ് കേരളത്തിൽ, യുവതികളിൽ ഇത്രയും വീറും വാശിയും കണ്ടിട്ടുള്ളത് എന്ന് മാറു മറയ്ക്കാത്ത ധാരാളം ചെറുപ്പക്കാരികളെ കാണാൻ ഭാഗ്യം സിദ്ധിച്ച ഒരു വന്ദ്യവയോധികൻ ഈ റിപ്പോർട്ടറോട് പറയുകയുണ്ടായി. പുരോഗമനാശയക്കാരായ ഇന്നത്തെ ചെറുപ്പക്കാരികളെ കാണുമ്പോൾ പണ്ടത്തെ മാറുമറയ്ക്കൽ സമരം തെറ്റായിപ്പോയി എന്ന് അവർ കരുതുന്നുണ്ട് എന്ന സംശയവും ഈ റിപ്പോർട്ടർക്ക് അപ്പോൾ  ജനിക്കുകയുണ്ടായി. 

സമാന മാനസികാവസ്ഥയുള്ളവരിലേക്ക് ചുംബനാസക്തരും പുരോഗമനാശയക്കാരും ആയ യുവതീയുവാക്കൾ ഉണര്‍ത്തി വിടുന്ന സത്യങ്ങള്‍, സർക്കാർ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയില്‍  പെട്ട് ഞെരുങ്ങുമ്പോള്‍ ആ സത്യങ്ങൾ വെറും മുറവിളികൾ മാത്രമായി ശേഷിക്കുകയും ശോഷിക്കുകയും ചെയ്യുന്നു  എന്ന സത്യം നാം കാണാതിരുന്നുകൂടാ. അധികാരികള്‍, ജനാധിപത്യത്തിന്റെ ആട്ടിൻ തോൽ പുതച്ച വർഗ്ഗീയ, ഫ്യൂഡൽ  സമൂഹം, കൂടെ നിന്ന് ഒറ്റികൊടുക്കുന്ന പിന്തിരിപ്പന്മാരായ യുവാക്കൾ ഇവയൊക്കെ ചങ്ങലക്കുരുക്കായി മാറുമ്പോള്‍ പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ പരസ്യചുംബനസ്വാതന്ത്ര്യം മിഥ്യയായി തീരുന്നു.  പാശ്ചാത്യലോകം, ഭാരതത്തിന്റെ സാംസ്കാരികനിലപാടുകൾ അനുകരിക്കുകയും സ്വന്തമാക്കുകയും ചെയ്യുമ്പോൾ നമ്മൾ ഭാരതീയർ പാശ്ചാത്യരുടെ പരിപാടികൾ സ്വാംശീകരിക്കാൻ മടിക്കുന്നത് നമ്മളെ സാംസ്കാരിക അടിമത്തത്തിലേക്കേ നയിക്കൂ എന്നും അത് ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും ലംഘനമാകുമെന്നും  യൂ. ഡി. എഫ്, എൽ. ഡി. എഫ് വ്യത്യാസമില്ലാതെ പ്രശസ്തരായ പല യുവനേതാക്കളും പുരോഗമന ആശയക്കാരായ യുവതീയുവാക്കളെ ആഹ്വാനം ചെയ്തു.

ഇനി മുതൽ ആർഷസാംസ്കാരിക, ഫ്യൂഡൽ ശക്തികളേൽപ്പിക്കുന്ന കറുത്ത പാടുകളെ സ്വന്തം ശക്തി കൊണ്ട് മായിച്ച് മുന്നേറുന്ന പരിഷ്കൃതവും പാശ്ചാത്യവൽക്കരിക്ക പ്പെട്ടതുമായ യുവശക്തിക്ക് വേണ്ടി നമുക്ക് കാതോര്‍ക്കാം.  അവരുടെ ചെയ്തികൾ കാണാൻ നമ്മുടെ കണ്ണുകളെ പ്രാപ്തരാക്കാം. ചുംബനമെന്ന ജീവജലം പങ്കിടുന്ന പുരോഗമനാശയക്കാരായ യുവതീയുവാക്കളെ നമുക്ക് തിരിച്ചറിയാം. അവർ പ്രതിനിധാനം ചെയ്യുന്ന  പുരോഗമന ആശയക്കാരായ  ഇന്നത്തെ ഇളമുറക്കാരുടെ തൂലികകളില്‍ നിന്ന് ഇത്തരം ആശയങ്ങൾ വിടർന്ന് വിലസട്ടെ. അതോടൊപ്പം തങ്ങളോടിണ ചേരാൻ അല്ല അണി ചേരാൻ പുരോഗമനാശയക്കാരായ സമൂഹ സദസ്സിനെ പ്രാപ്തരാക്കാനും നമുക്ക് അവരോടഭ്യർത്ഥിക്കാം. കടൽക്കരയിലെ ഹണിമൂൺ ബീച്ചിലിരുന്ന് കുടിക്കാന്‍ ഇത്തിരി വെള്ളം അന്വേഷിക്കുന്ന അവസ്ഥയാണ് ഇന്ന് ചുംബനോത്സുകരായ യുവതീയുവാക്കളുടേത്. ഇതിനു മാറ്റം ഉണ്ടായേ പറ്റൂ. പാശ്ചാത്യ, പുരോഗമനാശയക്കാരായ എല്ലാ യുവതീയുവാക്കളുടേയും ഉള്ളില്‍ ഒരു ചുംബനഭ്രമരം മൂളുന്നുണ്ട്. ഇപ്പോൾ ജാലകക്കാഴ്ചകള്‍ മാത്രം കണ്ട് തൃപ്തിപ്പെടുന്ന ആ ഭ്രമരം അവരുടെ ഉള്ളില്‍ നിന്നും പുറത്ത് വന്ന് പരസ്യചുംബനത്തിൽ ഏർപ്പെടട്ടെ.  പിന്നെ.... ചുംബനത്തിന് അപ്പുറത്തും കാര്യങ്ങളുണ്ടല്ലോ? അത്തരം കാര്യങ്ങളും പരസ്യമാക്കാൻ ഇവിടത്തെ പുരോഗമനാശയക്കാരായ യുവത മുന്നോട്ട് വരുമെന്ന് നമുക്കാശിക്കാം.


2 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

ഇനി റിപ്പോർട്ടർ ചെയ്യേണ്ടത് ഈ ചുംബന സമരത്തിൽ പങ്കെടുത്തവരുമായി ഒരു ഇന്റർവ്യൂ. ചുംബനത്തിനു ശേഷം വന്ന മാറ്റങ്ങൾ. അങ്ങിനെ എല്ലാം അടങ്ങിയ ഒരു മുഖാമുഖം.

ആൾരൂപൻ പറഞ്ഞു...

ചുണ്ടത്ത് തേനൂറുന്ന ഈ ചുംബനസമരം, കേൾക്കുമ്പോൾ തന്നെ രോമാഞ്ചം കൊള്ളിക്കുന്നു. അവരുമായി ഇനി ഒരു ഇന്റെർവ്യൂ എന്നു
 കേൾക്കുമ്പോൾ ഇക്കിളി തോന്നാൻ തുടങ്ങുന്നു. ചുംബനത്തിനു ശേഷം വന്ന മാറ്റങ്ങൾ വളരെ പ്രകടമല്ലേ സാർ? ഇന്നലെ 
രാത്രിയിലെ കോഴിക്കോട്ടെ "ഇരുട്ട് നുണയാം വെടികളേ" എന്ന പരിപാടി കണ്ടില്ലേ? കമ്പ്ലീറ്റ് ഇരുട്ടായതു കൊണ്ട് എല്ലാവരും 
നൊട്ടിനുണഞ്ഞു കാണും. ഇനിയിപ്പൊ എന്തിനാ സർ, ഒരു ഇന്റെർവ്യൂ?

വായനക്ക് നന്ദി.