2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

"അമരണം"

മരിയ്ക്കാത്തവന്‌ മലയാളത്തിൽ 'അമരൻ' എന്നു പറയുമെങ്കിലും മരണമില്ലായ്മയ്ക്ക് അമരത്വം എന്നല്ലാതെ അമരണം എന്നു പ്രയോഗിക്കാറില്ല. അതുകൊണ്ട്‌ അമരണം എന്ന പദം ഞാനെന്റെ അനുഭവത്തിനായി മാറ്റി വയ്ക്കുന്നു.

മരണം എന്തെന്ന് നമുക്കറിയാം; പക്ഷേ എന്താണീ 'അമരണം' എന്നല്ലേ? നമുക്കു നോക്കാം.

ഒരു മരണവും വ്യാപകമായ ഒരു മോഷണവും തമ്മിലെന്തെങ്കിലും സാമ്യമോ താരതമ്യമോ ഉണ്ടോ? അതും നമുക്കൊന്നു നോക്കാം.

ആമുഖമായി പറയട്ടെ, പ്രദക്ഷിണത്തിന്‌ അപ്രദക്ഷിണം എങ്ങനെയോ അങ്ങനെയാണ്‌ 'അമരണ'ത്തെ മരണവുമായി താരതമ്യപ്പെത്താൻ എന്റെ അനുഭവം എന്നെ പ്രേരിപ്പിക്കുന്നത്! (ചലം - അചലം, ചലം - അചലം എന്ന്‌ സ്കൂളിൽ പഠിയ്ക്കുമ്പോൾ എത്ര തവണ ഉരുവിട്ടു പഠിച്ചിരിയ്ക്കുന്നു. ചലമെന്നാൽ ചലിയ്ക്കുന്നത്; അചലമെന്നാൽ ചലിയ്ക്കാത്തത്. രണ്ടും വിപരീതപദങ്ങൾ. പക്ഷേ ചലത്തിന്‌ അചലം പോലെയല്ല പ്രദക്ഷിണത്തിന്‌ അപ്രദക്ഷിണം. കാരണം രണ്ടിലും ചലനമുണ്ട്, ദിശ മാത്രമേ മാറുന്നുള്ളൂ; മാത്രമല്ല, ചലിയ്ക്കുമ്പോൾ മാത്രമേ ദിശയുള്ളു.)

എന്തായാലും അനുഭവം ഞാൻ പറയാം.

രാജേട്ടൻ മരിച്ചിട്ടിപ്പോൾ അധികമായില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നൂ അന്ത്യം. അകാലത്തിലെന്ന്‌ വേണമെങ്കിൽ പറയാം. ജീവൻ രക്ഷിയ്ക്കാൻ ഒരു സർജറി അത്യാവശ്യമാണെന്നു കണ്ടാണ്‌ രാജേട്ടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. എന്തൊന്ന്‌ ഒഴിവാക്കാനായിരുന്നുവോ ശസ്ത്രക്രിയ നടത്തിയത്, അതു തന്നെ ഒടുവിൽ ഒഴിവാക്കാനാകാതെ പോയി. രാജേട്ടൻ മരിച്ചു.

വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ? എന്ന്‌ തുഞ്ചത്താചാര്യർ(?) പാടിയതെത്ര ശരി!

വിവരമറിഞ്ഞ പാടേ ഡൽഹിയിലുള്ള ഞാൻ കണ്ണൂരിലേയ്ക്ക് പുറപ്പെടാൻ തീർച്ചയാക്കി. ഞാൻ രാജേട്ടനെ അങ്ങനെ അവഗണിച്ചു കൂടാ. കാരണം അവരുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവായിരുന്നിട്ടും അവർക്കെന്നോട് ഒരു അനുജനോടെന്നോണം വാത്സല്യമുണ്ടായിരുന്നു. അതിനൊരു കാരണം ഇതുവരെ എനിയ്ക്കൊട്ടറിഞ്ഞും കൂടാ. അനുജന്മാരില്ലാഞ്ഞിട്ടോ മറ്റോ ആണോ എന്തോ? ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിപ്പെടുക ഇന്നത്തെ അവസ്ഥയിൽ അത്ര വേഗം നടക്കുന്ന കാര്യമല്ല. കണ്ണൂർ വിമാനത്താവളം വരുന്നതു വരെ കൊച്ചിയേയോ കോഴിക്കോടിനെയോ ആശ്രയിച്ചേ പറ്റൂ. അതും കോഴിക്കോട്ടേയ്ക്ക് നേരിട്ട് ഫ്ലൈറ്റൊട്ടില്ല താനും. അതുകൊണ്ട് പ്ലെയിനിലായിരുന്നിട്ടും എനിയ്ക്കടുത്ത ദിവസമേ അവരുടെ വീട്ടിലെത്തിച്ചേരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും സംസ്കാര കർമ്മങ്ങളൊക്കെ കഴിഞ്ഞിരുന്നു. എങ്ങും കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദു:ഖമാർന്ന മുഖങ്ങളും. മരണം നൽകുന്ന വേർപാട്‌ അതനുഭവിച്ച എല്ലാർക്കും അറിയാം.

"ചത്തവർക്കു കണക്കില്ലയെങ്കിലും എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽ കൂറുള്ളവർചാകുമ്പോൾ പുത്തനായ് തന്നെ തോന്നുന്നഹോ മൃതി"

എന്നല്ലേ കവികൾ മരണത്തെ വർണ്ണിച്ചിട്ടുള്ളത്? അപ്പോൾ പിന്നെ അകാലത്തിൽ, അപ്രതീക്ഷിതമായി വന്നെത്തുന്ന മരണം സൃഷ്ടിക്കുന്ന അവസ്ഥ എന്തായിരിയ്ക്കും?

മരണം അനിവാര്യമാണ്‌; അപരിഹാര്യവും. മരണം ഇല്ലാത്ത അവസ്ഥയും ബുദ്ധിമുട്ടും കുഞ്ചൻ നമ്പ്യാർ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടല്ലോ. മരിച്ചവരോട്‌ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജീവിച്ചിരിയ്ക്കുന്നവർ തുടർന്നും ജീവിക്കുക എന്നതാണ്‌. ഒരാൾ മരിയ്ക്കുമ്പോൾ കൂടെ കുടുംബാംഗങ്ങളും കൂട്ടത്തോടെ മരിയ്ക്കാൻ തുടങ്ങിയാൽ ലോകം എവിടെച്ചെന്നവസാനിയ്ക്കും? അതുകൊണ്ട് വീട്ടുകാർ ദു:ഖം കടിച്ചമർത്തി പതുക്കെ ദിനചര്യകളിലേയ്ക്ക് മടങ്ങുന്നു. വീട്ടുകാരുടെ ദു:ഖത്തിൽ പങ്കു കൊണ്ട് ഞാൻ കുറച്ചു ദിവസങ്ങൾ അവിടെ കൂടി. അവിടത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവവും അസാന്നിദ്ധ്യവും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാജേട്ടനിരുന്ന കസേര കാണുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലോടിയെത്തുകയായി. ഈ കസേരയിൽ ഇത്ര നാളും ഇരുന്ന ആളാണല്ലോ ഇപ്പോഴില്ലാത്തത് എന്ന ചിന്ത മനസ്സിൽ പൊന്തി വരികയായി. ചായ കുടിയ്ക്കാനിരുന്നാൽ വീണ്ടും രാജേട്ടൻ മനസ്സിലെത്തും. ഈ ഗ്ലാസ് ഇതുവരെ അവർ ചായ കുടിയ്ക്കാനുപയോഗിയ്ക്കുമായിരുന്നു. ഇപ്പോൾ ഗ്ലാസേയുള്ളൂ; രാജേട്ടനില്ല. രാത്രി കഞ്ഞി കുടിയ്ക്കുമ്പോഴും അവസ്ഥ അതു തന്നെ. കഞ്ഞി കുടിയ്ക്കുന്ന പ്ലെയ്റ്റുണ്ട്; രാജേട്ടനില്ല. കൈ കഴുകാനുള്ള വാഷ് ബേസിനും ടാപ്പുമുണ്ട്. പക്ഷേ കൈ കഴുകാൻ രാജേട്ടനില്ല. ടി.വി. യുടെ റിമോട്ടായാലും ബൾബിന്റെ സ്വിച്ചായാലും എല്ലാം കാര്യം ഇത് തന്നെ. ഇന്നലെ വരെ ഇതെല്ലാം പ്രവർത്തിപ്പിയ്ക്കാൻ ഒരാളുണ്ടായിരുന്നു; ഇന്നാ ആളില്ല. മരണത്തിന്റെ ഒരു കളി. ചായ കുടിയ്ക്കുമ്പോഴും കിടക്കുമ്പോഴും എന്നു വേണ്ട അന്നന്നത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലെത്തുകയായി. രാജേട്ടന്റെ ബ്രഷും പേസ്റ്റുമുണ്ട്; പക്ഷേ രാജേട്ടനില്ല. മറ്റു കാര്യങ്ങളും അങ്ങനെ തന്നെ. രാജേട്ടന്റെ മുണ്ടുണ്ട്; ഷർട്ടുണ്ട്, പക്ഷേ ഉടുക്കാൻ രാജേട്ടനില്ല. രാവിലെ പത്രം വരുന്നുണ്ട്, പക്ഷേ വായിയ്ക്കാൻ രാജേട്ടനില്ല. ഫോൺ കോളുകൾ വരുന്നുണ്ട്; പക്ഷേ സംസാരിയ്ക്കാൻ രാജേട്ടനില്ല. രാജേട്ടന്റെ മൊബൈൽ ഫോൺ അനാഥമായി കിടപ്പുണ്ട്. അതു ശബ്ദിക്കുന്നുണ്ട്, അതിൽ കോളുകൾ വരുന്നുണ്ട്; പക്ഷേ അതെടുക്കാൻ രാജേട്ടനില്ല. എത്ര കാലം ഈ ഓർമ്മകൾ ഇങ്ങനെ മനസ്സിനെ അലട്ടിക്കൊണ്ടിരിയ്ക്കും? ചെരിപ്പ്, തോർത്ത്, മേശ, കിടക്ക, കട്ടിൽ എന്നു വേണ്ട ഓരോ വസ്തുവും എല്ലാ ദിവസവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഞാനിത്ര വരേയും വസ്തുക്കളെ കുറിച്ചു മാത്രമേ പറഞ്ഞുള്ളു; ബന്ധങ്ങളേയും ബന്ധുജനങ്ങളേയും പറ്റി ഒന്നും പറഞ്ഞില്ല. പക്ഷേ അതവിടെ നിൽക്കട്ടെ; അത് മറ്റെപ്പോഴെങ്കിലുമാകാം.

അപ്പോൾ മരണം എന്നു പറയുന്നതിതാണ്‌...... മറ്റുള്ളവരിൽ തന്റെ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇവിടെ ഇട്ടിട്ട് ഇങ്ങിനി വരാത്ത വിധം മറ്റെങ്ങോ പോകുക......... പിന്നീട് വസ്തുക്കളേയുള്ളു; വ്യക്തിയില്ല.

ഞാനിനി പതുക്കെ എനിയ്ക്കുണ്ടായ ഒരു അനുഭവത്തിലേയ്ക്കു വരട്ടെ. ഈയിടെ തീവണ്ടിയിൽ വച്ച് എന്റെ വലിയൊരു ബേഗ് മോഷണം പോയി. എന്റെ കണ്ണു വെട്ടിച്ച് ഞൊടിയിടയ്ക്കുള്ളിൽ കള്ളന്മാർ അതെടുത്തു കൊണ്ടുപോകുകയായിരുന്നു. വലിയൊരു യാത്രയുടെ തുടക്കമായിരുന്നതുകൊണ്ട്‌ ഒരു മാതിരി സാധനങ്ങളൊക്കെ ആ വലിയ ബേഗിൽ കൊള്ളിച്ചിട്ടുണ്ടായിരുന്നു. കണ്ണട മുതൽ സെൽഫോൺ തുടങ്ങി കുറേ വസ്തുക്കൾ അബദ്ധവശാൽ അതിൽ വച്ചെന്നു പറഞ്ഞാൽ മതിയല്ലോ. ഭാര്യയും കൂടെയുള്ളതുകൊണ്ട് അവളുടെയും കുറെ നുള്ളു നുറുമ്പു സാധനങ്ങൾ അതിലുണ്ടായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു കള്ളന്മാർ ബേഗ് മോഷ്ടിച്ചത്. ടി. ടി. ഇ. യോടും പോലീസിനോടുമെല്ലാം ഞാൻ പരാതി പറഞ്ഞു നോക്കി. പക്ഷേ ആരും എന്റെ പരാതി ഉൾക്കൊണ്ടില്ല. പോലീസുകാർക്കുവേണ്ടി അവർ ആരെക്കൊണ്ടോ എന്റെ ബേഗ് എടുപ്പിച്ചതാണ്‌ എന്നു വരെ എനിയ്ക്ക് അവരുടെ പെരുമാറ്റത്തിൽ നിന്നു തോന്നി. ഭാഗ്യത്തിനു ഹാൻഡ്ബേഗ് രണ്ടുപേരുടേയും കയ്യിലായിരുന്നതുകൊണ്ട് പൈസ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.

പിന്നീടത്തെ കാര്യം പറയണോ? കാര്യങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഞാനുണ്ട്‌; പക്ഷേ അറിയിയ്ക്കാൻ എനിയ്ക്കൊരു ഫോണില്ല. വണ്ടിയിലെ ബെർത്തിൽ കിടക്കാൻ ഞാനുണ്ട്‌. പക്ഷേ വിരിയ്ക്കാൻ ഒരു ഷീറ്റില്ല. രാവിലെ എഴുന്നേറ്റപ്പോൾ പല്ലു തേയ്ക്കാൻ ഞാനുണ്ട്‌; പക്ഷേ ഉപയോഗിയ്ക്കാൻ ബ്രഷും പേസ്റ്റുമില്ല. മുഖം തുടയ്ക്കാൻ ഞാനുണ്ട്; പക്ഷേ തുടയ്ക്കാനൊരു തോർത്തില്ല. ഡ്രസ്സു മാറ്റാൻ ഞാനുണ്ട്‌; പക്ഷേ മാറ്റാനൊരു ഡ്രസ്സില്ല. ബാഗിൽ കരുതിയ ഹവായ് ചെരുപ്പില്ല, അതുപയോഗിയ്ക്കാനുള്ള ഞാനിപ്പോഴുമുണ്ട്‌. ഉപയോഗിയ്ക്കാൻ കരുതിയിരുന്ന ഫ്ലാസ്ക് ഇപ്പോഴില്ല; അത് ഉപയോഗിയ്ക്കേണ്ടിയിരുന്ന ഞാൻ ഇപ്പോഴുമുണ്ട്‌. ഭാര്യയുടെ പൊട്ട്, ചീർപ്പ്, കണ്ണാടി എന്നു വേണ്ട ...... ഒന്നും ഇപ്പോഴില്ല; അതെല്ലാം ഉപയോഗിയ്ക്കേണ്ടിയിരുന്ന ഭാര്യ ഇപ്പോഴുമുണ്ട്‌. എന്തൊന്നു വേണമോ, അതില്ല........... ആൾ ബാക്കിയുണ്ട്, സാധനം ഒന്നുമില്ല.

അപ്പോൾ മോഷണം എന്നു പറയുന്നതിതാണ്‌...... തന്നിൽ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇങ്ങിനി വരാത്ത വിധം ഇവിടെ നിന്നും മറ്റെങ്ങോ പോകുക...........പിന്നീട്‌ വ്യക്തിയേയുള്ളു; വസ്തുക്കളില്ല.

വലിയൊരു മോഷണത്തിനു വിധേയനായവനു മാത്രമേ അവന്റെ വിഷമം അറിയുകയുള്ളു. മരണത്തിന്റെ കാര്യം പറഞ്ഞതുപോലെത്തന്നെ. ഇതു രണ്ടും ഏകകാലത്തിൽ അനുഭവിച്ചറിഞ്ഞതുകൊണ്ടാകാം മരണവും മോഷണവും ഒന്നിച്ചെന്റെ മനസ്സിലെത്തിയത്‌. മരണത്തിൽ വ്യക്തി നഷ്ടമാകുകയും വസ്തുക്കൾ ബാക്കിയാകുകയും ചെയ്യുമ്പോൾ മോഷണത്തിൽ വ്യക്തി ബാക്കിയാകുകയും വസ്തുക്കൾ നഷ്ടമാകുകയും ചെയ്യുന്നു. രണ്ടവസരത്തിലുമുള്ള അനുഭവങ്ങളും വികാരങ്ങളും തികച്ചും വിപരീതമോ സമാനമോ???

എന്തായാലും ആദ്യത്തേത് മരണമെങ്കിൽ മറ്റേത് 'അമരണം' തന്നെ. പ്രദക്ഷിണത്തിനു അപ്രദക്ഷിണം പോലെ. മോഷണം അനുഭവിച്ചവനറിയാം അതൊരു തരം '(അ)മരണം' തന്നെ എന്ന്‌.

പക്ഷേ... ആദ്യത്തേത് അനിവാര്യവും അപരിഹാര്യവുമെങ്കിൽ മറ്റേത് തീർച്ചയായും 'നിവാര്യവും' പരിഹാര്യവും തന്നെ...... കള്ളനും പോലീസും വിചാരിക്കണമെന്നു മാത്രം!!!!

ഒരു മോഷണത്തെ ഒരു മരണവുമായി താരതമ്യം ചെയ്തതു കടുംകൈ ആയെങ്കിൽ എന്നോടു ക്ഷമിയ്ക്കുക; ആദ്യമേ ഞാൻ പറഞ്ഞില്ലേ, എന്റെ വി'കൃതി'കളെക്കുറിച്ച്.

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഇംഫാല്‍ യാത്ര

ഇത്തവണ വീണുകിട്ടിയ യാത്ര മണിപ്പൂരിലേയ്ക്കായിരുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേയ്ക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു ഇത്‌.

സമയത്തു തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ Terminal 1-ലെത്തി. ഞങ്ങള്‍ മൂന്നു പേരുണ്ട്‌. ഏറ്റവും പ്രായക്കൂടുതല്‍ എനിയ്ക്കാണ്‌. മറ്റു രണ്ടു പേരും ചെറുപ്പക്കാരാണ്‌. വൃദ്ധനായിട്ട്‌ ഞാന്‍ മാത്രമേയുള്ളൂ എന്ന് ധ്വനി. വയസ്സന്‍മാരുടെ മനസ്സിനു പ്രായമില്ല എന്ന കാര്യം ചെറുപ്പക്കാര്‍ക്കറിയില്ലല്ലോ!

ഞാന്‍ തന്നെയാണ്‌ 'check-in counter'-ല്‍ പോയി ചെക്ക്‌-ഇന്‍ ചെയ്തതും എല്ലാര്‍ക്കും Boarding Pass എടുത്തതും. ഒറ്റയ്ക്കാണെങ്കില്‍ ഞാന്‍ എപ്പോഴും Window Seat ചോദിച്ചു വാങ്ങുകയാണ്‌ പതിവ്‌. പക്ഷേ, പ്രായക്കൂടുതലുള്ള ഞാന്‍, തീവണ്ടിയില്‍ കൊച്ചുകുട്ടികള്‍ ചെയ്യുന്നതുപോലെ, ജനലിനടുത്തുള്ള സീറ്റില്‍ കയറി ഇരിക്കുന്നത്‌ ശരിയല്ലല്ലോ! അതുകൊണ്ട്‌ ഞാന്‍ window seat-ന്റെ കാര്യത്തില്‍ പ്രത്യേകിച്ചു താല്‍പര്യമൊന്നും കാണിച്ചില്ല..

മൂന്നു പേർക്കും ഒരേ വരിയിലാണ്‌ സീറ്റ്‌ കിട്ടിയത്‌. വിമാനത്തില്‍ കയറിയ പാടേ കൂട്ടത്തിലൊരുത്തന്‍ ജനാലയ്ക്കല്‍ കയറിയിരിയ്ക്കുകയും ചെയ്തു. ആള്‍ക്കാര്‍ നടക്കുന്ന വഴിയോട്‌ ചേര്‍ന്ന സീറ്റിലാണ്‌ ഞാന്‍ ഇരുന്നത്‌. മനമില്ലാ മനസ്സോടെ.

വിമാനത്തില്‍ കയറുമ്പോള്‍ വാതില്‍ക്കല്‍ തന്നെ air hostess-മാര്‍ നില്‍ക്കുന്നുണ്ടായിരുന്നു, Good morning പറഞ്ഞു കൊണ്ട്‌. എനിയ്ക്ക്‌ അവരെ കണ്ടതും വല്ലാത്ത മടുപ്പു തോന്നി. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍തരി ആ കൂട്ടത്തിലുണ്ടായിട്ടു വേണ്ടേ? എന്റെ ഭാര്യയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഉപ്പിട്ടാല്‍ വേവുന്ന ഒരെണ്ണം' അക്കൂട്ടത്തിലില്ലായിരുന്നു. അവിടെ നിന്ന എയര്‍ഹോസ്റ്റസ്സുമാരെല്ലാം ചെറുപ്പക്കാരികളാണ്‌. പെണ്‍കുട്ടികളാണ്‌ എന്നു തന്നെ വേണമെങ്കില്‍ പറയാം. പക്ഷേ, ഒന്നിനും മുഖസൌന്ദര്യം എന്നു പറയുന്ന ഒരു സാധനം ഇല്ലായിരുന്നു. അവരെ കാഴ്ചയില്‍ കൂടുതല്‍ മോശക്കാരാക്കിയത്‌ അവരുടെ യൂനിഫോമാണ്‌ എന്നു വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികള്‍ തൊപ്പി വച്ചാല്‍ പോയില്യേ കാര്യം? എല്ലാത്തിനും ഉണ്ട്‌ തൊപ്പി. അതാണ്‌ അവരെ കൂടുതല്‍ അനാകര്‍ഷിതരാക്കുന്നതെന്നെനിയ്ക്ക്‌ തോന്നി. ശരീരത്തിലാണെങ്കില്‍ മിനിസ്കര്‍ട്ടും ഫുള്‍ക്കയ്യന്‍ കോട്ടും - ഒരു ചേർച്ചയുമില്ലാത്ത വേഷം.

യാത്രയ്ക്ക്‌ പുറപ്പെടുന്നതുവരെ ഏതാണ്‌ വിമാനം എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല. കാറിലിരിക്കുമ്പോഴാണ്‌ GoIndigo ആണെന്ന്‌ കൂടെയുള്ളവര്‍ പറയുന്നത്‌. തിന്നാനും കുടിയ്ക്കാനും ഒന്നും പറ്റില്ലാ എന്ന്‌ അപ്പോഴേ ബോദ്ധ്യമായി. വിമാനത്തില്‍ തിന്നാനില്ലാഞ്ഞിട്ടല്ല, ഒന്നും വെറുതെ കിട്ടില്ലാ എന്നതു തന്നെ കാരണം. ഒരു പേക്കറ്റ്‌ ഫ്രൂട്ടിയ്ക്ക്‌ അമ്പതു രൂപാ, രണ്ട്‌ സമോസയ്ക്ക്‌ നൂറ്റിമുപ്പത്‌ രൂപാ എന്നൊക്കെപ്പറഞ്ഞാല്‍ അത്‌ നമുക്കൊന്നും പറ്റില്ല. അങ്ങിങ്ങിരിയ്ക്കുന്ന സായ്പ്പന്‍മാരെ ഉദ്ദേശിച്ചാണവ. പിന്നെ ചിലരുണ്ട്‌ അതു വാങ്ങുന്നവര്‍, അവര്‍ അതു വാങ്ങിക്കഴിയ്ക്കും, പൈസ ചോദിയ്ക്കുമ്പഴേ പറ്റിയ അബദ്ധം അവര്‍ക്കു മനസ്സിലാവുള്ളൂ. ചോദിച്ച പൈസയും കൊടുത്ത്‌ പിന്നെ അവര്‍ മിണ്ടാതിരിയ്ക്കും. ആദ്യമായി private airline-ല്‍ കയറിയപ്പോള്‍ എനിയ്ക്കും പറ്റിയിരുന്നു ഈ അബദ്ധം.

വിമാനത്തില്‍ നിറയെ ആളായിരുന്നു. അത്‌ സമയത്തു തന്നെ പുറപ്പെടുകയും ചെയ്തു. പുറത്തേയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ അടുത്ത്‌ ജനലില്ലാത്തതു കൊണ്ടും Air India-യിലെപ്പോലെ news papers-ഉം TV screen-ഉം ഇല്ലാത്തതു കൊണ്ടൂം എനിയ്ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. സീറ്റ്‌ പോക്കറ്റില്‍ കിടന്ന അവരുടെ ബ്രോഷറെടുത്തു മറിച്ചു നോക്കി. ഉടനെ ബുക്കു ചെയ്താല്‍ തിരുവനന്തപുരത്തേയ്ക്ക്‌ 4281 രൂപയും കൊച്ചിയ്ക്ക്‌ 3682 രൂപയും കൊണ്ട്‌ ടിക്കറ്റ്‌ കിട്ടും. പക്ഷേ ഉടനെയൊരു യാത്ര ഇപ്പോഴാവില്ല. ഞാനാ ബ്രോഷര്‍ അവിടെത്തന്നെ വച്ചു.

കൂടെയുള്ളവര്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിയ്ക്കയാണ്‌. എന്തോ, ഞാനതിലൊന്നും പങ്കു ചേര്‍ന്നില്ല. ഞാന്‍ കണ്ണടച്ച്‌ സീറ്റിലിരുന്നു. വിമാനം പോകുന്ന വഴി ഞാന്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. രാവിലെയാണ്‌, ചിലപ്പോള്‍ തൊട്ടു തൊട്ടു കിടക്കുന്ന മേഘമാലകള്‍ക്കു മുകളിലൂടെയായിരിയ്ക്കും വിമാനം പറക്കുന്നത്‌. നാഴികകളോളം പരന്നു കിടക്കുന്ന വെളുവെളുത്ത മേഘമാലകള്‍ കാണാന്‍ നല്ല രസമാണ്‌. കച്ചവടക്കാരന്റെ കയ്യിലുള്ള വലിയ വെളുത്ത പഞ്ഞിമിഠായി പോലെയുണ്ടാവും അത്‌ കാണാന്‍. ആ മേഘമാലകള്‍ക്കു മുകളിലൂടെ വിമാനം പറക്കുമ്പോള്‍ പഞ്ഞിമിഠായിയുടെ പുറത്തുകൂടെ ഉറുമ്പരിയ്ക്കുന്നതാണെനിയ്ക്കോര്‍മ്മ വരുക.

താഴെ ഗംഗാ നദി കാണുന്നുണ്ടോ? വാരാണസി? ത്രിവേണീ സംഗമം? നോക്കാനൊരു മാര്‍ഗ്ഗവുമില്ല............... വിമാനത്തില്‍ എയര്‍ഹോസ്റ്റസ്സുമാര്‍ ഭക്ഷണം വില്‍പനയിലാണ്‌. ഞാന്‍ കണ്ണടച്ചു തന്നെയിരുന്നു.

ആകാശത്തില്‍ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുകയാണ്‌. വെളിച്ചം ജനലിലൂടെ വിമാനത്തിനുള്ളിലെത്തുന്നുണ്ട്‌. വിമാനം ഇപ്പോള്‍ ഒരു പക്ഷേ കല്‍ക്കട്ടാ നഗരത്തിന്റെ മുകളിലൂടെയായിരിയ്ക്കും പറക്കുന്നത്‌. ഒരു പക്ഷെ, ഹുഗ്ളീ നദിയും ബംഗാള്‍ ഉള്‍ക്കടലുമൊക്കെ കാണുമായിരുന്നിരിക്കണം. അങ്ങനെയിരിയ്ക്കേ വിമാനം ഗുവഹാട്ടി വിമാനത്താവളത്തില്‍ ഇറങ്ങുകയാണെന്നറിയിപ്പുണ്ടായി. അല്‍പം കഴിഞ്ഞു അവിടെ ഇറങ്ങുകയും ചെയ്തു.

കുറച്ചു പേരെ അവിടെ ഇറക്കുകയും വേറെ കുറെ പേരെ കയറ്റുകയും ചെയ്ത്‌ ഒരു മണിക്കൂറിനകം വിമാനം ഇംഫാല്‍ ലക്ഷ്യമാക്കി വീണ്ടും പറന്നുയർന്നു. ഇപ്പോള്‍ വിമാനം മലകള്‍ക്കു മുകളിലൂടെയാണ്‌ പോകുന്നത്‌. എന്റെ സീറ്റിലിരുന്നിട്ടും എനിയ്ക്കു ദൂരെ മലനിരകള്‍ കാണാന്‍ കഴിഞ്ഞു. ഏതാണാവോ ഈ മലനിരകള്‍? ഒരു പക്ഷേ താഴെ ബ്രഹ്മപുത്രാ നദി ഇപ്പോള്‍ കാണുന്നുണ്ടായിരിയ്ക്കണം.

ഗുവഹാട്ടിയില്‍ നിന്നു ഇംഫാലിലേയ്ക്ക്‌ അര മണിക്കൂറില്‍ താഴെയേ സമയം വേണ്ടു. ഞങ്ങള്‍ പതിനൊന്നരയോടെ ഇംഫാലില്‍ ഇറങ്ങി. ഒരു വശത്ത്‌ ചെറിയ മലകള്‍ കണ്ടതൊഴിച്ചാല്‍ ഇംഫാല്‍ മിക്കവാറും പരന്ന പ്രദേശം തന്നെയാണെന്നെനിയ്ക്കു തോന്നി. ദിനാന്തരീക്ഷ സ്ഥിതി ഏതാണ്ട്‌ ദല്‍ഹിയിലേതുപോലെ തന്നെയായിരുന്നു.

ഞാന്‍ എന്റെ മൊബൈല്‍ ഓണ്‍ ചെയ്തു. പക്ഷേ range ഇല്ലായിരുന്നു; signal ഇല്ലായിരുന്നു. എനിയ്ക്കു നിരാശ തോന്നി. BSNL-ന്‌ ഇവിടെയെന്തേ signal ഇല്ലാതെ പോയത്‌ എന്നു ഞാന്‍ അതിശയിച്ചു. ജീപ്പിലിരിയ്ക്കുമ്പോള്‍ 'ക്യാ യഹാം BSNL നഹീ ചാലൂ ഹെ?' എന്നു ഞാന്‍ ഡ്രൈവറോട്‌ ചോദിച്ചു. 'pre-paid ആണോ?' എന്നായിരുന്നു അയാളുടെ പ്രതികരണം. അയാള്‍ അനുമാനിച്ചതുപോലെ എന്റെ മൊബൈല്‍ pre-paid തന്നെയായിരുന്നു. അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ധാരാളം നടക്കുന്നതുകാരണം അവിടങ്ങളില്‍ അന്യസംസ്ഥാനങ്ങളിലെ pre-paid ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ലത്രെ. ഗത്യന്തരമില്ലാതെ ഞാനെന്റെ സെല്‍ഫോണ്‍ ഓഫാക്കി പോക്കറ്റിലിട്ടു.

അര മണിക്കൂറിനകം ഞങ്ങള്‍ ഗസ്റ്റ്‌ ഹൌസിലെത്തി. ഗസ്റ്റ്‌ ഹൌസെന്ന പേരേയുള്ളൂ. നാലഞ്ചു കുടുംബങ്ങള്‍ താമസിക്കുന്ന Type III quarters-ന്റെ ഒരു കെട്ടിടം. പലതിലും ആളുകള്‍ താമസിക്കുന്നുണ്ട്‌. മുറ്റത്ത്‌ കോഴിയും കുട്ടികളുമൊക്കെയുണ്ട്‌. സാധാരണ കുടുംബങ്ങള്‍. വീടുകള്‍ക്ക്‌ മുന്നില്‍ ഗണപതിയുടേയും വിഷ്ണുവിന്റെയും പടമുള്ള കലണ്ടറുകള്‍ തൂക്കിയിട്ടുണ്ട്‌. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു 2-bed room flat ആണ്‌ ഞങ്ങളെ കാത്തിരിയ്ക്കുന്ന ഗസ്റ്റ്‌ ഹൌസ്‌.

സമയം ഒരു മണിയോടടുക്കുന്നു. ഞങ്ങള്‍ സാധനങ്ങളൊക്കെ 'ഗസ്റ്റ്‌ ഹൌസില്‍' വച്ചു. അവിടെ കറന്റില്ലായിരുന്നു. ഹൌസ്‌ കീപ്പര്‍ ഒരു മണിക്കൂറിനകം ഭക്ഷണം തയ്യാറാക്കി. ഞങ്ങള്‍ അതു കഴിച്ച്‌ ഞങ്ങളുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി നഗരത്തിലേയ്ക്ക്‌ വച്ചു പിടിച്ചു. അപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു.

ഇംഫാല്‍ നഗരം ഏതെങ്കിലും തരത്തില്‍ ആകര്‍ഷകമാണെന്നെനിയ്ക്കു തോന്നിയില്ല. ഒരു സാധാരണ നഗരം. വലിയ വലിയ കെട്ടിടങ്ങളോ പണക്കാരുടെ ബംഗ്ളാവുകളോ ഒന്നും കണ്ടില്ല. യാത്രയില്‍ ചൈനീസ്‌/തിബറ്റന്‍ മാതൃകയില്‍ ഒന്നു രണ്ടു കെട്ടിടങ്ങള്‍ കണ്ടു. ഒന്ന്‌ കാണാന്‍ തെറ്റില്ല. സാമാന്യം വലുതുമാണ്‌. അത്‌ ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടേതാണ്‌. മറ്റേത്‌ ഒരു പുതിയ മാര്‍ക്കറ്റ്‌ കോംപ്ളക്സാണ്‌. അവിടെ കച്ചവടക്കാർ മുഴുവന്‍ പെണ്ണുങ്ങളാണ്‌. പച്ചക്കറികള്‍, തുണികള്‍, കരകൌശല വസ്തുക്കള്‍ എന്നു വേണ്ട, ഒരു മാതിരി സാധനങ്ങളൊക്കെ ജീപ്പിലിരുന്ന്‌ ഞാന്‍ കണ്ടു. അവിടെ മാത്രമല്ല, വഴിയിലെവിടെ നോക്കിയാലും സ്ത്രീകള്‍ കച്ചവടം നടത്തുന്നതു കാണാം. ഇവിടത്തെ ആണുങ്ങള്‍ പൊതുവെ മടിയന്‍മാരാണാത്രെ. ആ, അന്വേഷിച്ചറിയണം.

പെണ്ണുങ്ങളുടെ വേഷമാണ്‌ വിശേഷം. നീണ്ട വരകളുള്ള ബെഡ്ഷീറ്റ്‌ ചുറ്റിയ പോലെയുണ്ടാകും അവരുടെ അരയ്ക്കു താഴെയുള്ള വേഷം. അരയ്ക്കു മേലെയുള്ളത്‌ തണുപ്പകറ്റാനുള്ള, അരയ്ക്കു താഴെ വരെയെത്തുന്ന, ഫുള്‍ക്കയ്യന്‍ വുളന്‍ ഡ്രസ്സാണ്‌. ചുരുക്കം ചിലര്‍ ബെഡ്ഷീറ്റിനു മുകളില്‍ ദാവണി പോലെ ഒന്ന്‌ ഉടുത്തിട്ടുണ്ട്‌. ചിലര്‍ കഴുത്തില്‍ ഒരു ദുപ്പട്ട ഇട്ടിട്ടുണ്ട്‌. എന്തായാലും സാരിയോ ചുരിദാറൊ ഉടുത്തവർ വളരെ ചുരുക്കം എന്നു പറയാം. ആണുങ്ങളുടെ വേഷത്തിന്‌ പ്രത്യേകതയൊന്നും തോന്നിയില്ല. അതോ, ആണുങ്ങളെ ഞാന്‍ ശ്രദ്ധിച്ചില്ലാ എന്നുണ്ടോ? ഇതു കേട്ടാല്‍ എന്റെ ഭാര്യ പറയും ഞാന്‍ പെണ്ണുങ്ങളെയും നോക്കി നടന്നിരിയ്ക്കുമെന്ന്‌. എത്ര തവണ ഞാനവളോട്‌ പറഞ്ഞിട്ടുണ്ട്‌ പത്തില്‍ രാഹു നില്‍ക്കുന്നവര്‍ വായില്‍ നോക്കികളാണെന്ന്‌.

മണിപ്പൂരിലെ ആളുകള്‍ക്ക്‌ ഏതാണ്ട്‌ ചൈനക്കാരുടേതിനു സമാനമായ മുഖമാണുള്ളത്‌. സ്ത്രീകള്‍ സുന്ദരികളൊന്നുമല്ല. എന്നാലും യൌവ്വനത്തില്‍ അവരുടെ മുഖത്തിനു ഒരു പ്രത്യേകം സൌന്ദര്യമോ ആകര്‍ഷണമോ ഉള്ളതായി എനിയ്ക്കു തോന്നി. അവരുടെ വെളുവെളുത്ത നിറവും തുടുതുടുത്ത കവിളും അത്യാകര്‍ഷകമായി എനിയ്ക്കനുഭവപ്പെട്ടു.

വൈകുന്നേരം ഞങ്ങള്‍ ഏയര്‍പോർട്ടിലേയ്ക്ക്‌ പോയി. ബോസ്‌ വരുന്നുണ്ട്‌. സ്വീകരിക്കണം. അതും ഞങ്ങളുടെ ജോലിയില്‍ പെടുന്നു. ജീപ്പില്‍ നിന്നിറങ്ങി arrival terminal-ലേയ്ക്ക്‌ നടക്കുമ്പോള്‍ ചെവിയില്‍ വന്നു പെട്ടത്‌ മലയാളത്തിലുള്ള സംസാരം. തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന രണ്ടു പേര്‍ മലയാളികളാണെന്ന്‌ ഒറ്റ നോട്ടത്തില്‍ എനിയ്ക്കു മനസ്സിലായി. ഞാന്‍ വേഗം മൂന്നാമനായി അവരുടെ കൂടെ നിന്നു. 'ഇതാരപ്പാ?' എന്ന് അവര്‍ അതിശയിയ്ക്കുമ്പോള്‍ ഞാന്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി.

അവരിലൊരാള്‍ പോലീസ്‌ വേഷത്തിലായിരുന്നു. കരുനാഗപ്പള്ളിക്കാരന്‍ സുരേഷ്‌. മറ്റേയാള്‍ ഒറ്റപ്പാലത്തുകാരന്‍ മനോജ്‌. രണ്ടു പേരും അസം റൈഫിള്‍സിലാണ്‌. മനോജ്‌ കമാന്റന്റാണ്‌‌. രണ്ടുപേരും ആരെയോ സ്വീകരിയ്ക്കാന്‍ ഏയര്‍പോര്‍ട്ടില്‍ വന്നതായിരുന്നു. പോലീസിന്റെ കയ്യില്‍ തോക്കും വാക്കി-ടാക്കിയുമുണ്ട്‌. അത്ഭുതം, വാക്കി-ടാക്കിയില്‍ കേള്‍ക്കുന്നതും മലയാളത്തിലുള്ള സന്ദേശങ്ങളാണ്‌. അത്രയ്ക്കുണ്ടത്രേ അസം റൈഫിള്‍സില്‍ മലയാളിയുടെ എണ്ണം. പണ്ട്‌ ഒരു പാലക്കാട്ടുകാരന്‍ മേനോന്‍ അസം റൈഫിള്‍സിന്റെ തലവനായിരുന്നപ്പോള്‍ എടുത്തവരാണത്രെ അവരെല്ലാം.

വളരെ മനോഹരമാണത്രെ മണിപ്പൂർ‍. പക്ഷേ, സംസ്ഥാനത്ത്‌ വലിയ തോതിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖല ക്ഷീണത്തിലാണ്‌. വെറും നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബര്‍മ്മയിലെത്താം. തുറന്നു കിടക്കുന്ന അതിര്‍ത്തി വഴി വേണമെങ്കില്‍ ബര്‍മ്മയിലെ ഗ്രാമപ്രദേശങ്ങളൊക്കെ പോയി കാണാമത്രെ.

ഓഫീസിലിരിയ്ക്കുമ്പോള്‍ പല തവണ കറന്റ് വരുകയും പോവുകയും ചെയ്തിരുന്നു. നാലു മണിക്കൂറിലധികം വീടുകളിലൊന്നും കറന്റ്‌ കിട്ടാറില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌. നാട്ടുകാരുടെ ബുദ്ധിമുട്ടെത്രയെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ഇതേ കാരണത്താല്‍ മാര്‍ക്കറ്റുകളും കടകളും ആറു മണിയോടെ അടയ്ക്കുമത്രെ. രാത്രിയില്‍ ഞങ്ങള്‍ റോഡൊക്കെ ശ്രദ്ധിച്ചു. ആളനക്കം കുറവ്‌. തികച്ചും വിജനവും ഇരുള്‍ നിറഞ്ഞത്തും. തലസ്ഥാനത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പ്രദേശങ്ങളുടെ സ്ഥിതി പറയാനുണ്ടോ? ഇവിടത്തുകാർ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാലു മണിക്കൂറാണ്‌ കറന്റ്‌ കിട്ടുന്നതെങ്കില്‍ നമ്മള്‍ കേരളീയരും ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്തേനെ.

സമയം ആറുമണി ആയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടു പരന്നിരുന്നു. ചീവീടുകള്‍ നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു നഗരത്തിന്റെ യാതൊരു ലക്ഷണവും ഇംഫാല്‍ രാത്രിയില്‍ പ്രകടമാക്കിയില്ല. ഗസ്റ്റ്‌ ഹൌസില്‍ ധാരാളം കൊതുകുണ്ടായിരുന്നു. പക്ഷേ ആമ മാര്‍ക്ക്‌ കൊതുകുതിരി കത്തിക്കൊണ്ടിരുന്നതിനാല്‍ കൊതുകിന്റെ ഉപദ്രവമൊന്നും ഉണ്ടായില്ല. രാത്രിയില്‍ കിടക്കുമ്പോള്‍ ഉപയോഗിയ്ക്കാന്‍ കൊതുകുവലയും ഉണ്ടായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റിരുന്നതിനാലും മൊബൈലും ഡാറ്റാകാര്‍ഡും പ്രവര്‍ത്തിക്കാത്തതിനാലും ഞാന്‍ ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു.

ഭാരതത്തിന്റെ വളരെയധികം കിഴക്കുഭാഗത്തായതിനാല്‍ രാവിലെ മണി അഞ്ചാകുമ്പോഴേയ്ക്കും നേരം പുലർന്നിരിയ്ക്കും. ഏതാണ്ട്‌ മൂന്ന് മണിയായിക്കാണണം ഒരു പൂവന്‍ കോഴി "താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറം" പ്രവർത്തിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. അഞ്ചു മണിയ്ക്ക്‌ ഞാന്‍ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ വന്നു നോക്കുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു. താഴെ മുറ്റത്ത്‌ പൂവന്‍ കോഴി പിടകളെ മുട്ടിയുരുമ്മിക്കൊണ്ട്‌ നടക്കുന്നു. ഇവനായിരുന്നു നിര്‍ത്താതെ അലാറം പ്രവര്‍ത്തിപ്പിച്ചത്‌.

രാവിലെ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ജോലിസ്ഥലത്തേയ്ക്കു പുറപ്പെട്ടു. ഉച്ചയ്ക്ക്‌ അവിടെ നിന്നു മടങ്ങുകയും ഹോട്ടലില്‍ നിന്ന് ഊണു കഴിക്കുകയും ചെയ്തു. എയർപോർട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ ഞങ്ങള്‍ ഇലക്ട്രോണിക്‌ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റില്‍ കയറി. പൌനാ ബസാര്‍. തിരക്കു പിടിച്ച മാര്‍ക്കറ്റ്‌. TV, DVD player എന്നു വേണ്ട വീട്ടിലേയ്ക്കു വേണ്ട ഒരു മാതിരി സാധനങ്ങളൊക്കെ കുറഞ്ഞ വിലയ്ക്ക്‌ ഇവിടെ കിട്ടും. എല്ലാം ചൈനീസ്‌ സാധനങ്ങളാണെന്നു മാത്രം. കുറച്ചു കടകളില്‍ കയറിയതല്ലാതെ ആരും ഒന്നും വാങ്ങിയില്ല.

വിനോദ സഞ്ചാരപ്രധാനമായ ഒരു സ്ഥലവും ഞങ്ങള്‍ പോയി കണ്ടില്ല. ഔദ്യോഗികമായി തിരക്കുപിടിച്ച രണ്ടു ദിനങ്ങള്‍ അതിനു പറ്റിയതല്ല. അവധി ദിവസങ്ങള്‍ കിട്ടുമ്പോഴേ അത്തരം കാര്യങ്ങള്‍ പരിഗണിയ്ക്കാനാവൂ.

മടക്കം Air India-യുടെ വിമാനത്തിലായിരുന്നു. ഈ വിമാനത്തില്‍ വച്ച്‌ ഞാനാദ്യമായി നെറ്റിയിലെ സിന്ദൂരരേഖയില്‍ കുങ്കുമം ചാര്‍ത്തിയ ഒരു ഏയര്‍ഹോസ്റ്റസ്സിനെ കണ്ടു. നോക്കണേ കാലത്തിന്റെ ഒരു മാറ്റം! പണ്ട്‌ കല്യാണം കഴിഞ്ഞവരെ ഏയര്‍ഹോസ്റ്റസ്സുമാരായി എടുക്കാറേയില്ലായിരുന്നു. അതല്ലെങ്കില്‍ കല്യാണം കഴിഞ്ഞതിന്റെ ഒരു ലക്ഷണവും അവരുടെ മുഖത്തു കാണില്ലായിരുന്നു. പിന്നെ അതൊക്കെ പോയെന്നു തോന്നുന്നു, അമ്മൂമ്മമാരാണോ എന്നു തോന്നുമാറ്‌ പ്രായമുള്ള എയര്‍ഹോസ്റ്റസ്സുമാരേയും ഇപ്പോള്‍ Air India-യില്‍ കാണാന്‍ കഴിയും. ഉലഞ്ഞ മാറും മലമടക്കുകള്‍ പോലെയുള്ള വയറും തൂങ്ങിയ കവിളും ഒക്കെയായിട്ടുള്ളവരെ എന്തിനാണാവോ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നത്‌? അതിലും നല്ലതല്ലേ 'എയര്‍ഹോസ്റ്റു'മാരായി ചെറുപ്പക്കാരെയെടുക്കുന്നത്‌? ആത്യന്തികമായി നോക്കിയാല്‍ ഈ ഭക്ഷണം വിളമ്പല്‍ തന്നെയല്ലേ അവരുടെ ജോലി.

എയര്‍ഹോസ്റ്റസ്സുമാരായി പെണ്ണുങ്ങളെ എടുക്കുന്ന പക്ഷം കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരികളെ തന്നെ വേണം എടുക്കാന്‍. ചുണ്ടു ചുവപ്പിച്ചും കവിളു തുടുപ്പിച്ചും വിമാനത്തിന്റെ പാത്‌വേയിലൂടെ cat walk നടത്തുന്ന (അതോ അരയന്നനടയോ?) ചെറുപ്പക്കാരികളായ എയര്‍ഹോസ്റ്റസ്സുമാരായിരുന്നു പണ്ടൊക്കെ വിമാനത്തിലെ എന്റെ മുഖ്യ ആകര്‍ഷണം. പക്ഷേ ഇന്നത്തെ എയര്‍ഹോസ്റ്റസ്സുമാര്‍ വിമാനത്തിലെ മുഖ്യ അനാകര്‍ഷണമാണെന്നു വേണം പറയാന്‍.

പക്ഷേ രണ്ടു ദിവസം മുമ്പെവിടെയോ വായിച്ചതു കേട്ടപ്പോള്‍ കൂടുതല്‍ താല്‍പര്യക്കുറവാണുണ്ടായത്‌. ഹിജഡകളെ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നു പോലും. ഭാഗ്യത്തിനു ഇന്ത്യയിലല്ലെന്നു മാത്രം.

ഗുവഹാട്ടി വഴി തന്നെയായിരുന്നൂ വിമാനം മടങ്ങിയതും. രാത്രി ഒമ്പത്‌ മണിയോടെ ഞങ്ങള്‍ സുഖമായി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാത്രി ഭക്ഷണം Air India-യുടെ വകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയത്‌ പുതുതായി പണിത ആധുനികത്വവും ആഡംബരത്വവും വിളിച്ചോതുന്ന Terminal 3-യിലായിരുന്നു.

2011, ജനുവരി 24, തിങ്കളാഴ്‌ച

ജയ്‌ മാതാ ദീ..

“അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജാ” എന്ന കാളിദാസന്റെ രണ്ട്‌ വരികൾ പഠിച്ചത് എട്ടാം ക്ലാസ്സിലായിരുന്നു. ഹിമാലയത്തിന്റെ ഔന്നത്യം വർണ്ണിക്കുകയാണ്‌ കവി. ആ വരികൾ മറ്റു പലരേയുമെന്നതുപോലെ എന്നെയും ഹിമവാനിലേയ്ക്കടുപ്പിച്ചു. ഞാൻ പതുക്കെ ഹിമവാനിൽ ആകൃഷ്ടനാകുകയായിരുന്നു. ഹിമാലയത്തിൽ പോകണമെന്നും ഹിമവാനെ കാണണമെന്നുമുള്ള ചിന്തകൾ നാമ്പിട്ടതപ്പോഴാണ്‌. പക്ഷേ, കാലങ്ങളോളം ഒന്നും നടന്നില്ലെന്നു മാത്രം.

പിന്നീട് ജോലി കിട്ടുകയും തിരുവനന്തപുരത്തു താമസമാകുകയും ചെയ്തപ്പോൾ അഗസ്ത്യകൂടം എനിയ്ക്കു വശഗതമായി. പല പല രാവുകളും പകലുകളും അഗസ്ത്യകൂടത്തിൽ ഞാൻ കഴിച്ചു കൂട്ടി. അതുവഴിയുള്ള ചിലരുടെ സഹവാസം എനിയ്ക്ക് ഹിമാലയം സന്ദർശിക്കാനുള്ള അവസരമൊരുക്കിയെങ്കിലും അവസരങ്ങൾ കളഞ്ഞു കുളിയ്ക്കാനുള്ള ഒരവസരവും പാഴാക്കാത്ത എനിയ്ക്കു ആ ഒരൊറ്റക്കാരണത്താൽ അന്നൊന്നും ഹിമാലയത്തിലെത്താനായില്ല.

പില്ക്കാലങ്ങളിൽ ഹിമാലയത്തിലെ പല പ്രദേശങ്ങളും സന്ദർശനാർത്ഥം മനസ്സിൽ കുടിയേറി. ഗംഗോത്രി, യമുനോത്രി, ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ പല സ്ഥലങ്ങളും. പിന്നീട് എപ്പോഴോ ആണ്‌ മാതാ വൈഷ്ണോദേവിയെക്കുറിച്ചറിയാനായത്. അതെല്ലാം ലക്ഷ്യസ്ഥാനങ്ങളായി മനസ്സിലങ്ങനെ കിടന്നു.

ഞാൻ ആദ്യം ഹിമാലയം കാണുന്നത് മസൂറിയിൽ വച്ചാണ്‌. മസൂറിയെന്ന വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉച്ചിയിൽ നിന്നു നോക്കിയാൽ ഹിമാലയമലനിരകൾ കാണാം. എനിയ്ക്കതു ഹൃദ്യമായിത്തോന്നുകയും ചെയ്തു. മസൂറിയോടൊപ്പം ഡറാഡൂൺ, ഋഷികേശ്, ഹരിദ്വാർ എന്നീ സ്ഥലങ്ങളും ഹിമാലയത്തിന്റെ ചില കാഴ്ചകൾ എനിയ്ക്കു കാട്ടിത്തന്നു. എങ്കിലും ഞാനും ഹിമവാനും യഥാക്രമം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി നിലകൊണ്ടതുകാരണം കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ല.

പിന്നീടാണ്‌ അപ്രതീക്ഷിതമെങ്കിലും ഉത്തർപ്രദേശിലേയ്ക്കു കുടിയേറാൻ ഞാൻ തീരുമാനിച്ചത്. അതെന്നെ ഹിമാലയത്തിലേയ്ക്ക് ഒന്നുകൂടി അടുപ്പിച്ചെങ്കിലും ആ, അടുത്തല്ലേ, ഇനി എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നൊരു പ്രതീതിയാണെന്നിലുണ്ടായത്.

അങ്ങനെയിരിക്കേയാണ്‌ ഒരു സഹപ്രവർത്തകനെന്തോ ഒരു കായയും കുറച്ചു കല്ക്കണ്ടവും കൊണ്ടു വന്നു തന്നത്‌. ഇതെന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞത്‌ മാതാ വൈഷ്ണോ ദേവിയുടെ പ്രസാദമാണെന്നായിരുന്നു. കടിച്ചാൽ പൊട്ടാത്ത തോടായിരുന്നു ആ കായയ്ക്ക്‌. പിന്നീടതങ്ങോട്ട് പലപ്പോഴും പതിവായി. പലരും കടിച്ചാൽ പൊട്ടാത്ത കായ പ്രസാദമായി നല്കി. അവരെല്ലാം മാതാ വൈഷ്ണൊദേവിയെ ദർശിച്ചു വന്നവരായിരുന്നു. ഓരോ പ്രസാദവും എന്നെ മാതാ വൈഷ്ണൊദേവിയിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് ഇരുന്നു. ഒരിക്കൽ അടുത്ത സഹപ്രവർത്തകൻ രാഹുൽ ശർമ്മ പൊട്ടാത്ത കായ മാത്രമല്ല ദേവിയുടെ പൊട്ടാത്ത ഒരു ഫോട്ടോ കൂടി എനിയ്ക്കു തന്നു. രാഹുലും ദേവിയെ കണ്ടുവന്നതായിരുന്നു. ആ ഫോട്ടോ ഇപ്പോഴും എന്റെ ഓഫീസിലെ മേശപ്പുറത്തുണ്ട്‌. ദേവിയെ കാണാനുള്ള താല്പര്യം ഞാൻ രാഹുലിനോടു പറഞ്ഞു. അതിനെന്താ നമുക്കൊന്നിച്ചു പോകാലോ എന്നായി രാഹുൽ.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അനിത എന്നെ വൈഷ്ണോദേവിയിലേയ്ക്ക്‌ ക്ഷണിച്ചത്‌. അനിത എന്റെ സഹപ്രവർത്തകയാണ്‌. രാഹുലിന്റേയും. എന്റെ താല്പര്യം രാഹുൽ അവളോടു പറഞ്ഞുകാണും. അവളാണെങ്കിൽ പോകാൻ കൂട്ടിനൊരാളെ കാത്തിരുന്നും കാണും. അവളാദ്യം അത് പറഞ്ഞപ്പോൾ ഞാനൊന്നു ചിരിച്ചതേയുള്ളു. അവളത് എന്റെ സമ്മതമായി എടുത്തോ എന്തോ?

അടുത്ത ദിവസം അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു. ‘സാർ, നമുക്കൊന്നിച്ചു വൈഷ്ണോദേവിയിൽ പോയാലോ? ഇന്നവൾ കൂടുതൽ ഗൗരവത്തിലാണെന്നെനിയ്ക്കു തോന്നി. അവൾക്ക് ഞാൻ സഹപ്രവർത്തകൻ മാത്രമല്ല, മേലുദ്യോഗസ്ഥൻ കൂടിയാണ്‌. ഔദ്യോഗികമെങ്കിലും പല കാര്യങ്ങളും അവളെന്നോടു കരഞ്ഞും സങ്കടപ്പെട്ടും പറഞ്ഞിട്ടുണ്ട്‌. അപ്പോഴെല്ലാം ഞാനവളെ സമാധാനിപ്പിച്ചിട്ടുമുണ്ട്‌. ആ അടുപ്പമായിരിക്കാം യാത്രയ്ക്ക് എന്നെ കൂട്ടാൻ അവളെ പ്രേരിപ്പിച്ചത്. മാത്രമല്ല അവളുടെ അച്ഛനും അമ്മയും ഉള്ളത് ബോംബേയിലാണ്‌, കൂടെപ്പോകാൻ അവരെ കിട്ടില്ല. ഞങ്ങളാണെങ്കിൽ ഹോസ്റ്റലിലെ അടുത്തടുത്ത മുറികളിലാണ്‌ താമസം. എനിക്കവളുടെ അച്ഛന്റെ പ്രായവും വരും.

കാര്യം സ്ത്രീകളോടൊത്തുള്ള യാത്രകൾ സുഖമുള്ളതാണെങ്കിലും അതിലടങ്ങിയ അപകടവും ഞാനറിഞ്ഞു. ’അവർ രണ്ടുപേരും ക്ഷേത്രത്തിലാണ്‌ പോയത് എന്നതിനെന്താ തെളിവ്‌?‘ എന്നായിരിക്കും അറിഞ്ഞവർ ആദ്യം ചോദിക്കുക. സഹപ്രവർത്തകയേയും കൂട്ടി യാത്ര പോയത് ബോസറിയുമ്പോൾ അദ്ദേഹം എന്നെക്കുറിച്ചെന്തു കരുതും എന്ന തോന്നൽ എന്നിൽ ജാള്യത ഉണ്ടാക്കി. വിവരം ഭാര്യയോടു പറയുമ്പോൾ സംശയത്തിന്റെ മുളയ്ക്കാൻ പാകത്തിലൊരു വിത്തായിരിക്കും ഞാനവളുടെ മനസ്സിൽ വിതയ്ക്കുന്നത്‌. ആകപ്പാടെ ആലോചിച്ചപ്പോൾ ഈ യാത്ര അത്ര പന്തിയല്ലെന്നെനിയ്ക്കു തോന്നി. തന്ത്രപൂർവ്വം സംസാരിക്കാനറിയാത്ത ഞാൻ അവളോടു പറഞ്ഞു; “അനിതാ, നമ്മൾ രണ്ടുപേരും കൂടി പോയാൽ ആൾക്കാരെന്തു പറയും?” അവളതിനൊന്നും പറഞ്ഞില്ല. ഓഫീസിൽ ചെയ്തുതീർക്കാനുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിച്ചാണ്‌ അവളന്നു പിരിഞ്ഞത്‌. ജമ്മുവിനടുത്തുള്ള ഒരമ്മാവനേയും കൂട്ടി വൈഷ്ണോദേവിയിൽ പോയി എന്നാണ്‌ പിന്നീടവൾ പറഞ്ഞത്‌. കടിച്ചാൽ പൊട്ടാത്ത കായ അവൾ കൊണ്ടുവന്നു തന്നോ എന്നൊന്നും ഞാനിപ്പോൾ ഓർക്കുന്നില്ല. എന്തായാലും ആ സംഭവം ഒന്നുകൂടി എന്നെ വൈഷ്ണോദേവിയിലേയ്ക്കടുപ്പിച്ചു. എങ്കിലും വൈഷ്ണോദേവിയിലേയ്ക്കുള്ള യാത്ര എപ്പോൾ, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദ്യങ്ങളായിത്തന്നെ അവശേഷിച്ചു.

സാന്ദർഭികമായി മറ്റൊരു കാര്യം കൂടി സ്വകാര്യമായി സൂചിപ്പിച്ചോട്ടെ; നടക്കാതെ പോയ ആ യാത്രയുടെ സുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.

ഈയിടെ നാട്ടിൽ നടന്ന ഒരു സംഭവവും എന്നെ ഒരിക്കൽ കൂടി വൈഷ്ണൊദേവിയിലേയ്ക്കടുപ്പിച്ചു. അതെന്താണെന്നല്ലേ? നാട്ടിൽ പോയപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. മൂന്നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും ഇതു വരെ കുടജാദ്രി കണ്ടിട്ടില്ല, വളരെയധികം കേട്ടറിഞ്ഞിട്ടുള്ള സർവജ്ഞപീഠം കണ്ടിട്ടില്ല. ഞങ്ങളോടൊപ്പം കൂടാൻ ഭാര്യയുടെ സഹോദരിയും സുഹൃത്തും ഉണ്ടായിരുന്നു. മൂകാംബിക ദർശനം കഴിഞ്ഞു പിറ്റേന്നു രാവിലെ ജീപ്പിൽ ഞങ്ങൾ കുടജാദ്രിയിലേയ്ക്കു പോയി. മൂലസ്ഥാനത്തു ജീപ്പിറങ്ങിയ ഞങ്ങൾ അവിടത്തെ ക്ഷേത്രദർശനവും കഴിഞ്ഞു കാൽനടയായി സർവ്വജ്ഞപീഠം കാണാൻ നടന്നു.

ഞങ്ങൾ പതുക്കെ ശങ്കരപീഠം ലക്ഷ്യമാക്കി നടന്നു. ജീപ്പിലുണ്ടായിരുന്ന നാൽവർ സംഘം ഞങ്ങളുടെ മുന്നിൽ നടന്നു നീങ്ങുകയാണ്‌. അവർ മൂന്നാണുങ്ങളും മെലിഞ്ഞ ഒരു സ്ത്രീയുമാണ്‌. അവരുടെ വേഗം ഞങ്ങൾക്കെടുക്കാനാവില്ല. ആസ്ത്മാ രോഗികളും ശ്വാസംമുട്ടികളും സന്ധിരോഗികളും ഒക്കെയാണ്‌ എന്റെ കൂടെയുള്ള സ്ത്രീജനങ്ങൾ. പോരാത്തതിന്‌ തടിച്ച ശരീരവും.... ഞാനെല്ലാവർക്കും വഴിയിൽ നിന്നും ഓരോ വടി ഒപ്പിച്ചു കൊടുത്തു... കുത്തി നടക്കാൻ... മല കയറുമ്പോൾ കുത്താനൊരു വടിയുണ്ടെങ്കിലുള്ള സൗകര്യം ഞാനെന്റെ അഗസ്ത്യകൂടം യാത്രകളിൽനിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. ഞാൻ അവരുടെ മുന്നിലും പുറകിലുമായി നടന്നു... മുന്നിലുള്ള സംഘവുമായുള്ള ബന്ധം പോകരുതല്ലോ! ദൂരെ മനോഹരമായ മലനിരകൾ കാണാം, ചെറുതും വലുതുമായി... താഴേയ്ക്കു നോക്കിയാൽ അങ്ങിങ്ങായി ജനപഥങ്ങളും....

അധികം വൈകാതെ ശങ്കരപീഠം അകലെയായി ഞങ്ങൾക്കു ദൃശ്യമായി... കാലങ്ങളായി മനസ്സിൽ പതിഞ്ഞിരുന്ന ആ മണ്ഡപം കണ്ണിനും മനസ്സിനും അനുഭൂതി പകർന്നു... ഞാൻ വേഗം മണ്ഡപത്തിലേയ്ക്ക്‌ നടന്നെത്തി. വൈകാതെ സ്ത്രീജനങ്ങളും. ആർക്കും യാത്രയിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല, അമ്മയുടെ തുണ.... അത്ര തന്നെ... ശ്രീശങ്കരാചാര്യരുടെ പ്രതിഷ്ഠയ്ക്കു മുന്നിൽ ഞാൻ സാഷ്ടാംഗം നമസ്ക്കരിച്ചു. അമ്മേ, ഗൗരീ, മൂകാംബികേ....

അപ്പോഴേയ്ക്കും മുന്നിലുണ്ടായിരുന്ന നാൽവർസംഘം ശ്രീശങ്കരാചാര്യർ തപസ്സു ചെയ്തെന്നു പറയുന്ന ഗുഹയിലേയ്ക്ക്‌ പുറപ്പെടാനൊരുങ്ങിയിരുന്നു. അവർ എന്നെയും ക്ഷണിച്ചു. സ്ത്രീകളെ കൂട്ടേണ്ടെന്നും എന്നെ ഓർമ്മിപ്പിച്ചു. അവർക്കു നടക്കാനാവാത്ത തരം വഴിയാണത്രെ. ഞാനും പോകാനൊരുങ്ങി... അമ്മയുടെ അനുഗ്രഹത്താൽ ആ സ്ഥലവും കാണുമാറായി.. അല്ലെങ്കിൽ എന്റെ മുന്നിൽ അവരുണ്ടാകുമായിരുന്നില്ലല്ലൊ. അങ്ങനെ ഒരു ഗുഹയെക്കുറിച്ചു ഞാനൊട്ടറിയാനും പോകുന്നില്ല. ഞാൻ വേഗം ഗൗരിസമേതനായി അവരുടെ പുറകെ നടന്നു. എല്ലാം ഗൗരിയുടെ തുണ.

കുത്തനെ ഇറങ്ങണം എന്നതൊഴിച്ചാൽ വഴി ദുർഘടം പിടിച്ചതൊന്നുമായിരുന്നില്ല. വർഷങ്ങളായി ആളുകൾ നടന്നുണ്ടായിട്ടുള്ള വഴിയെ നടക്കുകയേ വേണ്ടൂ. ഇറക്കത്തിൽ നല്ലപോലെ സൂക്ഷിക്കണം, അത്ര തന്നെ. വഴിയുടെ ഇരുവശത്തും നിറയെ വൃക്ഷലതാദികളുണ്ട്‌. നടക്കുമ്പോൾ അവ ഒരു കൈത്താങ്ങാവും. ഏതാണ്ട്‌ അര മണിക്കൂർ ഞങ്ങൾ നടന്നുകാണും, അപ്പോഴേയ്ക്കും ഗുഹ കണ്ടെന്ന്‌ മുന്നിൽ നിന്നും അറിയിപ്പ് വന്നു. ഗുഹയ്ക്കു തൊട്ടുമുമ്പായി നീർച്ചാലുകളുണ്ട്, നല്ല ശുദ്ധ ജലം; അത് പാറയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പാറയിൽ വഴുക്കലുണ്ട്‌. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അഗാധതയിലേയ്ക്ക് വീണതു തന്നെ... ഞങ്ങൾ ഓരോരുത്തരായി ഗുഹയ്ക്കു താഴെ മറ്റുള്ളവർക്കായി കാത്തുനിന്നു. നീർച്ചാലിൽ നിന്നും വെള്ളമെടുത്ത് ഞാൻ മുഖം തണുപ്പിച്ചു.

അല്ല, ഇതൊരു ഗുഹയല്ല; ഗുഹ എന്നൊന്നും ഇതിനെ പറഞ്ഞുകൂടാ. കുത്തനെയുള്ള മലയുടെ ഒരു വശത്ത് വഴിയിൽ നിന്നും ഒരാൾ ഉയരത്തിൽ കരിങ്കല്ലിലുള്ള വലിയൊരു വിടവ്‌; വഴി അവിടെ അവസാനിക്കുകയാണ്‌. ‘ഗുഹ’യിലേയ്ക്ക് കയറാൻ ഒരു ഇരുമ്പു ഗോവണി വച്ചിട്ടുണ്ട്‌. തുരുമ്പിച്ചും ഒരു കമ്പി ഒടിഞ്ഞുപോയും അതിന്റെ അവസ്ഥ പരിതാപകരമാണ്‌. ഒറ്റയ്ക്കും മറ്റുള്ളവരുടെ സഹായത്താലും എല്ലാവരും ആ പാറയിടുക്കിൽ കയറിപ്പറ്റി. അല്പ്പം പോലും മഴയോ വെയിലോ വെള്ളമോ അകത്തു കയറില്ല. രണ്ടുപേർക്ക് നീണ്ടു നിവർന്ന് കിടക്കാം. അവിടെ ഒരു നിലവിളക്കു കത്തുന്നുണ്ട്‌; ഒരു ശിവലിംഗമുണ്ട്‌, പോരാത്തതിന്‌ ഒരാൾ അവിടെ തഅമസിക്കുന്നതിന്റെ ലക്ഷണങ്ങളും. ഒരമ്മയാണത്രെ അവിടെ താമസിക്കുന്നതും വിളക്കു കത്തിക്കുന്നതും, പക്ഷേ അവരെ അവിടെയൊന്നും കണ്ടില്ല; അവരുടെ ജീവിതവും ജീവിതരീതിയും ആലോചിച്ച് ഞാനവരെ മനസാ നമസ്ക്കരിച്ചു...നിലവിളക്കിനുമുമ്പിൽ കുമ്പിട്ടും നമസ്ക്കരിച്ചു. ഗൗരിയുടെ കാമറയിൽ രണ്ടു സ്നാപ്സും എടുത്തു. ഗൗരി? അവൾ ഭാര്യയുടെ സുഹൃത്തിന്റെ മകളാണ്‌; അവളേയും എന്റെ കൂടെ അവർ ശങ്കരഗുഹ കാണാനയക്കുകയായിരുന്നു.

വാച്ചിൽ സമയം അതിക്രമിക്കുന്നുണ്ടായിരുന്നു. സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജീപ്പ് പോയതുതന്നെ. പിന്നത്തെ കാര്യം എന്താവുമെന്നു പറയാൻ പറ്റില്ല. ഞങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു.

ശങ്കരപീഠത്തിൽ തിരിച്ചെത്തുമ്പോൾ എന്റെ ഭാര്യാസഹോദരി പാറപ്പുറത്തുകിടന്ന് സുഖമായുറങ്ങുകയായിരുന്നു. പ്രകൃതിയുടെ സുഖശീതളമായ കാറ്റേറ്റുള്ള ആ ഉറക്കം അവർ ജീവിതകാലം മറക്കില്ലെന്നെനിയ്ക്കുറപ്പുണ്ട്‌.

സർവ്വജ്ഞപീഠത്തിനുമുന്നിൽ എന്റെ ഭാര്യയും സുഹൃത്തും അക്ഷമരായി കാത്തിരിക്കയായിരുന്നു.... ഭാര്യ എന്നെയും അവളുടെ സുഹൃത്ത് മകളേയും... മൂവരും അവർക്കറിയാവുന്ന എല്ലാ കീർത്തനങ്ങളും ശ്രീശങ്കരന്നു മുന്നിൽ ചൊല്ലിത്തീർത്തശേഷമായിരുന്നു ആ ഉറക്കവും കാത്തിരിപ്പും....

മടങ്ങുമ്പോൾ ‘ഗുഹ’ കാണാത്തതിന്റെ വിഷമം സ്ത്രീജനങ്ങൾ പങ്കിട്ടു. ക്ഷീണമുണ്ടായിരുന്നെന്നും ഞങ്ങൾ അല്പസമയം കാത്തിരുന്നെങ്കിൽ അവരും ഞങ്ങളോടോപ്പം വരുമായിരുന്നെന്നും അവർ എന്നോടു പരാതി പറഞ്ഞു. സാധിച്ചാൽ ഇനിയും പോകാവുന്നതല്ലേയുള്ളൂ എന്നു ഞാൻ സമാധാനിച്ചു.

ജീപ്പിലിരുന്നുള്ള മടക്കയാത്ര വീരസ്യം പറച്ചിലുകളുടേതായിരുന്നു. തങ്ങളാണ്‌ ചാല പ്രദേശത്ത് ആദ്യം ശങ്കരപീഠം കയറുന്നതെന്നും ഇതറിയുമ്പോൾ അങ്ങോട്ടായിരിക്കും ഇനി സ്ത്രീജനങ്ങളുടെ ഒഴുക്കെന്നും മറ്റുമായിരുന്നു പറച്ചിലുകൾ. കൂട്ടത്തിൽ മറ്റൊരു കാര്യം ഓർമ്മിപ്പിക്കാനും അവർ മറന്നില്ല...... നമുക്കിനി വൈഷ്ണോദേവി ക്ഷേത്രത്തിലും ഒരിക്കൽ പോകണം; അതായിരുന്നു ഇപ്പോഴവരുടെ ചിന്ത... എനിയ്ക്കിത് ഒരു ഓർമ്മപ്പെടുത്തലായിരുന്നു; ശരിയാണ്‌, ഞാനും കുറച്ചുകാലമായി ഇതു ചിന്തിക്കാറുണ്ടായിരുന്നല്ലോ. മാതാ വൈഷ്ണോ ദേവിയിലേയ്ക്കുള്ള യാത്ര എന്റെ മനസ്സിൽ വീണ്ടും കയറിപ്പറ്റി.

ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഉത്തരേന്ത്യയിലെ തണുപ്പ് വളരെ കൂടുതലായിരുന്നു. നാലു ദശാബ്ദങ്ങളിലെ ഏറ്റവും കൂടിയ തണുപ്പായിരുന്നു ഇവിടെ അനുഭവപ്പെട്ടത്‌. ദൽഹിയിലെ ജീവിതത്തിലാദ്യമായി ഞാനിത്തവണ കമ്പിളിയിൽ മൂടിപ്പുതച്ചിരുന്നു. അങ്ങനെ തണുത്തിരിയ്ക്കുമ്പോൾ ഡൽഹിയിലെ തണുപ്പറിയാൻ ഞാൻ ഇന്റെർനെറ്റിലേയ്ക്കൂളിയിട്ടു. തണുപ്പന്വേഷിച്ചിറങ്ങിയ ഞാൻ എത്തിയത് മാതാ വൈഷ്ണോദേവിയുടെ വെബ്സൈറ്റിലായിരുന്നു. ഡിസംബർ, ജാനുവരി മാസങ്ങൾ തണുപ്പുകാരണം യാത്രയ്ക്ക് അത്ര പറ്റിയതല്ലെന്നും യാത്രക്കാർ പൊതുവെ കുറവായിരിക്കുമെന്നും യാത്രികർ കുറവായിരിക്കുമ്പോൾ അവിടത്തെ ഗുഹകളിലൂടെ ദേവിയെ സന്ദർശിക്കാനാവുമെന്നും വായിച്ചപ്പോൾ എന്റെ മാ വൈഷ്ണോദേവിയാത്ര പിന്നെ വൈകിയില്ല. IRCTCയുടെ website-ൽ കയറി waitlisted ആയി ജമ്മുവിലേയ്ക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് വിവരം ഡൽഹിയിലുള്ള മകനോടു പറഞ്ഞപ്പോൾ അവനും എന്റെ കൂടെ പോരാൻ താല്പര്യം കാട്ടി. അവനും ഞാനൊരു waitlisted ticket ബുക്ക് ചെയ്തു. അവനു ഡൽഹിയിൽ നിന്നും എനിയ്ക്ക്‌ ഗാസിയാബാദിൽനിന്നും ആണ്‌ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. വണ്ടിയിൽ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വണ്ടി സമയത്തു തന്നെയായിരുന്നു. അതിനു തൊട്ടു മുമ്പായി അനൗൺസ്മെന്റുമുണ്ടായി..... ‘ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി തക് ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ആ രഹീ ഹെ’. അനൗൺസ്മെന്റു കേട്ട് ഞാൻ വണ്ടിയിൽ കയറൻ റെഡിയായി ഉദ്വേഗപൂർവ്വം നിന്നു.

കുതിച്ചു കുതിച്ചു വന്ന ഷാലിമാർ എക്സ്പ്രസ് കിതച്ചു കിതച്ചു പ്ലാറ്റ്ഫോമിൽ നിന്നു. ഷാലിമാർ എക്സ്പ്രസ് എന്നു കേൾക്കുമ്പോഴുള്ള ഗമ വണ്ടി കാണുമ്പോഴില്ല. പഴഞ്ചൻ കമ്പാർട്ട്മെന്റുകൾ. പ്ലാറ്റ്ഫോമിൽ ബോഗീനമ്പറുകളൊന്നും മാർക്ക് ചെയ്തിട്ടില്ല. ഞാൻ S1 കമ്പാർട്മെന്റു വരെ ഓടി. അതിനകം നിറയെ യാത്രക്കാരാണ്‌. വാതില്ക്കലും വഴിയിലുമെല്ലാം ആളുകൾ നിറഞ്ഞിട്ടുണ്ട്... അതിൽ ടിക്കറ്റില്ലാത്തവരും കള്ളന്മാരുമൊക്കെയുണ്ടാവും... വണ്ടിയിൽ കള്ളന്മാരുടെ സേവനം ഞാൻ മുമ്പ് ഡെൽഹിയിൽ നിന്നും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ശ്രദ്ധാപൂർവ്വം ഞാൻ വണ്ടിയിൽ കയറിപ്പറ്റി.

എല്ല സീറ്റിലും ആളുകൾ കുത്തിത്തിരക്കിയിരിപ്പാണ്‌. സുഖമായി യാത്ര ചെയ്യണമെങ്കിൽ 3-Tier A/C ബുക്കു ചെയ്യണമെന്നു ആശുതോഷ് ഗുപ്ത പറഞ്ഞതു ഞാനപ്പോൾ ഓർത്തു. ഞാനും ആ ആൾക്കൂട്ടത്തിലൊരാളായി.

ഏതു തിരക്കിലും ചായക്കാരൻ വണ്ടിയിലങ്ങോട്ടുമിങ്ങോട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കും.... അതും ഒരു ചായക്കെറ്റിലുമായി... ‘ചായ് പീയോഗീ, ചായ്, ചായ്’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ചായക്കാർ അങ്ങുമിങ്ങും നടന്നു. ചായയുടെ സമയമാണെങ്കിലും ഒരു ചായ വാങ്ങിക്കുടിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഉത്തരേന്ത്യൻ വെള്ളവും വൃത്തിയും എനിക്കിനിയും അങ്ങോട്ട് പിടിച്ചിട്ടില്ല. ഞാനെന്റെ സീറ്റിൽ അമർന്നിരുന്നു.

വണ്ടിയിലിരിക്കുമ്പോൾ ഉത്തരേന്ത്യക്കാരുടെ ഉച്ചാരണത്തിലെ വ്യത്യാസം എനിക്കൊരിക്കൽ കൂടി അനുഭവപ്പെട്ടു. ‘പാനീ ബോത്ത്ൽ, പാനീ ബോത്ത്ൽ’ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കുടിവെള്ളം വില്പ്പനക്കാർ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. നമ്മൾ ‘ത’ എന്നത്‌ 'tha' എന്ന് ഇംഗ്ലീഷിലെഴുതുമ്പോൾ അവർ 'ta' എന്നേ എഴുതൂ. അതൊരു കണക്കിൽ ശരിയാണുതാനും... 'ലത' എന്നത് 'Latha' എന്നു നാം ഇംഗ്ലീഷിലെഴുതും; ഇത് ഹിന്ദിക്കാർ എഴുതുമ്പോൾ 'ലഥ' ആയിട്ടുണ്ടാകും. നോക്കണേ, ലതയുടെ ഒരു വ്യഥ! നമ്മുടെ ‘ബോട്ട്ൽ (bottle) അവർക്ക് ’ബോത്ത്ൽ‘ ആണ്‌.

സമയം വൈകുന്നേരവും സന്ധ്യയും പിന്നിട്ടു രാത്രിയായി... വണ്ടി മീററ്റ്, ഖതൗളി, മുസഫർപുർ, ദേവ്ബന്ദ് എന്നീ സ്റ്റേഷനുകൾ പിന്നിട്ടു സഹറൻപുറിലെത്തി. ആളുകൾ മിക്കവരും അവിടെ ഇറങ്ങി. ഇപ്പോൾ ഞങ്ങൾ റിസർവ്വ് ചെയ്ത യാത്രക്കാർ മാത്രമേ ബോഗിയിലുള്ളൂ. ദക്ഷിണേന്ത്യക്കാരെയൊന്നും ഞാൻ അടുത്തു കണ്ടില്ല. ബേഗിൽനിന്നും ഒരു തുണിയെടുത്ത് ബെർത്ത് തുടച്ച് ഞാൻ അവിടെക്കേറി ഇരുന്നു. ചുറ്റും പെണ്ണുങ്ങളും കുട്ടികളും അടങ്ങിയ യാത്രക്കാരാണ്‌. എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കാനുള്ള തിരക്കിലും. ’ഖാനാ, ഖാനാ; ഖാനാ ഭയ്യാ‘ എന്നും ’ഖാനാ, ബോലോ, ചാവൽ, ചോളേ, ദസ് രുപയാ‘ എന്നും മറ്റും ഞാൻ കേട്ടെങ്കിലും അതിനൊന്നും ഞാൻ പിടി കൊടുത്തില്ല. കയ്യിലിരുന്ന ഒരു പേക്കറ്റ് ബിസ്ക്കറ്റെടുത്ത് ഞാൻ കഴിച്ചു.

കുറച്ചു കഴിഞ്ഞു ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാ ബെർത്തുകളിലും ഓരോ കമ്പിളിക്കൂമ്പാരങ്ങളാണ്‌ എന്റെ കണ്ണുകൾ ദർശിച്ചത്‌. തണുപ്പെന്നു കേൾക്കുമ്പോഴേയ്ക്കും ഇവർക്കൊക്കെ കമ്പിളി വേണം. എനിക്കു തണുപ്പകറ്റാൻ ഒരു മേൽവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തൃപ്തനായി ഞാൻ കിടന്നു. ഉറങ്ങാനുള്ള ചുറ്റുപാടൊന്നും ഇല്ലായിരുന്നു. മൊബൈൽ ഫോണുകളിൽ നിന്നും ഉച്ചത്തിൽ ഹിന്ദി പാട്ടൊഴുകിവരുന്നുണ്ട്; കമ്പിളികൾക്കുള്ളിൽ നിന്നും ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാം; പോരാത്തതിന്‌ ’ഖുർ, ഖുർർർർർർർ, ഖുർ‘ എന്നുള്ള കൂർക്കം വലികളും.

ചില സ്റ്റേഷനുകളിൽ വണ്ടി കുറേ നേരം കിടന്നു. ’ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി കൊ ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ഖഡീ ഹെ‘ എന്ന് അവിടെ നിന്നെല്ലാം കേട്ടു.

അല്പ്പം വൈകിയാണെങ്കിലും അധികം മുഷിപ്പിക്കാതെ വണ്ടി രാവിലെ ജമ്മുവിലെത്തി. ’കനറാ ബാങ്ക് വെല്ക്കംസ് യു റ്റു ദ സിറ്റി ഓഫ് ടെമ്പിൾസ്‘ എന്ന ബോർഡാണ്‌ ഞാനാദ്യം കണ്ടത്‌. ഒരു ദക്ഷിണേന്ത്യക്കാരനെക്കണ്ട പ്രതീതിയായിരുന്നു എനിക്കപ്പോൾ. ജമ്മുവിൽ ഇത്രയും ക്ഷേത്രങ്ങളോ എന്നും ഞാൻ അതിശയിച്ചു. പ്ലാറ്റ്ഫോമിൽ വച്ച് ഞാനും മോനും സന്ധിച്ചു.

സ്റ്റേഷനു തൊട്ടു പുറത്ത് ’കട്ര‘ യിലേയ്ക്കുള്ള ബസ്സുകൾ തയ്യാറായി കിടപ്പുണ്ട്‌. ’കട്ര, കട്ര‘ എന്ന് ബസ്സുകാർ വിളിച്ചു പറയുന്നുമുണ്ട്‌. ഭക്ഷണം കഴിച്ചിട്ടാകാം ഇനി യാത്ര എന്ന് മോൻ ഉപദേശിച്ചു. ഞാൻ സമ്മതം മൂളി. ഞങ്ങൾ നേരെ അടുത്തു കണ്ട ടീസ്റ്റാളിനു മുന്നിൽ സ്ഥാനം പിടിച്ചു. അവിടെ ദോശയും മസാലദോശയും എല്ലാം കിട്ടും. അത്ഭുതം, സന്തോഷം... പല്ലുതേപ്പിനും ദിനചര്യകൾക്കും അവധി കൊടുത്ത് ഞങ്ങൾ ഓരോ പ്ലെയ്റ്റ് ദോശയും പൂരിയും ഓരോ ചായയും കഴിച്ചു.

കേരളത്തിലേതുപോലെ ജമ്മുവിലും KSRTCയും KTDCയും ഉണ്ട്‌. മുന്നിലൊരു ’J‘ ഉണ്ടെന്ന വ്യത്യാസം മാത്രം. ഈ ബസ്സുകൾ ധാരാളം ഞാനവിടെ കണ്ടു. സമയം പുലർച്ചെ ആറു മണി... വെളിച്ചം ആവുന്നതേയുള്ളു. ഞങ്ങൾ ഒരു JKTDC ബസ്സിൽ ടിക്കറ്റെടുത്ത് കയറിയിരുന്നു. ബസ്സ് പുറപ്പെടാൻ സമയമെടുത്തു. അതിനിടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. ഉണരുമ്പോൾ ബസ് കട്രയിലേയ്ക്കുള്ള കയറ്റം കയറുകയാണ്‌. വശങ്ങളിൽ മലകളും ഗർത്തങ്ങളും കാണാം. സ്ഥലം വിജനമാണ്‌. ജീവജാലങ്ങളായി കുരങ്ങന്മാരെ മാത്രമേ കണ്ടുള്ളു. മലയിലെ മണ്ണ്‌ ഉറപ്പുള്ളതായി എനിയ്ക്കു തോന്നിയില്ല. ആ മണ്ണിലുള്ള വലിയ വലിയ പാറകൾ റോഡിലേയ്ക്ക് വീഴുമോ എന്ന ഒരു ഉൾഭീതി എനിയ്ക്കുണ്ടായി. പിന്നീട്‌ ത്രികൂടാചലം നടന്നു കയറുമ്പോൾ എന്റെ സംശയം ശരിയാണെന്നെനിയ്ക്കു മനസ്സിലായി. ’പഥർ ഗിർനേ കീ സംഭാവനാ ഹെ, പഥർ ഗിർനേ കീ ആശങ്കാ ഹെ‘ എന്നൊക്കെ പലയിടത്തും മുന്നറിയിപ്പുകളുണ്ട്‌. ഭക്തർ ശ്രദ്ധാപൂർവ്വം നടക്കണമെന്നും.

രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ കട്രയിലെത്തി. യാത്രക്കിടയിൽ ചായ കുടിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ചെറിയ ചെറിയ ജനപഥങ്ങളുമുണ്ട്‌.

കട്രയിൽ നിന്നും ഞങ്ങൾ വേഗം ‘യാത്രാപർച്ചി’ കരസ്ഥമാക്കി. ഈ ടിക്കറ്റ് സൗജന്യമാണെങ്കിലും ഇതില്ലാതെ വൈഷ്ണവീദേവിയുടെ ദർശനം തികച്ചും അസാധ്യമാണ്‌. ധർമ്മസ്ഥല ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം നിയന്ത്രിക്കുന്നതിനായി കമ്പികൾ കെട്ടിയുണ്ടാക്കിയിട്ടുള്ളതുപോലെയുള്ള വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വേണം ഈ ടിക്കറ്റ് കൗണ്ടറിലെത്താൻ. എന്നാൽ ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒരാൾ പോലും ടിക്കറ്റിനായി ഉണ്ടായിരുന്നില്ല. അത്രയ്ക്ക് കുറവായിരുന്നു ഈ സീസണിലെ യാത്രക്കാരുടെ തിരക്ക്‌. വൈഷ്ണവീ ദേവീ ക്ഷേത്രം സന്ദർശിക്കുന്നെങ്കിൽ അതീ സമയത്തു തന്നെ വേണം.... കാലാവസ്ഥയും സഹനീയം തന്നെ. അടുത്തു കണ്ട കടയിൽ നിന്നും ദേവിക്കു ചാർത്താൻ രണ്ടു പട്ടുകൾ വാങ്ങി സഞ്ചിയിലിട്ട് ഞങ്ങൾ ത്രികൂടാചലം കയറാൻ തുടങ്ങി.

പണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പോൾ വൈഷ്ണോദേവീക്ഷേത്രത്തിലേയ്ക്കുള്ള യാത്ര. പൈസയുള്ള ആർക്കും അവിടെ എത്താവുന്നതേയുള്ളു. അടിവാരം മുതൽ ക്ഷേത്രം വരെ സിമന്റിട്ടു നിരപ്പാക്കിയ പാതയാണ്‌. നടക്കാൻ തികച്ചും സൗകര്യപ്രദം. നല്ലപോലെ നടക്കാൻ പറ്റുന്നവർക്ക് നടന്നു കയറാൻ സിമന്റിട്ട പടികളുണ്ട്‌. പടികൾ കയറാൻ വയ്യാത്തവർക്ക് അങ്ങേയറ്റം വരെ ചെറിയ സ്ലോപ്പുള്ള പാതയിലൂടെ നടക്കാവുന്നതേയുള്ളൂ. ഇനി നടക്കാൻ വയ്യെങ്കിലോ? അങ്ങേയറ്റം വരെ ചുമക്കാൻ കുതിരകളും മഞ്ചലുകളുമുണ്ട്‌. നടന്നു നടന്നു ക്ഷീണിക്കുമ്പോഴും വഴിമദ്ധ്യേ കുതിരയെ വിളിക്കാവുന്നതേയുള്ളു. എന്തുകൊണ്ടെന്നാൽ യാത്ര തുടങ്ങുന്നതുമുതൽ മലയുടെ മുകളറ്റം വരെ കുതിരകളേയും കുതിരക്കാരേയും കാണാം. ‘ഘോഡേ, ഘോഡേ’ എന്ന്‌ കാണുന്നവരോടെല്ലാം അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. (അതാണല്ലോ അവരുടെ അന്നം!) അവരോടെല്ലാം ഞാൻ മനസ്സിൽ ‘പോടേ, പോടേ’ എന്നും പറഞ്ഞുകൊണ്ടിരുന്നു. മല കയറാൻ എനിക്കു കുതിരയുടെ സഹായം വേണ്ടെന്ന ഗർവ്വ് ആണ്‌ ആ മറുപടിയ്ക്കു നിദാനം. എത്ര കാലം കാണുമോ ആവോ ഈ ഗർവ്വ്? ദൈവം മറിച്ചു കരുതീടിലരക്ഷണത്തിൽ ദേവൻ വെറും പുഴു മഹാബ്ദി മരുപ്രദേശം .....എന്നല്ലേ ആപ്തവാക്യം? ചില കുതിരക്കാർ ‘സർ, ഘോഡ; സർ, ഘോഡ’ എന്നും പറയുന്നുണ്ട്; അവരോട് ഞാൻ ‘ഡായ്, പോടാ; ഡായ്, പോടാ’ എന്നും മനസാ പറഞ്ഞു.

ഇനി നടക്കാൻ വയ്യ, കുതിരപ്പുറത്തു വയ്യ, മഞ്ചൽ വേണ്ടാ എന്നൊക്കെയാണെങ്കിലോ? അതിനും വഴിയുണ്ട്‌. പണം എവിടെയുണ്ടോ അവിടെ ഹെലിക്കോപ്റ്ററുമുണ്ട്‌. കട്രയിൽ നിന്നും സാഞ്ചിഛത് എന്ന സ്ഥലം വരെ ഹെലിക്കോപ്റ്റർ സർവ്വീസുണ്ട്‌. ഇതിനൊക്കെ പുറമെ തീരെ വയ്യാത്തവർക്കായി ബാറ്ററിയിലോടുന്ന കാറുമുണ്ട്‌; അങ്ങേയറ്റം വരെ! ആനന്ദലബ്ധിക്കിനിയെന്തുവേണം?

ഭക്തർക്കായി മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ് എല്ലാ വിധ യാത്രാ സൗകര്യങ്ങളും വഴിയിൽ ഒരുക്കിയിട്ടുണ്ട്‌. ഈ ഒരു കാര്യത്തിൽ അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതൊക്കെ നോക്കുമ്പോൾ ശബരിമലയിലെ സൗകര്യങ്ങൾ പുച്ഛിച്ചു തള്ളേണ്ടവയാണ്‌. വഴിയിൽ നിറയെ ശുചിത്വമാർന്ന ശൗചാലയങ്ങളുണ്ട്‌; സാമാന്യനിരക്കിലുള്ള ഭോജനാലയങ്ങളുണ്ട്‌. ഇതു രണ്ടുമുണ്ടെങ്കിൽ ഒരു സാധാരണ ഭക്തന്റെ ആവശ്യങ്ങളായി. കുറഞ്ഞ നിരക്കിലും സൗജന്യ നിരക്കിലുമുള്ള സത്രങ്ങളുടെ ലഭ്യതയും കുറവല്ല. ശബരിമലക്കാർ ഇവരെക്കണ്ടു പഠിക്കട്ടെ.

വഴിയിൽ ധാരാളം വഴിയോരകച്ചവടക്കാരെ കാണാം. പൂജാസാധനങ്ങൾ, കുങ്കുമം, ദേവിയുടെ ഫോട്ടോകൾ, കുത്തിനടക്കാനുള്ള വടി എന്നു വേണ്ടാ ഭക്തർക്കു വേണ്ട എല്ലാം അവിടെ ലഭ്യമാണ്‌. പിന്നെ ഒന്നുണ്ട്‌; അതു പറയാതിരിക്കാൻ വയ്യ; വഴിയിലങ്ങോളമിങ്ങോളം കുതിരച്ചാണകം കാണും. അത് അപ്പോഴപ്പോൾ ജോലിക്കാർ നീക്കം ചെയ്യുന്നുണ്ടെങ്കിലും.

വഴിയിൽ ഒന്നു മാത്രമേ ഞങ്ങളെ ബുദ്ധിമുട്ടിച്ചുള്ളു. ഇടയ്ക്കിടയ്ക്കുള്ള സെക്യൂരിറ്റി ചെൿപോസ്റ്റുകളും അവിടെയുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും. പക്ഷേ അതിന്റെ ആവശ്യകത അറിയാവുന്ന ഞങ്ങൾക്കതൊരു പ്രശ്നമായി തോന്നിയില്ല.

നടന്നു നടന്ന് ഞങ്ങൾ അഥ്ക്വാരി എന്ന സ്ഥലത്തെത്തി. ഇവിടെ ഒരു ഗുഹയിൽ വൈഷ്ണവീദേവി ഒരു കന്യകയുടെ രൂപത്തിൽ 9 മാസം തപസ്സിരുന്നിട്ടുണ്ടത്രെ. നമ്മൾ 9 മാസം മാതൃഗർഭത്തിൽ കഴിയുന്നതുപോലെയത്രെ അവരവിടെ കഴിഞ്ഞത്! അതുകൊണ്ട് ആ ഗുഹയ്ക്ക് ‘ഗർഭജൂൻ’ എന്നാണ്‌ പേര്‌!

മറ്റുള്ളവരെപ്പോലെ ഞങ്ങളും ആ ഗുഹയിലൂടെ നൂഴ്ന്നിറങ്ങി അപ്പുറത്തെത്തി. എല്ലവരും ആ ഗുഹ നൂഴുന്നുണ്ട് എന്നുണ്ടോ എന്തോ? ഞങ്ങൾ ഉള്ളപ്പോൾ വലിയ തിരക്കില്ലായിരുന്നു. ഒരു സ്ത്രീ മാത്രം തിരിച്ചുപോകുന്നതു ഞാൻ കണ്ടു. അവരെ അവരുടെ ബന്ധുക്കൾ ഗുഹനൂഴാൻ ഒരുപാടു പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവർ മടങ്ങിപ്പോയി. അവർക്ക് അതിനുള്ള ധൈര്യമോ ഭാഗ്യമോ ഏതാണാവോ ഇല്ലാത്തത്? ഗുഹയിൽ എന്നെ ആകർഷിച്ചത് ഗുഹയിലെ പാറയുടെ മിനുസമാണ്‌! നൂറ്റാണ്ടുകളായി, അല്ലെങ്കിൽ ദശാബ്ദങ്ങളെങ്കിലുമായി ശതകോടി മനുഷ്യർ നിരങ്ങി നീങ്ങിയിട്ടാണ്‌ ആ പാറകൾക്കീ മിനുസം വന്നിട്ടുള്ളത്! പാറകളുടെ ഈ മിനുസത്തെ മറ്റെന്തിനോടെങ്കിലും താരതമ്യം ചെയ്യാൻ ഞാൻ ശ്രമിച്ചു. പക്ഷേ മറ്റെന്തിനെങ്കിലും ഈ മിനുസം ഉള്ളതായി എനിയ്ക്കു തോന്നിയില്ല. വെള്ളാരങ്കല്ലുകൾക്കോ കല്ലാറിലെ കല്ലുകൾക്കോ ഇത്ര മിനുസം ഞാൻ കണ്ടിട്ടില്ല. ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം!

ഈ ഗുഹ നൂഴ്ന്നുകഴിഞ്ഞാൽ ജീവിതത്തിൽ നാം ചെയ്ത സകല പാപങ്ങളും തീരുമത്രെ! മാത്രമോ? മനസ്സിൽ ബാക്കി കിടക്കുന്ന സകല ആഗ്രഹങ്ങളും (ശുഭകാമനായേം) കൂടി സഫലമാകുമത്രെ! എന്റെ കാര്യവും അങ്ങനെയാണോ എന്തോ? എല്ലാവരേയും വിശ്വാസം രക്ഷിക്കട്ടെ, അമ്മേ, ശരണം!

യാത്ര പകുതിയായിട്ടേയുള്ളൂ. ആയിരക്കണക്കിനു പടികളാണ്‌ കയറാൻ മുന്നിലുള്ളത്. ഞാൻ ധൃതി കൂട്ടി. അടുത്തു കണ്ട ഭോജനാലയത്തിൽനിന്നും പൂരിയും ചായയും കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.

ഇവിടെ നിന്നും ഭവനിലേയ്ക്ക് രണ്ട് വഴികളുണ്ട്; ഒന്നു വലിയ കയറ്റം ഇല്ലാത്തതാണ്‌, മറ്റേത് മലയുടെവളരെമുകളിലെത്തുന്നതും. സ്വാഭാവികമായും ഞങ്ങൾ തെരഞ്ഞെടുത്തത് രണ്ടാമത്തേതായിരുന്നു.

ഞങ്ങൾ നടന്നു; അല്ല കയറി.... ഇടയ്ക്കിടയ്ക്ക് പുറകെ താഴേയ്ക്ക് നോക്കിക്കൊണ്ട്..... നോക്കുമ്പോൾ അങ്ങകലെ, താഴെ കട്ര എന്ന വിശാലമായ ടൗൺഷിപ്പ് കാണാം, ചെറിയ മലകളും...

നടക്കുമ്പോൾ ഞങ്ങൾ ദൂരെ ഭവൻ കണ്ടു. അങ്ങനെയാണ്‌ ക്ഷേത്രത്തിനെ വിളിക്കുന്നത്. ഒരു വലിയ കോൺക്രീറ്റ് സമുച്ചയം. മലയുടെ പശ്ചാത്തലത്തിൽ നിരനിരയായി കോൺക്രീറ്റ് കെട്ടിടങ്ങൾ. അതെനിയ്ക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിനെയാണോ മാ വൈഷ്ണോദേവീ ക്ഷേത്രമെന്നു പറയുന്നത്? ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ മലയാളിയിൽ ഭക്തി ജനിപ്പിയ്ക്കാൻ പോന്നതല്ലെന്ന്‌ എനിക്കൊരിക്കൽ കൂടി ബോധ്യമായി.

ഒടുവിൽ ഞങ്ങൾ ഭവനിലുമെത്തി. ക്ഷേത്രത്തോടടുക്കുംതോറും കച്ചവടക്കാരുടെ തിരക്കാണ്‌; താഴെ പത്തു രൂപയ്ക്കു കിട്ടുന്ന സാധനം നമുക്കിവിടെ 50രൂപയ്ക്ക് വാങ്ങാം. ഞാനടുത്തുള്ള ഒരു കുളിസങ്കേതത്തിൽ നിന്നും കുളിച്ചു. തണുപ്പിനെയൊന്നും ഞാൻ വക വച്ചില്ല. ഞങ്ങളുടെ സാധനങ്ങളൊക്കെ പണം കൊടുക്കാതെ സൂക്ഷിക്കാവുന്ന ലോക്കറിൽ വച്ചു പൂട്ടി പട്ടുമായി ദേവീ സവിധത്തിലേയ്ക്കു തിരിച്ചു. കനത്ത സെക്യൂരിറ്റി ചെക്ക്! എന്റെ പോക്കറ്റിൽ കിടന്ന ചീർപ്പെടുത്തവർ കളഞ്ഞു. (എടുത്തു കളയാൻ പറ്റുന്നതായി തുണിയല്ലാതെ മറ്റൊന്നും ഞങ്ങളുടെ ദേഹത്തില്ലായിരുന്നു.)

മുന്നിൽ ചെറിയൊരു ക്യൂ ഉണ്ട്‌. തിരക്കില്ലാത്തതുകൊണ്ടുള്ള തിരക്ക്! ഇത് പക്ഷേ തിരക്കല്ല. തിരക്കില്ലാത്തപ്പോൾ ഒരു ഗുഹ വഴിയും തിരക്കുള്ളപ്പോൾ സാധാരണവഴിയിലൂടേയുമാണ്‌ ദേവീദർശനം. മുന്നിൽ കണ്ട തിരക്ക് ഗുഹയിൽ കയറുന്നതുകൊണ്ടാണ്‌.

ഈ ഗുഹയ്ക്കകത്ത് കയറുന്നതാണ്‌ പ്രയാസം. പിന്നീട് ബുദ്ധിമുട്ടില്ല. കുറച്ചു നേരം കുനിഞ്ഞും ഇഴഞ്ഞും നടക്കണം. ഗുഹയിലൂടെ തണുതണുത്ത വെള്ളമൊഴുകുന്നുണ്ട്‌. ശുദ്ധമായ ജലം. അതെടുത്തു കുടിയ്ക്കണമെന്നെനിയ്ക്കു തോന്നി... പക്ഷെ, ആളുകൾ ചവിട്ടി നടക്കുമ്പോൾ മനസ്സിനൊരു തൃപ്തി വരില്ല.. അതുകൊണ്ടു ഞാനതു കുടിച്ചില്ല. അഗസ്ത്യകൂടം യാത്ര അവസാനിപ്പിച്ച ശേഷം ഞാനിത്ര ശുദ്ധമായ ജലം കണ്ടിട്ടില്ല. ഗുഹയിലെ പാറകൾ ഞാൻ തൊട്ടുനോക്കി. ശരിയാണ്‌, ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം. ഗുഹയ്ക്കകം വ്യക്തമായി കാണത്തക്കവിധം അതിനകത്തു വൈദ്യുതിവെളിച്ചമുണ്ട്‌. ഒന്നും പേടിക്കാനില്ല. നമുക്കീ ഗുഹകളെ പുനർജ്ജനി എന്നു മലയാളത്തിൽ വിളിയ്ക്കാം. കേരളത്തിലെ ഗുഹയെ നാമങ്ങനെയല്ലെ പറയുന്നത്?

ഗുഹയിലൂടെ ഞങ്ങൾ നടന്നു. മുന്നിലും പുറകിലും ആളുകൾ ഉണ്ട്‌. ഗുഹ അവസാനിക്കുമ്പോൾ നാം അപ്രതീക്ഷിതമായി കാണുന്നത് ദേവിയുടെ അലങ്കരിച്ച രൂപങ്ങളും അടുത്തു നില്ക്കുന്ന പൂജാരിമാരേയുമാണ്‌. ഭംഗിയായി നിർമ്മിച്ച അനേകം സ്വർണ്ണ കിരീടങ്ങൾ ദേവിക്കുണ്ട്‌. പക്ഷേ, സ്വയംഭൂവായിരിക്കുന്ന ദേവിയുടെ മൂന്നു രൂപങ്ങൾ (പിണ്ഡികൾ) എന്നിൽ ഒരു വികാരവും ഉണർത്തിയില്ല. കയ്യിലിരുന്ന പട്ട് ഞാൻ മറ്റുള്ളവർ ചെയ്യുന്നതുകണ്ട് ഒരു പൂജാരിയെ ഏല്പ്പിച്ചു. അദ്ദേഹമത് പിണ്ഡിയുടെ അടുത്തേയ്ക്കൊന്നു കാട്ടി എനിയ്ക്കു തന്നെ തിരിച്ചു തന്നു. രണ്ടുമൂന്നു പൂജാരിമാരവിടെയുണ്ട്‌. ഒരാൾ ഞങ്ങളുടെ നെറ്റിയിൽ കുങ്കുമക്കുറി ചാർത്തി, മറ്റേയാൾ ഞങ്ങളെ പുറത്തേയ്ക്കു തിരിച്ചു വിട്ടു.

ദേവീദർശനം കഴിഞ്ഞിരിക്കുന്നു. ഇനി മടക്കം. ശ്രീകോവിലിൽ (മലയാളിയുടെ ഭാഷയിൽ അങ്ങനെ പറയട്ടെ) നിന്നും പുറത്തു കടക്കാൻ സാധാരണ വഴിയുണ്ട്; അതിലൂടെ ഞങ്ങൾ പുറത്തു കടന്നു. കയ്യിൽ കരുതിയ പണം പുറത്തുള്ള ഭണ്ഡാരത്തിലിട്ടു. (അകത്തു ശ്രീകോവിലിൽ പണം ഇടരുതെന്ന് കർശന നിർദേശമുണ്ട്‌) പുറത്തേയ്ക്കു നടക്കുമ്പോൾ ഒരു ശിവഗുഹയുടെ ബോർഡ് മുന്നിൽ കണ്ടു. ഞങ്ങൾ അവിടെയും ദർശനം നടത്തി. അവിടെ ഗുഹയ്ക്കുള്ളിൽ ശിവലിംഗവും വിളക്കും ഭണ്ഡാരവും പൂജാദികളും ഉണ്ട്‌. ശിവഗുഹയിൽ നിന്നു പുറത്തു കടന്ന ഞങ്ങൾ ലോക്കറിലെ സാധനങ്ങൾ കൈപ്പറ്റി തിരിച്ച് നടന്നു....

ഭവൻ മലയുടെ ഏറ്റവും മുകളി(hilltop)ലല്ല. മലമുകൾ ഭക്തർക്കപ്രാപ്യമാണ്‌. അങ്ങോട്ടു വഴികളൊന്നുമില്ല. മലമുകളിൽ മഞ്ഞുറഞ്ഞു കിടപ്പുണ്ട്. അത് മഞ്ഞു തന്നെയെന്ന് ഉറപ്പു വരുത്താൻ ഞാനല്പ്പം മേലോട്ടു കയറി വെളുത്തു കിടക്കുന്ന സാധനം വാരിയെടുത്തു. അതെ, ചെറിയ ചെറിയ iceകട്ടകളാണവ. ഞാൻ ഹിമാലയത്തിലെ ധവളഗിരി കണ്ടിട്ടില്ലെങ്കിലും മഞ്ഞുമൂടി ധവളാഭമായിക്കിടക്കുന്ന നിരവധി ‘ധവളഗിരികൾ’ ത്രികൂടാചലത്തിനു സമീപം ഞാൻ കണ്ടു.

ഒരു ദർശനം കൂടി ബാക്കി കിടക്കുന്നു. ഭൈരോബാബയെക്കൂടിക്കണ്ടാലേ ദേവീദർശനം പൂർണ്ണമാകുന്നുള്ളു. ഞങ്ങൾ ഭൈരോമന്ദിരത്തിലേയ്ക്ക് നടന്നു. അതു വീണ്ടും ഉയരത്തിലാണ്‌. അവിടെയ്ക്കുള്ള വഴികളും കോൺക്രീറ്റ് പതിച്ചതാണ്‌; ‘സർ, ഘോഡാ; സർ, ഘോഡാ’ എന്ന പല്ലവി അവിടെയും കേൾക്കാം. ‘ഡായ്, പോടാ, ഡായ്, പോടാ“ എന്നു മലയിൽ നിന്നെന്നതുപോലെ അതെന്നിൽ നിന്നു പ്രതിധ്വനിച്ചു.

ഭൈരോമന്ദിറിൽ നിന്നിറങ്ങിയ ഞാൻ വീട്ടിലേയ്ക്ക് ഭാര്യയെ വിളിച്ചു. അടുത്തുള്ള STD ബൂത്തിൽ നിന്ന്. അവിടെ നമ്മുടെ മൊബൈൽ ഫോണൊന്നും ഒന്നുമല്ല. ”ദർശനം കഴിഞ്ഞിരിക്കുന്നു, ഞങ്ങൾ മടങ്ങുകയാണ്‌!“

സമയം ഏതാണ്ട് ഉച്ചയ്ക്ക് രണ്ടു മണി. ഞങ്ങൾ വേഗം ഇറക്കം ആരംഭിച്ചു. വഴിയിൽ ഒരു ഭോജനാലയത്തിൽ കയറിയെങ്കിലും ഭക്ഷണം തീർന്നിരുന്നു. ഒരു lemon sodaയിലും ബിസ്ക്കറ്റിലും ഞങ്ങൾ ഉച്ചഭക്ഷണം ഒതുക്കി. താഴെ കട്രയിലെത്തുമ്പോൾ സമയം അഞ്ചു മണി.

ഞാനിപ്പോൾ മലയിറങ്ങിയിരിയ്ക്കുന്നു. മനമടങ്ങുകയും. മനസ്സിലിപ്പോൾ വൈഷ്ണവീദേവിയില്ല. ഹിമവാന്റെ ഔന്നത്യമില്ല. ഉടനെ നടക്കാനിടയുള്ള ഒരു ഹിമാലയൻ തീർത്ഥയാത്രയെക്കുറിച്ചുള്ള ചിന്തകളും ഇപ്പോഴില്ല. പിന്നെയുള്ളതോ? വഴിയിൽ കണ്ട പുനർജ്ജനിയിലെ മിനുമിനുത്ത പാറകളും വഴിയിൽ കണ്ട സുന്ദരികളുടെ തുടുതുടുത്ത കവിളുകളും മാത്രം...... ജയ് മാതാ ദീ..

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാഹുൽ ശർമ്മ ഇപ്പോൾ ചണ്ഡീഗഡിലാണ്‌. അനിത രാജി വച്ചു പോയിരിക്കുന്നു, എവിടെയാണെന്നറിയില്ല. ഞാനപ്പോൾ വളരെ നാൾ രാജസ്ഥാനിലായിരുന്നു. വൈഷ്ണോദേവിയിൽ നിന്നു തിരിച്ചു വന്ന ഞാൻ രാഹുൽ ശർമ്മയ്ക്ക് മെയിൽ ചെയ്തു. എനിക്കു നല്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്‌; പോകുന്നതിനുമുമ്പ് ഞാൻ രാഹുലിനോട് വഴിയെല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. രാഹുൽ എഴുതി, ”നിങ്ങൾ രണ്ടു ഗുഹകളിലൂടെയും പോയി എന്നതിൽ ഞാനതിയായി സന്തോഷിക്കുന്നു. മിക്കപ്പോഴും അമിതമായ തിരക്കുകാരണം ഈ ഗുഹകൾ അടഞ്ഞാണ്‌ കിടക്കുക. ആദ്യ സന്ദർശനത്തിൽ തന്നെ നിങ്ങൾക്കതിനായതിനാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്‌. ഞാൻ നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും എനിയ്ക്കായി ഗുഹ തുറന്നത് ഒരു തവണ മാത്രമാണ്‌. ജബ് മാതാ കാ ബുലാവാ ആത്താ ഹെ തൊ കൊയീ താക്കത് നഹീ രൂക്ക് സൿതി ഔർ ജബ് മാതാ കാ ബുലാവാ നഹീ ആത്താ തൊ കൊയീ ഭീ മാതാ കാ ദർശൻ നഹീ കർ സൿതാ. അതായത് എപ്പോൾ അമ്മ തന്റെ ഭക്തനെ വിളിച്ചുവോ അപ്പോൾ ഭൂമിയിലൊരു ശക്തിയ്ക്കും അമ്മയുടെ ദർശനത്തിൽ നിന്നും അവനെ തടയാനാവില്ല, അതുപോലെ അമ്മ വിളിച്ചിട്ടില്ലെങ്കിൽ ഒരാൾക്കും അമ്മയെ ദർശിക്കാനും ആവില്ല. അതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് അമ്മ നിങ്ങളെ രണ്ടുപേരേയും ഇത്തവണ വിളിച്ചുവെന്നാണ്‌. നിങ്ങളുടെ മകന്റെ കാര്യത്തിൽ ഇതു കൂടുതൽ ശരിയാണ്‌ ; എന്തെന്നാൽ നിങ്ങൾ ഒറ്റയ്ക്കാണ്‌ യാത്ര പ്ലാൻ ചെയ്തത്; പോയത് മകനോടൊത്തും. ജയ് മാതാ ദീ. മാ വൈഷ്ണോദേവി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിതമാക്കിത്തീർക്കട്ടെ.“

ശരിയാണ്‌; ഇത് തീർച്ചയായും അമ്മയുടെ അനുഗ്രഹം തന്നെ. അമ്മയുടെ മാത്രമല്ല സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടേയും. കുടജാദ്രിയിൽ നമിച്ചിട്ടാണല്ലോ ഞാൻ ഡൽഹിയ്ക്ക്‌ വണ്ടി കയറിയത്! തീർച്ചയായും അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും.

2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

ബ്ലോഗിങ്ങും കറന്റ്‌ ചാര്‍ജും....

മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത്‌ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്‌. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ്‌ എഴുതുന്നത്‌ എന്നത്‌ ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത്‌ ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത്‌ "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത്‌ ഉണ്ട്‌ എന്നതുകൊണ്ടാണ്‌.)

ഇതുവരെ താന്‍ ചെയ്തതുതന്നെയാണ്‌ ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ്‌ ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....

എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന്‍ മനസ്സ്‌ അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച്‌ കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച്‌ വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌, ടെലെഫോണ്‍ ചാര്‍ജ്‌ എന്നൊക്കെ പറഞ്ഞ്‌ പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.

സി.ആര്‍.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത്‌ ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട്‌ സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട്‌ സംവദിക്കാനും എനിയ്ക്ക്‌ സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്‍, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ്‌ നീളുന്നു.
ഇടയ്ക്ക്‌ വച്ച്‌ ഒരു ബന്ധുവിനേയും ബൂലോകത്ത്‌ ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.

പിന്നെ കുറുമന്‍, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന്‍ തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ്‌ എന്നെ ഈ ബൂലോകത്തേയ്ക്ക്‌ ആകര്‍ഷിച്ചത്‌. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിന്‌ കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.

ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന്‍ പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്‌" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച്‌ മക്കള്‍ അമ്മയ്ക്ക്‌ റിപ്പോര്‍ട്ട്‌ കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.

എന്തായാലും ഒന്നു സത്യമാണ്‌..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്‌..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...

പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്‍മന്റ്‌ ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്‌ കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ്‌ കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്‌. ചുരുക്കാവുന്ന ഒരു ചെലവ്‌ ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്‌.

അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ്‌ സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ്‌ ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ്‌ ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട്‌ ബൂലോകമേ, തത്ക്കാലത്തേയ്ക്ക്‌ വിട...

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

വേണം .. ഇന്ത്യക്കാരനും ഒരു കൗപീനം


മാതൃഭൂമിയില്‍ കണ്ട ഒരു പംക്തിയാണ്‌ എന്റെ ഈ വരികള്‍ക്കാധാരം....
കുതിരയ്ക്കും കൗപീനം എന്നായിരുന്നു അതിന്റെ തലക്കെട്ട്‌.
തലക്കെട്ട്‌ കണ്ടപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു.... അതെന്തിനാണീശ്വരാ ഈ കുതിരയ്ക്കിപ്പോഴൊരു കൗപീനത്തിന്റെ ആവശ്യം? കുതിരയ്ക്കെന്നല്ല മനുഷ്യനൊഴിച്ചുള്ള ഒരു മൃഗത്തിനും ഈ കൗപീനത്തിന്റെ ആവശ്യമില്ല... അതിന്‌ പകരമല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തിരിക്കുന്നത്‌? അതാലോചിപ്പോഴാണ്‌ ദൈവത്തിന്റെ മഹത്വം വീണ്ടും എന്നിലുണര്‍ന്നത്‌... മൃഗങ്ങള്‍ക്ക്‌ വിശേഷബുദ്ധിയില്ലെന്നും നാണം മറയ്ക്കാന്‍ കൗപീനം പണിയാനൊന്നും അവര്‍ക്കറിയില്ലെന്നും ദൈവത്തിനറിയാവുന്നതുകൊണ്ടല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തത്‌! അത്‌ അവര്‍ സ്വസ്ഥാനത്ത്‌ വച്ചാല്‍ എല്ലാം ഭദ്രം.... മറയേണ്ടതെല്ലാം മറഞ്ഞിരിക്കും...

ശരിയാണ്‌, പിന്നെ ചില മൃഗങ്ങളുണ്ട്‌, അവര്‍ ഈച്ചയെ ആട്ടാനെന്ന മട്ടില്‍ വാല്‍ പൊക്കിയും ചലിപ്പിച്ചും ഇരിക്കും... അത്‌ മറ്റൊന്നും കൊണ്ടല്ല...എക്‍സിബിഷനിസം എന്ന രോഗം തന്നെ. ചില മനുഷ്യര്‍ക്കുമില്ലേ ഇത്തരം രോഗങ്ങള്‍.... പക്ഷേ മൃഗങ്ങളെപ്പോലെയല്ല മനുഷ്യരുടെ കാര്യം... അവര്‍ക്ക്‌ വിശേഷബുദ്ധിയുണ്ട്‌.. നാണം എന്നാലെന്ത്‌ എന്നവര്‍ക്കറിയാം, കൗപീനം തുന്നാനറിയാം... അതൊക്കെയായപ്പോള്‍ ദൈവം കരുതി, എന്നാല്‍ പിന്നെ ഇവര്‍ക്കെന്തിനാ ഒരു വാല്‍ എന്ന്‌... അങ്ങനെയാണ്‌ മനുഷ്യന്‌ വാല്‍ കിട്ടാതെ പോയത്‌...

വാല്‍പുരാണത്തിന്റെ സബ്‌റുട്ടീന്‍ സര്‍വ്വീസ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോസസ്‌ ഷെഡ്യൂളര്‍ വീണ്ടും എന്റെ ശ്രദ്ധ പത്രത്തിലേയ്ക്കു തന്നെ തിരിച്ചു വിട്ടു. എങ്കില്‍ ശരി, കുതിരയ്ക്കെന്തിനാ കൗപീനം എന്നു നോക്കുക തന്നെ...
അങ്ങനെയാണ്‌ ഞാനതു മുഴുവനും വായിച്ചത്‌... അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത്‌ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ രാവിലെ തീവണ്ടിയില്‍ എത്തുമ്പോഴത്തെ റയിലിന്നിരുവശവും ഉള്ള കാഴ്ച്ചയാണ്‌. ആ കാഴ്ച്ച എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു....

കുതിരക്ക്‌ മാത്രം പോരാ .... ഇന്ത്യക്കാരനും വേണം ഒരു കൗപീനം എന്ന്

പക്ഷേ നമ്മള്‍ മലയാളികള്‍ക്ക്‌ ഇതൊന്നും ബാധകമല്ല കെട്ടോ! അവരെത്ര ശുചിയുള്ളവരാണ്‌. കോഴിക്കോട്ടെ കടപ്പുറത്തിന്റെ

ചിത്രം നോക്കിയാല്‍ ഈ സംഗതി വ്യക്തമാവും.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു ഭ്രൂണഹത്യയുടെ ചുരുളഴിയുന്നു....

ഓണത്തോടനുബന്ധിച്ചാണ്‌ ഈ ഭ്രൂണഹത്യയുടെ തുടക്കം.
സാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെയൊരു പാതകത്തിന്‌ കാരണമാകുമെന്ന് അന്നു ഞാന്‍ കരുതിയതല്ല.
അതെന്തായാലും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിയ്ക്കു തന്നെയാണ്‌.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ്‌....
പച്ചക്കറികള്‍ക്കും സാധനങ്ങള്‍ക്കും തീ പിടിച്ച വില. പലതിന്റേയും വില രണ്ടും മൂന്നും ഒക്കെ ഇരട്ടിയായിക്കഴിഞ്ഞിരുന്നു. കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു നാളികേരത്തിനു കൊടുക്കണമായിരുന്നൂ പത്തും പന്ത്രണ്ടും ഉറുപ്പിക. എന്നാലോ അതിനകത്ത്‌ ഒരു മൂന്നു ദോശ തിന്നാനുള്ള സമ്മന്തിയ്ക്ക്‌ വേണ്ട തേങ്ങ കിട്ടുമായിരുന്നില്ല. അത്രയ്ക്കു ചെറുതായിരുന്നൂ ഒരോ നാളികേരവും.
12 രൂപ കൊടുത്ത്‌ ഇത്രയും ചെറിയ നാളികേരം വാങ്ങാനുള്ള എന്റെ വിമുഖതയാണ്‌ സത്യത്തില്‍ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ അയല്‍വാസി എന്നെപ്പോലെയൊന്നുമല്ല. അദ്ദേഹത്തിന്‌ ധാരാളം തെങ്ങിന്‍തോപ്പുകളും റബ്ബര്‍ എസ്റ്റേറ്റുകളും മറ്റുമുണ്ട്‌. ധാരാളം നാളികേരം കിട്ടും. മൊത്തക്കച്ചവടക്കാരനു വിറ്റുകഴിഞ്ഞാലും വെളിച്ചെണ്ണയ്ക്കു വേണ്ടി മാറ്റി വച്ചാലും അടുക്കളയില്‍ കറിയ്ക്കരയ്ക്കാന്‍ നീക്കിവച്ചാലും അദ്ദേഹത്തിന്‌ പിന്നേയും നാളികേരം മിച്ചം വരും. അതവിടെ അവരുടെ വീട്ടുമുറ്റത്ത്‌ വെയിലും മഴയും കൊണ്ടങ്ങനെ കിടക്കും.
അതു നോക്കി എപ്പോഴും എന്റെ ഭാര്യ പറയും... എത്ര നാളികേരമാ വേണ്ടാതെ കിടക്കുന്നത്‌ എന്ന്...
ആ നാളികേരങ്ങളാണ്‌ എന്നിലെ ചിന്തയെ മാറ്റിമറിച്ചത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാനിങ്ങനെ ചിന്തിച്ചു. നാളികേരത്തിനു പൊള്ളുന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ എത്രയെണ്ണമാണ്‌ വെറുതെ കിടക്കുന്നത്‌. അയല്‍വാസിയോട്‌ കുറച്ചെണ്ണം ചോദിച്ചാലോ. എന്തായാലും കുറച്ച്‌ പൈസ ലാഭിയ്ക്കാം.
അങ്ങനെ ഞാന്‍ അയാളോട്‌ ചോദിക്കുക തന്നെ ചെയ്തു. അയാള്‍ ഉടനെ പെറുക്കിയെടുത്തോളാന്‍ പറയുകയും ചെയ്തു.

ഞാന്‍ പിറ്റേ ദിവസം രാവിലെ നാളികേരം എടുക്കാന്‍ ചാക്കുമായി അയല്‍വാസിയുടെ മുറ്റത്തെത്തുമ്പോള്‍ അയാള്‍ ഓഫീസിലേയ്ക്ക്‌ പോയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ സ്കൂളിലും. സുന്ദരിയും ചെറുപ്പക്കാരിയും ആയ അയാളുടെ ഭാര്യ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. അവളോട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ പതിനാല്‌ നാളികേരവും ചാക്കിലാക്കി പോരുമ്പോള്‍ ആശ്ചര്യമെന്നു പറയട്ടെ, ഒരു കൊഡാക്ക്‌ കാമറയുമെടുത്ത്‌ അവളും എന്റെ പുറകെ എന്റെ വീട്ടിലേയ്ക്ക്‌ പോന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി അവളെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കി. അതിനു മറുപടിയെന്നോണം 'അപൂര്‍വ്വമായ കുറച്ചു ചിത്രങ്ങള്‍ എടുക്കാനുണ്ടെന്നു' മാത്രം അവള്‍ പറഞ്ഞു. ഞാന്‍ ചാക്ക്‌ മുറ്റത്ത്‌ കൊട്ടി നാളികേരം ഒന്നൊന്നായി പൊളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്തിന്റെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. (നാളികേരം പൊളിക്കുന്നതിലാണല്ലോ എന്റെ ശ്രദ്ധ!) വീട്ടിലാണെങ്കില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നതുമില്ല. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയതായിരുന്നു. (ഇനി ഉച്ചയാവാതെ അവളെത്തില്ല.. അത്രയ്ക്കാണ്‌ ചന്തയിലെ തിരക്ക്‌.) അതുകൊണ്ട്‌ ഞാന്‍ അയല്‍ക്കാരിയോട്‌ സംസാരിക്കാനൊന്നും പോയില്ല. ഞാന്‍ നാളികേരം പൊളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോട്ടോ എടുത്തുകൊണ്ടും. ഓരോ നാളികേരം പൊളിച്ചു തീരുമ്പോഴും ഞാനവളെ ഒന്നു നോക്കും. അവള്‍ എന്നെയും. ഓരോ നാളികേരവും എന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ അവള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നൂ എന്നു തോന്നുന്നു. അതിനനുസരിച്ച്‌ അവളുടെ മുഖത്തും ഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നു.

14 നാളികേരവും പൊളിച്ചു തീര്‍ന്നപ്പോള്‍ ഞാനതെല്ലാം പെറുക്കിയെടുത്ത്‌ വീട്ടിനകത്തേയ്ക്ക്‌ കയറി.ഭാര്യ വീട്ടിലുണ്ടെന്ന പ്രതീക്ഷ കൊണ്ടാണോ അതോ ഞാന്‍ അത്തരക്കാരനൊന്നുമല്ലെന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല, അവളും ഒപ്പം കയറി, ഞാനൊന്നും പറഞ്ഞതുമില്ല. വീട്ടിനകത്തു കയറിയ പാടേ ഞാന്‍ കതകടച്ചു. മറ്റൊന്നും കൊണ്ടല്ല കെട്ടോ, അലഞ്ഞു നടക്കുന്ന പട്ടിയും പൂച്ചയും അകത്തു കയറരുതെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ അപ്പോഴേയ്ക്കും ആകെ വിയര്‍ത്തിരുന്നു, അതുകൊണ്ട്‌ ഞാന്‍ ഷര്‍ട്ടൂരി ഒരു ഹാങ്ങറിലിട്ടു. ജോലി ഇനിയും കിടക്കുന്നതേയുള്ളു. നാളികേരം എല്ലാം വെട്ടണം. അതിന്റെ വെള്ളം ശേഖരിക്കണം.പിന്നീട്‌ അതുകൊണ്ട്‌ ഓണത്തിന്‌ പുതിയ തരം പാനീയം വല്ലതും ഉണ്ടാക്കണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. അകത്തുകയറിയ അയല്‍ക്കാരിയാണെങ്കില്‍, ഭാര്യയെക്കാണഞ്ഞിട്ടോ എന്തോ, നിലാവ്‌ കണ്ട കോഴിയെപ്പൊലെ നില്‍ക്കുകയാണ്‌.

ഞാന്‍ ഒരു വെട്ടുകത്തിയും ഒരു പാത്രവും കൊണ്ടുവന്നു വച്ചു. അതിലിടയ്ക്ക്‌ അവളൊന്ന് തല ചൊറിഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞു അവളും നല്ലപോലെ വിയര്‍ത്തിരിയ്ക്കുന്നു എന്ന്. അവളുടെ ബ്ലൗസിന്റെ കക്ഷം ആകെ നനഞ്ഞിരുന്നു.
ഞാന്‍ നാളികേരവും വെട്ടുകത്തിയും കയ്യിലെടുത്തു. അവളുടെ കയ്യില്‍ അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ നാളികേരം ഓരോന്നായി വെട്ടി.. വെള്ളം പാത്രത്തില്‍ പിടിച്ചു.

ഒന്ന്.. രണ്ട്‌... മൂന്ന്...... ആറ്‌........... പതിനൊന്ന്...... പതിനാല്‌.

അപ്പോഴേയ്ക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ച്‌ കഴിഞ്ഞിരുന്നു.... എന്നിട്ടോ? ... ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നീടാണ്‌ എനിയ്ക്കല്‍പ്പം വെളിവുണ്ടായത്‌. ഈശ്വരാ, അത്‌ വെറുമൊരു സ്റ്റില്‍ കാമറയല്ല വീഡിയോ കാമറ കൂടിയാണ്‌. എന്തൊക്കെയാണാവോ ഈ നേരം കൊണ്ട്‌ അതില്‍ പകര്‍ന്നത്‌?

ഞാനാകെ തളര്‍ന്നു പോയി... ഞാന്‍ പതുക്കെ അവിടെ ഇരുന്നു... അല്‌പനേരം കൊണ്ട്‌ അറിയാതെ ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു. പിന്നീട്‌ ഭാര്യ വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണരുന്നത്‌....

***************
ഇനി ചെറിയൊരു മുഖവുര.... ഞാന്‍ ഈയിടെ മോഡേണ്‍ ആര്‍ട്ടിനെക്കുറിച്ച്‌ ഒരു ലേഖനം വായിക്കുകയുണ്ടായി. മോഡേണ്‍ ആര്‍ട്ട്‌ എന്താണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ആ ലേഖനം തുടങ്ങുന്നത്‌. അതുപോലെ കൊലപാതകം എന്താണ്‌, ഭ്രൂണഹത്യ എന്താണ്‌ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തതയുണ്ടാകും.

ജീവനുള്ള ഒരു വസ്തുവിനെ അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടത്തക്കവിധം നശിപ്പിക്കുന്നതിനെയാണ്‌ ഞാന്‍ കൊലപാതകം എന്നു വിവക്ഷിക്കുന്നത്‌. ജീവനുള്ള ഒരു വസ്തു അതിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രാഥമികമായ ഘട്ടത്തില്‍, ആദ്യരൂപം പോലും എടുക്കുന്നതിനു മുമ്പ്‌, സൂര്യപ്രകാശം കാണുന്നതിനു മുമ്പ്‌, അതെവിടെയാണോ ജന്മ മെടുത്തത്‌ അവിടെ വച്ചു തന്നെ നശിപ്പിക്കപ്പെടുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ഭ്രൂണഹത്യ. (അങ്ങനെയല്ലേ?)

*******************
ഇനി നമുക്കു കഥയിലേയ്ക്ക്‌ കടക്കാം

ഓണം കഴിഞ്ഞു.......... ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു............. വാരാന്ത്യം മറ്റൊരു വാരത്തിനു വഴിമാറി.......... സ്കൂളുകള്‍ തുറന്നു.....
ഒരു നട്ടുച്ച......... ഞാന്‍ ഊണു കഴിഞ്ഞു മയങ്ങാന്‍ കിടക്കുകയാണ്‌.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഉറക്കം ശരിയാവാറില്ല... എപ്പോഴാണ്‌, എങ്ങനെയാണ്‌ 'ബോംബ്‌" പൊട്ടുക എന്നറിയില്ലല്ലൊ. ഞാന്‍ കിടന്ന തക്കം നോക്കി ഭാര്യ അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക്‌ പോയി.. അവര്‍ക്കും വേണമല്ലോ സമയം പോകാനൊരു മാര്‍ഗ്ഗം. പക്ഷേ അന്നെന്തോ, പതിവിനു വിപരീതമായി അവള്‍ ഉടനെ തിരിച്ചു പോന്നു. അവളുടെ കയ്യില്‍ അയല്‍ക്കാരിയുടെ കാമറയും ഉണ്ടായിരുന്നു. വന്ന പാടെ അവള്‍ കാമറ എന്നെ ഏല്‍പ്പിക്കുകയും ഓണത്തോടനുബന്ധിച്ച്‌ നടന്ന ഭ്രൂണഹത്യയുടെ കാര്യവും അതില്‍ എന്റെ പങ്കും വളരെ ഗദ്ഗദത്തോടേ അവതരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതാനാവില്ല. (ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തൊക്കെ പറയും!) എനിയ്ക്കിപ്പോള്‍ ചെയ്യാവുന്നത്‌ ഇത്ര മാത്രം.

ആ കാമറയില്‍ നിന്നും സഭ്യമായ ചില ചിത്രങ്ങള്‍ കാണിക്കുക .... ഇതൊക്കെ നോക്കുന്നത്‌ അത്ര മോശമല്ല എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നെങ്കില്‍ നോക്കാം. അല്ലെങ്കില്‍ വിടാം. വേണമെന്നുള്ളവര്‍ ഇവിടെ കിക്കിളിയാക്കിയാല്‍ മതി. അപ്പോഴേ ഭ്രൂണഹത്യയുടെ ഒരു രൂപം പിടി കിട്ടൂ.... പിന്നെ ഒരു കാര്യം. ഞാനീ കൊലപാതകവും ഭ്രൂണഹത്യയുമൊക്കെ ഇവിടെ ഇങ്ങനെ പരസ്യമായി പറയുന്നത്‌ ഇത്‌ ഭൂലോകമല്ല, ബൂലോകമാണ്‌ എന്ന തിരിച്ചറിവുകൊണ്ടും പാപികളെ സഹിക്കാനും പൊറുക്കാനും ഉള്ള ഹൃദയവിശാലത അവര്‍ക്കുണ്ടെന്ന അറിവ്‌ എനിക്കുള്ളതുകൊണ്ടും ആണ്‌. എല്ലാം മാപ്പാക്കാനും തീര്‍പ്പാക്കാനും അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ.

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

ഓണാഘോഷത്തിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ കാര്യമാണ്‌ ചിത്രങ്ങളിലൂടെ ഇവിടെ കൊടുത്തിരിക്കുന്നത്‌. കൊലപാതകമാണോ അതോ ഭ്രൂണഹത്യയാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇത്‌ ഒരു അവതരണഗാനം... അല്ല... സോറി... അവതരണചിത്രം മാത്രം...
വിടരും മുമ്പേ പൊലിഞ്ഞ 14 ജന്മങ്ങള്‍ (എല്ലാം മുളച്ചതായിരുന്നു, പക്ഷേ തൊണ്ട്‌ നീക്കം ചെയ്ത കാരണം അവ അകാലത്തില്‍ പൊലിഞ്ഞു.) ജീവന്റെ തുടിപ്പുകള്‍ കാണുന്നുണ്ടോ?
പാവം, ഇവനായിരുന്നു അവരില്‍ മൂത്തവന്‍.
ഇവനും അകാലത്തില്‍ പൊലിഞ്ഞവന്‍ തന്നെ
........... ഇനിയും മറ്റൊരുവന്‍ ............
ഇവനും രക്തസാക്ഷികളിലൊരുവന്‍ തന്നെ.
ഇതിന്‌ മുള വരാന്‍ തുടങ്ങുന്നതേയുള്ളു.
കഷ്ടം, ഇത്‌ പൂര്‍ണ്ണ വളര്‍ച്ച എത്തിയതായിരുന്നു. എന്നിട്ട്‌ ....
ദാരുണം ഈ ദൃശ്യം - ഉടല്‍ വേര്‍പെട്ട ഒരു മുള
കഷ്ടം ... ഈ ജീവന്‍
ഭ്രൂണഹത്യയ്ക്കു ശേഷം ബന്ധപ്പെട്ടവര്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍
പൊലിഞ്ഞ ഒരു ജീവന്‍
ഭ്രൂണഹത്യയുടെ ഒരു ദൃശ്യം
ഇതാ മറ്റൊരു രക്തസാക്ഷി
കൊന്നാല്‍ പാപം തിന്നാല്‍ തീരും - ഞാനിതെല്ലാം ചവച്ച്‌ ചവച്ച്‌ തിന്നു.
........ ബാക്കിയായ നാളികേരം കൊപ്രയുണ്ടാക്കാന്‍ വെയിലത്തു വച്ചപ്പോള്‍ ...........


2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഭ്രൂണഹത്യ

ഭ്രൂണഹത്യ നടത്തുക, എനിയ്ക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷെ അങ്ങനെയൊരു പാതകവും ഈ മഹാപാപിയ്ക്ക്‌ ചെയ്യേണ്ടി വന്നു.
അതും വിശ്വസ്തയായ ഭാര്യ വേലി ചാടാത്ത ഭര്‍ത്താവെന്ന് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഈ ഞാന്‍.
സംഭവം പറയാം.. കേട്ടോളൂ.
പത്തു പതിനഞ്ചു കൊല്ലം മുമ്പാണ്‌. പ്രേയസി ഗര്‍ഭിണിയായിരിക്കുന്ന കാലം.
ഗര്‍ഭാധാനം നടന്നിട്ട്‌ അധികമൊന്നുമായിട്ടില്ല. ഒരു രണ്ട്‌ മാസം... കൂടിയാല്‍ മൂന്ന്.
അന്നും ഇന്നത്തെപ്പോലെ പ്രതിമാസ ചെക്കപ്പ്‌ പതിവായിരുന്നു. 15 കൊല്ലം എന്നൊക്കെ പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ലല്ലൊ.
അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യം മാത്രമല്ല പ്രസൂതികാവിദഗ്‌ധ(ന്റെ)യുടെ സാമ്പത്തിക കാര്യങ്ങളും നടന്നുപോകണമല്ലോ. അപ്പോള്‍ ഈ ചെക്കപ്പുകള്‍ ഒഴിച്ചു കൂടാനാവാത്തതു തന്നെ.പക്ഷേ സങ്കടം അതല്ല. പൂര്‍ണ്ണ ആരോഗ്യവതിയായ ഗര്‍ഭിണി പ്രതിമാസം ചെക്കപ്പിനായി ആശുപത്രിയിലെത്തുമ്പോള്‍ patient ആയിമാറുകയാണ്‌. രോഗി പോലും.. രോഗി.എന്താ, ഗര്‍ഭം രോഗമാണോ? അല്ലാതെ ഗര്‍ഭിണി എങ്ങനെയാണ്‌ രോഗിയാകുന്നത്‌?
ഗര്‍ഭം രോഗമാണെങ്കില്‍ രോഗം വരാതെ നോക്കുകയല്ലേ വേണ്ടത്‌? അല്ലാതെ രോഗം വന്ന് ചികിത്സിക്കുകയാണോ?അതെന്തായാലും ഞങ്ങളും പ്രസൂതികാ വിദഗ്‌ധയെ മുടങ്ങാതെ കണ്ടു കൊണ്ടിരുന്നു.
ഓരോ തവണ ചെല്ലുമ്പോഴും മുന്‍ദിവസങ്ങളിലെ വിശേഷങ്ങള്‍ വള്ളിപുള്ളി വിടാതെ അവര്‍ ചോദിച്ചു മനസ്സിലാക്കും. എന്നിട്ടാണ്‌ അടുത്ത മാസത്തേയ്ക്കുള്ള ജീവിതചര്യയുടെ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍.

അത്തവണ ചെന്നപ്പോഴും ഉണ്ടായി ഇമ്മാതിരി കാര്യങ്ങളൊക്കെ. ക്ഷീണമുണ്ടോ, തളര്‍ച്ചയുണ്ടോ, ഛര്‍ദ്ദിയുണ്ടോ, ഓക്കാനമുണ്ടോ എന്നിങ്ങനെയുള്ള പതിവു ചോദ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഒന്നു പനിച്ചുവെന്നും അതിനു രണ്ട്‌ %$^&*@#$ ഗുളികകള്‍ സ്വയമേവ കഴിച്ചുവെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
"ആ മരുന്നു കഴിച്ചത്‌ ഒട്ടും ശരിയായില്ല." ഗൈനക്കോളജിസ്റ്റ്‌ മൊഴിയുകയാണ്‌... "അത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.." അവര്‍ പറഞ്ഞു.

ഞങ്ങള്‍ മിണ്ടാതിരുന്നു. അവര്‍ മുന്നിലിരുന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചു."
എന്നിട്ടവര്‍ പറഞ്ഞു. "ആ മരുന്നു കഴിക്കരുതായിരുന്നു. ശിശു അംഗവൈകല്യത്തോടെ ജനിയ്ക്കാനാണ്‌ സാധ്യത. അതുകൊണ്ട്‌ ഈ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നതാണ്‌ നല്ലത്‌."

എന്റെ വയറൊന്നു കാളി. "ഈശ്വരാ, ഇവരെന്താണ്‌ പറയുന്നത്‌? "
ഞാന്‍ പ്രേയസിയുടെ മുഖത്തേയ്ക്ക്‌ നോക്കി. അവളും വിളറി വെളുത്തിരിക്കയാണ്‌.
ഡോക്റ്റര്‍ പറഞ്ഞു. "നാളെ രാവിലെ ക്ലിനിക്കിലെത്തിക്കോളൂ. നമുക്കതങ്ങോട്ടു കളയാം. പേടിക്കാനൊന്നുമില്ല. ഒരു രണ്ടു മണിക്കൂര്‍ നേരത്തെ സമയം വേണം അത്ര മാത്രം."

വീട്ടിലെത്തിയ ഞങ്ങള്‍ ചിന്തിച്ചു. ഇനി എന്തുവേണം?
വികലംഗനായ കുഞ്ഞ്‌..........ഞങ്ങള്‍ക്ക്‌ ചിന്തിയ്ക്കാന്‍ വയ്യാത്ത കാര്യം. അബോര്‍ഷന്‍................അതും അങ്ങനെത്തന്നെ.
ദൈവം പരീക്ഷിക്കുകയാണോ? അതിനു മാത്രം നമ്മള്‍................
ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. ഇത്‌ നമ്മുടെ കുഞ്ഞാണ്‌. ഇതിനെ കൊല്ലാന്‍ വയ്യ.
ഇല്ല, അബോര്‍ഷന്‍ വേണ്ട. നമ്മുടെ ഈ കുഞ്ഞ്‌ വളരട്ടെ.
അതിന്റേയും നമ്മുടേയും വിധിപോലെ കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങള്‍ പിറ്റേന്ന് ആ ഡോക്റ്ററുടെ ക്ലിനിക്കില്‍ പോയില്ല. പിറ്റേന്നെന്നല്ല, പിന്നീടൊരിക്കലും. ഞങ്ങള്‍ ഡോക്റ്ററെയങ്ങു മാറ്റി.

മാസങ്ങള്‍ പിന്നിട്ടു. കുഞ്ഞ്‌ ക്രമേണ വലുതായി. അമ്മയുടെ ഉദരവും വലുതായിക്കൊണ്ടിരുന്നു. വയറിനക്കത്തെ അനക്കവും. അവസാനം മാസം തികഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ചു പ്രസവം നടന്നു. ആരോഗ്യവാനായ ആണ്‍കുട്ടി!!!!
അവനിപ്പോള്‍ +1 വിദ്യാര്‍ത്ഥിയാണ്‌.
വെറുതെയിരിക്കുമ്പോള്‍ ഞങ്ങള്‍ ചിന്തിയ്ക്കും അന്ന് അബോര്‍ഷന്‍ ചെയ്തിരുന്നുവെങ്കില്‍ നമ്മുടേ ജീവിതത്തില്‍ വരാമായിരുന്ന മാറ്റങ്ങള്‍ എങ്ങനെയൊക്കെ ആകുമായിരുന്നുവെന്ന്.......

അപ്പോള്‍ എന്തായിരുന്നു നമ്മള്‍ പറഞ്ഞു വന്നിരുന്നത്‌?
ഭ്രൂണഹത്യയെക്കുറിച്ച്‌ അല്ലേ? ആ പറയാം... ഒരാഴ്ച്ച തരൂ..
ഇനി type ചെയ്തിട്ടു വേണം. അതല്ലേ ഇപ്പോഴത്തെ ബൂലോകത്തെ നാട്ടുനടപ്പ്‌.

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കണ്ണു കാണിക്കല്‍

ഞാന്‍ ഈയിടെ ഹരിദ്വാര്‍, ഹൃഷികേശ്‌ എന്നിവിടങ്ങളിലൊക്കെ ഒന്നു കറങ്ങി...
ഒറ്റയ്ക്കല്ല... കുടുംബസമേതം തന്നെ. ....
എന്നു വച്ച്‌ പേടിയ്ക്കേണ്ട കെട്ടോ. ഇതതിന്റെ യാത്രാവിവരണം ഒന്നുമല്ല...
അതൊന്നും എന്റെ കീബോര്‍ഡിന്റെയോ മൗസിന്റെയോ ജോലിയല്ല.
മാത്രമല്ല, കയ്യിലൊരു നല്ല ഡിജിറ്റല്‍ കാമറയില്ലാതെ എന്തു യാത്രാ വിവരണം?
(ഒരു വരി, രണ്ടു ചിത്രം എന്നതല്ലേ പ്രമാണം...) അതുകൊണ്ട്‌ അതങ്ങു വിട്ടു....

ഇത്‌ യാത്രയില്‍ പറ്റിയ ഒരബദ്ധത്തിന്റെ വെളിപ്പെടുത്തലും തുടര്‍സംഭവങ്ങളും മാത്രം....

ഞാന്‍ ഹൃഷികേശില്‍ ഗംഗാനദിക്കരയില്‍ നില്‍ക്കുകയാണ്‌. കൂടെ ഭാര്യയുണ്ട്‌, മകനുണ്ട്‌.........
ഇവിടം വരെ വന്നതല്ലേ. ജീവിതത്തിലെ ഇതുവരെയുള്ള പാപക്കറകളൊക്കെ കഴുകിക്കളയാനുള്ള സുവര്‍ണ്ണാവസരം ഇതാ മുന്നില്‍....
ഗംഗയില്‍ മുങ്ങി പാപത്തെ മുക്കുവാന്‍ എന്റെ മനസ്സ്‌ വെമ്പി.

ഞാന്‍ ഷര്‍ട്ടൂരി....കരയില്‍ വച്ചു. വാച്ച്‌, ബനിയന്‍, മുണ്ട്‌... എല്ലാം ഓരോന്നായി ഊരി അവിടെ വച്ചു. കാവലിനു മകനുണ്ടല്ലൊ.
തോര്‍ത്തെടുത്തു ചുറ്റി.... പുറകെ സഹധര്‍മ്മിണി.

അലൗകികമായ ഒരു സുഖം എനിയ്ക്കു തോന്നി. ഞങ്ങള്‍ കുറച്ചുനേരം വെള്ളത്തില്‍ വെറുതെ നിന്നു.

സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടായിരുന്നു. എന്നാലും ഗംഗാജലത്തിന്റെ തണുപ്പ്‌ പറയത്തക്കതു തന്നെയായിരുന്നു. ഗംഗയെ ശിവമൗലിയില്‍ നിന്നും ഇങ്ങു താഴെ ഭാരതത്തിലെ ഈ പവിത്രഭൂമിയിലെത്തിച്ച ഭഗീരഥന്‌ ഞങ്ങള്‍ മനസാ നന്ദി പറഞ്ഞു...

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഞാന്‍ പുഴയില്‍ മുങ്ങി.
ഞാന്‍ മുങ്ങിയതും ഭാര്യ എന്നെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. എന്നാലും ഞാന്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയ ശേഷമാണ്‌ നിവര്‍ന്നത്‌.
അപ്പോഴാണ്‌ അവള്‍ കണ്ണട, കണ്ണട എന്നു പറയുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌........
എനിക്കെല്ലാം മനസ്സിലായി........ എന്റെ മുഖത്ത്‌ കണ്ണടയുണ്ടായിരുന്നു. അത്‌ ഊരി വയ്ക്കാന്‍ ഞാന്‍ മറക്കുകയും..............
മുങ്ങിയ സ്ഥലത്ത്‌ കുറച്ച്‌ തിരഞ്ഞെങ്കിലും കണ്ണട കിട്ടിയില്ല. ഗംഗാമാതാവ്‌ എന്റെ പാപത്തോടൊപ്പം അതും ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.........

പിന്നീട്‌ നാട്ടിലെത്തുവോളം വായന വായനോട്ടത്തിനു വഴി മാറിക്കൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.
നാട്ടിലെത്തി അധികം വൈകാതെ ഞങ്ങള്‍ കണ്ണാശുപത്രിയില്‍ പോയി.........
ഡോക്റ്ററെ കണ്ണു കാണിക്കണം......അതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ലായിരുന്നു.
ടോക്കണ്‍ എടുത്ത പാടേ ഒരു സിസ്റ്റര്‍ എന്റെ കണ്ണൊക്കെ ഒന്നു ടോര്‍ച്ചടിച്ചു പരിശോധിച്ചു.
50 കഴിഞ്ഞവരെ വിശദമായി നോക്കണമത്രെ. അവര്‍ കണ്ണിലെന്തോ ഒഴിച്ചു. എന്നിട്ട്‌ ഇരിക്കാന്‍ പറഞ്ഞു. പിന്നീട്‌ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഒരു സിസ്റ്ററെ കണ്ണു കാണിച്ചു. അവര്‍ പല ലെന്‍സുകള്‍ വച്ച്‌ വച്ച്‌ എന്റെ കാഴ്ചയൊക്കെ നോക്കി. അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഓരോ തവണ ലെന്‍സ്‌ മാറ്റുമ്പോഴും അവരെന്നെക്കൊണ്ട്‌ വായിപ്പിയ്ക്കും. ഞാന്‍ അനുസരണയുള്ള സ്ക്കൂള്‍ കുട്ടിയെപ്പോലെ അതു വായിക്കും.
...ക...ച....ട....ത....പ.....ങ...
ഞ....ണ....ന....മ...
1....2....3....6....9...
പിന്നീട്‌ ഞാന്‍ ഡോക്റ്ററെ കണ്ണു കാണിച്ചു. അവിടെയും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡോക്റ്റര്‍ വിളിച്ചപ്പോള്‍ ഞാന്‍ അവരുടെ അടുത്തു പോയിരുന്നു. പേരു പോലെ അവരുടെ മുഖവും സുന്ദരമാണ്‌. പോരാത്തതിനു ചെറുപ്പവും.
ഫയലിലും സിസ്റ്റര്‍ എഴുതിയ കണ്ണടക്കുറിപ്പിലും അവര്‍ നോക്കുന്നതിനിടയില്‍ ഞാനവരെ വിശദമായൊന്നു നോക്കുകയും ചെയ്തു.
"കുക്കാണല്ലേ?" ഫയലില്‍ നിന്നു കണ്ണെടുക്കാതെ ഡോക്റ്റര്‍ എന്നോട്‌ ചോദിച്ചു.
ഞാന്‍ അത്ഭുതപ്പെട്ടു പോയി..
ഇതെങ്ങനെ അവര്‍ കണ്ടുപിടിച്ചു....
"അതെ.." ഞാന്‍ പറഞ്ഞു.. "ആട്ടെ, ഡോക്റ്റര്‍ക്കിതെങ്ങനെ മനസ്സിലായി?" ഞാന്‍ ആരാഞ്ഞു...

"ആള്‍രൂപന്‍, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു...ഞാന്‍ താങ്കളുടെ പാചകക്കുറിപ്പ്‌ ബ്ലോഗില്‍ വായിച്ചിരുന്നു... അത്‌ വായിച്ചാല്‍ താങ്കളൊരു കുക്കാണെന്നു മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വരില്ല..." അവര്‍ പറഞ്ഞു...

എന്റെ ആശ്ചര്യത്തിന്‌ അതിരില്ലായിരുന്നു.
"അപ്പോള്‍ മേഡം ഏത്‌ പാചകക്കുറിപ്പാണ്‌ വായിച്ചത്‌?" എന്റെ കൗതുകം അണ പൊട്ടി...
"അതോ, റംസാന്‍ പ്രമാണിച്ച്‌ താങ്കള്‍ ഒരു കുറിപ്പെഴുതിയിരുന്നില്ലേ?, അതു തന്നെ" അവര്‍ പറഞ്ഞു...
"ഞാന്‍ ഓണത്തിനും ഒരു പാചകവിധി എഴുതിയിരുന്നു...ഡോക്റ്റര്‍ അതു വായിച്ചുവോ?" ഞാന്‍
ചോദിച്ചു
'ഇല്ല, ഓണത്തിന്‌ മാവേലി വരാത്തതു കാരണം ഞാനതു വായിച്ചില്ല" അവര്‍ വിശദമാക്കി.

"അപ്പോള്‍ മേഡം ബ്ലോഗൊക്കെ വായിക്കാറുണ്ടല്ലേ?" ഞാന്‍ പതുക്കെ ചോദിച്ചു.
"പിന്നെന്താ, വായിക്കുക മാത്രമല്ലാ, എഴുതുകയും ചെയ്യാറുണ്ട്‌.." അവര്‍ പറഞ്ഞു...

എന്റെ ഉന്മേഷത്തിനതിരില്ലായിരുന്നു.. ആദ്യമായാണ്‌ ഒരു ബ്ലോഗറെ നേരിട്ടു കാണുന്നത്‌...

"അപ്പോള്‍ ഡോക്റ്ററുടെ ബ്ലോഗിലെ പേരും പോസ്റ്റിന്റെ പേരും ഒന്നു പറയുമോ?, ഞാന്‍ ഒരു പക്ഷേ വായിച്ചിരിക്കും..." ഞാന്‍ അവരുടെ മുഖത്തേയ്ക്ക്‌ ഉറ്റുനോക്കി.

പക്ഷെ അപ്പോഴേയ്ക്കും അവറെ ഒരു നേഴ്‌സ്‌ എങ്ങോട്ടോ വിളിച്ചു കൊണ്ടു പോയി. പിന്നീട്‌ ഒരു വയസ്സിയാണ്‌ എന്റെ കണ്ണു നോക്കിയത്‌. അവരെയും ഞാന്‍ കണ്ണു കാണിച്ചു. അവര്‍ എനിക്ക്‌ കണ്ണടയ്ക്ക്‌ കുറിച്ചു തരികയും ചെയ്തു.

ഭാര്യക്കും കണ്ണട മാറ്റാനുണ്ടായിരുന്നു. അവളും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതി വാങ്ങുകയും ചെയ്തു.

ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഇതു പോലെ പലരും നേഴ്‌സിനേയും ഡോക്റ്ററേയും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതിവാങ്ങുകയും ചെയ്യുന്നത്‌ ഞാന്‍ കണ്ടു.

കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും വീട്ടിലെത്തുമ്പോഴേയ്ക്കും ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു....

എന്താണെന്നോ കാര്യം? ആ ഡോക്റ്ററും നേഴ്‌സുമെല്ലാം എല്ലാരോടും എത്ര സൗമ്യമായിട്ടാണെന്നോ പെരുമാറുന്നത്‌?

ഇതോര്‍ത്തപ്പോള്‍ ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം ഓര്‍ത്തുപോയി, അതാണ്‌ ചിന്താക്കുഴപ്പത്തിനു കാരണം......
പണ്ടൊരിക്കല്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ണുകാണിച്ചപ്പോള്‍ നാട്ടുകാര്‍ കൂട്ടത്തോടെ അടിയ്ക്കാനോങ്ങിയ സംഭവം............ അന്ന് ദൈവാധീനം കൊണ്ടാണ്‌ അടി വീഴാതെ ഞാന്‍ രക്ഷപ്പെട്ടത്‌....

കാര്യം പറയണമല്ലൊ... കാലം മാറുകയാണ്‌. ഇന്നിപ്പൊ കണ്ണു കാണിക്കല്‍ ഒരു സംഭവമേയല്ല...അല്ലേ?....

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

റംസാന്‍ ചിക്കന്‍ പീരാസ്‌

ഞാന്‍ ഓണത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ഒരു പാചകക്കുറിപ്പിന്‌ വന്‍ പിച്ച സ്വീകരണമാണ്‌ ബൂലോകത്തുനിന്നുണ്ടായത്‌. ഗൂഗിള്‍ബോട്ടിനപ്രാപ്യമായ പ്രസ്തുത പോസ്റ്റിന്‌ "ശതാംശക്കണക്കില്‍" പറഞ്ഞാല്‍ നൂറുകണക്കിന്‌ പ്രതികരണങ്ങളാണ്‌ പിറന്നത്‌.

പക്ഷേ പിന്നീടാണ്‌ ഞാനക്കാര്യം അറിഞ്ഞത്‌. എന്താണെന്നോ? ഈ പാചകവിധി ബൂലോകസൃഷ്ടിക്കു വളരെ മുമ്പു തന്നെ നമ്മുടെ ഗീതടീച്ചര്‍ പരീക്ഷിച്ചതായിരുന്നുവെന്ന്‌. എന്തായാലും ഞാന്‍ അവരുടെ പാചകവിധി മോഷ്ടിച്ചു എന്ന് ഇതുവരെ ബൂലോകത്തില്‍ ആരും ആരോപണമുന്നയിക്കാത്തത്‌ എന്റെ ദൈവാധീനം എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇക്കാര്യത്തില്‍ ടീച്ചറോടുള്ള എന്റെ കടപ്പാട്‌ പ്രകടമാക്കിക്കൊണ്ട്‌ ഞാന്‍ എന്റെ റംസാന്‍ പാചകത്തിലേക്ക്‌ കടക്കട്ടെ.

എന്റെ ഓണം പാചകം കാണാനിടയായ പലരും SMS വഴിയും e-mail വഴിയും അതുപോലൊരു പാചകവിധി റംസാന്‍ പ്രമാണിച്ചും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. റംസാന്‍ ആയതുകൊണ്ട്‌ അതൊരു non-vegetarian ഐറ്റം ആയിരിക്കണമെന്നും അവര്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പരിപൂര്‍ണ്ണ സസ്യാഹാരിയാണെങ്കിലും സസ്യേതരവും ഈ കൈകളില്‍ ഭദ്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ ബൂലോകര്‍ക്കായി ഞാനൊരു മാംസാഹാരം പാകം ചെയ്യുന്ന വിധം ഇവിടെ അവതരിപ്പിക്കുകയാണ്‌.

ഭക്ഷണത്തിന്റെ പേര്‌ .......... റംസാന്‍ ചിക്കന്‍ പീരാസ്‌..........

തെക്കെ മലബാറിലെ പരമ്പരാഗത ഗ്രാമീണ ശൈലിയില്‍ പാകം ചെയ്ത ഈ വിഭവം ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്താനും മുഴുവന്‍ കേരളീയരേയും സംതൃപ്തരാക്കാനും സഹധര്‍മ്മിണിമാരെ പാചകം ചെയ്തു തോല്‍പ്പിക്കാനും പോന്നതണെന്നാണ്‌ ഇത്‌ രുചിച്ചുനോക്കിയ ആള്‍രൂപിയുടെ അഭിപ്രായം. എന്താ നിങ്ങളും ഒന്നു രുചിച്ചു നോക്കുന്നോ?

വേണ്ട സാധനങ്ങള്‍:
--------------------
1. ഹലാല്‍ ചിക്കന്‍ -1 എണ്ണം.
കോഴിവസന്ത വന്നു ചത്തതോ പാമ്പു കടിച്ചതോ പരുന്ത്‌ അമുക്കിക്കൊന്നതോ ആയ കോഴി ഈ പാചകത്തിനു യോജിച്ചതല്ല. അതുകൊണ്ട്‌ ജീവനുള്ള കോഴിയെത്തന്നെ വാങ്ങുക. അതിനെ പിന്നീട്‌ കൊല്ലാം. (അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മനുഷ്യനെ കൊല്ലാന്‍ വരെ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടില്ല, പിന്ന്യാ ഒരു കോഴി?) ഒന്ന്-ഒന്നര മാസം പ്രായമുള്ള നാടന്‍ പൂവന്‍ കോഴിയായാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ. പാചകത്തിനു തലേ ദിവസം കോഴിയെ വാങ്ങി ഒരു ദിവസം ഭക്ഷണം കൊടുക്കാതെ സൂക്ഷിക്കുന്നത്‌ കോഴിയുടെ ആന്തരികാവയവങ്ങള്‍ ശുദ്ധമായിരിക്കാന്‍ നല്ലതാണ്‌. (കോഴിയും എടുക്കട്ടെ, റംസാന്‍ പ്രമാണിച്ച്‌ ഒരു ദിവസത്തെ നൊയമ്പ്‌.)

2. സവാള - മൂന്നെണ്ണം, ചെറുതാക്കി നീളത്തില്‍ മുറിച്ചത്‌.
3. ഉരുളക്കിഴങ്ങ്‌ - സാമാന്യം വലുത്‌ രണ്ടെണ്ണം, കഷണങ്ങളാക്കിയത്‌. (രണ്ട്‌ കഷണമല്ല)
4. നല്ല പച്ച നാളികേരം - രണ്ടെണ്ണം. (കൊട്ടത്തേങ്ങ പാടില്ലെന്നര്‍ത്ഥം)
5. മല്ലി, മുളക്‌(പൊടി), ഗരം മസാല, ഇഞ്ചി, ഉപ്പ്‌, വെളുത്തുള്ളി, മഞ്ഞള്‍ (അതും പൊടി തന്നെ), കടുക്‌, കറിവേപ്പില ചെറിയ ഉള്ളി, പോസ്റ്റ്‌മാന്‍ എണ്ണ എന്നിവ ആവശ്യത്തിന്‌.

പാകം ചെയ്യുന്ന വിധം:
----------------------
പാചകം തുടങ്ങുന്നതിനു മുമ്പായി കോഴിയെ നന്നായി കഴുകുക. (നന്നായി കുളിപ്പിക്കുക എന്നു വേണമെങ്കില്‍ പറയാം. കൊല്ലാന്‍ വരട്ടെ, അതിനിനിയും സമയമുണ്ട്‌.) കഴുകിക്കഴിയുമ്പോള്‍ നല്ലൊരു തോര്‍ത്തുകൊണ്ട്‌ അതിനെ നന്നായി തുടയ്ക്കുക. പിന്നീട്‌ അതിനെ കാര്‍ഷെഡ്ഡിലോ സ്കൂട്ടര്‍ സ്റ്റാന്റിലോ ഒരു കയര്‍ കൊണ്ട്‌ കെട്ടിയിടുക. (അത്‌ വീട്ടിനകത്തുകയറി സ്വീകരണമുറിയിലും മറ്റും തൂറി വയ്ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇങ്ങനെ കെട്ടിയിടുന്നത്‌. സങ്കോചിക്കേണ്ട, വലുതായിട്ടൊന്നും ഉണ്ടാവില്ല, ഒരു ദിവസം പട്ടിണി കിടന്നതല്ലേ?)

നാളികേരം ചിരകുക. (തിരുവനന്തപുരത്താണെങ്കില്‍ തിരുകുകയോ മറ്റോ ആണ്‌ ചെയ്യുക.). എന്നിട്ട്‌ ഒന്നാം പാല്‍ എടുക്കുക. ഒന്നാം പാല്‍ എടുത്ത നാളികേരം ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കുക. രണ്ടാം പാല്‍ ഇപ്പോള്‍ എടുക്കരുത്‌.

ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച്‌ സ്റ്റൗ കത്തിയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ മല്ലി, ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചട്ടിയിലിട്ട്‌ നല്ലപോലെ ഇളക്കി വറുത്തെടുക്കുക. എന്നിട്ട്‌ ഒരു mixiയിലിട്ട്‌ വെള്ളമൊഴിച്ച്‌ നല്ലപോലെ അരച്ച്‌ കുഴമ്പു രൂപത്തിലാക്കി എടുക്കുക. അതവിടെ ഇരിക്കട്ടെ.

വീണ്ടും ചീനച്ചട്ടിയെടുക്കുക. എണ്ണ ഒഴിച്ച്‌ നല്ലപോലെ ചൂടാക്കുക. അതിലേയ്ക്ക്‌ ഉ.കിഴങ്ങ്‌, സവാള, ഇഞ്ചി (ചെറുതാക്കി മുറിച്ചത്‌), എന്നിവ ഇടുക. ആവശ്യത്തിന്‌ വെള്ളം ഒഴിക്കുക. ആവശ്യത്തിന്‌ ഉപ്പിടുക. നല്ലപോലെ തീ കത്തിക്കുക. കിഴങ്ങും സവാളയും നല്ലപോലെ വേവട്ടെ. അവ വെന്തു കഴിയുമ്പോള്‍ നേരത്തെ അരച്ചു വച്ചത്‌ ചേര്‍ത്തിളക്കുക. വീണ്ടും കുറച്ചു നേരം കൂടി അത്‌ വേവട്ടെ. ഇപ്പോള്‍ നേരത്തെ കരുതിവച്ച ഒന്നാം പാല്‍ ഒഴിയ്ക്കുക. നല്ല പോലെ വെന്തു കുറുകിയതിനു ശേഷം അത്‌ താഴെ ഇറക്കി വച്ച്‌ കടുക്‌, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി മുറിച്ചത്‌ എന്നിവ അതിലേയ്ക്ക്‌ എണ്ണയില്‍ വറുത്തിടുക.

എന്നിട്ട്‌ രണ്ടാം പാല്‍ എടുക്കാതെ സൂക്ഷിച്ചു വച്ച നാളികേരം കയറില്‍ കെട്ടിയിട്ട കോഴിക്കിട്ടുകൊടുക്കുക. റംസാന്‍ പ്രമാണിച്ച്‌ ചിക്കന്‍ പീര തിന്നട്ടെ.

വറുത്തിട്ട കൂട്ടാന്‍ മോന്തിയ്ക്ക്‌ നോമ്പ്‌ മുറിയ്ക്കുമ്പോള്‍ പത്തിരി ചേര്‍ത്തു ബയിക്കുക.

2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

Watermark

ഞാനും ഫോട്ടോ വാട്ടര്‍മാര്‍ക്ക്‌ ചെയ്തു. ഈ ശ്രാവണത്തില്‍.
"ആഷാഢ"ത്തിനു നന്ദി.
Thanks also go to my School-going son G. ArEdath, who is a 'photoshoper' too.
വാട്ടര്‍മാര്‍ക്ക്‌ ചെയ്ത ഫോട്ടോ താഴെ കാണാം.

2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഓണത്തിനൊരു പാചകവിധി

എല്ലാ ബ്ലോഗ്‌ പുലികളും ഇപ്പോള്‍ ഓണം പ്രമാണിച്ചുള്ള പാചകവിധി തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ!
ആന പിണ്ടി ഇടുന്നു എന്നു വച്ച്‌ മുയല്‍ തന്റെ കാര്യം സാധിക്കാതിരിക്കാറില്ലല്ലോ.
അതുപോലെ തന്നെ ഞാനും.
ഓണം പ്രമാണിച്ചുള്ള എന്റെ ഒരു പാചകവിധി ഇതാ താഴെ കൊടുക്കുന്നു.
ഇതു പക്ഷേ പ്രവാസി മലയാളികള്‍ അധികമായുള്ള ഗള്‍ഫ്‌ രാജ്യങ്ങളുടെ കാലാവസ്ഥയ്ക്ക്‌ ചേര്‍ന്ന പാചകവിധിയല്ല. കേരളത്തിലാണെങ്കില്‍ മഴയും മഞ്ഞും പെയ്യുന്ന സമയത്തും കേരളത്തിനു പുറത്താണെങ്കില്‍ സൈബീരിയ പോലുള്ള സ്ഥലത്തുമൊക്കെയാണ്‌ ഈ പാചകവിധി പ്രയോജനം ചെയ്യുക.
പിന്നെ ഇതിനു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്‌. അതുകൊണ്ട്‌ ആധുനികരീതിയില്‍ പാചകം ചെയ്യുന്നവര്‍ ഈ റെസീപ്പി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത്‌ മൈക്രോവെയ്‌വ്‌ അവന്‍, ഇന്‍ഡക്‌ഷന്‍ ഹീറ്റര്‍ തുടങ്ങിയ അടുപ്പുകളില്‍ പാചകം ചെയ്യാന്‍ പറ്റില്ല. മാത്രമല്ല പാരമ്പര്യവിധിപ്രകാരം ചെയ്യേണ്ടതായതിനാല്‍ ഇലക്‌ട്രിക്‌ ഹീറ്റര്‍, ഗാസ്‌ സ്റ്റൗ എന്നിവയും ഉപയോഗിച്ചുകൂടാ. ചുരുക്കത്തില്‍ പറഞ്ഞാല്‍, നല്ല നാടന്‍ വിറകടുപ്പു തന്നെ വേണം എന്നു സാരം. എന്നാലേ വേണ്ടത്ര രുചിയും മണവും ഉണ്ടാവുകയുള്ളൂ.

പാചകം ചെയ്യേണ്ട വിധം.
-------------------------
ആദ്യമായി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒരുക്കി വയ്ക്കുക.

൧) നല്ലപോലെ കൊത്തി അരിഞ്ഞ സവാള, ഒരു കരണ്ടി --- ആവശ്യമില്ല.
൨) അഞ്ചു കോഴിമുട്ട വേവിച്ച്‌ അതിലെ രണ്ടെണ്ണമെടുത്ത്‌ തൊലി കളഞ്ഞെടുക്കുന്ന മഞ്ഞക്കരു -- അതും ആവശ്യമില്ല.
൩) ശുദ്ധവെള്ളം ---ഏഴര ലിറ്റര്‍ (ഫില്‍ട്ടര്‍ ചെയ്തതാണെങ്കില്‍ പാചകത്തിന്‌ ഗുണം കൂടും)
൪) നല്ല പോലെ ഉണങ്ങിയ വിറക്‌ - ഒരു കെട്ട്‌
൫) നല്ല പോലെ ഉണങ്ങിയ തെങ്ങോല, അടുപ്പ്‌ കത്തിച്ചു തുടങ്ങാനാണിത്‌.
൭) ഉണങ്ങിയ ചകിരി, ചിരട്ട എന്നിവ ആവശ്യാനുസരണം.
൮) ബോഷ്‌ & ലോമ്പിന്റെ കോണ്ടാക്റ്റ്‌ ലെന്‍സ്‌ സൊലൂഷന്റെ ഒഴിഞ്ഞ കുപ്പിയില്‍ നിറച്ചു വച്ച മണ്ണെണ്ണ - സൗകര്യത്തിന്‌ മാത്രം.
൯) ഏഴര ലിറ്റര്‍ വെളളം കൊള്ളുന്ന ഉരുളി --- ഒരെണ്ണം.
൧൦) ഒരു മണ്ണെണ്ണ വിളക്ക്‌.
൧൧) കൈക്കിലത്തുണി - രണ്ട്‌ കഷണം.

ഇനി പാചകം തുടങ്ങാം.
ആദ്യമായി ഉരുളിയില്‍ ഏഴര ലിറ്റര്‍ ജലം എടുക്കുക. അടുപ്പില്‍ ഓലക്കൊടി വയ്ക്കുക. ആവശ്യത്തിന്‌ ചകിരിയും ചിരട്ടയും അടുപ്പിലിടാവുന്നതാണ്‌. പിന്നീട്‌ തീപ്പെട്ടി ഉരച്ച്‌ മണ്ണെന്ന വിളക്ക്‌ കത്തിക്കുക. ബോഷ്‌ & ലോമ്പിന്റെ കുപ്പിയില്‍ നിന്നും കുറച്ച്‌ മണ്ണെണ്ണ അടുപ്പിലേക്ക്‌ പീച്ചുക. എന്നിട്ട്‌ മണ്ണെണ്ണ വിളക്കുപയോഗിച്ച്‌ അടുപ്പു കത്തിക്കുക.

വിറക്‌ നല്ലപോലെ കത്തുന്നതു വരെ വിറക്‌ ഇളക്കിക്കൊടുക്കുകയോ മണ്ണെണ്ണ പീച്ചുകയോ ചെയ്യാം. പിന്നീട്‌ വെള്ളമുള്ള ഉരുളി അടുപ്പത്തു വയ്ക്കുക.

അടുപ്പും വിറകും എല്ലാം കൈകാര്യം ചെയ്യുന്നത്‌ അപകടകരമായതിനാല്‍ അടുപ്പിനോട്‌ ഏറ്റവും അടുത്തുള്ള കുളിമുറിയില്‍ ഒരു വലിയ വട്ടക്കാതന്‍ ചെമ്പില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നിറച്ചു വയ്ക്കാന്‍ അമാന്തിക്കരുത്‌.

വിറക്‌ കത്തിച്ചുകൊണ്ടേ ഇരിക്കുക. വെള്ളം (ഉരുളി) അടച്ചുവയ്ക്കേണ്ടതില്ല. വിറകു കത്തുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ചാരത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നത്‌ ദോഷം ചെയ്യില്ല. അത്‌ പ്രാകൃതികമായ ഒരു ചേരുവയായിക്കൂട്ടിയാല്‍ മതി.
വിറക്‌ തീരുന്നതിനനുസരിച്ച്‌ തൊണ്ടും ചിരട്ടയും അടുപ്പില്‍ ഇട്ടുകൊണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക്‌ വെള്ളം വിരല്‍ കൊണ്ട്‌ തൊട്ടുനോക്കണം. വെള്ളം ചൂടാകുന്നു എന്നുറപ്പു വരുത്താനാണിത്‌.
കുറേ കഴിയുമ്പോള്‍ വെള്ളം മൂളാന്‍ തുടങ്ങും. തീ ശരിയായി കത്തുന്നു എന്നതിന്റെ ലക്ഷണമാണിത്‌.
തീ കത്തിയ്ക്കുന്നത്‌ തുടരുക. കുറേ കഴിയുമ്പോള്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങും.
അല്‍പ്പ നേരം കൂടി കാത്തിരിക്കുക. അപ്പോള്‍ വെള്ളം വെട്ടിവെട്ടിത്തിളയ്ക്കും. ഈ സമയത്ത്‌ കൈക്കിലത്തുണി ഉപയോഗിച്ച്‌ ഉരുളി അടുപ്പത്തുനിന്നും എടുത്ത്‌ അതിലെ വെള്ളം കുളിമുറിയില്‍ പിടിച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്കൊഴിക്കുക.

സുഖശീതളമായ കുളിവെള്ളം തയ്യാര്‍!!!!!!!!!!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌: പാചകം തുടങ്ങിക്കഴിയുമ്പോള്ള സംശയനിവാരണത്തിന്‌ ആള്‍രൂപന്‍@ജീമെയില്‍.കോം എന്ന അഡ്രസ്സില്‍ ബന്ധപ്പെടാവുന്നതാണ്‌.

2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഇല്ല, ഇനി മാവേലി കേരളത്തിലേക്കില്ല

ചിങ്ങമാസം പിറന്നു, ഓണം വരവായി, നാടെങ്ങും പൂക്കളും പൂവിളികളുമൊക്കെത്തന്നെ. അതിനിടയ്ക്കാണ്‌ CRA-യുടെ മീറ്റിംഗ്‌.
അതില്‍ പുതുമയൊന്നുമില്ല, എല്ലാ വര്‍ഷവും പതിവുള്ളതാണ്‌ ഓണത്തിനു മുന്നോടിയായുള്ള ഈ മീറ്റിംഗ്‌.
ഓണാഘോഷത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യലായിരുന്നു ഇന്നലത്തെ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ഭാരവാഹികളുടെ യോഗത്തിലെ പരിപാടികള്‍. പൂക്കളം കമ്മിറ്റി, പുലിക്കളിക്കമ്മിറ്റി തുടങ്ങി കമ്മിറ്റികള്‍ക്കു പുറമെ മാവേലിയെ വരവേല്‍ക്കാന്‍ പാതാളത്തിലേക്കു പോകാനുള്ളവരേയും ഈ യോഗമാണ്‌ നിശ്ചയിക്കുക.
പ്രദേശത്തെ ഏക വിമുക്തഭടനെന്ന നിലയില്‍ അസോസിയേഷന്റെ പരിധിക്കുള്ളില്‍ എന്തു യോഗമോ ആള്‍ക്കൂട്ടമോ ഉണ്ടായാലും അതിനൊരു നിരീക്ഷകനായി ഈ ഉള്ളവന്‍ അവിടെ ഉണ്ടാവണം എന്നത്‌ നാട്ടുകാരുടെ ഒരാവശ്യമാണ്‌. എനിക്കാണെങ്കിലോ വേറെ ജോലിയൊന്നും ഒട്ടില്ലതാനും. അതുകൊണ്ട്‌ മീറ്റിംഗ്‌ തുടങ്ങുന്നതിനുമുമ്പേ ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ സ്ഥാനം പിടിച്ചു.
അസോസിയേഷന്റെ പ്രസിഡന്റ്‌ വന്ന പാടെ ഞാന്‍ അദ്ദേഹത്തോട്‌ ഇങ്ങനെ ഒരഭ്യര്‍ത്ഥന നടത്തി.
" അച്ചുവേട്ടാ, പട്ടാളത്തില്‍നിന്നു വന്നതില്‍ പിന്നെ ദൂരെയൊന്നും ഇതുവരെ പോയിട്ടില്ല, വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നിട്ട്‌ മടുത്തു; മാവേലിയെ വിളിക്കാന്‍ പാതാളത്തില്‍ പോകുന്നവരിലൊരാളായി എന്നെക്കൂടെ ഒന്നുള്‍പ്പെടുത്തിയാല്‍ വലിയ സഹായമായിരുന്നു."
അതു കേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചു. പിന്നെ ഒരു മൂളലും. തിരിച്ചൊന്നും പറഞ്ഞതുമില്ല.

കമ്മിറ്റികളുടെ അംഗങ്ങളെയൊക്കെ തീരുമാനിച്ചതിനുശേഷമായിരുന്നു മവേലിയെ വിളിക്കന്‍ പോകുന്നവരെ നിശ്ചയിച്ചത്‌. ഇത്തവണ പുതിയ ആള്‍ക്കാര്‍ക്ക്‌ അവസരം നല്‍കണമെന്ന് കഴിഞ്ഞ കൊല്ലമേ എല്ലാ വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്താ കാരണം?
മാവേലിയെ ക്ഷണിക്കാന്‍ വേണ്ടി മാത്രമല്ലേ പാതാളത്തിലേക്കു പോകാന്‍ പറ്റൂ. അതു തന്നെ. ആകെ രണ്ട്‌ പേരാണ്‌ സാധാരണ ഈ യാത്രയ്ക്ക്‌ പോകുക.
പഴയ നാടുവാഴിയല്ലേ, കാണാന്‍ കൂട്ടത്തോടെ പോകുന്നത്‌ ശരിയല്ലല്ലൊ.
പ്രായം കൊണ്ടായാലും അനുഭവം കൊണ്ടായാലും അസോസിയേഷനിലെ ഇനിയുള്ള സീനിയര്‍ മെംബര്‍ രാവുണ്ണ്യാരാണ്‌. മാവേലിയെ ക്ഷണിക്കാന്‍ ഇതുവരെ അവിടെ അദ്ദേഹം പോയിട്ടുമില്ല. അതുകൊണ്ട്‌ പോകാനുള്ള ഒരാള്‍ അദ്ദേഹം തന്നെ ആകട്ടെ എന്ന് സമ്മേളനം സസന്തോഷം തീരുമാനിച്ചു.
അടുത്തത്‌ ആര്‌ എന്നായി പിന്നെ ചിന്ത. സ്ത്രീകളും കുട്ടികളുമൊന്നും ഈ യാത്രയ്യ്ക്‌ പാടില്ല എന്നത്‌ അസോസിയേഷന്റെ ഒരു അലിഖിത നിയമമാണ്‌. (യാത്ര പാതാളത്തിലേക്കല്ലേ?)

ഓരോരുത്തരും ഓരോ പേരുകള്‍ പറയുന്നതിനിടയില്‍ ഞാന്‍ പ്രസിഡന്റിന്റെ മുഖത്തുതന്നെ ദൃഷ്ടി നട്ടു.
ഈശ്വരാ, ഇദ്ദേഹം എന്റെ പേരൊന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാശിക്കുകയും ചെയ്തു. അപ്പോള്‍ സെക്രട്ടറി നാരായണന്നായരാണ്‌ പുതിയൊരു കാര്യം നിര്‍ദ്ദേശിച്ചത്‌.
"ഗവണ്മെന്റിനെതിരെ സമരം ചെയ്യലായാലും ചര്‍ച്ച ചെയ്യലായാലും ഒക്കെ NSS-നേതൃത്വവും ക്രൈസ്തവമേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ ഒരുമിച്ചാണല്ലോ, ആ ഐക്യം ഇങ്ങ്‌ താഴെത്തട്ടിലും കാണണം, അതിനാല്‍ മാവേലിയെ വിളിക്കാന്‍ പോകുമ്പോള്‍ ഒരു നസ്രാണി കൂടി ഉണ്ടാകുന്നതാണ്‌ നായന്മാര്‍ക്ക്‌ ഒരു ബലം." നാരായണന്നായര്‍ പറഞ്ഞു.

നായരുടെ ഈ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല. അല്ലെങ്കിലും പുതിയ ആശയങ്ങളൊക്കെ ഉള്‍ക്കൊള്ളാന്‍ അസോസിയേഷന്‍കാര്‍ പണ്ടേ പഠിച്ചിരിക്കുന്നു. അങ്ങനെയാണല്ലോ പണ്ട്‌ വീട്ടിനു മുന്നില്‍ വച്ചിരുന്ന വെള്ളം നിറച്ച കിണ്ടി എടുത്തുമാറ്റി ഗേറ്റിലിപ്പോള്‍ ഉച്ഛിഷ്ടം നിറച്ച പ്ലാസ്റ്റിക്‌ ബാഗ്‌ തൂക്കാന്‍ തുടങ്ങിയത്‌.

ക്രിസ്ത്യാനിയെ കൂടെക്കൂട്ടുന്നത്‌ മതേതരത്വത്തിനും പുരോഗമനത്തിനും മാതൃകയാണെന്നും സഹൃദയനായ ഒരു ക്രിസ്ത്യാനി സ്വയം മുന്നോട്ടു വന്നാല്‍ നന്നായിരുന്നുവെന്നുമുള്ള അദ്ധ്യക്ഷന്റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ട്‌ ചാക്കോച്ചേട്ടന്‍ സ്വയം മുന്നോട്ടുവന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തേയും കയ്യടിച്ചു സ്വീകരിച്ചു.

രാവുണ്ണ്യാരും ചാക്കോച്ചനും കൂടി മാവേലിയെ വിളിക്കാന്‍ പോകുന്ന രംഗം ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തുമ്പോഴാണ്‌ അദ്ധ്യക്ഷന്റെ പുതിയൊരു നിര്‍ദ്ദേശം വന്നത്‌.

ബന്ദും ബോംബും ഒക്കെയുള്ള കാലമാണ്‌, അവരെ തനിച്ചയക്കുന്നത്‌ ശരിയല്ല. നമുക്കാണെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തെ അതിജീവിച്ച ഒരു വിമുക്തഭടന്‍ നമ്മോടോപ്പം ഉണ്ടുതാനും. എന്നെ ചെറുതായൊന്നു നോക്കിക്കൊണ്ട്‌ പ്രസിഡന്റ്‌ കമ്മിറ്റിക്കാരോടായി പറഞ്ഞു. അധികം വൈകാതെ പാതാളത്തിലേക്കുള്ള ഞാനുള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപപ്പെടുകയും ചെയ്തു.
************************************************************
പോകാന്‍ നേരം ഞാന്‍ നേരെ ചാക്കോച്ചന്റെ വീട്ടിലേക്ക്‌ നടന്നു. യാത്ര ഒരുമിച്ച്‌ തുടങ്ങുന്നതാണ്‌ നല്ലത്‌.
എന്നെ കണ്ട പാടെ "ക്യാമറ എടുത്തിട്ടുണ്ടോ" എന്നായി ചാക്കോച്ചന്‍. ഞാന്‍ ഇല്ലെന്നു തലയാട്ടിയപ്പോള്‍ അയാള്‍ ഈശോമിശിഹായ്ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ കുരിശു വരച്ചു. എനിയ്ക്കൊന്നും മനസ്സിലായില്ല.

ഞാന്‍ ചോദിച്ചു, "എന്താ ചാക്കോച്ചാ, കാര്യം?"

"അതോ, ഉണ്ട്‌!, എന്നാലേ എന്റെ ക്യാമറയുടെ കാര്യം നടക്കൂ. രാമന്‍ കുട്ടീ, ഞാനിന്നു നല്ല മൂഡിലാണ്‌. എനിയ്ക്ക്‌ ഈ കിട്ടിയ കോളാ കോള്‌. ഞാന്‍ പാതാളത്തിലേയ്ക്കും തിരിച്ചും ഉള്ള എല്ലാ കാഴ്ചകളും എടുക്കാന്‍ പോവ്വ്വാ. നിങ്ങള്‍ അടുത്ത ആഴ്ച്ച നോക്കിക്കോ, എന്റെ പാതാളയാത്രകള്‍ എന്ന എന്റെ blog വച്ച്‌ ഞാനൊരു കലക്ക്‌ കലക്കും."

വീണ്ടും എനിക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും എന്നെപ്പോലൊരു പാറാവുകാരനെന്തു ബ്ലോഗാ? ഞാനൊരു റമ്മിന്റെ പൊട്ടിക്കാത്ത കുപ്പി കരുതിയിരുന്നു. യാത്രയില്‍ ഇടയ്ക്കൊക്കെ അതെടുത്തു കുടിയ്ക്കാം. പഴയൊരു പട്ടാളക്കാരന്‌ അതൊക്കെത്തന്നെ വലിയ കാര്യം.

ചാക്കോച്ചന്‍ വഴിയിലുടനീളം ഞങ്ങളുടെ വളരെ പുറകിലായിരുന്നു. യാത്രയിലെ ഓരോ ചുവടും അയാള്‍ ക്യാമറയിലേയ്ക്ക്‌ പകര്‍ത്തിക്കൊണ്ടിരുന്നു. അതിലായിരുന്നു അയാളുടെ ശ്രദ്ധ. ഞങ്ങള്‍ വഴിയൊക്കെ ശരിയ്ക്കും ആസ്വദിച്ചു. ചാക്കോച്ചന്‍ നന്നായി അതെല്ലാം ബ്ലോഗും. അപ്പോള്‍ നിങ്ങള്‍ക്കും അതൊക്കെ വായിക്കാനാകും. അതുകൊണ്ട്‌ ഞാനാ കാര്യങ്ങളൊന്നും ഇവിടെ എഴുതുന്നില്ല. .
ഞങ്ങള്‍ പാതാളത്തിലെത്തുമ്പോള്‍ നല്ല ഇരുട്ടായിരുന്നു. രാത്രിയായതുകൊണ്ടാണോ അതോ എപ്പോഴും ഇങ്ങനെയാണൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. (ഞങ്ങള്‍ ഇവിടെ ആദ്യമാണല്ലൊ.) മണ്ണെണ്ണവിളക്കുപോലെ എന്തോ ഒന്ന് പാതാളത്തിന്റെ ഗോപുരവാതിലില്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഒരാള്‍ ആ ഗേറ്റിന്‍പടിവാതിലില്‍ നില്‍ക്കുന്നത്‌ ഞാന്‍ ദൂരെ നിന്നേ കണ്ടു. കണ്ട പാടേ അത്‌ മാവേലിയാണെന്ന് എനിയ്ക്ക്‌ മനസ്സിലായി. കഥകളിനടന്റേതുപോലെയുള്ള കിരീടം, തൂങ്ങിയ കുടവയര്‍, ബാലകൃഷ്ണന്റേതുപോലത്തെ കൊമ്പന്‍ മീശ, ഇതൊക്കെപ്പോരെ മാവേലിയെ മനസ്സിലാക്കാന്‍!

"ദേ, മാവേലി", ഞാന്‍ രാവുണ്ണ്യാരെ തോണ്ടിക്കൊണ്ട്‌ പറഞ്ഞു. അദ്ദേഹം നോക്കി. എന്നിട്ടദ്ദേഹം എന്നെ ഒന്ന് ആട്ടി.
"പ്‌ഫ, ടാ, ഇത്‌ ഇവിടുത്തെ കാവല്‍ക്കാരനാ...... കണ്ടില്ലേ..., ആ വെട്ടാത്ത തലമുടിയും ചാടിയ കുടവയറും.... നീ നമ്മുടെ നാട്ടിലെ മാവേലിയുടെ പരസ്യം കണ്ടാണല്ലെ അദ്ദേഹത്തെ മനസ്സിലാക്കുന്നത്‌? എടോ, അതെല്ലാം നമ്മുടെ വിവരക്കേടുകൊണ്ട്‌ വരയ്ക്കുന്നതല്ലേ? മാവേലി ഒരു രാജാവാ, രാജാവ്‌. എന്തൊരന്തസ്സാണെന്നോ അദ്ദേഹത്തെ കാണാന്‍"

കാവല്‍ക്കാരന്‍ ഞങ്ങളെ സൗമ്യതയോടെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ തിരക്കി. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍, എന്തുകൊണ്ടോ, അയാളുടെ മുഖത്തെ പ്രസന്നത മായുന്നത്‌ ഞാന്‍ കണ്ടു. തെല്ലൊരു ഭയം പടരുന്നതും. പിന്നീടങ്ങോട്ട്‌ കള്ളന്മാരോടെന്ന പോലെയായി അയാളുടെ പെരുമാറ്റം.അയാള്‍ ഞങ്ങളുടെ ബാഗെല്ലാം പരിശോധിച്ചു...... ശരീരവും.... കഞ്ചാവോ കള്ളനോട്ടോ കയ്യിലുണ്ടോ എന്നും പരിശോധിച്ചു.

ഒന്നും കണ്ടില്ലെന്നു വന്നപ്പോള്‍ അയാള്‍ ഞങ്ങളെ മാവേലിയുടെ അടുത്തേക്ക്‌ കൊണ്ടുപോയി.
മാവേലി ഇപ്പോഴും അവിടെ രാജാവു തന്നെയാണ്‌. കള്ളവും ചതിയുമില്ലാത്ത രാജ്യവും രാജാവും. ഞങ്ങള്‍ കണ്ട പാതാളീയരെല്ലാം സന്തുഷ്ടരും ആയിരുന്നു. അവിടത്തെ വിശേഷങ്ങള്‍ എല്ലാം ചാക്കോച്ചന്‍ ബ്ലോഗാതിരിക്കില്ല. അതുകൊണ്ട്‌ പോയ കാര്യം മാത്രം പറയാം.

മാവേലി ഞങ്ങളോട്‌ കാര്യങ്ങള്‍ തിരക്കി. ഓണാഘോഷത്തിന്‌ കേരളത്തിലേയ്ക്ക്‌ ക്ഷണിയ്ക്കാന്‍ വന്നതാണെന്ന ഞങ്ങളുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ മ്ലാനത പരത്തി.
എന്ത്‌ കേരളം, ഏത്‌ കേരളം എന്നൊക്കെയായി അദ്ദേഹം.
അദ്ദേഹം ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഇതെന്താണിങ്ങനെയെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. ഞങ്ങള്‍ കേരളീയരുടെ തിരുവോണത്തെക്കുറിച്ചും പൂക്കളത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തോട്‌ പറഞ്ഞു. ഒടുവില്‍ കാര്യങ്ങളെല്ലാം പറഞ്ഞു വന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.

"ഇപ്പോള്‍ കേരളത്തില്‍ ഭരണമൊന്നുമില്ലേ?"
ഉണ്ടെന്നും പുരോഗമനസര്‍ക്കാറാണ്‌ ഭരിക്കുന്നതെന്നും ഞങ്ങള്‍ പറഞ്ഞു.

"ഓഹോ, അങ്ങനെയാണെങ്കില്‍ അവിടെയിപ്പോള്‍ വനിതാസെക്രട്ടറിമാരൊന്നും ഇല്ലായിരിക്കും അല്ലേ?" മാവേലി ചോദിച്ചു.

"ഉണ്ടല്ലോ, ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്തതൊക്കെ ഒരു വനിതാസെക്രട്ടറിയായിരുന്നു." ഞങ്ങള്‍ പറഞ്ഞു.
മാവേലി വീണ്ടും ചോദിച്ചു, "അപ്പോള്‍ മന്ത്രിമാരും പെണ്ണുങ്ങളാണോ?"

"അതെന്താ അങ്ങനെ ചോദിക്കാന്‍?" മുഖം പ്രസന്നമായിക്കൊണ്ടിരുന്ന മഹാബലിയോട്‌ ഞാന്‍ ചോദിച്ചു.
"അല്ലാ, ഈയിടെയായി പഴയതുപോലെ നീലന്‍-ജോസഫ്‌ പോലത്തെ കഥകളൊന്നും കേള്‍ക്കാനേയില്ലല്ലോ." മഹാബലി ചിരിച്ചു.

"അതോ, ഞങ്ങളിപ്പോള്‍ ഒരുപാട്‌ മാറി, കേരളത്തില്‍ ഇപ്പോള്‍ അത്തരം കഥകളൊക്കെ വെറും കേട്ടുകേള്‍വി മാത്രമാണ്‌. ഒരു 'മഹാബലികേരളത്തിന്റെ' പണിപ്പുരയിലാണ്‌ ഞങ്ങളിപ്പോള്‍" ഞങ്ങള്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.


"ഒരാള്‍ ബസ്സിന്റെ ടയറില്‍ കുടുങ്ങിപ്പിടയുമ്പോള്‍ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി ആരും അയാളെ രക്ഷപ്പെടുത്തിയില്ല എന്ന് എവിടെയോ വായിച്ചു. പിന്നീടയാള്‍ മരിച്ചുവത്രെ. അത്‌ കേരളത്തിലല്ലേ നടന്നത്‌? ബലിയുടെ അടുത്ത ചോദ്യം.

"അങ്ങനെയുള്ള തല തിരിഞ്ഞ പിള്ളേര്‍ എവിടെയാ ഇല്ലാത്തത്‌? അതുപോലെയുള്ള ഒരു ചെറുക്കനല്ലേ, പ്രഭോ, അങ്ങയെ പാതാളത്തിലേയ്ക്ക്‌ ചവിട്ടി താഴ്ത്തിയതും. ഇതൊക്കെ ഇനി നമ്മള്‍ പറഞ്ഞിട്ടന്താ കാര്യം." ചാക്കോച്ചനാണത്‌ പറഞ്ഞത്‌.

ഭരണാധിപന്മാരുടെ എക്കാലത്തേയും മാതൃകയായ ആ വിശാലഹൃദയന്‍ തുടര്‍ന്നു, നിങ്ങളല്ലെ ഈയിടെ ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നത്‌? നിങ്ങളല്ലെ പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ചുട്ടുകരിച്ചത്‌? സാക്ഷാല്‍ സരസ്വതിയെയല്ലേ നിങ്ങള്‍ അധിക്ഷേപിച്ചതും ആട്ടിയോടിച്ചതും? ഇതിനൊക്കെ നിങ്ങള്‍ക്കെന്തുണ്ട്‌ പറയാന്‍?

സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ലായിരുന്നു. ഞങ്ങള്‍ വിഷണ്ണരായി നിന്നതേയുള്ളു.

അദ്ദേഹം വീണ്ടും ചോദിച്ചു. കള്ളനോട്ടുണ്ടോ നിങ്ങളുടെ കയ്യില്‍ കുറച്ചെടുക്കാന്‍?
ഞാന്‍ ഇല്ലെന്നു തലയാട്ടി. അതദ്ദേഹത്തിനു തീരെ പിടിച്ചില്ല.

അദ്ദേഹം ചോദിച്ചു. " അപ്പോള്‍ കേരളം മുഴുവന്‍ കള്ളനോട്ടാണെന്നു കേട്ടതോ?"
"അതു ചില പ്രത്യേക വ്യക്തികള്‍ ...."
സംസാരിക്കാന്‍ തുടങ്ങിയ രാവുണ്ണ്യാരെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാവേലി ഞങ്ങളോട്‌ തട്ടിക്കയറി. "അപ്പോള്‍ ATM-ഉകളില്‍ കള്ളനോട്ട്‌ കണ്ടതോ?"

മാവേലി ദേഷ്യപ്പെടുന്നത്‌ എനിക്ക്‌ പുതിയൊരനുഭവമായിരുന്നു.

മിണ്ടാതെ നില്‍ക്കുന്ന ഞങ്ങളോട്‌ മാവേലി ചോദിച്ചു, ഞാന്‍ അവിടെ ഭരിച്ചിരുന്നപ്പോള്‍ ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ? കള്ളപ്പറയോ ചെറുനാഴിയോ അന്നുണ്ടായിരുന്നുവോ?

ഈയിടെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും പിന്നീട്‌ ആ കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ അതിന്റെ ജ്യേഷ്ഠനെ അറസ്റ്റ്‌ ചെയ്തതും നിങ്ങളുടെ കേരളത്തിലല്ലേ? അദ്ദേഹം ഞങ്ങളുടെ വായ മൂടാന്‍ ശ്രമിച്ചു.

"ഫോറെന്‍സിക്‌ ലാബില്‍ നിന്ന് മൂന്ന് CD കൊടുത്തിട്ട്‌ നിങ്ങള്‍ അതിലൊന്നുമാത്രമല്ലേ കോടതിയില്‍ സമര്‍പ്പിച്ചത്‌? ഇത്രമാത്രം കള്ളന്മാരായിപ്പോയില്ലേ നിങ്ങള്‍ ഈ കേരളീയര്‍?" കരുത്തനായ ആ ഭരണാധിപന്‍ ഞങ്ങളെ ചോദ്യം ചെയ്തു.

"പ്രഭോ", ഞാന്‍ പറഞ്ഞു. "അത്‌ ഞങ്ങളുടെ കുഴപ്പമൊന്നുമല്ല, കോടതിക്കറിയാഞ്ഞിട്ടാണ്‌. ഞങ്ങള്‍ ആ മൂന്ന് CDയും ഒരുമിച്ച്‌ ഒരു DVDയിലാക്കിയാണ്‌ കോടതിയില്‍ കൊടുത്തത്‌. ജഡ്ജിയ്ക്കുണ്ടോ CDയെന്നും DVDയെന്നുമുള്ള വ്യത്യാസം?"

എന്റെ ആ വലയില്‍ മാവേലി കുടുങ്ങി. സത്യത്തില്‍ അദ്ദേഹത്തിനും അതിന്റെ വ്യത്യാസമറിയില്ലായിരുന്നു. അതൊക്കെ മക്കള്‍ ITയില്‍ പ്രവര്‍ത്തിക്കുന്ന നമ്മളീ മലയാളികള്‍ക്കല്ലേ അറിയൂ. മാവേലി പിന്നെ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.

കേരളത്തിലിപ്പോള്‍ വികസനം കുറവാണെന്നും വൈദ്യുതിക്ഷാമം മൂലമുള്ള ഇരുട്ടാണ്‌ കള്ളനോട്ടു പരക്കാന്‍ കാരണമെന്നുമൊക്കെ ഞങ്ങള്‍ ഒരുവിധം പറഞ്ഞു നിര്‍ത്തി.

വികസനത്തിനായി അമേരിക്കയില്‍ നിന്ന് ഇന്ധനം കൊണ്ടുവരുന്ന കാര്യവും ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെടുകയും കേരളത്തില്‍ നിന്നു വന്നവര്‍ക്ക്‌ അനുവദിച്ച സമയം തീരാറായെന്ന് ചക്രവര്‍ത്തിയെ ഉണര്‍ത്തിക്കുകയും ചെയ്തു.

മാവേലി തലയൊന്നു ചൊറിഞ്ഞു. ഇവരോടെന്തു പറയണം എന്നാലോചിച്ചതാകണം.

മാവേലിയുടെ കാലത്തെന്നപോലെ മനുഷ്യരെ ഒരുപോലെ കാണാനുള്ള സംരംഭങ്ങള്‍ തുടങ്ങിവച്ച കാര്യവും ഞങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.

അതെന്തൊക്കെയാണ്‌ പുതിയ പദ്ധതികള്‍? മാവേലി ആശ്ചര്യപ്പെട്ടു.

മദ്രസകളിലെ എല്ലാവര്‍ക്കും ശമ്പളം, എല്ലാ മുസ്ലിം കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ്‌, ഹജ്ജ്‌ കര്‍മ്മം അനുഷ്ഠിക്കാന്‍ സഹായധനം, അവര്‍ക്കായി കൂടുതല്‍ നിയോജകമണ്ഡലങ്ങള്‍, ഇതിനൊന്നും അര്‍ഹതയില്ലാത്തവര്‍ക്ക്‌ BPL-കാര്‍ഡുകള്‍ വഴി ചുരുങ്ങിയ പൈസയ്ക്ക്‌ അരി-സാധനങ്ങള്‍, കേരളീയരെ നക്കിത്തുടയ്ക്കുന്ന KSFE-ക്ക്‌ ഇന്ത്യയിലും പുറത്തും ബ്രാഞ്ചുകള്‍, ക്രിസ്തുമതത്തിലേക്കു മാറുന്ന ഹരിജനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന, ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്ക്‌ സഹായധനം എന്നിങ്ങനെ നിരവധി പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കമിട്ടതായി ഞങ്ങള്‍ മാവേലിയെ ബോധ്യപ്പെടുത്തി.

"കര്‍ത്താവിന്റെ മണവാട്ടിമാരെ ബലാത്സംഗം ചെയ്തുകൊല്ലുന്നതാണോ മാവേലി കേരളത്തില്‍ ഇട്ടേച്ചുപോയ സംസ്ക്കാരം? പ്രഹ്ലാദപൗത്രന്‍ ചോദിച്ചു.

ഞാനാകെ അന്തം വിട്ടുപോയി. എന്തൊക്കെയാണ്‌ ഇദ്ദേഹം ചോദിക്കുന്നത്‌. എവിടുന്നു കിട്ടി ഇദ്ദേഹത്തിനിത്തരം വാര്‍ത്തകള്‍.

"പ്രഭോ, അങ്ങ്‌ ആകെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്ക്യാണ്‌. ഏതോ കുബുദ്ധികള്‍ പറഞ്ഞുപരത്തുന്നതാണിതൊക്കെ. ഇല്ല, ഞങ്ങള്‍ കേരളീയര്‍ അത്തരക്കാരല്ല, ഞങ്ങള്‍ കര്‍ത്താവിന്റെയും മണവാട്ടിമാരുടെയും കിടപ്പറയിലേക്ക്‌ ഒളിഞ്ഞുനോക്കാറുപോലുമില്ല, പിന്നെയാണോ ബലാത്സംഗത്തിന്റെ കാര്യം?" ഞാന്‍ ശബ്ദം താഴ്ത്തി മൊഴിഞ്ഞു.

"അത്തരം കാര്യങ്ങളിലൊക്കെ കേരളീയര്‍ വളരെ ഡീസെന്റാണ്‌." ചാക്കോച്ചന്‍ പറഞ്ഞു. "ചിലരുണ്ട്‌, മുറിക്കുള്ളില്‍ ഒളിക്യാമറ പിടിപ്പിച്ച്‌ പലതും റെക്കോഡ്‌ ചെയ്യുന്നവര്‍; പക്ഷെ അതിലൊന്നും കേരളീയര്‍ ഇല്ല. അതെല്ലാം അങ്ങ്‌ വടക്ക്‌ പാര്‍ലമെന്റേറിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളാണ്‌,... പൈസയ്ക്കുവേണ്ടി..... ഞങ്ങള്‍ പണത്തിനുവേണ്ടി അത്രയൊന്നും ചീപ്പാവാറില്ല." ചാക്കോച്ചന്‍ പറഞ്ഞവസാനിപ്പിച്ചു.

"മരണത്തിനു മുമ്പ്‌ അരൂപ എന്ന കന്യാസ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിരുന്നു എന്നല്ലേ പത്രവാര്‍ത്ത, അതിനെക്കുറിച്ച്‌ നിങ്ങള്‍ക്കൊന്നും പറയാനില്ലേ?" പാതാളരാജന്‍ ചോദ്യം തുടരുകയാണ്‌.

രാവുണ്ണ്യാര്‌ തനിക്കറിയാവുന്ന കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞു.
"മഹാരാജന്‍, അതിലെന്താണൊരു തെറ്റ്‌? മണവാട്ടിമാര്‍ക്കെന്താ ലൈംഗികബന്ധം പാടില്ലെന്നുണ്ടോ? മരണത്തിനു തലേ രാത്രിയില്‍ കര്‍ത്താവ്‌ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അതിലും തെറ്റില്ല; കന്യാസ്ത്രീകളുടെ മണവാളനല്ലേ കര്‍ത്താവ്‌?"

രാവുണ്ണ്യാരുടെ ഉത്തരം ശരിയായില്ലേ എന്നെനിയ്ക്കൊരു ശങ്ക തോന്നി. അതുകൊണ്ട്‌ "പ്രതിശ്രുതവധുവെ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ" എന്ന് വയലാര്‍ പാടിയ കാര്യം ഞാന്‍ ഉദ്ധരിച്ചു. നാടുവാഴികളോടൊക്കെ പറയുന്നതിന്‌ എന്തിന്റെയെങ്കിലും പിന്‍ബലവും വേണ്ടേ?

ഛെ, ഛെ, നിങ്ങള്‍ കര്‍ത്താവിനെയും ദുഷിക്കുന്നോ? പരമഭക്തനായ മാവേലി ക്രുദ്ധനായി.

"ഞങ്ങള്‍ മലയാളികള്‍ ആരേയും ദുഷിക്കാറില്ല. ഭഗവാന്‍ കൃഷ്ണന്‌ 16008 ഭാര്യമാരുണ്ടായിരുന്നുവെന്നല്ലേ ജനസംസാരം. പിന്നെ കര്‍ത്താവിനു മാത്രമെന്താണിതിനിത്ര അയിത്തം? അദ്ദേഹവും മനുഷ്യരൂപം തന്നെയായിരുന്നുവല്ലോ എടുത്തത്‌! മാത്രമല്ല, ലോകത്തൊട്ടാകെയുള്ള കന്യാസ്ത്രീകളായ കന്യാസ്ത്രീകളെല്ലാം കര്‍ത്താവിന്റെ മണവാട്ടിമാരാണു താനും. കര്‍ത്താവിനുമില്ലേ തന്റെ പെണ്ണുങ്ങളോട്‌ ചില ഉത്തരവാദിത്തങ്ങളൊക്കെ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"അപ്പോള്‍ ഈ ആത്മഹത്യ ദൈവത്തിന്റെ കളിയാണ്‌ എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്‌? ദൈവം എന്തിനാ കന്യാസ്ത്രീകളെ കൊല്ലുന്നത്‌?" മാവേലി വീണ്ടും ചോദിച്ചു.

"അതിപ്പോള്‍ ദൈവം കൊല്ലണമെന്നില്ലല്ലോ. അവര്‍ ആത്മഹത്യ ചെയ്യാന്‍ എന്തെല്ലാം കാരണങ്ങള്‍ കാണും.  മാനഹാനി ഭയന്ന് അവര്‍ ആത്മഹത്യ ചെയ്യാനൊരു സാദ്ധ്യത ഞാന്‍ കാണുന്നു. അതല്ലെങ്കില്‍ കൃഷിനാശം കൊണ്ടായിക്കൂടേ?" ചാക്കോച്ചന്‍ ആണ്‌ അത്‌ പറഞ്ഞത്‌.

"ശരിയാണ്‌, ചാക്കോ മാഷ്‌ പറഞ്ഞതുതന്നെയാകാം കാരണം." രാവുണ്ണ്യായര്‍ ചാക്കോച്ചനെ പിന്താങ്ങി.

മാവേലി ഞങ്ങളെ രൂക്ഷമായി ഒന്നു നോക്കി. കള്ളന്‌ കഞ്ഞി വച്ചവരല്ലേ നിങ്ങള്‍ എന്നു ചോദിക്കുന്നതുപോലുണ്ടായിരുന്നൂ ആ നോട്ടം.

പെട്ടെന്ന് സൈറണ്‍ മുഴങ്ങി. ഞങ്ങള്‍ക്കനുവദിച്ച സമയം പൂര്‍ണ്ണമായും തീര്‍ന്നിരുന്നു.

പാതാളത്തിലെ ആ സാര്‍വ്വഭൗമന്‍ ആക്രോശിച്ചു.
"നിങ്ങളുടേത്‌ കേരളമല്ല, കരാളമാണ്‌, നിങ്ങള്‍ മലയാളികളല്ല, കൊലയാളികളാണ്‌. നിങ്ങള്‍ക്ക്‌ പോകാം. ഒരു കാര്യം ഓര്‍ത്തോളൂ, ഇല്ല്യ, ഇനി ഞാന്‍ കേരളത്തിലേക്കില്ല"

അദ്ദേഹത്തിന്റെ പുരികങ്ങള്‍ കനക്കുന്നതും ദംഷ്ട്രങ്ങള്‍ വളയുന്നതും ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. ആ ആസുരമായ രൂപം കണ്ടപ്പോള്‍ പട്ടാളക്കാരനായ ഞാന്‍ പേടിച്ച്‌ പിന്മാറി. ഇദ്ദേഹം ഒരു അസുരചക്രവര്‍ത്തിയാണല്ലോ എന്ന ചിന്ത എന്നിലുണ്ടായി. മാവേലിയുടെ കണ്ണില്‍നിന്നുതിര്‍ന്ന തീപ്പൊരിയില്‍ നിന്ന് മൂന്ന് ഭീകരരൂപങ്ങളുടലെടുത്തു. അവ ഞങ്ങളെപ്പിടിച്ച്‌ കേരളത്തിലേക്കിട്ടു.
************************************************************
വേച്ചുവേച്ച്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്‌ കേരളമെന്ന അസുരരാജ്യത്തെക്കുറിച്ചായിരുന്നു. തൊട്ടുപുറകെയുള്ള ചാക്കോച്ചന്റെ കാര്യമായിരുന്നു സങ്കടം.. മലര്‍പ്പൊടിക്കാരന്റെ കുടം പോലെ പൊടിഞ്ഞിരുന്നൂ അയാളുടെ ബ്ലോഗുള്ള ക്യാമറ.