2012, ഏപ്രിൽ 22, ഞായറാഴ്‌ച

പ്രതീക്ഷ

ജീവിതത്തെക്കുറിച്ചു പറയുമ്പോൾ മൂന്നു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുക. ജീവിയ്ക്കാനാവശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അതെന്ന് അബദ്ധവശാൽ ഇതാരെങ്കിലും വായിക്കാനിടയായാൽ ധരിച്ചേക്കും. അതല്ല, ജീവിച്ചിരിക്കാനാവശ്യമായ 3 കാര്യങ്ങളാണ് ഞാൻ ഓർക്കുക. അത് ഇത് മൂന്നുമല്ല. ചെയ്യാനെന്തെങ്കിലും, സ്നേഹിയ്ക്കാനെന്തെങ്കിലും, പ്രതീക്ഷിക്കാനെന്തെങ്കിലും എന്നിവയാണെന്റെ മനസ്സിൽ ഓടിയെത്തുന്ന  ആ 3 കാര്യങ്ങൾ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം. ചെയ്യാൻ ജോലിയൊന്നുമില്ലാത്ത എത്രപേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! സ്നേഹിക്കാനാരുമില്ലാതെ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! പക്ഷേ................. പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ ജീവിച്ചിരിക്കുക അസാദ്ധ്യം. ജീവിതത്തിൽ പ്രതീക്ഷ അറ്റവർ എന്തു ചെയ്യുന്നു എന്നൊന്നും ഞാനിവിടെ എഴുതേണ്ടതില്ല!

"പ്രതീക്ഷ" എന്നു പറയുമ്പോൾ എന്തൊക്കെയാണ് മനസ്സിലോടി എത്തുന്നത്!?

 നെയ്യാറ്റിൻകരയിൽ ഇരുമുന്നണിയ്ക്കും വിജയപ്രതീക്ഷ..................

പഴയ ആ കാലം ഇനി വരില്ലെങ്കിലും "പ്രതീക്ഷ" കൈവിടാതെ ഉള്ള മുന്നോട്ടുള്ള പ്രയാണം............

കർഷകർക്ക് പ്രതീക്ഷ നൽകാത്ത ബജറ്റ് .........

വിപണിയുടെ പ്രതീക്ഷ...........

മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാത്ത മക്കൾ..........

അമിത പ്രതീക്ഷ, ഏക പ്രതീക്ഷ, ഒരു ചെറിയ പ്രതീക്ഷ, വലിയ പ്രതീക്ഷ, അവസാന പ്രതീക്ഷ, . . . . . . . . . . . . . . . . . . . . . . . .

പ്രതീക്ഷകൾ പല വിധത്തിലാണ്, അവ അവസാനിക്കുന്നില്ലേയില്ല.

ചെറുപ്പത്തിൽ എനിയ്ക്കും ഉണ്ടായിരുന്നിരിക്കാം പ്രതീക്ഷകൾ. അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ! പക്ഷേ പണ്ടത്തെ ആ പ്രതീക്ഷകളൊന്നും ഇപ്പോൾ മനസ്സിലില്ല. വലിയ ജോലി........ സുന്ദരിയായ ഭാര്യ....... എയർ കണ്ടീഷൻ ചെയ്ത വലിയ ബംഗ്ലാവ്,........  ചലിക്കുന്ന കൊട്ടാരം പോലത്തെ കാറ്........... ഇതൊക്കെ, ഒരു പക്ഷേ, ഞാനും അന്ന് പ്രതീക്ഷിച്ചിരിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം കൂടാതെ പ്രതീക്ഷിക്കാമെന്നതുകൊണ്ടും പ്രതീക്ഷിക്കാൻ വാറ്റും നികുതിയും ഒന്നും വേണ്ടാത്തതുകൊണ്ടും പ്രതീക്ഷകളുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്.  പകൽക്കിനാവുകളിൽ പ്രതീക്ഷകളെയും പ്രതീക്ഷിച്ചിരിക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും പ്രതീക്ഷ ഫലവത്താകുക എന്നത് എളുപ്പമല്ല എന്നാണ് പക്ഷേ ജീവിതം പഠിപ്പിച്ചത്.  പ്രതീക്ഷിച്ചത് ഓരോന്നും ഫലവത്താകാതെ പോകുന്നത് അറിയുമ്പോഴും പുതിയ പുതിയ പ്രതീക്ഷകൾ മനസ്സിൽ ചേക്കേറുന്നത് കാരണം ജീവിച്ചിരിക്കാനുള്ള ചോദന മനസ്സിലും ജീവിതത്തിലും അനുസ്യൂതം നിലനിന്നു. ഒടുവിൽ ജീവിതം വർഷങ്ങളുടെ അർദ്ധസെഞ്ച്വറി പിന്നിട്ടപ്പോഴാണ് പ്രതീക്ഷകൾ എല്ലാം ചാപിള്ളകൾ ആയിരുന്നെന്നും പ്രതീക്ഷിക്കുന്നതിൽ ഇനി അർത്ഥമില്ലെന്നും പ്രതീക്ഷിക്കാനിനി ഒന്നുമില്ലെന്നും ഉള്ള വലിയ സത്യം മനസ്സിനെ ഗ്രഹിച്ചത്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നിട്ടും ഇതായിപ്പോയല്ലോ എന്റെ ഗതി എന്ന് ഞാൻ വ്യാകുലപ്പെട്ടു. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു മകളുണ്ടായിരുന്നെങ്കിൽ അവൾക്ക് പ്രതീക്ഷ എന്ന് പേരിടാമായിരുന്നെന്നും എങ്കിൽ എപ്പോഴും മനസ്സിലും ജീവിതത്തിലും പ്രതീക്ഷ ഉണ്ടാകുമായിരുന്നെന്നും ഉള്ള ഒരു ആശയം എന്റെ മനസ്സിലുദിച്ചത്. അപ്പോൾ ഇനി ഒരു മകൾക്കുള്ള ബാല്യം എനിക്കില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ആൺകുട്ടികൾക്ക് പ്രതീക്ഷ എന്നു പേരിടാൻ പറ്റാത്തതിലെ അനൗചിത്യം അന്നെന്നെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോഴാണ് ഭാര്യയുടെ പേര് പ്രതീക്ഷ എന്നാക്കിയാലോ എന്ന് ഞാൻ ഗൗരവമായി ചിന്തിച്ചത്. പക്ഷേ മദ്ധ്യവയസ്സ് കഴിഞ്ഞ, ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെ പേര് പ്രതീക്ഷ എന്നാക്കുന്നതിലെ അപാകത ഞാൻ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാൻ ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു മലയാളത്തിൽ ബ്ലോഗുകൾ പ്രചുരപ്രചാരം നേടിയതും മലയാളികളെല്ലാം ബ്ലോഗർമാരായതും. കൊടകരപുരാണങ്ങളെല്ലാം ബൂലോകത്ത് കത്തി നിൽക്കുന്ന കാലം........... ബ്ലോഗിന്റെ രൂപത്തിലാണ് അപ്പോൾ പ്രതീക്ഷ എന്നെ ചുറ്റിപ്പിടിച്ചത്. **ചുള്ളന്മാരെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭരാക്കാമെന്ന നിർദ്ദോഷമായ നിർദ്ദേശം മനസ്സിൽ സ്വയം പൊന്തി വന്നപ്പോൾ അതിലടങ്ങിയ വങ്കത്തം മനസ്സിലാകാതെ ആൾരൂപത്തിന്റെ വേഷം കെട്ടി, അടങ്ങാത്ത പ്രതീക്ഷയോടെ, ബ്ലോഗ് തുടങ്ങിയതും ബൂലോകത്ത് **പട്ടിണി കൂടാതെ കഴിയാനുള്ള ഒരു ദിവസം ഒന്നെന്ന കമന്റ് പോലും കിട്ടാതെ പ്രതീക്ഷ എന്നോട് വിട പറഞ്ഞപ്പോൾ ഞാൻ ബ്ലോഗിനോടും വിട പറഞ്ഞതും ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യത്തിനൊരു ഉത്തരവും കിട്ടാത്തവണ്ണം പ്രതീക്ഷകൾ എന്നെ കൈവിട്ടപ്പോഴാണ് ഒടുവിൽ ഞാൻ കേരളം വിടാനായി ഡൽഹിക്കുള്ള വിമാനവും പ്രതീക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലിരുന്നത്. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയതിനാലാവാം ആ പ്രതീക്ഷ എന്തായാലും സഫലമാവുകയും ഞാൻ ഉത്തരേന്ത്യയിൽ കാലു കുത്തുകയും ചെയ്തു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ഉത്തരപ്രദേശിലെ നോയ്ഡയിലേക്ക് കാറിൽ പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല മരണമില്ലാത്ത പ്രതീക്ഷകളുടെ പറുദീസയിലേക്കാണ് ഞാൻ പോകുന്നതെന്ന്.

അടുത്ത ദിവസം ബസ്സ് കാത്തു നിൽക്കുമ്പോൾ എനിയ്ക്ക് വലിയൊരു കാര്യം മനസ്സിലായി... ഇവിടെ, ഭാരതത്തിന്റെ ഈ ഹൃദയഭൂമിയിൽ, ബസ്സ് കാത്തു നിൽക്കുന്നതു പോലും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നത് ആയിരുന്നു അത്. നോയ്ഡയിലെ പൊള്ളുന്ന വെയിലിൽ ബസ്സ് കാത്ത് മണിക്കൂറുകൾ നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  "യാത്രിയോം, ധ്യാൻ ദേ, ബസ് ഏക് ഖണ്ടേ കീ ദേരീ സെ ചൽ രഹീ ഹെ, കൃപയാ ബസ് കേ ലിയേ പ്രതീക്ഷാ കീജീയേ; ആപ്കീ അസുവിധാ കേലിയേ ഹമേം ഖേദ് ഹെ!" എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നത് ഞാൻ അവിടെ നിന്നുകൊണ്ട് പ്രതീക്ഷാപൂർവ്വം കേട്ടു. എന്റെ പുതിയ ജീവിതത്തെപ്പറ്റി വീട്ടിലേക്കൊരു എഴുത്ത് സ്പീഡ്പോസ്റ്റ് ആയി അയക്കാൻ നോയ്ഡയിലെ പോസ്റ്റ് ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ, ക്യൂ നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതായി എനിയ്ക്ക് സ്വയം ബോദ്ധ്യമാവുകയുണ്ടായി. ഏത് കൗണ്ടറിലാണ് സ്പീഡ്പോസ്റ്റ് എടുക്കുക എന്ന് അവിടത്തെ എൻക്വയറിയിൽ ചോദിച്ചപ്പോൾ 'വോ ലംബീ ലയിൻ കേ പീച്ചേ പ്രതീക്ഷാ കരോ' എന്നാണൊരാൾ എന്നെ ഉപദേശിച്ചത്. പോസ്റ്റൽ ക്ലാർക്ക് വളരെ പതുക്കെ ജോലി ചെയ്തതിനാൽ ക്യൂവിൽ എനിയ്ക്ക് ധാരാളം നേരം പ്രതീക്ഷ കൈ വിടാതെ നിൽക്കാനായി. എന്തിനധികം പറയുന്നു, ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചതു പോലും പ്രതീക്ഷ കൈ വിട്ടില്ല. "ആപ് കീ കോൾ പ്രതീക്ഷാ മേം രഖാ ഹെ' എന്നാണ് ഒരു കിളിമൊഴി എന്റെ ഫോണിലൂടെ മൊഴിഞ്ഞത്. ഫോൺ വിളിയ്ക്ക് പോലും പ്രതീക്ഷയായാലുള്ള സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!!

പ്രതീക്ഷകൾക്ക് വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യ എന്ന് പിന്നീടുള്ള ആഴ്ചകളും മാസങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി.  ചുവപ്പുനാടയിൽ കുടുങ്ങി മലയാളിയെ നിരാശനാക്കുന്ന കാര്യങ്ങൾക്ക് വരെ ഇവിടെ പ്രതീക്ഷ ബാധകമാണെന്ന് ഞാൻ ഓഫീസുകളിൽ നിന്ന് മനസ്സിലാക്കി.  നാട്ടിലേക്ക് പോകാനായി ഒരു റെയിൽവേ ടിക്കറ്റെടുക്കാമെന്ന് കരുതി സ്റ്റേഷനിൽ പോയപ്പോഴല്ലേ അറിയുന്നത് അവിടെ പ്രതീക്ഷിക്കാൻ മാത്രമായി ഒരു ആലയമുണ്ടെന്ന്. അതിന്റെ പേരത്രേ പ്രതീക്ഷാലയം എന്ന്.... എത്ര നേരം വേണമെങ്കിലും അവിടെ പ്രതീക്ഷിച്ചിരിക്കാം എന്നതത്രേ ഈ പ്രതീക്ഷാലയങ്ങളുടെ പ്രത്യേകത. നമ്മുടെ നാട്ടിലൊക്കെ അനാഥാലയം, വൃദ്ധസദനം എന്നൊക്കെയേ ഞാൻ കേട്ടിട്ടുള്ളു. പ്രതീക്ഷാലയങ്ങളിൽ എത്ര നേരം വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം എന്ന അറിവ് എന്നിൽ മറ്റൊരു പ്രതീക്ഷയും ഉണർത്തി. നാട്ടിലെ മക്കൾ നോക്കാത്ത വൃദ്ധനും വൃദ്ധയും വൃദ്ധാലയങ്ങളിൽ പോയി നരകിക്കുന്നതിലും നല്ലതല്ലേ ഉത്തരേന്ത്യയിലെ ഈ പ്രതീക്ഷാലയങ്ങളിൽ വന്ന് പ്രതീക്ഷിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രതീക്ഷ. ഇവിടത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റാൻഡുകളിലും പ്രതീക്ഷാലയമുണ്ടെന്നത് പ്രതീക്ഷയ്ക്ക് തികച്ചും വക നൽകുന്ന ഒന്നാണ്.  ഞാൻ ഈയിടെ നടത്തിയ കാശിയാത്രക്കിടെ വഴിയിൽ കണ്ട ഒരു പ്രതീക്ഷാലയത്തിന്റെ ചിത്രം ഞാനിവിടെ കൊടുത്തിട്ടുണ്ട്.  അതിൽ സൂക്ഷിച്ചു നോക്കിയാൽ പ്രതീക്ഷാലയ് എന്നെഴുതി വച്ചിരിക്കുന്നത് കാണാം.

  ആളും അർത്ഥവും ഇല്ലാതെ അടഞ്ഞു കിടക്കുന്ന ഇതു പോലുള്ള പ്രതീക്ഷാലയങ്ങൾക്ക് ഇത്തിരി ആളും അനക്കവും വേണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണമെന്ന് എനിയ്ക്ക് തോന്നി. സമൂഹത്തിനായി എനിയ്ക്കും നല്ലതെന്തെങ്കിലും ചെയ്യാവുന്നതല്ലേ? അതുകൊണ്ട് കാലനുപോലും വേണ്ടാത്ത വൃദ്ധജനങ്ങളെയെല്ലാം ഇങ്ങോട്ടേയ്ക്ക്, ഇവിടത്തെ പ്രതീക്ഷാലയങ്ങളിലേയ്ക്ക്,  ക്ഷണിച്ചാലോ എന്നാണിപ്പോഴെന്റെ ചിന്ത മുഴുവനും............

                                                            x x x x x x x x x x

** ബൂലോഗത്തു നിന്നും കടമെടുത്ത വാക്കുകളും പ്രയോഗങ്ങളും

2012, മാർച്ച് 30, വെള്ളിയാഴ്‌ച

പർദ്ദ

വീടിനും വീട്ടുകാർക്കും വേണ്ടി ഹോമിക്കപ്പെട്ടതാണല്ലോ വീട്ടമ്മമാരുടെ ജീവിതം! ഉടുത്തൊരുങ്ങി, പുറത്തിറങ്ങി നടക്കാനൊരു അവസരവും സ്വന്തമായി ഒരു വരുമാനവും തരുന്ന തരത്തിലുള്ള ഒരു തൊഴിലില്ലാത്തവരെയാണല്ലോ നാം പൊതുവേ വീട്ടമ്മമാരെന്നു പറയുന്നത്. വീടെന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്നതാണ് അവരുടെ പകലുകൾ. ഇനി ഭർത്താവ് ഉദ്യോഗസ്ഥനും കൃത്യസമയത്ത് ഓഫീസിലെത്തുന്നവനും ആണെങ്കിൽ വീട്ടമ്മയ്ക്ക് തന്റെ പകലുകൾ നേരത്തേ തുടങ്ങേണ്ടതും ഉണ്ട്. പിന്നീടങ്ങോട്ട് സന്ധ്യ വരെ പകലിനെ തള്ളി നീക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അയൽവാസികൾ അന്യഭാഷക്കാരും ദേശക്കാരുമാണെങ്കിൽ പിന്നത്തെ കാര്യം ഒട്ടും പറയുകയും വേണ്ട. ന്യൂസ്പേപ്പറും സീരിയലുമൊക്കെയായി ഒന്നോ രണ്ടോ മണിക്കൂറൊക്കെ ചെലവാക്കാമെങ്കിലും അതു കൊണ്ടു തീരുന്നതല്ലല്ലോ പകലിന്റെ നീളം. അതുകൊണ്ടൊക്കെയായിരിക്കാം വീടൊന്നു മോടി പിടിപ്പിക്കണമെന്ന് എന്റെ ഭാര്യക്ക് തോന്നിയത്. അങ്ങനെയാകുമ്പോൾ വിരസമായ പകലുകൾ കുറച്ചെങ്കിലും നീങ്ങിക്കിട്ടും എന്നവൾ കരുതിയിരിക്കാം. അങ്ങനെയാണ് കുറച്ച് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിൽ പോകാൻ കൂട്ട് പോകണമെന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞത്. പക്ഷേ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കാൻ നേരം കിട്ടാതെ ഓഫീസ് കാര്യങ്ങൾക്ക് ഓടി നടക്കുന്ന എനിയ്ക്ക് അവളുടെ ആ ആഗ്രഹം നടത്തിക്കൊടുക്കാനൊന്നും ആയില്ല. ഈ ശനിയാഴ്ചയാകട്ടെ, അടുത്ത അവധിദിവസത്തിലാവട്ടെ എന്നെല്ലാം ഓരോ ഒഴികഴിവ് പറഞ്ഞ് വീട് മോടിപ്പെടുത്താനുള്ള അവളുടെ മോഹം ഞാൻ നീട്ടിനീട്ടിക്കൊണ്ടു പോയി. അതിലിടയ്ക്ക് ശൈത്യകാലം തുടങ്ങുകയും കമ്പിളി പുതച്ച് ഭാര്യ വീട്ടിലിരിക്കാൻ തുടങ്ങുകയും ചെയ്തു. ഉത്തരപ്രദേശിലെ തണുപ്പ് ഉത്തരപ്രദേശിൽ താമസിച്ചവർക്കല്ലേ അറിയൂ? അസഹ്യമായ ആ തണുപ്പ് കാരണം അവൾ പിന്നെ പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങാനോ മെനക്കെട്ടില്ല.

തണുപ്പ് മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നതിലിടയ്ക്ക് അവൾ വീണ്ടും അവളുടെ ആഗ്രഹം പുറത്തെടുത്തു. വീട് മോടിയാക്കാനുള്ള സാധനങ്ങൾ വാങ്ങാനായി പിന്നത്തെ ശ്രമം. പക്ഷേ, പുറത്ത് പോകാൻ എന്റെ സഹായം അവൾ അഭ്യർത്ഥിച്ചില്ല; തണുപ്പ് മാറുന്നതിലിടയ്ക്ക് അവൾ കുറച്ച് അയൽവാസികളുമായി സമ്പർക്കം സ്ഥാപിച്ചിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഇനി എന്തെങ്കിലും അത്യാവശ്യത്തിന് അവരുടെ കൂടെ പുറത്ത് പോകാവുന്നതേ ഉള്ളൂ എന്ന് ഞാനവളെ പ്രോത്സാഹിപ്പിച്ചു. തണുപ്പ് പോലെയോ അതിലധികമോ അസഹ്യമാണ് ഇവിടത്തെ ചൂട് എന്നറിയാവുന്ന ഞാൻ, “എങ്കിൽ പിന്നെ പുറം പൊള്ളുന്ന ചൂട് തുടങ്ങുന്നതിനു മുമ്പ് വേണ്ടതൊക്കെ പോയി വാങ്ങിക്കൂടെ” എന്ന് പച്ചക്കൊടി കാട്ടുകയും ചെയ്തു.

ഒരു ദിവസം ഞാൻ ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോൾ കട്ടിലിൽ നിറയെ പുതിയ തുണിയും മറ്റു കുണ്ടാമണ്ടികളും വാരി വലിച്ചിട്ടിരിക്കുന്നത് കണ്ടു. എല്ലാം അവൾ അന്ന് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടു വന്നതാണ്. കട്ടിലിൽ കിടക്കുന്ന സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 'ഞാൻ നാലു പർദ്ദയും വാങ്ങി' എന്നവൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോകുക തന്നെ ചെയ്തു. അവൾ പോയി പർദ്ദ വാങ്ങുമെന്ന് സ്വപ്നേപി പ്രതീക്ഷിച്ചതല്ലെങ്കിലും ഞാൻ അവളോട് മോശമായൊന്നും പറഞ്ഞില്ല. അവൾ ചെയ്തതിനെ ചോദ്യം ചെയ്യുന്നത് അവൾ ഇഷ്ടപ്പെടില്ലെന്നും അപ്രിയമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവളുടെ മൂഡ് ശരിയാകാൻ ഒരാഴ്ചയെങ്കിലും എടുക്കും എന്നും അറിയുന്ന ഞാൻ അവളെ നോക്കി വെറുതെ ഒരു വിഡ്ഡിച്ചിരി ചിരിച്ചതേയുള്ളു. പൊതുജനങ്ങളിൽ നിന്നുള്ള പരാതി കൂടാതെ തൊടാനും പിടിക്കാനും ആകപ്പാടെ ഉള്ള ഒരു പെൺതരിയാണല്ലോ ഇത് എന്ന അറിവ് നിശ്ശബ്ദനായിരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ അമ്മയെ ചുറ്റിയും വലുതായാൽ ഭാര്യയെ ചുറ്റിയും ആണ് പുരുഷന്റെ ജീവിതം എന്നറിയുന്ന ഞാൻ ഭാര്യയെ മുഷിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന കാരണവും അതിനായി കണ്ടെത്തി. കടുത്ത വേനലല്ലേ വരുന്നത്, വെയിൽ കൊണ്ടാൽ ദേഹം കരുവാളിച്ചു പോകില്ലേ? അതുകൊണ്ട് വെയിലിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം അവൾ പർദ്ദ വാങ്ങിയത് എന്ന് ഞാൻ ചിന്തിച്ചു. എന്നാലും നാലു പർദ്ദ വാങ്ങിയതിന്റെ പൊരുൾ എനിയ്ക്കൊട്ടും മനസ്സിലായില്ല. അതെന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. അല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊന്നും പ്രതീക്ഷിച്ച പോലെ നടക്കാറില്ല. രണ്ടെണ്ണം അവൾക്കും ബാക്കി ഓരോന്നും കുട്ടികൾക്കും ആയിരിക്കുമെന്നും ഞാൻ സമാധാനിച്ചു. എന്തായാലും പർദ്ദ എവിടെ എന്നു ചോദിക്കാനോ അതെടുത്തു നോക്കാനോ എന്റെ മനസ്സെന്നെ അനുവദിച്ചില്ല. ഇത്രയും കാലം കുളിച്ച് കുറി തൊട്ട് നടന്നിരുന്ന ഇവൾ ഇനി പർദ്ദ ഇട്ട് നടക്കുന്ന കാര്യം എനിയ്ക്ക് ചിന്തിക്കാനേ ആയില്ല. ഇനി പർദ്ദയിട്ട അവളുടെ കൂടെ നടക്കുമ്പോൾ ഏതോ ഉമ്മച്ചിയേയും കൂട്ടി നടക്കാനാണ് ഇവൻ ഉത്തരേന്ത്യയിൽ കൂടിയിരിക്കുന്നതെന്ന് എന്നെ അറിയുന്നവരാരെങ്കിലും സംശയിക്കില്ലേ എന്ന ചിന്തയും എന്റെ മനസ്സിലുണ്ടായി.  പുറത്ത് പോകുമ്പോൾ സാരിക്കൊത്ത ബ്ലൗസും ബ്ലൗസിനൊത്ത മാലയും മാലയ്ക്കൊത്ത കമ്മലും കമ്മലിനൊത്ത ഹെയർപിന്നും ധരിയ്ക്കുന്ന അവൾ ഇനി പർദ്ദ ഇടുമ്പോൾ ഇതൊക്കെ എന്തു ചെയ്യുമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താണ് പിറുപിറുക്കുന്നതെന്ന അവളുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ കുളി മുറിയിലേക്ക് നടന്നു. തല പുകയുമ്പോൾ സ്വസ്ഥമായി ഇരിക്കാവുന്ന ഒരേ ഒരു സ്ഥലമാണത്. സ്വസ്ഥമായി ഇരിക്കാൻ മാത്രമല്ല, പുക വലിക്കുക, കാർക്കിച്ചു തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങി പബ്ലിക്ക് ആയി ചെയ്താൽ പോലീസ് പിടിക്കാവുന്ന പല കാര്യങ്ങളും പിഴ കൂടാതെ ചെയ്യാവുന്ന ഒരു സ്ഥലം കൂടിയാണിത്. ഗാനഗന്ധർവ്വനാണെന്ന ഭാവത്തിൽ എത്ര എത്ര പ്രണയഗാനങ്ങൾ ഞാനീ കുളിമുറിയിലിരുന്ന് പാടിയിട്ടുണ്ടെന്നോ?

പിന്നീടുള്ള ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതും വീട്ടുകാരോട് പർദ്ദ വാങ്ങിയ കാര്യം പറഞ്ഞ് മിനിറ്റുകളോളം സംസാരിക്കുന്നതും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതും എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം എന്റെ കഥയില്ലായ്മയായി കരുതി ഞാൻ മിണ്ടാതെ നടന്നതേയുള്ളു. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് സംസാരിക്കാൻ ഗഹനമായ വിഷയങ്ങളൊന്നും വേണ്ടല്ലോ എന്ന കാര്യം എന്റെ മനസ്സിൽ തേട്ടി വന്നു. പർദ്ദ വാങ്ങിയതിൽ ചിരിക്കാനെന്തിരിക്കുന്നു എന്ന് ഞാൻ സ്വയം പിറുപിറുത്ത് കൊണ്ടിരുന്നപ്പോൾ 'മനുഷ്യാ, വായ അടക്കി വയ്ക്ക്' എന്നുപദേശിക്കാൻ അവളൊട്ട് മറന്നതുമില്ല.

ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലെത്തുമ്പോൾ താമസിക്കുന്ന വാടകവീടിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. പുറത്തു നിന്നു നോക്കുമ്പോഴേ വീടിനൊരു പുതുമോടി ഉള്ളതു പോലെ എനിയ്ക്ക് തോന്നി. സ്വീകരണമുറിയുടെ ജനലുകളെല്ലാം നല്ല ഭംഗിയുള്ള കർട്ടൻ തൂക്കി അവൾ മോടി കൂട്ടിയിരുന്നു. അതാണീ പുതിയ മുഖച്ഛായയ്ക്ക് കാരണം. വീടിന്റെ ചുമരിനും നിലത്തുകിടക്കുന്ന സെറ്റിയ്ക്കും ചേർന്ന കളറും ഡിസൈനും ഉള്ളതായിരുന്നു പുതിയ കർട്ടൻ. സംഗതി കൊള്ളാമല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സെറ്റിയിലിരുന്നു. ഭാര്യ തന്ന ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്നതിനിടയിൽ വാതിലിൽ മുട്ടു കേട്ടു.

വാതിൽ തുറന്നപ്പോൾ കണ്ടത് തൊട്ടു മുന്നിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഛത്തീസ്ഗഡുകാരനെയാണ്. കാര്യമായെന്തെങ്കിലും പറയാനുണ്ടെങ്കിലേ അയാൾ ഇങ്ങനെ വാതിലിൽ മുട്ടാറുള്ളു. അയാൾക്ക് ഇംഗ്ലീഷും എനിയ്ക്ക് ഹിന്ദിയും അറിയില്ലെന്നതു തന്നെ അതിന്റെ കാരണം. ഭാഷ അറിയാതെ എന്തു സംസാരം? വാതിൽ തുറന്ന പാടേ അയാൾ സെറ്റിയിലിരുന്നു. 'അബ് ആപ് കേ ഘർ ബാഹർ സേ സുന്ദർ ലഗ് രഹാ ഹെ' എന്നു പറഞ്ഞാണ് ആഗതൻ സംസാരം തുടങ്ങിയത്. വീട്ടിൽ കർട്ടൻ പിടിപ്പിച്ചതാണ് സംസാരവിഷയം എന്നു മനസ്സിലായ ഞാൻ നോയ്ഡയിലെ ചൂടിനെ കുറിച്ചും കർട്ടനിട്ടാൽ കിട്ടുന്ന ആശ്വാസത്തെ കുറിച്ചുമെല്ലാം ആവും വിധം ഹിന്ദിയിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അയാൾക്ക് പറയാനുണ്ടായിരുന്നത് പർദ്ദയെ കുറിച്ചായിരുന്നു. 'ആപ് കേ പർദ്ദേ ബഹുത് സുന്ദർ ലഗ് രഹാ ഹെ' എന്നയാൾ പറഞ്ഞപ്പോൾ എനിയ്ക്കൊന്നും മനസ്സിലായില്ല. എന്റെ ഭാര്യ പർദ്ദ വാങ്ങിയ കാര്യം ഇയാളെങ്ങനെ അറിഞ്ഞു എന്നായി എന്റെ ഉള്ളിലെ സംശയം. ഇനി ഭാര്യയെങ്ങാൻ പർദ്ദ ഉടുത്താണോ നിൽക്കുന്നതെന്ന് ഒരു വേള ഞാൻ സംശയിച്ചു. പക്ഷേ പതിവു പോലെ സാരിയും ബ്ലൗസും തന്നെയായിരുന്നു അവളുടെ വേഷം. വിഷയം പർദ്ദയാണെന്ന് അറിഞ്ഞ അവൾ താല്പര്യപൂർവ്വം അത് കേൾക്കാൻ എന്റെ അടുത്ത് വന്നിരുന്നു. ഈ പർദ്ദ ആരാണ് സെലക്റ്റ് ചെയ്തതെന്നും അത് ചുമരിനും നിലത്തിനും നല്ല പോലെ മാച്ച് ചെയ്യുന്നുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ "ഈശ്വരാ, ഇയാൾ കർട്ടനെ കുറിച്ചാണല്ലോ സംസാരിക്കുന്നത്" എന്ന് ഞാൻ പിറുപിറുത്തു. ആകെ കൺഫ്യൂഷനിലായ ഞാൻ ഇനി അയാളോട് എന്തു പറയണം എന്നറിയാതെ വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ ഇരിക്കുന്ന എന്നോട് എന്റെ ഭാര്യ “കർട്ടന് ഹിന്ദിയിൽ പർദ്ദ എന്നാണ് പറയുക” എന്ന് പറഞ്ഞപ്പോൾ മുൻ ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ പൊരുൾ എനിയ്ക്ക് നല്ല പോലെ മനസ്സിലായി. പർദ്ദയെക്കുറിച്ച് ഞാൻ മെനഞ്ഞുണ്ടാക്കിയ തെറ്റിദ്ധാരണകളെക്കുറിച്ചോർത്ത ഞാനപ്പോൾ പർദ്ദയും പിടിച്ച് ആ സെറ്റിയിലങ്ങനെ ഇരുന്നു. ശരിക്കുമൊരു പർദ്ദയെടുത്ത് മൂടാനുള്ള ഒരു മൂഡായിരുന്നു എനിയ്ക്കപ്പോൾ.........

2012, മാർച്ച് 4, ഞായറാഴ്‌ച

KSRTCയും Route നമ്പറും

രണ്ടു മൂന്നു മാസം മുമ്പാണ്‌, പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. KSRTC സിറ്റിബസ്സുകള്‍ക്ക്‌ Route നമ്പര്‍ ഏര്‍പ്പെടുത്തുന്നുവെന്ന്. അപ്പോഴേ ഇതെഴുതണമെന്നു കരുതിയതാണ്‌. പക്ഷേ ഞാന്‍ അന്നു ബ്ലോഗെഴുത്തെന്ന എന്റെ ചവറെഴുത്ത്‌ തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ സിറ്റിയില്‍ എല്ലാ ബസ്സുകള്‍ക്കും റൂട്ട്‌ നമ്പറായിക്കഴിഞ്ഞിരിയ്ക്കുന്നു. എല്ലാ ബസ്സുകളുടേയും ബോര്‍ഡില്‍ റൂട്ട്‌ നമ്പര്‍ കാണാം. ആ കാര്യത്തില്‍ KSRTCയ്ക്ക്‌ സന്തോഷിയ്ക്കാം. പക്ഷേ.....

എത്ര ആളുകള്‍ ആ റൂട്ട്‌ നമ്പര്‍ നോക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന് KSRTC ഒന്ന് അന്വേഷിച്ചാല്‍ നന്നായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഉദ്ദേശിച്ച കാര്യം സാധിച്ചുവോ എന്നൊരു പരിശോധന അവര്‍ ചെയ്യേണ്ട സമയമായിരിക്കുന്നു.

മലയാളം മാത്രം അറിയുന്ന ഒരു കേരളീയന്‍ ആദ്യമായി ബോംബേയിലെത്തുന്ന കാര്യമൊന്നു ചിന്തിയ്ക്കു. അല്ലെങ്കില്‍ ബോംബേ വേണ്ട. നമ്മുടെ ചെന്നൈ ആയാലും മതി. അയാള്‍ക്ക്‌ ഹിന്ദിയോ തമിഴോ ഒന്നും അറിയില്ല എന്നു ഞാനാദ്യമേ പറഞ്ഞു. ചെന്നിറങ്ങിയ നഗരത്തിന്റെ ഭൂമിശാസ്ത്രവും അയാള്‍ക്ക്‌ അറിഞ്ഞുകൂടാ. പക്ഷേ അവിടെ ഒരു മലയാളിയെ കണ്ടുമുട്ടുന്ന കാര്യം ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. ചെന്നൈയിലെത്തുന്ന നമ്മുടെ മലയാളി അവിടത്തെ ഒരു മലയാളിയെക്കാണുന്നു. അയാള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും വിവരങ്ങള്‍ തിരക്കുന്നു. പുതിയ ആള്‍ക്ക്‌ അപരന്‍ ഒരു Route നമ്പര്‍ പറഞ്ഞുകൊടുക്കുന്നു. കൂടുതലൊന്നും അവര്‍ ഈ കാര്യത്തെക്കുറിച്ചു സംസാരിയ്ക്കുന്നില്ല. പിന്നീട്‌ അയാള്‍ ഈ റൂട്ട്‌ നമ്പര്‍ എഴുതി വച്ച ബസ്‌സ്റ്റോപ്പ്‌ കണ്ടു പിടിച്ചാല്‍ മതി. അത്‌ കുറച്ചു നടന്നിട്ടായാലും കണ്ടുപിടിയ്ക്കാം. കാരണം റൂട്ട്‌ നമ്പര്‍ എല്ലാ ബസ്‌സ്റ്റോപ്പിലും എഴുതിവച്ചിരിയ്ക്കും. (എല്ലാ ബസ്‌സ്റ്റോപ്പിലും വെയ്റ്റിംഗ്‌ ഷെഡ്‌ ഉണ്ടായിരിയ്ക്കും, അവിടെ റൂട്ട്‌ നമ്പര്‍ എഴുതിയും ഇരിയ്ക്കും)
ഇനി അവിടെ നില്‍ക്കുകയേ വേണ്ടു. അയാള്‍ക്ക്‌ വേണ്ട ബസ്‌ അവിടെ വന്നു നില്‍ക്കും. അപ്പോള്‍ അതിന്മേല്‍ ആ റൂട്ട്‌ നമ്പര്‍ ഇല്ലേ എന്നൊന്ന് ഉറപ്പു വരുത്തണം, പിന്നെ അതില്‍ കേറണം. അയാള്‍ക്ക്‌ എത്തേണ്ട സ്ഥലത്തെത്താം. കാര്യങ്ങളെല്ലാം ഭംഗിയായി. ഇപ്പറഞ്ഞതെല്ലാം മലയാളിയ്ക്ക്‌ മാത്രമല്ല അവിടത്തുകാരനും ബാധകം തന്നെ.
ഇനി ഒരു ഹിന്ദി മാത്രം അറിയുന്ന ഒരാള്‍ തിരുവനന്തപുരത്തെത്തുന്ന കാര്യം നോക്കാം. അയാള്‍ ഒരു ഹിന്ദിക്കാരനെ കാണുന്നു. പോകേണ്ട സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും റൂട്ട്‌ നമ്പര്‍ മനസ്സിലാക്കുന്നു. ഇനിയോ???
അയാള്‍ എവിടെപ്പോയി നില്‍ക്കും? തിരുവനന്തപുരത്ത്‌ ബസ്‌സ്റ്റോപ്പില്‍ പലയിടത്തും വെയ്റ്റിംഗ്‌ ഷെഡില്ല, റൂട്ട്‌ നമ്പര്‍ എഴുതാന്‍ സ്ഥലവുമില്ല. സ്ഥലം ഉള്ളിടത്ത്‌ റൂട്ട്‌ നമ്പര്‍ എഴുതിവച്ചിട്ടുമില്ല. (അങ്ങനെയൊരു സമ്പ്രദായമേ ഈ തിരുവനന്തപുരത്ത്‌ കണ്ടിട്ടില്ല.) അപ്പോള്‍ ഊഹിച്ചുകൂടെ ഈ റൂട്ട്‌ നമ്പര്‍ കൊണ്ട്‌ യാത്രക്കാര്‍ക്ക്‌ എന്തു പ്രയോജനം എന്ന്!! അതുകൊണ്ടു തന്നെ ഒരാളും ഈ റൂട്ട്‌ നമ്പര്‍ നോക്കാറുമില്ല(??). ബസ്‌സ്റ്റോപ്പ്‌ എവിടെ എന്ന് ചോദിച്ചു ചോദിച്ചു പോകാനാണെങ്കില്‍ പിന്നെ ഈ റൂട്ട്‌ നമ്പറെന്തിനാ?
ഇത്‌ ആദ്യമായിട്ടല്ല ഇവിടെ KSRTC ഈ റൂട്ട്‌ നമ്പര്‍ ഇടുന്നത്‌. 80-കളിലും 90-കളിലും ഈ സംരംഭം ഇവിടെ പരാജയപ്പെട്ടതാണ്‌. എന്റെ അറിവില്‍ അതിനുള്ള കാരണവും ഞാന്‍ മേലെ എഴുതി. പക്ഷേ എന്തുകൊണ്ടാണ്‌ അന്നൊക്കെ അത്‌ പരാജയപ്പെട്ടത്‌ എന്ന് KSRTC അന്വേഷിച്ചിരുന്നുവോ എന്തോ? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വീണ്ടും റൂട്ട്‌ നമ്പര്‍ ഏര്‍പ്പെടുത്തിയത്‌ എന്ന കാര്യവും വ്യക്തമല്ല.

ഒന്നുമില്ലെങ്കിലും റൂട്ട്‌ നമ്പറെഴുതാന്‍ കുറച്ചു പെയ്ന്റ്‌ എങ്കിലും വന്‍ നഷ്ടത്തിലോടുന്ന KSRTCയ്ക്ക്‌ ചെലവായിക്കാണും
ഞാനിതെഴുതാന്‍ കാരണം ഞാനും KSRTCയും തമ്മിലുള്ള സാമ്യമാണ്‌. രണ്ടും വന്‍ നഷ്ടത്തിലാണ്‌ ഓടുന്നത്‌. നഷ്ടത്തില്‍ നിന്നു കര കയറാനാണ്‌ രണ്ടും ശ്രമിയ്ക്കുന്നത്‌. രണ്ടിനും ബോധമുണ്ടോ എന്നേ അറിയേണ്ടൂ.

ഇത്രയും എഴുതിയ എനിയ്ക്കാണോ റൂട്ട്‌ നമ്പറെഴുതിയ KSRTCയ്ക്കാണോ ബോധമില്ലാത്ത്‌?.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശിംലയിലേക്കൊരു തീവണ്ടിയാത്ര

ഈയിടെ ശിംലയിലേക്കൊരു ഹ്രസ്വമായ യാത്ര വേണ്ടി വന്നു। അതിനെക്കുറിച്ചാണീ കുത്തിക്കുറിക്കലുകൾ. നമ്മൾ മലയാളികൾ സിംല എന്നാണ് പറയുന്നതെങ്കിലും ഹിന്ദിക്കാർ എഴുതുന്നത് വായിച്ചാൽ അത് ശിംല എന്നേ ആകൂ. അതുകൊണ്ടാണ് ഞാൻ ശിംല എന്നെഴുതിയത്.

നോയ്‌ഡയിലെ സിറ്റി സെന്ററിൽ നിന്ന് മെട്രോ ട്രെയിനിൽ കയറുമ്പോൾ അത്യാവശ്യം ചന്തി വച്ചിരിക്കാനുള്ള സീറ്റ് കിട്ടുകയുണ്ടായി. വണ്ടി അവിടെ നിന്നാണ് പുറപ്പെടുന്നത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീടങ്ങോട്ട് ഓരോ സ്റ്റേഷൻ കഴിയും തോറും വണ്ടിയിലെ തിരക്ക് ക്രമാതീതമായി കൂടിക്കൂടി വന്നു. ഒടുവിൽ മെട്രോ ട്രെയ്‌ൻ "രാജീവ് ചൗക്ക്"-ൽ എത്തുമ്പോൾ ഉള്ള വണ്ടിയിലെ തിരക്ക് അതിൽ യാത്ര ചെയ്തവർക്ക് മാത്രമേ അറിയൂ. രാജീവ് ചൗക്കിൽ ഇറങ്ങാൻ പാകത്തിൽ ഞാൻ എങ്ങനെ യൊക്കെയോ വാതിലിന്റെ അടുത്ത് വന്നു നിന്നു. ബാക്കിയൊക്കെ യാത്രക്കാർ ചെയ്തുകൊള്ളും. വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവരുടെ അവഗണനാതീതമായ തള്ളിൽ ഞാൻ തനിയേ പ്ലാറ്റ്ഫോമിലെത്തി. പിന്നീട് ചാന്ദ്നി ചൗക്കിലേക്കുള്ള മെട്രോ ട്രെയ്‌നിനായി ഞാൻ കാത്തു നിന്നു. അങ്ങനെ നിൽക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മുക്കിനായിരിക്കും ഹിന്ദിക്കാർ ചൗക്കെന്നു പറയുന്നതെന്ന് ഞാൻ ഊഹിച്ചു. " രാജീവ് ചൗക്ക് " ഒരു ജംഗ്ഷനാണ്. അപ്പോൾ ചൗക്കെന്നാൽ ജങ്ക്ഷനാകാനേ തരമുള്ളു. അതിനെയായിരിക്കും ഹിന്ദിക്കാർ അപ്പോൾ ചൗക്കെന്നു പറയുന്നത്. അമ്പലംമുക്ക്, പള്ളിമുക്ക് എന്നൊക്കെയാണല്ലോ തിരുവനന്തപുരത്തുകാർ ജംഗ്ഷന് പറയുന്നത്. അപ്പോൾ ഹിന്ദിക്കാരുടെ ചൗക്കായിരിക്കും തിരുവനന്തപുരത്തെത്തിയപ്പോൾ മുക്കായി മാറിയത്.

മുക്കും ചൗക്കും തമ്മിലുള്ള സാമ്യവും സാദൃശ്യവും ആലോചിച്ചു നിൽക്കുമ്പോൾ എനിക്ക് പോകേണ്ട വണ്ടി എത്തി. അപ്പോഴും ഞാനൊന്നും ചെയ്തില്ല. യാത്രക്കാരുടെ അവഗണിക്കാനാവാത്ത തള്ളിൽ ഞാൻ തനിയേ വണ്ടിയുടെ ഉള്ളിലെത്തി. ഇരിക്കാൻ പോയിട്ട് നേരാംവണ്ണം നിൽക്കാനുള്ള സ്ഥലം പോലും അതിനകത്തില്ലായിരുന്നു. വണ്ടി പുറപ്പെടുമ്പോൾ എന്റെ തൊട്ടു പുറകിൽ ഒരു തടിച്ച യുവതിയാണ് നിന്നിരുന്നത്. അവളുടെ വണ്ണവും വലിപ്പവും എത്രയെന്ന് ആ തിരക്കിലൂടെ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. വണ്ടിയിലാണെങ്കിൽ പൂഴി വീഴാൻ പോലും സ്ഥലമില്ല. വണ്ടിയുടെ നേരിയ ചലനം പോലും ഞങ്ങളുടെ ശരീരങ്ങളെ സ്പർശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണ വണ്ടി കുലുങ്ങുമ്പോഴും അവളുടെ ഉയർന്നു നിൽക്കുന്ന അമ്മിഞ്ഞകൾ എന്റെ ദേഹത്ത് അമർന്നു കൊണ്ടിരുന്നു. അപ്പോൾ കുഷ്യനിട്ട ബെഡ്ഡിൽ കയ്യമർത്തുമ്പോഴുള്ള ഒരു സുഖം ശരീരത്തിൽ എനിയ്ക്കനുഭവപ്പെട്ടു. അപ്പോൾ തന്നെ എന്റെ സദാചാരബോധവും എന്നിൽ ഓടിയെത്തി. മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും വയ്യ എന്നു പറയാറില്ലേ? അതുപോലുള്ള ഒരവസ്ഥയായിരുന്നു എനിക്കപ്പോൾ. എന്തായാലും മധുരം കയ്പിനെ തോൽപ്പിക്കുക തന്നെ ചെയ്തു. ഞാൻ കുറച്ചുകൂടി അവളോട് ചേർന്നു നിന്നു. അങ്ങനെ നിൽക്കുമ്പോൾ " അഗലാ സ്റ്റേഷൻ ചാവടി ബസാർ ഹെ " എന്ന് മെട്രോയിൽ അറിയിപ്പുണ്ടായി. ചാവടി ചൗക്ക് എന്നാണെങ്കിൽ ശ്രീകാര്യത്തെ ചാവടിമുക്കിന്റെ തനിയാവർത്തനമായേനേ ഈ സ്റ്റേഷന്റെ പേര് എന്നെന്റെ മനസ്സപ്പോൾ പറഞ്ഞു.

ചാന്ദ്നീ ചൗക്കിൽ വണ്ടിയിറങ്ങിയ ഞാൻ നേരേ പഴയ ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി. മൊബൈലിന്റെ ബാറ്ററിയിൽ ചാർജ് തീരേയില്ല. അതൊന്ന് ചാർജ് ചെയ്യണം. ഞാൻ നേരേ ഉച്ചശ്രേണീപ്രതീക്ഷാലയം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിലൂടേ നടന്നു. പ്രതീക്ഷിച്ച തിരക്ക് പ്രതീക്ഷാലയത്തിൽ കണ്ടില്ല. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നതു പോലെ വെയ്റ്റിങ്ങ് റൂമിലെ ചാർജിങ്ങ് പോയന്റിനു ചുറ്റും ആളുകൾ മൊബൈലുമായി കൂടി നിൽക്കുന്നത് സാധാരണമാണെങ്കിലും ഇന്ന് പ്ലഗ് പോയന്റെല്ലാം വെറുതെ കിടക്കുകയായിരുന്നു. മൊബൈൽ ചാർജ് ചെയ്തുകൊണ്ട് ഞാനവിടെ ഇരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നവരെയെല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിപ്പായി.

ഞാൻ ചുറ്റും നോക്കി. മരം കോച്ചുന്ന തണുപ്പല്ലേ? എല്ലാവരും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചോ ശരീരമാസകലം മൂടിപ്പുതച്ചോ കൂനിക്കൂടി ഇരിപ്പാണ്. എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്. ചിലർ സംസാരിക്കുകയാണെങ്കിൽ മറ്റു ചിലർ ചെവിയിൽ ഓരോ കുന്ത്രാണ്ടം തിരുകി വച്ച് പാട്ടു കേക്കുകയാണ്. ഒരാളിന്റെ കയ്യിലും ഒരു ബുക്കോ വാരികയോ കണ്ടില്ല. പണ്ടൊക്കെ ആണെങ്കിൽ യാത്രക്കാരുടെ കയ്യിലൊക്കെ എന്തെങ്കിലുമൊക്കെ വായിക്കാൻ കാണുമായിരുന്നു. ബുക്കിന്റെ പ്രചാരമൊക്കെ കുറഞ്ഞു വരികയാണ്. ബ്ലോഗിന്റെ കാലമല്ലേ? വായനക്കാരൊക്കെ എഴുത്തുകാർ ആയതൊകൊണ്ടായിരിക്കും ഇപ്പോൾ ആരുടെ കയ്യിലും ബുക്കൊന്നും കാണാത്തത്! പക്ഷേ, ആർക്കും ബുക്കൊന്നും ഇല്ലെന്നു പറയുന്നത് അത്രയ്ക്കങ്ങട് ശരിയല്ല. ഫെയ്‌സ്ബുക്കെന്താ ബുക്കല്ലേ? ഫെയ്‌സ്ബുക്കില്ലാത്ത ഒരു പൗരനെ കാണാനിന്നാകുമോ? അങ്ങനെ വരുമ്പോൾ ബുക്കിന്റെ പ്രചാരം കൂടുക തന്നെയാണ്; ങാ, കൂടട്ടെ.

എന്റെ കയ്യിലും ബുക്കൊന്നുമില്ലല്ലോ! കണ്ണുകൾക്ക് വിശ്രമിക്കാനോ ആശ്വസിക്കാനോ പറ്റുന്ന തരത്തിലുള്ള പെണ്മണികളെ എങ്ങും കണ്ടില്ല. പിന്നെ ഞാൻ വേറെ എന്തു ചെയ്യാനാണ്? വെയ്റ്റിങ്ങ് റൂമിലിരിക്കുന്ന ഓരോരുത്തരേയും ഞാൻ വീണ്ടും ശ്രദ്ധിച്ചു. അപ്പോൾ എന്റെ ശ്രദ്ധ ആകർഷിച്ചത് മൂക്കിൽ വിരലിട്ട് കറക്കുന്ന ഒരു വിദ്വാനെയാണ്. ആദ്യം വിരൽ മൂക്കിലിട്ട് കറക്കുകയും പിന്നീട് അത് കയ്യിലിട്ട് കറക്കുകയും വീണ്ടും വിരൽ മൂക്കിലേക്ക് കയറ്റുകയും ചെയ്യുന്ന പ്രക്രിയ അയാൾ തുടർന്നുകൊണ്ടേ ഇരുന്നു.

കൂടെ യാത്ര ചെയ്യേണ്ട സഹപ്രവർത്തകൻ എന്താണ് എത്താത്തത് എന്ന് ഞാൻ സംശയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ പുറപ്പെടാൻ വൈകിയിരിക്കുന്നു എന്നും സമയത്ത് സ്റ്റേഷനിലെത്തുമോ എന്ന് സംശയമുണ്ടെന്നും അയാൾ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. അയാൾ വന്നില്ലെങ്കിലും എനിയ്ക്ക് പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാൽ ഞാൻ വണ്ടി വരാനുള്ള സമയവും നോക്കി അവിടെ ഇരിപ്പായി. അപ്പോൾ " ആപ് കീ യാത്രാ സഫൽ, സുഖദ് ഏവം മംഗൾമയ് ഹോ " എന്ന സന്ദേശം പ്ലാറ്റ്ഫോമിലെ ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. " സഫലയും സുഗതയും മംഗളമയിയും താങ്കളെ യാത്രയിൽ അകമ്പടി സേവിക്കട്ടെ " എന്നായിരിക്കും അതിന്റെ അർത്ഥമെന്ന് ഥോഡാ ഥോഡാ മാത്രം ഹിന്ദി അറിയാവുന്ന ഞാൻ ഊഹിച്ചു. അപ്പോഴാണ് തീവണ്ടിയിലെ 2-ടയർ എ.സി. കമ്പാർട്ട്മെന്റിൽ ആണല്ലോ യാത്ര ചെയ്യുന്നത് എന്ന കാര്യം ഞാൻ ഓർത്തത്. അവിടെ വിശാലമായ നാലു ബർത്തുകളാണ് ഉള്ളത് എന്നും എന്റെ സഹപ്രവർത്തകന് വണ്ടി കിട്ടാതെ വരികയാണെങ്കിൽ ഈ നാലു സീറ്റുകളിൽ ഞാനും എന്നെ അകമ്പടി സേവിക്കുന്ന സുഗതയും സഫലയും മംഗളമയിയും ആയിരിക്കും കിടക്കുക എന്നും ഞാനറിഞ്ഞു. ആ അറിവ് എന്റെ മനസ്സിൽ അളവില്ലാത്ത കുളിരാണ് കോരിയിട്ടത്. ആ അറിവ് എന്നെ ഹർഷോന്മാദ പുളകിതനാക്കി. അപ്പോൾ ഞാനാ രാത്രി സമയത്ത് വെയ്റ്റിങ്ങ് റൂമിലിരുന്ന് എന്തെല്ലാം പകൽക്കിനാവുകൾ കണ്ടെന്നോ!!

ഞാനും മൂന്നു യുവതികളും മാത്രമായി ഒരു രാത്രി മുഴുവൻ ഒരു കൂപ്പെയിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴുണ്ടായ ഉത്സാഹം പക്ഷേ ബലൂണിലെ കാറ്റു പോകുന്ന പോലെയാണ് എന്നിൽ നിന്നും നഷ്ടമായത്. ഞാൻ പകൽക്കിനാവ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ എന്റെ സഹപ്രവർത്തകൻ സ്റ്റേഷനിലെത്തി എന്നതു തന്നെ അതിനു കാരണം.

മൊബൈലിൽ ആവശ്യത്തിനു ചാർജായപ്പോഴേക്കും ഞാനാ വെയ്റ്റിങ്ങ് റൂമിലിരുന്ന് മുഷിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ പതുക്കെ വണ്ടി വരാനുള്ള പ്ലാറ്റ്ഫോമിലേക്ക് നടന്നു. പ്ലാറ്റ്ഫോമിൽ ഒരു വണ്ടി അനാഥമായി കിടപ്പുണ്ട്. മുമ്പെപ്പോഴോ വന്നതാണ് ഡൽഹിയിൽ യാത്ര അവസാനിപ്പിച്ച ആ വണ്ടി. യാത്രക്കാർ എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. അത് മാറ്റി ഇട്ടിട്ട് വേണം എനിയ്ക്ക് പോകാനുള്ള വണ്ടിയ്ക്ക് വരാൻ. ഒഴിഞ്ഞു കിടന്ന വണ്ടി അകലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ മുന്നിൽ ഒഴിഞ്ഞ പാളങ്ങൾ ദൃശ്യമായി. വണ്ടി വരാൻ ധാരാളം സമയമുണ്ട്. അതുകൊണ്ടായിരിക്കും പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ വലിയ തിരക്കു കണ്ടില്ല. ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഞാൻ വെറുതേ നടന്നു. റെയിൽ പാളങ്ങൾക്കിടയിൽ അങ്ങോളമിങ്ങോളം മനുഷ്യമലം കുമിഞ്ഞു കിടക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ കണ്ടു. അപ്പോൾ വീശിയടിച്ച ചെറുകാറ്റിൽ മനുഷ്യമലത്തിന്റെ ദുസ്സഹമായ നാറ്റം എനിയ്ക്കനുഭവപ്പെട്ടു. ഞാൻ വേഗം വെയ്‌റ്റിങ്ങ് റൂമിലേക്കു തന്നെ വന്നിരുന്നു.

സ്റ്റേഷനുകളുടെ അടുത്ത് എത്തുമ്പോൾ തീവണ്ടിയിലെ കക്കൂസുകൾ ഉപയോഗിക്കരുത് എന്നൊരു നിർദ്ദേശം തീവണ്ടിയിൽ എഴുതി വയ്ക്കാറുണ്ടെങ്കിലും ആരും തന്നെ ആ നിർദ്ദേശം പാലിക്കാറില്ല. അതുകൊണ്ടാണല്ലോ സ്റ്റേഷൻ പരിസരം ഇങ്ങനെ വൃത്തികേടാകുന്നത് എന്നു ഞാൻ ഓർത്തു. പാളം ചാടിക്കടക്കുന്നവർ ഈ വൃത്തികേടുകൾ ചവിട്ടിയാണ് പ്ലാറ്റ്ഫോമിലെത്തുന്നത്. ആ പ്ലാറ്റ്ഫോമിലൂടെയാണ് ചെറുപ്പക്കാർ തങ്ങളുടെ വില കൂടിയ പെട്ടിയും ഉരുട്ടി നടന്നു പോകുന്നത്. ആ പെട്ടി പിന്നെ വീട്ടിലെ സ്വീകരണ മുറിയിലും എത്തും. ചുരുക്കത്തിൽ റെയില്പാളത്തിലെ വൃത്തികേടുകൾ കുറഞ്ഞ അളവിലാണെങ്കിലും വീട്ടിനകത്തു വരെ എത്തുകയാണ് എന്നോർത്തപ്പോൾ എനിക്കോക്കാനം വന്നു. ഇനി രാവിലെയാകുമ്പോൾ റെയിൽവേയിലെ കൂലിത്തൊഴിലാളി ഈ വൃത്തികേടെല്ലാം വലിയ ഹോസ് പൈപ്പിലെ വെള്ളം ചീറ്റി വൃത്തിയാക്കും. അതിനായി എത്ര വെള്ളമാണ് ചെലവാക്കുന്നതെന്ന് റെയിൽവേക്കു പോലും അറിയില്ലായിരിക്കും. പ്ലെയിനിലെപ്പോലെ ഈ വൃത്തികേടുകളെല്ലാം കക്കൂസിൽ ശേഖരിച്ച് ഒരു സ്ഥലത്ത് കളഞ്ഞിരുന്നെങ്കിൽ സ്റ്റേഷൻ പരിസരം എത്ര വൃത്തിയായി കിടന്നേനെ! ഈ വൃത്തികേടുകളെല്ലാം വിജനമായ സ്ഥലത്ത് ഒരു ബയോഗാസ് പ്ലാന്റ് സ്ഥാപിച്ച് അതിലിട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ചിരുന്നെങ്കിൽ നാടിന് വൃത്തിയും നഗരത്തിന് വെളിച്ചവും കൈ വന്നേനെ. പക്ഷേ ഇതൊക്കെ ആരോട് പറയാൻ. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്രദവും ലാഭകരവും ആകുമെങ്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ അസംസ്കൃത വസ്തുവിനു വേണ്ടി അതിന്റെ നടത്തിപ്പുകാർ നാടെങ്ങും നെട്ടോട്ടമോടാനും ഇടയായേനെ. അങ്ങനെയെങ്കിൽ മലവിസർജ്ജനം എന്ന വാക്ക് മലോത്പ്പാദനം എന്ന വാക്കിന് വഴി മാറാനും ഇടയായേനെ. ഞാനിങ്ങനെയൊകെ ചിന്തിച്ചുകൊണ്ടിരിക്കേ എനിയ്ക്ക് പോകേണ്ട വണ്ടി പ്ലാറ്റ്ഫോമിൽ വരികയും ഞാനതിൽ കേറി ഇരിക്കുകയും ചെയ്തു. അതിൽ ആളുകൾ കുറവായിരുന്നു. റിസർവ്വ് ചെയ്യാൻ ശ്രമിക്കുമ്പോൾ സീറ്റ് എല്ലാം വെയ്റ്റിങ്ങ് ലിസ്റ്റാണെങ്കിലും വണ്ടിയിലെ സീറ്റെല്ലാം ഒഴിഞ്ഞു കിടന്നു. എന്റെ കൂപ്പെയിൽ ഞാനും സഹപ്രവർത്തകനും മാത്രമേ ഉണ്ടായിരുന്നുള്ളു. സുഗതയും സുഭഗയും കൂട്ടിന് വന്നില്ലെങ്കിലും അവർ താങ്കളെ അകമ്പടി സേവിക്കട്ടെ എന്ന് റെയിൽവേ അപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സീറ്റിലിരിക്കുമ്പോൾ മൂത്രമൊഴിച്ചാലോ എന്നൊരു തോന്നൽ. ഞാൻ വണ്ടിയിലെ ടോയ്‌ലെറ്റിൽ കയറി. 2-ടയർ എ.സി ആയതുകൊണ്ടും അതിൽ അറ്റന്റന്റ് ഉള്ളതു കൊണ്ടും അത് വൃത്തിയായി കിടപ്പുണ്ട്. പക്ഷേ സാധാ 3-ടയറിലെ ടോയ്‌ലെറ്റ് ഇങ്ങനെയാവില്ല. അതിന്റെ ചുമരിലൊക്കെ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും കുത്തിവരകളും ഒക്കെ കാണും. അത് നാറുന്നും ഉണ്ടാകും. ആണുങ്ങൾക്ക് അതൊന്നും വലിയ കുഴപ്പമില്ല. നിന്ന് മൂത്രമൊഴിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാം. പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം. അവർ ഈ നാറുന്ന, വൃത്തി കെട്ട ടോയ്‌ലെറ്റിലിരുന്ന് എങ്ങനെ കാര്യം സാധിക്കും? ഓരോ കമ്പാർട്ട്മെന്റിലും പെണ്ണുങ്ങൾക്ക് മാത്രമായി ഒരു ടോയ്‌ലെറ്റ് വേണമെന്ന് എന്താണീ പെണ്ണുങ്ങളൊന്നും ആവശ്യപ്പെടാത്തതാവോ? ജീവന് രക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും ചെയ്യാത്ത റെയിൽവേയോട് ഇമ്മാതിരി നിസ്സാര ആവശ്യങ്ങൾ ചോദിക്കേണ്ടെന്ന് ഒരുപക്ഷേ അവർ തീർച്ചയാക്കിക്കാണും. ഇതെല്ലാം ആലോചിച്ചുകൊണ്ട് ഞാനെന്റെ മൂത്രസഞ്ചി കാലിയാക്കി എന്റെ ബർത്തിലേക്ക് തിരിച്ചു പോന്നു.

വണ്ടി പുറപ്പെടുമ്പോൾ റെയിൽവേ ഞങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെ ശുഭയാത്ര നേർന്നത് എന്നെ അന്ധാളിപ്പിച്ചെങ്കിലും അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളതു കൊണ്ട് ഞാൻ സമാധാനിച്ചിരുന്നു. ഇന്ത്യയിലെ തീവണ്ടികളല്ലേ? എപ്പോൾ അത് മറിയുമെന്ന് ദൈവത്തിനു പോലും അറിയില്ലല്ലോ! അതുകൊണ്ടായിരിക്കാം അവർ ഞങ്ങൾക്ക് ഞങ്ങളുടെ അവസാനത്തെ യാത്ര നേർന്നത്. ശുഭം എന്നാൽ അവസാനം എന്നല്ലാതെ മറ്റെന്താണ്? പണ്ടത്തെ സുബ്രഹ്മണ്യം സിനിമകളിൽ അത് തീരുമ്പോൾ "ശുഭം" എന്നെഴുതിക്കാണിക്കുന്നതൊരു പതിവായിരുന്നു. സിനിമ അവസാനിച്ചു എന്നാണവർ അതു കൊണ്ടുദ്ദേശിക്കുന്നത്. എന്തായാലും ശുഭത്തിന് മറ്റർത്ഥങ്ങളും ഉണ്ടെന്ന എന്റെ അറിവ് എന്നെ സമാധാനിപ്പിച്ചു. ആ സമാധാനത്തിൽ ഞാൻ വണ്ടിയിൽ കിടന്നുടങ്ങി.

വണ്ടി കാൽക്കയിലെത്തുമ്പോൾ മണി നാലു കഴിയുന്നതേ ഉള്ളു. ശിംലയിലേക്ക് വൈകാതെ ഒരു വണ്ടിയുണ്ടെന്ന വിവരം കേട്ട ഞങ്ങൾ ഉടനെ ഓരോ സാധാ ടിക്കറ്റെടുത്തു. പക്ഷേ റിസർവ്വേഷൻ ഉണ്ടെങ്കിലേ അതിനകത്ത് കയറാൻ പറ്റൂ. റിസർവ്വേഷൻ ഫുള്ളായിരുന്നെങ്കിലും 50 രൂപ വച്ച് ടിടിഇക്ക് കൊടുത്തപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അതിനകത്ത് സീറ്റ് കിട്ടി. ഞങ്ങൾക്ക് മാത്രമല്ല മറ്റു പലർക്കും ആ മാത്രയിൽ സീറ്റ് കിട്ടുകയുണ്ടായി. പണം കാണുമ്പോൾ സീറ്റുണ്ടാകുക എന്നത് റെയിൽവേയുടെ ഒരു മന്ത്രസിദ്ധിയാകാനാണിട.

കാൽക്കയിൽ നിന്ന് ശിംലയിലേക്ക് ശിവാലിക് എക്സ്പ്രസ് പുറപ്പെട്ടത് രാവിലെ അഞ്ചര മണിയ്ക്കാണ്। അതൊരു ടോയ് ട്രെയിനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. 18 പേർക്കിരിക്കാവുന്ന ചെറിയ കമ്പാർട്ട്മെന്റ്. വണ്ടിയിൽ അതുപോലത്തെ അഞ്ചെട്ട് കമ്പാർട്ട്മെന്റുകൾ കാണും. മീറ്റർ ഗേജ് ട്രെയിൻ! വണ്ടിയിൽ കയറുമ്പോൾ മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും ടോയ്‌ലെറ്റൊന്നും കണ്ടില്ല. ചെറിയ നോവലിനെ നോവലെറ്റ് എന്നു പറയുന്നതുപോലെ ചെറിയ ടോയ് ട്രെയിനിനെ ടോയ്‌ലെറ്റ് ട്രെയിനെന്നു പറയുമായിരിക്കുമെന്നും പേരിൽ ടോയ്‌ലെറ്റ് ഉള്ള സ്ഥിതിക്ക് അതിന്റെ ഉള്ളിൽ ടോയ്‌ലെറ്റ് ഉണ്ടായിരിക്കാനിടയില്ലെന്നും ഞാനൂഹിച്ചു. എന്തായാലും യാത്രക്കാരെല്ലാം യഥാസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ ചെറിയൊരു ടോയ്‌ലെറ്റ് അതിലുള്ളതായി എനിക്ക് മനസ്സിലായി.

ഹിമാലയത്തിലൂടെ കുന്നുകളും കുണ്ടുകളും താണ്ടിയാണ് വണ്ടിയുടെ പോക്ക്. പക്ഷേ പുറത്തേക്ക് നോക്കിയാൽ ഒന്നും കാണുമായിരുന്നില്ല. എങ്ങും ഇരുട്ടായിരുന്നു. രാവിലെ 7 മണി കഴിഞ്ഞേ സൂര്യനുദിക്കൂ എന്നതു തന്നെ കാരണം. രമണീയവും ആകർഷകവും ആയ പ്രകൃതിയിലൂടെ, അതൊന്നും കാണാതെയുള്ള യാത്ര, കൂരിരുട്ടത്ത് താനാഗ്രഹിച്ച സുന്ദരിയോടൊത്ത് ശയിക്കുന്നതു പോലെ ആണെന്നെനിയ്ക്ക് തോന്നി. കാണുന്നില്ലെങ്കിൽ പിന്നെ സുന്ദരിയും വിരൂപയും തമ്മിലെന്തു വ്യത്യാസം? ഇരുട്ടിലെന്ത് സൗന്ദര്യം? സൗന്ദര്യത്തേയും വൈരൂപ്യത്തേയും വേർതിരിച്ചു കാണാനുണ്ടോ ഇരുട്ടിനാവുന്നു? പുറത്തേക്ക് നോക്കിയാൽ എങ്ങും ഇരുട്ടായതിനാൽ ഞാൻ ഉറങ്ങാൻ പാകത്തിൽ സീറ്റിൽ കണ്ണടച്ചിരുന്നു. അല്ലെങ്കിലും മൂന്നാലാഴ്ച ഹിമാലയം നടന്നു കണ്ട എനിയ്ക്ക് ശിംലയിലേക്കുള്ള തീവണ്ടിയാത്രയിൽ ഉത്സാഹമൊന്നും തോന്നിയില്ല. ആ ഇരിപ്പിൽ ഞാനറിയാതെ ഉറങ്ങിപ്പോയി.

ഏതാണ്ട് പത്തരയായപ്പോൾ വണ്ടി ശിംലയിലെത്തി. അതോടു കൂടി ശിംലയിലേക്കുള്ള എന്റെ യാത്ര അവസാനിക്കുകയും ചെയ്തു. പകൽ മുഴുവൻ ഔദ്യോഗികമായ തിരക്കായിരുന്നു. രാത്രിയിൽ ഡൽഹിക്ക് തിരിച്ചു പോന്നതാവട്ടെ, എഛ്. ആർ.ടി.സി. യുടെ ആന പോലത്തെ വോൾവോ ബസ്സിലും ആയിരുന്നു.

2012, ജനുവരി 26, വ്യാഴാഴ്‌ച

മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

ഹിന്ദി ഭാഷയിൽ ചിഡിയാ എന്ന വാക്കിന് പക്ഷി എന്നാണല്ലോ അർത്ഥം. അപ്പോൾ ചിഡിയാഘർ എന്ന വാക്കിന് പക്ഷിക്കൂട്, പക്ഷി സങ്കേതം എന്നൊക്കെ ആയിരിക്കും അർത്ഥം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിന്റെ അർത്ഥം മൃഗശാല എന്നാണ്. മൃഗശാലയിൽ പക്ഷികളും മൃഗങ്ങളും മാത്രമല്ല പാമ്പ്, ആമ തുടങ്ങിയ ഉരഗജീവികളും ജലജന്യജീവികളും ഒക്കെ കാണും. എന്തിന്? ചിലപ്പോൾ മൃഗശാലയിലെ മരങ്ങളിൽ വരെ അവയുടെ പേരും ചരിതങ്ങളും എഴുതി വച്ചിരിക്കും. മരങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർ വായിച്ചോട്ടെ എന്നായിരിക്കും അധികൃതർ കരുതുന്നത്. ആകപ്പാടെ നോക്കിയാൽ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങൾക്കും മൃഗശാലയിൽ സ്ഥാനമുണ്ടെന്നു ചുരുക്കം. പക്ഷികളെ മാത്രമല്ലാതെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതു കൊണ്ടാകും മൃഗശാലയെ സൂചിപ്പിക്കാൻ ഹിന്ദിക്കാർ ചിഡിയാഘർ എന്ന വാക്ക് ഉപയോഗിച്ചത്. ഇതു തന്നെയാണ് മലയാളത്തിന്റേയും കാര്യം. നമ്മൾ മൃഗശാല എന്നാണ് പറയുന്നതെങ്കിലും അതിനകത്ത് മയിലും വേഴാമ്പലും നീർക്കുതിരയും മലമ്പാമ്പും ആമയും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ മലയാളികൾ മൃഗം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നതും മനുഷ്യനൊഴികെയുള്ള സകലമാന ജീവജാലങ്ങളെയും ആണ്.

പക്ഷേ, ഒന്ന് നമുക്കറിയാം; ശാസ്ത്രവും ശാസ്ത്രകാരന്മാരും മനുഷ്യരെ മൃഗങ്ങളിൽ നിന്നും വേറിട്ട് കാണുന്നില്ല. ഭാഷാപണ്ഡിതർക്കുള്ള അറിവും കഴിവുമൊന്നും ശാസ്ത്രകാരന്മാർക്കില്ലല്ലോ. ശാസ്ത്രകാരന്മാർക്ക് എന്തെങ്കിലും മനസ്സിലാക്കണമെങ്കിലും വിശ്വസിക്കണമെങ്കിലും നേരിട്ടു കാണുകയോ തെളിവു കിട്ടുകയോ ഒക്കെ വേണം. കിട്ടിയ തെളിവു വച്ചു നോക്കുമ്പോൾ അവർക്ക് മനുഷ്യർ മൃഗങ്ങളെപ്പോലെയാണ്. അവർ കാണുന്നത് മൃഗവും മനുഷ്യനും തീറ്റ തിന്നുന്നതും ഇണ ചേരുന്നതും ഉറങ്ങുന്നതുമാണ്. അതുകൊണ്ടാണല്ലോ പശുവിനേയും പൂച്ചയേയും മനുഷ്യനേയും അവർ സസ്തനിയായി കണ്ട് ഒരേ വർഗ്ഗത്തിൽ പെടുത്തിയത്! ദൈവത്തെ നേരിട്ടു കാണാത്തതുകൊണ്ടും ദൈവം ഉള്ളതിനു തെളിവു കിട്ടാത്തതുകൊണ്ടും ആണല്ലോ അവർ ദൈവത്തിൽ വിശ്വസിക്കാത്തത്. എന്നു വച്ച് എല്ലാ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളാണെന്നു പറയാനുള്ള വിവരമൊന്നും എനിക്കില്ല. അങ്ങനെ വരുമ്പോൾ ശാസ്ത്രജ്ഞന്മാരിലും രണ്ടു തരക്കാരുണ്ടെന്നു വരുന്നു. പക്ഷേ അതു സാരമില്ല, അഴിമതിക്കാരിൽ വരെ രണ്ടു തരമില്ലേ? ആണ്ടിമുത്തു രാജമാരെപ്പോലെ ശരിക്കും അഴിമതി ചെയ്യുന്നവരും ചിദംബരത്തെപ്പോലെ അഴിമതി ഉദ്ദേശിക്കാത്തവരും!

പക്ഷേ ഭാഷാപണ്ഡിതർ ശാസ്ത്രജ്ഞന്മാരെപ്പോലെയല്ല! അവർക്ക് ഭാവനയുണ്ട്. കല്പനയ്ക്കുള്ള ശേഷിയുണ്ട്. സ്വപ്നം കാണാനുള്ള കഴിവുണ്ട്. നേരിട്ടു കാണാതേയും തെളിവില്ലാതെയും കാര്യങ്ങളെ കാര്യങ്ങളായിക്കാണാനുള്ള കഴിവുണ്ട്. അതുകൊണ്ടൊക്കെയാണല്ലോ അവർ മനുഷ്യരെ ഈ പക്ഷി, മൃഗം എന്നൊക്കെയുള്ള കൂട്ടത്തിൽ പെടുത്താതിരുന്നത്. അല്ലായിരുന്നെങ്കിൽ അവർ മൃഗശാലക്ക് ജീവശാല എന്നോ മനുഷ്യ-ജന്തുഘർ എന്നോ പേരു നൽകിയേനെ.

എന്തായിരിക്കാം ഭാഷാപണ്ഡിതർ മനുഷ്യരെ ഈ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ച് കാണാൻ കാരണം? ശാസ്ത്രജ്ഞന്മാർക്കില്ലാത്ത കഴിവുകൾ അവർക്കുണ്ടെന്നതു തന്നെ. മനുഷ്യന്റെ സവിശേഷമായ കഴിവുകൾ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും തെളിയിക്കാനായിട്ടില്ല. അസൂയ, കുശുമ്പ്, ആർത്തി തുടങ്ങി മനുഷ്യനു മാത്രമായി അവകാശപ്പെടാവുന്ന കഴിവുകൾ തെളിയിക്കാൻ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ അസൂയ, കുശുമ്പ് എന്നിവ തങ്ങൾക്ക് അനുഭവവേദ്യമായതുകൊണ്ടാണല്ലോ ഭാഷാപണ്ഡിതർ ഈ മാതിരി വാക്കുകൾക്ക് ജന്മം നൽകിയത്. ഇതൊക്കെയാണ് വിശേഷബുദ്ധി എന്നറിയാവുന്ന ഭാഷാപണ്ഡിതൻ മനുഷ്യരെ എത്ര എളുപ്പത്തിലാണ് ഉരഗപക്ഷിമൃഗങ്ങളിൽ നിന്നും വേർതിരിച്ചത്. അതുകൊണ്ടല്ലേ മൃഗങ്ങൾക്ക് ബുദ്ധിയില്ലെന്നും മനുഷ്യന് വിശേഷബുദ്ധിയുണ്ടെന്നും നമ്മൾ പ്രഖ്യാപിച്ചു കളഞ്ഞത്. അസൂയ, കുശുമ്പ്, ആർത്തി, കുത്തിത്തിരിപ്പ്, ധനസമ്പാദനം, പരിസരമലിനീകരണം തുടങ്ങിയവ മനുഷ്യനു മാത്രമുള്ളതുകൊണ്ടാകാം മനുഷ്യനെ വിശേഷബുദ്ധിയുള്ളജീവിയായി പരിഗണിച്ചത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നു.

മനുഷ്യൻ വിശേഷബുദ്ധിയുള്ള ജീവിയാണെന്നു വച്ച് എല്ലാ മനുഷ്യർക്കും അസൂയ, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ സവിശേഷതകൾ ഉണ്ടെന്ന് അർഥമാക്കിക്കളയരുത്. അവിടേയും ശാസ്ത്രജ്ഞന്മാരിലും അഴിമതിക്കാരിലും ഉള്ളതുപോലെ രണ്ടു തരമുണ്ട്. ഇമ്മാതിരി സ്വഭാവമുള്ള എന്നെപ്പോലെയുള്ളവരാണ് ഒരു കൂട്ടർ. കഴിവുള്ളവരെ കുറിച്ച് അസൂയപ്പെട്ടും മറ്റുള്ളവരിൽ കുത്തിത്തിരിപ്പു നടത്തിയും കുശുമ്പ് കാട്ടിയും ഞങ്ങൾ അങ്ങനെ ജീവിക്കുന്നു. ഇനി വേറൊരു കൂട്ടരുണ്ട്. സുകുമാർ അഴീക്കോട്, ജി. മാധവൻ നായർ, എം. പി. വീരേന്ദ്രകുമാർ തുടങ്ങി സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള ബുദ്ധിജീവികളും ധിഷണാശാലികളും ദാർശനികരും ചിന്തകന്മാരുമായ മാതൃകാവ്യക്തിത്വങ്ങളാണ് അവർ. അവരുടേയൊക്കെ ബുദ്ധിപരമായ വ്യാപാരങ്ങൾ എന്റേതിൽ നിന്നും എത്രയോ ഉന്നതമാണ്. അതുകൊണ്ട് അവരെയൊക്കെ മഹത്‌വ്യക്തിയായി ഞാൻ പരിഗണിച്ചു.

പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോട് ഒരു സ്ത്രീയെ പ്രേമിച്ചിരുന്നുവെന്നും അവരുടെ വീട്ടിൽ പോയി പെണ്ണു കണ്ടുവെന്നും കല്യാണം കഴിക്കാൻ വാക്കു കൊടുത്തുവെന്നും പിന്നീടതിൽ നിന്ന് മാറിയെന്നും പിന്നീട് അവിവാഹിതനായാണ് ജീവിച്ചതെന്നും മറ്റും. അപ്പോഴാണ് ഇതും മാതൃകാവ്യക്തികളുടെ വ്യാപാരങ്ങളിൽ പെടുമെന്ന് എനിയ്ക്ക് മനസ്സിലായത്. ശരിയാണ്, ഞാനിതൊന്നും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ഏഴാം ക്ലാസു മുതൽ ജോലിസ്ഥലം വരെ എത്രയോ പെൺകുട്ടികളെ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും 'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ‌കിടാവേ' എന്നു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അത്തരം മോഹങ്ങളെല്ലാം മെയിൻറോഡിലെ വൺവേ ട്രാഫിക്ക് പോലെ ആയിത്തീരുകയായിരുന്നു. കൊടുത്ത വാക്ക് തിരിച്ചെടുക്കാനാകാത്തതുകൊണ്ട് ഒന്നിലധികം പെണ്ണുകാണലുകളും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവിവാഹിതനായി ജീവിച്ച് ജീവിതം രാഷ്ട്രത്തിനായി സമർപ്പിക്കാനും ആയിട്ടില്ല.

ഇനിയും പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോടും വീരേന്ദ്രകുമാറും വലിയ കൂട്ടായിരുന്നുവെന്നും അവർ പിന്നീട് തെറ്റിയെന്നും പിന്നീട് സുഹൃത്തുക്കളാരൊക്കെയോ കൂടി അവരുടെ സൗഹൃദം വിളക്കിച്ചേർത്തൂ എന്നും മറ്റും. ഞാനാണെങ്കിൽ ആരോടും കൂട്ടു കൂടാനും പോയിട്ടില്ല അഥവാ തെറ്റിപ്പിരിഞ്ഞാൽ പിന്നെ വിളക്കിച്ചേർക്കാനും പോയിട്ടില്ല. അപ്പോൾ ഇമ്മാതിരി കൂട്ടം കൂടലുകളും പിന്നീടുള്ള തെറ്റിപ്പിരിയലുകളും മാതൃകാ വ്യക്തിത്വങ്ങളുടെ ഭാഗമാകാനേ തരമുള്ളു. മാത്രമോ സുകുമാർ അഴീക്കോട് മോഹൻ ലാലിനെതിരെ കേസു കൊടുത്തെന്നും പിന്നീട് അത് പിൻവലിച്ചെന്നും പത്രത്തിൽ കണ്ടു. ഇതൊക്കെയായപ്പോൾ മഹാത്മാക്കൾ എങ്ങനെയിരിക്കും എന്നൊരു ധാരണ എന്നിലുണ്ടായിക്കഴിഞ്ഞിരുന്നു.

പിന്നീടാണ് ജി. മാധവൻ നായർക്കെതിരെ ഗവണ്മെന്റ് നടപടിയെടുത്ത വാർത്ത പത്രത്തിൽ വന്നത്. കെ. ജി. ബാലകൃഷ്ണനെപ്പോലെയുള്ളവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത ഗവണ്മെന്റ് മാധവൻ നായർക്കെതിരെ നടപടി എടുത്തത് തികച്ചു ഔചിത്യം തന്നെ. അതെന്തായാലും അപ്പോൾ അദ്ദേഹത്തിന്റെ രോഷം മുഴുവൻ രാധാകൃഷ്ണനോടായിരുന്നു. രാധാകൃഷ്ണന്റെ രഹസ്യ അജണ്ടയാണ് ഈ നടപടിയെന്നും രാധാകൃഷ്ണന് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു കളഞ്ഞു. ഇതേ മാധവൻ നായരാണ് രാധാകൃഷ്ണന് തന്റെ ചെങ്കോലും കിരീടവും കൈമാറിയത് എന്നതും നമുക്കറിയാം. അപ്പോൾ അദ്ദേഹത്തിനും ഉണ്ടായിരുന്നുവോ രഹസ്യ അജണ്ട? തന്റെ പിൻഗാമിക്ക് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും അറിയില്ലെന്നും ഐ എസ് ആർ ഓ കുളം തോണ്ടാൻ അങ്ങനത്തെ ആളെ ഏൽപ്പിക്കുന്നത് ആണ് തന്റെ മഹത്വം നില നിർത്താൻ നല്ലത് എന്നും അദ്ദേഹം വിശ്വസിച്ചിരിക്കാം എന്ന് ഞാൻ കരുതിയാൽ അതെന്റെ കുശുമ്പും കുത്തിത്തിരിപ്പും ആയേ സമൂഹം കണക്കാക്കൂ എന്നെനിക്കറിയാം. പക്ഷേ പാവം രാധാകൃഷ്ണൻ, സമൂഹത്തിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ഇമേജാണ് പോയത്. ടെക്‌നോളജി അറിയാത്ത ചെയർമാൻ. ചിന്തകന്മാരും ബുദ്ധിശാലികളും എങ്ങനെയിരിക്കും എന്ന് അങ്ങനെ മാധവൻ നായർ നമുക്കു കാട്ടിത്തന്നു. പത്മഭൂഷണും പത്മവിഭൂഷണും കിട്ടിയ, ഇന്ത്യക്ക് വേണ്ടി സ്വന്തമായി വിമാനം ഡിസൈൻ ചെയ്ത് ഭാരതരത്നം വരെ വാങ്ങാമായിരുന്ന മാധവൻ നായരെപ്പോലെ ഉള്ളവർ ഇങ്ങനെയൊക്കെ പറയുമ്പോൾ തീർച്ചയായും അവർ സമൂഹത്തിന് അനുകരണീയര് തന്നെ. വെറുതെയല്ല ഈ കാലത്തിനെ കലികാലം എന്നു പറയുന്നത്.

മനുഷ്യന്മാരായാൽ ഇങ്ങനെയൊക്കെത്തന്നെ വേണം. വിശേഷബുദ്ധി എന്നു പറഞ്ഞ് മനുഷ്യനെ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ചവർക്ക് നമോവാകം.