2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 13

ഞാൻ പറഞ്ഞല്ലോ, ഈ യാത്രയിലെ മുഖ്യ പരിപാടി നടത്തമാണെന്ന്. ആറു ദിവസം നടക്കുമ്പോൾ ചൈനയുടെ അതിർത്തിയിലെത്തും. താണ്ടുന്ന സ്ഥലങ്ങൾ സാമാന്യമായി പറഞ്ഞാൽ ഒരുപോലെയുള്ളതാണ്. ആവർത്തനവിരസത ഉണ്ടാക്കുന്നതാണെങ്കിലും പറയട്ടെ, നടക്കുന്ന വഴിയാണ് മുഖ്യമെങ്കിൽ ഈ ആറുദിവസത്തേയും വിവരങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. മലകൾ, പുഴകൾ, മരങ്ങൾ, മഞ്ഞ്, കാറ്റ്, മലഞ്ചെരിവുകൾ ഇതൊക്കെത്തന്നെ. ഭക്ഷണത്തിന്റെ കാര്യമെടുക്കൂ, ഇന്നലെ പൂരിയായിരുന്നു. ഇന്ന് ചപ്പാത്തിയാണ്, രാത്രിയിൽ പായസം ഉണ്ടായിരുന്നു എന്നതൊക്കെ എടുത്തെഴുതാനുണ്ടോ? അപ്പോൾ വ്യത്യാസം വരുന്നത് അന്തരീക്ഷത്തിന്റെ കാര്യത്തിലും യാത്രയിൽ അപ്പോഴപ്പോൾ ഉണ്ടായേക്കാവുന്ന അനുഭവങ്ങളുടെ കാര്യത്തിലുമാണ്. ഇന്ന് മഴയാകാം, നാളെ വെയിലാകാം. അതനുസരിച്ച് യാത്രയുടെ രീതികളും അനുഭവങ്ങളും മാറും. അതാണ് പ്രധാനം.

ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന സംഭവം ഞങ്ങളുടെ സാധനങ്ങൾ ചുമന്നിരുന്ന ഒരു കുതിര കാളിനദിയിൽ വീണ് ഒലിച്ചു പോയതാണ്. അതിന്റെ പുറത്ത് നാലു പേരുടെ സാധനങ്ങളുണ്ടായിരുന്നു. മൊബൈൽ ഫോൺ മുതൽ വസ്ത്രങ്ങൾ തുടങ്ങി മാനസസരോവരത്തിൽ വേണ്ടിയിരുന്ന പൂജാസാമഗ്രികൾ വരെ കുതിരപ്പുറത്തുള്ള ചാക്കുകളിലുണ്ടായിരുന്നു. കാളി നദിയാകട്ടെ, നടക്കാൻ തുടങ്ങുന്നതു മുതൽ ഞങ്ങൾ കാണുന്നതുമാണ്. നദിയുടെ കരയിലൂടെയല്ലേ യാത്ര മുഴുവനും. പറഞ്ഞു വരുന്നതെന്തെന്നാൽ ഈ കുതിര വീണു ചത്തത് ഗാലയ്ക്ക് പോകും വഴിക്കായിരുന്നോ അതൊ ഗുഞ്ചിയിലേക്കുള്ള വഴിയിലേക്കായിരുന്നോ എന്നിപ്പോൾ ഓർമ്മയില്ലെന്നാണ്. അതാണ് പറഞ്ഞത്, ഏത് സ്ഥലത്തു വച്ച് വീണു എന്നതിന് വാർത്താമൂല്യം ഇല്ലെന്നാണ് എന്റെ പക്ഷം എന്ന്. ഇതെല്ലാം ഓർമ്മയിൽ നിന്നെഴുതുന്നതല്ലേ? എല്ലാം ശരിയാകണമെന്നില്ല. എല്ലാം ഓർത്തെടുക്കാൻ പ്രയാസം. ഇത് ഇത്രയും ധൃതി പിടിച്ചെഴുതുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇനിയും വൈകിയാൽ ഇനിയും മറക്കൂം. ഒന്നും എഴുതാൻ കാണുകയില്ല. അതുകൊണ്ട് ഈ എഴുതുന്നതെല്ലാം വെറും കരട്. പലതും വിട്ടു പോയിക്കാണും, പലതും ആവർത്തിച്ചെന്നിരിക്കും; പലയിടത്തും തെറ്റ് കണ്ടേക്കാം, പരസ്പരവിരുദ്ധമായി എഴുതിയിട്ടുണ്ടാകാം. ഇനി ഇതിനൊക്കെ പുറമേയാണ് അക്ഷരത്തെറ്റുകൾ. വരമൊഴിയിലെ എഴുത്തത്ര എളുപ്പമല്ല. റ എന്നെഴുതിയാൽ ര ആകും. ള എഴുതിയാൽ ല ആകും. എന്തൊക്കെ തൊന്തരവാ? ഈ അക്ഷരപ്പിശാചുക്കളെ അടിച്ചോടിക്കണമെങ്കിൽ കുറേ സമയയും വേണം. ശ്രദ്ധാപൂർവ്വം ഇരുന്ന് ഇതൊക്കെ ഒരു വട്ടം വായിക്കേണ്ടതുണ്ട്. അതെല്ലാം, ഇതൊന്ന് മുഴുവനായി എഴുതി കഴിയുമ്പോൾ ഒന്നിച്ച് വായിച്ച് തിരുത്തേണ്ടതാണ്. അത് പതുക്കെ ആകാം. അങ്ങനെ ഒരു ആവശ്യം വരികയാണെങ്കിൽ. (എന്താവശ്യം?) എല്ലം കഴിഞ്ഞിട്ടാകുമ്പോൾ പ്രസക്തമെന്നു തോന്നുന്ന കുറച്ചു (മാത്രം) ഫോട്ടോകളും ഇവിടെ ചേർക്കാം. സഹയാത്രികർ തന്നതാണവയെല്ലാം.

പരാപരൻ സൂര്യനു നൽകിടുന്ന
തൂവെള്ളി ചന്ദ്രന്നവനേകിടുന്നു
അവൻ നിലാവിൻവടിവിൽ ധരയ്ക്കായ്
അതാകെയർപ്പിച്ചമരുന്നു വാനിൽ.

എന്നല്ലേ കവി പാടിയിട്ടുള്ളത്?

പിന്നെ ഇത് കരടാണ് എന്നു പറഞ്ഞു. പക്ഷേ അത് കണ്ണിലെ കരട് പോലെയല്ല. കണ്ണിലെ കരട് പോലെ ഇത് ആർക്കും അസ്വസ്ഥതയൊന്നും ഉണ്ടാക്കില്ല എന്നു കരുതാം. തിരുത്ത് വേണ്ടി വരും എന്നുള്ള അർത്ഥത്തിലുപയോഗിക്കുന്ന കരട്. ഡ്രാഫ്റ്റ് എന്ന് ഇംഗ്ലീഷിൽ പറഞ്ഞാലേ ശരിക്കും മനസ്സിലാകൂ. പക്ഷേ, ഡ്രാഫ്റ്റ് എന്നു പറയുമ്പോൾ ബാങ്കിലെ ഡ്രാഫ്റ്റ് ആണെന്നു കരുതിയാലോ? നോക്കൂ, ഭാഷയുടെ ഒരു പരിമിതി. എന്തായാലും കാര്യം ഇപ്പോൾ ശരിക്കും മനസ്സിലായിക്കാണുമല്ലോ?

നടക്കുമ്പോൾ കുതിര അടി തെറ്റി വീഴുകയായിരുന്നുവത്രെ. കുതിരക്കാരനും കൂടെ വീണത്രെ. ഞാനത് കണ്ടില്ല, നന്നായി. എങ്ങനെയോ അയാൾ ചരിവിൽ പിടിച്ച് രക്ഷപ്പെട്ടത്രെ. അയാളുടെ വീട്ടുകാർക്ക് യോഗമുണ്ട്. പക്ഷേ അയാൾക്ക് വലിയ യോഗമൊന്നുമില്ല. ഈ സീസണിൽ കൈലാസയാത്രയുടെ ചുമട് താങ്ങി വല്ലതും സമ്പാദിക്കാൻ 60000 രൂപയോ മറ്റോ കൊടുത്ത് വാങ്ങിയതായിരുന്നുവത്രേ അയാളീ കുതിരയെ. ഇനി അയാളുടെ കാര്യം കട്ടപ്പൊക.

പക്ഷേ ഈ സംഭവം ചിലരുടെ സ്വഭാവം അറിയാൻ എന്നെ സഹായിച്ചു. അതിലൊരാളാണ് അമീഷ് എന്ന ചെറുപ്പക്കാരൻ. അയാൾ ഗുജറാത്തിൽ വസ്ത്രവ്യാപാരിയാണ്. അയാളെ 'അമ്യൂസ്' എന്നു വിളിക്കാനാണെനിക്കിഷ്ടം; കാരണം അയാൾ യാത്രികരെ എന്തെങ്കിലും പറഞ്ഞോ കാട്ടിയോ എപ്പോഴും അമ്യൂസ് ചെയ്തുകൊണ്ടിരുന്നു. അയാളുടെ മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് ഒലിച്ചു പോയ കൂട്ടത്തിലുണ്ടായിരുന്നു. ഈ അമ്യൂസാണ് മുമ്പെന്റെ വാച്ചെനിക്ക് കൊണ്ടുവന്നു തന്നത്. അതുകൊണ്ട് വിവരം അറിഞ്ഞപ്പോൾ ഞാനയാളെ എന്റെ അനുശോചനം അറിയിക്കാനായി കണ്ടു. പക്ഷേ സാധനങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞ് അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുതിര ചത്ത് നെഞ്ചത്തടിച്ച് കരയുന്ന കുതിരക്കാരന്റെ മേക്കട്ട് കേറി "എന്റെ മൊബൈൽ ഫോൺ താ" എന്നു പറയുമായിരുന്നു. പക്ഷേ, അമ്യൂസ് എന്നോട് പറഞ്ഞത് "ഞാൻ കൈലാസം കണ്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ പോയ സാധനങ്ങളും ഭോലേബാബ വീട്ടിലെത്തിക്കും" എന്നാണ്. നോക്കണേ ഭക്തന്മാരുടെ ഒരു വിശ്വാസം.

അപ്പോൾ കൈലാസയാത്രയെ പറ്റിയല്ലേ പറഞ്ഞു വരുന്നത്. യാത്രയിലെ അടുത്ത പ്രധാന താവളം "ഗുഞ്ചി" ആണ്. കേൾക്കാനൊരു സുഖവുമില്ലാത്ത മറ്റൊരു സ്ഥലപ്പേര്. ഈ സ്ഥലപ്പേർ എങ്ങനെ വന്നെന്ന് പ്രൊ.ഷെപ്പേർഡ് പോലും ഒന്നും എഴുതിയിട്ടില്ല. ഗുഞ്ചിയിലെ ആണുങ്ങളെ "ഗുഞ്ചിയാൽ" എന്നു വിളിക്കുമത്രെ. രോഹിത് ഗുഞ്ചിയാൽ, ഏകേഷ് ഗുഞ്ചിയാൽ, നീരജ് ഗുഞ്ചിയാൽ, പൂർവ്വി ഗുഞ്ചിയാൽ എന്നൊക്കെ. അപ്പോൾ ഗുഞ്ചിയാൽമാരുടെ നാടിനെ ഗുഞ്ചി എന്നു വിളിക്കുന്നു എന്നു നമുക്ക് പറയാം. എന്താണീ ഗുഞ്ചിയാൽ എന്നൊന്നും ആരും ചോദിക്കില്ലല്ലോ. പേരല്ലേ? ആളുകളുടെ പേരാകുമ്പോൾ കുഞ്ചി എന്നും പഞ്ചു എന്നും ഒക്കെ ആകാമല്ലോ.

ഗുഞ്ചി എന്നു പറഞ്ഞപ്പോഴാണ് വഴിയിൽ കണ്ട മറ്റൊരു സ്ഥലത്തിന്റെ പേരോർത്തത് - "കചൗതി". കൈലാസദർശനം കഴിഞ്ഞ് ഇന്ത്യയിലെത്തി വഴിയിൽ ഇടയ്ക്കു വച്ച് ജീപ്പിൽ യാത്ര ചെയ്യവേ, പുറത്ത് അഗാധതയിലെ പുഴ കാണുമ്പോൾ എനിക്ക് തല ചുറ്റുന്ന പോലെ തോന്നുന്നുണ്ടായിരുന്നു. ജീപ്പിന്റെ നിയന്ത്രണം ഒന്നു പോയാൽ എല്ലാം തീർന്നു. അകലേക്ക് നോക്കാതെ ഞാൻ ജീപ്പിന്റെ മുന്നിലെ റോഡിലേക്ക് മാത്രം നോക്കിയിരുന്നു. അപ്പോൾ കചൗതി 13കിമി, കചൗതി 12കിമി, കചൗതി 11കിമി എന്നിങ്ങനെയുള്ള നാഴികക്കല്ലുകൾ കാണുന്നുണ്ടായിരുന്നു. സമതലത്തിലെത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ജീപ്പ് നിർത്തിയപ്പോൾ ഒരു സ്ഥലത്ത് മാത്രം ഞാൻ "കൻജ്യോതി" എന്നെഴുതിക്കണ്ടു. അതന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കൻജ്യോതിയാണ് കചൗതി ആയതെന്ന്. ഒരു പക്ഷേ, "കാനനജ്യോതി" ആയിരിക്കണം കൻജ്യോതി ആയത്; ചുറ്റും കാടല്ലേ? അതെന്തായാലും എന്താണ് ഗുഞ്ചി ആയതെന്ന് ആരു കണ്ടു?

കൈലാസയാത്രയ്ക്ക് പുറപ്പെട്ടവരുടെ വിധി നിർണ്ണയിക്കുന്ന സ്ഥലമാണ് ഈ ഗുഞ്ചി. യാത്ര തുടരാനുള്ള ആരോഗ്യം യാത്രികർക്കുണ്ടോ എന്ന പുന:പരിശോധന നടക്കുന്നതിവിടെയാണ്. കൈലാസപതിയെ കാണാൻ യോഗമില്ലാത്തവർ ഇവിടത്തെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് തിരിച്ച് പോകേണ്ടി വരും. പക്ഷേ, ഒരു സൗജന്യം ചിലപ്പോൾ കിട്ടിയേക്കും. ശിവന്റെ തന്നെ ആസ്ഥാനമായ ആദികൈലാസം സന്ദർശിക്കാൻ അവർ അനുമതി തന്നേക്കും. ആദികൈലാസത്തിലേക്കും ഇതു വഴിയാണ് പോകേണ്ടത്. ആദികൈലാസത്തിലേക്കുള്ള "ഗേറ്റ്വേ" ആണ് ഈ ഗുഞ്ചി.

ബുദ്ധിയിൽ നിന്നും ഞങ്ങൾ പുലർച്ചെ പുറപ്പെട്ടു. ചായയും ബോൺവിറ്റയും കുടിച്ചു കാണും, തീർച്ച. കാരണം പ്രാതൽ ചിയാലേഖ് എന്ന സ്ഥലത്തായിരുന്നു എന്നതുതന്നെ. പുറപ്പെടുമ്പോഴുള്ള കാര്യമൊന്നും ഇതുവരെ എഴുതിയില്ല. സൂര്യപ്രകാശം തട്ടുന്ന ശരീരഭാഗങ്ങളിലെല്ലാം സൺസ്ക്രീൻ ക്രീം പുരട്ടണം. മുഖത്തും കയ്യിലും അതു പുരട്ടും. തണുപ്പുകാരണം ചുണ്ട് വിണ്ടുകീറാതിരിക്കാൻ ചുണ്ടിൽ ലിപ്ബാം പുരട്ടും. കാലിൽ സോക്സ് ഇടുന്നതിനു മുമ്പ് പാദങ്ങളിൽ ആന്റിഫംഗൽ പൗഡർ കുടയും. പിന്നെ ഷൂസ്, ഗ്ലൗസ്, മങ്കീ ക്യാപ്, സൺ ഗ്ലാസ് (കൂളിങ്ങ് ഗ്ലാസെയ്!) റെയിൻ കോട്ട്, വിൻഡ് ചീറ്റർ എല്ലാം ഓരോരുത്തരുടേയും ആവശ്യം പോലെ...

ഞാനാകെ രണ്ടു ദിവസമാണ് ലിപ്ബാം പുരട്ടിയത്. രണ്ടോ മൂന്നോ ദിവസം ആന്റിഫംഗൽ പൗഡർ ഉപയോഗിച്ചു. മിക്കവാറും ദിവസം സൺസ്ക്രീൻ ക്രീം പുരട്ടിയിരുന്നു. അതിന്റെ ഗുണം ഉണ്ടായോ എന്തോ? യാത്രയൊക്കെ കഴിഞ്ഞ് ഓഫീസിലും വീട്ടിലും എത്തിയപ്പോൾ പറഞ്ഞു കേട്ടത് ഞാനാകെ കറുത്തു പോയി എന്നാണ്. മൂക്കെല്ലാം ചുവന്ന് പഴുത്ത ചക്കച്ചുള പോലെ ആയവരും കൂട്ടത്തിലുണ്ടായിരുന്നു. അത് സൺസ്ക്രീൻ ക്രീം പുരട്ടാഞ്ഞിട്ട് ആയിരുന്നുവോ ആവോ?

നടക്കുമ്പോൾ മലനിരകളെ ബഹുമാനിക്കണമെന്നും നല്ലതേ ചിന്തിക്കാവൂ എന്നും എപ്പോഴും "ഓം നം:ശിവായ" എന്നു ചൊല്ലണമെന്നും കെ.എം.വി.എൻ ഗൈഡ് ഉപദേശിച്ചിട്ടുണ്ട്. വഴിയിൽ ദോഷകരമായ ഒന്നും സംഭവിക്കാതിരിക്കാനാണത്രെ അത്. ദൈവങ്ങളെ സന്തോഷിപ്പിച്ചാലല്ലേ നല്ലത് വരൂ, അപ്പോൾ 'ഓം നം:ശിവായ' എന്നൊക്കെ പറയണം. അത് പക്ഷേ അദ്ദേഹം പറഞ്ഞു തരണ്ട കാര്യമൊന്നുമല്ല. നമ്മൾ മലയാളികൾക്കു പോലും അറിയാവുന്നതല്ലേ അത്? അതുകൊണ്ടാണല്ലോ നമ്മൾ പാലം കടക്കുവോളം "നാരായണാ.. നാരായാണാ..." എന്നു പറയുന്നത്. നമ്മൾ പാലം കടന്നാൽ പിന്നെ "കൂരായണാ.. കൂരായണാ.." എന്നും പറയും എന്നത് മറ്റൊരു കാര്യം. സാന്ദർഭികമായി നോക്കുമ്പോൾ അത് ശരിയാണെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പാലം കടന്നു കഴിയുമ്പോൾ ഏത് നാരായണൻ? നാരായണാ.. നാരായാണാ എന്ന് ഞാൻ എഴുതിയത് കാണുന്ന വല്ലവരും ഞാനൊരു ഹിന്ദു വർഗ്ഗീയവാദിയാണെന്നും അതുകൊണ്ടാണ് നാരായണന്റെ കാര്യം പറഞ്ഞതെന്നും കരുതാനിടയുണ്ട്. അതുകൊണ്ട് അങ്ങനെയൊന്നും കരുതാതിരിക്കാൻ പാലം കടക്കുവോളം "എന്റീശോയേ.. എന്റീശോയേ.." എന്നും "എന്റെ റബ്ബേ.. എന്റെ റബ്ബേ.." എന്നു പറയുന്നവരും ഉണ്ടായിരിക്കുമെന്നും കൂടി എഴുതട്ടെ.

ബുദ്ധിയിൽ നിന്നും യാത്ര തുടങ്ങുമ്പോഴേ കയറ്റമാണ്. കിലോമീറ്ററുകൾ കയറ്റം കയറിയിട്ടുണ്ടാകണം, അപ്പോൾ ഒരു സമതലപ്രദേശത്ത് എത്തി. ആദ്യമേ കണ്ടത് ഒന്നു രണ്ട് ചായപ്പീടികകളാണ്. അതിലൊന്നിൽ ഞങ്ങളുടെ പ്രാതൽ തയ്യാറായി വരുന്നതേയുള്ളു. അതുകൊണ്ട് ഞാൻ ചുറ്റുപാടുകൾ കാണാനിറങ്ങി. വെറും ചുറ്റുപാടുകളല്ല. യാത്രയിൽ എല്ലാവരും പ്രകീർത്തിക്കുന്ന സ്ഥലമാണിത്. എല്ലവരും പ്രതീക്ഷിച്ചിരുന്ന സ്ഥലമാണിത്. ഈ സ്ഥലം ചിയാലേഖ് എന്നറിയപ്പെടുന്നു. കുന്നു കയറി ഈ സമതലത്തിൽ എത്തുമ്പോൾ, മുൻധാരണയൊന്നുമില്ലാതെയായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നതെങ്കിൽ, ഇത് സ്വപ്നമോ മായയോ എന്ന് ഞാൻ കരുതിപ്പോയേനെ! കാരണം ഞാൻ എത്തിയിട്ടുള്ളത് അതിവിശാലമായ ഒരു പൂന്തോട്ടത്തിലാണ്. ഈ ഹിമാലയത്തിൽ ആരാണ്, ആർക്കുവേണ്ടിയാണ് ഈ പൂന്തോട്ടം നട്ടു വളർത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്. കാരണം ഇത് നാടല്ലല്ലോ! പക്ഷേ ഞാൻ മനസ്സിലാക്കിയിരുന്നു.... അഥവാ അറിഞ്ഞു കഴിഞ്ഞിരുന്നു.. ഹിമാലയം ഒരു പുഷ്പാലയം കൂടിയാണെന്ന്. ഞാൻ, ജിജ്ഞാസയോടെ, പൂന്തോട്ടത്തിലേക്ക് ഒരു വിഹഗവീക്ഷണം നടത്തി....

ഭൂമിയോട്, മണ്ണിനോട്, ചേർന്ന് നിൽക്കുന്ന പൂക്കൾ. മിക്കവയും വെള്ള പൂക്കളാണ്; മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും ഉണ്ട്. ഈ പൂക്കളായിരിക്കാം പഞ്ചബാണൻ 'മലർശരം' തീർക്കാൻ ഉപയോഗിച്ചിരുന്നത്!! ഇന്നിപ്പോൾ കാമദേവനില്ല, കാമമേയുള്ളു... കാമദേവൻ എവിടെപ്പോയോ ആവോ? മനുഷ്യന്റെ കാമം സ്ത്രീസമൂഹത്തിനൊരു ശാപമായപ്പോൾ കാമത്തിനു വിത്തു പാകിയത് താനാണല്ലോ എന്ന ദു:ഖഭാരത്താൽ ടിയാൻ ജീവത്യാഗം ചെയ്തോ എന്തോ? അതോ, വല്ല യുവ മിഥുനങ്ങളെയും മലർശരമെയ്യുമ്പോൾ, ചീനക്കാരൻ പോലീസെങ്ങാൻ പിടിച്ച് അകത്തിട്ടതാകാനും മതി. മറ്റു നിറമുള്ള പൂക്കളും കുന്നിൻപുറത്തെ ഈ താഴ്വരയിൽ ഉണ്ട്. ലോകരിതിനെ valley of flowers എന്നു വിളിക്കുന്നു എന്നു പറയുമ്പോൾ ഇവിടത്തെ പൂക്കളെക്കുറിച്ച് ഒരു സാമാന്യ ജ്ഞാനം ലഭിക്കുമല്ലോ?

"ഫൂലോം കീ ഘാട്ടി മേം ലോ.നി.വി. അസ്കോട്ട് ആപ്കാ സ്വാഗത് കർത്താ ഹൈ" എന്നൊരു ബോഡും അവിടെ കാണാം. അസ്കോട്ട് എന്നത് സ്ഥലപ്പേരാണ്.

ചിയാലേഖിലെത്തുമ്പോൾ ദേവാലയസദൃശമായ ചെറിയൊരു കെട്ടിടം ഒരു ചെറിയ കുന്നിൻ മുകളിലായി ഞാൻ കണ്ടു. ഞാനങ്ങോട്ട് നടന്നു. പോലീസുകാരന്റെ അകമ്പടിയോടെ ഒരു സഹയാത്രികയും അവിടം ലക്ഷ്യമാക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പോലീസുകാരൻ പിൻവാങ്ങി. ......... ശരിയാണ്... അതൊരു അമ്പലമാണ്. പൂജാദികളോ മറ്റ് നിത്യകർമ്മങ്ങളോ ഇല്ലാത്ത, വിജനമായ, അവഗണനാഗ്രസ്തമായ ഒരു കെട്ടിടം..... ശിവനോ കാളിയോ ആണ് കേന്ദ്രസ്ഥാനത്ത്. ഞാനതിനു മുന്നിൽ അല്പനേരം ആരാധന(!)യോടെ നിന്നു... ഇത്തരം സന്ദർഭങ്ങളിൽ ഞാനൊന്നും പ്രാർത്ഥിക്കാറില്ല. പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ എന്റെ പ്രതിയോഗികളുടെ ഓർമ്മയാണോടിയെത്തുക. പിന്നെ പ്രാർത്ഥനയുടെ ഫലമെല്ലം കിട്ടുന്നതവർക്കായിരിക്കും... അതാണാവോ എന്റെ പ്രതിയോഗികൾ ഇങ്ങനെ ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നത്? ആ ക്ഷേത്രത്തിനടുത്തും പൂക്കൾ സമൃദ്ധം... ചുവന്ന ഒരു പൂവ് ഡോ. ആരാധന എനിക്കു കാണിച്ചു തന്നു. ഞാനതൊരു ചുവന്നുരുണ്ട കായ് ആണെന്നായിരുന്നു കരുതിയത്. അത്രക്കുണ്ട് പൂക്കളുടെ വൈവിധ്യം!!!

ഹിമാലയത്തിലെ പൂക്കളുടെ വൈവിധ്യം കണ്ട എനിയ്ക്ക് തോന്നിയത് അവിടത്തെ പൂക്കളുടെ മാത്രം ഫോട്ടോ എടുക്കാൻ ഒരു മാസത്തെ അവധി എടുത്ത് ഒരു ഒരു കാമറയും ഒരു "വൺ ടിബി" മെമ്മറി കാർഡു(?)മായി വരണമെന്നാണ്. പക്ഷേ, ആരെങ്കിലും സ്പോൺസർ ചെയ്യാമെങ്കിൽ മാത്രം ആലോചിക്കാവുന്ന കാര്യം.

ചിയാലേഖിൽ വച്ച് പോലീസുകാർ ആദ്യമായി ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. അവരുടെ റജിസ്റ്ററിൽ ഞങ്ങൾ ഒപ്പിട്ടു.

വീണ്ടും നടത്തം, നടത്തം, നടത്തം. നടത്തത്തെ കുറിച്ചെഴുതുകയാണെങ്കിൽ കുറേ ഉണ്ടാകും. 52 പേർ എങ്ങനെ നടന്നു എന്നെഴുതിയാൽ തന്നെ 52 വരിയാകും. അതു വേണ്ട. നടന്ന് കാലിലെ മസിൽ കയറുമ്പോൾ വേദന സഹിക്കാതെ 'വോളിനി' സ്പ്രേ ചെയ്യുന്നവർ മുതൽ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഇനിയും വേണമെങ്കിൽ നടക്കാൻ തയ്യാർ എന്ന് തോന്നിച്ചവർ വരെ കൂട്ടത്തിലുണ്ടായിരുന്നു. പറഞ്ഞില്ലേ, ഗ്രൂപ്പിലെ ആദ്യസംഘം രാവിലെ 10 മണിക്ക് ലക്ഷ്യത്തിലെത്തുമ്പോൾ അവസാനസംഘം എത്തുന്നത് രാത്രി 8 മണിക്കായിരിക്കുമെന്ന്. ആലോചിച്ചു നോക്കൂ, ആ നടത്തത്തിന്റെ ഒക്കെ ഒരു സ്റ്റയില്.

എഴുതാനാണെങ്കിൽ നടത്തത്തെ കുറിച്ചു മാത്രമല്ല ഉള്ളത്. രാവിലത്തെ ഒന്നും രണ്ടും തൊട്ട് തുടങ്ങണം എഴുതാൻ. കൃഷ്ണേട്ടനെ പോലെ ചിലർക്ക് രാവിലത്തെ ഒന്നിനും രണ്ടിനും മുമ്പേ ഒരു പൂജ്യം കൂടിയുണ്ട്. ഇതൊക്കെ എഴുതാൻ എനിക്കെവിടെ സമയം? പകലും സന്ധ്യയും കഴിഞ്ഞ് അവസാനം രാത്രിയിൽ കിടന്നു കഴിയുമ്പോഴുള്ള കൂർക്കം വലിയുണ്ടല്ലോ, അതിനെക്കുറിച്ച് മാത്രമുണ്ട് ഒരു പേജെഴുതാൻ.

ഒരു പേജെഴുതിയില്ലെങ്കിലും കൂർക്കം വലിയെ തൊട്ടുരുമ്മി ഞനൊന്നു പോകാം.

യാത്രയുടെ ഒരാഴ്ച കഴിയുമ്പോഴേക്കും രാത്രിയിൽ ഒരു ടെന്റിൽ കിടക്കാൻ ഞങ്ങൾക്കൊരു സംഘം ഉണ്ടായിരുന്നു. ഞാൻ, സുരേഷ്, അരവിന്ദ്, കൃഷ്ണേട്ടൻ, ആനന്ദ്, പല്ലവ്, രാജേഷ് എന്നിവരായിരുന്നു ആ സംഘം. ഒരു ദിവസം ഞങ്ങളുടെ ടെന്റിൽ പുതിയ രണ്ടു പേർ കൂടെ കൂടി. അതിൽ ഒരാളുടെ കൂർക്കം വലി കാരണം അടുത്ത് കിടന്ന രാജേഷ് പുറത്തെവിടേയോ പോയി ഉറങ്ങുകയാണുണ്ടായത്. (ടെന്റിനു പുറത്ത് കിടുങ്ങുന്ന തണുപ്പാണേ!!) പിറ്റേ ദിവസം രാവിലെ ഇതേ കുറിച്ച് ചോദിച്ചപ്പോൾ രണ്ടു പേരിൽ അപരൻ പറഞ്ഞത് സാധാരണ ഉറങ്ങുന്നത് സ്റ്റീരിയോ വച്ചാണെന്നും ഇന്നലെ മോണോ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. അയാളുദ്ദേശിച്ചത് ഇന്നലെ ഒരാളേ കൂർക്കം വലിക്കാനുണ്ടായിരുന്നുള്ളൂ എന്നും സാധാരണ അയാളുടെ ഇരു വശത്തും (സ്റ്റീരിയോ) കൂർക്കം വലിക്കാരായിരിക്കും എന്നും ആണ്. പിന്നീട് ഉറങ്ങാൻ ഞങ്ങൾ അവരെ കൂടെ കൂട്ടിയിട്ടേ ഇല്ല.

ഇങ്ങനെ എന്തെല്ലാം ഉണ്ടാകും ഒരു ക്യാമ്പ് ജീവിതത്തെ കുറിച്ച് എഴുതാന്!!

ക്യാമ്പ് ജീവിതത്തെ കുറിച്ച് മാത്രമല്ല എഴുതാനുള്ളത്. ജനങ്ങൾ, അവരുടെ ജീവിതരീതി, ഭൂപ്രകൃതി തുടങ്ങി എന്തു വേണമെങ്കിലും എഴുതാം. ഒന്നുമില്ലെങ്കിൽ അവർ വീടുണ്ടാക്കുന്ന രീതിയെങ്കിലും എഴുതാം. കല്ലുകൾ മാത്രം ഉപയോഗിച്ചുള്ള വീടുകൾ, മേല്ക്കൂര പോലും കല്ലുകൾ കൊണ്ടാണ്. ചെറുതെങ്കിലും കൊട്ടാരസദൃശമായ ഡിസൈനുകളോടു കൂടിയ വീടുകൾ... അതൊക്കെ എഴുതാം .... ഇതിനൊരു പുനരെഴുത്തുണ്ടെങ്കിൽ...

വീണ്ടും യാത്രയെക്കുറിച്ച് തന്നെ ആകട്ടെ. പണ്ടത്തെ തണ്ണീർ പന്തലുകളെ ഓർമ്മിപ്പിക്കും വിധം, ക്ഷീണം തീർക്കാനായി, വഴിയിൽ പലയിടത്തും കെഎംവിഎൻ ചായയും സ്നാക്സും വിതരണം ചെയ്യുമായിരുന്നു. അല്ലെങ്കിൽ ചായക്കടകൾ കാണും. ചിലപ്പോൾ സമതലങ്ങളിലെ നടത്തവും ആശ്വാസം പകരും. കാരണം കയറ്റം കയറിയും ഇറക്കം ഇറങ്ങിയും തളരുമ്പോഴാകും ഈ സമതലങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടയിൽ ഞങ്ങൾ കൈലാസദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന സംഘത്തെ വഴിയിൽ കണ്ടിരുന്നു. പലരുമായും ഉപചാരവാക്കുകൾ കൈമാറുകയും ചെയ്തു. എന്നാണ്, എവിടെ വച്ചാണ് എന്ന് ഓർമ്മയില്ലെന്നു മാത്രം.

ഞങ്ങൾ ഗർബ്യാങ്ങിലെത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പതാക പാറിക്കളിക്കുന്നത് കണ്ടു. അവിടെയുള്ള ഐടിബിപിയുടെയോ എസ്എസ്ബി (സീമാ ശസ്ത്ര് ബൽ) യുടെയോ ക്യാമ്പിലായിരുന്നു അത്. അവിടെ വച്ച് ഐടിബിപിക്കാർ ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. ചായയും സ്നാക്സും നൽകി. ചിലർ കസേരയിലിരുന്ന് വിശ്രമിച്ചു. മുന്നോട്ട് നടക്കുമ്പോൾ വലിയൊരാട്ടിൻ കൂട്ടത്തെ കണ്ടു. അതിൽ നിന്ന് നല്ലൊരെണ്ണത്തിനെ ഒരു പോലീസുകാരൻ പിടിച്ചു കൊണ്ടു പോയി. അവർക്ക് അന്നത്തെ ഭക്ഷണത്തിന് സ്വാദ് കൂട്ടാനാണാ ആടിന്റെ വിധി; പാവം. ആട്ടിടയന്റെ കാര്യമോ? പാവം..

ഗർബ്യാംഗിലെവിടെയോ വഴി ചളി നിറഞ്ഞതായിരുന്നു. മണ്ണ് വഴുവഴുപ്പുള്ളതും. കുത്തി നടക്കുന്ന വടിയുടെ സഹായം ഈ വഴിയിൽ അത്യന്താപേക്ഷിതമാണ്. വഴിലിലെവിടേയോ ചൂടുള്ള നീരുറവയും കാണുകയുണ്ടായി.

നടക്കുമ്പോൾ വഴിയിലെ ഒരു വീട്ടിൽ (അതോ കടയോ?) ഒരു റേഡിയോ കണ്ടു. ഇപ്പോൾ, ഈ കാലങ്ങളിൽ, കാണാൻ പ്രയാസമുള്ള ഒന്നാണീ റേഡിയോ. കെൽട്രോണിന്റെ പഴയ 'ക്രാന്തി' റേഡിയോ ആണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്. അന്നതിന് നൂറു രൂപയായിരുന്നു. 'ഒരു വീട്ടിൽ ഒരു റേഡിയോ' എന്ന മുദ്രാവാക്യവുമായി കെൽട്രോൺ തുടങ്ങിയതായിരുന്നു ഈ ക്രാന്തി റേഡിയോ. ടാറ്റ 'നാനോ' കാർ തുടങ്ങിയതു പോലെ പണം കുറഞ്ഞവരെ ഉദ്ദേശിച്ചായിരുന്നു ഈ റേഡിയോ ഇറക്കിയിരുന്നത്. ഇന്നിപ്പോൾ അത്തരം റേഡിയോക്കൊന്നും ഒരു സ്ഥാനവുമില്ല. ഇപ്പോൾ എല്ലാത്തിനും മൊബൈൽ ഫോൺ മതിയല്ലോ? ഫോൺ ചെയ്യാൻ മാത്രമല്ലല്ലോ സെൽ ഫോൺ; ഫോട്ടോ എടുക്കാനും പാട്ടു കേൾക്കാനും നോട്ടെഴുതാനും ഒക്കെ ഉപയോഗിക്കുന്നത് ഈ സെൽ ഫോണല്ലേ. ഇനി വന്നു വന്ന് എ.ടി.എം കാർഡിനും ഐഡന്റിറ്റി കാർഡിനും വരെ മൊബൈൽ ഫോൺ മതി എന്നതല്ലേ അവസ്ഥ.

ഗുഞ്ചിയിൽ ഞങ്ങളെത്തുമ്പോൾ അവിടെ ലോറി, ജീപ്പ്, ജെസിബി, ടിപ്പർ തുടങ്ങിയ വാഹന/യന്ത്രസാമഗ്രികളൊക്കെ ഉണ്ടായിരുന്നു. നടന്നു വരുന്ന വഴിയിലൂടെ ഇതൊക്കെ എങ്ങനെ ഇവിടെ എത്താനാണ്? അപ്പോഴല്ലേ അറിയുന്നത്, ഇതെല്ലാം ഹെലിക്കോപ്റ്ററിൽ ഇവിടെ എത്തിച്ചതാണെന്ന്. ആദികൈലാസത്തിലേക്ക് വാഹനയോഗ്യമായ റോഡുണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് സർക്കാർ. ബിആർഓ, ഗ്രെഫ് എന്നീ പട്ടാള സംവിധാനങ്ങളാണീ പണിയിൽ മുഴുകിയിട്ടുള്ളത്. ധാരാളം മലയാളികളും അതിലുണ്ട്. ഗുഞ്ചിയിൽ ഞങ്ങൾ മലയാളികളെ കണ്ട് സംസാരിച്ചു. ആദികൈലാസത്തിലേക്കുള്ള റോഡ് വരാൻ 15 കൊല്ലമെങ്കിലും എടുക്കും എന്നാണൊരു മലയാളി പറഞ്ഞത്. മല പൊട്ടിച്ച് വേണ്ടേ റോഡാക്കാൻ? മല വെടി വച്ച് തകർക്കുന്നത് ഞങ്ങൾ നോക്കി നിന്നു. ഗുഞ്ചിയിൽ ഗ്രാമങ്ങളും ബാങ്കും ഒക്കെ ഉണ്ട്.

ഗുഞ്ചിയിലെ ക്യാമ്പിനു സമീപത്തു കൂടെ ഒരു നദി ഒഴുകുന്നുണ്ട്. അതിനെ അവർ കുട്ടിനദി, കുട്ടിഗംഗ എന്നൊക്കെയാണ് വിളിക്കുന്നത്. അവർ മലയാളികളായതു കൊണ്ടൊന്നുമല്ല അങ്ങനെ വിളിക്കുന്നത്. കുട്ടി എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്ന നദിയായതു കൊണ്ട് ആ പേർ വീണതാണ്. കുന്തി എന്ന പേരാണത്രെ ലോപിച്ച് കുട്ടിയായത്. അപ്പോൾ കുന്തിപ്പുഴ എന്നു വേണം പറയാൻ. അല്ലെങ്കിലും അത് കുന്തിപ്പുഴ തന്നെയാണ്; കാരണം കുന്തിപ്പുഴയുടെ തീരത്തുള്ളതുപോലെ (കേരളത്തിലാണല്ലോ കുന്തിപ്പുഴ) മണ്ണിലുണ്ടാക്കുന്ന നമ്മുടെ തൃക്കാക്കരയപ്പനെ ഞാനിവിടെ കണ്ടു.

ഗുഞ്ചിയിലെ പ്രധാന അനുഭവം ഒരു സഹയാത്രികയ്ക്ക് ഉണ്ടായ അസുഖവും അതിൽ നിന്നവർക്കുണ്ടായ അത്ഭുതകരമായ മോചനവുമാണ്. അതില്ലാതിരുന്നെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിലെ രണ്ടു പേർ കൈലാസം കാണാതെ മടങ്ങിയേനെ. എപ്പോഴാണ്, എങ്ങനെയാണ് എന്നറിയില്ല അവർ ഗുഞ്ചിയിലെത്തുമ്പോൾ അവരുടെ കീഴ്ത്താടിയെല്ല് ചലിക്കുന്നില്ല. വായ് തുറന്നു തന്നെ ഇരുന്നു. സംസാരിക്കാനാവുന്നില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല. കീഴ്ത്താടി താഴ്ത്തി, ഒന്ന് വായ് തുറന്ന് പിടിച്ചു നോക്കൂ. അതാണ് ആ സ്ത്രീയുടെ എപ്പോഴുമുള്ള അവസ്ഥ. ഭാഗ്യത്തിന് ഗുഞ്ചിയാൽമാരുടെ നാട്ടിൽ ഐടിബിപി ക്യാമ്പും അവിടെ യോഗ്യരായ ഡോക്റ്റർമാരും ഉണ്ടായിരുന്നു. അവരൊക്കെയാണല്ലോ ഇപ്പോൾ ഞങ്ങളുടെ സംരക്ഷകർ.

ഡോക്റ്റർമാർ അവരെ പരിശോധിച്ചു. താടി കുടുങ്ങി പോയിട്ടാണുള്ളത്. അത് ഇളക്കണമെങ്കിൽ അവരെ ബോധം കെടുത്തണം; അനസ്തേഷ്യ കൊടുക്കണം. അതിനുള്ള സൗകര്യം ഗുഞ്ചിയിൽ ഇല്ല. നാട്ടിലേക്ക് തിരിച്ചു പോകാൻ അവർ രോഗിയെ(?) ഉപദേശിച്ചു. അന്നു രാത്രി മുഴുവൻ അവരങ്ങനെ കഴിഞ്ഞു എന്ന് വേണം കരുതാൻ. സന്ധ്യയോടെ മാത്രമേ ഈ വിവരം ഞങ്ങളൊക്കെ അറിഞ്ഞുള്ളു.

ഞങ്ങളുടെ ഗ്രൂപ്പിൽ ഭാഗ്യത്തിന് ഒരു റൈക്കി (REIKI) മാസ്റ്ററുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിറ്റേ ദിവസം പൂജയും തുടർന്ന് റെയ്ക്കി ചികിത്സയും നടന്നു. റെയ്ക്കി പ്രകാരം ചില മർമ്മസ്ഥാനങ്ങളുണ്ടത്രെ. അവിടെ യഥാവിഥി തടവിയും പിടിച്ചും മണിക്കൂറുകളെടുത്ത് അവരുടെ താടി പൂർവ്വസ്ഥിതിയിലായി. അപ്പോൾ ക്യാമ്പിലുയർന്ന ആർപ്പുവിളികളും മഹാദേവസ്തുതികളും അവർണ്ണനീയമാണ്. സന്തോഷാധിക്യത്താൽ ആ സ്ത്രീ ഞങ്ങളെ ഓരോരുത്തരേയും വന്ന് കെട്ടിപ്പിടിച്ചു. അവരുടെ താടി ശരിയായിരുന്നില്ലെങ്കിൽ അവരേയും കൊണ്ട് തിരിച്ചുപോകാൻ അവരുടെ സഹയാത്രികൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പറയേണ്ടതുണ്ടോ അവരുടെ സന്തോഷാധിക്യം? റെയ്ക്കി മാസ്റ്റർ പാണ്ഡുരംഗയ്ക്ക് സ്തുതിയായിരിയ്ക്കട്ടെ!!!!

ഗുഞ്ചിയിൽ നിന്നാൽ അന്നപൂർണ്ണ കൊടുമുടി കാണുമത്രെ. അതിനായി മണിക്കൂറുകളോളം ആളുകൾ ഊഴമിട്ട് കാത്തിരുന്നു, പക്ഷേ ആകാശം മേഘാവൃതമായിരുന്നതിനാൽ രണ്ടു ദിവസവും ആർക്കും അത് കാണാനായില്ല. അതോ, ഇനി ഇടയ്ക്കെങ്ങാൻ ആരെങ്കിലും അതു കണ്ടുവോ എന്തോ?

ഉച്ചയോടെ ഞങ്ങൾ ഗുഞ്ചിയിലെത്തിയിരുന്നു. അവിടെ നിന്ന് ഞങ്ങൾക്ക് കുതിരപ്പുറത്തെത്തിച്ച ബാഗുകൾ കിട്ടി. എല്ലാം നനഞ്ഞ് കുതിർന്നിരുന്നു. പ്ലാസ്റ്റിക്കോ പോളിത്തീനോ ഉപയോഗിച്ചായിരുന്നില്ലല്ലോ, വെറും വളച്ചാക്ക് പോലെയുള്ള കവറുകൊണ്ടായിരുന്നല്ലോ അത് പൊതിഞ്ഞിരുന്നത്. എല്ലാം വെയിലത്തിട്ട് ഉണക്കിയെടുത്തു. അതിലുണ്ടായിരുന്ന പുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായിത്തീർന്നിരുന്നു.

രണ്ടു വശത്തും മലകളുള്ള വിശാലമായ ഒരു ഭൂഭാഗമാണ് ഗുഞ്ചി. നടുവിലൂടെ പുഴ ഒഴുകുന്നു. രണ്ടു വശത്തും ഗ്രാമങ്ങളുണ്ട്. അകലെ ഒരു ഗ്രാമത്തിൽ വൈകുന്നേരം ഒരു ജാഥ കണ്ടു. കൊട്ടും കുരവയും സ്ത്രീകളും കുട്ടികളും മറ്റും മറ്റും ഉണ്ട്. പുഴയും മറ്റും താണ്ടി ഞങ്ങളവിടെ എത്തി. കരുതിയ പോലെ ക്ഷേത്ര സംബന്ധമായ എന്തോ ചടങ്ങാണ്. പക്ഷേ ക്ഷേത്രങ്ങളൊന്നുമില്ല. ഒരു മരത്തിന്റെ ചുവട്ടിലാണ് പൂജയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടക്കുന്നത്. ഗ്രാമീണരാണ്, പഹാഡികളാണ് എന്നൊക്കെ പറയാമെങ്കിലും നല്ല പണക്കാരും കൂട്ടത്തിലുണ്ട്. വില കൂടിയ ഹാൻഡികാം പിടിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ചിലരുടെ കയ്യിൽ ഒരു പ്ലേറ്റിൽ നമ്മുടെ മണ്ണിലുണ്ടാക്കുന്ന തൃക്കാക്കരയപ്പനെ കണ്ടു. എന്താണാവോ അത്? എന്തിനാണാവോ അത്? പരിപാടികൾ തുടങ്ങുന്നതേ ഉള്ളു എന്നതുകൊണ്ടും അത് തീരുന്നതു വരെ അവിടെ നോക്കിനിൽക്കാനാവില്ല എന്നതു കൊണ്ടും ഞാൻ തിരിച്ചു പോന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പോന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഗുഞ്ചിയിൽ സാറ്റലൈറ്റ് ഫോണുണ്ട്. മിനിറ്റിന് 3 രൂപയാണ് നിരക്ക്. ഞാൻ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു. മറ്റുള്ളവരും. അവിടെ ഒരു സോളാർ ഹീറ്ററുണ്ട്; അതുകൊണ്ട് കുളിക്കേണ്ടവർക്ക് ചൂടുവെള്ളം കിട്ടും, റേഷനാണെന്നു മാത്രം. ഒരു വിറകടുപ്പിൽ വെള്ളം ചൂടാക്കുന്നതും ഞാനവിടെ കണ്ടു.

ഗുഞ്ചിയിലെ ഐടിബിപി ക്യാമ്പിൽ ക്ഷേത്രമുണ്ട്. കാളീക്ഷേത്രമാണെന്നോർമ്മ. അതല്ലെങ്കിൽ ശിവക്ഷേത്രം. ഇവർ രണ്ടുമാണ് ഇവിടത്തെ പോപ്പുലർ ദൈവങ്ങൾ. പിന്നീടുള്ളത് ഷിർദ്ദിയിലെ സായി ബാബയാണ്. സന്ധ്യയ്ക്ക് എല്ലാവരും ക്ഷേത്രത്തിനകത്ത് ഭജനയുടേയും പൂജയുടേയും തിരക്കിലായിരുന്നു. ഞാനും ഒന്നവിടെ തല കാട്ടി.

ഇന്നും നാളെയും താമസം ഇവിടെ തന്നെ. ഒരു ദിവസം ഇവിടെ താമസിക്കുമ്പോൾ ഉയർന്ന മലയിലെ കാലാവസ്ഥയുമായി ശരീരം താദാത്മ്യം പ്രാപിക്കുമത്രെ. പിന്നെ നാളെയാണ് മെഡിക്കൽ ടെസ്റ്റ്. അതിനു ശേഷം അറിയാം ആരൊക്കെ എവിടെയൊക്കെ പോകുന്നൂ എന്ന്. കഴിഞ്ഞ ഒരാഴ്ചയായി പ്രഷറും ഷുഗറും മറന്ന ഭക്ഷണക്രമമാണ്. അതീ മെഡിക്കൽ ടെസ്റ്റിനെ ബാധിക്കുമോ? എന്തായാലും ഗംഭീരമായ അത്താഴം കഴിച്ച് ഞാൻ കിടന്നു; ഗുഞ്ചിയിലെ സൂര്യോദയവും പ്രതീക്ഷിച്ചു കൊണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാവിലെ നാലു മണിക്കെഴുന്നേറ്റു. ഗുഞ്ചിയിലെ സൂര്യോദയം കെങ്കേമമാണെന്ന് കേട്ടറിഞ്ഞിരുന്നു. ടെന്റിന്റെ വാതിൽ തുറന്ന് പുറത്ത് വന്നപ്പോൾ മഴ ചാറുന്നുണ്ട്. ഭൂമി നല്ല പോലെ നനഞ്ഞിട്ടുണ്ട്. രാത്രിയിൽ മഴ പെയ്തതു തന്നെ കാരണം.. ഉറക്കത്തിന്റെ മൂർദ്ധന്യത്തിൽ ഒന്നും അറിഞ്ഞില്ല. ആകാശം മേഘാവൃതമാണ്. സൂര്യോദയം കാണാനിടയില്ലെന്ന് മനസ്സിലായ ഞാൻ തിരികെ വന്ന് കിടന്നു. തണുക്കുന്നു. കൈകളിലും കാലുകളിലും ഗ്ലൗസും സോക്സും ഇട്ടിരുന്നെങ്കിൽ തണുക്കില്ലായിരുന്നു. രജായി മടക്കി വച്ച നിലയിൽ ഇരിപ്പുണ്ട്. പക്ഷേ ഞാനതെടുത്തില്ല. പലരും എടുത്തുപയോഗിച്ച രജായി എടുത്ത് പുതയ്ക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി. പിന്നീട് ചായ കൊണ്ടു വന്നപ്പോഴാണുണർന്നത്. പല്ലു തേക്കാതെ തന്നെ ചായ കുടിച്ചു. ഏഴര മണിയ്ക്ക് പ്രാതൽ റഡിയാകുന്നതു വരെ വർത്തമാനം പറഞ്ഞിരുന്നു. പ്രാതലിന് ഇഡ്ഡലിയും സാമ്പാറും... ആദ്യമായാണ് ക്യാമ്പിൽ സൗത്തിന്ത്യൻ ഭക്ഷണം കിട്ടുന്നത്. ചില നോർത്തിന്ത്യൻസിന്റെ മുഖത്ത് ഇഡ്ഡലി കാണുമ്പോൾ ചുളിവ് വീഴുന്നുണ്ടായിരുന്നു. അവർക്കിഷ്ടം റൊട്ടിയും ചപ്പാത്തിയും തന്നെ.

നല്ല ചൂടുള്ള സാമ്പാർ... ഇഡ്ഡ്ലിയും മോശമില്ല. വെറുതെ കിട്ടുന്നതല്ലേ.. പ്രഷറും ഷുഗറും ഒന്നും നോക്കാതെ ഞാൻ 7 ഇഡ്ഡ്ലിയും കുറേ സാമ്പാറും കഴിച്ചു.

എട്ടരക്ക് ഐടീബിപി വക യാത്രയെക്കുറിച്ച് ബ്രീഫിങ്ങ്. പോകാനുള്ള വഴിയും താമസകേന്ദ്രങ്ങളും അവർ മാപ്പ് സഹിതം വിവരിച്ചു. അവർ ചായയും സ്നാക്സും തന്നു. ഇത് ഐടിബിപി വക. രാവിലത്തെ പ്രാതൽ കെഎംവിഎൻ വകയാണല്ലോ. തുടർന്ന് എല്ലാവരും മെഡിക്കൽ ക്യാമ്പിലേക്ക് പോയി. ഓരോരുത്തരേയായി ചെക്കപ്പ് നടത്തി വിട്ടയയ്ക്കാൻ സമയമെടുക്കും. അതുകൊണ്ട് യാത്രികരിൽ പകുതി പേരെ അടുത്തുള്ള ഒരു പറമ്പിലേക്കവർ കൊണ്ടു പോയി. അവിടെ അവർ ഒരു കൈലാസമാനസസരോവർ സ്മൃതിവനം ഉണ്ടാക്കുന്നുണ്ട്. എല്ലാ യാത്രികരും അവിടെ ഒരു വൃക്ഷത്തൈ നട്ടു. അവർ അതിനെല്ലാം വെള്ളവും വളവും നൽകുകയും ചെയ്തു.

വിശദമായ മെഡിക്കൽ ടെസ്റ്റാണ്. പ്രഷർ, നെഞ്ച്, പുറം, പൊതുവായ ശരീരാരോഗ്യം എന്നിവയാണ് നോക്കുന്നത്. എന്റെ പ്രഷർ കൂടുതലായിരുന്നു. എങ്കിലും അവർ കടുംപിടുത്തമൊന്നും എടുത്തില്ല. കുതിരപ്പുറത്ത് യാത്ര ചെയ്യണമെന്ന് ഉപദേശിച്ച് എന്നെ അവർ യാത്രയ്ക്കനുവദിച്ചു. പ്രഷർ വളരെ കൂടുതലുള്ളവരെ അവർ വൈകുന്നേരം വീണ്ടും പരിശോധിച്ചു. അതിനിടയ്ക്ക് ധാരാളം ഗുളിക കഴിച്ച് പ്രഷർ കുറച്ചവരും ഉണ്ട്. എന്തായാലും എല്ലാവർക്കും മുന്നോട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.

ഉച്ചയ്ക്ക് ശേഷം തൊഴിലൊന്നുമില്ലയിരുന്നു. അതുകൊണ്ട് ഞങ്ങൾ നാടു കാണാനിറങ്ങി. ഞങ്ങൾക്ക് വഴികാട്ടിയായി കൃഷ്ണേട്ടന്റെ പോർട്ടറുണ്ടായിരുന്നു. ആ പയ്യന്റെ വീട് ഗുഞ്ചിയിലായിരുന്നു.

വേദവ്യാസൻ മഹാഭാരതം തീർത്തത് ഒരു മരത്തിന്റെ തോലിലത്രെ. ആ മരമാണെന്നു പറഞ്ഞ് ഒരു മരം പോർട്ടർ ഞങ്ങൾക്ക് കാട്ടിത്തന്നു. വേദവ്യാസൻ അതു വഴിയൊക്കെ പോയിട്ടുണ്ടത്രെ... പറഞ്ഞില്ലേ, ആദികൈലാസത്തിലേക്കുള്ള വഴിയാണത്. നടപ്പാതയേ ഇപ്പോഴുള്ളു. അത് വാഹനങ്ങൾക്ക് പോകാൻ പാകത്തിൽ വീതി കൂട്ടിക്കൊണ്ടിരിക്കയാണ്. അവിടെ ഉള്ള ഒരു സ്വാഗത കമാനത്തിൽ വേദവ്യാസന്റേയും ആദികൈലാസത്തിന്റേയും കാര്യം എഴുതി വച്ചിട്ടുണ്ട്. കയ്യിൽ കാമറയുള്ളവർ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. മലയുടേയും, മഞ്ഞിന്റേയും ഗ്രാമങ്ങളുടേയും വീടുകളുടേയും മറ്റും മറ്റും. പോർട്ടറുടെ വീട്ടിൽ നിന്ന് ചായ കുടിച്ചാണ് ഒടുവിൽ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങിയത്.

സന്ധ്യയ്ക്ക് പൂജയും ഭജനയും പല ടെന്റുകളിലും ഉണ്ടാകാറുണ്ട്. അതെല്ലാം വ്യക്തികളുടെ താല്പര്യം പോലെ ഇരിക്കും. രാജേഷ് ഒന്നാന്തരം വയലിനിസ്റ്റാണ്. നന്നായി ഭജന പാടും. എന്നും സന്ധ്യക്ക് ശ്രുതിപ്പെട്ടി വച്ച് കീർത്തനങ്ങൾ പാടുന്നത് രാജേഷിന് പതിവാണ്. ഇന്നും അതുണ്ടായി.

നാളെ യാത്ര നഭിദാങ്ങിലേക്കാണ്. എല്ലാവരും കെട്ടും ഭാണ്ഡവും മുറുക്കി ലഗേജ് കമ്മിറ്റിയെ ഏൽപ്പിച്ചു. അതിനി ചൈനയിലെത്തിയാലേ വേണ്ടൂ. "അവസാനം രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു" എന്ന് കഥയുടെ അവസാനം നാം പറയാറില്ലേ, അതുപോലെ പറയട്ടെ, "രാത്രിയിൽ സമൃദ്ധമായ ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി" എന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 12

യാത്ര പുറപ്പെട്ടിട്ട് ഒരാഴ്ചയാകുന്നു. ഈ സമയം കൊണ്ട് കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അധികം പേരും ഭക്തന്മാർ തന്നെയാണ്. ചിലർ യാത്ര ഇഷ്ടപ്പെടുന്നവരാണ്. അവർക്ക് നാടെന്നോ നഗരമെന്നോ ഉള്ള വേർതിരിവൊന്നുമില്ല. കൈലാസം അവർക്ക് പല ലക്ഷ്യങ്ങളിലൊന്നു മാത്രം. യാത്രികരിൽ പലരും മൂന്നാമതും നാലാമതും കൈലാസം സന്ദർശിക്കുന്നവരാണ്. കൈലാസദർശനത്തിനായി വർഷം തോറും ഒന്നിൽ ചില്വാനം ലക്ഷം രൂപ മുടക്കാനും ഒരു മാസം മാറ്റിവയ്ക്കാനും അവർക്കൊരു വിഷമവുമില്ല. 'ഭോലേബാബ' വിളിക്കുന്നതാണത്രെ. അങ്ങനെയാണിവിടത്തുകാർ ശിവനെ വിളിക്കുക. 18 തവണ കൈലാസത്തിൽ പോകാനാണൊരാളുടെ പ്ലാൻ. അയാളൊരു കോണ്ട്രാക്റ്റർ ആണ്. അയാൾക്കതൊക്കെ ആകാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തേയും അവസാനത്തേയും യാത്രയാണ്. ഇത്രയും സമയവും പണവും ഇതിനായി മുടക്കുക എനിക്കിനി അസാദ്ധ്യം.

യാത്രികരുമായി സമരസപ്പെടുന്നതു വരെ പരമശിവന്റെ ആസ്ഥാനമായാണ് ഞാൻ കൈലാസത്തെ കണ്ടിരുന്നത്. യാത്രികരുമായുള്ള സഹവാസം എനിയ്ക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തന്നു. പാർവ്വതീ പരമേശ്വരന്മാരുടെ ഗ്രീഷ്മകാലവസതി മാത്രമത്രേ ഈ കൈലാസം. ജൂൺ മുതൽ സപ്തംബർ വരെയുള്ള സമ്മർ സീസണിൽ മാത്രമേ അവരവിടെ കാണൂ. അതാണീ സമയത്ത് കൈലാസയാത്ര നടത്തുന്നതിന്റെ പൊരുൾ. ശിവന്റെ യഥാർത്ഥ വാസം ആദികൈലാസത്തിലത്രെ.

ഉത്തർഖണ്ഡിലാണ് ആദികൈലാസം. ഗുഞ്ചിയിൽ നിന്ന് 36 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താൽ ഇവിടെ എത്തുമത്രേ. (തിബത്തൻ)കൈലാസത്തിന്റെ ഒരു ചെറുപതിപ്പാണ് ഈ ആദികൈലാസം. മാനസസരോവരവും ഗൗരീകുണ്ഡും ഇവിടെ ഉണ്ടത്രെ. ഭക്തർ കൈലാസം പോലെ തന്നെ പ്രാധാന്യം ആദികൈലാസത്തിനു നൽകുന്നുണ്ട്. സന്ദർശകരും നിരവധി.

കൈലാസവും ആദികൈലാസവും കൂടാതെ 3 സ്ഥലങ്ങൾ കൂടിയുണ്ട് ശിവന്റെ ആവാസസ്ഥാനമായിട്ട്. ഇവയെല്ലാം കൂടി പഞ്ചകൈലാസം എന്നാണറിയപ്പെടുന്നത്. ബാക്കിയുള്ള 3 സ്ഥലങ്ങളും ഹിമാചൽ പ്രദേശിലാണ്. ഖണ്ഡകൈലാസം, കിന്നരകൈലാസം, മണിമഹേഷ് എന്നിവയാണവ. ഓം പർവ്വതവും അർദ്ധനാരീശ്വരന്മാരുടെ ആവാസ സ്ഥാനമാണെന്നൊരു വിശ്വാസം ചിലർ വച്ചു പുലർത്തുന്നുണ്ട്. അപ്പോൾ അമർനാഥ് ഗുഹയുടെ കാര്യമോ? ആർക്കറിയാം?

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് ഖണ്ഡകൈലാസം സ്ഥിതി ചെയ്യുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഭക്തർ ഇവിടെ സന്ദർശിക്കുന്നത്. ഭസ്മാസുരന് വരം കൊടുത്ത ശേഷം അസുരനിൽ നിന്ന് രക്ഷപ്പെടാനായി ശിവൻ ഇവിടെയാണത്രെ സമാധിയിൽ ഇരുന്നത്. ഏതാണ്ട് 19000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഇവിടെ സന്ദർശിക്കരുതെന്ന ഉപദേശം അധികൃതർ നൽകാറുണ്ട്.

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് കിന്നരകൈലാസം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 20000 അടി ഉയരത്തിൽ ഇത് സ്ഥിതി ചെയ്യുന്നു. അർദ്ധനാരീശ്വരന്മാരുടെ ശൈത്യകാല വസതിയത്രെ ഇത്. ജന്മാഷ്ടമി നാളിലാണത്രെ ഇവിടം സന്ദർശിക്കേണ്ടത്. ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലാണ് മണിമഹേഷ് നില കൊള്ളുന്നത്. പാർവ്വതീ പരമേശ്വരന്മാരുടെ ക്രീഡാസ്ഥലമായിട്ടാണ് മണിമഹേഷ് കരുതപ്പെടുന്നത്.

രാവിലെ “ഗാന്ധാരശില”യിൽ നിന്ന് പുറപ്പെട്ടു. പ്രാതൽ കഴിച്ചില്ലായിരുന്നു. എന്നു വച്ചാൽ കുടിച്ചത് ചായയും ബോൺവിറ്റയുമെന്നർത്ഥം. വഴിയിൽ വളരെ ചെറിയൊരു സിമന്റ് കൂടാരം കണ്ടു. അതൊരു അമ്പലമാണ്; ശിവന്റെ പ്രതിഷ്ഠ. ഞങ്ങള് കൈലാസയാത്രികരെ പ്രതീക്ഷിച്ചായിരിക്കാം... അവിടെ ഒരു പൂജാരിയുണ്ടായിരുന്നു. അയാൾ ഞങ്ങൾക്ക് പ്രസാദം തന്നു. ഞാനൊരു 10 രൂപ അയാൾക്കിട്ടു കൊടുത്തു. അയാൾ മുഷിയരുതല്ലോ.

നടക്കുമ്പോൾ പലപ്പോഴും അകലെ അഗാധതയിൽ കാളി നദിയോ മറ്റേതെങ്കിലും നദിയോ കാണുന്നുണ്ടായിരിക്കും. ആളുകൾ നടന്നുണ്ടായ ഒരു വഴിയാണൊ അത് എന്നു വരെ തെറ്റിദ്ധരി ക്കത്തക്ക വിധം അകലെയായിരിക്കും ആ അഗാധത. ഇതുപോലെ തന്നെയാണ് മലയുടെ ഔന്നത്യവും. കാതങ്ങൾ ഉയരെ നിന്ന് ഒരു സംഘം കുതിരകൾ ഇറങ്ങിവരുന്നത് ഞാൻ താഴെ നിന്ന് കണ്ടപ്പോൾ ഉറുമ്പരിക്കുന്നതു പോലെയാണ് തോന്നിയത് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അല്പനേരം നോക്കിനിന്നപ്പോഴാണ് ആ വരുന്നത് കുതിരകളാണെന്ന് എനിക്ക് മനസ്സിലായത്. മലയുടെ ഉയരവും നദിയുടെ താഴ്ചയും അറിയാൻ വേറെ രണ്ടുദാഹരണങ്ങൾ ആവശ്യമുണ്ടോ?

ഇറക്കം, ഇറക്കം, ഇറക്കം.... കിലോമീറ്ററുകൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ലഖൻപൂർ എന്ന സ്ഥലത്തെത്തി. ഈ സ്ഥലത്തിന് പ്രത്യേകതയൊന്നുമില്ല. സ്ഥലം വേർതിരിച്ചറിയാൻ ഒരു പേര്. അത്ര തന്നെ. അല്ലെങ്കിലും ഈ ലഖൻപൂരും, ഗാലയും ശിർഖയും ബുധിയുമെല്ലാം ഒരുപോലെത്തന്നെ. മലകളും പുഴകളും മലഞ്ചെരിവുകളുമായി ഹിമാലയത്തിന്റെ പ്രകൃതം പേറുന്ന സ്ഥലങ്ങൾ. നാഴികക്കല്ലുകൾ മനസ്സിലാക്കാൻ ഓരോ സ്ഥലത്തിനും ഓരോ പേർ.

രാവിലെ 7 മണി. ലഖൻപൂരിൽ നിന്ന് പ്രാതൽ. ചപ്പാത്തിയും കടലക്കറിയും ചായയും. കാളിനദിയുടെ തീരത്താണീ ചായക്കട. വീണ്ടും നടന്ന ഞങ്ങൾ (കുറച്ചു പേർ മാത്രം) 9 മണിയോടെ മാൽപയിലെത്തി. ഉച്ചഭക്ഷണം മാല്പയിലാണ്. 9 മണിയ്ക്കെന്ത് ഊണാ? പേരിന് കഴിച്ചെന്നു വരുത്തി. അവിടെ ചോറിന് പതിവു വിഭവങ്ങൾക്ക് പുറമേ പുതിയിനസ്സമ്മന്തിയും ഉണ്ടായിരുന്നു. ഈ മാല്പയിലാണ് വർഷങ്ങൾക്ക് മുമ്പ് മലയിടിഞ്ഞ് വീണ് കൈലാസയാത്രികർ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അവരുടെ സ്മാരകമായി ചെറിയ ചെറിയ മന്ദിരങ്ങൾ അവിടെ കാണാം. എല്ലാം ബന്ധുക്കൾ പണി കഴിപ്പിച്ചത്.

രാവിലെ പുറപ്പെടുമ്പോൾ റെയ്ൻകോട്ട് ഇടണമെന്ന് കെഎംവിഎൻ-ന്റെ നിർദ്ദേശമുണ്ടായിരുന്നു. മഴ പെയ്യുമെന്ന് ഇവർക്കെങ്ങനെ മനസ്സിലായി എന്ന് ഞാനപ്പോൾ കരുതി. പക്ഷേ വഴിയിൽ വച്ച് അതിന്റെ ഉത്തരം എനിക്ക് കിട്ടി. മലയിൽ പലയിടത്തും വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും ഉണ്ട്. ലഖൻപൂരിൽ നിന്ന് മാല്പ വരെയുള്ള വഴി മുഴുവൻ ഉയർന്നു നിൽക്കുന്ന പാറകൾ വെട്ടി ഉണ്ടാക്കിയതാണ്. ഞങ്ങൾ നടക്കുമ്പോൾ, ആ പാറകൾക്കു മുകളിലൂടേ ഒഴുകുന്ന വെള്ളം ഞങ്ങളുടെ തലയിൽ മഴ പെയ്യുന്ന പോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നൂ റെയ്ൻകോട്ട് ഇടണമെന്ന നിർദ്ദേശം.

മാല്പയിലെത്തുമ്പോൾ കനത്ത മഴ പെയുന്നുണ്ടായിരുന്നു. മഴയെ വക വയ്ക്കാതെ ഞങ്ങൾ നടന്നു. കൈലാസത്തിലേക്കുള്ള, കുതിരച്ചാണകം മെഴുകിയ, നാറിയ വഴിയിലൂടേ... അടുത്ത ക്യാമ്പായ ബുധി വരെയുള്ള വഴി വൃത്തികെട്ടതും വഴുക്കലുള്ളതും മറ്റുമായിരുന്നു.

നടക്കുമ്പോൾ വഴിയിൽ പലയിടത്തും വലിയ വിള്ളലുകൽ ഉണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും ഈ വിള്ളലുകൾ അടർന്ന് പുഴയിലേക്ക് വീഴാം. ജീവൻ അപകടത്തിലാണ്. പക്ഷേ അ വിള്ളലുകളെ പുഴയിലേക്ക് തള്ളിയിടാനുള്ള ഭാരമൊന്നും എന്റെ ശരീരത്തിനില്ലാത്തതുകൊണ്ട് എനിക്കത്ര പേടിക്കേണ്ടിയിരുന്നില്ല.

ഹിമാലയത്തിലെ ഇളകിയ കറുത്ത മണ്ണിൽ മഴവെള്ളം വീണ് വഴിയിലെങ്ങും കെട്ടിക്കിടക്കുന്നത് കണ്ണിന് കൗതുകമൊന്നും നൽകില്ല. ഈ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുതിരച്ചാണകം വീണ് കുതിരകൾ തന്നെ അതിൽ ചവിട്ടി ഒരു തരം കുഴമ്പു പോലെ ആക്കിക്കഴിയുമ്പോൾ അതിൽ നിന്നൊരു തരം വല്ലാത്ത നാറ്റം പുറപ്പെടും. നടക്കുമ്പോൾ അതു സഹിക്കാം. സഹിക്കാനാവാത്തത് ആ കുഴമ്പ്, കുതിരകൾ ചവിട്ടി തെറിപ്പിച്ച് നമ്മുടെ ശരീരവും വസ്ത്രങ്ങളും അഴുക്കാക്കുന്നതാണ്. ചളിയിലൂടെ പോകുന്ന കുതിരകൾ പദയാത്രികർക്കൊരു ശല്യമാണ്. അവ ചളി തെറിപ്പിച്ചുകൊണ്ടേ ഇരിക്കും.

വഴിയിലെവിടേയും മനോരമ ദൃശ്യങ്ങൾ. മലകൾ, പുഴകൾ, ഹർഷോന്മാദം പകരുന്ന ദൃശ്യങ്ങൾ... എല്ലാം മനസ്സിനെ രമിപ്പിക്കുന്നവ. അല്ലാതെ 'മനോരമ'യിൽ വന്ന ദൃശ്യങ്ങളല്ല. രാജകീയപ്രൗഡിയുള്ള മലകൾ. ഹിമാലയത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന മലകൾ. വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർതിരിക്കുന്ന മലനിരകൾ.... മേലേ നിന്നും ഇടിഞ്ഞു വീഴുന്ന പാറകൾ... ഭീകരമായ പാറകൾ... ഭീമാകാരമായ പാറകൾ... മോഹനമായ പാറകൾ... മോഹിപ്പിക്കുന്ന പാറകൾ... കൂടെ കുതിരച്ചാണകം മണം പരത്തുന്ന പാതകൾ.. ഒരടി വീതിയുള്ള പാതകൾ...താഴെ കാളി നദി....

മൂടൽ മഞ്ഞ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന അന്തരീക്ഷം. ഒരു വേള ചുറ്റും നോക്കിയാൽ മൂടൽ മഞ്ഞല്ലാതെ മറ്റൊന്നും കാണില്ല. ധവളമായ ആകാശമാണ് മുന്നിലെന്ന് ആരെങ്കിലും അപ്പോൾ ധരിച്ചാൽ അവരെ കുറ്റം പറയാനാകില്ല.

രണ്ടു ഭാഗത്തും ഉത്തുംഗമായ പർവ്വതങ്ങൾ, നടുക്ക് കാളി നദി. അതിന്റെ ഓരത്തു കൂടിയാണ് യാത്ര. കാളിനദിയുടെ മറുകര നേപ്പാളാണ്. പുഴ കടന്നാൽ നേപ്പാളിലെത്താം. വിജനമായ മലഞ്ചെരിവുകൾ. അവിടെയൊക്കെ നേപ്പാൾ ഗവണ്മെന്റിന്റെ കണ്ണെത്തുക പ്രയാസം. പ റഞ്ഞല്ലോ, ഉത്തുംഗമായ മലകൾ കടന്നുവേണം അവർക്ക് നദിക്കരയിലെത്താൻ. ഫലമോ. നമ്മുടെ നാട്ടുകാർ പുഴ കടന്ന് അക്കരെ പോയി കൃഷി ചെയ്യുമത്രെ.

ലമേരി എന്ന സ്ഥലത്തു നിന്ന് ഹോട്ടലായി പ്രവർത്തിക്കുന്ന ഒരു വീട്ടിൽ നിന്ന് ചായ കുടിച്ചു. വഴിയിൽ നിന്നു കൊണ്ടു തന്നെ. ഒരു ചായയ്ക്ക് 10 രൂപ. ചായ കുടിക്കുമ്പോൾ ഞാൻ വീട്ടിനുള്ളിലേക്ക് പാളി നോക്കി. ഒരു ഹിമാലയൻ സുന്ദരി അവിടെ ഇരുന്ന് കുട്ടിയ്ക്ക് പാൽ കൊടുക്കുന്നു. അവിടെ വച്ച് ഇരുപത്തൊന്നാം വയസ്സിൽ 12-ൽ പഠിക്കുന്ന ഒരു പഹാഡിയെ കണ്ടു. ലമേരിയിൽ പോലീസുകാരുടെ കുറേ കെട്ടിടങ്ങളുണ്ട്. എല്ലാം പ്രാദേശികമായ രീതിയിൽ പണി ചെയ്തത്.

വഴിയിലെവിടേയോ പി.ഒ. കുരീല, പിൻ-262547 എന്നെഴുതിയ ഒരു പോസ്റ്റ് ഓഫീസും കണ്ടു. ഗ്രാമവും ഗ്രാമീണരും ഉള്ളതല്ലേ എന്തെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനവും അപ്പോൾ കാണേണ്ടതു തന്നെ.

ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണമെന്നയിരുന്നു നിർദ്ദേശം. എന്നിട്ടോ? 300മില്ലി വെള്ളം പോലും കുടിച്ചില്ല. തണുത്തു മരവിച്ച അന്തരീക്ഷത്തിൽ എന്ത് വെള്ളം കുടി?

ഉച്ചയോടെ ഞങ്ങൾ അടുത്ത ക്യാമ്പായ ബുധിയിലെത്തിച്ചേർന്നു. ഏകലവ്യനെ ഒതുക്കാൻ ദ്രോണാചാര്യർക്ക് പണ്ട് "ബുദ്ധി' ഉദിച്ച സ്ഥലമത്രേ ഇന്നത്തെ ബുധി എന്നാണ് പ്രൊ. ഷെപ്പേഡ് എഴുതിയിട്ടുള്ളത്.. തന്റെ അരുമശിഷ്യനായ അർജുനൻ ലോകോത്തരനായ വില്ലാളിവീരനാണെന്നും അർജുനനെ കവച്ചു വയ്ക്കാൻ മറ്റൊരാളും ജനിച്ചിട്ടില്ലെന്നും രാജാവിനെ ബോദ്ധ്യപ്പെടുത്തി സന്തോഷിപ്പിച്ച്, ആവോളം ഗുരുദക്ഷിണ തരപ്പെടുത്തുന്ന കാലത്താണ് ഏകലവ്യന്റെ വരവ്. ശബ്ദം കേട്ട് ഏകലവ്യൻ ലക്ഷ്യത്തിൽ അമ്പെത്തിക്കുന്നത് കണ്ട് ദ്രോണൻ അന്തിച്ചു നിന്നു. തന്നെ ഗുരുവായി സങ്കല്പിച്ച് സ്വയമായി അഭ്യസിച്ചാണ് ഈ പാടവം ആർജിച്ചതെന്ന് കേട്ടപ്പോൾ ദ്രോണൻ ഞെട്ടിപ്പോയി. ഒന്നിനും പോരാത്ത ഈ കാട്ടാളപ്പയ്യൻ തന്റെ അർജുനന് കനത്ത ഭീഷണിയും തന്റെ ഉപജീവനത്തിന് കടുത്ത വിഘാതവും ആയിരിക്കുമെന്ന് മനസ്സിലാക്കാൻ ദ്രോണന് അധികസമയം വേണ്ടി വന്നില്ല. ഏകലവ്യനെ നിഷ്പ്രഭനാക്കാൻ ദ്രോണൻ ദിവസങ്ങളോളം ഹിമാലയത്തിലിരുന്ന് തല പുകച്ചു. ഒടുവിൽ ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങാനുള്ള 'ബുദ്ധി' ഹനുമാൻ പർവ്വതത്തിന്റെ ചെരുവിലിരുന്ന ദ്രോണന്റെ തലയിൽ മിന്നി. അങ്ങനെ ഹനുമാൻ പർവ്വതത്തിന്റെ താഴെയുള്ള പ്രദേശം ബുദ്ധി എന്നറിയപ്പെട്ടു. അത് പിന്നീട് ബുധി ആയത്രെ. ഈ സ്ഥലത്തിന് ബുദ്ധി എന്ന് ആളുകൾ ഇപ്പോഴും പറയാറുണ്ട്.

‘ബുദ്ധി’യിലെത്തിയപ്പോൾ കെഎംവിഎൻ-കാർ പതിവുപോലെ കുടിക്കാൻ വെള്ളം തന്നു. അത് ഒരു ചുവന്ന വെള്ളമായിരുന്നു. അതെന്താണെന്ന് അപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി. 'ബുരാംശ്' എന്ന പേരിൽ തദ്ദേശീയമായി അറിയപ്പെടുന്ന, ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ദേശീയമരത്തിന്റെ പൂക്കളിൽ നിന്നെടുക്കന്ന ഒരു പാനീയമായിരുന്നൂ അത്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും പറ്റിയതാണത്രെ അത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഈ പാനീയം ലിറ്റർ കണക്കിലാണ് ചിലർ വാങ്ങിക്കൊണ്ടുപോയത്.

വെയിലുണ്ട്. ഞങ്ങൾ യാത്രയിൽ മലിനമായ ഷൂസും സോക്സും മറ്റും കഴുകി ഉണക്കാൻ വച്ചു. മുഷിഞ്ഞ തുണികൾ കഴുകി ഉണക്കാനിട്ടു. ഇതെല്ലാം ക്യാമ്പിൽ ആദ്യമെത്തുന്നവർക്കുള്ള സൗകര്യങ്ങളാണ്. കേട്ടിട്ടില്ലേ? Early Bird catches the worm എന്ന്. വൈകി എത്തുന്നവർക്ക് കിടക്കാൻ പോലും നല്ല സ്ഥലം കിട്ടണമെന്നില്ല.

ക്യാമ്പിനടുത്ത് ഗ്രാമമുണ്ട്. വീടുകളുണ്ട്, ഹോട്ടലുണ്ട്, കടകളുമുണ്ട്. ഞാൻ അതിലേ നടന്നു. അടുത്തു തന്നെ ഐടിബിപിയുടെ ക്യാമ്പും ഉണ്ട്. ധാരാളം പോലീസുകാർ അവിടെ നിൽപ്പുണ്ട്.

ഞാൻ വെറുതെ ചോദിച്ചു, ദക്ഷിണേന്ത്യക്കാർ ആരെങ്കിലും അവരിലുണ്ടോ എന്ന്. ആശാവഹമായിരുന്നു പ്രതികരണം. ഒരു മലയാളി ഉണ്ടെന്നും അയാൾ പുറത്തെങ്ങോ പോയിരിക്കയാണെന്നും മറുപടി.

കുറേ കഴിയുമ്പോഴുണ്ട് ഒരു മലയാളിപ്പയ്യൻ ഞങ്ങളുടെ ടെന്റിന്റെ മുറ്റത്ത്. അവനാണ് ഐടിബിപിയിലെ മലയാളി. പേര് അരുൺ. വിജനമായ മലയിൽ മലയാളം പറയാൻ കിട്ടുന്ന അപൂർവ്വ അവസരമാണ് അവനിത്. ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു.

ക്യാമ്പിനടുത്ത് ഭീമാകാരമായ മല നിൽപ്പുണ്ട്. അതാണ് ഹനുമാൻ മല എന്ന് പറഞ്ഞു തന്നത് അരുൺ ആണ്. ടെന്റിനടുത്തായി വളരുന്ന കഞ്ചാവ് ചെടി കാണിച്ചു തന്നതും അരുണാണ്. അവിടെ അതൊന്നും അത്ര കുറ്റകരമായി പറഞ്ഞു കേട്ടില്ല. അടുത്തൊക്കെ കൃഷിസ്ഥലങ്ങൾ. പയറും മറ്റു പലതും അവിടെ കൃഷി ചെയ്തത് കണ്ടു. വിളയാത്ത പ്ലം, ആപ്പിൾ എന്നിവയും ചുറ്റുപാടുകളിൽ കണ്ടു.

അരുൺ എനിക്ക് പുതിയൊരറിവ് തന്നു. ഒരാവശ്യത്തിലൂടെയായിരുന്നു അത്. കൈലാസത്തിൽ നിന്ന് മടങ്ങുമ്പോൾ മാനസസരോവരത്തിന്റെ തീരത്തു നിന്നും കുറേ കല്ലുകൾ കൊണ്ടു വരണമെന്നായിരുന്നു ആവശ്യം. കാരണവും പറഞ്ഞു. അവിടത്തെ കല്ലുകളെല്ലാം ദിവ്യങ്ങളത്രെ. ഏതെങ്കിലും ഒരു ദൈവത്തിന്റെ എന്തെങ്കിലും ഒരു രൂപം അവിടത്തെ കല്ലുകളിൽ കാണുമത്രെ. ഓം എന്നെഴുതിയ കല്ലുകളും കാണുമത്രെ. അത്തരം കുറച്ച് കല്ലുകളാണ് അരുൺ ആവശ്യപ്പെട്ടത്. രൂപങ്ങളുണ്ടായാലും ഇല്ലെങ്കിലും കല്ലുകൾ കൊണ്ടുവരുന്ന കാര്യം ഞാനേറ്റു.

മാനസ സരോവരത്തിന്റെ തീരത്ത് കല്ലുകൾ പെറുക്കി ഞങ്ങൾ അര ദിവസം ചെലവഴിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ചൊരു രൂപവും അ കല്ലുകളിൽ കാണാൻ കഴിഞ്ഞില്ല. കൂടെയുള്ള സുരേഷിന് കിട്ടിയ ഒരു കല്ലിൽ ഓം എന്ന് അവ്യക്തമായി ഉണ്ടായിരുന്നു. ഞാൻ ഏതാണ്ട് 100ഓളം ചെറിയ കല്ലുകൾ നാട്ടിൽ കൊണ്ടുവരികയുണ്ടായി. അതിൽ കുറച്ച്, ഓരോന്നു വീതം, സഹപ്രവർത്തകർക്ക് കൊടുത്തു. ഒരാൾക്ക് കിട്ടിയ കല്ലിൽ, ഗണപതിയുടെ രൂപമുണ്ടെന്നയാൾ അവകാശപ്പെട്ടു. അയാൾ അതിന്റെ ഫോട്ടോ എടുത്ത് എന്നെ കാണിച്ചു. ശരിയാണ്, ഗണപതിയുടെ ആനത്തലയും ചെവിയും അവ്യക്തമായി അതിൽ ഉണ്ടായിരുന്നു.

ഒന്നുണ്ട്, മിക്കവാറും കല്ലിൽ എന്തെങ്കിലും ഒക്കെ കാണും. അത് ഗണപതിയാണോ സരസ്വതിയാണോ എന്നൊക്കെ തോന്നുന്നത് നമ്മുടെ മനോധർമ്മം പോലെ ഇരിക്കുമെന്ന് മാത്രം.

വെറും ആവർത്തന വിരസത. എങ്കിലും എഴുതട്ടെ. ബുധിയിൽ ഇരുന്നുകൊണ്ട് മുന്നോട്ട് നോക്കിയാൽ മലയും പുഴയും മഞ്ഞും എല്ലാം കാണാം. പുഴയ്ക്കപ്പുറം നേപ്പാളാണ്. പക്ഷേ മലകൾക്കോ മണ്ണിനോ ആളുകൾക്കോ രൂപത്തിലോ ഭാവത്തിലോ ഒരു മാറ്റവുമില്ല.

കാളിനദിയുടെ ഭീകരതയെക്കുറിച്ച് പല കഥകളും അരുണിൽ നിന്നെനിയ്ക്ക് കിട്ടി. ആരാണാവോ ഈ നദിയ്ക്ക് കാളി എന്ന് പേരിട്ടത്? കാളിയെന്ന പേരിട്ടതുകൊണ്ടിവൾ രുദ്രയായതാണോ? അതോ രുദ്രയായതു കൊണ്ടിവൾക്കീ പേരു വീണതാണോ? ആവോ? ആർക്കറിയാം?

ഭക്ഷണത്തെ കുറിച്ച് പറയുന്നതും ആവർത്തനം തന്നെ. അതുകൊണ്ടതു വിടാം. അതെല്ലാം എണ്ണയിട്ട യന്ത്രം പോലെ (clockwork) കെഎംവിഎൻ-കാർ ചെയ്തുകൊള്ളും.

പറഞ്ഞല്ലോ, ഒരാഴ്ചയാകുമ്പോഴേക്കും യാത്രികൾക്കിടയിൽ പുതിയ സൗഹൃദങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ടു തന്നെ വൈകുന്നേരങ്ങളിലും രാത്രികളിലും, കളിയും കാര്യവും പറഞ്ഞ് സമയം കൊല്ലാനും തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ വിവാഹപ്രായം തെറ്റിയ അവിവാഹിതരുണ്ടായിരുന്നു. അവരെ പെണ്ണു കെട്ടാൻ പ്രേരിപ്പിക്കലായിരുന്നു ഒരു ബംഗാളിദായുടെ പ്രധാന പരിപാടി. മലയാളി ഗ്രൂപ്പിലെ കൃഷ്ണേട്ടൻ നല്ലപോലെ കവിതയും പുരാണവും ഒക്കെ ചൊല്ലും. ജീ, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകൾ തൊട്ട് മാപ്പിളപ്പാട്ടുകൾ വരെ പാടും. ഇടയ്ക്ക് ഓരോ ചോദ്യമുണ്ടെന്നോട്. ഈ ദശരഥന്റെ പേരറിയാമോ? ഉത്തരവും പുള്ളി തന്നെ തരും. നേമി എന്ന്. അങ്ങനെ എന്തെല്ലാം ചോദ്യവും ഉത്തരവും.

കൃഷ്ണേട്ടൻ പാടിയ ഒരു മാപ്പിളപ്പാട്ടിങ്ങനെയായിരുന്നു.

ഇഹലോകജീവിതം ശാശ്വതമാണെന്ന് മനസ്സിൽ കരുതല്ലേ, മനുശാ,
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞു നീ യാത്ര തിരിക്കുമല്ലോ
കള്ള് കുടിക്കല്ലേ, കളവ് നടത്തല്ലേ ശീട്ടു കളിക്കല്ലേ.
കരുണാനിധിയായ റബ്ബിന്റെ കല്പന തെറ്റി നടക്കല്ലേ
പോറ്റിവളർത്തും പിതാവിന്റുപദേശം തട്ടിക്കളയല്ലേ
പുത്തൻ മണവാട്ടി കൂട്ടിനു കിട്ടുമ്പം തള്ളേ മറക്കല്ലേ മനുശാ.

ഒരു പാട്ടോ കവിതയോ കിട്ടിയാൽ പിന്നെ അതിനെ കുറിച്ചായി ചർച്ച. "പ്രായപൂർത്തി സാഹിത്യ"ത്തിന്റെ കൂടി ആശാനാണ് കൃഷ്ണേട്ടൻ. അത്തരം ഒരു പാട്ടും കൃഷ്ണേട്ടന്റേതായിട്ടുണ്ട്. അതിങ്ങനെ.

ചേതോഹരാംഗി, ചെറിയോരു പെണ്ണേ,
ചേതം നിനക്കങ്ങൊരു കിണ്ടി വെള്ളം
സുഖം നമുക്കങ്ങിരുവർക്കുമൊപ്പം
ലാഭം, നിനക്കങ്ങൊരു പുത്രനുണ്ടാം.

ഇതിൽ ആദ്യത്തെ 4 വരി ഒരു പുരുഷൻ ഒരു ചെറുപ്പക്കാരിയോട് പറഞ്ഞ കാര്യവും പിന്നത്തെ 2 വരികൾ അയാൾക്ക് കിട്ടിയ മറുപടിയുമത്രെ.

“കയ്പ നട്ടു നനക്കേണം പന്തലിട്ടു വളർത്തണം
കായ് മൂന്നാലറുത്തിട്ട് കറിയഞ്ചു ചമക്കണം.”

മറുപടി തികച്ചും 'A' ആയതിനാൽ അതിനെ ഈ 2 വരിയിൽ ഒളിച്ച് വച്ചിരിക്കയാണ്. അതിവിടെ എഴുതുക അസാദ്ധ്യം.

ഇങ്ങനെയുള്ള സാഹിത്യത്തിന്റെ ഒരു ഭണ്ഡാഗാരമാണ് കൃഷ്ണേട്ടൻ. ഒന്നുമില്ലെങ്കിലും അദ്ദേഹം പോലീസിൽ നിന്നാണെന്നോർമ്മയുണ്ടായാൽ മതി.

ഇതെല്ലാം വെറും 'അഡൾട്ട്സ് ഓൺലി' ആണല്ലോ കൃഷ്ണേട്ടാ എന്നു പ റഞ്ഞാൽ ഉടനെ വരും നല്ല വെജിറ്റേറിയൻ വരികൾ. അത്തരം നാലു വരികളാണ് താഴെ.

ചെമ്മീൻ, ഉപ്പുള്ളി, കാന്താരി
മഞ്ഞളും മുളകും തഥാ
ഇവ കൂട്ടി അരച്ച സമ്മന്തി
ബ്രാഹ്മണർക്കും ഭുജിച്ചിടാം.

തമാശകൾ മുറക്ക് നടക്കുന്നുണ്ടായിരുന്നെങ്കിലും ഉടനെ നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്ക്കണ്ഠ ഉണ്ടായിരുന്നു. നാളത്തെ യാത്ര ഗുഞ്ചിയിലേക്കാണ്. അവിടെ ഒരു ദിവസത്തെ താമസമുണ്ട്. ഉയരത്തിലേക്ക് പോകുമ്പോഴുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ പ്രകൃതിയുമായി ഇണങ്ങാനും മെഡിക്കൽ ടെസ്റ്റിനുമാണ് ഈ താമസം. മെഡിക്കൽ ടെസ്റ്റ് കഴിയുമ്പോഴറിയാം ആർക്കൊക്കെയാണ് കൈലാസത്തിൽ പോകാൻ ഭാഗ്യമുള്ളതെന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 11

ഇന്നു മുതൽ ഒരു പുതിയ ലോകമാണ്. ഒരു പുതിയ ജീവിതക്രമമാണ്. ഇന്റർനെറ്റില്ലാത്ത, മൊബൈൽ ഫോണില്ലാത്ത, ടെലിവിഷനും എന്തിന്, ന്യൂസ് പേപ്പറുപോലുമില്ലാത്ത 3 ആഴ്ചകളാണ് ഇനിയുള്ളത്. ബാഹ്യലോകവുമായി ബന്ധമില്ലാത്ത ജീവിതം. ജോലി, കുടുംബം, വീട്ടുകാർ, എല്ലാം ഉടനെ എത്തിപ്പെടാൻ പറ്റാത്തത്ര അകലെയാണ്. ആധുനികതയുടെ പരിവേഷമില്ലാത്ത ജീവിതം..

എന്തായിരിക്കും കൈലസയാത്രയിലെ മുഖ്യമായ പരിപാടി?

ചോദിക്കാവുന്ന ചോദ്യം!

നടത്തം, നടത്തം, നടത്തം. അതു തന്നെ മറുപടി. രാവിലെ എഴുന്നേൽക്കുക, കിട്ടുന്നത് കഴിക്കുക, എന്നിട്ട് നടക്കുക.... കിലോമീറ്ററുകൾ അകലെയുള്ള അടുത്ത ക്യാമ്പിലേക്ക്.. ഭക്ഷണത്തെ കുറിച്ചൊന്നും വേവലാതി വേണ്ട. അതെല്ലാം സമയാസമയങ്ങളിൽ കെഎംവിഎൻകാർ തന്നു കൊള്ളും.

രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കും ഉണരുമ്പോൾ ഒന്നും രണ്ടും ഒക്കെ സാധിക്കണമെന്നു കരുതിയാൽ നടക്കുന്നതാണോ? അല്ല. അതെല്ലാം സൗകര്യം പോലെ. അതിനുമാത്രം വിശാലമാണല്ലോ ചുറ്റുമുള്ള മലകൾ.

നടക്കുമ്പോൾ അതീവ ശ്രദ്ധാലുവായിരിക്കണം. ഓരോ ചുവടും അളന്നും തൂക്കിയും വയ്ക്കണം... സൂക്ഷിച്ചും വീക്ഷിച്ചും. അല്ലെങ്കിൽ കാളിനദിയിൽ ജീവിതം അവസാനിച്ചതു തന്നെ. നടക്കുമ്പോൾ ഒന്നേ ഓർക്കേണ്ടതുള്ളു. കെ.പി.കേശവമേനോന്റെ "നാം മുന്നോട്ട്" എന്ന പ്രയോഗം. താഴോട്ട് നോക്കി മുന്നോട്ട് നടക്കുക. അടി തെറ്റരുതല്ലോ. നിരപ്പില്ലാത്ത, ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞ (ചൊറിയുന്ന തൂവ വരെയുണ്ട് വഴിയിൽ), അത്യധികം വഴുക്കലുള്ള, ചളി തെറിക്കുന്ന, ചിലപ്പോൾ ഒരടി പോലും വീതിയില്ലാത്ത, അഗാധ ഗർത്തങ്ങൾ അകമ്പടി സേവിക്കുന്ന, കാളിനദിയുടെ ഗർജ്ജനം പ്രതിധ്വനിക്കുന്ന വഴികളിലൂടെയുള്ള യാത്ര അത്ര അനായാസമല്ല തന്നെ. ചിലപ്പോൾ മുന്നിൽ കയറ്റം മാത്രം. കയറിയാൽ തീരാത്ത ഉയരങ്ങൾ.. അപ്പോൾ മുന്നോട്ട് എന്നത് മേലോട്ട് എന്നാകും. ചിലപ്പോൾ ശ്വാസം നിലക്കുന്നുണ്ടോ എന്നു പോലും തോന്നിപ്പോകും നടക്കുമ്പോൾ. തിരിഞ്ഞു നോക്കിയാൽ പിന്നിട്ട വഴികൾ കാണാം... മലഞ്ചെരിവുകൾ, ഒറ്റയടിപ്പാതകൾ, ഗർത്തങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മേഘമാലകൾ ....

കയറ്റം പോലെത്തന്നെയാണീ ഇറക്കവും. ഇറങ്ങാൻ തുടങ്ങിയാൽ പിന്നെ ഇറക്കം മാത്രം. ഇങ്ങനെയുള്ള കുറേ കയറ്റങ്ങളും ഇറക്കങ്ങളും കഴിയുമ്പോൾ ഒരു മല പിന്നിടുന്നു. അങ്ങനെ പല മലകളും. ജീവിതത്തിലെ സുഖദു:ഖങ്ങൾ തന്നെയാണീ പ്രകൃതിയിലെ കയറ്റങ്ങളും ഇറക്കങ്ങളും പ്രതിനിധാനം ചെയ്യുന്നത്.

നടക്കുക, നടക്കുക വീണ്ടും നടക്കുക... അതാണ് ഇനിയുള്ള പ്രധാന ജോലി. നടക്കുമ്പോൾ കണ്ണുകളെയും മനസ്സിനേയും അലഞ്ഞു തിരിയാൻ വിടാം. കാരണം നടക്കുക എന്നതല്ലാതെ കാര്യമായ ജോലിയൊന്നും ഇല്ലല്ലോ. കണ്ണുകൾക്ക് ഹിമാലയത്തിന്റെ പ്രകൃതിഭംഗിയിൽ അലിഞ്ഞമരാം. മനസ്സിന് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടാം.

മലയെ കീഴടക്കുകയല്ല മറിച്ച് മലയുമായി താദാത്മ്യം പ്രാപിക്കുകയായിരിക്കണം ലക്ഷ്യമെന്ന് നേരത്തേ ഉപദേശം കിട്ടിയിട്ടുണ്ട്. ഭീമാകാരമായ മലനിരകളെ അവഗണിക്കുന്ന തരത്തിലുള്ള നടത്തം പാടില്ല; ഗിരിനിരകളെ ബഹുമാനത്തോടെ നോക്കിക്കണ്ടും സൂക്ഷിച്ചും അവധാനതയോടെ നടക്കണം.

നടക്കുമ്പോൾ പുറകിലെ ബാഗിൽ പല തരം വസ്ത്രങ്ങൾ നിർബന്ധം. തണുപ്പ്, ചൂട്, മഴ, മഞ്ഞ്, കാറ്റ്.... ഏതും എപ്പോഴും വരാം. തണുപ്പകറ്റാൻ സ്വെറ്റർ, വെയിലിനെ തടുക്കാൻ സൺ സ്ക്രീൻ ക്രീം, മഴയെത്തടുക്കാൻ റെയ്ൻകോട്ട്, കാറ്റിനെ തടുക്കാൻ വിൻഡ് ചീറ്റർ, ... എല്ലം ബാഗിൽ ഉണ്ടായിരിക്കണം.. എപ്പോഴാണ് മഴ, എപ്പോഴാണ് മഞ്ഞ്.. എന്നൊന്നും പറയാനാവില്ല. ബോംബേയിലെ ഫാഷനും ഹിമാലയത്തിലെ അന്തരീക്ഷവും എപ്പോൾ മാറുമെന്ന് തദ്ദേശീയർക്കു പോലും പറയാവതല്ലല്ലോ.

പിന്നെ ഹിമാലയത്തിനൊരു വിശേഷതയുണ്ട്. ഒരു കാര്യത്തിൽ അത് അഗസ്ത്യകൂടത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്താണെന്നല്ലേ? "കൊഡൈക്കനാലിൽ കാക്കയില്ലത്രെ" എന്നു ഞാൻ പണ്ട് എൽ.പി. സ്കൂളിൽ പഠിച്ചിട്ടുണ്ട്. അതെന്തുകൊണ്ടാണെന്നൊന്നും ഇപ്പോഴും അറിയില്ല. അതുപോലെ "ഹിമാലയത്തിൽ അട്ടയില്ലത്രെ" എന്ന് ഇവിടെ എഴുതിവയ്ക്കാൻ പോന്നതാണ് ഈ യാത്രയിലെ എന്റെ അനുഭവം. രണ്ടാഴ്ച ഹിമാലയത്തിലൂടെ നടന്നിട്ട് ഒരട്ട പോലും എന്നെ കടിച്ചിട്ടില്ല. അഗസ്ത്യകൂടത്തിൽ പ്രതീക്ഷിക്കാവുന്നതാണോ ഈ സൗകര്യം?

നടക്കുമ്പോൾ ചെവിയിൽ പഞ്ഞി വയ്ക്കണമെന്നാണ് അഭിജ്ഞമതം. ബാഹ്യമായ ശബ്ദങ്ങളും കാളിയുടെ ഗർജ്ജനവും മനസ്സിനെ മഥിക്കാതിരിക്കാനാണത്. അനാവശ്യമായതൊന്നും കേൾക്കാതിരിക്കാനാണത്. ചെവിയിൽ പഞ്ഞി വച്ചില്ലെങ്കിൽ മൂക്കിൽ പഞ്ഞി വക്കേണ്ടി വരുമത്രെ,... കാളിയിൽ വീണ്.

പക്ഷേ ഞങ്ങളാരും ചെവിയിലോ മൂക്കിലോ പഞ്ഞി വച്ചില്ല,.... യാത്രയിലുടനീളം....

നടക്കുമ്പോൾ വഴി തെറ്റാനുള്ള സാദ്ധ്യത വിരളം. മുന്നോട്ടുള്ള ഗതി കാണിച്ചു കൊണ്ട് ചൂടുള്ള കുതിരച്ചാണകം വഴിയിൽ കിടപ്പുണ്ടാകും. അതിനെ പിൻതുടർന്നാൽ മതി.

യാത്രയുടെ ഏറ്റവും മുന്നിൽ ഒരു പോലീസുകാരൻ നടക്കും. അയാൾ ഉത്തർഖണ്ഡ് പോലീസിലെ ഒരു അംഗമാണ്. യാത്രക്കാരുടെ സുരക്ഷ അയാളുടെ കയ്യിലാണ്. അയാളുടെ കയ്യിൽ ഒരു വാക്കി ടാക്കിയും കാണും. ഇടയ്ക്കിടയ്ക്ക് അയാൾ അതിൽ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരിക്കും. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് പുറകെ. അയാളുടെ മുന്നിൽ നടക്കാൻ ശ്രമിച്ചാൽ അയാൾ ദേഷ്യപ്പെടാൻ തുടങ്ങും. കൂടെ നടക്കുമ്പോൾ അയാളോട് എന്തും സംസാരിക്കാം. അയാളും ഒരു മനുഷ്യനാണല്ലോ.

യാത്രയുടെ ഏറ്റവും പുറകിൽ കെഎംവിഎൻ ഗൈഡ് കാണും. യാത്രക്കാരുടെ സൗകര്യങ്ങൾ അയാളുടെ കയ്യിലാണ്. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് മുന്നിൽ നടക്കാം. അയാളുടെ കൂടെ നടന്നാൽ ധാരാളം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം.

പോലീസുകാരന്റേയും കെഎംവിഎൻ ഗൈഡിന്റേയും ഇടയ്ക്കുള്ള ദൂരം നാഴികകളോളം വരും. നടക്കാനറിയാത്തവർ ഇരുന്നും നടന്നും വീണ്ടും ഇരുന്നും ഇഴഞ്ഞു മുന്നോട്ട് പോകാൻ മണിക്കൂറുകളെടുക്കും എന്നതു തന്നെ കാരണം. കുതിരയെ വാടകക്കെടുത്തവർക്ക് എപ്പോഴും കുതിരപ്പുറത്തിരിക്കാനാവില്ല. ഭൂമിയുടെ പ്രകൃതം അനുസരിച്ച് പലപ്പോഴും അവർക്ക് നടക്കേണ്ടതായി വരും. ഇവരുടെ ഒക്കെ പുറകെ ആയിരിക്കും കെഎംവിഎൻ ഗൈഡ്. പോലീസുകാരൻ നടക്കുന്നത് വേഗത്തിലായിരിക്കും. വേഗം നടക്കാനറിയുന്ന യാത്രക്കാർ മാത്രമേ അയാളുടെ പുറകെ കാണൂ.

നടക്കുമ്പോൾ വഴിയിൽ ആനയോ പുലിയോ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അഗസ്ത്യകൂടത്തിലും തിരുനെല്ലിക്കാടുകളിലുമൊക്കെ തെണ്ടി നടന്ന മലയാളിക്ക് തോന്നാം. ഇല്ല, ഈ ഹിമാലയത്തിൽ ആനയേയോ കടുവയേയോ പേടിക്കുകയൊന്നും വേണ്ട. ഹിമാലയത്തിൽ വന്യമൃഗങ്ങളുണ്ടെന്ന് കരുതേണ്ട. ഹിമാലയത്തിൽ മൃഗങ്ങൾക്ക് പറ്റിയ വനമുണ്ടോ എന്നു തന്നെ സംശയം. പിന്നെയാണോ മൃഗം?

അതെന്താണ് അങ്ങനെ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ തികച്ചും സ്വാഭാവികം. ഉത്തരം ലളിതവും. ഹിമാലയത്തിൽ കൂടുതലും ഉള്ളത് ഗാവും ഗായും മാത്രം. അതെന്താണ് ഈ ഗാവും ഗായും എന്നാണോ? രണ്ടും ഹിന്ദിയാണ്. ഗാവ് എന്നാൽ ഗ്രാമം; ഗായ് എന്നാൽ പശുവും. ഗ്രാമങ്ങളില്ലാത്ത ഹിമാലയ മലനിരകൾ തുലോം വിരളം... നടക്കുമ്പോൾ ദൂരേയ്ക്ക് നോക്കിയാൽ എവിടെയെങ്കിലും കാണും കുറച്ച് വീടുകൾ... ഒന്നുമില്ലെങ്കിൽ കുറച്ച് കുടിലുകളെങ്കിലും കാണും. ഒരു പത്തു വീടുണ്ടെങ്കിൽ അതൊരു ഗ്രാമമായി.

ഹിമാലയത്തിൽ പലയിടത്തും ഇളകിയ കറുത്ത മണ്ണാണ്. ഈ മണ്ണ് കൃഷിയ്ക്ക് അത്യധികം അനുയോജ്യമാണ്. മലഞ്ചെരിവുകൾ തട്ടുതട്ടായി തിരിച്ച് തദ്ദേശീയർ ഇവിടെ കൃഷി ചെയുന്നു. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പയർ, കടുക് എന്നിവയെല്ലം കൃഷി ചെയ്യുന്നുണ്ടെന്നാണ് എനിക്ക് മനസ്സിലായത്. ഇങ്ങനെ അങ്ങുമിങ്ങും കൃഷിയും ഗ്രാമങ്ങളുമുള്ളിടത്ത് എന്ത് വനം? എന്ത് വന്യമൃഗം?

പിന്നെ മിക്കവാറും ഉള്ള മൃഗം പശുവാണ്. ധാരാളം പശുക്കൾ വഴിയിൽ മേയുന്നത് കാണാം. പശുവിന് ഉത്തരേന്ത്യയിൽ ഉള്ള സ്ഥാനം വളരെ വലുതല്ലേ? എന്തെല്ലാം കഥകൾ പശുവിനെ ചുറ്റിപ്പറ്റിയുണ്ട്. ജീവിതത്തിൽ പാപങ്ങൾ മാത്രം ചെയ്ത ഒരാൾ മരിക്കുന്നതിനു മുമ്പ് മുറിവേറ്റ് നടക്കാൻ പറ്റാതെ അവശയായ ഒരു പശുവിനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്തിയത്രെ. അയാൾ മരിച്ചു പോയപ്പോൾ ഈ ഒരൊറ്റ കാരണത്താൽ അയാൾക്ക് സ്വർഗ്ഗം ലഭിച്ചു പോലും.

ആനപ്പിണ്ടമോ പുലിയുടെ കാട്ടമോ ഉണ്ടായേക്കുമെന്നു കരുതി ആരെങ്കിലും നടന്നാൽ പശുവിൻ ചാണകം പോലും കാണില്ല. അവിടെ കുതിരച്ചാണകം മാത്രമേ അവർ കാണൂ. പശുവിൻ ചാണകം തദ്ദേശീയർ നിലം മെഴുകാനും മറ്റുമായി വാരിക്കൊണ്ടു പോകും.

പശുക്കൾ മാത്രമല്ല ഹിമാലയത്തിലുള്ളത്. ആട്ടിൻ പറ്റങ്ങളെ ധാരാളം കാണാം. മിക്കവയും ചെമ്മരിയാടുകൾ. കൂടെ ആട്ടിടയന്മരേയും കാണാം. ആണുങ്ങളും പെണ്ണുങ്ങളും ആടിനെ മേക്കുന്നതു കാണാം. ആട്ടിൻ പറ്റങ്ങൾ പോലീസ് ക്യാമ്പിനടുത്തുകൂടെ പോകുമ്പോൾ പോലീസുകാർ അവയിൽ നിന്ന് നല്ലതിനെ നോക്കി പിടിക്കും; രാത്രിയിൽ ഇറച്ചി വയ്ക്കാൻ. പാവം ആട്ടിടയൻ, അവനെങ്ങനെ പ്രതിഷേധിക്കാനാണ്? അവന് എന്തു ചെയ്യാനാകും? മറുവശത്ത് പോലീസല്ലേ?

യാത്രയുടെ നാലാം ദിവസം രാവിലെ എഴുന്നേറ്റ പാടേ വെറും ചായയും പിന്നീട് ബോൺവിറ്റയും കഴിച്ച്, ശിർഖയിലെ ക്യാമ്പിൽ നിന്നും, ഞങ്ങൾ നടത്തം തുടങ്ങി. കൂടെ പോർട്ടർ പയ്യനുണ്ട്. അതു കാരണം എന്റെ കയ്യിൽ കുത്താനുള്ള വടി മാത്രമേ ഉള്ളു. ഞങ്ങൾ നടന്നു... കളകളാരവം പൊഴിച്ചു കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഏതോ ഒരു ചെറിയ അരുവിയുടെ കൂടെ... ദൂരെ വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർ തിരിക്കുന്ന മലനിരകൾ കാണാം. കയറ്റങ്ങൾ, ഇറക്കങ്ങൾ, സമനിരപ്പുകൾ എല്ലാമുണ്ട്. ഗാവും ഗായും ഉള്ളതല്ലേ, ഞങ്ങൾക്കെതിരേ ആളുകൾ നടന്നു പോകുന്നുണ്ട്. കുറേ കഴിഞ്ഞപ്പോൾ ചായ കുടിക്കാനുള്ള സ്ഥലത്തെത്തി. കെഎംവിഎൻകാർ ഏർപ്പാടാക്കിയ ഏതോ ഒരു സ്വകാര്യ ചായക്കട. ചപ്പാത്തിയും ആവി പറക്കുന്ന ദാൽ കറിയും ആയിരുന്നെന്ന് ചെറിയൊരോർമ്മ. ചായ കുടിച്ച് കയറ്റം കയറുമ്പോൾ അവിടെയെല്ലാം ഭംഗിയുള്ള ചെറിയ പൂക്കൾ. വിവിധങ്ങളായ നിറത്തോടേയും രൂപത്തോടേയും..അവിടന്നങ്ങോട്ട് ഹിമാലയത്തിൽ പലയിടത്തും പൂക്കളും പൂങ്കാവനങ്ങളും കണ്ടു.

പൂക്കൾ പ്രേമത്തിന്റെ അടയാളമാണ്. ഭക്തന് ദൈവത്തോടുള്ള തന്റെ പ്രേമം പ്രകടിപ്പിക്കാനായാലും കാമുകന് തന്റെ പ്രിയയോടുള്ള പ്രേമം പ്രകടിപ്പിക്കാനായാലും പൂക്കൾ കൂടിയേ തീരൂ. ലൈലാ മജ്നു മുതൽ എത്രയെത്ര പ്രേമ കഥകൾ കേട്ടിരിക്കുന്നു ചെറുപ്പം മുതൽ. പൂക്കൾ കാണുമ്പോൾ, പൂക്കളെന്നു കേൾക്കുമ്പോൾ,...... വയ്യ, പറയാതെ വയ്യ..... കഴിഞ്ഞുപോയ അത്തരം പ്രേമത്തിന്റേയും പ്രണയനൊമ്പരങ്ങളുടേയും മൃദുലഭാവങ്ങൾ എന്നിലുണർത്തുന്ന ദീപ്തസ്മരണകൾ പറയാതെ വയ്യ. എന്തെന്തെല്ലം പ്രണയനാടകങ്ങൾ ആടിത്തീർന്നിരിക്കുന്നൂ ഈ ഭൂമിയിൽ. എത്രയെത്ര കഥാപാത്രങ്ങൾ, പ്രണയഭാജനങ്ങൾ.

യുവമനസ്സുകളെ കീഴടക്കി എത്രയെത്ര സുന്ദരിമാർ ഈ ഭൂമിയിലൂടെ കടന്നു പോയി. തെന്നിന്ത്യയിൽ നിന്നും ബോളീവുഡിലെത്തിയ ദിവ്യഭാരതിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല. എന്തൊരഴകായിരുന്നു ആ മുഖത്തിന്. സമാനതകളില്ലാത്ത സൗന്ദര്യം. മർലിൻ മൺറോയും അങ്ങനെയായിരുന്നു. എത്ര എത്ര പുരുഷന്മാർ ഒരു ഹരമായി അവരെ മനസ്സിൽ കൊണ്ടു നടന്നു. അവരുടെ ശരീരത്തിൽ പറ്റിക്കിടക്കുമ്പോൾ, വസ്ത്രങ്ങൾക്കു പോലും ഉണ്ടായിരുന്നൂ ഒരു പ്രത്യേക അഴക്. പക്ഷേ, സൗന്ദര്യം എത്ര ക്ഷണികമാണെന്ന് ലോകം ഇവരിലൂടെ മനസ്സിലാക്കി. അത്രയ്ക്ക് ഹ്രസ്വമല്ലയിരുന്നോ ഇവരുടെയൊക്കെ ജീവിതം?

പൂക്കളെവിടെയുണ്ടോ അവിടെ പൂത്തുമ്പികൾ കാണണം. പക്ഷേ ഞാനൊന്നിനേയും കണ്ടില്ല. പക്ഷേ ധാരാളം പൂമ്പാറ്റകളെ കണ്ടു. "കേരളത്തിലെ പൂമ്പാറ്റകൾ" എന്നോ മറ്റോ എവിടേയോ വായിച്ചതായി ഓർക്കുന്നു. അതുപോലെ "ഹിമാലയത്തിലെ പൂമ്പാറ്റകൾ" എന്നൊരു പഠനം നടന്നിട്ടുണ്ടോ എന്തോ? ഇതുപോലെ ധാരാളം പഠനങ്ങൾക്ക് ഹിമാലയം അവസരം നൽകുന്നുണ്ട്.

നടക്കുന്ന വഴിയിൽ പലയിടത്തും വലിയ കറുത്ത പാറകളുണ്ട്. പലയിടത്തും അതിൽ മഞ്ഞ പെയിന്റ് കൊണ്ട് മഹദ്വചനങ്ങൾ എഴുതി വച്ചിട്ടുണ്ട്. ചില സദ്വചനങ്ങൾ ശ്രദ്ധിയ്ക്കൂ.

“പരിശ്രം കാ ഫൽ മീഠാ ഹോത്താ ഹൈ- ലോ.നി.വി.”
"സുഖ് ഔർ ദു:ഖ് ജീവൻ കീ ഗാഡി കാ ദോ ഡിബ്ബേ ഹൈ - ലോ.നി.വി."

ഈ ലോ.നി.വി. എന്തെന്നല്ലേ? മധുരോദാരമായ ഇത്തരം ഉദ്ധരണികൾ കണ്ടപ്പോൾ "ലോ.നി.വി." ആർഷഭാരതത്തിന്റെ ഭാഗമായിരിക്കുമെന്ന് എന്റെ മനസ്സ് സന്ദേഹിച്ചു. അതിന്റെ പൂർണ്ണരൂപത്തിനായി ഞാൻ എന്റെ അതിശുഷ്കമായ പുരാണവിജ്ഞാനത്തിൽ അത്യധികം പരതി. വേദങ്ങൾ, വേദാന്തങ്ങൾ, ബ്രാഹ്മണങ്ങൾ, സംഹിതകൾ എന്നിങ്ങനെ ഏതിലെങ്കിലും ഈ "ലോ.നി.വി." ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ നിരാശയയിരുന്നു ഫലം.

മുന്നോട്ട് നടക്കുമ്പോൾ "ലോ.നി.വി." യുടെ ഉദ്ധരണികൾ വീണ്ടും...

"പത്ഥർ ഗിർനേ കാ ഭയ് ഹെ - ലോ.നി.വി.",
"സാവ്ധാനി സെ ചലീയേ - ലോ.നി.വി."
"സത്യം ശിവം സുന്ദരം - ലോ.നി.വി"

എന്ത്? കല്ലു വീഴുമെന്ന്, ശ്രദ്ധയോടെ നടക്കണമെന്ന് ഒരു പുരാണവും ഉപദേശിക്കില്ല. അപ്പോൾ ഈ "ലോ.നി.വി." പുരാണത്തിലേതല്ലെന്നോ? മുന്നോട്ട് നടക്കവേ ഞാൻ വീണ്ടും അതിന്റെ പൂർണ്ണരൂപത്തിനായി എന്റെ മനസ്സിൽ പരതാൻ തുടങ്ങി. കല്ലു വീഴുമെന്ന് പറയുമ്പോൾ അത് പുരാണബാഹ്യമായ, … കാലികമായ എന്തോ ആണ്....

ഒടുവിൽ എനിക്ക് ഉത്തരം പിടി കിട്ടി. "ലോക് നിർമ്മാൺ വിഭാഗ്".. അതാണീ ലോനിവി. നമ്മുടെ സാക്ഷാൽ പൊതു മരാമത്ത് വകുപ്പ്. അതെ, അവരാണ് ഇവിടത്തെ എല്ലാ മരാമത്ത് പണികളും ചെയ്യുന്നത്. അവരാണീ ഉദ്ധരണികളുടെ കർത്താക്കൾ. യാത്രികരെ നേർവഴി നടത്തുകയാണവർ... ലോനിവിയ്ക്ക് സ്തുതിയായിരിക്കട്ടെ...

നടക്കുമ്പോൾ പലരും പ്രകൃതിയുടെ സൗന്ദര്യം തങ്ങളുടെ കാമറയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഞാൻ വെറുതേ നടന്നു. എന്റെ കയ്യിൽ കാമറയില്ലല്ലോ. മുന്നോട്ട് നടക്കവേ ഞങ്ങൾ ഒരു അരുവിയുടെ കരയിലെത്തിച്ചേർന്നു. പാലമുണ്ട്. അതു വഴി അക്കരെ കടന്നു. മനോഹരമയ പ്രകൃതി. തണുതണുത്ത ജലം. അന്തരീക്ഷം തണുത്തതായിരുന്നെങ്കിലും നടക്കുക കാരണം ശരീരം വിയർക്കുന്നുണ്ടായിരുന്നു. പലരും ആ പുഴയിലെ തണുത്ത വെള്ളത്തിൽ കുളിച്ചു. ഡസ്സെല്ലാം അഴിച്ച് വച്ച് ഞാനും കുളിച്ചു. പോർട്ടർ കൂട്ടിരുന്നു. അല്ലാതെ അവനെന്തു ചെയ്യാൻ?

അതെല്ലാം ജനവാസമുള്ള പ്രദേശങ്ങളാണ്. കുട്ടികളും മറ്റും പുഴക്കരയിലുണ്ട്. കുളി കഴിഞ്ഞ് ഡ്രസ്സുമിട്ട് ഞാൻ യാത്ര തുടർന്നു. വഴിയിൽ ഗാവും ഗായും കാണാം. കുറേ നടന്ന് പത്തരയോടെ ഞങ്ങൾ അടുത്ത ക്യാമ്പിലെത്തിച്ചേർന്നു. ഞങ്ങളായിരുന്നു സംഘത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത്. സംഘത്തിലെ അവസാനത്തെ ആളുകൾ ക്യാമ്പിലെത്തിയത് വൈകീട്ട് അഞ്ചരയോടെ ആയിരുന്നു എന്നു പറഞ്ഞാൽ ഞങ്ങളുടെ സ്പീഡും സംഘത്തിന്റെ സ്വഭാവവും മനസ്സിലാകുമല്ലോ. ഞാൻ ക്യാമ്പിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്കോർമ്മ വന്നു. പുഴയിൽ അഴിച്ചു വച്ച വാച്ചെടുത്തിട്ടില്ലെന്ന്. കിലോമീറ്ററുകൾ താണ്ടി തിരിച്ചു പോയാൽ അത് കിട്ടുമെന്നെന്താണൂറപ്പ്? പഴയതാണെന്ന് മുദ്ര കുത്തി ഞാനത് ഉപേക്ഷിച്ചു.

കുറേ കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ ക്യാമ്പിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി, ഞങ്ങൾ യാത്ര ചെയ്യുന്നത് ദേവഭൂമിയിലൂടെ തന്നെയാണെന്ന്. അവർ എന്റെ വാച്ച് കൊണ്ടുവന്നിരുന്നു. പുഴക്കരയിൽ ഞാൻ വച്ചിടത്ത് തന്നെ അതുണ്ടായിരുന്നുവത്രെ. കുട്ടികളൊന്നും അതെടുത്തില്ല. വെറെതെയല്ല ലോകരിതിനെ ദേവഭൂമിയെന്ന് വിളിക്കുന്നത്.

ഞങ്ങളെത്തിയ സ്ഥലം ഗാലയാണ്. ഗാല എന്നെഴുതിയ കെഎംവിഎൻന്റെ ബോർഡവിടെ കാണാം. “ഗാന്ധാരശില”യത്രെ കാലക്രമേണ ഗാലയായത്. ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെടുന്ന അന്നത്തെ ഗാന്ധാരത്തിൽ നിന്നും ധൃതരാഷ്ട്രർ ഗാന്ധാരിയെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോൾ അവർ സ്വന്തം നാടിന്റെ ഓർമ്മക്കായി കയ്യിൽ മനോഹരമായ മിനുസമുള്ള കുറേ കല്ലുകൾ കരുതിയിരുന്നത്രെ. പിന്നീട് കൗരവന്മാർ മൃഗയാവിനോദത്തിനു പോയപ്പോൾ ഈ കല്ലുകൾ കാട്ടിൽ കൊണ്ടു പോയി ഇട്ടെന്നും ആ സ്ഥലം ഗാന്ധാരശില എന്നറിയപ്പെട്ടെന്നും ആണ് പ്രൊഫ. ഷെപ്പേർഡ് എഴുതിയിട്ടുള്ളത്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 10

കാളി നദിയുടെ ആരവം കേട്ടു കൊണ്ടാണുണർന്നത്. എഴുന്നേറ്റ് നോക്കുമ്പോൾ വെള്ളത്തിന് ശക്തിയായ ഒഴുക്കുണ്ടെന്ന് മനസ്സിലായി. വെള്ളത്തിന് മണ്ണിന്റേയോ ചളിയുടേയോ ഒക്കെ നിറം. മഴക്കാലമല്ലേ? തീരങ്ങളെ കാർന്നു തിന്നു പോകുമ്പോൾ നിറം ഇങ്ങനെയാകാതെ പറ്റില്ല. വെള്ളത്തിലൂടെ മരമോ മൃഗമോ മറ്റെന്തെങ്കിലും സാധനങ്ങളോ ഒഴുകിപ്പോകുന്നതായൊന്നും കണ്ടില്ല.

പുഴയ്ക്കപ്പുറം നേപ്പാളാണത്രെ. ഭാരതത്തേയും നേപ്പാളിനേയും വേർതിരിക്കുന്നത് ഈ കാളി നദിയാണത്രെ. പുഴയ്ക്കപ്പുറം ആളുകൾ നടന്നു പോകുന്നത് കാണാം. അങ്ങോട്ട് നോക്കുമ്പോൾ അതൊരു വിദേശമാണെന്ന് തോന്നാനുള്ള യാതൊന്നും ഞാനവിടെ കണ്ടില്ല. അല്ലെങ്കിലും ഈ അതിർത്തികളൊക്കെ ഉള്ളത് മനുഷ്യന്റെ മനസ്സിലല്ലേ? ഭൂമിക്കറിയില്ലല്ലോ നേപ്പാൾ, ഭാരതം എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന്. കാളി നദിക്കറിയില്ലല്ലോ താനാണ് ഈ രാജ്യങ്ങളെ വേർതിരിക്കുന്നതെന്ന്.

ഹിമാലയത്തിന്റെ കടുത്ത തണുപ്പിലായിരിക്കും ഇനിയുള്ള ദിവസങ്ങൾ. ദിവസേനയുള്ള കുളിയൊന്നും ഇനി കാണില്ല. തുണി നനച്ചുണക്കാനൊന്നും സൗകര്യം കിട്ടണമെന്നില്ല. ദിനചര്യകളും കുളിയും പ്രാതലുമെല്ലാം തീർത്ത് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ അവിടെ അഞ്ചെട്ട് ജീപ്പുകൾ ഞങ്ങൾക്കായി കാത്തു കിടപ്പുണ്ട്. മുറ്റത്ത് നിറയെ പിച്ചക്കാർ. കാണുന്നവരോടെല്ലാം അവർ കൈ കാട്ടുന്നുണ്ട്.

യാത്രക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള അവസാനത്തെ സ്ഥലമാണിത്. ഇനി വല്ലതും വാങ്ങണമെങ്കിൽ തിബത്തിലെത്തണം. അതുകൊണ്ടു തന്നെ ആളുകൾ തങ്ങളുടെ കയ്യിലില്ലാത്ത സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. പുഴയ്ക്ക് കുറുകെ ഒരു തൂക്കുപാലമുണ്ട്. പലരും അതു കടന്ന് നേപ്പാളിലേക്ക് പോയി. അവിടെ ചൈനീസ് സാധനങ്ങൾ സുലഭമായി കിട്ടും. വിലയും കുറവത്രെ. സാധനങ്ങൾക്ക് ഇന്ത്യൻ രൂപ കൊടുത്താൽ മതി. പകൽ സമയങ്ങളിൽ അങ്ങോട്ട് പോകുന്നതിന് വിലക്കൊന്നുമില്ല. സന്ധ്യക്ക് മുമ്പ് തിരിച്ചെത്തണമെന്നു മാത്രം. 'ദ നോർത്ത് ഫെയ്സ്'-ന്റെ റെയ്ൻകോട്ട് വാങ്ങി വരുന്ന യാത്രക്കാരനെ ഞാൻ കണ്ടു.

ഗസ്റ്റ് ഹൗസിന്റെ മുന്നിൽ ആളുകളുടെ ലഗേജിന്റെ തൂക്കം നോക്കുന്ന തിരക്കാണ്. അതെല്ലാം ചെയ്യുന്നത് കെഎംവിഎൻ-ന്റെ ആൾക്കാരും ലഗേജ് കമ്മിറ്റിയുമാണ്.ഇനിയുള്ള യാത്രയിൽ ഒന്നോ രണ്ടോ ദിവസത്തേക്കാവശ്യമായ സാധനങ്ങൾ കയ്യിലെ ബാഗിൽ കരുതുകയും ബാക്കി വരുന്ന സാധനങ്ങൾ മറ്റൊരു ബാഗിൽ വച്ച് അത്തരം ബാഗുകൾ ചാക്കുകളിൽ നിറച്ച് കുതിരപ്പുറത്തുമാണ് പൊണ്ടുപോകുക. രണ്ടു ബാഗും കൂടി 20കിലോയിൽ കൂടുന്നില്ലെന്നുറപ്പ് വരുത്താനാണ് അത് തൂക്കി നോക്കുന്നത്. എന്റെ പുറത്തു തൂക്കുന്ന ബാഗിന് 7കിലോയും കുതിരപ്പുറത്ത് കേറ്റേണ്ട ബാഗിന് 12കിലോയും ഭാരമുണ്ടായിരുന്നു.

ജൂൺ മുതൽ സപ്തംബർ വരെയുള്ള നാലുമാസങ്ങളാണ് കൈലാസയാത്രയുടെ സമയം. ഈ സമയത്ത് ഈ നാട്ടുകാരുടെ പ്രധാന വരുമാനമാർഗ്ഗം ഈ യാത്രയാണ്. ഒരു പോർട്ടർക്ക് 8500 രൂപയും ഒരു കുതിരയ്ക്ക് 10000 രൂപയുമാണ് നിരക്ക്. പോർട്ടറേയും കുതിരയേയും വാടകക്കെടുക്കുന്ന യാത്രക്കാർ ധാരാളമാണ്. 18500 രൂപയാണ് അത്തരം യാത്രക്കാരിൽ നിന്നും കിട്ടുന്നത്. 12 ദിവസമാണ് ഇത്രയും കൂലി കിട്ടാൻ പണിയെടുക്കേണ്ടത്. ഇതിനു പുറമേ നല്ലൊരു തുക ചില യാത്രക്കാർ അവസാനം അവർക്ക് പാരിതോഷികമായി കൊടുക്കാറുണ്ട്. കൊടുത്തില്ലെങ്കിൽ അവർ കിട്ടുവോളം ചോദിക്കും എന്നാണെന്റെ അനുഭവം. ഇതിനെല്ലം പുറമേ ദൈനന്ദിനമായ ചെലവുകൾക്കും അവർ യാത്രികളെ സമീപിക്കും. ദിനന്തോറും കൂലിയിൽ പെടാത്ത പണം കൊടുക്കുന്നവരുണ്ട്, കൊടുക്കാത്തവരും. പോർട്ടർമാർ സഹായകരമാണോ എന്നത് തികച്ചും വ്യക്തിപരമായ അനുഭവമാണ്. എനിക്ക് പോർട്ടർ വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എനിക്കെന്റെ പോർട്ടർ പയ്യൻ വലിയ സഹായമായതായി അഭിപ്രായമില്ല.

യാത്രയിൽ ഒരു ദിവസം 20കിലോമീറ്ററോളം നടക്കണം. നടത്തം എന്നു പറഞ്ഞാൽ നമ്മൾ റോഡിലൂടെ നടക്കുന്നതുപോലെയൊന്നും അല്ല. കുത്തനേയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായിരിക്കും. നഗര ജീവിതം ശീലമാക്കിയവർക്ക് അത് എളുപ്പമല്ല. പിന്നെ പ്രായമായവരും പ്രഷറുള്ളവരും ഒക്കെ യാത്രക്കാരായി കാണും. അവരിൽ പലർക്കും കിലോമീറ്ററുകൾ നടക്കുക എന്നത് ചിന്തിക്കാനാവില്ല. അത്തരക്കാരാണ് ഈ പോർട്ടറേയും പോണിയും വാടകക്കെടുക്കുന്നത്. പിന്നെ വേറെ ഒരു കൂട്ടരുണ്ട്. അവരുടെ മനസ്സിൽ കൈലാസം മാത്രമേ കാണൂ. എന്തു വില കൊടുത്തും കൈലാസം കണ്ടേ മടങ്ങൂ എന്നു പറഞ്ഞാണ് അവർ യാത്ര പുറപ്പെടുന്നത്. അത്തരക്കാരും മുൻപിൻ ചിന്തിക്കാതെ പോർട്ടറേയും പോണിയും വാടകക്കെടുക്കും. കൈലാസം കണ്ടിറങ്ങുമ്പോൾ ഈ യാത്രക്കാർ അളവറ്റ നന്ദിയാണ് പോർട്ടർമാരോടും കുതിരക്കാരോടും കാണിക്കുക. കൈലാസം കണ്ടത് അവരുള്ളത് മാത്രം കൊണ്ടാണ് എന്ന് ബോദ്ധ്യമുള്ള അവരാണ് പാരിതോഷികങ്ങൾ വാരിക്കോരി കൊടുക്കുക.എന്താ, ജീവിതത്തിലെ വലിയൊരു ആഗ്രഹമല്ലേ അവർ മൂലം സഫലീകരിച്ചിരിക്കുന്നത്?

പിന്നെ വേറേ ചിലരുണ്ട്. തങ്ങൾ എവറസ്റ്റ് കയറുകയാണെന്നായിരിക്കും അവരുടെ ഭാവം. അപ്പോൾ പിന്നെ അവരുടെ കൂടെ ഒരു 'ടെൻസിങ് നോർക്കെ' ഉണ്ടാവേണ്ടതല്ലേ? ഒരു അസിസ്റ്റന്റ് കൂടെ ഇല്ലെങ്കിൽ കുറച്ചിലായി അവർക്ക് തോന്നും. അവർ ഒരു പോർട്ടറെ ഏർപ്പാടാക്കും. എന്നിട്ട് എന്തിനും ഏതിനും അവരെ വിളിക്കും. കൂടെക്കൂടെ പോർട്ടർക്ക് കാമറ കൊടുത്ത് തന്റെ ഫോട്ടോ എടുക്കാനും പറയും.

പിന്നെ എന്നെപ്പോലുള്ളവരും പോർട്ടറെ വിളിക്കും. അധികൃതരുടെ പേടിപ്പെടുത്തലുകൾ മൂലമാണ് അത് സംഭവിക്കുന്നത്. പോർട്ടർ ഇല്ലാത്തതു മൂലം ഞാൻ ഗ്രൂപ്പിനൊരു ഭാരമാകരുതെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഒരാൾ മാത്രമാണ് കുതിരയോ പോർട്ടറോ ഇല്ലാതെ യാത്ര ചെയ്തത്.

ഇന്ന് മുതൽ നടത്തം തുടങ്ങുകയാണ്. ആവശ്യക്കാർക്ക് കുത്തി നടക്കാൻ ചൂരൽ വടി വാങ്ങാം. വടികൾ ഡൽഹിയിൽ നിന്ന് വാഹനത്തിൽ ഇവിടെ എത്തിച്ചിട്ടുണ്ട്. ഞാൻ ഒരെണ്ണം കൈക്കലാക്കി. അതിന്മേൽ എന്റെ പേരെഴുതി സ്വന്തമാക്കാൻ സഹയാത്രികർ സഹായിച്ചു. കയ്യിൽ കുത്തി നടക്കാൻ ഒരു വടിയുണ്ടെങ്കിൽ മല കയറ്റം ആയാസരഹിതമാണെന്ന് ഞാനെന്റെ അഗസ്ത്യകൂട യാത്രകളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.

എല്ലാവരും ജീപ്പിൽ സ്ഥലം പിടിക്കുകയാണ്. ഞാൻ എന്റെ ചെറിയ ബാഗുമെടുത്ത് ഒരു ജീപ്പിൽ വന്നിരുന്നു. അവിടേയും പിച്ചക്കാർ കൈ നീട്ടിക്കൊണ്ടിരുന്നു. ഓരോ ജീപ്പിലും ഏഴും എട്ടും ആളാണുള്ളത്. സീറ്റു കിട്ടിയവർ ഫോട്ടോ എടുക്കുകയും മഹാദേവന് സ്തുതി പാടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.

വൈകതെ ജീപ്പുകൾ പുറപ്പെട്ടു. തുടക്കത്തിൽ അതൊരു ജീപ്പ്ജാഥ പോലെ ഉണ്ടായിരുന്നെങ്കിലും കുറേ കഴിഞ്ഞപ്പോൾ എല്ലം ഒറ്റയ്ക്കൊറ്റയ്ക്കായി. ചെറിയ ഗ്രൂപ്പുകളായതു കൊണ്ട് ഫോട്ടോ എടുക്കാനും മറ്റും ഓരോ ജീപ്പുകാരും അവിടേയും ഇവിടേയും ഒക്കെ നിറുത്തിയതു കൊണ്ടായിരുന്നു അത്.

ഇതെല്ലാം വാടകക്കെടുത്ത പ്രൈവറ്റ് ജീപ്പുകളാണ്. കുറേ കഴിഞ്ഞപ്പോൾ ഞാൻ കയറിയ ജീപ്പ് കേടായി. പിന്നെ കിലോ മീറ്ററുകളോളം അത് എങ്ങനെയൊക്കെയോ ഉരുണ്ടും പിരണ്ടും മുന്നോട്ട് പോയി. പിന്നീട് പകരം വന്ന ജീപ്പാകട്ടേ, അതിനേക്കാൾ അബദ്ധമായിരുന്നു. ബെല്ലും ബ്രെയ്ക്കുമില്ലാത്ത ആ ജീപ്പിലെ യാത്രയിൽ മുഴുവൻ ഞാൻ ജീവനും കയ്യിൽ പിടിച്ച് ഇരുന്നു, കാരണം റോഡിന്റെ ഒരു വശത്ത് ആളെ വിഴുങ്ങുന്ന ഭദ്രകാളീനദിയോ അതിന്റെ പോഷകനദിയോ ആയിരുന്നു എന്നതു തന്നെ.

കുറേ കഴിയുമ്പോൾ ജീപ്പ് നിന്നു. ഒരാൾ ഒരു കുപ്പി വെള്ളവുമായി പുറത്തേക്കോടുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ അയാൾ ഒന്നിനു (അതോ രണ്ടോ?) പോയിരിക്കയാണെന്നറിഞ്ഞു. അല്പം കഴിഞ്ഞു അയാൾ തിരിച്ചു വരുമ്പോൾ എല്ലാവരോടുമായി ഗുജറാത്ത് സദനിലെ ഭക്ഷണത്തെ പറ്റി കുറ്റം പറയുന്നുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഗുജറാത്ത് സദനിലെ ഭക്ഷണം കഴിച്ചതെന്നും കഴിഞ്ഞ ദിവസങ്ങളിൽ വെറുതെ കിട്ടുന്ന ഭക്ഷണം ആളുകൾ വാരിവാരി തിന്നുകയായിരുന്നു എന്നും ഞാനപ്പോൾ ഓർത്തു. എന്തായാലും ജീപ്പ് പുറപ്പെടുമ്പോൾ അയാൾ വളരെ ആശ്വാസത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ആലോചിച്ചാൽ അറിയുന്നതല്ലേ അയാൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ആശ്വാസവും അതിമുമ്പനുഭവപ്പെട്ട അസ്വസ്ഥതയും.

കുറേ കഴിയുമ്പോൾ ജീപ്പ് വീണ്ടും നിന്നു. എല്ലാവരും ഇറങ്ങണമെന്ന നിർദ്ദേശം വന്നു. ഇറങ്ങി നോക്കുമ്പോഴുണ്ട്, മുന്നിലെ റോഡ് ഇടിഞ്ഞു പൊളിഞ്ഞ്, ജീപ്പിന് മുന്നോട്ട് പോകാനാവാത്ത വിധം കിടക്കുന്നു. എല്ലാവരും പൊളിഞ്ഞ റോഡിന് അപ്പുറത്തേയ്ക്ക് നടന്നെത്തി. ഗ്രൂപ്പിലെ പലരും അവിടെ ഇരിപ്പുണ്ട്. ഇനി ഇവിടന്നങ്ങോട്ട് വേറെ ജീപ്പിൽ പോകണം. അതിനാണീ ഇരുപ്പ്. മണിക്കൂറോളം കാത്തിരുന്ന ശേഷം കിട്ടിയ ജീപ്പിൽ ഞങ്ങൾ അടുത്ത ലക്ഷ്യമായ നാരായണാശ്രമത്തിലെത്തിച്ചേർന്നു. ഞങ്ങൾ യാത്ര ചെയ്ത ജീപ്പിനു മുകളിൽ നിറയെ തദ്ദേശീയരായിരുന്നു. അപകടകരമെന്ന് എനിക്ക് തോന്നിയ, ജീപ്പിനു മുകളിലെ, ആ യാത്ര അവർക്ക് സർവ്വസാധരണമായിരുന്നു. അവർക്കതിൽ പേടിക്കാനൊന്നുമില്ല. ഒരു വേള പഴക്കമേറിയാലിരുളും തെല്ലു വെളിച്ചമായ് വരും എന്നല്ലെ കവി പാടിയിരിക്കുന്നത്?

നാരായണാശ്രമത്തിനു താഴെയുള്ള വിശാലമായ മൈതാനത്ത് ഉച്ചയോടെ ജീപ്പ് നിന്നു. ഞങ്ങളുടെ മോട്ടോർ യാത്ര അവിടെ അവസാനിക്കുകയും ചെയ്തു.

നാരായണാശ്രമം. എന്താണീ സ്ഥലത്തിന്റെ പേരാവോ? നല്ല ഭംഗിയുള്ള പ്രദേശം. ഭംഗിയുള്ളൊരു കെട്ടിടം കണ്ടു. അതാണ് നാരായണാശ്രമം. അതിന്റെ മുറ്റവും പറമ്പും നിറയെ പൂക്കളും പൂന്തോട്ടങ്ങളുമാണ്. എല്ലാം ആശ്രമക്കാർ നട്ടു വളർത്തിയതാണ്. ആശ്രമത്തിനകത്ത് ഒരു ക്ഷേത്രമുണ്ട്. ഞങ്ങൾ ഷൂസ് ഊരി വച്ച് അവിടെ ദർശനം നടത്തി. ഉച്ചയാണെങ്കിലും ക്ഷേത്രത്തിൽ പൂജാരിയുണ്ട്. പ്രസാദം കിട്ടി.

അന്നദാനം എന്നു പറയാമോ എന്തോ, പുറത്ത് നിന്നും ചായയും കഴിക്കാൻ അല്പം ഭക്ഷണവും കിട്ടി. അതെന്താണെന്നോർമ്മയില്ല. അവരുടെ ഓഫീസിൽ കയറി 100 രൂപ സംഭാവന കൊടുത്തു. അവർ റസീറ്റ് തന്നു. ഞാൻ ആ പ്രദേശം മുഴുവൻ ചുറ്റി നടന്നു. മനോഹരമായ അന്തരീക്ഷം. ഭംഗിയുള്ള പ്രകൃതി. എങ്ങും പച്ചപ്പ്. ചുറ്റും മലകൾ കാണാം. ഫോട്ടോഗ്രാഫർമാർക്കും വിഡിയോഗ്രാഫർമാർക്കും കൊയ്ത്തുത്സവം തന്നെയായിരുന്നു അവിടെ.

ഇന്ന് ഉച്ച ഭക്ഷണം ഇല്ല. ഇനി അടുത്ത ക്യമ്പിലെത്തിയാലേ എന്തെങ്കിലും കഴിക്കനൊക്കൂ. കുത്തി നടക്കുന്ന വടിയും പിടിച്ച് ഞാൻ ആശ്രമത്തിന്റെ മുന്നിലെ ചെരിവിൽ വന്നിരുന്നു. മിക്കവാറും യാത്രികരും അവിടെയുണ്ട്. പലരും വെടി പറഞ്ഞിരിക്കുകയാണ്. സംസാരത്തിന് വിഷയത്തിനാണോ പഞ്ഞം? രണ്ടു ദിവസത്തെ യാത്രയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടിരുന്നു. പലരും ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നു. ഭാഷയുടേയും സംസ്ഥാനത്തിന്റേയും അടിസ്ഥാനത്തിൽ തന്നെയയിരുന്നു ഈ വേർ തിരിവ്. ഞാനുള്ളത് നാലു പേരടങ്ങിയ മലയാളീ സംഘത്തിലായിരുന്നു. ഞങ്ങൾക്ക് കൂടുതൽ ആഭിമുഖ്യം ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും ഉള്ള ദക്ഷിണേന്ത്യൻ ഗ്രൂപ്പുകളോടും ആയിരുന്നു.

ധാരാളം കുതിരകൾ അങ്ങിങ്ങായി മേയുന്നുണ്ട്. നാട്ടുകാരായ ധാരാളം ആളുകൾ, ചെറുപ്പക്കാർ, അങ്ങിങ്ങായി ഇരിപ്പുണ്ട്. അവരാണ് പോർട്ടർമാരും കുതിരക്കാരും. അവർ ഞങ്ങളേയും ഞങ്ങൾ അവരേയും കാത്തിരിക്കയാണ്. ഒരു മണിക്കൂറോളം അവിടെ ഇരുന്നു. എന്താണാവോ ഈ ഇരിപ്പിന് കാരണം.

കുറേ കഴിഞ്ഞപ്പോൾ കെഎംവിഎൻകാർ വന്നു. അവർ ഞങ്ങളുടെ പേരുകൾ ഒന്നൊന്നായി വിളിച്ചു. തദ്ദേശീയരുടേയും. അവർ ഓരോരുത്തരേയും ഓരോ പോർട്ടറെ ഏൽപ്പിക്കുകയാണ്. എനിയ്ക്കും കിട്ടി ഒരു പോർട്ടരെ. ഡിഗ്രിക്ക് പഠിക്കുന്ന മീശ മുളക്കാത്ത ഒരു പയ്യൻ. എന്റെ മലയാളീ സുഹൃത്തുക്കൾക്ക് കിട്ടിയതും ഈ പ്രായക്കാരെത്തന്നെയായിരുന്നു.

പോർട്ടർമാരേയും കുതിരക്കാരേയും കിട്ടിയവർ പിന്നീടവിടെ നിന്നില്ല. രാത്രിയാവുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താനായിരുന്നു എല്ലാവർക്കും തിടുക്കം. അങ്ങനെ കുതിരക്കാരും പോർട്ടർമാരുമായി മറ്റൊരു സംഘം യാത്രികർ കൂടി കൈലാസം ലക്ഷ്യമാക്കി കാൽനട യാത്ര തുടങ്ങി.

നാരായണാശ്രമത്തിൽ നിന്ന് 52 പേരടങ്ങുന്ന ഞങ്ങളുടെ സർവ്വകക്ഷി (രാഷ്ട്രീയ കക്ഷികളല്ലാട്ടോ) നിവേദകസംഘം (മഹാദേവന് നിവേദനവുമായിട്ടായിരിക്കുമല്ലോ പലരും പുറപ്പെട്ടിരിക്കുന്നത്) പദയാത്ര തുടങ്ങുമ്പോൾ എന്റെ മുന്നിൽ അധികം പേരില്ല. മലയാളികളായ നാ ലുപേരടങ്ങിയ ഒരു ചെറുസംഘമാണ് മുന്നിൽ പോകുന്നത് എന്നതു തന്നെ അതിന് കാരണം. ഭക്തന്മാരെ പ്രതിനിധീകരിച്ച് അരവിന്ദും രാഷ്ട്രീയക്കാരെ പ്രതിനിധീകരിച്ച് സുരേഷും മറുനാടൻ (മരുനാടല്ലാട്ടോ) മലയാളികളെ പ്രതിനിധീകരിച്ച് ഞാനും (ഞാനിപ്പോൾ ഭാരതത്തിന്റെ ഹൃദയ ഭൂമിയിലാണല്ലോ വാസം, പാസ്പോർട്ട് പോലും ഗാസിയാബാദിൽ നിന്നാണ്.) പെൻഷൻകാരെ പ്രതിനിധീകരിച്ച് റിട്ടയേഡ് ഇൻസ്പെക്റ്റർ മിസ്റ്റർ കൃഷ്ണനും ആണ് ഈ മലയാളീ സംഘത്തിലുള്ളത്. സംഘത്തിന്റെ ഗമ കുറയരുതെന്നു കരുതിയാവണം കൃഷ്ണൻ കുതിരപ്പുറത്താണ് സവാരി. ഓവർകോട്ടും തൊപ്പിയും മറ്റും ധരിച്ച് കുതിരപ്പുറത്തിരുന്ന് മുന്നോട്ട് നീങ്ങുമ്പോൾ വീരപാണ്ഡ്യകട്ടബൊമ്മനിലെ ശിവാജി ഗണേശനാണ് താൻ എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ ഇരിപ്പ് കണ്ടപ്പോൾ എനിയ്ക്ക് തോന്നി.

ഞാൻ ബാഗ് എന്റെ പോർട്ടർക്ക് കൊടുത്തു. കയ്യിലെ വടിയും കുത്തി ഞാൻ അനായാസമായി നടന്നു. യാത്രയിൽ വലിയ കയറ്റമൊന്നും ഇല്ലായിരുന്നു. അല്പം നടന്നാൽ ഞനൊന്ന് നിൽക്കും. പ്രകൃതി എങ്ങനെ എന്നൊക്കെ ചുറ്റും നോക്കും. വളരെ മനോഹരമായിരുന്നു വഴിയിലെ കാഴ്ചകൾ. എങ്കിലും വഴിയിൽ നിറയെ പ്ലാസ്റ്റിക് വെയിസ്റ്റുകളായിരുന്നു. കൊക്കോകോളാ കുപ്പികളും ലെയ്സ്, കുർകുറെ എന്നിവയുടെ കവറുകളും മിഠായിക്കവറുകളും അതുപോലെയുള്ള മറ്റു പ്ലാസ്റ്റിക് കവറുകളും ഹിമാലയത്തിലെ വഴിയിൽ അനേകം ഉണ്ടായിരുന്നു. പലയിടത്തും കുതിരച്ചാണകം വീണ് മുന്നോട്ടുള്ള വഴി വൃത്തികേടായി കിടന്നിരുന്നു. അന്തരീക്ഷം നല്ലതായിരുന്നെങ്കിലും ഭൂമി മലിനമായിരുന്നു. ആർക്കുണ്ട് ഭൂമിയുടെ ആയുസ്സിലും ആരോഗ്യത്തിലും താല്പര്യം?

മുന്നോട്ട് നീങ്ങുമ്പോൾ ആളുകൾ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുമ്പോൾ മുന്നോട്ട്, മേലോട്ട് എന്ന ചിന്തയേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അഞ്ചാറു കിലോമീറ്റർ ഒറ്റയ്ക്കും കൂട്ടായും നടന്നു കാണുമെന്ന് കരുതുന്നു, അപ്പോഴേയ്ക്കും ഞങ്ങൾ അന്നത്തെ രാത്രി കഴിയാനുള്ള കെഎംവിഎൻ ക്യാമ്പിലെത്തിച്ചേർന്നു.

ഈ സ്ഥലത്തിന് ശിർഖ എന്നാണ് പേര്. ശൂർപ്പണഖ എന്ന പേരിൽ നിന്നാണ് ശിർഖ ഉണ്ടായതെന്ന് പ്രൊ. വിക്റ്റർ ഷെപ്പേർഡ് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പണ്ട് രാവണൻ കൈലാസത്തിൽ പോകുമ്പോൾ സഹോദരി ശൂർപ്പണഖയും കൂടെ കൂടി പോലും. പക്ഷേ കൈലാസം പവിത്രമായതുകൊണ്ട് ഋതുമതികൾ അങ്ങോട്ട് പോകരുതെന്ന് നിർബ്ബന്ധം പിടിച്ച രാവണൻ ശൂർപ്പണഖയെ തന്റെ തപസ്സ് തീരുവോളം ഇവിടെ താമസിപ്പിച്ചു പോലും. അങ്ങനെ ശൂർപ്പണഖ താമസിച്ച സ്ഥലം ശൂർപ്പണഖാഘട്ട് എന്നറിയപ്പെട്ടുവത്രേ. അത് പിന്നെ ലോപിച്ച് ലോപിച്ച് ശിർഖ ആയത്രെ. എന്തയാലും ഇപ്പോഴീ സ്ഥലം ശിർഖ എന്നറിയപ്പെടുന്നു.

ഇന്നു മുതൽ രാത്രി ഉറക്കം ക്യാമ്പുകളിലാണ്. അലൂമിനിയം കൊണ്ടും ഫൈബർഗ്ലാസു കൊണ്ടും മറ്റും ഉണ്ടാക്കുന്നതാണീ ടെന്റുകൾ. ചിലത് സാധാരണ മുറികൾ പോലെ തന്നെ കാണും. ചിലതിന്റെ ആകൃതി സിലിൻഡറിന്റെ പകുതി മണ്ണിൽ കമഴ്ത്തി വച്ച പോലെയാണ്. ഓരോ ക്യാമ്പിലും 5ഉം 6ഉം ഒക്കെ ടെന്റുകൾ കാണും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറേ ടെന്റുകളാണ്. ചിലതിനകത്ത് കട്ടിലും നല്ല കിടക്കകളും കാണും. ചിലയിടത്ത് കട്ടിൽ കാണില്ല. നിലത്ത് ആയിരിക്കും കിടക്ക വിരിച്ചിട്ടുണ്ടാകുക. ആദ്യം എത്തുന്നവർക്ക് നല്ല ടെന്റും കട്ടിലും ഒക്കെ എടുക്കാം.

നാട്ടിലെ ടെലിഫോൺ ബൂത്തില്ലേ? അതു കുറേ എണ്ണം അവിടെ കാണും. അതിലൊന്നു ടെലിഫോൺ ബൂത്തു തന്നെയാണ്. ബാക്കിയുള്ളവ കക്കൂസുകളും കുളിമുറികളുമാണ്. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഹാൾ ഊണ്ട്. ക്യാമ്പുകളിൽ സാധാരണ ടെലിഫോൺ സൗകര്യം ലഭ്യമല്ല. ദിവസവും ഒരു മണിക്കൂറോ മറ്റോ സാറ്റലൈറ്റ് ഫോൺ പ്രവർത്തിക്കും അപ്പോൾ എല്ലാവർക്കും ഒന്നോ രണ്ടോ പേർക്ക് ഫോൺ ചെയ്യാം. 3 രൂപയാണ് മിനിറ്റിന് ചാർജ് എന്നാണെന്റെ ഓർമ്മ. ശിർഖയിൽ ടെലിഫോൺ ബൂത്തൊന്നും ഇല്ല. ക്യാമ്പിലെ സൗകര്യങ്ങൾ പരിമിതമാണെങ്കിലും ക്യാമ്പുകളിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുപോകാവുന്നതേ ഉള്ളൂ.

ചെന്ന പാടേ ഞാനൊരു ടെന്റിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. കൂടെയുള്ളവർ അടുത്ത കട്ടിലുകളിലും. വൈകാതെ ഞങ്ങൾക്ക് വെള്ളവും മറ്റുപചാരങ്ങളും ലഭ്യമായി. പിന്നീട് ചായയും രാത്രിയിൽ ഗംഭീരമായ അത്താഴവും ഉണ്ടായിരുന്നു. അല്ലെങ്കിലും ഭക്ഷണത്തിനൊന്നും ഒരു കുറവും ഉണ്ടാകാറില്ലല്ലോ.

സന്ധ്യാസമയത്ത് എല്ലാവരും ക്യാമ്പിനു പുറത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് നേരം പോക്കി. ചുറ്റും മലകൾ. അകലെ മൊട്ടക്കുന്നുകളും കാടുകളും ജനങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും കാണാം. മൂടൽ മഞ്ഞ് വന്നും പോയും ഇരിക്കും. മൂടൽ മഞ്ഞുള്ളപ്പോൾ പിന്നീടൊന്നും മുന്നിൽ കാണാൻ കഴിയില്ല. വന്ന പോലെ അതു പോകുകയും ചെയ്യും. എവിടെ നിന്നാണ് ഈ മൂടൽ മഞ്ഞു വരുന്നതെന്നോ എവിടേക്കാണത് പോകുന്നതെന്നോ മനസ്സിലാക്കുക പ്രയാസം.

ഇനി നാളെ മുതൽ നടത്തം മാത്രമേയുള്ളു. സൂര്യനുദിക്കുന്നതിനു മുമ്പ് യാത്ര തുടങ്ങിയാൽ പൊള്ളുന്ന വെയിലാകുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താം. രാവിലെ നടക്കാൻ തയ്യാറായി എല്ലാവരും നേരത്തെ ഉറങ്ങാൻ കിടന്നു.


2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 9

പതിവു പോലെ അതിരാവിലെ എഴുന്നേറ്റു. ഞങ്ങളെ എഴുന്നേൽപ്പിച്ചത് കെ.എം.വി.എൻ. കാരുടെ 'ചായ...ചായ..' വിളികളായിരുന്നു. ഇംഗ്ലീഷിൽ 'ക്ലോക്ക്‌വർക്ക്' എന്നൊരു വാക്കുണ്ട്. സ്പ്രിങ്ങ് തിരിച്ചു വച്ചാൽ അത് ലൂസാവുന്നതു വരെ തെറ്റൊന്നും കൂടാതെ കൃത്യമായി ഓടുന്ന മെക്കാനിക്കൽ വാച്ചിന്റെ പ്രവർത്തനമാണ് അതിന്റെ അടിസ്ഥാനമെങ്കിലും കൃത്യമായി പ്രവർത്തിക്കുന്ന മറ്റു സംവിധാനങ്ങളെ വിശേഷിപ്പിക്കാനും ക്ലോക്ക്‌വർക്ക് എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്. കെഎംവിഎന്റെ ജീവനക്കാർ പ്രവർത്തിക്കുന്നതു കണ്ടാൽ തീർച്ചയായും അതൊരു ക്ലോക്ക്‌വർക്ക് ആണോ എന്ന് തോന്നിപ്പോകും. അഞ്ചു മണിക്ക് ചായ എന്നു പറഞ്ഞാൽ അഞ്ച് മണിക്ക് ചായ കിട്ടിയിരിക്കും. അവർ മൂലം ഒരിക്കലും ഞങ്ങളുടെ യാത്ര വൈകിയിട്ടില്ല. ആ ജീവനക്കാരെക്കുറിച്ചു പറയാൻ എനിക്കൊരു പരാതിയും ഇല്ല. അത്രയ്ക്ക് സേവനസന്നദ്ധതയോടെയും ആത്മാർത്ഥതയോടേയും ആണ് അവർ ജോലി ചെയ്യുന്നത്. ഇത് തന്നെയാണ് ഐടിബിപിക്കാരെ കുറിച്ചും പറയാനുള്ളത്. കൈലാസ് യാത്രയുടെ ജീവനാഡികളാണ് കെഎംവിഎനും ഐടിബിപിയും.

ഒരു കണ്ടക്റ്റഡ് ടൂറിനെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും അല്ലാതെ മറ്റൊന്നും ഇന്നത്തെ യാത്രയെക്കുറിച്ചെഴുതാനാവില്ല. ഇന്നലത്തെപ്പോലെ ഇന്നും, ദിവസം മുഴുവൻ ബസ്സിലിരിപ്പു തന്നെ. ഇടയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രമേ അതിൽ നിന്നിറങ്ങേണ്ടു. വഴിയിൽ തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ രാത്രി വൈകുന്നതിനു മുമ്പ് ലക്ഷ്യത്തിലെത്തും. ധാർചുലയിലെ കെഎംവിഎൻ ഗസ്റ്റ് ഹൗസാണ് ഇന്നത്തെ ലക്ഷ്യം. അവിടെയാണ് ഇന്നത്തെ ഉറക്കം.

ചുമലിൽ ബാഗ് തൂക്കിയവർ.... കാമറ കയ്യിലേന്തിയവർ... വിഡിയോഗ്രാഫിക്ക് തയ്യാറായി നടക്കുന്നവർ... എല്ലാവരും ബസ്സിൽ കയറുന്നു; ചിലർ മാത്സര്യബുദ്ധിയോടെ സീറ്റുകൾ പിടിക്കുന്നു... സീറ്റ് കിട്ടിയവർ കുശലം പറയുന്നു .... കിട്ടാത്തവർ അടുത്ത ബസ്സിൽ കയറി ഇരിക്കാനൊരിടം തേടുന്നു... സെൽ ഫോണിൽ യാത്രയെക്കുറിച്ച് ആരോടൊക്കെയോ സംസാരിക്കുകയാണ് ഇനിയും ഒരു കൂട്ടർ... അവരെല്ലാം നേരത്തെ ബസ്സിൽ സാധനങ്ങൾ വച്ച് സീറ്റ് ഉറപ്പിച്ചവരാണ്. ച്യൂയിങ്ങ് ഗം നുകരുന്നവരേയും ഞാൻ കണ്ടു.

രാവിലെ, പ്രഭാതസുര്യന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു, അൽമോറയുടെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ.. പലരും അത് കാമറയിൽ പകർത്താൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. ഭംഗിയുള്ള ധാരാളം മലനിരകളും അകലെയായി കാണുന്നുണ്ടായിരുന്നു.

ഏതാണ്ട് 6 മണിയോടെ ഞങ്ങൾ അൽമോറ വിട്ടു.. എങ്ങും മലകൾ... കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും... ഹെയർ പിൻ വളവുകൾ.... റോഡെല്ലാം നല്ല ഗതാഗതയോഗ്യമാണെന്നത് എടുത്തു പറയേണ്ടതു തന്നെ. അതുകൊണ്ടു തന്നെ യാത്ര സുഖകരവും ആസ്വാദ്യവും ആയിരുന്നു. ചുറ്റുമുള്ള കാഴ്ചകൾ വളരെ നല്ലതായിരുന്നു. റോഡിനിരുവശവും പലതരം മരങ്ങൾ... ചിലയിടങ്ങളിൽ സൂചിയിലമരങ്ങൾ നല്ല ചിട്ടയായി വളരുന്നത് കാണാം... വച്ചു പിടിപ്പിച്ചതു പോലെ... അങ്ങിങ്ങായി വെള്ളച്ചാലുകളും ഉണ്ടായിരുന്നു. തെളിനീരൊഴുകുന്ന ഈ വെള്ളച്ചാലുകൾ കാണുമ്പോൾ നോയ്ഡയിലെ പുഴ പോലെ ഒഴുകുന്ന ഡ്രയ്നേജിലെ നാറുന്ന വെള്ളമാണോർമ്മ വരുക. അറിയാതെ മൂക്കു പൊത്തിക്കും ആ ഡ്രയ്നേജ് പുഴകൾ.

മൂന്നോ നാലോ മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ബസ്സ് കെ.എം.വി.എന്റെ ഒരു ഗസ്റ്റ് ഹൗസിനു മുന്നിൽ പാർക്ക് ചെയ്തു. ബാഗേശ്വർ എന്ന സ്ഥലമായിരുന്നു അത്. ബസ് നിന്നത് പ്രാതൽ കഴിക്കാനായിരുന്നു. കെ.എം.വി.എൻ. ഗസ്റ്റ് ഹൗസിലായിരുന്നു പ്രാതൽ. പൂരി, തൈര്, ഉരുളക്കിഴങ്ങ് കറി, ചായ.. ഇത്രയുമായിരുന്നൂ പ്രാതലിന്റെ ഐറ്റങ്ങൾ. എല്ലാം ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ടത്...

പ്രാതലിനു ശേഷം ബസ് വീണ്ടും മലകളും മരങ്ങളും ഹെയർപിൻ വളവുകളും താണ്ടിക്കൊണ്ടിരുന്നു. മദ്ധ്യാഹ്ന ഭക്ഷണം ചൗക്കോടി എന്ന സ്ഥലത്തായിരുന്നു. ചൗക്കോരി എന്നും പറയും. ചൗക്കോരിയിൽ ഒരു കുന്നിൻ മുകളിലാണ് കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസ്. പശ്ചിമ ഹിമാലയത്തിലെ നയനാഭിരാമമായ പ്രദേശങ്ങളിൽ ഒന്നാണിത്. ഇവിടെ നിന്നാൽ ഹിമാലയത്തിലെ അനേകം ഗിരിശിഖരങ്ങൾ കാണാം. അതൊരു ഭംഗിയുള്ള കാഴ്ച തന്നെയാണ്. ചക്രവാളവും മലനിരകളും വേർതിരിക്കാനാവാത്തവിധം ചേർന്നു നിൽക്കുന്നതായി എനിക്കു തോന്നി. ഒന്നോ രണ്ടോ ദിവസം പ്രകൃതിയോട് ചേർന്നു നിൽക്കാനും ഹിമാലയത്തിന്റെ ഭംഗി ആസ്വദിക്കാനും വളരെയധികം പറ്റിയതാണ് ശാന്തവും സ്വച്ഛവുമായ ചൗക്കോരി. ആളുകൾ പലരും അവിടെ നിന്ന് ധാരാളം ഫോട്ടോ എടുത്തുകൊണ്ടിരുന്നു.

ചൗക്കോരിയിൽ നിന്ന് ഊണ് കഴിഞ്ഞ് പുറപ്പെട്ട യാത്രയെ കുറേ സമയം കഴിഞ്ഞപ്പോൾ കുറച്ച് പോലീസുകാർ കൈ കാട്ടി നിറുത്തി. തൊട്ടടുത്ത് കൊടി വച്ച പോലീസ് കാറുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ഞാൻ ഉത്ക്കണ്ഠാപൂർവ്വം അന്വേഷിക്കുമ്പോൾ ബസ്സുകൾ രണ്ടും പോലീസ് കാറിനു പുറകെ ലൈനപ്പ് ചെയ്യുകയായിരുന്നു. കൈ കാട്ടിയ പോലീസുകാർ ഐടിബിപിക്കാരത്രെ. അവർ ഞങ്ങളെ ഔദ്യോഗികമയി സ്വീകരിക്കാനെത്തിയതാണ്. അല്പസമയത്തിനുള്ളിൽ ഐടിബിപിയുടെ കൊടി വച്ച കാർ മുന്നിലും ബസ്സുകൾ രണ്ടും പിന്നിലുമായി യാത്ര തുടർന്നു. മുന്നിലെ പൈലറ്റ് കാർ ഞങ്ങളെ അവരുടെ കാമ്പിലേക്ക് ആനയിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ ബസ് നിന്നാൽ കാറും നിൽക്കും. കൈലാസ് യാത്രികരെ ഐടിബിപിക്കാർ വിനയബഹുമാനപുരസ്സരം സ്വീകരിക്കുന്നതായി എനിക്കു തോന്നി. കുറേ പോയപ്പോൾ വഴിയിലതാ വലിയൊരു കല്ലു കിടക്കുന്നു. കാറിനതിനെ കടന്നു പോകാനായെങ്കിലും ബസ്സിനത് സാധിച്ചില്ല. ഒടുവിൽ പൈലറ്റ് കാർ നിറുത്തുകയും എവിടെ നിന്നോ അവർ ഒരു കട്ടപ്പാര കൊണ്ടുവന്ന് പാറ പൊട്ടിച്ചുമാറ്റുകയും ബസ്സിന് മുന്നോട്ട് വഴിയൊരുക്കുകയും ചെയ്തു. ഏതാണ്ട് അര മണിക്കൂറെങ്കിലും പോലീസിന്റെ അകമ്പടിയിൽ യാത്ര ചെയ്ത ശേഷം ഞങ്ങൾ 'മൈത്രി' എന്ന് ഞാൻ വിളിക്കുന്ന മിർത്ഥിയിലെ ഐടിബിപിയുടെ അതിപ്രധാനമായ കേന്ദ്രത്തിലെത്തിച്ചേർന്നു.

അപ്പോൾ സമയം വൈകുന്നേരം നാലഞ്ചു മണിയായിക്കാണും എന്നാണണെന്റെ ഓർമ്മ. അവിടെ പ്രാദേശികവും പരമ്പരാഗതവുമായ നൃത്തവാദ്യങ്ങളോടെ അവർ ഞങ്ങളെ സ്വീകരിച്ചു. സ്വീകരിക്കാൻ അവരുടെ കമാന്റന്റ് തന്നെ എത്തിയിരുന്നു. തീർത്ഥയാത്രക്കാലത്ത് ഐടിബിപിക്കാരുടെ മുഖ്യമായ ജോലി യാത്രികരെ സഹായിക്കുക എന്നാണ്. അതവർ അങ്ങേയറ്റം ശുഷ്ക്കാന്തിയോടെ ചെയ്യുകയും ചെയ്യുന്നുണ്ട്. എത്തിയപാടേ എല്ലാവർക്കും കൂടിക്കാൻ വെള്ളം തന്നു. അതിവിടങ്ങളിലെ ഒരു ഉപചാരമാണ്. ഞങ്ങൾ വെള്ളം വാങ്ങിക്കുടിച്ചു. അതും ഉപചാരത്തിന്റെ ഭാഗം തന്നെ. അവരുടെ മതിൽക്കെട്ടിനകത്ത് ചെറിയൊരു ക്ഷേത്രമുണ്ട്. ഞാനുൾപ്പെടെ പലരും അവിടെ ദർശനം നടത്തി. പ്രസാദമായി തീർത്ഥവും കളഭവും കൽക്കണ്ടവും കിട്ടി... പിന്നീട് ഞങ്ങൾ അവരുടെ ക്യാമ്പിനകത്തേക്ക് പോയി.

ഐടിബിപിയുടെ നോട്ടീസ് ബോർഡിൽ പോയ വർഷങ്ങളിൽ കൈലാസം സന്ദർശിച്ച എല്ലാ ഗ്രൂപ്പുകളുടേയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഫോട്ടോയും അവിടെ കാണും. രണ്ടാമതും മൂന്നാമതും യാത്ര ചെയ്യുന്നവർ തങ്ങളുടെ പഴയ ഫോട്ടോ അവിടെത്തന്നെ ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു.

യാത്ര ചെയ്യുന്ന ഓരോ ബാച്ചിന്റേയും ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിവിടെ വച്ചാണ്. അവർ ഞങ്ങളെ അതിനായി തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. ഓരോരുത്തരും നിൽക്കേണ്ട അല്ലെങ്കിൽ ഇരിക്കേണ്ട സ്ഥലം അവർ ഓരോരുത്തരുടേയും പേർ എഴുതി മാർക്ക് ചെയ്തിട്ടുണ്ട്. അവിടെ സ്ഥാനം പിടിക്കുകയേ വേണ്ടു. സംഘത്തിന്റെ രണ്ടറ്റത്തും ഓരോ ജവാന്മാർ നിൽക്കും. മുന്നിലെ നിരയിൽ നടുക്കായി അവരുടെ കമാന്റന്റ് ഇരിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളും പട്ടാളച്ചിട്ടയിലാണ്. ഫോട്ടോ എടുക്കൽ നിമിഷങ്ങൾ കൊണ്ട് കഴിയും.. പറഞ്ഞിട്ടെന്താ, ഫോട്ടോ വരുമ്പോൾ ചിലരുടെ തല കാണില്ല.. അവർ ആളുകളെ നിറുത്തുന്നത് ഉയരം നോക്കിയല്ല എന്നും യാത്രക്കാരുടെ ലിസ്റ്റ് നോക്കിയാണെന്നതും തന്നെ അതിന്റെ കാരണം. ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഉയരമല്ലേ നോക്കേണ്ടത്? വെറുതെയല്ല ഇവരെയൊക്കെ പോലീസ് എന്നു പറയുന്നത്...

വൈകുന്നേരത്തെ ചായ ഈ ക്യാമ്പിലായിരുന്നു. അതിഗംഭീരമായ ടീ പാർട്ടി തന്നെ. എന്തായിരുന്നു വിഭവങ്ങൾ എന്നൊന്നും ഓർക്കുന്നില്ല. ചായക്കു ശേഷം മുന്നോട്ടുള്ള യാത്രയുടെ വിശദമായ പവർ പോയന്റ് പ്രസന്റേഷനും സംശയം തീർക്കലുകളും പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളുമൊക്കെയാണ്. സത്യത്തിൽ ഇതൊരു ബോറൻ പരിപാടിയാണ്. യാത്രയെക്കുറിച്ചുള്ള ബ്രീഫിങ്ങ് ഇത് മൂന്നാമത്തേയോ നാലാമത്തേയോ തവണയാണ്. വേദിയിൽ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. അത് ആരായിരുന്നുവോ ആവോ? 'പർവ്വതങ്ങളിൽ ഞാൻ കൈലാസമാകുന്നൂ' എന്ന ഗീതയിലെ കൃഷ്ണന്റെ ഉദ്ബോധനം അദ്ദേഹം പ്രസംഗമദ്ധ്യേ ഞങ്ങളെ ഓർമ്മിപ്പിച്ചു... കൂടെ കൈലാസയാത്രയുടെ ധന്യതയും പരാമർശിക്കപ്പെട്ടു.

ഒരു മണിക്കൂറോളം നേരത്തെ കാര്യപരിപാടികൾക്കു ശേഷം ഞങ്ങൾ ഐടിബിപി ക്യാമ്പ് വിട്ടു... അവരുടെ കാറിന്റെ അകമ്പടിയോടെ തന്നെ... ധാർചുല എന്നെഴുതിയ ബോർഡ് കാണുന്നതു വരെ അവർ ഞങ്ങൾക്ക് വഴി കാണിച്ചു. തികച്ചും നിസ്വാർത്ഥമായ സേവനമാണീ പോലീസുകാർ ചെയ്യുന്നത്.

മൈത്രിയിൽ നിന്നും മുന്നോട്ടുള്ള പാത അത്യധികം അപകടം പിടിച്ചതാണ്. ഒരു വശത്ത് അഗാധതയിൽ അപകടകാരിയായ നദി. മറുവശത്ത് അപകടകരമായ മല. പോകുന്നത് എപ്പോഴും പുഴയിലേക്കിടിഞ്ഞു താഴാവുന്ന റോഡിലൂടെ... പോരാത്തതിന് ഹെയർപിൻ വളവുകളും... പുഴയിലേക്ക് നോക്കിയാൽ പേടി തോന്നും. പലയിടത്തും റോഡ് ഇടിഞ്ഞു പോയത് കാരണം യാത്ര ദുഷ്കരമായിരുന്നു. അവിടെ ബസ്സോടിക്കുന്ന ഡ്രൈവർമാരുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 30-ഓളം പേരുടെ ജീവനും കയ്യിൽ വച്ചാണ് അവർ ബസ്സോടിക്കുന്നത്. അത്തരം ദുർഘടമായ വഴിയിലൂടെ നിത്യേന വണ്ടിയോടിക്കുന്ന അവർക്ക് പ്രത്യേകമായ പാരിതോഷികമോ റിസ്ക് അലവൻസോ സർക്കാർ സ്ഥിരമായി കൊടുക്കണമെന്നെനിക്ക് തോന്നി. വഴിയിൽ എന്തെങ്കിലും അപകടം പറ്റിയാൽ സർക്കാറിനെ ഉത്തരവാദികളാക്കില്ലെന്നും നഷ്ടപരിഹാരം ചോദിക്കില്ലെന്നും അപകടത്തിനുത്തരവാദി താൻ തന്നെയാണെന്നും വെറുതെയല്ല സർക്കാർ യാത്രക്കാരനെക്കൊണ്ട് മുദ്രക്കടലാസിൽ എഴുതിച്ച് ഒപ്പിട്ടു വാങ്ങുന്നത്. അത്രക്ക് അപകടം പിടിച്ചതാണീ വഴിയിലെ യാത്ര.

കാണുമ്പോൾ തന്നെ പേടി തോന്നിപ്പിക്കുന്ന ഈ പുഴയും റോഡും നീണ്ടു നീണ്ടു കിടക്കുകയാണ്. ഓടിയിട്ടും ഓടിയിട്ടും ബസ്സ് ലക്ഷ്യത്തിലെത്താത്തതു പോലെ എനിക്ക് തോന്നി. കുറേ കഴിഞ്ഞപ്പോൾ ചുറ്റും ഇരുട്ടു വ്യാപിച്ചു. രാത്രിയാകുകയാണ്. ഇരുട്ടിൽ ബസ്സ് വീണ്ടും മുന്നോട്ട് പോയി. ഒടുവിൽ എട്ടു മണിയോടെ ബസ്സ് കെഎംവിഎൻ-ന്റെ ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നു. ബസ്സിന്റെ ശബ്ദം നിലച്ചപ്പോൾ കാളി നദി ഇരമ്പുന്ന ഗർജ്ജനം എനിക്ക് കേൾക്കായി. കാളി നദിയോട് ചേർന്നായിരുന്നൂ ഈ ഗസ്റ്റ് ഹൗസ്.

പോർട്ടറും പോണിയും ആവശ്യമുള്ളവർ ഇവിടെ റജിസ്റ്റർ ചെയ്യണം എന്ന നിർദ്ദേശം വന്നു. കുതിരക്കാണ് അവർ പോണി എന്നു പറയുന്നത്. പോർട്ടറെ വിളിക്കുകയാണെങ്കിൽ തിബത്തിലേക്കുള്ള ഇന്ത്യൻ അതിർത്തിവരെ അയാൾ യാത്രക്കാരന്റെ ബാഗ് ചുമന്നു കൊള്ളും. 5ഓ 6ഓ കിലോ ഭാരമുള്ള ബാഗ് നമ്മൾ നടക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമ്മുടെ പുറത്തു കിടന്നുകൊള്ളും. പക്ഷേ, പോർട്ടറില്ലാതെയുള്ള യാത്ര അപകടകരമാണെന്ന് അധികൃതർ പറയുമ്പോൾ മുമ്പ് കൈലാസയാത്ര നടത്തിയ പരിചയമില്ലാത്ത എന്നെപ്പോലെയുള്ളവർ എന്തു ചെയ്യും? ബാഗ് തൂക്കുക മാത്രമല്ല, അപകടകരമായ സ്ഥലങ്ങളിൽ അവർ നമ്മെ കൈ പിടിച്ചു നടത്തും എന്നു കൂടി പറയുമ്പോൾ അവരെ അവിശ്വസിക്കാനൊക്കുമോ? ഞാനാണെങ്കിൽ എന്റെ ബാഗ് ഞാൻ തന്നെ തൂക്കും എന്ന് മനസാ കരുതിയതും ആണ്. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ എനിക്കപരിചിതനെങ്കിലും രണ്ടു തവണ കൈലാസത്തിൽ പോയിട്ടുള്ള, മൂന്നാമത്തെ തവണയും ഇപ്പോൾ പോകുന്ന ഒരാളോട് പോർട്ടറുടെ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. അയാളും പറഞ്ഞത് പോർട്ടർ സഹായിക്കാനില്ലെങ്കിൽ ഞാൻ കാളി നദിയിൽ ഒഴുകിപ്പോയേക്കുമെന്നാണ്. ഒടുവിൽ മനസ്സില്ലാമനസ്സോടെ ഞാൻ 300 രൂപ കൊടുത്ത് പോർട്ടറെ ബുക്ക് ചെയ്തു.

പറയുമ്പോൾ മുഴുവൻ പറയണമല്ലോ. 5ഉം 10ഉം കിലോ ഭാരം തൂക്കി ധാരാളം ദൂരം നടന്ന ശീലം എനിക്കുണ്ട്. ഞാൻ കൈലാസത്തിലും അതുപോലുള്ള "ഹിമാലയൻ" മലകളിലും പോയിട്ടില്ലെന്നേയുള്ളു. എന്താ അഗസ്ത്യകൂടവും മരുത്വാമലയും ഒന്നും മലയല്ലേ? അവിടെയൊക്കെ ഈ ഞാൻ ഒറ്റയ്ക്കല്ലേ എന്റെ ബാഗ് തൂക്കിയിരുന്നത്? ബാഗ് എനിക്കൊരു പ്രശ്നമല്ല. പിന്നെ പുഴയിലേക്ക് വീണു പോകുമോ എന്ന പേടിയേ എനിക്കുണ്ടായിരുന്നുള്ളു. കൈലാസത്തിലേക്ക് പോകുമ്പോൾ 6 ദിവസമാണ് ഞാൻ പോർട്ടറേയും കൂട്ടി നടന്നത്. ഇന്നായിരിക്കും പുഴയിലേക്ക് വീഴുന്ന അപകടകരമയ സ്ഥലം കാണുക എന്ന് ഞാൻ ഈ ആറു ദിവസവും മനസ്സിൽ കരുതി. ഒടുവിൽ തിബത്തിന്റെ അതിർത്തിയിലെത്തിയപ്പോൾ എനിക്ക് മനസ്സിലായി അങ്ങനെയുള്ള സ്ഥലമൊന്നും ഇല്ലെന്ന്. ഒരു പോർട്ടറുടെ കൂലി 8500 രൂപയാണ്. അതവർക്കൊരു വരുമാനമാർഗ്ഗമാണ്. അന്നാട്ടുകാർക്ക് അതു കിട്ടാനാണ് അധികൃതർ പോർട്ടർമാർക്കു വേണ്ടി യാത്രക്കാരെ ഇങ്ങനെ നിർബന്ധിക്കുന്നത്.

ഇനി പോർട്ടർമാരുടെ കാര്യമോ? പോർട്ടറെ വിളിക്കാമെന്ന് ഞാൻ തീർച്ചയാക്കുമ്പോൾ എന്റെ മനസ്സിൽ മറ്റൊന്നു കൂടി ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വലുതായി വശമില്ലെങ്കിലും അറിയുന്ന വിധത്തിൽ പോർട്ടറോട് നടന്നു പോകുന്ന സ്ഥലത്തെ കുറിച്ചും ഹിമാലയത്തെ കുറിച്ചും എല്ലാം ചോദിച്ചു മനസ്സിലാക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ പോർട്ടർമാരെ കണ്ടപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ച് പോയി. മീശ മുളയ്ക്കാത്ത പയ്യന്മാർ. കോളേജിൽ പഠിക്കാൻ പൈസ ഉണ്ടാക്കാനാണ് അവർ ഈ പോർട്ടർ വേഷം കെട്ടുന്നത്. അവർക്കുണ്ടോ ഹിമാലയത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ആധികാരികമായ അറിവ്? അവർക്കുണ്ടോ പ്രായമായവരെ കൈ പിടിച്ച് നടത്താനുള്ള ത്രാണി?

പോർട്ടറുടെ കാര്യം അവിടെ നിൽക്കട്ടെ. അതിന്റെ ബാക്കി പിന്നീട് പറയാം. ഞങ്ങൾ ഗസ്റ്റ് ഹൗസിലെ മുറിയിൽ സ്ഥാനം പിടിച്ചു. ചൂടു വെള്ളത്തിൽ വിശദമായി സുഖമായി കുളിച്ചു. പകൽ മുഴുവൻ ബസ്സിലിരുന്നതു മൂലമുള്ള ക്ഷീണം കുളി കഴിഞ്ഞപ്പോൾ പോയി. കുളി കഴിഞ്ഞ് ഭക്ഷണം. ഭക്ഷണം അതിഗംഭീരം തന്നെ. ഭക്ഷണവും വിഭവങ്ങളും കണ്ടാൽ, ചെയ്യുന്നത് ഒരു തീർത്ഥയാത്രയാണെന്ന് ആരും പറയുകയില്ല.

ഗസ്റ്റ് ഹൗസിന്റെ ഒരു വശം മുഴുവൻ ഗ്ലാസായതിനാൽ മുറിയിൽ നിന്നാൽ കാളി നദി നല്ല പോലെ കാണാം. പുഴയ്ക്ക് വലിയ വീതി ഉള്ളതായി എനിക്ക് തോന്നിയില്ല. പുഴയ്ക്കപ്പുറം ധാരാളം കെട്ടിടങ്ങൾ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിച്ചു കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. അത് നേപ്പാൾ ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. കാളി നദിയിൽ വെള്ളം കുത്തി മറിഞ്ഞൊഴുകുകയാണ്. നദി അലറുന്ന ശബ്ദം മുറിയിലും കേൾക്കാം.

കാളി നദിക്ക് മഹാകാളീനദി എന്നും കാളീഗംഗ എന്നും പറയുമത്രെ. പക്ഷേ നദിയെ കുറിച്ചുള്ള വർണ്ണനകൾ യാത്രയിലുടനീളം കേട്ടപ്പോൾ എനിയ്ക്ക് തോന്നിയത് ഇതിനെ ഭദ്രകാളീനദി എന്നു തന്നെ പറയണമെന്നാണ്. ഭദ്രകാളി എന്നു കേൾക്കുമ്പോൾ ചുകന്ന നാക്കു നീട്ടി ഒരു കയ്യിൽ വാളും മറുകയ്യിൽ ചോര ഇറ്റിറ്റു വീഴുന്ന തലയും കഴുത്തിൽ തലയോടുകൾ കൊണ്ടുണ്ടാക്കിയ മാലയും ആയി രൗദ്രഭാവത്തിൽ നിൽക്കുന്ന കാളിയുടെ രൂപമാണ് എന്റെ മനസ്സിൽ വരുക. കാളി നദിയും ഇങ്ങനെത്തന്നെയാണ്. അതെപ്പോഴും രൗദ്രയാണ്. ഒരാൾ അതിൽ വീണാൽ അയാളുടെ ശവം പോലും കിട്ടില്ല. കഴിഞ്ഞ തവണ ഒരു കൈലാസയാത്രികൻ അതിൽ വീണു പോയത്രെ. ശവം പോലും കിട്ടിയില്ല. പട്ടാളക്കാരും പുഴയിൽ ഒലിച്ചു പോയിട്ടുണ്ട്. അവരും തഥൈവ. മനുഷ്യർ മാത്രമല്ല മൃഗങ്ങളും കാളിയിൽ ഒഴുകിപ്പോകുന്നത് സർവ്വസാധരണമത്രെ. അപ്പോൾ ഈ നദിയ്ക്ക് കൂടുതൽ ചേരുക ഭദ്രകാളീനദി എന്ന പേരാണ്. എനിക്ക് അങ്ങനെയൊക്കെ പറയാം. കാരണം ഞാനിനി കാളി നദി കാണാനൊന്നും പോകുന്നില്ല. പക്ഷേ, എന്നും കാളിനദിക്കരയിൽ ജീവിക്കുന്നവർ അതിനെ ഭദ്രകാളീ എന്നൊക്കെ വിളിച്ച് പ്രകോപിപ്പിച്ചാൽ അതിന്റെ രൗദ്രഭാവവും ദ്രോഹവും കൂടുകയേയുള്ളു. അതുകൊണ്ടാണവർ വളരെ വിനയത്തോടെയും ബഹുമാനത്തോടെയും മഹാകാളീനദി എന്നു വിളിക്കുന്നത്.

ഇന്നത്തോടെ ബസ് യാത്ര അവസാനിച്ചിരിക്കുകയാണ്. നാളെ ഇനി ജീപ്പിലാണ് യാത്ര. അതും ഉച്ചവരെ. ഉച്ച കഴിഞ്ഞാൽ നടത്തം തുടങ്ങുകയാണത്രെ. അടുത്ത മൂന്നാഴ്ചത്തേക്ക് നഗരജീവിതത്തോട് വിട പറയുകയാണ്. വെറും കുന്നും മലകളും മരങ്ങളും പുഴകളും ആയിരിക്കും ഇനിയുള്ള ദിവസങ്ങളിലെ ചുറ്റുപാടുകൾ. മുന്നോട്ട് പോകുന്നത് പതിനൊന്നാം നമ്പർ ബസ്സിലും. വ്യത്യസ്തമായ അ ദിനങ്ങളെ ഓർത്തു കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 8

ജൂലായ് 1.........

യാത്ര പുറപ്പെടുന്ന ദിവസം......

ഞാൻ അതിരാവിലെ എഴുന്നേറ്റു...പല്ലു തേച്ചു....പരിമിതമായ സൗകര്യങ്ങളുള്ള ഡോർമിറ്ററിയിൽ ആളുകൾ ദിനചര്യകൾക്കും കുളിക്കുമായി തിരക്ക് കൂട്ടുകയാണ്...

നല്ല തിരക്ക്!! ഈ അസമയത്ത് എന്ത് ദിനചര്യ? എന്ത് കുളി? യാത്ര എയർകണ്ടീഷൻ ചെയ്ത ലക്ഷ്വറി ബസ്സിലാണെന്നിരിക്കേ ചൂടും വിയർപ്പുമൊന്നും ഏൽക്കില്ല... ഞാൻ കുളിയും മറ്റും മാറ്റി വച്ചു.......

കൊണ്ടുപോകാനുള്ള രണ്ടു ബാഗുകളും റഡിയാണ്. അതെല്ലാം തലേന്നേ തയ്യാറാക്കി വച്ചതാണല്ലോ. ഒന്നിൽ അന്നാന്ന് ആവശ്യമുള്ള വസ്തുക്കളാണ്... ടൂത്ത് പേസ്റ്റ്, ബ്രഷ്, മരുന്നുകൾ, തോർത്തുമുണ്ട് എന്നിങ്ങനെയുള്ളവ... മറ്റേതിൽ പിന്നീടാവശ്യമുള്ള വസ്തുക്കളാണ്. ചൈനയിലെത്തുമ്പോൾ വേണ്ടവ, മാനസസരോവരത്തിൽ പൂജയ്ക്ക് വേണ്ട സാധനങ്ങൾ എന്നിവ...

ഉണ്ട്, ഇനി മൂന്നാമതൊരു ബാഗ്. ചെറുത്. അധികം വന്നതും യാത്രക്ക് വേണ്ടാത്തതുമായ സാധനങ്ങളാണതിൽ.. അതിവിടെ ക്ലോക് റൂമിൽ വച്ചേ മതിയാകൂ. ഒരു മാസത്തിനു ശേഷം യാത്ര തീർന്ന് മടങ്ങിപ്പോകുമ്പോഴേ അത് വേണ്ടു.

ഞാൻ ക്ലോക് റൂമിലേക്ക് നടന്നു. അത് അടഞ്ഞു കിടക്കുകയാണ്. ഈ അതിരാവിലെ എന്ത് ക്ലോക് റൂം?

അടുത്ത് കണ്ട മുഖം ഞൻ ശ്രദ്ധിച്ചു. എവിടെയോ കണ്ടതു പോലെ.. ഓ, ഇദ്ദേഹമായിരുന്നു ഇന്നലത്തെ പൂജാരി... ഗുജറാത്ത് സമാജ് സദനിൽ ഇന്നലെ നടന്ന ഭജനയുടേയും ശിവപൂജയുടേയും. അവസാനം എല്ലാവരുടേയും കയ്യിൽ ചുവന്ന ചരട് കെട്ടി യാത്രാനുഗ്രഹം നൽകി വിട്ടത് ഇദ്ദേഹമായിരുന്നു. നെറ്റിയിലെ നീണ്ട കുറി ഇപ്പോഴും മാഞ്ഞിട്ടില്ല. അപ്പോൾ ഇദ്ദേഹം ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം...

ഞാൻ അദ്ദേഹത്തെ എന്റെ ഇംഗിതം അറിയിച്ചു. എന്റെ ഈ ചെറിയ ബാഗ് ക്ലോക് റൂമിൽ വയ്ക്കണം.രൂക്ഷമായിരുന്നു പ്രതികരണം, തികച്ചും നിഷേധാത്മകം..

പോരാ, ഇവരെയൊന്നും മെരുക്കാൻ എന്റെ ആവനാഴി പോരാ, ഞാൻ പതുക്കെ പിൻവാങ്ങി.

ദൈവാനുഗ്രഹം, മറ്റൊരു യാത്രി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ക്ലോക് റൂം തിരയുകയാണ്. തന്റെ ഭാണ്ഡസമാനമായ ലഗേജിൽ എന്റെ ചെറിയ ബാഗിനും ഇടമുണ്ടെന്ന് അയാൾക്ക് തോന്നിക്കാണും. അയാൾ എന്റെ ബാഗ് വാങ്ങി അയാളുടെ ഭാണ്ഡത്തിൽ നിക്ഷേപിച്ചു. (ഇതിനെയൊക്കെയാണ് പരസഹായം എന്നു പറയുന്നത്!) ഭാഗ്യം, ക്ലോക് റൂമിന്റെ ഇനിയുള്ള കാര്യം അയാൾ നോക്കിക്കൊള്ളും; ഞാനയാൾക്ക് നന്ദി പറഞ്ഞു.

ഞാൻ എന്റെ ബാഗെടുത്ത് പുറത്ത് തൂക്കി എന്റെ മലയാളി സുഹൃത്തുക്കളോടൊപ്പം കൂടി. എല്ലാവരും റോഡിലേക്കിറങ്ങി. ബസ് ഞങ്ങളേയും കാത്ത് അവിടെ കിടക്കുന്നു. മിക്കവാറും യാത്രികർ അതിനെ ചുറ്റിപ്പറ്റി ഉണ്ട്.

അടുത്തൊരു തട്ടുകട കണ്ടു. അടുപ്പിൽ ചായ കിടന്ന് തിളക്കുന്നു. മണി അഞ്ചല്ലേ? ഒരു ചായ കുടിച്ചേക്കാം...

ഞങ്ങൾ നാലുപേരും ചായ കുടിച്ചു. ചായ ആമാശയത്തിലെത്തിയോ എന്നു സംശയം; അത്രക്കേ ഉള്ളു ചായയുടെ അളവ്; പ്ലാസ്റ്റിക് കപ്പിലാണ് ചായ കിട്ടിയത്. ഡൽഹിയിൽ പ്ലാസ്റ്റിക് നിരോധിച്ചതുമാണ്.

ചായക്ക് 40 രൂപയെന്നു കേട്ടപ്പോൾ ഞാൻ ഞെട്ടി. ഒരു ചായക്ക് 10 രൂപ വാങ്ങാനുള്ള ന്യായമൊന്നും ഞാൻ കണ്ടില്ല. എല്ലാവരും അന്യനാട്ടുകാരും അന്യഭാഷക്കാരുമല്ലേ? അവരെ പിഴിയുക തന്നെ! കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ? ആരുണ്ടിവിടെ ചോദിക്കാൻ? ഇല്ലെങ്കിൽ നിരോധിച്ച പ്ലാസ്റ്റിക്കൊക്കെ ഉപയോഗത്തിൽ വരുമോ?

ചായയുടെ പണം കൊടുത്ത് ബസ്സിൽ കയറുമ്പോൾ അതിനകത്ത് ആളുകളില്ല. പറഞ്ഞിട്ടെന്താ? ഒരു സീറ്റുപോലും ഒഴിവില്ലാതെ സാധനങ്ങളാണ്. എല്ലാ സീറ്റും 'ബുക്ക്ഡ്' ആണ്. ഒടുവിൽ ഞാൻ ബസിന്റെ പുറകിലെ ആർക്കും വേണ്ടാത്ത ഒരു സീറ്റിൽ ഇരിപ്പായി; മടിയിൽ ബാഗും വച്ച്.

അല്പം കഴിഞ്ഞ് പുറത്തേക്ക് നോക്കുമ്പോഴുണ്ട്, പുറത്ത് ചായയും ബിസ്കറ്റും വിതരണം ചെയ്യുന്നു. ഛെ, പോട്ടെ. ഇതറിഞ്ഞിരുന്നെങ്കിൽ രൂപാ 40 കളയില്ലയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അവിടെത്തന്നെ ഇരുന്നു.

അധികം വൈകാതെ എല്ലാവരും സീറ്റുകളിൽ സ്ഥാനം പിടിച്ചു. എല്ലാവരുടേയും കഴുത്തിൽ പൂമാല, നെറ്റിയിൽ കളഭം, കൈത്തണ്ടയിൽ രുദ്രാക്ഷമാല, കയ്യിൽ ഭക്തിഗാനപുസ്തകങ്ങളും സിഡികളും... എല്ലാം സൗജന്യമായി സംഘാടകരും ഭക്തസമിതികളും കൊടുത്തതാണ്. എനിക്കും കിട്ടി ചില പുസ്തകങ്ങൾ..

ബസ് ഹോൺ അടിച്ചു. ഒരു 'കൺഡക്റ്റഡ് ടൂർ' തുടങ്ങുകയാണ്. ബസ്സിനു മുന്നിലെ പൂജകൾക്കും 'ഹരഹര മഹാദേവാ' വിളികൾക്കും ശേഷം ബസ് പുറപ്പെട്ടു. ബസിൽ നിറയെ അപരിചിതമായ മുഖങ്ങൾ.. ഈ മുഖങ്ങളുമായി വേണം ഇനിയുള്ള ഒരു മാസം വ്യാപരിക്കാൻ..

ഞാൻ യാത്രക്കാരുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചു. യാത്രികരിൽ 70 വയസ്സ് മുതലിങ്ങോട്ട് 27 വയസ്സ് വരെ ഉള്ളവർ ഉണ്ട്. ആണുങ്ങളുണ്ട്; പെണ്ണുങ്ങളുണ്ട്, അവിവാഹിതരുണ്ട്, വിവാഹിതരുണ്ട്, ദമ്പതിമാരുണ്ട്, സഹോദരങ്ങളുണ്ട്, സുഹൃദ്സംഘങ്ങളുണ്ട്, എന്തിന് കാമുകീകാമുകന്മാർ വരെ ഉണ്ടായിരുന്നുവോ എന്നെനിക്ക് സംശയമുണ്ട്. ഉദ്യോഗസ്ഥന്മാരുണ്ട്, വ്യവസായികളുണ്ട്, ഡോക്റ്റർമാരുണ്ട്, എൻജിനീയർമാരുണ്ട്, മറ്റു പലരുമുണ്ട്; സമൂഹത്തിന്റെ ഒരു ചെറിയ പരിച്ഛേദം തന്നെയാണീ ഗ്രൂപ്പ്. എല്ലാം കൂടി 52 പേർ. സംഘത്തിലുണ്ടായിരുന്ന ആളുകളുടെ സംസ്ഥാനം തിരിച്ചുള്ള ഏകദേശ കണക്ക് ഇങ്ങനെയാണ്.

ഗുജറാത്ത് - 12 പേർ
മഹാരാഷ്ട്ര - 8 പേർ
കർണ്ണാടക - 8 പേർ
ഡൽഹി - 7 പേർ
കേരളം - 3 പേർ
ഉത്തരപ്രദേശ് - 3 പേർ
ആന്ധ്രാപ്രദേശ് - 2 പേർ
ആസ്സാം - 2 പേർ
ബംഗാൾ - 2 പേർ
രാജസ്ഥാൻ - 2 പേർ
ചണ്ഡീഗർ - ഒരാൾ
ഹരിയാനാ - ഒരാൾ
പഞ്ചാബ് - ഒരാൾ

ഇതിൽ 4 പേർ മലയാളികളായിരുന്നു. 52 പേരിൽ 4 പേർ മലയാളികളാകുക എന്നത് അല്പം അപൂർവ്വമാണ്. പൂജ്യം, ഒന്ന്, രണ്ട് ... ഇത്രയേ മലയാളിയുടെ എണ്ണം ഒരു സംഘത്തിൽ സാധാരണ ഉണ്ടാകാറുള്ളു. മലയാളിയെങ്കിലും ഞാൻ ഉത്തർപ്രദേശുകാരനായാണ് സംഘത്തിലുള്ളത്. എന്തെന്നാൽ എന്റെ പാസ്പോർട്ട് ഗാസിയാബാദിൽ നിന്നാണ്. അപേക്ഷ നോയ്ഡയിൽ നിന്നും. മറ്റു മൂന്നു മലയാളികളുടെ പ്രസക്തി ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഞാനൊഴികെയുള്ള മൂന്നു പേരും ഒരർത്ഥത്തിൽ എന്നെത്തന്നെ പ്രതിനിധാനം ചെയ്യാനായിരുന്നു. അല്ലെങ്കിൽ 14 ജില്ലകളുള്ള കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിൽ നിന്നാകരുതായിരുന്നുവോ ഈ 3 പേർ? ഈ 3 പേരിൽ ഒരാൾ മലപ്പുറത്തുനിന്ന്.... അയാൾ ഞാൻ ജനിച്ചു വളർന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. അടുത്തയാൾ തിരുവനന്തപുരത്തുനിന്ന്.... അയാൾ ഞാൻ വീട് വച്ച് താമസിക്കുന്ന, എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട, എന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ കണ്ട ജില്ലയെ പ്രതിനിധീകരിക്കുന്നു. ഇനിയും അടുത്ത ആൾ കണ്ണൂരിൽ നിന്ന് .... അയാൾ എന്റെ ഭാര്യയുടെ ജില്ലയെ, ഞാൻ കൂടുതൽ സമയം ചെലവിടുന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. ഞാൻ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ഹിമാലയദർശനം നടത്തണം എന്നായിരിക്കും കൈലാസനാഥൻ അതുവഴി വിവക്ഷിച്ചത്.

യാത്രയെക്കുറിച്ച് പറയുമ്പോൾ അതിന്റെ ഒരു ഘടന വിസ്തരിക്കാതെ വയ്യ. ഒരു 'കൺഡക്റ്റഡ് ടൂർ'-ന്റെ എല്ലാ കെട്ടും മട്ടും ഈ യാത്രക്കുണ്ടായിരുന്നു. എങ്കിലും ഒരിക്കലും ഈ യാത്ര നേപ്പാൾ വഴിയുള്ള കൈലാസയാത്രയുമായി താരതമ്യം ചെയ്യരുത്. ആനയും ആടും തമ്മിലുള്ള സാമ്യമേ ഈ യാത്രകൾക്കുള്ളൂ. നേപ്പാൾ വഴിയുള്ള യാത്ര വെറും ആട്... ഞങ്ങളുടേത് ആനയും......ഞങ്ങൾ യാത്ര ചെയ്തത് നമ്മുടെ മുനിമാർ പണ്ട് യാത്ര ചെയ്ത വഴികളിലൂടെ ആണെന്ന് പറയപ്പെടുന്നു. ഹിമാലയം മുറിച്ച് കടന്ന് കൈലസത്തിലെത്തുക അത്ര എളുപ്പമല്ല.

ഒരു മാസം, അതായിരുന്നു യാത്രയുടെ ദൈർഘ്യം... ഈ ഒരു മാസം ഞങ്ങൾ അമ്പതു പേർ അർച്ചനയോടെ, ആരാധനയോടെ ഹരഹര മഹാദേവനെ ധ്യാനിച്ചും മനസാ ദർശിച്ചും ഹിമാലയത്തിൽ യാത്ര ചെയ്തു കഴിച്ചു കൂട്ടി.

അമ്പത് പേർ!!! ബാക്കി രണ്ടു പേർ എവിടെ എന്നായിരിക്കും????

അർച്ചനയേയും ആരാധനയേയും ചേർക്കുമ്പോൾ അമ്പതല്ല, 52 പേർ തന്നെ ഉണ്ട്. അർച്ചനയും ആരാധനയും സഹയാത്രികരാണ്; ഭക്തമാരുടെ വകയായുള്ള ദേവാർച്ചനയോ ദേവാരാധനയോ അല്ല തന്നെ!!

ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഗാസിയാബാദിലാണ് പിന്നീട് നിന്നത്. അവിടെ കൈലാസ് മാനസസരോവർ യാത്രാ സമിതിയുടെ വക വിപുലമായ സ്വീകരണം. . . . . സമിതിക്കാർ ഞങ്ങളെ സ്വീകരിച്ച് ഒരു വലിയ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി... പിന്നീട് സമ്മേളനം, പ്രസംഗങ്ങൾ, ഫോട്ടോയെടുപ്പ്, മാലയിടൽ, നെറ്റിയിൽ കുങ്കുമം ചാർത്തൽ, ഒരു മണിക്കൂറിൽ കുറയാത്ത പരിപാടികൾ. ഏറ്റവും പ്രായം കൂടിയ യാത്രിയേയും പ്രായം കുറഞ്ഞ യാത്രികളേയും (27 വയസ്സുള്ള രണ്ടു യുവാക്കൾ) ദമ്പതികളായ യാത്രികരേയും അവർ പ്രത്യേകം പ്രത്യേകം മാലയിട്ടാദരിച്ചു. സ്റ്റേജിൽ സംഘാടക സമിതിയുടെ വലിയൊരു നിര തന്നെ ഉണ്ടായിരുന്നു. പ്രസംഗിച്ചവരെല്ലാം ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേർന്നു. ഒടുവിൽ ഗംഭീരമായ പ്രാതൽ, പൂരി, ദാൽ, സബ്ജി, ചായ...എല്ലാം വയറു നിറയെ...

ഓരോ ആറു ദിവസം കൂടുമ്പോഴും 60 പേരോളം വരുന്ന ഒരു സംഘം ഇതുവഴി കൈലാസത്തിൽ പോകുന്നുണ്ട്. അവരെയെല്ലാം ഇങ്ങനെ സ്വീകരിക്കുന്ന ഈ സമിതിയുടെ ക്ഷമയും ഉത്സാഹവും എന്നിൽ അവരെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കി. ഈ സ്വീകരണം കൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുള്ളതായി എനിയ്ക്ക് തോന്നിയില്ല. അതു കൊണ്ട് തന്നെ ഇതൊരു നിഷ്കാമ കർമ്മമായി എനിയ്ക്ക് തോന്നി. ആ നാട്ടുകാർക്ക് ദൈവം നല്ലതു വരുത്തട്ടെ.

ധാരാളം തദ്ദേശീയർ പങ്കെടുത്ത ആ ചടങ്ങ് നടന്ന ഓഡിറ്റോറിയം ഒരു ഹോട്ടലിന്റെ വകയായിരുന്നു.... ബസ്സ് അവിടെ നിന്ന് പുറപ്പെടുമ്പോൾ എല്ലാവരുടെയും കഴുത്തിൽ രുദ്രാക്ഷവും പളുങ്കുമണികളും ഇഴ ചേർന്ന ഒരു മാലയുണ്ടായിരുന്നു - സമിതിക്കാർ സമ്മാനിച്ചത്.

എൻ എഛ് 24-ലൂടെ ബസ് കുതിച്ചും കിതച്ചും മുന്നോട്ടു നീങ്ങി. ഒരു വേള ബസ് ഗംഗാനദിയുടെ മുകളിലൂടെ പോകുന്നത് ഞാൻ ശ്രദ്ധിച്ചു. കലങ്ങി മറിഞ്ഞ് തീരം തല്ലി ഒഴുകുകയാണ് ഗംഗ. ഞാൻ പുറത്തേ സ്ഥലപ്പേർ നോക്കി. ബ്രിജ്ഘട്ട്, അതാണാ സ്ഥലം. ധാരാളം സ്നാനഘട്ടങ്ങൾ ഞാൻ ഗംഗാതീരത്ത് കണ്ടു. ഒരു പക്ഷെ, പുണ്യദേശമായി ഇവിടം കണക്കാക്കപ്പെടുന്നുണ്ടാകാം. . .

യാത്രയുടെ തുടക്കമായതുകൊണ്ട് യാത്രക്കാരെല്ലം ഉത്സാഹത്തിലായിരുന്നു. ഭജനയും കീർത്തനവും സ്നാക്സ് വിതരണവും മറ്റുമായി യാത്രികർ സമയം ചെലവിട്ടു. ഉത്തരേന്ത്യക്കാർ തന്നെയായിരുന്നു ഇതിനെല്ലാം മുന്നിൽ.

ബസ്സ് ഏതോ ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോൾ ഒരു നാടൻ കച്ചവടക്കാരൻ ബസ്സിൽ കയറി. അവന്റെ കയ്യിലെ വിൽപ്പനച്ചരക്ക് ഞാവൽപ്പഴങ്ങളായിരുന്നു. പണ്ടെന്നോ സ്കൂളിൽ പഠിക്കുന്ന കാലത്ത് തിന്നതാണ് ഞാവൽപ്പഴങ്ങൾ. . . അന്നെല്ലാം നിരത്തുവക്കിലൊക്കെ ധാരാളം ഞാവൽ മരങ്ങൾ നിൽക്കുമായിരുന്നു. നാടും നാട്ടുകാരും പുരോഗമിച്ചതുകൊണ്ടാകാം ഇപ്പോൾ നാട്ടിലൊന്നും ഞാൻ ഞാവൽ മരങ്ങൾ കാണാറേ ഇല്ല.

ഇതൊരു പക്ഷേ ഷുഗറുള്ളവർക്കും തിന്നാമായിരിക്കുമെന്നൊരു ചിന്ത എന്റെ മനസ്സിലുണ്ടായി. ഞാൻ പത്തു രൂപ കൊടുത്ത് ഒരു പൊതി വാങ്ങി... 7 ഞാവൽപ്പഴങ്ങൾ... ഓരോന്നും ഒരു ഈത്തപ്പഴത്തിന്റെ വലിപ്പമേയുള്ളു. ഹൗ, എന്തൊരു വില. ഞാൻ ഞാവൽപ്പഴങ്ങൾ ഓരോന്നായി തിന്നു. ഞാൻ അടുത്തിരുന്ന ഒരാളോടും ഒന്നു വേണമോ എന്നു പോലും ചോദിച്ചില്ല... എല്ലാ മുഖങ്ങളും എനിക്കപരിചിതങ്ങളായിരുന്നല്ലോ. പേരാത്തതിന് അവയെല്ലാം ചവർക്കുന്നവയും ആയിരുന്നു. അത് തിന്നുമ്പോൾ ചവർക്കുന്ന ഞാവൽപ്പഴങ്ങൾ തിന്ന പഴയ സ്കൂൾ ദിനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അതു തിന്നു കഴിയുമ്പോൾ വായയിലും തൊണ്ടയിലും അനുഭവപ്പെടുന്ന ഒരു വലിച്ചിൽ എനിക്കന്നും അനുഭവപ്പെട്ടു.

ഞാവൽപ്പഴങ്ങൾ മാത്രമല്ല, മാങ്ങയും പറങ്കിമാങ്ങയും ചക്കയും മറ്റും എത്ര തിന്നിരിക്കുന്നു പണ്ട്... പറമ്പിലും വഴിയിലും എല്ലാം പണ്ട് പറങ്കിമാങ്ങ കാണുമായിരുന്നു. ഇപ്പോഴെവിടെയുണ്ട് ഇതെല്ലാം? പറങ്കികൾ കൊണ്ടുവന്നതു കൊണ്ടായിരിക്കും ഇതിന് പറങ്കിമാങ്ങ എന്നു പറയുന്നത്! ഒരു പക്ഷേ വിദേശികളായ പറങ്കികളോടുള്ള കടുത്ത വൈരം ദേശാഭിമാനികളായ നമ്മളിൽ ഉണ്ടായതു കൊണ്ടാകാം നമ്മൾ പിന്നീട് ഈ പറങ്കിമാവെല്ലാം വെട്ടിക്കളഞ്ഞത്. എന്നു വച്ച് എത്ര പറങ്കിമാവാ വെട്ടിക്കളയുക? കാസർക്കോട് പോലെ ഏക്കറു കണക്കിൽ പറങ്കിമാവു വളരുന്നിടങ്ങളിൽ അതെല്ലാം നശിപ്പിക്കുക എന്നത് എളുപ്പമല്ല. അതിലുമെളുപ്പം ആളുകളെ ഇല്ലാതാക്കുന്നതാണ്. ആകാശത്തു നിന്നും താഴോട്ട് മരുന്നു തളിച്ചാൽ സാധിക്കാവുന്നതേ ഉള്ളൂ അത്. അതുകൊണ്ടാണല്ലോ നമ്മൾ അവിടെയൊക്കെ എൻഡോസൾഫാൻ തളിച്ചത്. ഇപ്പോൾ അവിടെയൊക്കെ നോക്കൂ... കുട്ടികൾ ഒന്നും പറങ്കിമാങ്ങാ എന്ന് പറഞ്ഞ് ഓടുന്നില്ല. എല്ലാം ഒരു ഭാഗത്ത് കിടപ്പാ.

ഡൽഹി, ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടേയാണ് കൈലാസയാത്ര കടന്നു പോകുന്നത്. എന്റെ മനസ്സ് പറങ്കിമാങ്ങയുടേയും ബിലാത്തിച്ചക്കയുടേയും മറ്റും പുറകേ ഓടിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ബസ് ഓടി ഓടി ഉത്തർഖണ്ഡിലെത്തിയിരുന്നു. ഉത്തരഖണ്ഡിനെ അവിടത്തുകാർ ഭക്ത്യാദരപൂർവ്വം 'ദേവതകളുടെ വാസഗൃഹം' ആയി കണക്കാക്കുന്നു; നമ്മൾ കേരളീയർ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നു വിശേഷിപ്പിക്കുന്നതുപോലെ.. ഒരു യാത്രികൻ കേരളത്തെ ' God's own country' ആയി വിശേഷിപ്പിച്ചപ്പോൾ മറ്റൊരു യാത്രികൻ കേരളീയരെ വിശേഷിപ്പിച്ചത് 'Devil's own people' എന്നാണ്.. ചെകുത്താന്റെ സ്വന്തം ആൾക്കാരെന്ന്. . . . കൊള്ളാം. . . ഉത്സവകാലങ്ങളിൽ കേരളം കുടിച്ചു തള്ളുന്ന കള്ളിന്റെ ഗ്രാഫ് ഹിമാലയത്തിലെ കൊടുമുടികൾ പോലെ എന്റെ മനസ്സിൽ ഉയർന്നു നിന്നിരുന്നതിനാൽ അതു കേട്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.

ഉത്തർഖണ്ഡിൽ പലയിടത്തും വലിയ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നത് കാണാം... ദേവഭൂമിയിലേക്ക് സ്വാഗതം എന്ന്... സൂക്ഷിച്ചു നോക്കിയാൽ താഴെ കോഴിയെ വെട്ടി വിൽക്കുന്നതും ആടിനെ തൊലിയുരിച്ച് മുറിച്ച് മുറിച്ച് വിൽക്കുന്നതും കാണാം... ദേവതകൾക്ക് അതു പഥ്യമാണോ എന്തോ? ദേ, വാ.... ദേ... വാ... എന്ന് അവർ പോകുന്നവരെയൊക്കെ ഹിന്ദിയിൽ വിളിക്കുന്നതും കാണാം... അങ്ങനെ പറയുന്നതു കൊണ്ടായിരിക്കും ദേവഭൂമി എന്നു പറയുന്നത്.

ഉത്തർഖണ്ഡിൽ ബദരീനാഥിനടുത്തുള്ള ത്രികോണാകൃതിയിലുള്ള ശതോപാന്ത് തടാകത്തിന്റെ മൂന്ന് മൂലകളിലായി സൃഷ്ടിസ്ഥിതിസംഹാരകർത്താകളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ പ്രപഞ്ചത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചുകൊണ്ട് ധ്യാനലീനരായി ഇരിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.. വിശ്വസിച്ചോട്ടെ.. നമുക്കെന്താ..

മഹേശ്വരൻ പാർവ്വതിയമ്മയെ കല്യാണം കഴിച്ചതും പാണ്ഡു കുന്തിയെ വരണമാല്യം ചാർത്തിയതും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്കെത്തിക്കാൻ തപസ്സിരുന്നതും ഒക്കെ ഈ ഭൂമിയിലത്രെ.. നമ്മുടെ സ്വന്തം ആദിഗുരു ശങ്കരാചാര്യസ്വാമികൾ നടന്നല്ലേ ഇവിടെയെത്തി ബദരീനഥിലും ജോഷീമഠിലുമൊക്കെ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്? ഹൗ! അദ്ദേഹമാണ് ശരിക്കും ദൈവം! ശകുന്തള, ദുഷ്യന്തൻ, കണ്വാശ്രമം എന്നൊക്കെ കേൾക്കുമ്പോൾ അനുരാഗം,പ്രേമവിവശത, വിരഹം എന്നീ മൃദുലവികാരങ്ങളാണ് മനസ്സിലോടിയെത്തുന്നത്. ഈ നാടകങ്ങളൊക്കെ അരങ്ങേറിയത് ഭാരതത്തിന്റെ ഉത്തരോപാന്തത്തിലുള്ള ഈ ഭൂമിയിലത്രെ! സ്വർഗ്ഗാരോഹണപർവതം എന്നൊന്നുണ്ടത്രെ! അതും ഇവിടെത്തന്നെ! അപ്പോൾ പിന്നെ ഇതൊരു ദേവഭൂമിതന്നെ.. നമുക്കതു വിട്ടു കളയാം.. കേരളം പിന്നെ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായെന്നേ ഇനി അറിയാനുള്ളു.. ഒരു പക്ഷേ, മലയാളി വിഷുവിനോ ഓണത്തിനോ വെള്ളമടിച്ച് പൂസായി ഇരിക്കുമ്പോൾ തലയിൽ ഉദിച്ച വല്ല ഐഡിയയും ആയിരിക്കും അത്! മലയാളിക്കല്ലാതെ മറ്റാർക്ക് തലയിൽ ഇത്തരം വെള്ളിവെളിച്ചം മിന്നും? എന്തായാലും പണക്കാരൻ ദൈവം ഇപ്പോൾ മലയാളിക്ക് തന്നെയാണ് ഉള്ളത് എന്നാണ് എന്റെ തോന്നൽ. നിധി കുറച്ചൊന്നുമല്ലല്ലോ പദ്മനാഭസ്വാമിക്ഷേത്രത്തിൽ കുഴിച്ച് മൂടി വച്ചിട്ടുള്ളത്?

ഞാൻ വീണ്ടും പുറത്തേക്ക് നോക്കുമ്പോൾ ബസ് ഹൽധ്വാനി എന്ന ടൗണിലെത്തിയിരുന്നു. ഹൽധ്വാനി എന്ന് ഞാനാദ്യമായി കേൾക്കുകയാണ്. അത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് അദ്വാനി എന്നാണ്. പാവം, എനിക്കെന്നും അദ്ദേഹത്തോട് ബഹുമാനവും അനുകമ്പയുമാണ്. ഈ മന്മോഹൻസിങ്ങും പണ്ടത്തെ ഐകെ ഗുജ്റാളുമൊക്കെ പ്രധാനമന്ത്രിയായ സ്ഥിതിക്ക് അദ്ദേഹത്തിനും കിട്ടണമായിരുന്നൂ ആ സ്ഥാനത്തൊരൂഴം. താമരയുടെ വിജയങ്ങൾക്ക് പിന്നിൽ എന്നും അദ്ദേഹത്തിന്റെ രഥം ഉരുളുന്നുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് അർഹതപ്പെട്ട ഒരവസരം ലഭിക്കാതെ പോയി.

ബസിന്റെ അടുത്ത ഹാൾട്ട് കാത്ത്ഗോഡത്തെത്തിയായിരുന്നു. എന്റെ ഭാഷയിൽ പറഞ്ഞാൽ ഗണേശമണ്ഡപത്ത്. ഇവിടെയായിരുന്നു ഉച്ചയൂണ്. അഗ്രാസ്വീറ്റ്സ് ഉൾപ്പെട്ട അതിഗംഭീരമായ സദ്യ കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസിലായിരുന്നു.

ഗസ്റ്റ് ഹൗസിനു പുറത്ത് പിച്ചക്കാർ... പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികൾ കൈ നീട്ടി ഭിക്ഷ യാചിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദു:ഖം തോന്നി. അടുത്ത കൊല്ലം ഇതിലേ വരികയാണെങ്കിൽ ഇവരുടെയൊക്കെ ഒക്കത്തൊരു കുട്ടി കൂടി കണ്ടേക്കുമെന്നെനിക്കു തോന്നി. ഞാൻ കൊടുത്ത പത്തു രൂപ കൈ മാറ്റി പിടിച്ച ഒരുത്തി അടുത്ത നിമിഷം തന്നെ മറ്റൊരാളുടെ മുന്നിലും കൈ നീട്ടി.

ഗണേശമണ്ഡപത്തിനു മുന്നോട്ട് മല, ഹിമാലയം, തുടങ്ങുകയാണ്. ഇനി വലിയ ലക്ഷ്വറി ബസ്സുകൾക്ക് വഴിയിൽ സ്ഥാനമില്ല. ഞങ്ങൾ രണ്ടു മിനിബസ്സുകളിലേക്ക് സ്ഥലം മാറിയിരുന്നു. യാത്ര കൈലാസത്തിലേക്കാണെങ്കിലും സീറ്റിനാണല്ലോ ഭക്തിയേക്കാൾ പ്രാധാന്യം! അതുകൊണ്ട് തന്നെ സീറ്റിനായുള്ള തള്ള് വലുതായിരുന്നു. എങ്കിലും തെറ്റില്ലാത്ത സീറ്റ് ഞങ്ങൾ തരപ്പെടുത്തി. വൈകാതെ ബസ്സുകൾ പുറപ്പെടുകയും ചെയ്തു.

ബസ്സുകളുടെ ലക്ഷ്യം അൽമോറയാണ്. അവിടെയാണ് ഇന്നത്തെ ഹാൾട്ട്. യാത്ര ഹിമാലയത്തിന്റെ മലഞ്ചെരുവുകളിലൂടേ വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോയി. ബസ് മുന്നോട്ട് പോകവേ വളരെ വലിയ ഒരു തടാകം അരികെ കണ്ടു. ഞാൻ സ്ഥലം ശ്രദ്ധിച്ചു. ഓ, ഇതാണ് ഭീംതൾ. ഭീമന്റെ പേരിലുള്ള ഈ തടാക(താൾ)ത്തിലെ വെള്ളം മലിനമാണെന്നെനിക്ക് തോന്നി. ചുറ്റും ധാരാളം കെട്ടിടങ്ങളും ആധുനികതയെ തലോലിക്കുന്ന ജനസഞ്ചയവും ഉള്ളപ്പോൾ വെള്ളം മലിനമായില്ലെങ്കിലേ പറയേണ്ടതുള്ളു. വെള്ളത്തിന്റെ ശുദ്ധിയല്ലല്ലോ നമ്മുടെ ലക്ഷ്യം... ജീവിത സൗകര്യങ്ങളല്ലേ?

ബസ് മുന്നോട്ട് പോകവേ, വൈകുന്നേരം ബൈഫോണ(?) എന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ഒരു ഹോട്ടലിൽ നിന്ന് ചായ കുടിച്ചു. ചിലർ ആ സമയത്ത് അടുത്തു തന്നെയുള്ള ഒരു വൈഷ്ണവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും മറ്റു ചിലർ കാണാൻ ഭംഗിയുള്ള ആ പരിസരത്തിന്റേയും അതിനടുത്തു കൂടി ഒഴുകുന്ന പുഴയുടേയും ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അൽമോറയിലെത്തുമ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. ഇരുട്ടായതിനാൽ സ്ഥലത്തെക്കുറിച്ചൊന്നും മനസ്സിലായില്ല. അതൊരു ഹിൽസ്റ്റേഷനാണെന്ന് അകലെ താഴെയായി പ്രകാശിച്ചു കൊണ്ടിരുന്ന വൈദ്യുത വിളക്കുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ടതയി ഓർക്കുന്നില്ല, ഒരു പക്ഷേ ആകാശം മേഘാവൃതമായിരുന്നിരിക്കണം. തണുപ്പ് സഹിക്കാനാവാത്തതായിരുന്നു. നാലുപേർക്ക് താമസിക്കാവുന്നതായിരുന്നു ഗസ്റ്റ് ഹൗസിലെ മുറി. തികച്ചും സൗകര്യപ്രദം. മുറികളിലൊന്നും ഫാൻ ഇല്ല. ദൽഹിയിൽ തിളക്കുന്ന ചൂടുള്ള ഉഷ്ണകാലങ്ങളിൽ പോലും ഇവിടെ കടുത്ത തണുപ്പായിരിക്കും. പിന്നെ ആർക്ക്, എന്തിനീ ഫാൻ?

ചെന്ന പാടെ കിട്ടി ആവി പറക്കുന്ന വെജിറ്റബിൾ സൂപ്പ്. അതും കുടിച്ച് രാവിലെ മാറ്റി വച്ചിരുന്ന ദിനചര്യകളെല്ലാം ഞാൻ ചെയ്ത് തീർത്തു. ചൂടുള്ള വെള്ളത്തിലെ കുളി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. കുശാലായ അത്താഴം കഴിച്ച് ഗസ്റ്റ് ഹൗസിനു ചുറ്റും ഒന്ന് കറങ്ങി നടന്ന് ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും


2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 7

ജൂൺ 27

ഇന്നാണ് വിദൂരദേശങ്ങളിൽ നിന്നുള്ളവർ ഗുജറാത്ത് സമാജ് സദനിൽ എത്തേണ്ടത്.

ഞാൻ ഓഫീസിൽ നിന്ന് അല്പം നേരത്തേ ഇറങ്ങി. നേരേ നോയ്ഡ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്... അവിടെ നിന്ന് സിവിൽ ലൈൻസ് സ്റ്റേഷനിലേക്കും.

ഞാൻ ഗുജറാത്ത് സദന്റെ ഡോർമിറ്ററിയിലെത്തുമ്പോൾ അവിടെ യാത്രികരുടെ തിരക്ക്. എല്ലാവരും 3 ദിവസം താമസിക്കാൻ പറ്റിയ ഇടം തേടുകയാണ്. ചെറുപ്പക്കാരും വയസ്സന്മാരും സ്ത്രീകളും ഒക്കെയുണ്ട്. ഞാൻ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മലയാളികൾ രണ്ടു പേരും എത്തിയിട്ടുണ്ട്. ഞാനവരെ കണ്ടു. സംസാരിച്ചു. നാളെ ഹാർട്ട് ആന്റ് ലങ്ങ്സ് ആസ്പത്രിയിൽ (DLHI) കാണാമെന്ന് പറഞ്ഞ് മടങ്ങി.

അടുത്ത ദിവസം രാവിലെ ഞാൻ ഒഴിഞ്ഞ വയറുമായി DLHI-ൽ എത്തി അവിടത്തെ വിശാലമായ സ്വീകരണമുറിയിൽ ഇരിപ്പുറപ്പിച്ചു. ഒഴിഞ്ഞ വയറുമായി വേണം പരിശോധനക്കെത്താ ൻ എന്നാണ് നിർദ്ദേശം. സെക്യൂരിറ്റിക്കാർ മാത്രമേ അവിടെയുള്ളു. അവർ എനിക്ക് ഒരു മഞ്ഞ കടലാസ് തന്നു. മെഡിക്കൽ ടെസ്റ്റ് സംബന്ധമായ നിർദ്ദേശങ്ങളാണ്. ഞാൻ അത് വായിച്ചു കൊണ്ടിരുന്നു. അപ്പോഴുണ്ട് അരക്കയ്യൻ ഷർട്ടും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഒരാൾ നടന്നു വരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ മലയാളിയാണെന്ന് എനിയ്ക്ക് മനസ്സിലായി. ഞാനയാളെ വിളിച്ച് അടുത്തിരുത്തി. പരിചയപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ഒരു റിട്ടയേഡ് പോലീസ് ഓഫീസറാണ് അയാൾ. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കവേ ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളെത്തി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കെ എം വി എൻ-ന്റെ ഒരു ലക്ഷ്വറി ബസ് ആസ്പത്രിയുടെ മുന്നിൽ വന്നു നിന്നു. അതിൽ നിന്നിറങ്ങിയതെല്ലാം മെഡിക്കൽ ടെസ്റ്റിനായുള്ള കൈലാസയാത്രികരായിരുന്നു. കൈലാസയാത്രാമോഹികളായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി; കാരണം ഇതിൽ എത്ര പേർ കൈലാസയാത്രയ്ക്ക് അർഹത നേടും എന്നത് ഈ ടെസ്റ്റിനു ശേഷമേ പറയാനൊക്കൂ. ഗുജറാത്ത് സദനിൽ നിന്നായിരുന്നു ആ ബസ് പുറപ്പെട്ടത്.

നിമിഷങ്ങൾ കൊണ്ട് ആസ്പത്രിയുടെ സ്വീകരണമുറി ആളുകളാൽ നിറഞ്ഞു. വിദേശമന്ത്രാലയത്തിലേയും കെഎംവിഎൻ-ലേയും ഉദ്യോഗസ്ഥരെ കൂടാതെ ആശുപത്രിയിലെ സ്വീകരണ വിഭാഗത്തിലെ ജീവനക്കാരും അവിടെ സന്നിഹിതരായി. ആസ്പത്രിയിലെ ഉദ്യോഗസ്ഥർ മിക്കതും ചെറുപ്പക്കാരികളാണ്. ഒതുങ്ങിയ ശരീരവും വടിവൊത്ത രൂപവുമുള്ള അവർ ആശുപത്രിയുടെ യൂനിഫോമിൽ സുന്ദരികളായി എന്റെ കണ്ണുകൾക്ക് തോന്നി. അവരെ കാണുന്നതു വരെ അതൊരു ഗവണ്മെന്റ് ആശുപത്രിയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അതൊരു സ്വകാര്യ ആശുപത്രിയാണെന്ന് എനിയ്ക്ക് മനസ്സിലായി. സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇങ്ങനെ നല്ലൊരു ടീമിനെ കാണാൻ പറ്റൂ. ഗവണ്മെന്റ് ആഫീസുകളിലെല്ലാം നിയമനത്തിന് നിയമങ്ങളുണ്ടല്ലോ, അവിടെ സൗന്ദര്യവും ശരീര വടിവും നോക്കി ഉദ്യോഗസ്ഥരെ നിയമിക്കാനാവില്ലല്ലോ. എന്തായാലും ഈ ചെറുപ്പക്കാരികളാണ് വളരെ ചുറുചുറുക്കോടെ ഞങ്ങളെ വിവിധങ്ങളായ ടെസ്റ്റുകൾക്ക് പല ലാബുകളിലേക്കും ആനയിച്ചത്.

സ്വീകരണമുറി ആളുകളുടെ സംസാരത്താൽ ശബ്ദമുഖരിതമായിരുന്നു. യാത്രക്കാർ പരസ്പരം പരിചയപ്പെടുന്ന തിരക്കിലും മറ്റും ആയിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരി തന്റെ കയ്യിലുള്ള മൈക്രോഫോണിലൂടേ എല്ലാവരും നിശ്ശബ്ദരായിരിക്കാൻ നിർദ്ദേശം നൽകി. പിന്നീട് ചെയ്ത് തീർക്കേണ്ട നടപടിക്രമങ്ങളുടേയും നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിന്റേയും വിശദാംശങ്ങൾ മൈക്കിലൂടെ അറിയിച്ചു. പിന്നീട് ഓരോരുത്തരേയായി പേരുകൾ വിളിച്ചു. പാസ്പോർട്ടും വിസാ ഫീയും മന്ത്രാലയാധികൃതർക്ക് നൽകി മെഡിക്കൽ ഫോമും വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് ഓരോരുത്തരായി മെഡിക്കൽ ചെക്കപ്പിന് ആശുപത്രിയുടെ ഉള്ളിലേക്ക് പോയി. 400 രൂപയാണ് വിസാ ഫീ.

60 ആളുകളുടെ പേരുകൾ വിളിച്ചു എന്നു തോന്നുന്നു. അതു കഴിയുമ്പോൾ സെലക്ഷൻ കിട്ടിയ ചിലർ തങ്ങളുടെ പേർ വിളിച്ചില്ല എന്ന് പരാതി പറയുന്നുണ്ടായിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റുകളാണ്. അർഹതയുള്ള പേരുകൾ ലിസ്റ്റിലില്ലയിരുന്നു. അതെല്ലാം പിന്നീടവർ ശരിയാക്കി, വന്നവരെയെല്ലാം മെഡിക്കൽ ടെസ്റ്റിനയച്ചു.

അധികം വൈകാതെ എന്റെ ഊഴം വന്നെത്തി. എവിടെ പോയാലും കുറച്ചധികം നേരം കാത്തിരിക്കേണ്ടി വന്നു. പത്തറുപത് പേരല്ലേ ഒരുമിച്ച് ഈ ടെസ്റ്റുകളെല്ലാം ചെയ്യാൻ വന്നിരിക്കുന്നത്? ഞാൻ ആദ്യം ചെയ്തത് പരിശോധിക്കാനുള്ള രക്തവും മൂത്രവും നൽകുകയാണ്. ഇനി എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. വയറാണെങ്കിൽ വിശക്കുന്നുമുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ യാതൊരു സൂചനയും എവിടെ നിന്നും കിട്ടിയില്ല. അടുത്തത് നെഞ്ചിന്റെ എക്സ്-റേ ആയിരുന്നു. . എങ്ങോട്ട് പോകുമ്പോഴും ഒരു ചെറുപ്പക്കാരി കൂടെ കാണും.

പിന്നീട് ഒ പി ഡി-യിൽ ജനറൽ ചെക്കപ്പിനായി പോയി. അവിടെ ശരീരഭാരം, ബ്ലഡ് പ്രഷർ എന്നിവ നോക്കി. ബ്ലഡ് പ്രഷർ നോക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, കൈലാസനാഥൻ എന്നെ തുണച്ചു എന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. നഴ്സ് എന്റെ മുന്നിലെ യാത്രക്കാരന്റെ ബി.പി. നോക്കുന്നത് ഞാൻ കണ്ടപ്പോൾ എനിയ്ക്ക് ആശ്വാസവും ചിരിയും ആണ് വന്നത്. നെഞ്ചിടിപ്പ് താനേ താണും കാണും. അവർ ബി.പി. നോക്കാൻ ഉപയോഗിച്ചത് ഞാൻ മൂലക്കിട്ട അതേ തരം ബി.പി. മോണിറ്ററായിരുന്നു.

എന്റെ ബി.പി. നോക്കുമ്പോൾ ഞാൻ നഴ്സിനോട് ചോദിച്ചു; ഇതിൽ കാണുന്ന പ്രഷർ ശരിയാണോ എന്ന്. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. എന്റെ പ്രഷർ നോർമലിൽ നിന്നല്പം കുറവായിട്ടാണ് മോണിറ്റർ കാണിച്ചത്. കൂടുതലെന്തു വേണം? ആ ആസ്പത്രിയിലാകട്ടെ പിന്നീട് അടുത്ത ദിവസം പോയ ആസ്പത്രിയിലാകട്ടെ, മറ്റേതെങ്കിലും സ്ഥലത്ത് ഞാൻ ആ മോണിറ്റർ വേറെ കണ്ടില്ല എന്നു കൂടി ഇവിടെ എഴുതട്ടെ. ഹര ഹര മഹാദേവാ!!

അടുത്തത് ഇ.സി.ജി. ആയിരുന്നു. ഇ.സി.ജിക്ക് മുമ്പ് പുരുഷന്മാരുടെ നെഞ്ചിലെ രോമങ്ങൾ ഷേവ് ചെയ്ത് കളയുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതു പ്രകാരം ഒരാളെന്റെ നെഞ്ച് ഷേവ് ചെയ്തു. പക്ഷേ ഷേവിന്റെ മുമ്പും പിമ്പും എന്റെ നെഞ്ചിൽ എനിയ്ക്ക് വ്യത്യാസമൊന്നും തോന്നിയില്ല. (ആകെ നാലു രോമങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളൂ.) ഇ. സി. ജിക്ക് ശേഷം ഡോക്റ്റർ വിശദമായി നെഞ്ചും പുറവും സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. പതിവ് ചോദ്യങ്ങളും.

അടുത്തത് ടി എം ടി ആയിരുന്നു. മണിക്കൂറുകളെടുത്തു അതു കഴിഞ്ഞു പുറത്ത് വരാൻ. കാരണം അവിടത്തെ ക്യൂ അത്ര നീണ്ടതായിരുന്നു എന്നതു തന്നെ. ടി എം ടി കഴിയുമ്പോൾ അവിടെ വച്ച് ആസ്പത്രി വക പ്രാതൽ കിട്ടി. വയർ നിറഞ്ഞില്ലെങ്കിലും വിശപ്പ് ശമിപ്പിക്കാൻ അത് തികയുമായിരുന്നു. അപ്പോൾ സമയം 12 മണിയോളമായിരുന്നു.

അടുത്തത് പി.എഫ്.ടി ആയിരുന്നു. ഒരു കുഴലിലൂതുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ശക്തി, അല്ലെങ്കിൽ ഊതുമ്പോൾ പുറത്തു വരുന്ന കാറ്റിന്റെ ശക്തി, ഒരു ഉപകരണം രേഖപ്പെടുത്തും. എനിക്കത് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. വെരി ഗുഡ്, വെരി ഗുഡ് എന്ന് ടെക്നീഷ്യൻ(?) ഞാൻ ഊതുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു. അയാളെന്നെ ശക്തിയിൽ ഊതാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഈ സമയം കൊണ്ട് ചിലരുടെ പരിശോധനകളൊക്കെ തീർന്നിരുന്നു. ഒന്നു പോലും തുടങ്ങാത്തവരും ഉണ്ടായിരുന്നു. ചിലരുടെ പരിശോധനകൾ അഞ്ചു മണി വരെ ഉണ്ടായിരുന്നു. പലരും അന്ന് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് അവരുടെ മുഖത്ത് കാണാനും ഉണ്ടായിരുന്നു. വീട്ടിൽ പോയവരെ രാത്രി വിളിച്ചു വരുത്തി വീണ്ടും പരിശോധിച്ച സംഭവവും അന്നുണ്ടായി.

ഉച്ചക്ക് ഒന്നര മണിയോടെ ആസ്പത്രിയിൽ നിന്ന് പാക്ക്ഡ് ലഞ്ച് കിട്ടി. അത് ഭക്തസേവാസമിതി ഏർപ്പാടാക്കിയതായിരുന്നു.

രണ്ടു മണിയോടെ ഞാൻ വീണ്ടും രക്തം കൊടുത്തു; ഭക്ഷണ ശേഷമുള്ള ഷുഗർ പരിശോധിക്കാൻ. അതോടു കൂടി എന്റെ പരിശോധനകൾ അവസാനിച്ചു.

പരിശോധനകൾ കഴിയുമ്പോൾ ഒരു അഭിമുഖമുണ്ട്. ആസ്പത്രിയുടെ ഒരു ഡയറക്റ്ററുമായി. അതൊരു സ്ത്രീ ആണ്. ആണിനെപ്പോലൊരു പെണ്ണ്. അവർക്കറിയേണ്ടത് ആസ്പത്രിയിൽ എനിയ്ക്കുണ്ടായ അനുഭവവും എന്റെ പ്രതികരണവുമായിരുന്നു. ഞാൻ ആസ്പത്രി ജീവനക്കാർ വളരെ നല്ലവരും രോഗികളെ സഹായിക്കുന്നവരുമാണെന്ന് അവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഞങ്ങളേയും കൊണ്ട് ആസ്പത്രിയിൽ അങ്ങോളമിങ്ങോളം നടന്ന സുന്ദരികളായ ചെറുപ്പക്കാരികളെ മനസ്സിലോർത്തുകൊണ്ടായിരുന്നൂ ഞാൻ ആ സർട്ടിഫിക്കറ്റ് നൽകിയത്. വളരെ കുറഞ്ഞ നിരക്കിൽ ഈ പരിശോധനകൾ ചെയ്യുന്നത് അവർക്ക് സാമ്പത്തികമായി നല്ലതല്ലെങ്കിലും ഒരു സേവനമെന്ന നിലയിൽ യാത്രികരെ സഹായിക്കാൻ സാധിക്കുന്നതിൽ അവർക്ക് സംതൃപ്തിയുണ്ടെന്നു അവരെന്നോട് പറഞ്ഞു. കേരളത്തെ കുറിച്ചും യു.പി-യിലെ രാഷ്ട്രീയത്തെ കുറിച്ചും മറ്റും സംസരിച്ച ശേഷമാണ് ഞാൻ അവിടെ നിന്ന് പോന്നത്.

രണ്ടു മണിക്ക് ഞങ്ങളെ ഒരു ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു. യാത്രയെക്കുറിച്ചും യാത്രയിൽ വരാവുന്ന അസുഖങ്ങളെക്കുറിച്ചും ക്ലാസാണത്രെ. ഇതിൽ ചിലരൊന്നും പങ്കെടുത്തില്ല. അവർ ടിഎംടി, പിഎഫ്ടി എന്നിങ്ങനെയുള്ള ടെസ്റ്റുകളുടെ തിരക്കിലായിരുന്നു.

ആമുഖമായി സംസാരിച്ചത് ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്ന ലേഡീ ഡയറക്റ്ററായിരുന്നു. അവർക്ക് പ്രസംഗിക്കാനറിയില്ലെന്ന് അറിയിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. പിന്നീട് യാത്രയെക്കുറിച്ചും ഹിമാലയത്തിന്റെ ഉന്നതിയിൽ വരാവുന്ന അസുഖങ്ങളെ കുറിച്ചും വിശദമായ പവർ പോയന്റ് പ്രസന്റേഷനുണ്ടായി. ഒരു ഡോക്റ്ററുടെ വകയായിരുന്നു അത്. അത് കണ്ട് കഴിഞ്ഞാൽ ആരും യാത്ര പോകില്ല. അത്രക്കാണ് അസുഖങ്ങളുടെ ഗുരുതരാവസ്ഥ. എന്തെല്ലാം തരം അസുഖങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്നോ?

സമുദ്രനിരപ്പിൽ നിന്നും 2500മീറ്റർ ഉയരത്തിനപ്പുറം ഓക്സിജൻ കുറവായിരിക്കുമെന്നും അതുണ്ടാക്കുന്ന അസുഖങ്ങൾ ചില്ലറയല്ലെന്നും പറഞ്ഞ് അവർ ആളുകളെ പേടിപ്പിക്കും. തലവേദന, രുചിക്കുറവ്, ഓക്കാനം, ഛർദ്ദി, തളർച്ച, ക്ഷീണം, തലകറക്കം, കാഴ്ചക്കുറവ്, ഉറക്കക്കുറവ് എന്നീ നിസ്സാര അസുഖങ്ങളിൽ തുടങ്ങി ജീവന് അപകടകരമായ തലച്ചോറിലെ കോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ബോധക്ഷയം, കോമ, പക്ഷാഘാതം, മാനസിക വിഭ്രാന്തി, മരണം, അതു കൂടാതെ ശ്വാസകോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, കഫത്തിൽ രക്തം, ഇനിയും പോരാഞ്ഞ് കണ്ണിലെ റെറ്റിനക്ക് ക്ഷതം, കാഴ്ചനഷ്ടം, മുഖത്തും ശരീരമാസകലവും നീർവീക്കം തുടർന്നുള്ള അസ്വസ്ഥത എന്നിങ്ങനെയെല്ലാം അവർ വിസ്തരിക്കും. മരുന്നിനു പുറമേ എല്ലാത്തിനും പരിഹാരം ഒന്നേയുള്ളു; യാത്ര മതിയാക്കി തിരിച്ചു പോരലാണത്. ഇതെല്ലാം കേട്ട് യാത്രക്കാർ ഭയചകിതരായിരിക്കുന്നു എന്നുറപ്പു വന്നപ്പോൾ അവർ ഇന്നത്തെ പരിപാടി അവസാനിച്ചിരിക്കുന്നു എന്നും മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ട് നാളെ ഐ ടി ബി പി-ക്കാർ പ്രഖ്യാപിക്കും എന്നും പറഞ്ഞ് ക്ലാസവസാനിപ്പിച്ചു. തുടർന്ന് ഞാൻ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം കാലത്ത് ഏഴര മണിയോടെ ഞാൻ ഗുജറാത്ത് സദനിലെത്തി. അവിടെ തമ്പടിച്ചിട്ടുള്ളവർ പലരും അവിടത്തെ കാന്റീനിലേക്കുള്ള പുറപ്പാടിലാണ്. യാത്രികർക്ക് ഭക്ഷണം സൗജന്യമാണ്. ഞാനും കാന്റീനിലേക്ക് നീങ്ങി. എന്റേയും പ്രാതൽ അവിടെ നിന്നായിരുന്നു, സൗജന്യമായി. അവിടെ നിന്ന് എത്ര യാത്രികർ ഭക്ഷണം കഴിച്ചു എന്നതിന് ഒരു കണക്കും സൂക്ഷിക്കുന്നില്ല. കഴിക്കുന്നത് യാത്രികനാണോ എന്നും നോക്കുന്നില്ല. ഒരു ബാച്ചിൽ 60 പേരുണ്ടെങ്കിലും 50 പേരിൽ കൂടുതൽ ആളുകൾ അവിടെ താമസിക്കുന്നില്ല. ഒരു പക്ഷേ 60 പേരുടെ പേരിലും കാന്റീൻകാർക്ക് പണം കിട്ടുന്നുണ്ടായിരിക്കണം. ആരുണ്ടിതൊക്കെ നോക്കാൻ?

ഇന്നത്തെ പ്രോഗ്രാം ഡൽഹിയിൽ മദൻഗീറിലെ ടിഗ്രി ക്യാമ്പിൽ ഐടിബിപി ആസ്പത്രിയിലാണ്. കെഎംവിഎൻ ഏർപ്പാടാക്കിയ ബസ്സിലാണ് ഇന്നും യാത്ര. ഇന്ന് ബസ്സിൽ ഞാനും ഉണ്ട്. ഇന്നലെ കണ്ട മുഖങ്ങളെല്ലാമുണ്ട് ബസ്സിൽ. മെഡിക്കൽ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ എല്ലാവരുടെയും മുഖത്തുണ്ട്.

ഐടിബിപി ക്യാമ്പിന്റെ കോൺഫ്രൻസ് ഹാളിൽ ഞങ്ങളെത്തുമ്പോൾ സമയം ഏതാണ്ട് 10 മണി. വെള്ളം, ചായ എന്നീ ഉപചാരങ്ങൾ കൃത്യമായി നടന്നു. യാത്രയെ കുറിച്ച് വിശദമായ ഒരു അവലോകനവും അവതരണവും ഉണ്ടെന്നറിഞ്ഞു. പക്ഷേ അതെല്ലാം തുടങ്ങാൻ സമയമെടുത്തു. ഹാളിനകത്ത് ഐടിബിപിയുടെ പതാകയും മറ്റും വച്ചിട്ടുണ്ട്. അതിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കലായിരുന്നു വെറുതെ ഇരിക്കുമ്പോൾ പലരുടേയും പണി. അതിനിടെ അവർ തന്ന പേപ്പറുകൾ ഞങ്ങൾ പൂരിപ്പിച്ചു നൽകി.

ഇവിടേയും തലേ ദിവസത്തെ പോലെ പവർ പോയന്റ് പ്രസന്റേഷൻ തന്നെയായിരുന്നു. തലേന്നത്തേക്കാൾ വിശദമായി. പറയുന്നത് മുഴുവൻ ഹിന്ദിയിൽ. അതു കൊണ്ടു തന്നെ എനിക്ക് പലതും മനസ്സിലാകാതെ പോയി. ഇവിടേയും സംസാരിച്ചത് ഒരു ഡോക്റ്റർ ആയിരുന്നു. അയാൾ പലപ്പോഴും ഒരു 'ഗ്യാരഹ് നമ്പർ ബസ്'-ന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നു. ഒടുവിലാണ് അത് നടക്കാനുള്ള രണ്ട് കാലുകളെ കുറിച്ചാണ് എന്ന് കൂടെയുള്ള സുരേഷിൽ നിന്ന് മനസ്സിലായത്. ഹിമാലയത്തിലെ യാത്രയും കാലാവസ്ഥയും നേരത്തെ പറഞ്ഞ അസുഖങ്ങളും മറ്റും വിശദമായി പ്രതിപാദിക്കപ്പെട്ടു. ലാമയുടെ നാട്ടിൽ പോയി ഗാമയാവരുതെന്നും ഇവരാണ് പറഞ്ഞത്. രണ്ടോളം മണിക്കൂർ നേരത്തെ പ്രസന്റേഷനു ശേഷം ഞങ്ങളോട് മെഡിക്കൽ ചെക്കപ്പിന് ഹാജരാകാൻ പറഞ്ഞു.

ഇന്നത്തെ മെഡിക്കൽ ചെക്കപ്പ് കാത്തിരിപ്പിന്റേതാണ്. എപ്പോൾ വിളിക്കുമെന്നൊരറിവുമില്ല. ഇത് പട്ടാളക്കാരുടെ മെഡിക്കൽ ക്യാമ്പാണ്. പട്ടാളക്കാരും കുടുംബങ്ങളും ഡോക്റ്റർമാരെ കാണുന്ന തിരക്കിലാണ്. അതു കഴിഞ്ഞേ ഉള്ളൂ ഞങ്ങളുടെ ഊഴം. ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.

അതിലിടക്ക് അവിടെ ഒരു വാൻ വന്നു നിന്നു. യാത്രക്കാവശ്യം വരുന്ന വിവിധങ്ങളായ വസ്ത്രങ്ങളാണ് അതിൽ. സൗജന്യ വില. സോക്സിന് വെറും പത്തു രൂപ. ഇതാണ് ഞാൻ ഓരോന്നും 45 രൂപ വച്ച് വാങ്ങിയത്. ഇതറിഞ്ഞിരുന്നെങ്കിൽ അന്നത് വാങ്ങേണ്ടായിരുന്നു എന്നെനിയ്ക്ക് തോന്നി. ഇനി ഈ തോന്നലിനെന്തു ഫലം? പലരും പലതും വാങ്ങി; ഞനൊന്നും വാങ്ങിയില്ല.

അപ്പോഴേക്കും മെഡിക്കൽ ചെക്കപ്പ് തുടങ്ങിയിരുന്നു. അവരുടെ കയ്യിൽ ഇന്നലത്തെ മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് കാര്യമായിട്ടൊന്നുമില്ല. പ്രഷർ നോക്കുന്നതേയുള്ളു. അപ്പോൾ തന്നെ അവർ ഫയലിലെഴുതുന്നുണ്ട് അതാത് വ്യക്തി യാത്രക്ക് യോഗ്യനാണോ എന്ന്. ടെസ്റ്റ് കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തെല്ലാം പ്രസന്നത. അവരെല്ലാം മെഡിക്കൽ ടെസ്റ്റ് പാസായിക്കാണും.

എന്നെ ടെസ്റ്റിനു വിളിക്കുമ്പോൾ വിളിച്ചയാൾ എന്നോട് നന്നായി ചിരിച്ചു. ചിരപരിചിതനോടെന്ന പോലെ. എന്താണാവോ അതിനു പിന്നിൽ!! പക്ഷേ ആ ചിരിയിൽ എന്റെ മെഡിക്കൽ ടെസ്റ്റിന്റെ ഫലം ഞാൻ മുൻകൂട്ടി കണ്ടു. എന്റെ റിസൾട്ട് പോസിറ്റീവായിരിക്കുമെന്നെനിയ്ക്ക് തോന്നി.

ഒരു ലേഡീ ഡോക്റ്ററാണെന്റെ ബി.പി. നോക്കിയത്. അതല്പം കൂടുതലായിരുന്നു. പക്ഷേ അതവർ അത്ര ഗൗനിച്ചില്ലെന്ന് എനിക്ക് തോന്നി. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ നല്ലതേ എഴുതൂ എന്നെനിക്ക് മനസ്സിലായി. ഞാൻ പുറത്തിറങ്ങി.

ഒന്നാം നിലയിലെ കാന്റീനിൽ ഊൺ റെഡിയായിരുന്നു. പലരും കഴിക്കുകയും ചെയ്തിരുന്നു. ഞാനും കഴിച്ചു വയർ നിറയെ ചപ്പാത്തിയും ദാലും സബ്ജിയും മറ്റും മറ്റും... അത് അമർനാഥ് യാത്രാ സമിതിയുടെ വകയായിരുന്നു. അവർ ഞങ്ങൾക്കെല്ലാം ഒരു ബെൽട്ട് പൗച്ച് സൗജന്യമായി തരികയും ചെയ്തു.

ഊണിനു ശേഷം എല്ലാവരും കോൺഫ്രൻസ് ഹാളിൽ വീണ്ടും ഒത്തു കൂടി. ഞങ്ങളുടെ ഗ്രൂപ്പിന് ഒരു ലീഡറെ സർക്കാർ നിയോഗിച്ചിരുന്നു. ആ ലീഡറും അവിടെ ഉണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ മെഡിക്കൽ ടെസ്റ്റിന്റെ അന്തിമ ഫലം പുറത്തു വന്നു. ഒരാൾ മാത്രം അയോഗ്യനാക്കപ്പെട്ടു. ഭർത്താവ് അയോഗ്യനാണെന്നറിഞ്ഞ അയാളുടെ ഭാര്യ യാത്ര വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

യാത്ര പോകുന്നതാരൊക്കെയെന്ന് അറിഞ്ഞു കഴിഞ്ഞു. ഇനി വേണ്ടത് പോകാനുള്ള അന്തിമമായ തയ്യാറെടുപ്പാണ്. യാത്രികരിൽ നിന്ന് 3 കമ്മിറ്റികൾ ഉണ്ടായി. ഫുഡ് കമ്മിറ്റി, ലഗേജ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി.

ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്റേതാണ്. ഭക്തജന സന്നദ്ധസംഘടനകൾ ഞങ്ങളെ മാലയിട്ടും തിലകം ചാർത്തിയും അനുമോദിച്ചു. ഹാളിൽ ഹരഹരമഹാദേവാ വിളികൾ ഉയർന്നു. പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളും മറ്റും മറ്റും...

പൊട്ടിച്ചിരിയും മതി മറന്ന ആഘോഷങ്ങളും വേണ്ടെന്നു വച്ചിട്ട് വർഷങ്ങളായിരിക്കുന്നു. ഞാനതിൽ നിന്നെല്ലം ഒഴിഞ്ഞു നിന്നു. വീട്ടിലേക്ക് വിളിച്ച് കൈലാസത്തിൽ പോകാൻ അനുമതി കിട്ടിയതായി ഭാര്യയോട് പറഞ്ഞു.

അതിലിടയ്ക്ക് ഓരോരുത്തരും അപ്പോൾ തന്നെ 2000രൂപ ഫിനാൻസ് കമ്മിറ്റിക്ക് കൊടുക്കാൻ നിർദ്ദേശമുണ്ടായി. ആകെ പണം ഒരു ലക്ഷത്തിനു പുറത്ത്. ഇതെങ്ങനെയൊക്കെ ചെലവായെന്ന് യാത്ര കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും എനിക്കറിയില്ല; ഇനിയൊട്ടറിയാനും പോകുന്നില്ല. ഇന്ത്യയിൽ ജനാധിപത്യമാണത്രെ.

യാത്രയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ പറഞ്ഞു മാത്രമല്ല സംഘാടകർ ഞങ്ങളെ പേടിപ്പിച്ചത്. കൈലാസത്തിലേക്കുള്ള വഴികൾ ആപത്തു നിറഞ്ഞതാണെന്നും ആളുകൾ വഴിയിൽ നിന്നും പുഴയിലേക്ക് തെന്നി വീണ് ശവം പോലും കിട്ടാത്ത അവസ്ഥ വരുമെന്നും അതുകൊണ്ട് എല്ലാവരും സഹായത്തിന് പോർട്ടർമാരെ നിർബന്ധമായും വിളിക്കണമെന്നും യാത്ര ചെയ്യാൻ കുതിരയെ ഏർപ്പാടാക്കണമെന്നും പോർട്ടറേയും കുതിരയേയും നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടാതെ പോകുമെന്നും മറ്റും അവർ ഞങ്ങളെ ഉപദേശിച്ചപ്പോൾ എന്നെപ്പോലെ ഉള്ളവർ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു പോർട്ടർക്ക് 8500 രൂപയും കുതിരക്ക് 9500 രൂപയോളവും ആയിരുന്നൂ ചാർജ്ജ്. എന്തായാലും കാത്തിരുന്ന് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.

വൈകുന്നേരത്തോടെ ബസ് യാത്രികരേയും കൊണ്ട് ഗുജറാത്ത് സദനിലേക്ക് മടങ്ങി. മാർഗമദ്ധ്യേ ഞാൻ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.

യാത്രയിൽ യാതൊരു കാരണവശാലും ഒഴിഞ്ഞു പോകരുതെന്ന് മുന്നറിയിപ്പു കിട്ടിയ 3 സാധനങ്ങ ളാണ്. സൺ സ്ക്രീൻ ലോഷനും ലിപ് ബാമും ആന്റിഫംഗൽ പൗഡറും. യാത്രയിൽ ചുട്ടു പൊള്ളുന്ന സൂര്യനെ നേരിടേണ്ടി വരുമെന്നും സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങൾ പൊള്ളിപ്പോകുമെന്നും അതൊഴിവാക്കാൻ സൺ സ്ക്രീൻ ലോഷൻ വാങ്ങി പുരട്ടണമെന്നും രണ്ടു ദിവസവും ഞങ്ങൾക്ക് നിർദ്ദേശം കിട്ടുകയുണ്ടായി. സൺ സ്ക്രീൻ ലോഷന്റെ നിലവാരം പറയുന്നത് SPF ഉപയോഗിച്ചാണ്. SPF എന്നാൽ Sun Protection Factor, (വെയിലിനെ തടുക്കാനുള്ള കഴിവ്) എന്നർത്ഥം. SPF 50 ഉള്ള ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങണമെന്നാണ് നിർദ്ദേശം വന്നത്. വൈകുന്നേരം മെഡിക്കൽ സ്റ്റോറുകളിൽ ഞാനിത് അന്വേഷിച്ചു നടന്നു. മിക്കയിടത്തും നോയ്ഡയിലുണ്ടാക്കുന്ന LOTUS-ന്റെ 175 രൂപയുടെ ലോഷനേ ഉള്ളു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. എനിക്കതിനോട് വലിയ ഇമ്പം തോന്നിയില്ല. ഞാൻ തപ്പി നടന്ന് ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങി. 500 രൂപ കൊടുത്ത്. പിന്നീട്, യാത്ര തുടങ്ങി പലരേയും പരിചയപ്പെട്ടപ്പോൾ ഞാൻ കണ്ടു, പലരുടേയും പക്കൽ LOTUS-ന്റെ ലോഷൻ ആയിരുന്നു ഉള്ളത് എന്ന്. ലിപ് ബാമും ആന്റിഫംഗൽ പൗഡറും ഞാൻ വാങ്ങിയെങ്കിലും ഞാനതൊന്നും കാര്യമായി യാത്രയിലുടനീളം ഉപയോഗിച്ചില്ല.

അടുത്ത ദിവസം രാവിലെ കൈലാസത്തിലേക്ക് ഒരുക്കി വച്ച വലിയ ബാഗും എടുത്ത് വീടു ഭദ്രമായി പൂട്ടി ഒരു മാസത്തെ യാത്രയ്ക്ക് തയ്യാറായി മെട്രോ വഴി ഞാൻ ഗുജറത്ത് സദനിലെത്തി. അവിടെ പേര് റജിസ്റ്റർ ചെയ്ത് ഡോർമിറ്ററിയിലെ ഒരു കിടക്ക സ്വന്തമാക്കി. ബാഗ് അടുത്തുള്ള പെട്ടിയിൽ വച്ചു. നാളെ അതിരാവിലെ കൈലാസത്തിലേക്ക് പുറപ്പെടാനുള്ളതാണ്. അതുകൊണ്ട് ഇന്ന് രാത്രി ഇവിടെയാണ്.

ഇന്നത്തെ ജോലി മുഴുവൻ വിദേശമന്ത്രാലയത്തിലാണ്. ബോണ്ട് കൊടുക്കണം, മറ്റു പേപ്പറുകൾ ഏൽപ്പിക്കണം, പാസ്പോർട്ട് തിരിച്ചു വാങ്ങണം, 22000 രൂപയുടെ ഡി.ഡി. ഏൽപ്പിക്കണം, അതിന്റെ റസീറ്റ് കിട്ടണം, ഗ്രൂപ്പ് വിസയുടെ കോപ്പി സ്വന്തമാക്കണം, പിന്നെ യാത്രയുടെ വിവരണങ്ങളും വിശദാംശങ്ങളും അവിടെയും കാണും....

9 മണിയോടെ പുറപ്പെട്ട ബസ്സ് നഗരം ചുറ്റി 10മണിയോടെ വിദേശമന്ത്രാലയ ത്തിലെത്തി. മെറ്റൽ ഡിറ്റക്റ്ററും മറ്റുമുള്ള സെക്യൂരിറ്റി ചെക്ക്. ഞങ്ങൾ നിയുക്ത ഹാളിലേക്ക് ആനയിക്കപ്പെട്ടു. അല്ലെങ്കിൽ സാധാരണക്കാരന് അതിനകത്ത് കയറിപ്പറ്റാനൊന്നും ഒക്കില്ല. ഹാളിൽ ഞങ്ങളല്ലതെ ആരുമില്ല. അവിടെ വലിയ അശോകസ്തംഭവും മറ്റുമുണ്ട്. അതിനെ ചുറ്റിപ്പറ്റി ഫോട്ടോ എടുക്കാൻ ചിലർ മിടുക്കു കാട്ടി.

പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വരികയും യാത്രക്ക് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു. ഊണു കഴിക്കാൻ പാകത്തിൽ ഉച്ചയോടെ ഞങ്ങൾ ഗുജറാത്ത് സദനിലെത്തി.

പിന്നീടുള്ള സമയത്ത് ഞാൻ, ചെയ്തു തീർക്കേണ്ട ചില്ലറ പണികൾ ചെയ്യുകയും എന്റെ ലഗേജ് നിർദ്ദേശിക്കപ്പെട്ട നിലയിൽ റെഡിയാക്കി വയ്ക്കുകയും ചെയ്തു.

സന്ധ്യക്ക് ഗുജറാത്ത് സദന്റെ അങ്കണത്തിൽ പൂജയും ഭജനയും യാത്രയയപ്പ് സമ്മേളനവും തുടർന്ന് അതിഗംഭീരമായ അത്താഴവുമുണ്ടായിരുന്നു. ഡൽഹിയിലെ ഒരു മന്ത്രി സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വച്ച് ഡൽഹി ഗവണ്മെന്റിന്റെ ഭക്തസേവാസമിതിയുടെ വക യാത്രാകിറ്റുകൾ വിതരണം ചെയ്തു. ടോർച്ച്, പൂജാ സാധനങ്ങൾ, റെയിൻകോട്ട്, ബാഗ് തുടങ്ങി കുറച്ച് സാധനങ്ങൾ അതിലുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്ക് വലിയ പ്രയോജനം ചെയ്തില്ല. വലിയ പോളിത്തീൻ ബാഗ് തരുമെന്ന് പറഞ്ഞിരുന്നെങ്കിലും കിട്ടിയത് മഴ പെയ്താൽ ഉള്ളിൽ നനയുന്ന തരത്തിലുള്ള വളച്ചാക്കുകളായിരുന്നു. പൂജയുടെ അവസാനം പൂജാരിയുടെ വകയായി ആരതിയും കളഭം ചാർത്തലും യാത്രികരുടെ കയ്യിൽ ചരടു കെട്ടലും ഉണ്ടായിരുന്നു.

മാസങ്ങളായി ഉദ്വേഗത്തോടെ കാത്തിരുന്ന ദിവസം നാളെയാണ് ... ഞാനോർത്തു. അങ്ങനെ നാളെ കൈലാസത്തിലേക്ക് പുറപ്പെടുകയാണ്.

11 മണിയോടെ ഞാൻ കിടക്കാൻ നോക്കുമ്പോൾ ആളുകൾ അവരുടെ യാത്രക്കുള്ള കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. യാത്രക്കുള്ള ആളുകളുടെ ഈ തയ്യാറെടുപ്പ് രാവേറെ ചെല്ലുവോളം ഡോർമിറ്ററിയിൽ നടന്നു കൊണ്ടിരുന്നു.  


........................................................................................................ തുടരും