2015, ജൂൺ 26, വെള്ളിയാഴ്‌ച

ബാല്യം

എല്ലാരും എഴുതുന്നത് ബാല്യത്തെക്കുറിച്ചാണ്. എങ്കിൽ ഇരിക്കട്ടെ എന്റെ വകയായും നാലു വരികൾ.

എങ്ങിപ്പോൾ നീ, എന്റെ ബാല്യത്തിൻ നൽസഖീ
ഒന്നിങ്ങു പോരു നീ മാത്ര നേരം.
ഞാനിതാ മത്സഖീ പോയൊരാ ബാല്യത്തിൻ
ഓർമ്മയിൽ നിന്നെയും കാത്തു നിൽപ്പൂ.

പണ്ടു നാം കൈ കൂപ്പി നിന്നൊരാ ക്ഷേത്രത്തിൻ
മുറ്റത്തൊരു വട്ടം കൂടി നിൽക്കാം.
സ്കൂൾ പറമ്പിലെ മാവിന്റെ ചോട്ടിൽ
നമുക്കൊത്തൊരല്പം കളിച്ചിരിക്കാം.

അണ്ണാറക്കണ്ണൻ കടിക്കുന്നതിൻ മുമ്പു
മാമ്പഴം കേറിപ്പറിച്ചു നൽകാം.
നീ കാത്തു നിൽക്കുകിൽ ആരാരും കാണാത്ത
ഞാവൽപ്പഴങ്ങൾ പറിച്ചു നൽകാം.

പാളയാം വണ്ടിയിൽ നീയിരുന്നീടുകിൽ
മുറ്റത്തു നീളേ വലിച്ചിടാം ഞാൻ.
സൈക്കിൾ ടയറൊന്നുരുട്ടി ഞാൻ നിന്നുടെ
ചുറ്റും വലം വച്ചു കൊണ്ടിരിക്കാം.

തുമ്പിയെക്കൊണ്ടു നീ കല്ലെടുപ്പിക്കുമ്പോൾ
ഞാൻ ചെറു കല്ലുകൾ തേടി വയ്ക്കാം.
പാവാടയിൽ മുള്ളു പറ്റിപ്പിടിക്കുമ്പോൾ
ഞാൻ വന്നു വേഗം പറിച്ചു നീക്കാം.

കാട്ടിലും മേട്ടിലും പോയിട്ടു നമ്മൾക്കു
പൂവട്ടിയിൽ പൂക്കൾ ശേഖരിക്കാം.
ഓണമല്ലെങ്കിലും മുറ്റത്തു പൂക്കള-
മുണ്ടാക്കി നമ്മൾക്കു നോക്കി നിൽക്കാം.

മഴ പെയ്തു കുണ്ടനിടവഴി മഴവെള്ളം
ഒഴുകുമ്പോൾ തട കെട്ടാൻ കൂട്ടു പോരാം.
വഴത്തട കൊണ്ടു ചങ്ങാടമുണ്ടാക്കി
പാടത്തു വെള്ളത്തിൽ കൊണ്ടുപോകാം .

പാടത്തിനപ്പുറം കൂ കൂ കൂ കൂകിക്കൊ-
ണ്ടോടുന്ന തീവണ്ടി നോക്കി നിൽക്കാം.
എങ്ങാണു നീയിപ്പോൾ, ബാല്യത്തിൻ മത്സഖീ
കേൾക്കുന്നോ നീയെന്റെ വാഗ്ദാനങ്ങൾ?

എങ്കിലും പെണ്ണേ, എൻ ബാല്യത്തിൻ നൽസഖീ
ഓർമ്മയിൽ നിന്മുഖം വ്യക്തമല്ല
എന്നെ നീ ഓർക്കുന്നുവെങ്കിലൊരു വട്ടം
പോരുമോ ബാല്യം തിരിച്ചു നൽകാൻ.

2015, ജൂൺ 21, ഞായറാഴ്‌ച

കമന്റ് ബോക്സ് തുറന്നു

പണ്ട് ഒരു ഭൂതം തന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒരു കുടത്തിനകത്ത് അകപ്പെടുകയും കടലിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളം കഴിയാൻ ഇടയാകുകയും ചെയ്തു. എങ്ങനെയും ആ കുടത്തിൽ നിന്ന് രക്ഷപ്പെടാൻ ആ ഭൂതം ആഗ്രഹിച്ചു. പക്ഷേ നടന്നില്ല.  ആദ്യത്തെ നൂറുകൊല്ലം കഴിഞ്ഞപ്പോൾ ഭൂതമൊരു ശപഥമെടുത്തു.തന്നെ രക്ഷിക്കുന്നതാരായാലും അവനെ  ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നായിരുന്നു ആ ശപഥം. എന്നാല്‍ അവനെ രക്ഷിക്കാന്‍ ആരും വന്നില്ല. ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഴുവന്‍ നിധികളും നല്‍കുമെന്ന്‍ അവന്‍ തീരുമാനിച്ചു. പക്ഷേ ആരും അവന്റെ രക്ഷക്കെത്തിയില്ല. പിന്നെയും നൂറു കൊല്ലം കഴിഞ്ഞപ്പോള്‍, തന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ അവന്‍ ഉറപ്പിച്ചു. പക്ഷേ ഫലം നാസ്തി. നാനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി. പക്ഷേ ആരും വന്നില്ല.അപ്പോഴേക്കും അവനു ജീവിതം മടുത്തിരുന്നു. ഇനി തന്നെ ആരു രക്ഷിച്ചാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ അവന്‍ ഉഗ്രശപഥം ചെയ്തു. പറഞ്ഞിട്ടെന്തു കാര്യം? അതും നടന്നില്ല.

അങ്ങനെയിരിക്കേയാണ് ക്രിസ്തുവർഷം 2004 ഡിസംബർ 26-ന്, ലോകത്ത് ആദ്യമായി ഒരു വലിയ സുനാമി ഉണ്ടാകുന്നത്. കടലിനടിയിൽ പല കോലാഹലങ്ങളും നടന്നു. പാറക്കെട്ടുകൾ കൂട്ടിമുട്ടി. വലിയ പാറക്കഷണങ്ങൾ കടലിന്റെ പല ഭാഗത്തായി ചിതറി വീണു.  അതിൽ ഒരു കഷ്ണം വീണത് ഈ ഭൂതം കിടക്കുന്ന കുടത്തിന്മേലായിരുന്നു. കുടം പൊട്ടി. ഭൂതം പുറത്തിറങ്ങി. കരയിലെത്തിയ അവന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. ടി. വി. മൊബൈൽ ഫോൺ, ഇന്റെർനെറ്റ്, ബ്ലോഗ്, ഫെയ്സ്ബുക്ക്, മെട്രോ ട്രെയ്ൻ... ഒന്നും അവനു മനസ്സിലായില്ല. കാലത്തിന്റെ ഒരു മാറ്റം... എന്തു ചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി.

കാലത്തിനൊത്തു കോലം കെട്ടുക തന്നെ. അവൻ ഒരു ആളിന്റെ രൂപമെടുത്തു. "ആൾരൂപൻ"

കൊള്ളാം! രൂപത്തിനൊത്ത പേരു തന്നെ.

ഇനിയെന്ത്? അവൻ ചിന്തിച്ചു. നൂറ്റാണ്ടുകൾ കടലിൽ കിടന്നതല്ലേ? ആ അനുഭവങ്ങൾ എഴുതുക തന്നെ.

എവിടെ എഴുതും? എങ്ങനെ എഴുതും?

അതിനല്ലേ ബ്ലോഗ്! അവന്റെ മനസ്സാക്ഷി അവനെ ഓർമ്മപ്പെടുത്തി. എന്തും എഴുതിക്കോ. പത്രം വേണ്ട, പബ്ലിഷർ വേണ്ട, എഡിറ്റർ വേണ്ട...എന്നാലോ ആവശ്യത്തിനു വായനക്കാരെ കിട്ടുകയും ചെയ്യും....

അവനു സന്തോഷമായി.. അവൻ എഴുത്തു തുടങ്ങി....... തന്റെ വി'കൃതി'കൾ അവൻ ഓരോന്നായി ബ്ലോഗിൽ പ്രകാശിപ്പിച്ചു തുടങ്ങി.

തന്റെ കൃതികൾ ജനങ്ങൾ വായിക്കുന്നതും അഭിപ്രായം പറയുന്നതും അവൻ സ്വപ്നം കണ്ടു.  അവരുടെ അഭിപ്രായങ്ങൾക്കായി അവൻ കണ്ണു തുറന്നിരുന്നു.....

തന്റെ ബ്ലോഗ് പോപ്പുലറാകുന്നതും ഹിറ്റാകുന്നതുമൊക്കെ അവൻ മനസാ കണക്കു കൂട്ടി. അവസരങ്ങൾ, ആദരങ്ങൾ... എല്ലാം അവൻ മനസ്സിൽ കൊണ്ടു നടന്നു....

ഫലം നാസ്തി... ആരും അവന്റെ ബ്ലോഗ് വായിച്ചില്ല. പകരം വല്ല പോങ്ങന്റേയും നിരക്ഷരന്റേയും ഒക്കെ ബ്ലോഗുകൾ ജനങ്ങൾ വായിച്ചു കൊണ്ടിരുന്നു.

ഇനിയെന്ത്? ഭൂതം ചിന്തിച്ചു. ഒരു പഞ്ചവൽസരം കഴിഞ്ഞമ്പോൾ തന്റെ ബ്ലോഗ് ജനകീയമാക്കാൻ അവൻ തീരുമാനിച്ചു. അവൻ തന്റെ ബ്ലോഗിനെ തനിമലയാളത്തിൽ ലിസ്റ്റ് ചെയ്തു.

ഊം.. ഹും.... ഫലം നാസ്തി... അവന്റെ ബ്ലോഗ് വായിക്കാൻ ആരും വന്നില്ല.

ഇനിയെന്ത്? മറ്റൊരു പഞ്ചവൽസരം കൂടി അവൻ കാത്തു നിന്നു; എന്നിട്ട് ചെറിയ കുട്ടികൾ വീട്ടിന്റെ മുറ്റം നിറയെ അവിടെയും ഇവിടെയും അപ്പി ഇട്ടു വയ്ക്കുന്നത് പോലെ അവൻ പല ബ്ലോഗ്കളിലും കയറി കമന്റെഴുതി. ബ്ലോഗിലെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു അവന്റെ ലക്ഷ്യം...

എന്നിട്ടും കാര്യം നടന്നില്ല. അവനു ക്ഷമ കെട്ടു... മറ്റൊരു പഞ്ചവൽസരം കഴിയുമ്പോൾ അവൻ അവന്റെ സ്വഭാവം ആവർത്തിച്ചു. ഇനി തന്റെ ബ്ലോഗ് ആരും വായിക്കേണ്ടെന്നു അവൻ തീർച്ചയാക്കി. ഇനി വായിച്ചാലും ആരും അഭിപ്രായം പറയേണ്ടെന്നു അവൻ കരുതി.. അവൻ അവന്റെ ബ്ലോഗിലെ കമ്ന്റ് ബോക്സ് നീക്കം ചെയ്തു...

ഇപ്പോൾ ന്യൂജനറേഷന്റെ കാലമല്ലേ? ബ്ലോഗിന്റെ പുഷ്കലകാലത്ത് അവിടെ എത്തിപ്പെടാൻ പറ്റിയില്ലല്ലോ എന്നും കരഞ്ഞുകൊഞ്ഞ് ചില പിള്ളേർ അപ്പോഴേക്കും ബൂലോഗത്തെത്തിയിരുന്നു. അവർക്ക് ഈ ഭൂതത്തിന്റെ ബ്ലോഗിൽ കമന്റെഴുതണമത്രെ. കഷ്ടം.....



പാവം... അവൻ വെറുമൊരു ഭൂതമല്ലേ? (വർത്തമാനമോ ഭാവിയോ ആണെങ്കിൽ എന്തെങ്കിലും ചിന്തിക്കാനെങ്കിലും കാണും. ഇതാണെങ്കിൽ ചെയ്യാനൊന്നുമില്ല.) ഭൂതത്തിന്റെ മനസ്സലിഞ്ഞു. അവൻ തന്റെ കമന്റ് ബോക്സ് തുറക്കാൻ തീർച്ചയാക്കി.

ഫാദേഴ്സ് ഡേ, ഇന്റർനാഷനൽ യോഗാ ഡേ എന്നീ മുഹൂർത്തങ്ങൾ ഒത്തു വരുന്ന ജൂൺ 21ന് അവന്റെ ബ്ലോഗിലെ കമന്റ് ബോക്സ് ബോളിവുഡ് താരം ഷാ രൂഖ് ഖാൻ   ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്തു......

ഇനി ഇപ്പോൾ തീരുമാനിക്കേണ്ടത് ന്യൂ ജനറേഷൻ ബ്ലോഗർമാരാണ്; ഈ ഭൂതത്തിന്റെ കമന്റ് ബോക്സിൽ വല്ലതും എഴുതണോ എന്ന്!


ഒരു സ്പീഡ്പോസ്റ്റിന്റെ സ്പീഡ്

പ്രീമിയം തത്ക്കാൽ, തത്ക്കാൽ എന്നൊക്കെ പറഞ്ഞ് പുതിയ ടിക്കറ്റുകളും പുതിയ സേവനങ്ങളുമായി യാത്രക്കാരെ  റയിൽവേ പിഴിയുന്നുണ്ടെങ്കിലും ഡൽഹിയിൽ നിന്നു സാധാരണക്കാരന് കേരളത്തിലെത്താനുള്ള താങ്ങാവുന്ന മാർഗ്ഗം തീവണ്ടി തന്നെയാണ്. 3000 കിലോമീറ്റർ ദൂരം താണ്ടാനായി രണ്ടു ദിവസം വണ്ടിയിലിരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അത് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ.

പറയുന്നത് തീവണ്ടിയാത്രയെ പറ്റിയാണെങ്കിലും പറഞ്ഞു വരുന്നത് നമ്മുടെ തപാൽ വകുപ്പിനെ കുറിച്ചാണ്. തീവണ്ടി ഡൽഹിയിൽ നിന്ന് കേരളത്തിലെത്താൻ 2 ദിവസമെടുക്കുമെങ്കിൽ തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്താൻ ചുരുങ്ങിയത് ഒരു 3 ദിവസമെങ്കിലും എടുക്കും; എടുക്കണം. കാരണം ഈ ആർട്ടിക്കിൾ, അയക്കുന്ന പോസ്റ്റ് ഓഫീസിൽ നിന്ന് ഡൽഹി റയിൽവേ സ്റ്റേഷനിലും, കേരളത്തിൽ റയിൽവേ സ്റ്റേഷനിൽ നിന്ന് പോസ്റ്റ് ഓഫീസിലും എത്താൻ വേറേയും സമയം വേണമല്ലോ? അപ്പോൾ തീവണ്ടി വഴിയാണ് ഈ സ്പീഡ് പോസ്റ്റ് വരുന്നതെങ്കിൽ അത് മേൽവിലാസക്കാരനു കിട്ടാൻ ഒരു 4 ദിവസം വേണമെന്നു സാമാന്യമായി പറയാം.

പക്ഷേ ഈ സ്പീഡ്പോസ്റ്റ് അയക്കുന്നത് സാധാരണക്കാരനാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന തപാൽ വകുപ്പ് ആ വകുപ്പിൽ വരുന്നില്ല. അതല്ലെങ്കിൽ സ്പീഡ് ഇല്ലാത്ത തീവണ്ടിയിൽ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ അയക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഉപഭോകതാവിനോട് പ്രതിജ്ഞാബദ്ധതയുള്ളവർ വളരെ വേഗം തന്നെ അത് മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കുമല്ലോ. ഉപഭോക്താവ് ദൈവമാണെന്നും രാജാവാണെന്നും മറ്റും വിശ്വസിക്കുന്ന നാട്ടിൽ അങ്ങനെ ചെയ്തില്ലെങ്കിൽ മോശമല്ലേ? അങ്ങനെയാണ് സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ വിമാനത്തിൽ അയക്കുന്ന ഏർപ്പാട് തപാൽ വകുപ്പ് തുടങ്ങിയതും തുടരുന്നതും.

ഡൽഹിയിൽ നിന്ന് തീവണ്ടിമാർഗ്ഗം അയക്കുന്ന സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ 4 ദിവസം കൊണ്ട് മേൽവിലാസക്കാരന് കിട്ടാമെങ്കിൽ 2 ദിവസം കൊണ്ട് എത്തിക്കാൻ ഈ വിമാനം വഴിയുള്ള ചരക്കുനീക്കം സഹായിക്കും. അതായത് ഞാൻ ഡൽഹിയിൽ നിന്ന് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ഇന്നയച്ചാൽ അത് നാളെ കേരളത്തിലെ എന്റെ വീട്ടിലെത്തും. ആഹാ, ഇതിനെയൊക്കെയല്ലേ സേവനം എന്നു പറയുന്നത്. ഇനി നോക്കിക്കോളൂ, വിമാനം വഴി ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്തിയതിന്റെ ചരിത്രം.

ഡൽഹിയോട് ചേർന്നു കിടക്കുന്ന നോയ്ഡയിൽ നിന്ന്, ഞാൻ ജൂൺ12ന് ഒരു മണിക്ക്, കേരളത്തിലേക്ക് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ബുക്ക് ചെയ്യുന്നു.  4 മണിയോടെ, അവർ അത് ചാക്കിലാക്കി നോയ്ഡയിലെ സ്പീഡ്പോസ്റ്റ് കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് (NSH- National Sorting Hub) അയക്കുന്നു. അന്നു തന്നെ ഏഴരമണിക്ക് ആ ചാക്ക് നോയ്ഡ NSH-ൽ എത്തുന്നു. അന്നു തന്നെ രാത്രി ഒമ്പതര മണിയോടു കൂടി അവർ ആ ചാക്ക് തുറന്ന് ആർട്ടിക്കിൾ തരം തിരിച്ച്, എന്റെ ആർട്ടിക്കിൾ എടുത്ത് കണ്ണൂരിലേക്ക് പോകാനുള്ള മറ്റൊരു ചാക്കിൽ നിക്ഷേപിക്കുന്നു. എന്നിട്ട് രാത്രി പത്തര മണിയോടെ അവർ കണ്ണൂരിലേക്കുള്ള ചാക്ക്, മറ്റു ചാക്കുകളോടൊപ്പം ഡൽഹിയിലെ പാലം വിമാനത്താവളത്തിലേക്കയക്കുന്നു. നോക്കൂ, അവരുടെ ജോലിയിലെ ഒരു ശുഷ്ക്കാന്തി!

എനിക്കീ വിവരങ്ങൾ എവിടുന്നു കിട്ടീ എന്നല്ലേ? ഞാൻ അവരുടെ വെബ്സൈറ്റിൽ സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ പിന്തുടർന്ന് ശേഖരിച്ച വിവരങ്ങളാണിത്. (Speed Post Tracking - എല്ലാവരും ചെയ്യുന്നത് മാത്രം!) അപ്പോൾ ബാക്കി തുടരാം.

അന്നു രാത്രി തന്നെ (ജൂൺ 13ന് പുലർച്ചക്ക്) ആ ചാക്ക് പാലം വിമാനത്താവളത്തിലെ TMO (Transit Mail Office)-യിൽ എത്തുന്നു. 13ന് രാവിലെ 5 മണിയോടെ അവർ അത് കൊച്ചിയിലെ NSH-ലേക്കയക്കുന്നു. അയക്കുന്നത് വിമാനത്തിലായിരിക്കും. അല്ലാതെ വിമാനത്താവളത്തിൽ തീവണ്ടി കാണില്ലല്ലോ. പക്ഷേ ഏത് വിമാനത്തിലാണ് അയച്ചത്? എത്രമണിക്കാണ് അയച്ചത് എന്നീ വിവരങ്ങൾ അവർ രേഖപ്പെടുത്തുന്നില്ല. പോകട്ടെ, അത് നമ്മളെന്തിനറിയണം?

ഇനിയാണ് രസം. Speed Post Tracking പ്രകാരം, അതിരാവിലെ കൊച്ചിയിലെ നാഷനൽ സോർട്ടിങ്ങ് ഓഫീസി (NSH) ലേക്കയച്ച ചാക്ക് അന്നു രാത്രി എട്ടര മണിയോടെ ന്യൂഡൽഹി റയിൽവേസ്റ്റേഷനിലെ ട്രാൻസിറ്റ് മെയിൽ ഓഫീസിൽ (New Delhi RS TMO) എത്തുന്നു. അത്ഭുതം....

അപ്പോൾ തന്നെ, ശുഷ്ക്കാന്തിയുള്ള ജീവനക്കാർ വെറും 15 മിനിറ്റിന്റെ മാത്രം അകലത്തിൽ (എട്ടേമുക്കാലിന്) എന്റെ കത്തടങ്ങിയ ചാക്ക് മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ NSH -ലേക്ക് അയക്കുന്നു. തീവണ്ടിയിലായിരിക്കണം അയച്ചത്. അല്ലാതെ ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്ന് ഭോപ്പാലിലേക്ക് പ്ലെയിൻ സർവ്വീസില്ലല്ലോ! പക്ഷേ ഏത് വണ്ടിയിലാണ് പോയത്, എപ്പോഴാണ് പോയത് എന്നൊന്നും അവർ രേഖപ്പെടുത്തിയിട്ടില്ല.

ഞാനയച്ച സ്പീഡ്പോസ്റ്റിന്റെ നീക്കങ്ങളെല്ലാം ഞാൻ ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കും. അതെന്റെ ഒരു ദുസ്വഭാവമാണ്. അങ്ങനെയാണി വിവരങ്ങൾ അപ്പപ്പോൾ അറിയുന്നത്. സ്പീഡ് പോസ്റ്റ് മാത്രമല്ല, എന്തയച്ചാലും അതിന്റെ പുറകെ അതിനെ ട്രാക്ക് ചെയ്യുക എന്നത് ഈ ഇന്റർനെറ്റ് ലോകത്തിൽ എന്റെ ഒരു ശീലമായിരിക്കയാണ്. ഈയിടെ എന്റെ മകൻ ഇന്തോനേഷ്യയിലെ ബാലിയിൽ പോയി തിരിച്ചു വരുന്നത് വരെ ഞാനവന്റെ പ്ലെയിനിന്റെ യാത്ര ട്രാക് ചെയ്തു. www.flightradar24.com എന്ന വെബ്സൈറ്റിൽ കയറി  www.flightradar24.com/data/flights/tr2638/ എന്നും മറ്റുമുള്ള ലിങ്ക് വഴി പ്ലെയിനിന്റെ യാത്ര നോക്കിയിരിക്കുന്നത് രസകരമാണ് (വേറെ പണിയൊന്നുമില്ലാത്തവർക്ക്).

അവർ സ്പീഡ് പോസ്റ്റ് അയച്ചത് ഭോപ്പാലിലേക്ക് ആണെങ്കിൽ അത് പോയത് 9 മണിക്കുള്ള ഷാൻ-ഇ-ഭോപ്പാൽ എന്നു പേരുള്ള ഭോപ്പാൽ എക്സ്പ്രസ്സിൽ ആയിരിക്കണം. ഞാൻ എത്ര തവണ അതിൽ യാത്ര ചെയ്തിരിക്കുന്നൂ? ഇപ്പോൾ ഇതാ, ഇന്നലേയും അതിലാണ് ഞാൻ യാത്ര ചെയ്തത്. ഭോപ്പാൽ എക്സ്പ്രസ്സ് അടുത്ത ദിവസം രാവിലെ ആറരക്ക് ഭോപ്പാലിലെത്തും. അപ്പോൾ എന്റെ സ്പീഡ്പോസ്റ്റും അവിടെ അപ്പോൾ എത്തണമായിരുന്നു. പക്ഷേ ജൂൺ 14ന് -Speed Post Tracking-ൽ പുതുതായി യാതൊരു വിവരവും ഇല്ലായിരുന്നു. ശുഷ്ക്കാന്തി ഉള്ളവരല്ലേ, ഒരു തെറ്റൊക്കെ പറ്റുമായിരിക്കും; ഒരു തവണ ഞാൻ ക്ഷമിച്ചു.

ജൂൺ 15ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ അല്പം പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? എങ്കിലും ഞാൻ വീണ്ടും ക്ഷമിച്ചു.

ജൂൺ 16ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം നിലച്ച മട്ടാണ്. എന്റെ ആർട്ടിക്കിളിന്റെ നീക്കംസംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ വീണ്ടും പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? ഞാൻ വേഗം അവരുടെ വെബ്സൈറ്റിൽ കയറി അവർക്കൊരു പരാതി അയച്ചു. കേരളത്തിലേക്കു പോകേണ്ട ആർട്ടിക്കിൾ ഭോപ്പാലിലേക്കെന്തിനാണ് അയക്കുന്നത് എന്നും ഞാൻ ചോദിച്ചു.

ജൂൺ 17ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിൾ നിശ്ചലമാണ്. അതിനെക്കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ല. ഞാൻ വീണ്ടും അവരുടെ വെബ്സൈറ്റിൽ കയറി പരാതിയെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തി. ഇത്തവണ കാര്യം ഒത്തു. വൈകുന്നേരമായപ്പോൾ വെബ് സൈറ്റിൽ സ്പീഡ്പോസ്റ്റിന്റെ നീക്കം അപ്ഡേറ്റ് ചെയ്യപ്പെട്ടു. 17ന് ഉച്ചക്ക് അത് കണ്ണൂരിലെ NSH-ൽ എത്തിയതായാണ് വിവരം. കേരളത്തിലെ ഒരു വിമാനത്താവളത്തിലോ റയിൽവേ സ്റ്റേഷനിലോ എത്താതെ പെട്ടെന്നതങ്ങോട്ട് അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്തായാലും  എനിയ്ക്ക് സമാധാനമായി. അന്നു വൈകുന്നേരം തന്നെ അതവർ തോട്ടട സബ് പോസ്റ്റോഫീസിലേക്കുള്ള ചാക്കിൽ കയറ്റി കണ്ണൂർ RMS-ലേക്കയച്ചു.  

തപാൽ വകുപ്പിൽ എല്ലാം പടിപടിയായാണ് നടക്കുക. അങ്ങനെയാണ് വേണ്ടതും. എന്നാൽ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന RMS-ൽ എത്താതെ 18-ന് രാവിലെ ആ ബാഗ് തോട്ടട പോസ്റ്റോഫീസിൽ എത്തി.


18നു രാവിലെ 10 മണിക്ക് ഞാൻ വീട്ടിലേക്ക് വിളിച്ചു. ഇന്നു വൈകുന്നേരത്തോടെ സാധനം വീട്ടിലെത്തും എന്നു പറയുകയായിരുന്നു ലക്ഷ്യം. അപ്പോൾ ഞാനറിഞ്ഞത് ആ ആർട്ടിക്കിൾ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു എന്നാണ്. കത്തു കൊടുക്കുമ്പോൾ പോസ്റ്റ്മാൻ ചോദിച്ചുവത്രെ 'പരാതി വല്ലതും കൊടുത്തിരുന്നോ' എന്ന്. ഞാൻ കൊടുത്തിട്ടില്ലെന്നും അയച്ച ആൾ കൊടുത്തതാകുമെന്നും ഭാര്യ അയാളോട് പറഞ്ഞത്രെ. എന്തിനും ഏതിനും പരാതി കൊടുക്കുന്നവനാണ് ഞാനെന്ന് അവൾക്കല്ലാതെ മറ്റാർക്ക് ഇത്ര കൃത്യമായി പറയാൻ കഴിയും? 25 കൊല്ലം എന്റെ കൂടെ കഴിഞ്ഞതല്ലേ?

എന്റെ പരാതി സ്പീഡ്പോസ്റ്റുകാർ കാണുന്നുണ്ടായിരുന്നുവെന്നും നടപടി എടുത്തു എന്നും വേണം അനുമാനിക്കാൻ. കണ്ണൂരിൽ കത്തിനു വിളംബം ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മാൻ ഭാര്യയോട് പറഞ്ഞുവത്രെ. എന്തായാലും ഞാനയച്ച സ്പീഡ്പോസ്റ്റ് കത്ത് ഒരാഴ്ച കൊണ്ട് കണ്ണൂരിലെത്തി. അത് തീവണ്ടിയിലോ വിമാനത്തിലോ പോയത് എന്ന് അവർക്കു മാത്രം അറിയാം. നോക്കണേ  ഒരു സ്പീഡ്പോസ്റ്റിന്റെ ഒരു സ്പീഡ്. " ഹോ, എന്തൊരു സ്പീഡ്" എന്നു പറയാനാണ് തോന്നുന്നത്. അപ്പോൾ ഓർമ്മ വരുന്നത് കൊടിയേറ്റം ഗോപിയേയും....







2015, ജൂൺ 18, വ്യാഴാഴ്‌ച

ഘർ വാപസി

കേരളത്തിലിപ്പോൾ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. വൃക്ഷലതാതികൾ വെട്ടിക്കളഞ്ഞും വയലുകൾ നികത്തി പറമ്പാക്കിയും നമ്മൾ ആധുനികന്മാരാകുകയായിരുന്നു ഇതുവരെ. അതൊക്കെ നിൽക്കുന്ന ലക്ഷണമാണിപ്പോൾ കാണുന്നത്.

ആറന്മുളക്കാർ ഇപ്പോൾ വിമാനത്താവളത്തിനു വേണ്ടി തൂർത്തു കളഞ്ഞ തോടും വയലുമൊക്കെ പുന:സൃഷ്ടിക്കുകയാണ്. പഴമ നില നിർത്തുകയാണവരുടെ ലക്ഷ്യം. അവർക്ക് വിമാനത്താവളമുള്ള ഭാവിയിലേക്കല്ല പോകേണ്ടത്; മറിച്ച് സ്വച്ഛരമണിയമായ പുരാതനതയിലാണ് താല്പര്യം.

സിനിമക്കാരൊക്കെ വയലുകൾ വാങ്ങി കൃഷി തുടങ്ങിയിരിക്കുന്നു. പലരും വിത്തിടുന്നതിന്റേയും കൊയ്യുന്നതിന്റേയും മറ്റും തിരക്കിലാണ്. ഇതെല്ലാം ഒരു തരം തിരിച്ചു പോക്കല്ലാതെ മറ്റെന്താണ്? കൃഷിയൊക്കെ നമ്മൾ കെട്ടിപ്പൂട്ടിയതല്ലായിരുന്നോ?

വിഷമില്ലാത്ത പച്ചക്കറി എന്നു പറഞ്ഞ് ഗവണ്മെന്റും രാഷ്ട്രീയ പാർട്ടിക്കാരും ഒക്കെ വീണ്ടും കൃഷി തുടങ്ങുന്ന ലക്ഷണമാണ്. ഇങ്ങനെയാണെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊടിയിലും പാർട്ടി ആഫീസിനു മുന്നിലും മാത്രം ഇപ്പോൾ കാണുന്ന അരിവാൾ കൊല്ലന്റെ ആലയിൽ പുനർജ്ജനിച്ചെന്നും വരാം. അരിവാളില്ലാതെ കൊയ്തു നടക്കില്ലല്ലോ? അപ്പോൾ അതും ഒരു തിരിച്ചു പോക്കാണ്. ഒരു പക്ഷേ, വയലേലകൾ മാത്രമല്ല അന്യം നിന്നു പോകുന്ന ആലകളും തിരിച്ചു വന്നേക്കാം.

മാഗി നിരോധിച്ചതോടെ അത്തരത്തിലുള്ള ഒരു കൂട്ടം ആധുനിക വിഭവങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ്. പകരം വല്ല ഇലയടയോ തവിടപ്പമോ ഒക്കെ പുർജ്ജനിച്ചെന്നു വരാം. അതും ഒരു തിരിച്ചു പോകല്ലേ? ഇനി പെപ്സിക്കും കൊക്കക്കോളക്കും വല്ല നിരോധനവും വരികയാണെങ്കിൽ നമ്മുടെ മോരിൻ വെള്ളവും നാരങ്ങാവെള്ളവുമൊക്കെ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നു വരാം.

എന്നാലും എനിക്കൊന്നുറപ്പുണ്ട്. ഗവണ്മെന്റ് പ്ലാസ്റ്റിക്ക് നിരോധിക്കില്ലെന്നും നമ്മുടെ പഴയ തേക്കിലയും ഉണങ്ങിയ വാഴയിലയും മറ്റിലകളും പീടികകളിൽ മീൻ പൊതിയാനും മറ്റുമായി വീണ്ടും തിരിച്ചു വരില്ലെന്നും. പ്ലാസ്റ്റിക്കിനോളം സൗകര്യമുള്ളത് മറ്റെന്തുണ്ടീ പുരാതനഭൂമിയിൽ? (ഭൂമി വൃത്തി കേടായാലെന്താ? ജിവജാലങ്ങൾ ചത്താലെന്താ?)

ഇപ്പോൾ കല്ലുപ്പ് കിട്ടാനില്ല. എല്ലാം അയൊഡൈസ്ഡ് ഉപ്പല്ലേ? അതിന്റെ ദോഷം ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ, പണ്ട് പീടികയുടെ മൂലയിൽ വെള്ളമൊലിച്ച് കിടന്നിരുന്ന കല്ലുപ്പ് മരികകൾ വീണ്ടും തിരിച്ചു വരാതിരിക്കില്ല.

ഞാൻ ജോലി ചെയ്യുന്ന ജോലിയല്ല എന്റെ പിള്ളേരൊന്നും ചെയ്യുക. അവരൊക്കെ പഠിച്ചത് വേറെയാ. ഈയിടെ എന്റെ ജോലിയിൽ ഒരു സഹായം വേണ്ടി വന്നപ്പോൾ തോന്നിയത്, പിള്ളേരും ഞാൻ ചെയ്യുന്ന ജോലി ചെയ്തിരുന്നെങ്കിൽ അവരുടെ സഹായം ചോദിക്കാമായിരുന്നൂ എന്നാണ്. അതോർത്തപ്പോൾ തോന്നുന്നത് കുലത്തൊഴിലും തിരിച്ചു വരുമെന്നാണ്. 

ഈയിടെ കണ്ണുരിൽ ബോംബു പൊട്ടി മരിച്ച രണ്ടു പേരുടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് അവർ ബി. ജെ.പി. ക്കാരാണെന്നാണ്. അവരുടെ നെറ്റിയിലെ വലിയ ചന്ദനക്കുറിയും പൊട്ടും മറ്റും കണ്ടാൽ ഞാൻ മറ്റെന്താണ് കരുതേണ്ടത്? പിന്നീട് വാർത്ത വായിച്ചപ്പോഴാണ് അവർ മാർക്സിസ്റ്റുകാരാണെന്ന് ബോദ്ധ്യമായത്. അപ്പോൾ മാർക്സിസ്റ്റുകാരും തിരിച്ചുപോക്കിന്റെ പാതയിലാണെന്നു വേണം കരുതാൻ.  കുറി തൊടലും അമ്പലത്തിൽ പോക്കും ഒരു തുടക്കം മാത്രം. ഒടുവിൽ അഭയം ഭാരതത്തിന്റെ ദേശീയ പാർട്ടിയിൽ തന്നെ. തിരിച്ചു പോക്കിന്റെ സ്പീഡ് അരുവിക്കര റിസൾട്ട് വരുമ്പോൾ അറിയാം.

ഇതെല്ലാം മുൻ കൂട്ടി കണ്ടു കൊണ്ടായിരിക്കുമോ ആർ. എസ്. എസ്സുകാർ 'ഘർ വാപസി' എന്ന പരിപാടി തുടങ്ങിയത്? അതോ ഘർ വാപസിയുടെ ഒരു പ്രതിദ്ധ്വനിയും പ്രഭാവവുമാണോ ഇതിനൊക്കെ കാരണം?  ഘർ വാപസി എന്നാൽ ഒരു തിരിച്ചു പോക്കാണല്ലോ, അല്ലേ?

ഇനി ഇതിനൊക്കെ പുറമേ, സാക്ഷാൽ ഘർ വാപസി കൂടെ ആയാലോ? എങ്കിലത്തെ കഥ പിന്നെ പറയേണ്ടതില്ല. 

2015, മേയ് 27, ബുധനാഴ്‌ച

മാണിസ്സാറിന് സത്യപരിശോധന പോരേ?

അരുവിക്കരയിലെ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വാർത്ത. മുന്നണികൾ പോകേണ്ടത് 'അരുവിക്കര'യിലേക്കാണെങ്കിലും 'കടൽക്കര'യിലേക്ക് പോകുന്ന മട്ടിലാണ് അവരുടെ മനോഭാവം എന്നെനിക്ക് തോന്നുന്നു. വോട്ടർമാരെല്ലാവരും കൂടെ ചേർന്ന് തോല്പിച്ചു വിട്ടാൽ കടലിൽ വീഴുന്നതിനു സമാനമായിരിക്കും. പിന്നെ ഉടനെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കാര്യം കട്ടപ്പൊകയാകാനേ വഴിയുള്ളു.

പിണറായി വീരേന്ദ്രകുമാറിനെ യൂഡീഫിലേക്കയച്ചിരുന്നില്ലെങ്കിൽ അവർ അധികാരത്തിൽ വരില്ലായിരുന്നു. അങ്ങനെ വരുമ്പോൾ പിണറായി യൂഡീഫിന്റെ അഭ്യുദയകാംക്ഷിയാണെന്നു പറയേണ്ടി വരും. ഇപ്പോൾ ഷിബു ബേബി ജോൺ പറയുന്നത് യൂഡീഎഫിന് പ്രയാസം നേരിടുമ്പോഴൊക്കെ സഖാവ് വീ. എസ്. സഹായിക്കാനെത്തുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ പരസ്പരം സഹായിക്കുന്നതു കൊണ്ടാകും ഇരു മുന്നണികളും മാറിമാറി അധികാരത്തിലെത്തുന്നത്. എങ്കിൽ നമുക്കിനി വേണ്ടത് വേറെ ഒരു മുന്നണി തന്നെയാണ്.

എൽഡീഫിനേയും യൂഡീഫിനേയും ജനങ്ങൾക്ക് മടുത്ത സ്ഥിതിക്ക് പുതിയൊരു മുന്നണിയുണ്ടായിരുന്നെങ്കിൽ ജനങ്ങൾക്കൊന്നു പരീക്ഷിച്ചു നോക്കാമായിരുന്നു. അഴിമതിയാണ് മുഖ്യവിഷയമെന്നിരിക്കേ അരുവിക്കരയിലേക്ക് പറ്റിയ നല്ല സ്ഥാനാർഥി നമ്മുടെ ബിജു രമേശായിരിക്കും. അദ്ദേഹമല്ലേ നല്ല ആർജ്ജവത്തോടെ ബാർ കോഴ ഈ അവസ്ഥയിലെത്തിച്ചത്? അദ്ദേഹത്തിന്റെ ബാറുകളെല്ലാം പൂട്ടിപ്പോയതിലുള്ള സങ്കടവും ദേഷ്യവും ഒക്കെയാണ് അദ്ദേഹത്തെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നല്ലേ തൽപ്പരകക്ഷികൾ പറഞ്ഞു നടക്കുന്നത്? അങ്ങനെ വരുമ്പോൾ തേരാ പാരാ നടക്കുന്നതിനു പകരം എലക്ഷനു നിൽക്കുന്നതല്ലേ എന്തുകൊണ്ടും നല്ലത്? ജയിച്ചാൽ എം എൽ എ ആകാം, അഴിമതിക്കെതിരേ പോരാടാം, അല്ലെങ്കിൽ മാണിയെപ്പിന്തുടർന്ന് നഷ്ടങ്ങളൊക്കെ നികത്തിയെടുക്കാം... അങ്ങനെ സാദ്ധ്യതകൾ പലതാണ്. തോറ്റാലോ? നഷ്ടപ്പെടാനൊന്നുമില്ല. എന്തായാലും കെട്ടിവച്ച കാശു കിട്ടും. ബിജു രമേശിനെക്കാൾ മെച്ചമായ സ്ഥാനാർത്ഥി ഇന്നത്തെ അവസ്ഥയിൽ മറ്റാരുണ്ട്? ഇനി അദ്ദേഹത്തിനു വയ്യെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളിയായാലും മതി. അമ്പിളിയാണല്ലോ നുണപരിശോധനയിലൂടെ ബിജു രമേശിന്റെ മാനം രക്ഷിച്ചത്? കേസിൻ വഴിത്തിരിവുണ്ടാക്കിയതും ഇതാണല്ലോ. ബീജെപിയും ബിജു രമേശും ബാലകൃഷ്ണപ്പിള്ളയും പീ സി തോമസും പീസീ ജോർജും ജോർജിന്റെ കൂടെ നിൽക്കുന്ന അരുവിക്കരയിലെ സകലമാന നാടാന്മാരും കൂടി ചേർന്ന് ഒത്തു പിടിച്ചാൽ അരുവിക്കരയിൽ രണ്ടു മുന്നണികളേയും കടൽക്കരയിലേക്കൊതുക്കാൻ കഴിയാവുന്നതേ ഉള്ളു.  മതപരിഗണന കൂടാതെ ഏകീകൃത നാടാര്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്, നാടാര്‍ സംയുക്ത സമിതി നാളെ പുത്തരിക്കണ്ടം മൈതാനിയില്‍ നാടാര്‍ സംഗമം നടത്തുകയാണത്രെ. മത പരിഗണന കൂടാതെ ഈ മൂന്നാം മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് അവർക്ക് നാളെ ഒരു തീരുമാനമെടുക്കാവുന്നതേയുള്ളു. അതാകുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു ഉത്തേജനവും ആകും. പക്ഷേ അതൊക്കെ സംഭവിച്ചാലല്ലേ എന്തെങ്കിലും നടക്കൂ? കേരളീയർക്ക് വിധിച്ചിട്ടുള്ളത് യൂഡീഫോ എൽഡിഫോ മാത്രമാണല്ലോ!  മതമില്ലാത്ത നാടാർ സംഗമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തത് 'ഘർ വാപ്പസി'യാണ്. ഇനി ഇപ്പോൾ നാടാന്മാർ മതപരിഗണന വേണ്ടെന്നു വച്ച് ഒരു മതകുമോ? അങ്ങനെ വല്ല 'ഘർ വാപ്പസി'യും നടക്കുമോ? എങ്കിൽ അച്ചന്മാരുടെ കാര്യമാകും കട്ടപ്പൊക.

രാത്രിയിൽ സൂര്യനുദിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് നമുക്കറിയാമെങ്കിലും അമ്പിളി പകൽ സമയത്ത് ഇങ്ങനെ പ്രശ്നമുണ്ടാക്കുമെന്ന് നമ്മൾ കരുതിയിരുന്നില്ല. അമ്പിളിയുടെ നുണപരിശോധന ഇപ്പോൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല ബാർ മുതലാളിമാർക്കും പ്രശ്നമായിരിക്കുന്നു. അതുകൊണ്ടാണല്ലോ നുണ പരിശോധനക്ക് തങ്ങളില്ലെന്ന് അവർ പ്രഖ്യാപിച്ചു കളഞ്ഞത്. എന്തായാലും കെ. എം. മാണി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നത്. സത്യത്തിൽ അതിന്റെ ആവശ്യമുണ്ടോ? ഇനി ഒരു കൊല്ലം കൂടിയേ അദ്ദേഹത്തിനവിടെ ഇരിക്കാൻ പറ്റൂ. അത്രയും കാലം അദ്ദേഹം അവിടെ ഇരുന്നാൽ ഇവർക്കെന്ത് നഷ്ടമാണ് വരുന്നത്? മാണിക്കും വലിയ ലാഭമൊന്നും ഇനി ഈ ചെറിയ കാലയളവിൽ കിട്ടാനില്ല. അതുകൊണ്ട് മാണി മന്ത്രിയായി തുടരട്ടെ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇനി പുതിയ മന്ത്രി വരുമ്പോൾ മന്ത്രിമന്ദിരംറിപ്പയർ ചെയ്യാനും പെയിന്റടിക്കാനുമൊക്കെ വേണ്ടുന്ന ചെലവൊക്കെ നോക്കുമ്പോഴും മാണി തന്നെ തുടരുന്നതാണ് കേരളത്തിനു നല്ലത്. ആ പണം കെ.എസ്.ആർ.ടി.സിക്കാർക്ക് പെൻഷൻ കൊടുക്കാനെങ്കിലും തികയാതെ വരുമോ?കുറച്ച് ലക്ഷങ്ങൾ ചെലവാകാതെ എന്തു മരാമത്തും പെയിന്റടിയും?

സത്യത്തിൽ കേരളത്തിൽ അഴിമതിക്കെതിരേ പോരാടുന്നത് ആം ആദ്മിക്കാരോ പീ. സീ. ജോർജോ ആർ. ബാലകൃഷ്ണപ്പിള്ളയോ ഒന്നുമല്ല. പിണറായിക്കമ്പനിക്കും അതിനുള്ള താല്പര്യം കുറവല്ലേ? സാക്ഷാൽ ബിജു രമേശാണ് അസൂയാർഹമായ ആ സ്ഥാനത്ത് വിരാജിക്കുന്നത്. തുടക്കത്തിൽ അദ്ദേഹം ഒറ്റക്കായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ധീരവും ദൃഡവുമായ നിലപാടും പിടിച്ചു നിൽപ്പും ഒടുവിൽ ഫലം കാണുകയാണ്; ബാർ കോഴ സത്യം തന്നെയാണെന്നാണ് ഒടുവിൽ ഗവണ്മെന്റിനും അന്വേഷണക്കാർക്കും ബോദ്ധ്യമായി വരുന്നത്; ജനങ്ങൾക്കത് പണ്ടേ അറിയുന്നതാണല്ലോ?

അടുത്ത എലക്ഷനിൽ ബിജു രമേശ് മൽസരിക്കണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങൾ അദ്ദേഹത്തെ ജയിപ്പിക്കാതിരിക്കില്ല. അഴിമതിക്കെതിരേയുള്ള ജനങ്ങളുടേ ആദ്യത്തെ പ്രതികരണമാകട്ടെ അദ്ദേഹത്തിന്റെ വിജയം. ഒന്നുമില്ലെങ്കിലും ഒരു വലിയ അഴിമതിയല്ലേ അദ്ദേഹം പുറത്തു കൊണ്ടു വന്നത്?

പാവം, മാണി. അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നൊക്കെ പറഞ്ഞാൽ എന്തൊരന്യായമാണ്. അദ്ദേഹത്തെപ്പോലെയുള്ള പുണ്യാളന്മാർ അധികമുണ്ടോ? അദ്ദേഹം സത്യമേ പറയൂ എന്ന് ആർക്കാണ് അറിയാത്തത്? അദ്ദേഹം നുണ പരിശോധനക്ക് വിധേയനാകാത്തത് ആ യന്ത്രത്തെ പേടിയുള്ളതു കൊണ്ടൊന്നുമല്ല. ജീവിതത്തിൽ ഒരു തവണ അബദ്ധം പറ്റാത്ത മനുഷ്യരുണ്ടോ? അങ്ങനെ അബദ്ധവശാൽ, നുണപരിശോധനയിൽ പറയുന്നത് "ഞാൻ കോഴ വാങ്ങിയില്ല" എന്നായിപ്പോകുമോ എന്നാണദ്ദേഹത്തിന്റെ പേടി മുഴുവൻ! അതുകൊണ്ടു മാത്രമാണ് അദ്ദേഹം ഈ പരിശോധനക്ക് മടിച്ചു മടിച്ച് നിൽക്കുന്നത്. ഇത്രയും സത്യസന്ധനായ അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നത് കേരളീയർ അനുവദിക്കൻ പാടില്ല തന്നെ. സത്യത്തിൽ അദ്ദേഹത്തെ സത്യപരിശോധനക്ക് വിധേയനാക്കുന്നതാണ് ഉചിതം. ശരിയും അതാണ്. അതാകുമ്പോൾ അദ്ദേഹത്തിനും സന്തോഷവും സമ്മതവും ആയിരിക്കും. സത്യപരിശോധനയിൽ "ഞാൻ കോഴ വാങ്ങി" എന്ന സത്യം പറയാമല്ലോ; അതിലെന്താ തെറ്റ്?  എന്നിട്ടും ഈ വിജിലൻസുകാർ സത്യപരിശോധനയെക്കുറിച്ച് ആലോചിക്കാതെ നുണപരിശോധന, നുണപരിശോധന എന്നു പറയുന്നതാണ് എനിയ്ക്ക് മനസ്സിലാകാത്തത്.

2015, മേയ് 2, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - പത്ത്

മഹാപരിനിർവ്വാണക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഞാൻ ത്യാഗധനനായ ശ്രീബുദ്ധനെക്കുറിച്ച് ചിന്തിച്ചു.....നിരവധി ആളുകൾ, അല്ല, ഒരു കാലഘട്ടം തന്നെ  അദ്ദേഹത്തെ ദൈവമായോ ദൈവത്തെപ്പോലെയൊ കരുതിയിട്ടും താൻ ദൈവമാണെന്ന് അദ്ദേഹം പറഞ്ഞില്ല എന്നതല്ലേ അദ്ദേഹത്തിന്റെ മഹത്വം. തന്റെ ജീവിതകാലത്ത് ആബാലവൃദ്ധം ജനങ്ങൾ ശ്രീബുദ്ധനെ സർവ്വാത്മനാ സ്വീകരിച്ചെങ്കിലും ആ അവസ്ഥ ദുരുപയോഗം ചെയ്യാൻ അദ്ദേഹം മെനക്കെട്ടിട്ടില്ല. ആ അവസ്ഥയിൽ അദ്ദേഹത്തിനും പറയാമായിരുന്നു താൻ ദൈവമാണെന്ന്‌. പക്ഷേ അങ്ങനെ പറയുന്നതിലെ പൊള്ളത്തരം അറിയാൻ മാത്രം ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ശ്രീബുദ്ധനു ശേഷം ജന്മമെടുത്തവരും ഭാരതത്തിനു പുറത്തുള്ളവർ ദൈവമായി കണക്കാക്കുന്നവരും താൻ ദൈവമാണെന്നോ തനിക്കു മുമ്പ് ദൈവം ഇല്ലായിരുന്നുവെന്നോ ഭാവിച്ചവരാണ്‌. മനുഷ്യൻ ദൈവസൃഷ്ടിയാണ് എന്നു വിശ്വസിക്കുമ്പോൾ, ഇവരാണ്‌ ദൈവമെങ്കിൽ അതിനു മുമ്പുള്ള മനുഷ്യരേയോ ലോകത്തേയോ അവർ അംഗീകരിക്കുന്നില്ല എന്നല്ലേ അതിനർത്ഥം? ഇതിൽ പരം ഒരനർത്ഥം വേറേ എന്താണുള്ളത്? യാഥാർത്ഥ്യം മനസ്സിലാകാത്തവരും അംഗീകരിക്കാത്തവരുമാണോ ദൈവങ്ങൾ? കഷ്ടം! അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ മനുഷ്യർക്കുമില്ലേ?

താൻ ദൈവമാണെന്നു പറഞ്ഞില്ല എന്നു മാത്രമല്ല ദൈവമില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ആയിരുന്നു ശരിയായ നാസ്തികൻ. ദൈവമില്ല എന്നു പറയുമ്പോഴും ശ്രീബുദ്ധൻ കർമ്മഫലത്തിലും പുനർജ്ജന്മത്തിലും മറ്റും വിശ്വസിച്ചു. അവനവന്റെ കർമ്മഫലം വരും ജന്മങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പഠിപ്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ഉണ്ടായേ പറ്റൂ എന്ന് ഞാൻ പറയും. കാരണം കർമ്മഫലം അനുഭവിക്കണമെങ്കിൽ ആ കർമ്മഫലത്തെ ആരെങ്കിലും നല്ലതായും ചീത്തയായും വിലയിരുത്തണമല്ലോ. അതല്ലേ നാം വിശ്വസിക്കുന്ന ദൈവത്തിന്റെ ഒരു ജോലി? ആരുടെ ഏതു കർമ്മവും ഒരു കൂട്ടർക്ക് നല്ലതായി അനുഭവപ്പെടുമ്പോൾ മറ്റൊരു കൂട്ടർക്ക് ഹാനികരമായേ തോന്നൂ. അപ്പോൾ ദൈവമെന്ന ഒരു മോഡറേറ്റർ ഇല്ലെങ്കിൽ നമുക്കെങ്ങനെ അർഹിക്കുന്ന കർമ്മഫലം ലഭിക്കും? നമുക്ക് ശരിയായ കർമ്മഫലം ലഭിക്കുന്നു എന്ന് ഒരാൾ ഉറപ്പു വരുത്താനില്ലെങ്കിൽ കിട്ടുന്ന ഫലം തെറ്റിപ്പോയാലോ? ഇനി ദൈവത്തിനും തെറ്റുമ്പോഴായിരിക്കുമോ നല്ലവർ അകാരണമായി ശിക്ഷിക്കപ്പെടുന്നത്? അങ്ങനെയെങ്കിൽ പിന്നെ ഈ ദൈവത്തിന്റെ ആവശ്യമെന്താണ്‌?

കർമ്മഫലവും പുനർജ്ജന്മവുമൊക്കെ ഉണ്ടെങ്കിൽ ദൈവം ഉണ്ടാകാതെ പറ്റില്ല തന്നെ. എങ്കിൽ ശ്രീബുദ്ധന്‌ പിഴച്ചുവോ?  ഇനി ശ്രീബുദ്ധൻ പറയും പോലെ പുനർജ്ജന്മം ഉണ്ടെങ്കിൽ സ്വർഗ്ഗവും നരകവും കൂടി ഉണ്ടായേ പറ്റൂ. മരണത്തിനും പുനർജനനത്തിനും ഇടയിൽ കഴിഞ്ഞുകൂടാൻ അവയല്ലാതെ ഒരു സ്ഥലം വേറേ ഉണ്ടോ?

ശ്രീബുദ്ധന്റെ മറ്റൊരു മഹത്വം അദ്ദേഹത്തിന്റെ ഹൃദയവിശാലതയാണ്‌. താൻ പറയുന്നത് അക്ഷരം  പ്രതി പഠിച്ചു പാടാൻ അദ്ദേഹം അനുയായികളെ നിർബന്ധിച്ചില്ല. താൻ പറയുന്നത് മനസ്സിലാക്കി വിശകലനം ചെയ്യാനും വിലയിരുത്തി ശരിയെന്നു തോന്നിയാൽ അനുധാവനം ചെയ്യാനുമാണ്‌ അദ്ദേഹം പറഞ്ഞത്. അല്ലാതെ, തന്നെ പ്രതിനിധീകരിക്കുന്ന പുരോഹിതന്മാർ പറയുന്നത് കേട്ട് നടക്കാൻ നിർബന്ധിക്കുകയായിരുന്നില്ല. അതാണ്‌, അദ്ദേഹത്തിന്റെ വിശാലമനസ്ക്കത. ഭാരതത്തിന്റെ പാശ്ചാത്യരാജ്യക്കാർ ഇതെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ ആവോ? അവരുടെ മതങ്ങൾ അനുവർത്തിക്കുന്ന ഭാരതീയരും?

ആറു വർഷത്തെ കൊടുംതപസ്സിനു ശേഷമാണ്‌ സിദ്ധാർത്ഥൻ ബുദ്ധനായത്. പക്ഷേ തപസ് ചെയ്തിട്ടില്ലാത്ത, അദ്ദേഹത്തിന്റെ ഭാര്യാപിതാവും ബുദ്ധനായിരുന്നു. “സുപ്രബുദ്ധൻ” എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പേര്‌. തന്റെ പുത്രി യശോധര ഭർതൃനഷ്ടത്താൽ മാനസികാഘാതമേറ്റ് കാലം കഴിക്കുമ്പോൾ അദ്ദേഹവും ഏറെ തപിച്ചിട്ടുണ്ടാകും. തപം ചെയ്തവർ ബുദ്ധന്മാരാകാതെ പറ്റില്ലല്ലോ?

പുരാതനഭാരതത്തിൽ ആരെങ്കിലും അന്യദേശക്കാരെ കീഴടക്കിയിട്ടുണ്ടെങ്കിൽ അത് രാജാവാകാൻ മടിച്ച് ശ്രീബുദ്ധനായ സിദ്ധാർത്ഥൻ മാത്രമാണ്‌. സൈന്യവും ആയുധങ്ങളും ഉപയോഗിച്ച് കീഴടക്കുന്നതിനു പകരം ആശയപരമായാണ്‌ കീഴടക്കിയതെന്ന ഒരു വലിയ വ്യത്യാസമുണ്ടെന്നു മാത്രം.

സഹജീവികളോടും മൃഗങ്ങളോടും ദയ കാണിക്കണമെന്ന് പഠിപ്പിച്ച ശുദ്ധാത്മാവാണ്‌ ബുദ്ധൻ. മരങ്ങൾ വെട്ടിക്കളയുന്നതു പോലും അദ്ദേഹം എതിർത്തിരുന്നു. മരങ്ങൾക്കും ജീവനുണ്ടെന്നും അവയിൽ നിന്ന്‌ നമ്മൾ പാഠങ്ങൾ പഠിക്കണമെന്നും വരെ അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചു. അമ്പേറ്റു വീണ അരയന്നത്തിന്റെ ജീവനു വേണ്ടി രാജസദസ്സു വരെ പോയവനാണ്‌ സിദ്ധാർത്ഥൻ. അങ്ങനെയുള്ള ഒരാൾ മൃഗമാംസം കഴിക്കുക എന്നത് ചിന്തിക്കാൻ പോലുമാവില്ല. എന്നിട്ടാണ്‌ ബുദ്ധൻ പന്നിമാംസം കഴിച്ചിട്ടാണോ മരിച്ചത് എന്ന് നമ്മളിപ്പോൾ ഗവേഷണം നടത്തുന്നത്.

ബുദ്ധന്റെ ജനനം എത്ര അലൗകികമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുത്. വെളുത്ത കൊമ്പനാനയുടെ രൂപത്തിൽ സ്വപ്നത്തിലാണ്‌ സിദ്ധാർത്ഥന്റെ ഗർഭധാരണം നടന്നതെന്നും ജനിച്ച പാടെ എഴുന്നേറ്റ് ഏഴടി നടന്നുവെന്നും വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്തിയെന്നും എഴുതിപ്പിടിപ്പിച്ച ചരിത്രകാരന്മാർ എന്തുകൊണ്ടാണ്‌ വിഷം തീണ്ടിയ ഭക്ഷണമാണ്‌ കഴിച്ചതെന്നും ഗുരുതരമായ വയറിളക്കം ബാധിച്ചാണ്‌ ശ്രീബുദ്ധൻ മരിച്ചതെന്നും എഴുതി വച്ചത്? സാധുബ്രാഹ്മണനായ പൂന്താനം വരെ ഉടലോടെ സ്വർഗ്ഗത്തിൽ പോയെങ്കിൽ ബുദ്ധനും അങ്ങനെ പോകാവുന്നതേ ഉണ്ടായിരുന്നുള്ളു. ജ്ഞാനോദയത്തിനു ശേഷം, സ്വർഗ്ഗാരോഹണം ചെയ്ത അമ്മയ്ക്ക് മുക്തിമാർഗ്ഗം ഉപദേശിക്കാൻ സ്വർഗ്ഗത്തിൽ പോയി മടങ്ങിയവനാണ്‌ ബുദ്ധൻ എന്നു വരെ കണ്ടു പിടിച്ച ഗ്രന്ഥകാരന്മാർക്ക് സ്വർഗത്തിലേക്കുള്ള വഴി പോലും ബുദ്ധനറിയാമായിരുന്നെന്നും ദിവ്യമായ ഒരു മരണം അദ്ദേഹം അർഹിച്ചിരുന്നെന്നും അറിയാതെ പോയോ? അദ്ദേഹം സസ്യബുക്കാണോ മാംസബുക്കാണോ എന്നു വരെ ചരിത്രകാരന്മാർക്ക് സംശയമാണ്‌. ജന്തുക്കളോടും സസ്യങ്ങളോടും മാറ്റാരും കാട്ടാത്ത അനുകമ്പ കാട്ടിയ അദ്ദേഹം പന്നിമാംസം കഴിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അവസാനം കഴിച്ചത് പന്നിമാംസമാണോ എന്ന് ഗവേഷണം നടത്തുന്നതിനു പകരം അദ്ദേഹം ജീവിതകാലത്ത് എപ്പോഴെങ്കിലും മാംസം കഴിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ ഇവരെന്തേ മെനക്കെടാഞ്ഞത്? ക്ഷേത്രങ്ങളിൽ നടക്കുന്ന ജന്തുബലികളിൽ അദ്ദേഹം അതീവ ഖിന്നതയും വെറുപ്പും പ്രകടിപ്പിച്ചിരുന്നു. എത്ര നേരം വേണമെങ്കിലും പട്ടിണി കിടക്കാൻ തയ്യാറുള്ള അദ്ദേഹം ജീവിതകാലത്ത് മാംസം കയ്യുകൊണ്ടോ നാവു കൊണ്ടോ തൊട്ടിട്ടുണ്ടാകില്ല. പിന്നെയാണോ ചാവാനായിട്ടൊരു മാംസഭോജനം? അതോ ഇനി എമ്പതാം വയസ്സിൽ അദ്ദേഹത്തിന്റെ ബുദ്ധിയെല്ലാം പോയി“ അത്തും പിത്തും” ആയി വല്ലതും വാരി തിന്നിരിക്കുമോ? അതിനു വഴിയില്ല. തന്റെ നിർവ്വാണം അടുത്തെത്തിയെന്നും താൻ ഇഹലോകം വെടിയുകയാണെന്നും പറഞ്ഞായിരുന്നുവല്ലോ അദ്ദേഹത്തിന്റെ സമാധി.

സിദ്ധാർത്ഥൻ തപസ്സു ചെയ്തതു മുഴുവൻ മരത്തിന്റെ ചോട്ടിലായിരുന്നു. ബുദ്ധനും മരവും തമ്മിൽ അമ്മയും കുഞ്ഞും പോലെയുള്ള ബന്ധമാണുള്ളത്. മരമില്ലെങ്കിൽ ബുദ്ധനില്ല എന്നു നിസ്സംശയം പറയാം. മരമാണ് ബുദ്ധനെ സൃഷ്ടിച്ചത് എന്നേ ഞാൻ പറയൂ. അത്ര വലുതാണ് ഗൗതമസിദ്ധാർത്ഥനെ ശ്രീബുദ്ധനാക്കുന്നതിൽ മരങ്ങൾ വഹിച്ച പങ്ക്. മരങ്ങളെ നിരന്തരമായി നിരീക്ഷിച്ചതുകൊണ്ടായിരിക്കുമോ അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായിട്ടുണ്ടാകുക? അദ്ദേഹത്തിന്റെ ബോധം മരത്തിൽ നിന്നും കിട്ടിയതല്ലെങ്കിൽ എന്തിനാണ് പിന്നെ ആ മരത്തിനെ ബോധിവൃക്ഷം എന്നു വിളിച്ചത്? ബോധിവൃക്ഷത്തിന്റെ ബോധമല്ലേ സിദ്ധാർത്ഥനെ ബുദ്ധനാക്കിയത്? ഒരർത്ഥത്തിൽ നോക്കിയാൽ മരങ്ങളുടെ സന്ദേശങ്ങൾ തന്നെയല്ലേ ശ്രീബുദ്ധനും ലോകർക്ക് നൽകിയത്?

മരങ്ങളുടെ അഭൗമമായ, അമാനുഷമായ ഗുണങ്ങൾ, പ്രകടനങ്ങൾ ഞാൻ ഓർത്തെടുത്തു. മരങ്ങൾ നൽകുന്ന സന്ദേശങ്ങൾ നിരവധിയല്ലേ?  കാറ്റ്, മഴ, വെയിൽ എന്നീ പ്രാകൃതിക പ്രതിഭാസങ്ങളെ മരങ്ങൾ കൂസലില്ലാതെ നേരിടുന്നു. ചിലത് കാറ്റത്ത് ഒടിഞ്ഞു പോകുന്നു; മറ്റു ചിലത് പിഴുതെറിയപ്പെടുന്നു.  ചില മരങ്ങൾ പേമഴയിൽ കൂപ്പു കുത്തുന്നു. വെയിലത്ത് ഉണങ്ങിപ്പോകുന്ന മരങ്ങളുമുണ്ട്. പക്ഷേ അവ എല്ലാ പ്രതിബന്ധങ്ങളേയും വരുംവരായ്കകൾ നോക്കാതെ നേരിടുന്നു. നമ്മൾ അക്ഷോഭ്യരായിരിക്കണം; പ്രതിബന്ധങ്ങളിൽ തളരരുത് എന്നല്ലേ ഇതിലൂടെ മരങ്ങൾ മനുഷ്യനു നൽകുന്ന സന്ദേശം?

മരങ്ങൾ നിർമ്മമരായി (without attachment) ക്ഷമാശീലരായി രാവും പകലും പിന്നിടുന്നു. ഏതെങ്കിലും മരം  എപ്പോഴെങ്കിലും എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാറുണ്ടോ?  (മരങ്ങൾ മറിഞ്ഞ് വീണ് വീടുകൾ നശിക്കുന്നതിന് മരത്തെ കുറ്റം പറയരുതല്ലോ. സ്വയം നശിച്ച് മറ്റുള്ളവരെ നശിപ്പിക്കാൻ മരമെന്താ വല്ല മനുഷ്യബോംബുമാണോ? കാറ്റല്ലേ മരത്തിനെ ഒടിച്ചു വീഴ്ത്തുന്നത്?) ഇതാണ് മരങ്ങൾ നൽകുന്ന അടുത്ത പാഠം - നമ്മൾ നിർമ്മമരും ക്ഷമാശീലരുമായി ജീവിക്കുക. മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കൂക.

മരത്തിൽ എന്തെല്ലാം പക്ഷികൾ കൂടു കൂട്ടുന്നു? ഏതെങ്കിലും മരം അത് തട്ടിത്തെറിപ്പിക്കുന്നുണ്ടോ? ഇതാണ് അടുത്ത പാഠം - നമ്മളെ ആശ്രയിക്കുന്നവർക്ക് അഭയം കൊടുക്കുക. അവരെ തള്ളിവിടുകയോ തള്ളിപ്പറയുകയോ ചെയ്യാതിരിക്കുക.

പഴങ്ങൾ നിറയുമ്പോൾ മരങ്ങൾ അവയുടെ ശാഖകൾ താഴോട്ട് കുനിക്കുന്നു. മരത്തിൽ കയറാനറിയാത്തവർക്കും ഫലങ്ങൾ പ്രാപ്യമാകണം എന്നല്ലേ മരങ്ങൾ പറയുന്നത്? ഇതാണ് അടുത്ത പാഠം - നമുക്ക് സമ്പത്ത് കൂടുംതോറും നമ്മൾ ഉദാരമതികളാകുക; മഹാമനസ്ക്കരാകുക. നമ്മുടെ അധികമുള്ള ധനം പാവപ്പെട്ടവർക്ക് കൊടുക്കുക.

മരത്തിൽ ഇത്തിക്കണ്ണികൾ വളരുമ്പോൾ മരം എതിർക്കുന്നുണ്ടോ? ഇല്ല. കൂടാരത്തിൽ കഴുത്ത് വയ്ക്കാൻ ഒട്ടകത്തിന് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയാണ് ഇത്തിക്കണ്ണി പറ്റിയ ചെറിയ മരങ്ങളുടെ അവസ്ഥ. വലിയ മരങ്ങളെ ഇത്തിക്കണ്ണിക്കൊന്നും ചെയ്യാൻ പറ്റില്ല.  നമുക്ക് ദോഷം വരാത്ത കാലത്തോളം നമ്മളെ ചൂഷണം ചെയ്യുന്നവരേയും സഹിക്കൂ എന്നല്ലേ അടുത്ത പാഠം?

മരങ്ങളില്ലെങ്കിൽ മനുഷ്യരില്ല. മനുഷ്യരാശിയുടെ നിലനിൽപ്പിന് മരങ്ങൾ  പശ്ചാത്തലമൊരുക്കുന്നു. അതുപോലെ മറ്റുള്ളവരുടെ നിലനിൽപ്പിന് നമ്മളും പശ്ചാത്തലമൊരുക്കുക; ചുരുങ്ങിയത് സഹകരിക്കുകയെങ്കിലും ചെയ്യുക.  പക്ഷേ എന്തെന്തെല്ലാം ജീവജാലങ്ങൾ മനുഷ്യന്റെ ജീവിതരീതിയാൽ നശിച്ചുപോകുന്നു!

മരങ്ങൾ നിശ്ശബ്ദം, ക്ഷമയോടെ മനുഷ്യന് വശംവദമായി നില നിൽക്കുന്നു. നമ്മളും നിശ്ശബ്ദം, ക്ഷമയോടെ സമൂഹത്തിന് വശംവദമായി ജീവിക്കേണ്ടവരല്ലേ? പക്ഷേ പ്രകൃതി മുഴുവൻ തനിക്കു വേണ്ടിയാണ് എന്നല്ലേ ആധുനിക മനുഷ്യന്റെ മനോഭാവം?

മരങ്ങൾ കാലക്രമേണ ക്രമാനുഗതമായി ഉന്നതിയിലേക്ക് വളരുന്നു. നമ്മളും വളരേണ്ടത് ഉന്നതിയിലേക്കാണ്. പണവും പദവിയുമല്ലാതെ എന്തുന്നതിയാണ് മനുഷ്യൻ വലുതാകുമ്പോൾ പ്രാപിക്കുന്നത്? അതു പറഞ്ഞപ്പോഴാണ് "നിങ്ങൾ മലമുകളിൽ കയറുന്നത് ലോകം മുഴുവൻ നിങ്ങളെ കാണണം എന്നു കരുതിയാകരുത്; മറിച്ച് നിങ്ങൾക്ക് ലോകം മുഴുവൻ കാണണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കണം" എന്ന് ആരോ പറഞ്ഞത് എന്റെ മനസ്സിൽ കേറി വന്നത്.

മരങ്ങൾ നമ്മോട് എപ്പോഴെങ്കിലും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടോ? ഇല്ല. നമ്മൾ അത്രക്കങ്ങോട്ട് പോയില്ലെങ്കിലും ഈ ആശയം മനസ്സിൽ വച്ചു കൂടേ? തീർച്ചയായും അത് ജീവിതത്തിന് മുതൽ കൂട്ടാവും. സമൂഹത്തിനും. ഏതെങ്കിലും മരത്തിന് എപ്പോഴെങ്കിലും മറ്റൊരു മരത്തിനാൽ അസൂയ ഉണ്ടായിട്ടുണ്ടോ? ഇല്ല. ഈ ഗുണമല്ലേ നമുക്കും വേണ്ടത്?

ഏതെല്ലാം മരങ്ങൾ കുപ്പയിലും കുണ്ടിലുമായി എവിടെയെല്ലാം നിൽക്കുന്നു. ഏതെങ്കിലും മരം എപ്പോഴെങ്കിലും അതിന്റെ സ്ഥാനത്തെ കുറിച്ച് പരാതി പറയുന്നുണ്ടോ?  അതുകൊണ്ട് നമ്മൾക്ക് നമ്മുടെ പരാതിക്ക് ഒരു കുറവെങ്കിലും വരുത്തരുതോ?

ഏതെങ്കിലും മരം മറ്റൊരു മരത്തെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ? മുല്ലവള്ളി മുറ്റത്തെ മാവിൽ അടരുന്നത് അതിൽ പെടുത്തരുതേ. മുല്ലവള്ളിക്ക് പടരാൻ കൊടുക്കുന്ന മാവിനെപ്പോലെ നമ്മളെ സമീപിക്കുന്ന അശരണർക്ക് നമുക്കൊരഭയമായിക്കൂടേ? മരങ്ങൾ അയല്മരത്തോട് ശണ്ഠ കൂടുന്നുണ്ടോ? ഇല്ല; നമുക്കും അതായിക്കൂടേ?

ഞാൻ മോശമായി, എന്റെ ഭാവി ഇരുളടഞ്ഞു, എനിക്കൊന്നുമില്ല എന്നിങ്ങനെയുള്ള വിചാരവികാരങ്ങൾ മരങ്ങൾ പ്രകടിപ്പിക്കാറുണ്ടോ? ഇല്ല; നമുക്കും അതൊന്ന് ശ്രമിച്ചു നോക്കിക്കൂടേ?  ചൂടും തണുപ്പും ഏകാന്തതയും എല്ലാം അവർ സഹിക്കുന്നതോടൊപ്പം തന്നെ സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറക്കുന്ന തണൽ മരങ്ങൾ നമുക്ക് തരുന്നു.

ലക്ഷോപലക്ഷം വർഷങ്ങളായി മരങ്ങൾ ഈ ഭൂമിയിലുണ്ടല്ലോ. അവ സ്വയം ആർജ്ജിച്ചതല്ലേ ഈ നന്മകൾ? ജലമോ വളമോ കുറഞ്ഞാലും മരം വളരുകയും നിലനിൽക്കുകയും ചെയ്യുന്നു. അതുപോലെ ഒറ്റപ്പെടലുകളോ മോശപ്പെട്ട സാഹചര്യങ്ങളോ തന്റെ വളർച്ചയെ തടയാൻ മനുഷ്യൻ അനുവദിക്കരുത്. വേണ്ടപ്പെട്ടവരോ സമൂഹമോ ഒറ്റപ്പെടുത്തിയാലും നമ്മൾ സദാചാരവും സദ്ഗുണവും കൈ വിടരുത്. മോശമായ ചുറ്റുപാടുകളിൽ വളർന്ന് പന്തലിക്കുന്ന മരങ്ങളെപ്പോലെ തന്നിൽ തന്നെ വിശ്വാസമർപ്പിച്ച് മുന്നേറുകയും ലോകർക്ക് മാതൃകയാകുകയും ചെയ്താൽ എന്തായിരിക്കും ആ ജീവിതവിജയം?.

ചെടി അല്ലെങ്കിൽ വിത്ത്, വളരുന്ന മണ്ണ് മോശമായേക്കാം. പക്ഷേ വളർന്നുകഴിഞ്ഞാൽ മരച്ചുവട് ഉറപ്പുള്ളതും വൃത്തിയുള്ളതുമായിരിക്കും. ജന്മം കൊണ്ടോ ജനിച്ച ചുറ്റുപാടുകൾ മോശമായത് കൊണ്ടോ വളർന്നുകഴിഞ്ഞാൽ നമ്മൾ മോശക്കാരാകരുത്.

മരങ്ങളുടെ ഇമ്മാതിരി അലൗകികമായ സന്ദേശങ്ങൾ സിദ്ധാർത്ഥൻ മരങ്ങളെ നിരീക്ഷണം ചെയ്ത് മനസ്സിലാക്കിയിട്ടുണ്ടാകും. ആ നിരീക്ഷണങ്ങളായിരിക്കാം അദ്ദേഹത്തിന് ബോധോദയം നൽകിയത്. ആ ബോധമായിരിക്കാം അദ്ദേഹത്തെ മദ്ധ്യമാർഗ്ഗം പിന്തുടരാൻ പഠിപ്പിച്ചത്.  മരത്തിൽ നിന്നു കിട്ടിയ സന്ദേശങ്ങളായിരിക്കും അദ്ദേഹം പ്രചരിപ്പിച്ചത്. ശാന്തിയും സമാധാനവും സത്യവും മറ്റും അദ്ദേഹത്തെ പഠിപ്പിച്ചത് മരങ്ങളായിരിക്കും.

ഇമ്മാതിരിയുള്ള ഭ്രാന്തൻ ചിന്തകൾ വെറും ഭ്രാന്തനായ എനിയ്ക്കേ തോന്നൂ.  ഇതൊക്കെ ആരെങ്കിലും വായിക്കാനിടയായാൽ "എന്തൊരസംബന്ധമാണെഴുതി വച്ചിരിക്കുന്നത്; എങ്കിൽ പിന്നെ മരമായി ജീവിച്ചാൽ പോരേ?"  എന്നു ചോദിച്ചേക്കാം. ചോദ്യം തീർച്ചയായും ശരിയാണ്. പക്ഷേ മനുഷ്യനായിരിക്കുമ്പോൾ മരത്തിന്റെ ഗുണം കൂടി കാണിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായിരുന്നൂ എന്നേ ഇതു കൊണ്ടൊക്കെ ഉദ്ദേശിക്കുന്നുള്ളു.

ശ്രീബുദ്ധന്റെ ജീവിത സന്ദേശങ്ങളോർത്തുകൊണ്ട് ഞാൻ മഹാപരിനിർവ്വാണക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറി.


2015, മേയ് 1, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ഒമ്പത്

റോഡ് ആൾത്തിരക്കുള്ളതോ വാഹനങ്ങൾ അധികമുള്ളതോ അല്ല. അങ്ങിങ്ങ്, സ്കൂൾ കുട്ടികൾ നടന്നു പോകുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. തനി നാടൻ കുട്ടികൾ. റോഡിനിരുവശവും പ്രധാനമായും വയലുകളാണ്. അതല്ലെങ്കിൽ കെട്ടിടങ്ങളും അവയ്ക്ക് പുറകിൽ വയലുകളും. കെട്ടിടങ്ങളെല്ലാം വിവിധ രാജ്യങ്ങളുടെ ബുദ്ധവിഹാരങ്ങളാണ്. അവയെല്ലാം പുതിയതും ഭംഗിയുള്ളതുമാണ്. ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരാണ് ബുദ്ധസന്യാസിമാരെങ്കിലും ഈ കെട്ടിടങ്ങളും അതിനകത്തെ ജീവിതവും അത്രയ്ക്കങ്ങട് മോശമാകാൻ ഇടയില്ല എന്ന് ഈ കാഴ്ചകൾ തന്നെ വിളിച്ചു പറയുന്നുണ്ട്. എല്ലാ കെട്ടിടങ്ങളും അതാതു രാജ്യക്കാരുടെ കെട്ടിടനിർമ്മാണരീതി അനുസരിച്ചുണ്ടാക്കിയവയാണ്. പരിചയമുള്ളവർക്ക് ഏതാണ് തായ് ടെമ്പിൾ, ഏതാണ് കൊറിയൻ ടെമ്പിൾ, ഏതേതാണ് ചൈനീസ് ടെമ്പിൾ, ബർമ്മീസ് ടെമ്പിൾ എന്നൊക്കെ അനായാസം പറയാനാകും.  കയ്യിൽ കാമറയുള്ളവർ ഈ ബുദ്ധവിഹാരങ്ങളുടെ ഫോട്ടോ എടുക്കാതെ മുന്നോട്ട് നീങ്ങില്ല. കാമറയ്ക്കും ബ്ലോഗുകൾക്കും ഇണങ്ങുന്നതാണീ കെട്ടിടങ്ങളുടെ കെട്ടും മട്ടും.ആരും ഒന്നു നോക്കിപ്പോകും. എന്നാൽ ഞങ്ങളുടെ കയ്യിലെ മൊബൈൽ കാമറയിൽ ഈ കെട്ടിടങ്ങളുടെ രൂപം ഒതുക്കിനിർത്താൻ ഞങ്ങളൊട്ടും തുനിഞ്ഞില്ല.

മുന്തിയ തരം ഒന്നോ രണ്ടോ ഹോട്ടലുകളും വഴിയിൽ കണ്ടു. പാശ്ചാത്യരായ സന്ദർശകരൊക്കെ വരുമ്പോൾ താമസിക്കുന്നത് ഇവിടെയൊക്കെ ആയിരിക്കാം. ഈ കെട്ടിടങ്ങളെ മാറ്റി നിറുത്തിയാൽ പിന്നെ ഈ പ്രദേശം വെറും നാട്ടിൻപുറമെന്നോ വയലേല എന്നോ പറയണം. അല്ലാതെ മറ്റു വികസനം ഒന്നും അവിടെ കണ്ടില്ല. അല്ലെങ്കിലും വികസനം എന്ന വാക്കിന്റെ അർത്ഥം പലർക്കും പലതാണല്ലോ!

വിശാലമായി പരന്നു കിടക്കുന്ന ഈ വയലേലകൾ ഒരു കാലത്ത് ജനപദങ്ങൾ ആയിരുന്നെന്നോ? വിശ്വസിക്കാൻ പ്രയാസം! പണ്ട് സ്കൂളിൽ സാമൂഹ്യപാഠത്തിൽ പഠിച്ച കറുത്ത എക്കൽ മണ്ണാണെവിടേയും. കേരളത്തിലാണെങ്കിൽ ഇപ്പോൾ വയലുള്ളിടത്ത് പണ്ടും വയലായിരുന്നു എന്നു സാമാന്യമായി പറയാം. തിരിച്ചായാലും കുറേയൊക്കെ ശരിയായിരിക്കും. അതാലോചിച്ചപ്പോഴാണ്‌ കേരളത്തിലെ സാധാരണ ജനങ്ങൾ ഈ രാഷ് ട്രീയക്കാർക്കും ക്വാറി ഉടമകൾക്കും എതിരേ വച്ചു പുലർത്തുന്ന നിഷേധ മനോഭാവം എന്റെ ഓർമ്മയിൽ വന്നത്. ഒന്നുമില്ലെങ്കിലും ഭാരതം ഒരു സോഷ്യലിസ്റ്റ് രാജ്യമല്ലേ? പോരാത്തതിന്‌ കേരളം സാമ്പത്തിക സമത്വത്തിന്റെ സന്ദേശവാഹകരായ മാർക്സിസ്റ്റ്കാരുടെ കോട്ടയും. അപ്പോൾ കേരളത്തിൽ ഉച്ചനീചത്വങ്ങളില്ലാതെ സമത്വം നിലനില്ക്കേണ്ടതല്ലേ? അതിനാണ്‌ മലകളായ മലകൾ ഇടിച്ചും ജലാശയങ്ങളായ ജലാശയങ്ങൾ മണ്ണിട്ടു നികത്തിയും കേരളത്തെ ഒരു സമതലപ്രദേശമാക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ; കുന്നും കുഴിയും ഇല്ലാത്തെ ഒരു കേരളത്തെ. ഹായ്, എന്തൊരു ഭംഗിയായിരിക്കും ആ സമത്വമുള്ള കേരളം? റോട്ടിലെ കുന്നും കുഴിയും അടക്കുന്നതും ഇങ്ങനെ ഒരു റോഡ് സമത്വം ഉണ്ടാക്കാനല്ലേ? ആർക്കാ റോഡിൽ കുന്നും കുഴിയും ഇഷ്ടപ്പെടുക?  അതുപോലെ പ്രകൃതിയിലെ അസന്തുലിതാവസ്ഥ ഒഴിവാക്കി കേരളത്തിലൊരു ഭൂസമത്വം ഉണ്ടാക്കാനാണ്‌ ഈ ക്വാറി ഉടമകൾ രാഷ് ട്രീയക്കാരുടെ സഹായത്തോടെ യത്നിക്കുന്നത്. അതിന്‌ അവർ കേൾക്കുന്ന പഴിയോ? പാവങ്ങൾ! ഈ ജനങ്ങളെ ഇനി എന്താ ചെയ്യുക?

അടുത്തുള്ള വയലുകളിൽ കരിമ്പുചെടികളാണ് കാണുന്നത്. വയലുകളിൽ പെണ്ണുങ്ങളും കുട്ടികളുമുണ്ട്. എന്തോ പണിത്തിരക്കിലാണവർ. ഒരു പക്ഷേ കരിമ്പു വെട്ടുകയാകും അവർ. എവിടേയും പണിയെടുക്കാൻ പെണ്ണുങ്ങളും കുട്ടികളും തന്നെ വേണം. റോഡിൽ വലത് വശത്തോട്ട് മറ്റൊരു റോഡ് പോകുന്നുണ്ട്. ബുദ്ധന്റെ ചിതാഭസ്മവും അസ്ഥികളും മറ്റും വീതിച്ചു നൽകിയ സ്ഥലത്തേക്കാണ് ആ റോഡ് പോകുന്നത് എന്നെഴുതിയ ഒരു ബോർഡും (Buddha’s  Relic  Distribution Site)  അവിടെ കണ്ടു. വെട്ടിയെടുത്ത കരിമ്പിൻ തണ്ടുകളുമായി ഒരു ട്രാക്റ്റർ അതു വഴി ഓടിച്ചു പോയി. ഞങ്ങൾ മുന്നോട്ട് നടന്നു. വലതു വശത്തായി ഒരു ബുദ്ധവിഹാരം കണ്ടു. അത് ജപ്പാന്റെയോ ശ്രീലങ്കയുടേയോ മറ്റോ വകയാണെന്നു തോന്നുന്നു; പക്ഷേ അടഞ്ഞു കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഇടതു വശത്തായി ഗവണ്മെന്റ് വകയായുള്ള മ്യൂസിയം കാണായി. ഞങ്ങൾ അതിന്റെ മുന്നിൽ നിന്നു. 10 മണിക്കേ തുറക്കൂ. മണിക്കൂറുകൾ ഇനിയുമുണ്ട്. പക്ഷേ കഷ്ടം; ഇന്നു തിങ്കളാഴ്ചയാണ്, മ്യൂസിയത്തിനവധിയാണ്. അപ്പോൾ മുന്നിൽ കാണുന്ന ഇതിന്റെ ഉള്ളിൽ കയറുന്ന കാര്യം മറക്കാമെന്ന് ഞാൻ തീർച്ചയാക്കി. ബുദ്ധന്റെ ചരിത്രം വിളിച്ചോതുന്നതും കാലങ്ങളായി കുശനഗറിലെ മണ്ണിൽ നിന്നു കിട്ടിയുട്ടുള്ളതുമായ പ്രാചീനവസ്തുക്കളാണ് അവിടെ പ്രദർശിപ്പിച്ചിട്ടുള്ളതത്രെ.

 ഞങ്ങൾ മുന്നോാട്ട് തന്നെ നടന്നു. റോഡിനിരുവശത്തും ബുദ്ധവിഹാരങ്ങൾ തന്നെ. പണി തീർന്നതും പണി നടക്കുന്നതും എല്ലാമുണ്ട്. കാവിയണിഞ്ഞ ചില ബുദ്ധഭിക്ഷുക്കളെയും അവിടെ കണ്ടു. എല്ലാം പൂർവ്വേഷ്യക്കാരാണ്. കൊറിയ, തായ്ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടേതാണി വിഹാരങ്ങൾ. വേണമെങ്കിൽ അവിടെയൊക്കെ കേറി നോക്കാമായിരിക്കാം.

മ്യൂസിയത്തിനെതിർവശത്തായി തായ്‌ലന്റിന്റെ വകയായുള്ള ബുദ്ധവിഹാരമാണ്. വാറ്റ് തായ് ടെമ്പിൾ എന്നാണവരതിനെ വിളിക്കുന്നത്. തായ്‌ലന്റിന്റെ ശില്പമാതൃകയിലുള്ളതാണ് കെട്ടിടം. കാണാൻ നല്ല ചേല്. സംസ്കൃതത്തിലെ വാടിക എന്ന വാക്കിൽ നിന്നത്രേ ഈ വാറ്റ് എന്ന വാക്കിന്റെ തുടക്കം. നോക്കണേ, സംസ്കൃതത്തിന്റെ ഒരു സ്വീകാര്യത! ഗേറ്റുകൾ അടഞ്ഞു കിടക്കുകയാണ്. അവിടേയും അകത്ത് കയറുവാൻ നിർവ്വാഹമില്ല. അതും ഞങ്ങൾ റോഡിൽ നിന്നു കൊണ്ടു തന്നെ നോക്കിക്കണ്ടു.   അല്ലെങ്കിലും ഈ കെട്ടിടങ്ങളിലൊന്നും കേറി നോക്കാനല്ലല്ലോ ഇങ്ങോട്ട് പോന്നത് എന്ന് ഞാൻ സമാധാനിച്ചു. അപ്പോൾ ഇതാണേറ്റവും സൗകര്യം. എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കൊണ്ട് ഞങ്ങൾ റോഡിലൂടെ നടന്നു. റോഡിലൂടെ നടന്നു കൊണ്ട് എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കണ്ടു എന്നും വേണമെങ്കിൽ പറയാം.
വാറ്റ് തായ് ടെമ്പിൾ, കുശനഗർ

ഒരു പത്തിരുപത് മിനിറ്റ് നടന്നപ്പോഴേക്കും  റോഡിനിടതു വശത്തായി ചെറിയൊരാൾത്തിരക്കും അതിനടുത്ത് ഒരു മൈതാനത്തിനകത്ത് ഒരു ചെറിയ കുന്നും ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടു. അതാണ് ശ്രീബുദ്ധന്റെ ഭൗതികദേഹം സംസ്കരിച്ച സ്ഥലമത്രെ. വിശാലമായ ഒരു പുൽമൈതാനത്തിലാണ് ഈ ശവകുടിരം നിലകൊള്ളുന്നത്. ഞങ്ങൾ അതിനുള്ളിലേക്ക് നടന്നു. നിറയെ സന്ദർശകരാണ്; മിക്കവാറും എല്ലാവരും പൂർവ്വേഷ്യക്കാരാണ്; പലരും വെള്ള വസ്ത്രം ധരിച്ചവർ; ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തിലുണ്ട്. സന്ദർശകരാണെങ്കിലും എല്ലാവരും ഭക്തന്മാരാണ്; ഭയഭക്തി ബഹുമാനങ്ങളോടെയാണ് അവർ അവിടെ സമയം ചെലവഴിക്കുന്നത്.  മൈതാനത്തിന്റെ പല സ്ഥലത്തായി വിദേശിയരായ സന്ദർശകർ ബുദ്ധന് പ്രണാമമർപ്പിച്ചുകൊണ്ട് പൂജകളും കീർത്തനങ്ങളും മറ്റും നടത്തുന്നുണ്ട്.  എങ്കിലും ആകപ്പാടെ ഒരു ശാന്തത. ധാരാളം ആളുകൾ മൈതാനത്തിരുന്നു് ധ്യാനിക്കുന്നുമുണ്ട്.

ഷൂസും സോക്സും ഊരി വച്ച് ഞങ്ങൾ മൈതാനത്തിന്റെ മദ്ധ്യഭാഗത്തുള്ള ബുദ്ധസമാധിയിലെത്തി. ശരിക്കും ഒരു കുന്ന്. ഇഷ്ടിക കൊണ്ടുണ്ടാക്കിയതാണെന്നു മാത്രം. കമഴ്ത്തി വച്ച ഒരു അർദ്ധഗോളത്തിന്റെ രൂപമാണെന്നു വേണമെങ്കിൽ പറയാം. ഇഷ്ടിക അടുക്കി കെട്ടിയുണ്ടാക്കിയ ഈ വലിയ കുന്നു കണ്ടപ്പോൾ ഞാനറിയാതെ ഓർത്തുപോയത് ഈജിപ്തിലെ പിരമിഡാണ്. അതിന്റെ നാലയലത്ത് എത്തില്ലെങ്കിലും ഇമ്മാതിരി ഒരു ഇഷ്ടികക്കുന്നുണ്ടാക്കാനും വേണം ഇത്തിരി സമയവും ഊർജ്ജവും. മൈതാനത്തിൽ, നശിച്ചുപോയ ചിരപുരാതനമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണെന്നു തോന്നത്തക്ക വിധത്തിലുള്ള അസ്ഥിവാരങ്ങൾ കാണാം. അതെല്ലാം എന്തായിരുന്നുവോ ആവോ? വല്ല ഗൈഡുമാരോടും ചോദിച്ചാൽ പറഞ്ഞു തരുമായിരിക്കും. ഈ കുന്നു മാത്രം എങ്ങനെ കേടുകൂടാതെ രക്ഷപ്പെട്ടുവോ ആവോ? ഒരു പക്ഷേ ശവകുടീരങ്ങൾ മുഗളന്മാർക്ക് ഹറാമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കണം അവരതിനെ ഒഴിവാക്കിയത്. ഇല്ലെങ്കിൽ അവർ അതും തച്ചു തരിപ്പണമാക്കിയേനേ.

ഈ ഇഷ്ടികക്കുന്നിനെയാണ് രാമാഭർ സ്തൂപം എന്നു പറയുന്നത്. അതിന്റെ ഉച്ചാരണം ഇങ്ങനെത്തന്നെയാണോ ആവോ? കുന്നിനെ സ്തൂപം എന്നു പറയുന്നത് അനുചിതമായി എനിയ്ക്കു തോന്നി. പക്ഷേ ഇവിടെ എന്റെ തോന്നലിനെന്തു പ്രസക്തി? മുകുടബന്ധനചൈത്യം എന്നും ബുദ്ധമതക്കാർ ഇതിന്റെ പറയുന്നുണ്ട്. അപ്പോൾ ഇവിടെയാണ് ലോകത്തിന്റെ ത്യാഗധനനായ ഗൗതമസിദ്ധാർത്ഥ ബുദ്ധദേവൻ അന്ത്യനിദ്ര കൊള്ളുന്നത്. കുന്നിനു ചുറ്റും ആളുകൾ പ്രദക്ഷിണംവയ്ക്കുകയാണ്. ഒരിടത്ത് പൂജാപുഷ്പങ്ങളും മറ്റും അർപ്പിക്കാനുള്ള സൗകര്യമുണ്ട്. ധാരാളം നെയ്ത്തിരി കത്തിച്ചു വച്ചിട്ടുണ്ട്. അവിടെയാണ് കൂടുതലും ആളുകൾ. പൂക്കളുടേയും ചന്ദനത്തിരിയുടേയും ഗന്ധം പരിസരമാകെ അനുഭവപ്പെടുന്നുണ്ട്.

ലുംബിനിയിൽ നിന്ന് തുറക്കണമെന്നു കരുതിയിരുന്നതും എന്നാൽ അവിടെ നിന്നു തുറക്കാൻ പറ്റാതെ പോയതുമായ എന്റെ ഭാണ്ഡം ഞാൻ പതുക്കെ കെട്ടഴിച്ചു. അതിനുള്ളിൽ നിന്നും ഞാൻ ചന്ദനത്തിരിക്കൂടുകളും കർപ്പൂരക്കെട്ടും പുറത്തെടുത്തു. (ഇവിടെയെങ്കിലും അതുപയോഗിക്കാൻ സാധിച്ചതിൽ ഞാൻ സമാധാനിച്ചു. ഇല്ലെങ്കിൽ ഞാൻ അത് തിരിച്ചുകൊണ്ടുപോകേണ്ടി വന്നേനെ.) ഒരു നെയ് വിളക്കിൽ കാട്ടി ഞാൻ അവയെല്ലാം കത്തിച്ച് അവിടെ ഒരു സ്ഥലത്ത് ഭക്തിപൂർവ്വം വച്ചു തൊഴുതു. (കുനിഞ്ഞു നിന്ന് ചന്ദനത്തിരി കത്തിക്കുന്ന എന്നെ താഴെ കൊടുത്ത ചിത്രത്തിൽ കാണാം.) എന്റെ മനസ്സിലപ്പോൾ ശ്രീബുദ്ധനുണ്ടായിരുന്നില്ല. കരഞ്ഞു വീർത്ത കണ്ണുകളുമായി അന്തപുരത്തിലിരിക്കുന്ന യശോധരയായിരുന്നു എന്റെ മനസ്സിൽ. കൈകാലിട്ടടിച്ച് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന, യശോധരയുടെ കുട്ടിയായിരുന്നു എന്റെ മുന്നിൽ. എല്ലാം കാലത്തിന്റെ കളി. 3000 വർഷങ്ങൾക്കപ്പുറം എന്നോ  എപ്പഴോ ശ്രീബുദ്ധന്റെ ദേഹം കത്തിയമർന്ന  പ്രശാന്തശാന്തമായ ആ ഇഷ്ടികക്കുന്നിന്റെ മുന്നിൽ ചന്ദനത്തിരി പുകയുന്നതും നോക്കി ഞാൻ നിന്നു. പിന്നീട് അതിനെ ഒരു വട്ടം പ്രദക്ഷിണം വച്ചു.  തന്റേയും തന്റെ കുടുംബത്തിന്റേയും വംശത്തിന്റെ തന്നേയും നാശത്തിനല്ലാതേ അദ്ദേഹത്തിന്റെ ത്യാഗം എന്തിനെങ്കിലും ഉപകരിച്ചുവോ? ലോകത്തെ തച്ചുടക്കുന്ന ഐ.എസ്. ഐ.എസും അൽ ക്വൈദയും മറ്റും ഉണ്ടാകാൻ കിടക്കുന്നതേ ഉള്ളൂ എന്ന് അദ്ദേഹത്തിന്‌ എന്തേ മനസ്സിലാകാതെ പോയത്?  വിശ്വശാന്തി ദേവന്റെ ബാമിയാനിലെ ഭീമാകാരമായ കൽപ്രതിമ പൊടിച്ചു കളഞ്ഞപ്പോൾ അവരൊക്കെ നേടിയതെന്താണാവോ?
രാമാഭർ സ്തൂപം - ഒരു ക്ലോസ് അപ് കാഴ്ച 

നാലു സ്ഥലങ്ങളിൽ തീർത്ഥയാത്രകൾ ചെയ്യാനാണ്‌ ബുദ്ധൻ അനുയായികളെ ഉപദേശിച്ചത്. ഒന്ന് അദ്ദേഹം ജനിച്ച ലുംബിനിയിൽ; അടുത്തത് അദ്ദേഹത്തിന്‌ ബോധോദയം ജനിച്ച ബോധ്ഗയയിൽ; മൂന്നാമത്തേത് അദ്ദേഹം ആദ്യമായി പ്രഭാഷണം ചെയ്ത കാശിയിലെ സാരനാഥത്തിൽ; പിന്നെ നാലാമത്തേതും അവസാനത്തേതും അദ്ദേഹം സമാധിയായ ഈ കുശനഗരത്തിലും..... അപ്പോൾ എന്റെ ഈ തീർത്ഥയാത്രകൾ അവസാനിക്കുകയാണ്‌. ഓം, മണിപദ്മേ ഹും!

എന്റെ കുശനഗരസന്ദർശനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഞാൻ പതുക്കെ മൈതാനത്തിലേക്ക് നടന്നു. അതിനകത്ത് ഞാൻ അവിടേയും ഇവിടേയും നടന്നു. എങ്ങും ശാന്തത മാത്രം. മതിലിനു പുറത്തായി കുറച്ചകലെ ഒരു നദി എന്റെ കണ്ണിൽ പെട്ടു. അതത്രെ ഹിരണ്യാവതിപ്പുഴ.  ഹിരണ്യാവതിപ്പുഴയുടെ തീരത്തായിരുന്നു ശ്രീബുദ്ധന്റെ സമാധി. പുഴ എന്നു പറയുവാനൊന്നുമില്ല; ഒരു ചെറിയ തോട്. അതിൽ വെള്ളമുള്ളതായി എനിയ്ക്കു തോന്നിയില്ല. 3000 വർഷങ്ങൾക്കിപ്പുറവും ഹിരണ്യാവതിനദി നിലനിൽക്കുന്നതിൽ എനിയ്ക്ക് അതിശയം തോന്നി. എന്തെന്തെല്ലാം കഥകൾ പറയാനുണ്ടാകും ഈ നദീതീരങ്ങൾക്ക്! പൗരാണികതയുടെ പുണ്യം പേറുന്ന ഹിരണ്യാവതി. എങ്ങനെയാണ് ഈ തോടിന് ഈ പേർ ലഭിച്ചത് ആവോ?
രാമാഭർ സ്തൂപം  - ഒരു ദൂരക്കാഴ്ച

ഞങ്ങൾ തിരിച്ചു നടന്നു. അടുത്തു തന്നെ വലതു വശത്തായി ഒരു ചെറിയ അമ്പലം പോലെ ഒന്നു കാണായി. ഒന്നു രണ്ടു കുടിലുകളും. ഞങ്ങൾ അങ്ങോട്ട് നടന്നു. അതെ, അതൊരു ചെറിയ അമ്പലം തന്നെയാണ്. അവിടം വിജനമാണ്; ആൾപ്പെരുമാറ്റമൊന്നും കണ്ടില്ല. അമ്പലം അടഞ്ഞു കിടന്നു. ഒരു പക്ഷേ വല്ല കാളീക്ഷേത്രവും ആകാം. അതിനാണിവിടെയൊക്കെ കൂടുതൽ പോപ്പുലാരിറ്റി. ഇനി അതല്ലെങ്കിൽ ഭൈരവന്റേതാകാനും മതി. ‘ഭൈരോബാബ’ എന്ന് പറഞ്ഞാൽ ആളുകൾക്ക് വലിയ ഭയഭക്തിയാണ്. ക്ഷേത്രത്തിൽ നിന്ന് രണ്ടടി നടന്നാൽ ഹിരണ്യാവതി നദിയായി. അവിടെ ഒരു കുളിക്കടവാണെന്നു തോന്നുന്നു. പക്ഷേ വെള്ളം നന്നേ കുറവ്. പുഴയിൽ പുല്ലുകൾ ആസുരമായി വളരുകയാണ്. ഇനി ഇതായിരിക്കുമോ കുശപ്പുല്ലുകൾ? ഒന്നുമില്ലെങ്കിലും കുശന്റെ നഗരത്തിൽ വളരേണ്ടത് കുശപ്പുല്ലുകൾ തന്നെ. പുഴയുടെ തീരത്ത് അനേകം ചെറിയ ചെറിയ സിമന്റ് സ്തൂപങ്ങൾ കണ്ടു. അവ എന്താണാവോ? മുസ്ലിം പള്ളിയിലെ ശ്മശാനങ്ങളിൽ മീസാൻ കല്ലുകൾ കുഴിച്ചിട്ടിട്ടുള്ളതാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
ഹിരണ്യാവതി തീരത്തെ മീസാൻ കല്ലുകൾ (ഈശ്വരാ, എന്താണാവോ അത്?)

ഞങ്ങൾ വീണ്ടും റോഡിലേക്കിറങ്ങി ഞങ്ങളുടെ പദയാത്ര തുടർന്നു. കൊറിയൻ ടെമ്പിളും വിയറ്റ്നാം ടെമ്പിളും ഗവണ്മെന്റ് മ്യൂസിയവും മറ്റും പിന്നിട്ട് ഞങ്ങൾ Buddha's Relic Distribution Site ലക്ഷ്യമാക്കി നടന്നു. ഒഴിഞ്ഞ വയലുകളിൽ ട്രാക്റ്റർ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. വെയിൽ ചൂടു പിടിക്കാൻ തുടങ്ങുന്നു. വയലിൽ നീണ്ടു കിടക്കുന്ന റോഡിലൂടെ ഞങ്ങൾ നടന്നു. ദൂരം ഒരു ഫർലോങ്ങോളം മാത്രം. അടഞ്ഞു കിടക്കുന്ന ഗെയ്റ്റിൽ അട്ടപ്പാടിയായ ഒരു കാവല്ക്കരൻ നില്ക്കുന്നു. അയാൾ ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്നു. ചുറ്റുമതിൽ കൊണ്ട് കെട്ടിയടച്ച ആ കോമ്പൗണ്ടിനുള്ളിലുത് ഒരു വൃക്ഷമുത്തശ്ശിയും അതിനു ചുറ്റും കെട്ടിയുയർത്തിയ വൃത്താകാരമായ ഒരു സിമന്റ് തറയുമാണ്. (അതാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.) ചുറ്റും പ്രദക്ഷിണവഴിയും ഉണ്ട്. ഞങ്ങൾ ഷൂസൂരി വച്ച് അങ്ങോട്ട് കയറി. മറ്റൊരട്ടപ്പാടി അവിടെ അടിച്ചു വാരുന്നുണ്ടായിരുന്നു. അയാൾ പണത്തിനു കൈ നീട്ടി. ഞാനയാളെ മുഷിപ്പിച്ചില്ല. മരച്ചുവട്ടിലെ ഭണ്ഡാരത്തിലും ഞാൻ കാണിക്ക അർപ്പിച്ചു.
 Buddha's Relic Distribution Site

ഈതെന്തു മരമാണാവോ?  അറിയില്ല. മരത്തിന്റെ തറയിലേക്ക് കയറുന്നിടത്ത് Buddha’s Relic Distribution Site എന്നെഴുതിയ ശിലാഫലകം കൊത്തി വച്ചിട്ടുണ്ട്. ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരുകളാണതിൽ കോറിയിട്ടിട്ടുള്ളത്. 2012-ൽ ആണിതിന്റെ സ്ഥാപനം. സാലവൃക്ഷ(?)ത്തറയുടെ ചുറ്റും പാടങ്ങളാണ്. കൊയ്തൊഴിഞ്ഞ പാടങ്ങൾ. 3000 വർഷങ്ങൾക്ക് മുമ്പ് ഇതൊരു ജനപദമായിരുന്നുവോ എന്ന സംശയം എന്നിൽ വീണ്ടും മുള പൊട്ടി. അതോ ഈ വയലിൽ ആയിരുന്നുവോ ചിതാഭസ്മം വീതിക്കാൻ എല്ലവരും ഒത്തു കൂടിയത്? ആയിരിയ്ക്കാം. മുമ്പൊക്കെ കൊയ്തൊഴിഞ്ഞ പാടങ്ങളിലല്ലേ നമ്മൾ ഉത്സവങ്ങൾ നടത്തി വന്നത്? ഇപ്പോൾ കൊയ്തും പോയി; മെതിയും പോയി. പാടങ്ങൾ വിമാനത്താവളങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ സംഭവിച്ചാലല്ലേ പറ്റൂ?

അപൂർവ്വമായേ സന്ദർശകർ ഇങ്ങോട്ടു വരുന്നുള്ളൂ. ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ കാവല്ക്കാരൻ കൈ നീട്ടി. കണ്ടാലറിയാം അവരുടെയൊക്കെ ജീവിത നിലവാരം. ഒരു പത്തു രൂപ ഞാനയാൾക്കും കൊടുത്തു. കൈ നീട്ടാനാണെന്നു തോന്നുന്നു ഇവരെ ഇവിടെ നിയോഗിച്ചിട്ടുള്ളത്.  തിരിച്ചു നടക്കുമ്പോൾ എന്നെപ്പോലെയുള്ള പ്രാന്തന്മാരല്ലേ ഈ മരവും മറ്റും വന്നു നോക്കൂ എന്ന് ആ വിജനതയിൽ എനിയ്ക്ക് തോന്നിപ്പോയി.
 ബുദ്ധന്റെ ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരെഴുതിയ ശിലാഫലകം

ഞങ്ങൾ വീണ്ടും നടന്നു. നടക്കുമ്പോൾ, ഞങ്ങൾ താമസിച്ച ടിബറ്റൻ മൊണാസ്റ്ററിയെ ഒരിക്കൽ കൂടി ഞങ്ങൾ കടന്നു പോയി. അടുത്തു തന്നെ, മാതാ ക്വർ മന്ദിരം എന്ന വലിയ ബോർഡ് കാണാം. വല്ല അമ്പലവും ആണെന്നാണ് ഞാൻ കരുതിയത്. അല്ല; പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിതസ്മാരകമാണത്. ഇവിടമാണത്രെ ശ്രീബുദ്ധൻ ജീവൻ വെടിഞ്ഞ കൃത്യമായ സ്ഥലം. അവിടെ ശ്രീബുദ്ധന്റെ ചിരപുരാതനമായ ഒരു ബൃഹദ് പ്രതിമയാണുള്ളത്. നശിച്ചുപോയ കെട്ടിടാവശിഷ്ടങ്ങളും കാണാം. റോഡ് L ഷെയ്പിൽ വലത്തോട്ട് തിരിയുന്നിടത്ത് ഇടതു വശത്തായിട്ടാണ് പൗരാണികപ്രതിമ പരിരക്ഷിച്ചിട്ടുള്ള ഈ മന്ദിരം ഉള്ളത്. ഒരു കൈ താഴേക്കു തൂക്കിവച്ചിട്ടുള്ള പ്രതിമയുടെ ഈ അവസ്ഥക്ക് “ഭൂമിസ്പർശമുദ്ര” എന്നാണത്രെ പറയുന്നത്. പ്രതിമസംബന്ധമായതെല്ലാം ASI അവിടെ ഒരു സിമന്റ് ഫലകത്തിൽ കുറിച്ചു വച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും നടന്നു. ഇടതു വശത്ത് UP ടൂറിസത്തിന്റെ വല്യ ഹോട്ടൽ, പിന്നെ ASI ഓഫീസ്, ബിർലയുടെ വകയായുള്ള ബുദ്ധ ടെമ്പിൾ, ശിവക്ഷേത്രം എന്നിങ്ങനെ കാണാനും കേറിനോക്കാനുമായി ഇനിയും കാഴ്ചകളേറേ. ഭക്ഷണം കഴിക്കാൻ റോഡുവക്കിൽ ധാരാളം ഹോട്ടലുകളും തട്ടുകടകളും പെട്ടിപ്പീടികകളും കാണാം. റോഡിന്റെ വലതു വശത്തായി മഹാപരിനിർവ്വാണക്ഷേത്രവും അതിന്റെ അപ്പുറത്തായി ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും തലയുയർത്തി നില്ക്കുന്നു. സാമാന്യം വലിയതാണ് രണ്ടും. കാണാനും കാര്യമായുണ്ട്.  ഇതൊന്നും ഞാനെഴുതേണ്ട കാര്യമല്ല. കാക്കത്തൊള്ളായിരം ബ്ലോഗുകളിവിടെത്തന്നെ കാണും. മറ്റു മാദ്ധ്യമങ്ങൾ വേറേയും. ഇത് പിന്നെ ഒരു നേരമ്പോക്ക് എന്നു മാത്രം.  വഴി തെറ്റിയും തപ്പിത്തടഞ്ഞും വരുന്നവരേ ഇവിടെയെത്തൂ. അവർക്കിതൊക്കെ വേണമെങ്കിൽ നോക്കുകയും ആകാം. എന്തായാലും ഞങ്ങൾ   നേരേ  ശ്രീബുദ്ധന്റെ മഹാപരിനിർവ്വാണ ക്ഷേത്രത്തിന്റെ പരിസരത്തിലേക്ക് കയറി. ഗെയ്റ്റുണ്ട്; കാവല്ക്കാരുണ്ട്; സന്ദർശകരേഖകളുണ്ട്. ഞങ്ങൾ പേരും അഡ്രസ്സും എഴുതി അകത്തു കയറി.
        ബുദ്ധനും ബുദ്ധുവും: മഹാപരിനിർവ്വാണ ക്ഷേത്രത്തിലെ ശയ്യാവലംബിയായ ബുദ്ധപ്രതിമക്ക് കാവൽ നില്ക്കുന്ന ആൾരൂപൻ
                                                                                  
                                                                                                                     .........................തുടരും

2015, ഏപ്രിൽ 18, ശനിയാഴ്‌ച

കോൺഗ്രസ്സും ലൈംഗികതയും

സരിതാ എസ് നായരെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ഇപ്പോൾ ചാനലായ ചാനലിലൊക്കെയുള്ള വാർത്തകൾ. അത് ചെയ്തവരുടെ പേരുകൾ പുറത്തു വന്നാൽ കേരളത്തിലെ കോൺഗ്രസ് ഗവൺമെന്റിന്റെ രാജിക്കു വരെ അത് കാരണമാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാൽ കോൺഗ്രസ്സുകാർക്ക് അതൊരു വാർത്തയേ ആകുന്നില്ല. എല്ലാവർക്കും അവരുടെ വിശ്വാസത്തിനനുസരിച്ചേ പ്രവർത്തിക്കാനാകൂ എന്ന് ആർക്കാ അറിഞ്ഞ് കൂടാത്തത്? അപ്പോൾ കോൺഗ്രസ്സുകാർക്ക് ഈ ലൈംഗികത വർജ്യമാകുന്നതെങ്ങനെയാ?  'കോൺഗ്രസ്' എന്ന വാക്കിന്റെ അർത്ഥം തന്നെ 'ലൈംഗികത' എന്നാകുമ്പോൾ അവരുടെ വിശ്വാസം പ്രാവർത്തികമാക്കുക മാത്രമല്ലേ ഈ കോൺഗ്രസ്സുകാർ ചെയ്യുന്നത്? ജനങ്ങളും പ്രതിപക്ഷവും അതിലിത്ര ബേജാറാകാനുണ്ടോ? കോൺഗ്രസ് എന്ന വാക്കിന്റെ അർത്ഥം അറിയാത്തവർ ഇംഗ്ലീഷ് ഡിക്ഷനറി നോക്കട്ടെ.
ഇംഗ്ലീഷ് ഡിക്ഷനറിയിൽ കോൺഗ്രസ് എന്ന വാക്കിന് ഞാൻ കണ്ട അർത്ഥങ്ങൾ ഇവിടെ (താഴെ) കൊടുക്കുന്നു.


പണ്ടൊക്കെ ഭക്ഷണം കഴിച്ചിരുന്നത് വിശപ്പു മാറ്റാനായിരുന്നു. എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് സ്വാദിനു വേണ്ടിയാണെന്നാണ് ടീവിയിലെ പരസ്യങ്ങളും പുതിയ പുതിയ വിഭവങ്ങളും കാണുമ്പോൾ എനിയ്ക്കു തോന്നാറുള്ളത്. അതുപോലെ ലൈംഗികത എന്നത് പണ്ട്, തലമുറകളുടെ നിലനിൽപ്പിനു വേണ്ടിയുള്ള ഒരു ഉപാധിയായിരുന്നു. എന്നാലിപ്പോഴത് ഒരു വിനോദത്തിനുള്ള ഉപാധിയാണ്. 'മെഡിക്കൽ ടൂറിസം' എന്ന പ്രയോഗം പോലും ജീവിതത്തിൽ വിനോദ(recreation)ത്തിന്റെ പ്രസക്തിയാണ് ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ രാവേറെ ചെല്ലുവോളം ജനങ്ങളെ സേവിക്കുന്നവർക്ക് ക്ഷീണം മാറ്റി മനസ്സിനും ശരീരത്തിനും അൽപ്പം റിക്രിയേഷനാകുന്നതിൽ എന്താ തെറ്റ്? ഈ ജനങ്ങളേയും പ്രതിപക്ഷത്തേയും വെടി വയ്ക്കണം. എന്താ?








2015, ഏപ്രിൽ 12, ഞായറാഴ്‌ച

ഒരു നല്ല തുടക്കം

ഡൽഹിയിൽ എ. എ. പി. ഗവണ്മെന്റിന്റെ ഒരു നല്ല തുടക്കം. വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. 

http://delhi.aamaadmiparty.org/aap-delhi-mlas-schedule

2015, മാർച്ച് 12, വ്യാഴാഴ്‌ച

ശക്തനും സത്യവും

കേരള നിയമസഭയിൽ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന കടുംപിടുത്തമല്ലേ പ്രതിപക്ഷം പിടിച്ചിരിക്കുന്നത്. എന്തു വന്നാലും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും നിലപാടു കടുപ്പിച്ചിരിക്കയാണ്. എന്തെല്ലാം ബലപ്രയോഗമൊക്കെയാണാവോ ഇനി അവിടെ നടക്കാൻ പോകുന്നത്? ഇനി സ്പീക്കറാണ് സഭാനടപടികൾ തടസ്സം കൂടാതെ നടക്കുന്നു എന്ന് ഉറപ്പാക്കേണ്ടത്. അതറിഞ്ഞുകൊണ്ടായിരിക്കണം ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ശക്തനായ സ്പീക്കറെ തെരഞ്ഞെടുത്തത്.

കൽക്കരിക്കേസിൽ പഴയ മന്മോഹൻസിങ്ങിനെ പ്രതി ചേർത്തിരിക്കയാണ്. കാര്യങ്ങളൊക്കെ അദ്ദേഹത്തിനറിയുമായിരിക്കും. അതുകൊണ്ടല്ലേ അദ്ദേഹം സത്യം ജയിക്കും എന്ന് പറഞ്ഞത്; അല്ലാതെ ഞാൻ കേസ് ജയിച്ചു വരുമെന്നോ എന്റെ ഡ്രസ്സിൽ കരി പിടിക്കുകയില്ല എന്നോ അദ്ദേഹം പറഞ്ഞില്ലല്ലോ!

എം.എൽ.എമാരെ ആക്രമിച്ച യു.ഡി.എഫുകാർ ആഭാസന്മാരാണെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരേയും പോകുമെന്നും അച്യുതാനന്ദൻജി. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ അവർ ഏതറ്റം വരെ പോയെന്നു നാം ഇന്നലെ കണ്ടല്ലോ?

2015, ജനുവരി 18, ഞായറാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - എട്ട്

ഭൈരഹവയിൽ നിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് വരാൻ ഞങ്ങൾക്ക് ഒരു മിനി ബസ് കിട്ടി. അതിർത്തിക്ക് കുറച്ചകലെ ഞങ്ങൾ ഇറങ്ങി. വിശക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും കഴിച്ചില്ല. നഷ്ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. സന്ധ്യക്കുമുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിൽ കിടപ്പും ഉറക്കവും വഴിയിലായിപ്പോകും.  ഞങ്ങൾ വേഗം നടന്നു.

 "ഭാരത് ആഗമൻ പർ ആപ്കാ ഹാർദ്ദിക് സ്വാഗത് ഹെ" എന്നെഴുതിയ കമാനം അതിർത്തിയിൽ ഞങ്ങളെ തിരിച്ച് സ്വീകരിച്ചു. അതിർത്തി കാക്കുന്ന സുരക്ഷാജീവനക്കാരെ കൂസാതെ ഞങ്ങൾ നടന്നു. ചളിവെള്ളം കെട്ടിനിന്ന് വൃത്തി കേടായ സൊനൗലിയുടെ റോഡിലൂടെ... അതിർത്തി കടക്കാൻ അനുമതിക്കായി കാത്തു കിടക്കുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ തിരക്കിൽ ചളിയിൽ ചവിട്ടാതെ മുന്നോട്ട് നടക്കാൻ ആയില്ല. നടന്ന് നടന്ന് ഞങ്ങൾ സൊനൗലിയിലെ  UPSRTC-യുടെ ബസ് സ്റ്റാന്റിൽ എത്തിച്ചേർന്നു. ഡൽഹിയിലേക്കുൾപ്പെടെ ധാരാളം ബസ്സുകൾ അവിടെ കിടപ്പുണ്ട്. ഞങ്ങൾ, അടുത്തു കണ്ട ഗോരഖ്പൂർ ബസ്സിൽ കയറി ഇരിപ്പായി. "आपका अपना साथी " - അങ്ങനെയാണ് UPSRTC ബസ്സുകളുടെ പരസ്യവാചകം.  ഞങ്ങളുടെ ലക്ഷ്യം ശ്രീബുദ്ധൻ സമാധിസ്ഥനായ കുശനഗരമായിരുന്നു. 

ബസ്സിൽ ആളുകൾ കുറവായിരുന്നു. പുറപ്പെടാൻ സമയമെടുക്കും. അടുത്തു കണ്ട സൈക്കിൾ കച്ചവടക്കാരനിൽ നിന്ന് ചൂടുകടലയും പഴക്കടയിൽ നിന്ന് പഴങ്ങളും വാങ്ങി  വിശപ്പടക്കി. യാത്രയിൽ എപ്പോഴും നല്ലത് ഇത്തരത്തിലുള്ള ലഘുഭക്ഷണങ്ങളാണ്.   രണ്ടു മണിക്ക് പുറപ്പെട്ട ബസ്സിന് 5 മണിക്ക് ഗോരഖ്പൂരിലെത്താമായിരുന്നു. പക്ഷേ എത്തിയത് 6 മണിയോടടുപ്പിച്ച് ആയിരുന്നു. അപ്പോഴേക്കും വെയിൽ വീണ് അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. എന്നാലും എനിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു; നീണ്ടു നിവർന്നു കിടക്കുന്ന ഒന്നാന്തരം ഹൈവേയായതു കൊണ്ട് ഒരു മണിക്കൂറിനകം കുശിനഗരത്തിലെത്താമെന്നും അവിടത്തെ ടിബറ്റൻ മൊണാസ്ട്രിയിൽ കയറിപ്പറ്റാമെന്നും. വേഗം തന്നെ ഞങ്ങൾ അങ്ങോട്ടുള്ള ബസ്സിൽ കയറുകയും ഉള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. ബസ്സ് ഉടനെ പുറപ്പെട്ടെങ്കിലും ഗോരഖ്പൂർ വലിയൊരു നഗരമായിട്ടുപോലും മേൽപ്പാലങ്ങളില്ലാഞ്ഞതിനാൽ തീവണ്ടികൾക്ക് പോകാൻ അവസരമൊരുക്കി ഒരു മണിക്കൂറോളം അത് വഴിയിൽ കിടന്നു. ഇത്രയും വലിയ നഗരത്തിൽ ഒരു മേൽപ്പാലം ഉണ്ടാക്കാൻ അധികൃതർ തുനിയാത്തതിൽ എനിയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി. അവരെയൊക്കെ അധികൃതർ എന്നല്ല അധ:കൃതർ എന്നു വിളിക്കണമെന്ന് എനിയ്ക്ക് തോന്നി.   എന്തായാലും 8 മണിക്ക് ഞങ്ങൾ കുശിനഗരത്തിന്റെ ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ കാലാവസ്ഥ സുഖകരമായിരുന്നു.

ശ്രീരാമന്റെ പുത്രൻ കുശൻ സ്ഥാപിച്ച നഗരത്തെയാണത്രെ കുശിനഗരമെന്ന് പറയുന്നത്. അതിനെ കുശിനഗർ എന്ന് പറയുന്നതിന്റെ പൊരുളെനിക്കു മനസ്സിലായില്ലെങ്കിലും UPSRTC ബസ് ടിക്കറ്റിൽ എഴുതിയിരുന്നത് "കുശ് നഗർ" എന്നായിരുന്നു. അതാണ് എനിയ്ക്ക് ശരിയായി തോന്നിയതും. നടന്നു കാണാവുന്ന വിസ്തൃതിയേ ചിരപുരാതനമായ ഈ കുശനഗരത്തിനുള്ളു.  ശ്രീബുദ്ധനേക്കാൾ എത്രയെത്രയോ സഹസ്രാബ്ദങ്ങൾക്കു മുമ്പാകണം ശ്രീരാമനും കുശനും ജീവിച്ചത്(?) എന്നാലതിന്റെ  ചരിത്രപരമായ ഒരു തെളിവും അവിടെ നിന്നു കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണാവോ ഇതാണ് കുശൻ സ്ഥാപിച്ച നഗരമെന്ന് നാട്ടുകാർ സ്ഥാപിച്ചതാവോ? സഹസ്രാബ്ദങ്ങൾക്ക് ശേഷം ജീവിച്ച ശ്രീബുദ്ധന്റെ ലുംബിനി കണ്ടുപിടിക്കാൻ ലോകത്തിലെ പുരാവസ്തുഗവേഷകരൊക്കെ ശ്രമിച്ചിട്ടാണ് സാധിച്ചിട്ടുള്ളത് എന്ന കാര്യം ആലോചിക്കുമ്പോഴാണ് എനിയ്ക്കീ സംശയം ഉണ്ടാകുന്നത്. അതെന്തായാലും കുശനഗരത്തിൽ  വച്ചാണ് ശ്രീബുദ്ധൻ മഹാസമാധി ആകുന്നതും പരിനിർവ്വാണം പ്രാപിക്കുന്നതും. അതുകൊണ്ടു തന്നെ ശ്രീബുദ്ധനെ സ്നേഹിക്കുന്നവർക്ക് ഈ കുശനഗരം വളരെ പ്രധാനപ്പെട്ടതും പവിത്രവുമാണ്. ലുംബിനി പോലെ, ഗയ പോലെ, ശ്രാവസ്തി പോലെ.....  ബുദ്ധമതാനുയായികൾ ധാരാളമായി എപ്പോഴും ഇവിടെ കാണും.  ഹിരണ്യാവതി എന്ന നദിയുടെ കരയിലാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. നഗരം ചെറുതായതു കൊണ്ടു തന്നെ അവിടത്തെ വഴികൾ ഞാൻ കാണാപ്പാഠം പഠിച്ചിരുന്നു. ബസ്സിറങ്ങിയ ഞങ്ങൾ ശരം വിട്ട കണക്കേ നടന്നു; ടിബറ്റൻ മൊണാസ്റ്ററിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നടക്കുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലുമായി ബുദ്ധസ്മാരകങ്ങൾ തലയുയർത്തി നിന്നു. കുറച്ച് അകലെ മഹാപരിനിർവ്വാണക്ഷേത്രവും നിർവ്വാണ സ്തൂപവും കാണപ്പെട്ടു. എങ്ങനെയെങ്കിലും മൊണാസ്റ്ററിയിൽ കേറിപ്പറ്റാൻ പറ്റണേ എന്നും അവിടെ കിടക്കാനൊരിടം കിട്ടണേ എന്നും നടക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞതു തന്നെ.

ടിബറ്റൻ മൊണാസ്റ്ററി (ബുദ്ധിസ്റ്റ് ടെമ്പിൾ), കുശനഗർ, ഉത്തരപ്രദേശ്

മിനിറ്റുകൾക്കകം ഞങ്ങൾ മൊണാസ്റ്ററിയുടെ മുന്നിലെത്തി. ഭീമാകാരമായ അതിന്റെ ഇരുമ്പു വാതിൽ അടഞ്ഞു കിടന്നു. തള്ളി നോക്കിയെങ്കിലും അനക്കമില്ല. എങ്ങും വിജനം. സമയം വെറും എട്ടരയാണെങ്കിലും രാവേറേ ചെന്നതു പോലെ തോന്നിച്ചു.  ഇനി എന്തു ചെയ്യും എന്നായി ഞങ്ങൾ. ഭാഗ്യം, അപ്പോഴാണ് ഒരു വലിയ കാർ മൊണാസ്റ്ററിയുടെ ഗെയ്റ്റിൽ വന്നു നിന്ന് ഹോൺ അടിച്ചതും ആരോ ഗെയ്റ്റ് തുറന്നതും. കാറിനു പുറകേ ഞങ്ങളും അകത്തു കടന്നു. ഞാൻ അവിടെ നിന്ന ഒരാളോട് കിടക്കാൻ ഒരു മുറിക്കപേക്ഷിച്ചു. അപ്പോഴയാൾ 'ഗുരുജീ' എന്നു വിളിച്ചതും ചെറുപ്പക്കാരനായ ഒരു ലാമ ഇറങ്ങിവന്നതും ഒരുമിച്ചായിരുന്നു.   റൂമെല്ലാം ഫുള്ളാണെന്നും 3-ബെഡ് റൂം വേണമെങ്കിൽ തരാം എന്നുമായി ലാമ. മൂന്നല്ല മുപ്പതായാലും ശരി എന്ന മനസ്സോടെ ഞാൻ അനുകൂലമായി തലയാട്ടി.  നിമിഷങ്ങൾക്കകം ഞങ്ങൾ ബാഗുകൾ മുറിയിൽ വച്ച് ഭക്ഷണം കഴിക്കാനായി മൊണാസ്റ്ററിക്ക് പുറത്തിറങ്ങി.

മൊണാസ്റ്ററിയിലേക്ക് നടക്കുമ്പോൾ ഞങ്ങൾ അങ്ങിങ്ങായി നല്ല ഹോട്ടലുകൾ കണ്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, നടന്നതു മിച്ചം; എല്ലാവരും കട പൂട്ടാനുള്ള തിരക്കിലായിരുന്നു. ഒടുവിൽ മൊണാസ്റ്ററിക്ക് പുറത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് സാധാ ചോറും ദാലും ചപ്പാത്തിയും കഴിച്ച് മടങ്ങി.

പുതുതായി പണി തീർത്ത കെട്ടിടമായിരുന്നു ഈ ടിബറ്റൻ മൊണാസ്റ്ററി. അതു കൊണ്ടു തന്നെ മുറി  നല്ലതായി കാണപ്പെട്ടു. കക്കൂസും കുളിമുറിയും നല്ല വൃത്തിയുള്ളതായി കാണപ്പെട്ടു. കുളിമുറിയിൽ വാട്ടർ ഹീറ്ററുണ്ട്. അതു കൊണ്ടു തന്നെ സുഖമായി ഒരു കുളി പാസാക്കി. കിടക്കാൻ നേരം ബെഡിൽ ഒരു നീണ്ട തലമുടി കാണപ്പെട്ടത് എനിയ്ക്കൽപ്പം മനപ്രയാസമുണ്ടാക്കി. ബെഡ്ഷീറ്റ് മാറ്റിക്കാണില്ലയോ എന്തോ? ഒരു പക്ഷേ തലേ ദിവസം സ്ത്രീകളാരെങ്കിലുമായിരിക്കും ഇവിടെ കിടന്നിരിക്കുക. കയ്യിലിരുന്ന ഒരു ഷീറ്റെടുത്ത് തലയിണക്ക് മുകളിലിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. മകൻ അപ്പോൾ വാട്ട്സ് അപ്പിൽ എന്തോ ചെയ്യുകയായിരുന്നു.

രാവിലെ ഉണർന്ന പാടേ ഞാൻ റൂമിനു പുറത്തിറങ്ങി. ആകെ നിശ്ശബ്ദത; വിജനതയും. ഞാനാ മൊണാസ്റ്ററിയുടെ മുറ്റത്ത് രണ്ടു വട്ടം നടന്നു.  ഞാൻ പിന്നെ പതുക്കെ അടുത്തു കണ്ട ഗോവണി വഴി ടെറസ്സിലേക്ക് കയറി. ഹാ, തൊട്ടടുത്തതാ, പരിനിർവ്വാണക്ഷേത്രം കാണുന്നു. അവിടെ ബുദ്ധഭിക്ഷുക്കളുടെ തിരക്കാണ്. വിശാലമായ പുൽമൈതാനത്ത് നശിച്ചുപോയ പുരാതനകെട്ടിടങ്ങളുടെ അസ്ഥിവാരങ്ങൾ കാണാനുണ്ട്. പുൽമൈതാനത്തിലിരുന്ന് നിരവധി പേർ മെഡിറ്റേറ്റ് ചെയ്യുന്നുണ്ട്.  കുറച്ചകലേക്ക് നോക്കിയാൽ ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും ഒക്കെ കാണാം.

മഹാപരിനിവ്വാണക്ഷേത്രവും നിർവ്വാണസ്തൂപവും, കുശനഗർ

ഞങ്ങൾ ദിനചര്യകൾ തീർത്ത് മുറി പൂട്ടി പുറത്തിറങ്ങി. താമസിക്കാൻ മുറി തന്ന ലാമയ്ക്ക് ഞാൻ മനസാ നന്ദി പറഞ്ഞു. അവരുടെ ഓഫീസിൽ പോയി വാടക കൊടുത്തു. വെറും 700 രൂപ. രൂപ എണ്ണിക്കൊടുക്കുമ്പോൾ അവർക്കും സന്തോഷം; ഞങ്ങൾക്കും സന്തോഷം. പുതിയ റൂമിൽ താമസിച്ചതിന് 700 രൂപ കൊടുത്തത് ഒരു പണമായി എനിയ്ക്ക് തോന്നിയില്ല. ‘വാടക’ എന്നതിനു പകരം ‘സംഭാവന’ എന്നായിരുന്നു അവർ ബില്ലിൽ എഴുതിയിരുന്നത്. ഇനിയും കാണാം എന്നു പറഞ്ഞ് ഞങ്ങൾ മൊണസ്റ്ററിയിൽ നിന്ന് യാത്രയായി.


അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് രണ്ട് ചായ വാങ്ങിക്കുടിച്ച ഞങ്ങൾ നേരേ മുന്നോട്ട് നടന്നു. ശ്രീബുദ്ധന്റെ ഭൗതികദേഹം തീനാളങ്ങളേറ്റു വാങ്ങിയ സ്ഥലത്തെ രമാഭർ സ്തൂപമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
                                                                                . . . . . . . . . . . . . . . . . . . . . . തുടരും

2015, ജനുവരി 16, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ഏഴ്

"കപിലവസ്തു പാലസ് ടെമ്പിൾ" എന്ന ബോർഡ് കണ്ടപ്പോൾ ശുദ്ധോദനന്റെ കുടുംബക്ഷേത്രമാകും അതെന്നും ആ ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അവിടെ കാണുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ പൊക്കിക്കെട്ടിയ മതിലല്ലാതെ മറ്റൊന്നും എനിക്കാ ബോർഡിനപ്പുറം കാണാൻ കഴിഞ്ഞില്ല. എത്തിവലിഞ്ഞ് നോക്കിയപ്പോൾ പുല്ലു പിടിച്ചു കിടക്കുന്ന ഒരു പറമ്പ് മാത്രമാണ് അതെന്ന് എനിയ്ക്ക് മനസ്സിലായി. ഷീറ്റ് മേഞ്ഞ ഒരു താത്ക്കാലിക ഷെഡ് അവിടെ ഞാൻ കണ്ടു. ഇവിടെയായിരിക്കാം അദ്ദേഹത്തിന്റെ കൊട്ടാരം വക ക്ഷേത്രം നിന്നിരിക്കുക. ബോർഡിലെഴുതിയ അക്ഷരങ്ങളിൽ നിന്ന്, ഈ സ്ഥലം ഇപ്പോൾ മറ്റേതോ (തായ്‌ലന്റ്?) രാജ്യത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്ന് തോന്നി. അവർ ഒരു പക്ഷേ അവിടെ ക്ഷേത്രം പണിയാനുദ്ദേശിക്കുന്നുണ്ടാകും. അവരായിരിക്കും ഈ ബോർഡിവിടെ സ്ഥാപിച്ചിരിക്കുക. ഞാനിവിടെ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കാൻ പോയിടത്തെല്ലാം കാലുപൊക്കി മൂത്രമൊഴിക്കുന്ന നായയെപ്പോലെ, ഞാൻ ആ ബോർഡിന്റെ ഒരു ഫോട്ടോ എടുത്ത് മുന്നോട്ട് നടന്നു; കപിലവസ്തുവിലെ ശുദ്ധോദനമഹാരാജാവിന്റെ കൊട്ടാരമാണല്ലോ ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

അധികം നടക്കേണ്ടി വന്നില്ല; മൂന്നും കൂടിയ ഒരു കവലയിൽ ഞങ്ങൾ നിന്നു. അവിടെ കൊട്ടാരം നിന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലകയും ആ പ്രദേശത്തിന്റെ രൂപരേഖ കാണിച്ച ബോർഡും ഞങ്ങൾക്ക് കാണായി. അടുത്തു തന്നെ ഒരു മ്യൂസിയവും.  ഞങ്ങൾ നേരേ മ്യൂസിയത്തിലേക്ക് നടന്നു. നേപ്പാൾ എന്ന ദരിദ്രരാജ്യത്തിന്റെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നൂ ആ മ്യൂസിയം. രണ്ടോ മൂന്നോ ജീവനക്കാരുള്ള, പൊളിഞ്ഞു വീഴാറയാ ഒരു സാധാ കെട്ടിടം. അതിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അങ്ങോട്ട് കയറുമ്പോൾ വെറും ദരിദ്രവാസികളേ ഇവിടെയൊക്കെ വരൂ എന്നെനിക്കു തോന്നി.

                                                                                    തിലൗരക്കോട് കപിലവസ്തു മ്യൂസിയം 
ഇന്ത്യക്കാർക്കും നേപ്പാളികൾക്കും അവിടെ പ്രവേശനം സൗജന്യമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാലും അവിടെ നിന്ന ആൾ 100രൂപ എന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ഞങ്ങൾക്ക് നേരേ നീട്ടി. ഒന്നും ചോദിക്കാതെ ഞാൻ പണം കൊടുത്ത് ടിക്കറ്റു വാങ്ങി. 5രൂപ എന്ന് പ്രിന്റ് ചെയ്തത് 50രൂപ എന്ന് പെന്നുകൊണ്ട് തിരുത്തിയാണ് അയാൾ തന്നത് എന്ന് എനിയ്ക്ക് മനസ്സിലായി. ഞാനൊന്നും പറഞ്ഞില്ല.  ടിക്കറ്റ് ദാ, ഇങ്ങനെ ഇരിയ്ക്കും.
രണ്ടു മുറികളിലായി ക്രമീകരിച്ചിട്ടുള്ള ആ മ്യൂസിയം സന്ദർശിച്ചത് വിജ്ഞാനപ്രദമായി എനിയ്ക്കനുഭവപ്പെട്ടു. 2500 വർഷം മുമ്പുള്ള നാണയങ്ങളും, വിഷ്ണു, ഗണപതി എന്നിവരുടെ ഉടഞ്ഞ വിഗ്രഹങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും ആഭരണങ്ങളും മറ്റു പലതും അവിടെ കണ്ടു. ഒന്നും ഇപ്പോൾ പൂർണ്ണമായും ഓർമ്മയില്ല. എവിടേയും കാണാറുള്ളതു പോലെ ഉടഞ്ഞുപോയ ബുദ്ധവിഗ്രഹങ്ങൾ ഇവിടെ കണ്ടില്ല. എവിടെ കണ്ടാലും ഇവിടെ കാണരുതല്ലോ! അക്കാലത്ത് അവർ ആരാധിച്ചിരുന്നത് വിഷ്ണുവിനേയും ഗണപതിയേയും ഒക്കെത്തന്നെ ആയിരുന്നു. സന്ദർശകരായി ഞങ്ങൾ 2 പേരല്ലാതെ അവിടെ മറ്റാരും ഇല്ലായിരുന്നു. ഒരു സ്ത്രീ അതിനകത്ത് ഞങ്ങളെ നിരീക്ഷിച്ചു കൊണ്ട് നിന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ അവിടത്തെ സുരക്ഷാസംവിധാനങ്ങൾ.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിന്റെ മുറ്റത്ത് കരിങ്കല്ലി(?)ലുള്ള കുറേ കെട്ടിടാവശിഷ്ടങ്ങൾ ഒരു ഷെഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടു. കപിലവസ്തുവിലെ  നാശാവശിഷ്ടങ്ങളിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ കൊട്ടാരാവശിഷ്ടങ്ങളത്രെ അവ. അത് കൂട്ടി വച്ചിരിക്കുന്നത് കണ്ടപ്പോൾ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ കൂട്ടിവച്ചിരിക്കുന്ന, പല വലിപ്പത്തിലും രൂപത്തിലുമുള്ള അസംഖ്യം ശിലകളാണ് എന്റെ മനസ്സിൽ കൂടെ കടന്നുപോയത്.  അയോദ്ധ്യയിലെ അതിബൃഹത്തായ രാമക്ഷേത്രത്തിന്റെ പ്ലാൻ എന്നേ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അതുണ്ടാക്കാനുള്ള മിക്കവാറും ശിലകളും മറ്റു സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അവയാണ് ഭദ്രമായി അട്ടിയിട്ട് സൂക്ഷിച്ചിട്ടുള്ളത്. ഈ ശിലകളിലെല്ലാം ഭംഗിയുള്ള എന്തെല്ലാം കൊത്തുപണികളും മറ്റുമാണെന്നോ ഉള്ളത്? അതെല്ലാം കാണേണ്ടതു തന്നെയാണ് (എന്തൊക്കെയാ കാണുക?) ഇപ്പോഴും അവിടെ ശില്പികളുടെ വക പണിയും നടക്കുന്നുണ്ട്. ക്ഷേത്രം നിർമ്മിക്കാൻ അനുമതിയായാൽ ഒരുദിവസം മതി ക്ഷേത്രം ഉയരാൻ എന്നാണ് അവിടെ കണ്ട ഒരാൾ എന്നോട് പറഞ്ഞിരുന്നത്. വൃത്തി ഇല്ലെങ്കിലും ഭംഗിയുള്ള ധാരാളം പുരാതന കെട്ടിടങ്ങളുള്ള അതിപുരാതന നഗരമാണ് അയോദ്ധ്യ എന്ന് പറയേണ്ടതില്ലല്ലോ.  വെള്ളമുണ്ടെങ്കിൽ സരയൂ നദിയിൽ ഒരു കുളി പാസാക്കാനും അയോദ്ധ്യായാത്ര ഉപകരിക്കും.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ കൊട്ടാരം നിന്ന സ്ഥലത്തേക്ക് നടന്നു. വികസനം തീണ്ടാത്ത വെറും നാട്ടിൻ പുറം. ദാരിദ്ര്യം വിളിച്ചോതുന്ന കൊച്ചു കുടിലുകൾ വഴിയിൽ അങ്ങിങ്ങു കണ്ടു. പണക്കാരുടെ ലക്ഷണമൊന്നും എങ്ങും കണ്ടില്ല.  നടക്കുമ്പോൾ, കുറച്ചകലെ വെള്ളം വറ്റിയ ഒരു പുഴ കണ്ടു. ശുദ്ധോദനന്റെ കൊട്ടാരം നിന്നത് ഭാഗീരഥി നദി (?)യുടെ കരയിലാണെന്ന് വായിച്ചത് ഞാനപ്പോൾ ഓർത്തു.  അതായിരിക്കാം ഈ നദി. 2500 വർഷങ്ങൾക്ക് ശേഷവും ഈ ചെറുപുഴ ഇവിടെ ഉണ്ടെന്നുള്ളത് അത്ഭുതം തന്നെ. ഒരു പക്ഷേ, സിദ്ധാർത്ഥൻ ഈ പുഴയിൽ നീന്തിക്കളിച്ചു കാണും.  ജീവനുണ്ടെങ്കിൽ എന്തെന്തു കഥകൾ പറയുമായിരുന്നൂ ഈ പുഴ എന്ന്  എനിയ്ക്ക് തോന്നി. അന്നത്തെ മണൽത്തരികൾ ഇന്നീ പുഴയിൽ കാണുമോ?  ലോകഗതി മാറ്റി മറിച്ച ഒരു മനുഷ്യൻ ഇവിടെയാണല്ലോ ജനിച്ച് വളർന്നത് എന്ന് ഞാനപ്പോൾ ഒന്നുകൂടി ഓർത്തു. കുറച്ചു നടന്നപ്പോൾ ലോകത്തെ മറ്റിമറിച്ച  ശാക്യരാജകുമാരന്റെ ചരിത്രമുറങ്ങുന്ന കൊട്ടാരാവശിഷ്ടങ്ങൾക്ക് മുന്നിൽ ഞങ്ങൾ എത്തി.
 
കൊട്ടാരം നിന്നു  എന്നു പറയുന്ന സ്ഥലത്ത് ഇഷ്ടികകൾ കൊണ്ടുള്ള കെട്ടിടങ്ങളുടെ അടിസ്ഥാനശിലകളല്ലാതെ മറ്റൊന്നും അവിടെ കാണാനില്ലായിരുന്നു.  പൂർവ്വേഷ്യക്കാരായ ധാരാളം ബുദ്ധമതാനുയായികൾ അവിടെ സന്ദർശകരായി  കാണപ്പെട്ടു. ഗൈഡുകൾ അവർക്ക് കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഗൈഡുകളുടെ സഹായമില്ലാതെ, കാടു പിടിച്ചു കിടക്കുന്ന ആ പറമ്പു മുഴുവൻ ഞങ്ങൾ നടന്നു കണ്ടു. ആ വിശാലമായ സ്ഥലം കാടും പടലും പിടിച്ചു കിടക്കുന്ന ഒരു കാട്ടുപ്രദേശമായേ ആർക്കും തോന്നൂ. സൂക്ഷിച്ചു നോക്കിയാൽ മണ്ണിനോട് ചേർന്ന് കൊട്ടാരത്തിന്റേതെന്നു കരുതുന്ന അടിസ്ഥാനശിലകൾ കാണാം. അത്ര മാത്രം.  പറമ്പിനു ചുറ്റും വീതി കൂടിയ കോട്ടമതിലിന്റെ അവശിഷ്ടങ്ങൾ കാണാം. ഞങ്ങൾ അതിന്റെ മുകളിലൂടെ നടന്നു. പടിഞ്ഞാറേ ഗെയ്റ്റ്, കിഴക്കേ ഗെയ്റ്റ് എന്നൊക്കെ എല്ലാ സ്ഥലങ്ങളും വിശദവിവരങ്ങളോടെ എഴുതി വച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ രാത്രിയിൽ കുതിരപ്പുറത്തു കയറി കൊട്ടാരം വിട്ടത് കിഴക്കേ ഗെയ്റ്റിലൂടെയത്രെ. അകലേക്ക് നോക്കിയപ്പോൾ ദൂരെ ഒരു മല കണ്ടു. അടുത്ത് എങ്ങും വയലുകളാണ്. പറമ്പിൽ ബുദ്ധഭിക്ഷുക്കൾ പൂജയോ മറ്റോ നടത്തുന്നുണ്ട്. ഏതോ ഒരു സ്ഥലത്ത് ഒരു ചെറിയ അമ്പലം പോലെ കണ്ടു. പറമ്പിൽ വലിയ വലിയ മരങ്ങൾ കണ്ടു.  പക്ഷേ ടൂറിസ്റ്റുകൾക്ക് കാണാനുള്ളതൊന്നും അവിടെയില്ല. അല്ലെങ്കിലും ഞാനൊരു ടൂറിസ്റ്റായിട്ടല്ലല്ലോ ഇവിടെ എത്തിയിരിക്കുന്നത് എന്ന് ഞാനപ്പോൾ ഓർത്തു. ഭാവിയിൽ ഒരു പക്ഷേ ഏതെങ്കിലും ബുദ്ധമതദേശക്കാർ ഇവിടം മനോഹരമായി വികസിപ്പിക്കുമെന്നും ശ്രീബുദ്ധനും ശുദ്ധോദനനും ഉചിതമായ സ്മാരകമായി ഈസ്ഥലം മാറുമെന്നും ഞാൻ ഊഹിച്ചു.

പറമ്പിൽ പായൽ പിടിച്ച് നശിച്ചു കിടക്കുന്ന വലിയൊരു കുളമുണ്ട്. ഇതായിരുന്നിരിക്കാം രാജകുടുംബക്കാർ ഉപയോഗിച്ചിരുന്ന കുളം. ആർക്കറിയാം ഇവിടെ എന്തെന്തെല്ലാം നടന്നിരിക്കുമെന്ന്? കുളം മാത്രമല്ല രാജധാനിയും അന്തപുരങ്ങളും എല്ലാം ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നിരിക്കണം. സിദ്ധാർത്ഥൻ ഇവിടെ പിച്ച വച്ചു നടന്നിരിക്കണം. സിദ്ധാർത്ഥൻ മാത്രമല്ല, രാഹുലനും ഇവിടെ പിച്ച വച്ചിരിക്കില്ലേ? യശോധരയുടെ തോരാത്ത കണ്ണീർ വീണ് ഈ മണ്ണ് മുഴുവൻ നനഞ്ഞിരിക്കില്ലേ? അവരുടെ സ്വപ്നങ്ങൾ വീണുടഞ്ഞത് ഈ മണ്ണിലായിരുന്നില്ലേ?   ശുദ്ധോദനനും മായാദേവിയും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. 

ശാക്യരാജധാനിയുടെ ഇന്നത്തെ അവസ്ഥ അറിയാൻ താഴെ കൊടുത്ത രണ്ടു ചിത്രങ്ങൾ മാത്രം മതിയാകും. കെട്ടിടങ്ങളുടെ അസ്ഥിവാരങ്ങളാണ് ചിത്രത്തിൽ കാണുന്നത്.  വേലി കെട്ടി തിരിച്ചിരിക്കുന്ന ഒരു വശത്തെ അതിർത്തിയും ചിത്രത്തിൽ കാണാം.  ഇതിലധികം ഒന്നും ഒരു സാധാരണ സന്ദർശകന് അവിടെ കാണാൻ കഴിയില്ല.  എന്നാൽ അവിടെ നിന്നുകൊണ്ട് ചരിത്രത്തിലേക്ക് നോക്കാൻ കഴിയുന്നവർക്ക് എല്ലാം കാണാനും കഴിയും.


സിദ്ധാർത്ഥന് സുഖലോലുപതയോടെ ജീവിക്കാൻ ശുദ്ധോദനൻ പണിത രമ്യഹർമ്യങ്ങളെല്ലാം ഇവിടെയായിരിക്കും മണ്ണടിഞ്ഞിട്ടുണ്ടാകുക. സിദ്ധാർത്ഥന്റെ യൗവ്വനം കാമസുരഭിലമാക്കാൻ ശുദ്ധോദനൻ നിരവധി യുവതികളെ അന്തപുരത്തിൽ വാഴിച്ചിരുന്നുവത്രെ. അവരുടെ ശ്വാസനിശ്വാസങ്ങളെല്ലാം ഈ അന്തരീക്ഷത്തിലിപ്പോഴും കാണുമോ? സിദ്ധാർത്ഥൻ അവരോടൊക്കെ എങ്ങനെയായിരുന്നുവോ ആവോ പെരുമാറിയിട്ടുണ്ടാകുക? അതെല്ലാം ശൈശവം തൊട്ടേ കൂട്ടുകാരിയായ യശോധര കാണാതെ പോയിരിക്കുമോ?   ഇവിടെ വച്ചായിരിക്കില്ലേ യശോധര സിദ്ധാർത്ഥന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുക? രാഹു, രാഹു എന്നു പറഞ്ഞ് തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ നോക്കാൻ മടിച്ച ഗൗതമസിദ്ധാർത്ഥനോട് എനിയ്ക്ക് നീരസം തോന്നി. അച്ഛന്മാർ ഇങ്ങനെയാകാമോ? പാവം കുഞ്ഞ്; അതെന്തു പിഴച്ചു?   'രാഹു'വിന്റെ അർത്ഥമറിയാതെയാകുമോ യശോധര കുഞ്ഞിന് രാഹുലനെന്ന് പേരിട്ടിരിക്കുക?

ബുദ്ധചരിതം ഓർത്തോർത്ത് അവിടെ നിന്നാൽ വൈകുന്നേരം ഇന്ത്യയിൽ തിരിച്ചെത്തുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് ഞാൻ കരുതി. സത്യത്തിൽ മകനും ചിന്തിച്ചത് അതു തന്നെയായിരുന്നു. "ഇനി മടങ്ങിക്കൂടേ?" എന്ന ചോദ്യത്തിന് ഞാൻ അനുകൂലമായി തലയാട്ടി. ഞങ്ങൾ വേഗം തിരിച്ച് നടക്കാൻ തുടങ്ങി. 

നടക്കുമ്പോൾ ഞാൻ വീണ്ടും ചിന്തിച്ചു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു കാര്യം ശ്രീബുദ്ധന്റെ ജന്മം അമ്പേ പരാജയമായിരുന്നുവെന്നാണ്‌. അസുഖം, മരണം എന്നിവയ്ക്ക് പരിഹാരം തേടി യൗവനത്തിന്റെ പാരമ്യത്തിൽ ഭാര്യക്ക് മാനസികാഘാതം ഏൽപ്പിച്ച് വീടും നാടും വിട്ട അദ്ദേഹം ഒടുവിലെന്തു നേടി? തന്റെ മതം ഭാരതവർഷത്തിൽ നില നില്ക്കില്ലെന്നും തന്റെ പ്രതിമകൾ തച്ചുടക്കാൻ അരാജകവാദികൾ ജനിച്ചു വരുമെന്നും എന്തേ അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയിൽ കാണാതെ പോയി? മതം പ്രചരിക്കാൻ നല്ല ആശയങ്ങളല്ല വേണ്ടതെന്നും പണവും മതം മാറ്റാനുള്ള ഒരു സംഘവും ആണ്‌ വേണ്ടതെന്നും അദ്ദേഹം എന്തേ അറിയതെ പോയി. “സമാധാനം വേണമെങ്കിൽ യുദ്ധത്തിനു തയ്യാറാകുക” എന്ന വരിയിലെ സന്ദേശം അദ്ദേഹം ഗ്രഹിക്കാതെ പോയി. സമാധാനം വേണമെങ്കിൽ അത്യാഗ്രഹങ്ങളും ഭോഗതൃഷ്ണയും ഒഴിവാക്കി സമാധാനമായിട്ടിരുന്നാൽ മാത്രം മതി എന്നേ ശുദ്ധഹൃദയനായ അദ്ദേഹം കരുതിയുള്ളു.  ഹിന്ദുക്കളും കരുതിയതൊക്കെത്തന്നെയാണ്‌. അതുകൊണ്ടാണല്ലോ ഭാരതേതരദേശങ്ങളിൽ ഹിന്ദുമതത്തിന് ക്ഷയം നേരിട്ടത്. വൈദേശികമതപ്രചാരകർക്ക് ഹിന്ദുരാജാക്കന്മാർ മത്സരിച്ചല്ലേ ഭൂമിയും സൗകര്യങ്ങളും സൗജന്യമായി കൊടുത്തിരുന്നത്. ഒടുവിൽ ഒട്ടകത്തിന്‌ തല വയ്ക്കാൻ സ്ഥലം കൊടുത്ത അറബിയെപ്പോലെയാകുമോ എന്ന പേടി വന്നപ്പോഴാണ്‌ നാട്ടിലിപ്പോൾ “ഘർ വാപസി” എന്ന ആശയം ബീജാവാപം കൊള്ളുന്നതും അത് ചാപിള്ളയായി അലസുന്നതും. ഇനി സ്ഥിതി എന്താകുമൊ എന്തോ?  സമ്രാട്ട് അശോകൻ എന്നൊരു രാജാവില്ലായിരുന്നുവെങ്കിൽ ബുദ്ധമതം പോയിട്ട് ശ്രീബുദ്ധൻ എന്ന നാമം പോലും ഇപ്പോൾ കേട്ടുകേൾവി ഇല്ലാതെ പോകുമായിരുന്നു. ശ്രീബുദ്ധന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ആധുനിക മനുഷ്യൻ അദ്ദേഹത്തെ പരാജയപ്പെടുത്തി എന്നു വേണമെങ്കിൽ പറയാം. രാജാവായിട്ടും ആയുധമെടുക്കാത്തവനെ നമ്മൾ ആയുധമെടുക്കാതെ എളുപ്പം പരാജയപ്പെടുത്തി.

മനുഷ്യന്റെ ഒടുങ്ങാത്ത ആശകളും ആഗ്രഹങ്ങളുമാണ്‌ മനുഷ്യജീവിതം ദു:ഖമയമാകാൻ കാരണമെന്ന് പഠിപ്പിച്ച അദ്ദേഹം പക്ഷേ മരണത്തിനോ രോഗത്തിനോ പ്രതിവിധിയൊന്നും കണ്ടില്ല. മരണം അനിവാര്യമാണെന്ന അറിവ് ഊട്ടി ഉറപ്പിക്കാനല്ലാതെ രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിക്കാനും അദ്ദേഹത്തിനായില്ല. ഈ ഭൂമി സഹസ്രാബ്ദങ്ങൾ നില നില്ക്കുമെന്നും ഭാവിയിൽ കൂടുതൽ രൂക്ഷമായ രോഗങ്ങളും മരണകാരണങ്ങളും ദു:ഖങ്ങളും ഉണ്ടാകുമെന്നും അപ്പോൾ ആളുകളുടെ രക്ഷയ്ക്ക് തന്റെ മതം ഉണ്ടാകില്ലെന്നും അറിയാനും അദ്ദേഹത്തിനായില്ല. ജനങ്ങളോട് ഭോഗതൃഷ്ണയിൽ നിന്ന് അകന്നു നില്ക്കാൻ പറഞ്ഞ അദ്ദേഹത്തിന്‌ ഭാവിയിൽ മനുഷ്യൻ മക്കളെത്തന്നെ ഭോഗിക്കുമെന്ന് കണക്കു കൂട്ടാനായില്ല. മനുഷ്യന്റെ ദു:ഖകാരണം കണ്ടുപിടിക്കാൻ അദ്ദേഹം തന്റെ രാജകീയ ജീവിതം മാത്രമല്ല നശിപ്പിച്ചത്; തന്റെ കുടുംബവും രാജവംശവും കൂടിയായിരുന്നു. ഈ ദു:ഖകാരണം കണ്ടുപിടിക്കാൻ അതൊക്കെ ആവശ്യമുണ്ടായിരുന്നോ? കൊട്ടാരത്തിലിരുന്നും ഇതെല്ലാം മനനം ചെയ്തെടുക്കാമായിരുന്നില്ലേ? യശോധരയുടെ കണ്ണീരുകൊണ്ടദ്ദേഹം എന്തു നേടി?  ആരോട് ചോദിക്കാൻ?

ദു:ഖത്തിന്റെ കാരണം കണ്ടെത്തിയതുകൊണ്ടല്ല ശ്രീബുദ്ധൻ മഹാനായത്; മറിച്ച് അതിന്‌ പരിഹാരം നിർദ്ദേശിച്ചതുകൊണ്ടാണ്‌. അല്ലെങ്കിൽ എന്റെ ബുദ്ധദേവാ, ഞാനും ഒരു മഹാനായേനേ. ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം ഞാൻ കണ്ടെത്തിയിട്ടുണ്ട്; പക്ഷേ അതിന്‌ പരിഹാരമാണ്‌ എനിക്കറിയാതെ പോകുന്നത്. പണം എന്ന രണ്ടക്ഷരം കൊണ്ട് നമ്മൾ വിവക്ഷിക്കുന്ന സാധനമാണ്‌ ഭൂമിയെ കുഴക്കുന്ന ഗുരുതരമായ പ്രശ്നമെന്ന് 6 വർഷം തപസ്സ് ചെയ്യാതെ തന്നെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു കണ്ടെത്തലിന്‌ ഞാൻ ചെറുപ്പക്കാരിയായ ഭാര്യയേയോ ഓമനയായ കുഞ്ഞിനേയോ വഴിയാധാരവുമാക്കിയിട്ടില്ല. നോക്കൂ, ആളുകളുടെ കയ്യിൽ പണമുള്ളതുകൊണ്ടല്ലേ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നതും പിന്നീടാ കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിയുന്നതും? പണമില്ലെങ്കിൽ ഇവരൊക്കെ റെയിൽവേ സ്റ്റേഷനിലെ ശീതീകരിച്ച ശുദ്ധജലം കുടിച്ച് തൃപ്തിപ്പെട്ടേനേ. പണമുള്ളതു കൊണ്ടല്ലേ ഇവരൊക്കെ ബേക്കറിയിൽ പോയി നെയ്യപ്പവും എള്ളുണ്ടയും വാങ്ങിത്തിന്ന് പ്ലാസ്റ്റിക് കവർ റോട്ടിൽ വലിച്ചെറിയുന്നത്? അത്രക്ക് പണമില്ലെങ്കിൽ ഇവരൊക്കെ വീട്ടിൽ തന്നെ നെയ്യപ്പവും തവിടപ്പവും ഉണ്ടാക്കിത്തിന്നേനേ. അപ്പോൾ ഈ പ്ലാസ്റ്റിക്കും പാക്കിങ്ങ് സാധനങ്ങളുമായ വെയ്സ്റ്റിൽ നിന്ന് ഭൂമി രക്ഷപ്പെടുമായിരുന്നു. കയ്യിൽ പണമുള്ളതു കൊണ്ടല്ലേ ആളുകൾ ആവശ്യമുള്ളതും ഇല്ലാത്തതും കണ്ടതും കേട്ടതുമെല്ലാം വാങ്ങിക്കൂട്ടുന്നത്? പണമില്ലാത്തവർ ഇതെന്തെങ്കിലും വാങ്ങുന്നുണ്ടോ? പണമുള്ളതു കൊണ്ടല്ലേ ആളുകൾ ഗരം മസാല, ഛാട്ട് മസാല, ഫിഷ് മസാല, മീറ്റ് മസാല എന്നിങ്ങനെ വെവ്വേറെ മസാലപ്പൊടികൾ വാങ്ങുന്നത്? അതില്ലാത്തവൻ കുറച്ച് കൊത്തമ്പാല അരച്ച് മസാലക്കറി ഉണ്ടാക്കുന്നില്ലേ? ഫിഷ് മസാല ഇല്ലെന്നു വച്ച് പണ്ടൊക്കെ ആളുകൾ മീൻ തിന്നാതിരുന്നിട്ടുണ്ടോ?  കൂടുതൽ ഉദാഹരണങ്ങൾ ചിന്തിച്ചാൽ ശരിയാവില്ല  എന്നതുകൊണ്ട് മലിനമായ ഭൂമിയുടേയും കുമിഞ്ഞു കൂടുന്ന പണത്തിന്റേയും ചിന്ത ഞാൻ നിറുത്തുകയാണ്‌. പണത്തിനു പകരം പഴയ “ബാർട്ടർ സമ്പ്രദായം” മതി എന്ന് ഞാൻ പറഞ്ഞാൽ വെറുതെ ചവിട്ടു കിട്ടും. എന്തിനാ അത്? അതുകൊണ്ട് മിണ്ടാതിരിക്കുന്നതാ ബുദ്ധി. ഭൂമി മലിനമായാലെന്താ? എന്റെ തടി രക്ഷപ്പെടുമല്ലോ! വരും തലമുറയെക്കുറിച്ചൊക്കെ ഞാനെന്തിനു ചിന്തിക്കണം?

പണത്തിന്റെ കാര്യം ചിന്തിച്ചപ്പോഴാണ്‌ കാലം പോയ പോക്ക് ഞാനോർത്തത്. പണ്ടൊക്കെ ചെറിയ കുട്ടികളോട് “മുട്ട എവിടന്ന് കിട്ടുന്നു?” എന്നു ചോദിച്ചാൽ “കിളികളിൽ നിന്ന്” എന്നായിരുന്നു ഉത്തരം. പക്ഷേ ഇന്നാ ചോദ്യം ചോദിച്ചാൽ കുട്ടികളും വലിയവരും പറയുക “കടകളിൽ നിന്ന്” എന്നാണ്‌. കാരണം ഇപ്പോൾ എല്ലാം കടയിൽ പോയി പണം കൊടുത്തു വാങ്ങുന്നതല്ലേ ശീലം? അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? 

ഞാൻ ഓരോന്ന് ചിന്തിക്കുന്നതിനിടക്ക് മകൻ ഒരു ജീപ്പിന് കൈ കാണിച്ച് നിറുത്തിയിരുന്നു. ഭാഗ്യം! സമയം ലാഭിക്കാൻ ഇതു തന്നെ നല്ല മാർഗ്ഗം. ഞങ്ങൾ വേഗം അതിൽ കയറി ഇരുപ്പായി. അധികം വൈകാതെ ജീപ്പ് ഞങ്ങളെ തൗളിഹവയിൽ ഇറക്കിത്തന്നു. ഇങ്ങോട്ട് വന്ന ബസ്സ് തന്നെ ഞങ്ങൾക്ക് തിരിച്ച് പോരാൻ കിട്ടി. 180 നേപ്പാളീ രൂപ കൊടുത്ത്, ഉച്ചയോടു കൂടി ഞങ്ങൾ ഭൈരഹവയിൽ തിരിച്ചെത്തി.
                                                                                                                        ....................... തുടരും

2015, ജനുവരി 14, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ആറ്

തിലൗരക്കോട്ടേക്ക് നടക്കുമ്പോൾ ബുദ്ധനെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. മുവ്വായിരത്തോളം കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് ഈ ശ്രീബുദ്ധചരിതങ്ങൾ. ശ്രീബുദ്ധന്റെ ജീവിതകാലം ചരിത്രകാരന്മാർ ഒന്നിലധികം തവണ മാറ്റിപ്പറഞ്ഞതാണ്. ആദ്യം BC560 എന്നു പറഞ്ഞു; പിന്നീട് BC623 എന്നും പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യം ആർക്കറിയാം? സോക്രട്ടീസിനും അലക്സാണ്ഡർക്കും മറ്റും എത്രയോ മുമ്പുള്ളതാണ് ഈ സംഭവങ്ങൾ. ഈ കേട്ടതും അറിഞ്ഞതും ഒക്കെ എത്രത്തോളം ശരിയാണോ ആവോ? ശ്രീബുദ്ധനു മുമ്പു തന്നെ ബുദ്ധന്മാരുണ്ടായിട്ടുണ്ടത്രെ! കനകമുനി ബുദ്ധൻ, ക്രകുചന്ദ്ര ബുദ്ധൻ, ഗൗതമബുദ്ധൻ, മൈത്രേയ ബുദ്ധൻ എന്നിങ്ങനെ ബുദ്ധന്‌ ഏഴോളം അവതാരങ്ങളുണ്ടത്രെ. ബുദ്ധന്റെ തന്നെ അനുയായികൾ വിശ്വസിക്കുന്നതാണിത്. ബുദ്ധന്റെ അനുയായികൾ തന്നെ ഇമ്മാതിരി നോൺസെൻസ് വിശ്വസിക്കുന്നതിനോടാണ്‌ എനിക്കെതിർപ്പ്. സാക്ഷാൽ സിദ്ധാർത്ഥഗൗതമബുദ്ധന്റെ ത്യാഗജീവിതത്തെ കുറച്ച് കാണിക്കാനേ ഇമ്മാതിരി വിശ്വാസം സഹായിക്കൂ. ഒരുപോലെയുള്ള കുറേ പേർ ഉണ്ടെങ്കിൽ അതിൽ ഒരാൾക്ക് മാത്രം എന്താണിത്ര പ്രത്യേകത? എനിയ്ക്കെന്തായാലും ഒരു ബുദ്ധനേയുള്ളൂ. അത് തഥാഗതനായ (ഇവിടെ വന്നു പോയ) സിദ്ധാർത്ഥഗൗതമബുദ്ധനാണ്‌. 3000 കൊല്ലത്തെ ചരിത്രത്തിൽ ബുദ്ധനോളം മഹാനായ ഒരാളും ഈ ഭൂമിൽ ജനനം ചെയ്തിട്ടില്ല. ബുദ്ധനെയല്ലാതെ ഏതു മതസ്ഥാപകനെയാണ്‌ ജനങ്ങളും ഭരണകൂടങ്ങളും താലപ്പൊലിയോടെ സ്വീകരിച്ചിട്ടുള്ളത്?

ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കരുതുന്നവരുണ്ടത്രെ. എങ്ങനെ നോക്കിയാലും ഇത് ശരിയല്ല. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമല്ല എന്നു മാത്രമല്ല ഹിന്ദുക്കൾ ബുദ്ധനെ ഹിന്ദുമതത്തിന്റെ ഘാതകനായിട്ടു വരെ പരിഗണിക്കുന്നുണ്ട്. ഒരു കണക്കിനത് ശരിയാണു താനും. ഉത്തർപ്രദേശിലെ സങ്കാസ്യ (സാങ്കിസ) എന്ന സ്ഥലം ബുദ്ധമതസ്ഥർക്ക് വളരെ പ്രാധാന്യമുള്ളതാണ്‌. പക്ഷേ അവിടെ പാവങ്ങളായ ബുദ്ധമതക്കാരോട് ഹിന്ദുക്കൾ ഏറ്റുമുട്ടലിലാണ്‌. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെങ്കിൽ ഹിന്ദുക്കൾ അങ്ങനെ ചെയ്യുമോ?

വിഷ്ണുവിന്റെ അവതാരത്തെകുറിച്ച് പറഞ്ഞപ്പോഴാണ്‌ ‘ദശാവതാരം’ മനസ്സിൽ കേറി വന്നത്. 9 അവതാരങ്ങളെടുത്ത മഹാവിഷ്ണു കലിയുഗത്തിൽ പത്താമത്തെ അവതാരമെടുക്കേണ്ടതാണ്‌. മനുഷ്യൻ മുച്ചൂടും നശിക്കുമ്പോളാണ്‌ ആ അവതാരം എന്നാണ്‌ കേട്ടിരുന്നത്. സ്വന്തം മകളെ ബലാത്സംഗം ചെയ്യുന്ന മനുഷ്യൻ ഇനിയെങ്ങോട്ട് നശിക്കാനാണ്‌? എന്നിട്ടും എന്തേ വിഷ്ണു ഇതൊന്നും കാണാതിരുന്നത്? അദ്ദേഹത്തിനും കാണുമല്ലോ ജീവനിൽ കൊതി? ദൈവമാണെങ്കിലും മനുഷ്യനായിട്ടു വേണ്ടേ ജീവിക്കാൻ? ഇമ്മാതിരി ആളുകളുടെ ഇടയിൽ വേണ്ടേ ജനിക്കാൻ? അങ്ങനെ നോക്കുമ്പോൾ, എല്ലാത്തരത്തിലും മലിനമായ ഈ ഭൂമിയിൽ അവതരിക്കുന്നത് കുറച്ചധികം ‘റിസ്ക്ക്’ ആണ്‌. എന്തിന്‌ വെറുതെ പൊല്ലാപ്പ് പിടിക്കണം? ഒരു പക്ഷേ അദ്ദേഹം പത്താമത്തെ അവതാരം വേണ്ടെന്നു വച്ചിട്ടുണ്ടാകും. മോഡിക്ക് ലുംബിനി യാത്ര റദ്ദാക്കാമെങ്കിൽ, യു. എന്നിന്‌ സിറിയൻ ചർച്ചകൾ കാൻസൽ ചെയ്യാമെങ്കിൽ, ബാൻ കി മൂണിന്‌ ഇറാനിയൻ യാത്ര വേണ്ടെന്നു വയ്ക്കാമെങ്കിൽ, എങ്കിൽ . . . . . . . . . . . പത്താമത്തെ അവതാരം വേണ്ടെന്നു വയ്ക്കുന്നതിന്‌ വിഷ്ണുവിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും പത്താമത്തേതല്ലേ കാൻസൽ ചെയ്യുന്നത്? ഒന്നാമത്തേതും രണ്ടാമത്തേതും ഒന്നും അല്ലല്ലോ! ....................... ഇനിയിപ്പോൾ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ഈ പുരാണങ്ങളായ പുരാണങ്ങളിലൊക്കെ തിരുത്തി എഴുതുന്നത് എളുപ്പമാണോ? ആര്‌ അതൊക്കെ എഡിറ്റ് ചെയ്യും? അതിനേക്കാൾ ബുദ്ധിമുട്ടാണ്‌ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ആളുകളെ ബോദ്ധ്യപ്പെടുത്തുന്നത്! അതിനൊക്കെ, ഇനി ഒരു പക്ഷേ, വിഷ്ണുവൊന്ന് പുനരവതരിക്കേണ്ടി വരും.

സത്യത്തിൽ പുതുതായൊന്നും ബുദ്ധൻ കണ്ടുപിടിച്ചിട്ടില്ല; സ്ഥാപിച്ചിട്ടില്ല. മനുഷ്യജീവിതം ദു:ഖവും ബുദ്ധിമുട്ടും നിറഞ്ഞതാണെന്ന് ഏതൊരു മനുഷ്യനും സ്വയം അറിയാവുന്നതേയുള്ളു. മനുഷ്യന്റെ അത്യാർത്തിയാണ്‌ അതിനുള്ള കാരണം എന്നേ അദ്ദേഹം കണ്ടുപിടിച്ചുള്ളു. അതിനു പരിഹാരവും അദ്ദേഹം നിർദ്ദേശിച്ചു. 6 കൊല്ലം കൊണ്ട് സിദ്ധാർത്ഥന്‌ ഒരു ബുദ്ധനാകാൻ പറ്റിയെങ്കിൽ ശരാശരി 60 കൊല്ലം ജീവിക്കുന്ന ഓരോ മനുഷ്യനും എന്തെന്തെല്ലാം ആയിക്കൂടാ? പക്ഷേ കിട്ടിയതെന്തും വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ള ത്വരയിൽ മനുഷ്യൻ എന്താകാൻ? ഇന്നത്തെ മനുഷ്യന്റെ ജീവിതം എങ്ങാനും ശ്രീബുദ്ധൻ കാണാനിടവന്നിരുന്നെങ്കിൽ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനേ!

ജനനസമയത്ത് കാട്ടിക്കൂട്ടിയത് എന്ത് അത്യത്ഭുതമായിരുന്നാലും അതിൽ പിന്നെ ഒരച്ഛനാകുന്നതു വരെ സിദ്ധാർത്ഥൻ ലൗകികസുഖങ്ങളിൽ മുഴുകുക തന്നെ ചെയ്തിരുന്നു. അതിന്റെ ഉത്തമമായ തെളിവണല്ലോ യശോധര എന്ന സുന്ദരിയായ ഭാര്യയും രാഹുലനെന്ന മകനും. മറ്റുവരെപ്പോലെ രോഗങ്ങളും വാർദ്ധക്യവും തന്നെയും ബാധിക്കുമെന്നും താനും മരിച്ചുപോകും എന്നുള്ള അറിവാണ്‌ സിദ്ധാർത്ഥനിൽ പ്രകടമായ ഒരു മാറ്റം ഉണ്ടാക്കിയത്. അവിടെയാണ്‌ സിദ്ധാർത്ഥൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാകുന്നത്. താനും ഒരു കാൻസർ രോഗിയാകുമെന്നോ താനും കുറച്ചു കഴിഞ്ഞാൽ മരിക്കുമെന്നോ അറിയുന്ന മനുഷ്യന്‌ അതൊരറിവേ ആകുന്നില്ല. ആ അറിവ്‌ സൗകര്യപൂർവ്വം മാറ്റിവച്ച് അവൻ ഭൗതികവസ്തുക്കൾ വാരിക്കൂട്ടുന്നു. അതൊന്നും കൂടെക്കൊണ്ടുപോകാനാവാതെ വെറും കയ്യോടെ മരിക്കാൻ. താൻ കൂട്ടിവച്ച സ്വത്തുക്കൾക്ക് പിന്നീടെന്തു സംഭവിക്കും എന്നുപോലും അറിയാൻ പിന്നെ അവനാകുകില്ല. ഒരുപക്ഷേ അവകാശികൾ ധൂർത്തടിക്കുകയോ നശിപ്പിക്കുകയോ ആയിരിക്കും ഒടുവിൽ ഉണ്ടാകുക. അതാലോചിച്ചപ്പോൾ ഒരു പാറ്റ(കൂറ)ച്ചിറകുമായി പോയ ഒരു നെയ്യുറുമ്പിനെയാണ്‌ ഓർമ്മയിൽ വരുന്നത്. ഒരു യാഹൂ മെയിലിൽ വായിച്ചതായിരുന്നു ഈ ഉറുമ്പുകഥ.

ഉറുമ്പിനേക്കാൾ പതിന്മടങ്ങ് വലിപ്പമുണ്ടായിരുന്നു ആ പാറ്റച്ചിറകിന്. പക്ഷേ ഭാരമില്ലാത്തതിനാൽ ഉറുമ്പ് അതും കടിച്ച് പിടിച്ച് മുന്നോട്ട് പോയി. നടന്നുപോകാനുള്ള ദൂരം അതിനൊരു പ്രശ്നമേ അല്ലായിരുന്നു. ഇടയ്ക്കെവിടെയോ വഴിയിൽ, മണ്ണിൽ ഒരു വിള്ളൽ ഉണ്ടായിരുന്നു. അപ്പോൾ മുന്നോട്ട് പോകാനാകാത്ത ഉറുമ്പ് ചിറക് അവിടെ ഇട്ട് അവിടമാകെ ഒന്നു ചുറ്റിക്കറങ്ങി. ഉറുമ്പിനുമുണ്ടല്ലോ അതിന്റേതായ ഒരു സാമാന്യബോധം! ഉറുമ്പ് പിന്നെ ചിറകെടുത്ത് വിള്ളലിന്‌ കുറുകേ ഇട്ട് ചിറകിന്റെ മുകളിലൂടേ അപ്പുറം കടന്നു. നോക്കണേ അതിന്റെ ഒരു ബുദ്ധി! വെറുതേയല്ല ജന്തുക്കളിൽ നിന്ന്‌ മനുഷ്യന്‌ പഠിക്കാൻ പലതുമുണ്ടെന്ന് പറയുന്നത്. പാലം കടന്ന സന്തോഷത്തോടെയായിരിക്കണം ഉറുമ്പ് വീണ്ടും ചിറകും കടിച്ച് പിടിച്ച് യാത്ര തുടർന്നു. ആ യാത്ര അധികം നീണ്ടു നിന്നില്ല. വൈകാതെ അത് അതിന്റെ മാളത്തിനടുത്തെത്തി. ഒരു സൂചിമുനയുടെ അത്രയേ ആ ഉറുമ്പിൻ ദ്വാരത്തിനുണ്ടായിരുന്നുള്ളു. ഉറുമ്പ് ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. വീണ്ടും തിരിച്ചു വന്ന് ചിറകും കടിച്ചെടുത്ത് ദ്വാരത്തിനുള്ളിലേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ ചിറകുണ്ടോ അതിനകത്തു കയറുന്നു. ഉറുമ്പ് വീണ്ടും ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. അല്പം കഴിഞ്ഞ് വീണ്ടും തിരിച്ചു വന്ന ഉറുമ്പ് ചിറകുമായി ഉള്ളിലേക്ക് പോകാൻ വീണ്ടും ഒരു വൃഥാ ശ്രമം നടത്തി. ഇത് പല തവണ ആവർത്തിച്ചു. ഒടുവിൽ ചിറക് അകത്തേക്കെടുക്കാനാവില്ല എന്ന അറിവായിരിക്കണം അതവിടെ കളഞ്ഞ് അകത്തേക്ക് പോകാൻ ഉറുമ്പിനെ പ്രേരിപ്പിച്ചത്. അകത്തേക്ക് പോയ ഉറുമ്പ് പിന്നെ തിരിച്ചു വന്നതേ ഇല്ല. ഇതു തന്നെയല്ലേ മരണസമയത്ത് മനുഷ്യന്റേയും അവസ്ഥ.

താൻ മരിച്ചാൽ ശൂന്യമായ തന്റെ രണ്ടു കയ്യും എല്ലാവരും കാണത്തക്കവിധം ശവപ്പെട്ടിക്ക് പുറത്ത് വയ്ക്കണം എന്ന് മഹാനായ അലക്സാണ്ഡർ തന്റെ അനുചരരോട് പറഞ്ഞിരുന്നുവത്രേ. വിശ്വവിജേതാവും മരിച്ച് പോകുന്നത് വെറുംകയ്യോടെ ആണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുക.

ജന്തുക്കളിൽ നിന്ന് മാത്രമല്ല സസ്യങ്ങളിൽ നിന്നും വളരെ കാര്യങ്ങൾ മനുഷ്യനു പഠിക്കാനുണ്ട്. ഒരുപക്ഷേ, ബുദ്ധമതത്തിൽ ബുദ്ധനേക്കാൾ പ്രാധാന്യം മരങ്ങൾക്കായിരിക്കും. ബുദ്ധന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും നടക്കുന്നത് മരച്ചുവട്ടിലാണ്‌. ഒരു പക്ഷേ രാജഗേഹം വിട്ട സിദ്ധാർത്ഥനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് മരങ്ങളായിരിക്കും.

കൊടുങ്കാറ്റടിക്കുമ്പോൾ ആടിയുലയാൻ പറ്റുന്ന മരങ്ങൾ ആ കാറ്റിനെ അതിജീവിക്കും. എന്നാൽ അനങ്ങാതെ നില്ക്കുന്ന മരങ്ങളെ ആ കാറ്റ് കട പുഴക്കി താഴേ വീഴ്ത്തും. “സാഹചര്യങ്ങൾക്ക് അനുസരിച്ച് നിന്നാലേ നിലനില്പ്പുള്ളൂ” എന്ന എത്ര വലിയ സന്ദേശമാണിത് മനുഷ്യന്‌ നല്കുന്നത്. ആ സന്ദേശത്തിന്റെ നല്ല വശം എടുക്കുന്നതിനു പകരം മനുഷ്യൻ ചെയ്യുന്നതെന്താ? വെറും അവസരവാദിയാകുക... ചുറ്റുമുള്ളവരെ മറന്ന് അങ്ങനെ അവസരവാദികൾ ആകുന്നവരെക്കുറിച്ച് എന്തു പറയാനാണ്‌? കഷ്ടം.

മരത്തെപ്പോലെയായ മനുഷ്യൻ മാത്രമേ ബോധവാനായിട്ടുള്ളു. മരത്തെപ്പോലെയാകുക എന്നാൽ ഒരു ഭാഗത്ത് അനങ്ങാതെ സ്ഥിരമായി ഏകാഗ്രതയോടെ  ഇരിക്കുക എന്നർത്ഥം. താപസന്മാരങ്ങനെയല്ലേ? അവർക്കല്ലേ ബോധോധയം ഉണ്ടായിട്ടുള്ളത്? എത്ര വർഷം തപം ചെയ്താണ്‌ പലരും ലക്ഷ്യം കണ്ടിട്ടുള്ളത്! തന്നെ ചിതൽപ്പുറ്റ് മൂടിയതുപോലും അറിയാതെ പോയ മഹർഷിയല്ലേ പിന്നീട് മഹാരാമായണം രചിച്ചത്? ഇന്നത്തെ മനുഷ്യനും ചെയ്യേണ്ടതതാണ്‌. സുഖസൗകര്യങ്ങൾക്ക് പിന്നാലെ പാഞ്ഞുപോകാതെ സ്വസ്ഥനാകുക. മനുഷ്യന്‌ ജീവിക്കാൻ എത്ര കുറച്ച് സാധനം മതി. പക്ഷേ എന്തൊക്കെയാണവൻ വാരിവലിച്ചുണ്ടാക്കുന്നത്? ഇതൊക്കെ പറയാനെളുപ്പമാണ്‌? പക്ഷേ, കൂടും കുടുംബവും അയൽപക്കവുമൊക്കെയാകുമ്പോൾ......

ബുദ്ധമതത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യവും ദിവ്യത്വവും അവിശ്വസനീയമാം വണ്ണം  അതിശയകരമാണ്.  തന്റെ വലതു കൈ കൊണ്ട് ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ ബലമായി പിടിച്ചു നിന്നുകൊണ്ടായിരുന്നുവല്ലോ മായാദേവി സിദ്ധാർത്ഥരാജകുമാരന് ജന്മം നൽകിയത്.   തന്റെ ജനനം ഒരു വൃക്ഷച്ചുവട്ടിൽ തന്നെ വേണമെന്ന് സിദ്ധാർത്ഥൻ ആഗ്രഹിച്ചിരിക്കണം. അതോ, അതൊരു തീരുമാനമായിരുന്നുവോ? സ്വന്തം ജനനം സ്വയം തീരുമാനിക്കത്തക്ക  ദൈവീകത അദ്ദേഹത്തിലുണ്ടായിരുന്നെങ്കിൽ അതൊരു തീരുമാനം തന്നെ ആയിരുന്നിരിക്കണം. ഉറക്കത്തിൽ മായാദേവിക്ക് സ്വപ്നത്തിലായിരുന്നുവല്ലോ സിദ്ധാർത്ഥന്റെ ഗർഭാധാനം. അപ്പോൾ എല്ലാം നേരത്തേ തീരുമാനിച്ചുറപ്പിച്ചതു തന്നെയായിരിക്കണം!

പിന്നീട് സിദ്ധാർത്ഥഗൗതമൻ തപസ്സു ചെയ്തതും ഒടുവിൽ നിർവ്വാണം പ്രാപിക്കുന്നതുമെല്ലാം വൃക്ഷച്ചുവടുകളിലാണ്. ബോധിവൃക്ഷച്ചുവട്ടിലായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജ്ഞാനോദയം അഥവാ ബോധോദയം. അന്നത്തെ ആ ബോധിവൃക്ഷത്തിന്റെ സ്വന്തം സന്തതിപരമ്പരയിൽ പെട്ടതാണ് ഇപ്പോൾ ഉത്തരപ്രദേശിലെ ശ്രാവസ്തിയിലും ശ്രീലങ്കയിലെ അനുരാധപുരത്തും ഉള്ളതെന്നാണ് പൊതുവായ വിശ്വാസം. ജ്ഞാനോദയത്തിനുശേഷം ശ്രീബുദ്ധൻ മഹാബോധി വൃക്ഷത്തെ നീണ്ട ഒരാഴ്ചക്കാലം കണ്ണിമ വെട്ടാതെ നിർന്നിമേഷനായി നന്ദിപൂർവ്വം നോക്കിനിന്നു എന്നാണ് ശ്രീബുദ്ധചരിതങ്ങൾ പ്രകീർത്തിക്കുന്നത്. അപ്പോൾ ബോധിവൃക്ഷത്തിന്റെ ബോധമായിരിക്കുമോ ഒടുവിൽ രാജകുമാരനെ ബുദ്ധനാക്കിയിട്ടുണ്ടാകുക? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ല എന്ന വലിയ ആ അറിവ് കുറഞ്ഞു വരുന്നവരല്ലേ ഇന്നത്തെ മനുഷ്യർ? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ലെങ്കിൽ മരങ്ങൾ തീർച്ചയായും ബോധികൾ തന്നെ. അതെല്ലാമോർക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇന്നത്തെ ഏതെങ്കിലും ഒരു ആധുനിക മനുഷ്യന് ഏതെങ്കിലും ഒരു മരച്ചുവട്ടിൽ ഒരു നേരം കിടന്നുറങ്ങാനാകുമോ എന്നാണ്! മരത്തണലിലെ ഉറക്കം; ഹാ, എത്ര സുഖദായകമാണത്. മരത്തണലിലുറങ്ങിയവർക്കേ മരത്തണലിൽ ഉറങ്ങുന്നതിന്റെ സുഖം അറിയൂ.  മഴ പെയ്യിക്കുവാനും അസുഖങ്ങൾ ഭേദമാക്കാനും വൃക്ഷങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വൃക്ഷങ്ങൾക്ക് ജലസേചനം ചെയ്യുന്നത് പുണ്യകർമ്മമായി കരുതുന്നുണ്ടെങ്കിൽ ആർക്കും അവരെ കുറ്റപ്പെടുത്താനാകില്ല.

റോഡുകളുടെ ഇരുവശവും മരങ്ങൾ നട്ടുവളർത്തുകയാണെങ്കിൽ എത്ര നന്നായിരിക്കും! റോഡിനും യാത്രയ്ക്കും എത്ര ഭംഗിയായിരിക്കും. എന്നിട്ടെന്താ, നമുക്കു പറ്റുന്നുണ്ടോ?  വനങ്ങളിൽ യാത്ര ചെയ്യുന്നതും കാടുകളിൽ ഒരാഴ്ച താമസിക്കുന്നതും വനാന്തരങ്ങളിൽ ഇരുന്ന് ധ്യാനിക്കുന്നതും മനസ്സിനും ശരീരത്തിനും എത്ര പ്രയോജനപ്രദമാണെന്നോ?  "മരങ്ങൾ മനുഷ്യകഥാനുഗായികൾ" എന്നാണോ കവി പാടിയത്? എന്തോ എനിക്കോർമ്മയില്ല. അതിന്റെ അർത്ഥവും എനിക്കറിയില്ല.  മരങ്ങളുടെ നിഷ്പക്ഷത ശ്ലാഘനീയമാണ്. ബാലനെന്നോ വൃദ്ധനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ അത് അതിന്റെ തണലും ഫലങ്ങളും മനുഷ്യനു നൽകുന്നു. എന്നിട്ടും എന്തേ മനുഷ്യൻ ഈ തത്വങ്ങളൊന്നും പഠിക്കാത്തത്?  സ്വാർത്ഥത മാത്രമെന്തേ മനുഷ്യന്റെ തലയിൽ കുടി കൊള്ളാൻ കാരണം? സ്വാർത്ഥതയും അത്യാഗ്രഹങ്ങളും വെടിഞ്ഞാൽ ഈ ലോകം ഹാ, എത്ര സുന്ദരം, മനോഹരം? അതാണ് ബുദ്ധഭഗവാൻ പഠിപ്പിച്ചതും. പക്ഷേ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഒന്നും പഠിച്ചില്ല. കഷ്ടം. മരങ്ങളെ വെട്ടിവീഴ്ത്തുന്ന മനുഷ്യൻ എത്ര അധമനാണ്! കഷ്ടം... മരങ്ങൾ മാത്രമോ? ഞങ്ങളുടെ ഏകമതമാണ് വലിയത് എന്ന് പറഞ്ഞ് കാപാലികർ ലോകസംസ്കാരികപൈതൃകത്തെ വെട്ടിനുറുക്കുന്നില്ലേ?

ജനിച്ച ഉടനെ കുഞ്ഞുസിദ്ധാർത്ഥൻ ചില മായാജാലങ്ങൾ കാട്ടുകയുണ്ടായി എന്നാണ് ചരിത്രം (അതോ വിശ്വാസമോ?)പറയുന്നത്. പത്തുമാസം മഹാമായയിൽ കഴിഞ്ഞുകൂടിയവൻ മായാജാലം കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതോ ജഠരാഗ്നി സഹിച്ചുള്ള 10 മാസത്തെ കാരാഗ്രഹവാസത്തിൽ നിന്നുള്ള മോചനത്തിന്റെ സന്തോഷമായിരുന്നോ ആ മായാജാലപ്രകടനം? അങ്ങനെയാകാൻ തരമില്ല. കാരണം നമ്മളും അതുപോലെ 10 മാസം അവിടെ കിടന്നതല്ലേ? കരഞ്ഞു കൊണ്ട് നമ്മൾ ജനിച്ചത് അവിടെത്തന്നെ കിടന്നാൽ മതിയായിരുന്നൂ എന്നതിനാലാകാനേ തരമുള്ളു. അതെന്തായാലും കുഞ്ഞുസിദ്ധാർത്ഥൻ കരഞ്ഞില്ല; പകരം പിറന്ന പാടേ 7 അടി നടന്നുവത്രെ. കാല്പാദം വച്ചിടത്തൊക്കെ ഓരോ താമരപ്പൂ വിടർന്നത്രെ. ഏഴാമത്തെ അടി വച്ചശേഷം ആകാശത്തിലേക്ക് കയ്യുയർത്തി എന്തോ പ്രഖ്യാപനങ്ങളും നടത്തിയത്രെ. ഇതെല്ലാം ശ്രീബുദ്ധന്റെ ജനനത്തിന്‌ നാടകീയത സൃഷ്ടിക്കാൻ ചരിത്രമെഴുതിയവർ എഴുതിച്ചേർത്തതായിരിക്കാം. പക്ഷേ പ്രഖ്യാപനങ്ങൾക്ക് ശേഷം എന്തുണ്ടായി എന്നെവിടേയും എഴുതിക്കണ്ടിട്ടില്ല. ഒരു പക്ഷേ, മറ്റു കുഞ്ഞുങ്ങളെപ്പോലെ നിലത്തു കിടന്ന് ങേ, ങേ എന്നു കരഞ്ഞിട്ടുണ്ടാകണം. അതെന്തായാലും ലുംബിനിയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുഞ്ഞുബുദ്ധന്റെ പ്രതിമകൾ മേലോട്ട് വിരലും ചൂണ്ടിനില്ക്കുന്നത് കാണാൻ നല്ല കൗതുകമാണ്‌.

നടന്നു നടന്ന് ഞങ്ങൾ എത്തിച്ചേർന്നത് "കപിലവസ്തു പാലസ് ടെമ്പിൾ" എന്നെഴുതിയ വലിയൊരു ബോർഡിനു മുന്നിലായിരുന്നു.  ആ ബോർഡിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിട്ടുള്ളത്.
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും