2008, ജൂൺ 24, ചൊവ്വാഴ്ച

എന്റെ വടകര യാത്രകള്‍ -III

ലോകനാര്‍കാവില്‍നിന്നു വടകരയ്ക്കു ഞാന്‍ മടങ്ങിയത്‌ ഒരു റിട്ടേണ്‍ ഓട്ടോയിലായിരുന്നു. "വടകര, വടകര" എന്നു പറഞ്ഞു എന്നെ അയാള്‍ ഓട്ടോയില്‍ വിളിച്ചു കയറ്റുകയായിരുന്നു. ഞാന്‍ കയറുമ്പോള്‍ അതിലൊരാളുണ്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി അതില്‍ കയറി.

ഞാന്‍ പതുക്കെ അവരോടായി എന്റെ പല്ലവി ആവര്‍ത്തിച്ചു.

"നിങ്ങളുടെ വടകരയില്‍ ടൂറിസ്റ്റിന്‌ എന്തുണ്ട്‌ കാണാന്‍?"

ഒതേനനെക്കുറിച്ചും കാവിലമ്മയെക്കുറിച്ചും ഒരാളെന്നോടു പറഞ്ഞു. ഓതേനനെക്കുറിച്ച്‌ അയാള്‍ പറഞ്ഞത്‌ എന്നെ ചിന്തിപ്പിച്ചു.

"അന്നത്തെ ഇവിടത്തെ ഒരു റൗഡിയായിരുന്നു ഒതേനന്‍."

സത്യത്തില്‍ ഒതേനനെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിവരണമായിരുന്നില്ലേ അത്‌?

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയും സ്ത്രീകളുമായുള്ള ഒതേനന്റെ വേഴ്ചകളും അനാവശ്യമായി ഒതേനന്‍ ചെയ്ത കൊലകളും എഹ്ര ഹൃസ്വമായാണയാള്‍ വിവരിച്ചത്‌!

പയംകുട്ടിമല, കടല്‍ത്തീരം, സാന്റ്ബാങ്ക്‌ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദാര്‍ശനയോഗ്യമാണെന്നും അയാളും ഓട്ടോഡ്രൈവറും പറഞ്ഞു.

ഓട്ടോ ചെന്നു നിന്നത്‌ ജീപ്പ്‌ സ്റ്റാന്റിലായിരുന്നു. ഇവിടെ നിന്നാണ്‌ സാന്റ്ബാങ്കിലേക്ക്‌ ജീപ്പ്‌ പോകുന്നത്‌. 5ന്‌ പകരം 10രൂപ കൊടുത്ത്‌ ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി.അയാളാണല്ലോ സാന്‍ഡ്ബാങ്കിലേക്കുള്ള വഴി പറഞ്ഞുതന്നത്‌. അയാള്‍ക്കും സന്തോഷം.

ജീപ്പില്‍ 12 പേര്‍ ആയപ്പോള്‍ ഞങ്ങള്‍ പുറങ്കരയ്ക്ക്‌ പുറപ്പെട്ടു. അവിടെയാണ്‌ സാന്റ്ബാങ്ക്‌ (Sand Bank).ഇത്‌ കടല്‍ത്തീരമാണ്‌. പുറങ്കര ആ സ്ഥലവും.

സാന്റ്‌ ഒട്ടുമേയില്ലാത്തതാണ്‌ സാന്റ്ബാങ്ക്‌. ആരാണാവോ ഈ സ്ഥലത്തിനു സാന്റ്ബാങ്ക്‌ എന്നു പേരിട്ടത്‌!!

സാന്റ്ബാങ്ക്‌ അഴിമുഖം കൂടിയാണ്‌. മൂരാട്‌ പുഴ അറബിക്കടലില്‍ ചേരുന്നത്‌ സാന്റ്ബാങ്കില്‍ വച്ചാണ്‌.
സാന്റ്ബാങ്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ബിര്‍ലമാര്‍ റസ്റ്റ്‌ഹൗസ്‌ പണിതിരുന്നു. സുഖജീവിതത്തിനു പറ്റിയ സ്ഥലങ്ങള്‍ പണക്കാര്‍ അറിയാതെ പോകുമോ?
ടൂറിസ്റ്റ്‌ സീസണല്ല. മഴ പെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും ടൂറിസ്റ്റുകള്‍ അങ്ങിങ്ങുണ്ടായിരുന്നു. അകലെ കാണുന്ന തുരുത്തിലാണത്രെ ആമവളര്‍ത്തുകേന്ദ്രം. പുഴയില്‍ അങ്ങിങ്ങായി വല വീശുന്ന മീന്‍പിടുത്തക്കാര്‍. മനോഹരമായ കാഴ്ച.
എന്നെ കണ്ടപ്പോള്‍ കഴുത്തില്‍ ബാഡ്ജ്‌ തൂക്കിയ ഒരു ചെറുപ്പക്കാരന്‍ വേഗത്തില്‍ നടന്നടുത്തു. എന്റെ ചുമലിലെ ബാഗും കയ്യിലെ കാമറയും ആയിരിക്കും അയാളെ ആകര്‍ഷിച്ചത്‌.
"ഏതെങ്കിലും പത്രത്തില്‍ നിന്നാണോ?" അയാളേന്നോടു ചോദിച്ചു.
"അല്ല" ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അയാള്‍ ലിഭാഷ്‌. സാന്റ്ബാങ്ക്‌ ബീച്ചിലെ ലൈഫ്‌ ഗാര്‍ഡാണ്‌. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനാണ്‌. സ്വദേശം കാപ്പാട്‌. തിരുവനന്തപുരത്ത്‌ വന്ന കാര്യവും കോവളത്ത്‌ ട്രയിനിംഗ്‌ കഴിഞ്ഞ കാര്യവുമെല്ലാം ലിഭാഷ്‌ പറഞ്ഞു.
"ഈ വെള്ളിയാംകല്ല് എവിടെയാണ്‌?" ഞാന്‍ അയാളോട്‌ ചോദിച്ചു.
ദൂരെ ആഴക്കടലിലേക്കു വിരല്‍ ചൂണ്ടി അയാളെന്റെ ശ്രദ്ധ ക്ഷണിച്ചു.
"അതാ, അവിടെ ഒരു കര കാണുന്നില്ലേ?"
ഞാന്‍ ശ്രദ്ധിച്ചു നോക്കി. കടല്‍ പ്രക്ഷുബ്ധമാണ്‌. ശക്തമായ തിരയുണ്ട്‌. എന്നാലും വെള്ളിയാങ്കല്ല് എന്റെ കണ്ണുകള്‍ക്ക്‌ ദൃശ്യമായി.

പുറങ്കരയില്‍ നിന്നു ഏതാണ്ട്‌ 10കിമി ദൂരെയുള്ള കുറച്ചു പാറക്കൂട്ടങ്ങളാണ്‌ വെള്ളിയാങ്കല്ല്. കോഴിക്കോടിന്റെയും കുഞ്ഞാലിമാരുടേയും ചരിത്രം വെള്ളിയാങ്കല്ലിനെക്കൂടാതെ പൂര്‍ത്തിയാകുകയില്ല.
വടകരയ്ക്കു പുറപ്പെടുമ്പോള്‍ എന്റെ മനസ്സിലെ സ്വകാര്യമോഹം ഈ വെള്ളിയാങ്കല്ലില്‍ പോകുക എന്നതായിരുന്നു. പക്ഷേ അതിനിനിയും കാത്തിരിക്കണമെന്ന് ഞാനറിഞ്ഞു.മീന്‍പിടുത്തക്കാര്‍ക്കൊപ്പം പോയാലെ ഇപ്പോഴവിടെയെത്താന്‍ പറ്റൂ. പിന്നെയുള്ള മാര്‍ഗ്ഗം കടല്‍ ശാന്തമാകുന്ന കാലങ്ങളില്‍ ഫൈബര്‍ബോട്ട്‌ വാടകയ്ക്കെടുത്ത്‌ സമാനമനസ്കരെക്കൂട്ടി പോകുക എന്നതാണ്‌.
"അടുത്ത വര്‍ഷം ടൂറിസം വകുപ്പ്‌ അങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസ്‌ തുടങ്ങും. അപ്പോള്‍ അങ്ങോട്ട്‌ പോകാലോ." ലിഭാഷ്‌ ഓര്‍മ്മിപ്പിച്ചു.
ലിഭാഷിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ കടലോരത്തു കൂടെ നടന്നു. ഒന്നു രണ്ടു സന്ദര്‍ശകരോടു സംസാരിച്ചു. എല്ലാവരും വടകരക്കാര്‍.

കടലോരത്ത്‌ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിലൂടെ നടന്ന് നടന്ന് ഞാന്‍ ബിര്‍ലമാരുടെ പുരയിടത്തിലേയ്ക്ക്‌ കയറി. അവിടെ ഇപ്പോള്‍ ബിര്‍ലമാര്‍ ഇല്ല. അവര്‍ അവിടെ നിന്നും ഒഴിഞ്ഞുപോയിട്ടു കുറച്ചായിരിക്കുന്നു.ബംഗ്ലാവും സ്ഥലവും ഇപ്പോള്‍ ഗവണ്മെന്റിന്റെയോ മറ്റോ കൈവശമാണ്‌. ഞാന്‍ ബംഗ്ലാവിനു ചുറ്റും നടന്നു. ആ മന്ദിരം ഇപ്പോള്‍ അതീവ ജീര്‍ണ്ണാവസ്ഥയിലാണ്‌. ഒരു കാലത്ത്‌ രമ്യമായിരുന്ന ആ ഹര്‍മ്യം ഇപ്പോള്‍ അതിന്റെ അന്ത്യദിനങ്ങളെണ്ണുകയാണ്‌. അധികം വൈകാതെ അവിടെ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരും.
ബിര്‍ലമാര്‍ ശ്രീകൃഷ്ണഭക്തരാണ്‌. ശ്രീകൃഷ്ണന്റെ സുന്ദരമായ ഒരു പ്രതിമ ഭംഗിയുള്ളൊരു പശ്ചാത്തലത്തില്‍ ഈ പറമ്പില്‍ കാണാം. ഒരു പക്ഷേ ഒരു കാലത്ത്‌ അവിടെ പൂജയും ആരാധനയും ഉണ്ടായിരുന്നിരിക്കാം.
റസ്റ്റ്‌ഹൗസ്‌ കോമ്പൗണ്ടില്‍ നിന്നു പുറത്തിറങ്ങിയ ഞാന്‍ റോഡിലൂടെ പതുക്കെ നടന്നു. വെള്ളീയാങ്കല്ലിലേക്കുള്ള ബോട്ടിലെ ഒരു യാത്രക്കാരനായി മനസ്സില്‍ സ്വയം കണ്ടുകൊണ്ട്‌.

തിരിച്ചു ഞാന്‍ പുറങ്കരയിലെത്തുമ്പോള്‍ പന്ത്രണ്ടാമനേയും കാത്തു കൊണ്ടൊരു ജീപ്പ്‌ നില്‍പ്പുണ്ടായിരുന്നു. വടകര ഠൗണില്‍ തിരിച്ചെത്താന്‍ പിന്നെ അധികം സമയമോ ബുദ്ധിമുട്ടോ ഇല്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: