2008, ജൂൺ 24, ചൊവ്വാഴ്ച

എന്റെ വടകര യാത്രകള്‍ - V

ഞാന്‍ വടകര പഴയ ബസ്‌സ്റ്റാന്റിലേയ്ക്ക്‌ നടന്നു.
അതിന്നടുത്താണ്‌ ടിപ്പുസുല്‍ത്താന്റെ കോട്ടാവശിഷ്ടങ്ങള്‍ എന്നാണ്‌ പറഞ്ഞുകേട്ടത്‌.
കോട്ട നിന്നിരുന്ന സ്ഥലം ഇപ്പോള്‍ കോട്ടപ്പറമ്പ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

ചന്തയും ബസ്‌സ്റ്റോപ്പും പീടികകളുമായി എപ്പോഴും തിരക്കുള്ള പ്രദേശം. പണ്ടൊക്കെ വടകര പഴയ ബസ്റ്റാന്റില്‍ നിന്നാല്‍ കടലും കടലില്‍ ദൂരെ വെള്ളിയാങ്കല്ലും കാണുമായിരുന്നത്രെ. ഇപ്പോള്‍ ചെറുതും വലുതുമായ കെട്ടിടങ്ങള്‍ ഈ കാഴ്ച അസാദ്ധ്യമാക്കിയിരിക്കുന്നു.

കോട്ടപ്പറമ്പില്‍ ഇപ്പോള്‍ പ്രധാനമായുള്ളത്‌ ജയഭാരത്‌ സിനിമാതിയേറ്ററാണ്‌. ഞാന്‍ അങ്ങോട്ട്‌ കയറി. ഉച്ചയ്ക്കുള്ള കളി നടക്കുകയാണ്‌. 'വണ്‍വേ ടിക്കറ്റ്‌' ആണ്‌ സിനിമ. ഞാന്‍ ചുറ്റും കണ്ണോടിച്ചു. പൃഥീരാജും ഭാമയും മറ്റും ഉള്ള വാള്‍പോസ്റ്റര്‍ അവിടെ കണ്ടു. അല്ലാതെ അവിടെ കോട്ടയുടെ സാന്നിദ്ധ്യമൊന്നും എനിയ്ക്ക്‌ ദര്‍ശിക്കാനായില്ല.

മുറ്റത്ത്‌ ഒരു വാച്ച്‌മാന്‍ നില്‍പ്പുണ്ട്‌. ഞാന്‍ പതുക്കെ അയാളുടെ അടുത്തേയ്ക്ക്‌ നടന്നു.

'അടുത്ത കളി രണ്ടരയ്ക്കേ ഉള്ളൂ അല്ലേ?' ഞാന്‍ ചോദിച്ചു.
അയാള്‍ തലയാട്ടി. സമയം ഇനിയും ധാരാളം ഉണ്ടെന്ന ഒരു ധ്വനി ആ മുഖത്തുണ്ടായിരുന്നു.
'ഇവിടെ പഴയ കോട്ടമതിലുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ.' സമയം പോക്കാനാണെന്ന മട്ടില്‍ ഞാന്‍ അയാളോടു ചോദിച്ചു.
"ഇല്ല, അതൊന്നും ഇവിടെയില്ല. അതെല്ലാം പലരായി കയ്യേറി നശിപ്പിച്ചു. ഇപ്പോഴൊന്നും കാണാനില്ല. " അയാള്‍ മറുപടിയായി പറഞ്ഞു.

ആ മറുപടി എനിയ്ക്കു തൃപ്തികരമായി തോന്നി. ഇനി അവിടെ നിന്നിട്ട്‌ കാര്യമില്ലെന്നും. കുറച്ചു കഴിഞ്ഞു വരാമെന്നു പറഞ്ഞു ഞാന്‍ പതുക്കെ അവിടം വിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: