2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 10

കാളി നദിയുടെ ആരവം കേട്ടു കൊണ്ടാണുണർന്നത്. എഴുന്നേറ്റ് നോക്കുമ്പോൾ വെള്ളത്തിന് ശക്തിയായ ഒഴുക്കുണ്ടെന്ന് മനസ്സിലായി. വെള്ളത്തിന് മണ്ണിന്റേയോ ചളിയുടേയോ ഒക്കെ നിറം. മഴക്കാലമല്ലേ? തീരങ്ങളെ കാർന്നു തിന്നു പോകുമ്പോൾ നിറം ഇങ്ങനെയാകാതെ പറ്റില്ല. വെള്ളത്തിലൂടെ മരമോ മൃഗമോ മറ്റെന്തെങ്കിലും സാധനങ്ങളോ ഒഴുകിപ്പോകുന്നതായൊന്നും കണ്ടില്ല.

പുഴയ്ക്കപ്പുറം നേപ്പാളാണത്രെ. ഭാരതത്തേയും നേപ്പാളിനേയും വേർതിരിക്കുന്നത് ഈ കാളി നദിയാണത്രെ. പുഴയ്ക്കപ്പുറം ആളുകൾ നടന്നു പോകുന്നത് കാണാം. അങ്ങോട്ട് നോക്കുമ്പോൾ അതൊരു വിദേശമാണെന്ന് തോന്നാനുള്ള യാതൊന്നും ഞാനവിടെ കണ്ടില്ല. അല്ലെങ്കിലും ഈ അതിർത്തികളൊക്കെ ഉള്ളത് മനുഷ്യന്റെ മനസ്സിലല്ലേ? ഭൂമിക്കറിയില്ലല്ലോ നേപ്പാൾ, ഭാരതം എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന്. കാളി നദിക്കറിയില്ലല്ലോ താനാണ് ഈ രാജ്യങ്ങളെ വേർതിരിക്കുന്നതെന്ന്.

ഹിമാലയത്തിന്റെ കടുത്ത തണുപ്പിലായിരിക്കും ഇനിയുള്ള ദിവസങ്ങൾ. ദിവസേനയുള്ള കുളിയൊന്നും ഇനി കാണില്ല. തുണി നനച്ചുണക്കാനൊന്നും സൗകര്യം കിട്ടണമെന്നില്ല. ദിനചര്യകളും കുളിയും പ്രാതലുമെല്ലാം തീർത്ത് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ അവിടെ അഞ്ചെട്ട് ജീപ്പുകൾ ഞങ്ങൾക്കായി കാത്തു കിടപ്പുണ്ട്. മുറ്റത്ത് നിറയെ പിച്ചക്കാർ. കാണുന്നവരോടെല്ലാം അവർ കൈ കാട്ടുന്നുണ്ട്.

യാത്രക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള അവസാനത്തെ സ്ഥലമാണിത്. ഇനി വല്ലതും വാങ്ങണമെങ്കിൽ തിബത്തിലെത്തണം. അതുകൊണ്ടു തന്നെ ആളുകൾ തങ്ങളുടെ കയ്യിലില്ലാത്ത സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. പുഴയ്ക്ക് കുറുകെ ഒരു തൂക്കുപാലമുണ്ട്. പലരും അതു കടന്ന് നേപ്പാളിലേക്ക് പോയി. അവിടെ ചൈനീസ് സാധനങ്ങൾ സുലഭമായി കിട്ടും. വിലയും കുറവത്രെ. സാധനങ്ങൾക്ക് ഇന്ത്യൻ രൂപ കൊടുത്താൽ മതി. പകൽ സമയങ്ങളിൽ അങ്ങോട്ട് പോകുന്നതിന് വിലക്കൊന്നുമില്ല. സന്ധ്യക്ക് മുമ്പ് തിരിച്ചെത്തണമെന്നു മാത്രം. 'ദ നോർത്ത് ഫെയ്സ്'-ന്റെ റെയ്ൻകോട്ട് വാങ്ങി വരുന്ന യാത്രക്കാരനെ ഞാൻ കണ്ടു.

ഗസ്റ്റ് ഹൗസിന്റെ മുന്നിൽ ആളുകളുടെ ലഗേജിന്റെ തൂക്കം നോക്കുന്ന തിരക്കാണ്. അതെല്ലാം ചെയ്യുന്നത് കെഎംവിഎൻ-ന്റെ ആൾക്കാരും ലഗേജ് കമ്മിറ്റിയുമാണ്.ഇനിയുള്ള യാത്രയിൽ ഒന്നോ രണ്ടോ ദിവസത്തേക്കാവശ്യമായ സാധനങ്ങൾ കയ്യിലെ ബാഗിൽ കരുതുകയും ബാക്കി വരുന്ന സാധനങ്ങൾ മറ്റൊരു ബാഗിൽ വച്ച് അത്തരം ബാഗുകൾ ചാക്കുകളിൽ നിറച്ച് കുതിരപ്പുറത്തുമാണ് പൊണ്ടുപോകുക. രണ്ടു ബാഗും കൂടി 20കിലോയിൽ കൂടുന്നില്ലെന്നുറപ്പ് വരുത്താനാണ് അത് തൂക്കി നോക്കുന്നത്. എന്റെ പുറത്തു തൂക്കുന്ന ബാഗിന് 7കിലോയും കുതിരപ്പുറത്ത് കേറ്റേണ്ട ബാഗിന് 12കിലോയും ഭാരമുണ്ടായിരുന്നു.

ജൂൺ മുതൽ സപ്തംബർ വരെയുള്ള നാലുമാസങ്ങളാണ് കൈലാസയാത്രയുടെ സമയം. ഈ സമയത്ത് ഈ നാട്ടുകാരുടെ പ്രധാന വരുമാനമാർഗ്ഗം ഈ യാത്രയാണ്. ഒരു പോർട്ടർക്ക് 8500 രൂപയും ഒരു കുതിരയ്ക്ക് 10000 രൂപയുമാണ് നിരക്ക്. പോർട്ടറേയും കുതിരയേയും വാടകക്കെടുക്കുന്ന യാത്രക്കാർ ധാരാളമാണ്. 18500 രൂപയാണ് അത്തരം യാത്രക്കാരിൽ നിന്നും കിട്ടുന്നത്. 12 ദിവസമാണ് ഇത്രയും കൂലി കിട്ടാൻ പണിയെടുക്കേണ്ടത്. ഇതിനു പുറമേ നല്ലൊരു തുക ചില യാത്രക്കാർ അവസാനം അവർക്ക് പാരിതോഷികമായി കൊടുക്കാറുണ്ട്. കൊടുത്തില്ലെങ്കിൽ അവർ കിട്ടുവോളം ചോദിക്കും എന്നാണെന്റെ അനുഭവം. ഇതിനെല്ലം പുറമേ ദൈനന്ദിനമായ ചെലവുകൾക്കും അവർ യാത്രികളെ സമീപിക്കും. ദിനന്തോറും കൂലിയിൽ പെടാത്ത പണം കൊടുക്കുന്നവരുണ്ട്, കൊടുക്കാത്തവരും. പോർട്ടർമാർ സഹായകരമാണോ എന്നത് തികച്ചും വ്യക്തിപരമായ അനുഭവമാണ്. എനിക്ക് പോർട്ടർ വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എനിക്കെന്റെ പോർട്ടർ പയ്യൻ വലിയ സഹായമായതായി അഭിപ്രായമില്ല.

യാത്രയിൽ ഒരു ദിവസം 20കിലോമീറ്ററോളം നടക്കണം. നടത്തം എന്നു പറഞ്ഞാൽ നമ്മൾ റോഡിലൂടെ നടക്കുന്നതുപോലെയൊന്നും അല്ല. കുത്തനേയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായിരിക്കും. നഗര ജീവിതം ശീലമാക്കിയവർക്ക് അത് എളുപ്പമല്ല. പിന്നെ പ്രായമായവരും പ്രഷറുള്ളവരും ഒക്കെ യാത്രക്കാരായി കാണും. അവരിൽ പലർക്കും കിലോമീറ്ററുകൾ നടക്കുക എന്നത് ചിന്തിക്കാനാവില്ല. അത്തരക്കാരാണ് ഈ പോർട്ടറേയും പോണിയും വാടകക്കെടുക്കുന്നത്. പിന്നെ വേറെ ഒരു കൂട്ടരുണ്ട്. അവരുടെ മനസ്സിൽ കൈലാസം മാത്രമേ കാണൂ. എന്തു വില കൊടുത്തും കൈലാസം കണ്ടേ മടങ്ങൂ എന്നു പറഞ്ഞാണ് അവർ യാത്ര പുറപ്പെടുന്നത്. അത്തരക്കാരും മുൻപിൻ ചിന്തിക്കാതെ പോർട്ടറേയും പോണിയും വാടകക്കെടുക്കും. കൈലാസം കണ്ടിറങ്ങുമ്പോൾ ഈ യാത്രക്കാർ അളവറ്റ നന്ദിയാണ് പോർട്ടർമാരോടും കുതിരക്കാരോടും കാണിക്കുക. കൈലാസം കണ്ടത് അവരുള്ളത് മാത്രം കൊണ്ടാണ് എന്ന് ബോദ്ധ്യമുള്ള അവരാണ് പാരിതോഷികങ്ങൾ വാരിക്കോരി കൊടുക്കുക.എന്താ, ജീവിതത്തിലെ വലിയൊരു ആഗ്രഹമല്ലേ അവർ മൂലം സഫലീകരിച്ചിരിക്കുന്നത്?

പിന്നെ വേറേ ചിലരുണ്ട്. തങ്ങൾ എവറസ്റ്റ് കയറുകയാണെന്നായിരിക്കും അവരുടെ ഭാവം. അപ്പോൾ പിന്നെ അവരുടെ കൂടെ ഒരു 'ടെൻസിങ് നോർക്കെ' ഉണ്ടാവേണ്ടതല്ലേ? ഒരു അസിസ്റ്റന്റ് കൂടെ ഇല്ലെങ്കിൽ കുറച്ചിലായി അവർക്ക് തോന്നും. അവർ ഒരു പോർട്ടറെ ഏർപ്പാടാക്കും. എന്നിട്ട് എന്തിനും ഏതിനും അവരെ വിളിക്കും. കൂടെക്കൂടെ പോർട്ടർക്ക് കാമറ കൊടുത്ത് തന്റെ ഫോട്ടോ എടുക്കാനും പറയും.

പിന്നെ എന്നെപ്പോലുള്ളവരും പോർട്ടറെ വിളിക്കും. അധികൃതരുടെ പേടിപ്പെടുത്തലുകൾ മൂലമാണ് അത് സംഭവിക്കുന്നത്. പോർട്ടർ ഇല്ലാത്തതു മൂലം ഞാൻ ഗ്രൂപ്പിനൊരു ഭാരമാകരുതെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഒരാൾ മാത്രമാണ് കുതിരയോ പോർട്ടറോ ഇല്ലാതെ യാത്ര ചെയ്തത്.

ഇന്ന് മുതൽ നടത്തം തുടങ്ങുകയാണ്. ആവശ്യക്കാർക്ക് കുത്തി നടക്കാൻ ചൂരൽ വടി വാങ്ങാം. വടികൾ ഡൽഹിയിൽ നിന്ന് വാഹനത്തിൽ ഇവിടെ എത്തിച്ചിട്ടുണ്ട്. ഞാൻ ഒരെണ്ണം കൈക്കലാക്കി. അതിന്മേൽ എന്റെ പേരെഴുതി സ്വന്തമാക്കാൻ സഹയാത്രികർ സഹായിച്ചു. കയ്യിൽ കുത്തി നടക്കാൻ ഒരു വടിയുണ്ടെങ്കിൽ മല കയറ്റം ആയാസരഹിതമാണെന്ന് ഞാനെന്റെ അഗസ്ത്യകൂട യാത്രകളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.

എല്ലാവരും ജീപ്പിൽ സ്ഥലം പിടിക്കുകയാണ്. ഞാൻ എന്റെ ചെറിയ ബാഗുമെടുത്ത് ഒരു ജീപ്പിൽ വന്നിരുന്നു. അവിടേയും പിച്ചക്കാർ കൈ നീട്ടിക്കൊണ്ടിരുന്നു. ഓരോ ജീപ്പിലും ഏഴും എട്ടും ആളാണുള്ളത്. സീറ്റു കിട്ടിയവർ ഫോട്ടോ എടുക്കുകയും മഹാദേവന് സ്തുതി പാടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.

വൈകതെ ജീപ്പുകൾ പുറപ്പെട്ടു. തുടക്കത്തിൽ അതൊരു ജീപ്പ്ജാഥ പോലെ ഉണ്ടായിരുന്നെങ്കിലും കുറേ കഴിഞ്ഞപ്പോൾ എല്ലം ഒറ്റയ്ക്കൊറ്റയ്ക്കായി. ചെറിയ ഗ്രൂപ്പുകളായതു കൊണ്ട് ഫോട്ടോ എടുക്കാനും മറ്റും ഓരോ ജീപ്പുകാരും അവിടേയും ഇവിടേയും ഒക്കെ നിറുത്തിയതു കൊണ്ടായിരുന്നു അത്.

ഇതെല്ലാം വാടകക്കെടുത്ത പ്രൈവറ്റ് ജീപ്പുകളാണ്. കുറേ കഴിഞ്ഞപ്പോൾ ഞാൻ കയറിയ ജീപ്പ് കേടായി. പിന്നെ കിലോ മീറ്ററുകളോളം അത് എങ്ങനെയൊക്കെയോ ഉരുണ്ടും പിരണ്ടും മുന്നോട്ട് പോയി. പിന്നീട് പകരം വന്ന ജീപ്പാകട്ടേ, അതിനേക്കാൾ അബദ്ധമായിരുന്നു. ബെല്ലും ബ്രെയ്ക്കുമില്ലാത്ത ആ ജീപ്പിലെ യാത്രയിൽ മുഴുവൻ ഞാൻ ജീവനും കയ്യിൽ പിടിച്ച് ഇരുന്നു, കാരണം റോഡിന്റെ ഒരു വശത്ത് ആളെ വിഴുങ്ങുന്ന ഭദ്രകാളീനദിയോ അതിന്റെ പോഷകനദിയോ ആയിരുന്നു എന്നതു തന്നെ.

കുറേ കഴിയുമ്പോൾ ജീപ്പ് നിന്നു. ഒരാൾ ഒരു കുപ്പി വെള്ളവുമായി പുറത്തേക്കോടുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ അയാൾ ഒന്നിനു (അതോ രണ്ടോ?) പോയിരിക്കയാണെന്നറിഞ്ഞു. അല്പം കഴിഞ്ഞു അയാൾ തിരിച്ചു വരുമ്പോൾ എല്ലാവരോടുമായി ഗുജറാത്ത് സദനിലെ ഭക്ഷണത്തെ പറ്റി കുറ്റം പറയുന്നുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഗുജറാത്ത് സദനിലെ ഭക്ഷണം കഴിച്ചതെന്നും കഴിഞ്ഞ ദിവസങ്ങളിൽ വെറുതെ കിട്ടുന്ന ഭക്ഷണം ആളുകൾ വാരിവാരി തിന്നുകയായിരുന്നു എന്നും ഞാനപ്പോൾ ഓർത്തു. എന്തായാലും ജീപ്പ് പുറപ്പെടുമ്പോൾ അയാൾ വളരെ ആശ്വാസത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ആലോചിച്ചാൽ അറിയുന്നതല്ലേ അയാൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ആശ്വാസവും അതിമുമ്പനുഭവപ്പെട്ട അസ്വസ്ഥതയും.

കുറേ കഴിയുമ്പോൾ ജീപ്പ് വീണ്ടും നിന്നു. എല്ലാവരും ഇറങ്ങണമെന്ന നിർദ്ദേശം വന്നു. ഇറങ്ങി നോക്കുമ്പോഴുണ്ട്, മുന്നിലെ റോഡ് ഇടിഞ്ഞു പൊളിഞ്ഞ്, ജീപ്പിന് മുന്നോട്ട് പോകാനാവാത്ത വിധം കിടക്കുന്നു. എല്ലാവരും പൊളിഞ്ഞ റോഡിന് അപ്പുറത്തേയ്ക്ക് നടന്നെത്തി. ഗ്രൂപ്പിലെ പലരും അവിടെ ഇരിപ്പുണ്ട്. ഇനി ഇവിടന്നങ്ങോട്ട് വേറെ ജീപ്പിൽ പോകണം. അതിനാണീ ഇരുപ്പ്. മണിക്കൂറോളം കാത്തിരുന്ന ശേഷം കിട്ടിയ ജീപ്പിൽ ഞങ്ങൾ അടുത്ത ലക്ഷ്യമായ നാരായണാശ്രമത്തിലെത്തിച്ചേർന്നു. ഞങ്ങൾ യാത്ര ചെയ്ത ജീപ്പിനു മുകളിൽ നിറയെ തദ്ദേശീയരായിരുന്നു. അപകടകരമെന്ന് എനിക്ക് തോന്നിയ, ജീപ്പിനു മുകളിലെ, ആ യാത്ര അവർക്ക് സർവ്വസാധരണമായിരുന്നു. അവർക്കതിൽ പേടിക്കാനൊന്നുമില്ല. ഒരു വേള പഴക്കമേറിയാലിരുളും തെല്ലു വെളിച്ചമായ് വരും എന്നല്ലെ കവി പാടിയിരിക്കുന്നത്?

നാരായണാശ്രമത്തിനു താഴെയുള്ള വിശാലമായ മൈതാനത്ത് ഉച്ചയോടെ ജീപ്പ് നിന്നു. ഞങ്ങളുടെ മോട്ടോർ യാത്ര അവിടെ അവസാനിക്കുകയും ചെയ്തു.

നാരായണാശ്രമം. എന്താണീ സ്ഥലത്തിന്റെ പേരാവോ? നല്ല ഭംഗിയുള്ള പ്രദേശം. ഭംഗിയുള്ളൊരു കെട്ടിടം കണ്ടു. അതാണ് നാരായണാശ്രമം. അതിന്റെ മുറ്റവും പറമ്പും നിറയെ പൂക്കളും പൂന്തോട്ടങ്ങളുമാണ്. എല്ലാം ആശ്രമക്കാർ നട്ടു വളർത്തിയതാണ്. ആശ്രമത്തിനകത്ത് ഒരു ക്ഷേത്രമുണ്ട്. ഞങ്ങൾ ഷൂസ് ഊരി വച്ച് അവിടെ ദർശനം നടത്തി. ഉച്ചയാണെങ്കിലും ക്ഷേത്രത്തിൽ പൂജാരിയുണ്ട്. പ്രസാദം കിട്ടി.

അന്നദാനം എന്നു പറയാമോ എന്തോ, പുറത്ത് നിന്നും ചായയും കഴിക്കാൻ അല്പം ഭക്ഷണവും കിട്ടി. അതെന്താണെന്നോർമ്മയില്ല. അവരുടെ ഓഫീസിൽ കയറി 100 രൂപ സംഭാവന കൊടുത്തു. അവർ റസീറ്റ് തന്നു. ഞാൻ ആ പ്രദേശം മുഴുവൻ ചുറ്റി നടന്നു. മനോഹരമായ അന്തരീക്ഷം. ഭംഗിയുള്ള പ്രകൃതി. എങ്ങും പച്ചപ്പ്. ചുറ്റും മലകൾ കാണാം. ഫോട്ടോഗ്രാഫർമാർക്കും വിഡിയോഗ്രാഫർമാർക്കും കൊയ്ത്തുത്സവം തന്നെയായിരുന്നു അവിടെ.

ഇന്ന് ഉച്ച ഭക്ഷണം ഇല്ല. ഇനി അടുത്ത ക്യമ്പിലെത്തിയാലേ എന്തെങ്കിലും കഴിക്കനൊക്കൂ. കുത്തി നടക്കുന്ന വടിയും പിടിച്ച് ഞാൻ ആശ്രമത്തിന്റെ മുന്നിലെ ചെരിവിൽ വന്നിരുന്നു. മിക്കവാറും യാത്രികരും അവിടെയുണ്ട്. പലരും വെടി പറഞ്ഞിരിക്കുകയാണ്. സംസാരത്തിന് വിഷയത്തിനാണോ പഞ്ഞം? രണ്ടു ദിവസത്തെ യാത്രയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടിരുന്നു. പലരും ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നു. ഭാഷയുടേയും സംസ്ഥാനത്തിന്റേയും അടിസ്ഥാനത്തിൽ തന്നെയയിരുന്നു ഈ വേർ തിരിവ്. ഞാനുള്ളത് നാലു പേരടങ്ങിയ മലയാളീ സംഘത്തിലായിരുന്നു. ഞങ്ങൾക്ക് കൂടുതൽ ആഭിമുഖ്യം ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും ഉള്ള ദക്ഷിണേന്ത്യൻ ഗ്രൂപ്പുകളോടും ആയിരുന്നു.

ധാരാളം കുതിരകൾ അങ്ങിങ്ങായി മേയുന്നുണ്ട്. നാട്ടുകാരായ ധാരാളം ആളുകൾ, ചെറുപ്പക്കാർ, അങ്ങിങ്ങായി ഇരിപ്പുണ്ട്. അവരാണ് പോർട്ടർമാരും കുതിരക്കാരും. അവർ ഞങ്ങളേയും ഞങ്ങൾ അവരേയും കാത്തിരിക്കയാണ്. ഒരു മണിക്കൂറോളം അവിടെ ഇരുന്നു. എന്താണാവോ ഈ ഇരിപ്പിന് കാരണം.

കുറേ കഴിഞ്ഞപ്പോൾ കെഎംവിഎൻകാർ വന്നു. അവർ ഞങ്ങളുടെ പേരുകൾ ഒന്നൊന്നായി വിളിച്ചു. തദ്ദേശീയരുടേയും. അവർ ഓരോരുത്തരേയും ഓരോ പോർട്ടറെ ഏൽപ്പിക്കുകയാണ്. എനിയ്ക്കും കിട്ടി ഒരു പോർട്ടരെ. ഡിഗ്രിക്ക് പഠിക്കുന്ന മീശ മുളക്കാത്ത ഒരു പയ്യൻ. എന്റെ മലയാളീ സുഹൃത്തുക്കൾക്ക് കിട്ടിയതും ഈ പ്രായക്കാരെത്തന്നെയായിരുന്നു.

പോർട്ടർമാരേയും കുതിരക്കാരേയും കിട്ടിയവർ പിന്നീടവിടെ നിന്നില്ല. രാത്രിയാവുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താനായിരുന്നു എല്ലാവർക്കും തിടുക്കം. അങ്ങനെ കുതിരക്കാരും പോർട്ടർമാരുമായി മറ്റൊരു സംഘം യാത്രികർ കൂടി കൈലാസം ലക്ഷ്യമാക്കി കാൽനട യാത്ര തുടങ്ങി.

നാരായണാശ്രമത്തിൽ നിന്ന് 52 പേരടങ്ങുന്ന ഞങ്ങളുടെ സർവ്വകക്ഷി (രാഷ്ട്രീയ കക്ഷികളല്ലാട്ടോ) നിവേദകസംഘം (മഹാദേവന് നിവേദനവുമായിട്ടായിരിക്കുമല്ലോ പലരും പുറപ്പെട്ടിരിക്കുന്നത്) പദയാത്ര തുടങ്ങുമ്പോൾ എന്റെ മുന്നിൽ അധികം പേരില്ല. മലയാളികളായ നാ ലുപേരടങ്ങിയ ഒരു ചെറുസംഘമാണ് മുന്നിൽ പോകുന്നത് എന്നതു തന്നെ അതിന് കാരണം. ഭക്തന്മാരെ പ്രതിനിധീകരിച്ച് അരവിന്ദും രാഷ്ട്രീയക്കാരെ പ്രതിനിധീകരിച്ച് സുരേഷും മറുനാടൻ (മരുനാടല്ലാട്ടോ) മലയാളികളെ പ്രതിനിധീകരിച്ച് ഞാനും (ഞാനിപ്പോൾ ഭാരതത്തിന്റെ ഹൃദയ ഭൂമിയിലാണല്ലോ വാസം, പാസ്പോർട്ട് പോലും ഗാസിയാബാദിൽ നിന്നാണ്.) പെൻഷൻകാരെ പ്രതിനിധീകരിച്ച് റിട്ടയേഡ് ഇൻസ്പെക്റ്റർ മിസ്റ്റർ കൃഷ്ണനും ആണ് ഈ മലയാളീ സംഘത്തിലുള്ളത്. സംഘത്തിന്റെ ഗമ കുറയരുതെന്നു കരുതിയാവണം കൃഷ്ണൻ കുതിരപ്പുറത്താണ് സവാരി. ഓവർകോട്ടും തൊപ്പിയും മറ്റും ധരിച്ച് കുതിരപ്പുറത്തിരുന്ന് മുന്നോട്ട് നീങ്ങുമ്പോൾ വീരപാണ്ഡ്യകട്ടബൊമ്മനിലെ ശിവാജി ഗണേശനാണ് താൻ എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ ഇരിപ്പ് കണ്ടപ്പോൾ എനിയ്ക്ക് തോന്നി.

ഞാൻ ബാഗ് എന്റെ പോർട്ടർക്ക് കൊടുത്തു. കയ്യിലെ വടിയും കുത്തി ഞാൻ അനായാസമായി നടന്നു. യാത്രയിൽ വലിയ കയറ്റമൊന്നും ഇല്ലായിരുന്നു. അല്പം നടന്നാൽ ഞനൊന്ന് നിൽക്കും. പ്രകൃതി എങ്ങനെ എന്നൊക്കെ ചുറ്റും നോക്കും. വളരെ മനോഹരമായിരുന്നു വഴിയിലെ കാഴ്ചകൾ. എങ്കിലും വഴിയിൽ നിറയെ പ്ലാസ്റ്റിക് വെയിസ്റ്റുകളായിരുന്നു. കൊക്കോകോളാ കുപ്പികളും ലെയ്സ്, കുർകുറെ എന്നിവയുടെ കവറുകളും മിഠായിക്കവറുകളും അതുപോലെയുള്ള മറ്റു പ്ലാസ്റ്റിക് കവറുകളും ഹിമാലയത്തിലെ വഴിയിൽ അനേകം ഉണ്ടായിരുന്നു. പലയിടത്തും കുതിരച്ചാണകം വീണ് മുന്നോട്ടുള്ള വഴി വൃത്തികേടായി കിടന്നിരുന്നു. അന്തരീക്ഷം നല്ലതായിരുന്നെങ്കിലും ഭൂമി മലിനമായിരുന്നു. ആർക്കുണ്ട് ഭൂമിയുടെ ആയുസ്സിലും ആരോഗ്യത്തിലും താല്പര്യം?

മുന്നോട്ട് നീങ്ങുമ്പോൾ ആളുകൾ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുമ്പോൾ മുന്നോട്ട്, മേലോട്ട് എന്ന ചിന്തയേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അഞ്ചാറു കിലോമീറ്റർ ഒറ്റയ്ക്കും കൂട്ടായും നടന്നു കാണുമെന്ന് കരുതുന്നു, അപ്പോഴേയ്ക്കും ഞങ്ങൾ അന്നത്തെ രാത്രി കഴിയാനുള്ള കെഎംവിഎൻ ക്യാമ്പിലെത്തിച്ചേർന്നു.

ഈ സ്ഥലത്തിന് ശിർഖ എന്നാണ് പേര്. ശൂർപ്പണഖ എന്ന പേരിൽ നിന്നാണ് ശിർഖ ഉണ്ടായതെന്ന് പ്രൊ. വിക്റ്റർ ഷെപ്പേർഡ് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പണ്ട് രാവണൻ കൈലാസത്തിൽ പോകുമ്പോൾ സഹോദരി ശൂർപ്പണഖയും കൂടെ കൂടി പോലും. പക്ഷേ കൈലാസം പവിത്രമായതുകൊണ്ട് ഋതുമതികൾ അങ്ങോട്ട് പോകരുതെന്ന് നിർബ്ബന്ധം പിടിച്ച രാവണൻ ശൂർപ്പണഖയെ തന്റെ തപസ്സ് തീരുവോളം ഇവിടെ താമസിപ്പിച്ചു പോലും. അങ്ങനെ ശൂർപ്പണഖ താമസിച്ച സ്ഥലം ശൂർപ്പണഖാഘട്ട് എന്നറിയപ്പെട്ടുവത്രേ. അത് പിന്നെ ലോപിച്ച് ലോപിച്ച് ശിർഖ ആയത്രെ. എന്തയാലും ഇപ്പോഴീ സ്ഥലം ശിർഖ എന്നറിയപ്പെടുന്നു.

ഇന്നു മുതൽ രാത്രി ഉറക്കം ക്യാമ്പുകളിലാണ്. അലൂമിനിയം കൊണ്ടും ഫൈബർഗ്ലാസു കൊണ്ടും മറ്റും ഉണ്ടാക്കുന്നതാണീ ടെന്റുകൾ. ചിലത് സാധാരണ മുറികൾ പോലെ തന്നെ കാണും. ചിലതിന്റെ ആകൃതി സിലിൻഡറിന്റെ പകുതി മണ്ണിൽ കമഴ്ത്തി വച്ച പോലെയാണ്. ഓരോ ക്യാമ്പിലും 5ഉം 6ഉം ഒക്കെ ടെന്റുകൾ കാണും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറേ ടെന്റുകളാണ്. ചിലതിനകത്ത് കട്ടിലും നല്ല കിടക്കകളും കാണും. ചിലയിടത്ത് കട്ടിൽ കാണില്ല. നിലത്ത് ആയിരിക്കും കിടക്ക വിരിച്ചിട്ടുണ്ടാകുക. ആദ്യം എത്തുന്നവർക്ക് നല്ല ടെന്റും കട്ടിലും ഒക്കെ എടുക്കാം.

നാട്ടിലെ ടെലിഫോൺ ബൂത്തില്ലേ? അതു കുറേ എണ്ണം അവിടെ കാണും. അതിലൊന്നു ടെലിഫോൺ ബൂത്തു തന്നെയാണ്. ബാക്കിയുള്ളവ കക്കൂസുകളും കുളിമുറികളുമാണ്. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഹാൾ ഊണ്ട്. ക്യാമ്പുകളിൽ സാധാരണ ടെലിഫോൺ സൗകര്യം ലഭ്യമല്ല. ദിവസവും ഒരു മണിക്കൂറോ മറ്റോ സാറ്റലൈറ്റ് ഫോൺ പ്രവർത്തിക്കും അപ്പോൾ എല്ലാവർക്കും ഒന്നോ രണ്ടോ പേർക്ക് ഫോൺ ചെയ്യാം. 3 രൂപയാണ് മിനിറ്റിന് ചാർജ് എന്നാണെന്റെ ഓർമ്മ. ശിർഖയിൽ ടെലിഫോൺ ബൂത്തൊന്നും ഇല്ല. ക്യാമ്പിലെ സൗകര്യങ്ങൾ പരിമിതമാണെങ്കിലും ക്യാമ്പുകളിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുപോകാവുന്നതേ ഉള്ളൂ.

ചെന്ന പാടേ ഞാനൊരു ടെന്റിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. കൂടെയുള്ളവർ അടുത്ത കട്ടിലുകളിലും. വൈകാതെ ഞങ്ങൾക്ക് വെള്ളവും മറ്റുപചാരങ്ങളും ലഭ്യമായി. പിന്നീട് ചായയും രാത്രിയിൽ ഗംഭീരമായ അത്താഴവും ഉണ്ടായിരുന്നു. അല്ലെങ്കിലും ഭക്ഷണത്തിനൊന്നും ഒരു കുറവും ഉണ്ടാകാറില്ലല്ലോ.

സന്ധ്യാസമയത്ത് എല്ലാവരും ക്യാമ്പിനു പുറത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് നേരം പോക്കി. ചുറ്റും മലകൾ. അകലെ മൊട്ടക്കുന്നുകളും കാടുകളും ജനങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും കാണാം. മൂടൽ മഞ്ഞ് വന്നും പോയും ഇരിക്കും. മൂടൽ മഞ്ഞുള്ളപ്പോൾ പിന്നീടൊന്നും മുന്നിൽ കാണാൻ കഴിയില്ല. വന്ന പോലെ അതു പോകുകയും ചെയ്യും. എവിടെ നിന്നാണ് ഈ മൂടൽ മഞ്ഞു വരുന്നതെന്നോ എവിടേക്കാണത് പോകുന്നതെന്നോ മനസ്സിലാക്കുക പ്രയാസം.

ഇനി നാളെ മുതൽ നടത്തം മാത്രമേയുള്ളു. സൂര്യനുദിക്കുന്നതിനു മുമ്പ് യാത്ര തുടങ്ങിയാൽ പൊള്ളുന്ന വെയിലാകുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താം. രാവിലെ നടക്കാൻ തയ്യാറായി എല്ലാവരും നേരത്തെ ഉറങ്ങാൻ കിടന്നു.


2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 9

പതിവു പോലെ അതിരാവിലെ എഴുന്നേറ്റു. ഞങ്ങളെ എഴുന്നേൽപ്പിച്ചത് കെ.എം.വി.എൻ. കാരുടെ 'ചായ...ചായ..' വിളികളായിരുന്നു. ഇംഗ്ലീഷിൽ 'ക്ലോക്ക്‌വർക്ക്' എന്നൊരു വാക്കുണ്ട്. സ്പ്രിങ്ങ് തിരിച്ചു വച്ചാൽ അത് ലൂസാവുന്നതു വരെ തെറ്റൊന്നും കൂടാതെ കൃത്യമായി ഓടുന്ന മെക്കാനിക്കൽ വാച്ചിന്റെ പ്രവർത്തനമാണ് അതിന്റെ അടിസ്ഥാനമെങ്കിലും കൃത്യമായി പ്രവർത്തിക്കുന്ന മറ്റു സംവിധാനങ്ങളെ വിശേഷിപ്പിക്കാനും ക്ലോക്ക്‌വർക്ക് എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്. കെഎംവിഎന്റെ ജീവനക്കാർ പ്രവർത്തിക്കുന്നതു കണ്ടാൽ തീർച്ചയായും അതൊരു ക്ലോക്ക്‌വർക്ക് ആണോ എന്ന് തോന്നിപ്പോകും. അഞ്ചു മണിക്ക് ചായ എന്നു പറഞ്ഞാൽ അഞ്ച് മണിക്ക് ചായ കിട്ടിയിരിക്കും. അവർ മൂലം ഒരിക്കലും ഞങ്ങളുടെ യാത്ര വൈകിയിട്ടില്ല. ആ ജീവനക്കാരെക്കുറിച്ചു പറയാൻ എനിക്കൊരു പരാതിയും ഇല്ല. അത്രയ്ക്ക് സേവനസന്നദ്ധതയോടെയും ആത്മാർത്ഥതയോടേയും ആണ് അവർ ജോലി ചെയ്യുന്നത്. ഇത് തന്നെയാണ് ഐടിബിപിക്കാരെ കുറിച്ചും പറയാനുള്ളത്. കൈലാസ് യാത്രയുടെ ജീവനാഡികളാണ് കെഎംവിഎനും ഐടിബിപിയും.

ഒരു കണ്ടക്റ്റഡ് ടൂറിനെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും അല്ലാതെ മറ്റൊന്നും ഇന്നത്തെ യാത്രയെക്കുറിച്ചെഴുതാനാവില്ല. ഇന്നലത്തെപ്പോലെ ഇന്നും, ദിവസം മുഴുവൻ ബസ്സിലിരിപ്പു തന്നെ. ഇടയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രമേ അതിൽ നിന്നിറങ്ങേണ്ടു. വഴിയിൽ തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ രാത്രി വൈകുന്നതിനു മുമ്പ് ലക്ഷ്യത്തിലെത്തും. ധാർചുലയിലെ കെഎംവിഎൻ ഗസ്റ്റ് ഹൗസാണ് ഇന്നത്തെ ലക്ഷ്യം. അവിടെയാണ് ഇന്നത്തെ ഉറക്കം.

ചുമലിൽ ബാഗ് തൂക്കിയവർ.... കാമറ കയ്യിലേന്തിയവർ... വിഡിയോഗ്രാഫിക്ക് തയ്യാറായി നടക്കുന്നവർ... എല്ലാവരും ബസ്സിൽ കയറുന്നു; ചിലർ മാത്സര്യബുദ്ധിയോടെ സീറ്റുകൾ പിടിക്കുന്നു... സീറ്റ് കിട്ടിയവർ കുശലം പറയുന്നു .... കിട്ടാത്തവർ അടുത്ത ബസ്സിൽ കയറി ഇരിക്കാനൊരിടം തേടുന്നു... സെൽ ഫോണിൽ യാത്രയെക്കുറിച്ച് ആരോടൊക്കെയോ സംസാരിക്കുകയാണ് ഇനിയും ഒരു കൂട്ടർ... അവരെല്ലാം നേരത്തെ ബസ്സിൽ സാധനങ്ങൾ വച്ച് സീറ്റ് ഉറപ്പിച്ചവരാണ്. ച്യൂയിങ്ങ് ഗം നുകരുന്നവരേയും ഞാൻ കണ്ടു.

രാവിലെ, പ്രഭാതസുര്യന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു, അൽമോറയുടെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ.. പലരും അത് കാമറയിൽ പകർത്താൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. ഭംഗിയുള്ള ധാരാളം മലനിരകളും അകലെയായി കാണുന്നുണ്ടായിരുന്നു.

ഏതാണ്ട് 6 മണിയോടെ ഞങ്ങൾ അൽമോറ വിട്ടു.. എങ്ങും മലകൾ... കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും... ഹെയർ പിൻ വളവുകൾ.... റോഡെല്ലാം നല്ല ഗതാഗതയോഗ്യമാണെന്നത് എടുത്തു പറയേണ്ടതു തന്നെ. അതുകൊണ്ടു തന്നെ യാത്ര സുഖകരവും ആസ്വാദ്യവും ആയിരുന്നു. ചുറ്റുമുള്ള കാഴ്ചകൾ വളരെ നല്ലതായിരുന്നു. റോഡിനിരുവശവും പലതരം മരങ്ങൾ... ചിലയിടങ്ങളിൽ സൂചിയിലമരങ്ങൾ നല്ല ചിട്ടയായി വളരുന്നത് കാണാം... വച്ചു പിടിപ്പിച്ചതു പോലെ... അങ്ങിങ്ങായി വെള്ളച്ചാലുകളും ഉണ്ടായിരുന്നു. തെളിനീരൊഴുകുന്ന ഈ വെള്ളച്ചാലുകൾ കാണുമ്പോൾ നോയ്ഡയിലെ പുഴ പോലെ ഒഴുകുന്ന ഡ്രയ്നേജിലെ നാറുന്ന വെള്ളമാണോർമ്മ വരുക. അറിയാതെ മൂക്കു പൊത്തിക്കും ആ ഡ്രയ്നേജ് പുഴകൾ.

മൂന്നോ നാലോ മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ബസ്സ് കെ.എം.വി.എന്റെ ഒരു ഗസ്റ്റ് ഹൗസിനു മുന്നിൽ പാർക്ക് ചെയ്തു. ബാഗേശ്വർ എന്ന സ്ഥലമായിരുന്നു അത്. ബസ് നിന്നത് പ്രാതൽ കഴിക്കാനായിരുന്നു. കെ.എം.വി.എൻ. ഗസ്റ്റ് ഹൗസിലായിരുന്നു പ്രാതൽ. പൂരി, തൈര്, ഉരുളക്കിഴങ്ങ് കറി, ചായ.. ഇത്രയുമായിരുന്നൂ പ്രാതലിന്റെ ഐറ്റങ്ങൾ. എല്ലാം ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ടത്...

പ്രാതലിനു ശേഷം ബസ് വീണ്ടും മലകളും മരങ്ങളും ഹെയർപിൻ വളവുകളും താണ്ടിക്കൊണ്ടിരുന്നു. മദ്ധ്യാഹ്ന ഭക്ഷണം ചൗക്കോടി എന്ന സ്ഥലത്തായിരുന്നു. ചൗക്കോരി എന്നും പറയും. ചൗക്കോരിയിൽ ഒരു കുന്നിൻ മുകളിലാണ് കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസ്. പശ്ചിമ ഹിമാലയത്തിലെ നയനാഭിരാമമായ പ്രദേശങ്ങളിൽ ഒന്നാണിത്. ഇവിടെ നിന്നാൽ ഹിമാലയത്തിലെ അനേകം ഗിരിശിഖരങ്ങൾ കാണാം. അതൊരു ഭംഗിയുള്ള കാഴ്ച തന്നെയാണ്. ചക്രവാളവും മലനിരകളും വേർതിരിക്കാനാവാത്തവിധം ചേർന്നു നിൽക്കുന്നതായി എനിക്കു തോന്നി. ഒന്നോ രണ്ടോ ദിവസം പ്രകൃതിയോട് ചേർന്നു നിൽക്കാനും ഹിമാലയത്തിന്റെ ഭംഗി ആസ്വദിക്കാനും വളരെയധികം പറ്റിയതാണ് ശാന്തവും സ്വച്ഛവുമായ ചൗക്കോരി. ആളുകൾ പലരും അവിടെ നിന്ന് ധാരാളം ഫോട്ടോ എടുത്തുകൊണ്ടിരുന്നു.

ചൗക്കോരിയിൽ നിന്ന് ഊണ് കഴിഞ്ഞ് പുറപ്പെട്ട യാത്രയെ കുറേ സമയം കഴിഞ്ഞപ്പോൾ കുറച്ച് പോലീസുകാർ കൈ കാട്ടി നിറുത്തി. തൊട്ടടുത്ത് കൊടി വച്ച പോലീസ് കാറുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ഞാൻ ഉത്ക്കണ്ഠാപൂർവ്വം അന്വേഷിക്കുമ്പോൾ ബസ്സുകൾ രണ്ടും പോലീസ് കാറിനു പുറകെ ലൈനപ്പ് ചെയ്യുകയായിരുന്നു. കൈ കാട്ടിയ പോലീസുകാർ ഐടിബിപിക്കാരത്രെ. അവർ ഞങ്ങളെ ഔദ്യോഗികമയി സ്വീകരിക്കാനെത്തിയതാണ്. അല്പസമയത്തിനുള്ളിൽ ഐടിബിപിയുടെ കൊടി വച്ച കാർ മുന്നിലും ബസ്സുകൾ രണ്ടും പിന്നിലുമായി യാത്ര തുടർന്നു. മുന്നിലെ പൈലറ്റ് കാർ ഞങ്ങളെ അവരുടെ കാമ്പിലേക്ക് ആനയിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ ബസ് നിന്നാൽ കാറും നിൽക്കും. കൈലാസ് യാത്രികരെ ഐടിബിപിക്കാർ വിനയബഹുമാനപുരസ്സരം സ്വീകരിക്കുന്നതായി എനിക്കു തോന്നി. കുറേ പോയപ്പോൾ വഴിയിലതാ വലിയൊരു കല്ലു കിടക്കുന്നു. കാറിനതിനെ കടന്നു പോകാനായെങ്കിലും ബസ്സിനത് സാധിച്ചില്ല. ഒടുവിൽ പൈലറ്റ് കാർ നിറുത്തുകയും എവിടെ നിന്നോ അവർ ഒരു കട്ടപ്പാര കൊണ്ടുവന്ന് പാറ പൊട്ടിച്ചുമാറ്റുകയും ബസ്സിന് മുന്നോട്ട് വഴിയൊരുക്കുകയും ചെയ്തു. ഏതാണ്ട് അര മണിക്കൂറെങ്കിലും പോലീസിന്റെ അകമ്പടിയിൽ യാത്ര ചെയ്ത ശേഷം ഞങ്ങൾ 'മൈത്രി' എന്ന് ഞാൻ വിളിക്കുന്ന മിർത്ഥിയിലെ ഐടിബിപിയുടെ അതിപ്രധാനമായ കേന്ദ്രത്തിലെത്തിച്ചേർന്നു.

അപ്പോൾ സമയം വൈകുന്നേരം നാലഞ്ചു മണിയായിക്കാണും എന്നാണണെന്റെ ഓർമ്മ. അവിടെ പ്രാദേശികവും പരമ്പരാഗതവുമായ നൃത്തവാദ്യങ്ങളോടെ അവർ ഞങ്ങളെ സ്വീകരിച്ചു. സ്വീകരിക്കാൻ അവരുടെ കമാന്റന്റ് തന്നെ എത്തിയിരുന്നു. തീർത്ഥയാത്രക്കാലത്ത് ഐടിബിപിക്കാരുടെ മുഖ്യമായ ജോലി യാത്രികരെ സഹായിക്കുക എന്നാണ്. അതവർ അങ്ങേയറ്റം ശുഷ്ക്കാന്തിയോടെ ചെയ്യുകയും ചെയ്യുന്നുണ്ട്. എത്തിയപാടേ എല്ലാവർക്കും കൂടിക്കാൻ വെള്ളം തന്നു. അതിവിടങ്ങളിലെ ഒരു ഉപചാരമാണ്. ഞങ്ങൾ വെള്ളം വാങ്ങിക്കുടിച്ചു. അതും ഉപചാരത്തിന്റെ ഭാഗം തന്നെ. അവരുടെ മതിൽക്കെട്ടിനകത്ത് ചെറിയൊരു ക്ഷേത്രമുണ്ട്. ഞാനുൾപ്പെടെ പലരും അവിടെ ദർശനം നടത്തി. പ്രസാദമായി തീർത്ഥവും കളഭവും കൽക്കണ്ടവും കിട്ടി... പിന്നീട് ഞങ്ങൾ അവരുടെ ക്യാമ്പിനകത്തേക്ക് പോയി.

ഐടിബിപിയുടെ നോട്ടീസ് ബോർഡിൽ പോയ വർഷങ്ങളിൽ കൈലാസം സന്ദർശിച്ച എല്ലാ ഗ്രൂപ്പുകളുടേയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഫോട്ടോയും അവിടെ കാണും. രണ്ടാമതും മൂന്നാമതും യാത്ര ചെയ്യുന്നവർ തങ്ങളുടെ പഴയ ഫോട്ടോ അവിടെത്തന്നെ ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു.

യാത്ര ചെയ്യുന്ന ഓരോ ബാച്ചിന്റേയും ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിവിടെ വച്ചാണ്. അവർ ഞങ്ങളെ അതിനായി തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. ഓരോരുത്തരും നിൽക്കേണ്ട അല്ലെങ്കിൽ ഇരിക്കേണ്ട സ്ഥലം അവർ ഓരോരുത്തരുടേയും പേർ എഴുതി മാർക്ക് ചെയ്തിട്ടുണ്ട്. അവിടെ സ്ഥാനം പിടിക്കുകയേ വേണ്ടു. സംഘത്തിന്റെ രണ്ടറ്റത്തും ഓരോ ജവാന്മാർ നിൽക്കും. മുന്നിലെ നിരയിൽ നടുക്കായി അവരുടെ കമാന്റന്റ് ഇരിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളും പട്ടാളച്ചിട്ടയിലാണ്. ഫോട്ടോ എടുക്കൽ നിമിഷങ്ങൾ കൊണ്ട് കഴിയും.. പറഞ്ഞിട്ടെന്താ, ഫോട്ടോ വരുമ്പോൾ ചിലരുടെ തല കാണില്ല.. അവർ ആളുകളെ നിറുത്തുന്നത് ഉയരം നോക്കിയല്ല എന്നും യാത്രക്കാരുടെ ലിസ്റ്റ് നോക്കിയാണെന്നതും തന്നെ അതിന്റെ കാരണം. ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഉയരമല്ലേ നോക്കേണ്ടത്? വെറുതെയല്ല ഇവരെയൊക്കെ പോലീസ് എന്നു പറയുന്നത്...

വൈകുന്നേരത്തെ ചായ ഈ ക്യാമ്പിലായിരുന്നു. അതിഗംഭീരമായ ടീ പാർട്ടി തന്നെ. എന്തായിരുന്നു വിഭവങ്ങൾ എന്നൊന്നും ഓർക്കുന്നില്ല. ചായക്കു ശേഷം മുന്നോട്ടുള്ള യാത്രയുടെ വിശദമായ പവർ പോയന്റ് പ്രസന്റേഷനും സംശയം തീർക്കലുകളും പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളുമൊക്കെയാണ്. സത്യത്തിൽ ഇതൊരു ബോറൻ പരിപാടിയാണ്. യാത്രയെക്കുറിച്ചുള്ള ബ്രീഫിങ്ങ് ഇത് മൂന്നാമത്തേയോ നാലാമത്തേയോ തവണയാണ്. വേദിയിൽ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. അത് ആരായിരുന്നുവോ ആവോ? 'പർവ്വതങ്ങളിൽ ഞാൻ കൈലാസമാകുന്നൂ' എന്ന ഗീതയിലെ കൃഷ്ണന്റെ ഉദ്ബോധനം അദ്ദേഹം പ്രസംഗമദ്ധ്യേ ഞങ്ങളെ ഓർമ്മിപ്പിച്ചു... കൂടെ കൈലാസയാത്രയുടെ ധന്യതയും പരാമർശിക്കപ്പെട്ടു.

ഒരു മണിക്കൂറോളം നേരത്തെ കാര്യപരിപാടികൾക്കു ശേഷം ഞങ്ങൾ ഐടിബിപി ക്യാമ്പ് വിട്ടു... അവരുടെ കാറിന്റെ അകമ്പടിയോടെ തന്നെ... ധാർചുല എന്നെഴുതിയ ബോർഡ് കാണുന്നതു വരെ അവർ ഞങ്ങൾക്ക് വഴി കാണിച്ചു. തികച്ചും നിസ്വാർത്ഥമായ സേവനമാണീ പോലീസുകാർ ചെയ്യുന്നത്.

മൈത്രിയിൽ നിന്നും മുന്നോട്ടുള്ള പാത അത്യധികം അപകടം പിടിച്ചതാണ്. ഒരു വശത്ത് അഗാധതയിൽ അപകടകാരിയായ നദി. മറുവശത്ത് അപകടകരമായ മല. പോകുന്നത് എപ്പോഴും പുഴയിലേക്കിടിഞ്ഞു താഴാവുന്ന റോഡിലൂടെ... പോരാത്തതിന് ഹെയർപിൻ വളവുകളും... പുഴയിലേക്ക് നോക്കിയാൽ പേടി തോന്നും. പലയിടത്തും റോഡ് ഇടിഞ്ഞു പോയത് കാരണം യാത്ര ദുഷ്കരമായിരുന്നു. അവിടെ ബസ്സോടിക്കുന്ന ഡ്രൈവർമാരുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 30-ഓളം പേരുടെ ജീവനും കയ്യിൽ വച്ചാണ് അവർ ബസ്സോടിക്കുന്നത്. അത്തരം ദുർഘടമായ വഴിയിലൂടെ നിത്യേന വണ്ടിയോടിക്കുന്ന അവർക്ക് പ്രത്യേകമായ പാരിതോഷികമോ റിസ്ക് അലവൻസോ സർക്കാർ സ്ഥിരമായി കൊടുക്കണമെന്നെനിക്ക് തോന്നി. വഴിയിൽ എന്തെങ്കിലും അപകടം പറ്റിയാൽ സർക്കാറിനെ ഉത്തരവാദികളാക്കില്ലെന്നും നഷ്ടപരിഹാരം ചോദിക്കില്ലെന്നും അപകടത്തിനുത്തരവാദി താൻ തന്നെയാണെന്നും വെറുതെയല്ല സർക്കാർ യാത്രക്കാരനെക്കൊണ്ട് മുദ്രക്കടലാസിൽ എഴുതിച്ച് ഒപ്പിട്ടു വാങ്ങുന്നത്. അത്രക്ക് അപകടം പിടിച്ചതാണീ വഴിയിലെ യാത്ര.

കാണുമ്പോൾ തന്നെ പേടി തോന്നിപ്പിക്കുന്ന ഈ പുഴയും റോഡും നീണ്ടു നീണ്ടു കിടക്കുകയാണ്. ഓടിയിട്ടും ഓടിയിട്ടും ബസ്സ് ലക്ഷ്യത്തിലെത്താത്തതു പോലെ എനിക്ക് തോന്നി. കുറേ കഴിഞ്ഞപ്പോൾ ചുറ്റും ഇരുട്ടു വ്യാപിച്ചു. രാത്രിയാകുകയാണ്. ഇരുട്ടിൽ ബസ്സ് വീണ്ടും മുന്നോട്ട് പോയി. ഒടുവിൽ എട്ടു മണിയോടെ ബസ്സ് കെഎംവിഎൻ-ന്റെ ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നു. ബസ്സിന്റെ ശബ്ദം നിലച്ചപ്പോൾ കാളി നദി ഇരമ്പുന്ന ഗർജ്ജനം എനിക്ക് കേൾക്കായി. കാളി നദിയോട് ചേർന്നായിരുന്നൂ ഈ ഗസ്റ്റ് ഹൗസ്.

പോർട്ടറും പോണിയും ആവശ്യമുള്ളവർ ഇവിടെ റജിസ്റ്റർ ചെയ്യണം എന്ന നിർദ്ദേശം വന്നു. കുതിരക്കാണ് അവർ പോണി എന്നു പറയുന്നത്. പോർട്ടറെ വിളിക്കുകയാണെങ്കിൽ തിബത്തിലേക്കുള്ള ഇന്ത്യൻ അതിർത്തിവരെ അയാൾ യാത്രക്കാരന്റെ ബാഗ് ചുമന്നു കൊള്ളും. 5ഓ 6ഓ കിലോ ഭാരമുള്ള ബാഗ് നമ്മൾ നടക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമ്മുടെ പുറത്തു കിടന്നുകൊള്ളും. പക്ഷേ, പോർട്ടറില്ലാതെയുള്ള യാത്ര അപകടകരമാണെന്ന് അധികൃതർ പറയുമ്പോൾ മുമ്പ് കൈലാസയാത്ര നടത്തിയ പരിചയമില്ലാത്ത എന്നെപ്പോലെയുള്ളവർ എന്തു ചെയ്യും? ബാഗ് തൂക്കുക മാത്രമല്ല, അപകടകരമായ സ്ഥലങ്ങളിൽ അവർ നമ്മെ കൈ പിടിച്ചു നടത്തും എന്നു കൂടി പറയുമ്പോൾ അവരെ അവിശ്വസിക്കാനൊക്കുമോ? ഞാനാണെങ്കിൽ എന്റെ ബാഗ് ഞാൻ തന്നെ തൂക്കും എന്ന് മനസാ കരുതിയതും ആണ്. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ എനിക്കപരിചിതനെങ്കിലും രണ്ടു തവണ കൈലാസത്തിൽ പോയിട്ടുള്ള, മൂന്നാമത്തെ തവണയും ഇപ്പോൾ പോകുന്ന ഒരാളോട് പോർട്ടറുടെ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. അയാളും പറഞ്ഞത് പോർട്ടർ സഹായിക്കാനില്ലെങ്കിൽ ഞാൻ കാളി നദിയിൽ ഒഴുകിപ്പോയേക്കുമെന്നാണ്. ഒടുവിൽ മനസ്സില്ലാമനസ്സോടെ ഞാൻ 300 രൂപ കൊടുത്ത് പോർട്ടറെ ബുക്ക് ചെയ്തു.

പറയുമ്പോൾ മുഴുവൻ പറയണമല്ലോ. 5ഉം 10ഉം കിലോ ഭാരം തൂക്കി ധാരാളം ദൂരം നടന്ന ശീലം എനിക്കുണ്ട്. ഞാൻ കൈലാസത്തിലും അതുപോലുള്ള "ഹിമാലയൻ" മലകളിലും പോയിട്ടില്ലെന്നേയുള്ളു. എന്താ അഗസ്ത്യകൂടവും മരുത്വാമലയും ഒന്നും മലയല്ലേ? അവിടെയൊക്കെ ഈ ഞാൻ ഒറ്റയ്ക്കല്ലേ എന്റെ ബാഗ് തൂക്കിയിരുന്നത്? ബാഗ് എനിക്കൊരു പ്രശ്നമല്ല. പിന്നെ പുഴയിലേക്ക് വീണു പോകുമോ എന്ന പേടിയേ എനിക്കുണ്ടായിരുന്നുള്ളു. കൈലാസത്തിലേക്ക് പോകുമ്പോൾ 6 ദിവസമാണ് ഞാൻ പോർട്ടറേയും കൂട്ടി നടന്നത്. ഇന്നായിരിക്കും പുഴയിലേക്ക് വീഴുന്ന അപകടകരമയ സ്ഥലം കാണുക എന്ന് ഞാൻ ഈ ആറു ദിവസവും മനസ്സിൽ കരുതി. ഒടുവിൽ തിബത്തിന്റെ അതിർത്തിയിലെത്തിയപ്പോൾ എനിക്ക് മനസ്സിലായി അങ്ങനെയുള്ള സ്ഥലമൊന്നും ഇല്ലെന്ന്. ഒരു പോർട്ടറുടെ കൂലി 8500 രൂപയാണ്. അതവർക്കൊരു വരുമാനമാർഗ്ഗമാണ്. അന്നാട്ടുകാർക്ക് അതു കിട്ടാനാണ് അധികൃതർ പോർട്ടർമാർക്കു വേണ്ടി യാത്രക്കാരെ ഇങ്ങനെ നിർബന്ധിക്കുന്നത്.

ഇനി പോർട്ടർമാരുടെ കാര്യമോ? പോർട്ടറെ വിളിക്കാമെന്ന് ഞാൻ തീർച്ചയാക്കുമ്പോൾ എന്റെ മനസ്സിൽ മറ്റൊന്നു കൂടി ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വലുതായി വശമില്ലെങ്കിലും അറിയുന്ന വിധത്തിൽ പോർട്ടറോട് നടന്നു പോകുന്ന സ്ഥലത്തെ കുറിച്ചും ഹിമാലയത്തെ കുറിച്ചും എല്ലാം ചോദിച്ചു മനസ്സിലാക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ പോർട്ടർമാരെ കണ്ടപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ച് പോയി. മീശ മുളയ്ക്കാത്ത പയ്യന്മാർ. കോളേജിൽ പഠിക്കാൻ പൈസ ഉണ്ടാക്കാനാണ് അവർ ഈ പോർട്ടർ വേഷം കെട്ടുന്നത്. അവർക്കുണ്ടോ ഹിമാലയത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ആധികാരികമായ അറിവ്? അവർക്കുണ്ടോ പ്രായമായവരെ കൈ പിടിച്ച് നടത്താനുള്ള ത്രാണി?

പോർട്ടറുടെ കാര്യം അവിടെ നിൽക്കട്ടെ. അതിന്റെ ബാക്കി പിന്നീട് പറയാം. ഞങ്ങൾ ഗസ്റ്റ് ഹൗസിലെ മുറിയിൽ സ്ഥാനം പിടിച്ചു. ചൂടു വെള്ളത്തിൽ വിശദമായി സുഖമായി കുളിച്ചു. പകൽ മുഴുവൻ ബസ്സിലിരുന്നതു മൂലമുള്ള ക്ഷീണം കുളി കഴിഞ്ഞപ്പോൾ പോയി. കുളി കഴിഞ്ഞ് ഭക്ഷണം. ഭക്ഷണം അതിഗംഭീരം തന്നെ. ഭക്ഷണവും വിഭവങ്ങളും കണ്ടാൽ, ചെയ്യുന്നത് ഒരു തീർത്ഥയാത്രയാണെന്ന് ആരും പറയുകയില്ല.

ഗസ്റ്റ് ഹൗസിന്റെ ഒരു വശം മുഴുവൻ ഗ്ലാസായതിനാൽ മുറിയിൽ നിന്നാൽ കാളി നദി നല്ല പോലെ കാണാം. പുഴയ്ക്ക് വലിയ വീതി ഉള്ളതായി എനിക്ക് തോന്നിയില്ല. പുഴയ്ക്കപ്പുറം ധാരാളം കെട്ടിടങ്ങൾ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിച്ചു കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. അത് നേപ്പാൾ ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. കാളി നദിയിൽ വെള്ളം കുത്തി മറിഞ്ഞൊഴുകുകയാണ്. നദി അലറുന്ന ശബ്ദം മുറിയിലും കേൾക്കാം.

കാളി നദിക്ക് മഹാകാളീനദി എന്നും കാളീഗംഗ എന്നും പറയുമത്രെ. പക്ഷേ നദിയെ കുറിച്ചുള്ള വർണ്ണനകൾ യാത്രയിലുടനീളം കേട്ടപ്പോൾ എനിയ്ക്ക് തോന്നിയത് ഇതിനെ ഭദ്രകാളീനദി എന്നു തന്നെ പറയണമെന്നാണ്. ഭദ്രകാളി എന്നു കേൾക്കുമ്പോൾ ചുകന്ന നാക്കു നീട്ടി ഒരു കയ്യിൽ വാളും മറുകയ്യിൽ ചോര ഇറ്റിറ്റു വീഴുന്ന തലയും കഴുത്തിൽ തലയോടുകൾ കൊണ്ടുണ്ടാക്കിയ മാലയും ആയി രൗദ്രഭാവത്തിൽ നിൽക്കുന്ന കാളിയുടെ രൂപമാണ് എന്റെ മനസ്സിൽ വരുക. കാളി നദിയും ഇങ്ങനെത്തന്നെയാണ്. അതെപ്പോഴും രൗദ്രയാണ്. ഒരാൾ അതിൽ വീണാൽ അയാളുടെ ശവം പോലും കിട്ടില്ല. കഴിഞ്ഞ തവണ ഒരു കൈലാസയാത്രികൻ അതിൽ വീണു പോയത്രെ. ശവം പോലും കിട്ടിയില്ല. പട്ടാളക്കാരും പുഴയിൽ ഒലിച്ചു പോയിട്ടുണ്ട്. അവരും തഥൈവ. മനുഷ്യർ മാത്രമല്ല മൃഗങ്ങളും കാളിയിൽ ഒഴുകിപ്പോകുന്നത് സർവ്വസാധരണമത്രെ. അപ്പോൾ ഈ നദിയ്ക്ക് കൂടുതൽ ചേരുക ഭദ്രകാളീനദി എന്ന പേരാണ്. എനിക്ക് അങ്ങനെയൊക്കെ പറയാം. കാരണം ഞാനിനി കാളി നദി കാണാനൊന്നും പോകുന്നില്ല. പക്ഷേ, എന്നും കാളിനദിക്കരയിൽ ജീവിക്കുന്നവർ അതിനെ ഭദ്രകാളീ എന്നൊക്കെ വിളിച്ച് പ്രകോപിപ്പിച്ചാൽ അതിന്റെ രൗദ്രഭാവവും ദ്രോഹവും കൂടുകയേയുള്ളു. അതുകൊണ്ടാണവർ വളരെ വിനയത്തോടെയും ബഹുമാനത്തോടെയും മഹാകാളീനദി എന്നു വിളിക്കുന്നത്.

ഇന്നത്തോടെ ബസ് യാത്ര അവസാനിച്ചിരിക്കുകയാണ്. നാളെ ഇനി ജീപ്പിലാണ് യാത്ര. അതും ഉച്ചവരെ. ഉച്ച കഴിഞ്ഞാൽ നടത്തം തുടങ്ങുകയാണത്രെ. അടുത്ത മൂന്നാഴ്ചത്തേക്ക് നഗരജീവിതത്തോട് വിട പറയുകയാണ്. വെറും കുന്നും മലകളും മരങ്ങളും പുഴകളും ആയിരിക്കും ഇനിയുള്ള ദിവസങ്ങളിലെ ചുറ്റുപാടുകൾ. മുന്നോട്ട് പോകുന്നത് പതിനൊന്നാം നമ്പർ ബസ്സിലും. വ്യത്യസ്തമായ അ ദിനങ്ങളെ ഓർത്തു കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 8

ജൂലായ് 1.........

യാത്ര പുറപ്പെടുന്ന ദിവസം......

ഞാൻ അതിരാവിലെ എഴുന്നേറ്റു...പല്ലു തേച്ചു....പരിമിതമായ സൗകര്യങ്ങളുള്ള ഡോർമിറ്ററിയിൽ ആളുകൾ ദിനചര്യകൾക്കും കുളിക്കുമായി തിരക്ക് കൂട്ടുകയാണ്...

നല്ല തിരക്ക്!! ഈ അസമയത്ത് എന്ത് ദിനചര്യ? എന്ത് കുളി? യാത്ര എയർകണ്ടീഷൻ ചെയ്ത ലക്ഷ്വറി ബസ്സിലാണെന്നിരിക്കേ ചൂടും വിയർപ്പുമൊന്നും ഏൽക്കില്ല... ഞാൻ കുളിയും മറ്റും മാറ്റി വച്ചു.......

കൊണ്ടുപോകാനുള്ള രണ്ടു ബാഗുകളും റഡിയാണ്. അതെല്ലാം തലേന്നേ തയ്യാറാക്കി വച്ചതാണല്ലോ. ഒന്നിൽ അന്നാന്ന് ആവശ്യമുള്ള വസ്തുക്കളാണ്... ടൂത്ത് പേസ്റ്റ്, ബ്രഷ്, മരുന്നുകൾ, തോർത്തുമുണ്ട് എന്നിങ്ങനെയുള്ളവ... മറ്റേതിൽ പിന്നീടാവശ്യമുള്ള വസ്തുക്കളാണ്. ചൈനയിലെത്തുമ്പോൾ വേണ്ടവ, മാനസസരോവരത്തിൽ പൂജയ്ക്ക് വേണ്ട സാധനങ്ങൾ എന്നിവ...

ഉണ്ട്, ഇനി മൂന്നാമതൊരു ബാഗ്. ചെറുത്. അധികം വന്നതും യാത്രക്ക് വേണ്ടാത്തതുമായ സാധനങ്ങളാണതിൽ.. അതിവിടെ ക്ലോക് റൂമിൽ വച്ചേ മതിയാകൂ. ഒരു മാസത്തിനു ശേഷം യാത്ര തീർന്ന് മടങ്ങിപ്പോകുമ്പോഴേ അത് വേണ്ടു.

ഞാൻ ക്ലോക് റൂമിലേക്ക് നടന്നു. അത് അടഞ്ഞു കിടക്കുകയാണ്. ഈ അതിരാവിലെ എന്ത് ക്ലോക് റൂം?

അടുത്ത് കണ്ട മുഖം ഞൻ ശ്രദ്ധിച്ചു. എവിടെയോ കണ്ടതു പോലെ.. ഓ, ഇദ്ദേഹമായിരുന്നു ഇന്നലത്തെ പൂജാരി... ഗുജറാത്ത് സമാജ് സദനിൽ ഇന്നലെ നടന്ന ഭജനയുടേയും ശിവപൂജയുടേയും. അവസാനം എല്ലാവരുടേയും കയ്യിൽ ചുവന്ന ചരട് കെട്ടി യാത്രാനുഗ്രഹം നൽകി വിട്ടത് ഇദ്ദേഹമായിരുന്നു. നെറ്റിയിലെ നീണ്ട കുറി ഇപ്പോഴും മാഞ്ഞിട്ടില്ല. അപ്പോൾ ഇദ്ദേഹം ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം...

ഞാൻ അദ്ദേഹത്തെ എന്റെ ഇംഗിതം അറിയിച്ചു. എന്റെ ഈ ചെറിയ ബാഗ് ക്ലോക് റൂമിൽ വയ്ക്കണം.രൂക്ഷമായിരുന്നു പ്രതികരണം, തികച്ചും നിഷേധാത്മകം..

പോരാ, ഇവരെയൊന്നും മെരുക്കാൻ എന്റെ ആവനാഴി പോരാ, ഞാൻ പതുക്കെ പിൻവാങ്ങി.

ദൈവാനുഗ്രഹം, മറ്റൊരു യാത്രി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ക്ലോക് റൂം തിരയുകയാണ്. തന്റെ ഭാണ്ഡസമാനമായ ലഗേജിൽ എന്റെ ചെറിയ ബാഗിനും ഇടമുണ്ടെന്ന് അയാൾക്ക് തോന്നിക്കാണും. അയാൾ എന്റെ ബാഗ് വാങ്ങി അയാളുടെ ഭാണ്ഡത്തിൽ നിക്ഷേപിച്ചു. (ഇതിനെയൊക്കെയാണ് പരസഹായം എന്നു പറയുന്നത്!) ഭാഗ്യം, ക്ലോക് റൂമിന്റെ ഇനിയുള്ള കാര്യം അയാൾ നോക്കിക്കൊള്ളും; ഞാനയാൾക്ക് നന്ദി പറഞ്ഞു.

ഞാൻ എന്റെ ബാഗെടുത്ത് പുറത്ത് തൂക്കി എന്റെ മലയാളി സുഹൃത്തുക്കളോടൊപ്പം കൂടി. എല്ലാവരും റോഡിലേക്കിറങ്ങി. ബസ് ഞങ്ങളേയും കാത്ത് അവിടെ കിടക്കുന്നു. മിക്കവാറും യാത്രികർ അതിനെ ചുറ്റിപ്പറ്റി ഉണ്ട്.

അടുത്തൊരു തട്ടുകട കണ്ടു. അടുപ്പിൽ ചായ കിടന്ന് തിളക്കുന്നു. മണി അഞ്ചല്ലേ? ഒരു ചായ കുടിച്ചേക്കാം...

ഞങ്ങൾ നാലുപേരും ചായ കുടിച്ചു. ചായ ആമാശയത്തിലെത്തിയോ എന്നു സംശയം; അത്രക്കേ ഉള്ളു ചായയുടെ അളവ്; പ്ലാസ്റ്റിക് കപ്പിലാണ് ചായ കിട്ടിയത്. ഡൽഹിയിൽ പ്ലാസ്റ്റിക് നിരോധിച്ചതുമാണ്.

ചായക്ക് 40 രൂപയെന്നു കേട്ടപ്പോൾ ഞാൻ ഞെട്ടി. ഒരു ചായക്ക് 10 രൂപ വാങ്ങാനുള്ള ന്യായമൊന്നും ഞാൻ കണ്ടില്ല. എല്ലാവരും അന്യനാട്ടുകാരും അന്യഭാഷക്കാരുമല്ലേ? അവരെ പിഴിയുക തന്നെ! കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ? ആരുണ്ടിവിടെ ചോദിക്കാൻ? ഇല്ലെങ്കിൽ നിരോധിച്ച പ്ലാസ്റ്റിക്കൊക്കെ ഉപയോഗത്തിൽ വരുമോ?

ചായയുടെ പണം കൊടുത്ത് ബസ്സിൽ കയറുമ്പോൾ അതിനകത്ത് ആളുകളില്ല. പറഞ്ഞിട്ടെന്താ? ഒരു സീറ്റുപോലും ഒഴിവില്ലാതെ സാധനങ്ങളാണ്. എല്ലാ സീറ്റും 'ബുക്ക്ഡ്' ആണ്. ഒടുവിൽ ഞാൻ ബസിന്റെ പുറകിലെ ആർക്കും വേണ്ടാത്ത ഒരു സീറ്റിൽ ഇരിപ്പായി; മടിയിൽ ബാഗും വച്ച്.

അല്പം കഴിഞ്ഞ് പുറത്തേക്ക് നോക്കുമ്പോഴുണ്ട്, പുറത്ത് ചായയും ബിസ്കറ്റും വിതരണം ചെയ്യുന്നു. ഛെ, പോട്ടെ. ഇതറിഞ്ഞിരുന്നെങ്കിൽ രൂപാ 40 കളയില്ലയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അവിടെത്തന്നെ ഇരുന്നു.

അധികം വൈകാതെ എല്ലാവരും സീറ്റുകളിൽ സ്ഥാനം പിടിച്ചു. എല്ലാവരുടേയും കഴുത്തിൽ പൂമാല, നെറ്റിയിൽ കളഭം, കൈത്തണ്ടയിൽ രുദ്രാക്ഷമാല, കയ്യിൽ ഭക്തിഗാനപുസ്തകങ്ങളും സിഡികളും... എല്ലാം സൗജന്യമായി സംഘാടകരും ഭക്തസമിതികളും കൊടുത്തതാണ്. എനിക്കും കിട്ടി ചില പുസ്തകങ്ങൾ..

ബസ് ഹോൺ അടിച്ചു. ഒരു 'കൺഡക്റ്റഡ് ടൂർ' തുടങ്ങുകയാണ്. ബസ്സിനു മുന്നിലെ പൂജകൾക്കും 'ഹരഹര മഹാദേവാ' വിളികൾക്കും ശേഷം ബസ് പുറപ്പെട്ടു. ബസിൽ നിറയെ അപരിചിതമായ മുഖങ്ങൾ.. ഈ മുഖങ്ങളുമായി വേണം ഇനിയുള്ള ഒരു മാസം വ്യാപരിക്കാൻ..

ഞാൻ യാത്രക്കാരുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചു. യാത്രികരിൽ 70 വയസ്സ് മുതലിങ്ങോട്ട് 27 വയസ്സ് വരെ ഉള്ളവർ ഉണ്ട്. ആണുങ്ങളുണ്ട്; പെണ്ണുങ്ങളുണ്ട്, അവിവാഹിതരുണ്ട്, വിവാഹിതരുണ്ട്, ദമ്പതിമാരുണ്ട്, സഹോദരങ്ങളുണ്ട്, സുഹൃദ്സംഘങ്ങളുണ്ട്, എന്തിന് കാമുകീകാമുകന്മാർ വരെ ഉണ്ടായിരുന്നുവോ എന്നെനിക്ക് സംശയമുണ്ട്. ഉദ്യോഗസ്ഥന്മാരുണ്ട്, വ്യവസായികളുണ്ട്, ഡോക്റ്റർമാരുണ്ട്, എൻജിനീയർമാരുണ്ട്, മറ്റു പലരുമുണ്ട്; സമൂഹത്തിന്റെ ഒരു ചെറിയ പരിച്ഛേദം തന്നെയാണീ ഗ്രൂപ്പ്. എല്ലാം കൂടി 52 പേർ. സംഘത്തിലുണ്ടായിരുന്ന ആളുകളുടെ സംസ്ഥാനം തിരിച്ചുള്ള ഏകദേശ കണക്ക് ഇങ്ങനെയാണ്.

ഗുജറാത്ത് - 12 പേർ
മഹാരാഷ്ട്ര - 8 പേർ
കർണ്ണാടക - 8 പേർ
ഡൽഹി - 7 പേർ
കേരളം - 3 പേർ
ഉത്തരപ്രദേശ് - 3 പേർ
ആന്ധ്രാപ്രദേശ് - 2 പേർ
ആസ്സാം - 2 പേർ
ബംഗാൾ - 2 പേർ
രാജസ്ഥാൻ - 2 പേർ
ചണ്ഡീഗർ - ഒരാൾ
ഹരിയാനാ - ഒരാൾ
പഞ്ചാബ് - ഒരാൾ

ഇതിൽ 4 പേർ മലയാളികളായിരുന്നു. 52 പേരിൽ 4 പേർ മലയാളികളാകുക എന്നത് അല്പം അപൂർവ്വമാണ്. പൂജ്യം, ഒന്ന്, രണ്ട് ... ഇത്രയേ മലയാളിയുടെ എണ്ണം ഒരു സംഘത്തിൽ സാധാരണ ഉണ്ടാകാറുള്ളു. മലയാളിയെങ്കിലും ഞാൻ ഉത്തർപ്രദേശുകാരനായാണ് സംഘത്തിലുള്ളത്. എന്തെന്നാൽ എന്റെ പാസ്പോർട്ട് ഗാസിയാബാദിൽ നിന്നാണ്. അപേക്ഷ നോയ്ഡയിൽ നിന്നും. മറ്റു മൂന്നു മലയാളികളുടെ പ്രസക്തി ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഞാനൊഴികെയുള്ള മൂന്നു പേരും ഒരർത്ഥത്തിൽ എന്നെത്തന്നെ പ്രതിനിധാനം ചെയ്യാനായിരുന്നു. അല്ലെങ്കിൽ 14 ജില്ലകളുള്ള കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിൽ നിന്നാകരുതായിരുന്നുവോ ഈ 3 പേർ? ഈ 3 പേരിൽ ഒരാൾ മലപ്പുറത്തുനിന്ന്.... അയാൾ ഞാൻ ജനിച്ചു വളർന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. അടുത്തയാൾ തിരുവനന്തപുരത്തുനിന്ന്.... അയാൾ ഞാൻ വീട് വച്ച് താമസിക്കുന്ന, എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട, എന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ കണ്ട ജില്ലയെ പ്രതിനിധീകരിക്കുന്നു. ഇനിയും അടുത്ത ആൾ കണ്ണൂരിൽ നിന്ന് .... അയാൾ എന്റെ ഭാര്യയുടെ ജില്ലയെ, ഞാൻ കൂടുതൽ സമയം ചെലവിടുന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. ഞാൻ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ഹിമാലയദർശനം നടത്തണം എന്നായിരിക്കും കൈലാസനാഥൻ അതുവഴി വിവക്ഷിച്ചത്.

യാത്രയെക്കുറിച്ച് പറയുമ്പോൾ അതിന്റെ ഒരു ഘടന വിസ്തരിക്കാതെ വയ്യ. ഒരു 'കൺഡക്റ്റഡ് ടൂർ'-ന്റെ എല്ലാ കെട്ടും മട്ടും ഈ യാത്രക്കുണ്ടായിരുന്നു. എങ്കിലും ഒരിക്കലും ഈ യാത്ര നേപ്പാൾ വഴിയുള്ള കൈലാസയാത്രയുമായി താരതമ്യം ചെയ്യരുത്. ആനയും ആടും തമ്മിലുള്ള സാമ്യമേ ഈ യാത്രകൾക്കുള്ളൂ. നേപ്പാൾ വഴിയുള്ള യാത്ര വെറും ആട്... ഞങ്ങളുടേത് ആനയും......ഞങ്ങൾ യാത്ര ചെയ്തത് നമ്മുടെ മുനിമാർ പണ്ട് യാത്ര ചെയ്ത വഴികളിലൂടെ ആണെന്ന് പറയപ്പെടുന്നു. ഹിമാലയം മുറിച്ച് കടന്ന് കൈലസത്തിലെത്തുക അത്ര എളുപ്പമല്ല.

ഒരു മാസം, അതായിരുന്നു യാത്രയുടെ ദൈർഘ്യം... ഈ ഒരു മാസം ഞങ്ങൾ അമ്പതു പേർ അർച്ചനയോടെ, ആരാധനയോടെ ഹരഹര മഹാദേവനെ ധ്യാനിച്ചും മനസാ ദർശിച്ചും ഹിമാലയത്തിൽ യാത്ര ചെയ്തു കഴിച്ചു കൂട്ടി.

അമ്പത് പേർ!!! ബാക്കി രണ്ടു പേർ എവിടെ എന്നായിരിക്കും????

അർച്ചനയേയും ആരാധനയേയും ചേർക്കുമ്പോൾ അമ്പതല്ല, 52 പേർ തന്നെ ഉണ്ട്. അർച്ചനയും ആരാധനയും സഹയാത്രികരാണ്; ഭക്തമാരുടെ വകയായുള്ള ദേവാർച്ചനയോ ദേവാരാധനയോ അല്ല തന്നെ!!

ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഗാസിയാബാദിലാണ് പിന്നീട് നിന്നത്. അവിടെ കൈലാസ് മാനസസരോവർ യാത്രാ സമിതിയുടെ വക വിപുലമായ സ്വീകരണം. . . . . സമിതിക്കാർ ഞങ്ങളെ സ്വീകരിച്ച് ഒരു വലിയ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി... പിന്നീട് സമ്മേളനം, പ്രസംഗങ്ങൾ, ഫോട്ടോയെടുപ്പ്, മാലയിടൽ, നെറ്റിയിൽ കുങ്കുമം ചാർത്തൽ, ഒരു മണിക്കൂറിൽ കുറയാത്ത പരിപാടികൾ. ഏറ്റവും പ്രായം കൂടിയ യാത്രിയേയും പ്രായം കുറഞ്ഞ യാത്രികളേയും (27 വയസ്സുള്ള രണ്ടു യുവാക്കൾ) ദമ്പതികളായ യാത്രികരേയും അവർ പ്രത്യേകം പ്രത്യേകം മാലയിട്ടാദരിച്ചു. സ്റ്റേജിൽ സംഘാടക സമിതിയുടെ വലിയൊരു നിര തന്നെ ഉണ്ടായിരുന്നു. പ്രസംഗിച്ചവരെല്ലാം ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേർന്നു. ഒടുവിൽ ഗംഭീരമായ പ്രാതൽ, പൂരി, ദാൽ, സബ്ജി, ചായ...എല്ലാം വയറു നിറയെ...

ഓരോ ആറു ദിവസം കൂടുമ്പോഴും 60 പേരോളം വരുന്ന ഒരു സംഘം ഇതുവഴി കൈലാസത്തിൽ പോകുന്നുണ്ട്. അവരെയെല്ലാം ഇങ്ങനെ സ്വീകരിക്കുന്ന ഈ സമിതിയുടെ ക്ഷമയും ഉത്സാഹവും എന്നിൽ അവരെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കി. ഈ സ്വീകരണം കൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുള്ളതായി എനിയ്ക്ക് തോന്നിയില്ല. അതു കൊണ്ട് തന്നെ ഇതൊരു നിഷ്കാമ കർമ്മമായി എനിയ്ക്ക് തോന്നി. ആ നാട്ടുകാർക്ക് ദൈവം നല്ലതു വരുത്തട്ടെ.

ധാരാളം തദ്ദേശീയർ പങ്കെടുത്ത ആ ചടങ്ങ് നടന്ന ഓഡിറ്റോറിയം ഒരു ഹോട്ടലിന്റെ വകയായിരുന്നു.... ബസ്സ് അവിടെ നിന്ന് പുറപ്പെടുമ്പോൾ എല്ലാവരുടെയും കഴുത്തിൽ രുദ്രാക്ഷവും പളുങ്കുമണികളും ഇഴ ചേർന്ന ഒരു മാലയുണ്ടായിരുന്നു - സമിതിക്കാർ സമ്മാനിച്ചത്.

എൻ എഛ് 24-ലൂടെ ബസ് കുതിച്ചും കിതച്ചും മുന്നോട്ടു നീങ്ങി. ഒരു വേള ബസ് ഗംഗാനദിയുടെ മുകളിലൂടെ പോകുന്നത് ഞാൻ ശ്രദ്ധിച്ചു. കലങ്ങി മറിഞ്ഞ് തീരം തല്ലി ഒഴുകുകയാണ് ഗംഗ. ഞാൻ പുറത്തേ സ്ഥലപ്പേർ നോക്കി. ബ്രിജ്ഘട്ട്, അതാണാ സ്ഥലം. ധാരാളം സ്നാനഘട്ടങ്ങൾ ഞാൻ ഗംഗാതീരത്ത് കണ്ടു. ഒരു പക്ഷെ, പുണ്യദേശമായി ഇവിടം കണക്കാക്കപ്പെടുന്നുണ്ടാകാം. . .

യാത്രയുടെ തുടക്കമായതുകൊണ്ട് യാത്രക്കാരെല്ലം ഉത്സാഹത്തിലായിരുന്നു. ഭജനയും കീർത്തനവും സ്നാക്സ് വിതരണവും മറ്റുമായി യാത്രികർ സമയം ചെലവിട്ടു. ഉത്തരേന്ത്യക്കാർ തന്നെയായിരുന്നു ഇതിനെല്ലാം മുന്നിൽ.

ബസ്സ് ഏതോ ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോൾ ഒരു നാടൻ കച്ചവടക്കാരൻ ബസ്സിൽ കയറി. അവന്റെ കയ്യിലെ വിൽപ്പനച്ചരക്ക് ഞാവൽപ്പഴങ്ങളായിരുന്നു. പണ്ടെന്നോ സ്കൂളിൽ പഠിക്കുന്ന കാലത്ത് തിന്നതാണ് ഞാവൽപ്പഴങ്ങൾ. . . അന്നെല്ലാം നിരത്തുവക്കിലൊക്കെ ധാരാളം ഞാവൽ മരങ്ങൾ നിൽക്കുമായിരുന്നു. നാടും നാട്ടുകാരും പുരോഗമിച്ചതുകൊണ്ടാകാം ഇപ്പോൾ നാട്ടിലൊന്നും ഞാൻ ഞാവൽ മരങ്ങൾ കാണാറേ ഇല്ല.

ഇതൊരു പക്ഷേ ഷുഗറുള്ളവർക്കും തിന്നാമായിരിക്കുമെന്നൊരു ചിന്ത എന്റെ മനസ്സിലുണ്ടായി. ഞാൻ പത്തു രൂപ കൊടുത്ത് ഒരു പൊതി വാങ്ങി... 7 ഞാവൽപ്പഴങ്ങൾ... ഓരോന്നും ഒരു ഈത്തപ്പഴത്തിന്റെ വലിപ്പമേയുള്ളു. ഹൗ, എന്തൊരു വില. ഞാൻ ഞാവൽപ്പഴങ്ങൾ ഓരോന്നായി തിന്നു. ഞാൻ അടുത്തിരുന്ന ഒരാളോടും ഒന്നു വേണമോ എന്നു പോലും ചോദിച്ചില്ല... എല്ലാ മുഖങ്ങളും എനിക്കപരിചിതങ്ങളായിരുന്നല്ലോ. പേരാത്തതിന് അവയെല്ലാം ചവർക്കുന്നവയും ആയിരുന്നു. അത് തിന്നുമ്പോൾ ചവർക്കുന്ന ഞാവൽപ്പഴങ്ങൾ തിന്ന പഴയ സ്കൂൾ ദിനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അതു തിന്നു കഴിയുമ്പോൾ വായയിലും തൊണ്ടയിലും അനുഭവപ്പെടുന്ന ഒരു വലിച്ചിൽ എനിക്കന്നും അനുഭവപ്പെട്ടു.

ഞാവൽപ്പഴങ്ങൾ മാത്രമല്ല, മാങ്ങയും പറങ്കിമാങ്ങയും ചക്കയും മറ്റും എത്ര തിന്നിരിക്കുന്നു പണ്ട്... പറമ്പിലും വഴിയിലും എല്ലാം പണ്ട് പറങ്കിമാങ്ങ കാണുമായിരുന്നു. ഇപ്പോഴെവിടെയുണ്ട് ഇതെല്ലാം? പറങ്കികൾ കൊണ്ടുവന്നതു കൊണ്ടായിരിക്കും ഇതിന് പറങ്കിമാങ്ങ എന്നു പറയുന്നത്! ഒരു പക്ഷേ വിദേശികളായ പറങ്കികളോടുള്ള കടുത്ത വൈരം ദേശാഭിമാനികളായ നമ്മളിൽ ഉണ്ടായതു കൊണ്ടാകാം നമ്മൾ പിന്നീട് ഈ പറങ്കിമാവെല്ലാം വെട്ടിക്കളഞ്ഞത്. എന്നു വച്ച് എത്ര പറങ്കിമാവാ വെട്ടിക്കളയുക? കാസർക്കോട് പോലെ ഏക്കറു കണക്കിൽ പറങ്കിമാവു വളരുന്നിടങ്ങളിൽ അതെല്ലാം നശിപ്പിക്കുക എന്നത് എളുപ്പമല്ല. അതിലുമെളുപ്പം ആളുകളെ ഇല്ലാതാക്കുന്നതാണ്. ആകാശത്തു നിന്നും താഴോട്ട് മരുന്നു തളിച്ചാൽ സാധിക്കാവുന്നതേ ഉള്ളൂ അത്. അതുകൊണ്ടാണല്ലോ നമ്മൾ അവിടെയൊക്കെ എൻഡോസൾഫാൻ തളിച്ചത്. ഇപ്പോൾ അവിടെയൊക്കെ നോക്കൂ... കുട്ടികൾ ഒന്നും പറങ്കിമാങ്ങാ എന്ന് പറഞ്ഞ് ഓടുന്നില്ല. എല്ലാം ഒരു ഭാഗത്ത് കിടപ്പാ.

ഡൽഹി, ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടേയാണ് കൈലാസയാത്ര കടന്നു പോകുന്നത്. എന്റെ മനസ്സ് പറങ്കിമാങ്ങയുടേയും ബിലാത്തിച്ചക്കയുടേയും മറ്റും പുറകേ ഓടിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ബസ് ഓടി ഓടി ഉത്തർഖണ്ഡിലെത്തിയിരുന്നു. ഉത്തരഖണ്ഡിനെ അവിടത്തുകാർ ഭക്ത്യാദരപൂർവ്വം 'ദേവതകളുടെ വാസഗൃഹം' ആയി കണക്കാക്കുന്നു; നമ്മൾ കേരളീയർ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നു വിശേഷിപ്പിക്കുന്നതുപോലെ.. ഒരു യാത്രികൻ കേരളത്തെ ' God's own country' ആയി വിശേഷിപ്പിച്ചപ്പോൾ മറ്റൊരു യാത്രികൻ കേരളീയരെ വിശേഷിപ്പിച്ചത് 'Devil's own people' എന്നാണ്.. ചെകുത്താന്റെ സ്വന്തം ആൾക്കാരെന്ന്. . . . കൊള്ളാം. . . ഉത്സവകാലങ്ങളിൽ കേരളം കുടിച്ചു തള്ളുന്ന കള്ളിന്റെ ഗ്രാഫ് ഹിമാലയത്തിലെ കൊടുമുടികൾ പോലെ എന്റെ മനസ്സിൽ ഉയർന്നു നിന്നിരുന്നതിനാൽ അതു കേട്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.

ഉത്തർഖണ്ഡിൽ പലയിടത്തും വലിയ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നത് കാണാം... ദേവഭൂമിയിലേക്ക് സ്വാഗതം എന്ന്... സൂക്ഷിച്ചു നോക്കിയാൽ താഴെ കോഴിയെ വെട്ടി വിൽക്കുന്നതും ആടിനെ തൊലിയുരിച്ച് മുറിച്ച് മുറിച്ച് വിൽക്കുന്നതും കാണാം... ദേവതകൾക്ക് അതു പഥ്യമാണോ എന്തോ? ദേ, വാ.... ദേ... വാ... എന്ന് അവർ പോകുന്നവരെയൊക്കെ ഹിന്ദിയിൽ വിളിക്കുന്നതും കാണാം... അങ്ങനെ പറയുന്നതു കൊണ്ടായിരിക്കും ദേവഭൂമി എന്നു പറയുന്നത്.

ഉത്തർഖണ്ഡിൽ ബദരീനാഥിനടുത്തുള്ള ത്രികോണാകൃതിയിലുള്ള ശതോപാന്ത് തടാകത്തിന്റെ മൂന്ന് മൂലകളിലായി സൃഷ്ടിസ്ഥിതിസംഹാരകർത്താകളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ പ്രപഞ്ചത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചുകൊണ്ട് ധ്യാനലീനരായി ഇരിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.. വിശ്വസിച്ചോട്ടെ.. നമുക്കെന്താ..

മഹേശ്വരൻ പാർവ്വതിയമ്മയെ കല്യാണം കഴിച്ചതും പാണ്ഡു കുന്തിയെ വരണമാല്യം ചാർത്തിയതും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്കെത്തിക്കാൻ തപസ്സിരുന്നതും ഒക്കെ ഈ ഭൂമിയിലത്രെ.. നമ്മുടെ സ്വന്തം ആദിഗുരു ശങ്കരാചാര്യസ്വാമികൾ നടന്നല്ലേ ഇവിടെയെത്തി ബദരീനഥിലും ജോഷീമഠിലുമൊക്കെ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്? ഹൗ! അദ്ദേഹമാണ് ശരിക്കും ദൈവം! ശകുന്തള, ദുഷ്യന്തൻ, കണ്വാശ്രമം എന്നൊക്കെ കേൾക്കുമ്പോൾ അനുരാഗം,പ്രേമവിവശത, വിരഹം എന്നീ മൃദുലവികാരങ്ങളാണ് മനസ്സിലോടിയെത്തുന്നത്. ഈ നാടകങ്ങളൊക്കെ അരങ്ങേറിയത് ഭാരതത്തിന്റെ ഉത്തരോപാന്തത്തിലുള്ള ഈ ഭൂമിയിലത്രെ! സ്വർഗ്ഗാരോഹണപർവതം എന്നൊന്നുണ്ടത്രെ! അതും ഇവിടെത്തന്നെ! അപ്പോൾ പിന്നെ ഇതൊരു ദേവഭൂമിതന്നെ.. നമുക്കതു വിട്ടു കളയാം.. കേരളം പിന്നെ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായെന്നേ ഇനി അറിയാനുള്ളു.. ഒരു പക്ഷേ, മലയാളി വിഷുവിനോ ഓണത്തിനോ വെള്ളമടിച്ച് പൂസായി ഇരിക്കുമ്പോൾ തലയിൽ ഉദിച്ച വല്ല ഐഡിയയും ആയിരിക്കും അത്! മലയാളിക്കല്ലാതെ മറ്റാർക്ക് തലയിൽ ഇത്തരം വെള്ളിവെളിച്ചം മിന്നും? എന്തായാലും പണക്കാരൻ ദൈവം ഇപ്പോൾ മലയാളിക്ക് തന്നെയാണ് ഉള്ളത് എന്നാണ് എന്റെ തോന്നൽ. നിധി കുറച്ചൊന്നുമല്ലല്ലോ പദ്മനാഭസ്വാമിക്ഷേത്രത്തിൽ കുഴിച്ച് മൂടി വച്ചിട്ടുള്ളത്?

ഞാൻ വീണ്ടും പുറത്തേക്ക് നോക്കുമ്പോൾ ബസ് ഹൽധ്വാനി എന്ന ടൗണിലെത്തിയിരുന്നു. ഹൽധ്വാനി എന്ന് ഞാനാദ്യമായി കേൾക്കുകയാണ്. അത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് അദ്വാനി എന്നാണ്. പാവം, എനിക്കെന്നും അദ്ദേഹത്തോട് ബഹുമാനവും അനുകമ്പയുമാണ്. ഈ മന്മോഹൻസിങ്ങും പണ്ടത്തെ ഐകെ ഗുജ്റാളുമൊക്കെ പ്രധാനമന്ത്രിയായ സ്ഥിതിക്ക് അദ്ദേഹത്തിനും കിട്ടണമായിരുന്നൂ ആ സ്ഥാനത്തൊരൂഴം. താമരയുടെ വിജയങ്ങൾക്ക് പിന്നിൽ എന്നും അദ്ദേഹത്തിന്റെ രഥം ഉരുളുന്നുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് അർഹതപ്പെട്ട ഒരവസരം ലഭിക്കാതെ പോയി.

ബസിന്റെ അടുത്ത ഹാൾട്ട് കാത്ത്ഗോഡത്തെത്തിയായിരുന്നു. എന്റെ ഭാഷയിൽ പറഞ്ഞാൽ ഗണേശമണ്ഡപത്ത്. ഇവിടെയായിരുന്നു ഉച്ചയൂണ്. അഗ്രാസ്വീറ്റ്സ് ഉൾപ്പെട്ട അതിഗംഭീരമായ സദ്യ കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസിലായിരുന്നു.

ഗസ്റ്റ് ഹൗസിനു പുറത്ത് പിച്ചക്കാർ... പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികൾ കൈ നീട്ടി ഭിക്ഷ യാചിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദു:ഖം തോന്നി. അടുത്ത കൊല്ലം ഇതിലേ വരികയാണെങ്കിൽ ഇവരുടെയൊക്കെ ഒക്കത്തൊരു കുട്ടി കൂടി കണ്ടേക്കുമെന്നെനിക്കു തോന്നി. ഞാൻ കൊടുത്ത പത്തു രൂപ കൈ മാറ്റി പിടിച്ച ഒരുത്തി അടുത്ത നിമിഷം തന്നെ മറ്റൊരാളുടെ മുന്നിലും കൈ നീട്ടി.

ഗണേശമണ്ഡപത്തിനു മുന്നോട്ട് മല, ഹിമാലയം, തുടങ്ങുകയാണ്. ഇനി വലിയ ലക്ഷ്വറി ബസ്സുകൾക്ക് വഴിയിൽ സ്ഥാനമില്ല. ഞങ്ങൾ രണ്ടു മിനിബസ്സുകളിലേക്ക് സ്ഥലം മാറിയിരുന്നു. യാത്ര കൈലാസത്തിലേക്കാണെങ്കിലും സീറ്റിനാണല്ലോ ഭക്തിയേക്കാൾ പ്രാധാന്യം! അതുകൊണ്ട് തന്നെ സീറ്റിനായുള്ള തള്ള് വലുതായിരുന്നു. എങ്കിലും തെറ്റില്ലാത്ത സീറ്റ് ഞങ്ങൾ തരപ്പെടുത്തി. വൈകാതെ ബസ്സുകൾ പുറപ്പെടുകയും ചെയ്തു.

ബസ്സുകളുടെ ലക്ഷ്യം അൽമോറയാണ്. അവിടെയാണ് ഇന്നത്തെ ഹാൾട്ട്. യാത്ര ഹിമാലയത്തിന്റെ മലഞ്ചെരുവുകളിലൂടേ വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോയി. ബസ് മുന്നോട്ട് പോകവേ വളരെ വലിയ ഒരു തടാകം അരികെ കണ്ടു. ഞാൻ സ്ഥലം ശ്രദ്ധിച്ചു. ഓ, ഇതാണ് ഭീംതൾ. ഭീമന്റെ പേരിലുള്ള ഈ തടാക(താൾ)ത്തിലെ വെള്ളം മലിനമാണെന്നെനിക്ക് തോന്നി. ചുറ്റും ധാരാളം കെട്ടിടങ്ങളും ആധുനികതയെ തലോലിക്കുന്ന ജനസഞ്ചയവും ഉള്ളപ്പോൾ വെള്ളം മലിനമായില്ലെങ്കിലേ പറയേണ്ടതുള്ളു. വെള്ളത്തിന്റെ ശുദ്ധിയല്ലല്ലോ നമ്മുടെ ലക്ഷ്യം... ജീവിത സൗകര്യങ്ങളല്ലേ?

ബസ് മുന്നോട്ട് പോകവേ, വൈകുന്നേരം ബൈഫോണ(?) എന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ഒരു ഹോട്ടലിൽ നിന്ന് ചായ കുടിച്ചു. ചിലർ ആ സമയത്ത് അടുത്തു തന്നെയുള്ള ഒരു വൈഷ്ണവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും മറ്റു ചിലർ കാണാൻ ഭംഗിയുള്ള ആ പരിസരത്തിന്റേയും അതിനടുത്തു കൂടി ഒഴുകുന്ന പുഴയുടേയും ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അൽമോറയിലെത്തുമ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. ഇരുട്ടായതിനാൽ സ്ഥലത്തെക്കുറിച്ചൊന്നും മനസ്സിലായില്ല. അതൊരു ഹിൽസ്റ്റേഷനാണെന്ന് അകലെ താഴെയായി പ്രകാശിച്ചു കൊണ്ടിരുന്ന വൈദ്യുത വിളക്കുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ടതയി ഓർക്കുന്നില്ല, ഒരു പക്ഷേ ആകാശം മേഘാവൃതമായിരുന്നിരിക്കണം. തണുപ്പ് സഹിക്കാനാവാത്തതായിരുന്നു. നാലുപേർക്ക് താമസിക്കാവുന്നതായിരുന്നു ഗസ്റ്റ് ഹൗസിലെ മുറി. തികച്ചും സൗകര്യപ്രദം. മുറികളിലൊന്നും ഫാൻ ഇല്ല. ദൽഹിയിൽ തിളക്കുന്ന ചൂടുള്ള ഉഷ്ണകാലങ്ങളിൽ പോലും ഇവിടെ കടുത്ത തണുപ്പായിരിക്കും. പിന്നെ ആർക്ക്, എന്തിനീ ഫാൻ?

ചെന്ന പാടെ കിട്ടി ആവി പറക്കുന്ന വെജിറ്റബിൾ സൂപ്പ്. അതും കുടിച്ച് രാവിലെ മാറ്റി വച്ചിരുന്ന ദിനചര്യകളെല്ലാം ഞാൻ ചെയ്ത് തീർത്തു. ചൂടുള്ള വെള്ളത്തിലെ കുളി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. കുശാലായ അത്താഴം കഴിച്ച് ഗസ്റ്റ് ഹൗസിനു ചുറ്റും ഒന്ന് കറങ്ങി നടന്ന് ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും


2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 7

ജൂൺ 27

ഇന്നാണ് വിദൂരദേശങ്ങളിൽ നിന്നുള്ളവർ ഗുജറാത്ത് സമാജ് സദനിൽ എത്തേണ്ടത്.

ഞാൻ ഓഫീസിൽ നിന്ന് അല്പം നേരത്തേ ഇറങ്ങി. നേരേ നോയ്ഡ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്... അവിടെ നിന്ന് സിവിൽ ലൈൻസ് സ്റ്റേഷനിലേക്കും.

ഞാൻ ഗുജറാത്ത് സദന്റെ ഡോർമിറ്ററിയിലെത്തുമ്പോൾ അവിടെ യാത്രികരുടെ തിരക്ക്. എല്ലാവരും 3 ദിവസം താമസിക്കാൻ പറ്റിയ ഇടം തേടുകയാണ്. ചെറുപ്പക്കാരും വയസ്സന്മാരും സ്ത്രീകളും ഒക്കെയുണ്ട്. ഞാൻ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മലയാളികൾ രണ്ടു പേരും എത്തിയിട്ടുണ്ട്. ഞാനവരെ കണ്ടു. സംസാരിച്ചു. നാളെ ഹാർട്ട് ആന്റ് ലങ്ങ്സ് ആസ്പത്രിയിൽ (DLHI) കാണാമെന്ന് പറഞ്ഞ് മടങ്ങി.

അടുത്ത ദിവസം രാവിലെ ഞാൻ ഒഴിഞ്ഞ വയറുമായി DLHI-ൽ എത്തി അവിടത്തെ വിശാലമായ സ്വീകരണമുറിയിൽ ഇരിപ്പുറപ്പിച്ചു. ഒഴിഞ്ഞ വയറുമായി വേണം പരിശോധനക്കെത്താ ൻ എന്നാണ് നിർദ്ദേശം. സെക്യൂരിറ്റിക്കാർ മാത്രമേ അവിടെയുള്ളു. അവർ എനിക്ക് ഒരു മഞ്ഞ കടലാസ് തന്നു. മെഡിക്കൽ ടെസ്റ്റ് സംബന്ധമായ നിർദ്ദേശങ്ങളാണ്. ഞാൻ അത് വായിച്ചു കൊണ്ടിരുന്നു. അപ്പോഴുണ്ട് അരക്കയ്യൻ ഷർട്ടും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഒരാൾ നടന്നു വരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ മലയാളിയാണെന്ന് എനിയ്ക്ക് മനസ്സിലായി. ഞാനയാളെ വിളിച്ച് അടുത്തിരുത്തി. പരിചയപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ഒരു റിട്ടയേഡ് പോലീസ് ഓഫീസറാണ് അയാൾ. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കവേ ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളെത്തി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കെ എം വി എൻ-ന്റെ ഒരു ലക്ഷ്വറി ബസ് ആസ്പത്രിയുടെ മുന്നിൽ വന്നു നിന്നു. അതിൽ നിന്നിറങ്ങിയതെല്ലാം മെഡിക്കൽ ടെസ്റ്റിനായുള്ള കൈലാസയാത്രികരായിരുന്നു. കൈലാസയാത്രാമോഹികളായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി; കാരണം ഇതിൽ എത്ര പേർ കൈലാസയാത്രയ്ക്ക് അർഹത നേടും എന്നത് ഈ ടെസ്റ്റിനു ശേഷമേ പറയാനൊക്കൂ. ഗുജറാത്ത് സദനിൽ നിന്നായിരുന്നു ആ ബസ് പുറപ്പെട്ടത്.

നിമിഷങ്ങൾ കൊണ്ട് ആസ്പത്രിയുടെ സ്വീകരണമുറി ആളുകളാൽ നിറഞ്ഞു. വിദേശമന്ത്രാലയത്തിലേയും കെഎംവിഎൻ-ലേയും ഉദ്യോഗസ്ഥരെ കൂടാതെ ആശുപത്രിയിലെ സ്വീകരണ വിഭാഗത്തിലെ ജീവനക്കാരും അവിടെ സന്നിഹിതരായി. ആസ്പത്രിയിലെ ഉദ്യോഗസ്ഥർ മിക്കതും ചെറുപ്പക്കാരികളാണ്. ഒതുങ്ങിയ ശരീരവും വടിവൊത്ത രൂപവുമുള്ള അവർ ആശുപത്രിയുടെ യൂനിഫോമിൽ സുന്ദരികളായി എന്റെ കണ്ണുകൾക്ക് തോന്നി. അവരെ കാണുന്നതു വരെ അതൊരു ഗവണ്മെന്റ് ആശുപത്രിയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അതൊരു സ്വകാര്യ ആശുപത്രിയാണെന്ന് എനിയ്ക്ക് മനസ്സിലായി. സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇങ്ങനെ നല്ലൊരു ടീമിനെ കാണാൻ പറ്റൂ. ഗവണ്മെന്റ് ആഫീസുകളിലെല്ലാം നിയമനത്തിന് നിയമങ്ങളുണ്ടല്ലോ, അവിടെ സൗന്ദര്യവും ശരീര വടിവും നോക്കി ഉദ്യോഗസ്ഥരെ നിയമിക്കാനാവില്ലല്ലോ. എന്തായാലും ഈ ചെറുപ്പക്കാരികളാണ് വളരെ ചുറുചുറുക്കോടെ ഞങ്ങളെ വിവിധങ്ങളായ ടെസ്റ്റുകൾക്ക് പല ലാബുകളിലേക്കും ആനയിച്ചത്.

സ്വീകരണമുറി ആളുകളുടെ സംസാരത്താൽ ശബ്ദമുഖരിതമായിരുന്നു. യാത്രക്കാർ പരസ്പരം പരിചയപ്പെടുന്ന തിരക്കിലും മറ്റും ആയിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരി തന്റെ കയ്യിലുള്ള മൈക്രോഫോണിലൂടേ എല്ലാവരും നിശ്ശബ്ദരായിരിക്കാൻ നിർദ്ദേശം നൽകി. പിന്നീട് ചെയ്ത് തീർക്കേണ്ട നടപടിക്രമങ്ങളുടേയും നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിന്റേയും വിശദാംശങ്ങൾ മൈക്കിലൂടെ അറിയിച്ചു. പിന്നീട് ഓരോരുത്തരേയായി പേരുകൾ വിളിച്ചു. പാസ്പോർട്ടും വിസാ ഫീയും മന്ത്രാലയാധികൃതർക്ക് നൽകി മെഡിക്കൽ ഫോമും വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് ഓരോരുത്തരായി മെഡിക്കൽ ചെക്കപ്പിന് ആശുപത്രിയുടെ ഉള്ളിലേക്ക് പോയി. 400 രൂപയാണ് വിസാ ഫീ.

60 ആളുകളുടെ പേരുകൾ വിളിച്ചു എന്നു തോന്നുന്നു. അതു കഴിയുമ്പോൾ സെലക്ഷൻ കിട്ടിയ ചിലർ തങ്ങളുടെ പേർ വിളിച്ചില്ല എന്ന് പരാതി പറയുന്നുണ്ടായിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റുകളാണ്. അർഹതയുള്ള പേരുകൾ ലിസ്റ്റിലില്ലയിരുന്നു. അതെല്ലാം പിന്നീടവർ ശരിയാക്കി, വന്നവരെയെല്ലാം മെഡിക്കൽ ടെസ്റ്റിനയച്ചു.

അധികം വൈകാതെ എന്റെ ഊഴം വന്നെത്തി. എവിടെ പോയാലും കുറച്ചധികം നേരം കാത്തിരിക്കേണ്ടി വന്നു. പത്തറുപത് പേരല്ലേ ഒരുമിച്ച് ഈ ടെസ്റ്റുകളെല്ലാം ചെയ്യാൻ വന്നിരിക്കുന്നത്? ഞാൻ ആദ്യം ചെയ്തത് പരിശോധിക്കാനുള്ള രക്തവും മൂത്രവും നൽകുകയാണ്. ഇനി എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. വയറാണെങ്കിൽ വിശക്കുന്നുമുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ യാതൊരു സൂചനയും എവിടെ നിന്നും കിട്ടിയില്ല. അടുത്തത് നെഞ്ചിന്റെ എക്സ്-റേ ആയിരുന്നു. . എങ്ങോട്ട് പോകുമ്പോഴും ഒരു ചെറുപ്പക്കാരി കൂടെ കാണും.

പിന്നീട് ഒ പി ഡി-യിൽ ജനറൽ ചെക്കപ്പിനായി പോയി. അവിടെ ശരീരഭാരം, ബ്ലഡ് പ്രഷർ എന്നിവ നോക്കി. ബ്ലഡ് പ്രഷർ നോക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, കൈലാസനാഥൻ എന്നെ തുണച്ചു എന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. നഴ്സ് എന്റെ മുന്നിലെ യാത്രക്കാരന്റെ ബി.പി. നോക്കുന്നത് ഞാൻ കണ്ടപ്പോൾ എനിയ്ക്ക് ആശ്വാസവും ചിരിയും ആണ് വന്നത്. നെഞ്ചിടിപ്പ് താനേ താണും കാണും. അവർ ബി.പി. നോക്കാൻ ഉപയോഗിച്ചത് ഞാൻ മൂലക്കിട്ട അതേ തരം ബി.പി. മോണിറ്ററായിരുന്നു.

എന്റെ ബി.പി. നോക്കുമ്പോൾ ഞാൻ നഴ്സിനോട് ചോദിച്ചു; ഇതിൽ കാണുന്ന പ്രഷർ ശരിയാണോ എന്ന്. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. എന്റെ പ്രഷർ നോർമലിൽ നിന്നല്പം കുറവായിട്ടാണ് മോണിറ്റർ കാണിച്ചത്. കൂടുതലെന്തു വേണം? ആ ആസ്പത്രിയിലാകട്ടെ പിന്നീട് അടുത്ത ദിവസം പോയ ആസ്പത്രിയിലാകട്ടെ, മറ്റേതെങ്കിലും സ്ഥലത്ത് ഞാൻ ആ മോണിറ്റർ വേറെ കണ്ടില്ല എന്നു കൂടി ഇവിടെ എഴുതട്ടെ. ഹര ഹര മഹാദേവാ!!

അടുത്തത് ഇ.സി.ജി. ആയിരുന്നു. ഇ.സി.ജിക്ക് മുമ്പ് പുരുഷന്മാരുടെ നെഞ്ചിലെ രോമങ്ങൾ ഷേവ് ചെയ്ത് കളയുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതു പ്രകാരം ഒരാളെന്റെ നെഞ്ച് ഷേവ് ചെയ്തു. പക്ഷേ ഷേവിന്റെ മുമ്പും പിമ്പും എന്റെ നെഞ്ചിൽ എനിയ്ക്ക് വ്യത്യാസമൊന്നും തോന്നിയില്ല. (ആകെ നാലു രോമങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളൂ.) ഇ. സി. ജിക്ക് ശേഷം ഡോക്റ്റർ വിശദമായി നെഞ്ചും പുറവും സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. പതിവ് ചോദ്യങ്ങളും.

അടുത്തത് ടി എം ടി ആയിരുന്നു. മണിക്കൂറുകളെടുത്തു അതു കഴിഞ്ഞു പുറത്ത് വരാൻ. കാരണം അവിടത്തെ ക്യൂ അത്ര നീണ്ടതായിരുന്നു എന്നതു തന്നെ. ടി എം ടി കഴിയുമ്പോൾ അവിടെ വച്ച് ആസ്പത്രി വക പ്രാതൽ കിട്ടി. വയർ നിറഞ്ഞില്ലെങ്കിലും വിശപ്പ് ശമിപ്പിക്കാൻ അത് തികയുമായിരുന്നു. അപ്പോൾ സമയം 12 മണിയോളമായിരുന്നു.

അടുത്തത് പി.എഫ്.ടി ആയിരുന്നു. ഒരു കുഴലിലൂതുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ശക്തി, അല്ലെങ്കിൽ ഊതുമ്പോൾ പുറത്തു വരുന്ന കാറ്റിന്റെ ശക്തി, ഒരു ഉപകരണം രേഖപ്പെടുത്തും. എനിക്കത് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. വെരി ഗുഡ്, വെരി ഗുഡ് എന്ന് ടെക്നീഷ്യൻ(?) ഞാൻ ഊതുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു. അയാളെന്നെ ശക്തിയിൽ ഊതാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഈ സമയം കൊണ്ട് ചിലരുടെ പരിശോധനകളൊക്കെ തീർന്നിരുന്നു. ഒന്നു പോലും തുടങ്ങാത്തവരും ഉണ്ടായിരുന്നു. ചിലരുടെ പരിശോധനകൾ അഞ്ചു മണി വരെ ഉണ്ടായിരുന്നു. പലരും അന്ന് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് അവരുടെ മുഖത്ത് കാണാനും ഉണ്ടായിരുന്നു. വീട്ടിൽ പോയവരെ രാത്രി വിളിച്ചു വരുത്തി വീണ്ടും പരിശോധിച്ച സംഭവവും അന്നുണ്ടായി.

ഉച്ചക്ക് ഒന്നര മണിയോടെ ആസ്പത്രിയിൽ നിന്ന് പാക്ക്ഡ് ലഞ്ച് കിട്ടി. അത് ഭക്തസേവാസമിതി ഏർപ്പാടാക്കിയതായിരുന്നു.

രണ്ടു മണിയോടെ ഞാൻ വീണ്ടും രക്തം കൊടുത്തു; ഭക്ഷണ ശേഷമുള്ള ഷുഗർ പരിശോധിക്കാൻ. അതോടു കൂടി എന്റെ പരിശോധനകൾ അവസാനിച്ചു.

പരിശോധനകൾ കഴിയുമ്പോൾ ഒരു അഭിമുഖമുണ്ട്. ആസ്പത്രിയുടെ ഒരു ഡയറക്റ്ററുമായി. അതൊരു സ്ത്രീ ആണ്. ആണിനെപ്പോലൊരു പെണ്ണ്. അവർക്കറിയേണ്ടത് ആസ്പത്രിയിൽ എനിയ്ക്കുണ്ടായ അനുഭവവും എന്റെ പ്രതികരണവുമായിരുന്നു. ഞാൻ ആസ്പത്രി ജീവനക്കാർ വളരെ നല്ലവരും രോഗികളെ സഹായിക്കുന്നവരുമാണെന്ന് അവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഞങ്ങളേയും കൊണ്ട് ആസ്പത്രിയിൽ അങ്ങോളമിങ്ങോളം നടന്ന സുന്ദരികളായ ചെറുപ്പക്കാരികളെ മനസ്സിലോർത്തുകൊണ്ടായിരുന്നൂ ഞാൻ ആ സർട്ടിഫിക്കറ്റ് നൽകിയത്. വളരെ കുറഞ്ഞ നിരക്കിൽ ഈ പരിശോധനകൾ ചെയ്യുന്നത് അവർക്ക് സാമ്പത്തികമായി നല്ലതല്ലെങ്കിലും ഒരു സേവനമെന്ന നിലയിൽ യാത്രികരെ സഹായിക്കാൻ സാധിക്കുന്നതിൽ അവർക്ക് സംതൃപ്തിയുണ്ടെന്നു അവരെന്നോട് പറഞ്ഞു. കേരളത്തെ കുറിച്ചും യു.പി-യിലെ രാഷ്ട്രീയത്തെ കുറിച്ചും മറ്റും സംസരിച്ച ശേഷമാണ് ഞാൻ അവിടെ നിന്ന് പോന്നത്.

രണ്ടു മണിക്ക് ഞങ്ങളെ ഒരു ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു. യാത്രയെക്കുറിച്ചും യാത്രയിൽ വരാവുന്ന അസുഖങ്ങളെക്കുറിച്ചും ക്ലാസാണത്രെ. ഇതിൽ ചിലരൊന്നും പങ്കെടുത്തില്ല. അവർ ടിഎംടി, പിഎഫ്ടി എന്നിങ്ങനെയുള്ള ടെസ്റ്റുകളുടെ തിരക്കിലായിരുന്നു.

ആമുഖമായി സംസാരിച്ചത് ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്ന ലേഡീ ഡയറക്റ്ററായിരുന്നു. അവർക്ക് പ്രസംഗിക്കാനറിയില്ലെന്ന് അറിയിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. പിന്നീട് യാത്രയെക്കുറിച്ചും ഹിമാലയത്തിന്റെ ഉന്നതിയിൽ വരാവുന്ന അസുഖങ്ങളെ കുറിച്ചും വിശദമായ പവർ പോയന്റ് പ്രസന്റേഷനുണ്ടായി. ഒരു ഡോക്റ്ററുടെ വകയായിരുന്നു അത്. അത് കണ്ട് കഴിഞ്ഞാൽ ആരും യാത്ര പോകില്ല. അത്രക്കാണ് അസുഖങ്ങളുടെ ഗുരുതരാവസ്ഥ. എന്തെല്ലാം തരം അസുഖങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്നോ?

സമുദ്രനിരപ്പിൽ നിന്നും 2500മീറ്റർ ഉയരത്തിനപ്പുറം ഓക്സിജൻ കുറവായിരിക്കുമെന്നും അതുണ്ടാക്കുന്ന അസുഖങ്ങൾ ചില്ലറയല്ലെന്നും പറഞ്ഞ് അവർ ആളുകളെ പേടിപ്പിക്കും. തലവേദന, രുചിക്കുറവ്, ഓക്കാനം, ഛർദ്ദി, തളർച്ച, ക്ഷീണം, തലകറക്കം, കാഴ്ചക്കുറവ്, ഉറക്കക്കുറവ് എന്നീ നിസ്സാര അസുഖങ്ങളിൽ തുടങ്ങി ജീവന് അപകടകരമായ തലച്ചോറിലെ കോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ബോധക്ഷയം, കോമ, പക്ഷാഘാതം, മാനസിക വിഭ്രാന്തി, മരണം, അതു കൂടാതെ ശ്വാസകോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, കഫത്തിൽ രക്തം, ഇനിയും പോരാഞ്ഞ് കണ്ണിലെ റെറ്റിനക്ക് ക്ഷതം, കാഴ്ചനഷ്ടം, മുഖത്തും ശരീരമാസകലവും നീർവീക്കം തുടർന്നുള്ള അസ്വസ്ഥത എന്നിങ്ങനെയെല്ലാം അവർ വിസ്തരിക്കും. മരുന്നിനു പുറമേ എല്ലാത്തിനും പരിഹാരം ഒന്നേയുള്ളു; യാത്ര മതിയാക്കി തിരിച്ചു പോരലാണത്. ഇതെല്ലാം കേട്ട് യാത്രക്കാർ ഭയചകിതരായിരിക്കുന്നു എന്നുറപ്പു വന്നപ്പോൾ അവർ ഇന്നത്തെ പരിപാടി അവസാനിച്ചിരിക്കുന്നു എന്നും മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ട് നാളെ ഐ ടി ബി പി-ക്കാർ പ്രഖ്യാപിക്കും എന്നും പറഞ്ഞ് ക്ലാസവസാനിപ്പിച്ചു. തുടർന്ന് ഞാൻ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം കാലത്ത് ഏഴര മണിയോടെ ഞാൻ ഗുജറാത്ത് സദനിലെത്തി. അവിടെ തമ്പടിച്ചിട്ടുള്ളവർ പലരും അവിടത്തെ കാന്റീനിലേക്കുള്ള പുറപ്പാടിലാണ്. യാത്രികർക്ക് ഭക്ഷണം സൗജന്യമാണ്. ഞാനും കാന്റീനിലേക്ക് നീങ്ങി. എന്റേയും പ്രാതൽ അവിടെ നിന്നായിരുന്നു, സൗജന്യമായി. അവിടെ നിന്ന് എത്ര യാത്രികർ ഭക്ഷണം കഴിച്ചു എന്നതിന് ഒരു കണക്കും സൂക്ഷിക്കുന്നില്ല. കഴിക്കുന്നത് യാത്രികനാണോ എന്നും നോക്കുന്നില്ല. ഒരു ബാച്ചിൽ 60 പേരുണ്ടെങ്കിലും 50 പേരിൽ കൂടുതൽ ആളുകൾ അവിടെ താമസിക്കുന്നില്ല. ഒരു പക്ഷേ 60 പേരുടെ പേരിലും കാന്റീൻകാർക്ക് പണം കിട്ടുന്നുണ്ടായിരിക്കണം. ആരുണ്ടിതൊക്കെ നോക്കാൻ?

ഇന്നത്തെ പ്രോഗ്രാം ഡൽഹിയിൽ മദൻഗീറിലെ ടിഗ്രി ക്യാമ്പിൽ ഐടിബിപി ആസ്പത്രിയിലാണ്. കെഎംവിഎൻ ഏർപ്പാടാക്കിയ ബസ്സിലാണ് ഇന്നും യാത്ര. ഇന്ന് ബസ്സിൽ ഞാനും ഉണ്ട്. ഇന്നലെ കണ്ട മുഖങ്ങളെല്ലാമുണ്ട് ബസ്സിൽ. മെഡിക്കൽ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ എല്ലാവരുടെയും മുഖത്തുണ്ട്.

ഐടിബിപി ക്യാമ്പിന്റെ കോൺഫ്രൻസ് ഹാളിൽ ഞങ്ങളെത്തുമ്പോൾ സമയം ഏതാണ്ട് 10 മണി. വെള്ളം, ചായ എന്നീ ഉപചാരങ്ങൾ കൃത്യമായി നടന്നു. യാത്രയെ കുറിച്ച് വിശദമായ ഒരു അവലോകനവും അവതരണവും ഉണ്ടെന്നറിഞ്ഞു. പക്ഷേ അതെല്ലാം തുടങ്ങാൻ സമയമെടുത്തു. ഹാളിനകത്ത് ഐടിബിപിയുടെ പതാകയും മറ്റും വച്ചിട്ടുണ്ട്. അതിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കലായിരുന്നു വെറുതെ ഇരിക്കുമ്പോൾ പലരുടേയും പണി. അതിനിടെ അവർ തന്ന പേപ്പറുകൾ ഞങ്ങൾ പൂരിപ്പിച്ചു നൽകി.

ഇവിടേയും തലേ ദിവസത്തെ പോലെ പവർ പോയന്റ് പ്രസന്റേഷൻ തന്നെയായിരുന്നു. തലേന്നത്തേക്കാൾ വിശദമായി. പറയുന്നത് മുഴുവൻ ഹിന്ദിയിൽ. അതു കൊണ്ടു തന്നെ എനിക്ക് പലതും മനസ്സിലാകാതെ പോയി. ഇവിടേയും സംസാരിച്ചത് ഒരു ഡോക്റ്റർ ആയിരുന്നു. അയാൾ പലപ്പോഴും ഒരു 'ഗ്യാരഹ് നമ്പർ ബസ്'-ന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നു. ഒടുവിലാണ് അത് നടക്കാനുള്ള രണ്ട് കാലുകളെ കുറിച്ചാണ് എന്ന് കൂടെയുള്ള സുരേഷിൽ നിന്ന് മനസ്സിലായത്. ഹിമാലയത്തിലെ യാത്രയും കാലാവസ്ഥയും നേരത്തെ പറഞ്ഞ അസുഖങ്ങളും മറ്റും വിശദമായി പ്രതിപാദിക്കപ്പെട്ടു. ലാമയുടെ നാട്ടിൽ പോയി ഗാമയാവരുതെന്നും ഇവരാണ് പറഞ്ഞത്. രണ്ടോളം മണിക്കൂർ നേരത്തെ പ്രസന്റേഷനു ശേഷം ഞങ്ങളോട് മെഡിക്കൽ ചെക്കപ്പിന് ഹാജരാകാൻ പറഞ്ഞു.

ഇന്നത്തെ മെഡിക്കൽ ചെക്കപ്പ് കാത്തിരിപ്പിന്റേതാണ്. എപ്പോൾ വിളിക്കുമെന്നൊരറിവുമില്ല. ഇത് പട്ടാളക്കാരുടെ മെഡിക്കൽ ക്യാമ്പാണ്. പട്ടാളക്കാരും കുടുംബങ്ങളും ഡോക്റ്റർമാരെ കാണുന്ന തിരക്കിലാണ്. അതു കഴിഞ്ഞേ ഉള്ളൂ ഞങ്ങളുടെ ഊഴം. ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.

അതിലിടക്ക് അവിടെ ഒരു വാൻ വന്നു നിന്നു. യാത്രക്കാവശ്യം വരുന്ന വിവിധങ്ങളായ വസ്ത്രങ്ങളാണ് അതിൽ. സൗജന്യ വില. സോക്സിന് വെറും പത്തു രൂപ. ഇതാണ് ഞാൻ ഓരോന്നും 45 രൂപ വച്ച് വാങ്ങിയത്. ഇതറിഞ്ഞിരുന്നെങ്കിൽ അന്നത് വാങ്ങേണ്ടായിരുന്നു എന്നെനിയ്ക്ക് തോന്നി. ഇനി ഈ തോന്നലിനെന്തു ഫലം? പലരും പലതും വാങ്ങി; ഞനൊന്നും വാങ്ങിയില്ല.

അപ്പോഴേക്കും മെഡിക്കൽ ചെക്കപ്പ് തുടങ്ങിയിരുന്നു. അവരുടെ കയ്യിൽ ഇന്നലത്തെ മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് കാര്യമായിട്ടൊന്നുമില്ല. പ്രഷർ നോക്കുന്നതേയുള്ളു. അപ്പോൾ തന്നെ അവർ ഫയലിലെഴുതുന്നുണ്ട് അതാത് വ്യക്തി യാത്രക്ക് യോഗ്യനാണോ എന്ന്. ടെസ്റ്റ് കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തെല്ലാം പ്രസന്നത. അവരെല്ലാം മെഡിക്കൽ ടെസ്റ്റ് പാസായിക്കാണും.

എന്നെ ടെസ്റ്റിനു വിളിക്കുമ്പോൾ വിളിച്ചയാൾ എന്നോട് നന്നായി ചിരിച്ചു. ചിരപരിചിതനോടെന്ന പോലെ. എന്താണാവോ അതിനു പിന്നിൽ!! പക്ഷേ ആ ചിരിയിൽ എന്റെ മെഡിക്കൽ ടെസ്റ്റിന്റെ ഫലം ഞാൻ മുൻകൂട്ടി കണ്ടു. എന്റെ റിസൾട്ട് പോസിറ്റീവായിരിക്കുമെന്നെനിയ്ക്ക് തോന്നി.

ഒരു ലേഡീ ഡോക്റ്ററാണെന്റെ ബി.പി. നോക്കിയത്. അതല്പം കൂടുതലായിരുന്നു. പക്ഷേ അതവർ അത്ര ഗൗനിച്ചില്ലെന്ന് എനിക്ക് തോന്നി. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ നല്ലതേ എഴുതൂ എന്നെനിക്ക് മനസ്സിലായി. ഞാൻ പുറത്തിറങ്ങി.

ഒന്നാം നിലയിലെ കാന്റീനിൽ ഊൺ റെഡിയായിരുന്നു. പലരും കഴിക്കുകയും ചെയ്തിരുന്നു. ഞാനും കഴിച്ചു വയർ നിറയെ ചപ്പാത്തിയും ദാലും സബ്ജിയും മറ്റും മറ്റും... അത് അമർനാഥ് യാത്രാ സമിതിയുടെ വകയായിരുന്നു. അവർ ഞങ്ങൾക്കെല്ലാം ഒരു ബെൽട്ട് പൗച്ച് സൗജന്യമായി തരികയും ചെയ്തു.

ഊണിനു ശേഷം എല്ലാവരും കോൺഫ്രൻസ് ഹാളിൽ വീണ്ടും ഒത്തു കൂടി. ഞങ്ങളുടെ ഗ്രൂപ്പിന് ഒരു ലീഡറെ സർക്കാർ നിയോഗിച്ചിരുന്നു. ആ ലീഡറും അവിടെ ഉണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ മെഡിക്കൽ ടെസ്റ്റിന്റെ അന്തിമ ഫലം പുറത്തു വന്നു. ഒരാൾ മാത്രം അയോഗ്യനാക്കപ്പെട്ടു. ഭർത്താവ് അയോഗ്യനാണെന്നറിഞ്ഞ അയാളുടെ ഭാര്യ യാത്ര വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

യാത്ര പോകുന്നതാരൊക്കെയെന്ന് അറിഞ്ഞു കഴിഞ്ഞു. ഇനി വേണ്ടത് പോകാനുള്ള അന്തിമമായ തയ്യാറെടുപ്പാണ്. യാത്രികരിൽ നിന്ന് 3 കമ്മിറ്റികൾ ഉണ്ടായി. ഫുഡ് കമ്മിറ്റി, ലഗേജ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി.

ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്റേതാണ്. ഭക്തജന സന്നദ്ധസംഘടനകൾ ഞങ്ങളെ മാലയിട്ടും തിലകം ചാർത്തിയും അനുമോദിച്ചു. ഹാളിൽ ഹരഹരമഹാദേവാ വിളികൾ ഉയർന്നു. പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളും മറ്റും മറ്റും...

പൊട്ടിച്ചിരിയും മതി മറന്ന ആഘോഷങ്ങളും വേണ്ടെന്നു വച്ചിട്ട് വർഷങ്ങളായിരിക്കുന്നു. ഞാനതിൽ നിന്നെല്ലം ഒഴിഞ്ഞു നിന്നു. വീട്ടിലേക്ക് വിളിച്ച് കൈലാസത്തിൽ പോകാൻ അനുമതി കിട്ടിയതായി ഭാര്യയോട് പറഞ്ഞു.

അതിലിടയ്ക്ക് ഓരോരുത്തരും അപ്പോൾ തന്നെ 2000രൂപ ഫിനാൻസ് കമ്മിറ്റിക്ക് കൊടുക്കാൻ നിർദ്ദേശമുണ്ടായി. ആകെ പണം ഒരു ലക്ഷത്തിനു പുറത്ത്. ഇതെങ്ങനെയൊക്കെ ചെലവായെന്ന് യാത്ര കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും എനിക്കറിയില്ല; ഇനിയൊട്ടറിയാനും പോകുന്നില്ല. ഇന്ത്യയിൽ ജനാധിപത്യമാണത്രെ.

യാത്രയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ പറഞ്ഞു മാത്രമല്ല സംഘാടകർ ഞങ്ങളെ പേടിപ്പിച്ചത്. കൈലാസത്തിലേക്കുള്ള വഴികൾ ആപത്തു നിറഞ്ഞതാണെന്നും ആളുകൾ വഴിയിൽ നിന്നും പുഴയിലേക്ക് തെന്നി വീണ് ശവം പോലും കിട്ടാത്ത അവസ്ഥ വരുമെന്നും അതുകൊണ്ട് എല്ലാവരും സഹായത്തിന് പോർട്ടർമാരെ നിർബന്ധമായും വിളിക്കണമെന്നും യാത്ര ചെയ്യാൻ കുതിരയെ ഏർപ്പാടാക്കണമെന്നും പോർട്ടറേയും കുതിരയേയും നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടാതെ പോകുമെന്നും മറ്റും അവർ ഞങ്ങളെ ഉപദേശിച്ചപ്പോൾ എന്നെപ്പോലെ ഉള്ളവർ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു പോർട്ടർക്ക് 8500 രൂപയും കുതിരക്ക് 9500 രൂപയോളവും ആയിരുന്നൂ ചാർജ്ജ്. എന്തായാലും കാത്തിരുന്ന് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.

വൈകുന്നേരത്തോടെ ബസ് യാത്രികരേയും കൊണ്ട് ഗുജറാത്ത് സദനിലേക്ക് മടങ്ങി. മാർഗമദ്ധ്യേ ഞാൻ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.

യാത്രയിൽ യാതൊരു കാരണവശാലും ഒഴിഞ്ഞു പോകരുതെന്ന് മുന്നറിയിപ്പു കിട്ടിയ 3 സാധനങ്ങ ളാണ്. സൺ സ്ക്രീൻ ലോഷനും ലിപ് ബാമും ആന്റിഫംഗൽ പൗഡറും. യാത്രയിൽ ചുട്ടു പൊള്ളുന്ന സൂര്യനെ നേരിടേണ്ടി വരുമെന്നും സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങൾ പൊള്ളിപ്പോകുമെന്നും അതൊഴിവാക്കാൻ സൺ സ്ക്രീൻ ലോഷൻ വാങ്ങി പുരട്ടണമെന്നും രണ്ടു ദിവസവും ഞങ്ങൾക്ക് നിർദ്ദേശം കിട്ടുകയുണ്ടായി. സൺ സ്ക്രീൻ ലോഷന്റെ നിലവാരം പറയുന്നത് SPF ഉപയോഗിച്ചാണ്. SPF എന്നാൽ Sun Protection Factor, (വെയിലിനെ തടുക്കാനുള്ള കഴിവ്) എന്നർത്ഥം. SPF 50 ഉള്ള ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങണമെന്നാണ് നിർദ്ദേശം വന്നത്. വൈകുന്നേരം മെഡിക്കൽ സ്റ്റോറുകളിൽ ഞാനിത് അന്വേഷിച്ചു നടന്നു. മിക്കയിടത്തും നോയ്ഡയിലുണ്ടാക്കുന്ന LOTUS-ന്റെ 175 രൂപയുടെ ലോഷനേ ഉള്ളു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. എനിക്കതിനോട് വലിയ ഇമ്പം തോന്നിയില്ല. ഞാൻ തപ്പി നടന്ന് ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങി. 500 രൂപ കൊടുത്ത്. പിന്നീട്, യാത്ര തുടങ്ങി പലരേയും പരിചയപ്പെട്ടപ്പോൾ ഞാൻ കണ്ടു, പലരുടേയും പക്കൽ LOTUS-ന്റെ ലോഷൻ ആയിരുന്നു ഉള്ളത് എന്ന്. ലിപ് ബാമും ആന്റിഫംഗൽ പൗഡറും ഞാൻ വാങ്ങിയെങ്കിലും ഞാനതൊന്നും കാര്യമായി യാത്രയിലുടനീളം ഉപയോഗിച്ചില്ല.

അടുത്ത ദിവസം രാവിലെ കൈലാസത്തിലേക്ക് ഒരുക്കി വച്ച വലിയ ബാഗും എടുത്ത് വീടു ഭദ്രമായി പൂട്ടി ഒരു മാസത്തെ യാത്രയ്ക്ക് തയ്യാറായി മെട്രോ വഴി ഞാൻ ഗുജറത്ത് സദനിലെത്തി. അവിടെ പേര് റജിസ്റ്റർ ചെയ്ത് ഡോർമിറ്ററിയിലെ ഒരു കിടക്ക സ്വന്തമാക്കി. ബാഗ് അടുത്തുള്ള പെട്ടിയിൽ വച്ചു. നാളെ അതിരാവിലെ കൈലാസത്തിലേക്ക് പുറപ്പെടാനുള്ളതാണ്. അതുകൊണ്ട് ഇന്ന് രാത്രി ഇവിടെയാണ്.

ഇന്നത്തെ ജോലി മുഴുവൻ വിദേശമന്ത്രാലയത്തിലാണ്. ബോണ്ട് കൊടുക്കണം, മറ്റു പേപ്പറുകൾ ഏൽപ്പിക്കണം, പാസ്പോർട്ട് തിരിച്ചു വാങ്ങണം, 22000 രൂപയുടെ ഡി.ഡി. ഏൽപ്പിക്കണം, അതിന്റെ റസീറ്റ് കിട്ടണം, ഗ്രൂപ്പ് വിസയുടെ കോപ്പി സ്വന്തമാക്കണം, പിന്നെ യാത്രയുടെ വിവരണങ്ങളും വിശദാംശങ്ങളും അവിടെയും കാണും....

9 മണിയോടെ പുറപ്പെട്ട ബസ്സ് നഗരം ചുറ്റി 10മണിയോടെ വിദേശമന്ത്രാലയ ത്തിലെത്തി. മെറ്റൽ ഡിറ്റക്റ്ററും മറ്റുമുള്ള സെക്യൂരിറ്റി ചെക്ക്. ഞങ്ങൾ നിയുക്ത ഹാളിലേക്ക് ആനയിക്കപ്പെട്ടു. അല്ലെങ്കിൽ സാധാരണക്കാരന് അതിനകത്ത് കയറിപ്പറ്റാനൊന്നും ഒക്കില്ല. ഹാളിൽ ഞങ്ങളല്ലതെ ആരുമില്ല. അവിടെ വലിയ അശോകസ്തംഭവും മറ്റുമുണ്ട്. അതിനെ ചുറ്റിപ്പറ്റി ഫോട്ടോ എടുക്കാൻ ചിലർ മിടുക്കു കാട്ടി.

പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വരികയും യാത്രക്ക് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു. ഊണു കഴിക്കാൻ പാകത്തിൽ ഉച്ചയോടെ ഞങ്ങൾ ഗുജറാത്ത് സദനിലെത്തി.

പിന്നീടുള്ള സമയത്ത് ഞാൻ, ചെയ്തു തീർക്കേണ്ട ചില്ലറ പണികൾ ചെയ്യുകയും എന്റെ ലഗേജ് നിർദ്ദേശിക്കപ്പെട്ട നിലയിൽ റെഡിയാക്കി വയ്ക്കുകയും ചെയ്തു.

സന്ധ്യക്ക് ഗുജറാത്ത് സദന്റെ അങ്കണത്തിൽ പൂജയും ഭജനയും യാത്രയയപ്പ് സമ്മേളനവും തുടർന്ന് അതിഗംഭീരമായ അത്താഴവുമുണ്ടായിരുന്നു. ഡൽഹിയിലെ ഒരു മന്ത്രി സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വച്ച് ഡൽഹി ഗവണ്മെന്റിന്റെ ഭക്തസേവാസമിതിയുടെ വക യാത്രാകിറ്റുകൾ വിതരണം ചെയ്തു. ടോർച്ച്, പൂജാ സാധനങ്ങൾ, റെയിൻകോട്ട്, ബാഗ് തുടങ്ങി കുറച്ച് സാധനങ്ങൾ അതിലുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്ക് വലിയ പ്രയോജനം ചെയ്തില്ല. വലിയ പോളിത്തീൻ ബാഗ് തരുമെന്ന് പറഞ്ഞിരുന്നെങ്കിലും കിട്ടിയത് മഴ പെയ്താൽ ഉള്ളിൽ നനയുന്ന തരത്തിലുള്ള വളച്ചാക്കുകളായിരുന്നു. പൂജയുടെ അവസാനം പൂജാരിയുടെ വകയായി ആരതിയും കളഭം ചാർത്തലും യാത്രികരുടെ കയ്യിൽ ചരടു കെട്ടലും ഉണ്ടായിരുന്നു.

മാസങ്ങളായി ഉദ്വേഗത്തോടെ കാത്തിരുന്ന ദിവസം നാളെയാണ് ... ഞാനോർത്തു. അങ്ങനെ നാളെ കൈലാസത്തിലേക്ക് പുറപ്പെടുകയാണ്.

11 മണിയോടെ ഞാൻ കിടക്കാൻ നോക്കുമ്പോൾ ആളുകൾ അവരുടെ യാത്രക്കുള്ള കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. യാത്രക്കുള്ള ആളുകളുടെ ഈ തയ്യാറെടുപ്പ് രാവേറെ ചെല്ലുവോളം ഡോർമിറ്ററിയിൽ നടന്നു കൊണ്ടിരുന്നു.  


........................................................................................................ തുടരും



2011, ജൂലൈ 31, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 6

യാത്രയുടെ ദിനങ്ങൾ അടുത്തു വരികയാണ്. ധാരാളം പണികൾ ചെയ്തു തീർക്കാനുണ്ട്. പ്രധാനം പേപ്പർ ജോലികൾ തന്നെ. 10 രൂപയുടെ മുദ്രക്കടലാസിൽ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഒരു ബോണ്ട് തയ്യാറാക്കേണ്ടതുണ്ട്. സ്വമനസ്സാലെയാണ് ഈ യാത്ര ചെയ്യുന്നതെന്നും സർക്കാർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു കൊള്ളാമെന്നും പ്രകൃതിദുരന്തങ്ങളും മറ്റും കാരണം ഈ യാത്ര ജീവനും വസ്തുവകകൾക്കും അത്യന്തം ആപത്ക്കരമാണെന്നറിയാമെന്നും അതിന്റെ അനന്തര ഫലങ്ങൾ സ്വയം ഏറ്റെടുത്തുകൊള്ളാമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ എന്റെ അവകാശികൾ ഗവണ്മെന്റിനെ കുറ്റപ്പെടുത്തില്ലെന്നും അവർ ഗവണ്മെന്റിൽ നിന്ന് നഷ്ടപരിഹാരത്തിന് ശ്രമിക്കില്ലെന്നും യാത്രാമദ്ധ്യേ രോഗമുണ്ടായാൽ യാത്ര മതിയാക്കി തിരിച്ചു പോന്നു കൊള്ളാമെന്നും അങ്ങനെ പോന്നാൽ അടച്ച പണം തിരിച്ചു ചോദിക്കില്ലെന്നും എന്തെങ്കിലും അപകടം മൂലം അടിയന്തിരമയി ആകാശമാർഗ്ഗേണ നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നാൽ അതിനുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്നും ബോണ്ടിൽ സമ്മതിച്ച കാര്യങ്ങൾ ഒരിക്കലും മറിച്ചു പറയില്ലെന്നും മറ്റും മറ്റും ആണ് ഈ മുദ്രക്കടലാസിൽ എഴുതിക്കൊടുക്കേണ്ടത്.

യാത്രയുടെ ഗൗരവം മനസ്സിലാക്കാൻ ഈ ബോണ്ട് മാത്രം മതി. 2 വ്യക്തികളും ഒരു നോട്ടറിയും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത ബോണ്ടില്ലാതെ ഈ യാത്ര അസാദ്ധ്യമാണ്. തിബറ്റിൽ വച്ച് മരിച്ചു പോകുകയാണെങ്കിൽ അവിടെത്തന്നെ ശവസംസ്കാരം നടത്തുമെന്നും അത് ബന്ധുക്കളെ അറിയിച്ചാവണമെന്നില്ലെന്നും ഇതിനെല്ലാം സമ്മതമാണെന്നും കൂടി എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്.

മുദ്രക്കടലാസ് വാങ്ങാനും നോട്ടറിയുടെ ഒപ്പ് കിട്ടാനും ഇത്തിരി യാത്ര ചെയ്യണമെന്നതൊഴിച്ചാൽ ബോണ്ട് തയ്യാറാക്കാൻ മറ്റു ബുദ്ധിമുട്ടുകളില്ല. രാപ്പകൽ കമ്പ്യൂട്ടറിനു മുന്നിൽ തപസ്സിരിക്കുന്ന എനിയ്ക്കിതൊക്കെ ടൈപ്പ് ചെയ്തെടുക്കാൻ എളുപ്പമേയുള്ളു. നോട്ടറിയുടെ ഒപ്പ് കിട്ടുന്നതും നോയ്ഡയിൽ എളുപ്പമാണ്. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. അവിടെപ്പോയാൾ നിമിഷങ്ങൾക്കകം നോട്ടറിയുടെ ഒപ്പും സീലും റെഡി. 25 രൂപ മുതൽ 50 രൂപ വരെ സൗകര്യം പോലെ കൊടുത്താൽ എന്തും ഏതും നോട്ടറി ഒപ്പിട്ടു തരും എന്നതാണെന്റെ അനുഭവം. ഈ ഒപ്പിടുന്നതൊക്കെ നോട്ടറി തന്നെ ആണോ എന്നാർക്കറിയാം? ഇതെല്ലാം അന്വേഷിക്കാനുണ്ടോ ഗവണ്മെന്റിനു നേരം? എന്തായാലും ബോണ്ടും മറ്റു പേപ്പറുകളും തയ്യാറാക്കി കഴിഞ്ഞപ്പോൾ എനിക്ക് വലിയൊരു ജോലി തീർന്ന പോലെ തോന്നി.

അടുത്തതായി വേണ്ടത് ഡോളറാണ്; പിന്നെ കെഎംവിഎൻ-നു കൊടുക്കാനുള്ള 22000 രൂപയുടെ ഡി.ഡി.യും. ചുരുങ്ങിയത് ആയിരം ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവായ ധാരണ. സഹായത്തിനു തയ്യാറായി എന്റെ ബാങ്കുണ്ടായിരുന്നതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടന്നു. ഞാൻ 50127 രൂപ കൊടുത്ത് 1100 അമേരിക്കൻ ഡോളർ സ്വന്തമാക്കി. ഒരു ഡോളറിന് നാല്പത്തഞ്ചര രൂപ. ഡോളറും ഡി.ഡി.യും കൂടി 72000 രൂപയിൽ കൂടുതലായി.

ഇനി വേണ്ടത് മരുന്നുകളും സാധനങ്ങളുമാണ്. അടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്നും ഹാൻഡ്ബുക്കിൽ പറഞ്ഞ മരുന്നുകൾ വാങ്ങി... കൈലാസത്തിലും എവറസ്റ്റിലുമൊന്നും പോയിട്ടില്ലെങ്കിലും എത്രയോ മലകളും കുന്നുകളും കയറി ഇറങ്ങിയവനാണ് ഞാൻ. അന്നൊന്നും വേണ്ടി വരാത്ത ഈ മരുന്നുകൾ ഇപ്പോഴെന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു. പക്ഷേ അന്നത്തെയൊന്നും പോലെ അല്ലല്ലോ ഇപ്പോൾ. അപരിചിതരായ പലരുടേയും കൂടെയാണീ യാത്ര. കയ്യിൽ മരുന്നില്ലെന്നത് ഒരു കുറച്ചിലായിപ്പോകരുത്. ഏതാണ്ട് 500 രൂപ കൊടുത്ത് മരുന്നും എടുത്ത് പോരുമ്പോൾ യാത്രാവസാനം ഇതെന്ത് ചെയ്യും എന്നായിരുന്നൂ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്.

അടിയന്തിരമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി ഉണങ്ങിയ പഴങ്ങൾ, ഗ്ലൂക്കോസ്, ചോക്ളൈറ്റ്, മിഠായികൾ, ച്യൂയിങ്ങ് ഗം, സൂപ്പ് പൊടികൾ എന്നിവ കയ്യിൽ കരുതണമെന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഷുഗറും പ്രഷറും ഉള്ള എനിക്കിതു പലതും പറ്റില്ലെന്നതു കൊണ്ട് കുറച്ച് അവിലും ബിസ്കറ്റും മാത്രം ഞാൻ വാങ്ങി.

ഡൽഹിയിൽ മിലിറ്ററിക്കാർക്ക് വേണ്ട സാധനങ്ങൾ കിട്ടുന്ന സ്ഥലമാണ് ഗോപിനാഥ് മാർക്കറ്റ്. അവിടെ നല്ല സാധനങ്ങൾ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഗോപിനാഥ് മാർക്കറ്റിൽ നിന്നും തെറ്റില്ലാത്ത ഒരു കാൻവാസ് ഷൂസും വലിയൊരു റക്‍സാക്കും ഞാൻ വാങ്ങി. ഒരു ലെതർ ഗ്ലൗസും. അത്രയും വാങ്ങിയപ്പോൾ തന്നെ രൂപ ആയിരം കവിഞ്ഞു. പിന്നീട് 360 രൂപക്ക് നന്നാലു ജോടി കോട്ടൺ സോക്സും വുളൻ സോക്സും വാങ്ങി, ഓരോന്നും 45 രൂപ വച്ച്. എല്ലാം കൂടി രൂപ 1500 ആയി. കയ്യിൽ അവശ്യം വേണ്ട സാധനങ്ങളില്ലെന്ന് പറഞ്ഞ് അധികാരികൾ യാത്ര മുടക്കരുതേ എന്നു മാത്രമേ എനിക്ക് പ്രാർത്ഥനയായുണ്ടായിരുന്നുള്ളു.

അപ്രതീക്ഷിതമായാണ് കൈലാസയാത്ര മൂലം നാലായിരം രൂപ നഷ്ടമായത്. അതും, വില കുറഞ്ഞ ഒരു കൂളിങ്ങ് ഗ്ലാസ് വാങ്ങാനുള്ള ശ്രമത്തിൽ.

യാത്രയ്ക്ക് സൺഗ്ലാസും സ്നോഗ്ലാസും വേണമെന്നായിരുന്നൂ നിർദ്ദേശം. പക്ഷേ സ്നോഗ്ലാസൊന്നും ഞാൻ മാർക്കറ്റിൽ കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സൺഗ്ലാസിൽ കാര്യം ഒതുക്കാമെന്നായിരുന്നൂ എന്റെ ധാരണ. അങ്ങനെയാണ് ഞാനൊരു സൺഗ്ലാസ് വാങ്ങാൻ നോയ്ഡയിലെ ഒരു കണ്ണടക്കടയിൽ കയറിയത്.

ഞാൻ കടയിൽ പോയാലുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. ഒന്നുകിൽ എനിക്ക് ഹിന്ദി അറിയണം... അതല്ലെങ്കിൽ കടക്കാരന് ഇംഗ്ലീഷ് അറിയണം.. ഇത് രണ്ടും ഇല്ലാത്തതുകൊണ്ട് സാധനങ്ങൾ തൊട്ടും തലോടിയും ഒക്കെയാണ് ഞാൻ ഓരോന്നും വാങ്ങുക. പക്ഷേ ഇത്തവണ അനുഭവം മറിച്ചായിരുന്നു. കടക്കാരൻ എന്നോട് സംസാരിച്ച് തുടങ്ങിയത് ഇംഗ്ലീഷിലാണ്. അത് എന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവൂ, ഉള്ളു തുറന്ന് സംസാരിക്കാം... ഞാനയാളോട് എനിക്ക് ഒരു സൺഗ്ലാസ് വേണമെന്നും അതിന്റെ ഫ്രെയിം ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

ഗ്ലാസിന് പവർ വേണമോ എന്നായിരുന്നൂ അതിനയാളുടെ മറുചോദ്യം. പവർഗ്ലാസ് ഉപയോഗിക്കുന്ന ഞാൻ 'ശരി, അങ്ങനെയാകട്ടെ' എന്ന് മറുപടി കൊടുത്തു. അപ്പോഴയാൾ എന്റെ കണ്ണിന്റെ (അതോ ഗ്ലാസിന്റെയോ?) പവർ നോക്കാൻ എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അയാളുടെ സംസാരത്തിൽ നിന്ന് അയാൾ നല്ല വിവരമുള്ള ഒരാളാണെന്നെനിക്ക് തോന്നി.

പവർ ചെക്ക് ചെയ്യുന്നതിനിടയിൽ ഞങ്ങൾ സൂര്യനു താഴെയുള്ള പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എന്റെ ബ്ലഡ് പ്രഷറിനെ കുറിച്ചും ദിനം തോറും ബി.പി. നോക്കാൻ ഒരു എലക്ട്രോണിക്ക് ബ്ലഡ് പ്രഷർ മോണിറ്റർ വാങ്ങാൻ ഞാൻ എൻ.സി.ആർ. മുഴുവൻ നടന്നതും ചൈനീസ് സാധനങ്ങളേ കിട്ടാനുള്ളൂ എന്ന കാരണത്താൽ വാങ്ങാതിരുന്നതും ഒടുവിൽ ഓരോ ദിവസവും ആസ്പത്രിയിൽ പോയി ബി.പി. നോക്കിയതും എല്ലാം ഞാനയാളോട് പറഞ്ഞു.

ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടാക്കുന്ന ഓംറോൺ എന്ന ജാപ്പാനീസ് കമ്പനിയുടെ ഡീലറാണ് താൻ എന്നും സാധനം ഇപ്പോൾ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ എന്റെ ആഹ്ലാദത്തിനതിരില്ലായിരുന്നു. കണ്ണടയുടെ കാര്യം തീരുന്നതിനു മുമ്പ് അയാളുടെ സഹായി എനിക്ക് അതെടുത്ത് കാണിച്ചു തരികയും എന്റെ ബി.പി. ചെക്കു ചെയ്യുകയും ചെയ്തു. ബി.പി. നോർമൽ ആയിരുന്നു. മരുന്ന് കഴിച്ചിട്ടാണല്ലോ കടയിലേക്കിറങ്ങിയിട്ടുള്ളത്, പിന്നെ ബി.പി. എങ്ങനെ കൂടും?

എന്റെ പൾസ് റേറ്റ് കുറവാണെന്നും അത് മരുന്നു കഴിക്കുന്നത് കൊണ്ടാണെന്നും അയാൾ പറഞ്ഞപ്പോൾ എനിക്ക് ആ ഉപകരണം മാത്രമല്ല ആ സഹായിയും സ്വീകാര്യമായി മാറിയിരുന്നു. കാരണം ഞാൻ മരുന്നു കഴിക്കുന്ന കാര്യം അയാൾക്കറിയില്ലായിരുന്നു എന്നതു തന്നെ.

പിന്നെ കൂടുതലൊന്നും പരിശോധിക്കാതെ ഞാനത് പണം കൊടുത്ത് വാങ്ങി. മാർക്കറ്റിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളേക്കാൾ വളരെ കൂടിയ വിലയിൽ... സാരമില്ല, ജാപ്പാനീസ് സാധനമല്ലേ എന്ന് ഞാൻ ആശ്വാസം കൊള്ളുകയും ചെയ്തു.

ഇത്രയും ആകുമ്പോഴേക്കും ഞാൻ ആദ്യത്തെ ആളുമായി കൂടുതൽ അടുത്തിരുന്നു. അയാൾ കടയുടെ ഉടമസ്ഥനായിരുന്നു. ഞാൻ ആരാണെന്നും എവിടെ ജോലി ചെയ്യുന്നു എന്നുമൊക്കെ ഒരു ധാരണ ഞാൻ അയാളിൽ ഉണ്ടാക്കിയിരുന്നു. ഞാൻ കൈലാസത്തിൽ പോകാനൊരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പല വിദേശരാജ്യങ്ങളിലും പോയിട്ടുള്ള അയാൾ കൈലാസത്തിൽ പോകാനുള്ള അയാളുടെ ആഗ്രഹം ഞാനുമായി പങ്കുവച്ചു.

ഇത്രയുമൊക്കെ കഴിയുമ്പോഴാണ് എനിക്ക് വേണ്ട സൺഗ്ലാസിന് 900 രൂപയാകുമെന്ന് അറിയുന്നത്. 100 രൂപയുടെ കൂളിങ്ങ് ഗ്ലാസ് വാങ്ങാനിറങ്ങിയ ഞാനൊന്ന് ഞെട്ടി. പക്ഷേ, വേണ്ടെന്ന് പറയുന്നത് കുറച്ചിലല്ലേ എന്നു കരുതി ഞാൻ ശരി എന്നു പറഞ്ഞ് 900 രൂപ കൊടുത്തു. നോക്കണേ, ക്രഡിറ്റ് കാർഡുണ്ടായാലുള്ള പാട്. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഒന്നേ വാങ്ങുമായിരുന്നുള്ളു. അത്രക്ക് പണമേ പോക്കറ്റിലുണ്ടായിരുന്നുള്ളു.

ബ്ലഡ് പ്രഷർ മോണിറ്ററും തൂക്കി വീട്ടിലേക്ക് നടക്കുമ്പോൾ ഒരെണ്ണം കൂടി വാങ്ങി കണ്ണൂരിൽ ഭാര്യാസഹോദരീഭർത്താവിനു കൊടുക്കുന്ന കാര്യമായിരുന്നൂ ഞാൻ ചിന്തിച്ചത്.

വെയിലത്ത് നടന്ന് വിയർത്തു വരുന്നതല്ലേ, വീട്ടിലെത്തിയ പാടേ ഞാൻ ബി.പി. നോക്കാൻ തീരുമാനിച്ചു. മോണിറ്റർ എടുക്കുമ്പോൾ അതിന്റെ അടിയിലെ സ്റ്റിക്കർ എന്റെ കണ്ണിൽ പെട്ടു.

മെയ്ഡ് ഇൻ ചൈന.

ഇനി ഞാൻ അതിനെ പറ്റി കൂടുതൽ എന്തെഴുതാൻ?

കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഞാൻ പുതുതായി വാങ്ങിയ റക്‍സാക്കിൽ നിറച്ചു. ഷർട്ട്, പാന്റ്സ്, സ്വെറ്ററുകൾ, സോക്സുകൾ, തോർത്ത്, അവിൽ, ബിസ്കറ്റ്, മരുന്നുകൾ .......

ഉള്ളതെല്ലാം എടുത്തു വച്ച് കഴിയുമ്പോൾ ബാഗു നിറഞ്ഞിരുന്നു. സർക്കാർ നിർദ്ദേശിച്ച 20കിലോയിൽ കുറവായിരിക്കും അതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനി അല്ലറ ചില്ലറ സാധനങ്ങളേ വാങ്ങാനുള്ളൂ. അത് പോകുന്നതിനു മുമ്പെപ്പോഴെങ്കിലുമാകാമെന്ന് ഞാൻ തീർച്ചയാക്കി.

ദിവസങ്ങൾ മുന്നോട്ട് പോകവേ ഞാൻ എന്റെ ബ്ലഡ് പ്രഷർ മോണിറ്ററിൽ എന്റെ ബി.പി. നോക്കിത്തുടങ്ങി. അധിക ദിവസങ്ങൾ ഞാനത് ചെയ്തില്ല. കാരണം ഒരു ചൈനീസ് സാധനത്തിന്റെ ഗുണമേ അതിനുണ്ടായിരുന്നുള്ളൂ. എന്റെ പ്രഷർ എത്രയെന്ന് കൃത്യമായി നോക്കാനുള്ള കഴിവൊന്നും ആ ചൈനീസ് യന്ത്രത്തിനുണ്ടായിരുന്നില്ല.

…………………………………………………………………………………………………………തുടരും

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 5

എന്റെ ബി.പി. കൂടുതലാണെന്ന കാര്യം എന്നെ വിഷമിപ്പിച്ചു. എന്തായാലും ഞാൻ വിശദമായ ഒരു ചെക്കപ്പ് നടത്താൻ തന്നെ അതിനാൽ തീരുമാനിച്ചു. ആകസ്മികമാകാം ഞാൻ ചെന്നെത്തിയത് കൈലാസ് ആസ്പ്ത്രിയിലാണ്‌. മറ്റൊന്നും കൊണ്ടല്ല; അടുത്തുള്ള ആസ്പത്രി അതാണ്‌. കൈലാസയാത്രയാണല്ലോ ഇതിനൊക്കെ കാരണം...അപ്പോൾ എത്തേണ്ടത് ഇവിടെത്തന്നെ...

ആസ്പത്രിയുടെ സ്വീകരണമുറിയിൽ തന്നെ കൈലാസനാഥന്റെ പൂജിച്ചു വച്ചിരിക്കുന്ന വലിയ പ്രതിമയുണ്ട്‌. ഞാനതിനെ നമിച്ച് മുന്നോട്ടു പോയി. ഔട്ട് പേഷ്യന്റ് വിഭാഗം കണ്ടു പിടിച്ചു.... നല്ലൊരു ജനറൽ ഡോക്റ്ററെ കാണണമെന്ന എന്റെ ഇംഗിതം ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ അറിയിച്ചു. 200 രൂപയാണ്‌ കൺസൾട്ടേഷൻ ഫീ. ... കൊടുത്തു, പറഞ്ഞ തുക. പിന്നീട് കാത്തിരിപ്പായി... എന്റെ ടോക്കൺ നമ്പർ വരുന്നതു നോക്കി... എന്റെ ടോക്കൺ ആയപ്പോഴതാ ഡോക്റ്റർ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു. പിന്നീട് വരുന്നത് ഒരു മണിക്കൂർ കഴിഞ്ഞാണ്‌. ഇതിലപ്പുറം വേണോ പ്രഷർ കൂടിക്കൂടി വരാൻ... ഒടുവിൽ ഡോക്റ്റർ എന്നെ വിളിക്കുമ്പോൾ എന്റെ അതൃപ്തി എന്റെ മുഖത്ത് ഡോക്റ്റർ വായിച്ചിരിക്കണം...എന്റെ വാക്കുകളിലും അത് പ്രതിഫലിച്ചിരിക്കും.. തീർച്ച... ഞാനല്ലേ ആള്‌? അതായിരിക്കം ബി.പി. ചെക്ക് ചെയ്ത് അയാളെന്നെ ചീത്ത പറഞ്ഞത്. ഇത്രയും വലിയ ബി.പി. വച്ചാണോ നടക്കുന്നത് എന്നൊരു ചോദ്യം, ഇതൊന്നും അറിയാത്ത മൂഡനല്ലേ നീ എന്ന മട്ടിൽ! . എന്റെ ആരോഗ്യത്തിലെ അയാളുടെ ഉത്ക്കണ്ഠ കൊണ്ടൊന്നുമല്ല, മറിച്ച് പൈസ കുറെ ചെലവാക്കിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു അത്. അയാൾ മൂത്രം, രക്തം,ഷുഗർ.... എന്തിന്‌? തൊണ്ടയിലെ ടി.സി.എഛ്. വരെ ചെക്ക് ചെയ്യാൻ വലിയൊരു തുണ്ടെഴുതി എനിക്കു നീട്ടി. പ്രഷറിനുള്ള മരുന്നും.... ഭാഗ്യത്തിന്‌ (അയാളുടെ) രക്തത്തിന്റെ ഗ്രൂപ്പ് നോക്കാൻ പറഞ്ഞില്ല...

മരുന്നും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ പറ്റിയില്ല... ആശുപത്രി തന്നെ കാരണം... രാവിലെ 8 മണിക്ക് രക്തം... പിന്നെ മൂത്രം.... പിന്നീട് ഭക്ഷണം. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തം. (ഷുഗർ വിത്ത് ഫാസ്റ്റിങ്ങ് ഏന്റ് ഷുഗർ വിത്തൌട്ട് ഫാസ്റ്റിങ്ങ് എന്നല്ലേ രീതി). ഒടുവിൽ എല്ലാം കഴിയുമ്പോൾ സമയം ഉച്ചയായിരുന്നു....

വൈകുന്നേരം റിസൾട്ട് നോക്കുമ്പോൾ പ്രഷർ മാത്രമല്ല ഷുഗറും കൈമുതലായുണ്ടെന്ന അറിവ്‌ എന്നെ ധന്യനാക്കി. ഞാനും ഇപ്പോൾ അത്തരക്കാരുടെ മാന്യനിരയിലേക്ക്‌ എത്തിയിരിക്കയാണല്ലോ..... എനിയ്ക്ക് ടൈപ്പ്- 2 ഡയബറ്റിസാണ്‌. ഡോക്റ്റർ വീണ്ടും മരുന്നെഴുതി.... പോരാത്തതിന്‌ ഹാർട്ടിന്റെ ആരോഗ്യം അറിയാൻ ടി.എം.ടി. ടെസ്റ്റും.... ഡയബറ്റിസിന്റെ ഭക്ഷണക്രമത്തിനായി ഒരു ഡയറ്റീഷ്യനെ കാണാനൊരു ഉപദേശവും... എന്തായാലും അയാളുടെ മരുന്നു കൊണ്ട് പ്രഷറിനു കുറവൊന്നും ഉണ്ടായില്ല... എന്നാലെന്താ? ആസ്പത്രിക്ക് അയ്യായിരത്തോളം രൂപ ഉണ്ടാക്കിക്കൊടുക്കാൻ അയാൾക്കീ സമയം കൊണ്ട് സാധിച്ചിരുന്നു.

ഞാൻ ടൈപ്പ്-2 ഡയബറ്റിസ് എന്താണെന്നു ഇന്റർനെറ്റിൽ നോക്കി പഠിക്കാൻ തുടങ്ങി... അതിനു പറ്റുന്ന ഭക്ഷണ രീതികൾ ഇന്റർനെറ്റിൽ നോക്കിത്തുടങ്ങി... സവാള പച്ചയ്ക്ക് തിന്നുക, കയ്പക്ക വേവിച്ച് തിന്നുക, അരി ഭക്ഷണം ഉപേക്ഷിക്കുക, കാന്റീൻ ഭക്ഷണം വേണ്ടെന്നു വയ്ക്കുക, ചപ്പാത്തി ഉണ്ടാക്കി തിന്നുക എന്നിങ്ങനെയായി എന്റെ ജീവിതരീതി. ചായ, കാപ്പി, മധുരം എന്നിവ വേണ്ടെന്നു വച്ചു. ശനിയാഴ്ച പോയി ടി.എം.ടി. ടെസ്റ്റും ഫാസ്റ്റിങ്ങ് ഷുഗർ ടെസ്റ്റും നടത്തി... ടി.എം.ടി. ചെയ്തത് ഒരു മലയാളിയായിരുന്നു. അതല്ലെങ്കിലും അങ്ങനെയേ വരൂ, എന്തെന്നാൽ ഇവിടങ്ങളിലെ പാരാമെഡിക്കൽ സ്റ്റാഫ് മുഴുവനും മലയളികളാണ്‌. വൈകുന്നേരം പുതിയൊരു ഡോക്റ്ററെ കണ്ടു. ആവൂ.... എന്തൊരാശ്വാസം... അയാൾ എന്തെല്ലാം ചോദിക്കുന്നു.. എന്തെല്ലാം കേൾക്കുന്നു... എന്തൊരു ക്ഷമ..... എന്തൊരു പെരുമാറ്റം. ആദ്യത്തവനെ കണ്ടത് മണ്ടത്തരമയി എനിക്ക് തോന്നി. ഹാർട്ടിനൊന്നും ലവലേശം കേടില്ല.. എല്ലാം പെർഫെക്റ്റ്... ഷുഗറിനു കുറവുണ്ട്. എങ്കിലും മരുന്നു കഴിക്കാൻ ഡോക്റ്റർ നിർദ്ദേശിച്ചു... ഞാൻ മരുന്നു സേവ തുടങ്ങി....

ദിവസങ്ങൾ മുന്നോട്ട് നീങ്ങി... ജൂലായ് ഒന്നിനാണ്‌ കൈലാസ യാത്ര തുടങ്ങുന്നത്. ജൂൺ 28ന് ആണ് അതിനു മുമ്പായുള്ള മെഡിക്കൽ ടെസ്റ്റ്.... ജൂൺ 27ന്‌ വൈകുന്നേരം ഗുജറാത്ത് സമാജ് സദനിൽ എത്തണമെന്നാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്. ഇവിടെയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ കൈലാസയാത്രയിൽ പങ്കെടുക്കാനെത്തുന്ന യാത്രികർ ഒത്തുചേരുന്നത്. ഇവിടെ നിന്നാണ്‌ യാത്രപുറപ്പെടുന്നതും. ആ സ്ഥലം കണ്ടു പിടിക്കണമെന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവിടെ എത്തിച്ചേരേണ്ട ദിവസം സമയത്തെത്താൻ പറ്റാതെ പോയലോ... പോകുമ്പോൾ, അവിടെ സംഘാടകരിൽ ആരെയെങ്കിലും കാണാനായാൽ യാത്രയെക്കുറിച്ച് കൂടുതൽ ചോദിക്കുകയുമാവാമല്ലോ.

രാജ് നിവാസ് റോഡ്, സിവിൽ ലൈൻസ് എന്നാണ്‌ ഗുജറാത്ത് സമാജ് സദന്റെ അഡ്രസ്സ്. ഞാൻ ഇന്റർനെറ്റിൽ അങ്ങോട്ടുള്ള വഴി തപ്പി. 'സിവിൽ ലൈൻസ്'-ൽ മെടോ സ്റ്റേഷനുണ്ട്. അപ്പോൾ മെട്രോയിൽ പോകുന്നതാണെളുപ്പം. ഒരു ദിവസം അങ്ങോട്ടായി എന്റെ യാത്ര. സിവിൽ ലൈൻസിൽ വണ്ടി ഇറങ്ങിയ ഞാൻ ഗുജറാത്ത് സമാജ് സദൻ അന്വേഷിച്ചു. എല്ലാവർക്കും അറിയുന്നതാണീ സ്ഥാപനം. ആളുകൾ പറഞ്ഞതനുസരിച്ച് ഞാൻ മുന്നോട്ട് നടന്നു. അഞ്ച് മിനിറ്റിനകം ഞാനവിടെ എത്തിച്ചേർന്നു.

സ്ഥാപനം പേരുപോലെത്തന്നെ ഗുജറാത്ത് ഗവണ്മെന്റിന്റേതാണ്‌. ഇവിടെ ഡൽഹി ഗവണ്മെന്റിന്റെ വകയായി ഒരു ഭക്തസേവാസമിതി പ്രവർത്തിക്കുന്നുണ്ട്. അ സമിതിയാണ്‌ യാത്ര തുടങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഞാനതിന്റെ പ്രസിഡന്റിനെ കണ്ടു; സംസാരിച്ചു, എന്റെ സംശയങ്ങൾ ഉന്നയിച്ചു... എല്ലാത്തിനും തൃപ്തികരമായ മറുപടി.

സംഭാഷണ മദ്ധ്യേ പ്രസിഡന്റ് എനിക്കായി ചായക്ക് ഓർഡർ കൊടുത്തു... ഞാനദ്ദേഹത്തെ ഓർമ്മിപ്പിച്ചു. .. "ബിനാ ചീനി കാ" എന്ന്... ഇപ്പോഴങ്ങനെയാണ്‌...ശരീരത്തിന്‌ മധുരത്തിന്റെ ആവശ്യമില്ല. തന്നെത്താനെ ശരീരത്തിൽ ആവശ്യത്തിന്‌ പഞ്ചസാരയുണ്ടല്ലോ! ഷുഗറുണ്ടെന്നും മധുരമുള്ള ചായ കുടിക്കാറില്ലെന്നും ഷുഗർ കാരണം കൈലാസയാത്ര നടക്കാതെ പോകുമോ എന്നൊരു ശങ്കയുണ്ടെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു. അതിലത്ര ബേജാറാവാനില്ലെന്നും ഷുഗറുണ്ടെന്നു വച്ച് ആരേയും പോകാൻ അനുവദിക്കാതിരിക്കാറില്ലെന്നും മെഡിക്കൽ ടെസ്റ്റിൽ പാസായാൽ പോകുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് വലിയ പ്രതീക്ഷയായി.

പുറത്ത് തൂക്കാവുന്ന വലിയൊരു ബാഗ്, ഒരു ജോടി റെയ്ൻ കോട്ട്, ഒരു ജോടി ട്രാക്ക് സ്യൂട്ട്, ഒരു ടോർച്ച്, പൂജാസാധനങ്ങൾ, സാധനങ്ങൾ പൊതിയാനുള്ള ചാക്ക്, കയർ, കുത്തി നടക്കാനുള്ള ചൂരൽ വടി എന്നിവ ഈ കമ്മിറ്റി ഫ്രീയായി നൽകുമത്രെ.

യാത്രികർക്ക് താമസിക്കാനുള്ള ഡോർമിറ്ററി ഞാൻ നോക്കിക്കണ്ടു. സൗകര്യം വലുതായൊന്നുമില്ല. ഉറങ്ങാൻ താഴേയും മേലേയും ആയി ഡബിൾ ഡക്കർ സംവിധാനത്തിലുള്ള വീതി കുറഞ്ഞ കിടക്കകൾ...ഏതാണ്ട് 50 പേർക്ക് താമസിക്കാനുള്ള സൗകര്യം അവിടെയുണ്ട്. എന്നാലും ദൂരദേശങ്ങളിൽ നിന്നും വരുന്ന യാത്രികർ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിക്കുമ്പോൾ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഞാൻ ഇവിടെ വന്നു തള്ളുന്നത് ശരിയല്ലെന്നെനിക്ക് തോന്നി. അതുകൊണ്ടു തന്നെ അവിടെ താമസിക്കേണ്ടെന്ന് ഞാൻ തീർച്ചയാക്കുകയും ചെയ്തു.

ഗുജറാത്ത് സമാജ് സദനിലേക്കുള്ള വഴി മനസ്സിലായ ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു പോന്നു. മെഡിക്കൽ ടെസ്റ്റ് ദൽഹിയിലെ ഹാർട്ട് ഏന്റ് ലങ്ങ് ആസ്പത്രിയിലാണ്‌. ആ ആസ്പത്രി കണ്ടുപിടിക്കാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.

മഴ പെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചയായതിനാൽ അവധി ദിവസവും..... അതു രണ്ടും കൊണ്ടുമായിരിക്കാം മെട്രോയിൽ തിരക്ക് തീരെ കുറവ്. വണ്ടിയ്ക്ക് തന്നെ ഒരാലസ്യം. ഓരോ സ്റ്റേഷനിലും അത് പതിവിലും കൂടുതൽ കിടക്കുന്നതായി എനിയ്ക്ക് തോന്നി.. ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലെത്തിയപ്പോൾ ഞാനിറങ്ങി. ഇടത്തെ പ്ലാറ്റ്ഫോം വഴിയാണോ വലത്തെ പ്ലാറ്റ്ഫോം വഴിയാണോ പുറത്തേയ്ക്ക് പോകേണ്ടതെന്നറിയാത്ത ഞാൻ അടുത്തു കണ്ട പോലീസുകാരനോട് വിവരം തിരക്കി.... ഈ ഹാർട്ട് ഏന്റ് ലങ്ങ്സ് ഇൻസ്റ്റിറ്റിയൂട്ടിലേയ്ക്ക് എങ്ങനെ പോകും? ഗെയ്റ്റ് നമ്പർ 1 വഴി പുറത്തിറങ്ങി ഓട്ടോ പിടിച്ചാൽ മതിയെന്നയാൾ എന്നെ ഉപദേശിച്ചു. ഗെയ്റ്റ് നമ്പർ 1 അവസാനിക്കുന്നത് മെയിൽ റോഡിലാണ്‌. സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ വിവേകാനന്ദന്റെ വലിയ പൂർണ്ണകായ പ്രതിമ എന്റെ കണ്ണിൽ പെട്ടു. കയ്യു രണ്ടും മുന്നിൽ കെട്ടിയുള്ള സ്വാമിയുടെ ആ നിൽപ്പ്.. എന്തൊരു ഗാംഭീര്യം...വേഷം സ്വാമിയുടേതാണെ ങ്കിലും കാലിൽ ഷൂസാണുള്ളത്. എന്തൊരു യോജിപ്പ്? ആരുടെ ബുദ്ധിയിലാണാവോ ഇങ്ങനെയൊരു രൂപം തെളിഞ്ഞത്?

റോഡിൽ നിറയെ സൈക്കിൾ റിക്ഷകൾ നിൽപ്പുണ്ട്‌. ഞാൻ അടുത്തുകണ്ട ഒരാളോട് എനിയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മുന്നിൽ കാണുന്ന റെഡ് ലൈറ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഈ ആസ്പത്രിയായെന്ന് അയാൾ പറഞ്ഞു. ഞാൻ അതു വഴി നടന്നു. അഞ്ചു മിനിറ്റ് പോലും വേണ്ടി വന്നില്ല എനിക്കവിടെയെ ത്താൻ. ഇതിനാണ്‌ റിക്ഷയിൽ പോകാൻ പറഞ്ഞത്. അല്ലെങ്കിലും ഈ നഗരവാസികൾക്ക് നടക്കുക എന്നു പറഞ്ഞാൽ അലർജിയാണ്‌. ഹോസ്പിറ്റലിന്റെ മുകളിലത്തെ നിലയിൽ നിൽക്കുകയാണെങ്കിൽ മെട്രൊസ്റ്റേഷൻ വ്യക്തമായി കാണാൻ പറ്റുമെന്നെനിയ്ക്ക് തോന്നി.

ഹോസ്പിറ്റലിന്റെ മുന്നിൽ വലിയതായി പേരെഴുതി വച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലെന്നും. വലിയ ഡിസ്പ്ലേ ബോഡിൽ സമയവും ടെമ്പറേച്ചറും കാണിച്ചിട്ടുണ്ട്. മണി പത്തു പോലുമായില്ല. മഴ പെയ്യുന്നുണ്ട്; എന്നിട്ടും ടെമ്പറേച്ചർ 29 ഡിഗ്രിയുണ്ട്. ഞാൻ നേരേ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് കടന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കെട്ടും മട്ടും. അതിഥികൾക്കിരിക്കാനൊക്കെ നല്ല സൗകര്യങ്ങൾ. അങ്ങും ഇങ്ങും ആരൊക്കെയോ ഇരിപ്പുണ്ട്. ഒരാസ്പത്രിയുടെ ചൂരൊന്നും എനിക്കവിടെ അനുഭവപ്പെട്ടില്ല.. ഞാൻ റിസപ്ഷനിഷ്റ്റിനെ കണ്ടു.. ഞാനൊരു കൈലാസ് യാത്രികനാണെന്നും കൈലാസ് യാത്രികർ എവിടെയാണ്‌ റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഉള്ള എന്റെ വാക്കുകൾക്ക്‌ ഇവിടെത്തന്നെ എന്ന ഉത്തരം വന്നു. കൂടുതലൊന്നും എനിക്കറിയാനുണ്ടായിരുന്നില്ല. ഈ ഹോസ്പിറ്റലിലേക്കുള്ള വഴിയായിരുന്നു അറിയേണ്ടിയിരുന്നത്. അത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്ര വേഗം ഇത് സാധിക്കുമെന്ന് പോരുമ്പോൾ കരുതിയിരുന്നില്ല. എന്തായാലും ഞാൻ ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. തലയ്ക്കു മുകളിലെ മെട്രോ പാതയിലൂടെ വണ്ടികൾ വന്നും പോയും ഇരിക്കുന്നുണ്ട്. ഇനിയെന്ത് ചെയ്യും എന്നായി മനസ്സിൽ. മഴ അപ്പോഴും പെയ്യുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവ്‌. ഞാൻ അടുത്ത് കണ്ട ഒരു തട്ടുകടയുടെ മുന്നിൽ നിന്നു.

അവിടെ നല്ല തിരക്ക്. കടക്കാരൻ ചായയും ബ്രഡ് മൈദമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്സും ഉണ്ടാക്കി വിൽക്കുകയാണ്‌. ചായക്കും സ്നാക്സിനും നല്ല ഡിമാന്റ്. ചെറുപ്പക്കാരും വയസ്സന്മാരും ചായ കുടിക്കുന്നുണ്ട്. എനിക്കും കുടിക്കണം ഒരു ചായ. രാവിലെ ആയതിൽ പിന്നെ ചായ ഒന്നു പോലും കുടിച്ചിട്ടില്ല. അല്ലെങ്കിലും ഇപ്പോഴതെല്ലാം കുറവാണ്‌. ഉപ്പിടാതെ വേവിച്ച വെണ്ടക്കക്കറിയും ഉപ്പിടാതെ തന്നെ ഉണ്ടാക്കിയ നാലു ചപ്പാത്തിയുമാണ്‌ രാവിലെ കഴിച്ചത്........ കടക്കാരന്റെ സ്റ്റൗവിൽ ചായ തിളച്ചുകൊണ്ട് കിടക്കുന്നുണ്ട്. ഞാൻ ഉറക്കെ കടക്കാരൻ പയ്യനോട് പറഞ്ഞു..."ബിനാ ചീനീ കാ ഏക് ചായ്.........." ഭാഗ്യം...പയ്യൻ അടുപ്പത്തു കിടന്ന ചായ വേഗം ഒരു കെറ്റിലിലേക്കൊഴിച്ചു. അവൻ വേറെ ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്‌. എന്റെ ആവശ്യം അവൻ അംഗീകരിച്ചിരിക്കുന്നു. ഇന്നലെ ഒരുത്തൻ പറഞ്ഞത് കുറെ നേരം നിന്നാൽ മധുരമില്ലാത്ത ചായ ഉണ്ടാക്കി തരാമെന്നാണ്‌. ഭാഗ്യം, ഇന്നങ്ങനെയല്ല.

നല്ല ചായ. മധുരമില്ലെന്നതൊഴിച്ചാൽ പ്ലാസ്റ്റിക് കപ്പിലാണ്‌ എന്നത് മാത്രമേ‌ ഒരു കുറവായി അതിനുള്ളു. ഈശ്വരാ, എന്നാണീ പ്ലാസ്റ്റിക്ക് കപ്പൊക്കെ ഉപയോഗിക്കുന്നത് ഇവർ നിറുത്തുക? ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കവറുകളും അങ്ങുമിങ്ങും പരന്നു കിടക്കുന്നു. ഈ നഗരവാസികൾക്കൊന്നും ഈ പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാതെ പോകുന്നതെന്താണ്‌? ചുറ്റും നോക്കുന്നതിനിടയിൽ ചിത്രഗുപ്തമന്ദിർ എന്നെഴുതിയ ഒരു ബോർഡ് എന്റെ മുന്നിൽ തടഞ്ഞു. ബോഡിനു താഴെയുള്ള വാതിൽ അടഞ്ഞു കിടക്കുകയാണ്‌. പക്ഷേ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിനപ്പുറം വലിയൊരു അമ്പലമാണെന്നും അതിന്‌ വേറെ വാതിലുണ്ടെന്നും എനിക്ക് മനസ്സിലായി. ആവൂ. സമയം പോകാൻ ഒരു വഴിയായി.

ചായ കുടിച്ച് കപ്പു ചുരുട്ടി ഒരു കുപ്പത്തൊട്ടിയിലിട്ട് ഞാൻ പതുക്കെ ചിത്രഗുപ്തമന്ദിരത്തിലേക്ക് നടന്നു. ആകപ്പാടെ നോക്കുമ്പോൾ ഒരമ്പലത്തിന്റെ പ്രതീതിയൊക്കെ ഉണ്ടെന്നു പറയാം. അല്പം പഴക്കം തോന്നും. മന്ദിരത്തിന്‌ വിശാലമായ വിസ്തീർണ്ണമുണ്ട്. പറമ്പിൽ പുരാതനമായ ആൽ‍വൃക്ഷവും മറ്റുമുണ്ട്. ഏതോഭാഗത്ത് ആരൊക്കെയോ താമസിക്കുന്ന പോലെയും എനിക്ക് തോന്നി. മഴയുള്ളതുകൊണ്ടാകാം അവിടെയും ആള്‌ കുറവാണ്‌. ചിത്രഗുപ്തന്റെ അമ്പലം കാണുന്നതാദ്യമായാണ്‌. നല്ല സദ്യ പ്രതീക്ഷിച്ച് കല്യാണത്തിന്‌ ചെല്ലുമ്പോൾ കഴിക്കാൻ കഞ്ഞി കിട്ടുമ്പോഴുള്ള പ്രതീതിയാണ്‌ എനിയ്ക്കമ്പലത്തിൽ കയറിയപ്പോൾ തോന്നിയത്. മറ്റേതൊരു വടക്കെ ഇന്ത്യൻ അമ്പലം പോലെ ഇവിടെയും മാർബ്ബിളിൽ തീർത്ത ശിവനും പാർവതിയും കൃഷ്ണനും രാധയും സീതാരാമലക്ഷ്മണന്മാരും എന്നു വേണ്ട നൂറായിരം ദൈവങ്ങൾ... ഏതാണ്‌ ചിത്രഗുപ്തൻ എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവിടങ്ങളിലെ ഹനുമാനെക്കാണാനാണ്‌ രസം. ആകപ്പാടെ കാവി പെയിന്റടിച്ച ഒരു കോമാളി രൂപം. ഭക്തിയുടെ ഒരു ലാഞ്ചന പോലും എന്റെ മനസ്സിൽ ഉണ്ടായില്ല. ഞാൻ അവിടെയാകെ ഒരു വട്ടം ചുറ്റിനടന്ന് പുറത്തിറങ്ങി.

വീണ്ടും ഞാൻ മെട്രോ സ്റ്റേഷനിലേക്ക് തന്നെ നടന്നു. അപ്പോൾ വിവേകാനന്ദന്റെ പ്രതിമ വീണ്ടും എന്റെ കണ്ണിൽ പെട്ടു. അപ്പോൾ എന്റെ തലയിൽ അര മണിക്കൂർ മുമ്പേ കത്തേണ്ടിയിരുന്ന ട്യൂബ് ലൈറ്റ് കത്തി. ഇവിടെയാണ്‌ ശ്രീരാമകൃഷ്ണാശ്രമം എന്ന അറിവ് എന്റെ പൊള്ളയായ തലയിൽ കയറി വരാൻ സ്റ്റേഷന്റെ പേരോ വിവേകാനന്ദന്റെ പ്രതിമയോ അതുവരെ സഹായിച്ചില്ലായിരുന്നു. അടുത്തു കണ്ട ഒരാളിൽ നിന്നു കിട്ടിയ അറിവനുസരിച്ച് ഞാൻ മുന്നോട്ട് നോക്കി.. അതാ കാണുന്നൂ ശ്രീരാമകൃഷ്ണാശ്രമം. ഞാനങ്ങോട്ട് നടന്നു. മുന്നിൽ ആശ്രമം, വലതു വശത്ത് മെട്രൊ സ്റ്റേഷൻ. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിറങ്ങിയാൽ എത്തുന്നത് ആശ്രമത്തിലാണ്‌. വിശാലവും ശാന്തസുന്ദരവുമായ ആശ്രമം കോമ്പൗണ്ട്. ഞാനാദ്യം കയറിയത് ക്ഷേത്രസമാനമായ പ്രധാന കെട്ടിടത്തിലേയ്ക്കായിരുന്നു. മഴ കാരണമായിരിക്കാം, അവിടെയും ആൾ കുറവു തന്നെ. രണ്ടു മൂന്നു പേർ അവിടെ ഹാളിലിരുന്നു ധ്യാനിക്കുന്നുണ്ട്. ഞാൻ നേരെ പരമഹംസരുടെ ധ്യാനലീനമായ പ്രതിമക്ക് മുന്നിൽ പോയി നിന്നു. വിവേകാനന്ദന്റേയും ശാരദാദേവിയുടേയും പ്രതിമകൾ ഇരുവശങ്ങളിലുമുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങളൊക്കെ അവിടെ കണ്ടു. ഞാൻ പ്രതിമക്ക് മുന്നിൽ നീണ്ടു നിവർന്ന് നമസ്ക്കരിച്ചു. തുടർന്ന് ഹാളിൽ ചുറ്റി നടന്നു. വിവേകാനന്ദൻ മുതൽ ഒരു പാടു പേരുടെ ഫോട്ടോകൾ ചുമരിലുണ്ട്. അർദ്ധനഗ്നരായ സന്യാസികൾ മുതൽ മാന്യമായ വേഷം ധരിച്ചവർ വരെ. ബ്രഹ്മാനന്ദ, ശിവാനന്ദ, അഖണ്ഡാനന്ദ, വിജ്ഞാനാനന്ദ, ശാരദാനന്ദ, രാമകൃഷ്ണാനന്ദ, നിരഞ്ജനാനന്ദ, തുരീയാനന്ദ, അദ്വൈതാനന്ദ, സുബോധാനന്ദ, ത്രിഗുണാതീതാനന്ദ, പ്രേമാനന്ദ, അത്ഭുതാനന്ദ, യോഗാനന്ദ എന്നിങ്ങനെ.... ഹൗ, ആനന്ദന്മാർ അവസാനിക്കുന്നില്ല... കാലം മാറിയപ്പോൾ ആ പേരിനും മാറ്റം വന്നു. പിന്നീട് ഉള്ള ഒരാളിന്റെ പേർ രംഗനാഥാനന്ദജി മഹാരാജ് എന്നാണ്‌.

ഞാൻ ധ്യാനമന്ദിരത്തിൽ നിന്നു പുറത്ത് കടന്നു ചുറ്റി നടന്നു. മാവുകൾ കായ്ച്ചു നിൽക്കുന്നു. നിറയെ മാങ്ങകൾ. മുറ്റത്തു നിറയെ പൂന്തോട്ടം. നിറയെ ചെന്താമരകൾ വിടർന്നു നിൽക്കുന്നു. അടുത്ത് തന്നെ ജനറൽ ലൈബ്രറി. നെഹ്രു ഉദ്ഘാടനം ചെയ്തതാണ്‌. ഡൽഹി യൂനിവേഴ്സിറ്റിയുടെ ഒരു ലൈബ്രറിയും അവിടെ കണ്ടു. ഓഡിറ്റോറിയം, ഹാൾ, കമ്പ്യൂട്ടർ പഠനകേന്ദ്രം... എന്തെല്ലാമൊക്കെയോ അവിടെയുണ്ട്. ആശ്രമവുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതും അവിടെ തന്നെ. ആധുനികമായ, കമ്പ്യൂട്ടറൈസ് ചെയ്ത, ക്രഡിറ്റ് കാർഡ് പേമെന്റ് സൗകര്യമുള്ള വലിയൊരു പുസ്തകവില്പനശാലയും അവിടെയുണ്ട്. പരമഹംസരുടെ ഒരു ബുക്കും വാങ്ങി ഞാനവിടം വിട്ടു.

പുറത്തിറങ്ങിയപ്പോഴതാ കാണുന്നു ഒരു ശിവമന്ദിർ. ഭക്തിയൊന്നും തോന്നിയില്ലെങ്കിലും ഞാൻ ആ കോൺക്രീറ്റ് കെട്ടിടത്തിലും ഒന്ന് കയറി നമിച്ചു. പുറത്തിറങ്ങുമ്പോൾ അതാ കാണുന്നൂ പ്രാചീൻ ഹനുമാൻ മന്ദിർ... അവിടെയും ഞാൻ കയറി കാവിഹനുമാനെ ദർശിച്ച് തിരിച്ചിറങ്ങി.

വയർ വിശന്നു തുടങ്ങിയിരുന്നു. റോഡിൽ പല തരത്തിലുള്ള പഴങ്ങൾ. ഇത്തരം അവസരങ്ങൾ ഞാൻ പാഴക്കാറില്ല. കിട്ടാവുന്ന പഴങ്ങളെല്ലാം വാങ്ങി തിന്നുന്നവനാണ്‌ ഞാൻ. പക്ഷേ ഒരു മാസമായി ഇപ്പോൾ ഡയറ്റിലാണ്‌. പഴം കഴിക്കാറേയില്ല. പഴങ്ങളെല്ലാം ഷുഗറാണത്രേ! ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാത്താലുള്ള വിഷമം ജീവിതത്തിലാദ്യമായി ഞാൻ മനസ്സിലാക്കി.

ഞാൻ സ്റ്റേഷനിലേക്ക് നടന്നു. പിന്നീട് മെട്രോ ട്രെയിൻ വഴി വീട്ടിലേക്കും...

അപ്പോഴും എനിക്കൊന്നേ ചിന്തയുണ്ടായിരുന്നുള്ളൂ... ഈശ്വരാ... പ്രഷറും ഷുഗറും കാരണം മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് എന്റെ കൈലാസയാത്ര മുടങ്ങുമോ???

........................................................................................................ തുടരും

2011, ജൂൺ 28, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 4

അതിനിടയ്ക്ക് എനിക്ക് ഒരു കവർ വന്നു. കൈലാസ് മാനസ സരോവർ യാത്രയുടെ 2011-ലെ ഹാൻഡ് ബുക്കായിരുന്നു അത്. മനോഹരമായ ചെറിയ ഒരു പുസ്തകം... ഹിമാലയത്തിന്റെ വർണ്ണ ചിത്രങ്ങളോടെ. ... അതോടു കൂടി കൈലാസയാത്രയെക്കുറിച്ച് ഞാൻ സ്വപ്നം കാണാനും തുടങ്ങി.

ഒരു KUMAON MANDAL VIKAS NIGAM എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു അത് വന്നത്. KMVN എന്ന് ചുരുക്കം. അവരാണ്‌ ഈ യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. പണം അടച്ച എല്ലാവർക്കും ഈ ബുക്ക് അയച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണത്തിൽ അറിഞ്ഞത്.

ഈ KUMAON എന്നത് ഉത്തർഖണ്ഡിലെ ഒരു ഭൂപ്രദേശമാണ്‌. ഞാനതിനെ 'കുമാവോൺ' എന്നാണ്‌ വായിച്ചിരുന്നത്. എന്നാൽ അതിന്റെ ശരിയായ ഉച്ചാരണം കുമാവോം എന്നാണ്‌. അഥവാ അങ്ങനെയാണ്‌ ഹിന്ദിക്കാർ അതിനെ വായിക്കുക. അല്ലെങ്കിലും ഈ ഹിന്ദിക്കാരുടെ എഴുത്തും വായനയും അങ്ങനെയാണ്‌. 'കുവാൻ' (KUAN) എന്നെഴുതി 'കുവാം' എന്ന് വായിക്കും. നമ്മൾ 'ആകാംക്ഷ' എന്ന വാക്ക് ഇംഗ്ലീഷിൽ Akamksha എന്നെഴുതുമ്പോൾ അവർ AkaNksha എന്നെഴുതും, എന്നിട്ട് ആകാംക്ഷ എന്നു വായിക്കും. പക്ഷേ, എനിക്കതിനെ 'ആകാൻ‍ക്‍ഷാ' എന്നേ വായിക്കാനാകൂ. ഈ 'ആകാൻ‍ക്‍ഷാ'എന്നത് ഈ ഹിന്ദിക്കാർ അവരുടെ പെൺകുട്ടികൾക്കിടുന്ന പേരാണ്‌. കൂടെ ജോലി ചെയ്ത ആ പേരുള്ള ഒരു കുട്ടിയാണ്‌ അതിനെ 'ആകാൻ‍ക്‍ഷാ' എന്നല്ല 'ആകാംക്ഷ' എന്നാണ്‌ ഉച്ചരിക്കേണ്ടതെന്ന് പറഞ്ഞു തന്നത്. ഇതു പോലെ തന്നെയാണ്‌ അവർ 'സംസാരം' എന്നതിന്‌ 'സൻസാർ' എന്നെഴുതുന്നത്.

അവസാനം ഒരു ഓം ഉണ്ടെന്നതല്ലാതെ കേൾക്കാൻ ഒട്ടും സുഖമുള്ളതല്ല കുമാവോം എന്ന ഈ സ്ഥലപ്പേര്‌. എന്താണാവോ അതിനർത്ഥം? അല്ലെങ്കിലും പല സ്ഥലപ്പേരുകളും അങ്ങനെയാണ്‌. ദൽഹിയിലെ ഒരു സ്ഥലമാണ്‌ 'പഞ്ച്കുയീയാം' എന്നത്. അതിന്റെ അർത്ഥം അവർക്കറിയാമോ എന്തോ? ഇന്ദ്രപ്രസ്ഥം, യമുന എന്നിങ്ങനെ കേൾക്കാൻ ഇമ്പവും അർത്ഥവും ഉള്ള പേരുകൾക്കൊപ്പം തന്നെ കേൾക്കാനും പറയാനും സുഖമില്ലത്ത ഇത്തരം സ്ഥലപ്പേരുകളും നമ്മൾ കാണുന്നു. ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും കാണാം ഇത്തരം പേരുകൾ . 'കാട്ടകാമ്പാൽ' എന്നത് കേരളത്തിലെ ഒരു സ്ഥലമാണ്‌. അതിന്റെ അർത്ഥം കാട്ടകാമ്പാലുകാർക്കുപോലും അറിയില്ലായിരിക്കും... ഇന്ത്യയിലെ സ്ഥലപ്പേരുകളിൽ ഇത്തരം വൈജാത്യം നില നിൽക്കുമ്പോഴും കേരളത്തിൽ 'പൂജപ്പുര'യും ഡൽഹിയിൽ 'ഭജനപ്പുര'യും സ്ഥലപ്പേരുകളായിട്ടുള്ളത് നമ്മുടെ 'നാനാത്വത്തിലെ ഏകത്വ'ത്തിന്‌ തെളിവുകളാണ്‌.

ഒരു യാത്രികന്‌ വേണ്ട സകല നിർദ്ദേശങ്ങളും അടങ്ങുന്നതായിരുന്നു KMVN അയച്ചു തന്ന ആ പുസ്തകം. ഒരു ചെറിയ യാത്രാവിവരണം എന്ന് വേണമെങ്കിൽ പറയാവുന്ന വിധം ഓരോ ദിവസവും ചെയ്യുന്ന യാത്രയുടേയും എത്തുന്ന സ്ഥലത്തിന്റേയും വിവരങ്ങൾ അതിൽ കൊടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഒടുവിൽ ഡൽഹി മുതൽ ഉള്ള യാത്രയുടെ റൂട്ട്മാപ്പും കൊടുത്തിട്ടുണ്ട്. ഞാൻ അതിലൂടെ കണ്ണോടിച്ചു. വാഹനത്തിൽ പോകാവുന്ന സ്ഥലങ്ങൾ, നടന്നു പോകേണ്ട വഴികൾ, യാത്രയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അതിലുണ്ട്.

ഞാൻ അതിലെ സ്ഥലങ്ങൾ ഒരോന്നായി നോക്കി. ഡൽഹി കഴിഞ്ഞാലുള്ള അടുത്ത സ്ഥലം കാത്ഗോഡം ആണ്‌. ഇവിടെ നിന്നാണ്‌ ഹിമാലയ മലനിരകൾ തുടങ്ങുന്നത്. തീർത്ഥയാത്രയുടെ മല കയറ്റം തുടങ്ങുന്നത് ഇവിടെനിന്നാണ്‌ എന്ന് വേണമെങ്കിൽ പറയാം. ശബരിമലയാത്രയിൽ പമ്പയിൽ നിന്ന് മല കയറ്റം തുടങ്ങുന്നതുപോലെ. ഈ കാത്ഗോഡം എന്ന സ്ഥലപ്പേര്‌ എനിക്ക് ഒട്ടും പിടിച്ചില്ല. ഒട്ടും ഭാരതീയമല്ലാത്ത പേർ. ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ ഉള്ള ഭാരതീയമായ സ്ഥലപ്പേരുകൾ കേട്ടിട്ടുള്ള എനിക്ക് ഈ സ്ഥലപ്പേർ അരോചകമായി തോന്നി. യാത്ര തുടങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടെ ഒരു ഗണപതിക്ഷേത്രം വേണ്ടതാണെന്നെനിക്ക് തോന്നി. എന്നിട്ട് ആ സ്ഥലത്തിന്‌ ഗണേശമണ്ഡപം എന്ന് പേർ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നൂ എന്നും. അപ്പോൾ ഈ കാത്ഗോഡം എന്ന പേരും ഒഴിവായിക്കിട്ടുമായിരുന്നു. എന്നിട്ട് വേണം അവിടെ ഗണപതിക്ക് തേങ്ങ ഉടച്ചിട്ട് മല കയറ്റം തുടങ്ങാൻ. ഗണപതിക്ക് തേങ്ങ ഉടക്കാതെ എന്ത് യാത്ര? എന്ത് തീർത്ഥാടനം? പക്ഷേ, ഡൽഹിയിലെ നാളികേരത്തിന്റെ വില മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ഈശ്വരാ എന്നു പറഞ്ഞു പോയി.

യാത്രയിലെ അടുത്ത സ്ഥലം 'ഭീംതാൾ' ആണ്‌. -- ഭീമതളം. ഈ പേര്‌ കൊള്ളാം; തികച്ചും ഭാരതീയം തന്നെ. ദ്രൗപദിയുടെ മനോകാമന നിറവേറ്റാൻ സൗഗന്ധിക പുഷ്പം തേടി ഹിമാലയത്തിലേക്ക് പോകുമ്പോൾ പണ്ട് ഭീമനെങ്ങാൻ ഇവിടെ താമസിച്ചുകാണും. അങ്ങനെയായിരിക്കാം ഈ പേർ വന്നത്. പൂവും തേടി നടക്കുമ്പോൾ എന്തൊക്കെയായിരുന്നുവോ ആവോ ഭീമന്റെ മനസ്സിൽ ഉണ്ടായിരുന്നത്? വില്ലാളി വീരനായ അർജുനൻ ഭർത്താവായി ഉണ്ടായിട്ടും ദ്രൗപദി ഭീമനെയാണ്‌ കൽഹാരപുഷ്പം പറിക്കാൻ ഹിമാലയത്തിലേക്കയച്ചത്. എന്തായിരുന്നുവോ ആവോ അതിനു കാരണം? ഭീമനു മാത്രമേ ഇത്രയും ശ്രമകരമയ കാര്യം ഉദ്യമിക്കാൻ പറ്റൂ എന്നവൾ കരുതിക്കാണണം. അതോ, കുറേ ദിവസത്തേക്ക് ഭീമനെ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന വല്ല ദുരുദ്ദേശവും അവൾക്കുണ്ടായിരുന്നുവോ ആവോ? അഞ്ചല്ലായിരുന്നുവോ പാഞ്ചാലിക്കാണുങ്ങൾ?

ഇനി ഭീമൻ ഹിഡിംബിയെ കണ്ടതും അവർക്ക് ഘടോല്‍ക്കചൻ ജനിച്ചതും ഇവിടെ വച്ചായിരുന്നുവോ ആവോ? ഒരു പക്ഷേ അങ്ങനെയും ആകാം. അതൊന്നും അന്നൊരു പ്രശ്നവും സമൂഹത്തിൽ ഉണ്ടാക്കിയിരുന്നില്ല. രാജഭരണത്തിന്റെ 'ടെൻഷൻ' കുറക്കാൻ ഇമ്മാതിരി കാര്യങ്ങൾ രാജാക്കന്മാരെ ഒട്ടൊന്നുമല്ല അന്ന് സഹായിച്ചിരുന്നത്. പക്ഷേ ഇന്നോ? നമ്മുടെ ഇന്നത്തെ രാജാക്കന്മാരുടെ അവസ്ഥ നോക്കൂ, അവരെങ്ങാൻ ഇമ്മാതിരി വല്ലതും ഒപ്പിച്ചാൽ പിന്നെ സ്ത്രീപീഡനമായി, കോടതിയായി, മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്ക് മുറവിളിയായി.. ചുരുക്കത്തിൽ ഈ ഭരണം കൊണ്ടുള്ള 'ടെൻഷൻ' ഒന്നു കുറക്കാൻ ജനങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞാൽ മതിയല്ലോ. വന്ന് വന്ന് ഏറ്റവും കൂടുതൽ അരക്ഷിതരായ ഒരു കൂട്ടരായി മാറിയിരിക്കുന്നു പാവം ഈ രാഷ്ട്രീയക്കാർ. ആർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയാകുക എന്നൊക്കെ ആയാലുള്ള സ്ഥിതിയെന്താ?

ഉണ്ട്, ഇനിയും ധാരാളം സ്ഥലപ്പേരുകൾ... മിർത്തി, മങ്ങ്തി, ധാർചുല, സിർഖ, ഗാല, ഗുഞ്ചി എന്നിങ്ങനെ. ഈ പേരുകൾ നമുക്ക് ചേരുന്നതായി എനിക്കൊട്ടും തോന്നിയില്ല. വേണം, ഇതിനൊക്കെ ഭാരതീയമായ പേരുകൾ..... വേണം, ഇതിന്റെയൊക്കെ പേരിനൊക്കെ ദൈവങ്ങളുമായോ പുരാണങ്ങളുമായോ ഒരു ബന്ധം... എന്നാലേ ഈ കൈലാസതീർഥാടന ത്തിനൊരർത്ഥമുണ്ടാകൂ. . . മിർത്തി എന്നത് മൈത്രി എന്നാക്കിയാൽ കൊള്ളാമെന്നെനിക്ക് തോന്നി. നേപ്പാൾ വഴി കൈലാസത്തിൽ പോകുമ്പോൾ അവിടെ ഒരു 'ഫ്രന്റ്ഷിപ്' പാലം ഉണ്ടത്രെ. മിർത്തി എന്നത് മൈത്രി ആകുമ്പോൾ നമുക്കും കിട്ടുമായിരുന്നു അത്തരം ഒരു പേര്‌. തിബത്തുമായുള്ള മൈത്രിയുടെ പ്രതീകമായി ഈ സ്ഥലത്തിനെ നമുക്ക് കണക്കാക്കുകയുമാകാം..

ഈ സ്ഥലങ്ങൾക്ക് പുരാണത്തിന്റെ ടച്ചുള്ള പേരുകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം... പിന്നീട് പല കാരണങ്ങളാൽ ഈ പേരുകൾ മാറിപ്പോയതായിരിക്കണം... അവയുടെ പഴയ പേരുകൾ കണ്ടു പിടിക്കാൻ ഞാനൊരു ശ്രമം നടത്തി. സ്ഥലനാമകഥകളും സ്ഥലനാമചരിതങ്ങളുമടങ്ങിയ പല പുസ്തകങ്ങളും ഞാൻ പരതി. പക്ഷേ അതിലൊന്നും ഞാനീ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടില്ല. ഒടുവിൽ എന്തെങ്കിലും ക്ലൂ കിട്ടുമായിരിക്കും എന്നു കരുതി ഞാൻ പുരാണങ്ങളും ചരിത്രങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചു. ഇല്ല, അതിലൊന്നും എനിക്കു വേണ്ട വിവരങ്ങൾ ഇല്ലായിരുന്നു. പ്രസിദ്ധീകൃതമായ പുസ്തകങ്ങളൊന്നും എനിക്ക് വേണ്ട വിവരങ്ങൾ തരാതിരുന്നപ്പോൾ ഞാൻ അപ്രകാശിതങ്ങളായ ഗ്രന്ഥങ്ങൾ തിരയാൻ തുടങ്ങി. ഒടുവിൽ പ്രൊഫ. വിക്റ്റർ ഷെപ്പേർഡിന്റെ അപ്രകാശിതമായ 'മഹാഭാരതചരിതം' ഈ സ്ഥലനാമങ്ങളുടെ വിവരങ്ങൾ എനിക്കു തന്നു.

പണ്ട് രാവണൻ തപസ്സു ചെയ്ത സ്ഥലമത്രെ ഇന്നത്തെ ധാർച്ചുല. മഹാകാളീനദിയിൽ നിന്നും ഒരു കൃഷ്ണശിലയെടുത്ത് നദിക്കരയിൽ വച്ച് ശിവലിംഗമെന്ന് സങ്കൽപ്പിച്ച് 1008 ദിവസം തുടർച്ചയായി ശിവന് ധാര ചെയ്തിട്ടുണ്ടത്രെ രാവണൻ. അങ്ങനെ രാവണൻ ധാര ചെയ്യാൻ ശില സ്ഥാപിച്ച സ്ഥലം ധാരശില എന്നറിയപ്പെട്ടു. ഈ ധാരശില പിന്നീട് പറഞ്ഞു പറഞ്ഞ് ധാർച്ചുലയായത്രെ.

റൂട്ട് മാപ്പിൽ ചൈനയുമായുള്ള അതിർത്തിയും അതിനപ്പുറം കൈലാസത്തി ലേക്കുള്ള വഴികളും കാണിച്ചിട്ടുണ്ട്. മാനസസരോവരത്തിനടുത്തായി 'രാക്ഷസതാൾ' എന്നൊരു തടാകം കൂടി കാണിച്ചിട്ടുണ്ട്. സ്ഥലപ്പേരുകളെല്ലാം വെറും ചൈനീസ്.. അല്ലെങ്കിൽ തിബറ്റൻ... ഇതെല്ലാം ഒരു കാലത്ത് ഭാരതീയമായ പേരുകളായിരുന്നിരിക്കണം...

യാത്രക്ക് വേണ്ടുന്ന പണത്തിന്റെ വിവരങ്ങൾ ... അതും ബുക്കിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഈ യാത്ര അൽപ്പം ചെലവുള്ളതാണ്‌. 750 അമേരിക്കൻ ഡോളർ ചൈനക്ക് കൊടുത്താലേ ഈ യാത്ര തരമാകൂ. 750 ഡോളർ എന്നു പറഞ്ഞാൽ 35000 രൂപയോളമാകും. . . കൈലാസം ഇന്ത്യയിലായിരുന്നെങ്കിൽ ചെലവ് പകുതിയായി കുറഞ്ഞേനെ. അല്ലെങ്കിലും ഹിന്ദുക്കൾ ആരാധിക്കുന്ന ഒരു സ്ഥലം കമ്യൂണിസ്റ്റ് ചൈന കൈവശം വയ്ക്കേണ്ട കാര്യമൊന്നുമില്ല. അത് വല്ല വിധേനയും ഇന്ത്യയിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ അതിനുള്ള കോപ്പൊന്നും നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകൾ നോക്കുമ്പോൾ കാണാനില്ല. ഉള്ള മണ്ണ് ചൈന കൊണ്ടുപോകരുതേ എന്ന് പ്രാർത്ഥിക്കുന്നതാവും കുറച്ചു കൂടി നല്ലത് എന്നാണ്‌ എനിക്ക് തോന്നുന്നത്.

യാത്രയ്ക്ക് ഇനിയും വേണം പണം.... ആദ്യം അടച്ച 5000 രൂപക്ക് പുറമേ 22000 രൂപ കൂടി ഭാരതസർക്കാറിനും കൊടുക്കണം. വിശദമായ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞേ യാത്രാനുമതി ലഭിക്കൂ; അതിനും വേണം മുവ്വായിരത്തിൽ ചില്വാനം രൂപ... എല്ലാം കൂടി 65000 രൂപയോളമാകും.

യാത്രയ്ക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ബുക്കിൽ... എന്തെല്ലം സാധനങ്ങളാണ്‌ വാങ്ങാൻ കിടക്കുന്നത്!!! റെയ്ൻകോട്ട് മുതൽ കാറ്റു കടക്കാത്ത മേൽ‍വസ്ത്രം വരേയും, തണുപ്പകറ്റാൻ സ്വെറ്റർ മുതൽ പറ്റിക്കിടക്കുന്ന ഇന്നർവെയർ വരെയും വാങ്ങേണ്ടതുണ്ട്. പിന്നെ കൈകളുടെ തണുപ്പകറ്റാൻ തുകലിന്റേയും തുണിയുടേയും കയ്യുറകൾ വേണം,,,, തലയും മുഖവും മൂടാൻ മങ്കീ കാപ് വേണം... ശിവ..ശിവ.. ഇതെല്ലം ഉണ്ടായിട്ടാണോ മായാദേവി പണ്ട് കൈലാസത്തിൽ പോയത്? ഇതൊക്കെ ഇട്ടിട്ടാണോ നമ്മുടെ ശങ്കരാചര്യർ തപസ്സിനു പോയത്? കാലിൽ ഷൂസും തലയിൽ മങ്കീ കാപ്പും ദേഹത്ത് തണുപ്പിനുള്ള വസ്ത്രങ്ങളും ധരിച്ച മായാദേവിയെ ഞാൻ മനസ്സിൽ സങ്കല്പിക്കാൻ ശ്രമിച്ചു. എം.എഫ്. ഹുസൈനെങ്കിലും വരക്കാമായിരുന്നൂ അത്തരം ചിത്രങ്ങൾ. .. അതിനെങ്ങനെ, അങ്ങോർക്ക് ദൈവങ്ങളുടെ തുണി ഇല്ലാതാക്കലല്ലായിരുന്നോ പണി?

മങ്കീ കേപ്പ്!!! കൊള്ളാം.. ആരു കൊടുത്തൂ ആവോ ഈ പേര്‌? ശരിക്കും ഒരു കുരങ്ങനെപ്പൊലെ തന്നെ തോന്നും ഈ മങ്കീ കാപ് ധരിച്ചാൽ... എന്നലെന്താ?.. തലക്കും മുഖത്തിനും തണുപ്പൽപ്പം പോലും തട്ടില്ല...

സാധനങ്ങളുടെ ലിസ്റ്റ് അവസനിക്കുന്നില്ല... കത്തി മുതൽ ടോർച്ച് വരെയും . . . ട്രക്കിങ്ങ് ഷൂസ് മുതൽ സൺ ഹാറ്റ് വരെയും... വെയിൽ കൊള്ളാത്ത സൺഗ്ലാസ് മുതൽ മഞ്ഞിനെ തടുക്കുന്ന സ്നോഗ്ലാസ് വരെയും... തീപ്പെട്ടി മുതൽ മെഴുകുതിരി വരെയും, സൺസ്ക്രീൻ ലോഷൻ മുതൽ ടോയ്ലറ്റ് പേപ്പർ വരെയും, കുത്താനുള്ള വടി, പ്ലേറ്റ്, കപ്പ്, മഗ്ഗ്, സ്പൂൺ . . . . . . എന്ന് ലിസ്റ്റ് നീണ്ട് പോകുകയാണ്‌...

കയ്യിൽ കരുതേണ്ട മരുന്നുകളുടേയും തയ്യാറാക്കേണ്ട രേഖകളുടേയും മറ്റും വിവരങ്ങളും അതിലുണ്ട്. പഞ്ഞി, ബാൻഡേജ്, ടിങ്ചർ, വിറ്റാമിൻ ഗുളികകൾ, പനി, തലവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് വേണ്ട മരുന്നുകൾ തുടങ്ങി ഒരു നല്ല ഫസ്റ്റ് എയ്ഡ് കിറ്റ് തന്നെ റെഡിയാക്കേണ്ടതുണ്ട്.

എന്തായാലും ഈ യാത്ര സാധാരണ യാത്രകളിൽ നിന്നും വ്യത്യസ്തമാകാൻ പോകുകയാണ്‌. യാത്രയുടെ ലക്ഷ്യം കൊണ്ടോ തീർത്ഥസ്നാനത്തിന്റെ പുണ്യം കൊണ്ടോ അല്ല ഈ വ്യത്യാസം.. മറിച്ച്, യാത്രയിൽ കൊണ്ടുപോകുന്ന സാധനങ്ങളാണീ യാത്രയെ വ്യത്യസ്തമാക്കാൻ പോകുന്നത്. ആദ്യത്തെ സാധനം മൊബൈൽ ഫോൺ തന്നെ. അതാരും ചുമക്കാൻ സാദ്ധ്യതയില്ല. മനുഷ്യന്റെ ക്ഷമയും സ്വസ്ഥതയും നശിപ്പിക്കാൻ ഇതിനേക്കാൾ മെച്ചമായ സാധനം മറ്റൊന്നുണ്ടോ? മൊബൈൽ ഫോൺ എന്ന ഐഡിയയാണോ ഐഡിയയെന്ന മൊബൈൽ ഫോണാണോ മനുഷ്യന് കൂടുതൽ ദോഷം എന്ന് വേർതിരിച്ചറിയാനും കൂടി ആവുന്നില്ല. ഹാവൂ, യാത്രയുടെ ഒരു മാസം എന്തൊരു സ്വസ്ഥതയായിരിക്കും... ആരും വിളിക്കില്ല.. വിളിച്ചാലും കിട്ടില്ല... ഹിമാലയത്തിലൊന്നും മൊബൈൽ ഫോൺ പ്രവർത്തിക്കില്ല. അതുകൊണ്ട് ആണ്‌ അതാരും എടുക്കില്ലെന്ന് പറഞ്ഞത്. . ഞാനെന്തായാലും അതെടുക്കാനുദ്ദേശിക്കുന്നില്ല.. . . .

വന്ന് വന്ന് ഹിമാലയം മാത്രമേ ഇപ്പോൾ മൊബൈൽ സിഗ്നലുകളില്ലാത്ത സ്ഥലമായുള്ളൂ. അത് എത്ര കാലത്തേക്കാണാവോ എന്തോ? അധികം വൈകാതെ അവിടേയും വലിയ മൊബൈൽ ടവറുകൾ സ്ഥാപിതമായേക്കാം... പ്രകൃതിയോടോ ജീവജാലങ്ങളോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഗവണ്മെന്റും സേവനദാതാക്കളുമുള്ളപ്പോൾ, രാജയെപ്പോലുള്ള രാജാക്കന്മാരുള്ളപ്പോൾ, ഹിമാലയത്തിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ വൈകുന്നതെന്തേ എന്ന അത്ഭുതമേ എനിക്കുള്ളു. ആരാണിവർക്ക് സേവനദാതാക്കൾ എന്ന പേർ നൽകിയതാവോ? ഉപഭോക്താവിന്റെ കയ്യിലെ പണം തങ്ങളുടെ പക്കലെത്തിക്കാൻ വേണ്ട എല്ലാ അടവുകളും അറിയുന്ന ഇവരെ 'ഉപഭോക്‍തൃചൂഷകർ' എന്നു വിളിക്കുന്നതിനോടാണെനിക്ക് താല്പര്യം... എങ്ങനെയും പണമുണ്ടാക്കുക എന്നായിരിക്കുന്നു ഇപ്പോഴത്തെ കോർപ്പറേറ്റ് മുദ്രാവാക്യം... വെറുതെയല്ല നീരാ റാഡിയമാരും 'സുരേഷ് കലാമിറ്റി'മാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത്! അണ്ണാ ഹസാരെയും സംഘവും വിചാരിച്ചാൽ നേരേയാക്കാവുന്നതാണോ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം??

അടുത്തതായി ഒഴിവാക്കപ്പെടുന്ന സാധനം ലാപ്ടോപ്പാണ്. കഴിഞ്ഞ 3 വർഷമായി സ്ഥലകാല വ്യത്യാസമില്ലാതെ ഊണിലും ഉറക്കത്തിലും കൂടെയുള്ളതാണീ വസ്തു. അതാണിനി ഒരു മാസം ഉപയോഗിക്കാതെ പോകുന്നത്. തിരിച്ചു വരുമ്പോഴേക്കും മെയിൽ ബോക്സ് നിറഞ്ഞിരിക്കും എന്നാലും സാരമില്ല, ലാപ്ടോപ്പിന്റെ ബാറ്ററിക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

യാത്രയിൽ ഇല്ലാതെ പോകുന്ന അടുത്ത സാധനം ലഗേജ് കൊണ്ടു പോകുന്ന പെട്ടിയാണ്‌. ആരും വി.ഐ. പി, സാംസണൈറ്റ്, അരിസ്റ്റോക്രാറ്റ് എന്നിങ്ങനെയുള്ള സ്യൂട്ട്കെയ്സും വലിച്ച് ഈ യാത്രക്ക് വരില്ല. അത്തരം പെട്ടികളൊന്നും യാത്രക്ക് പറ്റില്ലെന്ന് പുസ്തകത്തിലുണ്ട്. റോഡുണ്ടായിട്ട് വേണ്ടേ റോഡിലൂടെ വലിക്കാൻ? ഇത് അത്തരം യാത്രയല്ല. നടന്നാണ്‌ യാത്രയുടെ പ്രധാനഭാഗവും താണ്ടുന്നത്. അതിന്,‌ പുറത്ത് തൂക്കുന്ന തരം ബാഗുകളേ ഉപകരിക്കൂ. ബാഗെന്നു കേൾക്കുമ്പോഴേ എന്താശ്വാസം!!! അത് ശരീരത്തിന്റെ പുറത്ത് കിടന്നുകൊള്ളും... എങ്ങനെയാണാവോ ഈ ചെറുപ്പക്കാരൊക്കെ റയിൽ‍വേ സ്റ്റേഷനിലും നാറുന്ന ബസ്‍സ്റ്റാന്റുകളിലും ഉള്ള ചളിയിലും തുപ്പലിലും തീട്ടത്തിലും കൂടി ഈ സ്യൂട്ട്കെയ്സും വലിച്ച് നടക്കുന്നത്? കാണുമ്പോൾ അറപ്പ് തോന്നും... ഇത് വീട്ടിനകത്ത് കേറ്റി വയ്ക്കേണ്ട ഒരു സാധനമാണെന്ന് അവർക്കിങ്ങനെ കുപ്പയിലിട്ട് വലിക്കുമ്പോൾ തോന്നാത്തതെന്താണാവോ? എന്തയാലും ഈ യാത്രയിൽ അത്തരം ഒരു കാഴ്ച കാണേണ്ടി വരികില്ല. മഹാദേവന് സ്തുതി!

യാത്രയ്ക്ക് ആരും ഒഴിവാക്കാത്തതും എന്നാൽ ഞാൻ വേണ്ടെന്നു വച്ചതുമായ ഒന്ന് കാമറയാണ്‌. ഫോട്ടോകളെടുക്കാൻ യാത്രികർ മൽസരിക്കുകയായിരിക്കും... ഫോട്ടോ എടുക്കുക, നെറ്റിൽ ആൽബം ഉണ്ടാക്കുക, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കുകളിൽ പോസ്റ്റ് ചെയ്യുക. . . . ഇതൊക്കെയല്ലേ ഇപ്പോഴത്തെ ആളുകളുടെ ഹോബിയും ശീലവും? എന്തായാലും ഞാനതിനില്ല.. തീർത്ഥസ്നാനവും മോക്ഷപ്രാപ്തിയുമാണ്‌ കൈലാസയാത്രയുടെ ലക്ഷ്യമെങ്കിൽ അരുത് ... ഇതൊന്നും ചെയ്യരുത്... കൈലാസനാഥനെ കാമറയിൽ തളക്കുമ്പോഴുള്ള പാപം ഏത് തീർത്ഥാടനം കൊണ്ട് തീർക്കാനൊക്കും? മാത്രമോ? പോകുന്ന വഴികളിൽ വൈദ്യുതി ഉണ്ടോ എന്നൊന്നും ഉറപ്പില്ല. കാമറയുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യമൊക്കെ കിട്ടുമോ ആവോ? ഇനി ഉണ്ടെങ്കിൽ തന്നെ അമ്പതും അറുപതും പേർ ഒന്നോ രണ്ടോ ചാർജിങ്ങ് സോക്കറ്റിനു ചുറ്റും ബാറ്ററി ചാർജ് ചെയ്യാൻ നിന്നാലുള്ള അവസ്ഥ എന്തായിരിക്കും? തീവണ്ടിയിലെ സ്ലീപ്പർ ക്ലാസിൽ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള തിരക്കും തത്രപ്പാടും അറിയാതെ ഞാനോർത്തുപോയി. . . .

ഞാനൊഴിവാക്കുന്ന അടുത്ത ഐറ്റം ഷേവിങ്ങ് സെറ്റാണ്‌. വർഷങ്ങളായി മുടങ്ങാതെ ദിനം പ്രതി ചെയ്യുന്ന ഒന്നാണ്‌‌ ഷേവിങ്ങ്; മാത്രമല്ല, യാത്ര എന്നു കേൾക്കുമ്പോൾ ആദ്യം പെട്ടിയിൽ എടുത്തു വയ്ക്കുന്ന സാധനവുമാണത്. അതിന്‌ ഞാൻ ഒരു മാസത്തെ അവധി കൊടുക്കുകയാണ്‌. ഓഫീസിലൊന്നുമല്ലല്ലോ പോകുന്നത്... തീർത്ഥാടനമല്ലേ? യാത്രയിൽ സ്ത്രീകൾ കാണുമെങ്കിലും ചെറുപ്പക്കാരികളുണ്ടാകാൻ സാധ്യത കുറവാണ്‌... യാത്ര ഒരു മാസമാണെന്നറിയുമ്പോൾ . . . ഇല്ല, അവരൊന്നു മടിക്കും... അവരൊന്നും യാത്രയ്ക്കില്ലെങ്കിൽ മുളയ്ക്കാൻ പോകുന്ന നരച്ച താടിയൊന്നും ഒരു പ്രശ്നമല്ല. ഇന്നസെന്റിന്റെ ഭഷയിൽ പറഞ്ഞാൽ ഈ എക്സ്പയറി ഡെയ്റ്റൊക്കെ കഴിഞ്ഞ കിഴവികളും തൊണ്ടികളും എന്റെ നരച്ച താടി കണ്ടെന്നു വച്ച് കുഴപ്പമൊന്നുമില്ല.

യാത്രയ്ക്ക് എടുത്തു വയ്ക്കേണ്ടതായി ഒന്നുണ്ട്. കണ്ണാടി.... യാത്രയിൽ സുഹൃത്തുക്കളാരും ഉണ്ടാവില്ല... മലയാളികൾ കാണും... പക്ഷേ അവരൊക്കെ എത്ര സൗഹൃദം കാട്ടും എന്നറിയില്ലല്ലോ. "കണ്ണാടിയുണ്ടെങ്കിൽ ചങ്ങാതി വേണ്ട" എന്നല്ലേ പുതുചൊല്ല്? നരച്ച താടി മുളച്ചു വരുമ്പോൾ മുഖം എങ്ങനെയുണ്ടാകും എന്ന് വല്ലപ്പോഴും നോക്കുകയുമാവാമല്ലോ!! അതുകൊണ്ട് ഇരിക്കട്ടെ, ഒരു കണ്ണാടി.

കൈലാസയാത്രയെക്കുറിച്ച് ചിന്തിച്ചും മനസ്സിലാക്കിയും ദിവസങ്ങൾ പോക്കവേ വിദേശമന്ത്രാലയത്തിൽ നിന്ന് വീണ്ടും ഒരു കവർ എന്നെത്തേടി എത്തി. ഇത്തവണ അതെന്നെ അമ്പരിപ്പിക്കുക മാത്രമല്ല അത്യധികം സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ അഗ്രഹിച്ചതുപോലെ കൈലാസയാത്രയ്ക്ക് എന്റെ പേര്‌ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇനി യാത്രയ്ക്ക് തയ്യാറായി ഡൽഹിയിലെത്തുകയേ വേണ്ടൂ. ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹം...

യാത്രയ്ക്ക് സാധനങ്ങൾ പലതും വാങ്ങാനുണ്ടെങ്കിലും യാത്രയ്ക്ക് ഇനിയുമുണ്ട് മാസങ്ങൾ . . . അതിനകത്ത് യാത്രയ്ക്ക് വിഘാതമാകുന്ന യാതൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. നാട്ടിൽ അമ്മ പ്രായമായി ഇരിപ്പുണ്ട്. ആരോഗ്യം തീരെ പോരാ... എന്തും എപ്പോഴും സംഭവിക്കാം. . . . ഈശ്വരാ, അടുത്ത രണ്ടു മാസത്തേയ്ക്കൊന്നും സംഭവിക്കരുതേ.

യാത്രയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ നെറ്റിൽ തിരയാൻ തുടങ്ങി. ഞാൻ നേരത്തെ കണ്ട സുരേഷിനു പുറമേ മറ്റു പലരേയും അവിടെ കണ്ടു. അവരെയെല്ലാം ഞാനും യാത്രയ്ക്കുണ്ടെ ന്നറിയിക്കുകയും ചെയ്തു.

അവർ എല്ലാവരും തന്നെ യാത്രക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്ന തെരക്കിലാണ്. വില കൂടിയ ഷൂസുകൾ, വില കൂടിയ വാക്കിങ്ങ് സ്റ്റിക്കുകൾ, മഴ നനയാതിരിക്കാനുള്ള സൗകര്യപ്രദമായ വസ്തുക്കൾ... എന്തൊക്കെയാണിവർ വാങ്ങുന്നത്.... കൈലാസത്തിൽ പോയ നമ്മുടെ പൂർവ്വീകരാണ്‌ അപ്പോഴും എന്റെ മനസ്സിൽ വന്നത്. അവരൊക്കെ ഇതൊക്കെ ഉണ്ടായിട്ടായിരുന്നുവോ യാത്ര നടത്തിയിരുന്നത്? അല്ല തന്നെ.

അങ്ങനെയിരിക്കേ ഞനൊരു ക്ലിനിക്കിൽ കയറി... ആരോഗ്യമൊക്കെ ഒന്നു നോക്കാമല്ലോ. ബി. പി., ഷുഗർ, ഹാർട്ട്, ലങ്ങ്സ് എന്നു തുടങ്ങി ഒരു പറ്റം ചെക്കപ്പുകൾ യാത്രയ്ക്ക് മുമ്പ് നടത്തേണ്ടതു കൊണ്ടാണ്‌ ഞാനത് ചെയ്തത്. ഞാൻ ഡോക്റ്ററോട് എന്റെ ആവശ്യം പറഞ്ഞു..... ഡോക്റ്റർ എന്റെ ബി. പി. നോക്കി... എന്നിട്ടെന്റെ മുഖത്തേക്കും... ആ മുഖം പറയുന്നുണ്ടായിരുന്നു എന്റെ പ്രഷർ വളരെ കൂടുതലാണ് എന്ന്‌. ഞാൻ നോക്കി. 160/100... ബി. പി. ചില്ലറയൊന്നുമല്ല.. നല്ല ബ്രിട്ടീഷ് ഹോഴ്സ് പവറിലല്ലേ എന്റെ ഹൃദയം രക്തം പമ്പ് ചെയ്യുന്നത്? ഡോക്റ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഹൈപ്പർ ടെൻഷൻ!!!! ഒരാഴ്ച തുടർച്ചയായി ബി.പി. നോക്കാനും അതിനുശേഷം മരുന്നു കഴിക്കാനും ഡോക്റ്റർ എന്നെ ഉപദേശിച്ചു.

എന്റെ കൈലാസയാത്ര വെള്ളത്തിലായതു തന്നെ എന്നു ഞാൻ കരുതി. . . ഞാനാകെ വിഷണ്ണനായി.

........................................................................................................ തുടരും

2011, ജൂൺ 23, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 3

കൈലാസയാത്രയെക്കുറിച്ച് ഗൗരവമായി ചിന്തിയ്ക്കുന്നതുവരെ എന്റെ മനസ്സിൽ മാനസ സരോവരമേ ഉണ്ടായിരുന്നുള്ളു. 'മാനസസരസ്' എന്നേ ഞാൻ അതുവരെ കേട്ടിരുന്നുള്ളു. പക്ഷേ, കൈലാസ യാത്രയെപ്പറ്റി വന്ന പരസ്യത്തിലും തുടർന്നും പകരം കണ്ടു തുടങ്ങിയത് മാന സരോവരമെന്നാണ്‌. മാന സരസ്സെന്നും മാനസ സരസ്സെന്നുമുള്ള രണ്ടു പേരുകൾ കണ്ടപ്പോൾ എനിയ്ക്ക് കണ്ണൂർ, കണ്ണനൂർ എന്നീ രണ്ടു പ്രയോഗങ്ങളാണ്‌ ഓർമ്മയിൽ വന്നത്. ശരിയ്ക്കുള്ള സ്ഥലപ്പേർ കണ്ണൂർ എന്നാണ്‌. പക്ഷേ, സായിപ്പാണോ എന്തോ, പറഞ്ഞപ്പോഴത് കണ്ണനൂർ ആയി. പിന്നെ ഇംഗ്ലീഷിൽ കാനനൂർ ആയി പ്രയോഗം. എന്നു വച്ച് അത് തെറ്റി എന്നു പറയാനാവില്ല. കാരണം കണ്ണൂർ എന്നതിനേക്കാൾ ശരി കണ്ണനൂർ എന്നു തന്നെയാണ്‌. കണ്ണന്റെ ഊരാണ്‌; അല്ലാതെ കണ്ണിന്റെ ഊരല്ല; അതു കണ്ണനൂരേ ആവുള്ളു. അപ്പോൾ കണ്ണനൂർ എന്നു തന്നെയാണ്‌ ശരി. കണ്ണപുരം എന്നത് ഫുൾ ശരി. പക്ഷേ കണ്ണപുരം എന്ന സ്ഥലം തൊട്ടപ്പുറത്തുള്ളതുകൊണ്ട് കണ്ണനൂർ മതി. എന്തായാലും, വന്ന് വന്ന്, ഇംഗ്ലീഷിലും മലയാളത്തിലും ഇപ്പോൾ കണ്ണൂരേ ഉള്ളൂ.

അതു പോട്ടെ. പക്ഷേ മാനസരസ്സെന്നത് സായിപ്പിന്റെ പ്രയോഗമാണെങ്കിലും അല്ലെങ്കിലും അത് തെറ്റു തന്നെ. കണ്ണനൂരിലെന്ന പോലെ ഒരു പാസ്മാർക്ക് അതിനു കൊടുക്കാൻ പറ്റില്ല. സരോവരം എന്നാല്‍ തടാകം. സരസ്സെന്നും പറയും. മാനസരോവരം എന്നാല്‍ മാനത്തെ തടാകം. പക്ഷെ, മാനസസരോവരം എന്നാകുമ്പോള്‍ മനസ്സിലെ തടാകം എന്നേ അർത്ഥം വരൂ. 'മനസ്സിൽ തടാകമോ?' എന്നാരെങ്കിലും എന്നോട് ചോദിച്ചാൽ 'പിന്നെ മാനത്താണോ തടാകം?' എന്നു തിരിച്ചു ചോദിയ്ക്കാനും ഇപ്പോഴെനിയ്ക്കറിയാം.

കൈലാസനാഥന്‍ നിത്യേന നീരാടുന്ന ജലാശയം ലോകത്തിന്റെ നിറുകയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടായിരിക്കുമോ ഇതിനെ മാനസരോവരം എന്ന് വിളിക്കുന്നത്? സമുദ്രനിരപ്പില്‍ നിന്നും ഇരുപതിനായിരത്തോളം അടി ദുരം മേലോട്ട് കയറിയാലേ ഈ തടാകത്തിലെത്തൂ എന്നത് കൊണ്ട്, വേണമെങ്കില്‍, ഇതിനെ മാനത്തെ തടാകം എന്ന് വിളിക്കാം. മണ്ണിൽ നിന്നുകൊണ്ട് ഇരുപതിനായിരം അടി മേലോട്ട് നോക്കിയാല്‍ മാനമല്ലാതെ മറ്റെന്താണ് കാണുക? ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം എന്ന നിലയില്‍ തിബറ്റിനെ 'ലോകത്തിന്റെ മേല്‍ക്കൂര'എന്ന് വിളിക്കാറുണ്ടല്ലോ! 'ലോകത്തിന്റെ മേൽക്കൂര' മാനത്തോടടുത്താകും എന്ന ഒരു ധാരണയിലായിരിയ്ക്കും ആരെങ്കിലും ഈ തടാകത്തിനെ 'മാനസരോവരം' എന്നു വിളിച്ചത്. പക്ഷെ .... ഈ തടാകത്തിലെത്തുമ്പോള്‍ നമുക്ക് മനസ്സിലാകും മാനം ശരിക്കും, എത്താന്‍ പറ്റാത്ത അത്രയും ദിഗന്തങ്ങള്‍ അകലെയാണെന്ന്. അപ്പോള്‍ പിന്നെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരെയുള്ളതാണെങ്കിലും ഈ തടാകമെങ്ങനെ മാനസരോവരം ആകും?

അതേ സമയം, ഈ തടാകം ആരുടെ മനസ്സിലാണില്ലാത്തത്? ഹിന്ദുവാകട്ടെ, ബൗദ്ധനാകട്ടെ, ജൈനമതക്കാരനാകട്ടെ ...മനുഷ്യൻ കൊതിയ്ക്കുന്നത് മരിയ്ക്കുന്നതിനു മുമ്പ് ഒരിയ്ക്കൽ.... ഒരിയ്ക്കലെങ്കിലും ....ഇവിടെ ഒന്ന് കാലു കുത്താൻ പറ്റണേ എന്നാണ്‌; ഈ ജലാശയത്തിൽ ഒന്ന് മുങ്ങി നിവരാൻ സാധിയ്ക്കണേ എന്നാണ്‌. സ്ഥലത്തിന്റെ ഭംഗിയും ഗാംഭീര്യവും അതിശയവും കാരണം മറ്റു മതക്കാരും അവിടെയൊന്നെത്തി നോക്കണമെന്ന് കരുതുന്നുണ്ടാകും. പക്ഷേ, അതവർക്കങ്ങോട്ട് പറയാനും ചെയ്യാനും ഇത്തിരി ബുദ്ധിമുട്ടാണെന്നു മാത്രം. അവരെല്ലാം ഏകദൈവ വിശ്വാസികളാണല്ലോ! പോരാത്തതിന്‌ മതത്തിന്റെ കർശനമായ നിയന്ത്രണങ്ങളുമുണ്ട്. കൈലാസത്തിൽ പോയതിന്‌ എന്തു ന്യായം പറയും? കൈലാസത്തിൽ പോകാനാഗ്രഹിയ്ക്കുന്ന എത്രയോ അന്യ മതസ്ഥരെ എനിയ്ക്കറിയാം. പോയവരും കാണും. ഈ തടാകവും അത്ഭുതാവഹമായ കൈലാസവും മനസ്സിൽ പേറിയാണ്‌ മനുഷ്യനെന്നും നടക്കുന്നത്. അപ്പോൾ പിന്നെ, ഈ തടാകത്തെ മാനസ സരോവരം എന്നു പറയുന്നതല്ലേ ശരി? മനസ്സിലെ തടാകം മാനസ സരോവരമേ ആകൂ, മാന സരോവരം ആകില്ല തന്നെ. അതുകൊണ്ട് ആരെന്തു വിളിച്ചാലും എനിയ്ക്കിത് മാനസ സരസ്സാണ്‌. പറയാൻ തന്നെ എന്തു രസം! ഡൽഹിയിൽ നിന്നും അഞ്ഞൂറോളം നാഴിക അകലെയുള്ള ഈ സ്നാനതീർത്ഥം ഓരോ ഭക്തന്റേയും മനസ്സിലാണ്‌ സ്ഥിതി ചെയ്യുന്നത് എന്നു പറയുമ്പോഴുള്ള വിരോധാഭാസം ഒന്നു നോക്കണേ!

പക്ഷേ, ഒന്നോർത്താൽ ഈ മനസ്സും മാനവും ഒന്നാണെന്നും എനിയ്ക്ക് തോന്നാറുണ്ട്. മനസ്സ്, ഈ ശരീരത്തിനകത്ത് ആണെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? അതു മാനം പോലെ തന്നെ മനുഷ്യന്‌ അപ്രാപ്യമല്ലേ? മാനത്ത് മേഘമാലകളാണെങ്കിൽ മനസ്സിൽ ചിന്താധാരകളാണെന്ന വ്യത്യാസം മാത്രം. മാനത്ത് കാറും കോളും ഉണ്ടാകുന്നത് പോലെ മനസ്സിലും ഉണ്ടാകാറില്ലേ കാറും കോളും? എന്തായാലും ആ വിഷയം അവിടെ നിൽക്കട്ടെ; മാനസമല്ല മാനസസരസ്സാണ്‌ ഇവിടത്തെ ഇപ്പോഴത്തെ വിഷയം.

ആരാണാവോ ആദ്യം ഈ മാനസസരസ്സിൽ എത്തിയത്? പർവതാരോഹണമൊക്കെ തുടങ്ങുന്നത് വളരെ പിന്നീട്. അതിനൊക്കെ എത്രയോ മുമ്പ് തന്നെ നമ്മുടെ ഋഷിമാരും ആചാര്യന്മാരും ഇവിടെ എത്തിയിട്ടുണ്ട്. ആരായിരിയ്ക്കും ഇങ്ങോട്ടുള്ള വഴി കണ്ടു പിടിച്ചതാവോ? നമ്മുടെ പ്രധാന നദികളെല്ലാം മാനസസരോവരത്തിൽ നിന്നാണ്‌ ഉത്ഭവിയ്ക്കുന്നത് എന്നല്ലേ പറയുന്നത്? എങ്കിൽ, നദിയുടെ ഉത്ഭവം കാണാനാഗ്രഹിച്ച ആരെങ്കിലുമായിരിയ്ക്കും ഈ പ്രദേശം കണ്ടെത്തിയത്? അപ്പോൾ ഇവരൊക്കെ ഏതെങ്കിലും നദിയുടെ കരയിലൂടെ, കാട്ടിലൂടേയും മലയിലൂടേയും നടന്ന് അവസാനം നദിയുടെ ഉത്ഭവസ്ഥാനമായ മനോഹരവും ആശ്ചര്യകരവുമായ ഈ സ്ഥലത്തെത്തിക്കാണണം. നടക്കുമ്പോൾ അവർ അറിഞ്ഞു കാണണമെന്നില്ല, തങ്ങൾ എത്താൻ പോകുന്നത് തീർത്ഥാടനത്തിന്റെ കുലസ്ഥാനത്തേയ്ക്കാണെന്ന്‌. ദുർഘടമായ പാതകൾ താണ്ടി അവിടെയെത്തിയ അവർക്ക് അവാച്യവും ദിവ്യവുമായ ആ സ്ഥലം എന്തെന്നില്ലാത്ത കുളിർമ്മയും സന്തോഷവും നൽകിയിട്ടുണ്ടാകാം. മടക്കയാത്രയിലയിരിയ്ക്കാം ഇപ്പോഴുള്ളതുപോലുള്ള വഴികൾ കണ്ടു പിടിച്ചത്. ബുദ്ധഭഗവാനെ പ്രസവിക്കുന്നതിനു മുമ്പായി മായാദേവി ഈ സരസ്സിൽ കുളിച്ചിട്ടുണ്ടത്രെ. അവർ പിന്നീട് ലുംബിനിയിലെത്താൻ എത്ര ദൂരം താണ്ടിയിരിയ്ക്കുന്നു. ഗർഭിണികൾക്കു പോലും പ്രാപ്യമായിരുന്നു ഈ പ്രദേശം എന്നല്ലേ അതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്? ഇന്നിപ്പോൾ എന്തെല്ലാം മെഡിക്കൽ ടെസ്റ്റുകൾ കഴിയണം അങ്ങോട്ട് പോകാനൊരു അനുവാദം കിട്ടുന്നതിന്‌? ഭക്തന്റെ കയ്യിലെ പണം ഖജനാവിലെത്തിയ്ക്കാനും ഈ മെഡിക്കൽ ടെസ്റ്റ് ഉപയോഗിയ്ക്കുന്നുണ്ടാകണം. കഷ്ടം, പണം വാരാനും അനന്തമായ വഴികൾ!

മറ്റാരെയും പോലെ ഞാനും കൊതിച്ചു... ഈശ്വരാ... എനിയ്ക്കൊരിയ്ക്കൽ കൈലാസദർശനം സാധിയ്ക്കണേ എന്ന്‌. അതിപ്പോൾ സാധിതമാകാൻ പോകുകയാണോ എന്തോ? ഞാൻ കൊല്ലൂരിൽ മൂകാംബികാദേവീ ദർശനവും കുടജാദ്രിയിൽ ശങ്കരപീഠ ദർശനവും ജമ്മുവിൽ വൈഷ്ണോദേവീ ദർശനവും നടത്തിയത് ഒന്നിനു പുറകെ മറ്റൊന്ന് എന്ന ക്രമത്തിലായിരുന്നു. വൈഷ്ണോദേവീദർശനമാകട്ടെ, തികച്ചും അപ്രതീക്ഷിതവും ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത്, അത് സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടെ ഒരനുഗ്രഹം കൊണ്ടാണെന്നായിരുന്നു. വൈഷ്ണോദേവീ ദർശനം കഴിയുമ്പോഴാണ്‌ വിദേശമന്ത്രാലയത്തിന്റെ വക കൈലാസദർശനത്തിന്റെ പരസ്യം കണ്ണിൽ പെട്ടത്. പിന്നെ മറ്റൊന്നാലോചിക്കാതെ ഞാൻ ആദ്യം ചെയ്തത് അതിനായി അപേക്ഷ അയയ്ക്കുക എന്നതായിരുന്നു. അപ്പോഴും ഞാൻ കരുതി, ശങ്കരപാദരുടെ ഒരു ദൃഷ്ടി എന്റെ മേലുണ്ടാകുമെന്നും മാനസസരസ്സിലെ തീർത്ഥത്തിൽ മുങ്ങി നീരാടാൻ എനിയ്ക്ക് ഒരു അവസരം കിട്ടിയേക്കുമെന്നും.

ദേവന്മാർ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു കയറുന്നത് ഈ പവിത്രമായ മാനസസരോവരത്തിലാണെന്നല്ലേ നാം വിശ്വസിക്കുന്നത്. മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ആഭാസനായ എനിയ്ക്ക് ആ തീർത്ഥത്തിൽ ശിരസ്സൂ താഴ്ത്താൻ പറ്റുക എന്നത് ചില്ലറ കാര്യമാണോ? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി എന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയാം എന്നത് എന്റെ ഒരു ലക്ഷ്യമേയല്ല. ആ പുണ്യതീർത്ഥം കുടിച്ച് പുതിയ ഒരാളാകാം എന്ന മിഥ്യാബോധവും എനിയ്ക്കില്ല. അത്രയ്ക്കങ്ങോട്ട് ഒരു വിശ്വാസിയോ ഭക്തനോ അല്ല ഞാൻ. എല്ലാവരും ദൈവീകമായി കരുതുന്നതും ഭൂരിപക്ഷത്തിനും അപ്രാപ്യമായതുമായ ഒരു കാര്യം സാധിയ്ക്കുമ്പോഴുള്ള ഒരു സന്തോഷം... അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. നടന്നാൽ നടന്നു; അത്ര തന്നെ, ഞാനർഹിക്കുന്നത് എനിയ്ക്ക് കിട്ടട്ടെ.

മാനസസരോവരം പോലെ തന്നെ പ്രധാനമാണ്‌ കൈലാസപർവ്വതവും. 'മഹാമേരു'വായ ആ പർവ്വതശ്രേഷ്ഠനെ സ്വന്തം കണ്ണുകളാൽ കൺകുളുർക്കെ കണ്മുന്നിൽ കാണാൻ കഴിഞ്ഞാൽ കരുണകരനെപ്പോലെ കണ്ണിറുക്കി കാണുന്നവരോടൊക്കെ പറയാമല്ലോ ഞാൻ ചരിതാർത്ഥനാണേന്ന്! എന്തെല്ലാം നിഗൂഢതകളാണ്‌ ഈ പർവ്വതം ഉൾക്കൊള്ളുന്നതെന്ന് കൈലാസത്തിന്റെ ചിത്രം കാണുമ്പോൾ ഞാൻ അന്തിച്ചു പോയിട്ടുണ്ട്. നിഗൂഢതകളുറങ്ങുന്ന ആ ദിവ്യഭൂമിയിൽ, കൈലാസത്തെ ചുറ്റി, കൈലാസനാഥനെ ചുറ്റിവലം വച്ച്, മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവ്വും ഊർജ്ജവും നൽകുക... അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല തന്നെ. ഇല്ല, എനിയ്ക്കിതിനപ്പുറം ഇഹലോകത്തിൽ ലക്ഷ്യങ്ങൾ ഇല്ല; ആഗ്രഹങ്ങളും. അതോടെ ഞാൻ ഇപ്പുറം നിൽക്കുന്ന ലോകരിൽ നിന്നും അപ്പുറത്തേക്ക് കടക്കുകയാണ്‌; കൈലാസം ദർശിക്കാൻ കൊതിയ്ക്കുന്നവരിൽ നിന്നും കൈലാസം ദർശിച്ചവരിലേയ്ക്ക്. ലോകരെ രണ്ടായി തിരിക്കാമെന്ന് ബിൽ ക്ലിന്റൺ പണ്ട് പറഞ്ഞു; താജ് മഹൽ കണ്ടു കഴിഞ്ഞപ്പോൾ. താജ് മഹൽ കണ്ടവരും താജ് മഹൽ കാണാത്തവരും അത്രെ ആ രണ്ട് തരം ലോകർ. പക്ഷേ ഞാൻ പറയുന്നൂ, കൈലാസം കണ്ടവരും കൈലാസം കാണാത്തവരുമാണ്‌ ആ രണ്ടു തരമെന്ന്‌. മാനസസരസ്സിൽ മുങ്ങിക്കുളിച്ച് കൈലാസത്തെ പ്രദക്ഷിണം ചെയ്ത് കൈലാസനാഥനെ മനസാ വണങ്ങി ഇങ്ങു തിരിച്ചെത്താനായാൽ .... തീർച്ച... എന്റെ ഇഹലോകവാസത്തിൽ പിന്നെ എനിയ്ക്കാഗ്രഹങ്ങളില്ല.

കൈലാസം കണ്ടതുകൊണ്ടോ മാനസതീർത്ഥത്തിൽ മുങ്ങിയതുകൊണ്ടോ ഞാൻ നന്നാവുമെന്ന് ഞാൻ കരുതുന്നില്ല. ഇതു രണ്ടും മനുഷ്യന്‌ നന്മ വരുത്തുമായിരുന്നുവെങ്കിൽ കൈലാസത്തിനു ചുറ്റും താമസിക്കുന്നവരാണല്ലോ ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇതു രണ്ടും മനുഷ്യന്റെ മോക്ഷത്തിന്‌ ഉതകുന്നതായിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയത് തിബറ്റുകാരെങ്കിലും കൈലാസത്തിനടുത്തേയ്ക്ക് മാറിത്താമസിക്കുമായിരുന്നു. പക്ഷേ, കൈലാസത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ ഇപ്പോഴും ജനവാസം കുറഞ്ഞതു തന്നെയല്ലേ? അപ്പോൾ കൈലാസത്തിന്റെ സമീപ്യവും ദർശനവും മനുഷ്യന്‌ മോക്ഷദായകമാണെന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല.

കൈലാസത്തിന്‌ ജനമനസ്സിൽ ഇത്രയും സ്ഥാനം ലഭിയ്ക്കാൻ എന്തായിരിയ്ക്കാം കാരണം? തീർച്ചയായും അത് ഏറ്റവും വലിയ പർവതമല്ല; ഏറ്റവും ഉയരമുള്ളതുമല്ല. ഉയരമാണ്‌ മാനദണ്ഡമെങ്കിൽ, 'സാഗരമാതാ'എന്നുകൂടി വിളിയ്ക്കപ്പെടുന്ന എവറസ്റ്റ് കൊടുമുടി ഒമ്പതോളം കിലോമീറ്ററിന്റെ ഉയരം കാണിച്ചുകൊണ്ട് വളരെ അകലത്തല്ലാതെ തല ഉയർത്തി നിൽക്കുന്നുണ്ട്. പക്ഷേ, എവറസ്റ്റിന്‌ പർവതാരോഹകരേയും സാഹസിക സഞ്ചാരികളേയുമേ ആകർഷിയ്ക്കാൻ കഴിയുന്നുള്ളു. ഭക്തന്മാരോ വിശ്വാസികളോ എവറസ്റ്റ് കയറിയതായി എവിടെയും വായിച്ചു കണ്ടിട്ടില്ല. ഏതെങ്കിലും ദൈവം എവറസ്റ്റിനെ തന്റെ ധാമമാക്കി അവിടെ ഇരിപ്പുറപ്പിച്ചതായും വിശ്വാസങ്ങളില്ല. 'സാഗരമാത'എന്ന പേരു കാണിയ്ക്കുന്നതു തന്നെ നമ്മുടെ ഗുരുപരമ്പരകൾക്ക് എവറസ്റ്റിനെ കുറിച്ച് പണ്ടേ അറിയാമായിരുന്നുവെന്നല്ലേ? എവറസ്റ്റ് മാത്രമല്ല മറ്റു ധാരാളം പർവ്വതങ്ങൾ അവർക്ക് അറിയാമായിരുന്നു. എന്നിട്ടും കൈലാസത്തിന്റെ പ്രാമുഖ്യം അവർ മറ്റൊരു ഹിമശിഖരത്തിനും കൊടുത്തില്ല. ഏതാണ്ട് അഞ്ചു കിലോമീറ്ററോളം മാത്രം ഉയരമുള്ള കൈലാസമാകട്ടെ ഉയരത്തിലോ വലിപ്പത്തിലോ പത്താം സ്ഥാനം പോലുമില്ലെങ്കിലും ഹിന്ദുവിനെ മാത്രമല്ല അങ്ങോട്ടാകർഷിക്കുന്നത്. ബൗദ്ധനും ജൈനനും അതിന്‌ ഇത്രമാത്രം പ്രാധാന്യം കൽപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഇല്ലാതിരിയ്ക്കുമോ? എങ്കിൽ എന്തായിരിയ്ക്കും 'ആ എന്തെങ്കിലും'? സാക്ഷാൽ പരമേശ്വരൻ പാർവതീസമേതനായി കൈലാസത്തിൽ വസിക്കുന്നു എന്നല്ലേ ഹിന്ദു വിശ്വസിയ്ക്കുന്നത്? വർഷത്തിൽ 6 മാസവും മഞ്ഞുറഞ്ഞു കിടക്കുന്ന ഈ കൈലാസമേ അവർക്ക് താമസിയ്ക്കാൻ കിട്ടിയുള്ളുവോ? എന്തായിരിയ്ക്കും അവിടെ മാത്രം കുടി കൊള്ളാൻ പരമേശ്വരനെ പ്രേരിപ്പിച്ചിരിയ്ക്കുക?

കൈലാസം നേരിട്ടു കണ്ടിട്ടല്ല ഞാനിതെഴുതുന്നത്! അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടോ ആവോ? അത്ഭുതാവഹമായ കൈലാസത്തിന്റെ വിവിധങ്ങളായ ചിത്രങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ ഞാൻ വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ട്. എന്തെല്ലമോ ഉള്ളിലൊതുക്കി വെള്ള പുതച്ചുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലാണ്‌ അവാച്യമായ ഭാവങ്ങൾ ഉണ്ടാക്കാത്തത്? സഹിയ്ക്കാവുന്നതാണോ മഞ്ഞുറഞ്ഞ കൈലാസത്തിലെ തണുപ്പ്? ജന്തുജാലങ്ങൾ പോകട്ടെ, എന്തെങ്കിലും സസ്യജാലം അവിടെയുണ്ടോ? മരങ്ങളും ചെടികളും പോകട്ടെ, ഒരു പുൽക്കൊടി പോലും അവിടെ ഉള്ളതിന്റെ ലക്ഷണമില്ല. കാണാനാകെയുള്ളത് പാലുപോലെ വെളുത്തു കാണുന്ന ഉറഞ്ഞ മഞ്ഞു മാത്രം. ജീവന്റെ സാന്നിദ്ധ്യമുള്ളത് രണ്ടേ രണ്ട് (അതോ ഒന്നോ?) ചൈതന്യങ്ങളിൽ .... സാക്ഷാൽ പരമേശ്വരനിലും പരമേശ്വരപത്നിയായ പാർവതീദേവിയിലും മാത്രം. അപ്പോൾ അവരെങ്ങനെ ഈ കൊടും തണുപ്പ് സഹിയ്ക്കും. ഏത് ദേവനായാലും ശരീരം മനുഷ്യന്റേതല്ലേ? തണുപ്പിൽ മരവിയ്ക്കാത്ത മനുഷ്യദേഹമുണ്ടോ? എന്നിട്ടും പാർവ്വതീ പരമേശ്വരന്മാർ അവിടെ കഴിയുന്നത് തികച്ചും ആശ്ചര്യകരമല്ലേ? കമ്പിളി പുതച്ചിരിയ്ക്കുന്ന പരമാത്മാവിന്റേയോ ശ്രീദേവിയുടേയോ ചിത്രമൊന്നും രാജാ രവി വർമ്മ വരച്ചതായി എവിടേയും കണ്ടിട്ടില്ല. ദൈവങ്ങളെ നഗ്നരാക്കി വരച്ചതല്ലാതെ ആരും തന്നെ അവർക്ക് തണുപ്പകറ്റാൻ ഒരു പുതപ്പോ സ്വെറ്ററോ സമ്മാനിച്ചതായി ഞാനെവിടേയും കണ്ടിട്ടില്ല. അതെല്ലാം ആലോചിച്ചപ്പോഴാണ്‌ എനിയ്ക്ക് അർദ്ധനാരീശ്വരസങ്കല്പത്തിന്റെ പൊരുൾ മനസ്സിലായത്! പാർവതീ പരമേശ്വരന്മാരുടെ രണ്ട് ശരീരങ്ങളല്ലാതെ മറ്റെന്തുണ്ട് കൈലാസത്തിൽ ചൂടുള്ളതായിട്ട്? അപ്പോൾ പാർവതീദേവിയ്ക്ക് തണുപ്പകറ്റാൻ ഒന്നേയുള്ളു മാർഗ്ഗം. സാക്ഷാൽ പരമേശ്വർജിയ്ക്കും. തന്റെ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് നുകരുക. ദേവിയുടെ തണുപ്പകറ്റാൻ തീർച്ചയായും ദേവൻ അവരെ ദീർഘമായ തന്റെ കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിയ്ക്കും. മെയ് കൊണ്ട് മെയ്യിലമർത്തിയിരിയ്ക്കും. പക്ഷേ അതുകൊണ്ടൊക്കെ തടുക്കാവുന്നതാണോ ഹിമാലയത്തിന്റെ തണുപ്പ്? തന്റെ മെയ്യും കയ്യും പ്രയോഗിച്ചിട്ടും തണുപ്പു മാറാതെ ദേഹം വിറയ്ക്കുന്ന ദേവിയുടെ ദൈന്യത പരമേശ്വരനെ നിസ്സഹായനാക്കിക്കാണില്ലേ? അപ്പോൾ ഭഗവാൻ തന്റെ ദേഹം കൂടുതൽ കൂടുതൽ ദേവിയുടെ ദേഹത്തോട് ചേർത്തു കാണും. മാംസളവും സ്ത്രൈണവുമായ ദേവിയുടെ ദേഹത്തിലേയ്ക്ക് ചടുലവും ബലിഷ്ഠവുമായ ദേവന്റെ ദേഹം ആഴ്ന്നിറങ്ങിയിരിയ്ക്കാം. ദേവന്റെ ദേഹം പകുതിയും ദേവിയുടെ ദേഹത്തിൽ ചേർന്നു പോയിരിയ്ക്കാം. അവാച്യമായ അനുഭൂതിയിൽ പരസ്പരമുള്ള ചൂടു പറ്റി അവരങ്ങനെ നിമിഷങ്ങൾ ചെലവിട്ടിരിയ്ക്കും. ആ അനുഭൂതിയുടെ പാരമ്യത്തിൽ അവരറിഞ്ഞിരിയ്ക്കാം നാമിപ്പോൾ രണ്ടല്ല, വെറും ഒന്നാണെന്ന്‌; പകുതി മാത്രമുള്ള തങ്ങളുടെ ദേഹങ്ങൾ ഒന്നിച്ചു ചേർന്ന ആ വിചിത്ര രൂപം അവർ കൈലാസത്തിലെ മഞ്ഞുകട്ടകളിൽ കണ്ണാടിയിലെന്ന പോലെ കണ്ടിരിയ്ക്കാം. അപ്പോൾ ദേവി പറഞ്ഞിരിയ്ക്കാം, ദേവാ, നമ്മുടെ ഈ സംയുക്തരൂപം ജനഹൃദയങ്ങളിൽ അർദ്ധനാരീശ്വര സങ്കൽപ്പമായി നില നിൽക്കാൻ അനുഗ്രഹിയ്ക്കൂ എന്ന്‌. അന്നു മുതലത്രേ ഹിന്ദു ശിവപാർവതിമാരെ അർദ്ധനാരീശ്വരനായി ആരാധിയ്ക്കാൻ തുടങ്ങിയത്.

ഒരു ഭക്തൻ ഇങ്ങനെയൊക്കെ ദൈവത്തെക്കുറിച്ചു പറയാമോ എന്നായിരിയ്ക്കും. ഭക്തിയുടേയും വിശ്വാസത്തിന്റേയും കാര്യം പറയുമ്പോൾ എനിയ്ക്ക് ഗാന്ധിജിയെയാണോർമ്മ വരുക. അദ്ദേഹം പറഞ്ഞിട്ടുണ്ട് സത്യം ദൈവമാണെന്ന്. അപ്പോൾ സത്യം പറയുന്ന ശീലമുണ്ടെങ്കിൽ തന്നെ ദൈവവിശ്വാസമായി. അത്തരം ഒരു ദൈവവിശ്വാസമേ ഒരർത്ഥത്തിൽ എനിയ്ക്കുള്ളു. 'സത്യത്തിൽ' ഞാൻ നുണ പറയാറില്ല. നുണ പറയാൻ കുറച്ച് കഴിവും സാമർത്ഥ്യവുമൊക്കെ വേണം. തന്ത്രപൂർവ്വം സംസാരിക്കുന്നവർക്കേ നുണ പറയാനും മാറ്റിപ്പറയാനുമൊക്കെ പറ്റൂ. ആ കഴിവും സാമർത്ഥ്യവും ആണ്‌ എനിയ്ക്കില്ലാതെ പോയത്. സത്യം പറയുന്നവൻ എന്തിന്‌ ദൈവത്തെ പേടിയ്ക്കണം? (അവൻ പേടിക്കേണ്ടത് മനുഷ്യനെയാണ്‌.) ദൈവം സത്യമാണെന്ന് തിരിച്ചും ഗാന്ധിജി പറഞ്ഞുകാണണം. കാരണം അദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസിയായതു തന്നെ. പക്ഷേ, ദൈവം സത്യമാണോ എന്നു ചോദിച്ചാൽ എന്താ പറയുക? ദൈവം ഇല്ല എന്നു തോന്നിയ ഒരു സന്ദർഭമെങ്കിലും എല്ലാവരുടേയും മനസ്സിൽ കാണില്ലേ? അപ്പോൾ പിന്നെ എങ്ങനെ ദൈവം സത്യമാണെന്ന്‌ ഉറപ്പിച്ച് പറയും? പിന്നെ സത്യം പറയുന്നവൻ ദൈവവിശ്വാസിയാണെന്നു പറയുന്നതിലും ഉണ്ട് അപാകത. സത്യം നിലനിർത്താൻ നുണ പറയേണ്ടി വന്നാൽ അതിനെന്തു ന്യായീകരണം പറയും? എല്ലാം കുഴങ്ങിയതു തന്നെ.

കൈലാസദർശനത്തിനായി ഭക്തന്മാരിൽ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്ന പരസ്യം കണ്ടപ്പോൾ ഞാൻ എന്റെ പണി ചെയ്തു. അപേക്ഷ തയ്യാറാക്കി വേഗം അയച്ചു. അപേക്ഷ അയച്ച് അധികം വൈകാതെ തന്നെ മറുപടി വന്നു. ഇ-മെയിലായി....... എന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. അപേക്ഷയുടെ റജിസ്റ്റ്റേഷൻ നമ്പരും അതിൽ കാണിച്ചിരുന്നു. മെയിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യത്തെ കടമ്പ കടന്നു കിട്ടിയല്ലോ! അപ്പോൾ മുതൽ യാത്രയുടെ സാദ്ധ്യതയെപ്പറ്റി മനസ്സിലൊരു പ്രതീക്ഷ വളരാൻ തുടങ്ങി. പിന്നീടങ്ങോട്ട് വിദേശമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വെബ് പേജിൽ യാത്രയുടെ കൂടുതൽ വിവരങ്ങളറിയാൻ ഇടയ്ക്കിടയ്ക്ക് പരതുന്നത് ഞാനൊരു പതിവാക്കി.

അങ്ങനെയിരിക്കെയാണ്‌ നാട്ടിൽ പോയ ഭാര്യ ടെറസ്സിൽ നിന്നു വീണ്‌ കയ്യും കാലും ഒടിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടപ്പായത്. കയ്യിലും കാലിലും പ്ലാസ്റ്ററിട്ടാൽ പിന്നെ അവ മടക്കുന്ന പ്രശ്നമില്ലല്ലോ? ഒരേ കിടപ്പ്; 1, 2, 3 .. എല്ലാം കിടപ്പിൽ തന്നെ...

തീർത്ഥാടനങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്നതായിരുന്നു പത്തടി താഴ്ചയിലേയ്ക്കുള്ള ഭാര്യയുടെ ഈ വീഴ്ച. വൈഷ്ണവിയെ ദർശിച്ച് തിരിച്ചെത്തിയപ്പോൾ രാഹുൽ ശർമ്മ എന്നോട് പറഞ്ഞത് ദേവി എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു എന്നാണ്‌. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിയ്ക്കാൻ പോകുന്നു എന്നും ശർമ്മ കൂട്ടിച്ചേർത്തിരുന്നു. ഇതായിരുന്നോ ദേവിയുടെ അനുഗ്രഹം? അതല്ലെങ്കിൽ ഭാര്യ കയ്യും കാലും ഒടിഞ്ഞു കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചുവോ? ഇല്ല. പക്ഷേ ഒന്നാലോചിച്ചാൽ ദേവീകടാക്ഷം ഉണ്ടായില്ല എന്നു പറയാനും പറ്റില്ല. കാരണം ടെറസ്സിൽ നിന്നു പത്തടി താഴോട്ടു വീണാൽ മരണമാണ്‌ അനുഭവം എന്നിരിയ്ക്കേ കയ്യും കാലും ഒടിഞ്ഞാണെങ്കിലും ഭാര്യ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം തന്നെ എന്ന് ഭാര്യ വിശ്വസിയ്ക്കുമ്പോൾ ഞാൻ കൂടുതലെന്തു പറയാൻ?

എത്ര കാലമാണ്‌ ബന്ധുക്കളുടെ സഹായത്തിൽ ഭാര്യ കഴിയുക? അതും ഒരാൾക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്? ഞാൻ അനിശ്ചിതകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്കു മടങ്ങി. ഭാര്യയെ പരിചരിക്കലും ഭക്ഷണം പാകം ചെയ്യലും മരുന്നു വാങ്ങലുമൊക്കെയായി പിന്നെ എന്റെ ദിനചര്യകൾ. എങ്കിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ ഞാൻ വിദേശമന്ത്രാലയത്തിന്റെ വെബ് പേജിൽ വല്ലപ്പോഴും കയറി നോക്കാതിരുന്നില്ല. ഒരു ദിവസം നോക്കുമ്പോഴതാ കിടക്കുന്നു കൈലാസയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ. ഞാൻ ഉദ്വേഗത്തോടെ എന്റെ പേരുണ്ടോ നോക്കി. സന്തോഷിയ്ക്കാൻ വകയൊന്നും ഇല്ലായിരുന്നു. അല്ലെങ്കിലും ലിസ്റ്റിൽ പേരുണ്ടാകുമെന്നോ അതു വഴി കൈലാസത്തിൽ പോകാൻ പറ്റുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ലായിരുന്നു; ആഗ്രഹിയ്ക്കുന്നുണ്ടായിരുന്നെങ്കിലും. ലോട്ടറി നറുക്കെടുപ്പിലൂടെയാണ്‌ യാത്രക്കരെ തെരഞ്ഞെടുക്കുന്നത് എന്നതു തന്നെ എനിയ്ക്ക് ചാൻസ് കിട്ടില്ല എന്നതിന്റെ തെളിവായിരുന്നു. ജീവിതത്തിലിന്നോളം പത്ത് രൂപയുടെ ഒരു ലോട്ടറി പോലും അടിയ്ക്കാൻ ഭാഗ്യം(?) കിട്ടാത്ത എനിയ്ക്കെങ്ങനെ അമൂല്യമായ തീർത്ഥാടനത്തിന്‌ ലോട്ടറി അടിയ്ക്കും?

സന്തോഷിയ്ക്കാൻ വകയില്ലെങ്കിലും ആശയ്ക്കപ്പോഴും വകയുണ്ടായിരുന്നു. എന്തെന്നാൽ അവർ എന്റെ പേര്‌ വെ‍യ്റ്റിങ്ങ് ലിസ്റ്റിൽ ചേർത്തിരുന്നു. ആറാമത്തെ ബാച്ചിൽ 24-)മനായി. പക്ഷേ 59 പേരുള്ള ലിസ്റ്റിൽ ഇരുപത്തിനാലാം വെയ്‍റ്റിംഗ് ലിസ്റ്റുകാരന്‌ ചാൻസൊന്നുമുണ്ടാകില്ലെന്നറിയാവുന്ന ഞാൻ വേഗം വെബ്‍സൈറ്റ് വിട്ടു; കൂടുതലൊന്നും വായിക്കാൻ നിൽക്കാതെ. പിന്നീട് ദിവസങ്ങളോളം അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല.

ഭാര്യയുടെ പരിചരണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസവുമായപ്പോൾ ബന്ധുക്കൾ ഇടപെട്ടു.അവർ ചോദിച്ചു. "നീ എത്ര കാലം ഇങ്ങനെ ലീവും എടുത്ത് ഭാര്യയെ നോക്കും?" എന്റെ മനസ്സിൽ തിളച്ചു കൊണ്ടിരുന്ന സംശയം വാക്കുകളായി അവരിൽ നിന്ന് പുറത്തു വരികയായിരുന്നു. അവസാനം 45 ദിവസത്തിനു ശേഷം ഞാൻ ഭാര്യയെ വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹിയ്ക്ക് വണ്ടി കയറി.

ഓഫീസിലെ മേശപ്പുറത്ത് മറ്റു പലതിനുമൊപ്പം എന്നെ സ്വീകരിച്ചത് വിദേശ മന്ത്രാലയത്തിലെ ഒരു കവറായിരുന്നു. വെയ്‍റ്റിംഗ് ലിസ്റ്റിന്റെ അറിയിപ്പായിരിയ്ക്കും ഇത്.... ഞാനൂഹിച്ചു.

കവർ പൊളിച്ചു. ഊഹം ശരിയാണ്‌; ഞാനിപ്പോഴും അതേ വെയ്റ്റിങ്ങിൽ തന്നെ. പക്ഷേ, മറ്റൊരു കാര്യം കൂടി അവർ എഴുതിയിട്ടുണ്ട്. "ആരുടേയെങ്കിലും വേക്കൻസിയിൽ നിങ്ങളെ പരിഗണിയ്ക്കണമെങ്കിൽ മെയ് ഒമ്പതിനോടകം 5000 രൂപ അടച്ച് നിങ്ങളുടെ സമ്മതം ഉറപ്പാക്കിയിരിക്കണം." ഞാൻ കലണ്ടറിൽ തീയതി നോക്കി. 5000 രൂപയുടെ ഡ്രാഫ്റ്റ് വിദേശമന്ത്രാലയത്തിലെത്താനുള്ള ആ അവസാന ദിവസം ഇന്നാണ്‌. ഈശ്വരാ..... ഇതടയ്ക്കാനായിരിയ്ക്കുമോ വിധി ഇന്നെന്നെ ഇവിടെ എത്തിച്ചത്? ഞാൻ ഉദ്വേഗം പൂണ്ടു.

'എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡെയ്സ്' എന്ന ഇംഗ്ളീഷ് കഥയിലെ ഫിലിയാസ് ഫോഗിനെയാണ്‌ ഞാനപ്പോൾ ഓർത്തത്. ഒരു ഫിലിയാസ് ഫോഗ് ആകാൻ എനിയ്ക്ക് പിന്നെ സമയം വേണ്ടി വന്നില്ല. ബാങ്കിൽ പോകുന്നു..... പൈസ എടുക്കുന്നു.... പൈസ അടയ്ക്കുന്നു.... ഡ്രാഫ്റ്റ് എടുക്കുന്നു.... ന്യൂഡൽഹിയിലേക്ക് കുതിയ്ക്കുന്നു.... വിദേശ മന്ത്രാലയത്തിലെ നിയുക്ത ഓഫീസിലെത്തുന്നു..... എല്ലാം മുടക്കമില്ലതെ നടന്നു. പോസ്റ്റൽ ആയി അയയ്ക്കേണ്ട ഡ്രാഫ്റ്റ് കയ്യിൽ വാങ്ങാൻ അവർ വിസമ്മതിച്ചെങ്കിലും സാക്ഷാൽ ശങ്കരാചര്യസ്വാമികളുടെ കടാക്ഷം ഒടുവിലെന്നെ കാത്തു. അവർ ഡ്രാഫ്റ്റ് വാങ്ങി. വാങ്ങിയതിന്‌ രസീതൊന്നും തന്നില്ലെങ്കിലും. അങ്ങനെ ഞാൻ രണ്ടാമത്തെ കടമ്പയും കടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ!

അയ്യായിരം രൂപ അടച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ഇരിയ്ക്കപ്പൊറുതി ഇല്ലാത്ത പോലെയായി. പോക്ക് തരപ്പെടുമോ ഇല്ലയോ എന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടു. വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളായി പിന്നത്തെ അന്വേഷണം. വെയ്റ്റിങ്ങ് ലിസ്റ്റിൽ എത്ര പേരുണ്ടെന്നും അവരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമെന്തെന്നും അറിയാനായി പിന്നെ ആകാംക്ഷ. എവിടെ അന്വേഷിയ്ക്കും? ആരോടന്വേഷിയ്ക്കും? വിദേശമന്ത്രാലയത്തിൽ വിളിയ്ക്കനൊരു മടി. എന്തായിരിക്കും അവരുടെ പ്രതികരണം ആവോ? തനി ഹിന്ദിക്കാരന്റെ രീതിയിലുള്ളതാണ്‌ മറുപടിയെങ്കിൽ അന്വേഷണം വെറുതെയാകും. ഒന്നുകിൽ അവർ വിട്ടൊന്നും പറയില്ല; അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഹിന്ദിയിൽ എന്തെങ്കിലും പറഞ്ഞുവെന്നും വരും. ഏതായാലും എങ്ങും വിളിയ്ക്കേണ്ട എന്നു ഞാൻ തീർച്ചയാക്കി. ഇപ്പോൾ എന്തിനും ഏതിനും ഉള്ള പരിഹാരമാണല്ലോ ഇന്റർനെറ്റ്. ഞാൻ ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്ത് ഗൂഗിളിലൊരു തെരച്ചിലങ്ങോട്ടു നടത്തി. അന്വേഷണം മോശമില്ലായിരുന്നു. കൈലാസ് - മാനസസരോവര തീർത്ഥയാത്രയെ കുറിച്ച് ധാരാളം ബ്ളോഗുകൾ. പുതിയതും പഴയതും എല്ലാം. എന്നെപ്പോലെയുള്ള ധാരാളം വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ അന്വേഷണങ്ങൾ ഞാൻ കണ്ടു; എല്ലാവർക്കും അറിയേണ്ടത് തങ്ങൾക്ക് ചാൻസ് കിട്ടുമോ എന്നാണ്‌. ചാൻസ് ഉറപ്പായവരാകട്ടെ, പോകാൻ കൂട്ടുകാരെ തിരയുന്ന തെരക്കിലും സംശയങ്ങൾ തീർക്കുന്ന തിരക്കിലുമാണ്‌. കൂട്ടത്തിൽ ഞാൻ രണ്ട് മലയാളികളെ കണ്ടു. ഒരാൾ, സുരേഷ്, തന്റെ ബാച്ചിൽ വേറെ മലയാളികൾ ഉണ്ടോ എന്നാണ്‌ തെരക്കുന്നത്. മറ്റൊരാൾ ഒരു ഡോക്റ്ററാണ്‌. ഡോ. മനോജ്. കഴിഞ്ഞ തവണ തീർത്ഥയാത്ര പോയ അദ്ദേഹം ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടു ചോദിച്ചോളിൻ എന്നാണെഴുതിയിരിയ്ക്കുന്നത്. രണ്ടു പേർക്കും ഞാൻ മെയിൽ ചെയ്തു; ഒരാളോട് ഞാൻ സാധ്യതാപട്ടികയിലാണെന്നെഴുതിയപ്പോൾ മറ്റേയാളോട് വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളാണ്‌ ഞാൻ എഴുതി ചോദിച്ചത്. രണ്ടു പേരും യുക്തമായ മറുപടിയും എഴുതി. അതുകൊണ്ടൊന്നും എന്റെ ആകാംക്ഷയ്ക്ക്... അതോ ഉത്ക്കണ്ഠയോ? ..... ഒരു അറുതിയായില്ല. ഒടുവിൽ ഞാൻ വിളിച്ചു.... മന്ത്രാലയത്തിലേക്ക്.... ഒന്നുകിൽ ഫോൺ എന്‍ഗേജ്ഡ് ആയിരിയ്ക്കും അല്ലെങ്കിൽ എടുക്കാൻ ആളുണ്ടാവില്ല.... പല ദിനങ്ങൾ ഇതാവർത്തിച്ചു. മുട്ടുവിൻ, തുറക്കപ്പെടും എന്നാണല്ലോ! ഒടുവിൽ വേണ്ടപ്പെട്ട ആളെത്തന്നെ കിട്ടി. അയാൾ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ സെലക്റ്റഡ് ആണെന്ന ഒരു ധ്വനി അയാളുടെ വാക്കുകളിൽ ഉള്ളതായി എനിയ്ക്കു തോന്നി. ആകാംക്ഷ അപ്പോഴും ബാക്കി....

ഇന്റർനെറ്റിന്റെ സൗകര്യം ഓർത്തപ്പോഴാണ്‌ ഈയിടെ കൃഷ്ണചന്ദ്രൻ നടത്തിയ ഒരു അഭിമുഖം ഓർമ്മ വന്നത്. പഴയ രതിനിർവ്വേദം സിനിമയിൽ ജയഭാരതിയ്ക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രൻ കോഹിനൂർ ഫെയ്‍ം ശ്വേതാമേനോന്റെ പുതിയ രതിനിർവേദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് പുള്ളിക്കാരൻ അഭിനയിക്കുമ്പോൾ സ്ത്രീശരീരത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും ഇന്ന് ഇന്റർനെറ്റുള്ളതുകൊണ്ട് കൊച്ചുകുട്ടികൾക്ക് വരെ സ്ത്രീശരീരത്തിന്റെ വിശദാംശങ്ങൾ നല്ലപോലെ അറിയാമെന്നുമാണ്‌ കൃഷ്ണചന്ദ്രൻ പറഞ്ഞത്..... സ്ത്രീശരീരത്തെക്കുറിച്ച് കൂടുതലന്നറിഞ്ഞിരുന്നെങ്കിൽ അഭിനയം കൂടുതൽ മെച്ചപ്പെട്ടതാകുമായിരുന്നുവെന്നാണ്‌ നായകൻ പറഞ്ഞൊപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഗുണത്തെക്കുറിച്ചും. ഏതായാലും സ്ത്രീശരീരത്തിന്റെ വലിയൊരു എൻസൈക്ലോപീഡിയ തന്നെയാണീ ഇന്റർനെറ്റ് എന്നതിനു സംശയമൊന്നുമില്ല. തലമുടി മുതൽ കാലിലെ നഖം വരെ സ്ത്രീയുടെ ശരീരം വിശദമായി കാണാൻ ഇതിലപ്പുറം സൗകര്യം വേറെയില്ല. അതെന്തായാലും ശ്വേതയുടെ രതിനിർവേദം ഹിറ്റാവുമെന്നതിന്‌ സംശയമൊന്നുമില്ല. മാത്രവുമല്ല ഏറ്റവും പ്രധാനപ്പെട്ട വേദം ഏതെന്ന ചോദ്യത്തിനിനി മുതൽ രതിനിർവേദം എന്ന ഉത്തരം കിട്ടാനും മതി. അത്രയ്ക്കുണ്ട് രതിനിർവേദത്തിന്റെ പെനട്രേഷൻ.... അതിനുള്ള ക്രഡിറ്റും ശ്വേതയ്ക്ക് കൊടുത്തേ പറ്റൂ. ഇന്റർനെറ്റിനും. രതിനിർവേദത്തിന്റെ പുതിയ എഡിഷനിൽ പ്രസ്തുത റോളിലേയ്ക്ക് മിസ് മേനോനേക്കാൾ നല്ലൊരു കാൻഡിഡേറ്റ് ഇല്ല തന്നെ! എങ്ങനെയാണ്‌ സംവിധായകൻ ഇത്ര കണിശമായി നായികയെ കണ്ടെത്തിയത്‌ ആവോ?

അപ്പോൾ പറഞ്ഞു വന്നത് തീർത്ഥയാത്രയെക്കുറിച്ചല്ലേ? ഇതിനിടയ്ക്ക് ഞാനും സുരേഷും സംസാരിച്ചിരുന്നു. സുരേഷ് ഒറ്റപ്പാലത്തുകാരനാണ്‌. തിരുവനന്തപുരത്ത് ജോലി നോക്കുന്നു. ഞാൻ എന്റെ വിവരങ്ങൾ പറഞ്ഞു. യാത്രയ്ക്ക് ചാൻസ് കിട്ടുകയാണെങ്കിൽ വീണ്ടും വിളിയ്ക്കാമെന്നും.
........................................................................................................ തുടരും