2012, ഏപ്രിൽ 22, ഞായറാഴ്‌ച

പ്രതീക്ഷ

ജീവിതത്തെക്കുറിച്ചു പറയുമ്പോൾ മൂന്നു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുക. ജീവിയ്ക്കാനാവശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അതെന്ന് അബദ്ധവശാൽ ഇതാരെങ്കിലും വായിക്കാനിടയായാൽ ധരിച്ചേക്കും. അതല്ല, ജീവിച്ചിരിക്കാനാവശ്യമായ 3 കാര്യങ്ങളാണ് ഞാൻ ഓർക്കുക. അത് ഇത് മൂന്നുമല്ല. ചെയ്യാനെന്തെങ്കിലും, സ്നേഹിയ്ക്കാനെന്തെങ്കിലും, പ്രതീക്ഷിക്കാനെന്തെങ്കിലും എന്നിവയാണെന്റെ മനസ്സിൽ ഓടിയെത്തുന്ന  ആ 3 കാര്യങ്ങൾ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം. ചെയ്യാൻ ജോലിയൊന്നുമില്ലാത്ത എത്രപേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! സ്നേഹിക്കാനാരുമില്ലാതെ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! പക്ഷേ................. പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ ജീവിച്ചിരിക്കുക അസാദ്ധ്യം. ജീവിതത്തിൽ പ്രതീക്ഷ അറ്റവർ എന്തു ചെയ്യുന്നു എന്നൊന്നും ഞാനിവിടെ എഴുതേണ്ടതില്ല!

"പ്രതീക്ഷ" എന്നു പറയുമ്പോൾ എന്തൊക്കെയാണ് മനസ്സിലോടി എത്തുന്നത്!?

 നെയ്യാറ്റിൻകരയിൽ ഇരുമുന്നണിയ്ക്കും വിജയപ്രതീക്ഷ..................

പഴയ ആ കാലം ഇനി വരില്ലെങ്കിലും "പ്രതീക്ഷ" കൈവിടാതെ ഉള്ള മുന്നോട്ടുള്ള പ്രയാണം............

കർഷകർക്ക് പ്രതീക്ഷ നൽകാത്ത ബജറ്റ് .........

വിപണിയുടെ പ്രതീക്ഷ...........

മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാത്ത മക്കൾ..........

അമിത പ്രതീക്ഷ, ഏക പ്രതീക്ഷ, ഒരു ചെറിയ പ്രതീക്ഷ, വലിയ പ്രതീക്ഷ, അവസാന പ്രതീക്ഷ, . . . . . . . . . . . . . . . . . . . . . . . .

പ്രതീക്ഷകൾ പല വിധത്തിലാണ്, അവ അവസാനിക്കുന്നില്ലേയില്ല.

ചെറുപ്പത്തിൽ എനിയ്ക്കും ഉണ്ടായിരുന്നിരിക്കാം പ്രതീക്ഷകൾ. അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ! പക്ഷേ പണ്ടത്തെ ആ പ്രതീക്ഷകളൊന്നും ഇപ്പോൾ മനസ്സിലില്ല. വലിയ ജോലി........ സുന്ദരിയായ ഭാര്യ....... എയർ കണ്ടീഷൻ ചെയ്ത വലിയ ബംഗ്ലാവ്,........  ചലിക്കുന്ന കൊട്ടാരം പോലത്തെ കാറ്........... ഇതൊക്കെ, ഒരു പക്ഷേ, ഞാനും അന്ന് പ്രതീക്ഷിച്ചിരിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം കൂടാതെ പ്രതീക്ഷിക്കാമെന്നതുകൊണ്ടും പ്രതീക്ഷിക്കാൻ വാറ്റും നികുതിയും ഒന്നും വേണ്ടാത്തതുകൊണ്ടും പ്രതീക്ഷകളുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്.  പകൽക്കിനാവുകളിൽ പ്രതീക്ഷകളെയും പ്രതീക്ഷിച്ചിരിക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും പ്രതീക്ഷ ഫലവത്താകുക എന്നത് എളുപ്പമല്ല എന്നാണ് പക്ഷേ ജീവിതം പഠിപ്പിച്ചത്.  പ്രതീക്ഷിച്ചത് ഓരോന്നും ഫലവത്താകാതെ പോകുന്നത് അറിയുമ്പോഴും പുതിയ പുതിയ പ്രതീക്ഷകൾ മനസ്സിൽ ചേക്കേറുന്നത് കാരണം ജീവിച്ചിരിക്കാനുള്ള ചോദന മനസ്സിലും ജീവിതത്തിലും അനുസ്യൂതം നിലനിന്നു. ഒടുവിൽ ജീവിതം വർഷങ്ങളുടെ അർദ്ധസെഞ്ച്വറി പിന്നിട്ടപ്പോഴാണ് പ്രതീക്ഷകൾ എല്ലാം ചാപിള്ളകൾ ആയിരുന്നെന്നും പ്രതീക്ഷിക്കുന്നതിൽ ഇനി അർത്ഥമില്ലെന്നും പ്രതീക്ഷിക്കാനിനി ഒന്നുമില്ലെന്നും ഉള്ള വലിയ സത്യം മനസ്സിനെ ഗ്രഹിച്ചത്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നിട്ടും ഇതായിപ്പോയല്ലോ എന്റെ ഗതി എന്ന് ഞാൻ വ്യാകുലപ്പെട്ടു. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു മകളുണ്ടായിരുന്നെങ്കിൽ അവൾക്ക് പ്രതീക്ഷ എന്ന് പേരിടാമായിരുന്നെന്നും എങ്കിൽ എപ്പോഴും മനസ്സിലും ജീവിതത്തിലും പ്രതീക്ഷ ഉണ്ടാകുമായിരുന്നെന്നും ഉള്ള ഒരു ആശയം എന്റെ മനസ്സിലുദിച്ചത്. അപ്പോൾ ഇനി ഒരു മകൾക്കുള്ള ബാല്യം എനിക്കില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ആൺകുട്ടികൾക്ക് പ്രതീക്ഷ എന്നു പേരിടാൻ പറ്റാത്തതിലെ അനൗചിത്യം അന്നെന്നെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോഴാണ് ഭാര്യയുടെ പേര് പ്രതീക്ഷ എന്നാക്കിയാലോ എന്ന് ഞാൻ ഗൗരവമായി ചിന്തിച്ചത്. പക്ഷേ മദ്ധ്യവയസ്സ് കഴിഞ്ഞ, ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെ പേര് പ്രതീക്ഷ എന്നാക്കുന്നതിലെ അപാകത ഞാൻ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാൻ ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു മലയാളത്തിൽ ബ്ലോഗുകൾ പ്രചുരപ്രചാരം നേടിയതും മലയാളികളെല്ലാം ബ്ലോഗർമാരായതും. കൊടകരപുരാണങ്ങളെല്ലാം ബൂലോകത്ത് കത്തി നിൽക്കുന്ന കാലം........... ബ്ലോഗിന്റെ രൂപത്തിലാണ് അപ്പോൾ പ്രതീക്ഷ എന്നെ ചുറ്റിപ്പിടിച്ചത്. **ചുള്ളന്മാരെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭരാക്കാമെന്ന നിർദ്ദോഷമായ നിർദ്ദേശം മനസ്സിൽ സ്വയം പൊന്തി വന്നപ്പോൾ അതിലടങ്ങിയ വങ്കത്തം മനസ്സിലാകാതെ ആൾരൂപത്തിന്റെ വേഷം കെട്ടി, അടങ്ങാത്ത പ്രതീക്ഷയോടെ, ബ്ലോഗ് തുടങ്ങിയതും ബൂലോകത്ത് **പട്ടിണി കൂടാതെ കഴിയാനുള്ള ഒരു ദിവസം ഒന്നെന്ന കമന്റ് പോലും കിട്ടാതെ പ്രതീക്ഷ എന്നോട് വിട പറഞ്ഞപ്പോൾ ഞാൻ ബ്ലോഗിനോടും വിട പറഞ്ഞതും ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യത്തിനൊരു ഉത്തരവും കിട്ടാത്തവണ്ണം പ്രതീക്ഷകൾ എന്നെ കൈവിട്ടപ്പോഴാണ് ഒടുവിൽ ഞാൻ കേരളം വിടാനായി ഡൽഹിക്കുള്ള വിമാനവും പ്രതീക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലിരുന്നത്. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയതിനാലാവാം ആ പ്രതീക്ഷ എന്തായാലും സഫലമാവുകയും ഞാൻ ഉത്തരേന്ത്യയിൽ കാലു കുത്തുകയും ചെയ്തു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ഉത്തരപ്രദേശിലെ നോയ്ഡയിലേക്ക് കാറിൽ പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല മരണമില്ലാത്ത പ്രതീക്ഷകളുടെ പറുദീസയിലേക്കാണ് ഞാൻ പോകുന്നതെന്ന്.

അടുത്ത ദിവസം ബസ്സ് കാത്തു നിൽക്കുമ്പോൾ എനിയ്ക്ക് വലിയൊരു കാര്യം മനസ്സിലായി... ഇവിടെ, ഭാരതത്തിന്റെ ഈ ഹൃദയഭൂമിയിൽ, ബസ്സ് കാത്തു നിൽക്കുന്നതു പോലും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നത് ആയിരുന്നു അത്. നോയ്ഡയിലെ പൊള്ളുന്ന വെയിലിൽ ബസ്സ് കാത്ത് മണിക്കൂറുകൾ നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  "യാത്രിയോം, ധ്യാൻ ദേ, ബസ് ഏക് ഖണ്ടേ കീ ദേരീ സെ ചൽ രഹീ ഹെ, കൃപയാ ബസ് കേ ലിയേ പ്രതീക്ഷാ കീജീയേ; ആപ്കീ അസുവിധാ കേലിയേ ഹമേം ഖേദ് ഹെ!" എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നത് ഞാൻ അവിടെ നിന്നുകൊണ്ട് പ്രതീക്ഷാപൂർവ്വം കേട്ടു. എന്റെ പുതിയ ജീവിതത്തെപ്പറ്റി വീട്ടിലേക്കൊരു എഴുത്ത് സ്പീഡ്പോസ്റ്റ് ആയി അയക്കാൻ നോയ്ഡയിലെ പോസ്റ്റ് ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ, ക്യൂ നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതായി എനിയ്ക്ക് സ്വയം ബോദ്ധ്യമാവുകയുണ്ടായി. ഏത് കൗണ്ടറിലാണ് സ്പീഡ്പോസ്റ്റ് എടുക്കുക എന്ന് അവിടത്തെ എൻക്വയറിയിൽ ചോദിച്ചപ്പോൾ 'വോ ലംബീ ലയിൻ കേ പീച്ചേ പ്രതീക്ഷാ കരോ' എന്നാണൊരാൾ എന്നെ ഉപദേശിച്ചത്. പോസ്റ്റൽ ക്ലാർക്ക് വളരെ പതുക്കെ ജോലി ചെയ്തതിനാൽ ക്യൂവിൽ എനിയ്ക്ക് ധാരാളം നേരം പ്രതീക്ഷ കൈ വിടാതെ നിൽക്കാനായി. എന്തിനധികം പറയുന്നു, ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചതു പോലും പ്രതീക്ഷ കൈ വിട്ടില്ല. "ആപ് കീ കോൾ പ്രതീക്ഷാ മേം രഖാ ഹെ' എന്നാണ് ഒരു കിളിമൊഴി എന്റെ ഫോണിലൂടെ മൊഴിഞ്ഞത്. ഫോൺ വിളിയ്ക്ക് പോലും പ്രതീക്ഷയായാലുള്ള സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!!

പ്രതീക്ഷകൾക്ക് വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യ എന്ന് പിന്നീടുള്ള ആഴ്ചകളും മാസങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി.  ചുവപ്പുനാടയിൽ കുടുങ്ങി മലയാളിയെ നിരാശനാക്കുന്ന കാര്യങ്ങൾക്ക് വരെ ഇവിടെ പ്രതീക്ഷ ബാധകമാണെന്ന് ഞാൻ ഓഫീസുകളിൽ നിന്ന് മനസ്സിലാക്കി.  നാട്ടിലേക്ക് പോകാനായി ഒരു റെയിൽവേ ടിക്കറ്റെടുക്കാമെന്ന് കരുതി സ്റ്റേഷനിൽ പോയപ്പോഴല്ലേ അറിയുന്നത് അവിടെ പ്രതീക്ഷിക്കാൻ മാത്രമായി ഒരു ആലയമുണ്ടെന്ന്. അതിന്റെ പേരത്രേ പ്രതീക്ഷാലയം എന്ന്.... എത്ര നേരം വേണമെങ്കിലും അവിടെ പ്രതീക്ഷിച്ചിരിക്കാം എന്നതത്രേ ഈ പ്രതീക്ഷാലയങ്ങളുടെ പ്രത്യേകത. നമ്മുടെ നാട്ടിലൊക്കെ അനാഥാലയം, വൃദ്ധസദനം എന്നൊക്കെയേ ഞാൻ കേട്ടിട്ടുള്ളു. പ്രതീക്ഷാലയങ്ങളിൽ എത്ര നേരം വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം എന്ന അറിവ് എന്നിൽ മറ്റൊരു പ്രതീക്ഷയും ഉണർത്തി. നാട്ടിലെ മക്കൾ നോക്കാത്ത വൃദ്ധനും വൃദ്ധയും വൃദ്ധാലയങ്ങളിൽ പോയി നരകിക്കുന്നതിലും നല്ലതല്ലേ ഉത്തരേന്ത്യയിലെ ഈ പ്രതീക്ഷാലയങ്ങളിൽ വന്ന് പ്രതീക്ഷിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രതീക്ഷ. ഇവിടത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റാൻഡുകളിലും പ്രതീക്ഷാലയമുണ്ടെന്നത് പ്രതീക്ഷയ്ക്ക് തികച്ചും വക നൽകുന്ന ഒന്നാണ്.  ഞാൻ ഈയിടെ നടത്തിയ കാശിയാത്രക്കിടെ വഴിയിൽ കണ്ട ഒരു പ്രതീക്ഷാലയത്തിന്റെ ചിത്രം ഞാനിവിടെ കൊടുത്തിട്ടുണ്ട്.  അതിൽ സൂക്ഷിച്ചു നോക്കിയാൽ പ്രതീക്ഷാലയ് എന്നെഴുതി വച്ചിരിക്കുന്നത് കാണാം.

  ആളും അർത്ഥവും ഇല്ലാതെ അടഞ്ഞു കിടക്കുന്ന ഇതു പോലുള്ള പ്രതീക്ഷാലയങ്ങൾക്ക് ഇത്തിരി ആളും അനക്കവും വേണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണമെന്ന് എനിയ്ക്ക് തോന്നി. സമൂഹത്തിനായി എനിയ്ക്കും നല്ലതെന്തെങ്കിലും ചെയ്യാവുന്നതല്ലേ? അതുകൊണ്ട് കാലനുപോലും വേണ്ടാത്ത വൃദ്ധജനങ്ങളെയെല്ലാം ഇങ്ങോട്ടേയ്ക്ക്, ഇവിടത്തെ പ്രതീക്ഷാലയങ്ങളിലേയ്ക്ക്,  ക്ഷണിച്ചാലോ എന്നാണിപ്പോഴെന്റെ ചിന്ത മുഴുവനും............

                                                            x x x x x x x x x x

** ബൂലോഗത്തു നിന്നും കടമെടുത്ത വാക്കുകളും പ്രയോഗങ്ങളും

2012, മാർച്ച് 30, വെള്ളിയാഴ്‌ച

പർദ്ദ

വീടിനും വീട്ടുകാർക്കും വേണ്ടി ഹോമിക്കപ്പെട്ടതാണല്ലോ വീട്ടമ്മമാരുടെ ജീവിതം! ഉടുത്തൊരുങ്ങി, പുറത്തിറങ്ങി നടക്കാനൊരു അവസരവും സ്വന്തമായി ഒരു വരുമാനവും തരുന്ന തരത്തിലുള്ള ഒരു തൊഴിലില്ലാത്തവരെയാണല്ലോ നാം പൊതുവേ വീട്ടമ്മമാരെന്നു പറയുന്നത്. വീടെന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്നതാണ് അവരുടെ പകലുകൾ. ഇനി ഭർത്താവ് ഉദ്യോഗസ്ഥനും കൃത്യസമയത്ത് ഓഫീസിലെത്തുന്നവനും ആണെങ്കിൽ വീട്ടമ്മയ്ക്ക് തന്റെ പകലുകൾ നേരത്തേ തുടങ്ങേണ്ടതും ഉണ്ട്. പിന്നീടങ്ങോട്ട് സന്ധ്യ വരെ പകലിനെ തള്ളി നീക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അയൽവാസികൾ അന്യഭാഷക്കാരും ദേശക്കാരുമാണെങ്കിൽ പിന്നത്തെ കാര്യം ഒട്ടും പറയുകയും വേണ്ട. ന്യൂസ്പേപ്പറും സീരിയലുമൊക്കെയായി ഒന്നോ രണ്ടോ മണിക്കൂറൊക്കെ ചെലവാക്കാമെങ്കിലും അതു കൊണ്ടു തീരുന്നതല്ലല്ലോ പകലിന്റെ നീളം. അതുകൊണ്ടൊക്കെയായിരിക്കാം വീടൊന്നു മോടി പിടിപ്പിക്കണമെന്ന് എന്റെ ഭാര്യക്ക് തോന്നിയത്. അങ്ങനെയാകുമ്പോൾ വിരസമായ പകലുകൾ കുറച്ചെങ്കിലും നീങ്ങിക്കിട്ടും എന്നവൾ കരുതിയിരിക്കാം. അങ്ങനെയാണ് കുറച്ച് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിൽ പോകാൻ കൂട്ട് പോകണമെന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞത്. പക്ഷേ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കാൻ നേരം കിട്ടാതെ ഓഫീസ് കാര്യങ്ങൾക്ക് ഓടി നടക്കുന്ന എനിയ്ക്ക് അവളുടെ ആ ആഗ്രഹം നടത്തിക്കൊടുക്കാനൊന്നും ആയില്ല. ഈ ശനിയാഴ്ചയാകട്ടെ, അടുത്ത അവധിദിവസത്തിലാവട്ടെ എന്നെല്ലാം ഓരോ ഒഴികഴിവ് പറഞ്ഞ് വീട് മോടിപ്പെടുത്താനുള്ള അവളുടെ മോഹം ഞാൻ നീട്ടിനീട്ടിക്കൊണ്ടു പോയി. അതിലിടയ്ക്ക് ശൈത്യകാലം തുടങ്ങുകയും കമ്പിളി പുതച്ച് ഭാര്യ വീട്ടിലിരിക്കാൻ തുടങ്ങുകയും ചെയ്തു. ഉത്തരപ്രദേശിലെ തണുപ്പ് ഉത്തരപ്രദേശിൽ താമസിച്ചവർക്കല്ലേ അറിയൂ? അസഹ്യമായ ആ തണുപ്പ് കാരണം അവൾ പിന്നെ പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങാനോ മെനക്കെട്ടില്ല.

തണുപ്പ് മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നതിലിടയ്ക്ക് അവൾ വീണ്ടും അവളുടെ ആഗ്രഹം പുറത്തെടുത്തു. വീട് മോടിയാക്കാനുള്ള സാധനങ്ങൾ വാങ്ങാനായി പിന്നത്തെ ശ്രമം. പക്ഷേ, പുറത്ത് പോകാൻ എന്റെ സഹായം അവൾ അഭ്യർത്ഥിച്ചില്ല; തണുപ്പ് മാറുന്നതിലിടയ്ക്ക് അവൾ കുറച്ച് അയൽവാസികളുമായി സമ്പർക്കം സ്ഥാപിച്ചിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഇനി എന്തെങ്കിലും അത്യാവശ്യത്തിന് അവരുടെ കൂടെ പുറത്ത് പോകാവുന്നതേ ഉള്ളൂ എന്ന് ഞാനവളെ പ്രോത്സാഹിപ്പിച്ചു. തണുപ്പ് പോലെയോ അതിലധികമോ അസഹ്യമാണ് ഇവിടത്തെ ചൂട് എന്നറിയാവുന്ന ഞാൻ, “എങ്കിൽ പിന്നെ പുറം പൊള്ളുന്ന ചൂട് തുടങ്ങുന്നതിനു മുമ്പ് വേണ്ടതൊക്കെ പോയി വാങ്ങിക്കൂടെ” എന്ന് പച്ചക്കൊടി കാട്ടുകയും ചെയ്തു.

ഒരു ദിവസം ഞാൻ ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോൾ കട്ടിലിൽ നിറയെ പുതിയ തുണിയും മറ്റു കുണ്ടാമണ്ടികളും വാരി വലിച്ചിട്ടിരിക്കുന്നത് കണ്ടു. എല്ലാം അവൾ അന്ന് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടു വന്നതാണ്. കട്ടിലിൽ കിടക്കുന്ന സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 'ഞാൻ നാലു പർദ്ദയും വാങ്ങി' എന്നവൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോകുക തന്നെ ചെയ്തു. അവൾ പോയി പർദ്ദ വാങ്ങുമെന്ന് സ്വപ്നേപി പ്രതീക്ഷിച്ചതല്ലെങ്കിലും ഞാൻ അവളോട് മോശമായൊന്നും പറഞ്ഞില്ല. അവൾ ചെയ്തതിനെ ചോദ്യം ചെയ്യുന്നത് അവൾ ഇഷ്ടപ്പെടില്ലെന്നും അപ്രിയമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവളുടെ മൂഡ് ശരിയാകാൻ ഒരാഴ്ചയെങ്കിലും എടുക്കും എന്നും അറിയുന്ന ഞാൻ അവളെ നോക്കി വെറുതെ ഒരു വിഡ്ഡിച്ചിരി ചിരിച്ചതേയുള്ളു. പൊതുജനങ്ങളിൽ നിന്നുള്ള പരാതി കൂടാതെ തൊടാനും പിടിക്കാനും ആകപ്പാടെ ഉള്ള ഒരു പെൺതരിയാണല്ലോ ഇത് എന്ന അറിവ് നിശ്ശബ്ദനായിരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ അമ്മയെ ചുറ്റിയും വലുതായാൽ ഭാര്യയെ ചുറ്റിയും ആണ് പുരുഷന്റെ ജീവിതം എന്നറിയുന്ന ഞാൻ ഭാര്യയെ മുഷിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന കാരണവും അതിനായി കണ്ടെത്തി. കടുത്ത വേനലല്ലേ വരുന്നത്, വെയിൽ കൊണ്ടാൽ ദേഹം കരുവാളിച്ചു പോകില്ലേ? അതുകൊണ്ട് വെയിലിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം അവൾ പർദ്ദ വാങ്ങിയത് എന്ന് ഞാൻ ചിന്തിച്ചു. എന്നാലും നാലു പർദ്ദ വാങ്ങിയതിന്റെ പൊരുൾ എനിയ്ക്കൊട്ടും മനസ്സിലായില്ല. അതെന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. അല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊന്നും പ്രതീക്ഷിച്ച പോലെ നടക്കാറില്ല. രണ്ടെണ്ണം അവൾക്കും ബാക്കി ഓരോന്നും കുട്ടികൾക്കും ആയിരിക്കുമെന്നും ഞാൻ സമാധാനിച്ചു. എന്തായാലും പർദ്ദ എവിടെ എന്നു ചോദിക്കാനോ അതെടുത്തു നോക്കാനോ എന്റെ മനസ്സെന്നെ അനുവദിച്ചില്ല. ഇത്രയും കാലം കുളിച്ച് കുറി തൊട്ട് നടന്നിരുന്ന ഇവൾ ഇനി പർദ്ദ ഇട്ട് നടക്കുന്ന കാര്യം എനിയ്ക്ക് ചിന്തിക്കാനേ ആയില്ല. ഇനി പർദ്ദയിട്ട അവളുടെ കൂടെ നടക്കുമ്പോൾ ഏതോ ഉമ്മച്ചിയേയും കൂട്ടി നടക്കാനാണ് ഇവൻ ഉത്തരേന്ത്യയിൽ കൂടിയിരിക്കുന്നതെന്ന് എന്നെ അറിയുന്നവരാരെങ്കിലും സംശയിക്കില്ലേ എന്ന ചിന്തയും എന്റെ മനസ്സിലുണ്ടായി.  പുറത്ത് പോകുമ്പോൾ സാരിക്കൊത്ത ബ്ലൗസും ബ്ലൗസിനൊത്ത മാലയും മാലയ്ക്കൊത്ത കമ്മലും കമ്മലിനൊത്ത ഹെയർപിന്നും ധരിയ്ക്കുന്ന അവൾ ഇനി പർദ്ദ ഇടുമ്പോൾ ഇതൊക്കെ എന്തു ചെയ്യുമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താണ് പിറുപിറുക്കുന്നതെന്ന അവളുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ കുളി മുറിയിലേക്ക് നടന്നു. തല പുകയുമ്പോൾ സ്വസ്ഥമായി ഇരിക്കാവുന്ന ഒരേ ഒരു സ്ഥലമാണത്. സ്വസ്ഥമായി ഇരിക്കാൻ മാത്രമല്ല, പുക വലിക്കുക, കാർക്കിച്ചു തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങി പബ്ലിക്ക് ആയി ചെയ്താൽ പോലീസ് പിടിക്കാവുന്ന പല കാര്യങ്ങളും പിഴ കൂടാതെ ചെയ്യാവുന്ന ഒരു സ്ഥലം കൂടിയാണിത്. ഗാനഗന്ധർവ്വനാണെന്ന ഭാവത്തിൽ എത്ര എത്ര പ്രണയഗാനങ്ങൾ ഞാനീ കുളിമുറിയിലിരുന്ന് പാടിയിട്ടുണ്ടെന്നോ?

പിന്നീടുള്ള ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതും വീട്ടുകാരോട് പർദ്ദ വാങ്ങിയ കാര്യം പറഞ്ഞ് മിനിറ്റുകളോളം സംസാരിക്കുന്നതും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതും എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം എന്റെ കഥയില്ലായ്മയായി കരുതി ഞാൻ മിണ്ടാതെ നടന്നതേയുള്ളു. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് സംസാരിക്കാൻ ഗഹനമായ വിഷയങ്ങളൊന്നും വേണ്ടല്ലോ എന്ന കാര്യം എന്റെ മനസ്സിൽ തേട്ടി വന്നു. പർദ്ദ വാങ്ങിയതിൽ ചിരിക്കാനെന്തിരിക്കുന്നു എന്ന് ഞാൻ സ്വയം പിറുപിറുത്ത് കൊണ്ടിരുന്നപ്പോൾ 'മനുഷ്യാ, വായ അടക്കി വയ്ക്ക്' എന്നുപദേശിക്കാൻ അവളൊട്ട് മറന്നതുമില്ല.

ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലെത്തുമ്പോൾ താമസിക്കുന്ന വാടകവീടിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. പുറത്തു നിന്നു നോക്കുമ്പോഴേ വീടിനൊരു പുതുമോടി ഉള്ളതു പോലെ എനിയ്ക്ക് തോന്നി. സ്വീകരണമുറിയുടെ ജനലുകളെല്ലാം നല്ല ഭംഗിയുള്ള കർട്ടൻ തൂക്കി അവൾ മോടി കൂട്ടിയിരുന്നു. അതാണീ പുതിയ മുഖച്ഛായയ്ക്ക് കാരണം. വീടിന്റെ ചുമരിനും നിലത്തുകിടക്കുന്ന സെറ്റിയ്ക്കും ചേർന്ന കളറും ഡിസൈനും ഉള്ളതായിരുന്നു പുതിയ കർട്ടൻ. സംഗതി കൊള്ളാമല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സെറ്റിയിലിരുന്നു. ഭാര്യ തന്ന ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്നതിനിടയിൽ വാതിലിൽ മുട്ടു കേട്ടു.

വാതിൽ തുറന്നപ്പോൾ കണ്ടത് തൊട്ടു മുന്നിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഛത്തീസ്ഗഡുകാരനെയാണ്. കാര്യമായെന്തെങ്കിലും പറയാനുണ്ടെങ്കിലേ അയാൾ ഇങ്ങനെ വാതിലിൽ മുട്ടാറുള്ളു. അയാൾക്ക് ഇംഗ്ലീഷും എനിയ്ക്ക് ഹിന്ദിയും അറിയില്ലെന്നതു തന്നെ അതിന്റെ കാരണം. ഭാഷ അറിയാതെ എന്തു സംസാരം? വാതിൽ തുറന്ന പാടേ അയാൾ സെറ്റിയിലിരുന്നു. 'അബ് ആപ് കേ ഘർ ബാഹർ സേ സുന്ദർ ലഗ് രഹാ ഹെ' എന്നു പറഞ്ഞാണ് ആഗതൻ സംസാരം തുടങ്ങിയത്. വീട്ടിൽ കർട്ടൻ പിടിപ്പിച്ചതാണ് സംസാരവിഷയം എന്നു മനസ്സിലായ ഞാൻ നോയ്ഡയിലെ ചൂടിനെ കുറിച്ചും കർട്ടനിട്ടാൽ കിട്ടുന്ന ആശ്വാസത്തെ കുറിച്ചുമെല്ലാം ആവും വിധം ഹിന്ദിയിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അയാൾക്ക് പറയാനുണ്ടായിരുന്നത് പർദ്ദയെ കുറിച്ചായിരുന്നു. 'ആപ് കേ പർദ്ദേ ബഹുത് സുന്ദർ ലഗ് രഹാ ഹെ' എന്നയാൾ പറഞ്ഞപ്പോൾ എനിയ്ക്കൊന്നും മനസ്സിലായില്ല. എന്റെ ഭാര്യ പർദ്ദ വാങ്ങിയ കാര്യം ഇയാളെങ്ങനെ അറിഞ്ഞു എന്നായി എന്റെ ഉള്ളിലെ സംശയം. ഇനി ഭാര്യയെങ്ങാൻ പർദ്ദ ഉടുത്താണോ നിൽക്കുന്നതെന്ന് ഒരു വേള ഞാൻ സംശയിച്ചു. പക്ഷേ പതിവു പോലെ സാരിയും ബ്ലൗസും തന്നെയായിരുന്നു അവളുടെ വേഷം. വിഷയം പർദ്ദയാണെന്ന് അറിഞ്ഞ അവൾ താല്പര്യപൂർവ്വം അത് കേൾക്കാൻ എന്റെ അടുത്ത് വന്നിരുന്നു. ഈ പർദ്ദ ആരാണ് സെലക്റ്റ് ചെയ്തതെന്നും അത് ചുമരിനും നിലത്തിനും നല്ല പോലെ മാച്ച് ചെയ്യുന്നുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ "ഈശ്വരാ, ഇയാൾ കർട്ടനെ കുറിച്ചാണല്ലോ സംസാരിക്കുന്നത്" എന്ന് ഞാൻ പിറുപിറുത്തു. ആകെ കൺഫ്യൂഷനിലായ ഞാൻ ഇനി അയാളോട് എന്തു പറയണം എന്നറിയാതെ വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ ഇരിക്കുന്ന എന്നോട് എന്റെ ഭാര്യ “കർട്ടന് ഹിന്ദിയിൽ പർദ്ദ എന്നാണ് പറയുക” എന്ന് പറഞ്ഞപ്പോൾ മുൻ ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ പൊരുൾ എനിയ്ക്ക് നല്ല പോലെ മനസ്സിലായി. പർദ്ദയെക്കുറിച്ച് ഞാൻ മെനഞ്ഞുണ്ടാക്കിയ തെറ്റിദ്ധാരണകളെക്കുറിച്ചോർത്ത ഞാനപ്പോൾ പർദ്ദയും പിടിച്ച് ആ സെറ്റിയിലങ്ങനെ ഇരുന്നു. ശരിക്കുമൊരു പർദ്ദയെടുത്ത് മൂടാനുള്ള ഒരു മൂഡായിരുന്നു എനിയ്ക്കപ്പോൾ.........

2012, മാർച്ച് 4, ഞായറാഴ്‌ച

KSRTCയും Route നമ്പറും

രണ്ടു മൂന്നു മാസം മുമ്പാണ്‌, പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. KSRTC സിറ്റിബസ്സുകള്‍ക്ക്‌ Route നമ്പര്‍ ഏര്‍പ്പെടുത്തുന്നുവെന്ന്. അപ്പോഴേ ഇതെഴുതണമെന്നു കരുതിയതാണ്‌. പക്ഷേ ഞാന്‍ അന്നു ബ്ലോഗെഴുത്തെന്ന എന്റെ ചവറെഴുത്ത്‌ തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ സിറ്റിയില്‍ എല്ലാ ബസ്സുകള്‍ക്കും റൂട്ട്‌ നമ്പറായിക്കഴിഞ്ഞിരിയ്ക്കുന്നു. എല്ലാ ബസ്സുകളുടേയും ബോര്‍ഡില്‍ റൂട്ട്‌ നമ്പര്‍ കാണാം. ആ കാര്യത്തില്‍ KSRTCയ്ക്ക്‌ സന്തോഷിയ്ക്കാം. പക്ഷേ.....

എത്ര ആളുകള്‍ ആ റൂട്ട്‌ നമ്പര്‍ നോക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന് KSRTC ഒന്ന് അന്വേഷിച്ചാല്‍ നന്നായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഉദ്ദേശിച്ച കാര്യം സാധിച്ചുവോ എന്നൊരു പരിശോധന അവര്‍ ചെയ്യേണ്ട സമയമായിരിക്കുന്നു.

മലയാളം മാത്രം അറിയുന്ന ഒരു കേരളീയന്‍ ആദ്യമായി ബോംബേയിലെത്തുന്ന കാര്യമൊന്നു ചിന്തിയ്ക്കു. അല്ലെങ്കില്‍ ബോംബേ വേണ്ട. നമ്മുടെ ചെന്നൈ ആയാലും മതി. അയാള്‍ക്ക്‌ ഹിന്ദിയോ തമിഴോ ഒന്നും അറിയില്ല എന്നു ഞാനാദ്യമേ പറഞ്ഞു. ചെന്നിറങ്ങിയ നഗരത്തിന്റെ ഭൂമിശാസ്ത്രവും അയാള്‍ക്ക്‌ അറിഞ്ഞുകൂടാ. പക്ഷേ അവിടെ ഒരു മലയാളിയെ കണ്ടുമുട്ടുന്ന കാര്യം ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. ചെന്നൈയിലെത്തുന്ന നമ്മുടെ മലയാളി അവിടത്തെ ഒരു മലയാളിയെക്കാണുന്നു. അയാള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും വിവരങ്ങള്‍ തിരക്കുന്നു. പുതിയ ആള്‍ക്ക്‌ അപരന്‍ ഒരു Route നമ്പര്‍ പറഞ്ഞുകൊടുക്കുന്നു. കൂടുതലൊന്നും അവര്‍ ഈ കാര്യത്തെക്കുറിച്ചു സംസാരിയ്ക്കുന്നില്ല. പിന്നീട്‌ അയാള്‍ ഈ റൂട്ട്‌ നമ്പര്‍ എഴുതി വച്ച ബസ്‌സ്റ്റോപ്പ്‌ കണ്ടു പിടിച്ചാല്‍ മതി. അത്‌ കുറച്ചു നടന്നിട്ടായാലും കണ്ടുപിടിയ്ക്കാം. കാരണം റൂട്ട്‌ നമ്പര്‍ എല്ലാ ബസ്‌സ്റ്റോപ്പിലും എഴുതിവച്ചിരിയ്ക്കും. (എല്ലാ ബസ്‌സ്റ്റോപ്പിലും വെയ്റ്റിംഗ്‌ ഷെഡ്‌ ഉണ്ടായിരിയ്ക്കും, അവിടെ റൂട്ട്‌ നമ്പര്‍ എഴുതിയും ഇരിയ്ക്കും)
ഇനി അവിടെ നില്‍ക്കുകയേ വേണ്ടു. അയാള്‍ക്ക്‌ വേണ്ട ബസ്‌ അവിടെ വന്നു നില്‍ക്കും. അപ്പോള്‍ അതിന്മേല്‍ ആ റൂട്ട്‌ നമ്പര്‍ ഇല്ലേ എന്നൊന്ന് ഉറപ്പു വരുത്തണം, പിന്നെ അതില്‍ കേറണം. അയാള്‍ക്ക്‌ എത്തേണ്ട സ്ഥലത്തെത്താം. കാര്യങ്ങളെല്ലാം ഭംഗിയായി. ഇപ്പറഞ്ഞതെല്ലാം മലയാളിയ്ക്ക്‌ മാത്രമല്ല അവിടത്തുകാരനും ബാധകം തന്നെ.
ഇനി ഒരു ഹിന്ദി മാത്രം അറിയുന്ന ഒരാള്‍ തിരുവനന്തപുരത്തെത്തുന്ന കാര്യം നോക്കാം. അയാള്‍ ഒരു ഹിന്ദിക്കാരനെ കാണുന്നു. പോകേണ്ട സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും റൂട്ട്‌ നമ്പര്‍ മനസ്സിലാക്കുന്നു. ഇനിയോ???
അയാള്‍ എവിടെപ്പോയി നില്‍ക്കും? തിരുവനന്തപുരത്ത്‌ ബസ്‌സ്റ്റോപ്പില്‍ പലയിടത്തും വെയ്റ്റിംഗ്‌ ഷെഡില്ല, റൂട്ട്‌ നമ്പര്‍ എഴുതാന്‍ സ്ഥലവുമില്ല. സ്ഥലം ഉള്ളിടത്ത്‌ റൂട്ട്‌ നമ്പര്‍ എഴുതിവച്ചിട്ടുമില്ല. (അങ്ങനെയൊരു സമ്പ്രദായമേ ഈ തിരുവനന്തപുരത്ത്‌ കണ്ടിട്ടില്ല.) അപ്പോള്‍ ഊഹിച്ചുകൂടെ ഈ റൂട്ട്‌ നമ്പര്‍ കൊണ്ട്‌ യാത്രക്കാര്‍ക്ക്‌ എന്തു പ്രയോജനം എന്ന്!! അതുകൊണ്ടു തന്നെ ഒരാളും ഈ റൂട്ട്‌ നമ്പര്‍ നോക്കാറുമില്ല(??). ബസ്‌സ്റ്റോപ്പ്‌ എവിടെ എന്ന് ചോദിച്ചു ചോദിച്ചു പോകാനാണെങ്കില്‍ പിന്നെ ഈ റൂട്ട്‌ നമ്പറെന്തിനാ?
ഇത്‌ ആദ്യമായിട്ടല്ല ഇവിടെ KSRTC ഈ റൂട്ട്‌ നമ്പര്‍ ഇടുന്നത്‌. 80-കളിലും 90-കളിലും ഈ സംരംഭം ഇവിടെ പരാജയപ്പെട്ടതാണ്‌. എന്റെ അറിവില്‍ അതിനുള്ള കാരണവും ഞാന്‍ മേലെ എഴുതി. പക്ഷേ എന്തുകൊണ്ടാണ്‌ അന്നൊക്കെ അത്‌ പരാജയപ്പെട്ടത്‌ എന്ന് KSRTC അന്വേഷിച്ചിരുന്നുവോ എന്തോ? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വീണ്ടും റൂട്ട്‌ നമ്പര്‍ ഏര്‍പ്പെടുത്തിയത്‌ എന്ന കാര്യവും വ്യക്തമല്ല.

ഒന്നുമില്ലെങ്കിലും റൂട്ട്‌ നമ്പറെഴുതാന്‍ കുറച്ചു പെയ്ന്റ്‌ എങ്കിലും വന്‍ നഷ്ടത്തിലോടുന്ന KSRTCയ്ക്ക്‌ ചെലവായിക്കാണും
ഞാനിതെഴുതാന്‍ കാരണം ഞാനും KSRTCയും തമ്മിലുള്ള സാമ്യമാണ്‌. രണ്ടും വന്‍ നഷ്ടത്തിലാണ്‌ ഓടുന്നത്‌. നഷ്ടത്തില്‍ നിന്നു കര കയറാനാണ്‌ രണ്ടും ശ്രമിയ്ക്കുന്നത്‌. രണ്ടിനും ബോധമുണ്ടോ എന്നേ അറിയേണ്ടൂ.

ഇത്രയും എഴുതിയ എനിയ്ക്കാണോ റൂട്ട്‌ നമ്പറെഴുതിയ KSRTCയ്ക്കാണോ ബോധമില്ലാത്ത്‌?.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശിംലയിലേക്കൊരു തീവണ്ടിയാത്ര

ഈയിടെ ശിംലയിലേക്കൊരു ഹ്രസ്വമായ യാത്ര വേണ്ടി വന്നു। അതിനെക്കുറിച്ചാണീ കുത്തിക്കുറിക്കലുകൾ. നമ്മൾ മലയാളികൾ സിംല എന്നാണ് പറയുന്നതെങ്കിലും ഹിന്ദിക്കാർ എഴുതുന്നത് വായിച്ചാൽ അത് ശിംല എന്നേ ആകൂ. അതുകൊണ്ടാണ് ഞാൻ ശിംല എന്നെഴുതിയത്.

നോയ്‌ഡയിലെ സിറ്റി സെന്ററിൽ നിന്ന് മെട്രോ ട്രെയിനിൽ കയറുമ്പോൾ അത്യാവശ്യം ചന്തി വച്ചിരിക്കാനുള്ള സീറ്റ് കിട്ടുകയുണ്ടായി. വണ്ടി അവിടെ നിന്നാണ് പുറപ്പെടുന്നത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീടങ്ങോട്ട് ഓരോ സ്റ്റേഷൻ കഴിയും തോറും വണ്ടിയിലെ തിരക്ക് ക്രമാതീതമായി കൂടിക്കൂടി വന്നു. ഒടുവിൽ മെട്രോ ട്രെയ്‌ൻ "രാജീവ് ചൗക്ക്"-ൽ എത്തുമ്പോൾ ഉള്ള വണ്ടിയിലെ തിരക്ക് അതിൽ യാത്ര ചെയ്തവർക്ക് മാത്രമേ അറിയൂ. രാജീവ് ചൗക്കിൽ ഇറങ്ങാൻ പാകത്തിൽ ഞാൻ എങ്ങനെ യൊക്കെയോ വാതിലിന്റെ അടുത്ത് വന്നു നിന്നു. ബാക്കിയൊക്കെ യാത്രക്കാർ ചെയ്തുകൊള്ളും. വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവരുടെ അവഗണനാതീതമായ തള്ളിൽ ഞാൻ തനിയേ പ്ലാറ്റ്ഫോമിലെത്തി. പിന്നീട് ചാന്ദ്നി ചൗക്കിലേക്കുള്ള മെട്രോ ട്രെയ്‌നിനായി ഞാൻ കാത്തു നിന്നു. അങ്ങനെ നിൽക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മുക്കിനായിരിക്കും ഹിന്ദിക്കാർ ചൗക്കെന്നു പറയുന്നതെന്ന് ഞാൻ ഊഹിച്ചു. " രാജീവ് ചൗക്ക് " ഒരു ജംഗ്ഷനാണ്. അപ്പോൾ ചൗക്കെന്നാൽ ജങ്ക്ഷനാകാനേ തരമുള്ളു. അതിനെയായിരിക്കും ഹിന്ദിക്കാർ അപ്പോൾ ചൗക്കെന്നു പറയുന്നത്. അമ്പലംമുക്ക്, പള്ളിമുക്ക് എന്നൊക്കെയാണല്ലോ തിരുവനന്തപുരത്തുകാർ ജംഗ്ഷന് പറയുന്നത്. അപ്പോൾ ഹിന്ദിക്കാരുടെ ചൗക്കായിരിക്കും തിരുവനന്തപുരത്തെത്തിയപ്പോൾ മുക്കായി മാറിയത്.

മുക്കും ചൗക്കും തമ്മിലുള്ള സാമ്യവും സാദൃശ്യവും ആലോചിച്ചു നിൽക്കുമ്പോൾ എനിക്ക് പോകേണ്ട വണ്ടി എത്തി. അപ്പോഴും ഞാനൊന്നും ചെയ്തില്ല. യാത്രക്കാരുടെ അവഗണിക്കാനാവാത്ത തള്ളിൽ ഞാൻ തനിയേ വണ്ടിയുടെ ഉള്ളിലെത്തി. ഇരിക്കാൻ പോയിട്ട് നേരാംവണ്ണം നിൽക്കാനുള്ള സ്ഥലം പോലും അതിനകത്തില്ലായിരുന്നു. വണ്ടി പുറപ്പെടുമ്പോൾ എന്റെ തൊട്ടു പുറകിൽ ഒരു തടിച്ച യുവതിയാണ് നിന്നിരുന്നത്. അവളുടെ വണ്ണവും വലിപ്പവും എത്രയെന്ന് ആ തിരക്കിലൂടെ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. വണ്ടിയിലാണെങ്കിൽ പൂഴി വീഴാൻ പോലും സ്ഥലമില്ല. വണ്ടിയുടെ നേരിയ ചലനം പോലും ഞങ്ങളുടെ ശരീരങ്ങളെ സ്പർശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണ വണ്ടി കുലുങ്ങുമ്പോഴും അവളുടെ ഉയർന്നു നിൽക്കുന്ന അമ്മിഞ്ഞകൾ എന്റെ ദേഹത്ത് അമർന്നു കൊണ്ടിരുന്നു. അപ്പോൾ കുഷ്യനിട്ട ബെഡ്ഡിൽ കയ്യമർത്തുമ്പോഴുള്ള ഒരു സുഖം ശരീരത്തിൽ എനിയ്ക്കനുഭവപ്പെട്ടു. അപ്പോൾ തന്നെ എന്റെ സദാചാരബോധവും എന്നിൽ ഓടിയെത്തി. മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും വയ്യ എന്നു പറയാറില്ലേ? അതുപോലുള്ള ഒരവസ്ഥയായിരുന്നു എനിക്കപ്പോൾ. എന്തായാലും മധുരം കയ്പിനെ തോൽപ്പിക്കുക തന്നെ ചെയ്തു. ഞാൻ കുറച്ചുകൂടി അവളോട് ചേർന്നു നിന്നു. അങ്ങനെ നിൽക്കുമ്പോൾ " അഗലാ സ്റ്റേഷൻ ചാവടി ബസാർ ഹെ " എന്ന് മെട്രോയിൽ അറിയിപ്പുണ്ടായി. ചാവടി ചൗക്ക് എന്നാണെങ്കിൽ ശ്രീകാര്യത്തെ ചാവടിമുക്കിന്റെ തനിയാവർത്തനമായേനേ ഈ സ്റ്റേഷന്റെ പേര് എന്നെന്റെ മനസ്സപ്പോൾ പറഞ്ഞു.

ചാന്ദ്നീ ചൗക്കിൽ വണ്ടിയിറങ്ങിയ ഞാൻ നേരേ പഴയ ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി. മൊബൈലിന്റെ ബാറ്ററിയിൽ ചാർജ് തീരേയില്ല. അതൊന്ന് ചാർജ് ചെയ്യണം. ഞാൻ നേരേ ഉച്ചശ്രേണീപ്രതീക്ഷാലയം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിലൂടേ നടന്നു. പ്രതീക്ഷിച്ച തിരക്ക് പ്രതീക്ഷാലയത്തിൽ കണ്ടില്ല. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നതു പോലെ വെയ്റ്റിങ്ങ് റൂമിലെ ചാർജിങ്ങ് പോയന്റിനു ചുറ്റും ആളുകൾ മൊബൈലുമായി കൂടി നിൽക്കുന്നത് സാധാരണമാണെങ്കിലും ഇന്ന് പ്ലഗ് പോയന്റെല്ലാം വെറുതെ കിടക്കുകയായിരുന്നു. മൊബൈൽ ചാർജ് ചെയ്തുകൊണ്ട് ഞാനവിടെ ഇരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നവരെയെല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിപ്പായി.

ഞാൻ ചുറ്റും നോക്കി. മരം കോച്ചുന്ന തണുപ്പല്ലേ? എല്ലാവരും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചോ ശരീരമാസകലം മൂടിപ്പുതച്ചോ കൂനിക്കൂടി ഇരിപ്പാണ്. എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്. ചിലർ സംസാരിക്കുകയാണെങ്കിൽ മറ്റു ചിലർ ചെവിയിൽ ഓരോ കുന്ത്രാണ്ടം തിരുകി വച്ച് പാട്ടു കേക്കുകയാണ്. ഒരാളിന്റെ കയ്യിലും ഒരു ബുക്കോ വാരികയോ കണ്ടില്ല. പണ്ടൊക്കെ ആണെങ്കിൽ യാത്രക്കാരുടെ കയ്യിലൊക്കെ എന്തെങ്കിലുമൊക്കെ വായിക്കാൻ കാണുമായിരുന്നു. ബുക്കിന്റെ പ്രചാരമൊക്കെ കുറഞ്ഞു വരികയാണ്. ബ്ലോഗിന്റെ കാലമല്ലേ? വായനക്കാരൊക്കെ എഴുത്തുകാർ ആയതൊകൊണ്ടായിരിക്കും ഇപ്പോൾ ആരുടെ കയ്യിലും ബുക്കൊന്നും കാണാത്തത്! പക്ഷേ, ആർക്കും ബുക്കൊന്നും ഇല്ലെന്നു പറയുന്നത് അത്രയ്ക്കങ്ങട് ശരിയല്ല. ഫെയ്‌സ്ബുക്കെന്താ ബുക്കല്ലേ? ഫെയ്‌സ്ബുക്കില്ലാത്ത ഒരു പൗരനെ കാണാനിന്നാകുമോ? അങ്ങനെ വരുമ്പോൾ ബുക്കിന്റെ പ്രചാരം കൂടുക തന്നെയാണ്; ങാ, കൂടട്ടെ.

എന്റെ കയ്യിലും ബുക്കൊന്നുമില്ലല്ലോ! കണ്ണുകൾക്ക് വിശ്രമിക്കാനോ ആശ്വസിക്കാനോ പറ്റുന്ന തരത്തിലുള്ള പെണ്മണികളെ എങ്ങും കണ്ടില്ല. പിന്നെ ഞാൻ വേറെ എന്തു ചെയ്യാനാണ്? വെയ്റ്റിങ്ങ് റൂമിലിരിക്കുന്ന ഓരോരുത്തരേയും ഞാൻ വീണ്ടും ശ്രദ്ധിച്ചു. അപ്പോൾ എന്റെ ശ്രദ്ധ ആകർഷിച്ചത് മൂക്കിൽ വിരലിട്ട് കറക്കുന്ന ഒരു വിദ്വാനെയാണ്. ആദ്യം വിരൽ മൂക്കിലിട്ട് കറക്കുകയും പിന്നീട് അത് കയ്യിലിട്ട് കറക്കുകയും വീണ്ടും വിരൽ മൂക്കിലേക്ക് കയറ്റുകയും ചെയ്യുന്ന പ്രക്രിയ അയാൾ തുടർന്നുകൊണ്ടേ ഇരുന്നു.

കൂടെ യാത്ര ചെയ്യേണ്ട സഹപ്രവർത്തകൻ എന്താണ് എത്താത്തത് എന്ന് ഞാൻ സംശയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ പുറപ്പെടാൻ വൈകിയിരിക്കുന്നു എന്നും സമയത്ത് സ്റ്റേഷനിലെത്തുമോ എന്ന് സംശയമുണ്ടെന്നും അയാൾ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. അയാൾ വന്നില്ലെങ്കിലും എനിയ്ക്ക് പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാൽ ഞാൻ വണ്ടി വരാനുള്ള സമയവും നോക്കി അവിടെ ഇരിപ്പായി. അപ്പോൾ " ആപ് കീ യാത്രാ സഫൽ, സുഖദ് ഏവം മംഗൾമയ് ഹോ " എന്ന സന്ദേശം പ്ലാറ്റ്ഫോമിലെ ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. " സഫലയും സുഗതയും മംഗളമയിയും താങ്കളെ യാത്രയിൽ അകമ്പടി സേവിക്കട്ടെ " എന്നായിരിക്കും അതിന്റെ അർത്ഥമെന്ന് ഥോഡാ ഥോഡാ മാത്രം ഹിന്ദി അറിയാവുന്ന ഞാൻ ഊഹിച്ചു. അപ്പോഴാണ് തീവണ്ടിയിലെ 2-ടയർ എ.സി. കമ്പാർട്ട്മെന്റിൽ ആണല്ലോ യാത്ര ചെയ്യുന്നത് എന്ന കാര്യം ഞാൻ ഓർത്തത്. അവിടെ വിശാലമായ നാലു ബർത്തുകളാണ് ഉള്ളത് എന്നും എന്റെ സഹപ്രവർത്തകന് വണ്ടി കിട്ടാതെ വരികയാണെങ്കിൽ ഈ നാലു സീറ്റുകളിൽ ഞാനും എന്നെ അകമ്പടി സേവിക്കുന്ന സുഗതയും സഫലയും മംഗളമയിയും ആയിരിക്കും കിടക്കുക എന്നും ഞാനറിഞ്ഞു. ആ അറിവ് എന്റെ മനസ്സിൽ അളവില്ലാത്ത കുളിരാണ് കോരിയിട്ടത്. ആ അറിവ് എന്നെ ഹർഷോന്മാദ പുളകിതനാക്കി. അപ്പോൾ ഞാനാ രാത്രി സമയത്ത് വെയ്റ്റിങ്ങ് റൂമിലിരുന്ന് എന്തെല്ലാം പകൽക്കിനാവുകൾ കണ്ടെന്നോ!!

ഞാനും മൂന്നു യുവതികളും മാത്രമായി ഒരു രാത്രി മുഴുവൻ ഒരു കൂപ്പെയിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴുണ്ടായ ഉത്സാഹം പക്ഷേ ബലൂണിലെ കാറ്റു പോകുന്ന പോലെയാണ് എന്നിൽ നിന്നും നഷ്ടമായത്. ഞാൻ പകൽക്കിനാവ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ എന്റെ സഹപ്രവർത്തകൻ സ്റ്റേഷനിലെത്തി എന്നതു തന്നെ അതിനു കാരണം.

മൊബൈലിൽ ആവശ്യത്തിനു ചാർജായപ്പോഴേക്കും ഞാനാ വെയ്റ്റിങ്ങ് റൂമിലിരുന്ന് മുഷിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ പതുക്കെ വണ്ടി വരാനുള്ള പ്ലാറ്റ്ഫോമിലേക്ക് നടന്നു. പ്ലാറ്റ്ഫോമിൽ ഒരു വണ്ടി അനാഥമായി കിടപ്പുണ്ട്. മുമ്പെപ്പോഴോ വന്നതാണ് ഡൽഹിയിൽ യാത്ര അവസാനിപ്പിച്ച ആ വണ്ടി. യാത്രക്കാർ എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. അത് മാറ്റി ഇട്ടിട്ട് വേണം എനിയ്ക്ക് പോകാനുള്ള വണ്ടിയ്ക്ക് വരാൻ. ഒഴിഞ്ഞു കിടന്ന വണ്ടി അകലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ മുന്നിൽ ഒഴിഞ്ഞ പാളങ്ങൾ ദൃശ്യമായി. വണ്ടി വരാൻ ധാരാളം സമയമുണ്ട്. അതുകൊണ്ടായിരിക്കും പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ വലിയ തിരക്കു കണ്ടില്ല. ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഞാൻ വെറുതേ നടന്നു. റെയിൽ പാളങ്ങൾക്കിടയിൽ അങ്ങോളമിങ്ങോളം മനുഷ്യമലം കുമിഞ്ഞു കിടക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ കണ്ടു. അപ്പോൾ വീശിയടിച്ച ചെറുകാറ്റിൽ മനുഷ്യമലത്തിന്റെ ദുസ്സഹമായ നാറ്റം എനിയ്ക്കനുഭവപ്പെട്ടു. ഞാൻ വേഗം വെയ്‌റ്റിങ്ങ് റൂമിലേക്കു തന്നെ വന്നിരുന്നു.

സ്റ്റേഷനുകളുടെ അടുത്ത് എത്തുമ്പോൾ തീവണ്ടിയിലെ കക്കൂസുകൾ ഉപയോഗിക്കരുത് എന്നൊരു നിർദ്ദേശം തീവണ്ടിയിൽ എഴുതി വയ്ക്കാറുണ്ടെങ്കിലും ആരും തന്നെ ആ നിർദ്ദേശം പാലിക്കാറില്ല. അതുകൊണ്ടാണല്ലോ സ്റ്റേഷൻ പരിസരം ഇങ്ങനെ വൃത്തികേടാകുന്നത് എന്നു ഞാൻ ഓർത്തു. പാളം ചാടിക്കടക്കുന്നവർ ഈ വൃത്തികേടുകൾ ചവിട്ടിയാണ് പ്ലാറ്റ്ഫോമിലെത്തുന്നത്. ആ പ്ലാറ്റ്ഫോമിലൂടെയാണ് ചെറുപ്പക്കാർ തങ്ങളുടെ വില കൂടിയ പെട്ടിയും ഉരുട്ടി നടന്നു പോകുന്നത്. ആ പെട്ടി പിന്നെ വീട്ടിലെ സ്വീകരണ മുറിയിലും എത്തും. ചുരുക്കത്തിൽ റെയില്പാളത്തിലെ വൃത്തികേടുകൾ കുറഞ്ഞ അളവിലാണെങ്കിലും വീട്ടിനകത്തു വരെ എത്തുകയാണ് എന്നോർത്തപ്പോൾ എനിക്കോക്കാനം വന്നു. ഇനി രാവിലെയാകുമ്പോൾ റെയിൽവേയിലെ കൂലിത്തൊഴിലാളി ഈ വൃത്തികേടെല്ലാം വലിയ ഹോസ് പൈപ്പിലെ വെള്ളം ചീറ്റി വൃത്തിയാക്കും. അതിനായി എത്ര വെള്ളമാണ് ചെലവാക്കുന്നതെന്ന് റെയിൽവേക്കു പോലും അറിയില്ലായിരിക്കും. പ്ലെയിനിലെപ്പോലെ ഈ വൃത്തികേടുകളെല്ലാം കക്കൂസിൽ ശേഖരിച്ച് ഒരു സ്ഥലത്ത് കളഞ്ഞിരുന്നെങ്കിൽ സ്റ്റേഷൻ പരിസരം എത്ര വൃത്തിയായി കിടന്നേനെ! ഈ വൃത്തികേടുകളെല്ലാം വിജനമായ സ്ഥലത്ത് ഒരു ബയോഗാസ് പ്ലാന്റ് സ്ഥാപിച്ച് അതിലിട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ചിരുന്നെങ്കിൽ നാടിന് വൃത്തിയും നഗരത്തിന് വെളിച്ചവും കൈ വന്നേനെ. പക്ഷേ ഇതൊക്കെ ആരോട് പറയാൻ. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്രദവും ലാഭകരവും ആകുമെങ്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ അസംസ്കൃത വസ്തുവിനു വേണ്ടി അതിന്റെ നടത്തിപ്പുകാർ നാടെങ്ങും നെട്ടോട്ടമോടാനും ഇടയായേനെ. അങ്ങനെയെങ്കിൽ മലവിസർജ്ജനം എന്ന വാക്ക് മലോത്പ്പാദനം എന്ന വാക്കിന് വഴി മാറാനും ഇടയായേനെ. ഞാനിങ്ങനെയൊകെ ചിന്തിച്ചുകൊണ്ടിരിക്കേ എനിയ്ക്ക് പോകേണ്ട വണ്ടി പ്ലാറ്റ്ഫോമിൽ വരികയും ഞാനതിൽ കേറി ഇരിക്കുകയും ചെയ്തു. അതിൽ ആളുകൾ കുറവായിരുന്നു. റിസർവ്വ് ചെയ്യാൻ ശ്രമിക്കുമ്പോൾ സീറ്റ് എല്ലാം വെയ്റ്റിങ്ങ് ലിസ്റ്റാണെങ്കിലും വണ്ടിയിലെ സീറ്റെല്ലാം ഒഴിഞ്ഞു കിടന്നു. എന്റെ കൂപ്പെയിൽ ഞാനും സഹപ്രവർത്തകനും മാത്രമേ ഉണ്ടായിരുന്നുള്ളു. സുഗതയും സുഭഗയും കൂട്ടിന് വന്നില്ലെങ്കിലും അവർ താങ്കളെ അകമ്പടി സേവിക്കട്ടെ എന്ന് റെയിൽവേ അപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സീറ്റിലിരിക്കുമ്പോൾ മൂത്രമൊഴിച്ചാലോ എന്നൊരു തോന്നൽ. ഞാൻ വണ്ടിയിലെ ടോയ്‌ലെറ്റിൽ കയറി. 2-ടയർ എ.സി ആയതുകൊണ്ടും അതിൽ അറ്റന്റന്റ് ഉള്ളതു കൊണ്ടും അത് വൃത്തിയായി കിടപ്പുണ്ട്. പക്ഷേ സാധാ 3-ടയറിലെ ടോയ്‌ലെറ്റ് ഇങ്ങനെയാവില്ല. അതിന്റെ ചുമരിലൊക്കെ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും കുത്തിവരകളും ഒക്കെ കാണും. അത് നാറുന്നും ഉണ്ടാകും. ആണുങ്ങൾക്ക് അതൊന്നും വലിയ കുഴപ്പമില്ല. നിന്ന് മൂത്രമൊഴിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാം. പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം. അവർ ഈ നാറുന്ന, വൃത്തി കെട്ട ടോയ്‌ലെറ്റിലിരുന്ന് എങ്ങനെ കാര്യം സാധിക്കും? ഓരോ കമ്പാർട്ട്മെന്റിലും പെണ്ണുങ്ങൾക്ക് മാത്രമായി ഒരു ടോയ്‌ലെറ്റ് വേണമെന്ന് എന്താണീ പെണ്ണുങ്ങളൊന്നും ആവശ്യപ്പെടാത്തതാവോ? ജീവന് രക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും ചെയ്യാത്ത റെയിൽവേയോട് ഇമ്മാതിരി നിസ്സാര ആവശ്യങ്ങൾ ചോദിക്കേണ്ടെന്ന് ഒരുപക്ഷേ അവർ തീർച്ചയാക്കിക്കാണും. ഇതെല്ലാം ആലോചിച്ചുകൊണ്ട് ഞാനെന്റെ മൂത്രസഞ്ചി കാലിയാക്കി എന്റെ ബർത്തിലേക്ക് തിരിച്ചു പോന്നു.

വണ്ടി പുറപ്പെടുമ്പോൾ റെയിൽവേ ഞങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെ ശുഭയാത്ര നേർന്നത് എന്നെ അന്ധാളിപ്പിച്ചെങ്കിലും അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളതു കൊണ്ട് ഞാൻ സമാധാനിച്ചിരുന്നു. ഇന്ത്യയിലെ തീവണ്ടികളല്ലേ? എപ്പോൾ അത് മറിയുമെന്ന് ദൈവത്തിനു പോലും അറിയില്ലല്ലോ! അതുകൊണ്ടായിരിക്കാം അവർ ഞങ്ങൾക്ക് ഞങ്ങളുടെ അവസാനത്തെ യാത്ര നേർന്നത്. ശുഭം എന്നാൽ അവസാനം എന്നല്ലാതെ മറ്റെന്താണ്? പണ്ടത്തെ സുബ്രഹ്മണ്യം സിനിമകളിൽ അത് തീരുമ്പോൾ "ശുഭം" എന്നെഴുതിക്കാണിക്കുന്നതൊരു പതിവായിരുന്നു. സിനിമ അവസാനിച്ചു എന്നാണവർ അതു കൊണ്ടുദ്ദേശിക്കുന്നത്. എന്തായാലും ശുഭത്തിന് മറ്റർത്ഥങ്ങളും ഉണ്ടെന്ന എന്റെ അറിവ് എന്നെ സമാധാനിപ്പിച്ചു. ആ സമാധാനത്തിൽ ഞാൻ വണ്ടിയിൽ കിടന്നുടങ്ങി.

വണ്ടി കാൽക്കയിലെത്തുമ്പോൾ മണി നാലു കഴിയുന്നതേ ഉള്ളു. ശിംലയിലേക്ക് വൈകാതെ ഒരു വണ്ടിയുണ്ടെന്ന വിവരം കേട്ട ഞങ്ങൾ ഉടനെ ഓരോ സാധാ ടിക്കറ്റെടുത്തു. പക്ഷേ റിസർവ്വേഷൻ ഉണ്ടെങ്കിലേ അതിനകത്ത് കയറാൻ പറ്റൂ. റിസർവ്വേഷൻ ഫുള്ളായിരുന്നെങ്കിലും 50 രൂപ വച്ച് ടിടിഇക്ക് കൊടുത്തപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അതിനകത്ത് സീറ്റ് കിട്ടി. ഞങ്ങൾക്ക് മാത്രമല്ല മറ്റു പലർക്കും ആ മാത്രയിൽ സീറ്റ് കിട്ടുകയുണ്ടായി. പണം കാണുമ്പോൾ സീറ്റുണ്ടാകുക എന്നത് റെയിൽവേയുടെ ഒരു മന്ത്രസിദ്ധിയാകാനാണിട.

കാൽക്കയിൽ നിന്ന് ശിംലയിലേക്ക് ശിവാലിക് എക്സ്പ്രസ് പുറപ്പെട്ടത് രാവിലെ അഞ്ചര മണിയ്ക്കാണ്। അതൊരു ടോയ് ട്രെയിനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. 18 പേർക്കിരിക്കാവുന്ന ചെറിയ കമ്പാർട്ട്മെന്റ്. വണ്ടിയിൽ അതുപോലത്തെ അഞ്ചെട്ട് കമ്പാർട്ട്മെന്റുകൾ കാണും. മീറ്റർ ഗേജ് ട്രെയിൻ! വണ്ടിയിൽ കയറുമ്പോൾ മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും ടോയ്‌ലെറ്റൊന്നും കണ്ടില്ല. ചെറിയ നോവലിനെ നോവലെറ്റ് എന്നു പറയുന്നതുപോലെ ചെറിയ ടോയ് ട്രെയിനിനെ ടോയ്‌ലെറ്റ് ട്രെയിനെന്നു പറയുമായിരിക്കുമെന്നും പേരിൽ ടോയ്‌ലെറ്റ് ഉള്ള സ്ഥിതിക്ക് അതിന്റെ ഉള്ളിൽ ടോയ്‌ലെറ്റ് ഉണ്ടായിരിക്കാനിടയില്ലെന്നും ഞാനൂഹിച്ചു. എന്തായാലും യാത്രക്കാരെല്ലാം യഥാസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ ചെറിയൊരു ടോയ്‌ലെറ്റ് അതിലുള്ളതായി എനിക്ക് മനസ്സിലായി.

ഹിമാലയത്തിലൂടെ കുന്നുകളും കുണ്ടുകളും താണ്ടിയാണ് വണ്ടിയുടെ പോക്ക്. പക്ഷേ പുറത്തേക്ക് നോക്കിയാൽ ഒന്നും കാണുമായിരുന്നില്ല. എങ്ങും ഇരുട്ടായിരുന്നു. രാവിലെ 7 മണി കഴിഞ്ഞേ സൂര്യനുദിക്കൂ എന്നതു തന്നെ കാരണം. രമണീയവും ആകർഷകവും ആയ പ്രകൃതിയിലൂടെ, അതൊന്നും കാണാതെയുള്ള യാത്ര, കൂരിരുട്ടത്ത് താനാഗ്രഹിച്ച സുന്ദരിയോടൊത്ത് ശയിക്കുന്നതു പോലെ ആണെന്നെനിയ്ക്ക് തോന്നി. കാണുന്നില്ലെങ്കിൽ പിന്നെ സുന്ദരിയും വിരൂപയും തമ്മിലെന്തു വ്യത്യാസം? ഇരുട്ടിലെന്ത് സൗന്ദര്യം? സൗന്ദര്യത്തേയും വൈരൂപ്യത്തേയും വേർതിരിച്ചു കാണാനുണ്ടോ ഇരുട്ടിനാവുന്നു? പുറത്തേക്ക് നോക്കിയാൽ എങ്ങും ഇരുട്ടായതിനാൽ ഞാൻ ഉറങ്ങാൻ പാകത്തിൽ സീറ്റിൽ കണ്ണടച്ചിരുന്നു. അല്ലെങ്കിലും മൂന്നാലാഴ്ച ഹിമാലയം നടന്നു കണ്ട എനിയ്ക്ക് ശിംലയിലേക്കുള്ള തീവണ്ടിയാത്രയിൽ ഉത്സാഹമൊന്നും തോന്നിയില്ല. ആ ഇരിപ്പിൽ ഞാനറിയാതെ ഉറങ്ങിപ്പോയി.

ഏതാണ്ട് പത്തരയായപ്പോൾ വണ്ടി ശിംലയിലെത്തി. അതോടു കൂടി ശിംലയിലേക്കുള്ള എന്റെ യാത്ര അവസാനിക്കുകയും ചെയ്തു. പകൽ മുഴുവൻ ഔദ്യോഗികമായ തിരക്കായിരുന്നു. രാത്രിയിൽ ഡൽഹിക്ക് തിരിച്ചു പോന്നതാവട്ടെ, എഛ്. ആർ.ടി.സി. യുടെ ആന പോലത്തെ വോൾവോ ബസ്സിലും ആയിരുന്നു.

2012, ജനുവരി 26, വ്യാഴാഴ്‌ച

മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

ഹിന്ദി ഭാഷയിൽ ചിഡിയാ എന്ന വാക്കിന് പക്ഷി എന്നാണല്ലോ അർത്ഥം. അപ്പോൾ ചിഡിയാഘർ എന്ന വാക്കിന് പക്ഷിക്കൂട്, പക്ഷി സങ്കേതം എന്നൊക്കെ ആയിരിക്കും അർത്ഥം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിന്റെ അർത്ഥം മൃഗശാല എന്നാണ്. മൃഗശാലയിൽ പക്ഷികളും മൃഗങ്ങളും മാത്രമല്ല പാമ്പ്, ആമ തുടങ്ങിയ ഉരഗജീവികളും ജലജന്യജീവികളും ഒക്കെ കാണും. എന്തിന്? ചിലപ്പോൾ മൃഗശാലയിലെ മരങ്ങളിൽ വരെ അവയുടെ പേരും ചരിതങ്ങളും എഴുതി വച്ചിരിക്കും. മരങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർ വായിച്ചോട്ടെ എന്നായിരിക്കും അധികൃതർ കരുതുന്നത്. ആകപ്പാടെ നോക്കിയാൽ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങൾക്കും മൃഗശാലയിൽ സ്ഥാനമുണ്ടെന്നു ചുരുക്കം. പക്ഷികളെ മാത്രമല്ലാതെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതു കൊണ്ടാകും മൃഗശാലയെ സൂചിപ്പിക്കാൻ ഹിന്ദിക്കാർ ചിഡിയാഘർ എന്ന വാക്ക് ഉപയോഗിച്ചത്. ഇതു തന്നെയാണ് മലയാളത്തിന്റേയും കാര്യം. നമ്മൾ മൃഗശാല എന്നാണ് പറയുന്നതെങ്കിലും അതിനകത്ത് മയിലും വേഴാമ്പലും നീർക്കുതിരയും മലമ്പാമ്പും ആമയും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ മലയാളികൾ മൃഗം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നതും മനുഷ്യനൊഴികെയുള്ള സകലമാന ജീവജാലങ്ങളെയും ആണ്.

പക്ഷേ, ഒന്ന് നമുക്കറിയാം; ശാസ്ത്രവും ശാസ്ത്രകാരന്മാരും മനുഷ്യരെ മൃഗങ്ങളിൽ നിന്നും വേറിട്ട് കാണുന്നില്ല. ഭാഷാപണ്ഡിതർക്കുള്ള അറിവും കഴിവുമൊന്നും ശാസ്ത്രകാരന്മാർക്കില്ലല്ലോ. ശാസ്ത്രകാരന്മാർക്ക് എന്തെങ്കിലും മനസ്സിലാക്കണമെങ്കിലും വിശ്വസിക്കണമെങ്കിലും നേരിട്ടു കാണുകയോ തെളിവു കിട്ടുകയോ ഒക്കെ വേണം. കിട്ടിയ തെളിവു വച്ചു നോക്കുമ്പോൾ അവർക്ക് മനുഷ്യർ മൃഗങ്ങളെപ്പോലെയാണ്. അവർ കാണുന്നത് മൃഗവും മനുഷ്യനും തീറ്റ തിന്നുന്നതും ഇണ ചേരുന്നതും ഉറങ്ങുന്നതുമാണ്. അതുകൊണ്ടാണല്ലോ പശുവിനേയും പൂച്ചയേയും മനുഷ്യനേയും അവർ സസ്തനിയായി കണ്ട് ഒരേ വർഗ്ഗത്തിൽ പെടുത്തിയത്! ദൈവത്തെ നേരിട്ടു കാണാത്തതുകൊണ്ടും ദൈവം ഉള്ളതിനു തെളിവു കിട്ടാത്തതുകൊണ്ടും ആണല്ലോ അവർ ദൈവത്തിൽ വിശ്വസിക്കാത്തത്. എന്നു വച്ച് എല്ലാ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളാണെന്നു പറയാനുള്ള വിവരമൊന്നും എനിക്കില്ല. അങ്ങനെ വരുമ്പോൾ ശാസ്ത്രജ്ഞന്മാരിലും രണ്ടു തരക്കാരുണ്ടെന്നു വരുന്നു. പക്ഷേ അതു സാരമില്ല, അഴിമതിക്കാരിൽ വരെ രണ്ടു തരമില്ലേ? ആണ്ടിമുത്തു രാജമാരെപ്പോലെ ശരിക്കും അഴിമതി ചെയ്യുന്നവരും ചിദംബരത്തെപ്പോലെ അഴിമതി ഉദ്ദേശിക്കാത്തവരും!

പക്ഷേ ഭാഷാപണ്ഡിതർ ശാസ്ത്രജ്ഞന്മാരെപ്പോലെയല്ല! അവർക്ക് ഭാവനയുണ്ട്. കല്പനയ്ക്കുള്ള ശേഷിയുണ്ട്. സ്വപ്നം കാണാനുള്ള കഴിവുണ്ട്. നേരിട്ടു കാണാതേയും തെളിവില്ലാതെയും കാര്യങ്ങളെ കാര്യങ്ങളായിക്കാണാനുള്ള കഴിവുണ്ട്. അതുകൊണ്ടൊക്കെയാണല്ലോ അവർ മനുഷ്യരെ ഈ പക്ഷി, മൃഗം എന്നൊക്കെയുള്ള കൂട്ടത്തിൽ പെടുത്താതിരുന്നത്. അല്ലായിരുന്നെങ്കിൽ അവർ മൃഗശാലക്ക് ജീവശാല എന്നോ മനുഷ്യ-ജന്തുഘർ എന്നോ പേരു നൽകിയേനെ.

എന്തായിരിക്കാം ഭാഷാപണ്ഡിതർ മനുഷ്യരെ ഈ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ച് കാണാൻ കാരണം? ശാസ്ത്രജ്ഞന്മാർക്കില്ലാത്ത കഴിവുകൾ അവർക്കുണ്ടെന്നതു തന്നെ. മനുഷ്യന്റെ സവിശേഷമായ കഴിവുകൾ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും തെളിയിക്കാനായിട്ടില്ല. അസൂയ, കുശുമ്പ്, ആർത്തി തുടങ്ങി മനുഷ്യനു മാത്രമായി അവകാശപ്പെടാവുന്ന കഴിവുകൾ തെളിയിക്കാൻ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ അസൂയ, കുശുമ്പ് എന്നിവ തങ്ങൾക്ക് അനുഭവവേദ്യമായതുകൊണ്ടാണല്ലോ ഭാഷാപണ്ഡിതർ ഈ മാതിരി വാക്കുകൾക്ക് ജന്മം നൽകിയത്. ഇതൊക്കെയാണ് വിശേഷബുദ്ധി എന്നറിയാവുന്ന ഭാഷാപണ്ഡിതൻ മനുഷ്യരെ എത്ര എളുപ്പത്തിലാണ് ഉരഗപക്ഷിമൃഗങ്ങളിൽ നിന്നും വേർതിരിച്ചത്. അതുകൊണ്ടല്ലേ മൃഗങ്ങൾക്ക് ബുദ്ധിയില്ലെന്നും മനുഷ്യന് വിശേഷബുദ്ധിയുണ്ടെന്നും നമ്മൾ പ്രഖ്യാപിച്ചു കളഞ്ഞത്. അസൂയ, കുശുമ്പ്, ആർത്തി, കുത്തിത്തിരിപ്പ്, ധനസമ്പാദനം, പരിസരമലിനീകരണം തുടങ്ങിയവ മനുഷ്യനു മാത്രമുള്ളതുകൊണ്ടാകാം മനുഷ്യനെ വിശേഷബുദ്ധിയുള്ളജീവിയായി പരിഗണിച്ചത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നു.

മനുഷ്യൻ വിശേഷബുദ്ധിയുള്ള ജീവിയാണെന്നു വച്ച് എല്ലാ മനുഷ്യർക്കും അസൂയ, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ സവിശേഷതകൾ ഉണ്ടെന്ന് അർഥമാക്കിക്കളയരുത്. അവിടേയും ശാസ്ത്രജ്ഞന്മാരിലും അഴിമതിക്കാരിലും ഉള്ളതുപോലെ രണ്ടു തരമുണ്ട്. ഇമ്മാതിരി സ്വഭാവമുള്ള എന്നെപ്പോലെയുള്ളവരാണ് ഒരു കൂട്ടർ. കഴിവുള്ളവരെ കുറിച്ച് അസൂയപ്പെട്ടും മറ്റുള്ളവരിൽ കുത്തിത്തിരിപ്പു നടത്തിയും കുശുമ്പ് കാട്ടിയും ഞങ്ങൾ അങ്ങനെ ജീവിക്കുന്നു. ഇനി വേറൊരു കൂട്ടരുണ്ട്. സുകുമാർ അഴീക്കോട്, ജി. മാധവൻ നായർ, എം. പി. വീരേന്ദ്രകുമാർ തുടങ്ങി സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള ബുദ്ധിജീവികളും ധിഷണാശാലികളും ദാർശനികരും ചിന്തകന്മാരുമായ മാതൃകാവ്യക്തിത്വങ്ങളാണ് അവർ. അവരുടേയൊക്കെ ബുദ്ധിപരമായ വ്യാപാരങ്ങൾ എന്റേതിൽ നിന്നും എത്രയോ ഉന്നതമാണ്. അതുകൊണ്ട് അവരെയൊക്കെ മഹത്‌വ്യക്തിയായി ഞാൻ പരിഗണിച്ചു.

പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോട് ഒരു സ്ത്രീയെ പ്രേമിച്ചിരുന്നുവെന്നും അവരുടെ വീട്ടിൽ പോയി പെണ്ണു കണ്ടുവെന്നും കല്യാണം കഴിക്കാൻ വാക്കു കൊടുത്തുവെന്നും പിന്നീടതിൽ നിന്ന് മാറിയെന്നും പിന്നീട് അവിവാഹിതനായാണ് ജീവിച്ചതെന്നും മറ്റും. അപ്പോഴാണ് ഇതും മാതൃകാവ്യക്തികളുടെ വ്യാപാരങ്ങളിൽ പെടുമെന്ന് എനിയ്ക്ക് മനസ്സിലായത്. ശരിയാണ്, ഞാനിതൊന്നും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ഏഴാം ക്ലാസു മുതൽ ജോലിസ്ഥലം വരെ എത്രയോ പെൺകുട്ടികളെ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും 'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ‌കിടാവേ' എന്നു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അത്തരം മോഹങ്ങളെല്ലാം മെയിൻറോഡിലെ വൺവേ ട്രാഫിക്ക് പോലെ ആയിത്തീരുകയായിരുന്നു. കൊടുത്ത വാക്ക് തിരിച്ചെടുക്കാനാകാത്തതുകൊണ്ട് ഒന്നിലധികം പെണ്ണുകാണലുകളും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവിവാഹിതനായി ജീവിച്ച് ജീവിതം രാഷ്ട്രത്തിനായി സമർപ്പിക്കാനും ആയിട്ടില്ല.

ഇനിയും പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോടും വീരേന്ദ്രകുമാറും വലിയ കൂട്ടായിരുന്നുവെന്നും അവർ പിന്നീട് തെറ്റിയെന്നും പിന്നീട് സുഹൃത്തുക്കളാരൊക്കെയോ കൂടി അവരുടെ സൗഹൃദം വിളക്കിച്ചേർത്തൂ എന്നും മറ്റും. ഞാനാണെങ്കിൽ ആരോടും കൂട്ടു കൂടാനും പോയിട്ടില്ല അഥവാ തെറ്റിപ്പിരിഞ്ഞാൽ പിന്നെ വിളക്കിച്ചേർക്കാനും പോയിട്ടില്ല. അപ്പോൾ ഇമ്മാതിരി കൂട്ടം കൂടലുകളും പിന്നീടുള്ള തെറ്റിപ്പിരിയലുകളും മാതൃകാ വ്യക്തിത്വങ്ങളുടെ ഭാഗമാകാനേ തരമുള്ളു. മാത്രമോ സുകുമാർ അഴീക്കോട് മോഹൻ ലാലിനെതിരെ കേസു കൊടുത്തെന്നും പിന്നീട് അത് പിൻവലിച്ചെന്നും പത്രത്തിൽ കണ്ടു. ഇതൊക്കെയായപ്പോൾ മഹാത്മാക്കൾ എങ്ങനെയിരിക്കും എന്നൊരു ധാരണ എന്നിലുണ്ടായിക്കഴിഞ്ഞിരുന്നു.

പിന്നീടാണ് ജി. മാധവൻ നായർക്കെതിരെ ഗവണ്മെന്റ് നടപടിയെടുത്ത വാർത്ത പത്രത്തിൽ വന്നത്. കെ. ജി. ബാലകൃഷ്ണനെപ്പോലെയുള്ളവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത ഗവണ്മെന്റ് മാധവൻ നായർക്കെതിരെ നടപടി എടുത്തത് തികച്ചു ഔചിത്യം തന്നെ. അതെന്തായാലും അപ്പോൾ അദ്ദേഹത്തിന്റെ രോഷം മുഴുവൻ രാധാകൃഷ്ണനോടായിരുന്നു. രാധാകൃഷ്ണന്റെ രഹസ്യ അജണ്ടയാണ് ഈ നടപടിയെന്നും രാധാകൃഷ്ണന് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു കളഞ്ഞു. ഇതേ മാധവൻ നായരാണ് രാധാകൃഷ്ണന് തന്റെ ചെങ്കോലും കിരീടവും കൈമാറിയത് എന്നതും നമുക്കറിയാം. അപ്പോൾ അദ്ദേഹത്തിനും ഉണ്ടായിരുന്നുവോ രഹസ്യ അജണ്ട? തന്റെ പിൻഗാമിക്ക് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും അറിയില്ലെന്നും ഐ എസ് ആർ ഓ കുളം തോണ്ടാൻ അങ്ങനത്തെ ആളെ ഏൽപ്പിക്കുന്നത് ആണ് തന്റെ മഹത്വം നില നിർത്താൻ നല്ലത് എന്നും അദ്ദേഹം വിശ്വസിച്ചിരിക്കാം എന്ന് ഞാൻ കരുതിയാൽ അതെന്റെ കുശുമ്പും കുത്തിത്തിരിപ്പും ആയേ സമൂഹം കണക്കാക്കൂ എന്നെനിക്കറിയാം. പക്ഷേ പാവം രാധാകൃഷ്ണൻ, സമൂഹത്തിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ഇമേജാണ് പോയത്. ടെക്‌നോളജി അറിയാത്ത ചെയർമാൻ. ചിന്തകന്മാരും ബുദ്ധിശാലികളും എങ്ങനെയിരിക്കും എന്ന് അങ്ങനെ മാധവൻ നായർ നമുക്കു കാട്ടിത്തന്നു. പത്മഭൂഷണും പത്മവിഭൂഷണും കിട്ടിയ, ഇന്ത്യക്ക് വേണ്ടി സ്വന്തമായി വിമാനം ഡിസൈൻ ചെയ്ത് ഭാരതരത്നം വരെ വാങ്ങാമായിരുന്ന മാധവൻ നായരെപ്പോലെ ഉള്ളവർ ഇങ്ങനെയൊക്കെ പറയുമ്പോൾ തീർച്ചയായും അവർ സമൂഹത്തിന് അനുകരണീയര് തന്നെ. വെറുതെയല്ല ഈ കാലത്തിനെ കലികാലം എന്നു പറയുന്നത്.

മനുഷ്യന്മാരായാൽ ഇങ്ങനെയൊക്കെത്തന്നെ വേണം. വിശേഷബുദ്ധി എന്നു പറഞ്ഞ് മനുഷ്യനെ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ചവർക്ക് നമോവാകം.

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന മന്ത്രിയുടെ പ്രസ്താവന ദീപിക ഡോട്ട് കോമിൽ വായിച്ചപ്പോൾ പത്രക്കാർക്ക് തെറ്റിയതാകും എന്നാണ് ഞാൻ കരുതിയത്. സംശയ നിവാരണത്തിനായി ഞാൻ ഉടൻ തന്നെ മനോരമ ഓൺലൈനിൽ പ്രസ്തുത വാർത്തയ്ക്കായി പരതി. എനിയ്ക്ക് തെറ്റിയില്ല; പ്രസ്തുതവാർത്ത അവിടേയും ഉണ്ടായിരുന്നു. എനിയ്ക്കു മാത്രമല്ല, ദീപിക ഡോട്ട് കോമിനും തെറ്റിയില്ല; അവരും വാർത്ത ശരിയായിത്തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ തന്നെയാണ് ഗവണ്മെന്റിന്റെ പുറപ്പാട്. രണ്ട് വാർത്തകളും ഞാനിവിടെ കൊടുക്കുന്നുണ്ട്. മാതൃഭൂമിയിലും കണ്ടു ഈ വാർത്ത പിന്നീട്.


ശിക്ഷിക്കാനുദ്ദേശിക്കുന്നത് എന്നെപ്പോലെയുള്ള ചുരുക്കം ചിലരെ ആയിരിക്കും എന്ന് വാർത്ത കണ്ടപ്പഴേ എനിയ്ക്ക് മനസ്സിലായി. കാരണം എന്തെന്നല്ലേ? പറയാം.

ഞാൻ മിക്കവാറും നടക്കുകയാണ് പതിവ്. ബസ്സിന് പൈസ കൊടുക്കാനില്ലാഞ്ഞിട്ടല്ല; നടന്നാണ് ചെറുപ്പത്തിൽ ശീലിച്ചിട്ടുള്ളത്; അതു തന്നെ കാരണം. മുമ്പ് കുറേ കാലം ഒരു സ്കൂട്ടറുണ്ടായിരുന്നു; ഇപ്പോൾ കാറാണ്; എന്നാലും യാത്ര ഒറ്റയ്ക്കാണെങ്കിൽ, ദൂരം കുറച്ച് കിലോമീറ്ററേ ഉള്ളുവെങ്കിൽ കാൽനട തന്നെയാണ് ഇപ്പോഴും പത്ഥ്യം; ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ? അങ്ങനെ കാൽനടയായി പോകുമ്പോൾ ഭൂമിയ്ക്ക് ഹിതമായാണ്, പ്രകൃതിക്ക് അനുസൃതമായാണ് ഞാൻ ജീവിക്കുന്നത് എന്ന ഒരു ധാരണ എനിയ്ക്ക് ഉണ്ടാകും. ആ ധാരണ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ധാരണയാണ്. വളരെയധികം തൃപ്തി തരുന്ന ഒരു ധാരണ. ആളുകൾ എന്നെ പിശുക്കൻ, ദരിദ്രവാസി എന്നൊക്കെ വിളിക്കുന്നുണ്ടാകാം. വിളിക്കട്ടെ, ഭാര്യയ്ക്കും വീട്ടുകാർക്കുമൊക്കെ അതൊരു കുറച്ചിലാണെങ്കിലും ഞാനതൊന്നും അത്ര കാര്യമാക്കാറില്ല. പൊള്ളുന്ന വെയിലിൽ വിയർത്തൊലിച്ച് അങ്ങനെ നടക്കുമ്പോൾ ചിലപ്പോൾ തോന്നും വഴിയിലെ പീടികയിൽ നിന്ന് കുറച്ച് വെള്ളം വാങ്ങി കുടിച്ചാലോ എന്ന്. കൊക്കോകോള, പാക്കേജ്‌ഡ് ഡ്രിങ്കിങ്ങ് വാട്ടർ എന്നൊക്കെയുള്ള ആധുനികന്മാരോട് വലിയ പ്രതിപത്തി ഇല്ലാത്തതുകൊണ്ട് പിന്നെത്തോന്നും വെള്ളം വേണ്ട, രണ്ട് പഴമാകട്ടെ എന്ന്. അങ്ങനെ അടുത്ത് കണ്ട കടയിൽ നിന്ന് ഒരു നേന്ത്രപ്പഴമോ രണ്ട് പച്ചപ്പഴമോ വാങ്ങിത്തിന്നു കഴിയുമ്പോൾ തീർച്ചയായും എന്റെ കയ്യിൽ അതിന്റെ തൊലി ബാക്കിയാകും.

നോക്കൂ, ഞാൻ പീടികയിൽ കയറിയത് പഴം തിന്നാനല്ലേ? വിശപ്പ് അല്ലെങ്കിൽ ദാഹം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ലക്ഷ്യമേ എനിക്കപ്പോഴുള്ളു. അല്ലാതെ പഴത്തൊലി എന്തു ചെയ്യണം എന്നത് എന്റെ ലക്ഷ്യമേ അല്ലായിരിക്കും. അപ്പോൾ ഞാൻ എന്തു ചെയ്യും? പഴത്തൊലി ലക്ഷ്യമില്ലാതെ, മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ അലക്ഷ്യമായി, അവിടെ റോഡിനടുത്തെവിടെയെങ്കിലും ഇടും. കൂടുതൽ പറയണോ, പഴത്തൊലി മാലിന്യമാണ്, റോഡ് പൊതുസ്ഥലമാണ്, ഞാൻ ചെയ്തത് മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് നിക്ഷേപിക്കലുമാണ്. ഇനി കൂടുതലെന്തു വേണം? നിയമം നടപ്പാക്കുകയേ വേണ്ടൂ. അടുത്ത ദിവസം പത്രത്തിൽ വാർത്ത വരും; മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് ആൾരൂപനെതിരെ നടപടി എടുത്തിരിക്കുന്നു എന്ന്. എങ്ങനെയുണ്ട്? ഇതുപോലെയുള്ള സദാചാരവിരുദ്ധന്മാർ വേറേയും കാണാതിരിക്കില്ലല്ലോ? അവരുടെയും ഗതി എന്റേതു തന്നെ!

ഇനി വേറേ ചില കൂട്ടരുണ്ട്. അവർ കോഴിയെ കൊന്ന് അതിന്റെ തൂവലും പൂടയും കാലും മറ്റും മറ്റും ഒരു ചാക്കിൽ കെട്ടും. പലപ്പോഴും പ്ലാസ്റ്റിക് കവറാകാനും മതി. പ്ലാസ്റ്റിക് കവറല്ലേ ഇപ്പോൾ എല്ലാവർക്കും പത്ഥ്യം? ഇനി ഇപ്പോൾ ചാക്കിനകത്ത് കോഴിയുടെ അവശിഷ്ടങ്ങൾ തന്നെ ആവണമെന്നില്ല. ചിലപ്പോൾ വീട്ടിലെ അടുക്കളയിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ നാറുന്ന അവശിഷ്ടങ്ങളാകാം, സൗകര്യം പ്രദാനം ചെയ്ത ശേഷം ഉപയോഗശൂന്യമായിത്തീർന്ന സാനിറ്ററി നാപ്കിനാകാം, വീട്ടിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാകാം, മാടുകളെ അറുത്ത കടയിലെ അവശിഷ്ടങ്ങളാകാം, അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലുമാകാം. ഈ വിദ്വാന്മാർ എന്തു ചെയ്യുമെന്നോ? അവർ ഈ അവശിഷ്ടങ്ങളെല്ലാം പൊതിഞ്ഞു കെട്ടി കയ്യിൽ വച്ച് സ്കൂട്ടറിലോ കാറിലോ മറ്റോ പുറപ്പെടും. പുറപ്പെടുമ്പോൾ അവർക്ക് വ്യക്തമായ ലക്ഷ്യമുണ്ട്; എവിടേയ്ക്കാണ് പോകുന്നതെന്ന്! എന്തിനാണ് പോകുന്നതെന്ന്! ആർക്കും പറയാനാകില്ല അവർ ലക്ഷ്യമില്ലാത്തവരാണെന്നോ അലക്ഷ്യമായി പോകുകയാണെന്നോ.

ഊഹിക്കാവുന്നതേയുള്ളു അവർ എവിടേക്കാണ് പോകുന്നതെന്ന്. ഭാരതപ്പുഴ ആയിരിക്കും അവരുടെ ലക്ഷ്യം. ഭംഗിയുള്ള കുറ്റിപ്പുറം പാലം, അതല്ലെങ്കിൽ തിരൂരിലെ താഴേപ്പാലം, ഇനി അതുമല്ലെങ്കിൽ അതുപോലെ മറ്റൊരു പാലം.... പാലത്തിനാണോ നാട്ടിൽ പഞ്ഞം? പാലത്തിനടിയിൽ ഒരു പുഴയും പുഴയിൽ അല്പം വെള്ളവും ഉണ്ടാകണമെന്നേ ഇവർക്കൊക്കെ ഒരു ശാഠ്യം ഉണ്ടാവുള്ളു. അതിനവരെ കുറ്റം പറയണ്ട കാര്യമൊട്ടില്ല താനും. എന്നിട്ടോ? പാലത്തിന്റെ ഒത്ത നടുക്കെത്തുമ്പോൾ ഈ ചാക്കെടുത്ത് ഒരൊറ്റ ഏറാണ്; പുഴയിലേയ്ക്ക്. സ്വസ്തം; സുഖം... നമ്മുടെ വീടും പരിസരവും അതല്ലെങ്കിൽ കടയും പരിസരവും തികച്ചും ശുചികരം.. പുഴയിലെ ചാക്കിനെ കുറിച്ച് വേവലാതിപ്പെടാനൊന്നുമില്ല. അതങ്ങ് ഒലിച്ചു പോയിക്കോളും. അല്ലെങ്കിലും എത്ര ശവങ്ങളാ ഈ പുഴയിലൊക്കെ പൊന്തുന്നത്. അതാലോചിക്കുമ്പോൾ ഈ ചാക്കൊന്നും അത്ര സാരമുള്ളതല്ല. ഇതിന് മന്ത്രിയെയോ പോലീസിനേയോ നിയമത്തേയോ ഒട്ടു പേടിക്കുകയും വേണ്ട. കാരണം അലക്ഷ്യമായിട്ടല്ലല്ലോ ഈ മാലിന്യക്കൂമ്പാരം പുഴയിലേക്കെറിഞ്ഞത്. ലക്ഷ്യം തെറ്റാതെയാണ്, തികഞ്ഞ ബോദ്ധ്യത്തോടെയാണ് അത് പുഴയിലേക്കിട്ടിട്ടുള്ളത്. പിന്നെ ആരെ എന്തിന് പേടിക്കണം. അലക്ഷ്യമായി ഇടുമ്പോഴല്ലേ നിയമത്തേയും മന്ത്രിയേയും പേടിക്കേണ്ടതുള്ളൂ? മന്ത്രിക്കും അറിയാം ഇതൊക്കെ നമ്മുടെ വോട്ടർമാരാണെന്നും അവർ ഇതൊക്കെ പുഴയിലേക്കിടുന്നത് അലക്ഷ്യമായിട്ടല്ലെന്നും. നമ്മുടെ നാട്ടുകാരെ നോക്കേണ്ടത് മന്ത്രിയുടേ കൂടി ഉത്തരവാദിത്തമല്ലേ? അപ്പോൾ നമുക്ക് പേടിക്കാനൊന്നുമില്ല. ഇനി അഥവാ പോലീസിനും മന്ത്രിക്കും വല്ലവരേയും പിടിക്കണമെന്നുണ്ടെങ്കിൽ അവർ അവിടെ പുഴക്കരയിൽ നിൽക്കട്ടെ; പാലത്തിന്മേലൂടെ പഴം തിന്ന് നടന്ന് അലക്ഷ്യവും അശ്രദ്ധവുമായി തൊലി താഴേക്കിടുമ്പോൾ പുഴയിൽ വീഴുന്ന നേരത്ത് അവർക്ക് നിയമം പ്രയോഗിക്കാൻ കുറച്ച് ആൾരൂപന്മാരെ കിട്ടാതിരിക്കില്ല, തീർച്ച.

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം. മാലിന്യങ്ങൾ മന:പൂർവ്വം വലിച്ചെറിയുന്നതൊന്നും ഒരു പ്രശ്നമല്ല. അലക്ഷ്യമായി വലിച്ചെറിയുമ്പോഴേ അതൊരു സാമൂഹികപ്രശ്നം ആകുന്നുള്ളു. അത്തരക്കാരെ നമ്മൾ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. എന്തൊരാശ്വാസം!

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 24

ബസ് കാളിനദിയുടെ കരയിലൂടെ ഓടിക്കൊണ്ടിരുന്നു. കുറേ ഓടിയപ്പോൾ ഐ.ടി.ബി.പിക്കാർ ഞങ്ങളെ മൈത്രിയിലെ അവരുടെ ക്യാമ്പിലേയ്ക്ക് ആനയിച്ചു. അവിടെ പതിവു പോലെ വിഭവസമൃദ്ധമായ ചായ കിട്ടി. ചായ കുടിയ്ക്കുമ്പോൾ അവർ അവിടെ ഒരു വീഡിയോ പ്രദർശിപ്പിച്ചിരുന്നു. അത് ഞങ്ങളുടെ യാത്രയിൽ പലയിടത്തും വച്ച് അവർ റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. കൂടെയുള്ള പലരും അതിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മുഖമൊന്നും ഞാനതിൽ കണ്ടില്ല. അവർ വീഡിയോ എടുത്ത കാര്യം തന്നെ അത് കണ്ടപ്പോഴാണ് ഞാനറിഞ്ഞത്. പിന്നീട് യാത്രയിലെ അനുഭവങ്ങളും ഞങ്ങളുടെ നിർദ്ദേശങ്ങളും മറ്റും എഴുതി അറിയിക്കാൻ കുറേ പേപ്പറുകൾ (ഫീഡ്ബാക്ക് ഫോം) തന്നു. എല്ലാവരും എന്തൊക്കെയോ എഴുതിക്കൊടുത്തു. ഞാനും. പലരും അവരുടെ അനുഭവങ്ങൾ പ്രസംഗരൂപേണ അവിടെ അവതരിപ്പിച്ചു. കൈലാസത്തിലേക്ക് പോകുമ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോ ഞങ്ങൾ ഓരോരുത്തർക്കായി അവർ തന്നു. ആ ഗ്രൂപ്പ് ഫോട്ടോ ഇവിടെ കൊടുക്കുന്നുണ്ട്.

2011-ലെ കൈലാസമാനസസരോവർ യാത്രയിലെ ആറാമത്തെ ബാച്ച് (അവലംബം: ഐടിബിപി)

മൈത്രിയിൽ വച്ച് ഞങ്ങളുടെ ഗ്രൂപ്പിന്റെ വകയായി കുറച്ചു പണം ഗ്രൂപ്പ് ലീഡർ ഐടിബിപിക്കാർക്ക് നൽകി. അതിന്റെ യുക്തി എനിയ്ക്കൊട്ടും മനസ്സിലായില്ല. ആരോടു ചോദിച്ചിട്ടാണാവോ അവരങ്ങനെ ചെയ്തത്? സത്യത്തിൽ ഈ പണം കൊടുക്കേണ്ടിയിരുന്നത് കാത്ഗോഡം മുതൽ ധാർച്ചുല വരെയും തിരിച്ചും ഞങ്ങളുടെ ബസ്സോടിച്ച ഡ്രൈവർമാർക്കായിരുന്നു. അപകടമായ വഴികളിലൂടേ ബസ്സോടിച്ച് യാതൊരപകടവും കൂടാതെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ച അവരായിരുന്നു ആ പണത്തിന് കൂടുതൽ അർഹർ. അത് ഞാൻ ഒരു നേതാവിനോട് പറഞ്ഞിരുന്നതും ആണ്.

യാത്ര വീണ്ടും തുടർന്നു. ബസ് പല സ്ഥലത്തും യാത്രക്കരുടെ സൗകര്യാർത്ഥം നിർത്തി ഇട്ടു എന്നല്ലാതെ അപ്പോഴത്തെ കാര്യങ്ങളൊന്നും ഇപ്പോൾ എന്റെ ഓർമ്മയിൽ ഇല്ല. പിന്നീട് മണിക്കൂറുകളോളം യാത്ര ചെയ്ത് ബസ് പാതളഭുവനേശ്വർ എന്നു പേരുള്ള സ്ഥലത്ത് എത്തിച്ചേർന്നു. ഈ സ്ഥലത്ത് അതിപുരാതനമായ ഒരു ഗുഹാക്ഷേത്രമുണ്ട്. പുരാവസ്തുവകുപ്പിന്റെ പ്രത്യേകസംരക്ഷണയിലാണ് ഈ ഗുഹ ഇപ്പോൾ. ഹൈന്ദവപുരാണങ്ങളിൽ അഗാധമായ വിശ്വാസവും ഭക്തിയും ഉള്ളവർ അവശ്യം കണ്ടിരിക്കേണ്ടതാണ് ഈ ഗുഹ. ശേഷനാഗം, ബ്രഹ്മാവിന്റെ അരയന്നം, ഐരാവതം, ശിവന്റെ ജട, വിശ്വകർമ്മാവ്, കല്പവൃക്ഷം, സപ്തർഷി മണ്ഡലം എന്നിങ്ങനെ പലതും അവിടത്തെ പൂജാരി ഗുഹയിലെ പാറയിൽ നമ്മൾക്ക് കാണിച്ചു തരും. ഭക്തിയും വിശ്വാസവും ഉള്ളവർക്ക് അതെല്ലാം തൊഴുത് നമസ്കരിച്ച് അനുഗൃഹീതരാകാം. അല്ലാത്തവർക്ക് അതെല്ലാം കണ്ടു രസിക്കുകയും ആകാം.

റോഡിൽ നിന്നും ഏതാണ്ട് അരകിലോമീറ്റർ അകലെയാണ് ഈ ഗുഹാമുഖം. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു സംക്ഷിപ്തവിവരണം ഗുഹയ്ക്ക് പുറത്ത് ചുമരിൽ എഴുതി വച്ചിട്ടുണ്ട്. അതിങ്ങനെയാണ്. ത്രേതായുഗത്തിൽ ഋതുപർണ്ണനും ദ്വാപരയുഗത്തിൽ പാണ്ഡവരും കലിയുഗത്തിൽ നമ്മുടെ സാക്ഷാൽ ശങ്കരാചാര്യരും ഇവിടെ പൂജിച്ചു. ശങ്കരാചാര്യർ ആണത്രെ അന്നത്തെ ചന്ദ്രരാജവംശത്തിന് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരം നൽകിയത്. അതെന്തായാലും ശങ്കരാചാര്യർ കണ്ടു പിടിച്ചതുകൊണ്ടായിരിക്കാം ഈ ഗുഹയ്ക്ക് മലയാളത്തിലേതെന്ന പോലെ തോന്നുന്ന പാതാളഭുവനേശ്വരം എന്ന പേർ വന്നത്. പാതാളത്തിലേക്കിറങ്ങുന്ന ഒരു പ്രതീതിയായിരിയ്ക്കും പലർക്കും ഇതിലേക്കിറങ്ങുമ്പോൾ തോന്നുക. ഭണ്ഡാരിയാണ് ഇവിടത്തെ പൂജാരി. പാതാൾ ഭുവനേശ്വർ റജി. നം. 217/89-90, ഭുവനേശ്വർ ബി. ഒ. പിൻ-262522 എന്ന് ക്ഷേത്രത്തിന് പുറത്തെവിടെയോ എഴുതി വച്ചതു കാണാം.

ഗതാഗതത്തിന് യാതൊരു സൗകര്യവുമില്ലാത്ത നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ ശങ്കരാചാര്യർ ഇവിടെ എത്തി എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണാവോ അദ്ദേഹം ഈ ഗുഹ കണ്ടു പിടിച്ചത്. വെറുതെയല്ല പലരും അദ്ദേഹത്തെ ദൈവത്തിന്റെ അംശമായിക്കാണുന്നത്. അദ്ദേഹം ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ കോടാനുകോടി ജനങ്ങൾ അദ്ദേഹത്തിന്റെ കാലടികൾ വന്നിച്ചേനെ. ദേവത്വത്തിൽ ഉള്ള അദ്ദേഹത്തിന്റെ റെയ്ഞ്ച് കാണുമ്പോൾ ഇന്നത്തെ ആൾദൈവങ്ങൾ ഒന്നുമേ അല്ലെന്ന് എനിയ്ക്ക് തോന്നി. അല്ലെങ്കിലും പണ്ടുള്ളവരുടെ റെയ്ഞ്ചൊന്നും ഇന്നുള്ളവർക്കില്ല. വള്ളത്തോളും മറ്റും ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ എത്രയെത്ര അവാർഡുകൾ വാരിക്കൂട്ടിയേനേ? ഒരു പക്ഷേ വള്ളത്തോൾ അവാർഡ് വരെ അദ്ദേഹം നേടിയെടുത്തേനെ.

ഞങ്ങൾ അവിടെ എത്തുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഗുഹയ്ക്കകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല. മൊബൈൽ ഫോൺ, ഷൂസ് എന്നിവ ക്ഷേത്രത്തിനു പുറത്ത് വച്ച് ഞങ്ങൾ ഓരോരുത്തരായി ഗുഹയിലേക്കിറങ്ങി. ഇരുന്നും കുനിഞ്ഞും കിടന്നും മറ്റും വേണം ഗുഹയിൽ താഴോട്ടിറങ്ങാൻ. ഭൂരിപക്ഷം ആളുകൾക്കും ഈ ഇറക്കം അത്യന്തം ശ്രമകരമാണ്; പ്രത്യേകിച്ച് തടിയും വണ്ണവും ഉള്ളവർക്ക്. മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ എനിയ്ക്കീ ഇറക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. പക്ഷേ എപ്പോഴും വെള്ളത്തിന്റെ ഉറവയുള്ളതിനാൽ വല്ലാത്ത വഴുക്കൽ അനുഭവപ്പെട്ടു. വളരെ സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ വഴുതി വീണ് കയ്യും കാലും ഒടിയും തീർച്ച. പാറയിൽ ഇരുന്ന് നിരങ്ങിയിറങ്ങിയതിന്നാൽ താഴെ എത്തുമ്പോൾ വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു കഴിഞ്ഞിരുന്നു.

പത്തുനൂറടി താഴോട്ടിറങ്ങുമ്പോഴേ ഗുഹയുടെ അടിത്തട്ടിലെത്തൂ. ഞാൻ ഗുഹയിലേക്കിറങ്ങുമ്പോൾ എന്റെ തൊട്ടു പുറകിൽ തടിച്ച ഒരു സ്ത്രീ ആയിരുന്നു ഉള്ളത്. അവർ ഗുഹയിലേക്കിറങ്ങാൻ അത്യന്തം കഷ്ടപ്പെടുന്നതായി എനിയ്ക്ക് മനസ്സിലായി. പലപ്പോഴും അവരുടെ കാൽ നിലത്തുറയ്ക്കുന്നില്ലെന്ന് എനിയ്ക്ക് തോന്നി. ഇറങ്ങാൻ പെടുന്ന അവരുടെ പാട് കണ്ടപ്പോൾ ഞാൻ എന്റെ കൈ നീട്ടി. കോൺഗ്രസ്സുകാർ പറയുന്ന പോലെ ഒരു 'കൈ' സഹായിക്കാൻ. അവർ അപ്പോൾ “രണ്ടു കയ്യും നീട്ടി” എന്റെ സഹായഹസ്തം സ്വീകരിച്ചു. പിന്നീടങ്ങോട്ട് അവരുടെ ഓരോ ചുവടും എന്റെ കൈകളിലൂടെയായിരുന്നു. അവരുടെ ഹാൻഡ്ബാഗും എന്റെ കയ്യിൽ അവർ തന്നു.

മുന്നോട്ട് നോക്കി താഴെ ചവിട്ടി നിന്നും പുറകോട്ട് നോക്കി അവരുടെ കൈ പിടിച്ചും ഞാൻ പതുക്കെ പതുക്കെ ഗുഹയിലേക്കിറങ്ങി. എന്നിട്ടും അവർക്ക് പലപ്പോഴും അടി തെറ്റുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഞാൻ നൽകുന്ന ഒരു 'കൈ' സഹായത്തിനിടയിൽ ഞാൻ അറിയാതെ എന്റെ കൈ അവരുടെ അമ്മിഞ്ഞയിൽ അമർന്നു. അത് മനപ്പൂർവ്വം അല്ലെന്ന് അവർക്ക് മനസ്സിലായതുകൊണ്ടായിരിക്കാം അവരുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. അതോ ഗുഹയിലെ വെളിച്ചക്കുറവിൽ ആ ഭാവവ്യത്യാസം ഞാൻ കാണാതെ പോയതായിരിക്കുമോ? എന്തായാലും എനിയ്ക്കത് ഒരു കുറച്ചിലായി അനുഭവപ്പെട്ടു. ഭാഗ്യത്തിനു വീണ്ടും താഴോട്ട് നോക്കുമ്പോൾ ഞാൻ ഗുഹയുടെ താഴെ എത്താറായിരുന്നു. അവിടെ താഴോട്ടിറങ്ങുന്നവരെ കൈ പിടിച്ചിറക്കാൻ മുമ്പേ എത്തിയവർ തയ്യാറായി നിൽപ്പും ഉണ്ടായിരുന്നു. അവരിലൊരാൾക്ക് ഞാനെന്റെ കയ്യും കയ്യിലെ ഹാൻഡ്ബാഗും കൊടുത്ത് വേഗം ഗുഹയിലെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഒതുങ്ങി നിന്നു. ഞാൻ പിന്നെ ആ സ്ത്രീയുടെ മുഖത്ത് നോക്കിയതേ ഇല്ല.

ഗുഹയുടെ മൂലയിൽ ഒതുങ്ങി നിൽക്കുമ്പോൾ ആളുകൾ ഇറങ്ങി വരുന്നത് ഞാൻ ശ്രദ്ധിച്ചു. താഴെ നിൽക്കുന്നവർ താഴോട്ടിറങ്ങുന്ന ഓരോരുത്തരേയും കൈ പിടിച്ച് ഇറങ്ങാൻ സഹായിക്കുകയാണ്. സ്ത്രീകൾ ഇറങ്ങുമ്പോൾ ഒരു 'കൈ' സഹായിക്കാൻ അവർ മത്സരിക്കുന്നതു പോലെ എനിയ്ക്ക് തോന്നി. എനിയ്ക്കങ്ങനെ തോന്നിയില്ലെങ്കിൽ പോലും അത് തികച്ചും സ്വാഭാവികമാണെന്നും എനിയ്ക്ക് തോന്നി. അത് നോക്കി നിന്നപ്പോൾ എന്റെ ഭാര്യ ഒരിക്കൽ എന്നോട് പറഞ്ഞ നിർദ്ദോഷമായ ഒരു സത്യമാണ് എന്റെ മനസ്സിൽ ഓടി വന്നത്. "ഈ 'സ്ത്രീലിംഗം' ദേഹത്തില്ലെങ്കിൽ ആണുങ്ങളൊന്നും പെണ്ണുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യില്ലല്ലോ" എന്നായിരുന്നു അവളെന്നോട് പരിഭവം (അതോ പരാതിയോ?) പറഞ്ഞത്. എനിയ്ക്ക് അവളോടുള്ള പെരുമാറ്റത്തിൽ നിന്നായിരിക്കാം അവൾ ഈ നഗ്നസത്യം മനസ്സിലാക്കിയതും അത് എന്നോട് പറയാൻ അവൾക്ക് പ്രേരണ കിട്ടിയതും. അതോ ഞാൻ മറ്റുള്ള സ്ത്രീകളെ കാണുമ്പോൾ കാണിയ്ക്കുന്ന കാട്ടിക്കൂട്ടലുകളോ? എന്തു ചെയ്യാം? പത്തിൽ രാഹു നിന്നാലുള്ള സ്ഥിതി പത്തിൽ രാഹു നിൽക്കുന്നവർക്കേ അറിയൂ.

ആളുകൾ ഓരോരുത്തരായി ഗുഹയിലേക്ക് ഇറങ്ങി വരുന്നതും നോക്കി നിൽക്കുമ്പോൾ ഞാനറിയാതെ വീണ്ടും എന്റെ ചിന്തകൾ ഞാനറിയാതെ തൊട്ടുപോയ അമ്മിഞ്ഞയിലേക്കു മടങ്ങി. അമ്മിഞ്ഞയെന്ന ഈ അത്ഭുതപ്രതിഭാസം മനുഷ്യകുലത്തിനു മാത്രം സ്വന്തം. സ്ത്രീകൾക്ക് മാത്രം സ്വന്തം. മൃഗങ്ങൾക്കും അമ്മിഞ്ഞയുണ്ടെങ്കിലും അത് അവരുടെ നവജാതശിശുക്കൾക്ക് മുലയൂട്ടാനായി മാത്രമേ ഉപയോഗത്തിലുള്ളു. പക്ഷേ മനുഷ്യരുടെ കാര്യം അങ്ങനെയാണോ? സ്ത്രീകളുടെ സൗന്ദര്യം മുതൽ നമ്മുടെ ലൈംഗികചേഷ്ടകൾ വരെ ഈ അമ്മിഞ്ഞയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീവ്രവാദിയായ അജ്മൽ കസബ് തോക്കുമായി ആളുകളെ വിറപ്പിച്ചതുപോലെ നെഞ്ചെയ്യുന്ന അമ്പുമായി ആണുങ്ങളെ കൊതിപ്പിയ്ക്കാൻ നമ്മുടെ ലലനാമണികൾക്കല്ലാതെ മണ്ണിലെ മറ്റേതെങ്കിലും ജീവിയ്ക്ക് കഴിയുമോ? അതെല്ലാം ആലോചിക്കുമ്പോൾ കൃഷ്ണേട്ടൻ പാടാറുള്ള "അമ്മുട്ടിയേ നിൻ മുലമൊട്ടു കണ്ടാൽ കടിച്ചു തിന്നാൻ കൊതിയുണ്ടു പാരം" എന്ന ഈരടിയാണ് മനസ്സിൽ തേട്ടി വരുന്നത്.

ഗുഹയിലെവിടേയും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗുഹ വഴുക്കലുള്ളതും ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അടി തെറ്റി വീഴാൻ കാരണമാകുന്നതുമായിരുന്നു. സാക്ഷാൽ പരമേശ്വരനും മുപ്പത്തിമുക്കോടി ദേവതകളും ഇവിടെ ഈ ഗുഹയിൽ വസിക്കുന്നു എന്നാണ് ഭക്തന്മാരുടെ വിശ്വാസം. ശാസ്ത്രദൃഷ്ട്യാ നോക്കുമ്പോൾ ചുണ്ണാമ്പുപാറകളാൽ നിർമ്മിതമാണീ ഗുഹ. സ്റ്റാലക്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിങ്ങനെ രണ്ടു തരം പാറകൾ ഇവിടെ കാണാം. ഗുഹയുടെ മേൽക്കൂരയിൽ നിന്ന് സിലിണ്ടറാകൃതിയിൽ താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്റ്റൈറ്റ്. ഗുഹയുടെ നിലത്തു നിന്ന് സിലിണ്ടറാകൃതിയിൽ മേലോട്ട് വളരുന്ന പാറകളാണ് സ്റ്റാലഗ്മൈറ്റ്. ഈ രണ്ടു പാറകളും ചേർന്ന് ഈ ഗുഹയിൽ വിചിത്രമായ പല രൂപങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ രൂപങ്ങൾ കാട്ടിക്കൊണ്ട് ശേഷനാഗമെന്നും കല്പവൃക്ഷമെന്നും ശിവന്റെ ജടയെന്നും മറ്റും പൂജാരി വിവരിച്ചു തരുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കേണ്ടതായി നമുക്ക് തോന്നണമെന്നില്ല. സത്യം പറഞ്ഞാൽ ശേഷനാഗമെന്ന് അദ്ദേഹം കാട്ടിത്തന്ന രൂപത്തിന് ശേഷനാഗത്തിന്റെ സകല വിശേഷതകളുമുണ്ട്. അതുപോലെതന്നെയാണ് ഐരാവതവും അരയന്നവും മറ്റും മറ്റും.

എല്ലാവരും ഗുഹയിലേക്കിറങ്ങി എത്തി എന്ന് മനസ്സിലായപ്പോൾ പൂജാരി ഞങ്ങൾക്ക് ഗുഹയിലെ ഓരോ രൂപവും കാട്ടിത്തന്ന് അതാതിന്റെ ഇതിഹാസം വിവരിച്ചു തന്നു. ഗുഹയിലേക്കിറങ്ങിയെത്തുന്ന പടികൾക്കടുത്തായി കറുത്ത നിറത്തിലുള്ള ശേഷനാഗത്തിന്റെ പത്തി (ഫണം) പൂജാരി കാണിച്ചു തരികയുണ്ടായി. പത്തികൾ വിരിച്ച് നിൽക്കുന്ന അതിന്റെ പല്ലുകളും മറ്റും അദ്ദേഹം കാണിച്ചു തരുമ്പോൾ ഭീമാകാരമുള്ള ഒരു പാമ്പു തന്നെ അത് എന്ന് നമ്മൾക്ക് തോന്നിപ്പോകും.

ബ്രഹ്മാവിന്റെ വാഹനമായ അരയന്നം പുറകോട്ട് തല തിരിച്ചുപിടിച്ച് നിൽക്കുന്നതും ഇവിടെ ശിലാരൂപത്തിൽ കാണാം. അതിനെ ബുദ്ധിയുടേയും വിവേചനത്തിന്റേയും സ്വരൂപമായിട്ടാണ് ഭക്തന്മാർ കാണുന്നതെങ്കിലും എന്തോ അക്കിടി പറ്റിയ പോലെയാണതിന്റെ നിൽപ്പ്. ഹിന്ദിയിൽ എന്തൊക്കെയോ പൂജാരി പറയുന്നുണ്ടായിരുന്നെങ്കിലും ആളുകൾ ചുറ്റും കൂടി നിൽക്കുകയായിരുന്നതിനാൽ എനിയ്ക്കൊന്നും കേൾക്കാനായില്ല.

നടക്കുമ്പോൾ വീഴാതെ സൂക്ഷിക്കണമെന്ന് അയാൾ കൂടെക്കൂടെ മുന്നറിയിപ്പ് നൽകി. അവിടത്തെ രൂപങ്ങൾ കാട്ടി ഹിന്ദു പുരാണം മുഴുവൻ പറയാൻ ഈ പൂജാരിമാർക്കു കഴിയും. പക്ഷേ പറഞ്ഞതെല്ലാം ഹിന്ദിയിലായിരുന്നതിനാൽ എനിയ്ക്കെല്ലാമൊന്നും മനസ്സിലായില്ല. പ്രകൃതിയുടെ കരവിരുതിനാൽ വിരചിതമാണ് ഈ രൂപങ്ങൾ എന്നോർക്കുമ്പോൾ നമുക്ക് തീർച്ചയായും അത്ഭുതം തോന്നും. ഈ ഗുഹയും ഗുഹാരൂപങ്ങളും എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടെങ്കിലും അത്ഭുതാവഹമായി ഒന്നും തോന്നിയില്ല. അതിനു കാരണം ഈ ഗുഹയേക്കാൾ എത്രയോ അധികം വലിപ്പമുള്ള "ബോറാ" ഗുഹകൾ ഞാൻ വളരെ മുമ്പേ കണ്ടിരുന്നു എന്നതാണ്. അവിടെ ഗാന്ധിജി, ടാഗോർ എന്നിവരുടെ രൂപങ്ങൾ വരെ പാറയിൽ വിരചിതമാണെന്നാണെന്റെ മങ്ങിയ ഓർമ്മ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപമുള്ള അരക്കൂ താഴ്വരയ്ക്കു സമീപമാണീ അതിബൃഹത്തായ ബോറാ ഗുഹകൾ. എല്ലാവരും കണ്ടിരിക്കേണ്ടതാണ് പാതാളഭുവനേശ്വരവും ബോറാ ഗുഹകളും.

ഗുഹയുടെ ഉൾഭാഗം മുഴുവൻ വൈദ്യുതദീപങ്ങളാൽ പ്രകാശമാനമാണ്. പൂജയും മറ്റും മുറയ്ക്ക് നടക്കുന്നുണ്ട്. ഞങ്ങൾ പ്രസാദം വാങ്ങുകയും ദക്ഷിണ കൊടുക്കുകയും മറ്റും ചെയ്തു. ഈ ഗുഹയിൽ നിന്ന് കൈലാസത്തിലേക്ക് ഭൂമിക്കടിയിലൂടെ വഴിയുണ്ടത്രെ. ആർക്കറിയാം? പൂജാരിമാർ കാണിച്ചു തരുന്ന സ്ഥലമേ നമുക്കു കാണാനാകൂ. ഒന്നും രണ്ടും ഗുഹയൊന്നുമല്ല അതിനുള്ളിലുള്ളത്. അവർ കാണിച്ചു തരാത്ത സ്ഥലത്ത് കൈലാസത്തിലേക്കുള്ള ഗുഹാമർഗ്ഗമുണ്ടോ ആവോ? ഇനി അതു വഴിയായിരിക്കുമോ സാക്ഷാൽ അർദ്ധനാരീശ്വരന്മാർ കൈലാസത്തിൽ നിന്ന് ഇന്ത്യയിലെ തീർത്ഥസ്ഥാനങ്ങളിൽ എത്തുന്നത്? അങ്ങനെയായിരിക്കും എന്നു വേണം അനുമാനിക്കാൻ. ഇല്ലെങ്കിൽ പാസ്പോർട്ടും വിസയും ഒന്നും ഇല്ലെന്ന് പറഞ്ഞ് അവരെ ചൈനക്കാർ പിടിച്ച് അകത്തിടാനും മതി.

ഭുവനേശ്വരപാതാളത്തിൽ കൈലാസത്തിലേക്കുള്ള വഴിയൊന്നും കാണാതിരുന്നപ്പോൾ താജ് മഹലിന്റെ കാര്യമാണ് എന്റെ മനസ്സിൽ ഓടിയെത്തിയത്. താജ് മഹലിന്റെ ഭൂതലത്തിൽ നിന്ന് താഴോട്ടുള്ള സ്ഥലത്തേക്കൊന്നും സന്ദർശകർക്ക് പ്രവേശനമില്ല. എന്തൊക്കെയോ തങ്ങളിൽ നിന്ന് അവർക്ക് ഒളിച്ചു വയ്ക്കാനുണ്ടെന്ന ചിന്തയേ അത്തരം പ്രവർത്തികൾ സന്ദർശകരിൽ ഉണ്ടാക്കൂ. ചരിത്രവസ്തുക്കൾ ജനങ്ങളിൽ നിന്നൊളിച്ച് വച്ചിട്ട് അധികാരികൾക്ക് എന്താണാവോ കിട്ടുന്നത്?

ഗുഹയിലേക്ക് ഇറങ്ങിയ വഴിയേ തന്നെ വേണമായിരുന്നു പാതാളത്തിൽ നിന്ന് പുറത്തു കടക്കാനും. വഴിയിൽ പിടിപ്പിച്ചിട്ടുള്ള ഇരുമ്പു ചങ്ങല മേലോട്ട് കയറി വരാൻ വളരെയധികം സഹായകമായി എനിയ്ക്കനുഭവപ്പെട്ടു. മുപ്പത്തിമുക്കോടി ദേവകളും ഇവിടെ ഈ പാതാളത്തിൽ കുടുങ്ങിക്കിടക്കുന്നതാകുമോ ഈ കലിയുഗത്തിൽ ജനങ്ങൾ സംസ്ക്കാരശൂന്യരും ധർമച്യുതി ഉള്ളവരും ആയിരിക്കാൻ കാരണം എന്ന് ഭുവനേശ്വരപാതാളത്തിൽ നിന്ന് പുറത്തേക്ക് കയറുമ്പോൾ ഞാൻ സന്ദേഹിച്ചു. ഇവരെയെല്ലാം നല്ല വായുവും വെളിച്ചവും ഉള്ള ഭൂതലത്തിലേക്ക് ആവാഹിക്കാൻ വല്ല യാഗവും ഉടൻ നടത്തേണ്ടതുണ്ടേന്നും എനിയ്ക്കപ്പോൾ തോന്നി. ഗുഹ സന്ദർശിച്ച് പുറത്തിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. പുറത്ത് വച്ച ഷൂ നനഞ്ഞ് കുതിർന്നിരുന്നു. പുറത്ത് വന്നപ്പോൾ ശരീരത്തിലും ഡ്രസ്സിലും ആകെ മണ്ണും ചളിയും. അതെല്ലാം കഴുകി വൃത്തിയാക്കിയ ഞാൻ ഷൂസും എടുത്ത് മറ്റുള്ളവരുടെ കൂടെ മഴ നനഞ്ഞു കൊണ്ടോടി. അടുത്തുള്ള ഹോട്ടലിലേക്ക്; അവിടെ സമയം തെറ്റിയ ഉച്ചയൂൺ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് അടുത്ത ലക്ഷ്യമായ ജാഗേശ്വറിലേക്ക് ബസ്സിലേറി മടങ്ങുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും ദേവദാരുവൃക്ഷങ്ങൾ നിരനിരയായി വളർന്നു നിൽക്കുന്നതു കണ്ടു. വഴിയിൽ ജനപഥങ്ങളും കാണാമായിരുന്നു. ചൗസലി, ഗരംപാനി, ചണ്ഡാദേവി, ബെറിനാഗ്, ബൊവാലി എന്നിങ്ങനെ പല സ്ഥലപ്പേരുകളും ബസ്സിലിരിക്കുമ്പോൾ എന്റെ കണ്ണിൽ പെട്ടു. ബൊവാലി എന്നു കണ്ടപ്പോൾ പണ്ട് വയനാട്ടിലെ ബാവലിപ്പുഴയോരത്തു കൂടി നടന്നത് എന്റെ മനസ്സിൽ ഓടിയെത്തി. അന്നൊക്കെ പുഴയിലെ വെള്ളം കുടിയ്ക്കാൻ വരെ പറ്റുമായിരുന്നു. ഇന്നത് കാൽ കഴുകാനെങ്കിലും പറ്റുമോ ആവോ? മനുഷ്യന്റെ പുരോഗതിയുടെ അളവുകോലല്ലേ പുഴകളുടെ ഈ ദുരവസ്ഥ?

രാവേറെ ചെല്ലുന്നതിനു മുമ്പ് ഞങ്ങൾ ജാഗേശ്വറിലെ കെ.എം.വി.എൻ കേന്ദ്രത്തിലെത്തിച്ചേർന്നു. ഇന്നത്തെ ഊണും ഉറക്കവും ഇവിടെയാണ്. ജാഗേശ്വറിൽ എത്തിയത് രാത്രിയിലായതിനാൽ അവിടത്തെ ചുറ്റുപാടൊക്കെ ഒന്ന് ചുറ്റിനടന്നു കാണാനുള്ള സൗകര്യമൊന്നും കിട്ടിയില്ല. ജാഗേശ്വറിൽ നിന്ന് നാനൂറോളം കിലോമീറ്റർ അകലെയാണ് ഡൽഹി. നാളെ സന്ധ്യയോടെ ഡൽഹിയിലെത്തണമെങ്കിൽ അതിരാവിലെ പുറപ്പെടണം. അതിനുമുമ്പായി ജാഗേശ്വർ ക്ഷേത്രസമുച്ചയം നോക്കിക്കാണേണ്ടതുണ്ട്. അതിനായി നേരത്തേ എഴുന്നേൽക്കാനുള്ള തയ്യാറെടുപ്പോടെ കുളിയ്ക്കും ഊണിനും ശേഷം ഞാൻ എനിയ്ക്ക് കിട്ടിയ മുറിയിൽ കിടന്നുറങ്ങി.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ജാഗേശ്വർ ക്ഷേത്ര സമുച്ചയം. എണ്ണി നോക്കിയാലേ അവയുടെ എണ്ണം കിട്ടൂ എന്നതു കൊണ്ടാണ് ക്ഷേത്ര സമുച്ചയം എന്നു പറയുന്നത്. ചെറുതും വലുതുമായി ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. എല്ലാം കല്ലിൽ തീർത്തവ.

ഞാൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിലേക്ക് പോയി. കൂടെ മറ്റു ചിലരും ഉണ്ടായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് വരെ നമുക്ക് ക്ഷേത്രപ്രവേശനമുണ്ട്. ശിവലിംഗം തൊടാനും ആരതി നടത്താനും ഒക്കെ പൂജാരിമാർ നമുക്കവസരം തരും. പുലർച്ചെ ആയതിനാൽ അവിടെ ആളുകൾ നന്നേ കുറവായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും പൂവും വെള്ളവും മറ്റും വിഗ്രഹത്തിൽ ചാർത്തി. പക്ഷേ എനിയ്ക്ക് ഭക്തിയിന്നും തോന്നിയില്ല. ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ എന്നെ ഒരിയ്ക്കലും ഭക്തിയുടെ തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിട്ടില്ല. അവിടെ പൂജാരിമാർക്ക് പണം കിട്ടണം എന്ന തോന്നലുള്ളതായി എനിയ്ക്ക് തോന്നി. പത്തോ ഇരുപതോ രൂപ തരാതരം പോലെ ഞാൻ അവിടെയും ഇവിടേയും മറ്റും കൊടുക്കുകയും ചെയ്തു.

സൂര്യോദയത്തിനു മുമ്പ് ക്ഷേത്രത്തിലെത്തിയതിനാൽ ചുറ്റുപാടുകളൊന്നും ശരിയ്ക്ക് കാണാൻ പറ്റിയില്ല. ക്ഷേത്രത്തിലേയ്ക്ക് കയറുന്നിടത്ത് പുരാവസ്തു വകുപ്പിന്റെ ബോർഡുണ്ട്. ഇതും അവരുടെ സംരക്ഷണത്തിലാണ്. അതീവപുരാതനമല്ലേ ഈ ക്ഷേത്രം. അപ്പോൾ സംരക്ഷണം ആവശ്യമുള്ളതു തന്നെ. ക്ഷേത്രത്തിനടുത്തു കൂടി ഏതോ അരുവി ഒഴുകുന്നുണ്ട്. അത് ഏതാണെന്നോ എവിടെ നിന്നു വരുന്നു എന്നോ ഒന്നും മനസ്സിലായില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലം ദേവദാരു മരങ്ങളാൽ നിബിഡമാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശവും ഉള്ള താൽക്കാലിക കടകൾ അവിടെ ഉത്സവം നടക്കുന്നതിന്റെ ഒരു പ്രതീതി ഉളവാക്കി.

ഇവിടേയും നമ്മുടേ ശങ്കരാചാര്യർ എത്തിയിട്ടുണ്ട്. ഇവിടത്തെ പൂജകളും ക്ഷേത്രങ്ങളുമൊക്കെ അദ്ദേഹം നവീകരിച്ചതായി ആളുകൾ വിശ്വസിക്കുന്നു. കൈലാസത്തിലേക്ക് നടപ്പാതയൊക്കെ ഉണ്ടാകുന്നതിനും പണ്ട് ആളുകൾ ഈ ക്ഷേത്രം വഴിയത്രെ കൈലാസയാത്ര നടത്തിയിരുന്നത്. അതുകൊണ്ടാണ് മടക്കായാത്രയിലാണെങ്കിലും കൈലാസയാത്രികർക്ക് ഇതുവഴി പോകുന്നതിനവസരം നൽകുന്നത്. യോഗേശ്വരൻ എന്ന വാക്കാണ് ജാഗേശ്വർ ആയതെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിൽ നിന്നു മടങ്ങിയെത്തിയ ഞാൻ പ്രാതൽ കഴിച്ച് യാത്രയ്ക്ക് തയ്യാറായി നിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞേ ബസ്സ് യാത്ര തുടങ്ങിയുള്ളു. പലരും സമയത്ത് റെഡിയായില്ല എന്നത് തന്നെ കാരണം. നാട്ടിലെത്തുമ്പോൾ മനുഷ്യസഹജവും സ്വാഭാവികവുമായ മടി അവരെ പിടികൂടാൻ തുടങ്ങിക്കാണണം.

തുടർന്നുള്ള മടക്കയാത്രയിൽ ബസ്സിന്റെ ടയർ രണ്ടു തവണ കേടായി. യാത്രയുടെ സമയം തെറ്റിയതല്ലാതെ മറ്റു ബുദ്ധിമുട്ടൊന്നും അതുകൊണ്ടുണ്ടായില്ല. യാത്രക്കാരുടെ ആവശ്യാർത്ഥവും ബസ്സ് വഴിയിൽ നിറുത്തി ഇടുകയുണ്ടായി. നട്ടുച്ചയോടെ ബസ് അല്മോറ വഴി പോകുമ്പോൾ നടുറോഡിൽ ഒരു ശുനകൻ തന്റെ പ്രിയതമയുമൊത്ത് സൃഷ്ടികർമ്മം നിർവ്വഹിക്കുകയാണ്. യാത്രക്കാർ പലരും ബസിൽ ഉറക്കമായിരുന്നതിനാൽ എത്ര പേർ അത് കണ്ടു എന്ന് പറയാൻ പ്രയാസം. നിങ്ങൾക്ക് ഇതൊക്കെയല്ലേ നാട്ടിൽ മുഖ്യപരിപാടി എന്ന് ശുനകൻ ഒരു പക്ഷേ ഞങ്ങളെ ഓർമ്മിപ്പിച്ചതാകാം. അതോ, ഇതിനൊക്കെത്തന്നെയല്ലേ നിങ്ങൾ ഓടിപ്പോകുന്നതെന്നാണോ ശുനകൻ ഭംഗ്യന്തരേണ സൂചിപ്പിച്ചത്?

ഒടുവിൽ ഉച്ചയ്ക്ക് അല്പം വൈകി ബസ്സ് കാത്ഗോഡത്തെത്തി. അവിടെ കെഎംവീൻ ഗസ്റ്റ് ഹൗസിൽ ചെറിയൊരു മീറ്റിങ്ങുണ്ടായി. അതിൽ വച്ചാണ് ഞങ്ങൾക്ക് യാത്രയുടെ ഭാരവാഹികൾ എംഇഎയുടെ വകയായ "യാത്രാ കംപ്ലീഷൻ സർട്ടിഫിക്കറ്റും" യാത്രാസ്മരണികയും നൽകിയത്. വിഭവസമൃദ്ധമായ ഊണിനു ശേഷം യാത്ര വീണ്ടും തുടർന്നു. തുടർയാത്രയ്ക്കായി കാത്ഗോഡം ബസ് സ്റ്റാൻഡിൽ ഞങ്ങളെ കാത്ത് പുതുപുത്തൻ വോൾവോ ബസ്സ് കിടപ്പുണ്ടായിരുന്നു. പത്തമ്പത്തഞ്ച് പേർക്കിരിക്കാവുന്ന നല്ല ഏ. സി. ലക്ഷ്വറി കോച്ച്. ഞങ്ങളാണ് അതിൽ രണ്ടാമത് കയറിയത് എന്ന് തോന്നുന്നു. ബസ്സിന്റെ പുറകിൽ VOLVO 9400 Common Rail Direct Injection System എന്നെഴുതി വച്ചിട്ടുണ്ട്.

ബസ്സിലെ യാത്ര വളരെ സുഖകരമായിരുന്നു. പുതുപുത്തൻ ബസ്സിലെ പുതുപുത്തൻ സീറ്റിലിരിയ്ക്കുമ്പോൾ സുഖമല്ലാതെ മറ്റെന്താണുണ്ടാകുക? കാത്ഗോഡത്തു നിന്ന് തുടങ്ങിയ ഈ ബസ് യാത്ര ദേവഭൂമിയായ ഉത്തരഖണ്ഡിനെ പിന്നിട്ട് മായാഭൂമിയായ (മായാവതിയുടെ ഭൂമി) ഉത്തരപ്രദേശിലെത്തുമ്പോൾ ബസ്സിൽ നിന്ന് യാത്രക്കരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. രാത്രിയിൽ ബസ്സ് ഏതോ ഹോട്ടലിന്റെ മുന്നിൽ നിന്നു. എല്ലാവരുടേയും അത്താഴം ഒരു യാത്രക്കാരന്റെ വകയായിരുന്നു. നല്ല സദ്യസമാനമായ അത്താഴം. ഇയാളുടെ മൂന്നാമത്തെ കൈലാസയാത്രയാണത്. അയാളൊരു കോണ്ട്രാക്റ്ററാണ്. 18 തവണ തുടർച്ചയായി കൈലാസത്തിൽ പോകാനാണയാളുടെ തീരുമാനം. അയാൾക്ക് ഈ അത്താഴച്ചെലവൊരു ചെലവാണോ? കൂടിപ്പോയാൽ ഒരു പതിനായിരം രൂപയായിക്കാണും. അത്രതന്നെ.

ഞങ്ങളുടെ ബസ്സ് ഡൽഹിയിലെ ഗുജറാത്ത് സദനിൽ യാത്ര അവസാനിപ്പിക്കുമ്പോൾ രാവേറെ ചെന്നിരുന്നു. എല്ലാവരേയും ആരതിയോടെ സ്വീകരിക്കാൻ അവിടെ യാത്രാഭാരവാഹികൾ സന്നിഹിതരായിരുന്നു. അവർ ഞങ്ങൾക്ക് നൽകിയ പ്രസാദത്തിൽ നൂറിന്റെ അലക്കിത്തേച്ച ഒരു ഇന്ത്യൻ കറൻസി നോട്ടും ഉണ്ടായിരുന്നു. എന്താണാവോ അതിന്റെ പ്രസക്തി? എന്തായാലും അതിപ്പോഴും എന്റെ പോക്കറ്റിൽ ഏടിഎം കാർഡുകൾക്കിടയിലുണ്ട്.

ബസ്സിറങ്ങി ഗുജറാത്ത് സദനിലേക്ക് നടക്കുമ്പോൾ അവിടെ ഞങ്ങളുടെ ലഗേജുകൾ വഹിയ്ക്കുന്ന ലോറി കിടപ്പുണ്ടായിരുന്നു. ഇനി ആ ലഗേജ് കിട്ടുക എന്നതാണ് പ്രധാന പരിപാടി. മറ്റൊരു ലഗേജ് ഗുജറാത്ത് സദനിലും വച്ചിട്ടുണ്ട്. അതു രണ്ടും കിട്ടിയാൽ യാത്രയുടെ പര്യവസാനമായി. വീട്ടിലേക്ക് തിരിച്ചു പോകാം. ഒരു മാസം മുമ്പ് ഇവിടെ വച്ച ലഗേജ് തിരിച്ചു കിട്ടുമെന്ന് എനിയ്ക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. പക്ഷേ കൈലാസനാഥന്റെ തുണയാൽ വളരെ വേഗം തന്നെ അത് കിട്ടുകയുണ്ടായി. അപ്പോൾ ഈ അർദ്ധരാത്രിയിൽ നോയ്ഡയിലേക്ക് എങ്ങനെ പോകും എന്നായിരുന്നു എന്റെ ചിന്ത. അപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടെയുള്ള ഉത്സവ് ശർമയെന്ന ചെറുപ്പക്കാരൻ നോയ്ഡയിലേക്ക് പോകാൻ തീരുമാനിച്ചതും എന്നെ അയാളുടെ വാഹനത്തിലേക്ക് ക്ഷണിച്ചതും എന്റെ ലഗേജുകളുമായി രാത്രി രണ്ടു മണിയോടുകൂടി എന്റെ വീട്ടിലിറക്കി വിട്ടതും. ഇതിൽപ്പരം ഒരു കാരുണ്യം കൈലാസനാഥന് എന്നോട് കാണിക്കുവാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഞാനാ രാത്രിയിൽ ഗുജറാത്ത് സദനിലെ നിലത്ത് കിടക്കുകയും അടുത്ത രാവിലെ രണ്ടു വലിയ ഭാണ്ഡവും പേറി നോയ്ഡയിലേക്ക് പോകുകയും വേണ്ടി വന്നേനെ. സഹയാത്രികരോട് യാത്ര പറയാൻ പോലും ഇതു കാരണം എനിയ്ക്കായില്ലെങ്കിലും അടുത്ത ദിവസം തന്നെ ഓഫീസിലെത്തി ഹാജർ മാർക്ക് ചെയ്യാൻ അത് എന്നെ സഹായിച്ചു. അങ്ങനെ ഒരു മാസം നീണ്ടു നിന്ന എന്റെ കൈലാസ യാത്ര യാതൊരു ബുദ്ധിമുട്ടും കൂടാതെ അവസാനിച്ചു.

വലിയൊരനുഭവമായിരുന്നു ഈ യാത്ര. പലതരം ആളുകളെ അടുത്തറിയാൻ എന്നെ ഈ യാത്ര സഹായിച്ചു. അതിൽ എന്നെ കൂടുതൽ സ്വാധീനിച്ചത് കെഎംവിഎൻ മാനേജരായ വിപിൻ ചന്ദ്രപണ്ഡേ ആണ്. അദ്ദേഹമാണ് യാത്രയിലെ മോശമായ കാര്യങ്ങളെല്ലാം മറക്കുവാനും നല്ല ഓർമ്മകൾ മാത്രം മനസ്സിലേറ്റി നാട്ടിലേക്ക് തിരിച്ചു പോകാനും ഞങ്ങളെ ഉപദേശിച്ചത്. ആ ഉപദേശം ഞാൻ കൈക്കൊള്ളുകയും ചെയ്തു. ഞാൻ ആ ഉപദേശം കൈക്കൊണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എഴുതുമായിരുന്നത് "കൈലാസയാത്രയിലെ തോന്ന്യാസങ്ങൾ" ആകുമായിരുന്നു. ഞങ്ങൾ യാത്രക്കാർ തമ്മിലുള്ള വാക്തർക്കങ്ങളും ഞങ്ങൾ തമ്മിലുള്ള വ്യക്തിമാത്സര്യങ്ങളും മറ്റും മറ്റും ഇവിടെ സ്ഥാനം പിടിയ്ക്കുമായിരുന്നു. പക്ഷെ അതൊന്നും ഇവിടെ കാണാത്തത് അതെല്ലാം യോഗേശ്വരത്തിനപ്പുറം കളഞ്ഞു എന്നതുകൊണ്ടാണ്. കള്ളുകുടി, വാക്കേറ്റങ്ങൾ എന്നിവയൊന്നും ഇവിടെ അരങ്ങേറ്റം നടത്താത്തത് പാണ്ഡേയുടെ ഉപദേശം കൊണ്ടാണ്. മാർക്സിയൻ ചിന്താഗതിക്കാർക്ക് അധികാരസ്ഥാനങ്ങളോടൊട്ടിനിൽക്കാനും പ്രായക്കൂടുതലുള്ളവരെ തേജോവധം ചെയ്ത് നിസ്തേജരാക്കാനും ഉള്ള താല്പര്യവും ഞാനീ യാത്രയിൽ നിന്ന് മനസ്സിലാക്കി. പക്ഷേ അതൊന്നും ഞാൻ വാക്കുകളാക്കി മാറ്റിയില്ല. അതുകൊണ്ടു തന്നെ പലവ്യക്തികളും എന്റെ ഈ തോന്ന്യാക്ഷരങ്ങളിൽ പ്രത്യക്ഷപ്പെടാതെ പോവുകയും ചെയ്തു.

ഈ വർഷം പത്തു മുപ്പത് പേരോളം യാത്രികർ കൈലാസയാത്ര പൂർത്തീകരിക്കാതെ തിരിച്ചു പോരികയുണ്ടായി. ഇതിൽ ഒരാളെ ചിയാലേഖിൽ നിന്നും ഹെലിക്കോപ്റ്റർ വഴി അയാളുടെ സ്വദേശമായ ഡറാഡൂണിൽ എത്തിക്കുകയായിരുന്നു. അതിന്റെ ചെലവും അയാൾ വഹിച്ചു കാണണം. കുറച്ചുപേർ വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ചു പോന്നതെങ്കിലും ഭൂരിഭാഗവും ഗുഞ്ചിയിലെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് പിന്മാറുകയായിരുന്നു. ഒരാൾ ഗുഞ്ചിയിൽ ചികിത്സയിലും ആയി.. അതെല്ലാം അറിയുമ്പോൾ ഈ യാത്ര യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ പൂർത്തീകരിയ്ക്കാൻ എനിയ്ക്ക് സാധിച്ചു എന്ന് പറഞ്ഞേ തീരൂ. ഒരു വയറിളക്കമോ ജലദോഷമോ പോലും എനിയ്ക്ക് ഈ യാത്രയിലുണ്ടായില്ല. കുതിരപ്പുറത്തു നിന്ന് വീണ് കൈ ഒടിഞ്ഞ ആൾ വരെ എന്റെ സംഘത്തിലുണ്ടായിരുന്നു എന്ന് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. എല്ലാം ശ്രീശങ്കരന്റേയും ശങ്കരാചാര്യരുടേയും തുണ എന്നല്ലാതെ ഞാനെന്തു പറയാൻ? അതിനാൽ സാക്ഷാൽ ശ്രീശങ്കരാചാര്യരെ സർവ്വാത്മനാ സ്മരിച്ചുകൊണ്ടും “ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്” എന്നു പറഞ്ഞുകൊണ്ടും എന്റെ തോന്ന്യാക്ഷരങ്ങൾ ഇവിടെ നിർത്തുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 23

ഗുൻജിയിലെ ടെന്റിൽ വച്ച് ഒരാൾ തന്റെ കയ്യിലുള്ള ഭാണ്ഡം തുറന്ന് സാധനങ്ങളെല്ലാം നിരത്തിവയ്ക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് രണ്ടു മൂന്നു റോൾ ടോയ്‌ലെറ്റ് പേപ്പർ എടുത്ത് അതിന് ആവശ്യക്കാരുണ്ടോ എന്ന് അയാൾ അന്വേഷിച്ചു. തന്റെ കയ്യിലുള്ള ഭാണ്ഡത്തിന്റെ ഭാരം കുറയ്ക്കാനുള്ള പുറപ്പാടിലാണ് അയാൾ. കൈലാസയാത്രയിൽ കയ്യിൽ കരുതാൻ ഞങ്ങൾക്ക് തന്ന ലിസ്റ്റിലെ ഒരു ഐറ്റമായിരുന്നു ഈ ടോയ്‌ലെറ്റ് പേപ്പർ. ചൈനയിൽ (തിബത്തിൽ) ആധുനികരീതിയിലുള്ള കക്കൂസുകളൊന്നും ഇല്ലെന്നും പറമ്പിലോ വഴിലിലോ കാര്യങ്ങൾ സാധിക്കേണ്ടി വരുമെന്നും ഒക്കെ ഞങ്ങൾക്ക് മുന്നറിയിപ്പും തന്നിരുന്നു. അതുകൊണ്ടാണ് ആളുകൾ ഈ ടോയ്‌ലെറ്റ് പേപ്പർ കയ്യിൽ കരുതിയത്. എന്നു വച്ച് എന്തിനാണാവോ അയാൾ അത് ഇത്രമാത്രം വാങ്ങിക്കൂട്ടിയത്? എന്തായാലും അയാളുടെ ടോയ്‌ലെറ്റ് പേപ്പറിന് ആവശ്യക്കാരൊന്നും ഉണ്ടായില്ല. നാലോ അഞ്ചോ ദിവസത്തെ കാര്യസാധ്യത്തിന് ഇത്രയും ടോയ്‌ലെറ്റ് പേപ്പർ വാങ്ങിയ അയാൾ ഒരു മണ്ടൻ തന്നെ. ടോയ്‌ലെറ്റ് പേപ്പർ മാത്രമല്ല എന്തും വാങ്ങിക്കൂട്ടുന്ന ഒരു പ്രകൃതക്കാരനാണയാൾ. തക്ലക്കോട്ടു നിന്ന് ഏറ്റവും കൂടുതൽ ചൈനീസ് നിർമ്മിത സാധനങ്ങൾ വാങ്ങിയത് ഒരുപക്ഷേ ഇദ്ദേഹമായിരുന്നിരിക്കും. അതുകൊണ്ടാണ് ഇപ്പോഴയാൾക്ക് ഭാണ്ഡത്തിന്റെ ഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിലേർപ്പെടേണ്ടി വന്നതും.

ഇയാളുടെ കയ്യിൽ മാത്രമല്ല, പലരുടേയും പക്കൽ ടോയ്‌ലെറ്റ് പേപ്പർ ഉണ്ടായിരുന്നു. എന്നെപ്പോലെ ചുരുക്കം ചിലർ അത് വാങ്ങാതെയും ഉണ്ടായിരുന്നു. ഇമ്മാതിരി കാര്യങ്ങൾക്കൊന്നും പേപ്പർ ഉപയോഗിക്കാൻ എനിയ്ക്ക് മനസ്സ് വരില്ല. ഞാൻ ചെറുപ്പത്തിൽ പഠിച്ചത് പേപ്പർ സരസ്വതിയാണെന്നായിരുന്നു. വായിക്കാനും എഴുതാനുമേ അന്നൊക്കെ ആളുകൾ പേപ്പർ ഉപയോഗിച്ചിരുന്നുള്ളു. ഇന്നിപ്പോൾ ഇരിക്കാനും കിടക്കാനും മാത്രമല്ല മുകളിൽ പറഞ്ഞ കാര്യത്തിനു വരെ ഈ സരസ്വതിയെ ആണ് ഉപയോഗിക്കുന്നത്, കഷ്ടം. കാണുന്നവർ പറയും ഞാൻ പിശുക്കനാണെന്ന്. എന്നാലും ഞാൻ ടോയ്‌ലെറ്റ് പേപ്പർ ഉപയോഗിക്കില്ല.

ടോയ്‌ലെറ്റ് പേപ്പർ കണ്ടു പിടിക്കുന്നതിനു മുമ്പും ആളുകൾ ഈ കാര്യം ചെയ്തിരുന്നല്ലോ? അന്നൊക്കെ അവർ പുല്ല്, ഇല, കല്ല്, പാറക്കഷ്ണങ്ങൾ എന്നിങ്ങനെ പലതും ആണല്ലോ ഉപയോഗിച്ചിരുന്നതും. ഇടതു കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നതും പതിവായിരുന്നു. എന്റെ ചെറുപ്പത്തിലൊന്നും നാട്ടിൻപുറത്ത് കക്കൂസുകളില്ലായിരുന്നു. അന്നൊക്കെ ഞങ്ങൾ കല്ലും കയ്യുമൊക്കെത്തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണല്ലോ ഇടതു കയ്യിന് ഇപ്പോഴും ഒരു 'രണ്ടാം തരം പൗരത്വം' നാം കൽപ്പിച്ചു കൊടുത്തിട്ടുള്ളത്. ഇടതു കൈ കൊണ്ട് ഷെയ്ക്ഹാൻഡ് കൊടുക്കുകയോ മറ്റൊരാളിൽ നിന്ന് എന്തെങ്കിലും വാങ്ങുകയോ ഒക്കെ ചെയ്യുന്നത് ആരും അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടാത്തത് ഇടതു കയ്യിന്റെ ഈ മോശം പ്രവർത്തി കൊണ്ടല്ലേ? എന്തായാലും ഇപ്പോൾ കക്കൂസുകളിൽ ഒഴിവാക്കാനാകാത്ത ഒരു വസ്തുവായിരിക്കുന്നൂ ഈ ടോയ്‌ലെറ്റ് പേപ്പർ.

ഇന്നിപ്പോൾ പേപ്പറിന് എന്തെല്ലം ഉപയോഗങ്ങളാണ്. ഒന്നാലോചിച്ചാൽ അത് നല്ലതാണു താനും. പ്ലെയിനിലൊക്കെ മുഖം തുടയ്ക്കാൻ കിട്ടുന്ന നനവും നല്ല മണവും ഉള്ള മിനുമിനുത്ത പേപ്പർ ആർക്കും ഇഷ്ടപ്പെടുന്നതാണ്. ഡൽഹിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും പ്ലെയിനിൽ കയറി ഇരിക്കുമ്പോൾ തണുത്ത ഈ വാസനപ്പേപ്പർ മുഖത്തു വയ്ക്കുമ്പോൾ ഉള്ള ആശ്വാസം ഒന്നു വേറെ തന്നെയാണ്. അത് അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ സുഖം അറിയൂ. നല്ല മിനുസവും മൃദുത്വവും ഉള്ളതുകൊണ്ടായിരിക്കും ഇതിന് ടിഷ്യൂ പേപ്പർ എന്നും പറയുന്നത്. ഹോട്ടലുകളിലും കിട്ടും കയ്യും മുഖവും തുടയ്ക്കാൻ ഇമ്മാതിരി പേപ്പർ. നനവും മണവും ഒന്നും കാണില്ലെന്നു മാത്രം. വന്നു വന്ന് ഇപ്പോൾ ചോറുണ്ടു കഴിഞ്ഞാൽ കയ്യ് കഴുകാതെ പേപ്പറിൽ കൈ തുടയ്ക്കുന്നതായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. എന്തു ചെയ്യാം, കഷ്ടം. എങ്ങനെയാണാവോ ആളുകൾ എച്ചിൽ കയ്യുമായി നടക്കുന്നത്?

സത്യത്തിൽ ടോയ്‌ലെറ്റ് പേപ്പറുകളും പ്രകൃതിക്ക് ഒരു ശാപമാണ്. അത് എളുപ്പത്തിൽ അഴുകി നശിക്കുമെങ്കിലും ഇവ ഉണ്ടാക്കാൻ എത്ര എത്ര മരങ്ങളായിരിക്കും വെട്ടി വീഴ്ത്തപ്പെടുന്നത്? അല്ലെങ്കിൽ ആർക്കാണ് ഇമ്മാതിരി കാര്യങ്ങളിലൊക്കെ ശ്രദ്ധ? എന്റെ കാര്യം നടക്കണം, എനിയ്ക്ക് സുഖവും സൗകര്യവും വേണം, അതിന് എന്തും ആകാം എന്നല്ലേ നമ്മുടെയൊക്കെ ചിന്ത?

ഇയാൾ ടോയ്‌ലെറ്റ് പേപ്പർ വിതരണം ചെയ്യാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ വിക്സ് ഗുളികകളുടെ രണ്ട് വലിയ പേക്കറ്റ് എടുത്ത് വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. അയാളും കയ്യിലെ സാധനങ്ങൾ ഒഴിവാക്കുകയാണ്. ഇതൊന്നും ഇനി നാട്ടിലെത്തിയാൽ വേണ്ടാത്തതാണ്. അവയെല്ലാം മുടക്കാച്ചരക്കായി വീട്ടിൽ കിടക്കുകയേ ഉള്ളു. എന്റെ കാര്യം നോക്കൂ, ഇപ്പോൾ എന്റെ വീട്ടിൽ പത്തഞ്ഞൂറു രൂപയുടെ ഗുളികകളും മറ്റും ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് ഇതെല്ലാം കൈലാസയാത്രയ്ക്ക് വാങ്ങിയതാണ്. അവയുടെ കാലാവധി കാത്തിരിക്കുകയാണിപ്പോൾ ഞാൻ; അവയെല്ലാം എടുത്ത് വലിച്ചെറിയാൻ. ഇമ്മാതിരി സാധനങ്ങളെല്ലാം ഈ യാത്രയുടെ അമരക്കാർ തന്നെ വാങ്ങി സൂക്ഷിച്ചിരുന്നെങ്കിൽ ഒരു പാടു പണവും മറ്റും ആളുകൾക്ക് ലാഭിക്കാമായിരുന്നു. ഇതൊക്കെ ആരോട് പറയാൻ?

എന്തായാലും ഞാൻ എട്ട് പത്ത് വിക്സ് ഗുളികകൾ അയാളിൽ നിന്ന് തരപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അത് തിന്നു തീർത്തു.

ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് ഈ യാത്രയ്ക്ക് വേണ്ടി ആളുകൾ ഭീമമായ പണം മുടക്കിയ കാര്യം എന്റെ മനസ്സിൽ ഓർമ്മയായി കയറി വന്നത്. എന്തെല്ലാം വില കൂടിയ സാധനങ്ങളാണ് ഇവർ വാങ്ങിയിട്ടുള്ളത്! 1800 രൂപയുടെ മങ്കീ കാപ്, 2000 രൂപയുടെ കണ്ണട, 400 രൂപയുടെ ഗ്ലൗസ് എന്നിങ്ങനെ ആ സാധനങ്ങളുടെ ലിസ്റ്റ് നീളുകയാണ്. QUECHUA എന്ന കമ്പനിയുടെ ഷൂസ്, ബാഗ്, വാട്ടർ ബോട്ടിൽ, കുത്തി നടക്കാനുള്ള വടി എന്നിങ്ങനെ ട്രെക്കിങ്ങിനായുള്ള സാധനങ്ങളുടെ ഒരു വലിയ നിര തന്നെ എനിക്ക് യാത്രികളുടെ കയ്യിൽ കാണാനായി. റെയിൻ കോട്ട്, ഓവർ കോട്ട് എന്നിങ്ങനെ ഒരു കൂട്ടം സാധനങ്ങൾ The North Face-ന്റേതായും കണ്ടു. ഇമ്മാതിരി സാധനങ്ങൾക്കെല്ലാം കൂടി ഇവർ ചുരുങ്ങിയത് ഒരു അര ലക്ഷം രൂപ മുടക്കിക്കാണും. എനിയ്ക്കതെല്ലം ഒരു അത്ഭുതമായാണ് തോന്നിയത്. കാരണം എന്നെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഒഴിവാക്കാവുന്ന വെറും ആഡംബരവസ്തുക്കളായിരുന്നു. ഞാൻ യാത്രയിലുടനീളം കുത്തി നടക്കാൻ ഉപയോഗിച്ചത് കെ.എം.വി.എൻ.കാർ തന്ന നല്ല ചൂരലിന്റെ വളഞ്ഞ പിടിയുള്ള ഊന്നുവടിയായിരുന്നു. ഇന്നിപ്പോൾ അതെന്റെ വീട്ടിൽ എന്റെ കൈലാസയാത്രയുടെ പ്രതീകമായി വിരാജിക്കുകയാണ്. അതിനൊന്നും ഞാൻ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. അത്രയൊക്കെയേ ഈ യാത്രയ്ക്ക് വേണ്ടൂ. പക്ഷേ നഗരത്തിലും മഹാനഗരത്തിലും ജീവിക്കുന്ന പരിഷ്ക്കാരിയായ ഇന്ത്യക്കാരന് അതെല്ലം ഒരു കുറച്ചിലായേ തോന്നൂ.

നഗരത്തിലും മഹാനഗരത്തിലും ഞാൻ ജീവിച്ചിട്ടുണ്ടെങ്കിലും എണ്ണ തേച്ച് കുളിക്കുകയും കഞ്ഞി കുടിച്ച് വിശപ്പകറ്റുകയും ചെയ്തതല്ലതെ ഒരു തരത്തിലുള്ള പരിഷ്കാരങ്ങളിലും ഞാൻ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ യാത്ര ഞാൻ വെറുമൊരു പഴഞ്ചനായ ഗ്രാമീണനാണെന്നെന്നെ ബോദ്ധ്യപ്പെടുത്തി. പരിഷ്ക്കാരത്തിനും സൗകര്യത്തിനും പറ്റിയ കുറെ സാധനങ്ങൾ ഞാനീ യാത്രയിൽ കണ്ടു. അതിലൊന്നാണ് സോപ്പ് സ്റ്റ്റിപ്പ്. അടുക്കിവച്ച ചെറിയ ചെറിയ പേപ്പർ കഷ്ണങ്ങളാണിത്. ഈ പേപ്പർ കഷ്ണങ്ങളിൽ കൈ കഴുകാനുള്ള സോപ്പ് ഉണ്ട്. മെഴുകിൽ മുക്കിയെടുക്കുന്ന മെഴുകുപേപ്പർ പോലെ സോപ്പുവെള്ളത്തിൽ മുക്കി ഉണക്കിയെടുക്കുന്നതാകാം ഇവ. 5, 10 എന്ന ക്രമത്തിൽ അടുക്കി സ്റ്റാപ്പിൾ ചെയ്ത് ഒരു കവറിലിട്ട് വിപണനം ചെയ്യപ്പെടുന്ന ഇത് കടകളിൽ വാങ്ങാൻ കിട്ടും. ഇതുണ്ടെങ്കിൽ പിന്നെ സോപ്പ് കൊണ്ട് നടക്കുകയേ വേണ്ട. ആവശ്യമുള്ളപ്പോൾ ഒരു സ്റ്റ്റിപ്പ് കീറിയെടുത്ത് കയ്യിൽ വച്ച് വെള്ളമൊഴിച്ച് നല്ല പോലെ ഉരസിയാൽ കയ്യിൽ ആവശ്യത്തിന് സോപ്പ് പതയായി. കൈ കഴുകാൻ എന്തെളുപ്പം!!! ചന്ദനം, മുല്ല എന്നീ പല മണത്തിലും ഉള്ള സോപ്പ് സ്റ്റ്റിപ്പുകൾ വാങ്ങാൻ കിട്ടും.. ഇതൊക്കെ ഉണ്ടാക്കുന്നവർക്ക് വെബ്സൈറ്റ് വരെ ഉണ്ട്. (www.toileteries.net). ഇങ്ങനെ ഒരു കൂട്ടം സാധനങ്ങൾ ഞാൻ ആളുകളുടെ കയ്യിൽ കണ്ടു. എല്ലാം ഇപ്പോൾ ഓർമ്മയിൽ വരുന്നില്ലെന്നു മാത്രം.

ഗുൻജിയിലെ ഒരു ദിവസത്തെ താമസത്തിനുശേഷം അടുത്തദിവസം രാവിലെ ഞങ്ങൾ അടുത്ത ലക്ഷ്യമായ ബുധിയിലേക്ക് തിരിച്ചു. മടക്കയാത്രയാണ്. മുമ്പേ സഞ്ചരിച്ച വഴിയാണ്. അതുകൊണ്ട് ഓർമ്മിക്കത്തക്കതായ ഒന്നും മനസ്സിലില്ല. യാത്ര ചെയ്യവേ, ഒരിടത്ത് നടപ്പാതക്കടുത്തായി ഒരു ആപ്പിൾ മരത്തിൽ പച്ചയായ ആപ്പിളുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അതിലൊന്ന് അറുത്തെടുക്കാനായി കയ്യിലുള്ള ഊന്നു വടി പൊക്കിയത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. എവിടെ നിന്നാണാവോ ഒരു സ്ത്രീ അപ്പോൾ അവിടെ ചാടി വീണു. എന്നിട്ട് ഹിന്ദിയിൽ എന്നെ നോക്കി പറഞ്ഞ ചീത്തയ്ക്ക് ഒരളവില്ലായിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെന്നതു മാത്രമാണ് അതിന്റെ നല്ല വശം. ഞാൻ ആപ്പിൾ അറുത്തെടുത്തിരുന്നെങ്കിൽ ഉള്ള അവസ്ഥയായിരുന്നു അന്നു മുഴുവൻ എന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ബാച്ചിനു മുഴുവൻ ഞാൻ ചീത്തപ്പേരുണ്ടാക്കി വച്ചേനെ. ഭാഗ്യം, കൈലാസനാഥന്റെ തുണ കാരണം അബദ്ധമൊന്നും പറ്റാതെ ഞാൻ രക്ഷപ്പെട്ടു.

ആ ഭാഗത്തൊക്കെ വഴിയുടെ ഇരുവശങ്ങളിലും ആളുകൾ താമസിക്കുന്നുണ്ട്. വഴിയിൽ ഹോട്ടലുകളുണ്ട്. മോടി റസ്റ്റോറന്റ് ആപ്കാ ഹാർദ്ദിക് അഭിനന്ദൻ കർത്താ ഹൈ... എന്നും മറ്റും അവയുടെ മുന്നിൽ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. മടങ്ങി വരുമ്പോൾ, വീണ്ടും ഞങ്ങൾ ചിയാലേഖിലെത്തി. പൂക്കളുടെ താഴ്വരയിൽ. നിരവധി പൂക്കൾ അപ്പോഴും അവിടെ കാമദേവനെ കാത്ത് വിടർന്നു നിൽപ്പുണ്ടായിരുന്നു. അകലെയായി നേരത്തെ കണ്ണിൽ പെടാത്ത ഒരു ക്ഷേത്രം മടക്കയാത്രയിൽ ദൃശ്യമായി. ചിയാലേഖിൽ ഹാൾട്ടൊന്നുമില്ലാത്തതിനാൽ അങ്ങോട്ടെത്തിനോക്കാൻ എനിയ്ക്കായില്ല. ചിയാലേഖിൽ നിന്ന് താഴേക്കിറങ്ങുമ്പോൾ മുന്നിൽ മൂടൽ മഞ്ഞല്ലാതെ ഒന്നും കാണുന്നില്ലായിരുന്നു. മുന്നിൽ മാത്രമല്ല. എങ്ങും അനന്തമായ മൂടൽ മഞ്ഞ് ആയിരുന്നു... എന്നാൽ കാതിൽ കാളിയുടെ ഗർജ്ജനം ഇരമ്പിക്കൊണ്ടിരുന്നു.

കയറ്റവും ഇറക്കവും കഴിഞ്ഞ് ബുധിയിലെത്തുമ്പോൾ 'ബുരാംശ്' പാനീയവുമായി കെ.എം.വി.എൻ.കാർ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. ആദ്യമായെത്തിയത് ഞങ്ങൾ കുറച്ചു പേർ ആയതിനാൽ അവർ പഴുത്ത കുറേ പ്ലം ഞങ്ങൾക്ക് തന്നു. നല്ല ആരോഗ്യകരമായ ചുറ്റുപാടിൽ വളർന്നതിനാൽ അവയ്ക്ക് നല്ല രുചി ഉണ്ടായിരുന്നു. നേരത്തെ ഉണരുന്ന കിളികൾക്കാണ് പുഴുക്കളെ കിട്ടുക എന്ന ഇംഗ്ലീഷ് പഴമൊഴി പ്ലം തിന്നുമ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയി. പിറ്റേ ദിവസം അവിടെ നിന്ന് പോരുമ്പോൾ അവയുടെ വിലയായി 60 രൂപ അവർ എന്നോട് ചോദിച്ചു വാങ്ങി. അത് തികച്ചും അപ്രതീക്ഷിതമായിരുന്നതിനാൽ കിളികൾ നേരത്തേ ഉണരുന്നത് ശരിയല്ലെന്ന് എനിയ്ക്ക് തോന്നിയെങ്കിലും ഞാൻ മടിയൊന്നും കൂടാതെ അവർക്ക് പണം കൊടുത്തു.

രാത്രിയിൽ ഐ.ടി.ബി.പി.യിൽ പോയി, കൈലാസത്തിലെ കല്ലുകൾ ചോദിച്ച മലയാളിക്ക് കുറച്ചു കല്ലുകൾ കൊടുത്ത് യാത്ര പറഞ്ഞു. മിനിറ്റിന് ഒരു രൂപയെന്ന സൗജന്യനിരക്കിൽ നാട്ടിലേക്ക് ഫോൺ ചെയ്യാൻ പ്രസ്തുത വ്യക്തി ഞങ്ങൾക്ക് സൗകര്യം ചെയ്തു തരികയും ചെയ്തു. ഞങ്ങളെല്ലാം ആ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. അല്ലെങ്കിൽ മിനിറ്റിന് 6രൂപയോ മറ്റോ ആണ് ഫോൺ ചാർജ്.

ആ രാത്രി ബുധിയിൽ തങ്ങിയ ഞങ്ങൾ പിന്നീട് അടുത്ത രാത്രി ഗാലയിലും അതിനടുത്ത രാത്രി ശിർഖയിലും താമസിച്ചു. ശിർഖയിൽ നിന്ന് വീണ്ടും നടത്തം തുടങ്ങിയ ഞങ്ങൾ പഴയ വഴിയേ അല്ല സഞ്ചരിച്ചത്. നേരത്തേ നാരായണാശ്രമത്തിൽ നിന്ന് ശിർഖയിലേക്ക് നടക്കുകയായിരുന്നെങ്കിൽ ഇപ്പോൾ ശിർഖയിൽ നിന്ന് മറ്റൊരിടത്തേക്കാണ് നടന്നത്. അവിടെ നിന്ന് ധാർച്ചുലയിലേക്ക് പതിവു പോലെ ജീപ്പിൽ യാത്ര ചെയ്യുകയും ചെയ്തു. ജീപ്പ് നിന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പ് പോർട്ടറെ ഞാൻ പറഞ്ഞു വിട്ടു. 4000രൂപ കൊടുത്തിട്ടും അവന് തൃപ്തിയായിട്ടില്ലായിരുന്നു.

മലയോരത്തു കൂടെ നടക്കുമ്പോൾ കാളിയുടെ മറുകരയിൽ മനോഹരമായ നേപ്പാളീ ഗ്രാമങ്ങൾ കാണാം. ഹൃദ്യമാണീ കാഴ്ച. അത്തരം ഒരു കാഴ്ച ഞാനിവിടെ കൊടുക്കുന്നുണ്ട്. പല്ലവ് പാൽ ചൗധരിയാണ് അതിന്റെ ഫോട്ടോഗ്രാഫർ. നല്ല ഭാവനയുള്ള ഒരു ചെറുപ്പക്കരനാണയാൾ എന്ന് അയാളുടെ ഫോട്ടോകൾ കണ്ടപ്പോൾ എനിയ്ക്ക് തോന്നി.


ഒരു നേപ്പാളീ ഗ്രാമം (ഫോട്ടോയ്ക്ക് കടപ്പാട്: ശ്രീ പല്ലബ് പാൽ ചൗധരി, കൊൽക്കത്ത)

ധാർച്ചുലയിൽ ഞങ്ങൾ ഉച്ചയോടെയാണെത്തിയത്. ഊണ് കെ.എം.വി.എൻ ഗസ്റ്റ് ഹൗസിലായിരുന്നു. എത്തിയ പാടേ ഞാൻ ചെയ്തത് ഒരു ബാർബർ ഷാപ്പിൽ പോയി താടിയും മുടിയും മുറിക്കുക എന്നതായിരുന്നു. താടിയുള്ള എന്റെ ഒരു ഫോട്ടോ ഒരെണ്ണം എടുത്തു വയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും കയ്യിൽ ക്യാമറയൊന്നും ഇല്ലാതിരുന്നതിനാൽ കാര്യം നടന്നില്ല. കുളിയും ഊണും കഴിഞ്ഞ് പുഴയ്ക്കക്കരെയുള്ള നേപ്പാൾ കാണാൻ ഞാൻ മറ്റുള്ളവരോടൊത്ത് പുറപ്പെട്ടു. അവിടെയുള്ള പ്രശസ്തമായ ഒരു ക്ഷേത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. പക്ഷേ നേപ്പാളിലേക്ക് കടക്കുന്നതിനു മുമ്പു തന്നെ ക്ഷേത്രദർശനമെന്ന ലക്ഷ്യം ആളുകൾ വേണ്ടെന്നു വച്ചിരുന്നു. അവിടെ പോയി തിരിച്ചെത്താൻ രാത്രിയ്ക്ക് മുമ്പ് പറ്റില്ല എന്ന വിവരം എങ്ങനെയോ എല്ലാവരും മനസ്സിലാക്കി എന്നതു തന്നെ അതിന്റെ കാരണം.

പാലം കടന്നു വേണം നേപ്പാളിലെത്താൻ. പാസ്പോർട്ടോ വിസയോ ഒന്നുമില്ലാതെ നേപ്പാൾ സന്ദർശിക്കാനുള്ള അവസരം. രാത്രി പത്തു മണിയ്ക്ക് മുമ്പ് തിരിച്ചെത്തണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധന. പാലത്തിനിപ്പുറം ഇന്ത്യൻ പട്ടാളക്കാർ (പോലീസുകാർ?) കാവലുണ്ട്. പാലത്തിനപ്പുറം എത്തിയപ്പോൾ കണ്ടത് നേപ്പാളീ പോലീസിനെയാണ്. അവരും പാലത്തിനു കാവലിരിക്കയാണ്. അതിൽ പെണ്ണുങ്ങളും ഉണ്ട്.

പാലത്തിനപ്പുറം, ദാർച്ചുലയിൽ (അങ്ങനെയാണ് നേപ്പാളിലെ ആ സ്ഥലത്തിന്റെ പേര്; ഇന്ത്യയിലേത് ധാർച്ചുല.) ചുറ്റി നടക്കുമ്പോൾ എവിടേയും ഹിന്ദിയിലെഴുതിയ എഴുത്തുകളേ കാണാനുണ്ടായിരുന്നുള്ളു. എന്താണ് അവർ നേപ്പാളീ ഭാഷയിൽ ഒന്നും എഴുതാത്തത് എന്ന് ഞാൻ അതിശയിച്ചു. ഒടുവിൽ ഞാൻ ഒരാളോട് കാര്യം തിരക്കി. അപ്പോഴല്ലേ അറിയുന്നത് നേപ്പാളിയുടെ ലിപി ഹിന്ദിയുടേതു തന്നെ എന്ന്. അവർ എഴുതി വച്ചിട്ടുള്ളതെല്ലാം നേപ്പാളിയിലാണ്. പക്ഷേ ഹിന്ദിയിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലെന്നു മാത്രം.

ദാർച്ചുലയിൽ നിറയെ കടകളാണ്. എല്ല കടകളിലും ഞങ്ങൾ കയറി ഇറങ്ങി. പലരും പലതും വാങ്ങി. ഒന്നും വാങ്ങാതെ നാട്ടിൽ പോകുന്നത് മോശമല്ലേ എന്നു കരുതി, പല്ലവൻ ഒരു കുട വാങ്ങുമ്പോൾ, ഞാനും ഒന്ന് വാങ്ങി. വലിയൊരു കുട. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു യാത്ര ചെയ്യൻ ഈ ഒരു കുട മതി. 130 രൂപ ചോദിച്ചു എന്നാണോർമ്മ. 130 ഇന്ത്യൻ രൂപകൊടുത്തപ്പോൾ അവർക്ക് പെരുത്ത് സന്തോഷം. കാരണം ഇന്ത്യൻ കറൻസിയ്ക്ക് മൂല്യം കൂടുതലുണ്ടെന്നതു തന്നെ. ഞങ്ങൾക്കും സന്തോഷം. കാരണം ഇന്ത്യൻ രൂപ നേപ്പാളീ കറൻസിയിലേക്ക് മാറ്റേണ്ടി വന്നില്ലല്ലോ എന്നതു തന്നെ. പക്ഷെ ഈ ഇടപാടിലെ നഷ്ടം കഴിഞ്ഞ ആഴ്ച വീണ്ടും നേപ്പാളിൽ പോയപ്പോഴേ മനസ്സിലായുള്ളു.

കഴിഞ്ഞ ആഴ്ച ഞാൻ കാഠ്മാണ്ടുവിൽ പോയിരുന്നു. പക്ഷേ ആ യാത്ര പാസ്പോർട്ടോടു കൂടിയായിരുന്നു. കാഠ്മാണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം വഴി നേപ്പാളിലെത്താൻ പാസ്പോർട്ട് നിർബ്ബന്ധം. ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. അവിടത്തെ ഒരു ചായപ്പീടികയിൽ നിന്ന് 40 രൂപയുടെ രണ്ടു ചായയും 80 രൂപയുടെ വടയും കഴിച്ച ശേഷം 120 രൂപ ആവശ്യപ്പെട്ട കടക്കാരന് ഞാൻ 100 രൂപയുടെ ഇന്ത്യൻ കറൻസി കൊടുത്തപ്പോൾ 40 നേപ്പാളി രൂപ അയാൾ എനിയ്ക്ക് തിരിച്ചു തന്നു. നോക്കണേ ദാർച്ചുലയിലെ സാമ്പത്തിക നഷ്ടം. കുട മാത്രമല്ല കുറച്ച് മധുരപലഹാരങ്ങളും ഞാൻ ഇതേ വിധത്തിൽ അവിടെ നിന്ന് വാങ്ങിയിരുന്നു. 160 നേപ്പാളീ രൂപയാണ് 100 ഇന്ത്യൻ രൂപയുടെ മൂല്യം. പറഞ്ഞിട്ടെന്താ, കാഠ്മാണ്ടുവിൽ ഇന്ത്യയിലെ 500 രൂപയ്ക്കും 1000 രൂപയ്ക്കും ഒരു മൂല്യവുമില്ല. ഒരു സ്ഥലത്തും അവ സ്വീകാര്യമല്ല. വലിയ വലിയ ഹോട്ടലുകളിൽ പോലും ഈ നോട്ടുകൾ എടുക്കില്ല എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ഇന്ത്യയിലെ ഈ നോട്ടുകൾ മിക്കതും കള്ളനോട്ടുകളാണ് എന്ന അറിവാണ് നേപ്പാളികളെ ഇവ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും ഹോട്ടലിലെ താമസവും ഭക്ഷണവും ADB-യുടെ വകയായിരുന്നതിനാൽ ഇന്ത്യൻ കറൻസിയുടെ ഈ പ്രശ്നങ്ങളൊന്നും ഞങ്ങൾക്കനുഭവപ്പെട്ടില്ല.

ദാർച്ചുലയിലെ നേപ്പാളീ ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തതിൽ എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷേ സാക്ഷാൽ പരമേശ്വരൻ അതിൽ ദുഖിതനായിരുന്നിരിക്കണം. ഞാനൊരു നേപ്പാളീ ക്ഷേത്രം ദർശിക്കണം എന്നു തന്നെ അദ്ദേഹം തീരുമാനിച്ചിരിക്കണം. അതല്ലായിരുന്നെങ്കിൽ അപ്രതീക്ഷിതമായി നേപ്പാൾ സന്ദർശിക്കാനുള്ള ഒരവസരം എനിയ്ക്കിപ്പോൾ വന്നു ചേരുകയില്ലായിരുന്നു. അതല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിലെ ഡാക്കയിൽ നടക്കേണ്ട യോഗം നേപ്പാളിലേക്ക് മാറുകയില്ലായിരുന്നു. വെറും രണ്ടു ദിവസത്തെ തിരക്കേറിയ ഔദ്യോഗിക യാത്രക്കിടയിൽ കാഠ്മാണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥക്ഷേത്രം ദർശിക്കാൻ എനിയ്ക്ക് സമയം കിട്ടിയതോർക്കുമ്പോൾ കൈലാസനാഥൻ മറ്റു തരത്തിൽ ചിന്തിച്ചിരിയ്ക്കും എന്ന് ചിന്തിയ്ക്കാൻ എനിയ്ക്ക് പറ്റുന്നില്ല. പശുപതിനാഥക്ഷേത്രം കണ്ടു പശുപതിനാഥസന്നിധിയിലുള്ള ബാഗ്മതി നദിയുടെ തീരത്ത് ശവശരീരങ്ങൾ കത്തിയമരുന്നത് നോക്കി തിരിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് എന്റെ കഴിഞ്ഞ ഒരു വർഷത്തെ തീർത്ഥയാത്രകളാണ്. കൊല്ലൂരിലെ മൂകാംബികയിൽ നിന്ന് തുടങ്ങിയ ആ തീർത്ഥയാത്ര ഇനി ഒരു പക്ഷേ തീരുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ കംബോഡിയയിലെ ആങ്കോർവാട്ട് ക്ഷേത്രദർശനത്തോടെയായിരിക്കുമോ? സാക്ഷാൽ കൈലാസനാഥനും ശങ്കരാചാര്യർക്കും മാത്രം അറിയാം എന്റെ നാളെകൾ എവിടെയൊക്കെയാണെന്ന്! അല്ലെങ്കിൽ ഞാൻ കരുതിയതാണോ 50 വയസ്സിനു ശേഷമുള്ള നോയ്ഡയിലെ എന്റെ ഈ ഊഴം?

നാളെകളെക്കുറിച്ച് പക്ഷേ ഞാനിപ്പോൾ ഓർമ്മിക്കുന്നില്ല. ധാർച്ചുലയിലെ രാത്രിയെപ്പറ്റി ഓർമ്മിക്കത്തക്കതായി ഒന്നും കാണുന്നുമില്ല. യാത്രയുടെ ഓർമ്മയ്ക്കായി ധാർച്ചുലയിലെ ക്യാമ്പിൽ നിന്നും യാത്രക്കാർ ധാരാളം വാൾപോസ്റ്ററുകൾ വാങ്ങിയത് ഞാനോർക്കുന്നു.. പർവ്വതങ്ങളുടേയും പ്രകൃതിയുടേയും ചിത്രങ്ങൾ. അവിടെയും ഞാൻ പിശുക്കു കാണിച്ചു. ഒന്നും വാങ്ങിയില്ല. പിറ്റേ ദിവസം ഞങ്ങൾ മൈത്രിയിലെ ഐ.ടി.ബി.പി.ക്യാമ്പിൽ എത്തിയപ്പോൾ അവർ ഞങ്ങൾക്ക് തന്ന സ്മരണികകളിൽ ഈ വാൾപോസ്റ്ററുകളും ഉണ്ടായിരുന്നു. യാത്രക്കാർ വാൾപോസ്റ്ററുകൾക്ക് പണം ചെലവാക്കിയത് വെറുതെയായോ എന്തോ? കയ്യിലുള്ള ചിത്രങ്ങൾ തന്നെ വീണ്ടും കിട്ടുമ്പോൾ അവർക്കൊക്കെ എന്തു തോന്നിയോ ആവോ?

ധാർച്ചുലയിലെ രാത്രിവാസത്തിനുശേഷം അടുത്ത ദിവസം രാവിലെ ഞങ്ങൾ വീണ്ടും മടക്കയാത്ര തുടങ്ങി. ബസ്സിലാണ് യാത്ര. ഡ്രൈവർമാർ പഴയതു തന്നെ. ബസ്സിൽ കിട്ടിയ സ്ഥലത്ത് ഞാൻ ഒതുങ്ങി ഇരുന്നു. ദുർഗ്ഗമവും ദുർഘടവുമായ റോഡിലൂടെയുള്ള ബസ് യാത്ര ആലോചിച്ചപ്പോൾ വയറ്റിലൊരു കാളൽ. യാത്രക്കാരുടെ ആയുസ്സിനു ബലമുണ്ടെങ്കിൽ, തീർച്ച, ബസ്സിനൊരപകടവും സംഭവിക്കില്ല. മൈത്രിയിലെ ഐ.ടി.ബി.പി ക്യാമ്പ് കഴിഞ്ഞാലുള്ള യാത്ര പഴയ വഴി മാറിയാണ്. ഇങ്ങോട്ട് വന്ന വഴിയല്ല ഐ.ടി.ബി.പി ക്യാമ്പ് കഴിഞ്ഞാലുള്ള മടക്കയാത്ര. ജാഗേശ്വറിലെ ക്ഷേത്രസമുച്ചയങ്ങളും പാതാളഭുവനേശ്വരം എന്ന ഗുഹാക്ഷേത്രവും ആണ് ഇനിയുള്ള ആകർഷണങ്ങൾ. നാളെ സൂര്യനസ്തമിച്ചു കഴിയുമ്പോൾ ഈ യാത്ര ഡൽഹിയിൽ അവസാനിക്കും. അതോടെ കൈലാസയാത്രയ്ക്ക് പരിസമാപ്തി ആവുകയാണ്. ഓടിക്കൊണ്ടിരുന്ന ബസ്സിൽ അകലെയുള്ള ഗിരിനിരകൾ നോക്കി ഞാൻ നിർവ്വികാരനായി ഇരുന്നു.


* * * * * * * * * * * * * ** * * * * * ** * * * * * * തുടരും

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 22

ബസ്സ് പുരങ് ഹോട്ടലിലെത്തുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. പുരങ് ഹോട്ടലിലെ ജീവനക്കാർ പെണ്ണുങ്ങളാണ്. ചെറുപ്പക്കാരികളാണ്. ചിലരുടെയൊക്കെ കൂടെ കുട്ടികളും ഉണ്ട്. അവരൊക്കെ ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. ഞങ്ങൾ അവിടെ കയറിച്ചെല്ലുമ്പോൾ അവർ കയ്യിൽ താക്കോലുകളും പിടിച്ച് വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു. ഞങ്ങൾ മുമ്പ് താമസിച്ച മുറി ഏതെന്നു ചോദിച്ച് അതേ മുറിയുടെ താക്കോലാണ് ഓരോരുത്തർക്കും കൊടുക്കുന്നത്. ഹോട്ടലിൽ ഞാൻ മുമ്പ് താമസിച്ച റൂം തന്നെയാണവർ എനിയ്ക്കും തന്നത്.

ബാഗ് മുറിയിൽ വച്ച് സ്ഫിങ്റ്റർ പേശിയ്ക്ക് ആശ്വാസമേകിയ ഞാൻ കുളി കഴിഞ്ഞ് പുറത്ത് നേപ്പാളീ ഹോട്ടലിൽ പോയി ഊണു കഴിച്ചു. ഊണിന് 10 യുവാൻ. ഒരു ചായയും കുടിച്ചു. 2 യുവാൻ. അതൊന്നും വലിയ വിലയല്ല. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റരുതെന്നു മാത്രം. മാറ്റിയാലോ? അപ്പോൾ രൂപ 84 ആയി.

കയ്യിലുള്ള വസ്ത്രങ്ങളെല്ലാം മുഷിഞ്ഞു നാറിയതാണ്. ഇന്നും നാളെയുമായി അതൊക്കെ കഴുകിയിട്ടാൽ നന്നായി ഉണങ്ങിക്കിട്ടും. അത്രയ്ക്ക് വെയിലാണ് പകൽ സമയങ്ങളിൽ. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് ഞാൻ നേരേ ഹോട്ടലിലേക്ക് തന്നെ പോന്നു.

ഹോട്ടലിൽ മുറിയൊന്നും വൃത്തിയായി സൂക്ഷിച്ചിട്ടില്ല. ഞാൻ കൈലാസത്തിലേക്ക് പോകുന്ന സമയത്തും ഇതേ മുറിയിലാണ് കഴിഞ്ഞത് എന്നു പറഞ്ഞല്ലോ. അപ്പോൾ മുറിയിൽ ഞാനുപയോഗിച്ച ബെഡ്ഷീറ്റിൽ എന്തോ കറയുടെ വലിയ ഒരു പാട് ഉണ്ടായിരുന്നു. അത് കഴുകിയാൽ പോകുന്നതാണോ എന്തോ? കാണുമ്പോൾ ബെഡ്ഷീറ്റ് കഴുകിയ മട്ടൊന്നും ഇല്ലായിരുന്നു. ഇത്തവണ റൂമിൽ ചെന്നപ്പോഴും അതേ ബെഡ്ഷീറ്റും അതേ കറയും അവിടെ തന്നെ ഉണ്ടായിരുന്നു. ഷീറ്റ് മാറ്റിയിട്ടില്ലെന്ന് ചുരുക്കം. ഞാൻ ഈ ഹോട്ടലിൽ നിന്ന് പോയ ശേഷം ഇന്നിപ്പോൾ കയറി വരുന്നതിനിടയ്ക്ക് ഉള്ള 10 ദിവസങ്ങളിൽ ചുരുങ്ങിയത് രണ്ടു പേരെങ്കിലും മൂന്നോ നാലോ ദിവസം ഈ ബെഡും ബെഡ്ഷീറ്റും ഉപയോഗിച്ചുകാണും. എന്നിട്ടിപ്പോഴും ഈ ബെഡ്ഷീറ്റിനൊരു സ്ഥാനചലനം സംഭവിച്ചിട്ടില്ല. ബെഡ് ഷീറ്റ് മാത്രമല്ല, പുതയ്ക്കാനുള്ള കമ്പിളിയ്ക്കും ഒരു മാറ്റവുമില്ല.

ബെഡ് ഷീറ്റിന്റേയും കമ്പിളിയുടേയും കാര്യം ഇവിടെ മാത്രമല്ല ഇങ്ങനെ. ഞങ്ങൾ ഇതിനു മുമ്പ് താമസിച്ച ക്യാമ്പുകളിലും യാത്രികർ കിടക്കാനും പുതയ്ക്കാനും ഉപയോഗിച്ചിരുന്നത് മറ്റു പലരും ഉപയോഗിച്ച് മുഷിച്ചിട്ടു പോയ ഷീറ്റുകളും കമ്പിളിയും രജായിയും മറ്റുമായിരുന്നു. മുഷിഞ്ഞു കിടക്കുന്ന ഈ രജായി ഒക്കെ എടുത്ത് പുതയ്ക്കുമ്പോൾ ആളുകൾക്കൊന്നും ഒരു അറപ്പും തോന്നിയില്ല എന്നാണ് എനിയ്ക്ക് മനസ്സിലായത്. വ്യക്തി ശുചിത്വം എന്നത് കിടക്കുന്നിടത്തൊക്കെ തീരെ കുറവാണ് എന്നാണ് ഈ യാത്ര എനിയ്ക്ക് മനസ്സിലാക്കി തന്നത്. ഒരു പക്ഷേ, മുഷിഞ്ഞ ബെഡ് ഷീറ്റിനേക്കാൾ, ആളുകൾ പ്രാധാന്യം കൊടുത്തത് സഹിക്കാനാവാത്ത തണുപ്പിനായിരുന്നിരിക്കണം.

മുഷിഞ്ഞ ബെഡ് ഷീറ്റും തലയിണയും മറ്റും എനിയ്ക്കത്ര സ്വീകാര്യമായിരുന്നില്ല. അതിനാൽ ഞാൻ റെയിൻ കോട്ടും സോക്സും ഗ്ലൗസും മറ്റും രാത്രിയിലും ഉപയോഗിച്ചു. ഉറങ്ങുമ്പോൾ മുഖം മുഷിഞ്ഞ തലയിണയിൽ ഉരസാതിരിക്കാൻ ഞാൻ മങ്കീ ക്യാപ്പ് ധരിച്ച് കണ്ണും മൂക്കും ഒഴികെ ബാക്കിയെല്ലാ ഭാഗവും മൂടി വച്ചു. രജായിയും കമ്പിളിയും ഒരു മൂലയിൽ മാറ്റി വച്ചു. ഇത്രയൊക്കെ ചെയ്തിട്ടും എനിയ്ക്ക് തൃപ്തികരമായി ഉറങ്ങാൻ പറ്റിയിരുന്നില്ല.

ഹോട്ടലിനു വെളിയിൽ തിളയ്ക്കുന്ന വെയിലാണ്. ഞാൻ കുറച്ച് തുണി കഴുകി വെയിലത്തിട്ടു. അഴുക്ക് പിടിച്ച ഷൂസെല്ലാം കഴുകി വെയിലത്തു വച്ചു.

മൂന്നാഴ്ചയോളമായി ഇന്റെർനെറ്റുമായുള്ള ബന്ധം നിന്നു പോയിട്ട്. മെയിൽ ബോക്സുകൾ ഒരു പക്ഷേ നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകും. മെയിൻ റോഡിലേക്കിറങ്ങിയാൽ ഇന്റെർനെറ്റ് കഫേകളുണ്ട്. മെയിലൊക്കെ ഒന്നു ചെക്ക് ചെയ്താലോ എന്നു കരുതി ഞാൻ പുറത്തു പോകാൻ തയ്യാറായി. അപ്പോൾ ആരോ പറയുന്നത് കേട്ടു, അവിടത്തെ ഇന്റർനെറ്റ് കഫേകളിൽ പോയാൽ പിന്നെ നമ്മുടെ അക്കൗണ്ടുകളൊന്നും ഉപയോഗിക്കാൻ പറ്റില്ലെന്ന്. നമ്മുടെ പാസ്വേഡ് അവിടങ്ങളിൽ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുമത്രെ. അതു കേട്ട ഞാൻ പിന്നെ പുറത്തു പോയില്ല. ചൈനക്കാർ ഹാക്ക് ചെയ്യാൻ വിദഗ്ദ്ധരാണെന്ന് പൊതുവേ കേൾക്കുന്നതാണല്ലോ. അതവിടേയും കേട്ടു എന്ന് ചുരുക്കം.

ഈ മടക്കയാത്രയിൽ ഞങ്ങൾ 3 രാത്രിയും 3 പകലുകളും തക്ലക്കോട്ടെ ഈ ഹോട്ടലിൽ താമസിച്ചു. ചെയ്യാൻ യാതൊരു കർമ്മപരിപാടിയും ഇല്ലാതെ തന്നെ. ഇത്രയും ദിവസം ഇവിടെ താമസിക്കുന്നതിനു പകരം ഒരു ദിവസം കൂടി ദർശനിൽ താമസിച്ചിരുന്നെങ്കിൽ അഷ്ടപദ് എന്ന സ്ഥലത്തുള്ള ഗുഹകളും മലകളും നന്ദി മലയും മറ്റും നന്നായി കാണാൻ കഴിയുമായിരുന്നു. അതിനൊക്കെ ഇനി വിദേശമന്ത്രാലയം യാത്രാപരിപാടിയിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു പക്ഷേ, ഭാവിയിൽ അതൊക്കെ സംഭവിക്കുമായിരിക്കും. അതല്ലെങ്കിൽ ചൈനയിലെ ഇപ്പോഴുള്ള യാത്ര 12 ദിവസത്തിൽ നിന്ന് 10 ആയി ചുരുക്കാവുന്നതേ ഉള്ളു. എന്തായാലും 3 ദിവസത്തെ തക്ലക്കോട്ടുള്ള താമസം വല്ലാത്ത മുഷിച്ചിലാണ് എന്നിൽ ഉണ്ടാക്കിയത്. പക്ഷേ പലർക്കും അതൊരനുഗ്രഹവും ആയി അനുഭവപ്പെട്ടിട്ടുണ്ട്. എന്തൊക്കെ സാധനങ്ങളാണ് ആളുകൾ വാങ്ങി കൂട്ടിയത്. ചൈനീസ് സാധനങ്ങൾ എത്ര വാങ്ങിയാലാണാവോ ഇവർക്കൊക്കെ മതിയാകുക? ഷൂസ്, ഡ്രസ്സുകൾ തുടങ്ങി പലതും ആളുകൾ വാങ്ങിവച്ചു. എനിക്കൊന്നിലും താല്പര്യമില്ലാതിരുന്നതിനാൽ ഞാൻ സാധനങ്ങൾ വാങ്ങാൻ തുനിഞ്ഞതേ ഇല്ല.

തക്ലക്കോട്ട് ഒരു നേപ്പാളി മാർക്കറ്റുണ്ട്. നേപ്പാളികളാണ് ഈ ചന്ത നടത്തുന്നത്. ഈ ചന്ത വെറും 4 മാസമേ കാണുകയുള്ളത്രെ. കൈലാസ മാനസ സരോവര തീർത്ഥാടന കാലത്ത് യാത്രികരെ മുന്നിൽ കണ്ടാണ് നേപ്പാളിൽ നിന്നു വരുന്ന കച്ചവടക്കാർ ഈ ചന്ത പ്രവർത്തിപ്പിക്കുന്നത്. തീർത്ഥാടനം കഴിഞ്ഞാൽ ഈ ചന്ത അടയ്ക്കുമത്രെ. നേപ്പാളികൾ തിരിച്ചു പോകുകയും ചെയ്യും. നേപ്പാളികൾക്ക് ഹിന്ദി അറിയാവുന്നത് കൊണ്ട് ഹിന്ദിക്കാർക്കൊക്കെ ആശയവിനിമയം എളുപ്പമാണ്. പക്ഷേ, തിബത്തുകാരുമായുള്ള സംസാരമാണ് ഒട്ടും ശരിയാകാത്തത്.

ഞാൻ സാധനങ്ങളൊന്നും വാങ്ങിയില്ലെങ്കിലും വാങ്ങുന്നവരുടെ കൂടെ നടന്നു. ഒരാൾ ഒരു തിബത്തൻ കടയിൽ നിന്ന് ഷൂസ് വാങ്ങാൻ നേരത്ത് അത് ആണുങ്ങളുടെ ഷൂസാണോ പെണ്ണുങ്ങളുടെ ഷൂസാണോ എന്നൊരു സംശയം ഞങ്ങൾക്കുണ്ടായി. ആണുങ്ങളുടേതാണോ എന്നറിയാൻ ഒരാൾ മീശ തൊട്ടുകൊണ്ടും ഷൂസിനെ ചൂണ്ടിക്കൊണ്ടും ആംഗ്യം കാണിച്ചു. ആണുങ്ങളുടേതാണോ ഈ ഷൂ എന്നാണയാൾ ഉദ്ദേശിച്ചത്. കടയിലെ വില്പനക്കാരിയായ തിബത്തൻ സ്ത്രീ അവളുടെ തലയിൽ കൈകൾ വച്ച് രണ്ട് വിരലുകൾ പൊക്കി മൃഗങ്ങളുടെ കൊമ്പ് പോലെ കാണിച്ച് ഉത്തരം നൽകി. യാക്കിന്റെ തോലു കൊണ്ടാണ് ഷൂസുണ്ടാക്കിയിരിക്കുന്നത് എന്നോ മറ്റോ ആണ് അവൾ മറുപടി തന്നത്. ഇങ്ങനെയൊക്കെ ആയിരുന്നു അവിടെ ഞങ്ങളുടെ ആശയ വിനിമയം.

തിബത്തുകാർക്ക് ശരീരത്തിൽ വലുതായി രോമങ്ങളില്ല. മുഖത്തൊക്കെ ഊശാൻ താടിയേ ഉള്ളു. ഞങ്ങൾ മാർക്കറ്റിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു യാത്രക്കാരന്റെ കയ്യിൽ വന്നു പിടിച്ചു. ഈ യാത്രക്കാരന്റെ കയ്യിൽ ധാരാളം കറുത്ത രോമങ്ങളുണ്ട്. ചെറുപ്പക്കാരൻ ആ രോമങ്ങളിൽ കുറച്ചു നേരം തടവി. അവർക്കതൊക്കെ ഒരാകർഷണമായിട്ടാണ് എനിയ്ക്ക് തോന്നിയത്. മറ്റൊരിക്കൽ ഒരു ചെറുപ്പക്കാരി ഈ യാത്രക്കാരന്റെ താടിയിൽ തടവി. യാത്രക്കാരൻ ഒടുവിൽ അവളുടെ കവിളിൽ തൊട്ടപ്പോഴേ അവൾ അയാളുടെ താടിയിലെ തടവൽ നിർത്തിയുള്ളു.

തക്ലക്കോട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടിയ പലർക്കും അവിടത്തെ കറൻസിയായ യുവാൻ തികയാതെ വന്നു. അടുത്തു തന്നെയുള്ള Agricultural Bank of Chinaയോട് ചേർന്ന് അവിടെ ഒരു ATM യന്ത്രം ഉണ്ടായിരുന്നു. അവിടെ നിന്ന് യുവാൻ കിട്ടുമോ എന്ന് ചിലരൊക്കെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആ യന്ത്രത്തിൽ മുഴുവൻ ചൈനീസ് അക്ഷരങ്ങളും അക്കങ്ങളുമായിരുന്നു. അതിനാൽ ആർക്കും അത് ഉപയോഗിക്കാനായില്ല.

തിബത്തുകാർക്ക് നമ്മൾ ഇന്ത്യക്കാരോട് നല്ല സ്നേഹവും ബഹുമാനവുമാണ്. അതവരുടെ ഭാവത്തിലും പെരുമാറ്റത്തിലും കാണാം. വെറുതെയല്ല, നമ്മളല്ലേ അവരുടെ ദലൈലാമയെ കൊണ്ടു നടക്കുന്നത്. എന്നിട്ടും നമുക്ക് കൈലാസത്തിൽ പോകാൻ സമ്മതം തരുന്നതിനാണ് നമ്മൾ ചൈനക്കാർക്ക് മാർക്ക് കൊടുക്കേണ്ടത്. ഞാനാണ് ചൈന ഭരിക്കുന്നതെങ്കിൽ എന്റെ ശത്രുവിനെ പോറ്റുന്നവർക്ക് ഞാൻ വിസ കൊടുക്കുകയില്ല തന്നെ. അതെന്തായാലും, ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ഈ കൈലാസയാത്ര വീണ്ടും തുടങ്ങാൻ അശ്രാന്തപരിശ്രമം നടത്തുകയും ചുക്കാൻ പിടിക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഓരോ ഹിന്ദുവിനും ഉള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

തിബത്തിൽ കാൽക്കുലേറ്റർ ഇല്ലാത്ത കടകൾ കാണുകയേ ഇല്ല. ശാസ്ത്രപുരോഗതിയോ സമൂഹത്തിന്റെ അഭിവൃദ്ധിയോ ഒന്നും അല്ല അതിനു കാരണം. ഭാഷയുടെ പ്രശ്നം തന്നെ. സാധനങ്ങളുടെ വില കാൽക്കുലേറ്ററിൽ എഴുതിക്കാണിക്കുകയാണ് അവിടത്തെ പതിവ്. അല്ലാതെ അവരുടെ സംഖ്യകളൊന്നും നമുക്കറിയില്ലല്ലോ. ഷൂസെടുത്ത് വിലയെന്തെന്ന് ആംഗ്യം കാണിച്ചു ചോദിച്ചാൽ ഉടനെ അവർ കാൽക്കുലേറ്ററിൽ അതിന്റെ വില എഴുതിക്കാണിക്കും. എങ്ങനെയുണ്ട് അവരുടെ മിടുക്ക്?

അവിടെ വെള്ളത്തിനും മദ്യത്തിനും ഒരേ വിലയത്രെ. തിബറ്റുകാരൻ മദ്യം കുടിച്ച് നശിക്കട്ടെ എന്നോ മറ്റോ ആയിരിക്കും ചൈനക്കാരൻ കരുതുന്നത്. തിബറ്റുകാരൻ കുടിച്ച് ലക്കുകെട്ട് നടക്കുമ്പോൾ അവർക്കവിടെ എന്തുമാകമല്ലോ.

Ren Min Lu, Shanxi Lu, Gongga Lu, Deji Jie എന്നൊക്കെ അവിടത്തെ ഓരോ ഉപറോഡുകൾക്കും പേരെഴുതി വച്ചിട്ടുണ്ട്. F.A3131, F.A6113, A.B2148, F.0028, F.L0005 എന്നൊക്കെയാണ് അവിടത്തെ വാഹനങ്ങളുടെ റജിസ്റ്റ്റേഷൻ നമ്പരുകൾ. ഞങ്ങൾ യാത്ര ചെയ്ത ബസ്സിന്റെ വശങ്ങളിൽ Tibet Ngari Tours എന്ന് വലുതായി എഴുതി വച്ചിട്ടുണ്ട്.

ഹോട്ടലിലെ റിസപ്ഷനിൽ ടൂറിസ്റ്റുകൾക്കുള്ള ധാരാളം നോട്ടീസുകൾ കിടക്കുന്നുണ്ട്. അതെല്ലാം അവിടത്തെ ഗവണ്മെന്റിന്റെ വകയാണ്. അതിൽ തിബറ്റിലെ മോശമായ കാലാവസ്ഥയെക്കുറിച്ചും ആ സ്ഥലത്തിന്റെ ഉന്നതിയെക്കുറിച്ചും അവിടത്തെ ഓക്സിജന്റെ കമ്മിയെ കുറിച്ചും ഇതൊക്കെ കാരണം ഉണ്ടായേക്കാവുന്ന അസുഖങ്ങളെക്കുറിച്ചും എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. പക്ഷേ ഇതൊന്നും അസുഖത്തിനു കാരണമാകുമെന്നെനിയ്ക്ക് തോന്നിയില്ല. അവരുടെ വൃത്തിക്കുറവും വ്യക്തിശുചിത്വത്തിന്റെ ഇല്ലായ്മയും മറ്റുമായിരിക്കും അസുഖത്തിനു കാരണം എന്നാണ് എനിയ്ക്ക് തോന്നിയത്. അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കൽ പോലും വൃത്തിയുള്ള ഒരു പ്ലെയ്റ്റ് എനിയ്ക്ക് കിട്ടിയിട്ടില്ല. പാത്രം കഴുകുന്നതൊക്കെ പേരിനു മാത്രം. പിന്നെ അസുഖം പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

കേടു വരാതെ സൂക്ഷിച്ചു വയ്ക്കാവുന്ന ഭക്ഷണസാധനങ്ങൾ കയ്യിൽ കരുതണമെന്ന് യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾക്ക് നിർദ്ദേശം കിട്ടിയിരുന്നു. അതു പ്രകാരം ഉണങ്ങിയ ബദാം, കടല, ഈത്തപ്പഴം, അണ്ടിപ്പരിപ്പ് എന്നിങ്ങനെ പലതും പലരും ബാഗിൽ കരുതിയിരുന്നു. പലരുടേയും കയ്യിൽ നിന്ന് ഞാൻ അതൊക്കെ വാങ്ങി തിന്നുകയും ചെയ്തിരുന്നു. ഞാൻ കുറച്ച് ബിസ്ക്കറ്റ് മാത്രമേ കരുതിയിരുന്നുള്ളു. അതൊക്കെ എന്നേ തീരുകയും ചെയ്തിരുന്നു.

ഞങ്ങൾ ഈ ഹോട്ടലിലെത്തുമ്പോൾ യാത്രയുടെ മൂന്നാം വാരം അവസാനിക്കുകയായിരുന്നു. അപ്പോഴാണ് പലരും അവരുടെ ഭാണ്ഡങ്ങളിൽ നിന്ന് പലതരം മധുര പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും മറ്റും എടുത്ത് എല്ലാവർക്കും വിതരണം ചെയ്യാൻ തുടങ്ങിയത്. അത് വായിൽ വച്ചപ്പോൾ എനിയ്ക്ക് കാര്യം പിടി കിട്ടി. 3 ആഴ്ച കൊണ്ട് അതൊക്കെ കാറി കേടുവരാൻ തുടങ്ങിയിരുന്നു. ഇനിയും അത് തീർത്തില്ലെങ്കിൽ വലിച്ചെറിയേണ്ടി വരും. അതിനാലാണ് ഇപ്പോഴവർക്കൊക്കെ അത് വിതരണം ചെയ്യാനുള്ള വിശാലമനസ്ക്കത ഉണ്ടായത്. നാട്ടിലെ സാധനങ്ങളോടുള്ള പ്രതിപത്തികൊണ്ടായിരിക്കാം, പലരും അത് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ടു പകലുകൾ എങ്ങനെയാണ് ഇവിടെ ചെലവാക്കിയത് എന്നൊന്നും ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല. അടുത്ത മുറികളിൽ പോയി ആളുകളുമായി വർത്തമാനം പറഞ്ഞിരുന്നും റോഡിലൂടെ തെക്കുവടക്ക് നടന്നും തുണി കഴുകിയും മറ്റും തന്നെയായിരിക്കണം സമയം പോയത്. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഒരു വലിയ ഹാളുണ്ട്. രാത്രിയിൽ അവിടെ ആളുകൾ ഭജന നടത്താറുണ്ടായിരുന്നു. ഒരു രാത്രിയിൽ അവിടെ വച്ച് എല്ലാവർക്കും ചൈനീസ് ഗവണ്മെന്റിന്റെ ഒരു സർട്ടിഫിക്കറ്റ് കിട്ടി. കൈലാസയാത്ര പൂർത്തീകരിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ട്. ഇംഗ്ലീഷിൽ തയ്യാറാക്കിയ അതിലും ആവശ്യത്തിന് സ്പെല്ലിങ്ങ് തെറ്റുകളുണ്ടായിരുന്നു. രാത്രിയിൽ ഭക്ഷണത്തിന്റെ കൂടെ പഴുത്ത തണ്ണിമത്തൻ ഉണ്ടായിരുന്നതായി ഇപ്പോഴും ഓർമ്മയിലുണ്ട്.

തിബറ്റിലെത്തിയപ്പോൾ ഞാൻ 100 ഡോളർ യുവാനാക്കി മാറ്റിയിരുന്നു. എത്ര യുവാനാണ് കിട്ടിയത് എന്നൊന്നും ഇപ്പോൾ ഓർമ്മയില്ല. ഞാൻ കാര്യമായൊന്നും ചെലവാക്കാതിരുന്നതിനാൽ എന്റെ കയ്യിൽ കുറേ യുവാൻ ബാക്കി വന്നിരുന്നു. ഞാൻ അത് ആവശ്യമുള്ള പലർക്കും കൊടുത്ത് രൂപയാക്കി മാറ്റി. ബാക്കി വന്ന 330 യുവാൻ അവിടത്തെ ഒരു കടയിൽ കൊടുത്ത് 2310 രൂപവാങ്ങി. ഒരു യുവാന് 7 രൂപ വച്ചാണ് അവർ തന്നത്. യുവാൻ മാറ്റാൻ പല്ലവ് പാൽ ചൗധരിയാണ് എന്നെ സഹായിച്ചത്. പണം മാറ്റി വാങ്ങുമ്പോൾ ഞങ്ങളുടെ കൂടെ ഡോൾമ എന്നു പേരുള്ള തിബത്തൻ യുവതിയും ഉണ്ടായിരുന്നു. തിബത്തിലെ യാത്രയിൽ അങ്ങോളമിങ്ങോളം ഈ ഡോൾമ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ചൈനീസ് ഗവണ്മെന്റിന്റെ പ്രതിനിധിയാണ് ഡോൾമ.

എന്റെ കയ്യിൽ വീണ്ടും കുറച്ച് യുവാൻ ഉണ്ടായിരുന്നു. അത് ഡൽഹിയിലെത്തിയപ്പോൾ എക്സ്ചെയ്ഞ്ച് ബ്യൂറോയിൽ കൊടുത്ത് മാറ്റുകയാണുണ്ടായത്. അവർ വെറും അഞ്ചിൽ ചില്വാനം രൂപയേ ഒരു യുവാനു തന്നുള്ളു. ഡൽഹിയിലെത്തുമ്പോൾ എന്റെ കയ്യിൽ 150ഡോളറും ബാക്കി ഉണ്ടായിരുന്നു. അതും ഞാൻ എക്സ്ചെയ്ഞ്ച് ബ്യൂറോയിൽ കൊടുത്ത് പണമാക്കി.

തക്ലക്കോട് നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം.. ……
രാവിലെ ഞാൻ കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. മുറിയിൽ ഉപയോഗിക്കുന്ന ചെരിപ്പ് പൊതിയാനുള്ള പ്ലാസ്റ്റിക് കവർ കാണുന്നില്ല. എവിടെയെങ്കിലും പാറിപ്പോയിട്ടുണ്ടാകും. ഞാൻ കട്ടിലിന്റെ അടിയിൽ നോക്കി. അതാ, അവിടെ ഒരു ചെറിയ കടലാസ് കിടക്കുന്നു. ഞാനതെടുത്തു വായിച്ചു.

Maha Chips, Padmavilasam Road,
Pazhavangadi, Trivandrum-23

Banana chips Date of Mfg -13/6/11

തിരുവനന്തപുരത്തെ വലിയ ഡിമാന്റുള്ള ബേക്കറിയുടെ സ്ലിപ്പ് ആണ് അത്.

"പ്രശസ്തി കടൽ കടന്നു" എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ പ്രശസ്തി മാമലകൾ കടന്നിട്ടാണുള്ളത്. തിരുവനന്തപുരത്തു നിന്നു വന്ന ഏതോ യാത്രക്കാരൻ ഇട്ടിട്ടു പോയതാണ് ഈ സ്ലിപ്. അതെന്തായാലും, മഹാചിപ്സിന്റെ പേർ മാമല കടന്നു കഴിഞ്ഞിട്ടാണുള്ളത്. ഞാനാ സ്ലിപ് എടുത്ത് മേശയുടെ വലിപ്പിൽ വച്ചു. ഇനിയും വല്ല മലയാളിയും അത് കാണട്ടെ.

ഞാൻ അന്വേഷിച്ച കവർ ബാഗിൽ തന്നെ ഉണ്ടായിരുന്നു. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് ബാഗും പാസ്പോർട്ടും ഞാൻ ബന്ധപ്പെട്ട കമ്മിറ്റിയെ ഏൽപ്പിച്ചു.
ജൂലൈ 21ന് രാവിലെ ഞങ്ങൾ വീണ്ടും ബസ്സിൽ യാത്ര ആരംഭിച്ചു. നേരേ കസ്റ്റംസ് ഓഫീസിലേക്കാണ് ബസ്സ് പോയത്. അവിടെ ഞങ്ങൾ അവർ നിർദ്ദേശിച്ച വഴികളിലൂടെ കയറിയിറങ്ങുകയും ബാഗുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്ത ശേഷം വീണ്ടും ബസ്സിൽ തന്നെ തിരിച്ചെത്തി. ബസ്സിൽ വച്ച് ചൈനീസ് പട്ടാളക്കാർ ഓരോരുത്തരേയായി മുഖം നോക്കി പരിശോധിച്ച് പാസ്പോർട്ട് തിരിച്ചു തന്നു.

ബസ്സ് ഒരു മണിക്കൂറെങ്കിലും ആടിയും കുലുങ്ങിയും മലമടക്കുകളിലൂടെ ഞങ്ങളേയും കൊണ്ട് യാത്ര ചെയ്തു. ഒടുവിൽ ഞങ്ങൾ കുറേ ദൂരം ജീപ്പിലും യാത്ര ചെയ്തു. അതിഗംഭീരമാണ് അവിടങ്ങളിലെ പർവ്വതക്കാഴ്ചകൾ. ജീപ്പുകൾ ഒടുവിൽ ഞങ്ങളെ ലിപുലേഖ് പാസിന്റെ വളരെ താഴെ ഇറക്കി വിട്ടു.

കയറ്റം, കയറ്റം, കയറ്റം, പോരാത്തതിന് കനത്ത മഞ്ഞു മഴയും. എങ്ങും മഞ്ഞു പെയ്തു കൊണ്ടിരുന്നു. വഴിയിലും വഴിയുടെ വശങ്ങളിലും മഞ്ഞുറഞ്ഞു കിടന്നിരുന്നു. അതിഗംഭീരമായിരുന്നൂ ആ നടത്തം, അല്ല ആ കയറ്റം. കുറേ നടന്നപ്പോൾ ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു. എന്നാലും ഒരു സുഖദമായ ഓർമയായി ആ കയറ്റം ഇപ്പോഴും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഒടുവിൽ ഞങ്ങൾ ലിപുലേഖ് പാസിലെത്തുകയും എല്ലാവർക്കുമായി കാത്തു നിൽക്കുകയും ചെയ്തു. അപ്പോൾ അവിടെ തിബത്തിലേക്കു കടക്കാനായി എട്ടാമത്തെ ബാച്ചുകാർ നിൽപ്പുണ്ടയിരുന്നു. അതിൽ രണ്ടു മലയാളികളും ഉണ്ടായിരുന്നു. യാത്രക്കാർ മാത്രമല്ല ഞങ്ങളുടെ ഇന്ത്യയിലെ പോർട്ടർമാരും കുതിരക്കാരും കൂടി അവിടെ നിൽപ്പുണ്ടായിരുന്നു.

എന്റെ പോർട്ടറും അവിടെ ഉണ്ടായിരുന്നു. അവൻ പകരക്കാരനായി വന്ന ഒരാളായിരുന്നു. എനിയ്ക്കൊരു പോർട്ടറുടെ ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാനവനെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. പരാജയമായിരുന്നു ഫലം. നാലു ദിവസം കൂടെ നടന്നാൽ 4000 രൂപയിൽ കൂടുതൽ കിട്ടും. പിന്നെ ആരെങ്കിലും ഒഴിവായി പോകുമോ? ഒടുവിൽ ഞാൻ എന്റെ ബാഗ് അവനെ ഏൽപ്പിച്ച് ശരം വിട്ട പോലെ നടക്കാൻ തുടങ്ങി. മുന്നോട്ടുള്ള വഴി ഇറക്കമാണ്. പിന്നെ ശരം വിട്ട കണക്കെ നടക്കാൻ വിഷമം എന്തുള്ളൂ?

അല്പം നടന്നപ്പോൾ അല്പം പ്രായമുള്ള ഒരാൾ എനിയ്ക്ക് സ്വാഗതം പറഞ്ഞു. അയാൾ ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. അദ്ദേഹം കെ. എം. വി. എൻ-ന്റെ ഒരു മാനേജരാണ്. വിപിൻ ചന്ദ്ര പാണ്ഡേ. ഞങ്ങളുടെ ഇനിയുള്ള യാത്രയിൽ ഞങ്ങളെ അകമ്പടി സേവിക്കാനാണ് അയാൾ എത്തിയിരിക്കുന്നത്. നല്ല പക്വതയും വിവരവുമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ഓരോ ദിവസവും രാവിലെ അദ്ദേഹം ഞങ്ങൾക്ക് അന്നന്നത്തെ യാത്രയെക്കുറിച്ച് ഒരു വിവരണം തരും. ഓം നമ:ശിവായ എന്ന് ജപിക്കണമെന്നുപദേശിക്കും. യാത്രയിലുള്ള ചീത്തയായ അനുഭവങ്ങളെല്ലാം മലയിലുപേക്ഷിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിലേറ്റി നാടെത്തണമെന്ന് എല്ലാ ദിവസവും ഉപദേശിക്കും.

ഇപ്പോൾ നടക്കുന്നത് ഇന്ത്യൻ മണ്ണിലൂടേയാണ്. കൈലാസത്തിലേക്ക് പോകുമ്പോൾ നേരം പുലരുന്നതിനു മുമ്പാണ് ഇതു വഴി കടന്നു പോയത്. ടോർച്ചും കത്തിച്ചു പിടിച്ചു കൊണ്ടായിരുന്നു അന്ന് യാത്ര. അതു കൊണ്ടു തന്നെ ഈ ഭൂപ്രകൃതിയും അന്തരീക്ഷവുമൊന്നും അന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ യാത്ര പകൽ വെളിച്ചത്തിലായതിനാൽ ചുറ്റുപാടെല്ലാം നല്ല പോലെ കാണാൻ കഴിഞ്ഞു. നല്ല സുന്ദരമായ മാമലകളാണ് വഴിയുടെ ഇരു വശവും. മണ്ണിൽ നിറയെ പൂക്കളും പൂവനികളും. സ്വപ്നം കാണുന്ന സൂര്യകാന്തികളെ കണ്ടില്ലെങ്കിലും അവിടെയുള്ള എല്ലാ പൂക്കളും പൂവമ്പനെ സ്വപ്നം കണ്ടു നിൽക്കുകയാണെന്ന് ഞാൻ കണക്കു കൂട്ടി.

കുറേ നടന്നപ്പോൾ ഒരു തണ്ണീർപ്പന്തൽ കണ്ടു. അവിടെ വച്ച് ഐടിബിപിക്കാർ ഞങ്ങൾക്ക് ചായയും സ്നാക്സും തന്നു. മണിക്കൂറുകളോളം നടന്ന് നടന്ന് അഥവാ ഇറങ്ങി ഇറങ്ങി ഒടുവിൽ ഞങ്ങൾ പഴയ നഭിദാങ് (നവിദാങ് എന്നും പറയും) ക്യാമ്പിൽ എത്തിച്ചേർന്നു. അവിടെ വിശദമായ പ്രാതൽ കിട്ടി. ഓം പർവ്വതം കാണാനുള്ള ഈ യാത്രയിലെ അവസാനത്തെ അവസരമാണിന്ന്. ഇവിടന്നേ ഓം പർവ്വതം കാണാനൊക്കൂ. അതിൽ പ്രതീക്ഷ അർപ്പിച്ച് ഓം പർവ്വതത്തിന്റെ ദിശയിലേക്ക് നോക്കി മണിക്കൂറുകളോളം ഞങ്ങൾ അവിടെ ഇരുന്നു. പക്ഷേ ഓം പർവ്വതമോ അതിന്റെ എന്തെങ്കിലും ഒരു ലഞ്ചനയോ ഞങ്ങൾക്ക് കാണാനായില്ല. എങ്ങും മഞ്ഞും മേഘങ്ങളും ആയിരുന്നു എന്നതു തന്നെ കാരണം.

നഭിദാങ് എന്ന സ്ഥലത്തിന് നാഭി (പുക്കിൾ) യുമായി എന്തോ ബന്ധമുണ്ടന്ന് അങ്ങോട്ട് പോകുമ്പോൾ ആളുകളിൽ നിന്ന് മനസ്സിലായിരുന്നു. പുക്കിളിനെ പോലെ തോന്നിപ്പിക്കുന്ന (എന്നു വേണമെങ്കിൽ പറയാം, അത്ര തന്നെ) ഒരു ഭൂഭാഗം പുഴയ്ക്കപ്പുറം കാണാം. ഈ സ്ഥലപ്പേരിന്നാസ്പദമായ നാഭി ശിവന്റെ നാഭിയായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ മടക്കത്തിലാണതിന്റെ ശരിയായ കഥ മനസ്സിലായത്.

പണ്ട് ദക്ഷയാഗത്തിന്റെ സമയത്തോ മറ്റോ ദാക്ഷായണി യാഗാഗ്നിയിൽ ആത്മാഹൂതി ചെയ്തത്രെ. ദാക്ഷായണി ശിവനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നും പോലും. ശിവൻ അതിനനുകൂലവും. പക്ഷേ ദക്ഷൻ അതിനെതിരായിരുന്നെന്നും ഒടുവിൽ ദാക്ഷായണി ആത്മഹത്യ ചെയ്തപ്പോൾ ശിവൻ അവളുടെ ചിതാഭസ്മം എടുത്ത് ഭാരതവർഷം മുഴുവൻ ചിതറിയെന്നും അപ്പോൾ നാഭി വന്നു വീണത് ഇവിടെയായതു കൊണ്ട് ഈ സ്ഥലത്തിന് നാഭിദാങ് എന്ന പേരു കിട്ടിയെന്നും ഒക്കെയാണ് ആളുകൾ പറയുന്നത്. ഒടുവിൽ പാർവ്വതിയായി പുനർജ്ജനിച്ചത് ദാക്ഷായണിയാണത്രെ. കഥ ഇങ്ങനെയൊന്നും അല്ലെങ്കിൽ എന്നോട് ക്ഷമിക്കുക.

ദാക്ഷായണിയുടേതാണ് നാഭി എന്നറിഞ്ഞപ്പോൾ ഒരു പക്ഷേ ആളുകൾ അവിടെ വിശദമായി നോക്കിയിട്ടുണ്ടാകും. എല്ലവരും എങ്ങോട്ടാണ് നോക്കുന്നത് എന്നൊക്കെ നോക്കുവാൻ എനിയ്ക്കാവില്ലല്ലോ. ഇനി ദാക്ഷായണിയുടെ മറ്റെന്തെങ്കിലും അടുത്തെങ്ങാൻ വീണിട്ടുണ്ടോ എന്നും ആളുകൾ നോക്കുന്നുണ്ടാകാം. എന്തായാലും ഒരു കാര്യം നല്ല ഉറപ്പാണ്. അകലേക്ക് ദൃഷ്ടികൾ പായിച്ച് എല്ലാവരും അവിടെ മണിക്കൂറുകളോളം ഇരുന്നു. നോക്കിയത് ഓം പർവ്വതം കാണാനാണോ അതോ ദാക്ഷായണിയുടെ പുക്കിൾ കാണാനാണോ എന്നതേ എനിയ്ക്കുറപ്പില്ലതേയുള്ളു.

ആഗ്രഹിച്ചതൊന്നും കാണുന്നില്ലെന്ന് വന്നപ്പോൾ എല്ലാവരും വീണ്ടും നടത്തം തുടങ്ങി. മലകളും അരുവികളും മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും പിന്നിട്ട് ഉച്ചയോടു കൂടി ഞങ്ങൾ കാലാപാനിയിൽ എത്തിച്ചേർന്നു. ഉച്ച ഭക്ഷണം അവിടെയായിരുന്നു. അവിടെ ഇന്ത്യൻ കസ്റ്റംസിന്റെ ഒരു ഓഫീസുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങൾ അവിടെ പാസ്പോർട്ട് സമർപ്പിക്കുകയും തിരിച്ചു പോരുന്നതുമായി ബന്ധപ്പെട്ട എന്തൊക്കെയോ പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഒടുവിൽ യാത്ര പുനരാരംഭിക്കുന്നതിനു തൊട്ടു മുമ്പായി പാസ്പോർട്ട് ഞങ്ങൾക്ക് തിരിച്ചു കിട്ടി. ജൂലൈ 21ന് ഞങ്ങൾ ചൈനയിൽ നിന്ന് തിരിച്ചെത്തിയതായി അപ്പോൾ അതിൽ സീൽ ചെയ്തിരുന്നു.

കെ.എം.വി.എൻ-ന്റെ കോട്ടേജുകളും കസ്റ്റംസ് ഓഫീസുമുള്ള ഈ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം താഴെയാണ് കാലാപാനിയിലെ കാളീക്ഷേത്രം. ഞങ്ങൾ അവിടെ എത്തിയപ്പോൾ ക്ഷേത്ര ദർശനവും പട്ടാളക്കാരുടെ വക പ്രസാദവിതരണവും അതു കൂടാതെ ചായ, സ്നാക്സ് എന്നിവയുടെ വിതരണവും ഉണ്ടായിരുന്നു. ഹൃദ്യമായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്വീകരണം. അപ്പോഴാണ് ഞങ്ങൾ വ്യാസഗുഹ കണ്ടതും.

കാലാപാനിയിലായിരിക്കും ഇന്നത്തെ രാത്രിയിലെ ഉറക്കം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ കാലാപാനിയിൽ നിന്ന് ഊണു കഴിഞ്ഞ് ഞങ്ങൾ യാത്ര തുടരുകയായിരുന്നു. എന്നിട്ട് ഗുൻജിലെത്തിയിട്ടാണ് ഞങ്ങൾ അന്നത്തെ യാത്ര അവസാനിപ്പിച്ചത്. ഗുൻജിയിലെ കോട്ടേജുകളിൽ എത്തുമ്പോൾ അവിടെ നട്ടു വളർത്തിയിരുന്ന പല ചെടികളും പുഷ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവയൊന്നും ഞങ്ങൾ നേരത്തെ ഇവിടെ എത്തിയപ്പോൾ പൂവിട്ടിട്ടില്ലയിരുന്നു.

ഞങ്ങൾ ഗുൻജിയിലെ ക്യാമ്പിലെത്തിയപ്പോൾ അവിടെ മൂന്നാലു പേർ ഇരിപ്പുണ്ടായിരുന്നു. തൊട്ടു മുമ്പ് കൈലാസത്തിലേക്കു പോയ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഇവർ ഗുൻജിയിലെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് യാത്ര മുടങ്ങി ഇനി എന്ത് എന്ന് സ്വയം ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങൾ അവരോട് സംസാരിച്ചു. കൂടിയ ബ്ലഡ് പ്രഷർ കാരണം യാത്ര നിഷേധിക്കപ്പെട്ടവരായിരുന്നൂ ഈ ഹതഭാഗ്യർ. പക്ഷേ പ്രഷർ കുറയുകയാണെങ്കിൽ അടുത്ത ബാച്ചിന്റെ കൂടെ കൈലാസത്തിലേക്ക് വിടാമെന്ന ഒരു ഉറപ്പ് ഡോക്റ്റർമാർ അവർക്ക് കൊടുത്തിട്ടുണ്ട്. അത്രയും നല്ലത്. അല്ലാതെന്തു പറയാനാ?

* * * * * * * * * * * * * ** * * * * * ** * * * * * * തുടരും